ന്യൂസ് ഡെസ്ക് മലയാളം യുകെ
ഹെങ്ക് കൊടുങ്കാറ്റും കനത്ത മഴയേയും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഇംഗ്ലണ്ടിലെ നൂറുകണക്കിന് വീടുകളാണ് നശിച്ചത്. ഇതുവരെ 230-ലധികം വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നിലവിലുണ്ട്. മിഡ്‌ലാൻഡ്‌സ്, ഈസ്റ്റ് ആംഗ്ലിയ, തെക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ഭൂരിഭാഗം ആളുകളെയും വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് ഒഴിപ്പിച്ചു. വെള്ളക്കെട്ടിലായ റോഡുകളും റെയിൽവേ ട്രാക്കുകളും യാത്രകൾ ദുരിതത്തിലാക്കുകയാണ്.

നോട്ടിംഗ്ഹാംഷെയറിൽ ട്രെന്റ് നദിയോട് ചേർന്ന് താമസിക്കുന്ന പലരുടെയും വീടുകളും വ്യാപാര സ്ഥാപനങ്ങളും നശിച്ചു. അതേസമയം ചില പ്രദേശങ്ങളിൽ പ്രധാന റോഡുകൾ വിച്ഛേദിക്കപ്പെട്ടു. ഇതിനാൽ അടിയന്തര രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ട് നേരിടുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. 24 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജലാനിരപ്പാണ് ട്രെന്റിൽ എന്ന് പരിസ്ഥിതി ഏജൻസി പറഞ്ഞു. നേരത്തെ 2000 -ത്തിൽ 5.35 മീറ്ററിലെത്തിയതിൽ നിന്ന് ഈ വർഷം ജലനിരപ്പ് 5.5 മീറ്ററിലാണ് എത്തിയിരിക്കുന്നത്.

ഗ്ലൗസെസ്റ്ററിലെ അൽനി ദ്വീപിലെ 50 ഓളം വീടുകൾ ഒഴിപ്പിച്ചതായി എക്സിക്യൂട്ടീവ് ഫ്ലഡ് ഡയറക്ടർ കരോലിൻ ഡഗ്ലസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച യുകെയിലെ പല ഭാഗങ്ങളിലും ആഞ്ഞടിച്ച ഹെങ്ക് കൊടുങ്കാറ്റ് മൂന്ന് മാസത്തിനിടെ രാജ്യം നേരിട്ട എട്ടാമത്തെ കൊടുങ്കാറ്റാണ്. വരും ദിവസങ്ങളിൽ താപനില ഗണ്യമായ രീതിയിൽ കുറയുമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
രാജ്യത്തെ ശരാശരി മോർട്ട്ഗേജ് വായ്പ നിരക്ക് കുറഞ്ഞു. യുകെയുടെ രണ്ട് വർഷത്തെ ശരാശരി ഫിക്സഡ് മോർട്ട്ഗേജ് നിരക്ക് 5.92% ആയിരുന്നു. ഇതിൽ നിന്നാണ് നിരക്ക് 5.53 ശതമാനമായി കുറഞ്ഞിരിക്കുന്നത്. ഈ ആഴ്ച തുടക്കത്തിൽ തന്നെ യുകെയിലെ ഏറ്റവും വലിയ മോർട്ട്ഗേജ് ദാതാക്കളായ ഹാലിഫാക്‌സ്, ലീഡ്‌സ് ബിൽഡിംഗ് സൊസൈറ്റി എന്നീ സ്ഥാപനങ്ങൾ നിരക്കുകൾ വെട്ടിക്കുറച്ചിരുന്നു. വരും ആഴ്ചകളിൽ മറ്റ് ബാങ്കുകളും ബിൽഡിംഗ് സൊസൈറ്റികളും നിരക്കുകൾ കുറയ്ക്കുമെന്നാണ് കരുതുന്നത്. പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തിൽ ഈ വർഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾക്കിടയിലാണ് ഭവന വായ്‌പയിൽ ഗണ്യമായ കുറവുണ്ടായിരിക്കുന്നത്.

ചൊവ്വാഴ്ച ഹാലിഫാക്‌സ് ബാങ്ക് വായ്‌പാ നിരക്ക് 0.83 ശതമാനമായി കുറച്ചതിന് പിന്നാലെ മറ്റ് മോർട്ട്ഗേജ് വായ്പാ സ്ഥാപനങ്ങളും നിരക്കുകളിൽ ഇളവ് വരുത്തിയിട്ടുണ്ട്. ലീഡ്സ് ബിൽഡിംഗ് സൊസൈറ്റി മോർട്ട്ഗേജ് നിരക്കുകൾ 0.49 ശതമാനം വരെ കുറച്ചു. എച്ച്എസ്ബിസി ആണ് വായ്പ നിരക്ക് കുറച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ പുതിയതായി ചേർക്കപ്പെട്ടത്. എച്ച്എസ്ബിസിയുടെ ഡിവിഷനായ ഫസ്റ്റ് ഡയറക്‌ടും നാളെ മോർട്ട്ഗേജ് നിരക്ക് കുറയ്ക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

പകർച്ചവ്യാധിയും വർദ്ധിച്ചു വരുന്ന ജീവിത ചിലവും യുകെയിലെ മോർട്ട്ഗേജ് വിപണിയെ തകർത്തിരുന്നു. സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും ഈ പുതു വത്സരത്തിൽ കൂടുതൽ ഉപഭോക്താക്കളെ സഹായിക്കുന്നതിൻെറ ഭാഗമായാണ് വായ്പാ നിരക്കുകൾ വെട്ടി കുറച്ചതെന്നാണ് കരുതപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സൗത്ത് ലണ്ടനിലെ കെയർ ഹോം അന്തേവാസികളെ മാനസികമായും ശാരീരികവുമായും ഉപദ്രവിച്ചതിന് മൂന്ന് കെയർ ഹോം ജീവനക്കാർക്ക് ജയിൽ ശിക്ഷ വിധിച്ചു. സട്ടനിലെ ഗ്രോവ് ഹൗസ് കെയർ ഹോമിൽ പഠന വൈകല്യമുള്ള അന്തേവാസികളെ തല്ലുകയും അധിക്ഷേപിക്കുകയും ചെയ്തതിനാണ് ശിക്ഷ വിധിച്ചത്. പ്രതികൾക്ക് എതിരെയുള്ള ആരോപണങ്ങളിൽ സഹപ്രവർത്തകർ ഉൾപ്പെടെയുള്ളവർ തെളിവുകൾ നൽകിയിരുന്നു.
മൂന്നുപേരുടെയും പ്രവർത്തനങ്ങൾ ക്രൂരവും അവർ ഇരകളെ പതിവായി ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നുവെന്നും ശിക്ഷ വിധിച്ച ജഡ്ജി ആന്റണി ഹൈമാൻസ് പറഞ്ഞു . 2019 -ൽ പ്രവർത്തനം ആരംഭിച്ച കെയർ ഹോമിലെ പീഡനങ്ങളെക്കുറിച്ച് ഒരു ജീവനക്കാരൻ പോലീസിൽ പരാതി പറഞ്ഞതോടെയാണ് അന്വേഷണം ആരംഭിച്ചത്. പ്രതികളായ ജോർജിയോസ് സ്‌കോർഡൗലിസ് (28), അഹമ്മദ് ഹസനൻ (54) എന്നിവർക്ക് 24 മാസവും അലക്‌സ് നസ്രത്ത് (30) – ന് 18 മാസവും തടവുശിക്ഷ ആണ് ശിക്ഷ വിധിച്ചിരിക്കുന്നത് .

കഠിനമായ പഠന വൈകല്യവും വളരെ കുറച്ച് മാത്രം ആശയവിനിമയ ശേഷിയുമുള്ള 24 വയസ്സുകാരനായ ബെഞ്ചമിൻ ഡാനിയൽസാണ് പ്രതികളുടെ ക്രൂര പീഡനത്തിന് ഇരയായത്. ശാരീരികമായ ഉപദ്രവിക്കുക മുടിയിൽ പിടിച്ച് മുകളിലെ നിലയിലേയക്ക് വലിച്ചിഴയ്ക്കുക തുടങ്ങിയ മനുഷ്യത്വരഹിതമായ ക്രൂരതകളാണ് ഇവർ ചെയ്തിരുന്നത്. മറ്റ് താമസക്കാരെയും പ്രതികൾ പതിവായി ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.
ഒട്ടേറെ മലയാളികളാണ് യുകെയിൽ കെയർ ഹോമുകളിൽ ജോലി ചെയ്യുന്നത്. വളരെയേറ ക്ഷമയും പരിശീലനവും ആവശ്യമായ കെയർ ഹോമുകളിലെ ജോലി ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞതാണ്. പല കെയർ ഹോം ജീവനക്കാർക്കും മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്തവരാണെന്നും പലപ്പോഴും ട്രെയിനിങ് പൂർത്തിയാക്കുന്നതിന് മുമ്പു തന്നെ ജോലിക്ക് പ്രവേശിക്കപ്പെട്ടവരാണെന്നുള്ള ഗുരുതരമായ റിപ്പോർട്ടുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു .
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടനിലെ അണ്ടർഗ്രൗണ്ട് ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന സ്ത്രീയ്ക്ക് മുന്നിൽ നഗ്നതാ പ്രദർശനവും സ്വയംഭോഗവും ചെയ്തതിന് ഇന്ത്യൻ വംശജനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. വടക്കൻ ലണ്ടനിലെ വെംബ്ലിയിൽ നിന്നുള്ള 43 വയസ്സുകാരനായ മുകേഷ് ഷാ ആണ് പ്രതി. ഇയാളെ 9 മാസം തടവിന് കോടതി ശിക്ഷിച്ചു. ഇത് കൂടാതെ കഴിഞ്ഞ മാസം കോടതിയിൽ അസഭ്യം പറഞ്ഞതിന് 10 വർഷത്തേയ്ക്ക് ലൈംഗിക കുറ്റവാളികളുടെ രജിസ്ട്രറിൽ ഒപ്പിടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ശിക്ഷാവിധിക്ക് കാരണമായ സംഭവം അരങ്ങേറിയത് 2022 നവംബർ നാലിനാണ്. രാത്രി 11:40 ഓടുകൂടി സഡ്‌ബറി ടൗണിനും ആക്ടൺ ടൗണിനും ഇടയിൽ യാത്ര ചെയ്യുന്നതിനിടയിലാണ് പരാതിക്കാരിക്ക് ദുരനുഭവം ഉണ്ടായത്. ട്രെയിനിൽ കയറി പരാതിക്കാരിയുടെ സമീപമിരുന്ന പ്രതി തുറിച്ചു നോക്കുകയും അസ്വസ്ഥത ഉളവാക്കുന്ന രീതിയിൽ പെരുമാറുകയും തുടർന്ന് സ്വയംഭോഗം ചെയ്യുകയും ആയിരുന്നെന്ന് സ്ത്രീ നൽകിയ പരാതിയിൽ പറയുന്നു .

അവിടെനിന്ന് എഴുന്നേറ്റു മാറാൻ ആവശ്യപ്പെട്ടെങ്കിലും താൻ തെറ്റൊന്നും ചെയ്തില്ലെന്നായിരുന്നു പ്രതിയുടെ പ്രതികരണം. പ്രതിയുടെ കുറ്റകൃത്യം ക്യാമറയിൽ പകർത്തിയ പരാതിക്കാരിയുടെ ധീരതയെ കേസിനെ കുറിച്ച് അന്വേഷിച്ച പോലീസ് ഓഫീസർ മാർക്ക് ലൂക്കർ പ്രശംസിച്ചു. ദൃശ്യങ്ങൾ സഹിതമാണ് അവർ ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസിൽ പരാതി നൽകിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കനത്ത മഴയെ തുടർന്ന് യുകെയുടെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കം. നോട്ടിംഗ്ഹാംഷെയറിലെയും ഗ്ലൗസെസ്റ്റർഷെയറിലെയും പല പ്രദേശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുകയാണ്. ഹെങ്ക് കൊടുങ്കാറ്റ് ആഞ്ഞടിച്ചതിന് പിന്നാലെ രാജ്യത്തെ പല ഭാഗങ്ങളിലും കനത്ത കാറ്റും മഴയുമാണ്. വെള്ളത്തിൻെറ നില ഉയരുന്ന സാഹചര്യത്തിൽ ട്രെന്റ് നദിയുടെ തീരത്തുള്ള ആളുകൾ ഉടൻ ഒഴിയേണ്ടതാണെന്ന് എമർജൻസി പ്ലാനിങ് ഓഫീസർമാർ മുന്നറിയിപ്പ് നൽകി.

ഇന്നലെ വൈകുന്നേരത്തോടെ ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിലായി പ്രഖ്യാപിച്ചത് 550-ലധികം വെള്ളപ്പൊക്ക മുന്നറിയിപ്പുകളും അലേർട്ടുകളുമാണ്. വെസ്റ്റ് കൺട്രി, ഇംഗ്ലണ്ടിന്റെ തെക്കൻ കൗണ്ടികൾ, ലണ്ടൻ, ഈസ്റ്റ് ആംഗ്ലിയ എന്നീ പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് പുലർച്ചെ കനത്ത മഴയെ തുടർന്ന് കടപുഴകി വീണ മരത്തിൽ ഇടിച്ച് 87 കാരിയായ ഡ്രൈവർ മരിച്ചതായി പോലീസ് അറിയിച്ചു. ഓക്‌സ്‌ഫോർഡ്‌ഷയറിലെ ക്രെയ്‌സ് പോണ്ടിനടുത്തുള്ള മരത്തിലേക്കാണ് സ്ത്രീ വണ്ടി ഇടിച്ച് കയറിയത്. ഈ ആഴ്ച കനത്ത മഴയെ തുടർന്ന് മരിക്കുന്ന രണ്ടാമത്തെ ആളാണ് ഇവർ. നേരത്തെ ഗ്ലൗസെസ്റ്റർഷെയറിൽ കാറിന് മുകളിൽ മരം വീണതിന് പിന്നാലെ 50 വയസ്സുകാരന് ജീവൻ നഷ്‌ടമായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കനത്ത മഴയെ തുടർന്ന് യുകെയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് ഉച്ചയോടെ രാജ്യത്തെ തെക്കൻ പ്രദേശങ്ങളിൽ ശക്തി പ്രാപിച്ച മഴ വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിവരെ നിൽക്കാനാണ് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെ യെല്ലോ വാണിംഗും പുറപ്പെടുവിച്ചിട്ടുണ്ട്. കോൺവാൾ മുതൽ ഈസ്റ്റ് ആംഗ്ലിയ വരെ നീളുന്ന മുന്നറിയിപ്പിൽ പവർകട്ടും യാത്രാ തടസ്സവും ഉണ്ടായേക്കാമെന്നും പറയുന്നു.

വെയിൽസിന്റെയും ഇംഗ്ലണ്ടിന്റെയും ഭാഗങ്ങളിൽ ഹെങ്ക് കൊടുങ്കാറ്റ് ആഞ്ഞടിച്ചതിന് തൊട്ടുപിന്നാലെയാണ് മഴയുടെ മുന്നറിയിപ്പ്. മുന്നറിയിപ്പ് ലഭിച്ച പ്രദേശങ്ങളിൽ ആറ് മുതൽ ഒമ്പത് മണിക്കൂറിനുള്ളിൽ 20 മുതൽ 30 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യത ഉണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ചില സ്ഥലങ്ങളിൽ ഇത് 50 മില്ലിമീറ്റർ വരെ കാണാം. ഇന്ന് ഉച്ചയോടെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും വിവിധ പ്രദേശങ്ങളിലായി 270-ലധികം വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് വന്നിരിക്കുന്നത്.

വെള്ളപ്പൊക്ക മുന്നറിയിപ്പ് ലഭിച്ച പ്രദേശങ്ങളിലെ ആളുകൾ ഗ്യാസ്, വെള്ളം, വൈദ്യുതി വിതരണം എന്നിവ ഓഫാക്കുക, സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക തുടങ്ങിയവ ചെയ്‌തെന്ന് ഉറപ്പ് വരുത്തണമെന്ന് പരിസ്ഥിതി ഏജൻസി അറിയിച്ചു. ലണ്ടനെ സൗത്ത്-വെസ്റ്റ് ഇംഗ്ലണ്ടുമായും സൗത്ത് വെയിൽസുമായും ബന്ധിപ്പിക്കുന്ന ഗ്രേറ്റ് വെസ്റ്റേൺ റെയിലിൻെറ സേവനങ്ങൾ തടസപ്പെട്ടതിനെ തുടർന്ന് ഈ ആഴ്ച കൂടുതൽ ട്രെയിനുകൾ റദ്ദാക്കുമെന്ന് അധികൃതർ അറിയിച്ചു
ന്യൂസ് ഡെസ്ക് മലയാളം യുകെ
വൈദ്യശാസ്ത്രത്തിൽ ഉള്ള അറിവുകൊണ്ട് മാത്രം ആർക്കും മികച്ച ഡോക്ടറും നേഴ്സും ആകാൻ സാധിക്കില്ല. മനുഷ്യ സ്നേഹവും അർപ്പണവും ആത്മാർത്ഥതയും ഒത്തുചേർന്നാൽ മാത്രമേ ആരോഗ്യ രംഗത്ത് ശോഭിക്കാൻ സാധിക്കുകയുള്ളൂ. എൻഎച്ച്എസ്സിന്റെ ചരിത്രത്തിൽ തന്നെ തങ്കലിപികളിൽ എഴുതപ്പെടാവുന്ന ഒരു വാർത്തയാണ് ഇന്ന് മലയാളം യുകെ റിപ്പോർട്ട് ചെയ്യുന്നത് . അച്ഛനും മകളും ഒരുമിച്ച് നേഴ്സുമാരായി തങ്ങളുടെ ജോലി ആരംഭിച്ചിരിക്കുന്ന വാർത്ത വളരെ അഭിമാനത്തോടെയാണ് എൻഎച്ച്എസ് പുറത്തുവിട്ടിരിക്കുന്നത് .

42 വയസ്സുകാരനായ സ്റ്റീവറും മകൾ സ്റ്റീവിലി ജൂവലും ആഴ്ചകളുടെ വ്യത്യാസത്തിലാണ് നേഴ്സിംഗ് ബിരുദം കരസ്ഥമാക്കിയത്. ഇപ്പോൾ ഇരുവരും ബ്ലാക്ക് പൂളിലെ ഹാർബർ മാനസികാരോഗ്യ ആശുപത്രിയിൽ ജോലി ചെയ്യുകയാണ്. അച്ഛനുമൊത്ത് ജോലി ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് 22 വയസ്സുകാരിയായ സ്റ്റീവിലി പറഞ്ഞു.

അച്ഛനും മകളും പരസ്പരം ഒട്ടേറെ ചർച്ച ചെയ്താണ് നേഴ്സിംഗ് കോഴ്സിന് ചേർന്നത്. താൻ ഈ ജോലിയെ വളരെ സ്നേഹിക്കുന്നതായി എഡ്ജ് ഹിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ മിസ് ജൂവൽ പറഞ്ഞു. ജോലിയോടുള്ള രണ്ടുപേരുടെയും അഭിനിവേശം കാണുന്നത് വളരെ പ്രചോദനകരമാണെന്ന് സൗത്ത് കംബ്രിയ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ക്രിസ് ഒലിവർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- മെറ്റാവേഴ്സിൽ പതിനാറുകാരിയുടെ ‘ഡിജിറ്റൽ അവതാർ ‘ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായുള്ള പരാതിയിൽ ബ്രിട്ടീഷ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇത്തരത്തിൽ വെർച്വൽ റിയാലിറ്റി ഗെയിമിലൂടെയുള്ള ആദ്യത്തെ ലൈംഗിക പീഡന കേസാണിത്. ഓൺലൈൻ ഗെയിമിൽ പെൺകുട്ടി വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റ് ധരിച്ച് ഗെയിമിൽ ആയിരുന്ന സമയത്ത്, പെൺകുട്ടിയുടെ ഡിജിറ്റൽ രൂപത്തെ ഓൺലൈൻ അപരിചിതർ പീഡിപ്പിച്ചുവെന്നാണ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ശാരീരികമായ ആക്രമണം ഉണ്ടായിട്ടില്ലാത്തതിനാൽ കൗമാരക്കാരിക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. എന്നാൽ യഥാർത്ഥ ലോകത്ത് ബലാത്സംഗത്തിന് ഇരയായ ഒരാളുടെ അതേ മാനസികവും വൈകാരികവുമായ ആഘാതം അവൾക്ക് അനുഭവപ്പെട്ടുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. യുകെയിൽ ഇത് ആദ്യമായാണ് ഒരു വെർച്വൽ ലൈംഗിക കുറ്റകൃത്യം പോലീസ് അന്വേഷിക്കുന്നത്.

ഇത്തരത്തിൽ അപരിചിതരായ ആളുകളുടെ വെർച്വൽ ലൈംഗിക അതിക്രമം നടക്കുമ്പോൾ, കുട്ടി നിരവധി സഹ ഉപയോക്താക്കൾ ഉള്ള ഒരു ഓൺലൈൻ മുറിയിൽ ആയിരുന്നു എന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനായി സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൽ നിന്ന് ആളുകളെ തടയുന്നതിന്, വെർച്വൽ സ്‌പെയ്‌സുകളിലെ ലൈംഗിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ നിയമനിർമ്മാണം അടിയന്തരമായി ഉണ്ടാകണമെന്ന് പോലീസ് ഉദ്യോഗസ്ഥർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഇത്തരത്തിലുള്ള വെർച്വൽ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ ആകെയൊരു അനിശ്ചിതത്വമാണ് ഉദ്യോഗസ്ഥർക്കിടയിൽ നിലനിൽക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും കൂടുതൽ നിയമനിർമ്മാണം ഉണ്ടാകും എന്ന് പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പ്രവാസികൾ എല്ലാവരും തന്നെ വർഷത്തിൽ ഒന്നിലേറെ തവണ വിമാനത്തിൽ യാത്ര ചെയ്യുന്നവരാണ്. ആദ്യകാല വിമാന യാത്രകളിൽ എയർഹോസ്റ്റസുമാർ നൽകുന്ന സുരക്ഷാനിർദേശങ്ങൾ ഗൗരവത്തോടെ കണ്ടിരുന്നെങ്കിൽ പിന്നെ പിന്നെ അത് ഒരു ചടങ്ങു മാത്രമായി കാണുകയും അത്ര ഗൗനിക്കാതിരിക്കുകയും ചെയ്യുകയാണ് നമ്മുടെ പതിവ്. മറ്റ് യാത്രാ മാർഗ്ഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വിമാനയാത്രയുടെ അപകട നിരക്ക് താരതമ്യേന കുറവാണ്. എന്നാൽ കഴിഞ്ഞദിവസം ജപ്പാനിലെ ടോക്കിയോയിലെ ഹനേസ വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡ് വിമാനം ജപ്പാൻ എയർലൈൻ വിമാനവുമായി കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചത് വീണ്ടും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് ചർച്ചയാകാൻ കാരണമായിരിക്കുകയാണ്. കോസ്റ്റ് ഗാർഡ് വിമാനത്തിലുണ്ടായിരുന്ന 6 ജീവനക്കാരിൽ 5 പേരും മരിച്ചെങ്കിലും യാത്രാ വിമാനത്തിലെ 379 യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതരായി രക്ഷിക്കാൻ സാധിച്ചത് യാത്രക്കാരും ജീവനക്കാരും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചതിനാലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിമാനത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ നിർദ്ദേശിക്കുമ്പോൾ ഇതൊന്നും എന്നെ ബാധിക്കുന്നതല്ലെന്ന ഭാവമാണ് പലർക്കും . എന്നാൽ ഏതൊരു സുരക്ഷാ വീഴ്ചയും എത്രമാത്രം വലിയ ദുരന്തമാണ് വരുത്തി വയ്ക്കുക എന്നത് പ്രവചനാതീതമാണ്. ഫ്ലൈറ്റിലെ ചില സുരക്ഷാനിർദേശങ്ങളും അവയുടെ പ്രാധാന്യവും എന്താണെന്ന് പരിശോധിക്കാം.
ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാൻഡിങ്ങിന്റെ സമയത്തും സീറ്റുകൾ നേരെയാക്കാൻ തരുന്ന നിർദ്ദേശത്തിന്റെ കാരണമെന്ത്? പലപ്പോഴും നമ്മൾ ഉള്ളിൽ ചോദിക്കുന്ന ചോദ്യമാണിത്. ടേക്ക് ഓഫിലും ലാൻഡിങ്ങിലും അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള സമയമാണ്. അടിയന്തിര സാഹചര്യത്തിൽ ഒഴിപ്പിക്കലിന്റെ ഘട്ടത്തിൽ നിങ്ങളുടെ സീറ്റ് ചെരിഞ്ഞിരുന്നാൽ പിന്നിലിരിക്കുന്ന ആൾക്ക് വേഗത്തിൽ അവരുടെ സീറ്റിൽ നിന്ന് പുറത്ത് കടക്കാൻ സാധിക്കില്ല. ഇതിന് സമാനമായ അവസ്ഥയാണ് ട്രേ റ്റേബിൾ മടക്കി വെച്ചിട്ടില്ലങ്കിലത്തെ അവസ്ഥ കൊണ്ട് സംജാതമാകുന്നത്. അടിയന്തിര സാഹചര്യത്തിൽ നിരയിലെ മറ്റ് യാത്രക്കാർക്ക് നിങ്ങളുടെ ട്രേ ടേബിൾ തടസം സൃഷ്ടിക്കും.

ടേക്ക് ഓഫിന്റെയും ലാൻഡിങ്ങിന്റെയും സമയത്ത് വിൻഡോ ബ്ലൈൻഡ് തുറന്നു വയ്ക്കണമെന്ന് പറയുന്നതിനും വളരെ പ്രാധാന്യമുണ്ട്. വിൻഡോ ബ്ലൈൻഡ് തുറന്നിരുന്നാൽ യാത്രക്കാർക്കും വിമാന ജീവനക്കാർക്കും എൻജിൻ തീ പോലുള്ള പ്രശ്നങ്ങളെ പെട്ടെന്ന് കണ്ടെത്താൻ സഹായിക്കും . അടിയന്തിര ഒഴിപ്പിക്കൽ ഘട്ടങ്ങളിൽ വിമാനത്തിനകത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് വിൻഡോ ബ്ലൈൻഡ് തുറന്നു വയ്ക്കുന്നത് പുറത്തുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ സഹായിക്കുകയും ചെയ്യും.
ലാൻഡിങ് ചെയ്യുമ്പോഴും ടേക്ക് ഓഫ് ചെയ്യുമ്പോഴും ഫ്ലൈറ്റുകളിലെ ലൈറ്റുകൾ ഡിം ചെയ്യുന്നതും സുരക്ഷാകാരണങ്ങൾ മൂലമാണ്. പുറത്തെ വെളിച്ചവുമായി പൊരുത്തപ്പെടാനും നന്നായി കാഴ്ച ലഭിക്കാനും വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തുന്ന വരെ ഇത് സഹായിക്കും.
2013 മുമ്പ് ടേക്ക് ഓഫിനും ലാൻഡിങ് സമയത്തും മൊബൈൽ ഫോൺ പോലുള്ള ഉപകരണങ്ങൾ സ്വിച്ച് ഓഫ് അല്ലെങ്കിൽ ഫ്ലൈറ്റ് മോഡിൽ ആയിരിക്കണമെന്ന കർശന നിർദേശം നൽകപ്പെട്ടിരുന്നു. ഫ്ലൈറ്റിന്റെ സിഗ്നൽ സംവിധാനവും എയർ ട്രാഫിക് കൺട്രോളുമായുള്ള ആശയവിനിമയത്തിൽ ഫോൺ സിഗ്നലുകൾ തടസ്സം സൃഷ്ടിച്ചേക്കാം എന്ന അപകടകരമായ സാഹചര്യം ഉള്ളതിനാലാണ് ഈ മാർഗ്ഗദർശനം നൽകപ്പെട്ടിരുന്നത് . എന്നാൽ പിന്നീട് ഇത്തരം സാഹചര്യങ്ങളെ മറികടക്കാനുള്ള രീതിയിലേക്ക് ഫ്ലൈറ്റ് സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ഏതെങ്കിലും സാഹചര്യത്തിൽ ഫോൺ സിഗ്നലുകൾ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം എന്ന അപകടകരമായ സാഹചര്യം മുന്നിൽകണ്ടാണ് ഇപ്പോഴും മിക്കവാറും ഫ്ലൈറ്റുകളിലും ഫ്ലൈറ്റ് മോഡ് നിർദ്ദേശം നൽകപ്പെടുന്നത്.
അടിയന്തിര ഒഴിപ്പിക്കൽ ഘട്ടത്തിൽ യാത്രക്കാർക്ക് ഹാൻഡ് ലഗേജ് എടുക്കരുതെന്ന് നിർദ്ദേശിക്കാറുണ്ട്. ഒരുപക്ഷേ നമ്മുടെ ഹാൻഡ് ബാഗ് മറ്റൊരാളുടെ രക്ഷാമാർഗ്ഗം തടയുകയോ ,കുരുക്ക് സൃഷ്ടിക്കുകയോ, ഇടിക്കുകയോ ചെയ്തേക്കാം. എല്ലാത്തിനും ഉപരിയായി മറ്റൊരാൾക്ക് രക്ഷപ്പെടാൻ ഉപകരിക്കപ്പെട്ട വിലപ്പെട്ട സ്ഥലം നമ്മുടെ ബാഗ് തന്നെ അപഹരിച്ചേക്കാം.
അടുത്ത ഫ്ലൈറ്റ് യാത്രയിൽ ഈ കാര്യങ്ങൾ മനസ്സിൽ കരുതണം . ജീവൻറെ വിലയുള്ള ജാഗ്രത നമ്മുടെ മാത്രമല്ല മറ്റുള്ളവരുടെയും ജീവൻ രക്ഷിക്കാൻ സഹായിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. അവരിൽ തന്നെ നല്ലൊരു ശതമാനം എൻഎച്ച്എസിൽ നേഴ്സുമാരായിട്ടാണ് ജോലി ചെയ്യുന്നത്. അറിവും, ആത്മാർത്ഥതയും അർപ്പണബോധവും കൈമുതലാക്കിയ മലയാളി മാലാഖമാരുടെ തൊഴിൽ മികവ് കോവിഡ് ഉൾപ്പെടെയുള്ള ഒട്ടേറെ അവസരങ്ങളിൽ പരക്കെ പ്രശംസയ്ക്ക് വിധേയമായിരുന്നു.

എന്നാൽ പലപ്പോഴും എൻ എച്ച് എസിലെ ജോലി അത്ര സുഗമമല്ല. നേഴ്സായി ജോലി ചെയ്യുന്നവർ കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റോയൽ കോളേജ് ഓഫ് നേഴ്സിംഗ് (ആർസിഎൻ ) നേഴ്സിംഗ് ഡയറക്ടർ പ്രൊഫ. നിക്കോള റേഞ്ചർ . മതിയായ ജീവനക്കാരില്ലാത്തത് , ചികിത്സയ്ക്കായുള്ള കാത്തിരിപ്പ് സമയം അധികരിച്ചത് തുടങ്ങി എൻഎച്ച്എസ്സിന്റെ പല പ്രതിസന്ധികളും മൂലം നിരാശരായ രോഗികളുടെ മോശം പെരുമാറ്റത്തിന് ഇരയാകേണ്ടി വരുന്നത് നേഴ്സുമാരാണ്. ജോലിസമയത്ത് നേരിടുന്ന ഇത്തരം പ്രവർത്തികളുടെ പേരിൽ പലരും എൻഎച്ച്എസ് ഉപേക്ഷിക്കുന്നതായും അവർ വെളിപ്പെടുത്തി.

ആർ സി എന്നിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞവർഷം നേഴ്സുമാർ രോഗികളിൽ നിന്ന് നേരിട്ട അതിക്രമങ്ങൾ 21 ശതമാനമാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇതിൽ തന്നെ 14 ശതമാനം ലൈംഗികാതിക്രമങ്ങളും 63% ശാരീരിക പീഡനങ്ങളുമാണ്. പല പ്രശ്നങ്ങളുടെയും മൂല കാരണം എൻഎച്ച്എസ്സിന്റെ കെടുകാര്യസ്ഥതയാണെന്നാണ് കിംഗ്സ് കോളേജ് ഹോസ്പിറ്റൽ എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ചീഫ് നേഴ്സ് ആയിരുന്ന റേഞ്ചറിന്റെ അഭിപ്രായം. എൻഎച്ച്എസിൽ ആളുകൾക്ക് ആത്മവിശ്വാസം നഷ്ടപ്പെടുന്നതായി ഞാൻ കരുതുന്നു. നിങ്ങൾക്ക് എ & ഇ യിൽ 13 -14 മണിക്കൂർ കാത്തിരിക്കേണ്ടി വരുകയും നിങ്ങളുടെ പ്രായമായ അമ്മ ട്രോളികളിൽ കുടുങ്ങി കിടക്കുകയും ചെയ്താൽ ആരാണ് നിരാശപ്പെടാതിരിക്കുക എന്ന് അവർ ചോദിച്ചു. 2019 നെ അപേക്ഷിച്ച എൻ എച്ച് എസിൽ 50000 അധികം നേഴ്സുമാർ ജോലി ചെയ്യുന്നുണ്ടെന്ന കണക്കുകൾ കഴിഞ്ഞമാസം പുറത്തുവന്നിരുന്നു. എന്നിരുന്നാൽ പോലും നിലവിൽ 40, 000 നേഴ്സുമാരുടെ ഒഴിവുകൾ എൻഎച്ച്എസിൽ ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ