Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

പ്രധാനമന്ത്രി ഋഷി സുനക് റുവാണ്ട ബില്ലിന്റെ പേരിൽ സ്വന്തം പാർട്ടിയിൽ നിന്ന് നേരിട്ട ഭീഷണിയുടെ ആദ്യ കടമ്പ കടന്നു. ഇന്നലെ നടന്ന ചർച്ചയിൽ ടോറി എംപിമാരാരും എതിർത്ത് വോട്ട് ചെയ്തില്ല. എന്നിരുന്നാലും പാർട്ടിയിലെ വലതുപക്ഷമായ വിമതർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. ബില്ല് കൂടുതൽ കർശനമാക്കണമെന്നാണ് വിമതപക്ഷത്തിന്റെ ആവശ്യം. എന്നാൽ ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായി വിലയിരുത്തുമെന്ന പ്രശ്നമാണ് സർക്കാർ അഭിമുഖീകരിക്കുന്നത്. രാജ്യാന്തര നിയമങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള നിയമനിർമ്മാണത്തെ ശക്തമായി എതിർക്കുമെന്ന് ഭരണപക്ഷത്തെ നല്ലൊരു ശതമാനം എംപിമാരും വ്യക്തമാക്കിയിട്ടുണ്ട്.

അഭയാർത്ഥികളെ റുവാണ്ടയിലേയ്ക്ക് അയക്കാനുള്ള സർക്കാരിൻറെ പദ്ധതി പുനരുജീവിപ്പിക്കുന്നതിനാണ് അടിയന്തിര നിയമ നിർമാണം നടക്കുന്നത്. ചെറിയ ബോട്ടുകളിൽ ചാനൽ കടന്ന് യുകെയിൽ എത്തുന്നതിൽ നിന്ന് കുടിയേറ്റക്കാരെ തടയുന്നതിനാണ് ഈ പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. വലതുപക്ഷത്തെ ചില ടോറി എംപിമാർ ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും ഒടുവിൽ പ്രതിപക്ഷ എംപിമാർ മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്. ബിൽ 269 നെതിരെ 313 വോട്ടുകൾക്ക് പാസായി . ബില്ലിൽ പ്രതിഷേധിച്ച് കഴിഞ്ഞ ആഴ്ച രാജിവച്ച ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെൻറിക്ക് ഉൾപ്പെടെ 37 ടോറി എം പി മാരും മുൻ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാനും വോട്ട് രേഖപ്പെടുത്തിയില്ല.


പല എംപിമാരും സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തതിന് പിന്നിൽ പിന്നീട് ഭേദഗതികൾ ബില്ലിൽ വരുമെന്ന ഉറപ്പാണെന്നാണ് പിന്നാമ്പുറ സംസാരം. കഴിഞ്ഞ മാസം റുവാണ്ടയിലേക്ക് അഭയാർത്ഥികളെ അയക്കുന്ന യുകെയുടെ നടപടി നിയമ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. അതിനെ മറികടക്കാനാണ് അടിയന്തിര നിയമനിർമ്മാണം ആവശ്യമായി വന്നിരിക്കുന്നത് .മറ്റ് പ്രതിപക്ഷ പാർട്ടികൾക്കൊപ്പം ലേബർ പാർട്ടി എംപിമാരും ബില്ലിനെതിരെ വോട്ട് ചെയ്തു. അടുത്ത തിരഞ്ഞെടുപ്പ് വിജയിച്ചാൽ റുവാണ്ട പദ്ധതി ഉപേക്ഷിക്കണമെന്നാണ് ലേബർ പാർട്ടിയുടെ നിലപാട് .നിലവിൽ അവതരിപ്പിച്ചിരിക്കുന്ന ബിൽ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിൽ കോടതികളുടെ ഇടപെടൽ തടയാൻ അപര്യാപ്തമാണെന്നാണ് വിമതപക്ഷത്തിന്റെ വാദം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഉപഭോക്താക്കളെ ദ്രോഹിക്കുന്ന പണപ്പെരുപ്പം മൂലമുള്ള വിലനിർണയം അവസാനിപ്പിക്കാനുള്ള ഓഫ്കോം റെഗുലേറ്ററി കമ്മറ്റിയുടെ തീരുമാനം മൊബൈൽ ഓപ്പറേറ്റർമാർക്ക് തിരിച്ചടിയായിരിക്കുകയാണ്. ഈ തീരുമാനത്തോട് മൊബൈൽ ഓപ്പറേറ്റർമാരുടെ മൂല്യത്തിൽ ഏകദേശം 1 ബില്യൺ പൗണ്ടോളം കുറവ് അനുഭവപ്പെട്ടിരിക്കുകയാണ്. കൺസ്യുമർ പ്രൈസ് ഇൻഡെക്സ് (സി പി ഐ ) പോലുള്ള സങ്കീർണമായ പദങ്ങൾക്ക് പകരം, ഉപഭോക്താക്കളുടെ കരാറിൽ വിൽപ്പന സമയത്ത് എല്ലാ വിലയും പൗണ്ടിൽ വളരെ സുതാര്യമായി തന്നെ രേഖപ്പെടുത്തണമെന്ന് പുതിയ നിർദ്ദേശങ്ങൾ അടങ്ങിയ നിയമങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് ഓഫ്കോം അറിയിച്ചു. നാണയപ്പെരുപ്പവുമായി ബന്ധപ്പെട്ട മിഡ്-കോൺട്രാക്‌ട് വിലക്കയറ്റ നിബന്ധനകൾ ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുമെന്നും ഓഫ്കോം പറഞ്ഞു.

എന്നാൽ ഓഫ്കോമിന്റെ ഈ തീരുമാനം മൊബൈൽ ഓപ്പറേറ്റർമാരെ സാരമായി ബാധിച്ചിട്ടുണ്ട്. രാവിലെ വിപണിയിൽ ഇഇ ഉടമസ്ഥതയിലുള്ള ബിടിയുടെ ഓഹരികൾ 3.4 ശതമാനവും, വോഡഫോൺ ഓഹരികൾ 1.1ശതമാനവും , O2 ഉടമസ്ഥതയിലുള്ള ടെലിഫോണിക്കയുടെ ഓഹരികൾ 2 ശതമാനവും ഇടിഞ്ഞു. ഭൂരിഭാഗം മൊബൈൽ, ബ്രോഡ്‌ബാൻഡ് ദാതാക്കളും പണപ്പെരുപ്പവുമായി ബന്ധപ്പെട്ട വിലനിർണ്ണയ സംവിധാനങ്ങൾ കരാറുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അത് മൂലം, കഴിഞ്ഞ വർഷത്തിന്റെ തുടക്കം മുതൽ യുകെയിൽ കണ്ട ഉയർന്ന പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തിൽ ചില കരാറുകൾക്ക് രണ്ട് വർഷം മുമ്പ് ചെയ്തതിനേക്കാൾ 30% കൂടുതൽ ചിലവ് നിലവിലുണ്ട്.


എന്നാൽ പകുതിയിലധികം ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കൾക്കും പ്രതിമാസം പണമടയ്ക്കുന്ന മൊബൈൽ ഉപഭോക്താക്കൾക്കും സി‌പി‌ഐ, ആർ‌പി‌ഐ പോലുള്ള പണപ്പെരുപ്പ നിരക്ക് എന്താണെന്ന് അറിയില്ലെന്ന് ഓഫ്‌കോമിന്റെ അന്വേഷണങ്ങൾ കണ്ടെത്തി. ഈ വർഷം ജനുവരി മുതൽ ഒക്‌ടോബർ വരെ വിലക്കയറ്റവുമായി ബന്ധപ്പെട്ട് 800 ഓളം പരാതികളാണ് ഓഫ്കോമിനു ലഭിച്ചത്. ഇത് 2021 ൽ ഇതേ കാലയളവിൽ ലഭിച്ച പരാതികളുടെ ഇരട്ടിയിലധികമാണ്.

ജീവിത ചെലവുകൾക്ക് തന്നെ ജനങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ, ഉപഭോക്താക്കൾക്ക് മേൽ കൂടുതൽ പ്രതിസന്ധികൾ അടിച്ചേൽപ്പിക്കാതിരിക്കാനാണ് ഓഫ്കോമിന്‍റെ പുതിയ തീരുമാനം. ഒന്നിലധികം വർഷങ്ങളായി ഒരേ മൊബൈൽ കരാറുകളിൽ കുടുങ്ങിക്കിടക്കുന്ന ഉപഭോക്താക്കളിൽ നിന്ന് ഓപ്പറേറ്റർമാർ ഈടാക്കുന്ന നിരക്കുകളെക്കുറിച്ചുള്ള കൂടുതൽ തീവ്രമായ സൂക്ഷ്മപരിശോധനയ്ക്കിടെയാണ് ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ഓഫ്കോം മനസ്സിലാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ക്യാൻസർ ബാധിച്ച് അയർലൻഡിൽ മലയാളി നേഴ്സ് ജെസി പോൾ (33) അന്തരിച്ചു. അയർലൻഡിലെ കെറിയിൽ ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കൂത്താട്ടുകുളം പാലക്കുഴ മാറ്റത്തിൽ പോൾ കുര്യന്റെ ഭാര്യയാണ്. ഏഴു വയസ്സുകാരിയായ ഇവ അന്ന പോളാണ് ഏക മകൾ .

രണ്ടുവർഷം മുമ്പാണ് ജോലി കിട്ടി ജെസി പോൾ അയർലൻഡിൽ എത്തുന്നത്. ട്രലിയിലെ ഔർ ലേഡി ഓഫ് ഫാത്തിമ കെയർഹോമിൽ നേഴ്സായിട്ടാണ് ജെസി അയർലൻഡിൽ എത്തിയത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നേഴ്സായി രണ്ട് മാസം മുമ്പാണ് ജെസിക്ക് ജോലി ലഭിച്ചത്. നല്ലൊരു ജോലി ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു ജെസിയും കുടുംബവും . അതിനിടയിലാണ് ആ കുടുംബത്തെ തീരാ ദുഃഖത്തിലാഴ്ത്തി മരണം കടന്നെത്തിയത്.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് രണ്ടുമാസം മുമ്പ് നടത്തിയ പരിശോധനയിൽ ജെസ്സിക്ക് സ്ഥാനാർബുദം സ്ഥിരീകരിക്കുകയായിരുന്നു. ജെസിക്ക് ജോലി ലഭിച്ച ഹോസ്പിറ്റലിൽ തന്നെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. രാമമംഗലം ഏഴാക്കർണ്ണാട് ചെറ്റേത്ത് വീട്ടിൽ പരേതനായ സി. സി. ജോയിയുടെയും ലിസി ജോയിയുടെയും മകളാണ് ജെസി. ജോസി ജോയി ആണ് ഏക സഹോദരൻ . പുതിയ ജോലിയിൽ പ്രവേശിക്കുന്നതിനായി ജെസി ജോലി രാജി വെച്ചിരുന്നു . ഭാര്യയുടെ ചികിത്സയ്ക്കായി പോൾ കുര്യനും അവധിയെടുത്തിരിക്കുകയാണ്. മൃതദേഹം നാട്ടിൽ സംസ്കരിക്കാനാണ് കുടുംബം ആഗ്രഹിക്കുന്നത്. ഇതിനായി സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തെ സഹായിക്കാൻ സുഹൃത്തുക്കളും സഹപ്രവർത്തകരും ഫണ്ട് ശേഖരിക്കാൻ ആരംഭിച്ചിട്ടുണ്ട്. സഹായിക്കാൻ താല്പര്യം ഉള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് സംഭാവനകൾ നൽകാം

https://www.gofundme.com/f/w6d6ca-breast-cancer-with-metastasis?utm_campaign=p_cp+share-sheet&utm_medium=chat&utm_source=whatsApp

ജെസി പോളിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജോലിക്കായും വിദ്യാഭ്യാസത്തിനായും ഒട്ടേറെ മലയാളികളാണ് ദിനംപ്രതി യുകെയിൽ എത്തിക്കൊണ്ടിരിക്കുന്നത്. യുകെയിൽ എത്തിച്ചേരുന്നവർക്ക് ഇവിടുത്തെ റോഡ് ഗതാഗത നിയമങ്ങളെ കുറിച്ചുള്ള കൃത്യമായ ധാരണയില്ലാത്തത് മിക്കവാറും മലയാളികളെ അലട്ടുന്ന പ്രശ്നമാണ്. ലോകത്തിലെ ഏറ്റവും കൂടുതൽ റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്ന രാജ്യമാണ് യു കെ. അതുകൊണ്ട് തന്നെ ഏതെങ്കിലും രീതിയിൽ ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് കടുത്ത പിഴയും ശിക്ഷയുമാണ്. യുകെയിൽ പാർക്ക് ചെയ്തിരിക്കുകയോ നിർത്തിയിട്ടിരിക്കുകയോ ചെയ്യുന്ന വാഹനത്തിൽ നമ്മുടെ വാഹനങ്ങൾ ചെറുതായി തട്ടുകയോ ഉരസുകയോ ചെയ്യുന്നത് പലരും അവഗണിക്കുകയാണ് പതിവ്. എന്നാൽ ഇത് സെക്ഷൻ 170 പ്രകാരം പിഴയും തടവും ലഭിക്കുന്ന കുറ്റമാണന്ന് യുകെയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനും മലയാളിയുമായ ബൈജു വർക്കി തിട്ടാല മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

പാർക്ക് ചെയ്യുന്ന സ്ഥലങ്ങളിലാണ് നിർത്തിയിട്ടിരിക്കുന്ന വാഹനത്തിൽ നമ്മുടെ വാഹനങ്ങൾ തട്ടലോ ഉരസലോ ഉണ്ടാകാനുള്ള സാധ്യത ഏറെ. ഇങ്ങനെ സംഭവിച്ചാൽ ആരും കാണുന്നില്ലെന്ന് കരുതി ഉടൻ സ്ഥലം വിടുകയാണ് മലയാളികളിൽ ഭൂരിഭാഗവും ചെയ്യുന്നത്. ഇങ്ങനെ സംഭവിച്ച് പിടിക്കപ്പെട്ടാൽ പോലീസിന് ഡ്രൈവറെ അറസ്റ്റ് ചെയ്യാനും കസ്റ്റഡിയിൽ വയ്ക്കാനും സാധിക്കും. എന്തെങ്കിലും രീതിയിൽ മേൽപ്പറഞ്ഞ രീതിയിലുള്ള ഉരസലോ തട്ടലോ സംഭവിച്ചാൽ അപകടത്തിന് കാരണമായ വാഹനത്തിന്റെ ഡ്രൈവർ അപകടത്തിൽപ്പെട്ട വാഹനത്തിൻറെ ഡ്രൈവർക്ക് അപകട വിവരം കൈമാറണം. ഇങ്ങനെ വിവരം കൈമാറപ്പെട്ടാൽ സെക്ഷൻ 70 അനുസരിച്ചുള്ള ശിക്ഷയിൽ നിന്ന് നമ്മൾ ഒഴിവാക്കപ്പെടും.

പലപ്പോഴും പാർക്ക് ചെയ്ത സ്ഥലത്ത് സംഭവിക്കുന്ന ഇങ്ങനെയുള്ള പ്രശ്നങ്ങളിൽ ഇതര വാഹനത്തിൻറെ ഡ്രൈവർ സ്ഥലത്തില്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ അപകടം വരുത്തിയ വാഹനത്തിന്റെ ഡ്രൈവർ റിപ്പോർട്ട് ചെയ്തിരിക്കണം എന്നും നിയമം അനുശാസിക്കുന്നു. പാർക്കിങ്ങിൽ ഏതെങ്കിലും രീതിയിൽ ഈ രീതിയിൽ അപകടം ഉണ്ടായാൽ നമ്മുടെ പേരും ഫോൺ നമ്പറും സഹിതമുള്ള മറ്റ് വിവരങ്ങൾ ഇതര വാഹനത്തിൻറെ വിൻഡോസ്ക്രീനിൽ എഴുതി ഒട്ടിച്ച് വയ്ക്കുന്നത് ഒരു മാർഗ്ഗമാണ്. അതിനുശേഷം അതിന്റെ ഫോട്ടോയെടുത്ത് സൂക്ഷിക്കുന്നതും 101 – ൽ വിളിച്ച് റിപ്പോർട്ട് ചെയ്യുന്നതും നമ്മുടെ ഭാഗം ന്യായീകരിക്കുന്നതിന് ഉചിതമായ നടപടിയാണ്. വിവരങ്ങൾ എഴുതി ഒട്ടിച്ചു വച്ചാലും ഏതെങ്കിലും സാഹചര്യത്തിൽ കാറ്റത്തോ, മഴയത്തോ മറ്റോ ഇത് നഷ്ടമാകുന്ന സാഹചര്യത്തിൽ പോലീസിൽ വിളിച്ചു പറയുന്നത് നമ്മുടെ ഭാഗം ഭംഗിയായി വാദിക്കാൻ സഹായിക്കും. ഇങ്ങനെ വിവരങ്ങൾ അറിയിക്കുന്നതിനുള്ള സമയ പരുധി 24 മണിക്കൂറായാണ് നിജപ്പെടുത്തിയിരിക്കുന്നത്.

ഡ്രൈവറുടെ പേര്, അഡ്രസ്സ്, രജിസ്ട്രേഷൻ നമ്പർ എന്നീ വിവരങ്ങളാണ് ഇങ്ങനെ കൈമാറേണ്ടത്. അതേപോലെതന്നെ നമ്മുടെ വാഹനം കുതിര, ആട് തുടങ്ങിയ ഏതെങ്കിലും മൃഗങ്ങളെ ഇടിച്ചാലും പോലീസിൽ റിപ്പോർട്ട് ചെയ്യാനുള്ള ബാധ്യത വാഹനമോടിക്കുന്ന ഡ്രൈവർക്ക് ഉണ്ടെന്നത് നിയമം അനുശാസിക്കുന്നു.

വാഹനം ഇടിച്ചത് തങ്ങൾ അറിഞ്ഞിരുന്നില്ലന്ന് പറഞ്ഞ് രക്ഷപ്പെടാനാണ് പലരും ശ്രമിക്കുന്നത്. എന്നാൽ പ്രോസിക്യൂഷന്റെ കൈവശം അപകട സമയത്ത് നമ്മൾ പുറത്തിറങ്ങി നോക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉണ്ടെങ്കിൽ ഈ വാദം വില പോവില്ല . കുറ്റം തെളിയിക്കുകയാണെങ്കിൽ 5 മുതൽ 10 വരെ പെനാൽറ്റി പോയിന്റും ഡ്രൈവർ ലൈസൻസ് റദ്ദാക്കുക മുതലായ നടപടികളും കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടാവാം. ചില കേസുകളിൽ 6 മാസം വരെ തടവ് ശിക്ഷ വിധിച്ച ചരിത്രവും ഉണ്ട് .

വിവരങ്ങൾക്ക് കടപ്പാട്:
Adv. Baiju Thittala
LLB (Hons),Grad. NALP, LPC,
PG Employment Law; PG Legal Practice,
Solicitor of the Senior Courts of England and Wales
[email protected]

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിലെ ക്യാൻസർ ബാധയെ കുറിച്ച് നീണ്ടനാളത്തെ പഠനത്തിന് ശേഷം കണ്ടെത്തിയ ഗവേഷണ ഫലങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. 20 വർഷ കാലയളവിലെ വിവരങ്ങളാണ് ഇതിനായി ഗവേഷകർ വിശകലനം ചെയ്തത്. ഇംഗ്ലണ്ടിൽ ഒരു വ്യക്തി എവിടെയാണ് താമസിക്കുന്നത് എന്നതിനെ അനുസരിച്ച് ക്യാൻസർ ബാധിക്കുന്നത് ഗുരുതരമാകാനുള്ള സാധ്യത കൂടുകയും കുറയുകയും ചെയ്യുന്നു എന്നതാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ .


സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ സമ്പന്നർ താമസിക്കുന്ന സ്ഥലത്തെ അപേക്ഷിച്ച് ക്യാൻസർ ബാധിക്കുന്നതും ഗുരുതരമാകാനുമുള്ള സാധ്യത 70% കൂടുതലാണെന്നാണ് കണ്ടെത്തൽ . ലാൻഡ്സെറ്റ് ഓങ്കോളജിയിലാണ് ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 20 വർഷത്തിനിടയിലും അതിനുമുമ്പുള്ള വർഷങ്ങളെ അപേക്ഷിച്ച് ക്യാൻസർ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം താരതമ്യേന കുറയുന്നതായും പഠനം പറയുന്നു . ക്യാൻസർ രോഗത്തിന്റെ ലക്ഷണങ്ങളെയും അടയാളങ്ങളെയും കുറിച്ച് ജനങ്ങൾക്കിടയിൽ കൂടുതൽ അവബോധം ഉണ്ടായതും മികച്ച രീതിയിൽ ചികിത്സയും മരുന്നുകളും ആരോഗ്യപരിപാലന മേഖലയിൽ ഉണ്ടായതുമാണ് ഇതിന് പ്രധാന കാരണമായി. ചൂണ്ടി കാണിക്കുന്നത്.


2002 -നും 2019 -നും ഇടയിൽ 80 വയസ്സിന് മുമ്പ് ക്യാൻസർ ബാധിച്ച് മരിക്കുന്നവരുടെ അനുപാതം 6 ലൊന്ന് സ്ത്രീകളിൽ നിന്ന് 8 – ൽ ഒരാളായും പുരുഷൻമാരിൽ 5 – ൽ ഒരാളിൽ നിന്ന് 6 – ൽ ഒരാളായും കുറഞ്ഞത് ഇംഗ്ലണ്ടിലെ ആരോഗ്യ പരിപാലന മേഖലയിലെ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ക്യാൻസർ അപകട സാധ്യത കുറഞ്ഞെങ്കിലും പ്രാദേശിക തലത്തിലെ സാമ്പത്തിക അസമത്വം ക്യാൻസർ രോഗ സാധ്യതയെ സ്വാധീനിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണെന്ന് ലണ്ടനിലെ ഇംപീരിയര്‍ കോളേജിലെ പ്രൊഫ . മജീദ് എഡാറ്റി അഭിപ്രായപ്പെട്ടു. പുകവലി നിർത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന പൊതുജനാരോഗ്യ സേവനങ്ങൾ വെട്ടിക്കുറച്ചത് ക്യാൻസർ രോഗ സാധ്യതയെ കൂട്ടുന്നതായി ഗവേഷകർക്ക് അഭിപ്രായമുണ്ട്. ശ്വാസകോശം , കുടൽ, പാൻക്രിയാസ്, സ്ത്രീകളിലെ സ്ഥാനാർബുദം എന്നിവ ഉൾപ്പെടെ ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്ന 10 ക്യാൻസറുകളെ കുറിച്ചുള്ള ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ ഗവേഷകർ വിശകലനം ചെയ്താണ് പ്രധാനപ്പെട്ട കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്. 2002 -നും 2019 -നും ഇടയിൽ ഇംഗ്ലണ്ടിലെ വ്യത്യസ്ത പ്രദേശങ്ങളിൽ നടന്ന മരണങ്ങളും പഠനത്തിന് വിധേയമാക്കി. ഇതിൻ പ്രകാരം ലിവർപൂൾ, മാഞ്ചസ്റ്റർ, ഹൾ, ന്യൂകാസിൽ എന്നിവ ഉൾപ്പെടെയുള്ള വടക്കൻ നഗരങ്ങളിലും ലണ്ടന്റെ കിഴക്കൻ തീരപ്രദേശങ്ങളിലുമാണ് ക്യാൻസർ മരണ സാധ്യത മറ്റ് സ്ഥലത്തെ അപേക്ഷിച്ച് ഏറ്റവും കൂടുതലുള്ളത്

ന്യൂസ് ഡെസ്ക് മലയാളം യുകെ

രാജ്യത്തുടനീളമുള്ള എൻഎച്ച്എസ് കെയറുകൾ തങ്ങളുടെ പരിചരണങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായി ഈ സാമ്പത്തിക വർഷത്തിൽ ആസൂത്രണം ചെയ്തതിനേക്കാൾ 4.9 ബില്യൺ പൗണ്ട് കൂടുതൽ ചെലവഴിക്കാനുള്ള നീക്കത്തിലെന്ന വിവരങ്ങൾ പുറത്ത്. ഇംഗ്ലണ്ടിലെ 42 ഇന്റഗ്രേറ്റഡ് കെയർ സിസ്റ്റംസത്തിലേക്ക് (ഐസിഎസ്) നൽകിയ വിവരാവകാശ അപേക്ഷകൾ വഴിയാണ് ഡേറ്റ പുറത്ത് വന്നത്. ഐസിഎസാണ് പ്രാദേശിക ട്രസ്റ്റുകൾക്ക് എൻഎച്ച്എസ് ബജറ്റ് അനുവദിക്കുന്നത്.

സെപ്തംബർ വരെയുള്ള കണക്കനുസരിച്ച് ഇംഗ്ലണ്ടിലെ ഐസിഎസുകൾ 2.5 ബില്യൺ പൗണ്ട് അധികമായി ചെലവഴിച്ചു. ഇത് ഈ സാമ്പത്തിക വർഷം തീരാൻ ആറു മാസം കൂടെ നിൽക്കേയുള്ള കണക്കാണ്. ഈ തരത്തിലുള്ള അമിത ചിലവ് തുടർന്നാൽ 2024 മാർച്ച് അവസാനത്തോടെ ആസൂത്രണം ചെയ്തതിനേക്കാൾ 4.9 ബില്യൺ പൗണ്ട് കൂടുതൽ ചെലവഴിക്കേണ്ടി വരും.

പണ്ട് ഗുരുതരമായ സാമ്പത്തിക സമ്മർദ്ദം നേരിടുന്ന ഒന്നോ രണ്ടോ ഓർഗനൈസേഷനുകൾ ഉണ്ടായിരുന്നു. എന്നാൽ നിലവിലെ കണക്കുകൾ അനുസരിച്ച് സാമ്പത്തിക സമ്മർദ്ദങ്ങൾ നേരിടുന്ന ഓർഗനൈസേഷനുകളുടെ എണ്ണം സാധാരണയിലും കൂടുതൽ ഉയർന്നതാണ്. ഇത് എൻഎച്ച്എസ് സേവനങ്ങളിൽ സേവനങ്ങളും ദീർഘകാല നിക്ഷേപങ്ങളും കുറയ്ക്കാൻ ഉദ്യോഗസ്ഥരെ നിർബന്ധിതരാക്കും. ഡിസംബർ 7-ന്, എൻഎച്ച്എസ് ഇംഗ്ലണ്ട് ഐസിഎസുകൾക്ക് അധിക ഫണ്ടിംഗ് ലഭ്യമാക്കിയതായി അറിയിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഉറക്കം ഒരു അനുഗ്രഹമാണ്. ഇന്നത്തെ തിരക്കേറിയ ലോകത്തിൽ ഒരു ദിവസത്തെ അധ്വാനത്തിനു ശേഷം നന്നായി ഒന്ന് ഉറങ്ങുക എല്ലാവരുടെയും സ്വപ്നമാണ്. ചില ഭാഗ്യവാന്മാർക്ക് കട്ടിലു കാണുമ്പോൾ തന്നെ കണ്ണടയും. എന്നാൽ ചിലർക്കാണെങ്കിൽ സ്ഥിരം സ്ഥലങ്ങൾ മാറി കിടന്നാൽ പോലും ഉറക്കം അകന്നു നിൽക്കും. ചിലർക്ക് രാത്രി ഉടനീളം തീവ്രമായ ഉറക്കം ലഭിക്കുമെങ്കിൽ പലർക്കും ഒന്ന് ഉണർന്നു കഴിഞ്ഞാൽ പിന്നെ നിദ്രാ ദേവിയുടെ അനുഗ്രഹം കിട്ടാൻ വളരെ പ്രയാസമാണ്.


ലോകത്തിൽ എല്ലാ സ്ഥലങ്ങളിലും ഉറക്കത്തിനോട് അനുബന്ധിച്ച് ഉണ്ടായി കൊണ്ടിരിക്കുന്ന ഒരു പ്രധാന വൈകല്യമായി മാറിയിരിക്കുകയാണ് അർദ്ധരാത്രി ഉണർന്നു കഴിഞ്ഞാൽ പിന്നീട് ഉറങ്ങാൻ സാധിക്കുകയില്ല എന്നത് . ഈ പ്രശ്നം അലട്ടുന്നവർക്ക് പ്രധാനമായും ഉറക്കക്ഷീണം അടുത്ത ദിവസത്തെ അവരുടെ പ്രവർത്തനങ്ങളിലും പ്രതിഫലിക്കും. തുടർച്ചയായ ഈ അവസ്ഥ ഒരു വ്യക്തിയുടെ ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കുന്ന ശാരീരിക അവസ്ഥയായി രൂപപ്പെടുമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ (ഡി സി സി) യുടെ 2020 -ലെ കണക്കുകൾ പ്രകാരം 17 % മുതിർന്നവർക്കും ഉറങ്ങാനായി ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. സാൻ ഫ്രാൻസിസ്കോയിലെ സ്മാർട്ട് സ്ലീപ് മാസ്ക് നിർമ്മിക്കുന്ന കമ്പനിയുടെ സിഇഒയും സ്ലീപ് എക്സ്പെർട്ടുമായ ഡോ. ബിക്വാൻ ലുവോ ഈ അവസ്ഥയൂടെ കാരണങ്ങൾ പ്രതിപാദിക്കുന്നതും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതും വളരെ ശ്രദ്ധേയമാണ്.


കടുത്ത മാനസിക സമ്മർദ്ദം, ഉത്കണ്ഠ, അസ്വസ്ഥത , വേദന , ശബ്ദം , അസാധാരണ ചലനങ്ങൾ, ചൂടുള്ളതോ തണുത്തതോ ആയ കാലാവസ്ഥകൾ എന്നിവ ഉറക്കത്തെ തടസ്സപ്പെടുത്തുന്നതിനുള്ള ചില കാരണങ്ങൾ ആണെന്ന് ഡോ. ബിക്വാൻ അഭിപ്രായപ്പെടുന്നത്. ഇതുകൂടാതെ സ്ലീപ് ആപ്നിയ ,റെഡ് ലെസ് ലെഗ് സിൻഡ്രോം പോലുള്ള സ്ലീപ് ഡിസോർഡേഴ്സും രാത്രിയിൽ ആളുകളെ ഉണർത്താൻ കാരണമാകും.

അർദ്ധരാത്രിയിൽ ഉണരുകയാണെങ്കിൽ കിടക്കയിൽ തന്നെ ഇരിക്കുകയാണ് നല്ലതെന്ന് അദ്ദേഹം പറയുന്നു. വീണ്ടും ഉറങ്ങാൻ ശ്രമിക്കുക. 10 അല്ലെങ്കിൽ 15 മിനിറ്റിനു ശേഷവും ഉറങ്ങാൻ കഴിയുന്നില്ലെങ്കിൽ കിടക്കയിൽ നിന്ന് എഴുന്നേൽക്കുക . വീണ്ടും ഉറക്കം വരുന്നതുവരെ ഒരു പുസ്തകം വായിക്കുകയോ മനസ്സിന് ഇഷ്ടപ്പെടുന്ന മറ്റ് പ്രവർത്തികളിൽ ഏർപ്പെടുകയോ ചെയ്യുന്നത് നല്ലതാണ്. ഈ പ്രവർത്തികളുടെ ഫലമായി ക്ഷീണം തോന്നുമ്പോൾ തന്നെ ഉറങ്ങാൻ സാധിക്കും. ഉറക്കം തടസ്സപ്പെട്ടാൽ ഉടൻ ഫോണിലൂടെ കണ്ണോടിക്കുന്നവരാണ് അധികവും. എന്നാൽ ഫോണിലെ ഉള്ളടക്കങ്ങൾ കൂടുതൽ ഉറക്കം നശിപ്പിക്കുന്നതിന് കാരണമാകുമെന്ന് ലുവോ പറഞ്ഞു . എല്ലാ ദിവസവും ഒരേസമയം ഉറങ്ങാൻ പോകുക, കിടപ്പറയിലെ പ്രകാശ ക്രമീകരണം, ഭക്ഷണസമയം മാറ്റുക, മിതമായ അളവിൽ കോഫി ഉപയോഗിക്കുക തുടങ്ങിയ പ്രതിവിധികൾ നല്ല ഉറക്കത്തെ സഹായിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ന്യൂയോർക്കിൽ വച്ച് നടന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അന്താരാഷ്ട്ര ഉച്ചകോടിയിൽ ആലപ്പുഴ ചേർത്തല സ്വദേശിയായ ശ്രേയ ഫ്രാൻസിസ് പാർട്ടി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കോണിക്സ് സൊല്യൂഷൻ ഇമ്പ്ലിമെന്റേഷൻ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചു. കാനഡയിലെ ഒന്റാറിയോയിലെ ഫാം മ്യൂച്വൽ റെയിൽ ടെക്നിക്കൽ ഇന്നൊവേഷൻ മേധാവിയായ ശ്രേയ ഫ്രാൻസിസ് അവസാന റൗണ്ടിൽ എത്തിയ 5 പേരെ പിന്തള്ളിയാണ് പുരസ്‌കാരം കരസ്ഥമാക്കിയത് .

ചേർത്തല ശ്രേയസ് വീട്ടിൽ ഡോ. എം. വി ഫ്രാൻസിസിന്റെയും കണിച്ചുകുളങ്ങര വിഎൻഎസ് എച്ച് എസ് സ്കൂൾ പ്രിൻസിപ്പൽ സൂസൻ തോമസിന്റെയും മകളാണ് നാടിൻറെ അഭിമാനമായ ശ്രേയ ഫ്രാൻസിസ് . വിവിധ രാജ്യങ്ങളിൽ നിന്ന് ലഭിച്ച ആയിരത്തോളം നാമനിർദ്ദേശങ്ങളിൽ നിന്നാണ് ശ്രേയ മുന്നിലെത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഗവേഷണം, ഇൻഡസ്ട്രിയൽ ഇന്നോവേഷൻ, ടെക്നിക്കൽ ലീഡർഷിപ്പ് എന്നീ മേഖലകളിൽ കാണിച്ച മികവിന്റെ അടിസ്ഥാനത്തിലാണ് ശ്രേയയ്ക്ക് പുരസ്കാരം ലഭിച്ചത് . ഡിസ്ട്രിബ്യൂട്ടഡ് മെഷീൻ ലേണിങ് , ബ്ലോക്ക് ചെയിൻ തുടങ്ങിയ സാങ്കേതികവിദ്യകളിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കൂടി ഉൾപ്പെടുത്തി ശ്രേയ നടത്തിയ പഠനങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , റോബോട്ടിക്സ് എന്നീ മേഖലകളിൽ ഒന്നിലേറെ പ്രോജക്റ്റുകൾക്കാണ് ശ്രേയ നേതൃത്വം നൽകുന്നത്. നിരവധി അന്താരാഷ്ട്ര കോൺഫറൻസുകളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള ശ്രേയയ്ക്ക് രണ്ടു തവണ മൈക്രോസോഫ്റ്റ് റിസർച്ച് ഡൈവേഴ്സിറ്റി അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേരത്തെ ലഭിച്ചിട്ടുണ്ട്

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- മലയാളത്തിൽ അടുത്തിടെ ഇറങ്ങി ജനശ്രദ്ധ നേടിയ സംവിധായകൻ ജിയോ ബേബിയുടെ ‘ കാതൽ’ എന്ന സിനിമ ബിബിസിയുടെ തലക്കെട്ടുകളിലും ഇടം നേടിയിരിക്കുകയാണ്. പുരുഷാധിപത്യത്തെ അഭിസംബോധന ചെയ്യുന്ന 2021 ലെ ഹിറ്റ് “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണി”ന് ശേഷം ജിയോ ബേബി സംവിധാനം ചെയ്‌ത കാതൽ കേരള സമൂഹത്തിൽ മാത്രമല്ല ലോകത്തിൽ തന്നെ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ് എന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. അരനൂറ്റാണ്ട് പിന്നിട്ട പാരമ്പര്യവും മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകളും വൻ ആരാധകരുള്ള ഒരു ഇന്ത്യൻ താരവും ഇത്തരമൊരു വേഷം ഏറ്റെടുത്തിട്ടില്ലെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ഭിന്നലൈംഗിക വിവാഹത്തിൽ അകപ്പെട്ട ഒരു സ്വവർഗ്ഗാനുരാഗിയുടെ കഥയാണ് ചിത്രം പറയുന്നത്.

മമ്മൂട്ടി അവതരിപ്പിച്ച മാത്യു എന്ന കഥാപാത്രം ഒരു പ്രാദേശിക തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുമ്പോൾ, ഭർത്താവ് സ്വവർഗാനുരാഗിയാണെന്ന് ആരോപിച്ച് ഭാര്യ ഓമന വിവാഹമോചനത്തിന് അപേക്ഷ നൽകി. തമിഴ് നടി ജ്യോതികയാണ് ഓമന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഭാര്യ കൊടുക്കുന്ന കേസ് അവരുടെ കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന അലയൊലികൾ ഈ സിനിമ ചിത്രീകരിക്കുന്നു. എൽ ജി ബി റ്റി ക്യു കമ്മ്യൂണിറ്റിയിൽ ഉള്ളവരുമായി ഒരുമിച്ച് ജീവിക്കുന്നതിനെക്കുറിച്ചും തങ്ങളുടെ കുടുംബങ്ങളിൽ ഇത് എങ്ങനെ പ്രവർത്തിക്കുന്നതിനെ സംബന്ധിച്ചും വ്യക്തമാക്കാനാണ് ഈ സിനിമ താൻ ചെയ്യാൻ ആഗ്രഹിച്ചതെന്ന് ജിയോ ബേബി ബിബിസി ന്യൂസിനോട് പറഞ്ഞു.

മമ്മൂട്ടിയെ പോലെയുള്ള ഒരു പ്രതിഭാധനനായ നടന്റെ അഭിനയം ആയിരുന്നു ചിത്രത്തിന് ആവശ്യമെന്നും, അദ്ദേഹം അത് മനസ്സിലാക്കി ഉടൻ തന്നെ സിനിമ ചെയ്യാൻ തയ്യാറാവുകയും, നിർമ്മാണം നടത്തി സഹായിക്കുകയും ചെയ്തതായി ജിയോ ബേബി പറഞ്ഞു. അവലോകനങ്ങൾ വളരെയധികം നല്ലതായിരുന്നുവെന്നും സിനിമയ്ക്ക് നല്ല പ്രതികരണം തന്നെയാണ് കേരള സമൂഹം നൽകിയതെന്നും ജിയോ ബേബി പറഞ്ഞു.


എന്നാൽ മമ്മൂട്ടിയുടെ അക്കൗണ്ടുകളിൽ പങ്കുവെച്ചവ ഉൾപ്പെടെയുള്ള കാതലിന്റെ പോസ്റ്ററുകളുടെയും ട്രെയിലറിന്റെയും സോഷ്യൽ മീഡിയ പോസ്റ്റുകൾക്കടിയിൽ സിനിമ ബഹിഷ്‌കരിക്കാൻ ആളുകളോട് ആവശ്യപ്പെടുകയും നടനെ വിമർശിക്കുകയും ചെയ്യുന്ന എൽജിബിടി വിരുദ്ധ ഗ്രൂപ്പുകളുടെ അഭിപ്രായങ്ങളും നിരവധിയാണ്. മുസ്ലിം പുരോഹിതന്മാർ ഉൾപ്പെടെയുള്ളവർ സിനിമ സ്വവർഗ്ഗ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനാൽ യുവതലമുറയിൽ മോശം സ്വാധീനം ഉണ്ടാക്കുമെന്ന കുറ്റപ്പെടുത്തലുമായി രംഗത്തെത്തി.

നിർമ്മാതാക്കൾക്കും മമ്മൂട്ടിക്കും ഇത്തരമൊരു തിരിച്ചടി അപ്രതീക്ഷിതമായിരിക്കില്ലെന്ന് കേരള ക്യുയർ പ്രൈഡിന്റെ സംഘാടകനായ അതുൽ പിവി പറഞ്ഞു. ആളുകൾ വളരെയധികം ആരാധിക്കുന്ന ഒരു നടനാണ് അദ്ദേഹം. അതിനാൽ ഈ കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിക്കുമ്പോൾ ജനങ്ങളിൽ കൂടുതൽ സ്വാധീനം ഉണ്ടാക്കുമെന്നും അതുൽ പറഞ്ഞു. കേരള സംസ്ഥാനം ഊർജ്ജസ്വലമായ ചലച്ചിത്ര വ്യവസായത്തിന് പേരുകേട്ടതാണെന്നും ബിബിസി റിപ്പോർട്ട് ചെയ്തു. കൂടാതെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കുന്ന വാർഷിക ചലച്ചിത്ര മേളയായ ഐ എഫ് എഫ് കെയെ സംബന്ധിച്ചും ബിബിസി തങ്ങളുടെ വാർത്തയിൽ പരാമർശിച്ചിട്ടുണ്ട്.

മലയാള സിനിമകളിൽ ഇതുവരെയുണ്ടായിരുന്ന അപകീർത്തിപ്പെടുത്തലിന്റെയും തെറ്റായ ചിത്രീകരണത്തിന്റെയും ചരിത്രത്തോടുള്ള ക്ഷമാപണം പോലെയാണ് കാതൽ എന്ന അഭിപ്രായമാണ് മറ്റൊരാൾ പങ്കുവെച്ചത്. 1970-ൾ മുതൽ തന്നെ മലയാള സിനിമയിൽ ഇത്തരം കഥാപാത്രങ്ങളുണ്ടെങ്കിലും, മുഖ്യധാരാ ചിത്രീകരണങ്ങളിൽ ആദ്യത്തേത് 2005-ൽ പുറത്തിറങ്ങിയ ചാന്തുപൊട്ട് എന്ന ചിത്രത്തിലായിരുന്നു. 2019ൽ പുറത്തിറങ്ങിയ നിവിൻ പോളിയുടെ മൂത്തോൻ ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയെങ്കിലും വിശാലമായ പ്രേക്ഷകരുമായി ബന്ധപ്പെടാൻ ഈ ചിത്രത്തിന് സാധിച്ചിട്ടില്ലെന്ന് പ്രൊഫ പ്രഭാകരൻ പറയുന്നു. മറുവശത്ത്, പൃഥ്വിരാജ് സുകുമാരന്റെ 2013-ൽ പുറത്തിറങ്ങിയ മുംബൈ പോലീസ് പല വിമർശനങ്ങളും നേരിട്ടു. എന്നാൽ കാതൽ തികച്ചും വ്യത്യസ്തമാണെന്ന അഭിപ്രായമാണ് എല്ലാവരും ഒരുപോലെ മുന്നോട്ടുവയ്ക്കുന്നത്. ബിബിസി പോലും റിപ്പോർട്ട് ചെയ്യുവാൻ തക്ക തരത്തിൽ പ്രശസ്തി നേടിയിരിക്കുകയാണ് ചിത്രം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

നേഴ്സിംഗ് മേഖലയിൽ ശോഭിക്കാൻ കഴിവ് മാത്രം പോരാ, ആത്മാർത്ഥതയും അർപ്പണവും മനുഷസ്നേഹവും വേണം. മലയാളി നേഴ്സുമാർ ആരോഗ്യമേഖലയിൽ ആദരിക്കപ്പെടുന്നതിന്റെ പ്രധാന കാരണം ഇതൊക്കെയാണ്. ലോകമെങ്ങുമുള്ള മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് അയർലൻഡിലെ നേഴ്സായി സേവനം അനുഷ്ഠിക്കുന്ന ജിൻസി ജെറി. ഐറിഷ് നേഴ്സസ് ആന്റ് മിഡ് വൈഫ്സ് ഓർഗനൈസേഷൻ ( ഐ എൻ എം ഒ ) യുടെ 20-ാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ കോൺഫറൻസിൽ അയർലൻഡിലെ
നഴ്സിംഗ് ലീഡർഷിപ്പ് രംഗത്ത് അതുല്യ സേവനം കാഴ്ചവെച്ച അന്താരാഷ്ട്ര നേഴ്സുമാരെ ആദരിച്ച കൂട്ടത്തിൽ
ജിൻസി ജെറിയും ഉൾപ്പെട്ടത് ആഗോളതലത്തിൽ മലയാളി നേഴ്സുമാരുടെ മികവിനുള്ള തെളിവാണ്.

അയർലണ്ടിലെ ഡബ്ലിനിലുള്ള മാറ്റർ മിസെറികോർഡിയ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നഴ്സിംഗ് അസിസ്റ്റന്റ് ഡയറക്ടറാണ് ജിൻസി ജെറി.

ഇതുൾപ്പെടെ അന്തർദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെടുന്ന പത്തോളം ബഹുമതികളാണ് തൻറെ മേഖലയിലെ വിവിധ സേവനങ്ങളുടെ പേരിൽ ജിൻസി ജെറിയെ തേടിയെത്തിയത്. ആരോഗ്യ മേഖലയിലെ വിവരസാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിന് ഉൾപ്പെടെ അവാർഡുകൾ ജിൻസിക്ക് ലഭിച്ചത് ഒരു മലയാളി നേഴ്സിന് വളരാനുള്ള ചക്രവാളങ്ങൾ പരിമിതപെട്ടിട്ടില്ലന്നതിന്റെ മകുടോദാഹരണമാണ്.

ഒന്നാം ലോകമഹായുദ്ധത്തിനുശേഷം 1919 – ൽ സ്ഥാപിച്ച 43,000 ത്തോളം നേഴ്സുമാർ അംഗങ്ങളായുള്ള സംഘടനയാണ് ഐറിഷ് നേഴ്സസ് ആന്റ് മിഡ് വൈഫ്‌സ് ഓർഗനൈസേഷൻ . നേഴ്സുമാരുടെ അയർലണ്ടിലെ ശബ്ദം എന്ന് അറിയപ്പെടുന്ന ഐ എം എൻ ഒ യുടെ ഇൻറർനാഷണൽ നേഴ്സിങ് വിങ്ങിന്റെ 20 മത്തെ ആനിവേഴ്സറിയിലെ പാനൽ ചർച്ചയിൽ ജിൻസി മുന്നോട്ട് വച്ച ആശയങ്ങൾ കൈയ്യടി ഏറ്റുവാങ്ങി.

2005 -ലാണ് ജിൻസി ജെറി അയർലൻഡിൽ എത്തിയത്. ഭർത്താവ് ജെറി സെബാസ്റ്റ്യന്റെ സ്വദേശം ഉടമ്പന്നൂരാണ്. ക്രിസ് ,ഡാരൻ , ഡാനിയേൽ എന്നീ മൂന്ന് മക്കളാണ് ജെറി- ജിൻസി ദമ്പതികൾക്ക് ഉള്ളത്. ഭർത്താവിൻറെയും മക്കളുടെയും പൂർണ്ണ പിന്തുണയാണ് തൻറെ നേട്ടങ്ങളുടെ പിന്നിലുള്ളതെന്ന് ജിൻസി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ഒട്ടേറെ കാര്യങ്ങൾ പുതിയതായി പഠിക്കാനുള്ള സ്ഥിരോൽസാഹമാണ് ജിൻസിയെ മറ്റുള്ളവരിൽ നിന്ന് വേറിട്ടതാക്കുന്നത്.

ഐ എൻ എം ഒ യുടെ പാനൽ ചർച്ചയിൽ പങ്കെടുത്ത് ജിൻസി പറഞ്ഞ കാര്യങ്ങൾ ലോകമെങ്ങുമുള്ള എല്ലാ മലയാളി നേഴ്സുമാർക്കും അവരുടെ തൊഴിൽ രംഗത്ത് നേട്ടങ്ങൾ കൈവരിക്കുന്നതിന് നൽകുന്ന സന്ദേശം കൂടിയാണ്. തൊഴിൽ സ്ഥലത്തെയും കുടുംബത്തിൻറെയും പിന്തുണയും ഉറപ്പാക്കുക എന്നതാണ് ആദ്യത്തെ രണ്ട് കാര്യങ്ങൾ എന്ന് ജിൻസി പറഞ്ഞു. മൂന്നാമത്തെ കാര്യം എന്ത് തടസ്സം ഉണ്ടായാലും നിശ്ചയദാർഢ്യത്തോടെ മുന്നേറാനുള്ള ധൈര്യം കാണിക്കുക എന്നതാണ്. ഇതിന് ഉദാഹരണമായി പാനൽ ചർച്ചയിൽ ജിൻസി പങ്കുവെച്ചത് തൻറെ തന്നെ ജീവിതകഥയാണ്. മൂത്തകുട്ടിയായ ക്രിസിന് പഠന വൈകല്യം ഉള്ളതുകൊണ്ട് അനുയോജ്യമായ സ്കൂൾ കണ്ടെത്തുന്നത് വലിയ ഒരു വെല്ലുവിളിയായിരുന്നു. മകൻറെ ചികിത്സയുടെ സമയത്ത് ഒന്നര വർഷത്തോളം തൻറെ ജോലി രാജി വയ്ക്കേണ്ടതായി വന്നു.

ഒൻപതു വർഷത്തോളം പാർട്ട് ടൈം ജോലി ചെയ്തു. എന്നാൽ ഈ വെല്ലുവിളികൾ ഒന്നും തന്റെ മുന്നിലെ വഴികൾ അടച്ചില്ല . ഹോങ്കോങ്ങിൽ ഉൾപ്പെടെയുള്ള പല അന്താരാഷ്ട്ര കോൺഫറൻസുകളിലും പങ്കെടുക്കാനും യുകെ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലെ ആരോഗ്യമേഖലയ്ക്ക് തന്റെ സംഭാവനകൾ നൽകാൻ ജിൻസിയ്ക്കായി . ഈ കടുത്ത വെല്ലുവിളികൾക്കിടയിലും തനിക്ക് സാധിക്കുമെങ്കിൽ കേരളത്തിൽനിന്ന് യുകെ, അയർലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഏത് മലയാളി നേഴ്സിനും തൻറെ മേഖലയിൽ വിജയിക്കുന്നതിനും ഉയരങ്ങൾ കീഴടക്കാനും സാധിക്കുമെന്ന് ജിൻസി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved