Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒട്ടേറെ മലയാളികളാണ് ആരോഗ്യ മേഖലയിൽ ജോലി ലഭിച്ച് യുകെയിലെത്തിയിരിക്കുന്നത് . യുകെയിൽ പെർമനന്റ് വിസ ലഭിക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായി ഒരു വീട് വാങ്ങുക എന്നത് .പൊതുവെ പണപ്പെരുപ്പവും കൂടിയതും പലിശ നിരക്ക് ഉയർന്നതും യുകെയിലെത്തുന്ന മലയാളികളെ പുതിയ വീടുകൾ വാങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്ന വസ്തുതയാണ്. എന്നാൽ പുതിയതായി വീടുകൾ വാങ്ങാൻ താല്പര്യമുള്ളവർക്ക് സന്തോഷകരമായ ഒരു വാർത്തയാണ് ഇന്ന് മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കാനുള്ള പദ്ധതികൾ പുതിയ ബഡ്ജറ്റിൽ ഉണ്ടാകുമെന്നാണ് അറിയാൻ സാധിക്കുന്നത്. ആദ്യമായി വീട് വാങ്ങുന്നവർക്ക് 99% മോർട്ട്ഗേജ് നൽകാനുള്ള വിപ്ലവകരമായ തീരുമാനം സർക്കാർ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. ഇതിൻ പ്രകാരം വെറും ഒരു ശതമാനം മാത്രമാണ് വീട് വാങ്ങുന്നവർ നിക്ഷേപം നടത്തേണ്ടതുള്ളൂ. ആവശ്യമായ ഗ്യാരന്റി സ്വീകരിച്ചുകൊണ്ട് 99 ശതമാനം പണവും ലോണായി നൽകുന്ന ഈ പദ്ധതി വൻ ജനസ്വീകാര്യത ലഭിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുകെയിൽ ശരാശരി 290,000 എന്ന വിലയ്ക്ക് ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തി പുതിയ സ്കീമിന്റെ കീഴിൽ 2900 പൗണ്ട് മാത്രം ആദ്യം ചെലവഴിച്ചാൽ മതിയാകും . എന്നാൽ നിലവിൽ ബാങ്കുകൾക്കും ബിൽഡിങ് സൊസൈറ്റികൾക്കും ഇപ്പോൾ കുറഞ്ഞത് 10 ശതമാനം നിക്ഷേപം ആവശ്യമാണ്.


ഇതുവരെ സ്വന്തമായി വീട് ഇല്ലാത്ത യുവ വോട്ടർമാരെ പുതിയ പദ്ധതിയിലൂടെ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രധാനമന്ത്രി ഋഷി സുനകും ചാൻസിലർ ജെറമി ഹണ്ടും പ്രതീക്ഷിക്കുന്നത്. എന്നാൽ പുതിയ പദ്ധതി വീടുകളുടെ വിലയിൽ വൻ കുതിച്ചു ചാട്ടത്തിന് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. വമ്പിച്ച ഭവന ക്ഷാമം പരിഹരിക്കാതെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ഒട്ടേറെ പേർ വിപണിയിൽ വീട് വാങ്ങാൻ ശ്രമിക്കുന്നത് മൂലം വീടുകളുടെ വിലയിൽ വൻവർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രോപ്പർട്ടി വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ് .

ന്യൂസ് ഡെസ്ക് മലയാളം യുകെ

വേക്ക് ഫീൽഡിൽ ഓടിക്കൊണ്ടിരുന്ന വാനിൽ നിന്ന് വീണ് യുവതി മരിച്ച സംഭവത്തിൽ പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. മരിച്ചത് 27 വയസ്സുകാരിയായ ലിയ സീനിയർ ആണ് വാഹനത്തിൽ നിന്ന് വീണ് അതിദാരുണമായി മരണമടഞ്ഞത്.

ബുധനാഴ്ച രാത്രി കാൽഡർ ഗ്രോവിലെ ഡെൻബി ഡെയ്ൽ റോഡിലെ വൈറ്റ് ഫോർഡ് ട്രാൻസിറ്റിൽ നടന്ന സംഭവത്തിൽ ലിയ സീനിയർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു . ഹഡേഴ്‌ഫീൽഡ് ആണ് ഇവരുടെ സ്ഥലം. മദ്യപിച്ച്‌ അപകടകരമായ ഡ്രൈവിംഗ് നടത്തിയ കുറ്റകൃത്യത്തിനും മരണത്തിന് കാരണമായെന്ന് സംശയിക്കുകയും ചെയ്യുന്ന 25 കാരനായ കിർക്ലീസിനെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വെസ്റ്റ് യോർക്ക് ഷെയർ പൊലീസുമായി ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- മദ്യപിച്ച് ജോലിക്ക് എത്തിയ മലയാളിയായ കെയർ ഹോം ജീവനക്കാരിക്ക് ജോലി നഷ്ടമായ വാർത്ത പുറത്തു വന്നിരിക്കുന്നത് ബ്രിട്ടനിലെ മലയാളി സമൂഹത്തെ ആകെ ആശ്ചര്യപ്പെടുത്തുന്നതാണ്. സാധാരണ മലയാളികൾ ജോലി സ്ഥലങ്ങളിൽ പുലർത്തുന്ന പ്രൊഫഷണലിസത്തിന് കോട്ടം തട്ടുന്ന തരത്തിലുള്ള വാർത്തയാണ് ഇത്. ഇതിന് പുറമേ പിരിച്ചുവിട്ട യുവതി ആത്മഹത്യാശ്രമം നടത്തിയെന്ന് വ്യാജ വാർത്തഅവർ തന്നെ പ്രചരിപ്പിക്കുകയും ചെയ്തതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ജോലിക്കു പതിവായി മദ്യപിച്ച നിലയില്‍ എത്തിയ യുവതിക്ക് നിരന്തരം നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിക്കുകയും, കൂടെ ജോലി ചെയ്തിരുന്ന മലയാളികള്‍ തന്നെ റിപ്പോര്‍ട്ടിങ്ങിനു തയ്യാറാവുകയും ചെയ്ത ഘട്ടത്തിലാണ് യുവതിയെ പിരിച്ചു വിടാന്‍ മാനേജമെന്റ് തീരുമാനിച്ചതെന്നാണ് കെയർ ഹോം നൽകിയ വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ ഇതൊന്നും തന്നെ പുറത്തു പറയാതെ, തന്നെ അകാരണമായാണ് പുറത്താക്കിയതെന്നും തന്നെ സഹായിക്കണമെന്നും ആവശ്യപ്പെട്ട് യുവതി ക്രോയ്‌ഡോണിലെ മലയാളി സാമൂഹ്യ പ്രവര്‍ത്തകയും കൗണ്‍സില്‍ ജീവനക്കാരിയുമായ വനിതയുമായി ബന്ധപ്പെടുകയും ചെയ്തതായി പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നു.

ജോലിസ്ഥലത്തു നിന്നും അകാരണമായി പിരിച്ചുവിട്ടതിനാൽ ഇവർ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്ന വിവരമാണ് ഇവർ എല്ലാവരോടും വെളിപ്പെടുത്തിയത്. ഇതിനെ തുടർന്ന് യുവതിയുടെ ഭാഗത്തുനിന്നും ബന്ധപ്പെട്ടവർ മാനേജ്മെന്റുമായി സംസാരിച്ചെങ്കിലും, പിന്നീട് അവർ അയച്ച കത്തിലാണ് ഈ വിവരങ്ങളെല്ലാം തന്നെ പുറത്തുവന്നത്. മാഞ്ചസ്റ്ററില്‍ ഉള്ള ഒരു ഏജന്റ് വഴി യുവതി പത്തു ലക്ഷം രൂപയിലേറെ നല്‍കിയാണ് യുകെയില്‍ എത്തിയത്. തലവേദന എടുത്തപ്പോള്‍ സഹപ്രവര്‍ത്തകര്‍ നല്‍കിയ വൈന്‍ മാത്രമാണ് കുടിച്ചു എന്നാണ് യുവതി ആവർത്തിച്ച് വ്യക്തമാക്കുന്നത്. തന്റെ ഭർത്താവ് മൂലമാണ് താൻ ഈയൊരു സാഹചര്യത്തിൽ എത്തപ്പെട്ടതെന്ന് അവർ പറയുന്നു.

ഇത്തരത്തിൽ എഡിന്‍ബറോയില്‍ മദ്യപിച്ചു ജോലിക്കെത്തിയ ഡെപ്യൂട്ടി മാനേജര്‍ക്ക് എതിരെ സ്‌കോട്ടിഷ് സോഷ്യല്‍ സര്‍വീസ് കൗണ്‍സില്‍ നടപടി എടുത്ത കാര്യം ഇന്നലെ സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിരുന്നു. സമാനമായ തരത്തില്‍ കാര്‍ഡിഫില്‍ ഉള്ള കെയര്‍ ഹോമിലും മലയാളി യുവതികള്‍ നടപടി നേരിടുകയാണ്. ഇവര്‍ സൗജന്യമായി ജോലി ലഭിച്ച് എത്തിയ യുവതികളാണ്. രാത്രി വൈകി വരെ മദ്യസേവ തുടര്‍ന്ന് പിറ്റേന്നു ലഹരി വിടാതെ ജോലിക്ക് എത്തുന്ന സാഹചര്യമുണ്ടായതോടെയാണ് നിരവധി ഇടങ്ങളിൽ പരാതികൾ ഉയർന്നു വന്നിരിക്കുന്നത്. ഇത്രമൊരു സാഹചര്യത്തിൽ ബ്രിട്ടീഷ് മലയാളികൾക്ക് ആകെ നാണക്കേട് ഉണ്ടാകുന്ന തരത്തിലുള്ള പെരുമാറ്റമാണ് മലയാളികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

ഇംഗ്ലണ്ടിലെ ലൈംഗികാരോഗ്യ സേവനങ്ങൾ തകർച്ചയുടെ വക്കിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിൻറെ ഫലമായി ഗൊണോറിയ സിഫിലിസ് തുടങ്ങിയ രോഗങ്ങൾ വൻ ഭീഷണിയാണ് ഉയർത്തിയിരിക്കുന്നത്. പല കൗൺസിലുകളിലും 2017 മുതൽ അണുബാധ നിരക്കിൽ വൻവർദ്ധനവ് ഉണ്ടായതായാണ് കണക്കുകൾ കാണിക്കുന്നത്.

ഗവൺമെന്റ് ഓഫീസ് ഫോർ ഹെൽത്ത് ഇംപ്രൂവ്‌മെന്റ് ആൻഡ് ഡിസ്പെരിറ്റീസ് ശേഖരിച്ച കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിലെ മിക്കവാറും എല്ലാ കൗൺസിലുകളിലും ഗൊണോറിയയുടെ രോഗനിർണയ നിരക്ക് സമീപ വർഷങ്ങളിൽ വർദ്ധിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് അധിക ഫണ്ട് നൽകണമെന്നാണ് കൗൺസിലുകൾ സർക്കാരിനോട് ആവശ്യപ്പെടുന്നത്. ലൈംഗികാരോഗ്യ ക്ലിനിക്കുകൾ നൽകുന്ന കൗൺസിലുകളെ പ്രതിനിധീകരിക്കുന്ന ലോക്കൽ ഗവൺമെന്റ് അസോസിയേഷൻ (എൽജിഎ) ഡിമാൻഡ് കുതിച്ചുയരുകയാണെന്നും സേവനങ്ങൾ നിലനിർത്താൻ പാടുപെടുകയാണെന്നും മുന്നറിയിപ്പ് നൽകുന്നു.

പുതിയ കേസുകളിൽ ഭൂരിഭാഗം രോഗികളും ചെറുപ്പക്കാരാണ്. 0സ്വവർഗ്ഗാനുരാഗികൾ, ബൈസെക്ഷ്വൽ, പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന മറ്റ് പുരുഷന്മാരും എന്നിവരും രോഗികളിൽ ഉൾപ്പെടുന്നു. എന്നാൽ ഭിന്നലിംഗക്കാരിലും രോഗ നിരക്ക് വർദ്ധിച്ചിട്ടുണ്ട്. കൂടുതൽ ആളുകളെ ലൈംഗിക ആരോഗ്യ സേവനങ്ങൾ ഉപയോഗപ്പെടുത്താനും പതിവായി പരിശോധനകൾ നടത്താനും പ്രോത്സാഹിപ്പിക്കുന്നതിന് കൗൺസിലുകൾ കഠിനമായി പ്രയത്നിക്കുന്നുണ്ട്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി കഴിഞ്ഞ വർഷം നടത്തിയ ഒരു റിപ്പോർട്ട് പ്രകാരം 1918-ൽ ആരംഭിച്ചതിന് ശേഷം 2022-ൽ ഗൊണോറിയ കേസുകൾ ഏറ്റവും ഉയർന്ന നിലയിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത് . സിഫിലിസ് കേസുകൾ 1948 ന് ശേഷമുള്ള ഏറ്റവും ഉയർന്ന തലത്തിലാണ് .

അന്ന ഹെൻഡി നാലു വർഷമായി സ്കൂളിൽ പോയിട്ടില്ല. 2020 മാർച്ചിൽ കോവിഡ് ബാധിച്ച അവൾ ദീർഘകാലമായി ചികിത്സയിൽ ആയിരുന്നു. എന്നാൽ ഇപ്പോഴും അന്ന സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയില്ല. വീൽചെയർ ഉപയോഗിക്കേണ്ടതായി വരുന്നുണ്ട്.  അന്നയുടെ ദുർഗതിക്ക് കുടുംബം പഴിക്കുന്നത് എൻഎച്ച്എസിനെയാണ് .

ചികിത്സ പിഴവുകളുടെ പേരിൽ എൻഎച്ച്എസിനെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് കുടുംബം. തൻറെ കക്ഷിക്ക് ലോങ്ങ് കോവിഡ് പിടി പെട്ടെന്നും എന്നാൽ അതിനെ ചികിത്സിച്ചതിലെ ആശ്രദ്ധയാണ് ഈ ദുർഗതി വരുത്തിയതെന്നും അന്നയുടെ കുടുംബത്തെ പ്രതിനിധീകരിക്കുന്ന തോംസൺസ് സോളിസിറ്റേഴ്സ് സ്കോട്ട്ലൻഡിലെ കാതറിൻ മക്ഗാരെൽ പറഞ്ഞു.  NHS ഹെൽത്ത് ബോർഡിനെതിരായ നിയമനടപടി സ്കോട്ട്‌ലൻഡിൽ ഇത്തരത്തിലുള്ള ആദ്യത്തേതാണെന്ന് കരുതപ്പെടുന്നു.

 

തങ്ങൾക്ക് ഒട്ടേറെ പ്രാവശ്യം എൻഎച്ച്എസ് പരിചരണം നിഷേധിച്ചുവെന്ന് പറഞ്ഞ അന്നയുടെ അമ്മ ഗോസ് ഹെൽത്ത് ആരോഗ്യ മേഖലയെ കുറിച്ച് ശക്തമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. അന്നയുടെ നിലവിലെ ആരോഗ്യസ്ഥിതിയ്ക്ക് എൻഎച്ച് എസ് ഉത്തരവാദിത്വം പറയണമെന്നും അവളോട് ഔപചാരികമായി ക്ഷമാപണം നടത്തണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകർ ഉള്ള പീഡിയാട്രിക് സെന്ററുകൾ സ്ഥാപിക്കണമെന്ന് അന്നയുടെ അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോസ്റ്റേസിയിലെ ഒരു വീട്ടിൽ പുരുഷനും സ്ത്രീയും രണ്ട് പെൺകുട്ടികളും ഉൾപ്പെടെ നാലു പേരെ മരിച്ചനിലയിൽ കണ്ടെത്തി. നോർ‌വിച്ചിന് സമീപമുള്ള കോസ്റ്റേസിയിലെ വീട്ടിലാണ് ഈ ദാരുണ സംഭവം നടന്നത്. അയൽക്കാർ നൽകിയ വിവരങ്ങൾ അനുസരിച്ച് പോലീസ് പരിശോധന നടത്തിയപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്. 45 വയസുള്ള ഒരു പുരുഷനും 36 വയസ്സുള്ള ഒരു സ്ത്രീയും രണ്ട് പെൺകുട്ടികളുമാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ഇവരുടെ ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരുന്നതായും നോർഫോക്ക് പോലീസ് പറഞ്ഞു.

മരിച്ചവരിൽ മൂന്ന് പേർ വീട്ടിൽ താമസിക്കുന്നവർ തന്നെയാണെന്നും 36 കാരിയായ സ്ത്രീ ഇവരെ സന്ദർശിക്കാൻ എത്തിയതാണെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ ക്രിസ് ബർഗെസ് പറഞ്ഞു. മരിച്ചവരുടെ പേരു വിവരങ്ങൾ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. പ്രദേശവാസികളിൽ വളരെ ഞെട്ടൽ ഉണ്ടാക്കിയ ഈ സംഭവം തികച്ചും ദാരുണമാണെന്ന് സേന അറിയിച്ചു. നിലവിൽ പോലീസിൻെറ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്.

അതേസമയം സമീപത്തെ വനപ്രദേശത്ത് നിന്ന് കണ്ടെടുത്ത കത്തിക്ക് ഈ സംഭവുമായി ബന്ധമില്ലെന്ന് ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ ക്രിസ് ബർഗെസ് പറയുന്നു. നിലവിൽ അന്വേഷണം സംഭവം നടന്ന പ്രദേശത്തെ കേന്ദ്രികരിച്ചായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട സംഭവം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഈസ്റ്റ് ലണ്ടനിൽ ഷോപ്പിംഗ് ബാഗിൽ തൂവാലയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി. കുട്ടിയെ ന്യൂഹാമിൽ തൻെറ നായയുമായി നടക്കാനിറങ്ങിയ ആളാണ് കണ്ടെത്തിയത്. പ്രദേശത്തെ താപനില പൂജ്യത്തിൽ താഴെ ആയിരുന്നു.

പാരാമെഡിക്കുകൾ സംഭവ സ്ഥലത്തെത്തി കുട്ടിയെ ഉടൻ തന്നെ ശുശ്രൂഷിച്ചു. കുട്ടിക്ക് പരിക്കുകളൊന്നുമില്ലെന്നും സുരക്ഷിതയാണെന്നും ആശുപത്രിയിൽ സുഖമായിരിക്കുന്നതായും പോലീസ് അറിയിച്ചു. കുട്ടിയുടെ അമ്മയെ കണ്ടുപിടിക്കാനുള്ള പരിശ്രമത്തിലാണ് പോലീസ് ഇപ്പോൾ. വ്യാഴാഴ്ച രാത്രി 9:15 ഓടെ തൻെറ നായയുമായി നടക്കാനിറങ്ങിയ ഒരാളാണ് ഉപേക്ഷിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്.

ഇദ്ദേഹത്തിൻെറ ഉടനെ തന്നെയുള്ള ഇടപെടൽ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചതായി പോലീസ് സേനയുടെ ചീഫ് സൂപ്പർടെന്റ് സൂപ്റ്റ് സൈമൺ ക്രിക്ക് പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട കുട്ടിയുടെ മാതാവിനെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് സേനയിപ്പോഴെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ നാല് വർഷങ്ങളിലായി ന്യൂഹാമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്ന നാലാമത്തെ ശിശുവാണിത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഗ്രീൻ പ്രൊഡക്ഷന്റെ ഭാഗമായുള്ള ആധുനികവൽക്കരണം നടപ്പിലാക്കിയതോടെ ഇന്ത്യൻ കമ്പനിയായ ടാറ്റാ സ്റ്റീലിൽ 3000 പേർക്ക് ജോലി നഷ്ടപ്പെടും. ജോലി നഷ്ടപ്പെടുന്നവരിൽ മലയാളികളോ മറ്റ് ഇന്ത്യൻ വംശജരോ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വരാനിരിക്കുന്നതേ ഉള്ളൂ.

പോർട്ട് ടാൽ ബോട്ടിലെ ടാറ്റാ സ്റ്റീൽ പ്ലാൻറ് ആധുനികവൽക്കരണത്തിനായി 500 മില്യൻ പൗണ്ട് ആണ് സർക്കാർ ധനസഹായമായി ടാറ്റാ സ്റ്റീലിന് നൽകിയത്. തൊഴിലാളികളുടെ ജോലിക്ക് ഉറപ്പു നൽകാതെ ഇത്രയും തുക ആധുനിക വത്കരണത്തിനായി മുടക്കിയതിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്. ഷാഡോ ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്നാൾഡ് ശക്തമായ ഭാഷയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ചു.

3000 പേരുടെ തൊഴിൽ നഷ്ടപ്പെടുന്നതു കൂടാതെ ഒരൊറ്റ ഫാക്ടറിയെ ആശ്രയിക്കുന്ന പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് തീരുമാനം കടുത്ത തിരിച്ചടിയാണ്. പുനരുപയോഗിക്കുന്ന സ്കാർപ്പിൽ നിന്ന് സ്റ്റീൽ നിർമ്മിക്കുന്നതിലേയ്ക്ക് കമ്പനി മാറുമ്പോൾ പോർട്ട് ടാൽബോട്ടിലെ പരമ്പരാഗത ചൂളകൾ അടച്ചുപൂട്ടപ്പെടും. ജീവനക്കാരുടെ തൊഴിൽ നഷ്ടത്തിനെതിരെ വിവിധ യൂണിയനുകളിൽ നിന്ന് ശക്തമായ പ്രതിഷേധവും പണിമുടക്കും ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ പദ്ധതി നടപ്പിലാക്കുന്നതിലൂടെ അസംസ്കൃത വസ്തുക്കളിൽ നിന്ന് ഉരുക്ക് നിർമ്മിക്കാൻ കഴിയാത്ത ഏക ജി20 രാജ്യമായി യുകെ മാറും

ന്യൂസ് ഡെസ്ക് മലയാളം യുകെ

അച്ഛൻറെ മൃതദേഹത്തിനരികെ പരിചരിക്കാൻ ആളില്ലാതെ പട്ടിണികിടന്ന് 2 വയസ്സുകാരൻ മരണമടഞ്ഞ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പിഞ്ചുകുഞ്ഞിനെയും അവൻറെ പിതാവിനെയും മരിക്കുന്നതിന് മുമ്പ് കണ്ടെത്താൻ സാധിക്കുമായിരുന്നോ എന്നതാണ് പ്രധാനമായും അന്വേഷണത്തിന്റെ ലക്ഷ്യം. അച്ഛൻറെ മൃതദേഹത്തിനരികെ പട്ടിണികിടന്ന് കുഞ്ഞ് മരിക്കേണ്ടി വന്ന സാഹചര്യം ഞെട്ടിക്കുന്നതാണെന്ന് ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കൺഡക്ട് ( ഐ ഒ പി സി) ഉദ്യോഗസ്ഥനായ ഡെറിക് കാംബെൽ പറഞ്ഞു.

അധികൃതരുടെ അനാസ്ഥ മൂലം ജീവൻ വെടിഞ്ഞ കുഞ്ഞു ബ്രോൺസന്റെ മരണം ഇംഗ്ലണ്ടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. അച്ഛൻറെ മൃതശരീരത്തിന് അടുത്താണ് കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി 9 -നാണ് 60 വയസ്സുള്ള അച്ഛൻ കെന്നത് ബാറ്റേഴ്സിനൊപ്പം കുട്ടിയെ മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്. രണ്ടുപേരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇതിനർത്ഥം അച്ഛൻ മരിച്ചതിനുശേഷം കുട്ടിയെ പരിപാലിക്കാൻ വേറെ ആരും ഇല്ലായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന സത്യത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്.

സംഭവം ഇംഗ്ലണ്ടിൽ വൻ വിവാദത്തിന് വഴിവച്ചിരിക്കുകയാണ്. കുട്ടിയുടെ മരണത്തിന്റെ കാരണം പോലീസിന്റെ അനാസ്ഥയാണെന്നാണ് വിമർശനം. സോഷ്യൽ സർവീസിൽ നിന്ന് പോലീസിന് മുന്നറിയിപ്പ് പോയിരുന്നു. സോഷ്യൽ വർക്കർ അസ്വഭാവികമായി വീട് അടഞ്ഞുകിടക്കുന്നതും വീട്ടിലുള്ളവർ പ്രതികരിക്കുന്നില്ലെന്നതും പോലീസിൽ റിപ്പോർട്ട് ചെയ്തിരുന്നു. തുടർച്ചയായി രണ്ട് പ്രാവശ്യം സോഷ്യൽ സർവീസ് വർക്കർ നൽകിയ വിവരത്തിനോട് രണ്ടുദിവസം കഴിഞ്ഞാണ് പോലീസ് പ്രതികരിച്ചത്. അതും രണ്ടാമത്തെ പ്രാവശ്യം റിപ്പോർട്ട് ചെയ്തതിനുശേഷം .പോലീസിന്റെ സമയോചിതമായ ഇടപെടലുകൾ ഉണ്ടായിരുന്നെങ്കിൽ കുഞ്ഞു ബ്രോൺസൻ്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു. വിവിധ ഏജൻസികളുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചകളെക്കുറിച്ച് സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്ന് ചിൽഡ്രൻ സർവീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഹീത്തർ സാൻഡി പറഞ്ഞു

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിൽ ഉടനീളം അഞ്ചാംപനി പടർന്നു പിടിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വെസ്റ്റ് മിഡ്ലാൻഡിലും ലണ്ടനിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ചുമ, തുമ്മൽ എന്നിവയിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്. സാംക്രമിക രോഗമാണ് അഞ്ചാംപനി. രോഗം വന്നാൽ സുഖപ്പെടാൻ 7 മുതൽ 10 ദിവസം വരെ സമയമെടുക്കും.


രോഗിയുടെ ശ്വാസകോശം , തലച്ചോറ് പോലുള്ള ഭാഗങ്ങളിൽ രോഗബാധയുണ്ടായാൽ അഞ്ചാംപനി ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകും. കുഞ്ഞുങ്ങൾക്കും കുട്ടികൾക്കും ഗർഭിണികൾക്കും രോഗം പിടിപെട്ടാൽ സങ്കീർണ്ണമാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 2000 -ത്തിനും 2002 -നും ഇടയിൽ 23 പേർ അഞ്ചാംപനി ബാധിച്ച് മരിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്.


കടുത്ത പനിയും ചുമയും തുമ്മലും അഞ്ചാംപനിയുടെ ലക്ഷണങ്ങളാണ്. ഇത് കൂടാതെ വ്രണങ്ങളും വായിക്കുള്ളിൽ വെളുത്ത പാടുകളും രോഗ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. രോഗം ബാധിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷം ചെവിക്ക് പിന്നിലും ശരീരത്തിൻറെ മറ്റു ഭാഗങ്ങളിലും ചുവന്ന അല്ലെങ്കിൽ തവിട്ട് നിറത്തിലുള്ള പാടുകൾ പ്രത്യക്ഷപ്പെടും. നേരിയ രോഗലക്ഷണമുള്ളവർ ജി പി യെയോ ഹോസ്പിറ്റലിലോ സന്ദർശിക്കരുതെന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്. അതിനുപകരം അവർ 111ൽ വിളിച്ച് എൻഎച്ച്എസുമായി ബന്ധപ്പെടണം. അഞ്ചാം പനിയുടെ ലക്ഷണമുള്ളവർ നേഴ്സറി, സ്കൂൾ, യൂണിവേഴ്സിറ്റി മറ്റ് ആളുകൾ കൂടുന്ന സ്ഥലങ്ങൾ എന്നിവയിൽനിന്ന് വിട്ടുനിൽക്കണമെന്ന കർശനമായ നിർദ്ദേശം നൽകപ്പെട്ടിട്ടുണ്ട്. എൻഎച്ച്എസ് വാക്സിനേഷന്റെ ഭാഗമായ പ്രതിരോധ മരുന്നിലൂടെ അഞ്ചാംപനിയെ തടയാൻ സാധിക്കും

RECENT POSTS
Copyright © . All rights reserved