Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- റഷ്യൻ പ്രൈവറ്റ് മിലിറ്ററി ഗ്രൂപ്പായ വാഗ്നറിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് യുകെ ഗവൺമെന്റ്. അതായത് ഈ സംഘടനയിൽ അംഗമാകുകയോ സംഘടനയെ പിന്തുണയ്ക്കുകയോ ചെയ്യുന്നത് ഇനി മുതൽ നിയമവിരുദ്ധമായി കണക്കാക്കപ്പെടും. പാർലമെന്റിൽ സമർപ്പിക്കുന്ന കരട് ഉത്തരവ് പ്രകാരം വാഗ്നർ ഗ്രൂപ്പിന്റെ സ്വത്തുക്കൾ തീവ്രവാദ സ്വത്തായി തരംതിരിക്കാനും കണ്ടുകെട്ടാനും നിയമപ്രകാരം അനുമതി ഉണ്ടാകും.

വ്ളാടിമിർ പുടിന്റെ റഷ്യയുടെ ഒരു ഉപകരണമായ വാഗ്നർ തികച്ചും അക്രമാസക്തമാണെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. ഉക്രൈനിലും ആഫ്രിക്കയിലുമുള്ള വാഗ്നർ ഗ്രൂപ്പിന്റെ പ്രവർത്തനം ആഗോള സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് ആഭ്യന്തര സെക്രട്ടറി സുയല്ല ബ്രാവർമാൻ വ്യക്തമാക്കി. വാഗ്നറുടെ തുടർച്ചയായ അസ്ഥിരപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ക്രെംലിനിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി മാത്രമാണ്. അവർ തീവ്രവാദികൾ ആണെന്നും അതിനാൽ തന്നെ അവരെ നിരോധിക്കേണ്ടത് ആവശ്യമാണെന്നും ആഭ്യന്തര സെക്രട്ടറി കൂട്ടിച്ചേർത്തു. റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിലും, സിറിയയിലും ആഫ്രിക്കയിലെ ലിബിയയും മാലിയും ഉൾപ്പെടെയുള്ള രാജ്യങ്ങളിലുമുള്ള അധിനിവേശങ്ങളിലും വാഗ്നർ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഉക്രേനിയൻ പൗരന്മാരെ കൊല്ലുകയും പീഡിപ്പിക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ള നിരവധി കുറ്റകൃത്യങ്ങൾ വാഗ്നർ ഗ്രൂപ്പിന്റെ പോരാളികൾ നടത്തിയിട്ടുണ്ട്.

2020ൽ ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിക്ക് ചുറ്റും വാഗ്നർ സൈനികർ കുഴിബോംബുകൾ സ്ഥാപിച്ചതായി യുഎസ് ആരോപിച്ചു. അതോടൊപ്പം തന്നെ ജൂലൈയിൽ മാലിയിലും സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലും വാഗ്നർ സംഘം കൊലപാതകങ്ങളും പീഡനങ്ങളും നടത്തിയതായി ബ്രിട്ടനും ആരോപിച്ചു. എന്നാൽ റഷ്യൻ ഗവൺമെന്റിനും നേതാക്കൾക്കും എതിരെ വാഗ്നർ ഗ്രൂപ്പ് നേതാവ് യെവ്ജെനി പ്രിഗോഷിൻ കലാപം നടത്തുവാൻ പരിശ്രമിച്ചതോടെ ഗ്രൂപ്പിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. 2014 ൽ വാഗ്നർ ഗ്രൂപ്പ് സ്ഥാപിച്ച പ്രിഗോഷിൻ ഈ വർഷം ഓഗസ്റ്റ് 23 ന് മറ്റ് വാഗ്നർ നേതാക്കൾക്കൊപ്പം സംശയാസ്പദമായ വിമാനാപകടത്തിൽ കൊല്ലപ്പെടുകയും ചെയ്തതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. യുകെയിലെ മറ്റ് നിരോധിത സംഘടനകളായ ഹമാസ്, ബോക്കോ ഹറാം എന്നിവയ്‌ക്കൊപ്പം വാഗ്നർ ഗ്രൂപ്പിന്റെ പേരും ചേർക്കാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വോക്കിംഗിലെ വീട്ടിൽ ദാരുണമായി മരിച്ച നിലയിൽ കണ്ടെത്തിയ പത്തുവയസ്സുകാരി സാറാ ഷെരീഫിന്റെ മരണം അപകടമെന്ന് അവകാശപ്പെട്ട് കുട്ടിയുടെ മുത്തച്ഛൻ രംഗത്ത്. സാറയുടെ പിതാവായ ഉർഫാൻ ഷെരീഫിന്റെ പിതാവായ മുഹമ്മദ് ഷെരീഫ്, പാക്കിസ്ഥാനിലെത്തിയതിന് ശേഷം ഉർഫാൻ ഷെരീഫിനെ കണ്ടതായി വെളിപ്പെടുത്തി. സാറയുടെ മരണം അപകടം ആയിരുന്നെന്നും എന്നാൽ അത് എങ്ങനെ സംഭവിച്ചെന്ന് തന്നോട് പറഞ്ഞില്ലെന്നും മുഹമ്മദ് പറഞ്ഞു. കുട്ടിയുടെ മരണത്തിന് പിന്നാലെ ഭയന്നാണ് ഉർഫാൻ യുകെ വിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗസ്റ്റ് 10 വ്യാഴാഴ്ച വോക്കിംഗിലെ വീട്ടിലാണ് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുന്നതിന്റെ തലേദിവസം ഓഗസ്റ്റ് 9 ബുധനാഴ്ച സാറായുടെ പിതാവ് ഉർഫാൻ ഷെരീഫ്(41), ഇയാളുടെ പങ്കാളി ബീനാഷ് ബട്ടൂൽ (29), സഹോദരൻ ഫൈസൽ മാലിക് (28) എന്നിവർ യുകെയിൽ നിന്ന് പാകിസ്ഥാനിലേക്ക് പോയതായി പോലീസ് കണ്ടെത്തിയിരുന്നു. 41 കാരനായ ഉർഫാൻ ഷെരീഫ് പാകിസ്ഥാനിൽ നിന്ന് 999 ലേക്ക് വിളിച്ചതായി പോലീസ് പറഞ്ഞു. ഇതിന് പിന്നാലെയുള്ള അന്വേഷണത്തിലാണ് പരുക്കുകളോടെയുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിൽ പല മുറിവുകളും കുട്ടിയിൽ വളരെ കാലം മുൻപ് തന്നെ ഉണ്ടായിരുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഉർഫാനും പങ്കാളിക്കും സഹോദരനുമായി പാകിസ്ഥാൻ പോലീസ് ആഴ്ചകളായി തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെയും അവരെ കണ്ടെത്താൻ ആയിട്ടില്ല. അന്വേഷണത്തിൻെറ ഭാഗമായി സാറാ ഷെരീഫിന്റെ പിതൃ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉർഫാന്റെ സഹോദരന്മാരെ നിയമവിരുദ്ധമായി തടങ്കലിൽ വച്ചിട്ടുണ്ടെന്ന് ആരോപിച്ച് ഉർഫാന്റെ പാകിസ്ഥാനിലുള്ള കുടുംബം ലാഹോർ ഹൈക്കോടതിയിൽ കേസ് കൊടുത്തിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ ഇന്ധന വില കുതിച്ചുയർന്നു. രണ്ടു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലുള്ള ഇന്ധന വില വർദ്ധനവിനെയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. പെട്രോളിന്റെ വില ഒരു ലിറ്ററിന് 7 P ആണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഫുൾ ടാങ്ക് പെട്രോൾ അടിക്കുന്നതിനുള്ള ചിലവ് 4 പൗണ്ട് ഓളം വർദ്ധിച്ചത് വാഹന ഉടമകൾക്ക് കനത്ത ഇരട്ടടിയായി.

ഡീസലിന്റെ വില വർദ്ധനവ് 8 P ആണ് . ഇതോടെ ഡീസൽ വാഹന ഉടമകൾ ഫുൾ ടാങ്ക് ഡീസൽ അടിക്കാൻ 4.41പൗണ്ട് കൂടുതൽ നൽകേണ്ടതായി വരും. പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം ബുദ്ധിമുട്ടിലായ ജനങ്ങൾക്ക് ഇന്ധന വില വർദ്ധധനവ് കനത്തതാകുമെന്ന ആശങ്കയും ശക്തമാണ്. ഉക്രൈൻ -റഷ്യ സംഘർഷം മൂലം ക്രൂഡ് ഓയിൽ വില ഉയർന്നത് നേരത്തെ തന്നെ ഇന്ധന വിലവർദ്ധനവിന് കാരണമായിരുന്നു. ഈ വർഷമാദ്യം എണ്ണ ഉത്പാദനം കുറയ്ക്കാനുള്ള ഒപെകിന്റെ തീരുമാനം എണ്ണ വില ബാരലിന് 12 ഡോളർ വർദ്ധിച്ച് 87 ഡോളറിലെത്താൻ കാരണമായിരുന്നു.


വാഹന ഉപഭോക്താക്കൾ ശ്രമിക്കുകയാണെങ്കിൽ ഇന്ധനത്തിന്റെ ഉപയോഗം കുറയ്ക്കാൻ സാധിക്കുമെന്ന് ഈ രംഗത്ത് വിദഗ്ധർ ചൂണ്ടിക്കാട്ടി. ഇന്ധനത്തിന്റെ ഉപയോഗം പരമാവധി ലഘൂകരിക്കുന്നതിനുള്ള ഏറ്റവും കാര്യക്ഷമമായ വേഗത 45 -50 Mph ആണ്. ആവശ്യമല്ലെങ്കിൽ കാറിൻറെ എയർകണ്ടീഷനിങ് പ്രവർത്തിക്കാതിരിക്കുന്നത് ഇന്ധന ഉപയോഗം കുറയ്ക്കാനുള്ള ഒരു മാർഗ്ഗമാണ്. എ സി പ്രവർത്തിക്കുകയാണെങ്കിൽ 10% വരെ ഇന്ധനത്തിന്റെ ഉപയോഗം വർദ്ധിക്കും. ടയറിന്റെ മർദ്ദം പതിവായി പരിശോധിക്കുന്നതും ശരിയായ രീതിയിൽ ക്രമീകരിക്കുകയും ചെയ്യുന്നത് കൂടുതൽ ഇന്ധനക്ഷമത കൈവരിക്കുന്നതിന് സഹായിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഉയർന്ന താപനിലയെ തുടർന്ന് ഹീറ്റ് ഹെൽത്ത് അലർട്ട് നൽകി വിദഗ്ദ്ധർ. ഈ ആഴ്ച ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളിലും താപനില 32C (89.6F) വരെ ഉയരുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഞായറാഴ്ച് രാത്രി 9:00 മണിവരെയാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി യുകെയുടെ ഏഴ് പ്രദേശങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്. പ്രായമായവരും ആരോഗ്യപ്രശ്നങ്ങളുള്ളവരും വരും ഈ ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധ ഉള്ളവരായിരിക്കണമെന്നും അവർ അറിയിച്ചു.

വെയിൽസിലെ താപനിലയും ഉയരും, അതേസമയം സ്‌കോ ട്ട്‌ലൻഡിന്റെയും വടക്കൻ അയർലൻഡിന്റെയും ചില ഭാഗങ്ങളിൽ താപനില അനിയന്ത്രിതമായി ഉയരും. ലണ്ടൻ, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് മിഡ്‌ലാൻഡ്‌സ്, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, ഈസ്റ്റ്, നോർത്ത് വെസ്റ്റ്, യോർക്ക്ഷയർ, ഹംബർ എന്നീ മേഖലകളിലാണ് നിലവിൽ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. സൗത്തേൺ ഇംഗ്ലണ്ടിലും, സൗത്ത് ഈസ്റ്റ് വെയിൽസിലും തിങ്കളാഴ്ച താപനില 30 ഡിഗ്രി സെൽഷ്യസിലെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഈ വർഷം ജൂലൈയിൽ അന്തരീക്ഷത്തിൽ ശരാശരിയേക്കാൾ ഈർപ്പവും തണുപ്പും ഉണ്ടായിരുന്നു. എന്നാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് യുകെയിലെ ഏറ്റവും ചൂടേറിയ ജൂൺ മാസമായിരുന്നു ഈ വർഷം കടന്നുപോയത്. ഇന്ന് താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ആഴ്ച പകുതിയോടെ താപനില സാധാരണ നിലയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണമാണ് ഉഷ്ണതരംഗങ്ങൾ ഈ നിലയിൽ ഉണ്ടാകുന്നതെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. കഴിഞ്ഞ വർഷം യുകെയിൽ 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ താപനില രേഖപ്പെടുത്തിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടീഷ് യുവതിയെ പീഡിപ്പിച്ച കേസിൽ അഞ്ച് ഇസ്രായേലി സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്‌തു. മെഡിറ്ററേനിയൻ ദ്വീപിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ യുവതി, സെപ്തംബർ 3 ന് റിസോർട്ട് പട്ടണമായ അയ്യ നാപ്പയിലെ ഹോട്ടലിൽ വച്ചാണ് ആക്രമണത്തിന് ഇരയായത്. ഞായറാഴ്ച വൈകുന്നേരമാണ് ഇരയായ 20 കാരിയായ യുവതി പോലീസിൽ പരാതി നൽകിയത്. അറസ്റ്റിലായവരിൽ 19-ഉം 20-ഉം വയസ്സുള്ള പുരുഷന്മാരെ എട്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വയ്ക്കാമെന്ന് ജില്ലാ കോടതി ഉത്തരവിട്ടിട്ടുണ്ട്.

2019 ജൂലൈയിൽ 12 ഇസ്രായേലി പുരുഷന്മാർ കൂട്ടബലാത്സംഗം ചെയ്തതായി ഒരു ബ്രിട്ടീഷ് യുവതി നുണ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ശിക്ഷ ലഭിച്ച ഇവർ കഴിഞ്ഞ വർഷമാണ് കുറ്റവിമുക്തയായത്. കേസിലെ സത്യാവസ്ഥ പുറത്തുവന്ന പശ്ചാത്തലത്തിൽ അറസ്റ്റിലായവരെ വിട്ടയക്കുകയായിരുന്നു. ഇവരെ വിചാരണ ചെയ്‌തിരുന്നില്ല.

വിദേശരാജ്യങ്ങളിലേക്ക് വിനോദസഞ്ചാരത്തിനായി പോകുന്ന അവസരത്തിൽ ബ്രിട്ടീഷ് യുവതികൾ ലൈംഗികമായി ആക്രമിക്കപ്പെട്ട സംഭവങ്ങൾ ഒട്ടേറെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടത്തും കുറ്റകൃത്യങ്ങളുടെ കണക്കുകൾ അനുസരിച്ച് ചില രാജ്യങ്ങളിലേയ്ക്ക് യാത്ര തിരിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്കൂളിൽ വച്ച് അധ്യാപകനെ കുത്തികൊലപ്പെടുത്തിയെന്ന കുറ്റസമ്മതവുമായി പതിനഞ്ചു വയസ്സുകാരൻ. ജൂലൈ 10 നാണ് ഗ്ലൗസെസ്റ്റർഷെയറിലെ ടെവ്‌ക്‌സ്‌ബറി അക്കാദമിയിൽ ഗണിത അധ്യാപകൻ ജാമി സാൻസോമിയെയാണ് കുത്തേറ്റ് പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് മണിക്കൂറിന് ശേഷം മൂന്ന് മൈൽ (4.8 കി.മീ) ദൂരെ നിന്ന് പോലീസ് പ്രതിയെ പിടികൂടുകയും ചെയ്‌തു. ഇയാളുടെ കൈവശം കത്തിയും ഉണ്ടായിരുന്നു.

നിയമപരമായ കാരണങ്ങളാൽ പ്രതിയുടെ പേര് ഇതുവരെ വെളുപ്പെടുത്തിയിട്ടില്ല. ഇയാൾ ബ്രിസ്റ്റോൾ മജിസ്‌ട്രേറ്റ് കോടതിയിൽ മനഃപൂർവം ഉപദ്രവിക്കാൻ ശ്രമിച്ചതായി സമ്മതിച്ചു. ആക്രമണത്തിന് ശേഷം മുൻകരുതൽ എന്ന നിലയിൽ അക്കാദമി പൂട്ടിയിട്ടു. സമീപത്തെ രണ്ട് സ്കൂളുകളോടും അടച്ചിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 2017 മുതൽ സ്‌കൂളിൽ കണക്ക് പഠിപ്പിച്ചു വരികയാണ് ആക്രമണത്തിന് ഇരയായ ജാമി സാൻസോം. ഇദ്ദേഹം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി സുഖം പ്രാപിച്ച് വരികയാണ്. സെപ്റ്റംബർ 28 ന് ചെൽട്ടൻഹാം യൂത്ത് കോടതിയിൽ വിധി കേൾക്കുന്നത് വരെ പ്രതിയെ റിമാൻഡ് ചെയ്‌തിരിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ദുരുപയോഗം ആരോപണ വിധേയരായ പിതാക്കന്മാർക്ക് മക്കളുമായി ബന്ധപ്പെടാൻ കുടുംബ കോടതി അനുമതി നൽകിയതിനെത്തുടർന്ന് അഞ്ച് അമ്മമാർ മരിച്ചുവെന്ന് കണ്ടെത്തൽ. ബിബിസി അന്വേഷണത്തിലാണ് ഈ വിവരം. ചിലർ ജീവനൊടുക്കിയപ്പോൾ മറ്റൊരാൾക്ക് കോടതിക്ക് പുറത്ത് ഹൃദയാഘാതമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ഒരു പ്രത്യേക പഠനത്തിൽ 75 കുട്ടികൾ, മുമ്പ് തങ്ങളെ ദുരുപയോഗം ചെയ്ത പിതാവുമായി വീണ്ടും താമസിക്കാൻ നിർബന്ധിതരായതായി കണ്ടെത്തി. കുടുംബ കോടതി നടപടികളുടെ സമ്മർദം മൂലം 45 ഓളം അമ്മമാർക്ക് ഗർഭം അലസൽ, ഹൃദയാഘാതം, ആത്മഹത്യാ ചിന്തകൾ എന്നിവയുൾപ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു.

പീഡോഫിലുകളായ പിതാക്കാന്മാർക്ക് കുട്ടികളെ കാണാൻ വീണ്ടും അവസരം നൽകുന്നത് തെറ്റായ നടപടിയാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. എലിസബത്ത് ഡാൽഗാർനോ പറഞ്ഞു. കുടുംബ കോടതികൾ ഗാർഹിക പീഡന ക്ലെയിമുകൾ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് വിപുലമായ അന്വേഷണമാണ് നടന്നത്. കുടുംബ കോടതികളിൽ “അടിയന്തരവും വ്യാപകവുമായ പരിഷ്കരണം” ആവശ്യമാണെന്ന് ഡോമെസ്റ്റിക് അബ്യൂസ് കമ്മീഷണർ നിക്കോൾ ജേക്കബ്സ് പറഞ്ഞു.

45 സ്ത്രീകൾക്കും അവരുടെ 75 കുട്ടികൾക്കും ഇടയിൽ മാഞ്ചസ്റ്റർ സർവകലാശാല ഗാർഹിക പീഡന ഗവേഷണ ഗ്രൂപ്പായ ഷെറയുമായി ചേർന്ന് നടത്തിയ പഠനത്തിന്റെ വിവരങ്ങൾ ഫാമിലി ട്രോമ, ചൈൽഡ് കസ്റ്റഡി, ചൈൽഡ് ഡെവലപ്‌മെന്റ് ജേണലിൽ ഉടൻ പ്രസിദ്ധീകരിക്കും. സ്വകാര്യ നിയമ കേസുകളിലെ അമ്മമാർക്ക് കോടതിയിൽ പിന്തുണ ലഭിച്ചില്ലെന്ന് പ്രധാന ഗവേഷകനായ ഡോ ഡാൽഗാർനോ പറയുന്നു. ഓരോ വർഷവും 55,000 സ്വകാര്യ നിയമ കുടുംബ കോടതി കേസുകളിൽ 70 ശതമാനവും ദുരുപയോഗ ആരോപണങ്ങൾ ഉൾക്കൊള്ളുന്നതായി കണക്കാക്കപ്പെടുന്നു. കുടുംബ കോടതികളിൽ സമാനമായ അനുഭവങ്ങളുമായി മല്ലിടുന്ന ആയിരക്കണക്കിന് സ്ത്രീകൾ തന്നെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ലേബർ ഷാഡോ മിനിസ്റ്റർ ജെസ് ഫിലിപ്പ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഷാഡോ കാബിനറ്റ് പുനഃസംഘടിപ്പിക്കാൻ ഒരുങ്ങി ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ. പുനഃസംഘടന തിങ്കളാഴ്ച ഉണ്ടായേക്കുമെന്നാണ് വിവരം. സ്റ്റാർമർ തന്റെ ഡെപ്യൂട്ടി ലീഡർ ഏഞ്ചല റെയ്‌നർക്ക് എന്ത് സ്ഥാനം നൽകുമെന്നതിനെക്കുറിച്ച് വളരെയധികം ഊഹാപോഹങ്ങളുണ്ട്. ഷാഡോ ചാൻസലർ റേച്ചൽ റീവ്സ്, ഷാഡോ ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്, ഷാഡോ ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ എന്നിവരുൾപ്പെടെ സ്റ്റാർമർ തന്റെ ഏറ്റവും മുതിർന്ന സഹപ്രവർത്തകരെ മാറ്റാൻ സാധ്യതയില്ല.

പാർട്ടി അംഗങ്ങൾ ഡെപ്യൂട്ടി ലീഡറായി ഏഞ്ചല റെയ്‌നറെ നേരിട്ട് തിരഞ്ഞെടുത്തു. പാർലമെന്റിന്റെ ബിസിനസ് കമ്മിറ്റിയുടെ ചെയർ ഡാരൻ ജോൺസ് ഉൾപ്പെടെയുള്ള ചില പേരുകൾ സാധ്യമായ സ്ഥാനക്കയറ്റത്തിനായി പരിഗണിച്ചേക്കും. സ്ഥാനക്കയറ്റം ലഭിച്ചാൽ, അദ്ദേഹത്തിന് ഏത് സ്ഥാനം നൽകുമെന്ന് വ്യക്തമല്ല. ജിം മക്മഹോണിനെ തരംതാഴ്ത്തിയാൽ ഷാഡോ പരിസ്ഥിതി സെക്രട്ടറി ആയേക്കും. സർക്കാരിന്റെ പുതിയ സയൻസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി സെക്രട്ടറിയുടെ ഷാഡോയായി ലേബർ പാർട്ടി ഇതുവരെ ആരെയും നിയോഗിച്ചിട്ടില്ല.

കഴിഞ്ഞ വ്യാഴാഴ്ച റിഷി സുനക്കും തന്റെ മുൻനിര ടീമിൽ ചില മാറ്റങ്ങൾ വരുത്തി. മുൻ പ്രതിരോധ സെക്രട്ടറി ബെൻ വാലസിനെ മാറ്റി ഗ്രാന്റ് ഷാപ്‌സിനെ നിയമിക്കുകയും ഇന്ത്യൻ വംശജയായ ക്ലെയർ കുട്ടീഞ്ഞോയെ ഊർജ, നെറ്റ് സീറോ സെക്രട്ടറി ആക്കുകയും ചെയ്തു. വരും മാസങ്ങളിൽ പ്രധാനമന്ത്രി വിപുലമായ സർക്കാർ പുനഃസംഘടന നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇരു പാർട്ടികളും ഒക്ടോബറിൽ വാർഷിക പാർട്ടി സമ്മേളനങ്ങൾ നടത്തുന്നുണ്ട്. അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുമ്പായി ഇരു നേതാക്കളും തങ്ങളുടെ
ടീമിനെ രൂപപ്പെടുത്തും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഉഷ്ണ തരംഗം മൂലം ബ്രിട്ടനിൽ ഈയാഴ്ചയിൽ വളരെ ഉയർന്ന താപനിലകൾ രേഖപ്പെടുത്തുമെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. താപനില 32 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനുള്ള സാധ്യതയാണ് ഇവർ പ്രവചിക്കുന്നത്. 2023 ലെ തന്നെ ഏറ്റവും ഉയർന്ന ചൂട് ഈയാഴ്ചയിൽ രേഖപ്പെടുത്താനുള്ള സാധ്യതയാണ് ഉള്ളത്. ബ്രിട്ടനിൽ ഉടനീളം വേനൽക്കാല അവധിക്ക് ശേഷം സ്കൂളുകൾ തുറന്ന സമയമാണ് ഇത്. ഓക്സ്ഫോഡ്ഷെയർ, ഗ്ലൗസെസ്റ്റർഷയർ, ബ്രിസ്റ്റോൾ ചാനൽ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ താപനില പ്രതീക്ഷിക്കുന്നത്.

സാങ്കേതികമായി സെപ്റ്റംബർ 1 മുതൽ ഓട്ടം ക്ലൈമറ്റ് ആരംഭിക്കുമെങ്കിലും, ഇനിയും കുറച്ചു ദിവസങ്ങൾ കൂടി വേനൽക്കാലം പോലെ തന്നെ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നത്. വേനൽക്കാലം കൂടുതൽ ദിവസത്തേക്ക് നീണ്ടതോടെ ബീച്ചുകളിലേക്ക് മറ്റും പോകുവാനായി യാത്ര ചെയ്യുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.

എന്നാൽ ഉയർന്ന താപനിലയ്‌ക്ക് ശേഷം പിന്നീട് ഇടിയോടു കൂടെ മഴയ്ക്കുള്ള സാധ്യതയും ഉണ്ടെന്നാണ് കാലാവസ്ഥ വിഭാഗം അഭിപ്രായപ്പെടുന്നത്. ജൂലൈ 7 നു ശേഷം ബ്രിട്ടനിൽ താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിൽ പോയിരുന്നില്ല. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില ജൂണിൽ ആയിരുന്നു ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. എന്നാൽ അതിലും ഉയർന്ന തരത്തിലുള്ള താപനിലകൾ ഈയാഴ്ചകളിൽ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്. ജനങ്ങൾ എല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

നായയുടെ ആക്രമണത്തെ തുടർന്ന് മൂന്ന് വയസ്സുകാരിക്ക് ഗുരുതര പരിക്ക്. ശനിയാഴ്ച ഉച്ചയ്ക്ക് കിർക്ക്ബി ടൗൺ സെന്ററിലെ ഒരു പബ്ബിന് പുറത്ത് നടന്ന ആക്രമണത്തിന് പിന്നാലെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മെർസിസൈഡ് പോലീസ് അറിയിച്ചു. കുട്ടിയുടെ പരുക്കുകൾ ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചു. ആക്രമിച്ച നായയെ പിടികൂടി അതിൻെറ ഇനം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.

സംഭവത്തിന് പിന്നാലെ ഒരാളെ അറസ്റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു. ഓർംസ്‌കിർക്കിൽ നിന്നുള്ള 31 കാരനായ ഇയാളെ പൊതുസ്ഥലത്ത് അപകടകരമായ രീതിയിൽ നായയെ വളർത്തിയതിനാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇയാളെ ചോദ്യം ചെയത് വരികയാണ്. ന്യൂടൗൺ ഗാർഡൻസിലെ മാർക്കറ്റ് ടാവേൺ പബ്ബിന് പുറത്ത് വൈകുന്നേരം 3:15 നാണ് അപകടം നടന്നത്. ഈ സമയം തെരുവിൽ ഉണ്ടായിരുന്നവർ ഉദ്യോഗസ്ഥരുമായി വിവരം പങ്കുവയ്ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അപകടത്തിന് ഇരയായ പെൺകുട്ടിക്ക് മികച്ച ചികിത്സയും പരിചരണവും ആണ് നൽകുന്നതെന്ന് ചീഫ് ഇൻസ്പെക്ടർ ജിം വൈൽഡ് പറഞ്ഞു. ഈ കേസ് നായ്ക്കളുടെ അപകടസാധ്യതകളെ എടുത്തുകാട്ടുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുകെയിൽ, പിറ്റ് ബുൾ ടെറിയർ, ജാപ്പനീസ് ടോസ, ഡോഗോ അർജന്റീനോ, ഫില ബ്രസീലീറോ എന്നീ ഇനങ്ങളിൽ പെട്ട നായ്ക്കളെ സ്വന്തമാക്കുന്നത് നിയമവിരുദ്ധമാണ്.

RECENT POSTS
Copyright © . All rights reserved