ന്യൂസ് ഡെസ്ക് മലയാളം യുകെ
ഈ വർഷത്തെ മികച്ച നേഴ്സിനുള്ള മലയാളം യുകെയുടെ അവാർഡ് ജേതാവ് റ്റിൻസി ജോസിന്റെ ജീവിതവും സേവനങ്ങളും ബിബിസി പ്രസിദ്ധീകരിച്ചു. മലയാളം യുകെയുടെ അവാർഡ് ജേതാവ് എന്ന് എടുത്തു പറയുന്ന വാർത്തയിൽ കേരളത്തെക്കുറിച്ചും മലയാളത്തെക്കുറിച്ചും പരാമർശമുണ്ട് .
സ്വയം ഒരു പാർക്കിൻസൺ രോഗിയായി തിരിച്ചറിഞ്ഞതിനു ശേഷവും എല്ലാ പ്രതികൂല ഘടകങ്ങളും മറികടന്ന് ജോലി തുടരുകയും അതിലുപരി പാർക്കിൻസൺ രോഗികൾക്കായുള്ള റ്റിൻസിയുടെ പ്രവർത്തനങ്ങളും സമാനതകളില്ലാത്തതായിരുന്നു. പാർക്കിൻസൺ രോഗം മൂലം കഷ്ടപ്പെടുന്നവർക്കായി ഒരു ആരോഗ്യപ്രവർത്തക എന്ന നിലയിൽ ഒട്ടേറെ സുത്യർഹമായ സേവനങ്ങളാണ് അവർ ചെയ്ത് വന്നത് . പാർക്കിൻസൺ രോഗത്തിന്റെ പ്രതിവിധികൾക്കായുള്ള ഗവേഷണത്തിന്റെ ഭാഗമാകാൻ അവർ തീരുമാനിച്ചത് അതിൽ ഒന്നു മാത്രമാണ്. 200 വർഷങ്ങൾക്ക് മുമ്പ് ഡോ. ജെയിംസ് പാർക്കിൻസൺ ഈ രോഗലക്ഷണങ്ങളെ നിർവചിച്ചതിന് ശേഷം ഇത്രയും നാളുകൾ കഴിഞ്ഞിട്ടും പാർക്കിൻസൺ രോഗത്തിന് പ്രതിവിധി കണ്ടെത്താൻ ആധുനിക വൈദ്യശാസ്ത്രത്തിനായിട്ടില്ല. താനും കൂടി പങ്കാളിയാകുന്ന ഗവേഷണ പ്രവർത്തനനങ്ങളിൽ തനിക്ക് പ്രയോജനം ചെയ്തില്ലെങ്കിലും വരും തലമുറയിൽ ഈ രോഗം മൂലം വിഷമം അനുഭവിക്കുന്നവർക്ക് സഹായകരമാകുമെന്ന് അവാർഡ് ലഭിച്ച അവസരത്തിൽ റ്റിൻസി മലയാളം യുകെ ന്യൂസിനോട് പറഞ്ഞിരുന്നു .

നോർഫോക്കിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റൽ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ നേഴ്സ് ആണ് റ്റിൻസി ജോസ്. എൻഎച്ച്എസിലെ തൻറെ സേവന കാലഘട്ടത്തിൽ ഒട്ടേറെ അംഗീകാരങ്ങളാണ് റ്റിൻസിയെ തേടിയെത്തിയത്. വോളണ്ടിയർ അവാർഡ് പാർക്കിൺസൺ യുകെ 2022, എച്ച് എസ്ജെ പേഷ്യന്റ് സേഫ്റ്റി അവാർഡ് 2023 എന്നിവ റ്റിൻസിയ്ക്ക് ലഭിച്ചത് യുകെയിലെ മലയാളി നേഴ്സുമാർക്ക് ആകെ അഭിമാനത്തിന് വക നൽകുന്നതായിരുന്നു. പാർക്കിൺസൺ വിഭാഗത്തിൽ ബിബിസി പോഡ് കാസ്റ്റിന്റെ ഭാഗമാകാൻ സാധിച്ചത് ഒരു മലയാളി നേഴ്സ് എന്ന നിലയിൽ റ്റിൻസിയ്ക്ക് ലഭിച്ച വലിയ അംഗീകാരമായിരുന്നു . രോഗം ബാധിച്ചെങ്കിലും ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ അക്യൂട്ട് കെയർ നേഴ്സായാണ് ഇപ്പോഴും റ്റിൻസി ജോലി ചെയ്യുന്നത് . 2021 ഒക്ടോബർ മുതൽ പാർക്കിൻസൺ ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കുന്ന എൻഎച്ച്എസ്സിലെ ജീവനക്കാരുടെ ഗ്രൂപ്പിലെ സജീവ അംഗമാണ് റ്റിൻസി. പാർക്കിൻസൺ രോഗത്തിനെതിരെയുള്ള ഗവേഷണത്തിനായി പാർക്കിൻസൺ യുകെ എന്ന ചാരിറ്റിയ്ക്ക് വേണ്ടി പണം സ്വരൂപിക്കാൻ ചാരിറ്റി വോക്ക് നടത്തുന്നതിന് റ്റിൻസി നേതൃത്വം നൽകുകയും പങ്കെടുക്കുകയും ചെയ്തു . ഇതുകൂടാതെ 2023 മാർച്ചിൽ പാർലമെൻറിൽ വച്ച് നടന്ന മന്ത്രി തല യോഗത്തിൽ പാർക്കിൻസൺ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ റ്റിൻസിയ്ക്ക് സാധിച്ചിരുന്നു . ഇത് ഉൾപ്പെടെ രണ്ടു തവണ ബ്രിട്ടീഷ് പാർലമെന്ററിൽ എത്തി എംപി മാരുമായി സംവദിക്കാൻ റ്റിൻസിക്ക് അവസരം ലഭിച്ചിട്ടുണ്ട്.

കേരളത്തിൽ കൂത്താട്ടുകുളത്തിന് അടുത്തുള്ള ഒലിയപ്പുറം കാരിക്കുന്നേൽ പരേതനായ ജോസഫിന്റെയും മാറിയകുട്ടിയുടെയും ഏഴുമക്കളിൽ ഏറ്റവും ഇളയ മകളാണ് റ്റിൻസി . ഭർത്താവ് ബിനു ചാണ്ടി സെയിൽസ് അസിസ്റ്റന്റ് ആയിട്ടാണ് ജോലി ചെയ്യുന്നത്. മാർഷ് ലാൻഡ് ഹൈസ്കൂളിൽ ഇയർ 11 – ന് പഠിക്കുന്ന അലക്സ് ബിനുവും സ്പാൽഡിംഗ് ഗ്രാമർ സ്കൂളിൽ ഇയർ 7-ൽ പഠിക്കുന്ന അലൻ ബിനുവും ആണ് ബിനു – റ്റിൻസി ദമ്പതികളുടെ മക്കൾ.
ജീവിതത്തിലുടനീളം ജോലിയിലും രോഗാവസ്ഥയിലും ഭർത്താവും മക്കളും നൽകിയ പിന്തുണയെ കുറിച്ച് ബിബിസി അഭിമുഖത്തിൽ റ്റിൻസി ഹൃദയസ്പർശിയായി വിവരിക്കുന്നുണ്ട്. രോഗം തിരിച്ചറിഞ്ഞതിനു ശേഷമുള്ള ആദ്യ മദേഴ്സ് ഡേയിൽ തന്റെ മകൻ നൽകിയ കാർഡിൽ സൂപ്പർ മമ്മി എന്നാണ് എഴുതിയിരുന്നത്. അമ്മയ്ക്ക് പാർക്കിൻസൺ രോഗമുണ്ടെങ്കിലും ഇപ്പോഴും ജോലി ചെയ്യുകയും തങ്ങളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതുകൊണ്ടാണ് അങ്ങനെ കാർഡിൽ എഴുതിയതെന്ന് മകൻ പറഞ്ഞത് തന്നെ കരയിപ്പിച്ചതായി റ്റിൻസി പറഞ്ഞു .

റ്റിൻസിയെ കുറിച്ച് മലയാളം യുകെയുടെ ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തിയത് അക്ഷരാർത്ഥത്തിൽ ശരിയാണ്. അർപ്പണത്തിന്റെയും ആത്മാർത്ഥതയുടെയും മനുഷ്യസ്നേഹത്തിന്റെയും ആൾരൂപമെന്നാണ് മാലാഖമാരുടെ മാലാഖയായി തെരഞ്ഞെടുക്കപ്പെട്ട റ്റിൻസി ജോസിനെ കുറിച്ച് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തിയത്.
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് റ്റിൻസി ജോസിനെ കുറിച്ച് ബിബിസി പ്രസിദ്ധീകരിച്ച വാർത്ത വായിക്കാം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജോർജ്ജ് രാജകുമാരനും ഷാർലറ്റ് രാജകുമാരിയും ലൂയി രാജകുമാരനും ഈ ക്രിസ്‌തുമസ് കാലത്തിൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് ക്രിസ്‌തുമസ് കാർഡുകൾ പോസ്റ്റ് ചെയ്തു. ഈ വർഷത്തെ കാതറിൻ രാജകുമാരിയുടെ ക്രിസ്‌തുമസ് കരോൾ കോൺസെർട്ടിൻെറ തീം “കുട്ടികളും കുടുംബങ്ങളും” ആണ്. ഇതിന് പിന്നാലെയാണ് വെസ്റ്റ്മിൻസ്റ്റർ ആബിയിലെ പോസ്റ്റ് ബോക്സിൽ രാജകുമാരന്മാരും രാജകുമാരിയും കാർഡുകൾ ഇടുന്ന ഫോട്ടോകൾ പുറത്ത് വന്നിരിക്കുന്നത്. ഈ കാർഡുകൾ കുട്ടികളുടെ ചാരിറ്റികൾക്ക് വിതരണം ചെയ്യുമെന്നാണ് പുറത്ത് വിവരങ്ങൾ പറയുന്നത്.

ഈ വർഷം ജനുവരിയിലാണ് വെയിൽസിലെ രാജകുമാരി ഷേപ്പിംഗ് അസ് എന്ന ക്യാമ്പയിൻ ആരംഭിച്ചത്. ഒരു കുട്ടിയുടെ ജീവിതത്തിന്റെ രൂപീകരണ വർഷങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടാനും പ്രോത്സാഹിപ്പിക്കാനും ആയിരുന്നു ഈ ക്യാമ്പയിൻ. വെള്ളിയാഴ്ച നടന്ന കോൺസെർട്ടിൽ പങ്കെടുത്ത 1,500 പേരിൽ മിഡ്‌വൈഫുകളും നേഴ്‌സറി അധ്യാപകരും കുട്ടികളും കുടുംബങ്ങളും ഈ ശൈത്യകാലത്ത് ബുദ്ധിമുട്ട് അനുഭവിച്ചവരും ഉൾപ്പെടുന്നു.

കോൺസെർട്ടിൽ നടന്ന മ്യൂസിക്കൽ ട്രീറ്റുകളിൽ വെസ്റ്റ്മിൻസ്റ്റർ ആബി ഗായകസംഘത്തിൽ നിന്നുള്ള കരോളുകളും ബെവർലി നൈറ്റ്, ആദം ലാംബെർട്ട് എന്നിവരുടെ പ്രത്യേക ഡ്യുയറ്റും ഉണ്ടായിരുന്നു. ദി പ്രിൻസ് ഓഫ് വെയിൽസ്, മൈക്കൽ വാർഡ്, എമ്മ വില്ലിസ്, റോമൻ കെംപ്, ജിം ബ്രോഡ്‌ബെന്റ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ക്രിസ്മസ് രാവിൽ രാത്രി 7.45ന് ഐടിവി1, ഐടിവിഎക്‌സ് എന്നിവയിൽ കോൺസെർട്ട് സംപ്രേക്ഷണം ചെയ്യും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പുതിയ കുടിയേറ്റ നിയമത്തെ കുറിച്ചുള്ള ചർച്ചകളാണ് ബ്രിട്ടനിലെങ്ങും . അതിനിടയാണ് 42 വർഷം യുകെയിൽ താമസിച്ച 74 വയസ്സുകാരിയായ വിദേശ വനിതയോട് രാജ്യം വിടാൻ ഹോം ഓഫീസ് ആവശ്യപ്പെട്ടതായുള്ള വാർത്ത പുറത്തുവന്നത്. കുടിയേറ്റ നിയമങ്ങൾ കർശനമാക്കാനുള്ള നടപടികളുടെ ഭാഗമാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നത്. ബ്രെക്സിറ്റിന് ശേഷം യൂറോപ്യൻ യൂണിയൻ സെറ്റിൻഡ് പദവിക്കായി അപേക്ഷിച്ച ലെസ്റ്ററിൽ നിന്നുള്ള 74 വയസ്സുകാരിയായ ലിയോനാർഡ സർകോൺ ആണ് വിവാദമായ ഉത്തരവ് കിട്ടിയത്.

ഫ്രാൻസ് ആണ് ലിയോനാർഡ സർകോണിന്റെ സ്വദേശം . പൗരത്വം പുതുക്കേണ്ടതായുള്ള കൂടുതൽ വിവരങ്ങൾ നൽകാനുള്ള സമയപരുധി കഴിഞ്ഞതാണ് കർശന നടപടികളുമായി മുന്നോട്ടു പോകാൻ ഹോം ഓഫീസിനെ പ്രേരിപ്പിച്ചത്. എന്നാൽ ഇതിനായി ഹോം ഓഫീസ് അയച്ച ഈമെയിൽ സ്പാം മെയിലിൽ എത്തിയതു മൂലം ശ്രദ്ധിക്കപ്പെട്ടില്ലെന്നാണ് വിവരങ്ങൾ യഥാസമയം നൽകാൻ സാധിക്കാതിരുന്നതിന് കാരണമായതെന്ന് ലിയോനാർഡ പറഞ്ഞു.

42 വർഷമായി യുകെയിൽ താമസിക്കുന്ന മുതിർന്ന വനിതയോട് രാജ്യം വിടാൻ ആവശ്യപ്പെട്ട വാർത്ത വൻ വിവാദമായതോടെ ഇന്നലെ തങ്ങളുടെ ഉത്തരവ് പിൻവലിച്ചതായി ഹോം ഓഫീസ് അറിയിച്ചെന്ന് മകൻ ഡേവിഡ് ബ്രൂനെറ്റോ മാധ്യമങ്ങളോട് പറഞ്ഞു. ഏഴുവർഷം മുമ്പ് വരെ അംലെസ്റ്ററിൽ ഒരു ഷോപ്പ് നടത്തിയിരുന്ന സർകോൺ യുകെയിൽ ജീവിക്കാനുള്ള അവസരം നഷ്ടമായതായി അറിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ സംഭവം ആയിരുന്നെന്നാണ് പ്രതികരിച്ചത്. സെപ്റ്റംബറിൽ ഫ്രാൻസിലെ ഒരു കുടുംബ വിവാഹത്തിൽ പങ്കെടുത്ത് യുകെയിൽ മടങ്ങിയെത്തിയ അവർ എയർപോർട്ടിലെ ഇമിഗ്രേഷൻ ഓഫീസിൽ നിന്നാണ് യുകെയിൽ തനിക്ക് താമസിക്കാൻ അവകാശമില്ലന്ന വാർത്ത ആദ്യമായി അറിഞ്ഞത്. ഒടുവിൽ 20 ദിവസത്തെ സന്ദർശക വിസയിലാണ് അവരെ കടത്തിവിട്ടത്. തന്റെ കുട്ടിക്കാലം യുകെയിൽ ചിലവിട്ടിരുന്ന അവർ 1981 – മുതൽ തൻറെ ഭർത്താവിനും രണ്ടു കുട്ടികൾക്കുമൊപ്പം ബ്രിട്ടനിൽ സ്ഥിരതാമസക്കാരിയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ജൂൺ പകുതിക്ക് ശേഷം ആദ്യമായി ബ്രിട്ടനിൽ ശരാശരി രണ്ടുവർഷത്തെ ശരാശരിമോർട്ട്ഗേജ് നിരക്ക് 6 ശതമാനത്തിൽ താഴെ എത്തിയിരിക്കുകയാണ്. ശരാശരി നിരക്ക് ഇപ്പോൾ 5.99% ആണെന്ന് ഫിനാൻഷ്യൽ ഇൻഫർമേഷൻ സർവീസ് അറിയിച്ചു. ഇതോടെ പുതിയ വീട്ടുടമകളെ ആകർഷിക്കുന്നതിനായി സേവന ദാതാക്കൾക്കിടയിൽ തന്നെ മത്സരം ആരംഭിച്ചിട്ടുണ്ട്. ലിസ് ട്രസിന്റെ കാലത്ത് സാധാരണ രണ്ട് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജിന്റെ നിരക്ക് കുത്തനെ ഉയർന്നിരുന്നു. പിന്നീട് ചെറിയതോതിൽ കുറവ് അനുഭവപ്പെട്ടെങ്കിലും ഉയർന്നു തന്നെയായിരുന്നു നിരക്ക് നിലനിന്നിരുന്നത്. ജൂലൈ അവസാനത്തോടെ ഇത് 6.86% ആയി ഉയർന്നു. പിന്നീട് ക്രമാനുഗതമായി കുറഞ്ഞാണ് ഇപ്പോൾ 5.99 ശതമാനത്തിൽ എത്തിനിൽക്കുന്നത്. എന്നാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഏറ്റവും പുതിയ സാമ്പത്തിക സ്ഥിരത റിപ്പോർട്ട് പ്രകാരം 2026 ഓടെ അഞ്ച് ദശലക്ഷം മോർട്ട്ഗേജ് ഉടമകൾക്ക് അവരുടെ മോർട്ട്ഗേജ് പേയ്‌മെന്റുകൾ വർദ്ധിക്കുമെന്ന് കണക്കാക്കപ്പെടുന്നത്.

അടുത്തയാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ യോഗം ഉണ്ടാകുമ്പോൾ, പലിശ നിരക്കുകൾ മൂന്നാം തവണയും 5.25 ശതമാനത്തിൽ തന്നെ നിലനിർത്തുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്. ഉയർന്ന മോർട്ട്ഗേജ് നിരക്കുകൾ ഭവന വിപണിയെ മന്ദഗതിയിലാക്കിയിരുന്നു. എന്നാൽ ഇപ്പോൾ നിരക്കുകൾ 6 % ത്തിൽ താഴെ എത്തിയിരിക്കുന്നത് വീട് വാങ്ങുന്നവരെ തിരികെ കൊണ്ടുവരുവാൻ സഹായിക്കുമെന്ന് സാമ്പത്തിക സ്ഥാപനമായ ഹാർഗ്രീവ്‌സ് ലാൻസ്‌ഡൗണിലെ പേഴ്‌സണൽ ഫിനാൻസ് മേധാവി സാറാ കോൾസ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : 24 വർഷങ്ങൾക്ക് മുമ്പ് സഫോക്കിൽ കൗമാരക്കാരിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ സീരിയൽ കില്ലർ സ്റ്റീവ് റൈറ്റ് അറസ്റ്റിൽ. 17 കാരിയായ വിക്ടോറിയ ഹാളിനെ 1999 സെപ്റ്റംബർ 19-ന് ഞായറാഴ്ച പുലർച്ചെയാണ് കാണാതായത്. അഞ്ചു ദിവസത്തിന് ശേഷം വീട്ടിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.

65 കാരനായ റൈറ്റ് 2006 ൽ ഇപ്‌സ്‌വിച്ചിൽ അഞ്ച് സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. വിക്ടോറിയ ഹാൾ കേസുമായി ബന്ധപ്പെട്ട് 2021 ലാണ് റൈറ്റ് ആദ്യം അറസ്റ്റിലായത്. വിക്ടോറിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2021 ൽ ആദ്യം അറസ്റ്റിലായ അതേ വ്യക്തിയെ ചോദ്യം ചെയ്യുന്നതിനായി ബുധനാഴ്ച വീണ്ടും അറസ്റ്റ് ചെയ്തതായി സഫോക്ക് പോലീസ് സ്ഥിരീകരിച്ചു.

അന്വേഷണത്തിനൊടുവിൽ ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. വിക്ടോറിയയുടെ മരണം കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് 2021 ജൂലൈ 28 ന് റൈറ്റിനെ ഉദ്യോഗസ്ഥർ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. 1999 സെപ്റ്റംബർ 18-ന് ഫെലിക്‌സ്‌റ്റോവിലെ ബെന്റ് ഹില്ലിലുള്ള ബാൻഡ്‌ബോക്‌സ് നിശാക്ലബിൽ ഒരു സുഹൃത്തിനോടൊപ്പം നൈറ്റ് ഔട്ടിന് പോയതാണ് വിക്ടോറിയ. ഇരുവരും പിരിഞ്ഞെങ്കിലും വിക്ടോറിയ വീട്ടിലെത്തിയില്ല. അഞ്ച് ദിവസത്തിന് ശേഷം വിക്ടോറിയയുടെ ശരീരം ക്രീറ്റിംഗ് സെന്റ് പീറ്ററിലെ ക്രീറ്റിംഗ് ലെയ്‌നിലെ വയലിൽ കണ്ടെത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തങ്ങളെ ബന്ധപ്പെടണമെന്ന് സഫോക്ക് പോലീസ് ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കണ്ണിന് ചൊറിച്ചിൽ അനുഭവപെട്ടതിന് പിന്നാലെ നടന്ന ശസ്ത്രക്രിയയിൽ പുറത്തെടുത്തത് ജീവനുള്ള അറുപതിലധികം പുഴുക്കളെ. സംഭവം നടന്നത് ചൈനയിലെ കുൻമിങിൽ . കണ്ണിന് സ്ഥിരമായി ചൊറിച്ചിൽ അനുഭവപ്പെട്ട സ്ത്രീ കണ്ണ് തടവിയപ്പോൾ ഒരു പുഴു പുറത്തേക്ക് വീഴുകയായിരുന്നു. ഇതിന് പിന്നാലെ പ്രാദേശിക ആശുപത്രിയിൽ എത്തി പരിശോധിക്കുകയായിരുന്നു.

പരിശോധനയിൽ കൺപോളകളിലും കണ്ണിന് ഉള്ളിലുമായി പുഴുക്കൾ ഇഴയുന്നതാണ് ഡോക്ടർമാർക്ക് കണ്ടെത്താൻ സാധിച്ചത്. രോഗിയുടെ വലത് കണ്ണിൽ നിന്ന് നാൽപ്പതിലധികം ജീവനുള്ള വിരകളെയും ഇടതുകണ്ണിൽ നിന്ന് പത്തിലധികം പുഴുക്കളെയും ഡോക്ടർമാർ നീക്കം ചെയ്തു. ഇവയെല്ലാം തന്നെ പാരസൈറ്റ് വിഭാഗത്തിൽ പെടുന്നവയാണെന്ന് ഡോക്ടർമാർ പറഞ്ഞു.

ശസ്ത്രക്രിയയ്ക്ക് മേൽനോട്ടം വഹിച്ച ഡോക്ടർ ഗുവാൻ ഇതൊരു ഒരു അപൂർവ കേസാണെന്ന് വ്യക്തമാക്കി. ഫിലാരിയോഡിയ ഇനത്തിൽപ്പെട്ട വൃത്താകൃതിയിലുള്ള വിരകളാണ് കണ്ടെത്തിയതെന്ന് ഡോക്ടർമാർ പറയുന്നു. ഈച്ച കുത്തിയാണ് ഇവ സാധാരണയായി ശരീരത്തിൽ പ്രവേശിക്കുക. എന്നാൽ പൂച്ചയുടെയോ പട്ടികളുടെയോ ശരീരത്തിൽ നിന്നായിരിക്കും തൻറെ ശരീരത്തിലേക്ക് ലാർവകൾ പ്രവേശിച്ചതെന്ന് രോഗി പറഞ്ഞു. മൃഗങ്ങളെ സ്പർശിച്ച ഉടൻ കണ്ണ് തിരുമ്മിയതാകാം ഇതുണ്ടായതെന്നും ഡോക്ടർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കേബിളുകൾ തകരാറിലായതിനെ തുടർന്ന് ലണ്ടനിലെ തിരക്കേറിയ എലിസബത്ത് ലൈനിൽ യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങി . ഓവർ ഹെഡ് കേബിളുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ലണ്ടനിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനിലെ അകത്തേക്കും പുറത്തേക്കുമുള്ള വഴികൾ അടഞ്ഞതിനെ തുടർന്നാണ് യാത്രക്കാർ മണിക്കൂറുകളോളം വൈദ്യുതി ഇല്ലാതെ ട്രെയിനുകളിൽ കുടുണ്ടേണ്ടതായി വന്നത്. ഇതിനെ തുടർന്ന് പാസിംഗ് ടണിലേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും നിർത്തി വയ്ക്കേണ്ടതായി വന്നതായി നാഷണൽ റെയിൽ അറിയിച്ചു.

എലിസബത്ത് ലൈൻ, ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേ , ഹീത്രു എക്സ്പ്രസ് എന്നിവയെയും ഈ പ്രശ്നം ബാധിച്ചു. ഇന്ന് വ്യാഴാഴ്ച കൂടി ട്രെയിൻ ഗതാഗത തടസ്സം നീണ്ടുനിൽക്കുമെന്നാണ് റിപ്പോർട്ടുകൾ . മണിക്കൂറുകളോളം വൈദ്യുതി ഇല്ലാതെ ട്രെയിനിൽ കുടുങ്ങിയതായി യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ കൂടി തങ്ങളുടെ രോക്ഷം പ്രകടിപ്പിച്ചു. യാത്രക്കാരുടെ സുരക്ഷയെ കരുതി ലണ്ടൻ പാസിംഗ്ടണിനും റീഡിംഗിനുമിടയിൽ എല്ലാ ട്രെയിനുകളും നിർത്തിയതായി നെറ്റ്‌വർക്ക് റെയിൽ പത്രക്കുറിപ്പിൽ അറിയിച്ചു. നിങ്ങൾ ഒരു ട്രെയിനിൽ ആണെങ്കിൽ എമർജൻസി സർവീസുകളോ റെയിൽവേ ജീവനക്കാരോ നിങ്ങൾക്ക് കൂടുതൽ നിർദ്ദേശം നൽകുന്നതുവരെ തൽസ്ഥാനത്ത് തുടരാനുള്ള അടിയന്തിര നിർദേശമാണ് യാത്രക്കാർക്ക് നൽകിയത്.

മുടങ്ങിയ സർവീസുകൾ ഒന്നും തന്നെ വിമാനത്താവളത്തിന് പുറത്തേക്കോ അകത്തേയ്ക്കോ ഇല്ലെന്ന് ഹീത്രു എയർപോർട്ട് അറിയിച്ചിട്ടുണ്ട് . നാല് എലിസബത്ത് ലൈനിലുള്ള ട്രെയിനുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്നും യാത്രക്കാരെ ഒഴിപ്പിക്കുന്ന പ്രക്രിയ നടക്കുകയാണെന്നുമാണ് ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ മാധ്യമങ്ങളോട് പറഞ്ഞത്. പ്രശ്നം എത്രയും വേഗം പരിഹരിക്കാനാണ് മറ്റ് ട്രെയിനുകളും നിർത്തേണ്ടതായി വന്നതെന്നും യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടുകളിൽ ക്ഷമ ചോദിക്കുന്നതായും നെറ്റ്‌വർക്ക് റെയിൽ വക്താവ് അറിയിച്ചു
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ കുടിയേറ്റ നയം മാറിയതിന്റെ പ്രത്യാഘാതങ്ങൾ എത്രമാത്രം കേരളമെന്ന ഇന്ത്യയിലെ കൊച്ചു സംസ്ഥാനത്തെ ബാധിക്കും? മൂന്ന് വിഭാഗങ്ങളിലായാണ് മലയാളികളിൽ ഭൂരിഭാഗവും യുകെയിൽ എത്തിച്ചേർന്നത്. ആദ്യത്തെ വിഭാഗത്തിൽപ്പെട്ട ബ്രിട്ടനിലെ ആരോഗ്യ പരിപാലന മേഖലയായ എൻഎച്ച്എ സിനോട് അനുബന്ധിച്ച് ജോലി ചെയ്യുന്ന നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് നിയമത്തിലെ മാറ്റങ്ങൾ വലിയ രീതിയിൽ ബാധിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ജനുവരി മുതൽ ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് വർധിപ്പിക്കാനുള്ള തീരുമാനം യുകെയിൽ ജോലിക്കായി വരുന്ന നേഴ്സുമാരുടെയും അവരുടെ ആശ്രിത വിസയിൽ വരുന്നവരുടെയും വിസ ചിലവുകൾ വർധിപ്പിക്കാൻ കാരണമാകും.
യുകെയിലേയ്ക്ക് വ്യാപകമായ രീതിയിൽ ജോലിക്കായി വരുന്ന രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ടവർ കെയർ വിസയിൽ ഉള്ളവരാണ്. കെയർ മേഖലയിൽ ജോലിക്കായി എത്തി മറ്റ് കുടുംബാംഗങ്ങളെ യുകെയിലെത്തിക്കുന്നവർക്ക് കനത്ത തിരിച്ചടിയാണ് പുതിയ കുടിയേറ്റ നയം സമ്മാനിക്കുന്നത്. കെയർ വിസയിൽ എത്തിയവർക്ക് ആശ്രിത വിസയിൽ മറ്റുള്ളവരെ കൊണ്ടുവരാൻ സാധിക്കില്ല എന്നതും മറ്റ് കുടുംബാംഗങ്ങളെ കൊണ്ടുവരാനുള്ള ശമ്പള പരുധി ഉയർത്തിയതും ഈ മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളെ ആകമാനം ബാധിക്കും. നിലവിൽ ആശ്രിത വിസയിൽ എത്തിയവരെ കുടിയേറ്റം നയം എങ്ങനെ ബാധിക്കും എന്നതിനെ കുറിച്ചുള്ള ചൂടുപിടിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. എന്നാൽ നിലവിലെ വിസയുടെ കാലാവധി കഴിയുന്ന മുറയ്ക്ക് അർഹരല്ലാത്തവരുടെ വിസ കാലാവധി പുതുക്കപ്പെടില്ലെന്നുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. ഇതിനർത്ഥം ഈ വിഭാഗത്തിൽ യുകെയിൽ എത്തിയ ഒട്ടേറെ പേർക്ക് ഒരു മടങ്ങി പോക്ക് അനിവാര്യമായിരിക്കും എന്ന് തന്നെയാണ്.
മൂന്നാമത്തെ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ കാര്യമാണ് ഏറ്റവും കഷ്ടം . സ്റ്റുഡൻറ് വിസയുടെ നടപടികൾ ബ്രിട്ടൻ ലഘൂകരിച്ചതിനെ തുടർന്ന് കേരളത്തിന്റെ മുക്കിലും മൂലയിലും നിന്ന് പതിനായിരകണക്കിന് വിദ്യാർഥികളാണ് യുകെയിലെത്തിയത്. യുകെയിലേയ്ക്ക് സ്റ്റുഡൻറ് വിസയും ലോൺ സംഘടിപ്പിക്കുന്നതിനായും മറ്റ് നിർദ്ദേശങ്ങൾ നൽകാനുമായി എല്ലാ സ്ഥലങ്ങളിലും ഒട്ടേറെ ഏജൻസികളും മുളച്ചു പൊങ്ങി . പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ ശേഖരിച്ച് മാതാപിതാക്കളോടും സ്റ്റുഡൻറസിനോടും വിദേശ പഠനത്തിൻറെ മാസ്മരികത ബോധ്യപ്പെടുത്തി അവരെ യുകെയിലേയ്ക്ക് അയച്ച് ഏജൻസികൾ കീശ വീർപ്പിച്ചു. പഠനത്തിനോടൊപ്പം ജോലി , യുകെയിൽ നല്ലൊരു ജോലി ലഭിക്കുന്നതിനോടൊപ്പം പെർമനന്റ് റെസിഡൻസ് കിട്ടാനുള്ള സാധ്യത എന്നിവയാണ് വിദ്യാർഥികൾക്ക് ഏജൻസികൾ നൽകിയ പ്രലോഭനങ്ങൾ . കേരളത്തിലെ കോഴ്സുകൾക്ക് വിദ്യാഭ്യാസ വായ്പ അനുവദിക്കാൻ മടി കാണിക്കുന്ന ബാങ്കുകൾ വിദേശ പഠനത്തിന് വാരിക്കോരി ലോൺ കൊടുത്തത് ഏജൻസികൾക്കും സഹായകരമായി.
പുതിയ കുടിയേറ്റ നയം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ലക്ഷങ്ങൾ മുടക്കി യുകെയിൽ വിദ്യാർത്ഥി വിസയിൽ എത്തിയവരെയാണ് . വിദ്യാർത്ഥി വിസയിൽ പലരും യുകെയിൽ എത്തിയത് തന്നെ കുടുംബത്തെ ഒന്നാകെ ബ്രിട്ടനിൽ എത്തിക്കാനാണ്. ഇവരിൽ പലർക്കും ഉടനെ തിരിച്ചു വരേണ്ടതായി വരും . പല വിദ്യാർത്ഥികളും പിടിച്ചു നിൽക്കാൻ കെയർ മേഖലയിൽ ജോലിക്കായി ശ്രമിക്കാറാണ് പതിവ്. എന്നാൽ കെയർ മേഖലയിലെ ജീവനക്കാർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇക്കൂട്ടർക്കും വീണ്ടും തിരിച്ചടിയാവും.
ഇതിനെല്ലാം ഉപരിയായാണ് യുകെയിലെ പുതിയ കുടിയേറ്റ നയം കേരളത്തിലെ സാമൂഹിക സാമ്പത്തിക മേഖലയിൽ വരുത്തുന്ന പ്രത്യാഘാതങ്ങൾ . തിരിച്ചടവ് മുടങ്ങുന്ന മുറയ്ക്ക് ബാങ്കുകൾ എടുക്കുന്ന നടപടികൾ ഒട്ടേറെ കുടുംബങ്ങളെ തെരുവിലാക്കും .യുകെ വിസയ്ക്ക് വായ്പ കൊടുക്കാൻ ഉത്സാഹം കാട്ടിയ ബാങ്ക് മാനേജർമാർ കടുത്ത അങ്കലാപ്പിലാണ്. കോടികളാണ് ഈ രീതിയിൽ കേരളത്തിലെ പൊതുമേഖലാ ബാങ്കുകൾ വായ്പയായി നൽകിയത് . യുകെയിലെ നഷ്ടത്തിലായിരുന്ന പല യൂണിവേഴ്സിറ്റികളും ഇപ്പോൾ അന്താരാഷ്ട്ര വിദ്യാർഥികളുടെ ഫീസിനത്തിൽ കിട്ടുന്ന വരുമാനം കൊണ്ട് ലാഭത്തിലാണ്. കേരളത്തിൽനിന്ന് കോടികളാണ് ഈ ഇനത്തിൽ യുകെയിൽ എത്തിയത്. യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേയ്ക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്കു മൂലം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പല പ്രശസ്തമായ സ്ഥാപനങ്ങളും കുട്ടികളില്ലാത്ത അവസ്ഥ വരെ എത്തിയിരുന്നു. ബ്രിട്ടീഷുകാരുടെ അടിമത്വത്തിലായിരുന്ന കാലത്തെ ഇന്ത്യയുടെ സ്വത്ത് അടിച്ചുമാറ്റിയതിനോട് കിടപിടിക്കുന്ന വിഭവശേഷിയാണ് സ്റ്റുഡൻറ് വിസയുടെ നടപടികൾ ലഘൂകരിച്ചതു മൂലം യുകെയിലെത്തിയത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജോലിയും പുതിയ ജീവിതവും തേടി അന്യ നാട്ടിലെത്തി വിധിയുടെ വിളയാട്ടം കൊണ്ട് തൂക്കുകയർ മുന്നിൽകണ്ട് നിമിഷങ്ങൾ എണ്ണി ജീവിക്കുക. നിമിഷ പ്രിയയെന്ന മലയാളി നേഴ്സിന്റെ ദുരിതങ്ങളുടെയും കഷ്ടതകളുടെയും ജീവിതം സമാനതകളില്ലാത്തതാണ് . തൂക്കുകയർ മുന്നിൽകണ്ട് ഓരോ നിമിഷവും തള്ളിനീക്കുന്ന നിമിഷപ്രിയയുടെ ദുരന്ത കഥ വൻ വാർത്താ പ്രാധാന്യത്തോടെ ബിബിസി വാർത്തയാക്കി. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള മലയാളികൾ . വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ പ്രിയ നൽകിയ അപ്പീൽ യെമനിലെ സുപ്രീംകോടതി തള്ളിയതോടെ അവസാന പ്രതീക്ഷയും അസ്തമിച്ച മട്ടാണ്.

പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷ പ്രിയ. തലാല്‍ അബ്ദുള്‍ മഹ്ദിയെന്ന യെമന്‍ സ്വദേശിയെ കൊലപ്പെടുത്തിയെന്നാണ് നിമിഷയ്ക്കെതിരേയുള്ള കേസ്. തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യെമനില്‍ നഴ്‌സായി ജോലിക്ക് പോയത്. ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിനേടി. അതിനിടെ യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു. ബിസിനസ് തുടങ്ങാന്‍ നിമിഷയും ഭര്‍ത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു. ബിസിനസ്സിന് കൂടുതല്‍ പണം ആവശ്യമുള്ളതിനാല്‍ നിമിഷയും ഭര്‍ത്താവും മിഷേല്‍ എന്ന മകളുമൊത്ത് നാട്ടിലേക്ക്! വന്നു. പിന്നീട് നാട്ടില്‍ നിന്ന് യെമനിലേക്ക് തിരിച്ചുപോയത് നിമിഷ മാത്രമായിരുന്നു. ബിസിനസ് പച്ചപിടിക്കുമെന്നും മഹ്ദി ചതിക്കില്ലെന്നുമായിരുന്നു ഇവരുടെ വിശ്വാസം. നിമിഷപ്രിയ പോയതിന് ശേഷം യെമനിലേക്ക് തിരിച്ചുപോവാനായിരുന്നു ടോമി ഉദ്ദേശിച്ചതെങ്കിലും യെമന്‍-സൗദി യുദ്ധത്തെ തുടര്‍ന്ന് ആ യാത്രയും മുടങ്ങി.

ബിസിനസ് പങ്കാളിയെന്ന നിലയില്‍ ആദ്യമാദ്യം മാന്യമായി ഇടപെട്ടിരുന്ന മഹ്ദിയുടെ സ്വഭാവം പിന്നീട് പ്രതീക്ഷിക്കാത്ത രീതിയിലേക്ക് മാറി. മഹ്ദിയുമായി ചേര്‍ന്ന് ക്ലിനിക്ക് തുടങ്ങിയശേഷം താന്‍ ഭാര്യയാണെന്ന് പലരേയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തി. ഇരുവരും ചേര്‍ന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവന്‍ ഇയാൾ സ്വന്തമാക്കി. പാസ്‌പോര്‍ട്ട് തട്ടിയെടുത്തു. സ്വര്‍ണമെടുത്ത് വിറ്റു. അധികൃതര്‍ക്ക് പരാതി നല്‍കിയ നിമിഷപ്രിയയെ മഹ്ദി മര്‍ദനത്തിനിരയാക്കി. ജീവന്‍ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താന്‍ മഹ്ദിയെ അപായപ്പെടുത്താന്‍ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയയുടെ വാദം.

നവംബർ 13 -ന് യെമനിലെ സുപ്രീംകോടതി ദയാ ഹർജി നിരസിച്ചതോടെയാണ് നിമിഷ പ്രിയ വീണ്ടും വാർത്തകളിൽ സ്ഥാനം പിടിച്ചത്. നിമിഷ പ്രിയയുടെ അമ്മയെയും മകൾ മിഷാലിനെയും യെമനിലേയ്ക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട സേവ് നിമിഷപ്രിയ ഇൻറർനാഷണൽ ആക്ഷൻ കൗൺസിൽ നടത്തിയ അപേക്ഷ മാറിയ സുരക്ഷാ കാരണങ്ങളാൽ ഇന്ത്യൻ അധികൃതർ നിരസിച്ചിരുന്നു. ഏതെങ്കിലും രീതിയിലുള്ള ശക്തമായ നയതന്ത്ര ഇടപെടൽ ഉണ്ടായെങ്കിൽ മാത്രമേ നിമിഷ പ്രിയയ്ക്ക് ജീവൻ തിരിച്ചു കിട്ടുകയുള്ളൂ.
Corrected
ന്യൂസ് ഡെസ്ക് മലയാളം യുകെ
പഠനത്തിനായും താമസത്തിനായും മറ്റു ചെലവുകൾക്കായും 30 ലക്ഷത്തിലധികം രൂപ മുടക്കിയാണ് യുകെയിൽ പഠനത്തിനായി വിദ്യാർത്ഥി വിദ്യാർത്ഥിനികൾ കേരളത്തിൽ നിന്ന് എത്തിച്ചേരുന്നത്. ഇതിന് സമാനമായ രീതിയിൽ തന്നെയാണ് കെയർ മേഖലയിലും മറ്റും ജോലിക്കായി എത്തുന്നവരുടെ അവസ്ഥയും. എല്ലാവരുടെയും ലക്ഷ്യം പഠനത്തിനൊപ്പം ജോലിയും സ്ഥിരമായി താമസിക്കുന്നതിനുള്ള വിസയും ഒപ്പം തങ്ങളുടെ കുടുംബത്തെ ആശ്രിത വിസയിൽ യുകെയിൽ എത്തിക്കുക എന്നതുമാണ്.
കുടിയേറ്റം കുറയ്ക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി പ്രഖ്യാപിച്ച കുടിയേറ്റ നയം പുതിയതായി യുകെയിൽ എത്താൻ ആഗ്രഹിക്കുന്നവർക്കും നേരത്തെ എത്തിയവർക്കും കനത്ത തിരിച്ചടിയായി സമ്മാനിച്ചിരിക്കുന്നത് .
തങ്ങളുടെ കുടുംബത്തെ യുകെയിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള മിനിമം ശമ്പളപരിധി 38,700 പൗണ്ട് ആയി ഉയർത്തിയതും കെയർ വിസയിൽ വരുന്നവർക്ക് ആശ്രിത വിസ അനുവദിക്കാത്തതും ഏറ്റവും കൂടുതൽ ബാധിക്കുന്നത് മലയാളികളെയാണ് .
ബ്രിട്ടന്റെ പുതിയ കുടിയേറ്റ നയം കേരളത്തിൻറെ സാമൂഹിക സാമ്പത്തിക മേഖലയിൽ വൻ കോളിളക്കം സൃഷ്ടിക്കുമെന്നാണ് സാമൂഹിക വിദഗ്ധർ വിലയിരുത്തുന്നത്. കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ആയിരക്കണക്കിന് കുട്ടികളാണ് ബാങ്കുകളിൽ നിന്ന് ലക്ഷങ്ങൾ വിദ്യാഭ്യാസ വായ്പയായി എടുത്തിരിക്കുന്നത്. ഇവരെല്ലാം ബ്രിട്ടനിൽ നല്ല ജോലിയും താമസവും സ്വപ്നം കണ്ടാണ് ഈ സാഹസത്തിന് മുതിർന്നിരിക്കുന്നത്. ബാങ്കുകളിലെ തിരിച്ചടവ് മുടങ്ങുകയും വീടും സ്ഥലവും ജപ്തിയിലാവുന്ന സാഹചര്യമാണ് യുകെയിലേയക്ക് പഠിക്കാനായി പോയ പല കുട്ടികളും മുന്നിൽ കാണുന്ന പേടിസ്വപ്നം .
ഈ സാഹചര്യത്തിൽ നിലവിൽ യുകെയിൽ സ്റ്റുഡൻറ് കെയർ വിസ ഉള്ളവർക്ക് അടുത്ത ഏപ്രിൽ മുതൽ നിലവിൽ വരുന്ന കുടിയേറ്റ നിയമംമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് എതിരെ ശബ്ദിക്കാൻ മുന്നോട്ട് വന്നിരിക്കുകയാണ് ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ . ഇതിൻറെ ഭാഗമാകാനുള്ള ഒപ്പുശേഖരണത്തിൽ നിങ്ങൾക്കും ഭാഗമാകാം. ഇതിനായി താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
https://chng.it/pHYRjjv7z9
തൊഴിൽ തട്ടിപ്പ് , തൊഴിലിടത്തെ വിവേചനങ്ങൾ ,വാടക സ്ഥലത്തെ ചൂഷണങ്ങൾ എന്നിങ്ങനെ ഒട്ടേറെ പ്രശ്നങ്ങളാണ് പുതിയതായി യുകെയിലെത്തുന്ന മലയാളികൾ അഭിമുഖീകരിക്കുന്നത്. ഇതിനെതിരെ പോരാടാനാണ് ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ ഗ്രേറ്റ് ബ്രിട്ടൻ (ഐഡബ്ല്യു യു ജി ബി )എന്ന പേരിൽ ഒരു പുതിയ സംഘടന കേംബ്രിഡ്ജിലെ ആദ്യ ഏഷ്യൻ ഡെപ്യൂട്ടി മേയറായ ബൈജു തിട്ടാലയുടെ നേതൃത്വത്തിൽ രൂപം കൊടുത്തത് . നിലവിൽ ഐ ഡബ്ലിയു യു ജി ബി എല്ലാമാസവും മേൽപ്പറഞ്ഞ പ്രശ്നങ്ങൾ നേരിടുന്നവർക്ക് സൗജന്യ നിയമം ഉപദേശം കൊടുക്കുന്നതിനുള്ള നടപടികൾ എടുത്തിട്ടുണ്ട്. ഭാവിയിൽ ഐഡബ്ല്യു യു ജിബി യെ ബ്രിട്ടനിലെ ട്രേഡ് യൂണിയനുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.