Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

സിഡ്നി : വനിത ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് സ്പെയിൻ. സിഡ്‌നിയിൽ നടന്ന ആവേശപോരാട്ടത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് സ്പെയിൻ തോൽപ്പിച്ചത്. 29-ാം മിനിറ്റിൽ ഓൾഗ കാർമോണയാണ് സ്പെയ്‌നിനെ കിരീടനേട്ടത്തിലേക്ക് നയിച്ച ഗോൾ നേടിയത്. മത്സരത്തിന്‍റെ തുടക്കം മുതൽക്കേ പന്തിൻമേലുള്ള ആധിപത്യം സ്പാനിഷ് വനിതകൾക്കായിരുന്നു.

ഇംഗ്ലണ്ടിന്‍റെ മുന്നേറ്റങ്ങളൊക്കെ ലക്ഷ്യം കാണാതെ അവസാനിപ്പിക്കാൻ സ്പാനിഷ് പ്രതിരോധ താരങ്ങൾക്ക് കഴിഞ്ഞു. ഇംഗ്ലീഷ് താരം ഹെംപ് മികച്ചൊരു ഇടംകാലനടിയിലൂടെ ഷോട്ട് ഉതിർത്തെങ്കിലും ലക്ഷ്യം കണ്ടില്ല. മത്സരം 20 മിനിട്ട് പിന്നിട്ടപ്പോൾ ഇരു ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചു. ലോറൻ ഹെംപിന്‍റെ തകർപ്പനൊരു സെറ്റ് പീസ് സ്പാനിഷ് വനിതകൾ തട്ടിയകറ്റി. മത്സരത്തിന്‍റെ 29-ാം മിനിട്ടിൽ ഗോൾ പിറന്നു. കാർമോണയുടെ തകർപ്പനൊരു ഇടംകാലൻ ഷോട്ട് ഇംഗ്ലീഷ് ഗോളി ഇയർപ്സിനെ മറികടന്ന് വലയിൽ എത്തുകയായിരുന്നു. സ്പാനിഷ് മധ്യനിരയുടെ മികവിലാണ് ആദ്യ ഗോൾ പിറന്നത്. ഇംഗ്ലണ്ടിന് മത്സരത്തിൽ ഏറ്റവും വെല്ലുവിളി ഉയർത്തിയതും സ്പാനിഷ് മധ്യനിരയായിരുന്നു.

മത്സരം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ രണ്ട് മാറ്റങ്ങളുമായാണ് ഇംഗ്ലീഷ് ഹെഡ് കോച്ച് സറീന വിഗ്‌മാൻ ടീമിനെ ഇറക്കിയത്. അലെസിയോ റൂസ്സോയ്ക്ക് പകരം ലയണീസ് ബോസ് ലോറൻ ജെയിംസിനെ കൊണ്ടുവന്നു, ഡാലിക്ക് പകരം ചോ കെല്ലി വന്നു. കെല്ലിയുടെ സാന്നിധ്യം ഇംഗ്ലണ്ടിന്‍റെ കളിയുടെ വേഗം കൂട്ടി. അതിനിടെ ഹെംപ്സിനൊരു ഗോളവസരം ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 70-ാം മിനിട്ടിൽ സ്പെയിനിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും ഹെർമോസോയ്ക്ക് ലക്ഷ്യം കാണാനായില്ല. ഗോൾ മടക്കാനായി ഇംഗ്ലീഷ് വനിതകൾ ആക്രമണം ശക്തമാക്കിയെങ്കിലും ഫലമുണ്ടായില്ല. ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലോവ് അവാർഡ് ഇംഗ്ലണ്ട് കീപ്പർ ഇയർപ്‌സ് സ്വന്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ആരോഗ്യ മേഖലയിൽ പുതിയ നേട്ടവുമായി എൻഎച്ച്എസ്. ഇനി സ്കിൻ ക്യാൻസറുകൾ കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ നിർണ്ണയിക്കാൻ സാധിക്കും. കോവിഡ് മഹാമാരിയും ഡോക്ടർമാരുടെ വേതന വർദ്ധനവിനായുള്ള പണിമുടക്കും രോഗികളെ വലച്ചിരുന്നു. എന്നാൽ ഇനി എൻഎച്ച്എസിലെ ഡെർമറ്റോളജിസ്റ്റുകളുടെ ജോലി ഭാരം കുറയ്ക്കുന്ന സാങ്കേതിക വിദ്യയാണ് വികസിപ്പിച്ചിരിക്കുന്നത്.

ഡെർമ്( DERM )എന്നറിയപ്പെടുന്ന പുതിയ സാങ്കേതികവിദ്യയ്ക്ക് സാധാരണ ത്വക്ക് അർബുദമുൾപ്പെടെ 11 തരം മുറിവുകൾ നിമിഷങ്ങൾക്കകം തിരിച്ചറിയാനാകും. ക്യാൻസർ രോഗനിർണയം വേഗത്തിലാക്കുന്നതിനൊപ്പം, ഈ സാങ്കേതികവിദ്യ തിരക്കുള്ള ഡെർമറ്റോളജിസ്റ്റുകൾക്ക് സമയം ലാഭിക്കുമെന്നാണ് പ്രതീക്ഷ. സോറിയാസിസ്, വിറ്റിലിഗോ, എക്‌സിമ, ലൂപ്പസ് തുടങ്ങിയ ചർമ്മരോഗങ്ങളുള്ള രോഗികളുടെ ചികിത്സയ്ക്കും ഇതുവഴി മുൻഗണന ലഭിക്കും.

ഒരു പ്രത്യേക ലെൻസ് ഉപയോഗിച്ച് ഒരു നേഴ്‌സോ ഫോട്ടോഗ്രാഫറോ ഹെൽത്ത് കെയർ അസിസ്റ്റന്റോ എടുത്ത രോഗിയുടെ ചർമ്മത്തിന്റെ ഫോട്ടോകൾ വിശകലനം ചെയ്തുകൊണ്ടായിരിക്കും എഐ പ്രവർത്തിക്കുക. ഇത് ഡെർമറ്റോളജിസ്റ്റുകളുടെ ജോലി എളുപ്പമാക്കുന്നു. കഴിഞ്ഞ വർഷം നടത്തിയ പരീക്ഷണത്തിൽ, 3,500-ത്തിലധികം ക്യാൻസർ കേസുകൾ ഡെർമ്( DERM ) കണ്ടെത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മെറ്റ് പോലീസിലെ സ്പെഷ്യൽ ഓഫീസറെ മോശം പെരുമാറ്റത്തിന്റെ പേരിൽ സർവീസിൽ നിന്ന് പുറത്താക്കി. ഡേറ്റിങ്ങിനെ തുടർന്ന് ലൈംഗികബന്ധത്തിൽ ഏർപ്പെട്ട സ്ത്രീയുടെ നഗ്നദൃശ്യം വാട്സാപ്പിലൂടെ അവർക്ക് തന്നെ അയച്ചു കൊടുത്തതാണ് ശിക്ഷ നടപടികൾക്ക് കാരണമായത്. സെൻട്രൽ ബേസിക് കമാൻഡ് യൂണിറ്റിൽ ജോലി ചെയ്തിരുന്ന മാത്യു കോളിൻസനാണ് നടപടി നേരിട്ടത്.

വിചാരണയ്ക്കിടെ പ്രതി കുറ്റം സമ്മതിച്ചിരുന്നു. 2018 ഒക്ടോബറിൽ ആണ് പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത സ്ത്രീക്ക് മാത്യു കോളിൻസ് വാട്സ്ആപ്പ് വഴി അവളുടെ തന്നെ നഗ്ന ദൃശ്യങ്ങൾ അയച്ചു കൊടുത്തത്. സർവീസിൽ നിന്ന് പിരിച്ചുവിട്ടതു കൂടാതെ പ്രതി 2710 പൗണ്ട് പിഴയും അടയ്ക്കണം. ഇതിൽ 500 പൗണ്ട് നഷ്ടപരിഹാരമായി പരാതിക്കാരിക്ക് നൽകാനുള്ളതാണ്.

പ്രതി പിഴ ഒടുക്കുന്നില്ലെങ്കിൽ 45 ദിവസത്തെ തടവ് അനുഭവിക്കണമെന്നും കോടതി വിധിയിലുണ്ട്. ലൈംഗികബന്ധത്തിലേർപ്പെട്ടതിനുശേഷം സ്ത്രീയുടെ സമ്മതമില്ലാതെയാണ് ഫോട്ടോ എടുത്തതെന്ന് തെളിവുകൾ നൽകി പ്രോസിക്യൂട്ടർ വാദിച്ചത് കോടതി അംഗീകരിക്കുകയായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഏഴോളം നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സീരിയൽ കൊലപാതകിയായ നേഴ്സ് ലൂസി ലെറ്റ്‌ബി തനിക്കെതിരെയുള്ള ശിക്ഷാനടപടികൾ കേൾക്കുവാനായി കോടതിയിൽ വരുവാൻ വിസമ്മതിച്ചത് നിയമനിർമ്മാണങ്ങളിൽ പുതിയ മാറ്റം വേണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ്. കുറ്റവാളികൾ തങ്ങൾക്കെതിരെയുള്ള കോടതി വിചാരണകളിലും ശിക്ഷ പ്രഖ്യാപിക്കുന്ന സമയത്തും പങ്കെടുക്കണമെന്നത് നിർബന്ധിതമാക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്. 2015 നും 2016 നും ഇടയിൽ കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന സമയത്ത് ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസിലും, മറ്റ് ആറ് കുട്ടികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ലെറ്റ്ബി കുറ്റക്കാരി ആണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് വെള്ളിയാഴ്ച ഉണ്ടായ തനിക്കെതിരെയുള്ള അന്തിമ കുറ്റവിധി കേൾക്കുവാൻ അവർ കോടതിയിൽ ഹാജരായിരുന്നില്ല. ഇതോടൊപ്പം തന്നെ തിങ്കളാഴ്ച അവർക്കെതിരെ പുറപ്പെടുവിക്കുന്ന അന്തിമ ശിക്ഷാവിധി കേൾക്കുവാനും തനിക്ക് ഹാജരാക്കുവാൻ താല്പര്യമില്ല എന്ന് അവർ കോടതിയെ അറിയിച്ചിട്ടുണ്ട്.

ലെറ്റ്ബിയെ കോടതിയിൽ ഹാജരാക്കുന്നതിന് നിർബന്ധിക്കുവാൻ തനിക്ക് യാതൊരുവിധ നിയമനിർമ്മാണത്തിന്റെയും പിൻബലമില്ലെന്ന് ജഡ്ജി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇനിമുതൽ കുറ്റവാളികൾ തങ്ങളുടെ ശിക്ഷ നടപടികളിൽ നേരിട്ട് പങ്കെടുക്കണമെന്ന പുതിയ നിയമനിർമ്മാണമാണ് കൊണ്ടുവരുവാൻ ഉദ്ദേശിക്കുന്നതെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കുറ്റവാളികൾ തങ്ങൾ ചെയ്ത ഹീന കൃത്യങ്ങൾക്ക് പ്രത്യാഘാതങ്ങൾ നേരിടുന്നുണ്ടെന്ന് ഉറപ്പാക്കുവാൻ കഴിയുന്നത്ര വേഗം നിയമം മാറ്റുവാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് നീതിന്യായ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

മുൻ ജസ്റ്റിസ് സെക്രട്ടറി സർ റോബർട്ട് ബക്ക്‌ലാൻഡ് പാർലമെന്റിലൂടെ ഇത് സംബന്ധിച്ച് പുതിയ നിയമനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഉടൻ തന്നെ ഇത്തരത്തിലുള്ള നിയമ നിർമ്മാണത്തെ സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടാകും. ഇത്തരത്തിൽ കുറ്റവാളികൾ നിർബന്ധിക്കപ്പെട്ടില്ലെങ്കിൽ ഇരകളോട് ചെയ്യുന്ന കടുത്ത അവഗണന ആകുമെന്ന അഭിപ്രായമാണ് ഭൂരിഭാഗം പേരും പങ്കുവയ്ക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

എ ലെവൽ പരീക്ഷയിൽ മികച്ച വിജയം വരിച്ച് ചെസ്റ്റർഫീൽഡിൽ നിന്നുള്ള ഡാനിയേൽ ബാബു ജോർജ്. എല്ലാ വിഷയങ്ങൾക്കും എ സ്റ്റാർ ലഭിച്ച ഡാനിയേലിന് ബർമിംഗ്ഹാം യൂണിവേഴ്‌സിറ്റിയിൽ മെഡിസിന് പ്രവേശനം ലഭിച്ചിട്ടുണ്ട്. ചെസ്റ്റർഫീൽഡ് സെന്റ് മേരീസ് ഹൈ സ്‌കൂളിൽ വിദ്യാർത്ഥിയായിരുന്ന ഡാനിയേൽ മാത്തമാറ്റിക്സ്, ബയോളജി, കെമിസ്ട്രി എന്നീ വിഷയങ്ങളാണ് എടുത്തിരുന്നത്.

അങ്കമാലി തെറ്റയിൽ കുടുംബാംഗമായ  ബാബു ജോർജിൻറെയും റാണി പോളിന്റെയും മകനാണ് ഡാനിയേൽ. സഹോദരി ഡോണ ബാബു ജോർജ്. കഴിഞ്ഞ 22 വർഷമായി ബാബു ജോർജ്ജും റാണി പോളും യുകെയിലാണ് .

ജിമ്മി ജോസഫ്

മലയാളി സമൂഹത്തിന്റെ വളർച്ചയുടെ നാൾവഴികളിൽ മറ്റൊരു തിലകക്കുറി ചാർത്തി കൊണ്ട്, സ്കോട് ലാൻഡ് മലയാളീ സമുഹത്തിനു വേണ്ടി യുണൈറ്റഡ് സ്കോട് ലാൻ്റ് മലയാളി അസ്സോസിയേഷൻ (USMA) നടത്തുന്ന കലാമേളയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം അണിയറയിൽ സജ്ജമായി കൊണ്ടിരിക്കുന്നു.

പ്രസിദ്ധീകരണത്തിൽ യൂറോപ്പിൽ മുൻനിരയിലുള്ള മലയാളം യുകെ ന്യൂസിന്റെ പ്രൗഢഗംഭീര വേദിയിൽ, സ്കോട് ലാൻഡ് മലയാളി കലാ മത്സര വേദികളിൽ ഇന്നേവരെ ദൃശിച്ചിട്ടില്ലാത്ത LED വീഡിയോ വാളിന്റെയും , പ്രൊഫഷണൽ ശബ്ദ – വർണ്ണ സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തിയാകും ഇത്തവണത്തെ യുസ്മ നാഷണൽ കലാമേള ഒക്ടോബർ 28 ന് സ്കോട് ലാൻഡിൽ നടത്തപ്പെടുക. ആഗോള മലയാളികൾക്ക് കലാമേള കാണുവാൻ തൽസമയ സംപ്രേക്ഷണവും ഒരുക്കിയിട്ടുണ്ട്.

സ്കോട് ലാൻഡിലെ മലയാളികളുടെ കലാഭിരുചി വളർത്താനും, പ്രോത്സാഹിപ്പിക്കാനും, അർഹമായ അഗീകാരങ്ങൾ നൽകി ആദരിക്കാനുമായി നടത്തപ്പെടുന്ന ഈ സംരംഭത്തിന് വലിയ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ വർഷത്തെ കലാമേള ഔദ്യോഗികമായി അറിയിക്കുന്നതിന് മുൻപേ സ്കോട് ലാൻഡിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ഇതുവരെ വിവിധ മത്സരങ്ങളിലായി 56 മത്സരാർത്ഥികൾ പേരു രജിസ്റ്റർ ചെയ്തു എന്നത് മുൻ കാല കലാമേളയിലെ ചിട്ടയായ നടത്തിപ്പിന് ലഭിച്ച അംഗീകാരം കൂടിയാണ്.
ഒക്ടോബർ 28 ശനിയാഴ്ച രാവിലെ 12 മുതൽ വൈകുന്നേരം 4 മണി വരെ ലിവിംഗ്സ്റ്റണിലുള്ള ഇൻവെറാൾ മോണ്ട് കമ്യൂണിറ്റി ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കിയ വിവിധ സ്റ്റേജുകളിലായിരിക്കും മത്സരങ്ങൾ നടത്തപ്പെടുക. തുടർന്ന് മലയാളം യുകെ യുടെ അവാർഡ് നൈറ്റും ഇതേ വേദിയിൽ നടത്തപ്പെടും.

കലാമേളയുടെ വിജയത്തിനായി യുസ്മ ഭരണ സമതിയുടെ നേത്രത്വത്തിൽ എല്ലാ സജ്ജീകരണങ്ങളും തയ്യാറായിക്കഴിഞ്ഞതായി സംഘാടകർ അറിയിച്ചു. താളമേളപ്പെരുമകളുടെയും വഞ്ചിപ്പാട്ടിന്റെയും, നാദ, സ്വര, താള വാദ്യ, നാട്യങ്ങളുടെയും വർണ്ണ വിസ്മയ കാഴ്ചകളുടെയും ആർപ്പാരവങ്ങളിൽ പങ്കെടുക്കുവാനും , സ്കോട് ലാൻഡിലുള്ള മലയാളികളായ എല്ലാ കലാകാരന്മാരും – കലാകാരികളും, കലാസ്വാദകരും കലയുടെ നൂപുര ധ്വനിയുണർത്തുന്ന ഈ കലാ മാമാങ്കം പരമാവധി പ്രയോജനപ്പെടുത്തണമെന്നഭ്യർത്ഥിക്കുന്നു. ദ്വിഗ് വിജയം നേടിയ സർഗ്ഗ ശക്തികളുടെ അശ്വമേധത്തിലേയ്ക്ക് ഏവർക്കും സുസ്വാഗതം.

കലാമേളയിലെ മത്സര ഇനങ്ങൾ :

1. മാർഗ്ഗം കളി

2. തിരുവാതിര

3 ബോളീവുഡ് ഡാൻസ് ;

(സബ് ജൂനിയർ ;10 വയസ്സിൽ താഴെ)
(ജൂനിയർ : 10 -14 വയസ്സ്)
(സീനിയർ :15 വയസിനു മുകളിൽ )

4. ഗ്രൂപ്പ് സോംങ്

(സബ് ജൂനിയർ : 10 വയസ്സിൽ താഴെ)
(ജൂനിയർ :11 -14 വയസ്സ്)
(സീനിയർ :15 – 20 )
( സൂപ്പർ സീനിയർ : 21 വയസ്സിന് മുകളിൽ )

5. സോളോ സോംങ്

(സബ് ജൂനിയർ : 10 വയസ്സിൽ താഴെ)
(ജൂനിയർ :11 -14 വയസ്സ്)
(സീനിയർ :15 – 20 )
( സൂപ്പർ സീനിയർ : 21 വയസ്സിന് മുകളിൽ )

6. സോളോ ഡാൻസ് :

(സബ് ജൂനിയർ : 10 വയസ്സിൽ താഴെ)
(ജൂനിയർ :11 -14 വയസ്സ്)
(സീനിയർ :15 വയസിന് മുകളിൽ)

7. ഉപകരണസംഗീതം:
– ഗിത്താർ
– വയലിൻ
– പിയാനോ

(ജൂനിയർ :10 -14 വയസ്സ്)
(സീനിയർ :15 വയസിന് മുകളിൽ)

മത്സരങ്ങളിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവരും മത്സര മാനദണ്ഡങ്ങളെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹിക്കുന്നവർ യുസ്മ കലാമേള 2023 ന്റെ കോർഡിനേറ്റർമാരായ
റീന :07809486817
ഷിബു :07533554537 എന്നിവരെ ബന്ധപ്പെടാവുന്നതാണ് . കൂടാതെ യുണൈറ്റെഡ് സ്കോട് ലാൻഡ് മലയാളി ഫെയ്സ്ബുക്ക്/ വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴിയായും ബന്ധപ്പെടാവുന്നതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- 7 നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കുറ്റത്തിൽ നേഴ്സ് ലൂസി ലെറ്റ്ബി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. 33 വയസ്സുകാരിയായ ഇവർ കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന സമയത്താണ് ഇൻസുലിൻ കുത്തിവെച്ചും, കുട്ടികൾക്ക് ബലമായി അമിതമായ രീതിയിൽ പാൽ നൽകിയും, എയർ കുത്തിവെച്ചുമെല്ലാം കുട്ടികളെ കൊലപ്പെടുത്തിയത്. ഏഴ് പേര് കൊലപ്പെടുത്തിയത് കൂടാതെ മറ്റ് ആറ് കുട്ടികളെ ഇവർ കൊലപ്പെടുത്താൻ ശ്രമിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 2022 ഒക്ടോബറിൽ ആരംഭിച്ച വിചാരണയിൽ, തന്റെ കൊലപാതകങ്ങൾ മറച്ചുവയ്ക്കാനായി വളരെയധികം കണക്കുകൂട്ടലുകൾ നടത്തിയ ഒരു കുറ്റവാളിയായാണ് പ്രോസിക്യൂഷൻ ലെറ്റ്‌ബിയെ വിലയിരുത്തിയത്.

രോഗം ഒന്നുമില്ലാതെ തുടർച്ചയായി നവജാതശിശുക്കളുടെ മരണം ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നുണ്ടായ ചെഷെയർ പോലീസിന്റെ അന്വേഷണത്തിന്റെ ഫലമായാണ് ലെറ്റ്ബി കുറ്റവാളി ആണെന്ന് കണ്ടെത്തിയത്. എന്നാൽ ആശുപത്രിയിലെ ചികിത്സാ സംവിധാനങ്ങളുടെ പിഴവ് മൂലമാണ് ഇത്തരത്തിൽ കുട്ടികൾ മരണപ്പെട്ടതെന്ന് ലെറ്റ്ബിയുടെ അഭിഭാഷകൻ വാദിച്ചു. ഏകദേശം 10 മാസത്തോളം നീണ്ടുനിന്ന വിചാരണയ്ക്ക് ഒടുവിലാണ് ലെറ്റ്ബി കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തിയത്. ലെറ്റ്ബിയുടെ ശിക്ഷ തിങ്കളാഴ്ച മാഞ്ചസ്റ്റർ ക്രൗൺ കോടതി വിധിക്കും. ജയിലിൽ നിന്ന് ഒരു വീഡിയോ ലിങ്ക് വഴി തന്റെ ശിക്ഷാവിധി കേൾക്കുന്നതിനോ നടപടിക്രമങ്ങൾ പിന്തുടരുന്നതിനോ താൻ ആഗ്രഹിക്കുന്നില്ലെന്ന് തന്റെ അഭിഭാഷകൻ വഴി അവർ കോടതിയെ അറിയിച്ചിരുന്നു.

അറസ്റ്റിനു ശേഷം ലൂസിയുടെ മുറിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ‘ഞാൻ കുഞ്ഞുങ്ങളെ നോക്കാൻ പ്രാപ്തയല്ല. അതിനാൽ അവരെ കൊലപ്പെടുത്തി. ഞാൻ ക്രൂരയാണ്” എന്ന് ലെറ്റ്ബി തന്നെ എഴുതിയ കത്തുകൾ ലഭിച്ചിരുന്നു. ഇതോടൊപ്പം തന്നെ താൻ ആക്രമിച്ച കുഞ്ഞുങ്ങളുടെ രക്ഷിതാക്കളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും മറ്റും ഇവർ തുടർച്ചയായി നിരീക്ഷിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തികച്ചും മനഃസാക്ഷിക്കു നിരക്കാത്തതും ക്രൂരവുമായ കൃത്യമാണ് ഇവർ ചെയ്തതെന്ന് കോടതി വിലയിരുത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പ്ലൈമൗത്തിൽ താമസിക്കുന്ന ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. 57 വയസ്സായിരുന്നു പ്രായം. ജൂലിയാണ് റെജിമോന്റെ ഭാര്യ. മക്കൾ : മെർലിൻ, മറിയം , മെൽവിൻ .

റെജിമോൻ ബ്രിസ്റ്റോൾ സെന്റ് തോമസ് മാർത്തോമാ ചർച്ചിലെ ഇടവകാംഗമാണ്. ഇടവകയുടെ പേരിൽ ഫാ. സനോജ് ബാബു മാത്യുവും സെക്രട്ടറി ജാഫി ചാക്കോയും അനുശോചനം അറിയിച്ചു.

റെജിമോൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വോക്കിംഗിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ 10 വയസുകാരി സാറാ ഷെരീഫിന്റെ മരണത്തിൽ പിതാവിനേയും രണ്ടാനമ്മയേയും അമ്മാവനേയും തിരഞ്ഞ് പോലീസ്. ഉർഫാൻ ഷെരീഫ്, ഇയാളുടെ പങ്കാളി ബീനാഷ് ബട്ടൂൽ (29), സഹോദരൻ ഫൈസൽ മാലിക് (28) എന്നിവർക്കായാണ് തിരച്ചിൽ ആരംഭിച്ചിരിക്കുന്നത്. ആഗസ്റ്റ് 10 വ്യാഴാഴ്ച സറേയിലെ വോക്കിംഗിലുള്ള വീട്ടിലാണ് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുന്നതിന്റെ തലേദിവസം ഓഗസ്റ്റ് 9 ബുധനാഴ്ചയാണ് ഇവർ യുകെയിൽ നിന്ന് പാകിസ്ഥാനിലേക്ക് പോയത്.

41 കാരനായ ഷെരീഫ് പാകിസ്ഥാനിൽ നിന്ന് 999 ലേക്ക് വിളിച്ചതായി പോലീസ് പറഞ്ഞു. ഇതിന് പിന്നാലെയുള്ള അന്വേഷണത്തിലാണ് പരുക്കുകളോടെയുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിൽ പല മുറിവുകളും കുട്ടിയിൽ വളരെ കാലം മുൻപ് തന്നെ ഉണ്ടായിരുന്നതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സാറാ ഷെരീഫിന്റെ മരണത്തിന്റെ കാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച പോസ്റ്റുമോർട്ടം നടത്തിയിരുന്നു.

പോലീസ് 10 വയസുകാരിയുടെ മൃതദേഹം കണ്ടെത്തുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. തന്റെ പങ്കാളിക്കും സഹോദരനും അഞ്ച് കുട്ടികൾക്കുമൊപ്പം ഇസ്ലാമാബാദിൽ ഇറങ്ങിയ ഉടൻ ഉർഫാൻ ഷെരീഫ് യുകെയിലെ എമർജൻസി സർവീസുകളെ വിളിക്കുകയായിരുന്നു. അഞ്ച് കുട്ടികളും ഒന്നിനും 13നും ഇടയിൽ പ്രായമുള്ളവരാണെന്ന് സറേ പോലീസിലെയും സസെക്‌സ് പോലീസ് മേജർ ക്രൈം ടീമിലെയും ഡെറ്റ് സൂപ്റ്റ് മാർക്ക് ചാപ്‌മാൻ പറഞ്ഞു

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഈ വർഷം മുതൽ ഇംഗ്ലണ്ടിൽ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം ആരംഭിക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാർത്ഥി വായ്പകളിൽ വൻ മാറ്റം. ഇംഗ്ലണ്ടിൽ ഒരു ബിരുദ വിദ്യാർത്ഥിയുടെ ട്യൂഷൻ ഫീസും താമസ ചിലവുകളും കൂടി £49,887 വരും, വെയിൽസിൽ ഇത് £45,494, നോർത്തേൺ അയർലൻണ്ടിൽ ഇത് £32,091 ഉം, സ്കോട്ട്ലൻണ്ടിൽ £27,775 ആണ്. നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡന്റ്സ് (NUS), യൂണിപോൾ ഹൗസിംഗ് ചാരിറ്റി എന്നിവയിൽ നിന്നുള്ള ഡേറ്റകൾ പ്രകാരം വിദ്യാർത്ഥികൾ തങ്ങളുടെ പഠനത്തിനും താമസ സൗകര്യങ്ങൾക്കുമായി വളരെ വലിയൊരു തുക ഓരോ വർഷവും ചിലവഴിക്കുന്നുണ്ടെന്നും കണ്ടെത്തി. ഇതുകൂടാതെ ഭക്ഷണം, ഗതാഗതം, കോഴ്‌സ് മെറ്റീരിയലുകൾ, യാത്ര എന്നിവയ്ക്കും വിദ്യാർത്ഥികൾ തുക കണ്ടെത്തണം.

യുകെയിൽ ഉടനീളമുള്ള ട്യൂഷൻ ഫീസ് വ്യത്യസ്‌തമാണ്‌. ഇംഗ്ലണ്ടിൽ ട്യൂഷൻ ഫീസ് 9,250 പൗണ്ടാണ്, വെയിൽസിൽ ഇത് 9,000 പൗണ്ടാണ്. അതേസമയം സ്കോട്ട് ലൻണ്ടിൽ ഭൂരിപക്ഷം സ്കോട്ടിഷ് വിദ്യാർത്ഥികൾക്കും സൗജന്യമായി പഠിക്കാം. യുകെയിലെ മറ്റു പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഫീസ് £9,250 ആണ്. സാധാരണ പഠനാവശ്യത്തിനായി വീട്ടിൽ നിന്ന് അകന്ന് താമസിക്കുന്ന വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റിയുടെ ഉടമസ്ഥതയിലുള്ള താമസസ്ഥലങ്ങൾ പൊതുവെ വിലകുറഞ്ഞ് ലഭിക്കും.

2021-22ലെ കണക്കുകൾ പ്രകാരം സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള മുറികളുടെ ശരാശരി വാടക പ്രതിവർഷം £6,227 ആയിരുന്നു അതേസമയം സ്വകാര്യ മുറികൾക്ക് ഇത് £7,732 ആയിരുന്നു. രാജ്യത്തെ ഓരോ സ്ഥലങ്ങൾ അനുസരിച്ച് ഈ തുകയിൽ മാറ്റം ഉണ്ടാവുകയും ചെയ്യും. യുകെയിലെ മിക്ക വിദ്യാർത്ഥികളും വിദ്യാർത്ഥി വായ്പ എടുക്കുന്നവരാണ്. വായ്‌പകൾ ട്യൂഷൻ ഫീസ്‌, മെയിന്റനൻസ് ലോൺ എന്നീ രണ്ടു വിഭാഗങ്ങളിലായാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുക. മിക്ക ആളുകൾക്കും ട്യൂഷൻ ഫീസ് അടയ്ക്കാനായി ലോൺ ലഭിക്കാറുണ്ട്. ഇത് വഴി കോഴ്‌സിന്റെ വാർഷിക ചെലവിന് തുല്യമായി പ്രതിവർഷം £9,250 വരെ ഒരു വിദ്യാർത്ഥിക്ക് ലഭിക്കും. ജീവിത ചിലവുകൾ ലക്ഷ്യമിട്ട് നൽകുന്ന മെയിൻറനൻസ് ലോൺ താമസം, ഭക്ഷണം, പുസ്തകങ്ങൾ തുടങ്ങിയ ആവശ്യങ്ങളെ ലക്ഷ്യമിട്ട് നൽകുന്ന ഒന്നാണ്. അതിനാൽ ഓരോ വിദ്യാർത്ഥിക്കും ലഭിക്കുന്ന തുക അവരുടെ കുടുംബത്തിന്റെ വരുമാനത്തെ ആശ്രയിച്ചിരിക്കും

RECENT POSTS
Copyright © . All rights reserved