ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : രാജ്യത്തെ ഏഴു ലക്ഷത്തിലധികം കുടുംബങ്ങൾ എനർജി സപ്പോർട്ട് സ്കീമിന് പുറത്തായതായി കണക്കുകൾ. 400 പൗണ്ട് ഡിസ്‌കൗണ്ടിനായി അപേക്ഷിക്കാൻ ഊർജ്ജ വിതരണക്കാരില്ലാത്ത പാർക്ക് ഹോമുകൾ, ഹൗസ്ബോട്ടുകൾ തുടങ്ങിയ സ്ഥലങ്ങളിലെ കുടുംബങ്ങളാണ് ഈ സ്കീമിൽ നിന്ന് പുറത്താക്കപ്പെട്ടവർ. ഇത്തരത്തിലുള്ള 900,000-ത്തിലധികം കുടുംബങ്ങൾക്ക് അർഹതയുണ്ടെന്ന് ഫെബ്രുവരിയിൽ സർക്കാർ അറിയിച്ചു. എന്നാൽ മെയ് 31 ന് മുമ്പ് ഏകദേശം 200,000 അപേക്ഷകൾ മാത്രമാണ് നൽകിയത്.

ശൈത്യകാലത്ത് എല്ലാ കുടുംബങ്ങൾക്കും അവരുടെ ഊർജ്ജ ബില്ലിൽ നിന്ന് 400 പൗണ്ട് ലഭിക്കുമെന്ന് സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. നേരിട്ട് ബില്ലുകൾ അടയ്ക്കുന്ന കുടുംബങ്ങൾക്ക്, ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള പ്രതിമാസ പേയ്‌മെന്റുകളിലൂടെ പണം നൽകി. മറ്റുള്ളവർക്കായി സർക്കാർ ഈ വർഷം ആദ്യം £400 എനർജി ബിൽ സപ്പോർട്ട് സ്കീം ഇതര ഫണ്ടിംഗ് ആരംഭിച്ചിരുന്നു. സ്കീമിന് കീഴിലുള്ള രണ്ട് ലക്ഷത്തിലധികം അപേക്ഷകളിൽ 125,000 അപേക്ഷകൾ ജൂൺ ആദ്യം തന്നെ തീർപ്പാക്കി. 6,000 എണ്ണം അംഗീകരിച്ചെങ്കിലും ഇതുവരെ പണം നൽകിയിട്ടില്ല. 13,000 എണ്ണം ലോക്കൽ കൗൺസിലുകൾ തടഞ്ഞുവെച്ചിരിക്കുകയാണ്. 60,000 എണ്ണം നിരസിക്കുകയോ റദ്ദാക്കുകയോ ചെയ്തു.

ശൈത്യകാലത്ത് വിലക്കയറ്റം ഉണ്ടായപ്പോൾ കുടുംബങ്ങളെ സംരക്ഷിക്കാൻ ഞങ്ങൾ കോടിക്കണക്കിന് ചെലവഴിച്ചുവെന്നും അതിൽ പകുതിയും എനർജി ബില്ലിൽ ആയിരുന്നുവെന്നും സർക്കാർ വക്താവ് അറിയിച്ചു. യോഗ്യതയുള്ള എല്ലാവർക്കും ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, കഴിയുന്നത്ര വേഗത്തിൽ അപേക്ഷകൾ പ്രോസസ്സ് ചെയ്യാനും അന്തിമ പരിശോധനകൾ പൂർത്തിയാക്കാനും കൗൺസിലുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- അപകടകരമായ വാഹനങ്ങൾ ഉപഭോക്താക്കൾക്ക് വിറ്റ കേസിൽ യുവാവിന് രണ്ടു വർഷവും 11 മാസവും തടവ് ശിക്ഷ കോടതി വിധിച്ചു. മുഹമ്മദ് സജാദ് എന്ന യുവാവാണ് പതിനൊന്നോളം ആളുകളെ തട്ടിപ്പിന് ഇരയാക്കിയത്. ഫെയ്സ്ബുക്ക്, ഇബേ, ഗംട്രീ, ഓട്ടോ ട്രെഡർ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി പരസ്യങ്ങൾ നൽകി നല്ലൊരു രീതിയിലുള്ള വാഹനങ്ങൾ ആണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരത്തിൽ അപകടകരമായ നിലയിലുള്ള വാഹനങ്ങൾ ഇയാൾ വിൽപ്പന നടത്തിയത്.

ഇരുപത്തിനാലുകാരനായ മുഹമ്മദ് സജാദും അദ്ദേഹത്തിന്റെ കൂട്ടാളികളും ചേർന്നാണ് ഈ തട്ടിപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. പരസ്യം കണ്ട് ഫോർഡിന്റെ ഒരു കാർ വാങ്ങിയ ആൾ തന്റെ വീട്ടിലേക്ക് ഓടിച്ചോണ്ട് പോകുന്ന വഴിക്കിടെ തന്നെ പെട്രോൾ ടാങ്കിൽ നിന്ന് ലീക്ക് കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോൾ പെട്രോൾ ടാങ്ക് തുരുമ്പിച്ചതാണെന്ന് കണ്ടെത്തി. സജാദ് വിറ്റ കാറുകളിൽ പലതും അപകടകരവും സഞ്ചാരയോഗ്യമല്ലാത്തതുമാണെന്ന് കോടതി കണ്ടെത്തി. വാങ്ങുന്നവരിൽ നിന്ന് 58,000 പൗണ്ടിലധികം തട്ടിപ്പ് നടത്താൻ സജാദിന് കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെലവ് കണക്കിൽ ആകുമ്പോൾ യഥാർത്ഥ കണക്ക് 100,000 പൗണ്ടിന് മുകളിലാണെന്ന് കണക്കിലാക്കപ്പെടുന്നു.

ബെർമിംഗ്ഹാമിലെ യാർഡ്‌ലിയിലെ വിബാർട്ട് റോഡിലാണ് സജാദ് താമസിച്ചിരുന്നത്. അയൽക്കാർക്ക് ഈ യുവാവ് ഒരു പേടി സ്വപ്നമായിരുന്നു എന്ന് അയൽക്കാരിലൊരാൾ വ്യക്തമാക്കുന്നുണ്ട്. റോഡിൽ ഗതാഗതം തടസ്സപ്പെടുത്തി നിരവധി കാറുകൾ പാർക്ക് ചെയ്തിരുന്ന ഇയാൾ അയൽക്കാരുടെ സ്വതന്ത്ര ജീവിതത്തെ തടസ്സപ്പെടുത്തിയിരുന്നു. സജാദിൽ നിന്ന് മോശം കാർ വാങ്ങിയ ഒരു ഉപഭോക്താവ് പിന്നീട് തന്നെ ബന്ധപ്പെട്ടതായി മറ്റൊരു അയൽക്കാരൻ വ്യക്തമാക്കി. തന്റെ വീട് പരസ്യത്തിന്റെ പശ്ചാത്തലത്തിൽ നേരിട്ട് ആയതിനാൽ അതിനെക്കുറിച്ച് അന്വേഷിക്കാനാണ് തന്നെ വിളിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ അയൽക്കാർ നിരവധി പരാതികളാണ് യുവാവിനെ സംബന്ധിച്ച് ഉന്നയിക്കുന്നത്. ഗൂഢാലോചന, ജനങ്ങളെ അപകടപ്പെടുത്തുന്ന രീതിയിലുള്ള തട്ടിപ്പ് തുടങ്ങിയവയെല്ലാം കണക്കിലെടുത്താണ് കോടതി ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അവസാനദിന ആഘോഷങ്ങൾക്കിടെ വിദ്യാർത്ഥികൾക്ക് നേരെ കാർ ഇടിച്ചു കയറിയ ദുരന്തത്തിൽ ഒരു പെൺകുട്ടി കൂടി ജീവൻ വെടിഞ്ഞു. എട്ടുവയസ്സുകാരി നൂറിയ സജ്ജാദി ആണ് മരണമടഞ്ഞത്. സംഭവത്തിൽ എട്ടുവയസ്സുകാരിയായ സെലീന ലോ നേരത്തെ മരണമടഞ്ഞിരുന്നു.
തങ്ങളുടെ കുടുംബത്തിൻറെ വെളിച്ചമായിരുന്നു നൂറിയ എന്നാണ് കുടുംബം മരണമടഞ്ഞ പെൺകുട്ടിയെ കുറിച്ചുള്ള പ്രസ്താവനയിൽ പറഞ്ഞത്. അവസാന നാളുകളിൽ നൂറിയയെ രക്ഷപ്പെടുത്താൻ കിണഞ്ഞു പരിശ്രമിച്ച എമർജൻസി സർവീസുകൾക്കും സെൻറ് ജോർജ് ഹോസ്പിറ്റലിലെ ജീവനക്കാർക്കും സഹപാഠികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ സ്റ്റാഫിനും അവർ നന്ദി പറഞ്ഞു.

വിംബിൾഡണിലെ ക്യാമ്പ് റോഡിലുള്ള ദി സ്റ്റഡി പ്രെപ്പ് സ്കൂളിന്റെ പ്രധാന ഹാൾ കെട്ടിടത്തിൽ ജൂലൈ 6 വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് വിദ്യാർത്ഥികൾക്കിടയിലേക്ക് വാഹനം ഇടിച്ചുകയറിയത്. സംഭവത്തിൽ 15 പേർക്ക് പരിക്കേറ്റു. വേനൽ കാലയളവിന്റെ അവസാന ദിവസം ആഘോഷിക്കാൻ ഒരു ഔട്ട്ഡോർ പാർട്ടി നടത്തുകയായിരുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് വാഹനം ഇടിച്ച് കയറുകയായിരുന്നു.
ഗുരുതരമായി പരിക്കുപറ്റിയ 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടകരമായ രീതിയിൽ വാഹനമോടിച്ച 40കാരിയായ ഡ്രൈവറെ അറസ്റ്റ് ചെയ്തതായി മെറ്റ് പോലീസ് നേരത്തെ അറിയിച്ചിരുന്നു.

സംഭവങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുമ്പോൾ അനാവശ്യമായ ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അപകടങ്ങൾക്ക് തീവ്രവാദവുമായി ബന്ധമുണ്ടാകുനുള്ള സാധ്യത പോലീസ് തള്ളി കളഞ്ഞിട്ടുണ്ട്. സംഭവങ്ങളെ തുടർന്ന് കുട്ടികളെ കൂടാതെ 40 വയസ്സുള്ള ഒരു സ്ത്രീയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മസിലുകളുടെ വളർച്ചയ്ക്ക് ഉപയോഗിക്കുന്ന ഒട്ടേറെ അനധികൃത മരുന്നുകൾ യുകെയിലെങ്ങും സുലഭമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. അനധികൃതമായി വിൽക്കുന്ന ഇത്തരം മരുന്നുകൾ കടുത്ത ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിച്ചേക്കാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. സാർംസ് എന്നറിയപ്പെടുന്ന രാസവസ്തുക്കൾ അടങ്ങിയിരിക്കുന്ന ഇത്തരം മരുന്നുകൾ ഉദ്ദാരണ കുറവ്, കരൾ രോഗങ്ങൾ എന്നിവ കൂടാതെ കഴിക്കുന്ന വ്യക്തിയുടെ മാനസികാരോഗ്യത്തെയും ബാധിക്കും.

ബോഡി ബിൽഡിംഗ് സപ്ലിമെന്റുകൾ വിൽക്കുന്ന കടകളിലും ഓൺലൈനിലും ഇത്തരം മരുന്നുകൾ സുലഭമാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ഇത്തരം മരുന്നുകൾ ശരീരത്തിന് ഹാനികരമാണെന്നും കഴിക്കാൻ പാടില്ലാത്തതാണെന്നും ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി (ESA) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുകെയിലെ വിപണികളിൽ ഇത്തരം മരുന്നുകൾ വിൽക്കുന്നത് ക്രിമിനൽ കുറ്റമാണ്.

സാർംസ് അടങ്ങിയ മരുന്നുകൾ കഴിക്കുന്നതിന്റെ മുഴുവൻ പാർശ്വഫലങ്ങളും എന്താണെന്നതിനെ കുറിച്ച് ആരോഗ്യ പ്രവർത്തകരുടെ ഇടയിൽ വ്യക്തതയില്ല . എന്നാൽ ഇത്തരം മരുന്നുകളിൽ അടങ്ങിയ സ്റ്റിറോയ്ഡുകൾ മോശമായ പാർശ്വഫലങ്ങൾ ഉളവാക്കുമെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നത്. മസിൽ പെരുപ്പിക്കാൻ ഇത്തരം മരുന്നുകൾ കഴിക്കുന്ന യുവാക്കൾ അതിൻറെ പാർശ്വഫലങ്ങളെക്കുറിച്ച് അജ്ഞരാണെന്നാണ് ബിബിസിയുടെ റിപ്പോർട്ടർമാർ കണ്ടെത്തിയത്. വെബ്സൈറ്റുകളിൽ ഇത്തരം മരുന്നുകളുടെ പോസിറ്റീവായിട്ടുള്ള കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും പാർശ്വഫലങ്ങളെക്കുറിച്ച് ഒന്നും രേഖപ്പെടുത്തിയിട്ടില്ലെന്നു മാണ് പലരും വെളിപ്പെടുത്തിയത്. മരുന്ന് കഴിച്ചതിനെ തുടർന്ന് ഉറക്കക്കുറവ്, മാനസിക പ്രശ്നങ്ങൾ, ലൈംഗിക പ്രശ്നങ്ങൾ എന്നിവ നേരിട്ടതായി ഒട്ടേറെ പേരാണ് വെളിപ്പെടുത്തിയത്
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- സെക്കൻഡ് ഹാൻഡ് ബാറ്ററി മോഡലുകളുടെ ഡിമാൻഡ് തകർന്നതിനെ തുടർന്ന് സെക്കൻഡ് ഹാൻഡ് ഇലക്ട്രിക് കാറുകളുടെ മൂല്യം ഈ വർഷം ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. ചില സെക്കൻഡ് ഹാൻഡ് ഇലക്ട്രിക് കാറുകൾ അതിന്റെ തുല്യമായ പെട്രോൾ വാഹനത്തെക്കാൾ വിലക്കുറവിലാണ് ഇപ്പോൾ ലഭിക്കുന്നത്. ഇലക്ട്രിക് വാഹനം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഈ വാർത്ത സന്തോഷം നൽകുന്നതാണ്. ദിസ് ഈസ് മണിയുമായി പങ്കിട്ട എക്‌സ്‌ക്ലൂസീവ് കണക്കുകൾ കാണിക്കുന്നത് ഈ വർഷം ആരംഭം മുതൽ വിലയിടിഞ്ഞ 20 സെക്കൻഡ് ഹാൻഡ് കാറുകളും ഇലക്ട്രോണിക് വാഹനങ്ങൾ ആണെന്നാണ്. അതേസമയം തന്നെ വിലകൂടിയ കാറുകളുടെ കൂട്ടത്തിൽ ഒരെണ്ണം പോലും ഇലക്ട്രോണിക് വാഹനങ്ങളില്ല എന്നത് ആശ്ചര്യമുളവാക്കുന്നതാണ്. 2023-ലെ ഏറ്റവും വലിയ ഇടിവാണ് സണ്ടർലാൻഡ് അസംബിൾ ചെയ്ത നിസാൻ ലീഫ് കാറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നുവർഷം പഴക്കമുള്ള ഈ കാറിന്റെ മൂല്യം കഴിഞ്ഞ 6 മാസത്തിനുള്ളിൽ മൂന്നിലൊന്നായി കുറഞ്ഞു. വർഷത്തിന്റെ തുടക്കത്തിൽ, മൂന്ന് വർഷം പഴക്കമുള്ള മോഡലിന് 18,725 പൗണ്ട് വില വരുമെങ്കിലും ജൂൺ അവസാനത്തോടെ അത് വെറും 12,500 പൗണ്ടായി കുറഞ്ഞു.

ഹ്യുണ്ടായ് കോന ഇലക്ട്രിക് വാഹനങ്ങളുടെ മൂല്യം 33.5 ശതമാനമാണ് കുറഞ്ഞത്. 3 വർഷം പഴക്കമുള്ള ഇലക്ട്രിക് വോക്‌സ്‌ഹാൾ കോർസ-ഇയുടെ മൂല്യം വെറും 6 മാസത്തിനുള്ളിൽ 5,800 പൗണ്ടിലധികം കുറഞ്ഞു. ഇതോടെ ഇത് ബ്രിട്ടനിൽ ഇന്ന് ഏറ്റവും വേഗത്തിൽ മൂല്യം കുറയുന്ന മൂന്നാമത്തെ മോഡലായി മാറി. 2023-ലെ ഏറ്റവും വേഗതയേറിയ മൂല്യത്തകർച്ചയുള്ള കാറുകളുടെ ആദ്യ 10 പട്ടികയിൽ ഇതുവരെ ഒരു ടെസ്‌ല മോഡലും വന്നിട്ടില്ല. നിരവധി കാരണങ്ങളാണ് ഇത്തരത്തിൽ ഒരു വിലയിടിവിനു കാരണമായി പറയുന്നത്.

തുടക്കത്തിൽ, പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ പല ഇലക്ട്രോണിക് വാഹനങ്ങളും ചെലവേറിയതായിരുന്നു. തുടർന്ന് ഇതിന്റെ ചാർജിങ്ങിനെ സംബന്ധിച്ച പല ഉത്കണ്ഠകളും ജനങ്ങൾക്കിടയിൽ ഉണ്ട് എന്നതും ഒരു കാരണമാണ്. ഇതെല്ലാം തന്നെ ഇത്തരം വാഹനങ്ങളുടെ വിലക്കുറവിന് കാരണമായി എന്ന് വിദഗ്ധർ കരുതുന്നു. ഇപ്പോൾ നിരവധി ഇലക്ട്രോണിക് വാഹനങ്ങൾ ന്യായമായ വിലയിൽ ലഭ്യമാക്കുന്നതായി കാണപ്പെടുന്നുണ്ട്. കൂടാതെ ചില മോഡലുകൾ മറ്റു മോഡലുകളെക്കാൾ വളരെ വേഗത്തിൽ വിറ്റഴിക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഇത്തരം ഒരു സാഹചര്യം തുടർന്നാൽ ഇലക്ട്രോണിക് വാഹന വിപണിക്ക് കടുത്ത നിരാശയാകും ഉണ്ടാവുക
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : നിരോധിത ക്ലസ്റ്റർ ബോംബുകൾ യുക്രെയ്നു നൽകാനുള്ള അമേരിക്കയുടെ തീരുമാനത്തിനു പിന്നാലെ പ്രതികരണവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇതുപോലെ ജനനാശം വിതയ്ക്കുന്ന ആയുധങ്ങളുടെ ഉപയോഗത്തെ യു കെ പിന്തുണയ്ക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. സാധാരണക്കാരെ കൊന്നൊടുക്കിയ ആയുധങ്ങൾ നിരോധിച്ച രാജ്യങ്ങളിലൊന്നാണ് യുകെയെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. എന്നാൽ യുക്രെയ്‌നിന് തുടർന്നും പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനനാശത്തിനു കാരണമായേക്കാവുന്ന ക്ലസ്റ്റർ ബോംബുകളുടെ കാര്യത്തിൽ മനുഷ്യാവകാശ സംഘടനകൾ ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, റഷ്യയെ തോല്പിക്കാൻ ഈ ആയുധങ്ങൾ വേണ്ടി വരുമെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. വലിയ പീരങ്കിയിൽ നിന്നു പ്രയോഗിക്കാവുന്ന ക്ലസ്റ്റർ ബോംബുകളാവും നൽകുക. ചെന്നു വീഴുന്ന സ്ഥലത്ത് ഒട്ടേറെ ചെറു ബോംബുകൾ വിതറുന്ന സംവിധാനം ആണിത്. ഇവയിൽ ചിലതു പൊട്ടാറില്ല. പിന്നീട് ഇവ പൊട്ടി ആളുകൾ മരിക്കാറുണ്ട്.

2008ൽ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ നടന്ന കൺവെൻഷനിൽ ബ്രിട്ടനും ഫ്രാൻസും അടക്കം 120 രാജ്യങ്ങൾ ക്ലസ്റ്റർ ബോംബ് നിരോധിക്കുന്ന ഉടമ്പടിയിൽ ഒപ്പുവച്ചിരുന്നു. എന്നാൽ അമേരിക്ക, റഷ്യ, യുക്രെയ്ൻ രാജ്യങ്ങൾ ഉടമ്പടിയിൽ ചേർന്നില്ല. അതേസമയം, അമേരിക്കയിൽ ഇത്തരം ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് നിരോധിച്ചു നിയമം പാസാക്കിയിട്ടുണ്ട്. യുക്രെയ്നുവേണ്ടി പ്രസിഡന്റ് ജോ ബൈഡനു നിയമം മറികടക്കാവുന്നതാണ്.
റഷ്യയും യുക്രെയ്നും നിലവിൽ ഇത്തരം ആയുധങ്ങൾ വലിയതോതിൽ പ്രയോഗിക്കുന്നതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച ലിത്വാനിയൻ തലസ്ഥാനമായ വിൽനിയസിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി തിങ്കളാഴ്ച ലണ്ടനിൽ ബൈഡനുമായി സുനക് കൂടിക്കാഴ്ച നടത്തും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അയർലൻഡിൽ താമസിക്കുന്ന കോട്ടയം കുറവിലങ്ങാട് കാളികാവ് സ്വദേശിനിയായ മലയാളി നേഴ്സ് മരണമടഞ്ഞു. ഡബ്ലിനിലെ ബ്ലാഞ്ചാര്‍ഡ്സ് ടൗണില്‍ താമസിക്കുന്ന മേലുകാവ് മറ്റം പുലയൻപറമ്പിൽ ബിനോയ് ജോസിന്റെ ഭാര്യ ബിനുമോൾ പോളശ്ശേരിയാണ് മരണമടഞ്ഞത്.
ഡബ്ലിനിലെ നാഷണല്‍ മറ്റേര്‍ണിറ്റി ഹോസ്പിറ്റലിലെ നേഴ്സ് ആയിരുന്ന ബിനു മോൾ അയർലണ്ടിലേക്ക് ആദ്യകാലം കുടിയേറിയ മലയാളി നേഴ്സുമാരിൽ ഒരാളാണ്. ഇന്നലെ രാവിലെ 11 മണിയോടെ മാറ്റർ ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. റിട്ടയേർഡ് പ്രൊഫസർ കോട്ടയം കാളികാവ് പി ജെ ഉലഹന്നാന്റെയും മേരിയുടെയും മകളാണ് മരണമടഞ്ഞ ബിനു മോൾ . സംസ്കാരം പിന്നീട് കേരളത്തിൽ വച്ച് നടത്താനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്.
ബിനുമോൾ പോളശ്ശേരിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇലോണ്‍ മസ്‌ക്കിന്റെ ട്വിറ്ററിനോട് ഏറ്റുമുട്ടാന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ത്രെഡ്‌സ് ആപ്പ് (Threads). ബുധനാഴ്ച മുതല്‍ ആപ്ലിക്കേഷന്‍ ഗൂഗിളില്‍, ആപ്പിൾ സ്റ്റോറുകളിൽ ലഭ്യമായി തുടങ്ങി. കഴിഞ്ഞ കുറേ മാസങ്ങളായി പ്രചരിക്കപ്പെട്ടിരുന്ന അഭ്യൂഹങ്ങളെ ശരിവെക്കുംവിധം ട്വിറ്ററിന് ബദലാകുന്ന ഒരു ആപ്ലിക്കേഷനാണ് ത്രെഡ്‌സ്. മെറ്റയുടെ തന്നെ ഫോട്ടോ-വീഡിയോ ഷെയറിങ് ആപ്പായ ഇന്‍സ്റ്റഗ്രാമുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതാണ് ത്രെഡ്‌സ്. ട്വിറ്ററിന് സമാനമായ ഫീച്ചറുകളാണ് ഉൾപ്പെട്ടിരിക്കുന്നത്.

എങ്ങനെ ഉപയോഗിക്കാം
നിങ്ങളുടെ ഫോണിലുള്ള പ്ലേസ്റ്റോറില്‍ കേറി ത്രെഡ്‌സ് ആപ്പ് (Threads) എന്ന് സെര്‍ച്ച് ചെയ്ത് ഡൗണ്‍ലോഡ് നല്‍കുക. നിങ്ങള്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന ആളാണെങ്കില്‍ പ്രത്യേകം യൂസര്‍ നെയിം നല്‍കേണ്ട ആവശ്യം വരുന്നില്ല. നിലവിലെ നിങ്ങളുടെ ഇന്‍സ്റ്റഗ്രാം യൂസര്‍ നെയിം ഉപയോഗിച്ച് ത്രെഡ്‌സില്‍ ലോഗിന്‍ ചെയ്യാം. നിങ്ങള്‍ പുതിയ ഉപയോക്താവാണെങ്കില്‍ ആദ്യം ഇന്‍സ്റ്റഗ്രാം ഡൗണ്‍ലോഡ് ചെയ്ത് യൂസര്‍നെയിം ഉണ്ടാക്കണം. തുടര്‍ന്ന് ത്രെഡ്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അതേ യൂസര്‍നെയിം ഉപയോഗിച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്.
പ്രത്യേകതകൾ
ടെക്സ്റ്റ് ബേസ്ഡ് മെസേജുകൾ ഷെയർ ചെയ്യാമെന്ന പ്രധാന പ്രത്യേകതയ്ക്കൊപ്പം വൈവിധ്യമാർന്ന ഒട്ടേറെ ഫീച്ചറുകളും ത്രെഡ്സിൽ ലഭ്യമാണ്. പരസ്പരം ഫോളോ ചെയ്യുന്ന ഉപയോക്താക്കൾക്ക് ഫോട്ടോസും അഞ്ച് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോസും ലിങ്കുകളും ഷെയർ ചെയ്യാനാകും. ട്വിറ്ററിൽ ഉപയോഗിക്കാവുന്ന വാക്കുകളുടെ പരമാവധി എണ്ണം 280 ആണ്. എന്നാൽ ത്രെഡ്സിൽ 500 വാക്കുകൾ ഉപയോഗിക്കാനാകും. ട്വിറ്ററിലേതുപോലെ നേരിട്ട് സന്ദേശമയക്കാനുള്ള സവിശേഷത ത്രെഡ്സിൽ ഇല്ല. ഉപയോക്താക്കളുടെ നിർദേശങ്ങൾ അനുസരിച്ച് പുതിയ ഫീച്ചറുകൾ ആപ്പിൽ വിവിധ ഘട്ടങ്ങളിലായി ചേർക്കുമെന്നാണ് അധികൃതർ പറയുന്നത്. ആപ്പ് ലോഞ്ച് ചെയ്തുകഴിഞ്ഞ് ഏഴ് മണിക്കൂറിനുള്ളിൽ 10 മില്യൺ ഉപയോക്താക്കളെയാണ് ലഭിച്ചത്.

യൂറോപ്യൻ യൂണിയനിൽ ലഭിക്കില്ല
അതേസമയം ഈ ആപ്പ് യൂറോപ്യൻ യൂണിയനിൽ ലഭ്യമല്ല. ഇൻസ്റ്റാഗ്രാമിന്റെയും ത്രെഡ്‌സിന്റെയും മാതൃ കമ്പനിയായ മെറ്റ നിലവിൽ രണ്ട് ആപ്ലിക്കേഷനുകൾക്കിടയിലുള്ള ഡേറ്റ പങ്കിടലിന്റെ കുരുക്കിലാണ്. ഇതാണ് യൂറോപ്യൻ യൂണിയനിൽ ത്രെഡ്സ് ലഭ്യമാക്കുന്നതിനുള്ള കാലതാമസത്തിന് കാരണമെന്നാണ് ബ്ലൂംബെർഗിൽ നിന്നുള്ള റിപ്പോർട്ട് പറയുന്നത്.
ജർമ്മനി, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, അയർലൻഡ്, ബെൽജിയം എന്നിവയുൾപ്പെടെ വിവിധ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ത്രെഡ്‌സ് ആപ്പ് ലഭ്യമല്ല
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ ജൂൺ 16-ാം തീയതി ഉറ്റ സുഹൃത്തിൻറെ കത്തിക്കിരയായ അരവിന്ദ് ശശികുമാറിന് ജൂലൈ 10 തിങ്കളാഴ്ച യുകെ മലയാളികൾ അന്ത്യ യാത്രാമൊഴിയേകും. തിങ്കളാഴ്ച വൈകിട്ട് അഞ്ചര മുതൽ ആറു മണി വരെ അരമണിക്കൂർ സമയമാണ് മൃതദേഹം സൗത്താംപ്ടണിലെ ഫ്യൂണറൽ സർവീസിങ് ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കുന്നത് . ഈ സമയത്ത് സുഹൃത്തുക്കളും സഹപ്രവർത്തകരും തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിന് ആദരാഞ്ജലികൾ അർപ്പിക്കും.
ജൂലൈ 13-ാം തീയതി വ്യാഴാഴ്ച പുലർച്ചെ 4 മണിക്ക് അരവിന്ദൻറെ മൃതദേഹം കൊച്ചിയിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ആണ് നിലവിൽ ചെയ്തിരിക്കുന്നത്. വീട്ടിലെ ചടങ്ങുകൾക്ക് ശേഷം അന്ന് തന്നെ എറണാകുളം രവിപുരം ശ്മശാനത്തിൽ സംസ്കാരം നടത്തും. ബ്രിട്ടനിലെ നോർത്താംപ്ടണിലുള്ള ഇളയ സഹോദരൻ ശേഖർ ശശികുമാർ ആണ് മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ ഏകോപിപ്പിക്കുന്നത്.
ഇതിനിടെ അരവിന്ദൻറെ പോസ്റ്റുമാർട്ടം റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. നെഞ്ചിലുണ്ടായ ആഴമേറിയ മുറിവാണ് മരണകാരണമായി പോസ്റ്റ്മാർട്ടം റിപ്പോർട്ടിലുള്ളത്. സംഭവദിവസം അരവിന്ദൻ മദ്യപിച്ചിരുന്നില്ല. മരണത്തിന് മൂന്ന് മണിക്കൂർ മുമ്പാണ് ഭക്ഷണം കഴിച്ചത്. കൊലപാതകത്തിലേയ്ക്ക് നയിച്ച യഥാർത്ഥ കാരണത്തെ കുറിച്ച് പോലീസിന്റെ എഫ്ഐആറിൽ സൂചനകൾ ഇല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . ചോദ്യം ചെയ്യലിൽ വർക്കല ഇടച്ചിറ സ്വദേശിയായ പ്രതി സൽമാൻ സലിം മാനസികനില ശരിയല്ലാത്തതുപോലെ പെരുമാറുന്നതായി പോലീസ് റിപ്പോർട്ടിലുണ്ട്. ഇത് മനോരോഗിയായി ചമഞ്ഞ് കേസിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണെന്നാണ് പോലീസ് വിലയിരുത്തുന്നത് .
പനമ്പള്ളി നഗറിൽ താമസിക്കുന്ന കായംകുളം കുറ്റിത്തെരുവ് സ്വദേശി റിട്ടയർഡ് എൽഐസി ഉദ്യോഗസ്ഥനുമായ ശശികുമാറിന്റെയും ശ്രീദേവിയുടെയും മകനാണ് അരവിന്ദ് . ലണ്ടനിൽ പെക്കമിലെ അപ്പാർട്ട്മെന്റിൽ മറ്റ് 4 മലയാളികൾക്കൊപ്പം താമസിച്ച് വരികയായിരുന്ന അരവിന്ദ് 16 -ന് പുലർച്ചെ ഒരു മണിയ്ക്കാണ് കുത്തേറ്റ് മരിച്ചത്. കേരളത്തിൽ എം ബി എ പഠനം പൂർത്തിയാക്കിയതിന് ശേഷമാണ് ജീവിതം കരുപിടിപ്പിക്കാൻ അരവിന്ദ് ബി ബി എ പഠനത്തിനായി യുകെയിലെത്തിയത്. പഠനശേഷം അദ്ദേഹം ലണ്ടനിൽ വിവിധ ജോലികൾ ചെയ്യുകയായിരുന്നു . യുകെയിൽ തന്നെ തുടർച്ചയായി 10 വർഷം താമസിക്കുകയാണെങ്കിൽ പെർമനന്റ് വിസ ലഭിക്കുമെന്ന ആനുകൂല്യത്തിനായി അത് ലഭിച്ചതിനുശേഷം നാട്ടിൽ വരാനിരിക്കുകയായിരുന്നു അരവിന്ദ് . തൻറെ സ്വപ്നം കൈപ്പിടിയിലൊതുക്കാൻ ഏതാനും നാളുകൾ മാത്രം ബാക്കി നിൽക്കയാണ് അവിവാഹിതനായ അരവിന്ദിനെ ദുരന്തം തേടിയെത്തിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സർക്കാരിന്റെ പുതിയ ശമ്പള വർദ്ധനവ് പ്രഖ്യാപനത്തെ തുടർന്ന് സ്കോട്ട് ലൻഡിലെ ജൂനിയർ ഡോക്ടർമാർ നടത്താനിരുന്ന സമരം പിൻവലിച്ചു. 2023 – 24 വർഷത്തേയ്ക്ക് 12.4 % ശമ്പള വർദ്ധനവാണ് സർക്കാർ മുന്നോട്ട് വച്ചിരിക്കുന്ന നിർദ്ദേശം. 2022 – 23 വർഷത്തിൽ 4.5% ശമ്പള വർദ്ധനവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതുകൂടി പരിഗണിക്കുമ്പോൾ സ്കോട്ട് ലൻഡിലെ ജൂനിയർ ഡോക്ടർമാർക്ക് 17.5 % ശമ്പള വർദ്ധനവാണ് ലഭിക്കുന്നത്.

നേരത്തെ ജൂലൈ 12 നും 15 നും ഇടയിൽ പണിമുടക്കാൻ ബിഎംഎ സ്കോട്ട് ലൻഡ് തീരുമാനം എടുത്തിരുന്നു. സർക്കാർ മുന്നോട്ടുവച്ച സേവന വേതന വർദ്ധനവിൽ ഭാവി വർഷങ്ങളിലെ ശമ്പളം, ജോലി സ്ഥലങ്ങളിലെ ആധുനികവത്കരണം തുടങ്ങിയ മെച്ചപ്പെട്ട ജോലി സാഹചര്യങ്ങളും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ . സർക്കാരിൻറെ പുതുക്കിയ ഓഫർ അംഗീകരിക്കണമെന്ന് യൂണിയൻ അംഗങ്ങൾക്ക് നിർദ്ദേശം നൽകി കഴിഞ്ഞു.

ശമ്പള വർദ്ധനവിന്റെ കാര്യത്തിൽ സമവായത്തിലെത്താൻ ബിഎംഎ സ്കോട്ട് ലൻഡ് വെള്ളിയാഴ്ച ആരോഗ്യ സെക്രട്ടറി മൈക്കൽ മാത്സനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സർക്കാർ മുന്നോട്ട് വച്ചിരിക്കുന്ന പുതിയ വാഗ്ദാനം ശമ്പളത്തെയും തൊഴിൽ സാഹചര്യങ്ങളെ കുറിച്ചും മാസങ്ങളായി നീണ്ടുനിൽക്കുന്ന തർക്കങ്ങൾക്ക് അറുതി വരുത്തുമെന്നാണ് കരുതുന്നത്. ജൂനിയർ ഡോക്ടർമാർ നേരത്തെ 23.5 % ശമ്പള വർദ്ധനവിനായാണ് സമരമുഖത്ത് ഇറങ്ങിയത്. സ്കോട്ട് ലൻഡ് എൻഎച്ച് എസിലെ ഡോക്ടർമാരിൽ 44 % ജൂനിയർ ഡോക്ടർമാരാണ്