Main News

ബ്രിട്ടനിലെ ജനസംഖ്യ നിരക്കിൽ വൻ കുറവ് ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. ജനന നിരക്കിനേക്കാൾ മരണനിരക്ക് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാണ് വരും ദശകങ്ങളിൽ രാജ്യത്തെ ജനസംഖ്യയിൽ പ്രതീക്ഷിച്ചതിനേക്കാൾ കുറവ് രേഖപ്പെടുത്തുമെന്ന് കണ്ടെത്തിയത്. 2020 നും 2030 നും ഇടയിൽ ജനസംഖ്യ 3.2% വർദ്ധിച്ച് 69.2 ദശലക്ഷമായി ഉയരുമെന്നാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിക്സിൻെറ കണക്കുകൾ കാണിക്കുന്നത്. ഇത് 2019 – ൽ ഉദ്ദേശിച്ചതിനേക്കാൾ 1% കുറവാണ്.

പുതിയ കണക്കുകളിൽ കോവിഡ് മൂലം ഉടലെടുത്ത പ്രതിസന്ധി പ്രതിഫലിച്ചിട്ടില്ല. മഹാമാരി മൂലം ബ്രിട്ടനിൽ ഒന്നരലക്ഷത്തിലധികം പേർക്കാണ് ജീവൻ നഷ്ടമായത് . ജനനനിരക്ക് മരണനിരക്കിനേക്കാൾ കുറവാണെങ്കിലും ജനസംഖ്യയിൽ അതിന് ആനുപാതികമായി കുറവ് ഉണ്ടാകാത്തത് കുടിയേറ്റം മൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത് .2030ഓടെ യുകെയിലെ ജനസംഖ്യയിലേക്ക് 2 ദശലക്ഷത്തിലധികം വിദേശ പൗരന്മാരെ കൂടി ചേർക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ആന്‍ഡ്രൂ രാജകുമാരന്റെ എല്ലാ സൈനിക രാജകീയ പദവികളും എടുത്ത് മാറ്റിയതായി ബക്കിംങ്ഹാം കൊട്ടാരം. അമേരിക്കയില്‍ ലൈംഗിക പീഡനക്കേസില്‍ ആന്‍ഡ്രൂ വിചാരണ നേരിടണം എന്ന വിധി വന്നതിന് പിന്നാലെയാണ് രാജകുടുംബം ഈയൊരു നടപടി സ്വീകരിച്ചത്. എലിസബത്ത് രജ്ഞിയാണ് ഉത്തരവ് ഇറക്കിയത്. ‘രാജ്ഞിയുടെ അംഗീകാരത്തോടെ ഡ്യൂക്ക് ഓഫ് ന്യൂയോര്‍ക്കിന്‍റെ (ആന്‍ഡ്രൂവിന്‍റെ രാജകീയ പദവി) എല്ലാതര സൈനിക, രാജകീയ അവകാശങ്ങളും തിരിച്ചു വാങ്ങി’ – ബക്കിംങ്ഹാം കൊട്ടാരം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. തന്‍റെ കേസ് ഒരു സ്വകാര്യവ്യക്തിയെപ്പോലെ ആൻഡ്രൂ നേരിടുമെന്നും പ്രസ്താവനയിൽ പറയുന്നു.

കേണൽ ഓഫ് ദി ഗ്രനേഡിയർ ഗാർഡ് സ് ഉൾപ്പെടെയുള്ള സൈനിക പദവികൾ നഷ്ടമാകും. ഹാരിയെയും മേഗനെയും പോലെ, ആൻഡ്രൂ രാജകുമാരൻ തന്റെ എച്ച്ആർഎച്ച് (ഹിസ് റോയൽ ഹൈനെസ്) പദവി നിലനിർത്തുമെങ്കിലും ഔദ്യോഗികമായി ഉപയോഗിക്കാൻ കഴിയില്ല. ഡ്യൂക്കിന്റെ സൈനിക പദവികൾ രാജ്ഞിക്ക് തിരികെ നൽകുന്നതിനെക്കുറിച്ച് അഭിപ്രായമില്ലെന്നും ഇത് കൊട്ടാരത്തിന്റെ കാര്യമാണെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു.

ലൈംഗികപീഡനക്കേസിൽ അറസ്റ്റിലാകുകയും പിന്നീട് ജയിലിൽ മരിക്കുകയും ചെയ്ത അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റൈന്റെ നിർദേശപ്രകാരം രാജകുമാരനുവേണ്ടി 17–ാം വയസ്സിൽ തന്നെ എത്തിച്ചുകൊടുത്തെന്ന് വിർജീനിയ എന്ന വനിത നടത്തിയ ആരോപണത്തിലാണ് ഇപ്പോള്‍ ആന്‍ഡ്രൂവിനെതിരെ കോടതി വിധി വന്നിരിക്കുന്നത്. അമേരിക്കയില്‍ വിര്‍ജീനിയ നല്‍കിയ സിവില്‍കേസ് നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇതിനെതിരെ ആന്‍ഡ്രൂ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം യുഎസ് കോടതി തള്ളി. തുടര്‍ന്ന് വിര്‍ജീനിയക്ക് കേസുമായി മുന്നോട്ട് പോകാന്‍ കോടതി അനുമതി നല്‍കിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പുകൾ നഷ്ടപ്പെടുന്ന ഈ നൂറ്റാണ്ടിൽ 81 -മത് വിവാഹ വാർഷികം ആഘോഷിക്കുകയാണ് ബ്രിട്ടീഷ് ദമ്പതികളായ റോൺ, ജോയ്സ് എന്നിവർ. ബ്രിട്ടനിലെ തന്നെ നിലവിൽ ഏറ്റവും കൂടുതൽ വർഷക്കാലം വിവാഹ ജീവിതം നയിച്ച ദമ്പതികളാണ് ഇവർ. 102 വയസ്സുള്ള റോണും, 100 വയസ്സുള്ള ജോയിസും 1941 ലാണ് വിവാഹിതരായത്. ആദ്യ കണ്ടുമുട്ടലിൽ തന്നെ പരസ്പരം ഇഷ്ടം തോന്നിയ ഇവർ പിന്നീട് വിവാഹജീവിതത്തിലേക്ക് കടക്കുകയായിരുന്നു. ഏയ്‌ലിൻ, ബിൽ എന്നീ രണ്ടു മക്കളാണ് ഇവർക്ക് ഉള്ളത്. പരസ്പരമുള്ള സ്നേഹത്തിലൂടെയും വിശ്വാസത്തിലൂടെയും താങ്ങലിലൂടെയും ആണ് ഇത്രയും വർഷകാലം തങ്ങളുടെ ബന്ധം മുന്നോട്ട് പോയതെന്ന് റോൺ പറഞ്ഞു. രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു റോൺ.


ഇത്രയും വർഷക്കാലം തങ്ങളുടെ ജീവിതം തുടരാനാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ജോയ്സ് പറഞ്ഞു. തങ്ങളുടെ ബന്ധത്തിൽ ആരും തലപ്പത്തല്ലെന്നും, പരസ്പരമുള്ള സഹകരണത്തിലൂടെ ആണ് ഇത്രയും വർഷക്കാലം ജീവിച്ചതെന്നും അവർ പറഞ്ഞു. മറ്റുള്ളവർക്ക് ഊർജ്ജം പകർന്നു നൽകുന്നതാണ് തങ്ങളുടെ മാതാപിതാക്കളുടെ ബന്ധമെന്ന് മക്കളും കൊച്ചുമക്കളും മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വർഷം എൺപതാമത് വിവാഹവാർഷികം ആഘോഷിച്ച ഇരുവർക്കും രാജ്ഞി പ്രത്യേകമായി അഭിനന്ദനങ്ങളും സമ്മാനങ്ങളും നൽകിയിരുന്നു. തുടർന്നും തങ്ങളുടെ ജീവിതം സന്തോഷമായി മുന്നോട്ടു കൊണ്ടുപോകുവാൻ ഇരുവർക്കും സാധിക്കട്ടെ എന്ന ആശംസകളാണ് ജനങ്ങൾ ഇരുവർക്കും നൽകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇനി വാഹനം ഓടിക്കുമ്പോൾ റോഡുകളിലൂടെ സഞ്ചരിക്കുന്ന സൈക്കിൾ യാത്രക്കാർക്ക് കൂടുതൽ മുൻഗണന നൽകണം. ജനുവരി 29 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഹൈവേ കോഡ് പ്രകാരമാണ് ഈ മാറ്റം. റോഡിൽ ഇടത്തോട്ടും വലത്തോട്ടും തിരിയുന്ന കാറുകൾ കൂടുതൽ ശ്രദ്ധിക്കണമെന്നും പിന്നിൽ സൈക്കിൾ യാത്രക്കാരുണ്ടെങ്കിൽ അവർക്കായി വഴിമാറിക്കൊടുക്കണമെന്നും നിയമത്തിൽ പറയുന്നു. മണിക്കൂറിൽ 30 മൈൽ വരെ വേഗതയിൽ ഓവർടേക്ക് ചെയ്യുമ്പോൾ ഡ്രൈവർമാർ അവരുടെ വാഹനത്തിനും സൈക്കിൾ യാത്രികനും ഇടയിൽ എപ്പോഴും 1.5 മീറ്റർ അകലം പാലിക്കണം. ഒപ്പം സൈക്കിൾ യാത്രക്കാർ ഇനി റോഡിന്റെ മധ്യഭാഗത്ത് കൂടി യാത്ര ചെയ്യണമെന്നും നിയമം വ്യക്തമാക്കുന്നു. മുൻപ് ഇത്തരമൊരു നിർദേശം ഉണ്ടായിരുന്നില്ല.

റൗണ്ട് എബൗട്ടുകൾ വരുമ്പോൾ, സൈക്കിൾ യാത്രക്കാരെ മറികടക്കാൻ പാടില്ലെന്നും അവർക്ക് ആവശ്യമായ ഇടം നൽകണമെന്നും പുതിയ ഹൈവേ കോഡിൽ പറയുന്നു. ഹൈവേ കോഡ് ഹയറാർക്കിയിലും ഈ മാറ്റം വരും. ബസുകൾ, എച്ച്‌ജിവി തുടങ്ങി കൂടുതൽ അപകടകരമെന്ന് കരുതുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ റോഡുകളിൽ കൂടുതൽ ശ്രദ്ധാലുവായിരിക്കണം. റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർക്കും ഡ്രൈവർമാർ വഴി നൽകേണ്ടതുണ്ട്.

പുതിയ ഹൈവേ കോഡ് ഹയറാർക്കിയിൽ കാൽനടയാത്രക്കാരാണ് ഒന്നാമത്.
സൈക്ലിസ്റ്റുകൾ,
കുതിര സവാരിക്കാർ,
മോട്ടോർ സൈക്കിൾ യാത്രക്കാർ,
കാറുകൾ/ടാക്സികൾ,
വാനുകൾ/മിനിബസുകൾ,
വലിയ യാത്രാ വാഹനങ്ങൾ എന്നിവർ യഥാക്രമം രണ്ടു മുതൽ ഏഴു വരെയുള്ള സ്ഥാനങ്ങളിൽ. ട്രാഫിക്കിലും ജംഗ്ഷനിലും കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും മുൻഗണന നൽകുന്നതിലൂടെ അപകടങ്ങൾ കുറയ്ക്കുകയാണ് ലക്ഷ്യം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലോക്ക്ഡൗൺ പാർട്ടി വിവാദത്തിൽ മാപ്പ് പറഞ്ഞ് ബോറിസ് ജോൺസൻ. ക്ഷമാപണം നടത്തിയെങ്കിലും പ്രധാനമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം ശക്തമായി തുടരുന്നു. 2020 മേയിൽ തന്റെ ഡൗണിങ് സ്ട്രീറ്റ് വസതിയിൽ നടന്ന പാർട്ടിയിൽ പങ്കെടുത്തത് പ്രധാനമന്ത്രി സമ്മതിക്കുകയും തുടർന്ന് മാപ്പ് പറയുകയുമായിരുന്നു. ‘നിയമം നിർമിക്കുന്നവർ തന്നെ അവ ലംഘിച്ചാൽ, എനിക്കും സർക്കാരിനുമെതിരെ ജനങ്ങൾക്കുണ്ടാകുന്ന ദേഷ്യം എനിക്ക് അറിയാം’ ബോറിസ് ജോൺസൻ പറഞ്ഞു. ഇന്നലെ പാർലമെന്റിൽ സംസാരിക്കവേയാണ് പ്രധാനമന്ത്രിയുടെ ക്ഷമാപണം.

2020 മെയ് 20 ന് നടന്ന ഡൗണിംഗ് സ്ട്രീറ്റ് പാർട്ടിയിൽ താൻ 25 മിനിറ്റോളം പങ്കെടുത്തുവെന്ന് പ്രധാനമന്ത്രി തുറന്ന് സമ്മതിച്ചു. നിയമം നിർമിക്കുന്നവർ ലംഘിക്കാൻ പാടില്ലെന്ന ആത്മവിമർശനം ജോൺസനിൽ നിന്നുണ്ടായെങ്കിലും സ്വന്തം എം പി മാർ വരെ ഇപ്പോൾ അദ്ദേഹത്തിനെതിരാണ്. നുണകൾ മാത്രം പറഞ്ഞ പ്രധാനമന്ത്രി ഇപ്പോൾ രാജിവയ്ക്കണമെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ആവശ്യപ്പെട്ടു. അവശ്യമുള്ള മദ്യവുമായി പാര്‍ട്ടിക്കെത്താന്‍ ക്ഷണിച്ചുകൊണ്ടുള്ള ഇ മെയിൽ സന്ദേശം പുറത്തുവന്നതോടെയാണ് വിവാദം ആളിക്കത്തിയത്.

മതിയായ കാരണമില്ലാതെ ആളുകൾക്ക് വീടിനു പുറത്തിറങ്ങാൻ പോലും അനുവാദമില്ലാതിരുന്ന ലോക്ക്ഡൗൺ കാലത്താണ് പ്രധാനമന്ത്രി സ്വന്തം വസതിയിൽ പാർട്ടി നടത്തിയത്. പാർട്ടി നടന്ന സമയത്ത് സ്‌കൂളുകൾ, പബ്ബുകൾ, റസ്റ്റാറൻറുകൾ എന്നിവ അടഞ്ഞുകിടക്കുകയായിരുന്നു. രണ്ടു മീറ്റർ സാമൂഹിക അകലം പാലിച്ചുള്ള കൂടിക്കാഴ്ചയാണ് അനുവദിച്ചിരുന്നത്. പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായ നീക്കം വലിയ ജനാരോഷത്തിനും കാരണമായി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു എസ് :- തനിക്കെതിരെയുള്ള ലൈംഗികാരോപണക്കേസ് ഒഴിവാക്കാനുള്ള ആൻഡ്രൂ രാജകുമാരന്റെ ഹർജി യുഎസ് കോടതി ബുധനാഴ്ച തള്ളി. 2001 ൽ 17 വയസ്സുകാരിയായ വിർജിനിയ ഗിഫറിനെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന് കേസാണ് ആൻഡ്രൂ രാജകുമാരന് എതിരെ നിലനിൽക്കുന്നത്. ലൈംഗികാരോപണ കുറ്റങ്ങളിൽ പ്രമുഖനായ ജഫ്രി എപ്സ്റ്റെയിനുമായി 2009 ൽ വിർജിനിയ നടത്തിയ കോൺട്രാക്ട് ചൂണ്ടിക്കാട്ടിയാണ് ആൻഡ്രൂ രാജകുമാരനെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ആരോപണം ഒഴിവാക്കാനാവില്ലെന്നും കേസ് തുടരുമെന്നും യുഎസ് കോടതി വിധിച്ചു. തനിക്ക് ഇത്തരമൊരു ആരോപണത്തിൽ പങ്കില്ലെന്ന് ആൻഡ്രൂ രാജകുമാരൻ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ബക്കിങ്ഹാം കൊട്ടാരം അധികൃതർ വിസമ്മതിച്ചു.


ന്യൂയോർക്ക് കോടതി ജഡ്ജി ലൂയിസ് എകാപ്ലൻ ആണ് ഈ വിധി പുറപ്പെടുവിച്ചത്. എന്നാൽ തന്റെ വിധി ആൻഡ്രൂ രാജകുമാരന് എതിരെയുള്ള ആരോപണങ്ങൾ ശരിയോ തെറ്റോ എന്ന് വ്യക്തമാക്കുന്നതല്ലെന്നും, കേസ് തുടർന്നും മുന്നോട്ടുപോകുമെന്നും, തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ അന്തിമ വിധി ഉണ്ടാകുകയുള്ളൂ എന്നും അദ്ദേഹം വിലയിരുത്തി.

രാജകുമാരൻെറ ഹർജി തള്ളിയതിൽ തനിക്ക് സന്തോഷമുണ്ടെന്ന് വിർജിനിയ അറിയിച്ചു. ഇത്തരത്തിൽ കേസ് മുന്നോട്ടു പോയാൽ അത് രാജകുടുംബത്തിന് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ബ്രാൻഡായ മോറിസണിന്റെ പാലിന് ഇനിയും മുതൽ കാലാവധി തീരുന്ന തീയതി ഉണ്ടാവില്ലെന്ന് കമ്പനി വക്താവ് അറിയിച്ചു. കാലാവധി കഴിഞ്ഞെന്ന പേരിൽ ലക്ഷകണക്കിന് ലിറ്റർ പാൽ ഉപഭോക്താക്കൾ കളയുന്നത് ഒഴിവാക്കാനാണ് ഈ നീക്കം. പാൽ കേടായോന്ന് അറിയാൻ മണത്തു നോക്കാനാണ് കമ്പനി ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്.

യുകെയിൽ ഏറ്റവും കൂടുതൽ വെയ്സ്റ്റ് ആകുന്ന ഭക്ഷണസാധനങ്ങളിൽ മൂന്നാം സ്ഥാനമാണ് പാലിനുള്ളത് . 250 മില്ല്യൺ ലിറ്റർ പാൽ ഒരുവർഷം വെയ് സ്‌റ്റാകുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിൽ 50 മില്യൺ ലിറ്റർ പാൽ കേടായില്ലെങ്കിലും യൂസ് ബൈ ഡേറ്റ് കഴിഞ്ഞതിനാൽ ഉപഭോക്താക്കൾ ഉപേക്ഷിക്കുന്നതാണ്. അതിനാൽ യൂസ് ബൈ ഡെയിറ്റിന് പകരം ബെസ്റ്റ് ബിഫോർ ഡെയ്റ്റ് ആയിരിക്കും ഇനിയും മുതൽ മോറിസണിന്റെ പാലിൽ ഉണ്ടാവുക.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കൂടുതൽ ‘ഓൾ-ലെയ്ൻ സ്മാർട്ട് മോട്ടോർവേകൾ’ അഞ്ച് വർഷത്തേക്ക് വൈകിപ്പിക്കാനൊരുങ്ങി സർക്കാർ. അവയുടെ സുരക്ഷ വിലയിരുത്തിയ ശേഷമാണ് പുതിയ തീരുമാനം സ്വീകരിച്ചതെന്ന് സർക്കാർ വ്യക്തമാക്കി. സാധാരണ പാതയായി ഹാർഡ് ഷോൾഡർ ഉപയോഗിക്കുന്നത് തിരക്ക് കുറയ്ക്കുമെങ്കിലും റോഡപകടങ്ങൾക്ക് കാരണമാകുമെന്ന് എംപിമാർ അടക്കമുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ നിലവിൽ ഓൾ-ലെയ്ൻ പ്രവർത്തിക്കുന്ന മോട്ടോർവേകളിൽ ഹാർഡ് ഷോൾഡറുകൾ പുനഃസ്ഥാപിക്കില്ലെന്ന് ഗതാഗത വകുപ്പ് (ഡിഎഫ്‌ടി) അറിയിച്ചു. ഭാവിയിലെ എല്ലാ സ്മാർട്ട് മോട്ടോർവേകളും “ഓൾ-ലെയ്ൻ” ആയി പ്രവർത്തിപ്പിക്കാൻ സർക്കാർ മുമ്പ് പദ്ധതിയിട്ടിരുന്നു.

നിലവിൽ നിർമ്മാണത്തിലിരിക്കുന്ന 100 മൈൽ ഓൾ-ലെയ്‌നുകൾ പൂർത്തിയാക്കാമെന്നും 57 മൈൽ താൽക്കാലികമായി നിർത്തിവയ്ക്കാമെന്നും ഇന്ന് സർക്കാർ തീരുമാനിച്ചു. ഇംഗ്ലണ്ടിലെ സ്മാർട്ട് മോട്ടോർവേകൾക്കാണ് ഇവ ബാധകം. ഇപ്പോൾ 400 മൈൽ സ്മാർട്ട് മോട്ടോർവേ പ്രവർത്തിക്കുന്നുണ്ടെന്ന് ഹൈവേസ് ഇംഗ്ലണ്ട് പറഞ്ഞു. ഇവയിൽ ഏകദേശം 200 മൈൽ മോട്ടോർവേയിൽ സ്ഥിരമായ ഹാർഡ് ഷോൾഡർ ഇല്ല.

തിരക്ക് കുറയ്ക്കാനായി റോഡിൽ പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിന് 390 മില്യൺ പൗണ്ട് പൊതു ഫണ്ട് നൽകുമെന്നും സർക്കാർ അറിയിച്ചു. സർക്കാർ കണക്കുകൾ പ്രകാരം 2014 നും 2019 നും ഇടയിൽ സ്മാർട്ട് മോട്ടോർവേകളിൽ 38 പേർ കൊല്ലപ്പെട്ടു. യുകെയിലെ ഏറ്റവും സുരക്ഷിതമായ റോഡുകളിലൊന്നാണ് സ്മാർട്ട് മോട്ടോർവേകളെന്നു ആദ്യം തെളിഞ്ഞെങ്കിലും അവ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒമിക്രോൺ ബ്രിട്ടനിൽ ആഞ്ഞടിക്കുകയാണ്. പ്രതിദിന രോഗവ്യാപനവും മരണനിരക്കും കൂടുന്നത് കടുത്ത ആശങ്കയാണ് രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്. ജനുവരി എട്ടാം തീയതി ബ്രിട്ടനിലെ കോവിഡ് മരണങ്ങൾ 1,50,000 കടന്നിരുന്നു . ഒന്നര ലക്ഷത്തിൽ കൂടുതൽ പേരുടെ ജീവൻ കോവിഡ് കവർന്നെടുത്ത ആദ്യത്തെ യൂറോപ്യൻ രാജ്യമാണ് ബ്രിട്ടൻ. ലോകരാജ്യങ്ങളിൽ 1,50,000 പേരിൽ കൂടുതൽ മഹാമാരി മൂലം മരണമടയുന്ന ഏഴാമത്തെ രാജ്യമാണ് യുകെ. യുഎസ്, ബ്രസീൽ, ഇന്ത്യ, റഷ്യ ,മെക്സിക്കോ എന്നീ രാജ്യങ്ങളാണ് യുകെയുടെ മുന്നിലുള്ളത് .

എന്നാൽ രോഗവ്യാപനത്തിൻെറ ഈ തീവ്രതയ്ക്ക് ഇടയിലും പ്രത്യാശയാകുകയാണ് പൊതുജനാരോഗ്യ വിദഗ്ധനായ പ്രൊഫ.ഡേവിഡ് ഹെയ്മാന്റ് വാക്കുകൾ. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ കോവിഡ് മഹാമാരിയിൽ നിന്ന് ആദ്യം പുറത്തു കിടക്കുന്ന രാജ്യം ബ്രിട്ടൻ ആയിരിക്കും. ഇംഗ്ലണ്ടിൽ പ്രായപൂർത്തിയായ അഞ്ചിൽ നാലുപേരും ബൂസ്റ്റർ വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. വാക്സിനുകളിൽ നിന്നുള്ള ഉള്ള ആൻറിബോഡി കൂടാതെ മുമ്പ് രോഗം ബാധിച്ചവരിൽ ഉള്ള ആൻറിബോഡികൾ കൂടി കണക്കിലെടുക്കുമ്പോൾ 95% ബ്രിട്ടീഷുകാർക്കും ഇപ്പോൾ പ്രതിരോധശേഷി ആർജ്ജിച്ചു കഴിഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് പ്രതിരോധകുത്തിവെയ്പ്പ് നൽകുന്നതിൽ യുകെ എന്നും മുൻപന്തിയിലായിരുന്നു.

രാജ്യത്ത് പ്രതിദിന കേസുകൾ കുറയുന്നതിൻെറ സൂചനകൾ കിട്ടി തുടങ്ങി. ഇന്നലെ രജിസ്റ്റർ ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 120,821 ആയിരുന്നു. എന്നാൽ മരണനിരക്ക് കൂടുതലായത് ആശങ്ക ഉളവാക്കുന്നുണ്ട്. 379 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരണമടഞ്ഞത് . യുകെയിൽ 7.5 ദശലക്ഷം ആളുകൾക്ക് ബൂസ്റ്റർ ഡോസ് നൽകാനുണ്ട് . 1.5 ദശലക്ഷം ആളുകൾ 1 ഡോസ് മാത്രമേ സ്വീകരിച്ചിട്ടുള്ളൂ. അടുത്ത 6 മുതൽ 8 ആഴ്ച വരെയുള്ള സമയപരുധിയിൽ യൂറോപ്പിലെ പകുതിയിലധികം ജനങ്ങൾക്ക് ഒമിക്രോൺ പിടിപെടുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിനു നിമിഷങ്ങൾക്കു മുൻപ് ലോറിഡ്രൈവർ അഡൾട്ട് ഡേറ്റിംഗ് സൈറ്റുകളിൽ തിരയുകയായിരുന്നുവെന്ന് കണ്ടെത്തൽ. കഴിഞ്ഞ ജൂലൈയിൽ ഉണ്ടായ അപകടത്തിൽ 57 കാരനായ ഡേവിഡ് ഡാഗ്ലിഷ്, 59 കാരിയായ എലൈൻ സല്ലിവൻ, 51 കാരനായ പോൾ മില്ലാൻ എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിന് കാരണക്കാരനായ 41 കാരൻ അയോൺ ഒനട്ട് വാഹനമോടിക്കുന്ന സമയങ്ങളിൽ അഡൾട്ട് ഡേറ്റിംഗ് സൈറ്റുകളിൽ സെർച്ച് ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് ഇദ്ദേഹത്തിന് എട്ടു വർഷവും 10 മാസവുമുള്ള ജയിൽ ശിക്ഷയാണ് കോടതി ചൊവ്വാഴ്ച വിധിച്ചത്. രണ്ട് ഡേറ്റിംഗ് സൈറ്റുകളിൽ മാറിമാറി അദ്ദേഹം സെർച്ച് ചെയ്തെന്നും, വിവിധ പ്രൊഫൈലുകൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ടെന്നും കോടതി വിലയിരുത്തി. രാസവളവുമായി പോവുകയായിരുന്ന അദ്ദേഹത്തിന്റെ ലോറി അൻപത് കിലോമീറ്റർ വേഗതയിലാണ് ഓടിക്കൊണ്ടിരുന്നത് എന്നും കോടതി വിലയിരുത്തി

അപകടകരമായ രീതിയിൽ വണ്ടിയോടിച്ചത് മൂലമാണ് ഇത്തരത്തിലൊരു അപകടമുണ്ടായതെന്നും കോടതി വിലയിരുത്തി. റോഡിലെ ലെയ് നുകളിൽ അങ്ങോട്ടുമിങ്ങോട്ടും ലോറി നിരങ്ങി നീങ്ങുന്നത് കാഴ്ചക്കാർ കണ്ടിരുന്നു. ഇന്റർനെറ്റിൽ മുഴുകിയിരുന്നതിനാലാണ് ഇത്തരത്തിലൊരു അപകടം ഉണ്ടായതെന്ന് ജഡ്ജി വിലയിരുത്തി. ഒരാളുടെ അശ്രദ്ധ മൂലം നിരവധി ജീവനുകളാണ് പൊലിഞ്ഞതെന്നും, ഇത്തരത്തിലൊന്ന് ഇനി മേലിൽ ആവർത്തിക്കപ്പെടേണ്ടതല്ലെന്നും കോടതി വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved