Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ചാറ്റ്ജിപിറ്റിയുടെ സഹായത്തോടെ സൈബർ കുറ്റവാളികൾ ഫിഷിങ് ഈമൈലുകൾ അയക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഇന്റർനെറ്റ് ഉപയോക്താക്കളെ കൊള്ളയടിക്കാൻ തട്ടിപ്പുകാർ ചാറ്റ് ജിപിറ്റി പോലെയുള്ള എഐ ഉപകരണങ്ങളുടെ സഹായം തേടുന്നതായി സൈബർ സുരക്ഷാ കമ്പനിയായ നോർട്ടൺ മുന്നറിയിപ്പ് നൽകി. ഇത്തരം ഈമെയിലുകൾ സൃഷ്ഠിക്കുന്നതിനായി ചാറ്റ് ജിപിറ്റി ഉപയോഗിക്കുന്നത് വഴി സൈബർ ക്രൈം സംഘങ്ങൾ 96 ശതമാനം വരെ തങ്ങളുടെ ചിലവുകൾ കുറയ്ക്കുമെന്ന് ന്യൂ സയന്റിസ്റ്റിലെ റിപ്പോർട്ടിൽ പറയുന്നു.

ചാറ്റ് ജിപിറ്റി ഉപയോഗിക്കുന്നത് വഴി വിവിധ ഭാഷകൾ ഉപയോഗിക്കാനുള്ള ക്രിമിനൽ സംഘങ്ങളുടെ തടസങ്ങളും പൂർണമായി മാറിയെന്ന് മൈസീന സെക്യൂരിറ്റി സൊല്യൂഷൻസ് സിഇഒ ജൂലിയ ഒ ടൂൾ മുന്നറിയിപ്പ് പറഞ്ഞു. എ.ഐ ഉപയോഗിച്ച് തയാറാക്കിയ ഈമെയിലുകൾ കണ്ടെത്താൻ വഴികളുണ്ടെന്നും എന്നാൽ പുതിയ സാങ്കേതികവിദ്യകൾ ഇവ കണ്ടെത്തുന്നത് കൂടുതൽ പ്രയാസകരമാകുമെന്നും അവർ കൂട്ടിച്ചേർത്തു.

ചാറ്റ്ജിപിറ്റിയാണ് നിലവിൽ ഡാർക്ക് വെബിലെ ഏറ്റവും പ്രധാന വിഷയങ്ങളിൽ ഒന്ന്. ഇരകളെ കബളിപ്പിക്കാൻ സൈബർ കുറ്റവാളികൾ നല്ലതോതിൽ ഇവയെ ആശ്രയിക്കുന്നു. ചാറ്റ്ജിപിറ്റി തെറ്റായി ഉപയോഗിക്കാതിരിക്കാൻ നിരവധി പരിരക്ഷകൾ ഉണ്ടെങ്കിലും തട്ടിപ്പുകാർ ഇത് മറികടക്കുന്നു. ചാറ്റ്ജിപിറ്റി തയാറാക്കിയ ഫ്രോഡ് ഈമെയിലുകൾ മനുഷ്യർ ഉണ്ടാക്കിയതിനെ അപേക്ഷിച്ച് കണ്ടെത്താൻ ബുദ്ധിമുട്ടാണ് എന്ന വസ്തുത മുതലെടുത്താണ് തട്ടിപ്പുകാർ ഇവ ഉപയോഗിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ലേബർ പാർട്ടിയുടെ ബാരോ ആൻഡ് ഫർണസ് പാർലമെന്ററി സ്ഥാനാർത്ഥിയായി മലയാളി വനിത. 2025 ജനുവരി 24-ന് ശേഷം നടക്കാനിരിക്കുന്ന അടുത്ത തിരഞ്ഞെടുപ്പിന് മുന്നോടിയായി ലേബർ പാർട്ടിയുടെ ബാരോ ആൻഡ് ഫർണസ് പാർലമെന്ററി സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് നീണ്ട മത്സരാർത്ഥികളിൽ ഒരാളായി ക്രോയ്‌ഡൺ ബ്രോഡ് ഗ്രീൻ വാർഡ് കൗൺസിലർ മഞ്ജു ഷാഹുൽ ഹമീദിനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാളിയായ മഞ്ജു ഇപ്പോൾ ക്രോയ്ഡണിലെ ബ്രോഡ് ഗ്രീൻ വാർഡിലെ കൗൺസിലറാണ്. മുമ്പ് 2014/2015 കാലത്ത് ക്രോയ്‌ഡോണിന്റെ മേയറായും പ്രവർത്തിച്ചിരുന്നു.

ക്രിസ് ആൾട്രീ, ട്രിസ് ബ്രൗൺ, എറിക്ക ലൂയിസ്, മിഷേൽ സ്‌ക്രോഗാം, മഞ്ജു ഷാഹുൽ-ഹമീദ് എന്നിവരും മത്സരാർത്ഥികളുടെ നീണ്ട പട്ടികയിൽ ഉൾപ്പെടുന്നുണ്ടെന്ന് ലേബർ പാർട്ടി ഓഫ് ബാരോ ആൻഡ് ഫർണസ് സ്ഥിരീകരിച്ചു. ബാരോയിൽ കഴിഞ്ഞ ഏഴ് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചതിന് ശേഷം കൺസർവേറ്റീവുകളിൽ നിന്ന് സീറ്റ് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ലേബർ പാർട്ടി നേതൃത്വം. ബാരോ ആൻഡ് ഫർണസ് ലേബർ പാർട്ടിയുടെ മുൻ ചെയർമാനായിരുന്ന ക്രിസ് ആൾട്രീ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു ശേഷം വീണ്ടും മത്സരിക്കുമെന്നും സൂചനകളുണ്ട്.

മുതിർന്ന രാഷ്ട്രീയ പത്രപ്രവർത്തകൻ മൈക്കൽ ക്രിക്കാണ് മഞ്ജു ഷാഹുൽ ഹമീദിന്റെ പേര് മുന്നോട്ട് വച്ചത്. നിലവിലെ യുകെ പാർലമെന്റ് 2024 ഡിസംബർ 17 ചൊവ്വാഴ്‌ച പിരിച്ചുവിടും. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് വൻ വിജയം നേടാനാകുമെന്നാണ് ഏറ്റവും പുതിയ സർവേകൾ സൂചിപ്പിക്കുന്നത്. 2019 മുതൽ കൺസർവേറ്റീവ് പാർട്ടിയുടെ സൈമൺ ഫെൽ യുകെ പാർലമെന്റിന്റെ ഹൗസ് ഓഫ് കോമൺസിൽ പ്രതിനിധീകരിക്കുന്ന ലങ്കാഷെയറിലെ കുംബ്രിയയിലെ ഒരു മണ്ഡലമാണ്, മുമ്പ് ബാരോ-ഇൻ-ഫർണസ് എന്നറിയപ്പെട്ടിരുന്ന ബാരോ ആൻഡ് ഫർണസ്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കേരളത്തിൽ നിന്ന് വളരെ വ്യത്യസ്തമായ കാലാവസ്ഥയാണ് ബ്രിട്ടന്റേത്. കടുത്ത മഞ്ഞു വീഴ്ചയും തണുപ്പും മൂലം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ ജീവിതം കൂടുതൽ ദ്ദുസഹമാകുന്നു. യുകെയുടെ പല ഭാഗങ്ങളിൽ മഞ്ഞു വീഴ്ച തുടരും. വെള്ളിയാഴ്ച ഉണ്ടായ കടുത്ത മഞ്ഞുവീഴ്ചയിൽ ഡ്രൈവർമാർ മണിക്കൂറുകളോളം റോഡിൽ കുടുങ്ങി കിടന്നു. തെക്കൻ ഇംഗ്ലണ്ട് ഒഴികെയുള്ള യുകെയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ശനിയാഴ്ച വരെ കടുത്ത മഞ്ഞുവീഴ്ചയെ തുടർന്ന് യെൽലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ഞുവീഴ്ച പല മേഖലകളിലും പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് ബിബിസി കാലാവസ്ഥാ വിദഗ്ധൻ മാറ്റ് ടെയ്‌ലർ പറഞ്ഞു. സ്കോട്ട്ലൻഡ്, ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ താപ നില -10C മുതൽ -13C വരെ കുറയും.

കടുത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ ഹൈവേ ഓപ്പറേഷൻ കൺട്രോൾ ഡയറക്ടർ ആൻഡ്രൂ പേജ്-ഡോവ് പറഞ്ഞു. നിലവിലെ കാലാവസ്ഥ മെച്ചപ്പെടുന്നതിന് പകരം കൂടുതൽ വഷളാകാനാണ് സാധ്യത എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെയിൽസിന്റെ ചില ഭാഗങ്ങളിലും വടക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലും വെള്ളിയാഴ്ച മുതൽ രാത്രി വരെ ഉണ്ടായ മഞ്ഞുവീഴ്ച്ച എം 62 – വിൽ കടുത്ത ഗതാഗത തടസ്സമാണ് സൃഷ്ടിച്ചത്. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ റോച്ച്‌ഡെയ്‌ലിനും വെസ്റ്റ് യോർക്ക്ഷെയറിലെ ഹഡേഴ്‌സ്‌ഫീൽഡിനും ഇടയ്ക്കുള്ള കാരിയേജ്‌വേയിൽ ഡ്രൈവർമാർ കടുത്ത ട്രാഫിക് റിപ്പോർട്ട് ചെയ്തു.

ജംഗ്ഷൻ 20 നും 22 നും ഇടയിൽ രണ്ട് പാതകൾ അടച്ചതിനെത്തുടർന്ന് വണ്ടികളുടെ നീണ്ട നിര 17 മൈലോളം നീണ്ടു. ഇത്തരത്തിലുള സാഹചര്യങ്ങൾ നേരിടാൻ തങ്ങൾ നേരത്തെ തന്നെ തയ്യാറാണെന്നും എം 62 ഉടനെ തുറക്കുമെന്നും ആൻഡ്രൂ പേജ്-ഡോവ് അറിയിച്ചു. റോഡുകളിലെ ട്രാഫിക്കിൽ പെട്ട് മണിക്കൂറുകളോളം കുടുങ്ങിക്കിടക്കേണ്ടി വന്ന തങ്ങളുടെ അനുഭവം നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബ്രിട്ടീഷ് ചാനൽ കടക്കാൻ ശ്രമിക്കുന്ന കുടിയേറ്റക്കാരെ തടയാൻ നിർണായക ചുവടുവെപ്പുമായി യുകെ. ഇതിനായി മൂന്ന് വർഷത്തിനുള്ളിൽ ഫ്രാൻസിന് യുകെ ഏകദേശം 500 മില്യൺ പൗണ്ട് നൽകും. യുകെ പ്രധാനമന്ത്രി ഋഷി സുനക്കും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിൽ പാരീസിൽ നടന്ന ഉച്ചകോടിയിലാണ് പ്രഖ്യാപനം. 500 അധിക ഓഫീസർമാർക്കും ഫ്രാൻസിലെ ഒരു പുതിയ അഭയാർത്ഥി കേന്ദ്രത്തിനുമായിട്ടാണ് പണം നൽകുന്നത്. അടിയന്തിരമായി പ്രശ്നം പരിഹരിക്കാൻ ഫ്രാൻസിന് ഈ വർഷം 63 മില്യൺ പൗണ്ട് നൽകാനാണ് യുകെ പദ്ധതിയിട്ടിരുന്നത്. 2023-24 കാലയളവിൽ വാഗ്ദാനം ചെയ്ത തുകയുടെ മൂന്നിരട്ടിയാണ് നിലവിലുള്ളതെന്നാണ് ഉയരുന്ന പ്രധാന വിമർശനം.

അതേസമയം, നടപടി ശക്തിപ്പെടുത്താൻ ഫ്രാൻസും എൻഫോഴ്‌സ്‌മെന്റിനുള്ള ധനസഹായം വർദ്ധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തുക എത്രയാണ് എന്നതിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. എന്നാൽ ഇതുവെറും പേപ്പർ നടപടി മാത്രമാണെന്നും ഒരു പ്രതിസന്ധിയിൽ നിന്ന് മറ്റൊന്നിലേക്ക് ചാടനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും ലേബർ പാർട്ടി നേതാവ് എമിലി തോൺബെറി പറഞ്ഞു. ഋഷി സുനകിന് മുൻപേ ഈ നടപടി ഞങ്ങൾ കൈകൊണ്ടതാണെന്നും, അന്ന് എന്താ സംഭവിച്ചത് എന്നുള്ളത് അനുഭവമുള്ളതാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

ചെറിയ ബോട്ട് ക്രോസിംഗുകൾ കുറയ്ക്കുന്നതിന് പ്രവർത്തിക്കുന്ന യുകെ, ഫ്രഞ്ച് ടീമുകളുടെ സംയുക്ത ശ്രമങ്ങളെ മാക്രോൺ പരസ്യമായി പ്രശംസിച്ചു. കഴിഞ്ഞ വർഷം 30,000 ചെറു ബോട്ട് ക്രോസിംഗുകൾ, സംഘം തടയുകയും 500 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി എലിസി പാലസിൽ സുനകിനൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ഒരുമിച്ച് മുന്നോട്ട് പോകുന്നതിലൂടെ മറ്റ് ശക്തികളെ തോൽപിക്കാൻ കഴിയുമെന്നും അതിനായി ഇനിയും ഒരുമിച്ച് മുന്നോട്ട് പോകുമെന്നും ഫ്രഞ്ച് പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി ഡ്രോണുകൾ പോലുള്ള ആധുനിക സാങ്കേതികവിദ്യകൾ പ്രയോഗിക്കുമെന്നും, 500 പുതിയ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബാർബഡോസ് ദ്വീപിൽ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിലെ ജീവനക്കാരിയെ ബലാത്സംഗം ചെയ്‌തതിന് ബ്രിട്ടീഷ് വ്യവസായിക്കെതിരെ കേസെടുത്തു. ബ്രിഡ്ജ്ടൗണിലെ മജിസ്‌ട്രേറ്റിന് മുമ്പാകെ നടന്ന വാദത്തിൽ വെച്ചാണ് ഡാനിയേൽ ജോൺസൻ കുറ്റം സമ്മതിച്ചത്. 4,000 പൗണ്ടിന്റെ ജാമ്യം അനുവദിച്ചെങ്കിലും ദ്വീപ് വിട്ടുപോകാൻ കഴിയാത്തതിനാൽ പാസ്‌പോർട്ട് കൈമാറാൻ ഉത്തരവിട്ടിട്ടുണ്ട്. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി ആഴ്ചയിൽ രണ്ടുതവണ പോലീസ് സ്റ്റേഷനിൽ ഹാജരാകാനും ഉത്തരവിൽ പറയുന്നു. എൻഡ്‌ലെസ് ഇലക്‌ട്രിക്‌സ് എന്ന ഇലക്ട്രിക് വാഹനങ്ങളുടെ വില്പനയാണ് ഇയാൾക്ക്.

കഴിഞ്ഞ ഏഴ് വർഷമായി ബാർബഡോസിൽ താമസിച്ചു വരികയായിരുന്നു ഇയാൾ. സംഭവത്തിൽ, ജോൺസനെ യുവതിക്ക് പരിചയമുണ്ടെന്നും അവർ മറ്റ് ബിഎ ക്രൂവിനൊപ്പം ഭക്ഷണം കഴിക്കാൻ പോയതാണെന്നും പോലീസ് പറഞ്ഞു. സ്റ്റോപ്പ്‌ ഓവർ സമയത്ത് 300 പൗണ്ട് നൽകാം എന്ന വ്യാജേനെയാണ് പ്രതി ആക്രമിച്ചതെന്നും അതിജീവിത പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ബാർബഡോസിൽ നിന്ന് ലണ്ടനിലേക്കുള്ള ബിഎ വിമാനത്തിലെ യുവതിയുടെ നാല് സഹപ്രവർത്തകരുടെ മൊഴിയെടുക്കേണ്ടി വന്നതിനാൽ വിമാനം റദ്ദാക്കിയിരുന്നു. ഇതിനെ തുടർന്ന് 150 യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി.

പോലീസ് അന്വേഷണങ്ങൾ പുരോഗമിക്കുന്നതിനിടയിൽ ബ്രിട്ടീഷ് എയർവേയ്‌സ് അവരുടെ സ്വന്തം അന്വേഷകനെയും അയച്ചു. പ്രതിയെ കണ്ടെത്താൻ പോലീസിന് ആദ്യം കഴിഞ്ഞില്ലെങ്കിലും പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്ക് കോവിഡ് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡിറ്റക്ടീവിന്റെ ചോദ്യം ചെയ്യൽ മാറ്റിവെക്കേണ്ടി വന്നു. ബ്രിട്ടീഷ് എയർവെയ്‌സിലെ ജീവനക്കാർ ഇക്കാര്യത്തിൽ മൊഴി നൽകിയിട്ടുണ്ടെന്ന് ബാർബഡോസ് പോലീസ് വക്താവ് ഇൻസ്പെക്ടർ റോഡ്‌നി ഇന്നിസ് കൂട്ടിചേർത്തു. വിശദമായ അന്വേഷണങ്ങൾ നടത്തിയതിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഗാറ്റ്‌വിക്ക്-കൊച്ചി വിമാന സർവീസ് മാർച്ച് 26 മുതൽ ആരംഭിക്കും.കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് പുറത്ത് വിട്ട വേനൽ കാല ഷെഡ്യൂളിലാണ് ഇക്കാര്യം പുറത്ത് വന്നത്. 2023 മാർച്ച് 26 മുതൽ ഒക്ടോബർ 28 വരെ പ്രാബല്യത്തിൽ വരെയുള്ള ഷെഡ്യൂളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എയർ ഇന്ത്യയുടെ പുതിയ പ്രതിവാര കൊച്ചി-ലണ്ടൻ (ഗാറ്റ്‌വിക്ക്) സർവീസ് 2023 മാർച്ച് 26 മുതൽ ആരംഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കൊച്ചി ഉൾപ്പെടെയുള്ള പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ലണ്ടൻ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലേക്ക് ആഴ്ചയിൽ 12 എയർഇന്ത്യ വിമാനങ്ങൾ സർവീസ് നടത്തും. യുകെയിലെ രണ്ടാമത്തെ വലിയ വിമാനത്താവളത്തിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന ഏക എയർലൈനാണ് എയർ ഇന്ത്യ.

അതേസമയം, കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ തിരുവനന്തപുരത്തെയും കൊച്ചി വിമാനത്താവളത്തെയും ബന്ധിപ്പിച്ചു കൊണ്ട് സർവീസ് ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്താൽ, തിരുവനന്തപുരത്ത് നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് ദിവസേന കെഎസ്ആർടിസി ലോ ഫ്ലോർ ബസിൽ യാത്ര ചെയാം. ഗാറ്റ്‌വിക്ക് എയർപോർട്ടിലും സമാനമായ ക്രമീകരണം ചെയ്തിട്ടുണ്ട്. ലണ്ടനിലേക്കും സൗത്ത്-ഈസ്റ്റ് ഇംഗ്ലണ്ടിലേക്കും കാറിലോ കോച്ചിലോ യാത്ര ചെയ്യുന്നതിനുള്ള സൗകര്യം നിലവിലുണ്ട്. കൂടാതെ, സൗത്ത് ടെർമിനലിൽ നിന്ന് 24 മണിക്കൂറും റെയിൽ മാർഗം മുഖേന സെൻട്രൽ ലണ്ടനിലെത്താനാകും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മോർട്ട്ഗേജ് നിരക്കുകൾ ഉയരുന്ന സാഹചര്യത്തിൽ വീടുടമകൾക്ക് മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധർ. അടുത്ത വർഷം ജൂലൈയോടെ 356,000 മോർട്ട്ഗേജ് വായ്പക്കാർക്ക് തിരിച്ചടവിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്നും, ജീവിത ചിലവുകൾ പ്രതിസന്ധി ഉണ്ടാക്കാൻ ഇടയുണ്ടെന്നും ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റി (എഫ്സിഎ) പറഞ്ഞു. 18 നും 34 നും ഇടയിൽ പ്രായമുള്ളവരെയാണ് ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് റെഗുലേറ്റർ പറഞ്ഞു. 570,000 ആളുകൾക്ക് പ്രശ്‌നങ്ങളുണ്ടാകാമെന്നാണ് വിലയിരുത്തൽ.

മോർട്ട്ഗേജ് കടം വാങ്ങുന്നവരെ അവരുടെ മൊത്ത ഗാർഹിക വരുമാനത്തിന്റെ 30%-ത്തിൽ കൂടുതൽ മോർട്ട്ഗേജ് പേയ്‌മെന്റുകളിലേക്കാണ് പോകുന്നതെങ്കിൽ പ്രശ്നം ബാധിക്കുമെന്നും എഫ് സി എ മുന്നറിയിപ്പ് നൽകുന്നു. ചെറുപ്പക്കാരായ വീട്ടുടമസ്ഥരും ലണ്ടനിലും ഇംഗ്ലണ്ടിന്റെ തെക്ക് കിഴക്കൻ പ്രദേശങ്ങളിലും താമസിക്കുന്നവരും ഇതിൽ ഉൾപെടും. ഈ ഗ്രൂപ്പിനുള്ളിൽ, ഒരു ഫിക്സഡ്-റേറ്റ് ഡീൽ ഓഫ് ചെയ്യുന്നവർക്ക് ഒരു പുതിയ മോർട്ട്ഗേജ് ഡീൽ പ്രകാരം പ്രതിമാസം ശരാശരി £340 അധികമായി നൽകാം. എന്നാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന നിരക്കിന്റെ വിപണിയിലെ മാറ്റങ്ങൾ ഇതിനെ സാരമായി ബാധിച്ചേക്കാം.

പലിശനിരക്കിലെ വ്യതിയാനങ്ങളും ഇതിനെ പ്രതികൂലമായി ബാധിച്ച ഘടകങ്ങളാണ്. കഴിഞ്ഞ വർഷം ജൂൺ വരെ 200,000 വീട്ടുടമസ്ഥർക്ക് പേയ്‌മെന്റുകൾ നഷ്‌ടമായതായി എഫ്‌സി‌എ വ്യക്തമാക്കി.തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ ഗുരുതരമായ നിയമപ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. അതുകൊണ്ട് തന്നെ ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിയുടെ മുന്നറിയിപ്പിനെ ഗൗരവമായിട്ടാണ് ആളുകൾ സമീപിക്കുന്നത്. മിനി ബഡ്ജ്റ്റിന് ശേഷമാണ് അവസ്ഥ ഇത്രയും ഗുരുതരമായത്. അപ്രതീക്ഷിതമായി പലിശനിരക്കും, വായ്പ തിരിച്ചടവും ഉയർന്നത് തിരിച്ചടിയായി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ:മൂത്രമൊഴിക്കുക എന്നുള്ളത് സാധാരണ ഒരു പ്രവർത്തനമാണ്. എന്നാൽ പലതരത്തിലുള്ള തെറ്റായ ശൈലികൾകൊണ്ട് മൂത്രാശയ രോഗങ്ങൾ വിളിച്ചു വരുത്തുന്നതായി യൂറോളജിസ്റ്റുകൾ പറയുന്നു. ഇത്തരത്തിൽ പ്രധാനമായും 7 തെറ്റുകളാണ് പതിവായി ചെയ്യുന്നത്. അതിനെ കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് യൂറോളജിസ്റ്റുകൾ.

1. പിടിച്ചു വെക്കുന്ന ശീലം

ഓരോ ഇടത്തും വ്യത്യസ്തമയ സാഹചര്യമാണ് ഉള്ളത്. തിരക്കേറിയ ഒരു പരിപാടിയിലോ, യാത്ര ചെയ്യുമ്പോഴോ ഒക്കെ മൂത്രം ഒഴിക്കാൻ പറ്റിയെന്നു വരില്ല. അപ്പോൾ നമ്മൾ എല്ലാവരും ചെയ്യുന്ന കാര്യമാണ്. പിടിച്ചു വെക്കുക എന്നുള്ളത്. പക്ഷെ, ഇങ്ങനെ ചെയ്യുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ ക്ഷണിച്ചു വരുത്തുമെന്നാണ് മെഡിക്കൽ രംഗത്തെ വിദഗ്ധർ ചൂണ്ടികാണിക്കുന്നത്.

2. പൂർണമായും മൂത്രം പുറംതള്ളാതിരിക്കുന്നത്

മൂത്രമൊഴിച്ചു കളയുമ്പോൾ പലപ്പോഴും മുഴുവനും കളയാറില്ല. ഇങ്ങനെ മൂത്രസഞ്ചി മുഴുവൻ ശൂന്യമാക്കാത്തതിലൂടെ അണുബാധ, മൂത്രസഞ്ചി നീട്ടൽ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് യുറോളജിസ്റ്റ് ഡോ ഗോൾഡ് ഫിഷർ പറഞ്ഞു.

3. തുടർച്ചയായി മൂത്രം ഒഴിക്കുന്നത്

പലപ്പോഴും തുടർച്ചയായി മൂത്രമൊഴിക്കുന്നവർ നമ്മുടെ ഇടയിലുണ്ട്. അവരുടെ മൂത്രസഞ്ചി ചെറുതായത് കൊണ്ടാണ് എന്നാണ് അവർ ഇങ്ങനെ പറയുന്നതെന്ന് ഡോ വിന്റർ പറയുന്നു. എന്നാൽ, അവർക്ക് അസ്വസ്ഥത തുടർച്ചയായി ഉണ്ടാകുന്നത് കൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. ഒരു ദിവസം എട്ടോ ഒമ്പതോ തവണയിൽ കൂടുതൽ മൂത്രമൊഴിക്കുന്നവർ നമ്മുടെ ഇടയിലുണ്ട്. എന്നിരുന്നാലും ഇത് പ്രായം, ജീവിതശൈലി, ആരോഗ്യം എന്നിവ അനുസരിച്ച് വ്യത്യാസപ്പെടുന്നു, ഡോ വിന്റർ പറഞ്ഞു.

4. മദ്യത്തിന്റെ ഉപയോഗം

മദ്യം ഉപയോഗിക്കുന്നതിന്റെ പലവിധ റിയാക്ഷനുകൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകും. കഫീൻ, ആൽക്കഹോൾ എന്നിവ രണ്ടും ഡൈയൂററ്റിക്സാണ്. ഇത് എത്ര തവണ മൂത്രമൊഴിക്കണമെന്നത് വർദ്ധിപ്പിക്കുകയും മൂത്രാശയത്തെ പ്രകോപിപ്പിക്കുകയും ചെയ്യുമെന്നും ഡോ ഗോൾഡ് ഫിഷർ മുന്നറിയിപ്പ് നൽകുന്നു.

5. യുടിഐ പരിശോധനകൾ

യുടിഐ പരിശോധനകൾ നടത്തുന്നില്ല എങ്കിൽ പലവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് ഇത് നയിക്കും. മൂത്രാശയത്തിലോ മൂത്രനാളത്തിലോ വൃക്കകളിലോ ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയാണ് മൂത്രനാളി അണുബാധ (UTI).

6. പിങ്ക് അല്ലെങ്കിൽ ചുവപ്പ് കലർന്ന മൂത്രം

ചുവന്ന നിറത്തിലുള്ള മൂത്രം പുറത്ത് വന്നാൽ നിങ്ങൾ അടിയന്തിരമായി വൈദ്യസഹായം തേടണം. ഇത് അണുബാധയെയോ മൂത്രാശയ കാൻസറിനെയോ ആണ് സൂചിപ്പിക്കുന്നത്. ജാഗ്രത പുലർത്തണം.

7. വിറ്റാമിൻ സിയുടെ ഉപയോഗം

വിറ്റാമിൻ സിയുടെ ഉപയോഗം വൃക്കയിലെ കല്ലുകൾക്ക് കാരണമാകുമെന്നും ഇത് വയറുവേദന, ഉയർന്ന താപനില എന്നിവയ്ക്ക് കാരണമാകുമെന്നും ഡോക്ടർ വിന്റർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

2046 ലെ വാലന്റൈൻസ് ദിനത്തിൽ പിസയിലെ ചരിഞ്ഞ ഗോപുരത്തിന്റെ വലുപ്പമുള്ള ഒരു നഗരം നശിപ്പിക്കാൻ ശേഷിയുള്ള ഛിന്നഗ്രഹം ഭൂമിയിൽ പതിക്കുമെന്ന് നാസ മുന്നറിയിപ്പ് നൽകി. 2023, ഫെബ്രുവരി 28-നാണ് ഇത്തരത്തിൽ ഭൂമിയിലേക്ക് ഛിന്നഗ്രഹം പതിക്കുമെന്ന് നാസ കണ്ടെത്തിയത്. എന്നാൽ ഇത് എവിടെയായിരിക്കും പതിക്കുന്നതെന്ന് ഇതുവരെ സ്ഥിതീകരിക്കായിട്ടില്ല. ഇന്ത്യൻ മഹാസമുദ്രം മുതൽ പസഫിക് സമുദ്രം വരെയും യുഎസിന്റെ പടിഞ്ഞാറ് മുതൽ കിഴക്കൻ തീരം വരെയും ഉള്ള സ്ഥലങ്ങളാണ് ആഘാതത്തിന് സാധ്യത ഉള്ള പ്രദേശങ്ങളായി പ്രവചിക്കപ്പെട്ടിരിക്കുന്നത്. ലോസ് ഏഞ്ചൽസ്, ഹവായ്, വാഷിംഗ്ടൺ ഡിസി എന്നീ സ്ഥലങ്ങളിലും ഛിന്നഗ്രഹം പതിച്ചേക്കാം.

165 അടി 2023 DW ഭൂമിയിൽ കൂട്ടിയിടിക്കുന്നത് 114 വർഷം മുമ്പ് സൈബീരിയയിൽ പതിച്ച തുംഗസ്‌ക 12-മെഗാട്ടണിനോട് സാമ്യമുള്ളതായിരിക്കും. 160 അടി ഉണ്ടായിരുന്ന ഈ ഛിന്നഗ്രഹം ഒരു ആണവ സ്ഫോടനത്തിനു തന്നെ കാരണമായിരുന്നു. ഒരു മെട്രോപൊളിറ്റൻ നഗരത്തെ നശിപ്പിക്കാൻ ശേഷിയുള്ള ഇവ അന്ന് ഒരു വനത്തിലാണ് പതിച്ചത്. ഇതിൻെറ ആഘാതത്തിൽ 80 ദശലക്ഷത്തിലധികം മരങ്ങൾ നശിച്ചിരുന്നു.

2023 DW ന്റെ കണ്ടെത്തൽ ചൊവ്വാഴ്ച നാസ പ്രഖ്യാപിച്ചു. ഇതിൻെറ ഭ്രമണപഥങ്ങൾ പ്രവചിക്കുന്നതിനായുള്ള പഠനത്തിൻെറ പിന്നിലാണ് നിലവിൽ ശാസ്ത്രജ്ഞർ. ഛിന്നഗ്രഹം ഭൂമിയിൽ പതിക്കാനുള്ള സാധ്യത കഴിഞ്ഞ ഒരാഴ്ചയായി മാറിയിട്ടുണ്ട്. മാർച്ച് 1 ന്, ഒരു ഇറ്റാലിയൻ ആസ്ട്രോനമർ ചിന്നഗ്രഹത്തിൻെറ ആഘാതം 1,2000 അവസരങ്ങളിൽ ഒന്നായാണ് പ്രവചിച്ചത്. എന്നാൽ ഒരു ദിവസത്തിന് ശേഷം സാധ്യത 710-ൽ ഒന്നായി വർദ്ധിച്ചു. നിലവിൽ 560-ൽ ഒന്ന് എന്ന കണക്കാണ് നാസ പുറത്തുവിട്ടിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: തൊഴിൽരംഗത്തെ ദീർഘകാല ക്ഷാമം പരിഹരിക്കാൻ പദ്ധതിയുമായി യുകെ. നിർമ്മാണ മേഖലയ്ക്കായി കൂടുതൽ വിദേശ തൊഴിലാളികളെയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വളർച്ച വർധിപ്പിക്കാനുള്ള വഴികൾ തേടുന്നതിനിടയിൽ കൂടുതൽ വിദേശ തൊഴിലാളികൾക്ക് യുകെയിലേക്ക് വരാനുള്ള അവസരം സർക്കാർ ഒരുക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. നിലവിൽ തൊഴിലാളികൾ കുറവുള്ള മേഖലകൾ തിരഞ്ഞെടുത്ത് ജീവനക്കാരെ റിക്രൂട്ട് ചെയ്യാനാണ് സർക്കാർ നീക്കം.

അതേസമയം, ലിസ്റ്റിൽ ചേർക്കപ്പെട്ടവരിൽ പ്രധാനമായും നിർമാണതൊഴിലാളികൾ, റൂഫർമാർ, മരപ്പണിക്കാർ, പ്ലാസ്റ്ററർമാർ, നിർമാണ വ്യാപാരത്തിൽ പ്രവർത്തിക്കുന്നവർ എന്നിവരായിരിക്കണമെന്ന് സർക്കാരിന്റെ മൈഗ്രേഷൻ അഡൈ്വസറി കമ്മിറ്റി ശുപാർശ ചെയ്തതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. എന്നാൽ പട്ടികയിൽ ഇടം പിടിക്കാൻ സാധ്യതയുള്ളവരിൽ ഒന്നാമത് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ആളുകൾ ആണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയുന്നത്. എന്നാൽ, ഈ ജോലികൾ ചെയ്യുന്നവരെ പട്ടികയിൽ ചേർക്കണോ എന്നുള്ളത് സംബന്ധിച്ച് മന്ത്രിമാർ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയോട് ചേർന്ന് ആലോചന നടത്തുകയാണ്. കൂടുതൽ ആളുകളെ മറ്റ് രാജ്യങ്ങളിൽ നിന്ന് ജോലിക്ക് എത്തിക്കാൻ പുതിയ നടപടിയിലൂടെ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.

ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രാവർമാൻ ശുപാർശ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ പങ്കുവെക്കുന്നത്. മൈഗ്രേഷൻ അഡ്വൈസറി കമ്മറ്റി റിപ്പോർട്ട് അടുത്ത ആഴ്ച പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയാണ്. £20,480 പൗണ്ടിന് ജോലിക്ക് ആളുകളെ എത്തിക്കാനാണ് നീക്കം. നിലവിൽ അടിസ്ഥാന ശമ്പളമായ £25, 600 നാണ് ജോലി ചെയ്യുന്നത്. പുതിയ റിക്രൂട്ട്മെന്റിലൂടെ ആളുകളെ കൊണ്ടുവന്നാൽ 80% ത്തിലധികം ജീവനക്കാരെ നിയമിക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്.

RECENT POSTS
Copyright © . All rights reserved