Main News

ഷിബു മാത്യൂ

സീറോ മലബാർ സഭ മേലധ്യക്ഷൻ അഭിവന്ദ്യ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ തുടർന്ന് കൊണ്ടിരിക്കുന്ന സൈബർ ആക്രമണങ്ങൾ ഇന്ന് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ബിജെപിയുമായി സംഘം ചേർന്ന് മാർ ജോർജ് ആലഞ്ചേരി പിതാവ് സഭയെയും സമൂഹത്തെയും ഒറ്റുകൊടുക്കുന്നു എന്നാണ് വിമർശകർ പ്രധാനമായും ഉന്നയിക്കുന്നത്. ഇതിന് തെളിവായി ഇപ്പോൾ ഒരു ഫോട്ടോയും ഉയർത്തികാണിക്കുന്നു. സംഘപരിവാർ കേന്ദ്രങ്ങളുമായി ആലഞ്ചേരി പിതാവ് ബന്ധപ്പെടുന്നു എന്ന് ഒരുകൂട്ടം ആളുകൾ വിമർശനമായി ഉന്നയിക്കുമ്പോൾ, അതിന്റെ യഥാർത്ഥ വശം മറയ്ക്കപ്പെടുകയാണ് എന്ന് പറയാതെ വയ്യ.

ബിജെപി നേതാവ് ആലഞ്ചേരി പിതാവിന്റെ കയ്യിൽ രാഖി കെട്ടികൊടുക്കുന്ന ചിത്രങ്ങൾ യഥാർത്ഥത്തിൽ അഞ്ച് വർഷങ്ങൾക്ക് മുൻപുള്ളതാണ്. അതിഥിയായിട്ടെത്തുന്നവർ അവരുടേതായ സംസ്കാരത്തിലുള്ള ആചാരമര്യാദകൾ കാണിക്കുന്നത് സ്വാഭാവികമാണ്. അതിഥിയായി എത്തുന്നവർ ആരുതന്നെയായാലും അവരെ അധിക്ഷേപിക്കുന്ന പാരമ്പര്യം സഭയ്ക്കോ, സഭാതലവനോ ഇല്ല. ഈ ചിത്രത്തിൻ്റെ പിന്നിലും അതു തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ഈ വസ്തുത മറച്ചു വെച്ചു കൊണ്ടാണ് മുഖ്യധാര മാധ്യമങ്ങളും, വിമർശകരും സീറോ മലബാർ സഭയെ ക്രൂശിക്കാൻ ഇറങ്ങി പുറപ്പെട്ടത് എന്നുള്ളതാണ് വസ്തുത. സഭാ നേതൃത്വത്തെ ആക്രമിക്കുന്നതിലൂടെ ഇവർ പൂർണമായും ലക്ഷ്യമിടുന്നത് സീറോ മലബാർ സഭയെയും, സഭാ മക്കളെയും ആണെന്നുള്ളത് പകൽ പോലെ വ്യക്തമാണ്. ഈ സഭ വ്യാജ പ്രചരണങ്ങൾക്കും സംഘടിത ശക്തികൾക്കും മുൻപിൽ അടിയറവ് പറഞ്ഞ് പാരമ്പര്യമുള്ളതല്ല. വിശ്വാസികളായ അനേകായിരം മനുഷ്യരുടെ വിയർപ്പിന്റെയും അധ്വാനത്തിന്റെയും ഫലമാണിത്. അതിനെ ചില വ്യാജ പ്രചരണം മുഖേനെ കുത്തി നോവിക്കാൻ മലങ്കര സഭാ മക്കൾ സമ്മതിക്കില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിവന്ദ്യ പിതാവ് പുകഴ്ത്തി സംസാരിച്ചു എന്നതും മറ്റൊരു വ്യാജ പ്രചരണമാണ്. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ പ്രധാന പദവിയിൽ ഇരിക്കുന്ന ഒരു വ്യക്തിയെ കുറിച്ച് നല്ല വാക്കുകൾ പറയുന്നതിൽ എന്താണ് തെറ്റ്? ഇതെല്ലാം മാനുഷികമായ കാര്യങ്ങൾ ആണെന്നുള്ളത് മറന്ന് പോകരുത്. സഭയെ താറടിച്ചു കാണിക്കുവാൻ ചില വ്യക്തികളുടെ താല്പര്യമാണ് ഈ വിഷയത്തെ മോശമായി അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. ന്യൂനപക്ഷത്തിൻ്റെ ആകുലതകൾ സീറോ മലബാർ സഭയ്ക്കുണ്ട് എന്നതാണ് ശരി. നന്മ തിന്മകളെ ചൂണ്ടിക്കാണിക്കാൻ ലഭ്യമാകുന്ന അവസരങ്ങൾ അതിനനുസരിച്ച് ഉപയോഗിക്കുക എന്നത് പ്രധാനമാണ്. അതാണ് ആലഞ്ചേരി പിതാവ് ഉപയോഗിച്ചത്. അതിന് ഒരു രാഷ്ട്രീയ പാർട്ടിക്കും വോട്ട് ചെയ്യണമെന്ന സ്വരം ഇല്ല.

ഈ സഭ വ്യക്തികളുടെ മേൽ അല്ല പടുത്തുയർത്തിയിരിക്കുന്നത്. സഭാ മക്കൾ സഭയെ അകമഴിഞ്ഞാണ് സ്നേഹിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം വ്യാജ പ്രചരണങ്ങൾ സഭാ മക്കളിൽ സങ്കടമുണ്ടാക്കും എന്നുള്ളത് പറയാതെ വയ്യ. ബിജെപി എന്നല്ല കേരളത്തിലെ എല്ലാ രാഷ്ട്രീയ നേതൃത്വവുമായി സഭയ്ക്ക് സ്നേഹബന്ധം ഉണ്ട്. അത് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ അല്ല. മറിച്ച് മാനവികതയിൽ അടിയുറച്ചുകൊണ്ടാണ്. സാമൂഹിക വിഷയങ്ങളിൽ മുൻപും ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള സഭയാണ് സീറോ മലബാർ സമൂഹം. അത്തരം സാഹചര്യങ്ങളിലൊക്കെ കൊടിയുടെ നിറം നോക്കാതെ ഈ സഭ നിലപാട് എടുത്തിട്ടുമുണ്ട്. അത് ഇനിയും തുടർന്ന് കൊണ്ടേയിരിക്കും. വിശ്വാസസമൂഹത്തിന്റെ പിന്തുണ സഭയ്ക്കും, നേതൃത്വത്തിനുമൊപ്പം തന്നെയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പുതിയതായി പ്രഖ്യാപിച്ച 14 മോട്ടോർ വേകളുടെ നിർമ്മാണവുമായി മുന്നോട്ട് പോകുന്നില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചു. വർദ്ധിച്ച സാമ്പത്തിക ചിലവും സുരക്ഷാപ്രശ്നങ്ങളുമാണ് പദ്ധതി റദ്ദാക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . ആസൂത്രണം ചെയ്ത 14 സ്കീമുകളിൽ 11 എണ്ണത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം നിർത്തിവച്ചിരുന്നു. മറ്റ് 3 എണ്ണത്തിന്റെ നിർമ്മാണവും ഉടൻ നിർത്തുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

ഗതാഗത നിരക്ക് നിയന്ത്രിക്കുന്നതിന് ഏറ്റവും ആധുനികമായ സജ്ജീകരണങ്ങൾ ഉൾപ്പെടുത്തിയവയാണ് സ്മാർട്ട് മോട്ടോർ വേകൾ . ഇംഗ്ലണ്ടിന്റെ മോട്ടോർ വേ ശൃംഖലയുടെ 10 ശതമാനത്തോളം സ്മാർട്ട് മോട്ടോർ വേകളാണ്. പുതിയ സ്മാർട്ട് മോട്ടർ വേകൾ നിർമിക്കുന്നതിന് 1 ബില്യൺ പൗണ്ടിൽ കൂടുതൽ ചിലവ് വരുന്നതും പൊതുജനങ്ങളിൽ നിന്നുള്ള എതിർപ്പുമാണ് പദ്ധതികൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള കാരണമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. പൊതുജനങ്ങൾക്ക് കൂടുതൽ വിശ്വാസകരമായ രീതിയിൽ പദ്ധതി പുനരവതരിപ്പിക്കാനാണ് സർക്കാരിൻറെ നീക്കം.

ഈ നീക്കത്തിലൂടെ പുതിയ സ്മാർട്ട് വേകൾ ഇനി നിർമ്മിക്കുന്നതല്ലെന്നല്ല അർത്ഥമാക്കുന്നത് എന്ന് ഗതാഗത സെക്രട്ടറി മാർക്ക് ഹാർപ്പർ പറഞ്ഞു. സ്മാർട്ട് മോട്ടോർ വേകളോടെ ബന്ധപ്പെട്ട എമർജൻസി വേകൾ പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുവെന്നുള്ള വ്യാപകമായ പരാതിയും സ്മാർട്ട് മോട്ടോർ വേകളെ കുറിച്ച് പൊതുജനത്തിൽ നിന്ന് ഉയർന്നു വന്നിരുന്നു. ഈ സുരക്ഷാ വീഴ്ചയും പുതിയ സ്മാർട്ട് മോട്ടർ വേകളുടെ നിർമ്മാണം നിർത്തിവയ്ക്കുന്നതിന് ഒരു കാരണമാണ്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഭൂരിപക്ഷം റോയൽ കോളേജ് ഓഫ് നേഴ്സിംഗ് യൂണിയൻ അംഗങ്ങൾ ശമ്പള കരാറിനെതിരെ വോട്ട് ചെയ്തതോടെ എൻഎച്ച്എസ് നേഴ്സുമാർ വീണ്ടും സമരമുഖത്ത് . ഏപ്രിൽ 30 മുതൽ മെയ് 2 വരെയാണ് നിലവിൽ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗങ്ങൾ, തീവ്രപരിചരണം, ക്യാൻസർ , മറ്റ് ചികിത്സ വാർഡുകൾ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലെ നേഴ്സുമാർ പണിമുടക്കിൽ പങ്കെടുക്കും. മെയ് മാസത്തെ ബാങ്ക് അവധിക്കാലത്ത് നേഴ്സുമാരുടെ സമരം എൻഎച്ച്എസിനെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇംഗ്ലണ്ടിലെ ഏറ്റവും വലിയ നേഴ്സിംഗ് യൂണിയനായ റോയൽ കോളേജ് ഓഫ് നേഴ്സിംഗിലെ അംഗങ്ങൾ ശമ്പള വർദ്ധനവ് നിരസിച്ചതാണ് വീണ്ടും സമരത്തിന് വഴിതുറന്നത്. സർക്കാരും എൻ എച്ച് എസിലെ വിവിധ നേഴ്സിംഗ് യൂണിയൻ നേതാക്കളും തമ്മിലുള്ള ചർച്ചയിൽ സമവായത്തിലെത്തിയ ശമ്പള വർദ്ധനവിനെതിരെ റോയൽ കോളേജ് ഓഫ് നേഴ്സിംഗ് യൂണിയന്റെ അംഗങ്ങൾ വോട്ട് ചെയ്തതായി മലയാളം യുകെ ന്യൂസ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മറ്റൊരു യൂണിയനായ യൂണിസണിലെ ഭൂരിപക്ഷം അംഗങ്ങളും ശമ്പള കരാറിന് അനുകൂലമായാണ് വോട്ട് ചെയ്തത്.

ആർ സി എന്നിലെ വോട്ടെടുപ്പിൽ പങ്കെടുത്ത 54.06 % അംഗങ്ങളും ശമ്പള കരാറിൽ തങ്ങൾ അസംതൃപ്തരാണെന്നാണ് വോട്ടടുപ്പിൽ അഭിപ്രായപ്പെട്ടത്. 45.94 % അംഗങ്ങൾ അനുകൂലിച്ച് വോട്ട് ചെയ്തു. 61 % അംഗങ്ങളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ഭൂരിപക്ഷം അംഗങ്ങളും എതിർത്തതിനാൽ എത്രയും പെട്ടെന്ന് സർക്കാരുമായുള്ള ചർച്ചകൾ പുനരാരംഭിക്കുമെന്ന് ആർ സി എൻ ജനറൽ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ പാറ്റ് കുള്ളൻ വ്യക്തമാക്കിയിരുന്നു .


വളരെ നാളുകളായുള്ള പ്രതിഷേധത്തിനും സമരപരമ്പരകൾക്കും ശേഷമാണ് ബ്രിട്ടനിൽ നേഴ്സുമാരും ആംബുലൻസ് ജീവനക്കാരടക്കമുള്ള എല്ലാ എൻഎച്ച് എസ് സ്റ്റാഫിനും 5 ശതമാനം ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചത്. അതോടൊപ്പം കുറഞ്ഞത് 1655 പൗണ്ട് ഒറ്റ തവണ പെയ്മെൻറ് ആയി നൽകുകയും ചെയ്തു. ഏപ്രിൽ ഒന്നിന് ശമ്പള വർദ്ധനവ് നിലവിൽ വന്നു . ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ലെയും എൻഎച്ച്എസ് നേതൃത്വവും സമര രംഗത്തായിരുന്ന 14 യൂണിയനുകളുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് ഇരുകൂട്ടർക്കും സ്വീകാര്യമായ ഈ തീരുമാനത്തിലെത്തിയത് . ഡോക്ടർമാർ ഒഴികെയുള്ള എല്ലാ എൻഎച്ച് എസ് സ്റ്റാഫുകൾക്കും ശമ്പള വർദ്ധനവിന്റെ ആനുകൂല്യം ലഭിക്കും.

റോയൽ മെയിലിൽ ഒരു വർഷമായി നടന്നുകൊണ്ടിരുന്ന ശമ്പള തർക്കം ഒത്തുതീർന്നു . റോയൽ മെയിലിൽ യൂണിയനും സ്ഥാപനപ്രതിനിധികളും തമ്മിൽ രണ്ടു കൂട്ടർക്കും സ്വീകാര്യമായ ഒരു ശമ്പള കരാറിൽ എത്തിയതായുള്ള വാർത്തകൾ പുറത്തുവന്നു. യൂണിയൻ അംഗങ്ങൾ ഇത് അംഗീകരിച്ചാൽ ദീർഘകാലമായി റോയൽ മെയിൽ കമ്പനിയിൽ നിലനിന്നിരുന്ന ശമ്പള വർദ്ധന തർക്കങ്ങൾക്ക് അന്ത്യം കുറിയ്ക്കും. സി ഡബ്യൂ യു വിലെ എക്സിക്യൂട്ടീവ് അടുത്ത ആഴ്ച യോഗം ചേരും. ഇത് അംഗീകരിക്കപ്പെട്ടാൽ അടുത്ത പടിയായി യൂണിയൻ അംഗങ്ങൾ വോട്ടടുപ്പിലൂടെ പ്രസ്തുത കരാറിന് അംഗീകാരം നൽകണം.

കരാറിലെ വിശദാംശങ്ങൾ അടുത്ത ആഴ്ച പുറത്തുവരും എന്നാണ് റിപ്പോർട്ടുകൾ. ഏതാണ്ട് ഒരു വർഷത്തെ ചർച്ചയ്ക്ക് ശേഷം റോയൽ മെയിൽ കമ്മ്യൂണിക്കേഷൻ വർക്കേഴ്സ് യൂണിയനും റോയൽ മെയിലും തമ്മിൽ ഒരു കരാറിൽ എത്തിച്ചേരാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സിഡബ്ല്യു യു ജനറൽ സെക്രട്ടറി സേവ് വാർഡും ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ആൻസി ഫ്യൂറിലും പറഞ്ഞു.

ശമ്പള വർദ്ധനവിനായി റോയൽ മെയിൽ യൂണിയൻ കഴിഞ്ഞവർഷം ക്രിസ്മസിന് മുമ്പ് ഒട്ടേറെ സമരപരമ്പരകൾ നടത്തിയിരുന്നു. റോയൽ മെയിലിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് കഴിഞ്ഞ വർഷം 5.5% ശമ്പള വർദ്ധനവ് വാഗ്ദാനം ചെയ്തിരുന്നു . എന്നാൽ സി ഡബ്യൂ യുവിൽ അംഗങ്ങളായ 115,000 അംഗങ്ങൾ ഇത് അപര്യാപ്തമാണ് എന്ന നിലപാടിലായിരുന്നു . ജീവനക്കാരുടെ പണിമുടക്ക് യുകെയിൽ ഉടനീളം തപാൽ സേവനത്തെ തടസ്സപ്പെടുത്തിയിരുന്നു. ഞായറാഴ്ച പ്രവർത്തനം ആക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ യൂണിയൻ അംഗങ്ങൾക്കിടയിൽ ക ടുത്ത എതിർപ്പ് നിലനിന്നിരുന്നു. എന്നാൽ ഒത്തുതീർപ്പിൽ ഈ വിവാദ വിഷയങ്ങളിൽ എന്താണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നത് ഇതുവരെ പുറത്തുവന്നിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ജനസംഖ്യയിൽ ചൈനയെ മറികടക്കാൻ ഒരുങ്ങി ഇന്ത്യ. രണ്ട് നൂറ്റാണ്ടിലേറെയായി ലോകത്തിലെ ജനസംഖ്യയിൽ ഒന്നാമനായി നില നിന്നിരുന്ന ചൈന ഇതോടെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടാൻ ഒരുങ്ങുകയാണ്. ആഗോള ക്രമത്തിൽ ഒരു വലിയ മാറ്റത്തിനാണിത് സൂചന നൽകുന്നതെന്നും ഈ മാസം തന്നെ ഇന്ത്യ ഈ നേട്ടം കൈവരിക്കുമെന്നും യുഎൻ പ്രവചിക്കുന്നു. വർഷാവസാനത്തോടെ ഇന്ത്യയുടെ ജനസംഖ്യ 1.429 ബില്യണിലെത്തുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുഎൻ കണക്കനുസരിച്ച് ചൈന 1.426 ബില്യൺ ആളുകളുമായി രണ്ടാം സ്ഥാനത്തേയ്ക്ക് മാറും.

ദാരിദ്ര്യവും തൊഴിലില്ലായ്മയും അനുദിനം ഇന്ത്യയിൽ വർദ്ധിക്കുകയാണെങ്കിലും ജനസംഖ്യയും വർദ്ധിക്കുന്നുണ്ടെന്നും സമ്പദ്‌വ്യവസ്ഥ ഒരു കാരണവശാലും അപകടത്തിൽ ആകുന്നില്ലെന്നും ഈ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. ചൈനയിലെ സാഹചര്യം ഇതിന് നേർ വിപരീതമാണ്. അടുത്ത നാല് പതിറ്റാണ്ടുകളായി ഇന്ത്യയുടെ ജനസംഖ്യ അഭൂതപൂർവ്വമായി വർദ്ധിക്കുമെന്നും, 2063 ഓടെ ആകെ ജനസംഖ്യ ഏകദേശം 1.7 ബില്യൺ ആയി ഉയരുമെന്നും വിദഗ്ധർ പ്രവചിക്കുന്നു. ഇതിന് മുൻപ് 1960കളിലെ പട്ടിണികാലയളവിലാണ് സമാനമായി കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 200 വർഷത്തിനിടയിലെ ജനസംഖ്യ വർധനവിലാണ് രാജ്യം ഇപ്പോൾ ഉള്ളതെന്ന് അറ്റ്ലാന്റിക് കൗൺസിലിലെ സൗത്ത് ഏഷ്യ സെന്റർ ഡയറക്ടർ ഇർഫാൻ നൂറുദ്ദീൻ പറയുന്നു.

25 വയസ്സിന് താഴെയുള്ള 610 ദശലക്ഷം ആളുകൾ ഇന്ത്യയിൽ ഉണ്ട്. ഇവരിൽ ഏറെയും തൊഴിൽ രഹിതരാണ്. എന്നാൽ ചൈനയെ നോക്കുമ്പോൾ, തൊഴിൽ രഹിതരുടെ എണ്ണം വളരെ കുറവാണ്. ചൈനയിലെ ജനസംഖ്യയുടെ 14.3% ഈ വർഷം 65 വയസും അതിൽ കൂടുതലുമുള്ളവരാണ്. ഫെർട്ടിലിറ്റി നിരക്കുകകളിലും ഇത്തരം വ്യത്യാസങ്ങൾ പ്രകടമാണ്. കഴിഞ്ഞ വർഷം ചൈനയിലെ നിരക്ക് 1.18% ആയിരുന്നു. എന്നാൽ ഇത് ജനസംഖ്യ നിയന്ത്രണ വിധേയമാക്കാൻ ഒരു കുട്ടി മതിയെന്ന തീരുമാനം നടപ്പിലാക്കിയതിന് ശേഷമാണ്. ഇന്ത്യയിൽ 2.0% ആണ് നിലവിലെ നിരക്ക്. ഈ വ്യത്യസമാണ് ജനസംഖ്യയിലും പ്രകടമാകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സർക്കാരും എൻ എച്ച് എസിലെ വിവിധ നേഴ്സിംഗ് യൂണിയൻ നേതാക്കളും തമ്മിലുള്ള ചർച്ചയിൽ സമവായത്തിലെത്തിയ ശമ്പള വർദ്ധനവിനെതിരെ യൂണിയൻ അംഗങ്ങൾ വോട്ട് ചെയ്തതായുള്ള വിവരങ്ങൾ മലയാളം യുകെ ന്യൂസിന് ലഭിച്ചു . യുകെ മലയാളികൾ ഉൾപ്പെടെയുള്ളവർ നിലവിലെ ശമ്പള വർദ്ധനവിൽ സന്തുഷ്ടരല്ലെന്ന വാർത്ത മലയാളംയുകെ ന്യൂസ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. യുകെയിലെ പ്രമുഖ യൂണിയനായ റോയൽ കോളേജ് ഓഫ് നേഴ്സിംഗിലെ അംഗങ്ങൾ ശമ്പള കരാറിനെ പ്രതികൂലിച്ച് വോട്ട് ചെയ്തതായുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മാർച്ച് 28 മുതൽ ഏപ്രിൽ 14 വരെയാണ് ആർസിഎൻ അംഗങ്ങൾക്കിടയിൽ ശമ്പള കരാറിനെ കുറിച്ചുള്ള അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്.

വോട്ടെടുപ്പിൽ പങ്കെടുത്ത 54.06 % അംഗങ്ങളും ശമ്പള കരാറിൽ തങ്ങൾ അസംതൃപ്തരാണെന്നാണ് വോട്ടടുപ്പിൽ അഭിപ്രായപ്പെട്ടത്. 45.94 % അംഗങ്ങൾ അനുകൂലിച്ച് വോട്ട് ചെയ്തു. 61 % അംഗങ്ങളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ഭൂരിപക്ഷം അംഗങ്ങളും എതിർത്തതിനാൽ എത്രയും പെട്ടെന്ന് സർക്കാരുമായുള്ള ചർച്ചകൾ പുനരാരംഭിക്കുമെന്ന് ആർ സി എൻ ജനറൽ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ പാറ്റ് കുള്ളൻ അംഗങ്ങൾക്ക് അയച്ച ഈമെയിലിൽ അറിയിച്ചു . സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നീക്കം ഉണ്ടായില്ലെങ്കിൽ വീണ്ടും സമരമുഖത്ത് ഇറങ്ങുമെന്ന് അവർ അയച്ച ഇമെയിലിൽ വ്യക്തമാക്കി .


വളരെ നാളുകളായുള്ള പ്രതിഷേധത്തിനും സമരപരമ്പരകൾക്കും ശേഷമാണ് ബ്രിട്ടനിൽ നേഴ്സുമാരും ആംബുലൻസ് ജീവനക്കാരടക്കമുള്ള എല്ലാ എൻഎച്ച് എസ് സ്റ്റാഫിനും 5 ശതമാനം ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചത്. അതോടൊപ്പം കുറഞ്ഞത് 1655 പൗണ്ട് ഒറ്റ തവണ പെയ്മെൻറ് ആയി നൽകുകയും ചെയ്തു. ഏപ്രിൽ ഒന്നിന് ശമ്പള വർദ്ധനവ് നിലവിൽ വന്നു . ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ലെയും എൻഎച്ച്എസ് നേതൃത്വവും സമര രംഗത്തായിരുന്ന 14 യൂണിയനുകളുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് ഇരുകൂട്ടർക്കും സ്വീകാര്യമായ ഈ തീരുമാനത്തിലെത്തിയത് . ഡോക്ടർമാർ ഒഴികെയുള്ള എല്ലാ എൻഎച്ച് എസ് സ്റ്റാഫുകൾക്കും ശമ്പള വർദ്ധനവിന്റെ ആനുകൂല്യം ലഭിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യോർക്ക് സന്ദർശനത്തിനിടെ ചാൾസ് രാജാവിന് നേരെ മുട്ടകൾ എറിഞ്ഞ സംഭവത്തിൽ പ്രതികളിൽ ഒരാൾ കുറ്റകാരനാണെന്ന് ശരിവെച്ചു കോടതി. 2022 നവംബർ 9 നായിരുന്നു കേസിനസ്പദമായ സംഭവം. മിക്‌ലെഗേറ്റ് ബാറിൽ എത്തിയപ്പോൾ പാട്രിക് തെൽവെൽ രാജാവിന്റെയും രാജ്ഞിയുടെയും നേരെ തുടർച്ചയായി അഞ്ച് മുട്ടകൾ എറിയുകയായിരുന്നു. യോർക്ക് മജിസ്‌ട്രേറ്റ് കോടതിയിൽ നടന്ന വിചാരണയ്‌ക്കൊടുവിലാണ് 23 കാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഹിയറിംഗിനിടെ തെൽവെൽ മുട്ട എറിഞ്ഞതായി സമ്മതിച്ച് രംഗത്ത് വന്നിരുന്നു.

ഒരാളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിന് തുല്യമാണ് പ്രതിയുടെ പ്രവർത്തിയെന്നും സീനിയർ ജില്ലാ ജഡ്ജി പോൾ ഗോൾഡ്സ്പ്രിംഗ് പറഞ്ഞു. രാജാവിനെതിരെ ഉണ്ടായത് ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്ത സംഭവമാണെന്നും, സുരക്ഷാ ഉദ്യോഗസ്ഥർ തുടർന്നും പ്രദേശികമായ സാഹചര്യങ്ങൾ വിലയിരുത്തണമെന്നും അദ്ദേഹം കൂട്ടിചേർത്തു. കുറ്റകൃത്യം നടന്ന സമയത്ത് യോർക്ക് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായിരുന്ന തെൽവെലിന് 12 മാസത്തെ കമ്മ്യൂണിറ്റി ഓർഡർ നൽകുകയും, പാർട്ട്‌ ടൈം ജോലികൾ ചെയ്തുമാണ് മുന്നോട്ട് പോയിരുന്നത്.

മുട്ടകൾ എറിയുമ്പോൾ, രാജാവിനെക്കുറിച്ച് തെൽവെൽ മോശമായ പരാമർശങ്ങൾ നടത്തിയതായി പ്രോസിക്യൂട്ടർ മൈക്കൽ സ്മിത്ത് പറഞ്ഞു. എന്നാൽ അത്രയും വലിയ ആൾക്കൂട്ടത്തിനിടയിൽ രാജാവിനെ കാണുവാനായി ഹീലുള്ള ഷൂസ് ഉപയോഗിച്ചിരുന്നുവെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. കൊളോണിയലിസത്തിന്റെ ഇരകൾക്ക് നീതി ലഭിക്കാൻ വേണ്ടിയാണ് പ്രതി രാജാവിന് നേരെ മുട്ട എറിഞ്ഞതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. എന്നാൽ മുട്ട എറിയുന്നത് എങ്ങനെയാണ് അക്രമമാകുന്നതെന്നും, ഇത് ബ്രിട്ടീഷുകാർ നാളിതുവരെ ചെയ്തു കൂട്ടിയ അക്രമത്തേക്കാൾ കൂടുതലാണോ എന്നും തെൽവെൽ ചോദിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പത്ത് മാസം പ്രായമുള്ള ആൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ നടപടിയുമായി കോടതി. സ്റ്റീഫൻ ബോഡനും പങ്കാളി ഷാനൺ മാർസ് ഡനും 2020 ലെ ക്രിസ്മസ് ദിനത്തിലാണ് മകനായ ഫിൻലി ബോഡനെ കൊലപ്പെടുത്തിയത്. സംഭവത്തിലെ നിയമ നടപടികൾ പൂർത്തിയാക്കി 39 ദിവസത്തിന് ശേഷം മാതാപിതാക്കൾക്ക് ശിക്ഷ ഉറപ്പാക്കാനാണ് നിയമ സംവിധാനങ്ങൾ നിലവിൽ ഇടപെടുന്നത്. വെള്ളിയാഴ്ച ഡെർബി ക്രൗൺ കോടതിയിൽ നടന്ന വിചാരണയെത്തുടർന്ന് കുറ്റക്കാരാണെന്ന് തെളിഞ്ഞതിനെ തുടർന്ന് അന്തിമ ശിക്ഷ വിധിക്കാൻ മെയ്‌ 26 ലേക്ക് കേസ് മാറ്റിവെച്ചു.

ഒരേസമയം മാനസികമായും ശാരീരികമായുമാണ് ഇരുവരും കുഞ്ഞിനെ ആക്രമിച്ചത്. പ്രായം പോലും കണക്കിലെടുക്കാതെ അതിക്രൂരമായി മർദിച്ചവശനാക്കുകയായിരുന്നു. പരിക്കുകളിൽ എല്ലുകൾക്ക് 57 പൊട്ടലുകളും, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ 71 മുറിവുകളും ഇടതുകൈയിൽ രണ്ട് പൊള്ളലുകളും ഏറ്റിട്ടുണ്ട്. സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് മനപ്പൂർവം കൈ പൊള്ളിക്കുകയായിരുന്നു എന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ഓൾഡ് വിറ്റിംഗ്‌ടണിലെ ഹോളണ്ട് റോഡിലുള്ള വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ക്രൂരമായ ആക്രമണങ്ങൾക്ക് ഇരയായ കുട്ടി, ക്രിസ്മസ് ദിനത്തിൽ മരിച്ചു വീഴുകയായിരുന്നു.

തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ശിക്ഷ വിധി വായിച്ചപ്പോൾ സ്റ്റീഫൻ ബോഡനും ഷാനൻ മാർസ് ഡനും യാതൊരുവിധ പ്രതികരണങ്ങളും കാണിച്ചില്ല. ഫിൻലി 2020 ഫെബ്രുവരിയിലാണ് ജനിക്കുന്നത്. തുടർന്ന് പത്ത് മാസങ്ങൾക്ക് ശേഷമാണ് അതിക്രൂരമായ പീഡനങ്ങൾക്ക് ഇരയായതും മരണപ്പെട്ടതും. കുട്ടികൾക്കെതിരെയുള്ള ഇത്തരം സംഭവങ്ങളിൽ കർശനനടപടി അധികൃതരുടെ ഭാഗത്ത്‌ നിന്ന് ഉണ്ടാകാറുണ്ടെന്നും, ഇങ്ങനെയുള്ള പ്രവണതകൾ ഒരു കാരണവശാലും വെച്ച് പൊറുപ്പിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബിബിസിക്കെതിരെ നടപടി എടുത്തത് രാജ്യത്തിന്റെ നിയമങ്ങൾ പാലിക്കാത്തതിനാൽ ആണെന്ന് യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമി. ഓക്സ്ഫോർഡ് യൂണിയന്റെ ഡിബേറ്റിംഗ് സൊസൈറ്റി സന്ദർശിക്കുന്നതിനിടയിൽ ആയിരുന്നു പ്രതികരണം. ഓക്സ്ഫോർഡ് യൂണിയൻ അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിൽ വിവിധ രാഷ്ട്രീയ സാംസ്‌കാരിക വിമർശനങ്ങൾക്ക് കൃത്യമായി മറുപടി നൽകി. വിദേശത്ത് നിന്ന് ഇന്ത്യൻ സർക്കാർ നേരിടുന്ന എല്ലാ വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകാൻ തയാറാണെന്ന് വ്യക്തമാക്കി.

എന്തുകൊണ്ടാണ് ബിബിസിയെ ഇന്ത്യ ലക്ഷ്യമിടുന്നത് എന്ന ചോദ്യത്തോടെയാണ് അഭിമുഖം ആരംഭിക്കുന്നത്. അതിന് ഇന്ത്യയിലായിരിക്കുമ്പോൾ ഏതൊരു പത്രസ്ഥാപനവും പാലിക്കേണ്ട കുറച്ചധികം നിയമങ്ങൾ ഉണ്ടെന്ന് വിക്രം ദൊരൈസ്വാമി തുറന്നടിച്ചു. അതേസമയം, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ബിബിസി ഇന്ത്യയ്‌ക്കെതിരെ വിദേശനാണ്യ ലംഘനത്തിന് ഫെമ കേസ് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ (ഫെമ) വ്യവസ്ഥകൾ പ്രകാരം ചില കമ്പനി എക്‌സിക്യൂട്ടീവുകളുടെ പക്കൽ നിന്ന് മൊഴിയെടുക്കണമെന്നും കമ്പനി നടത്തിയ വിദേശ നിക്ഷേപങ്ങളെ കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കുന്നു.

ഫെബ്രുവരിയിൽ ഡൽഹിയിലെ ബിബിസി ഓഫീസിൽ ആദായനികുതി വകുപ്പ് പരിശോധനകൾ നടത്തിയിരുന്നു. ബിബിസി ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ സമർപ്പിച്ചിരിക്കുന്ന വരുമാനവും ലാഭവും അവരുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ സ്കെയിലിന് ആനുപാതികമല്ലെന്നും നികുതി അടച്ചിട്ടില്ലെന്നും ഐ-ടി ഡിപ്പാർട്ട്‌മെന്റിന്റെ അഡ്മിനിസ്ട്രേറ്റീവ് ബോഡിയായ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിൽ ലൈംഗിക പീഡനത്തിന് ഇരയായ 400-ലധികം പെൺകുട്ടികൾ കഴിഞ്ഞ ഒരു വർഷം കൊണ്ട് വിവാഹത്തിന് നിർബന്ധിതരായെന്ന റിപ്പോർട്ട്‌ പുറത്ത്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും കുറ്റകൃത്യങ്ങൾ തുടർച്ചയായ രണ്ടാം വർഷവും വർധിച്ചതായി കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. ലൈംഗിക അതിക്രമത്തിനു ഇരയാകുന്ന പെൺകുട്ടികളിൽ ഏറെയും പ്രായപൂർത്തിയാകാത്തവരാണെന്നും ഇപ്പോൾ പുറത്ത് വന്ന റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. 2500 ലധികം പേരെ എടുത്ത് പരിശോധിച്ച പഠനത്തിൽ 417 പേരെ നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചു എന്ന് വ്യക്തമാണ്.

റിപ്പോർട്ട്‌ തുടർ നടപടികൾക്കായി സർക്കാരിന് കൈമാറാനാണ് തീരുമാനം. യുകെയിൽ കുറ്റകൃത്യ നിരക്ക് കൂടുതൽ ആണെങ്കിലും മുൻ നിരക്കുകളെ അപേക്ഷിച്ച് സമീപ കാലയളവിൽ ഉണ്ടായ വർദ്ധനവ് ഞെട്ടിപ്പിക്കുന്നതാണ്. ഈ വിഷയത്തിൽ പോലീസിന്റെ ഭാഗത്ത്‌ നിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ട്‌ പറയുന്നു. 43 പോലീസ് സേനകളിൽ മൂന്ന് സേനകൾ മാത്രമേ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് സജ്ജരായിട്ടുള്ളു. ഇതിനെ തുടർന്ന് രാജ്യത്തുള്ള മുഴുവൻ സേനകളെയും പരിശോധിക്കാൻ പ്രസ്തുത റിപ്പോർട്ട്‌ ആവശ്യപ്പെടുന്നു. തുടർച്ചയായി റിപ്പോർട്ട്‌ ചെയ്യുന്ന ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ പരിശ്രമിക്കുന്നുണ്ടെന്ന് സുരക്ഷാ ചുമതലയുള്ള മന്ത്രി സാറാ ഡൈൻസ് പറഞ്ഞു.

നിർബന്ധിത വിവാഹം പോലെയുള്ള തെറ്റായ പ്രവണതകൾക്കെതിരെ പൊതുജനങ്ങളിൽ അവബോധം വളർത്തേണ്ടത് വളരെ അത്യാവശ്യമാണ്. സർക്കാർ സഹായത്തോടെ വിവിധ ക്യാമ്പയിനുകൾ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും അധികൃതർ പറയുന്നു. ലൈംഗിക പീഡനം പോലുള്ള മാരക കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്ന കുട്ടികളെ മാനസികമായി വേണ്ട പിന്തുണ നൽകാനായി വിവിധ സംഘടനകളും പ്രവർത്തിക്കുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved