ന്യൂസ് ഡെസ്ക് മലയാളം യുകെ
2025 മുതൽ അതായത് ഏതാണ്ട് 3 വർഷത്തിനുശേഷം നമ്മുടെ വീടുകളിലേ ഗ്യാസ് ബോയിലറുകൾ തകരാറിലായാൽ പകരം ഗ്യാസ് ബോയിലർ വാങ്ങി ഉപയോഗിക്കാൻ സാധിക്കില്ലെന്ന് ഇതിനോടകം യുകെയിൽ താമസിക്കുന്ന മലയാളികൾ മനസ്സിലാക്കിയിരിക്കുന്ന വസ്തുതയാണ്. ലോകത്തിലെ കാർബൺ എമ്മിഷൻ്റെ അളവ് കുറയ്ക്കുകയും, അതുവഴി ആഗോള താപനില കുറയ്ക്കുന്നതിനുമായിട്ടാണ് ബ്രിട്ടീഷ് സർക്കാർ പ്രസ്തുത തീരുമാനം എടുത്തിരിക്കുന്നത്.
അമേരിക്കയിലെയും ബ്രിട്ടനിലെയും മൊത്തം കാർബൺ എമ്മിഷന്റെ 20 ശതമാനത്തിന് കാരണമായിരിക്കുന്നത് ഗ്യാസ് ബോയിലറുകളാണ്. എന്നാൽ ഗ്യാസ് ബോയിലറുകൾ ഒഴിവാക്കുമ്പോൾ തണുപ്പകറ്റാനുള്ള പുതിയ സംവിധാനമെന്തെന്ന് ഇതിനോടകം വ്യക്തമായ ധാരണയിൽ എത്തിയിട്ടില്ല. ഇലക്ട്രിക് ഹീറ്ററുകൾ ഉപയോഗിക്കുക എന്നതാണ് ഒരു ഉപാധി. ഇലക്ട്രിക് ഹീറ്ററുകൾ ഉപയോഗിക്കുന്നില്ലെങ്കിൽ വീടിനുള്ളിൽ ചിലവേറിയ ചൂടുവാതകം പമ്പ് ചെയ്യുന്ന ഹീറ്റ് പമ്പുകളുടെ നെറ്റ്‌വർക്ക് സ്ഥാപിക്കുക എന്നതാണ്. കാർബൺഡയോക്സൈഡിനു പകരം ഹൈഡ്രജൻ പുറന്തള്ളുന്ന ഗ്യാസ് ബോയിലറുകൾ സ്ഥാപിക്കാനുള്ള അനുമതി നൽകുന്നതും ഗവൺമെൻറിൻറെ പരിഗണനയിൽ ഉണ്ട്. പരിസ്ഥിതി സൗഹൃദത്തിൻറെ കാര്യത്തിൽ കാർബൺഡയോക്സൈഡിനേക്കാൾ വളരെ മികച്ചതാണ് ഹൈഡ്രജൻ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- മരിച്ച കോവിഡ് രോഗിയുടെ ബാങ്ക് കാർഡ് ഉപയോഗിച്ച് ഹോസ്പിറ്റൽ വെൻഡിങ് മെഷീനിൽ നിന്നും ലഘുഭക്ഷണം വാങ്ങിയ എൻ എച്ച് എസ് സ്റ്റാഫിന് ശിക്ഷ വിധിച്ച് കോടതി . 23 വയസ്സുകാരിയായ ആയിഷ ബഷരതിനാണ് 10 മാസത്തെ ജയിൽശിക്ഷ കോടതി വിധിച്ചിരിക്കുന്നത്. ബുധനാഴ്ച ബെർമിങ്ഹാം കോടതിയാണ് ശിക്ഷ വിധിച്ചത്. ജനുവരി 24ന് മരിച്ച എൺപത്തിയൊന്നു വയസ്സുകാരിയുടെ ബാങ്ക് കാർഡ്, അവർ മരിച്ച് മിനിറ്റുകൾക്കകം തന്നെ എൻ എച്ച് എസ് സ്റ്റാഫ് ദുരുപയോഗം ചെയ്യുകയായിരുന്നു. 1.56 ന് മരിച്ച കോവിഡ് രോഗിയുടെ കാർഡ് 17 മിനിറ്റുകൾക്ക് ശേഷം ചിപ് സും, സ്വീറ്റ്സും, ഡ്രിങ്ക്സും വാങ്ങുവാനായി ആയിഷ ഉപയോഗിക്കുകയായിരുന്നു. അന്നേദിവസം വൈകുന്നേരം തന്നെ ആ കാർഡ് ഉപയോഗിച്ച് മറ്റൊരു പർച്ചേസും ഇവർ നടത്തി.
ദിവസങ്ങൾക്കുശേഷം ഇവർ കാർഡ് വീണ്ടും ഉപയോഗിക്കാൻ ശ്രമിച്ചെങ്കിലും, അപ്പോഴേക്കും കാർഡ് ക്യാൻസൽ ആയിരുന്നു. കാർഡ് ആയിഷയുടെ കയ്യിൽ ആയിരിക്കുമ്പോൾ തന്നെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. തനിക്ക് കാർഡ് തറയിൽ നിന്നാണ് ലഭിച്ചതെന്നും, തന്റെ കാർഡുമായി ഇത് പൈസ അടച്ചപ്പോൾ മാറിപ്പോയതാണ് എന്നും ഇവർ പോലീസിന് വിശദീകരണം നൽകി. എന്നാൽ ഇരു കാർഡുകൾ വ്യത്യസ്ത നിറങ്ങൾ ആയിരുന്നുവെന്നു പോലീസ് അധികൃതർ വ്യക്തമാക്കി. അതോടൊപ്പം തന്നെ ഇവർ ഹോസ്പിറ്റൽ നിയമങ്ങളുടെ ലംഘനം നടത്തിയതായും അധികൃതർ പറഞ്ഞു. ഇവരെ ഉടൻ തന്നെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായി ബർമിംഗ്ഹാം ഹോസ്പിറ്റൽ വക്താവ് അറിയിച്ചു. 10 മാസത്തെ ജയിൽ ശിക്ഷയാണ് ഇവർക്ക് വിധിച്ചിരിക്കുന്നത്. എന്നാൽ 18 മാസത്തേക്ക് ഇത് താൽക്കാലികമായി കോടതി നീട്ടി വെച്ചിരിക്കുകയാണ്.
വിശ്വാസ വഞ്ചനയാണ് പ്രതിയുടെ ഭാഗത്തുനിന്നും രോഗിയുടെ ബന്ധുക്കളോട് ഉണ്ടായിരിക്കുന്നതെന്ന് വെസ്റ്റ് മിഡ് ലാൻഡ് സ് പോലീസ് ഡിറ്റക്ടീവ് കോൺസ്റ്റബിൾ ആൻട്രു സ് നൗഡൺ പറഞ്ഞു. അന്വേഷണത്തോട് സഹകരിച്ച രോഗിയുടെ ബന്ധുക്കളോട് അദ്ദേഹം നന്ദി അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അസ്ട്രാസെനെക്ക വാക്സിൻ സ്വീകരിച്ചവരിൽ പുതിയൊരു രക്തസ്രാവ അവസ്ഥ കൂടി കണ്ടെത്തി. വാക്സിൻ സ്വീകരിച്ചവരിൽ ലക്ഷത്തിൽ ഒരാൾക്കെങ്കിലും ഇഡിയൊപാത്തിക് ത്രോംബോസൈറ്റോപെനിക് പർപുര (ഐടിപി) ബാധിച്ചിട്ടുണ്ടെന്ന് ഗവേഷകർ പറയുന്നു. വാക്സിൻ സ്വീകരിച്ച ചിലരിൽ ശരീരത്തിന് ചുറ്റും ചെറിയ മുറിവുകളും പർപ്പിൾ-ഡോട്ടുള്ള ചുണങ്ങുകളും കാണാൻ സാധിച്ചു. എഡിൻബർഗ് സർവകലാശാലയിലെ വിദഗ്ധർ ഇതുവരെ എത്രപേരിൽ ഇത്തരത്തിലുള്ള ചുണങ്ങു കണ്ടെത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇത് ഏതെങ്കിലും ഗുരുതരമായ പ്രശ്നത്തിന്റെ സൂചനയായിരിക്കാം എന്ന് അവർ അഭിപ്രായപ്പെട്ടു. ഇതുവരെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത ആസ്ട്രാസെനെക്ക വാക്സിൻ സ്വീകരിച്ച ബ്രിട്ടീഷുകാരിൽ ഏകദേശം 350 പേരിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയിരുന്നു.
5.4 ദശലക്ഷം ആളുകളിൽ നിന്നുള്ള ഡേറ്റ വിശകലനം ചെയ്തതിൽ നിന്നാണ് ഗവേഷകർ ഈ അനുമാനത്തിലെത്തിയത് . വാക്സിൻ സ്വീകരിച്ചവർക്ക് ഐടിപി, രക്തം കട്ടപിടിക്കൽ, രക്തസ്രാവം എന്നിവയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ നേരത്തെ ഉണ്ടായിരുന്നോ എന്ന് അധികൃതർ ഇപ്പോൾ അന്വേഷിച്ചു വരികയാണ്. അസ്ട്രാസെനെക വാക്സിൻ സ്വീകരിച്ച് ഏകദേശം നാല് ആഴ്ച്ച വരെ ഐടിപി ബാധിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് ഗവേഷകർ പറയുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : മകൾക്ക് ലിലിബെറ്റ് എന്ന പേര് നൽകാൻ താനും മേഗനും രാജ്ഞിയോട് അനുവാദം ചോദിച്ചിട്ടില്ലെന്ന റിപ്പോർട്ട് വന്നതിനെത്തുടർന്ന് ഹാരി രാജകുമാരൻ ബിബിസിക്കെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങുന്നു. ഇതോടെ ഹാരിയും കൊട്ടാരവും കോർപറേഷനും തമ്മിൽ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുകയാണ്. കുഞ്ഞിന് രാജ്ഞിയുടെ കുട്ടിക്കാലത്തെ പേര് നൽകാനുള്ള ദമ്പതികളുടെ തീരുമാനം, രാജ്ഞിയോട് അഭിപ്രായം ചോദിച്ചിട്ടായിരുന്നില്ലെന്ന് ബക്കിംഗ്ഹാം കൊട്ടാരം വൃത്തങ്ങൾ ബിബിസി ലേഖകൻ ജോണി ഡൈമണ്ടിനോട് പറഞ്ഞു. എന്നാൽ ബിബിസിയുടെ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് 90 മിനിറ്റിനുള്ളിൽ തന്നെ ഹാരി തിരിച്ചടിച്ചു. അദ്ദേഹത്തിന്റെയും മേഗന്റെയും അടുത്ത സുഹൃത്ത് ഓമിഡ് സ്കോബിയുടെ പ്രസ്താവനയിലൂടെ, മകളുടെ ജനനത്തിനുശേഷം താൻ ആദ്യമായി വിളിച്ച വ്യക്തിയാണ് രാജ്ഞിയെന്ന് അറിയിച്ചു. നിയമ സ്ഥാപനമായ ഷില്ലിംഗ്സ് വഴി നിയമനടപടി സ്വീകരിക്കുമെന്ന് ബിബിസിയെ അറിയിക്കുകയും ചെയ്തു.
ബിബിസി റിപ്പോർട്ട് പൂർണ്ണമായും തെറ്റാണെന്ന് പ്രസ്താവനയിൽ പറയുന്നു. “രാജ്ഞിയുമായുള്ള സംഭാഷണത്തിനിടയിൽ,തന്റെ മകൾക്ക് ലിലിബെറ്റ് എന്ന് പേരിടാനുള്ള ആഗ്രഹം ഹാരി പങ്കുവെച്ചു. രാജ്ഞി പിന്തുണച്ചിരുന്നില്ലെങ്കിൽ അവർ ആ പേര് ഉപയോഗിക്കുമായിരുന്നില്ല.” പ്രസ്താവനയിൽ ഇപ്രകാരം പറയുന്നു. ബിബിസി റിപ്പോർട്ട് തിരുത്തിയെങ്കിലും കുഞ്ഞിന്റെ പേരിനെക്കുറിച്ച് രാജ്ഞിയോട് ചോദിച്ചിട്ടില്ലെന്ന് ലേഖനം പറയുന്നുണ്ട്. ഒപ്പം ബക്കിംഗ്ഹാം കൊട്ടാരവുമായി ബന്ധപ്പെട്ട ഡൈമണ്ടിന്റെ ട്വീറ്റുകളും ഇപ്പോഴും നിലനിൽക്കുന്നു. ലിലിബെറ്റിനെക്കുറിച്ചുള്ള ബിബിസി റിപ്പോർട്ടിനെ ഹാരി ശക്തമായി വിമർശിച്ചു.
വെള്ളിയാഴ്ചയാണ് ഹാരി – മേഗൻ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്. ലിലിബെറ്റ് ഡയാന മൗണ്ട് ബാറ്റൺ-വിൻഡ്‌സർ എന്നാണ് പേര് നൽകിയത്. തന്റെ അമ്മയുടെ ഓർമയ്ക്കായാണ് ഡയാന എന്ന മധ്യനാമം നൽകിയത്. പേര് പ്രഖ്യാപിക്കുന്നതിനുമുമ്പ് രാജ്ഞിയുടെ പേര് ദമ്പതികൾ ആലോചിച്ചതായി ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ പേരിനെ സംബന്ധിച്ച് രാജ്ഞിയോട് ആലോചിച്ചിട്ടില്ലെന്ന് കൊട്ടാരത്തിനകത്തുള്ളവർ ഇന്നലെ രാവിലെ പറയുകയുണ്ടായി. ഇതാണ് ബിബിസിയുടെ റിപ്പോർട്ടിനു കാരണമായത്. തന്റെ ജീവിതത്തിലെ പ്രധാനപെട്ട രണ്ട് സ്ത്രീകളുടെ പേരുകൾ മകൾക്ക് നൽകി ആദരവ് അർപ്പിക്കുന്നത് ഹാരിയെ സംബന്ധിച്ച് വലിയ കാര്യമാണെന്ന് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു എസ് :- ലോകത്തിലെ മറ്റു രാജ്യങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഫൈസർ വാക്സിന്റെ 500 മില്യൺ ഡോസുകൾ വാങ്ങാനുള്ള തീരുമാനവുമായി യു എസ്. ഈ ആഴ്ച അവസാനം യുകെയിൽ വച്ച് നടക്കുന്ന ജി7 ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഈ തീരുമാനം പ്രഖ്യാപിക്കും. ലോകരാജ്യങ്ങളിലുള്ള വാക്സിൻ വിതരണത്തിൽ സഹായിക്കുവാൻ യുഎസ് ഉൾപ്പെടെയുള്ള സമ്പന്ന രാജ്യങ്ങൾക്ക് മേൽ സമ്മർദ്ദം ഏറി വരുന്നതിനാലാണ് ഇത്തരമൊരു തീരുമാനം. പ്രസിഡണ്ട് ആയതിനുശേഷമുള്ള ജോ ബൈഡന്റെ ആദ്യത്തെ വിദേശ യാത്രയ്ക്കായി പുറപ്പെടുന്നതിനു മുൻപ് മാധ്യമ പ്രവർത്തകർക്ക് നൽകിയ അഭിമുഖത്തിൽ, യു എസിനു ആഗോള വാക്സിൻ വിതരണത്തിനായി പദ്ധതിയുണ്ടെന്നും അത് ഉടൻതന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ബ്രിട്ടനിലെ കോൺവാളിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി ജോ ബൈഡൻ ബുധനാഴ്ച ഉച്ചയോടുകൂടി ബ്രിട്ടണിൽ എത്തിച്ചേർന്നു.
വാക്സിൻ വിതരണം, കാലാവസ്ഥ പ്രതിസന്ധികൾ, വ്യാപാരം, വികസ്വര രാജ്യങ്ങളിലെ അടിസ്ഥാനസൗകര്യ വികസനം എന്നിവയാണ് ജി7 ഉച്ചകോടിയുടെ മുഖ്യ ചർച്ചാ വിഷയങ്ങൾ. ഉച്ചകോടിക്ക് ശേഷം ബൈഡനും ഭാര്യയും വിൻസർ കാസ്റ്റിലിൽ വെച്ച് എലിസബത്ത് രാജ്ഞിയെ സന്ദർശിക്കും. പിന്നീട് നാറ്റോ രാജ്യങ്ങളുടെ നേതാക്കന്മാരുമായിയുള്ള സന്ദർശനത്തിനായി ബ്രസൽസിലേക്ക് ബൈഡൻ യാത്രതിരിക്കും. അതിനുശേഷം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കായി ജനീവയിലേക്ക് അമേരിക്കൻ പ്രസിഡന്റ് യാത്ര തിരിക്കും.
വാക്സിൻ എടുത്താലും വൈറസ് ബാധയിൽ നിന്ന് രക്ഷ നേടുന്നതിന് കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻെറ കോവിഡ് വിദഗ്ധനായ ഡോ. ഡേവിഡ് നബാരോ. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ചാലും ഫെയ്സ് മാസ്ക്കും സാമൂഹിക അകലം പാലിക്കലും തുടർന്നാൽ മാത്രമേ കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാനാവൂ.
ബ്രിട്ടനിൽ ജൂൺ 21 -ന് കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനേ കുറിച്ച് ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് ഡോ. ഡേവിഡിൻെറ വെളിപ്പെടുത്തൽ. നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനപ്പുറം കോവിഡ് പ്രതിരോധത്തിനായുള്ള ജീവിതരീതി സ്വീകരിക്കേണ്ടതായി വരും. വാക്സിനേഷൻ വൈറസിനെ പ്രതിരോധിക്കും എന്നിരുന്നാലും ജനിതക മാറ്റം വന്ന വൈറസിൻെറ വ്യാപനത്തെ പ്രതിരോധിക്കാൻ പ്രതിരോധ കുത്തിവെയ്പ്പുകൾക്ക് മാത്രമായി സാധിക്കില്ല. വൈറസ് എല്ലായ്പ്പോഴും നിലനിൽക്കുന്ന ഭീഷണിയാണെന്ന രീതിയിൽ നമ്മൾ തുടർന്ന് ജീവിച്ചേ മതിയാകൂ. കൊറോണവൈറസ് ഇപ്പോഴും വളരെ അപകടകരമാണെന്നും ആളുകൾ വിവേകപൂർവ്വം പെരുമാറണമെന്നും ഡോ. നബാരോ മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള 37കാരി ഒറ്റപ്രസവത്തിൽ 10 കുട്ടികൾക്ക് ജന്മം നൽകി. 7 ആണും 3 പെണ്ണും. നേരത്തെ തന്നെ ഇരട്ട കുട്ടികളുടെ അമ്മയായ ഗോസിയമെ തമാര സിതോളാണ് അപൂർവ നേട്ടത്തിന് ഉടമയായിരിക്കുന്നത്. അമ്മയും കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നു എന്ന് കുട്ടികളുടെ പിതാവ് ടെബോഗോ സോറ്റെറ്റ്സി പറഞ്ഞു. ആറ് കുട്ടികളെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോക്ടർമാർ ആദ്യം പറഞ്ഞിരുന്നു. പിന്നീട് സ്കാനിങ് നടത്തിയപ്പോൾ കുട്ടികളുടെ എണ്ണം എട്ടാണെന്നാണ് തെറ്റായി കണ്ടുപിടിക്കപ്പെട്ടത്.
കഴിഞ്ഞ മാസം ഒമ്പത് കുട്ടികൾക്ക് ജന്മം നൽകിയ മാലി സ്വദേശി ഇരുപത്തിയഞ്ചു വയസ്സുകാരിയായ ഹാലിമ സിസ്സെയുടെ റിക്കോർഡാണ് ഗോസിയമെ തമാര സിതോളാണ് 10 കുട്ടികൾക്ക് ജന്മം നൽകി മറികടന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ റെഡ്ഡിച്ചിൽ അകാലത്തിൽ മരണമടഞ്ഞ ഷീജ കൃഷ്ണൻറെ മൃതസംസ്കാര ശുശ്രൂഷകൾ ജൂൺ പത്താം തീയതി ഉച്ച കഴിഞ്ഞ് നടത്തപ്പെടും. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ചടങ്ങുകൾ നടത്തപ്പെടുക. ഉച്ച കഴിഞ്ഞ് 1.30 മുതൽ 3.30 വരെ ഹെഡ്‌ലെസ് ക്രോസിലെ റോക്ക്‌ലാന്റ്സ് സോഷ്യൽ ക്ലബിൽ മൃതശരീരം പൊതുദർശനത്തിന് വയ്ക്കും. അതിനുശേഷം റെഡ്ഡിച്ച് ക്രെമറ്റോറിയത്തിൽ അന്ത്യകർമ്മങ്ങൾ നടത്തപ്പെടും. പൊതുദർശനത്തിൻെറയും അന്ത്യകർമ്മങ്ങളുടെയും തത്സമയ സംപ്രേക്ഷണം കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
YOUTUBE:
FACEBOOK:
https://www.facebook.com/858008897619423/posts/4080403762046571/?d=n
കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ 30 പേർക്ക് മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.
കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
ബിൻജു : 07947 216843
ബിബിൻ ദാസ് : +44 7412 004117
സജീഷ് ദാമോദരൻ : 07912178127
ജിജോ : +44 7800 712680
ചിറക്കടവ് ഓലിക്കൽ കൃഷ്ണൻകുട്ടിയുടെയും ശ്യാമളയുടെയും മകളായ ഷീജ കൃഷ്ണ (43) മെയ് 22 ശനിയാഴ്ച രാത്രിയാണ് മരണമടഞ്ഞത്. അമനകര സ്വദേശി ബൈജുവാണ് ഷീജയുടെ ഭർത്താവ്. മക്കൾ : ആയുഷ്, ധനുഷ്. 18 വർഷമായി ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്ന ഷീജ കുടുംബമായി ഇംഗ്ലണ്ടിൽ താമസിക്കുകയായിരുന്നു.
അമ്പതിൽ താഴെ മലയാളി കുടുംബങ്ങൾ മാത്രമേ ഉള്ളൂ റെഡ്ഡിച്ചിൽ. അതിനാൽ തന്നെ എല്ലാവരും തമ്മിൽ വളരെ സൗഹൃദവും അടുപ്പവും വച്ചു പുലർത്തിയിരുന്നതിനാൽ ഷീജയുടെ മരണം അവിടെയുള്ള എല്ലാ മലയാളി ഭവനങ്ങളും വളരെ ദുഃഖത്തോടെയാണ് ഏറ്റുവാങ്ങിയത്. എല്ലാവരുമായി സന്തോഷത്തോടെയും പുഞ്ചിരിയോടും ഇടപെടുന്ന ഷീജയും ഭർത്താവും റെഡ്ഡിച്ചിലുള്ള എല്ലാ മലയാളികൾക്കും സുപരിചിതരായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സ് കോട്ട്‌ലൻഡ് : യുകെയിൽ പര്യടനം നടത്തുന്ന ക്രൂയിസ് കപ്പലിലെ യാത്രക്കാർക്ക് സ് കോട്ട്‌ലൻഡിൽ ഇറങ്ങാൻ അനുവാദമില്ല. നിലനിൽക്കുന്ന കോവിഡ് നിയന്ത്രണങ്ങൾ കാരണം ഗ്രീനോക്ക് തുറമുഖത്ത് പ്രവേശിക്കുന്നത് സ്കോട്ടിഷ് ഗവൺമെന്റ് തടയുന്നുവെന്ന് എംഎസ്‌സി വിർച് വോസയുടെ ഓപ്പറേറ്റർ അറിയിച്ചു. ഏഴ് ദിവസത്തെ യുകെ പര്യടനത്തിനായി ഈ ആഴ്ച ആദ്യം ലിവർപൂളിൽ നിന്ന് പുറപ്പെട്ട കപ്പലാണ് ഇത്. സ് കോട്ട്‌ലൻഡിലെ എല്ലാ നിയന്ത്രണങ്ങളും ഫസ്റ്റ് ലെവലിൽ എത്തുമ്പോൾ മാത്രമേ ആഭ്യന്തര യാത്രകൾ പുനരാരംഭിക്കാൻ കഴിയൂ എന്ന് സർക്കാർ വ്യക്തമാക്കി. യാത്രകളുടെ അപകടസാധ്യത അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം സ്വീകരിച്ചത്. 6,000 ൽ അധികം യാത്രക്കാരെ വഹിക്കാൻ കഴിയുമെങ്കിലും നിലവിൽ സാമൂഹിക അകലം പാലിച്ച് 900 ൽ താഴെ യാത്രക്കാർ മാത്രമാണ് കപ്പലിൽ ഉള്ളത്.
ഗ്രീനോക്കിൽ ബുധനാഴ്ച നിശ്ചയിച്ച സ്റ്റോപ്പ് റദ്ദാക്കേണ്ടതുണ്ടെന്ന് സ് കോട്ടിഷ് പാസഞ്ചർ ഏജന്റ്സ് അസോസിയേഷൻ സ്ഥിരീകരിച്ചു. കപ്പലിൽ ഉണ്ടായിരുന്ന സ് കോട്ടുകാർക്ക് സ്വന്തം രാജ്യത്തേക്ക് കാലെടുത്തുവെക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയതായി വ്യവസായ സംഘം പറഞ്ഞു. ഗ്രീനോക്കിൽ വച്ച് യാത്രക്കാർക്ക് കപ്പലിൽ കയറാനും കഴിയില്ല. കപ്പലിലുള്ള എല്ലാവരും യുകെയിലെ താമസക്കാരാണെന്നും പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ചവരാണെന്നും ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണെന്നും എസ്‌പിഎഎ പറഞ്ഞു.
ഗ്ലാസ്ഗോ ആസ്ഥാനമായുള്ള ഗ്ലെൻ ട്രാവലിൽ ജോലി ചെയ്യുന്ന മിഷേൽ ലിസ്റ്റർ ലിവർപൂളിൽ നിന്ന് കപ്പലിൽ കയറിയിരുന്നു. “നാളെ രാവിലെ ഗ്രീനോക്കിലേക്ക് പോകാമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ സ്വന്തം രാജ്യത്തേക്ക് പോകാൻ ഞങ്ങളെ അനുവദിക്കുന്നില്ല. ഇത് ശരിക്കും നിരാശാജനകമാണ്.” അവൾ തുറന്നുപറഞ്ഞു. കഴിഞ്ഞ 18 മാസമായി കപ്പൽയാത്രാ വ്യവസായം വളരെ വലിയ പ്രതിസന്ധി നേരിടുകയാണെന്ന് വെസ്റ്റ് കിൽബ്രൈഡിലെ എൽഎഎച്ച് ട്രാവൽ ഉടമയായ ലിൻഡ ഹിൽ അറിയിച്ചു. എന്നാൽ നിലവിലുള്ള നിയന്ത്രണങ്ങളുടെ ആഘാതം പൂർണ്ണമായി മനസ്സിലാക്കിയതായി സ് കോട്ടിഷ് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ദുരിതബാധിതരായ യാത്രക്കാർക്ക് കൂടുതൽ വിവരങ്ങൾക്ക് ഓപ്പറേറ്ററുമായി ബന്ധപ്പെടാൻ നിർദ്ദേശമുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ത്യ :- ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിന് കാരണമായ ഡെൽറ്റ വേരിയന്റ് കണ്ടെത്തിയ രോഗികളിൽ ഗാങ്റിനും, അതോടൊപ്പം തന്നെ കേൾവി ശേഷി നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്നതായി ഇന്ത്യൻ ഡോക്ടർമാർ. മുൻപ് കണ്ടെത്തിയ കോവിഡ് വൈറസ് വേരിയന്റ് ഇത്തരത്തിലുള്ള അവസ്ഥകൾ ഒന്നുംതന്നെ ഉണ്ടാക്കിയിരുന്നില്ല. ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും കൂടുതൽ തീവ്രത ഉള്ളതാണ് ഡെൽറ്റാ വേരിയന്റ്. സാധാരണയായുള്ള കോവിഡ് ലക്ഷണങ്ങളോടൊപ്പം തന്നെ, ഈ വേരിയന്റ് കണ്ടെത്തുന്ന രോഗികളിൽ ചിലരിൽ കേൾവി ശേഷി നഷ്ടപ്പെടുന്ന അവസ്ഥയും, രക്തയോട്ടം ഇല്ലാതെ ശരീരത്തിലെ ചില ഭാഗങ്ങളിൽ ഗാങ്റിനുകൾ രൂപപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്നതായി ഡോക്ടർമാർ വ്യക്തമാക്കി. ബ്രിട്ടനിലെ ആരോഗ്യ വിദഗ്ധർ നേരത്തെ തന്നെ ഈ വേരിയന്റിനെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യയിൽ കഴിഞ്ഞ ഇടയ്ക്ക് കണ്ട ക്രമാതീതമായ രോഗ വർദ്ധനവിന് ഈ വേരിയന്റാണ് കാരണം. എന്നാൽ ഈ വേരിയന്റ് കണ്ടെത്തിയ ബ്രിട്ടണിലെ രോഗികളിൽ ഇത്തരത്തിലുള്ള അവസ്ഥകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിരുന്നില്ല.
ഇത്തരമൊരു സാഹചര്യത്തിൽ ലോക്ഡൗൺ ജൂൺ 21 ന് ശേഷം വീണ്ടും നീട്ടേണ്ടി വരുമെന്ന ആലോചനയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കൂടുതൽ പരീക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഈ വേരിയന്റിനെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കാൻ സാധിക്കുകയുള്ളൂ എന്ന് ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലെ ഡോക്ടർ അബ് ദുൽ ഗഫൂർ വ്യക്തമാക്കി. ചില ആളുകളിൽ രക്തയോട്ടം ഇല്ലാതെ കാലിന്റെ ചില ഭാഗങ്ങളും മറ്റു മുറിച്ചു മാറ്റേണ്ട അവസ്ഥയും ഉണ്ടാകുന്നുണ്ട്. ഈ വേരിയന്റ് ജനങ്ങളിൽ മാത്രമല്ല ആരോഗ്യ വിദഗ്ധരിലും കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.