Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : സാൽമൊണല്ല ഭീതിയെ തുടർന്ന് ചിക്കൻ ഉത്പന്നങ്ങൾ തിരിച്ചു വിളിച്ച് പ്രമുഖ സൂപ്പർമാർക്കറ്റുകൾ. ചിക്കൻ സാൻഡ്‌വിച്ചുകൾ, റാപ്പുകൾ, സാലഡുകൾ തുടങ്ങിയവ വാങ്ങിയ ഉപഭോക്താക്കളോട്, അവ ഭക്ഷിക്കരുതെന്നും റീഫണ്ടിനായി സ്റ്റോറുകളിലേക്ക് മടക്കി നൽകാനും സൂപ്പർമാർക്കറ്റുകൾ നിർദ്ദേശിക്കുന്നു. ടെസ്‌കോ, സെയിൻസ്‌ബറിസ്, ആൽഡി, പ്രെറ്റ് എ മാംഗർ, എം ആൻഡ് എസ്, വെയ്‌ട്രോസ് എന്നിവരാണ് നൂറോളം ചിക്കൻ ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചത്. ആമസോൺ, കഫെ നീറോ, കോസ്റ്റ, വൺ സ്റ്റോപ്പ്, സ്റ്റാർബക്സ് എന്നിവയുൾപ്പെടെയുള്ളവരും ഉത്പന്നങ്ങൾ തിരിച്ചുവിളിക്കുന്നുണ്ടെന്ന് ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി (എഫ്എസ്എ) മുന്നറിയിപ്പ് നൽകി. മെയ്‌ 11 മുതൽ 20 വരെ ഉപയോഗിക്കാവുന്ന ഉത്പന്നങ്ങളാണ് പ്രധാനമായും തിരിച്ചുവിളിച്ചത്.

ഹളിലെ ക്രാൻസ്‌വിക്ക് കൺട്രി ഫുഡ്‌സ് പ്രോസസ്സിംഗ് പ്ലാന്റിലെ പരിശോധനയിലാണ് സാൽമൊണല്ലാ ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ചിക്കൻ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കാനുള്ള തീരുമാനം ഒരു മുൻകരുതൽ നടപടിയാണെന്ന് സൂപ്പർമാർക്കറ്റുകളുടെ വെബ്സൈറ്റിൽ പറയുന്നു. 33 ഇനങ്ങളാണ് സെയിൻസ്‌ബറി തിരിച്ചുവിളിക്കുന്നത്.

ചിക്കൻ സാൻഡ്‌വിച്ചുകൾ, ചിക്കൻ റാപ്പുകൾ, ചിക്കൻ സാൻഡ്‌വിച്ച് പ്ലേറ്ററുകൾ, പാകം ചെയ്ത ചിക്കൻ തുടങ്ങിയവയാണ് തിരിച്ചുവിളിക്കുന്നതെന്ന് സെയിൻസ്‌ബറിയുടെ വക്താവ് അറിയിച്ചു. “ചിക്കൻ ഉൽപ്പന്നം ഉപയോഗിക്കരുതെന്നും അടുത്തുള്ള സെയിൻസ്ബറി സ്റ്റോറിലേക്ക് തിരികെ നൽകണമെന്നും ഞങ്ങൾ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു. അവിടെ അവർക്ക് മുഴുവൻ റീഫണ്ടും ലഭിക്കും. ഉപഭോക്താക്കൾക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു.” അവർ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

നോട്ടിങ്ഹാം: പതിമൂന്നുകാരിയായ പെൺകുട്ടിയെ മൂന്നു വർഷത്തിലേറെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ചലച്ചിത്രനടിയും ഭർത്താവും കുറ്റക്കാരെന്ന് കോടതി. 2016-ലെ മാർവൽ സൂപ്പർഹീറോ ചിത്രമായ ഡോക്ടർ സ്‌ട്രേഞ്ചിൽ അഭിനയിച്ച സാറാ ഫിതിയനും (36) ഭർത്താവ് വിക്ടർ മാർക്കും (59) ആണ് പ്രതികൾ. 14 ലൈംഗിക കുറ്റകൃത്യങ്ങളിൽ സാറാ കുറ്റക്കാരിയാണെന്ന് നോട്ടിംഗ്ഹാം ക്രൗൺ കോടതി കണ്ടെത്തി. വിക്ടർ 18 കേസുകളിൽ കുറ്റക്കാരനാണ്. മാർഷ്യൽ ആർട്സ് അധ്യാപകനായ വിക്ടർ, പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. 2005 മുതൽ 2008 വരെ ദമ്പതികൾ പെൺകുട്ടിയെ മാസത്തിൽ ഒന്നോ രണ്ടോ തവണ ലൈംഗികമായി ദുരുപയോഗം ചെയ്തു. 2002-നും 2003നും ഇടയിൽ പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലും വിക്ടർ പ്രതിയാണ്.

ദമ്പതികൾ എല്ലാ കുറ്റങ്ങളും നിഷേധിച്ചെങ്കിലും 12 ദിവസത്തെ വിചാരണയ്ക്ക് ശേഷം അവർ കുറ്റക്കാരാണെന്ന് ജൂറി വിധിക്കുകയായിരുന്നു. ഇരുവരെയും റിമാൻഡ് ചെയ്തു. മെയ്‌ 16ന് ശിക്ഷ വിധിക്കുമെന്ന് ജഡ്ജി മാർക്ക് വാട്‌സൺ അറിയിച്ചു.

മുൻ ഭാര്യയായ ജൂലിയറ്റിനൊപ്പം വിക്ടർ ആരംഭിച്ച സ്കൂൾ ഓഫ് ചാമ്പ്യൻസ് അക്കാദമിയിൽ സാറാ ചേർന്നതോടെയാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടുന്നത്. സാറായ്ക്ക് അന്ന് പതിനാലു വയസ്സായിരുന്നു പ്രായം. കാലാക്രമേണ ആ ബന്ധം പ്രണയത്തിലേക്ക് വഴിമാറി. പിന്നീട് സാറയുമായുള്ള വിക്ടറിന്റെ ബന്ധം പരസ്യമായതോടെ ഭാര്യ ജൂലിയറ്റ് വേർപിരിഞ്ഞു. പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സമയം ഇരുവരും വിവാഹിതരായിരുന്നില്ല. 2015ലായിരുന്നു സാറാ – വിക്ടർ വിവാഹം. പീഡനം നടന്ന് വർഷങ്ങൾക്ക് ശേഷം ഇരയായ പെൺകുട്ടികൾ പോലീസിൽ പരാതിപ്പെട്ടതോടെയാണ് താരത്തിന്റെയും ഭർത്താവിന്റെയും ക്രൂരതകൾ ലോകമറിയുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : 184 മില്യൺ പൗണ്ട് യൂറോ മില്യൻസ് ലോട്ടറി അടിച്ചെന്ന അവകാശവാദവുമായി ബ്രിട്ടീഷ് ടിക്കറ്റ് ഉടമ. രാജ്യത്തെ ഏറ്റവും ഉയർന്ന ജാക്ക്പോട്ട് തുകയാണിത്. ചൊവ്വാഴ്ചത്തെ വിജയ സംഖ്യകൾ 3, 25, 27, 28, 29 എന്നിവയായിരുന്നു. ലക്കി സ്റ്റാർ നമ്പറുകളായ 4, 9 എന്നിവയും ഉൾപ്പെടും. റെക്കോർഡ് വിജയം അവകാശപ്പെട്ട് ഒരു ടിക്കറ്റ് ഉടമ മുന്നോട്ട് വന്നതായി നാഷണൽ ലോട്ടറിയുടെ പിന്നിലുള്ള സ്ഥാപനമായ കാംലോട്ട് അറിയിച്ചു. 2004-ൽ യൂറോ മില്യൺസ് ആരംഭിച്ചതിന് ശേഷം യുകെയിലുള്ള 15 പേർ 100 മില്യണിലധികം വരുന്ന തുകയുടെ ജാക്ക്‌പോട്ടുകൾ നേടിയിട്ടുണ്ട്.

ഇത് തികച്ചും അവിശ്വസനീയമായ വാർത്തയാണെന്ന് കാമലോട്ടിന്റെ ആൻഡി കാർട്ടർ പറഞ്ഞു. അവകാശവാദവുമായി എത്തിയ ആൾ നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടപടിക്രമങ്ങളുണ്ട്. ഇതിന് ശേഷം വിജയിക്ക് അജ്ഞാതനായി തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാം. ഈ വർഷം യുകെയിൽ നേടിയ രണ്ടാമത്തെ യൂറോ മില്യൻസ് ജാക്ക്‌പോട്ടാണിത്. ഫെബ്രുവരി 4 ന് നടന്ന നറുക്കെടുപ്പിൽ 109 മില്യൺ പൗണ്ട് ജാക്ക്പോട്ട് നേടിയിരുന്നു.

ഇതുവരെ 170 മില്യൺ പൗണ്ട് ആയിരുന്നു ഏറ്റവും ഉയർന്ന ലോട്ടറി തുക. 2019 ഒക്ടോബറിലായിരുന്നു ഇത്. വിജയി അജ്ഞാതനായി തുടരാൻ തീരുമാനിച്ചു. 2011-ൽ സ്കോട്ട്‌ലൻഡിലെ നോർത്ത് അയർഷയറിൽ നിന്നുള്ള കോളിനും ക്രിസ് വീറിനും 161 മില്യൺ പൗണ്ട് ലോട്ടറി അടിച്ചിരുന്നു.

2019- ല്‍ യൂറോ മില്യണ്‍സ് ലോട്ടറി അടിച്ചതുവഴി 115 മില്യൺ പൗണ്ട് ലഭിച്ച ഫ്രാന്‍സെസ് കൊണോളി, സുഹൃത്തുക്കള്‍ക്ക് നല്‍കിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയും ഇതുവരെ 60 മില്യണ്‍ പൗണ്ട് ചെലവാക്കിയതായി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ലോട്ടറിയിലൂടെ നേടിയ പണം കൊണ്ട് രണ്ട് ചാരിറ്റബിള്‍ ഫൗണ്ടേഷനാണ് ഇവര്‍ സ്ഥാപിച്ചത്. എന്നാൽ, ലോകത്തിൽ ഏറ്റവുമധികം സമ്മാനത്തുകയുള്ള ലോട്ടറി യുഎസ് പവര്‍ബോൾ ആണ്. സമ്മാനത്തുക 630 മില്യൺ ഡോളറായി വരെ ഉയർന്നിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് ലോകരാജ്യങ്ങൾ . എന്നാൽ വൈറസ് ഭീഷണി പൂർണമായും എന്ന് തുടച്ചു മാറ്റപ്പെടുമെന്നത് ഇന്നും ആരോഗ്യമേഖലയിലെ വിദഗ്ധരുടെ ഉറക്കംകെടുത്തുന്ന ചോദ്യമാണ്. പ്രതിരോധ കുത്തിവയ്പ്പുകളുടെ കാര്യത്തിൽ സമ്പന്ന രാജ്യങ്ങൾ വളരെയേറെ മുന്നേറിയെങ്കിലും പല ദരിദ്ര രാജ്യങ്ങളുടെ അവസ്ഥ പരിതാപകരമാണ്.

കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ വാക്സിനേഷൻ വർധിപ്പിച്ചില്ലെങ്കിൽ പുതിയ കോവിഡ് വേരിയന്റുകളുടെ ആവിർഭാവം ലോകത്തെ മറ്റൊരു വൻ വൈറസ് പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുൻ യുകെ പ്രധാനമന്ത്രിയായ ഗോർഡൻ ബ്രൗൺ . വ്യാഴാഴ്ച നടക്കുന്ന അന്താരാഷ്ട്ര കോവിഡ് ഉച്ചകോടിക്ക് മുമ്പായാണ് മുൻ യുകെ പ്രധാനമന്ത്രി തൻറെ അഭിപ്രായം ബിബിസിയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചത്. ആഗോളതലത്തിൽ പ്രതിരോധകുത്തിവെയ്പ്പുകൾ, പരിശോധനകൾ, ചികിത്സകൾ എന്നിവയുടെ ചെലവ് സമ്പന്ന രാജ്യങ്ങൾ പങ്കിടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


യുഎസ് പ്രസിഡൻറ് ജോ ബൈഡൻ വൈറ്റ് ഹൗസിൽ വെർച്വൽ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കും . താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ 11 ശതമാനം ജനങ്ങൾക്ക് മാത്രമേ പ്രതിരോധകുത്തിവയ്പ്പ് ലഭിച്ചിട്ടുള്ളു എന്ന കണക്കുകൾ പുറത്തു വന്നിരുന്നു. എന്നാൽ കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ 70 ശതമാനം ജനങ്ങളിലേയ്ക്ക് വാക്സിനേഷൻ എത്തിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ലോകാരോഗ്യസംഘടനയുടെ ആരോഗ്യ ധനകാര്യ അംബാസിഡറായ ബ്രൗൺ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : വിലക്കയറ്റം നിയന്ത്രിക്കാനുള്ള പദ്ധതികൾ ഉൾപ്പെടുത്തിക്കൊണ്ട് സർക്കാരിന് അടിയന്തര ബജറ്റ് അവതരിപ്പിക്കാമെന്ന നിർദേശം തള്ളി മൈക്കൽ ഗോവ്. ജീവിതചെലവ് ലഘൂകരിക്കുന്നതിനുള്ള ആശയങ്ങൾ പരിഗണനയിലാണെന്ന് നമ്പർ 10 ഉറവിടം പറഞ്ഞു. പൊതുജനങ്ങളെ സഹായിക്കാൻ ആവശ്യമായ പദ്ധതികൾ രാജ്ഞിയുടെ പ്രസംഗത്തിൽ അടങ്ങിയിട്ടില്ലെന്ന് ലേബർ പാർട്ടി കുറ്റപ്പെടുത്തി. രാജ്ഞിയുടെ അഭാവത്തിൽ ചാൾസ് രാജകുമാരൻ നടത്തിയ പ്രസംഗത്തിൽ വരും വർഷത്തേക്കുള്ള 38 ബില്ലുകളെപറ്റിയും കരട് ബില്ലുകളെപറ്റിയും പറയുന്നുണ്ട്. എന്നാൽ പ്രതിദിനം വർധിച്ചുവരുന്ന പ്രതിസന്ധി ഒഴിവാക്കാൻ സർക്കാർ അടിയന്തര ബജറ്റ് പ്രഖ്യാപിക്കണമെന്ന ആവശ്യം പല കോണിൽ നിന്നുയർന്നിരുന്നു.

എണ്ണ, വാതക കമ്പനികൾക്ക് വിൻഡ്‌ഫാൾ ടാക്സ് ഏർപ്പെടുത്താൻ ചാൻസലർ ഋഷി സുനക് അടിയന്തര ബജറ്റ് പ്രഖ്യാപിക്കണമെന്നുൾപ്പെടെയുള്ള അഭിപ്രായങ്ങൾ ഉയർന്നു. എന്നാൽ പൊതുജനങ്ങൾക്ക് ആശ്വാസമാകുന്ന നടപടികൾ വരും ദിവസങ്ങളിൽ താനും ചാൻസലറും ചേർന്ന് പറയുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു.

യഥാർത്ഥ വരുമാനം കുറയുന്നതിലൂടെ രണ്ടര ലക്ഷത്തിലധികം ആളുകൾ ഈ വർഷം ദരിദ്രാവസ്ഥയിലേക്ക് വഴുതിവീഴുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് പറയുന്നു. ബുദ്ധിമുട്ടിനു താത്കാലിക പരിഹാരം എന്ന നിലയിൽ ആഴ്‌ചയിൽ 25 പൗണ്ടിന്റെ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാനും ദരിദ്ര കുടുംബങ്ങൾക്ക് ഒറ്റത്തവണയായി 250 പൗണ്ട് നൽകാനും തിങ്ക് ടാങ്ക് ആവശ്യപ്പെട്ടു.

സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന വേൾഡ് മലയാളി കൗൺസിൽ യുകെ  ട്രെഷറർ ആയ ബാബു തോമസിന്റെയും ഷൈജി പൗലോസിന്റെയും മകളായ മരിയ ബാബു (20) അൽപ്പം മുൻപ് സ്റ്റോക്ക് ഓൺ ട്രെന്റ് റോയൽ ആശുപത്രിൽ വച്ച് മരണമടഞ്ഞു.  കുടുംബം ചാലക്കുടി സ്വദേശികളാണ്.

കഴിഞ്ഞ രണ്ടു ദിവസമായി ചികിത്സയിൽ ആയിരുന്ന മരിയയുടെ ആരോഗ്യനില മോശമായിരുന്നു. പനി ബാധിച്ചാണ് ആശുപത്രിയിൽ എത്തിച്ചതെങ്കിലും പിന്നീട് ന്യൂമോണിയ സ്ഥിരീകരിച്ചിരുന്നു.

അകാലത്തിൽ ഉണ്ടായ മരിയയുടെ വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ കുടുംബത്തെയും ബന്ധുക്കളെയും അറിയിക്കുകയും വേദനയിൽ പങ്ക്‌ചേരുകയും ചെയ്യുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : “ഇനി എത്ര നാൾ കൂടി ബാക്കിയുണ്ടെന്ന് അറിയില്ല.” – ജീവിതത്തിൽ ഒരിക്കലും എഴുതരുതെന്ന് ആഗ്രഹിച്ച കുറിപ്പ് എഴുതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്യുമ്പോൾ ഡെബോറ ജെയിംസ് അനുഭവിച്ചത് ഹൃദയം തകരുന്ന വേദനയാകും. അഞ്ചു വർഷമായി ബോവല്‍ കാന്‍സറിനോട് പടപൊരുതിയ ബി ബി സി പോഡ്കാസ്റ്റ് അവതാരക ഡെബോറ (40) കുടുംബത്തോടൊപ്പം ഹോസ്പീസ് കെയറിലേക്ക് മാറിക്കഴിഞ്ഞു. 2016 ലാണ് രോഗനിർണയം നടത്തിയത്. അഞ്ചു വർഷങ്ങൾ കൂടി ജീവിക്കുമെന്ന് ഡോക്ടർമാർ വിധിയെഴുതി. ചികിത്സകള്‍ എല്ലാം അവസാനിപ്പിച്ച് ഇനിയുള്ള നിമിഷങ്ങള്‍ തന്റെ മക്കളുടെയും ഭര്‍ത്താവ് സെബാസ്റ്റ്യന്റെയും കൂടി സന്തോഷത്തെ കഴിയാൻ വീട്ടിലേക്ക് മടങ്ങുകയാണെന്ന് ഡെബോറ പറഞ്ഞു. തന്റെ ഇൻസ്റ്റാഗ്രാം പേജായ @bowelbabe ൽ ആണ് ഹൃദയഭേദകമായ കുറിപ്പ് ഡെബോറ പങ്കുവച്ചത്.

“എല്ലാം ചെയ്തു കഴിഞ്ഞു. ഇനിയും എത്ര നാൾ ബാക്കിയുണ്ടെന്ന് അറിയില്ല. നടക്കാൻ കഴിയുന്നില്ല. ദിവസത്തിൽ കൂടുതൽ സമയവും ഞാൻ ഉറങ്ങുകയാണ് – സ്വപ്നങ്ങൾ കണ്ടുകൊണ്ട്.” കുറിപ്പിൽ പറയുന്നു. ഇനിയും ഇതേ അവസ്ഥയിൽ തുടരാൻ കഴിയില്ലെന്നും ഡെബോറ കൂട്ടിച്ചേർത്തു. ബോവല്‍ ബേബി ഫണ്ട് എന്ന പേരില്‍ കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായം നൽകുന്നതിനായി ഫണ്ട് സമാഹരിക്കുകയാണ് ഡെബോറയിപ്പോൾ.

ക്യാൻസർ റിസർച്ച് ഫണ്ടിലേക്ക് £1 മില്യണിലധികം സംഭാവന ലഭിച്ചുവെന്ന് ഡെബോറ സന്തോഷത്തോടെ പറഞ്ഞു. കുറിപ്പ് പോസ്റ്റ്‌ ചെയ്തതിന് ശേഷം നിരവധി പേരാണ് സംഭാവന നൽകിയത്. ബോവൽ കാൻസറിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്ന ക്യാമ്പെയ്‌നുകളെ പിന്തുണയ്‌ക്കുമെന്നും ഡെബോറ ഉറപ്പ് പറയുന്നു. ജീവിതത്തിന്റെ അസ്തമയത്തിലേക്ക് സന്തോഷത്തോടെ യാത്ര ചെയ്യുകയെന്നതാണ് ഡെബോറയുടെ ആഗ്രഹം. ഭർത്താവും മക്കളും ഒപ്പമുണ്ട്, പ്രതീക്ഷയുടെ ഒരു പച്ചത്തുരുത്ത് ഇപ്പോഴും ബാക്കിയുണ്ടെന്ന് പറയുന്ന നിരവധിയാളുകളും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രാജ്ഞിയുടെ പ്രസംഗത്തിൽ നിന്നും തൊഴിലാളികളുടെ അവകാശങ്ങളെ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ ഒഴിവാക്കിയതിനെ തുടർന്ന് വൻ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. ബിൽ ഒഴിവാക്കിയതിൽ നിരാശയുണ്ടെന്ന് വ്യവസായ ഗ്രൂപ്പുകൾ പറയുമ്പോൾ തൊഴിലാളികളോട് സർക്കാർ പുറംതിരിഞ്ഞു നിൽക്കുകയാണെന്ന് യൂണിയനുകൾ ആരോപിച്ചു. വഴക്കമുള്ള തൊഴിൽ അവകാശങ്ങൾ ,ഗർഭധാരണയോട് അനുബന്ധിച്ചുള്ള ജീവനക്കാർക്ക് നൽകുന്ന ആനുകൂല്യങ്ങൾ എന്നിവ അടങ്ങുന്ന ഒരു തൊഴിൽ ബിൽ പ്രതീക്ഷിച്ചിരുന്നു. 2019 ലാണ് ബില്ലിനുള്ള പദ്ധതികൾ സർക്കാർ ആദ്യമായി പ്രഖ്യാപിച്ചത്. 2019 ഡിസംബറിലെ രാജ്ഞിയുടെ പ്രസംഗത്തിൽ ഒരു ആസൂത്രിത തൊഴിൽ ബിൽ ആദ്യമായി പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ ഇതുവരെ ഇത് നിയമത്തിന് വിധേയമായിട്ടില്ല. യുകെ യൂറോപ്യൻ യൂണിയൻ വിട്ടതിനുശേഷം തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാകുമോ എന്ന ആശങ്കകൾ ഉണ്ടായിരുന്നു.

മന്ത്രിമാർ നേരത്തെ വാഗ്ദാനം ചെയ്തിരുന്ന ബില്ലിൽ സുപ്രധാന അവകാശങ്ങൾ ആയ ഡിഫോൾട്ട് ഫ്ലെക്സിബിൾ വർക്കിംഗ്,ഫെയർ ടിപ്സ്, ഗർഭകാലത്തെ വിവേചനങ്ങൾക്കെതിതിരെയുള്ള സംരക്ഷണം എന്നിവ ഉൾപ്പെട്ടിരുന്നു. അതേസമയം തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വ്യക്തമായ പദ്ധതിയുണ്ടെന്ന് സർക്കാർ പറഞ്ഞു. പുതിയ നിർമ്മാണ പദ്ധതികളിൽ സമ്പദ് വ്യവസ്ഥയെ വളർത്തുന്നതു പോലുള്ള മുൻഗണനകൾ നൽകി ജീവിതച്ചിലവ് പരിഹരിക്കാനായി ആളുകളെ നല്ല ജോലികളിലേക്ക് എത്തിക്കാൻ സഹായിക്കുന്ന സമഗ്രമായ വ്യക്തികളാണ് തങ്ങൾ കൊണ്ടു വരുന്നതെന്നും അവർ കൂട്ടിച്ചേർത്തു. തൊഴിൽ ബിൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തൊഴിലാളികൾക്ക് ദേശീയ മിനിമം വേതനത്തിന് തുല്യമായ ശമ്പളം നൽകുന്നില്ലെങ്കിൽ യുകെ തുറമുഖങ്ങളിൽ കപ്പലുകൾ ഡോക്കിംഗ് ചെയ്യുന്നത് നിരോധിക്കുന്ന നിയമനിർമാണം അവതരിപ്പിക്കാനുള്ള പദ്ധതി സർക്കാർ സ്ഥിരീകരിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇ-സ്‌കൂട്ടറുകളുടെ ഉപയോഗം വിപുലീകരിക്കുന്നതിനായുള്ള പുതിയ നിയമങ്ങൾ വരും വർഷങ്ങളിൽ കൊണ്ടുവരുന്നതിൽ മുൻഗണന നൽകുമെന്ന് സർക്കാർ അറിയിച്ചു. യുകെ റെയിൽവേയുടെ മേൽനോട്ടം വഹിക്കാൻ ഒരു പുതിയ സമിതി രൂപീകരിക്കുമെന്നും യുകെ തുറമുഖങ്ങളിൽ ഡോക്കിംഗിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് മിനിമം വേതനത്തിന് തുല്യമായ വേതനം നൽകാത്ത ഫെറികൾ നിരോധിക്കാനും ഉള്ള നിയമനിർമ്മാണം നടത്തുമെന്നും അറിയിച്ചു. ചൊവ്വാഴ്ചത്തെ രാജ്ഞിയുടെ പ്രസംഗത്തിലാണ് സർക്കാരിൻെറ പദ്ധതികൾ വിശദീകരിച്ചത്. ഇ-സ്‌കൂട്ടറുകൾ വ്യാപകമായി വിൽക്കപ്പെടുകയും കാണപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ നിലവിൽ സ്വകാര്യ ഭൂമിയിലോ സർക്കാർ വാടകയ്ക്കെടുത്ത പദ്ധതികളിലോ മാത്രമേ നിയമാനുസൃതമായി ഉപയോഗിക്കാൻ കഴിയൂ. പൊതുഭൂമിയിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള ഇ-സ്കൂട്ടറുകൾ ഓടിക്കുന്നത് നിലവിൽ നിയമവിരുദ്ധമാണ്. എന്നാൽ ഇ-സ്കൂട്ടറുകൾ സുരക്ഷിതമാക്കുന്ന നവീകരണത്തിനെ പിന്തുണയ്ക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ ഗതാഗത ബിൽ സഹായിക്കുമെന്ന് സർക്കാരിൻറെ വക്താവ് പറഞ്ഞു.

സെക്കന്റ് ഹാൻഡ് ഇലക്ട്രിക്ക് വാഹനങ്ങളുടെ ഡിമാൻഡ് വൻ തോതിൽ ബ്രിട്ടനിൽ ഉയരുന്നതായുള്ള റിപോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യുകെയിൽ സെക്കൻഡ് ഹാൻഡ് കാറുകളുടെ വിൽപ്പന ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 5 ശതമാനമാണ് ഉയർന്നത്. കഴിഞ്ഞ വർഷവും ഈ കാലയളവുമായി താരതമ്യം ചെയ്യുമ്പോഴുള്ള കണക്കുകളാണ് ഇത്. എന്നാൽ സെക്കൻഡ് ഹാൻഡ് ഇലക്ട്രിക് വാഹനവിപണി ഇരട്ടിയിലധികമായി വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പൂർണമായും വൈദ്യുതോർജ്ജത്തിൽ പ്രവർത്തിക്കുന്ന യൂസ്ഡ് ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ മുൻവർഷത്തെ അപേക്ഷിച്ച് 6625 -ൽ നിന്ന് 14586 ആയിട്ടാണ് ഉയർന്നത്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 120.2 % വർദ്ധനവാണ് .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എക്സുമ: കരീബിയൻ ദ്വീപായ എക്സുമയിലെ ബഹാമാസ് റിസോർട്ടിൽ മൂന്ന് അമേരിക്കൻ വിനോദസഞ്ചാരികളെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച്ച പുലർച്ചെയാണ് റിസോർട്ടിലെ രണ്ട് വില്ലകളിലായി ഒരു സ്ത്രീ അടക്കം മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ടെന്നസിയിൽ നിന്നുള്ള മൈക്കിൾ ഫിലിപ്പ് (68), ഭാര്യ റോബി ഫിലിപ്പ് (65), ഫ്ലോറിഡയിൽ നിന്നുള്ള വിൻസെന്റ് ചിയാരെല്ല (64) എന്നിവരാണ് മരിച്ചത്. ചിയാരെല്ലയുടെ ഭാര്യ ഡോണിസ് ചിയാരെല്ലയെ (65) ഗുരുതരാവസ്ഥയിൽ മിയാമി ഏരിയാ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു. വിവാഹവാർഷികം ആഘോഷിക്കാനാണ് ചിയാരെല്ലയും ഭാര്യയും റിസോർട്ടിൽ എത്തിയത്.

എക്സുമയിലെ സാൻഡൽസ് എമറാൾഡ് ബേയിൽ നടന്ന ഈ അസാധാരണ സംഭവം പോലീസ് അന്വേഷിച്ചു വരികയാണ്. ഭക്ഷണത്തിൽ നിന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളാകാം മരണകാരണമെന്ന് സംശയിക്കുന്നു. മരണത്തിൽ അസാധാരണമായി ഒന്നുമില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും ബഹാമാസ് ആക്ടിംഗ് പ്രധാനമന്ത്രി ചെസ്റ്റർ കൂപ്പർ പറഞ്ഞു.

പുലർച്ചെ റൂം ബോയി എത്തിയപ്പോഴാണ് ആദ്യ വില്ലയിൽ ചിയാരെല്ലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ മുറിക്കുള്ളിൽ ബോധരഹിതയായി കണ്ടെത്തി. തൊട്ടപ്പുറത്തെ വില്ലയിലാണ് മറ്റ് രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു മൃതദേഹങ്ങളിലും ഏതെങ്കിലും വിധത്തിലുള്ള ആക്രമണങ്ങൾ നടന്നതിന്റെ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് റോയൽ ബഹാമാസ് പോലീസ് ഫോഴ്സ് പ്രസ്താവനയിൽ പറഞ്ഞു.

വ്യാഴാഴ്ച റിസോർട്ടിലെ മറ്റ് ചില അതിഥികൾക്കും ഓക്കാനവും ഛർദ്ദിയും അനുഭവപ്പെട്ടിരുന്നു. ഉടൻ തന്നെ ഇവർക്ക് ചികിത്സ ലഭ്യമാക്കി. രണ്ടാംവില്ലയിൽ മരിച്ച ദമ്പതികൾക്ക് വ്യാഴാഴ്ച രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നതായും ഇവർക്ക് ചികിത്സ നൽകിയിരുന്നതായും ബഹാമസ് ആരോഗ്യ മന്ത്രി ഡോ.മൈക്കൽ ഡാർവിൽ പറഞ്ഞു.

 

 

RECENT POSTS
Copyright © . All rights reserved