Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- റഷ്യ- യുക്രൈൻ യുദ്ധത്തിൽ യുക്രൈനിനു പൂർണപിന്തുണ നൽകുന്ന ബ്രിട്ടനെ പൂർണമായി തുടച്ചു നീക്കുവാൻ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിനുമേൽ സമ്മർദ്ദം ചെലുത്തിയിരിക്കുകയാണ് റഷ്യൻ സ്റ്റേറ്റ് മീഡിയ. പുടിന്റെ ഏറ്റവും വലിയ പ്രചാരകനായ വ്ളാഡിമിർ സോളോവ്യോവ് ആണ് ഇത്തരത്തിലുള്ള ഭീഷണി മുഴക്കിയിരിക്കുന്നത്. റഷ്യ ഈ വർഷം അവസാനം നിരത്തിലിറക്കുന്ന സർമാറ്റ് 2 മിസൈലിനെ സംബന്ധിച്ച് റഷ്യ സ്പേസ് ഏജൻസി മേധാവിയുമായുള്ള ചർച്ചയ്ക്കിടെയാണ് സോളോവ്യോവ് ഇത്തരത്തിലുള്ള ഭീഷണി മുഴക്കിയത്. ഒരു സർമാറ്റ് മിസൈൽ എന്നാൽ ബ്രിട്ടനില്ല എന്ന തരത്തിലാണ് അദ്ദേഹം പ്രസ്താവന നടത്തിയത്. സോളോവ്യോവിനെ ഉൾപ്പെടെയുള്ളവരെ വധിക്കാനുള്ള ഉക്രൈനിൽ നിന്നുള്ള ഒരു സംഘത്തിന്റെ ശ്രമത്തെ തകർത്തതായി രണ്ടു ദിവസം മുൻപ് വ്ളാഡിമിർ പുടിൻ പ്രസ്താവന നടത്തിയിരുന്നു. എന്നാൽ തങ്ങളുടെ ഭാഗത്തുനിന്നും ഇത്തരത്തിൽ യാതൊരു നീക്കവും ഉണ്ടായിട്ടില്ലെന്ന് ഉക്രൈൻ പ്രസ്താവിച്ചു.

പാശ്ചാത്യ പ്രതിരോധ വിദഗ്ധർ സർമാറ്റ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന് സാത്താൻ -2 എന്ന വിശേഷണം ആണ് നൽകുന്നത്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കാനാകുന്ന ഭൂഖണ്ഡാന്തര മിസൈലാണ് ഇത്. ഒരേ സമയം തന്നെ ഇതിന് പതിനഞ്ചോളം പോർമുനകൾ വഹിക്കുവാൻ സാധിക്കും. പാശ്ചാത്യ രാജ്യങ്ങളുടെ നിലവിലുള്ള റഡാർ സംവിധാനങ്ങൾ ഉപയോഗിച്ച് പോലും ഇവയെ കണ്ടെത്താൻ കഴിയുകയില്ലെന്ന് റഷ്യൻ പ്രസിഡന്റ് അവകാശപ്പെടുന്നു. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ആയുധമാണ് തങ്ങളുടെ പക്കലുള്ളത് എന്നാണ് റഷ്യ അവകാശപ്പെടുന്നത്. ഇത്തരത്തിൽ സാഹചര്യങ്ങൾ മുന്നോട്ടു പോയാൽ മൂന്നാമതൊരു മഹായുദ്ധത്തിൽ ഏകലോകം നയിക്കപ്പെടുമെന്ന ഭീതി ഇപ്പോൾ നിലനിൽക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇന്ത്യയുടെ ഉപരാഷ്ട്രപതി പദവിയിലേയ്ക്ക് ഒരു മലയാളി കൂടി എത്തിച്ചേരുമെന്ന സൂചനകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമായി. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ എൻ. ഡി. എയുടെ അടുത്ത ഉപരാഷ്ട്രപതി സ്ഥാനാർഥിയായേക്കും. 2007 – 2010 കാലഘട്ടത്തിലാണ് ജസ്റ്റിസ് കെ. ജി ബാലകൃഷ്ണൻ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരുന്നത്. നിലവിൽ നാഷണൽ ഹ്യൂമൻ റൈറ്റ് കമ്മീഷന്റെ ചെയർമാനാണ്.

ഇപ്പോഴത്തെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ഈ വർഷം ഓഗസ്റ്റിൽ അവസാനിക്കാനിരിക്കെയാണ് അടുത്ത ഉപരാഷ്ട്രപതിയെ കുറിച്ചുള്ള ചർച്ചകൾ ഭരണസിരാ കേന്ദ്രങ്ങളിൽ ചൂടു പിടിച്ചത്. നിലവിലെ കേരള ഗവർണർ ആസിഫ് മുഹമ്മദ് ഖാന്റെ പേരും ബിജെപിയിലെ തന്നെ ചിലർ മുന്നോട്ട് വയ്ക്കുന്നതായാണ് റിപ്പോർട്ടുകൾ . എന്നിരുന്നാലും ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ കുറിച്ചുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയായിരിക്കും.

ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിൽ എത്തിച്ചേരുന്നതിനു മുമ്പ് കേരളാ ഹൈക്കോടതിയിൽ ജസ്റ്റിസ് ആയും ഗുജറാത്ത് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായും ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്. ഗുജറാത്ത് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആയിരുന്ന സമയത്ത് ഇടക്കാലത്ത് ഗുജറാത്ത് ഗവർണറുടെ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ മരുമകൻ പി .വി ശ്രീനിജൻ കേരളത്തിൽ ഇടതുപക്ഷ മുന്നണിയുടെ ഭാഗമായി കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ നിയമസഭാ ഇലക്ഷന് ജയിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെ മലയാളി സമൂഹത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുന്ന രണ്ട് മരണങ്ങളാണ് അടുത്ത സമയങ്ങളിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി തന്റെ ചിരിയും അതോടൊപ്പം തന്നെ ശക്തമായ നിലപാടുകളും കൊണ്ട് വിഗാനിലെ മലയാളി സമൂഹത്തിന്റെ മുഴുവൻ സ്വരമായി മാറിയ ജോമോൻ തോമസിന്റെ വേർപാടിന്റെ കണ്ണീരുണങ്ങുന്നതിനു മുൻപ് തന്നെയാണ് സ്വാൻസിയയിൽ യുകെയിലെത്തി രണ്ടാഴ്ച മാത്രമായ ബിജു പത്രോസിന്റെ മരണം. സ്വന്തം ജീവിതത്തിലുടനീളം വ്യക്തമായ നിലപാടുകൾ വെച്ചുപുലർത്തിയിരുന്ന ഒരു വ്യക്തിയായിരുന്നു ജോമോൻ തോമസ്. മുൻപ് രണ്ടു വട്ടം മരണാസന്ന നിലയിൽ എത്തിയശേഷം ജീവിതത്തിലേക്ക് മടങ്ങി വന്ന ജോമോൻ, ഇത്തവണയും ആശുപത്രി വാസത്തിൽ ആയിരുന്ന സമയത്ത് തിരിച്ചുവരുമെന്ന പ്രതീക്ഷയായിരുന്നു സുഹൃത്തുക്കൾക്കിടയിൽ ഉണ്ടായിരുന്നത്. എന്നാൽ ഏതാനും ആഴ്ചകളായി ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം ചികിത്സയിലായിരുന്ന അദ്ദേഹം വീട്ടിലെത്തിയ ശേഷം പിന്നീട് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് പക്ഷാഘാതം വന്ന് അദ്ദേഹത്തിന്റെ കാലുകൾ തളർന്നപ്പോഴും, പിന്നീട് വൃക്കകൾ തകരാറിലായി ഡയാലിസിസ് നടത്തുമ്പോഴും അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഒരിക്കലും തകർന്നിരുന്നില്ല. നാട്ടിൽ ഇടതുപക്ഷ സംഘടനയോട് ചേർന്നുനിന്ന് പ്രവർത്തിച്ചിരുന്ന ജോമോൻ, യുകെയിലെത്തിയ ശേഷം പാർട്ടി അല്ല മറിച്ച് സാമൂഹിക പ്രവർത്തനമാണ് ആവശ്യം എന്ന നിലപാട് കൈകൊണ്ടു. നിരവധി മേഖലകളിൽ തന്നെ പ്രാവീണ്യം തെളിയിച്ച ജോമോന്റെ വേർപാട് വിഗാൻ സമൂഹത്തെയാകെ തകർത്തിരിക്കുകയാണ്.

ജോമോൻെറ വേർപാട് ഏൽപ്പിച്ച മുറിവുകൾ ഉണങ്ങുന്നതിന് മുൻപ് തന്നെയാണ്, യുകെയിലെത്തി രണ്ടാഴ്ച മാത്രം ആയ നാല്പത്തെട്ടുകാരനായ ബിജു പത്രോസിന്റെ മരണം. കെയർ വിസയിലെത്തിയ ഭാര്യയെയും മക്കളെയും തനിച്ചാക്കി ആണ് ബിജു യാത്രയായിരിക്കുന്നത്. ജീവിത സംഘർഷങ്ങളും, കാലാവസ്ഥയോട് പൊരുത്തപ്പെടാൻ സമയമെടുക്കുന്നതും അടക്കം നിരവധി സംഘർഷാവസ്ഥകളാകാം അകാലത്തിൽ നിരവധി പേരുടെ ജീവൻ കൊല്ലുന്നതിനു കാരണമാകുന്നത് എന്ന് മലയാളികൾ ഉറച്ചുവിശ്വസിക്കുന്നു. നാട്ടിൽ വച്ച് തന്നെ ഉദരസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്ന ബിജു , ദിവസേന കഴിക്കേണ്ട മരുന്നുകൾ കഴിക്കുന്നുണ്ടായിരുന്നുവെങ്കിലും, രോഗാവസ്ഥ മൂർച്ഛിച്ച് സമയത്ത് കൃത്യമായി ആശുപത്രിയിൽ എത്താൻ സാധിച്ചില്ല.

ഒടുവിൽ രക്തം ഛർദ്ദിച്ച ഘട്ടത്തിലാണ് ഇദ്ദേഹത്തെ സ്വാൻസി മോറിസ്റ്റാൻ ആശുപത്രിയിലെത്തിച്ചത്. ഇവിടെ എത്തിച്ച സാഹചര്യത്തിൽ ആന്തരിക രക്തസ്രാവം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വെറും നാല് മാസത്തെ ജീവിത പരിചയം മാത്രമാണ് ബിജുവിനോടും ഭാര്യ മഞ്ജുവിനോടും ഉള്ളതെങ്കിലും, വിവരം അറിഞ്ഞ ഉടൻ തന്നെ സ്വാൻസിയയിലെ മലയാളികൾ എല്ലാവരും തന്നെ കുടുംബത്തിന്റെ സഹായത്തിനെത്തി. ഈ രണ്ട് മരണങ്ങളും മലയാളി സമൂഹത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

ജോമോൻ തോമസിന്റെയും , ബിജുവിന്റെയും നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- എച്ച്ഐവി ബാധ ഉണ്ടെന്ന് അറിഞ്ഞിരിക്കെ, അതു മറച്ചുവെച്ച് തന്റെ പങ്കാളിയോടൊപ്പം ലൈംഗികബന്ധത്തിലേർപ്പെട്ട് രോഗം പകർന്നുനൽകിയ യുവ ഡോക്ടർക്കെതിരെയുള്ള കേസിൽ ലണ്ടനിലെ സൗത്ത്വർക്ക് ക്രൗൺ കോടതി ഇന്നലെ വാദം കേട്ടു. മുപ്പത്തെട്ടുകാരനായ മൻരൂപ് ബേയിൻസ്‌ ആണ് ഇത്തരത്തിൽ രോഗം മറച്ചുവെച്ച് തന്റെ പങ്കാളിയുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. തങ്ങളുടെ ബന്ധം ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുൻപേ മൻരൂപിന് രോഗം ഉണ്ടായിരുന്നതായി സാക്ഷിക്കുന്ന എൻ എച്ച് എസ് രേഖകൾ പങ്കാളി കണ്ടെത്തിയതിനെത്തുടർന്നാണ് മൻരൂപിനെതിരെ കോടതിയിൽ കേസ് ആരംഭിച്ചത്. മൻരൂപുമായി ബന്ധം ആരംഭിച്ച് ദിവസങ്ങൾക്കുശേഷം തന്നെ തനിക്ക് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതായും, ഇതേ തുടർന്ന് ടെസ്റ്റ് ചെയ്തപ്പോഴാണ് തനിക്കും എച്ച്ഐവി ആണെന്ന് ഉറപ്പിച്ചതെന്ന് പരാതിക്കാരൻ കോടതിയിൽ വ്യക്തമാക്കി.

തുടക്കത്തിൽ രോഗലക്ഷണങ്ങൾ മൻരൂപുമായി പങ്കുവച്ചപ്പോൾ പനിയുടെ ലക്ഷണങ്ങൾ ആണെന്നാണ് അദ്ദേഹം തന്നെ വിശ്വസിപ്പിച്ചതെന്ന് പരാതിക്കാരൻ വ്യക്തമാക്കി. ഒരു ഡോക്ടർ എന്ന രീതിയിലും തന്റെ പങ്കാളി എന്ന രീതിയിലും താൻ പൂർണമായി മൻരൂപീനെ വിശ്വസിച്ചതായി പരാതിക്കാരൻ പറഞ്ഞു.
എന്നാൽ തങ്ങളുടെ ബന്ധം ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുൻപേ മൻരൂപ് രോഗബാധിതനെ ആണെന്ന് സത്യം അറിഞ്ഞപ്പോഴാണ് താൻ ചതിക്കപ്പെട്ടതെന്ന് അറിഞ്ഞതെന്നും ഇതേതുടർന്നാണ് കോടതിയെ ആശ്രയിച്ചതെന്നും പരാതിക്കാരൻ വ്യക്തമാക്കി. കോടതിയിൽ നിന്നും തനിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- റഷ്യൻ പ്രവിശ്യകളിൽ ആക്രമണം നടത്താൻ ഉക്രൈനിനെ പ്രേരിപ്പിച്ചത് ബ്രിട്ടനെന്ന ആരോപണവുമായി റഷ്യ രംഗത്തെത്തിയിരിക്കുകയാണ്. ബ്രിട്ടൻ നൽകിയ ആയുധങ്ങൾ റഷ്യൻ മിലിറ്ററി ടാർഗറ്റുകൾക്ക് നേരെ ഉപയോഗിക്കുവാൻ ഉക്രൈനിനു യാതൊരു ബുദ്ധിമുട്ടുമില്ലെന്ന ബ്രിട്ടീഷ് പ്രതിരോധ വകുപ്പ് മന്ത്രിയുടെ പ്രസ്താവനയാണ് റഷ്യയുടെ പ്രതികരണത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. തങ്ങളുടെ ബെൽഗോരോദ് പ്രവിശ്യയിലുള്ള എണ്ണ സൂക്ഷിക്കുന്ന ഡിപ്പോകൾ ഉക്രൈൻ തകർത്തതായി റഷ്യ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാൽ അത്തരത്തിൽ ഒരു ആക്രമണവും ഉക്രൈൻ നടത്തിയതായി അവർ അംഗീകരിച്ചിട്ടില്ല. ഉക്രൈനിനു മേൽ ഫെബ്രുവരിയിൽ റഷ്യ ആക്രമണം ആരംഭിച്ചത് മുതൽ പടിഞ്ഞാറൻ രാജ്യങ്ങൾ നിരവധി മില്യൻ പൗണ്ടുകളുടെ മിലിറ്ററി സഹായമാണ് ഉക്രൈനിനു നൽകിയത്. ഇതോടൊപ്പം തന്നെ നാറ്റോയും യൂറോപ്യൻ യൂണിയൻ അധികൃതരും ഇനിയുള്ള മിലിറ്ററി സഹായങ്ങൾ നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുകയും ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

എന്നാൽ പടിഞ്ഞാറൻ രാജ്യങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന സമ്മർദം തങ്ങളെ തിരിച്ചടിക്കുവാൻ പ്രേരിപ്പിക്കുമെന്നാണ് റഷ്യ പ്രതികരിക്കുന്നത്. ഉക്രൈനിലെ പ്രധാന കേന്ദ്രങ്ങളിൽ മറ്റു രാജ്യങ്ങളുടെ പ്രതിനിധികൾ ഉണ്ടെന്നുള്ളത് റഷ്യയെ ആക്രമണത്തിൽ നിന്ന് പിന്തിരിപ്പിക്കില്ലെന്ന് റഷ്യൻ മിലിറ്ററി വക്താവ് വ്യക്തമാക്കി. എരിതീയിൽ എണ്ണ ഒഴിക്കുന്ന തരത്തിലുള്ള പ്രവർത്തനമാണ് പടിഞ്ഞാറൻ രാജ്യങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും, ഇത്തരത്തിൽ കാര്യങ്ങൾ മുന്നോട്ടു പോയാൽ മൂന്നാമതൊരു മഹാ യുദ്ധത്തിലേക്ക് ലോകം നയിക്കപ്പെടുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജെയ് ലാവ്റോവ് വ്യക്തമാക്കി. ഉക്രൈൻ സ്വന്തമായാണ് തീരുമാനമെടുക്കേണ്ടത് മറിച്ച്, ആയുധങ്ങൾ നൽകിയ രാജ്യങ്ങളുടെ തീരുമാനങ്ങൾ കടമെടുക്കുകയല്ല വേണ്ടതെന്നും റഷ്യൻ വിദേശകാര്യ മന്ത്രി ഓർമ്മിപ്പിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിലും വെയിൽസിലും വിവാഹപ്രായം 18 ആയി ഉയർത്താൻ ബിൽ. സർക്കാർ പിന്തുണയോടെ പാർലമെന്റിൽ പാസായ ബിൽ ഈ ആഴ്ച തന്നെ നിയമമാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാദേശിക കൗൺസിലിൽ രജിസ്റ്റർ ചെയ്യാത്ത മതപരമായ വിവാഹങ്ങൾക്കും പുതിയ നിയമം ബാധകമാണ്. മുൻപ്, മാതാപിതാക്കളുടെ സമ്മതപ്രകാരം മക്കൾക്ക് 16 അല്ലെങ്കിൽ 17 വയസ്സിൽ വിവാഹം കഴിക്കാമായിരുന്നു. ഇത് നിരവധി പെൺകുട്ടികളുടെ ജീവിതത്തെ മാറ്റിമറിക്കുമെന്ന നിയമമായിരിക്കുമെന്ന് പാർലമെന്റിൽ ബിൽ അവതരിപ്പിച്ച കൺസർവേറ്റീവ് എംപി പോളിൻ ലാതം പറഞ്ഞു.

പുതിയ നിയമം പ്രകാരം 18 വയസിൽ താഴെയുള്ളവർ വിവാഹം ചെയ്താൽ അവർക്ക് ശിക്ഷ ലഭിക്കില്ല. പകരം അവരുടെ വിവാഹത്തിനായി സമ്മതിച്ച മുതിർന്നവർക്ക് ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കും. നോർത്തേൺ അയർലൻഡിലും സ്കോട്ട്‌ലൻഡിലും നിയമം ബാധകമല്ല. നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് നടന്ന വിവാഹങ്ങളുടെയോ പങ്കാളിത്തത്തിന്റെയോ സാധുതയെ പുതിയ നിയമം ബാധിക്കില്ല. നിരവധി പെൺകുട്ടികളാണ് പുതിയ ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ടിക്ടോക്കിലൂടെ പ്രചരിക്കുന്ന പ്രെഗ്നൻസി ടെസ്റ്റ് കിറ്റിന്റെ തെറ്റായ ഉപയോഗ രീതികളെ സംബന്ധിച്ച് ശക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് എൻഎച്ച്എസ് ഡോക്ടർ കരൺ രാജൻ. ടിക് ടോക് പ്ലാറ്റ് ഫോമിലൂടെ പ്രചരിക്കുന്ന വീഡിയോകൾ ജനങ്ങളിൽ ഉണ്ടാക്കുന്ന സ്വാധീനം വലുതായതിനാൽ ഇത്തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രഗ്നൻസി ടെസ്റ്റിലെ പ്ലാൻ ബി എന്ന പേരിൽ പ്രചരിക്കപ്പെടുന്ന വീഡിയോയിൽ, പ്രെഗ്നൻസി ടെസ്റ്റ് കിറ്റ് തുറന്നു പരിശോധിക്കുന്ന ഒരാൾക്ക് ഒരു ഗുളിക ലഭിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന ഗുളികകൾ കോൺട്രാസെപ്റ്റീവ് അഥവാ ഗർഭനിരോധന ഗുളികകൾ ആണെന്ന തരത്തിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ ഈ ഗുളികകൾ ഒരു കാരണവശാലും കഴിക്കരുത് എന്ന നിർദ്ദേശമാണ് ഡോക്ടർമാർ മുന്നോട്ടുവയ്ക്കുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന ഗുളികകൾ പ്രഗ്നൻസി ടെസ്റ്റ് കിറ്റിലെ ഈർപ്പം വലിച്ചെടുക്കുന്നതിനായി വച്ചിട്ടുള്ളവയാണെന്ന് ഡോക്ടർ വ്യക്തമാക്കി. സാധാരണയായി പുതുതായി വാങ്ങുന്ന ഷൂകൾ,ബാഗ് എന്നിവിടങ്ങളിൽ ഈർപ്പം വലിച്ചെടുക്കുന്നതിനായി വച്ചിരിക്കുന്ന സിലിക്കാ പാക്കറ്റുകളുടെ അതേ ഉപയോഗം തന്നെയാണ് ഇത്തരം ഗുളികകൾക്കും ഉള്ളതെന്നും, ഇത് ഒരു കാരണവശാലും കഴിക്കരുതെന്നും ഡോക്ടർ കരൺ മുന്നറിയിപ്പ് നൽകി.

ഇത്തരത്തിലുള്ള ഗുളികകൾ കഴിക്കുന്നത് വ്യക്തികളുടെ ആരോഗ്യത്തിന് തികച്ചും ഹാനികരമാണെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകി. ഏകദേശം ഒരു മില്യൻ വ്യൂസ് ആണ് ഡോക്ടർ കരണിന്റെ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ഓൺലൈൻ പ്ലാറ്റ് ഫോമിൽ ലഭിക്കുന്ന എല്ലാ വിവരങ്ങളും പൂർണമായും വിശ്വസിക്കരുതെന്ന കർശന നിർദേശവും ഈ വീഡിയോയിൽ അദ്ദേഹം നൽകുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മാഞ്ചസ്റ്റർ: മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട അഞ്ചു വയസുകാരിക്ക് ടോയ്‌ലെറ്റ് അനുവദിക്കാതെ ടെസ്കോ. പരാതിയുമായി അമ്മ. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഓഫർടണിൽ താമസിക്കുന്ന സാറാ ബ്രൂക്‌സ് (35) സ്റ്റോക്ക്‌പോർട്ടിലെ ടെസ്‌കോ എസ്സോ എക്‌സ്‌പ്രസിൽ തന്റെ മകൾ മിയയുമായി സാധനങ്ങൾ വാങ്ങാൻ എത്തിയതാണ്. അവിടെ വെച്ചാണ് മിയക്ക് കലശലായ വേദന അനുഭവപ്പെട്ടത്. മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മാർക്കറ്റിലെ ജീവനക്കാരൻ ടോയ്‌ലെറ്റ് ഉപയോഗിക്കാൻ അനുവദിച്ചില്ലെന്ന് സാറാ പറയുന്നു. “എന്റെ മകൾ കരഞ്ഞുകൊണ്ടാണ് പറഞ്ഞത്. അവൾക്ക് അത്രയും വേദന ഉണ്ടായിരുന്നു.” സാറാ കൂട്ടിച്ചേർത്തു.

ഇത് സ്റ്റാഫിന് വേണ്ടിയുള്ള ടോയ്‌ലെറ്റ് ആണെന്നും അത്യാവശ്യമെങ്കിൽ റോഡിന് അപ്പുറത്തുള്ള പബ്ബിലേക്കോ മക്‌ഡൊണാൾഡിലേക്കോ പോകാണമെന്നും ജീവനക്കാരൻ പറഞ്ഞു. പരുഷമായ പ്രതികരണത്തിൽ തനിക്ക് വെറുപ്പുണ്ടെന്നും ടെസ്‌കോയോട് പരാതിപ്പെട്ടിട്ടുണ്ടെന്നും സാറ പറഞ്ഞു. എൻഎച്ച്എസ് പ്രവർത്തകയായ സാറാ ടെസ്‌കോയുടെ ഫെയ്‌സ്ബുക്ക് പേജിൽ ഈ പ്രശ്നത്തെക്കുറിച്ച് പരാതിപ്പെട്ടു.

എന്നാൽ പല ഉപഭോക്താക്കളും മോശമായ രീതിയിലാണ് പ്രതികരിച്ചത്. ഇതോടെ സാറാ പോസ്റ്റ്‌ പിൻവലിച്ചു. പൊതുജനങ്ങളിൽ നിന്നുള്ള പ്രതികരണം വെറുപ്പുളവാക്കുന്നതായിരുന്നുവെന്ന് സാറാ പറഞ്ഞു. മകളെ പുല്ലിൽ മൂത്രമൊഴിക്കാൻ അനുവദിക്കണമെന്നായിരുന്നു ഒരാൾ പറഞ്ഞത്. “ഞാൻ വാർഡുകളിൽ ജോലി ചെയ്യുന്ന ഒരു എൻഎച്ച്എസ് പ്രവർത്തകയാണ്. ഞങ്ങൾക്ക് പേഷ്യന്റ് ടോയ്‌ലറ്റുകളും സ്റ്റാഫ് ടോയ്‌ലറ്റുകളും ഉണ്ട്. രോഗിയുടെ ബന്ധു സന്ദർശിക്കാൻ വന്നാൽ അവർ ആശുപത്രിയിലെ പ്രധാന ടോയ്‌ലറ്റുകൾ ഉപയോഗിക്കേണ്ടി വരും. എന്നാൽ ഒരു കുട്ടിയോ പ്രായമായ വ്യക്തിയോ ആണെങ്കിൽ ഞങ്ങൾ സ്റ്റാഫ്‌ ടോയ്‌ലെറ്റുകൾ ഉപയോഗിക്കാൻ അനുവദിക്കും.” സാറാ വ്യക്തമാക്കി. സംഭവിച്ചതിൽ ഖേദമുണ്ടെന്നു ടെസ്കോ വക്താവ് പ്രതികരിച്ചു. കുട്ടികൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ടെസ്കോയിലെ ഏതു ടോയ്‌ലെറ്റും ഉപയോഗിക്കാമെന്ന് അദ്ദേഹം അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ആംസ്റ്റർഡാം : ഈസിജെറ്റ് വിമാനങ്ങൾ തുടർച്ചയായി റദ്ദാക്കിയതിനെ തുടർന്ന് നാട്ടിലെത്താൻ കഴിയാതെ ഹണിമൂണിന് പോയ നവദമ്പതികൾ. ആംസ്റ്റർഡാമിൽ ഹണിമൂൺ ആഘോഷിക്കാൻ പോയ നതാഷയും ക്രിസ് സ്റ്റുവർട്ടുമാണ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് പ്രതിസന്ധിയിലായത്. വിമാനത്താവളത്തിൽ 14 മണിക്കൂർ കാത്തിരിക്കേണ്ടതായും വന്നു. ഏപ്രിൽ 22 വെള്ളിയാഴ്ച ആംസ്റ്റർഡാമിലെ ഷിഫോൾ എയർപോർട്ടിൽ നതാഷയും ക്രിസും നാട്ടിലെത്താനുള്ള വിമാനം കാത്തിരിക്കുകയായിരുന്നു. എന്നാൽ വിമാനങ്ങൾ തുടർച്ചയായി റദ്ദാക്കപ്പെട്ടതോടെ ദമ്പതികൾ പ്രതിസന്ധിയിലായി. പിന്നീട്, നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഹോട്ടലിൽ താമസിച്ച ശേഷം അവർ ഞായറാഴ്ച വൈകുന്നേരം 5.35 ന് നാട്ടിലേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയെങ്കിലും ഫ്ലൈറ്റ് വീണ്ടും റദ്ദാക്കിയ വിവരം ലഭിച്ചു.

എയർ ട്രാഫിക് കൺട്രോൾ നിയന്ത്രണങ്ങൾ കാരണമാണ് ഫ്ലൈറ്റ് റദ്ദാക്കിയതെന്നാണ് ഈസിജെറ്റ് അധികൃതർ നൽകുന്ന വിവരം. ‘ഹണിമൂൺ പൂർത്തിയായതിന് ശേഷവും വീട്ടിൽ പോകാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല. ബെൽഫാസ്റ്റിൽ നിന്ന് പുറപ്പെട്ടതിന് ശേഷം ഏകദേശം 14 മണിക്കൂർ ഞങ്ങൾ ഒരു വിമാനത്താവളത്തിൽ ചെലവഴിച്ചു. ഈ പ്രതിസന്ധി ഞങ്ങളുടെ ഹണിമൂൺ യാത്രയെ പൂർണമായും നശിപ്പിച്ചു.” ക്രിസ് പ്രതികരിച്ചു.

യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്ന് ഈസിജെറ്റ് പറഞ്ഞു. നവദമ്പതികളോടും അവർ ക്ഷമാപണം നടത്തി. 24 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് കമ്പനി അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പ്രമുഖ സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ് ഫോമായ ട്വിറ്റർ 44 ബില്യൺ ഡോളറിനു (34.5 ബില്യൺ പൗണ്ട് ) വാങ്ങാൻ ഇലോൺ മസ്ക് മുന്നോട്ടുവെച്ച ഓഫർ ട്വിറ്റർ ബോർഡ് അംഗീകരിച്ചിരിക്കുകയാണ്. രണ്ടാഴ്ച മുൻപാണ് ഇത്തരത്തിലൊരു വാഗ്ദാനം മസ്ക് മുന്നോട്ടുവെച്ചത്. വളരെയധികം സാധ്യതകളുള്ള ഒരു പ്ലാറ്റ് ഫോമാണ് ട്വിറ്ററെന്നും, കൂടുതൽ മാറ്റങ്ങൾ ഉൾപ്പെടുത്തുവാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും മസ്ക് വ്യക്തമാക്കിയിരുന്നു. എന്നാൽ ട്വിറ്റർ തുടക്കത്തിൽ മസ്കിന്റെ ഓഫർ തള്ളിക്കളഞ്ഞിരുന്നു. ഇപ്പോൾ വീണ്ടും നിരവധി ചർച്ചകൾക്ക് ശേഷമാണ് ബോർഡ് ഈ തീരുമാനം അംഗീകരിച്ചതെന്നാണ് റിപ്പോർട്ട്. ടെസ്‌ല, സ്പേസ് എക്സ് എന്നിവയുടെ മേധാവി ആയിരിക്കുന്ന ഇലോൺ മസ്ക്, ഫോബ്സ്‌ മാസികയുടെ കണക്കുകൾ പ്രകാരം ലോകത്തിലെതന്നെ ഏറ്റവും കോടീശ്വരനായ വ്യക്തിയാണ്. 273.6 ബില്യൺ ഡോളർ ആസ്തി മസ്കിന് ഉണ്ടെന്നാണ് ഫോബ്സ്‌ മാസിക റിപ്പോർട്ട് ചെയ്തത്.

ജനാധിപത്യത്തിന്റെ ഏറ്റവും കാതലായ പ്രത്യേകത സ്വതന്ത്രമായ ആവിഷ്കാര സ്വാതന്ത്ര്യം ആണ്. ഇത്തരത്തിൽ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ തങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും പ്രകടിപ്പിക്കുവാൻ സാധിക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ് ഫോമാണ് ട്വിറ്ററെന്ന് മസ്ക് വ്യക്തമാക്കി. ഇതോടൊപ്പംതന്നെ ട്വിറ്ററിൽ കൂടുതൽ പുതിയ പ്രത്യേകതകൾ കൊണ്ടുവരുവാനും താൻ ആഗ്രഹിക്കുന്നുണ്ടെന്ന് മസ്ക് വ്യക്തമാക്കിയിരുന്നു. അടുത്തിടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്ന വിവരങ്ങളെ നിയന്ത്രിക്കുവാനുള്ള രാഷ്ട്രീയനേതാക്കളുടെയും മറ്റ് സംഘടനാ നേതാക്കളുടെയും ശ്രമങ്ങളെയാണ് മസ്ക് എതിർക്കുന്നത്. കമ്പനിയുടെ ഒൻപത് ശതമാനത്തിൽ കൂടുതൽ ഓഹരി നേരത്തെതന്നെ മസ്ക് സ്വന്തമാക്കിയിരുന്നു.

ട്വിറ്റർ ഏറ്റെടുത്തത് സംബന്ധിച്ച് വൈറ്റ്ഹൗസ് ഔദ്യോഗികമായ പ്രസ്താവനകൾ ഒന്നും തന്നെ നടത്തിയില്ല. സോഷ്യൽ മീഡിയ രംഗത്തെ മറ്റൊരു നിർണായകമായ ചുവടുവെപ്പാണ് ഇതെന്ന് യുകെ ഡിജിറ്റൽ, കൾച്ചർ, മീഡിയ ആൻഡ് സ്പോർട്സ് കമ്മിറ്റി എം പി ജൂലിയൻ നൈറ്റ്‌ ട്വിറ്ററിൽ കുറിച്ചു.

RECENT POSTS
Copyright © . All rights reserved