ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെ സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകളെ കുറിച്ചുള്ള ആശങ്കകൾ തുടരുന്ന സാഹചര്യത്തിൽ യുഎസ് ഡോളറിനെ അപേക്ഷിച്ച് പൗണ്ടിന്റെ മൂല്യം 4.6 ശതമാനം ഇടിഞ്ഞു. 2016 ഒക്ടോബറിൽ ബ്രെക്‌സിറ്റ് വോട്ടെടുപ്പിന് ശേഷമാണ് ഡോളറിനെതിരെ പൗണ്ടിന്റെ വില അവസാനമായി ഇത്രയും ഇടിഞ്ഞത്. വിലക്കയറ്റത്തോടും ഊർജ്ജ ബില്ലുകൾ ഉയരുന്നതിനോടുമുള്ള ഉപഭോക്താക്കളുടെയും ബിസിനസുകളുടെയും കാഴ്ചപ്പാടാണ് ഇടിവിൽ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധർ പറഞ്ഞു. ഈ വർഷം അവസാനത്തോടെ യുകെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചിച്ചിരുന്നു. പൗണ്ടിന്റെ വില താഴ്ന്ന സാഹചര്യത്തിൽ ബ്രിട്ടീഷുകാർക്ക് വിദേശയാത്ര ചെയ്യുന്ന സാഹചര്യങ്ങളിൽ പണം സൂക്ഷിച്ച് ചെലവാക്കേണ്ടി വരും.

കഴിഞ്ഞവർഷം പകുതി മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഓഗസ്റ്റ് മാസത്തിൽ യൂറോയെ അപേക്ഷിച്ച പൗണ്ടിന്റെ മൂല്യം ഏറ്റവും കുറഞ്ഞതായി കാണാം. ലോകത്തിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് തങ്ങളുടെ സാമ്പത്തിക സാധ്യതകൾ അത്ര മികച്ചതായി കാണുന്നില്ല എന്ന് ഇൻവെസ്‌ടെക്കിലെ മുതിർന്ന നിക്ഷേപ ഡയറക്ടർ ലോറ ലാംബി പറഞ്ഞു. 2024 വരെ യുകെ സാമ്പത്തിക മാന്ദ്യത്തിൽ തുടരുമെന്ന് ഈയാഴ്ച ഇൻവെസ്റ്റ്മെന്റ് ബാങ്കായ ഗോൾഡ്മാൻ സാച്ച്സ് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാമ്പത്തിക മാന്ദ്യത്തിൽ സമ്പദ് വ്യവസ്ഥ തുടർച്ചയായി രണ്ടുമൂന്ന് മാസത്തേയ്ക്ക് ചെറുതാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : പതിനൊന്ന് വയസ്സ് പ്രായമുള്ള കുട്ടികളെ കൗമാരക്കാരുടെ സംഘം ക്രൂരമായി ആക്രമിച്ചു. ലങ്കാഷെയറിലാണ് സംഭവം. ആക്രമണത്തിനു പുറമെ ആക്രമണ ദൃശ്യങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇത്തരം സംഘത്തെ തടയാൻ പൊലീസ് വേണ്ടത്ര നടപടിയെടുക്കുന്നില്ലെന്നും ആക്രമണത്തിനിരയായ കുട്ടികളുടെ മാതാപിതാക്കൾ പറഞ്ഞു.

എന്നാൽ ഈ ആക്രമണവും ഇത്തരത്തിലുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് ലങ്കാഷെയർ പോലീസ് വിഷയത്തിൽ പറയുന്നത്. അതേസമയം വിഷയത്തിൽ പോലീസ് വേണ്ടത്ര വേഗത്തിൽ പ്രതികരിച്ചിട്ടില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്. അതുകൊണ്ടാണ് സംഭവം നടന്ന് ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും ദൃശ്യങ്ങൾ പങ്കുവെക്കാൻ നിർബന്ധിതരാകുന്നതെന്നും, പോലീസ് ആക്രമണത്തിന്റെ ഗൗരവം കണക്കിലെടുക്കണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം. സംഭവത്തിൽ എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടുമെന്നാണ് പൊലീസ് പറയുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സെപ്റ്റംബർ അഞ്ചാം തീയതി തിങ്കളാഴ്ച 12 .30 – ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാണെന്ന് അറിയാനിരിക്കെ സ്ഥാനാർത്ഥികൾ തമ്മിലുള്ള പോര് മുറുകി. താൻ പ്രധാനമന്ത്രി പദത്തിലേറിയാൽ പുതിയതായി നികുതികൾ ഒന്നും ചുമത്തില്ലെന്ന് സ്ഥാനാർത്ഥികളിൽ ഒരാളായ ലിസ് ട്രസ് പ്രഖ്യാപിച്ചു. അതോടൊപ്പം എനർജി റേഷനിങ്ങിനുള്ള സാധ്യതയും ലിസ് ട്രസ് നിരാകരിച്ചു. പുതിയ നികുതിയുടെ കാര്യത്തിലും എനർജി ബില്ലുകളുടെ കാര്യത്തിലും ലിസ് ട്രസിന്റെ എതിർ സ്ഥാനാർത്ഥി ഋഷി സുനകിന് എതിരഭിപ്രായമാണുള്ളത്. പ്രധാനമന്ത്രി സ്‌ഥാനത്ത് നിന്ന് ബോറിസ് ജോൺസൺ രാജി വച്ചതിനെ തുടർന്ന് നടക്കുന്ന നേതൃത്വ മത്സരത്തിൽ അവശേഷിക്കുന്നത് ലിസ് ട്രസും റിഷി സുനകും ആണ്.

തുടക്കത്തിൽ പിന്തുണയിൽ മുൻപന്തിയിലായിരുന്ന റിഷി സുനകിനെ കടത്തി വെട്ടി ലിസ് ട്രസ് മുന്നേറുകയെണെന്നാണ് രഷ്ട്രീയ നിരീക്ഷകർ വിലയിരുത്തന്നത്. ബോറിസ് ജോൺസൻെറ പിൻഗാമിയെ തിങ്കളാഴ്ച പ്രഖ്യാപിക്കുന്നതിന് പിറകെ അടുത്ത ദിവസം പുതിയ പ്രധാനമന്ത്രി ചുമതലയേൽക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇൻസുലിന്റെ ഓറൽ ടാബ്ലറ്റ് വികസിപ്പിച്ചെടുത്ത് ഗവേഷകർ. ഇനി സൂചികൾ ഉപയോഗിക്കാതെ തന്നെ ശരീരത്തിലേക്ക് ഇൻസുലിൻ എത്തിക്കാൻ കഴിയും. കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിലെ (യുബിസി) ശാസ്ത്രജ്ഞരാണ് ഒരു വ്യക്തിയുടെ കരളിലേക്ക് മുഴുവനായി എത്തുന്ന തരത്തിലുള്ള ഗുളിക വിസിച്ചെടുത്തത്. നേരത്തെ ഓറൽ ഇൻസുലിൻ ടാബ്ലറ്റുകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. ഇൻസുലിൻെറ വലിയ ഭാഗം ആമാശയത്തിൽ അവസാനിക്കുന്നതായിരുന്നു ഇതിന് കാരണം. നിലവിൽ പ്രമേഹ രോഗികൾക്ക് തങ്ങളുടെ രോഗം നിയന്ത്രിക്കാനായി ദിവസേന നിരവധി ഡോസ് ഇൻസുലിനാണ് ആവശ്യമായി വരുന്നത്. നിലവിൽ ചെറിയ സൂചികൾ ഉപയോഗിച്ച് ഒന്നിലധികം തവണ കുത്തിവെപ്പ് എടുക്കുന്നത് വഴിയാണ് ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ലഭിക്കുന്നത്. സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻറെ റിപ്പോർട്ടുകൾ പ്രകാരം 37 ദശലക്ഷം അമേരിക്കക്കാർ പ്രമേഹബാധിതരാണ്. പ്രമേഹം മൂലം ഓരോ വർഷവും 10,000 മരണങ്ങളാണ് അമേരിക്കയിൽ ഉണ്ടാകുന്നത്.

ഓരോ ഭക്ഷണത്തിനുമുമ്പും കുത്തിവെക്കേണ്ടതില്ലെന്ന വാർത്ത ഒമ്പത് ദശലക്ഷത്തിലധികം പ്രമേഹരോഗികൾക്ക് ഏറെ ആശ്വാസകരമാണെന്ന് യുബിസിയിലെ ഫുഡ് പ്രോസസിംഗ് അസിസ്റ്റന്റ് പ്രൊഫസറും പഠനത്തിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായ ഡോ അനുഭവ് പ്രതാപ് സിംഗ് പറഞ്ഞു. ഒരു മനുഷ്യൻറെ കവിളിന്റെ ആന്തരിക ഉള്ളിലെ പാളിയിലും ചുണ്ടിന്റെ പിൻഭാഗത്തുമായി കാണുന്ന ബക്കൽ മ്യൂക്കോസ എന്ന നേർത്ത മെമ്പറൈൻ ഉപയോഗിച്ചാണ് പുതിയ മരുന്ന് വികസിപ്പിച്ചെടുത്തത്. ഈ മെമ്പറൈൻ മരുന്നിന് ചുറ്റും ഒരു സംരക്ഷിത ലൈനിങ് നൽകുന്നത് വഴി മരുന്ന് ലക്ഷ്യസ്ഥാനത്തേയ്ക്ക് അതായത് കരളിലേയ്ക്ക് മുഴുവനായി എത്താൻ കാരണമാകുന്നു. ഇത് മരുന്നിന്റെ കാര്യക്ഷമത വർധിപ്പിക്കും.

ഇൻസുലിൻ സ്വാഭാവികമായും പാൻക്രിയാസിൽ ആണ് ഉത്പാദിപ്പിക്കപ്പെടുന്നത്, തുടർന്ന് ഇത് കരളിലേക്ക് നീങ്ങുകയും ഇവിടെവച്ച് രക്തത്തിലെ പഞ്ചസാരയുടെ നില പഴയപോലെ ആവുകയും ചെയ്യും. എന്നാൽ ടൈപ്പ് 1 പ്രമേഹം ഉള്ള ഒരാൾക്ക് രക്തത്തിലെ പഞ്ചസാരയുടെ നില നിയന്ത്രിക്കാൻ ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ ആവുകയില്ല. അതിനാൽ പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനായി ടൈപ്പ് 1 ഇൻസുലിൻ ഡോസ് ആവശ്യമാണ്.
ന്യൂസ് ഡെസ്ക്. മലയാളം യുകെ.
യുകെ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന യോര്‍ക്ഷയറിലെ കീത്തിലിയില്‍ സ്ഥിതി ചെയ്യുന്ന പാര്‍ക്ക് വുഡ് റൈസിലെ ബെന്റ്‌ലി കോര്‍ട്ട് ഫ്‌ലാറ്റ് സമുച്ചയത്തില്‍ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഫ്‌ലാറ്റിന്റെ ഒമ്പതാം നിലയില്‍ താമസിക്കുന്ന മലയാളി ഫാമിലിയുടെ ഫ്‌ലാറ്റില്‍ തീപിടുത്തമുണ്ടായത്. തീ പിടിക്കുന്ന സമയത്ത് വീട്ടുടമസ്ഥര്‍ പുറത്തായതു കൊണ്ട് വലിയൊരപകടം ഒഴിവായി. തീ പിടിച്ചപ്പോള്‍ തന്നെ അലാറം മുഴങ്ങിയതനുസരിച്ച് കീത്തിലിയിലെ അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തുകയായിരുന്നു. നാല് ഫയര്‍ എന്‍ഞ്ചിനുകളിലായി സേനാംഗങ്ങളെത്തി ആളൊഴിഞ്ഞ ഫ്‌ലാറ്റിന്റെ വാതില്‍ കുത്തിതുറന്ന് തീയണയ്ക്കുകയായിരുന്നു. വീട്ട് ഉടമസ്ഥര്‍ പുറത്ത് പോകുന്നതിന് മുമ്പ് പ്രാര്‍ത്ഥിച്ച് രൂപത്തിന്റെ മുന്നില്‍ കത്തിച്ചു വെച്ചിരുന്ന മെഴുകുതിരിയില്‍ നിന്നാണ് തീ പടര്‍ന്ന് കയറിയതെന്നാണ് പ്രാഥമിക നിഗമനം. ലിവിംഗ് റൂം ഏരിയയുടെ ഭാഗം എതാണ്ട് കത്തിനശിച്ചിട്ടുണ്ട്. ഫ്‌ലാറ്റ് നിറയെ പുക കൊണ്ട് നിറഞ്ഞിരുന്നു. ഫ്രിഡ്ജിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. രണ്ട് മണിക്കൂറോളം അഗ്‌നി സേനാംഗങ്ങള്‍ സംഭവസ്ഥലത്തുണ്ടായിരുന്നു. വലിയ വാട്ടര്‍ ജെറ്റ് സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തീയണച്ചത്.
യുകെ മലയാളികള്‍ തിരിച്ചറിയേണ്ടത് ഇതാണ്.
ഭക്തിയാകാം..
അമിതഭക്തി അപകടമാണ്.
പ്രാര്‍ത്ഥിച്ചിട്ട് വീട്ടില്‍ നിന്ന് യാത്ര തുടങ്ങുന്നത് അനുഗ്രഹമാണ്.
പക്ഷേ, ഇലക്ട്രിക് ഉപകരണങ്ങള്‍, ഗ്യാസ്, തീയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ഇതെല്ലാം പ്രവര്‍ത്തനസജ്ജമാക്കി യാത്ര തുടങ്ങുന്നത് വലിയ ആപത്താണ്. എല്ലാം ഓഫാക്കിയിട്ട് വേണം വീട് വിട്ടിറങ്ങാന്‍.
തീ പിടിക്കാന്‍ ഏറ്റവും അധികം സാധ്യതയുള്ള വസ്തുക്കള്‍ കൊണ്ടാണ് യുകെയിലെ വീട് നിര്‍മ്മാണം നടത്തിയിരിക്കുന്നതെന്ന് ഓര്‍ക്കേണ്ടതുണ്ട്. ഭക്തിയാകാം. അമിതഭക്കി നിര്‍ഭാഗ്യവശാല്‍ ജീവനെടുത്തേക്കാം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
എലിസബത്ത് രാജ്ഞി ലണ്ടനിൽ വച്ച് അടുത്ത പ്രധാനമന്ത്രിയെ നിയമിക്കില്ല പകരം ബാൽമോറലുള്ള തന്റെ വസതിയിൽ ആയിരിക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. പുതിയ പ്രധാനമന്ത്രിയും ബോറിസ് ജോൺസണും സെപ്റ്റംബർ ആറിന് പതിവിന് വിപരീതമായി സ്കോട്ട്ലൻഡിലേക്ക് പോകും. 96 കാരിയായ രാജ്ഞിയുടെ 70 വർഷത്തെ ഭരണകാലയളവിൽ സാധാരണ കൊട്ടാരത്തിൽ വച്ചാണ് പുതിയ പ്രധാനമന്ത്രിമാരെ നിയമിച്ചിരുന്നത്.

കൺസർവേറ്റീവ് പാർട്ടിയുടെ പുതിയ നേതാവിനെ സെപ്റ്റംബർ അഞ്ചിനാണ് പ്രഖ്യാപിക്കുക. ഇതിനു മുന്നോടിയായി വരും ദിവസങ്ങളിൽ തന്നെ ബോറിസ് ജോൺസൺ രാജ്ഞിയ്ക്ക് രാജിക്കത്ത് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ പ്രധാനമന്ത്രിയെ കാണുന്നതിനായി രാജ്ഞി ബാൽമോറലിൽ നിന്ന് വരുമെന്നാണ് ബക്കിംഗ്ഹാം കൊട്ടാരം നേരത്തെ പുറത്തുവിട്ടിരുന്ന വാർത്ത.

കുടുംബത്തോടും അതിഥികളോടും ഒപ്പം സ്‌കോട്ട്‌ലൻഡിൽ തൻറെ പരമ്പരാഗത വേനൽക്കാല വസതിയിൽ അവധിയിൽ കഴിയുകയാണ് രാജ്ഞി ഇപ്പോൾ. സാധാരണയായി ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ ഈ എസ്റ്റേറ്റിലാണ് താമസിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ രാജ്ഞി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു. കൂടാതെ, ഈ വർഷം ഫെബ്രുവരിയിൽ കോവിഡ് ബാധിക്കുകയും ചെയ്തിരുന്നു. ഈ കാരണങ്ങളാലാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത് എന്ന് കൊട്ടാരം അറിയിച്ചു. ഇതിനോടകം തന്നെ സ്റ്റേറ്റ് ഓപ്പണിങ് ഓഫ് പാർലമെൻറ്, പ്ലാറ്റിനം ജൂബിലി കൺസേർട്ട് തുടങ്ങിയ പരിപാടികളിൽ അനാരോഗ്യത്തെ തുടർന്ന് രാജ്ഞി പങ്കെടുത്തിരുന്നില്ല. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്ന ചടങ്ങുകൾ സ്‌കോട്ട്‌ലൻഡിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പുകൾ നടന്നു വരികയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഡെറി : തങ്ങളുടെ കൺമുന്നിൽ കളിച്ചു വളർന്ന രണ്ട് കുട്ടികൾ പൊടുന്നനെ ഇല്ലാതായതിന്റെ ഞെട്ടലിലും വേദനയിലുമാണ് ഡെറിയിലെ മലയാളികൾ. വടക്കൻ അയർലെൻഡിലെ ലണ്ടൻഡെറി കൗണ്ടിയിൽ ഇനാഗ് ലോഗ് തടാകത്തിലാണ് മലയാളി വിദ്യാർത്ഥികൾ മുങ്ങിമരിച്ചത്. കാഞ്ഞിരപ്പള്ളി എരുമേലി റൂട്ടിൽ കൊരട്ടി കുറുവാമൂഴി ഒറ്റപ്ലാക്കൽ സെബാസ്റ്റ്യൻ ജോസ് (അജു) – വിജി ദമ്പതികളുടെ മകൻ ജോപ്പു എന്നു വിളിക്കുന്ന ജോസഫ് സെബാസ്റ്റ്യൻ (16), കണ്ണൂർ പയ്യാവൂർ പൊന്നുംപറമ്പത്ത് മുപ്രപ്പള്ളിൽ ജോഷി സൈമണിന്റെ മകൻ റുവാൻ ജോ സൈമൺ (16) എന്നിവരാണ് മരിച്ചത്. ഇരുവരും ഡെറി സെന്റ് കൊളംബസ് ബോയ്‌സ് കോളേജിലെ വിദ്യാർത്ഥികളാണ്. തിങ്കളാഴ്ച്ച വൈകിട്ടോടെയായിരുന്നു അപകടം. സ്‌കൂൾ അവധി ആയതിനാൽ എട്ട് പേരടങ്ങുന്ന സംഘം സൈക്ലിംഗിന് പോയതായിരുന്നു. പോകും വഴി തടാകത്തിലെ വെള്ളത്തിലേക്കിറങ്ങിയ റുവാൻ മുങ്ങിയതിനെ തുടർന്ന് രക്ഷിക്കാൻ ഇറങ്ങിയ ജോസഫും അപകടത്തിൽപെടുകയായിരുന്നു.

എമർജൻസി സർവീസുകളും ഫോയിൽ സെർച്ചും റെസ്‌ക്യുവും പൊലീസ് ഡൈവേഴ്‌സും നടത്തിയ തിരച്ചിലിൽ ഇരുവരുടെയും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. വെള്ളത്തിലെ ചെളിയിൽ കാലുകൾ പൂണ്ടുപോയതാകാം അപകടകാരണമെന്ന് സംശയിക്കുന്നു. മരിച്ച ജോസഫിന്റെ മാതാപിതാക്കൾ 2005 മുതൽ അയർലൻഡിലാണ് താമസിക്കുന്നത്. 2020ൽ ആണ് അവസാനമായി കുടുംബസമേതം നാട്ടിലെത്തിയത്. അടുത്തവർഷം നാട്ടിൽ വരാനിരിക്കുകയായിരുന്നു ഇവർ. പിതാവ് സെബാസ്റ്റ്യൻ ബിസിനസ് സ്ഥാപനം നടത്തുകയും മാതാവ് വിജി നേഴ്‌സുമാണ്. സഹോദരങ്ങളായ ജൊഹാന, ക്രിസ് എന്നിവർ അയർലൻഡിൽ സ്‌കൂളിൽ വിദ്യാർത്ഥികളാണ്.
റുവാന്റെ മാതാവ് സാലി.സഹോദരൻ – എവിൻ. കഴിഞ്ഞ മാസം ജൂലൈയിൽ നാട്ടിൽ എത്തിയിരുന്നു. ഉറ്റസുഹൃത്തുക്കളായിരുന്ന ഇരുവരും എപ്പോഴും ഒരുമിച്ചായിരുന്നു. ഒന്നാം ക്ലാസ്സ് മുതൽ ഒരുമിച്ചാണ് പഠിച്ചത്. ഇപ്പോൾ മരണത്തിലും ഒരുമിച്ച് തന്നെ.

ഇരുവരുടെയും മൃതസംസ്കാരം താഴെ പറയുന്ന വിധം നടത്തപെടുന്നതാണ്
ഇന്ന് (ബുധൻ) ഉച്ചകഴിഞ്ഞു 2 മണി മുതൽ 7 മണി വരെയും, വ്യാഴം (01.09.2022) രാവിലെ 11 മണി മുതൽ രാത്രി 7 മണി വരെയും പൊതുദർശനത്തിനായി സെന്റ്. കോളംബ്സ് ചർച്ച് ചാപ്പൽ റോഡ്, BT47 2BB ൽ വെയ്ക്കുന്നതാണ്. തുടർന്നു ഇരുവരുടെയും സ്വന്തം ഭവനങ്ങളിലേക്ക് കൊണ്ടുപോകും. വെള്ളിയാഴ്ച (02.09.2022) രാവിലെ 9.30 ന് വീടുകളിലെ ശുശ്രുഷ ആരംഭിക്കുന്നതാണ്. തുടർന്ന് 11 മണിക്ക് സെന്റ്.മേരീസ് ചർച്ച് , 49 ആർഡ്മോർ റോഡ് , ഡെറി, BT47 3QP യിൽ സംസ്കാരം വിശുദ്ധ കുർബാനയോടെ നടത്തപെടുന്നതാണ്. അതിനു ശേഷം കല്ലറയിൽ എത്തി സമാപന കർമങ്ങൾ നടത്തുമെന്ന് ഇടവക വികാരിമാർ അറിയിച്ചു.
മൃതസംസ്കാര ശുശ്രൂഷകൾ താഴെ കാണുന്ന ലിങ്കിൽ തത്സമയം കാണാം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റ് മിഹയിൽ ഗൊർബച്ചേവ് (91) വിടവാങ്ങി. റഷ്യൻ വാർത്ത ഏജൻസികളാണ് വാർത്ത പുറത്തുവിട്ടത്. മോസ്കോയിലെ സെൻട്രൽ ക്ലിനിക്കൽ ആശുപത്രിയിൽ ഗുരുതരമായ രോഗത്തെ തുടർന്ന് ചികിത്സയിലാണെന്ന് അദ്ദേഹത്തിൻെറ ഓഫിസ് നേരത്തെ അറിയിച്ചിരുന്നു. ദീർഘകാലമായി വൃക്കസംബന്ധമായ രോഗങ്ങൾ മൂലം കഷ്ടപെട്ടിരുന്ന ഇദ്ദേഹം മഹാമാരിയുടെ കാലയളവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അമേരിക്കയുമായുള്ള ശീതയുദ്ധം രക്തച്ചൊരിച്ചിൽ ഇല്ലാതെ അവസാനിപ്പിക്കുന്നതിൽ ഗൊർബച്ചേവ് നിർണായക പങ്കുവഹിച്ചിരുന്നു. എന്നാൽ, 1991ൽ സോവിയറ്റ് യൂണിയന്റെ ശിഥിലീകരണം തടയുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പിനെ പ്രതിസന്ധിയിലാക്കിയ ‘ഇരുമ്പുമറ’ ഇല്ലാതാക്കുന്നതിലും ജർമനിയുടെ ഏകീകരണം സാധ്യമാക്കുന്നതിലും ഗൊർബച്ചേവിന്റെ നടപടികൾ വഴിതെളിച്ചു. ഏഴ് വർഷത്തിൽ താഴെ മാത്രം അധികാരത്തിലിരുന്നിട്ടും ഗോർബച്ചേവ് ജർമ്മനിയുടെ പുനരേകീകരണം, പോളണ്ട്, ഉക്രെയ്ൻ, ബാൾട്ടിക് റിപ്പബ്ലിക്കുകൾ ഉൾപ്പെടെയുള്ള കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുടെ വിമോചനം എന്നി തീരുമാനങ്ങൾക്ക് വഴിതെളിച്ചു .

1985ൽ അധികാരമേറ്റ ഗൊർബച്ചോവ് രാജ്യത്തെ കൂടുതൽ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ ലക്ഷ്യമിട്ടു രണ്ടു നയപരിപാടികൾ കൊണ്ടുവന്നു. രാഷ്ട്രീയ സുതാര്യത വാഗ്‍ദാനം ചെയ്യുന്ന ഗ്ലാസ്നോസ്തും സാമ്പത്തിക ഉദാരവൽക്കരണമായ പെരിസ്ട്രോയിക്കയും. ഗൊർബച്ചേവിന്റെ ഈ നടപടികൾ ഒന്നും തന്നെ വിജയം കണ്ടിരുന്നില്ല. ആറു വർഷം സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായിരുന്ന ഇദ്ദേഹം കൊണ്ടുവന്ന ഭരണപരിഷ്കരണ നടപടികളാണ് ലോകത്തിലെ പ്രഥമ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : മേഗൻ മാർക്കിളും ഹാരി രാജകുമാരനും തമ്മിലുള്ള ബന്ധം രാജകുടുംബത്തെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു. ഇപ്പോൾ കുടുംബത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരിക്കുകയാണ് മേഗൻ. താനും ഹാരി രാജകുമാരനും ബ്രിട്ടൻ വിടുകയാണെന്നും അതിൽ സന്തോഷമുണ്ടെന്നും പുറത്തുപോകുന്നതിന് മുമ്പ് നിലവിലുള്ള അധികാര ശ്രേണിയെ തകിടം മറിക്കുന്നുവെന്നും അവൾ പറഞ്ഞു.

ന്യൂയോർക്ക് മാസികയായ ദി കട്ടിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദമ്പതികൾ സാമ്പത്തിക സ്വാതന്ത്ര്യം ആഗ്രഹിച്ചപ്പോൾ അതിനോട് മുഖം തിരിച്ച സമീപനമാണ് അധികാരകേന്ദ്രം സ്വീകരിച്ചതെന്നും രാജകുടുംബത്തിലെ ചില അംഗങ്ങൾക്ക് ജോലി ചെയ്യാനും ഒരുമിച്ച് ജീവിക്കാനും കഴിയില്ലെന്നും മേഗൻ കൂട്ടിചേർത്തു.

ഹാരിയും മേഗനും അടുത്തയാഴ്ച ബ്രിട്ടൻ സന്ദർശിക്കുമ്പോൾ ബാൽമോറലിലെ രാജ്ഞിയെ സന്ദർശിക്കില്ലെന്ന് പറഞ്ഞതിന് ശേഷമാണ് ഇപ്പോൾ അഭിമുഖം പുറത്തുവന്നിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലുടനീളം വരൾച്ച. ബ്രിസ്റ്റോൾ, സോമർസെറ്റ്, സൗത്ത് ഗ്ലൗസെസ്റ്റർഷയർ, ഡോർസെറ്റ്, വിൽറ്റ്ഷയറിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ 90 വർഷത്തിനിടയിലെ ഏറ്റവും വരണ്ട കാലാവസ്ഥയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ മറ്റ് 10 പ്രദേശങ്ങളിലും വരൾച്ച പ്രഖ്യാപിച്ചതിനെ തുടർന്നാണ് പരിസ്ഥിതി ഏജൻസി മുന്നറിയിപ്പ് നൽകിയത്. വേനൽക്കാലത്ത് വരൾച്ച കൂടുവാൻ സാഹചര്യം ഉള്ളതിനാൽ ജലം വിവേകത്തോടെ ഉപയോഗിക്കാൻ പരിസ്ഥിതി ഏജൻസി ജനങ്ങളോട് ആവശ്യപ്പെട്ടു. മഴ, നദികളുടെ ഒഴുക്ക്, സംഭരണികളുടെ ജലനിരപ്പ് , മണ്ണിൻറെ വരൾച്ച എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മേഖലയിലെ വളർച്ച പരിസ്ഥിതി ഏജൻസി സ്ഥിരീകരിച്ചത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കനത്ത മഴ പെയ്തിട്ടും വേനലിലെ വരൾച്ചയ്ക്ക് പകരംവയ്ക്കാൻ ഇത് പര്യാപ്തമാവുകയില്ല എന്ന് പരിസ്ഥിതി ഏജൻസിയുടെ ലീഡായ ക്രിസ്പോള്‍ പറഞ്ഞു. വെസെക്‌സ് പ്രദേശത്തുള്ള നദികളിലെ ജലനിരപ്പ് വളരെ കുറവാണ്. ഇതുവരെ റെക്കോർഡ് ചെയ്യപ്പെട്ടതിൽ ഏറ്റവും താഴ്ന്ന ജലനിരപ്പാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രദേശത്തുള്ള വന്യജീവികളിൽ വൻ സമ്മർദ്ദം ചെലുത്തുമെന്നും ഇത് വരൾച്ചയുടെ ആക്കം കൂട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടുത്ത വരൾച്ചയെ തുടർന്ന് നദികളിൽ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് കൂടുതൽ പഠിക്കുമെന്ന് പരിസ്ഥിതി ഏജൻസി അറിയിച്ചു. വരൾച്ചയെ തുടർന്ന് മത്സ്യങ്ങൾ ഉൾപ്പെടെയുള്ള ജലജീവികൾക്കുണ്ടാകുന്ന പ്രശ്നങ്ങളെ എങ്ങനെ മറികടക്കും എന്നതും കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.