Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു തൊടുപുഴ കോളജിലെ ചോദ്യപേപ്പർ വിവാദവും അതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളും. പോപ്പുലർ ഫ്രന്റ് എന്ന സംഘടനയാണ് ഈ ദാരുണമായ കൃത്യം ചെയ്തത്. സംഘടനയെ ഇന്ത്യയിൽ നിരോധിച്ചുകൊണ്ട് ഈ അടുത്ത് നിയമം വന്നിരുന്നു. അതിനു കാരണമായി ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണങ്ങളിൽ ഒന്ന് ഇതാണ്.

കേവലമൊരു ചോദ്യത്തിന്റെ പേരിൽ കൈയ്യറുത്തു മാറ്റപ്പെട്ട അധ്യാപകൻ പ്രൊഫ. ടി ജെ ജോസഫിന്റെ സംഭവത്തെ കുറിച്ച് ബിബിസി തയ്യാറാക്കിയ ഫീച്ചർ ഇപ്പോൾ ചർച്ചയാകുകയാണ്.

കൈയ്യറുത്ത് മാറ്റപ്പെട്ട കറുത്ത ദിനത്തെ കുറിച്ച് അദ്ദേഹം ഓർത്തെടുക്കുകയാണ്. ജൂലൈ മാസത്തിൽ ഒരു ഞായറാഴ്ച്ച ഉറ്റവരോടൊപ്പം പള്ളിയിൽ പോകുമ്പോഴാണ് ആ ദാരുണമായ സംഭവം നടന്നത്. വീടിനു സമീപത്തു വന്നു നിന്ന കാറിൽ നിന്നു അക്രമികൾ ചാടി ഇറങ്ങി കൈ അറുത്തു മാറ്റിയത് മലയാള നാടിന് ഇന്നും വേദനയാണ്. മിനിവാനിന്റെ വാതിൽ തുറന്ന് ആറ് പേർ പുറത്തേക്ക് വന്നു. അതിലൊരാൾ പ്രൊഫ.ജോസഫിന്റെ കാറിനടുത്തേക്ക് ഓടി. അയാൾ ഒരു കോടാലി ചുമന്നിരുന്നതായും ബിബിസി യിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ പറയുന്നു.

തുടർന്ന് അക്രമികൾ അദ്ദേഹത്തെ ദാരുണമായി അക്രമിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയും അടിയന്തിര ശസ്ത്രക്രിയ നടത്തിയതിലൂടെയുമാണ് അദ്ദേഹത്തിന് ജീവൻ തിരികെ ലഭിച്ചത്. അബോധാവസ്ഥയിലേക്ക് വഴുതിപ്പോയ പ്രൊഫ. ജോസഫിനെ 50 കിലോമീറ്റർ (31 മൈൽ) അകലെയുള്ള ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആറ് ഡോക്ടർമാർ 16 മണിക്കൂർ എടുത്ത് 16 കുപ്പി രക്തം ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തുകയും അറ്റുപോയ കൈ തുന്നിക്കെട്ടുകയും കൈത്തണ്ടയും കൈയും ശരിപ്പെടുത്തുകയും ചെയ്തെന്നും കുറിപ്പിൽ പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അൻപത് വയസ്സിന് മുകളിലുള്ള എല്ലാവർക്കും തങ്ങളുടെ ശരത്കാലത്ത് കോവിഡ് ബൂസ്റ്റർ ഡോസുകളും ഫ്ലൂ ജാബുകളും നാളെ മുതൽ ബുക്ക് ചെയ്യാം. ഏറ്റവും പുതിയ കോവിഡ് വാക്സിനു വേണ്ടി 50 മുതൽ 64 വയസ്സ് വരെ പ്രായമുള്ള ഏകദേശം 12 ദശലക്ഷം ആളുകളാണ് യോഗ്യരായിരിക്കുന്നത്. ഈ ശൈത്യകാലത്ത് കോവിഡിനോടൊപ്പം തന്നെ ഉയർന്ന അളവിൽ പനി പടരുമെന്ന ആശങ്ക ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ ഉന്നയിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇംഗ്ലണ്ടിലുടനീളം ആയിരക്കണക്കിന് കമ്മ്യൂണിറ്റി ഫാർമസികളിലും ജിപി സർജറുകളിലുമായി വാക്സിനുകൾ നൽകാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച മാത്രം ഏകദേശം രണ്ടു മില്യൻ വാക്സിനുകളാണ് ഇതിനായി കൊണ്ടുവന്നത്. രാജ്യത്തുടനീളം ജനങ്ങളുടെ ക്ഷേമത്തിനായി അക്ഷീണം പ്രയത്നിക്കുന്ന മുൻനിര ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചുകൊണ്ട് എൻഎച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് അമൻഡ പ്രിച്ചാർഡ് രംഗത്ത് വന്നു. ഈ വർഷം മാത്രം ഏകദേശം 33 ദശലക്ഷം ആളുകൾക്കാണ് സൗജന്യ വാക്സിൻ ലഭിക്കാൻ അർഹതയുള്ളത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ ശരത്കാലത്ത് വാക്സിൻ സ്വീകരിക്കാനായി രജിസ്റ്റർ ചെയ്ത ആളുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരുപക്ഷേ വലിയ വെല്ലുവിളിയാകാൻ സാധ്യതയുള്ള ഈ ശൈത്യകാലത്തെ സമീപിക്കുമ്പോൾ കോവിഡ്, ഫ്ലൂ എന്നിവയ്ക്ക് എതിരായുള്ള സംരക്ഷണം നേടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മിസ് പ്രിച്ചാർഡ് കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ടോറി എംപി മാരുടെ യോഗത്തിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനം. കുറച്ചു ദിവസങ്ങളായി ലിസ് ട്രസും പാർട്ടിയും തമ്മിൽ ഏറ്റുമുട്ടുന്നതിനിടയിലാണിത്. പുത്തൻ നയങ്ങൾ പ്രധാനമന്ത്രിക്ക് തന്നെ തിരിച്ചടിയാകുമെന്നും എം പി മാർ വിലയിരുത്തി. എന്നാൽ ലിസ് ട്രസ് അനുകൂലികൾ പിന്തുണയുമായി രംഗത്തുണ്ട്. നികുതി വെട്ടികുറയ്ക്കാനുള്ള തീരുമാനം കനത്ത പ്രഹരമായിരിക്കും ഏൽപ്പിക്കുന്നത് എന്നുള്ളതും വിമർശനമായിട്ട് ഉയർന്നു വന്നു.

യോഗത്തിൽ നികുതി ഒഴിവാക്കുന്ന നടപടിയെ ലിസ് ട്രസ് ന്യായീകരിച്ചു. സെപ്തംബർ 23-ന് ചാൻസലറുടെ മിനി-ബജറ്റ്, വായ്പയെടുത്ത് ഫണ്ട് ചെയ്ത 45 ബില്യൺ പൗണ്ട് നികുതി വെട്ടിക്കുറവ് എന്നിവ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിട്ടെന്നും പെൻഷൻ ഫണ്ടുകൾ സംരക്ഷിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇടപെടേണ്ടി വന്ന സാഹചര്യത്തെയും യോഗം വിലയിരുത്തി.

ഒക്‌ടോബർ 31-ന് എങ്ങനെ പാക്കേജിന് ധനസഹായം നൽകുമെന്നും കടം കുറയ്ക്കുമെന്നും ക്വാസി ക്വാർട്ടെംഗ് തീരുമാനിക്കും. പൊതുചെലവ് വെട്ടിക്കുറയ്ക്കാൻ നടപടികൾ കൈകൊള്ളൂമെന്ന വാർത്ത ലിസ് ട്രസ് നിഷേധിച്ചു. എന്നാൽ കടം കുറയ്ക്കുന്നതിലാണ് സർക്കാരിന്റെ ശ്രദ്ധയെന്നും അവർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ജെറ്റ് 2 വിമാനത്തിന് നേരെയുണ്ടായ ബോംബ് ഭീഷണി തടയാൻ അടിയന്തിര നടപടികളുമായി രാജ്യം. വിവരം ലഭിച്ചതിനെ തുടർന്ന് വിമാനം നിലത്തിറക്കുകയായിരുന്നു. ദലമാനിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള ജെറ്റ് 2 വിമാനം രാത്രി 8 മണിക്ക് മുമ്പ് ലിങ്കൺഷെയറിലെ എത്തിയപ്പോഴാണ് റാഫ് കോണിംഗ്‌സ്ബൈയിൽ നിന്ന് രണ്ട് ജെറ്റുകളും ഒപ്പം നീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. പാസഞ്ചർ വിമാനം സ്റ്റാൻസ്റ്റഡ് എയർപോർട്ടിൽ ഇറങ്ങുന്നതിന് മുമ്പ് എസെക്സിലെ വ്യോമാതിർത്തിയിലൂടെ ജെറ്റിനെ അകമ്പടി സേവിക്കാൻ സൈനിക വിമാനം ദൃശ്യമാകുന്നതായി ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നുണ്ട്.

ബോംബ് ഭീഷണിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്കിടയിൽ ടെർമിനലുകളിൽ നിന്ന് അകലെയുള്ള സ്റ്റാൻഡിലേക്ക് അത് നീങ്ങുന്നതിനിടയിലാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ പോലീസുൾപ്പെടെയുള്ള സംവിധാനങ്ങൾ അതിനെ നേരിട്ടു. ഫയർ എഞ്ചിനുകൾ, ആംബുലൻസുകൾ, എന്നിവയുൾപ്പെടെ ഒന്നിലധികം അടിയന്തിര സേവനങ്ങൾ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നതായി പുറത്തു വന്നു ദൃശ്യങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായതിനെ തുടർന്നാണ് നിലത്തിറക്കിയതെന്ന് എയർലൈൻ വൃത്തങ്ങൾ പറഞ്ഞതായി ഏവിയേഷൻ സോഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. തുടർന്നുള്ള അന്വേഷണത്തിൽ വിമാനത്തിൽ ഭീഷണിയില്ലെന്ന് കണ്ടെത്തിയതായും എല്ലാ യാത്രക്കാരും സുരക്ഷിതരായി ഇറങ്ങിയതായും പോലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- വെളുത്ത വർഗ്ഗക്കാരെക്കാളും, സൗത്ത് ഏഷ്യയിലെ ജനങ്ങളെക്കാളും ഡിമൻഷ്യ ബാധിക്കാനുള്ള സാധ്യത കറുത്ത വർഗ്ഗക്കാർക്കാണെന്ന് യു കെയിൽ നിന്നുള്ള പുതിയ പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുൻപുണ്ടായിരുന്ന പഠന ഫലങ്ങളെ ശരിവെക്കുന്നതാണ് ഇപ്പോഴത്തെ കണ്ടെത്തലുകളെങ്കിലും, ഇതിന് പിന്നിലുള്ള കാരണങ്ങൾ സങ്കീർണമാണെന്ന് പഠനങ്ങൾ നടത്തിയ യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകർ വ്യക്തമാക്കി. ജനിതകഘടന, ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം മുതലായ ആരോഗ്യ പ്രശ്നങ്ങളെല്ലാം തന്നെ കറുത്ത വർഗ്ഗക്കാരിൽ ഡിമൻഷ്യ ഉണ്ടാക്കുന്ന കാരണങ്ങളാണ്. കൂടുതൽ കേസുകൾ എടുത്ത് വിശദമായി പഠിച്ചാൽ മാത്രമേ വ്യക്തമായ കാരണങ്ങൾ എന്തെന്ന് കൃത്യമായി പറയുവാൻ സാധിക്കൂ. 2050 തോടെ ലോകമെമ്പാടും 153 മില്യൻ ജനങ്ങൾക്ക് ഡിമൻഷ്യ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. 2019 ലെ 57 മില്യൺ എന്ന കണക്കിൽ നിന്നും വളരെ ഉയർന്നതാണ് ഈ കണക്കുകൾ. 14 വർഷത്തോളം യുകെ ബയോബാങ്ക് പഠനത്തിൽ പങ്കെടുത്ത ഏകദേശം 300,000 ത്തോളം ആളുകളെയാണ് യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകർ പഠനത്തിനെടുത്തത്.


രക്താതിമർദ്ദം, അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം, പൊണ്ണത്തടി, പുകവലി, സാമൂഹികമായ ഒറ്റപ്പെടൽ, വായു മലിനീകരണം, വിഷാദം, പ്രമേഹം, കേൾവിക്കുറവ് എന്നിവയെല്ലാം തന്നെ ഡിമൻഷ്യയ്ക്ക് കാരമാകുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. 20 വർഷത്തെ ആശുപത്രി ആരോഗ്യ രേഖകൾ പരിശോധിച്ച ഗവേഷകർ കറുത്തവർഗ്ഗക്കാരിൽ വെളുത്തവരെ അപേക്ഷിച്ച് ഡിമെൻഷ്യ 22% കൂടുതലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കണ്ടെത്തി. ജനിതകപരമായ കാരണങ്ങളും, ആരോഗ്യ പ്രശ്നങ്ങളും എല്ലാം തന്നെ ഈ രോഗം ഉണ്ടാകുന്നതിനു ആക്കം കൂട്ടുന്നതായും ഗവേഷകർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- യുകെയിലെത്തുന്ന കേരളീയ വിദ്യാർത്ഥികൾക്ക് യുകെയിലെ പഠന കാലയളവിലേയ്ക്കായി സ്വന്തമായി താമസസൗകര്യം കണ്ടെത്തുന്നത് വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. വിദ്യാർത്ഥികൾക്ക് താമസസൗകര്യം ഉറപ്പാക്കുവാൻ സർവ്വകലാശാലകൾക്ക് സാധിക്കാത്തതും , ചിലയിടങ്ങളിൽ സർവകലാശാല നൽകുന്ന താമസ സൗകര്യങ്ങൾ വിദ്യാർത്ഥികൾക്ക് താങ്ങാൻ ആവാത്തതുമാണ് ഈ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുന്നത്.  വിദ്യാർത്ഥികളോടൊപ്പം ഭർത്താവോ കുട്ടികളോ ഉണ്ടെങ്കിൽ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്ന സാഹചര്യമാണ്. ലണ്ടനിലെ ഒരു പ്രശസ്ത സർവകലാശാലയിൽ നിയമത്തിൽ മാസ്റ്റേഴ്സ് ചെയ്യുന്ന ജയേഷ് പിള്ള വലിയ സാമ്പത്തിക പിന്തുണയില്ലാത്ത ഒരു ഇടത്തരം കുടുംബത്തിൽ നിന്നാണ് വരുന്നത്. അതുകൊണ്ട് തന്നെ തന്റെ 20 മണിക്കൂർ ജോലിയിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് സ്വയം കാര്യങ്ങൾ കൈകാര്യം ചെയ്യാനാണ് താൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലണ്ടനിലെ ആറ് മുറിയുള്ള വീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്.  ഓരോ മുറിയിലും മൂന്ന് വിദ്യാർത്ഥികളുള്ള ഈ കെട്ടിടത്തിൽ ഒരു ടോയ്‌ലറ്റ് മാത്രമാണ് ഉള്ളത്. ഇതിനായി പ്രതിമാസം 350 പൗണ്ട് താൻ നൽകേണ്ടതായി വരികയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ വീട്ടുടമസ്ഥൻ സ്വന്തം ഇഷ്ടപ്രകാരം വ്യത്യസ്ത വിദ്യാർത്ഥികളെ തന്റെ മുറിയിലേക്ക് കൊണ്ടുവരുന്നത് തുടരുകയും മുറി മാറുവാൻ ജയേഷിനോട് ആവശ്യപ്പെടുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ഇതേ അവസ്ഥ നേരിടുന്ന നിരവധി പേരാണ്  ബ്രിട്ടനിലുള്ളത്. ലണ്ടനിലെ തെരുവുകളിൽ വിദ്യാർത്ഥികൾ ഭിക്ഷാടനം നടത്തുന്നതായി പോലും റിപ്പോർട്ടുകളുണ്ട്.


ഇത് മലയാളി വിദ്യാർഥികളുടെ മാത്രം പ്രശ്നമല്ല. യുകെയിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധികളെ സംബന്ധിച്ച് കഴിഞ്ഞദിവസം ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ തന്നെ വിദ്യാർത്ഥികൾക്കുള്ള താമസ സൗകര്യം ഒരുക്കി നൽകണമെന്ന ആവശ്യമാണ് പൊതുവായി ഉന്നയിക്കപ്പെടുന്നത്. അതോടൊപ്പം തന്നെ കോൺസുലേറ്റ് ഈ പ്രശ്നങ്ങളിൽ ഇടപെടേണ്ടത് വളരെ ആവശ്യമാണെന്നും ഇവിടങ്ങളിൽ നിന്നും ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്. അതോടൊപ്പം തന്നെ താമസ സൗകര്യം ലഭിക്കാതെ മറ്റുള്ള കുടുംബാംഗങ്ങളെ കൊണ്ടുവരുവാൻ വിദ്യാർത്ഥികൾ ഒരിക്കലും ശ്രമിക്കരുതെന്നും നിലവിലെ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബ്രിട്ടനിൽ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം മേയ് ആറിന്. ബക്കിംഗ്ഹാം കൊട്ടാരം ഔദ്യോഗികമായി ഇന്നലെ വൈകിട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടൊപ്പം ചാൾസിന്റെ ഭാര്യ കാമിലയും രാജപത്നിയായി (ക്വീൻ കൺസോർട്ട്) അവരോധിക്കപ്പെടും. എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്നാണ് ഒന്നാം കിരീടാവകാശിയായ മൂത്തമകൻ ചാൾസ് രാജാവായി ചുമതലയേറ്റത്.

അന്നുമുതൽ രാജാവിന്റെ എല്ലാ ചുമതലകളും വഹിക്കുന്നുണ്ടെങ്കിലും ആംഗ്ലിക്കൻ സഭയുടെ തലവൻകൂടിയായ രാജാവ് ഔദ്യോഗികമായി അഭിഷിക്തനാകുന്നതും പരമാധികാരത്തിന്റെ അടയാളമായ ഇംപീരിയൽ ക്രൗൺ (രാജകിരീടം) അണിയിക്കുന്നതുമെല്ലാം കീരീടധാരണ ചടങ്ങിലാണ്. ഇന്ത്യയിൽനിന്നുള്ള കോഹിനൂർ രത്നം അടങ്ങിയ കിരീടമാകും കാമിലയ്ക്കു ലഭിക്കുക.

കാന്റർബറി ആർച്ച്ബിഷപ്പ് റവ. ഡോ. ജസ്റ്റിൽ വെൽബിയുടെ മുഖ്യകാർമികത്വത്തിലാകും ചടങ്ങുകൾ. ആർച്ച്‌ബിഷപ്പ് തന്നെയാകും രാജാവിനെ കീരീടം അണിയിക്കുക. 70 വർഷങ്ങൾക്കു മുമ്പ് 1953 ജൂണിലായിരുന്നു എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം.

ലോകനേതാക്കൾ ഉൾപ്പെടെയുള്ള നിരവധി വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുക്കും. രാജ്യം മുഴുവൻ ആഘോഷിക്കുന്ന ഈ ദിവസം പൊതു അവധിയായിരിക്കുമോ എന്നതു സംബന്ധിച്ചു തീരുമാനം ആയിട്ടില്ല. മേയ് ഒന്നാം തിയതി തിങ്കളാഴ്ച മേയ് ദിനത്തോടനുബന്ധിച്ചുള്ള ബാങ്ക് ഹോളിഡേ ആണ്. ഇതിന്റെ തുടർച്ചയായി കീരീടധാരണത്തിന് മറ്റൊരു ലോങ് വീക്കെൻഡിനുള്ള സാധ്യത ഏറെയാണ്.

കിരീടധാരണസമയത്ത് ചാൾസിന് 74 വയസ് പൂർത്തിയാകും. 900 വർഷത്തെ ചരിത്രത്തിൽ ബ്രിട്ടനിൽ സ്ഥാനമേൽക്കുന്ന ഏറ്റവും പ്രായം കൂടിയ രാജാവാണ് ചാൾസ് മൂന്നാമൻ

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നിക്ഷേപകരെ ശാന്തമാക്കാൻ അടിയന്തിര നീക്കം നടത്തിയതിന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനു മുന്നറിയിപ്പുമായി അധികൃതർ. നിലവിലെ സാമ്പത്തിക സ്ഥിരതയ്ക്ക് തിരിച്ചടിയാകാൻ സാധ്യത ഉണ്ടെന്നതിനാലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൂടുതൽ ഗവണ്മെന്റ് ബോണ്ടുകൾ വാങ്ങാനും, പെൻഷൻ ഫണ്ടുകൾ സ്ഥിരപ്പെടുത്താനുമുള്ള നീക്കം മുന്നിൽ കണ്ടുകൊണ്ടാണ് അധികൃതരുടെ നടപടി.

 

സർക്കാരിന്റെ മിനി ബജറ്റ് നിക്ഷേപകർക്കിടയിൽ ആശങ്കയുണ്ടാക്കിയതിന് ശേഷം ഇത് മൂന്നാം തവണയാണ് ബാങ്കിന് ഇടപെടേണ്ടി വരുന്നത്. ചാൻസലർ നികുതിയിളവ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതിനു തുക എവിടെ നിന്ന് കണ്ടെത്തുമെന്നുള്ളത് ചോദ്യമായി അവശേഷിക്കുകയാണ്. എന്നാൽ പദ്ധതിയിൽ വിശ്വാസമുണ്ടെന്നാണ് ഏറെപ്പേരും അഭിപ്രായപ്പെടുന്നത്. സമ്പദ് വ്യവസ്ഥ വളർത്തുന്നതിലും ജീവിത നിലവാരം ഉയർത്തുന്നതിലും എം പി മാർ അതീവ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ചാൻസിലർ ക്വാസി ക്വാർട്ടെംഗ് പറഞ്ഞു.

എന്നാൽ സാമ്പത്തിക സുസ്ഥിരതയെക്കുറിച്ചുള്ള ബാങ്കിന്റെ മുന്നറിയിപ്പ് വിരളമാണെന്നും നിലവിലെ പ്രശ്നത്തെ അവഗണിക്കാൻ കഴിയില്ലെന്നും ലേബറിന്റെ ഷാഡോ ചാൻസിലർ റേച്ചൽ റീവ്സ് പറഞ്ഞു. തിങ്കളാഴ്ച മുതൽ നിക്ഷേപകരെ ശാന്തമാക്കാൻ ട്രഷറി നടപടികൾ സ്വീകരിച്ചിട്ടും സർക്കാർ വായ്പാ ചെലവ് കുത്തനെ ഉയർന്നതിനെത്തുടർന്ന് ബാങ്ക് ഇടപെടാൻ നിർബന്ധിതരാവുകയായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- കഴിഞ്ഞവർഷം ഡിസംബറിൽ നടന്ന ഒരു ക്രിസ്മസ് പാർട്ടിയിൽ വച്ച് രണ്ടു സ്ത്രീകളെ ലൈംഗികമായി അതിക്രമിച്ച കുറ്റം ക്ലീവ്ലാൻഡ് പോലീസ് ആക്ടിംഗ് ഇൻസ്പെക്ടർ നാല്പത്തഞ്ചുകാരനായ ലീ മോർഗൻ സമ്മതിച്ചു. ഇതോടെ ഇദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതിനുള്ള നടപടികൾ ഉടനെ ഉണ്ടാകുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഡിസംബറിലെ അവധിക്കാലത്ത് ഒരു ക്രിസ്മസ് പാർട്ടിയിൽ വച്ച് രണ്ട് സ്ത്രീകളുടെ ശരീരത്തിൽ തെറ്റായ രീതിയിൽ സ്പർശിക്കുകയും, ഇതോടൊപ്പം തന്നെ ഒരാളോട് രാത്രി മുഴുവൻ മോശമായ രീതിയിലുള്ള സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തതാണ് മോർഗനെതിരെ ആരോപിക്കപ്പെടുന്ന കുറ്റം. നോർത്ത് യോർക്ക്ഷെയറിലെ ഇംഗ്ലെബി ബാർവിക്കിൽ താമസിക്കുന്ന ലീ മോർഗൻ, തിങ്കളാഴ്ച ടീസൈഡ് മജിസ്‌ട്രേറ്റ് കോടതിയിൽ രണ്ട് ലൈംഗികാതിക്രമ കേസുകളിലും കുറ്റസമ്മതം നടത്തിയതോടെ ഇദ്ദേഹത്തെ ഉടൻതന്നെ സർവീസിൽ നിന്ന് പിരിച്ചുവിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള സംഭവം നടന്നതിന്റെ പ്രധാന കാരണം മോർഗൻ മദ്യപിച്ചിരുന്നതായിരുന്നുവെന്ന് കോടതി പരാമർശിച്ചു.


കുറ്റങ്ങൾ നടക്കുന്ന സമയത്ത് മോർഗൻ ഡ്യൂട്ടിയിൽ ആയിരുന്നില്ലെന്ന് പ്രോസിക്യൂട്ടർ റേച്ചൽ ബട്ട് കോടതിയിൽ വ്യക്തമാക്കി. മാർഗൻ നടത്തിയ പ്രവർത്തികൾ സിസിടിവിയിൽ പതിഞ്ഞു എന്നതും കോടതി വിലയിരുത്തി. തന്റെ സ്വകാര്യത മോർഗൻ ലംഘിച്ചതായി അതിക്രമത്തിന് ഇരയായ ഒരു സ്ത്രീ കോടതിയിൽ വ്യക്തമാക്കിയപ്പോൾ, മറ്റൊരാൾ താൻ ഒരു ലൈംഗിക അതിക്രമത്തിന് ഇരയായതായി തനിക്ക് തോന്നുന്നില്ലെന്ന് വ്യക്തമാക്കി. മോർഗന്റെ ഭാഗത്തു നിന്നും മുൻപ് ഇത്തരത്തിലുള്ള യാതൊരുവിധ പ്രവർത്തികളും ഉണ്ടായിട്ടില്ലെന്ന് ഡിഫെൻസ് സോളിസിറ്റർ കോടതിയിൽ വ്യക്തമാക്കി. എന്നാൽ ജഡ്ജി ഈ കേസിൽ ഒരു വിധി പുറപ്പെടുവിക്കാതെ ക്രൗൺ കോടതിയിലേക്ക് റഫർ ചെയ്യുകയാണ് ഉണ്ടായത്. അതോടൊപ്പം തന്നെ നവംബർ 14ന് കോടതിയിൽ ഹാജരാകും വരെ മോർഗന് ഉപാധികൾ ഒന്നുമില്ലാതെ ജാമ്യം അനുവദിക്കുകയും ചെയ്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ കെയർ ഹോം ജീവനക്കാരുടെ എണ്ണത്തിൽ ക്രമാതീതമായ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. അടുത്ത ദശാബ്ദത്തിന്റെ മധ്യത്തോടെ ഇംഗ്ലണ്ടിൽ ഏകദേശം 500,000 ത്തോളം കെയർ സ്റ്റാഫുകൾ കൂടി ആവശ്യമായി വരുമെന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. എന്നാൽ കഴിഞ്ഞവർഷം 50,000 ത്തോളം സ്റ്റാഫുകളുടെ കുറവ് വന്നുവെന്ന റിപ്പോർട്ട് ഇപ്പോൾ പുതിയ ആശങ്കയ്ക്ക് ബ്രിട്ടനിൽ വഴിതെളിച്ചിരിക്കുകയാണ്. സ്കിൽസ് ഫോർ കെയറിന്റെ വാർഷിക റിപ്പോർട്ടിലാണ് ഏകദേശം 165,000 ജോലികൾ ഒഴിഞ്ഞുകിടക്കുന്നതായി വ്യക്തമാക്കിയിരിക്കുന്നത്. സ്റ്റാഫുകളെ റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ചുമുള്ള പ്രശ്നങ്ങളാണ് ഈ പ്രതിസന്ധിക്ക് വഴിതെളിച്ചിരിക്കുന്നതെന്ന് റിപ്പോർട്ട്‌ സൂചിപ്പിക്കുന്നു. അതോടൊപ്പം തന്നെ ഇത്തരം ജീവനക്കാരുടെ ആവശ്യകത കൂടിയ സാഹചര്യവും ഇപ്പോഴത്തെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ കയർ ഹോം ജീവനക്കാരുടെ അഭാവം പരിരക്ഷ വേണ്ടുന്നവരെ സാരമായി ബാധിക്കുമെന്ന ആശങ്ക ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്.

അതോടൊപ്പം തന്നെ നിലവിലുള്ള ജീവനക്കാരിൽ 28 ശതമാനം പേരോളം 55 വയസ്സ് കഴിഞ്ഞവർ ആയതിനാൽ, പത്തുവർഷത്തിനുള്ളിൽ തന്നെ ഇവർ റിട്ടയർ ചെയ്യുമെന്നത് പ്രതിസന്ധി വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.ജീവനക്കാരുടെ കുറവുള്ളതിനാൽ പരിചരണത്തിന്റെ ഗുണനിലവാരം കുറയുന്നതായും സ്‌കിൽ ഫോർ കെയർ കണ്ടെത്തിയിട്ടുണ്ട്. ദീർഘകാലമായുള്ള തുച്ഛമായ വേതനം ഇത്തരത്തിൽ എണ്ണം കുറയുന്നതിന്റെ ഒരു പ്രധാന കാരണമായാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്. കെയർ വർക്കർമാരുടെ ശരാശരി മണിക്കൂർ വേതനം നിലവിൽ 9.50 പൗണ്ടാണ്. എൻ എച്ച് എസിലെ പുതിയ ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് ലഭിക്കുന്നതിനേക്കാൾ 1 പൗണ്ട് കുറവാണ് ഈ തുക എന്നത് ഭൂരിഭാഗം പേരെയും ഈ തൊഴിലിലേക്ക് നയിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, ആവശ്യത്തിന് കെയർ ബെഡുകളും ഹോംകെയർ പാക്കേജുകളും ലഭ്യമല്ലാത്തതിനാൽ ആശുപത്രികൾക്ക് രോഗികളെ ആവശ്യത്തിലധികം സമയം വാർഡുകളിൽ നിർത്തേണ്ടിവരുകയും ഇത് മറ്റ് മെഡിക്കൽ ചികിത്സകളുടെ വിതരണം മന്ദഗതിയിലാക്കുകയും ചെയ്യുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഗവൺമെന്റിന്റെ ഫലപ്രദമായ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

RECENT POSTS
Copyright © . All rights reserved