Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- യുഎസിൽ അതിവേഗം വ്യാപിച്ചുകൊണ്ടിരുന്ന ഒമിക്രോണിന്റെ മറ്റൊരു വകഭേദമായ ബി എ 4.6 ബ്രിട്ടനിലും പടരുന്നതായി സ്ഥിരീകരിച്ചിരിക്കുകയാണ്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഓഗസ്റ്റ് 14ന് ആരംഭിച്ച ആഴ്ചയിൽ, ഏകദേശം 3.3% സാമ്പിളുകളാണ് ബി എ 4.6 ആണെന്ന് സ്ഥിരീകരിച്ചത്. ഇത് ഏകദേശം സ്ഥിരീകരിക്കപ്പെടുന്ന കേസുകളിൽ 9% ത്തോളം ആണ് . ഇതേ അവസ്ഥ തന്നെയാണ് യുഎസ്സിലും. സെന്റർ ഫോർ ഡിസീസസ്, കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം യുഎസ്സിൽ സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ 9% ത്തോളം പുതിയ വകഭേദം മൂലമാണെന്ന് വ്യക്തമാക്കുന്നു. ലോകമെമ്പാടുമുള്ള മറ്റ് പല രാജ്യങ്ങളിലും ഈ വേരിയന്റ് തിരിച്ചറിഞ്ഞിട്ടുണ്ട്. കോവിഡ് വൈറസിന്റെ വകഭേദമായി മുൻപ് തിരിച്ചറിയപ്പെട്ട ഒമിക്രോണിന്റെ ബി എ 4 വേരിയന്റിന്റെ പിൻഗാമിയാണ് ബി എ 4.6. ബി എ 4 ആദ്യമായി 2022 ജനുവരിയിൽ ദക്ഷിണാഫ്രിക്കയിലാണ് കണ്ടെത്തിയത്. ബി എ 4.6 എങ്ങനെയാണ് ഉയർന്നുവന്നതെന്ന് പൂർണ്ണമായും വ്യക്തമല്ല. പക്ഷേ ഇത് ഒരു പുനഃസംയോജന വേരിയന്റാകാനുള്ള സാധ്യതയാണ് ശാസ്ത്രജ്ഞർ മുന്നോട്ടുവയ്ക്കുന്നത്. കോവിഡിന്റെ രണ്ട് വേരിയന്റുകൾ ഒരുമിച്ച് ഒരു വ്യക്തിയെ ബാധിക്കുമ്പോഴാണ് ഇത്തരത്തിലുള്ള പുനസംയോജനങ്ങൾ സംഭവിക്കുന്നത്.
പുതുതായി കണ്ടെത്തിയിരിക്കുന്ന ഉപവകഭേദം ബി എ 4.6 നോട് സാമ്യങ്ങൾ ഏറെയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ സാധാരണയായി വൈറസിന്റെ ഏറ്റവും പുറഭാഗത്ത് കാണുന്ന സ്പൈക്ക് പ്രോട്ടീനിൽ മാത്രമാണ് വ്യത്യാസം ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്.

ഒമിക്രോൺ അതി തീവ്ര രോഗാവസ്ഥകൾ മുൻപ് ഉണ്ടാക്കാത്തത് ആശ്വാസകരമാണ്. ബി എ 4.6 വകഭേദം കൂടുതൽ ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെങ്കിലും ഇതിന്റെ വ്യാപന ശേഷി മറ്റ് വകഭേദങ്ങളേക്കാൾ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കോവിഡ് വാക്സിൻ ഡോസുകൾ കൃത്യമായി സ്വീകരിച്ചവർ ബൂസ്റ്റർ ഡോസ് കൂടി സ്വീകരിക്കുന്നതാണ് അഭികാമ്യമെന്നാണ് ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശം. കോവിഡിന്റെ പുതിയ വകഭേദങ്ങൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ വീണ്ടും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കർശനമാക്കിയിട്ടുണ്ട്. പുതിയ വകഭേദങ്ങൾക്ക് ഇതുവരെ സ്വീകരിച്ച വാക്സിനുകൾ ഫലപ്രദമാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇത് സംബന്ധിച്ച പഠനങ്ങൾ നടന്നു വരികയാണ് . പുതിയ വകഭേദങ്ങൾ വീണ്ടും ഉണ്ടാകുന്ന സാഹചര്യത്തിൽ കോവിഡ് പൂർണമായും നീങ്ങിയിട്ടില്ല എന്നു തന്നെയാണ് സൂചനകൾ നൽകുന്നത്. അതിനാൽ തന്നെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം ആരോഗ്യപ്രവർത്തകർ നൽകുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- യുകെയിൽ നിന്നും വിദേശത്തു നിന്നുമുള്ള ആയിരക്കണക്കിന് സായുധ സേനാംഗങ്ങൾ എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു. സൈന്യവും രാജകുടുംബവും രാജ്ഞിയുടെ സേവനത്തിനായി ജീവിതം സമർപ്പിച്ചവരും ഉൾപ്പെട്ട ഒരു യാത്ര, വിൻഡ്‌സറിൽ ശവസംസ്‌കാരത്തിന് മുന്നോടിയായി അന്തരിച്ച രാജ്ഞിക്ക് ആഡംബരവും ആർഭാടവും നിറഞ്ഞ അന്തിമ വിടവാങ്ങൽ നൽകി. യുകെയിൽ നിന്നും കോമൺ‌വെൽത്ത് രാജ്യങ്ങളിൽ നിന്നുമുള്ള സൈനിക ഉദ്യോഗസ്ഥർ ലണ്ടനിലൂടെ മാർച്ച് നടത്തി. മറ്റുള്ളവർ വഴിയിൽ അണിനിരക്കുകയും, ഗാർഡ് ഓഫ് ഓണർ, മറ്റ് ആചാരപരമായ ചുമതലകൾ എന്നിവ ഏറ്റെടുത്തു നടത്തുകയും ചെയ്തു. സായുധ സേനയുടെ തലവനും അവരുടെ കമാൻഡർ-ഇൻ-ചീഫുമായി സേവനമനുഷ്ഠിച്ച രാജ്ഞിക്ക് സൈന്യവുമായി അടുത്ത വ്യക്തിപരമായ ബന്ധമായിരുന്നു ഉണ്ടായിരുന്നത്. അതിനാൽ തന്നെ രാജ്ഞിയുടെ മൃതദേഹം അന്തിമ വിശ്രമസ്ഥലമായ വിൻഡ്സർ കാസ്റ്റിലിൽ എത്തുമ്പോഴും സേനാംഗങ്ങൾ അനുഗമിച്ചു. തിങ്കളാഴ്ച നടന്ന ആദ്യത്തേ യാത്രയിൽ ശവസംസ്കാര ശുശ്രൂഷയ്ക്കായി രാജ്ഞിയുടെ മൃതദേഹം വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്ക് കൊണ്ടുപോയി. അതിനുശേഷം രണ്ടാമത്തെ യാത്രയിൽ വെസ്റ്റ് മിനിസ്റ്റർ ആബിയിൽ നിന്നും മൃതദേഹം വെല്ലിങ്ടൺ ആർച്ചിലേക്ക് എത്തിച്ചു. അതിനുശേഷം പിന്നീട് മൃതദേഹം അന്തിമ വിശ്രമസ്ഥലമായ വിൻഡ്സർ കാസ്റ്റിലിലേക്ക് കൊണ്ടുപോകാനായി ഔദ്യോഗിക വാഹനത്തിലേക്ക് മാറ്റുകയും ചെയ്തു.

മൃതദേഹം വഹിച്ചുകൊണ്ടുള്ള സെൻട്രൽ ലണ്ടനിലൂടെയുള്ള യാത്രയായിരുന്നു ഏറ്റവും ശ്രദ്ധേയം. റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന്റെ നേതൃത്വത്തിലുള്ള ഏഴ് ഗ്രൂപ്പുകളാണ് യാത്രയ്ക്ക് നേതൃത്വം നൽകിയത്. ഓരോരുത്തർക്കും അവരുടേതായ ബാൻഡും ഉണ്ടായിരുന്നു. അവരോടൊപ്പം തന്നെ യുകെ, കോമൺവെൽത്ത് എന്നിവിടങ്ങളിൽ നിന്നുള്ള സായുധ സൈനികരും , പോലീസും, എൻ എച്ച് എസും യാത്രയിൽ ഉൾപ്പെട്ടിരുന്നു. രാജ്ഞിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പെട്ടിക്ക് മേലെ റോയൽ സ്റ്റാൻഡേർഡ്, ഇംപീരിയൽ സ്റ്റേറ്റ് ക്രൗൺ, രാജ്ഞിയുടെ കിരീടം പോലുള്ള ഔദ്യോഗിക ബഹുമതികൾ വെച്ചിരുന്നു. റോയൽ നേവിയുടെ ക്യാരേജിൽ ആയിരുന്നു മൃതദേഹം വഹിച്ചുകൊണ്ടുള്ള പെട്ടി ഉണ്ടായിരുന്നത്.

ഫിലിപ്പ് രാജകുമാരന്റെ അമ്മയുടെ സഹോദരനായ മൗണ്ട് ബാറ്റൺ പ്രഭുവിന്റെ ശവസംസ്കാര ചടങ്ങുകൾക്കായി 1979-ലാണ് ഈ ക്യാരിയെജ് അവസാനമായി ഉപയോഗിച്ചത്. രാജ്ഞിയുടെ മൃതദേഹത്തെ ഗ്രനേഡിയർ ഗാർഡ്‌സ്, യോമെൻ ഓഫ് ദി ഗാർഡ്, റോയൽ കമ്പനി ഓഫ് ആർച്ചേഴ്‌സ് എന്നിവരെല്ലാം തന്നെ അനുഗമിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട രാജാവും മക്കളായ വില്യം രാജകുമാരനും ഹാരി രാജകുമാരനും ഉൾപ്പെടെ രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളും പിന്നാലെയെത്തി. രാജകുടുംബത്തിലെ മറ്റു അംഗങ്ങളും അവർക്കൊപ്പം ചേർന്നു. കാമില രാജ്ഞി, വെയിൽസ് രാജകുമാരി, വെസെക്‌സിലെ കൗണ്ടസ്, ഡച്ചസ് ഓഫ് സസെക്‌സ് എന്നിവർ കാറുകളിൽ ഘോഷയാത്രയെ അനുഗമിച്ചു. അവരുടെ പിന്നിൽ ആൻഡ്രൂ രാജകുമാരന്റെ പുത്രിമാരായ ബിയാട്രീസും യൂജെനിയും ഉണ്ടായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: എലിസബത്ത് ​രാജ്ഞിയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എത്തി. വെസ്റ്റ് മിനിസ്റ്റർ ഹാളിലൂടെ മുന്നോട്ട് പോകുന്നതിന് മുമ്പ് ബൈഡൻ നെഞ്ചിൽ കൈ തൊടുകയും രാജ്ഞിയ്ക്ക് ബഹുമാന സൂചകമായി സല്യൂട്ട് നൽകുകയും ചെയ്തു. യുകെയിലെ യുഎസ് അംബാസഡർ ജെയ്ൻ ഹാർട്ട്‌ലിയും ബൈഡനൊപ്പമുണ്ടായിരുന്നു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഭാര്യ ബ്രിജിറ്റും വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിലേക്ക് എത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ബൈഡന്റെ സന്ദർശനം. സഹായികളും സെക്യൂരിറ്റി ഗാർഡുകളും ഉള്ള സെൻട്രൽ ലണ്ടനിലൂടെ നടക്കുമ്പോൾ ഇരുവരും സൺഗ്ലാസ് ധരിച്ചിരുന്നു. രാജ്ഞിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം ബൈഡനും മാക്രോണും ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി ചാൾസ് രാജാവിനും മറ്റ് നിരവധി ലോക നേതാക്കന്മാർക്കുമൊപ്പം സൗഹൃദം പങ്കിടുകയും ചെയ്തു.

ബുധനാഴ്ച മുതലേ‍ രാജ്ഞിയുടെ മൃതദേഹം വെസ്റ്റ്മിൻസ്റ്റർ ഹാളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ധാരാളം പേരാണ് ദിനംതോറും എത്തുന്നത്. പല ദിവസങ്ങളിലും തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല എന്നും അധികൃതർ വ്യക്തമാക്കുന്നു. സ്കോട്ട്‍ലൻഡിലെ വേനൽക്കാലവസതിയായ ബാൽമോറിലായിരുന്നു രാജ്ഞിയുടെ അന്ത്യം. ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും അധികം കാലം അധികാരത്തിലിരുന്ന ഭരണാധികാരിയായിരുന്ന രാജ്ഞി ഇനി മണ്ണിലേക്ക് മടങ്ങുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- എലിസബത്ത് രാജ്ഞിയുടെ മരണം രാജ്യത്തുടനീളമുള്ള ജനങ്ങളിൽ വിവിധ തരത്തിലുള്ള ആഘാതങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഭൂരിഭാഗം ജനങ്ങളും തങ്ങളുടെ നേതാവിനെ നഷ്ടപ്പെട്ട ദുഃഖത്തിലും വേദനയിലുമാണ്. റോയൽ കുടുംബത്തെ പിന്തുണയ്ക്കുന്നവർക്ക് ഈ മരണം നിരവധി പതിറ്റാണ്ടുകൾ നീണ്ട നീതിയുക്തമായ ഭരണത്തിന്റെ അവസാനമാണ്. എന്നാൽ മറ്റനേകം പേർക്ക് സ്വന്തം കുടുംബത്തിലെ തന്നെ ഒരു മുത്തശ്ശി മരിച്ച ദുഃഖമാണ് രാജ്ഞിയുടെ മരണം ഉളവാക്കുന്നത്. ഇത്തരത്തിലുള്ള വിവിധ മാനസികാവസ്ഥകളിലൂടെയാണ് ജനങ്ങൾ കടന്നുപോകുന്നത് എന്നതിന്റെ സാഹചര്യത്തിൽ, സൈക്കോളജിസ്റ്റായ ഡോക്ടർ എലിസബത്ത് പാഡോക്ക് ഈ സാഹചര്യങ്ങളെ നേരിടുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുവാൻ തന്റെ ഉപദേശങ്ങളുമായി മുന്നോട്ടു വന്നിരിക്കുകയാണ്. മിറർ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ തന്റെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞത്. നിലവിലെ സാഹചര്യങ്ങളിൽ ഒരിക്കലും കാണാത്തയാൾക്ക് വേണ്ടി പോലും അവരുടെ മരണത്തിൽ ഒരാളുടെ ഹൃദയത്തിൽ ദുഃഖം ഉണ്ടാകാമെന്ന് അവർ വ്യക്തമാക്കി. ഇത്തരമൊരു അവസ്ഥയെയാണ് കളക്ടീവ് ഗ്രീഫ് എന്ന് വിളിക്കുന്നതെന്നും അവർ പറഞ്ഞു. ഇത്തരമൊരു സാഹചര്യം തികച്ചും സാധാരണമാണ്.

രാജ്ഞിയുടെ മരണം ബ്രിട്ടനിലെ ജനങ്ങളെ കൂടുതൽ ആഘാതത്തിൽ ആക്കിയിട്ടുണ്ട്. അതിനു കാരണം നീണ്ടകാലം രാജ്യത്തിന്റെ എല്ലാ പ്രമുഖ പരിപാടികളിലും രാജ്ഞിയുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നത് തന്നെയാണ്. അതോടൊപ്പം തന്നെ ഇനിയൊരു പുതിയ ഭരണാധികാരി എങ്ങനെയാകും എന്ന് ആശങ്കയും ജനങ്ങളുടെ മനസ്സിൽ ഉണ്ടെന്ന് പാഡോക്ക് വ്യക്തമാക്കി. അതോടൊപ്പം തന്നെ കോവിഡ് കാലത്തിന്റെ പ്രതിസന്ധികൾ ഒക്കെ ജനങ്ങളുടെ മനസ്സിൽ ചിലപ്പോഴെങ്കിലും ഉണ്ടാക്കിയ പ്രത്യാഘാതങ്ങളും ഇപ്പോഴത്തെ ദുഃഖത്തിന് ആക്കം കൂട്ടുന്നു. രാജ്യത്തുടനീളമുള്ള ഈ ദുഖാചരണം ജനങ്ങൾക്ക് തങ്ങളുടെ ദുഃഖങ്ങളെ തുറന്നുപറയുവാൻ സഹായിക്കുമെന്നും അവർ വ്യക്തമാക്കി. അതിനാൽ തന്നെ ജനങ്ങൾ അത്തരമൊരു അവസരം പ്രയോജനപ്പെടുത്തണമെന്നും അവർ ഓർമ്മിപ്പിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

70 വർഷം രാഷ്ട്രത്തിൻറെ രാജ്ഞി ആയിരുന്നതിനപ്പുറം ബ്രിട്ടനിലെ ജനങ്ങൾക്ക് അന്തരിച്ച എലിസബത്ത് രാജ്ഞയോടുള്ള സ്നേഹവും ബഹുമാനവും വൈകാരിക അടുപ്പവും എടുത്തു കാണിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളായി രാജ്യത്ത് സംഭവിക്കുന്നത്. സ്നേഹാദരത്തോടെ ബ്രിട്ടൻ ഇന്ന് എലിസബത്ത് രാജ്ഞിയ്ക്ക് യാത്രാമൊഴിയേകും. അഞ്ഞൂറിലധികം ലോക നേതാക്കളും വിശിഷ്ടാതിഥികളുമാണ് മൃതസംസ്കാര ശുശ്രൂഷയിൽ ക്ഷണിക്കപ്പെട്ടിരിക്കുന്നത്. യുഎസ് പ്രസിഡൻറ് ജോ ബൈഡൻ , ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു തുടങ്ങിയ നൂറിലധികം ലോക നേതാക്കൾ ചടങ്ങുകളിൽ പങ്കെടുക്കാൻ രാഷ്ട്ര തലസ്ഥാനത്ത് എത്തിക്കഴിഞ്ഞു.

രാജ്യമെമ്പാടും നിന്നും ലണ്ടനിലേയ്ക്ക് ജനങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. 10 ലക്ഷത്തിലധികം പേർ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിച്ചേരുമെന്നാണ് ഏകദേശ കണക്ക്. ജനങ്ങൾക്ക് സുഗമമായി എത്തിച്ചേരാൻ 250 അധിക ട്രെയിൻ സർവീസുകളാണ് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്കാര ചടങ്ങുകളുടെ തത്സമയ ദൃശ്യം യുകെയിൽ ഉടനീളം കാണിക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തപെട്ടിട്ടുണ്ട്. രാജ്യത്തെ സിനിമ തിയേറ്ററുകളിലും പ്രധാന തെരുവുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്ക്രീനുകളും ആണ് ഇതിനായി ഉപയോഗിക്കുന്നത്. രാവിലെ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നിന്ന് മൃതദേഹവുമായി വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്ക് കൊണ്ടുപോകും. 1600 സൈനികരാണ് 8 കിലോമീറ്റർ യാത്രയിൽ അകമ്പടിയേകുന്നത്. 10,000 പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.

രാജ്യത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് ഒട്ടുമിക്ക കടകൾക്കും സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. അതുകൊണ്ടുതന്നെ മലയാളികൾ ഉൾപ്പെടെയുള്ളവർ ഇന്നലെ തന്നെ ആവശ്യസാധനങ്ങൾ മേടിക്കുന്ന തിരക്കിലായിരുന്നു .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സെപ്റ്റംബർ 5-ാം തീയതി യുകെയിൽ നിര്യാതയായ ബെസ്സി ഷാജി( 51 ) യ്ക്ക് നാട്ടിൽ അന്ത്യവിശ്രമം. മാതൃ ഇടവകയായ ചേര്‍പ്പുങ്കല്‍ സെന്റ് പീറ്റര്‍ & പോള്‍ ക്‌നാനായ കത്തോലിക്ക  പള്ളിയിലാണ് മൃതസംസ്കാര ശുശ്രൂഷകൾ നടന്നത്. ബെസ്സി ഷാജിയുടെ ഭർത്താവ് ഷാജി എബ്രഹാം തോട്ടുപുറത്തിന്റെ ഭവനത്തിൽ നടന്ന പൊതു ദർശനത്തിലും തുടർന്നു നടന്ന മൃതസംസ്കാര ശുശ്രൂഷകളിലും വൻ ജനാവലിയുടെ സാന്നിധ്യമുണ്ടായിരുന്നു.

ചേർപ്പുങ്കൽ തോട്ടുപുറത്ത് ബെസ്സി ഷാജി (51) സെപ്റ്റംബർ 5-ാം തീയതി യുകെയിൽ വെച്ചാണ് നിര്യാതയായത്. പരേത മറ്റക്കര ഒഴുങ്ങാലിൽ കുടുംബാംഗമാണ്. മകന്‍: പരേതനായ ആല്‍ബെട്ട്. സഹോദരങ്ങള്‍: ബാബു (UK), ഫാ. ബേബി ഒഴുങ്ങാലില്‍ (ഒറിസ), ബീന (പുന്നത്തുറ), ബെറ്റി (ഇറ്റലി), ഫാ. ബ്രസ്സന്‍ ഒഴുങ്ങാലില്‍ (ചൈതന്യ, കോട്ടയം അതിരൂപത), ബ്രയന്‍ (കാനഡ).

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സ്വിറ്റ്സർലൻഡിലെ യൂറോപ്പ്യൻ സൊസൈറ്റി ഓഫ് പ്രിസിഷൻ എൻജിനീയറിങ് ആന്റ് നാനോ ടെക്നോളജിയുടെ അവാർഡിന് യുകെ മലയാളി വിദ്യാർത്ഥി അർഹനായി. ഈ വർഷമാദ്യം നടന്ന പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയതിനെ തുടർന്നാണ് ഹഡേഴ്സ് ഫീൽഡ് സർവ്വകലാശാലയിലെ പി എച്ച് ഡി വിദ്യാർത്ഥിയായ കെവിൻ ജോണിന് ഈ അഭിമാനകരമായ നേട്ടം കൈവരിക്കാനായത്.

ലോകമെങ്ങുമുള്ള പ്രഗൽഭരായ ശാസ്ത്രജ്ഞന്മാരുമായും ഗവേഷകന്മാരുമായും സംവേദിക്കാനും ഗവേഷണം നടത്താനുമുള്ള അവസരമാണ് ഈ നേട്ടത്തിലൂടെ കെവിന് കൈവന്നിരിക്കുന്നത്. 2018 ലാണ് ബിരുദാനന്തര ബിരുദത്തിനായി കെവിൻ യുകെയിലെത്തിയത്. അതിനുശേഷം രണ്ടു വർഷത്തോളം ജോലിക്കായി ഇന്ത്യയിൽ എത്തിയ കെവിൻ പി എച്ച് ഡി പഠനത്തിനായാണ് യുകെയിൽ തിരിച്ചെത്തിയത്. കെവിൻ 2018 -ൽ ബിരുദാനന്തര ബിരുദം ചെയ്യാനായി യുകെയിലെത്തിയത് പ്രശസ്തമായ കോമൺവെൽത്ത് സ്കോളർഷിപ്പ് കരസ്ഥമാക്കിയാണ്. ആലപ്പുഴ ചേർത്തല തൈക്കാട്ടുശ്ശേരി ഇരവിമംഗലത്ത് വീട്ടിൽ ഇ ജെ ജോണിന്റെയും മേരി ജോണിന്റെയും മകനാണ് കെവിൻ. നിലവിൽ കെവിൻ ഹഡേഴ്സ് ഫീൽഡ് സർവകലാശാലയിൽ മെക്കാനിക്കൽ എൻജിനീയറിംഗിൽ പി എച്ച് ഡി ചെയ്യുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: രാജ്ഞിയുടെ ശവസംസ്കാരത്തിന് പൊലീസ് ഏർപ്പെടുത്തിയ നിയമങ്ങൾ ലംഘിച്ചതിന് ഒരാൾ അറസ്റ്റിൽ. പോലീസും ആളുകളും നോക്കിനിൽ‌ക്കെ ക്യൂവിൽ നിന്ന് ഓടിയെത്തി രാജ്ഞിയുടെ ശവപ്പെട്ടി പിടിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മാത്രമല്ല ഇയാളുടെ പെരുമാറ്റത്തിൽ സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു.

ലണ്ടനിലെ ഹാളിന്റെ മധ്യഭാഗത്ത് വെച്ച് ഏഴുവയസ്സുകാരിയെ തട്ടിമാറ്റിയാണ് 14 മണിക്കൂർ കാത്തു നിന്ന ഇയാൾ ശവപ്പെട്ടി പിടിച്ചത്. മാത്രമല്ല മൃതദേഹം പൊതിഞ്ഞിരിക്കുന്ന റോയൽ സ്റ്റാൻഡേർഡ് ഉയർത്താൻ ശ്രമിക്കുകയും ചെയ്തു. രാത്രി 10 മണിയോടെയാണ് സംഭവം നടന്നതെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു.

ഹാളിനുള്ളിൽ നിന്നുള്ള ലൈവ് ഫീഡ് കുറച്ച് സമയത്തേക്ക് നിർത്തിവെച്ചതിനാൽ ആ സമയത്ത് ഇയാൾ അകത്തു കയറിയെന്നാണ് സംശയിക്കുന്നത്. സംഭവത്തെ തുടർന്ന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തുടക്കം മുതൽ അവസാനം വരെ ക്യൂവിൽ നിന്നപ്പോൾ ഇയാളെ കണ്ടിരുന്നുവെന്നും പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. ക്യൂവിലുള്ള ഭൂരിഭാഗം ആളുകളും പരസ്പരം സംസാരിക്കുകയും ഇടപഴകുകയും ചെയ്തപ്പോഴും അയാൾ മാറി നിന്നെന്നും അവർ കൂട്ടിചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുവാൻ ക്ഷണിച്ചുകൊണ്ട് തനിക്ക് ലഭിച്ച ഫോൺ കാൾ തുടക്കത്തിൽ തന്നെ പറ്റിക്കുകയാണെന്ന് തെറ്റിദ്ധരിച്ചതായി എം ബി ഇ അവാർഡ് നേടിയ എൻഎച്ച്എസ് നേഴ്സ്, നാൻസി ഒ നീൽ മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുവാൻ ബ്രാഡ്ഫോർഡിൽ നിന്നുള്ള നാൻസിക്ക് ക്ഷണം ലഭിച്ചത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. അതിനാൽ തന്നെ അത്തരം ഒരു ഫോൺകോൾ വിശ്വസിക്കാനാകാതെ തന്നെ കബളിപ്പിക്കുകയാണെന്നും അവർ തെറ്റിദ്ധരിച്ചു. എന്നാൽ ഇത്തരം ഒരു ചടങ്ങിൽ പങ്കെടുക്കുവാൻ സാധിച്ചതിന്റെ അഭിമാനത്തിലും സന്തോഷത്തിലും ആണ് ഇപ്പോഴവർ. രാജ്ഞിയുടെ പിറന്നാൾ ചടങ്ങുകളുടെ ഭാഗമായിട്ടായിരുന്നു ബ്രിട്ടനിലെ മൂന്നാമത്തെ ഉയർന്ന പുരസ്കാരമായ എം ബി ഇ അവാർഡ് നാൻസിക്ക് ലഭിച്ചത്. 41 വർഷത്തോളം നീണ്ട തന്റെ നേഴ്സിങ് ജീവിതത്തിലൂടെ നൽകിയ സേവനങ്ങൾക്കും കോവിഡ് കാലത്ത് നടത്തിയ പ്രത്യേക പ്രയത്നങ്ങൾക്കുമാണ് നാൻസിക്ക് അവാർഡ് ലഭിച്ചത്. തുടക്കത്തിൽ ക്യാബിനറ്റ് ഓഫീസിൽ നിന്നുള്ള കോൾ ലഭിച്ചപ്പോൾ അവാർഡിനെ സംബന്ധിച്ചുള്ള പരാമർശങ്ങൾക്കാണെന്നാണ് താൻ വിചാരിച്ചതെന്ന് നാൻസി പറഞ്ഞു. എന്നാൽ രാജ്ഞിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണമാണ് ലഭിച്ചതെന്ന് കേട്ടപ്പോൾ താൻ തികച്ചും ഞെട്ടലിലായിരുന്നുവെന്നും അവർ പറഞ്ഞു.

ചടങ്ങിൽ പങ്കെടുക്കുന്ന ഏകദേശം രണ്ടായിരത്തോളം വരുന്ന രാഷ്ട്രീയ നേതാക്കൾക്കും,
വിശിഷ്ടാതിഥികൾക്കും, ലോക നേതാക്കൾക്കും ഒപ്പമാകും നാൻസിയുടെ സ്ഥാനം. ബ്രാഡ്ഫോർഡ് ഡിസ്ട്രിക്ടിൽ ജോലി ചെയ്തിരുന്ന സമയത്ത് എൻഎച്ച്എസിന് അഭിമാനമായിരുന്നു നാൻസിയുടെ സേവനങ്ങൾ. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് തനിക്ക് ഇത്തരം ഒരു അവസരം ലഭിച്ചതെന്ന് നാൻസി പറഞ്ഞു. താൻ ഇത്രത്തോളം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരാളുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നത് തനിക്ക് വേദനാജനകമാണെന്നും അവർ കൂട്ടിച്ചേർത്തു.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- സെക്കൻഡറി സ്കൂളിലെ ആദ്യദിവസം തന്നെ പതിനൊന്നുകാരനായ ജെയ് ലൻ മേയ് സന് സമ്മാനിച്ചത് വേദനിപ്പിക്കുന്ന ഓർമ്മകളാണ്. ജെയ് ലന്റെ മുടി മുറിച്ചത് ശരിയായ രീതിയിൽ അല്ലെന്നും സ്കൂളിന്റെ പോളിസിക്ക് അനുയോജ്യമല്ലെന്നും ആരോപിച്ചാണ് കുട്ടിയെ അധ്യാപകൻ ക്ലാസിൽ ഒറ്റപ്പെടുത്തുകയും പുറത്താക്കുകയും ചെയ്തതെന്ന് മാതാവ് എയ്‌മി മേയ്സൺ വ്യക്തമാക്കി. എന്നാൽ യഥാർത്ഥ കാരണം വംശീയ വിവേചനമാണെന്നും, ആഫ്രിക്കയിലെ ജനങ്ങളുടെ മുടിയെ കുറിച്ച് ധാരണയില്ലാതെയാണ് അധ്യാപകൻ സംസാരിച്ചതെന്നും അവർ ആരോപിച്ചു. 11 വയസ്സുള്ള തന്റെ കുട്ടി സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നത് കണ്ട് താൻ തകർന്നുപോയെന്നും ഈ അനുഭവത്തിൽ വളരെയധികം വിഷമം ഉണ്ടായെന്നും 32 കാരിയായ എയ്മി മേസൺ പറഞ്ഞു.റോബർട്ട് ക്ലാക്ക് സ്‌കൂളിലെ ആദ്യ ദിവസം പോകുവാൻ തന്റെ മകൻ പരിഭ്രാന്തനായിരുന്നുവെങ്കിലും, തന്റെ സുഹൃത്തുക്കളെ കാണാനും പുതിയ സ്‌കൂളിൽ പഠനം തുടങ്ങാനും ജെയ്‌ലൻ ആവേശഭരിതനായിരുന്നുവെന്ന് എയ്‌മി പറഞ്ഞു.

എന്നാൽ ജെയ് ലനെ ആദ്യ ദിവസം തന്നെ ക്ലാസിൽ നിന്ന് ഒഴിവാക്കുകയും , പിന്നീട് സുഹൃത്തുക്കളിൽ നിന്നും അധ്യാപകരിൽ നിന്നും അകന്ന് സ്കൂളിലെ ‘ലേണിംഗ് റിസോഴ്സ് സെന്ററിൽ’ ജെയ് ലന് ചെലവഴിക്കേണ്ടി വന്നതായും ആണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ സ്കൂളിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഈ അനുഭവത്തിന് സ്കൂൾ അധികൃതർ മാപ്പ് ചോദിച്ചു. കുടുംബവുമായി സംസാരിച്ച ഒരു ധാരണയിൽ എത്തിയതായും ഇത്തരം ഒരു തീരുമാനം സ്കൂളിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും ഹെഡ് ടീച്ചർ റസ്സൽ ടൈലർ വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved