ന്യൂസ് ഡെസ്ക് മലയാളം യുകെ
ന്യൂഡൽഹി : ഒസിഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡുകൾ പുതുക്കി നൽകുന്ന നടപടിക്രമങ്ങൾ ലളിതമാക്കി കേന്ദ്ര സർക്കാർ. മറ്റ് വിദേശികൾക്ക് ലഭ്യമല്ലാത്ത നിരവധി ആനുകൂല്യങ്ങളുമായി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനും താമസിക്കുന്നതിനുമുള്ള ഒരു ദീർഘകാല വിസയാണ് ഒസിഐ കാർഡ്. കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം പ്രകാരം കാർഡ് നൽകുന്നതിനുള്ള നിയമത്തിൽ വരുത്തിയ ഇളവുകൾ ഇവയാണ്.
•പ്രായപൂർത്തിയാകാത്തവർ പാസ്പോർട്ട് പുതുക്കുമ്പോൾ ഇനി ഒസിഐ കാർഡ് പുതുക്കേണ്ടതില്ല.
•50 വയസ്സ് തികഞ്ഞവർ ഒസിഐ കാർഡ് പുതുക്കേണ്ടതില്ല.
•20 വയസ്സിനു ശേഷമാണ് കാർഡ് അനുവദിച്ചു കിട്ടിയതെങ്കിൽ വീണ്ടും പുതുക്കേണ്ടതില്ല.
• ഓരോ തവണ പാസ്പോർട്ടിൽ മാറ്റം വരുത്തുമ്പോഴും കാർഡ് പുതുക്കേണ്ടതില്ല.
• മേൽവിലാസം മാറ്റുന്നതിനും ഒസിഐ കാർഡ് പുതുക്കേണ്ട ആവശ്യമില്ല.
http://www.ociservices.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷകർ നിലവിലുള്ള പാസ്പോർട്ടിന്റെ പകർപ്പും
ഫോട്ടോയും ഓൺലൈനായി സമർപ്പിക്കുക. ഇതിനായി പ്രത്യേക ഫീസ് ഈടാക്കുന്നതല്ല. യാതൊരുവിധ ഫോമുകളും പൂരിപ്പിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്കായി https://ociservices.gov.in/MiscNew.pdf സന്ദർശിക്കുക.
20 വയസിനു മുമ്പ് ഒസിഐ കാർഡ് ലഭിച്ചവർ 20 വയസ്സ് പൂർത്തിയായി പുതിയ പാസ്പോർട്ട് ലഭിച്ചതിന് ശേഷം കാർഡ് ഒറ്റത്തവണ പുതുക്കിയാൽ മതിയാകും. പേരോ പൗരത്വമോ വ്യത്യാസപ്പെടുത്തണമെങ്കിൽ ഒസിഐ കാർഡ് പുതുക്കേണ്ടത് നിർബന്ധമാണ്.
ഇപ്പോൾ ഒസിഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്കോ ഇന്ത്യയിൽ നിന്ന് വിദേശത്തേക്കോ യാത്ര ചെയ്യുന്നതിന് നിലവിലെ പാസ്പോർട്ടും ഒസിഐ കാർഡും മതിയാവും. എന്നാൽ മുകളിൽ സൂചിപ്പിച്ചതു പോലെ ഏറ്റവും പുതിയ ഫോട്ടോയും പാസ്പോർട്ടിന്റെ പകർപ്പും ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
മറ്റു രാജ്യങ്ങളിലെ ഇന്ത്യൻ വംശജർക്കാണ് ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ അഥവാ ഒസിഐ കാർഡ് വിതരണം ചെയ്യുന്നത്. വോട്ടവകാശം, കാർഷിക ഭൂമി വാങ്ങൽ, സർക്കാർ സേവനം എന്നിവ ഒഴികെ ഇന്ത്യൻ പൗരനുള്ള എല്ലാ ആനുകൂല്യങ്ങളും ഈ കാർഡിലൂടെ ലഭിക്കും. ഇന്ത്യയിലേക്ക് വിസ നിർബന്ധമല്ലാത്ത യാത്രയാണ് മറ്റൊരു ആനുകൂല്യം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജനുവരി 19 മുതൽ യുകെയിൽ നിന്നുള്ള വിസാ ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കില്ലെന്ന് ആമസോൺ അറിയിച്ചു. ഉയർന്ന ഫീസ് മൂലമാണ് ആമസോണിൻെറ ഈ പുതിയ നീക്കം. എന്നാൽ വിസ ഡെബിറ്റ് കാർഡുകൾ സ്വീകരിക്കുന്നത് തുടരും. ഭാവി ഉപയോക്താക്കളുടെ അഭിപ്രായത്തെ ആമസോൺ നിയന്ത്രിക്കുന്നത് നിരാശാജനകമാണെന്ന് വിസ പ്രതികരിച്ചു. കാർഡ് പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിനുള്ള ചെലവ് ഉപഭോക്താക്കൾക്ക് മികച്ച വില നൽകാൻ ശ്രമിക്കുന്ന ബിസിനസുകൾക്ക് ഒരു തടസ്സമായി തീരുന്നതിനാലാണ് ഇത്തരത്തിലുള്ള തീരുമാനമെടുത്തതെന്ന് ആമസോൺ പറഞ്ഞു.

ആമസോൺ പ്രൈം ഉപയോക്താക്കൾ വിസ ഉപയോഗിക്കുന്നത്തിൽ നിന്ന് മറ്റൊരു പെയ്മെൻറ് രീതിയിലേക്ക് മാറിയാൽ 20 പൗണ്ടും മറ്റ് ഉപഭോക്താക്കൾക്ക് 10 പൗണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഭാവിയിൽ ഉപയോക്താക്കളുടെ തെരഞ്ഞെടുപ്പുകളെ ആമസോൺ നിയന്ത്രിക്കുന്നുവെന്നും ഉപഭോക്താക്കളുടെ തിരഞ്ഞെടുപ്പ് പരിമിതം ആകുമ്പോൾ ആരും വിജയിക്കില്ലെന്നും വിസ പറഞ്ഞു. ആമസോണുമായി തങ്ങൾക്ക് ദീർഘകാല ബന്ധമുണ്ടെന്നും ആമസോൺ പ്രൈമിലുള്ള ഉപയോക്താക്കൾക്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യം വരാൻ തങ്ങൾ ശ്രമിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ക്രെഡിറ്റ് കാർഡുകളിൽ നടത്തുന്ന ഇടപാടുകൾ പ്രോസസ് ചെയ്യുന്നതിന് റീട്ടെയിലറിൽ നിന്ന് എത്ര തുകയാണ് വിസ ഈടാക്കുന്നതെന്ന് ആമസോൺ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ആമസോണും വിസയും തമ്മിലുള്ള ഫീസിലെ മാറ്റങ്ങൾക്ക് ബ്രെക്സിറ്റുമായി ബന്ധമില്ലെന്നും അധികൃതർ അറിയിച്ചു. ബ്രെക്സിറ്റിന് ശേഷം യുകെയിലെയും യൂറോപ്യൻ യൂണിയൻെറയും അതിർത്തി കടന്നുള്ള ഇടപാടുകൾക്ക് ഇന്റർചേഞ്ച് ഫീസ് നിരക്ക് വിസ കൂട്ടിയിരുന്നു. ആമസോണിൽ നിന്ന് ക്രെഡിറ്റ് കാർഡ് കമ്പനി ഈടാക്കുന്ന ഫീസിനെ തുടർന്നാണ് ആമസോണും വിസയും തമ്മിലുള്ള തർക്കം. യുഎസ് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡിന്റെ പങ്കാളിത്തത്തിൽ നിന്ന് വിസയെ ഒഴിവാക്കുന്നതിനെക്കുറിച്ചും ആമസോൺ ആലോചിക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കടയിലെത്തിയ യുവതിയുടെ ഫോണിലെ സ്വകാര്യ ചിത്രങ്ങളടക്കം പരിശോധിച്ച മൊബൈൽ ഫോൺ റിപ്പയർ ഷോപ്പിലെ ജീവനക്കാരൻ പോലീസ് പിടിയിൽ. എന്നാൽ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാത്തതിനാൽ യുവാവിന്റെ പേരിൽ കേസെടുക്കാൻ കഴിയില്ലെന്ന് പോലീസ് പറഞ്ഞു. 28കാരിയായ ലൂയിസ് ജോൺസന്റെ പരാതിയിന്മേലാണ് വോർസെസ്റ്റർ റിപ്പയർ ഷോപ്പിലേക്ക് പോലീസ് എത്തിയത്. തറയിൽ വീണ് സ്ക്രീനും ബാറ്ററിയും തകർന്ന തന്റെ ഐഫോൺ 11 ശരിയാക്കാനായി വോർസെസ്റ്ററിലെ ‘ദി മൊബൈൽ ഡോക്ടറിൽ’ ഏല്പിച്ചു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഫോൺ ശരിയാക്കുന്നതിനായി 85 പൗണ്ട് നൽകാമെന്നും അവൾ സമ്മതിച്ചു. എന്നാൽ കടയിലെ ഒരു ജീവനക്കാരൻ തന്റെ സ്വകാര്യ ചിത്രങ്ങൾ പരിശോധിച്ചതായി ലൂയിസ് കണ്ടെത്തി. ജീവനക്കാരൻ 15 മിനിറ്റ് നേരം തന്റെ ചിത്രങ്ങൾ പരിശോധിച്ചുവെന്ന് ലൂയിസ് വെളിപ്പെടുത്തി.

എന്നാൽ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുകയോ പങ്കിടുകയോ ചെയ്‌തിട്ടില്ലാത്തതിനാൽ ജീവനക്കാരന്റെ മേൽ കേസ് ചുമത്താൻ സാധിക്കില്ലെന്ന് പോലീസ് അറിയിച്ചു. തന്റെ കാമുകന് നൽകിയ സ്വകാര്യ ചിത്രങ്ങൾ അടക്കം പരിശോധിച്ചുവെന്ന് ലൂയിസ് വെളിപ്പെടുത്തി. തന്റെ ചിത്രങ്ങൾ പരിശോധിക്കുന്നത് ശ്രദ്ധയിൽ പെട്ട ലൂയിസ് ഫോൺ തിരികെ വാങ്ങിയെങ്കിലും ജീവനക്കാരൻ അത് തട്ടിയെടുത്തു. കാമുകന് നൽകാനായി എടുത്ത ചിത്രങ്ങൾ ജീവനക്കാരൻ പരിശോധിക്കുന്നത് കണ്ടതോടെ തനിക്ക് വെറുപ്പ് തോന്നിയതായും ലൂയിസ് കൂട്ടിച്ചേർത്തു.

ലൂയിസിന്റെ പരാതിയെ തുടർന്ന് കടയിലെത്തിയ പോലീസ്, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതോടെയാണ് ഫോണിലെ ചിത്രങ്ങൾ ജീവനക്കാരൻ 15 മിനിറ്റ് പരിശോധിച്ചുവെന്ന് സ്ഥിരീകരിച്ചത്. പോലീസിന്റെ സാന്നിധ്യത്തിൽ പ്രശ്‌നം പരിഹരിച്ചുവെന്ന് മൊബൈൽ ഡോക്ടറുടെ വക്താവ് പറഞ്ഞു. ലണ്ടനിൽ മാർക്കറ്റിംഗ് മാനേജരായി ജോലി ചെയ്യുകയാണ് ലൂയിസ്. അപരിചിതനായ ഒരാൾ തന്റെ അനുമതിയില്ലാതെ സ്വകാര്യ ചിത്രങ്ങളിലൂടെ കടന്നുപോയത് ഭയപ്പെടുത്തിയെന്ന് ലൂയിസ് പറഞ്ഞു. ഈ അനുഭവത്തോടെ തന്റെ വ്യക്തിഗത വിവരങ്ങൾ പൂർണമായി സംരക്ഷിക്കപ്പെടുമോ എന്ന ആശങ്കയിലാണ് ലൂയിസ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ലോസ്ഏഞ്ചൽസിലെ ഒരുകൂട്ടം വഴിയോര കച്ചവടക്കാർക്ക് തങ്ങൾക്ക് മുമ്പിൽ പാടുകയും നൃത്തം ചെയ്യുകയും ചെയ്ത മേഗൻ മാർക്കിൾ അത്ഭുതം ആയി മാറി കഴിഞ്ഞു. എലൻ ഡെജനേഴ്ഡിന്റെ ടോക്ക് ഷോയുടെ ഭാഗമായുള്ള തമാശയിൽ ആണ് മേഗൻ ഇത്തരത്തിൽ വളരെ സാധാരണ തരത്തിൽ പ്രവർത്തിച്ചത്. ഇയർ പീസിലൂടെ തനിക്ക് ലഭിച്ച എല്ലാ നിർദ്ദേശങ്ങളും മേഗൻ പാലിച്ചു. തന്റെ രണ്ടുമക്കളോടും ഭർത്താവിനോടുമൊപ്പം വളരെ സന്തോഷകരമായ കുടുംബ ജീവിതമാണ് നയിക്കുന്നതെന്ന് മേഗൻ ഷോയിൽ പറഞ്ഞു. ഹാരി രാജകുമാരനോടും, മക്കളായ രണ്ടു വയസ്സുകാരൻ ആർച്ചിയോടും, അഞ്ചുമാസം പ്രായമുള്ളലിലിബെറ്റിനോടുമൊപ്പമുള്ള ചിത്രം മേഗൻ പങ്കുവെച്ചിരുന്നു. രാജ കുടുംബത്തിന്റെ ചിട്ടയായ പെരുമാറ്റ രീതിയിൽ നിന്നുള്ള ചെറുത്തുനിൽപ്പാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് മേഗൻ തന്റെ പ്രവർത്തിയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

വളരെ സാധാരണ രീതിയിൽ ലഭിച്ച നിർദ്ദേശങ്ങൾ പ്രകാരം കുട്ടികളെ പോലെയാണ് മേഗൻ ഷോ ഹോസ്റ്റസിന്റെ നിർദ്ദേശപ്രകാരം പെരുമാറിയത്. കയ്യിൽ കിട്ടിയ ചിപ്സുകൾ സാധാരണക്കാരെപ്പോലെ റോഡിൽനിന്ന് കഴിക്കുകയും, ബാഗിൽനിന്ന് ബേബി ബോട്ടിലൂടെ കുടിക്കുകയും മറ്റും മേഗൻ ചെയ്തത് ചുറ്റുംകൂടിനിന്നവർക്ക് അത്ഭുതമായി. ഒരു രാജകുടുംബാംഗത്തിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്ന തരത്തിലുള്ള പെരുമാറ്റല്ല മേഗന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മാഞ്ചസ്റ്റർ : ബ്രിട്ടീഷ് യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മലയാളി യുവാവ് അറസ്റ്റിൽ. ജോലി സ്ഥലത്ത് ഒപ്പമുണ്ടായിരുന്ന യുവതിയെ അവരുടെ സമ്മതം കൂടാതെ ചുംബിച്ച കുറ്റത്തിനാണ് മലയാളിയായ സരോജ് ജെയിംസ് (27) ക്രൗൺ കോടതിയിൽ വിചാരണ നേരിട്ടത്. കുറ്റസമ്മതം നടത്തിയതോടെ ജയിൽ ശിക്ഷ ഒഴിവായെങ്കിലും ലൈംഗികാതിക്രമം നടത്തിയതിനുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. സമ്മതം കൂടാതെ സ്ത്രീകളുടെ ശരീരത്തിൽ സ്പർശിക്കുന്നത് കുറ്റകരമാണെന്ന് അറിഞ്ഞിട്ടും ഇത്തരം കുറ്റങ്ങളിൽ ഒരു മലയാളി പ്രതിയായതിന്റെ നാണക്കേടിലാണ് യുകെ മലയാളികൾ. കോടതിയിൽ ശിക്ഷ ഏറ്റുവാങ്ങിയ സരോജും വിദ്യാർത്ഥിയായാണ് യുകെയിൽ എത്തിയത്. തുടർന്ന് കെയർ ഹോമിൽ കെയററായി ജോലി ചെയ്ത് തുടങ്ങി.

അവിടെ വച്ചാണ് സഹപ്രവർത്തകയായ യുവതിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. ആദ്യ ഷിഫ്റ്റിൽ തന്നെ യുവതിയുമായി സൗഹൃദം സ്ഥാപിച്ച സരോജ്, അവരുടെ ഫോൺ നമ്പർ കൈക്കലാക്കിയ ശേഷം സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. എന്നാൽ അതിലൂടെ തന്റെ പദ്ധതി നടക്കില്ലെന്നു മനസിലാക്കിയ പ്രതി ബലപ്രയോഗത്തിലൂടെ യുവതിയെ കീഴ് പ്പെടുത്തുകയായിരുന്നു എന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. യുവതിയോട് തോന്നിയ അടുപ്പം മുതലാക്കി ചുംബനം ആവശ്യപ്പെട്ടെങ്കിലും അത് നിഷേധിച്ചതോടെ ബലപ്രയോഗത്തിലൂടെ ചുംബനം നൽകുകയായിരുന്നു. ഇതിനുള്ള തെളിവുകളും വാദി ഭാഗം കോടതിയില്‍ ഹാജരാക്കി. മാഞ്ചസ്റ്റര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത് മിന്‍സ് ഹാള്‍ ക്രൗണ്‍ കോടതിയാണ്.

വിറ്റന്‍ഷോയില്‍ താമസിച്ചിരുന്ന സരോജ് പതിവായി യുവതിക്ക് സന്ദേശങ്ങൾ അയക്കാന്‍ തുടങ്ങിയെന്നും പ്രോസിക്യൂട്ടര്‍ പീറ്റര്‍ ഹോര്‍ഗെന്‍ കോടതിയെ അറിയിച്ചു. ഇതോടെ യുവാവിന്റെ ശല്യം അവസാനിപ്പിക്കാന്‍ യുവതി നമ്പര്‍ ബ്ലോക്ക് ചെയ്തു. തുടർന്നായിരുന്നു ബലപ്രയോഗത്തിലൂടെയുള്ള ചുംബനം. സംഭവ ശേഷം വീണ്ടും യുവാവ് വാട്‌സാപ്പ് വഴി സന്ദേശങ്ങൾ അയക്കുന്നത് തുടർന്നു. ഇതോടെ യുവതി പോലീസിൽ പരാതിപ്പെടുകയായിരുന്നു. ജീവിതത്തില്‍ ഒരിക്കലും ഇത്തരം ഒരു അതിക്രമത്തിന് ഇരയാകേണ്ടി വന്നിട്ടില്ലെന്ന് യുവതി വെളിപ്പെടുത്തി. സംഭവത്തില്‍ അതിയായ ഖേദം ഉണ്ടെന്നും കാര്യങ്ങള്‍ തിരിച്ചറിയുന്നതില്‍ വീഴ്ച പറ്റിയെന്നും പ്രതി കോടതിയെ അറിയിച്ചു. എന്നാൽ ലൈംഗികാതിക്രമം മുന്നിൽ കണ്ടാണ് പ്രതി സൗഹൃദം സ്ഥാപിച്ചതെന്ന് വാദങ്ങള്‍ കേട്ട ശേഷം ജഡ്ജ് ആഞ്ചേല നീല്‍ഡ് വ്യക്തമാക്കി. യുവതി ശക്തമായി എതിര്‍ത്തിട്ടും ചുംബിക്കാന്‍ ശ്രമിച്ചത് നീതീകരണം അര്‍ഹിക്കുന്ന പ്രവൃത്തിയല്ലെന്നും കോടതി അറിയിച്ചു. ഇതോടെ രണ്ടു വര്‍ഷം കടുത്ത സാമൂഹ്യ നിയന്ത്രണത്തിലൂടെ പ്രതി കടന്നുപോകേണ്ടി വരും. ലൈംഗിക കുറ്റകൃത്യം ചെയ്യുന്നവര്‍ക്കുള്ള റീഹാബിലിറ്റേഷന്‍ കോഴ്സ് പൂർത്തിയാക്കുന്നതോടൊപ്പം ശമ്പളം ഇല്ലാതെ 160 മണിക്കൂര്‍ സാമൂഹ്യ സേവനം നടത്തണം. യുവതിയെ കാണുന്നതിനും വിലക്കുണ്ട്. ഒപ്പം അഞ്ചു വർഷം സെക്‌സ് ഒഫന്‍ഡേഴ്സ് ലിസ്റ്റില്‍ പേര് പതിയുകയും ചെയ്യും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : നിയന്ത്രിതമായ മദ്യപാനത്തെ ആധുനിക വൈദ്യശാസ്ത്രം ഒരു അസുഖമായി പരിഗണിക്കുന്നില്ലെങ്കിലും മദ്യം ഒരു വ്യക്തിയുടെ ശരീരത്തെയും മനസ്സിനെയും ദൈനംദിനജീവിതത്തെയും നിയന്ത്രിക്കുന്ന ഒരവസ്ഥയിലേക്ക് എത്തുമ്പോൾ അതൊരു രോഗാവസ്ഥയായി മാറുന്നു. ബ്രിട്ടീഷുകാരിൽ നാലിൽ ഒരാൾ (22 %) കഴിഞ്ഞ വർഷത്തേക്കാൾ മദ്യപാനം വർധിപ്പിച്ചതായി ചെഷയർ ആസ്ഥാനമായുള്ള റീഹാബ് ക്ലിനിക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സാധാരണ മദ്യാസക്തിയെക്കാൾ ‘ഫങ്ഷണൽ ആൽക്കഹോൾ ഡിസോർഡർ’ നേരിടുന്നവരുടെ എണ്ണം കൂടിവരികയാണ്. മദ്യപാനിയാണെങ്കിൽ പോലും ജോലിയിൽ പിടിച്ചുനിൽക്കാനും കുടുംബത്തിനുള്ളിൽ ഒരു പങ്ക് വഹിക്കാനും കഴിവുള്ളവരെയാണ് ‘ഫങ്ഷണൽ ആൽക്കഹോളിക്’ എന്ന് വിളിക്കുന്നത്. അവരുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ കഴിയുമെങ്കിലും മദ്യപാന പ്രശ്നങ്ങൾ മറച്ചുപിടിച്ചാവും ജീവിക്കുന്നത്. ഇത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ്. മദ്യപാനത്താൽ ബുദ്ധിമുട്ടുന്ന ഇത്തരക്കാർ അവരുടെ അവസ്ഥ മറച്ചുവെക്കുന്നതിൽ അസാധാരണ കഴിവുള്ളവരാണ്. ഇത് അപകടകരമായ മദ്യപാന സ്വഭാവമായി പരിണമിക്കും.

‘ഫങ്ഷണൽ ആൽക്കഹോളിക് ഡിസോർഡർ’ ഉള്ളവരിൽ കാണപ്പെടുന്ന സാധാരണ ലക്ഷണങ്ങൾ ഇവയാണ്:
• മദ്യത്തിന്റെ ഉപയോഗത്തിൽ നിയന്ത്രണം നഷ്ടപ്പെടുക.
• കാറിലും ഓഫീസിലും ഗാരേജിലുമൊക്കെയായി മദ്യം ഒളിപ്പിക്കുക
• ജോലി സമയത്ത് മദ്യപിക്കുക
• ദിവസേനയുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റിയ ശേഷം മദ്യപിക്കുക
• ജോലി കഴിഞ്ഞ് സ്വസ്ഥമാകുന്നതിനുള്ള ഒരു മാർഗമായി മദ്യപാനത്തെ ന്യായീകരിക്കുക
• മദ്യപിച്ചില്ലെങ്കിൽ ഉറക്കം നഷ്ടപ്പെടുക, അസ്വസ്ഥത പ്രകടിപ്പിക്കുക
• മദ്യമില്ലാത്ത സാമൂഹിക പരിപാടികളോ പ്രവർത്തനങ്ങളോ ഒഴിവാക്കുക
• മദ്യപാനികൾ ആണെന്ന കാര്യം നിഷേധിക്കുക
• മദ്യപിച്ചതിന് ശേഷം ഓർമ്മ കുറവ് ഉണ്ടാകുക
നിങ്ങൾ കഴിക്കുന്ന മദ്യത്തിന്റെ അളവ് നിയന്ത്രിക്കാനും മിതമായ അളവിൽ കുടിക്കാനും കഴിയുമോയെന്ന് സ്വയം ചോദിക്കുക. ഒപ്പം മദ്യപാനം നിർത്താൻ ആഗ്രഹിച്ചാൽ, ആ ആഗ്രഹം നിറവേറ്റാൻ കഴിയുമോ എന്നും ചോദിക്കുക. ഈ രണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരം ‘ഇല്ല’ എന്നാണെങ്കിൽ നിങ്ങൾ അമിത മദ്യപാനത്തിന് അടിമയാണെന്ന് മനസിലാക്കുക. മദ്യപാനത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ ആദ്യപടിയായി ജിപിയെ കാണണമെന്ന് എൻഎച്ച്എസ് നിർദേശിക്കുന്നു. പരിശോധനയിലൂടെ മദ്യപാന ശീലങ്ങൾ വിലയിരുത്തിയ ശേഷം നിങ്ങൾക്ക് ലഭ്യമായ സേവനങ്ങളും ചികിത്സകളും നൽകും. ചികിത്സയിൽ സാധാരണയായി കൗൺസിലിംഗും മരുന്നും ഉൾപ്പെടുന്നു.
‘ഫങ്ഷണൽ ആൽക്കഹോളിക് ഡിസോർഡർ’ ഉള്ളവരോട് മദ്യാസക്തിയെക്കുറിച്ച് സംസാരിക്കുന്നത് പലപ്പോഴും വളരെ സഹായകരമാണെന്ന് ക്ലിനിക് പറഞ്ഞു. മദ്യപാനം കുടുംബാംഗങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് അവരോട് ശാന്തമായി വിശദീകരിക്കുക. അമിത മദ്യപാനം ചികിത്സിക്കാവുന്നതാണെന്ന് പറഞ്ഞ് അവർക്ക് പ്രതീക്ഷ നൽകുക. അമിത മദ്യപാനത്തിൽ നിന്ന് പ്രിയപ്പെട്ടവരെ രക്ഷിക്കാൻ നമുക്ക് കഴിയുമെന്നും തുറന്ന സംസാരം അതിനാവശ്യമാണെന്നും ക്ലിനിക് കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡിന് ശേഷമുള്ള ചികിത്സകൾ ഉത്തരവാദിത്തത്തോടെ ചെയ്തില്ലെങ്കിൽ ആൻറിബയോട്ടിക്കിനെതിരെ പ്രതിരോധശേഷിയുള്ള അണുബാധകൾ മൂലം ഉണ്ടാകാൻ സാധ്യതയുള്ള പകർച്ചവ്യാധിയെക്കുറിച്ച് യുകെ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. പനിയുടെ ലക്ഷണങ്ങൾ ഈ ശൈത്യകാലത്ത് സാധാരണയിലും കൂടുതലായിരിക്കാം. എന്നാൽ ആൻറിബയോട്ടിക് കഴിക്കുന്നത് ഇതിനൊരു പ്രതിവിധി അല്ല . ഇത് പ്രോത്സാഹിപ്പിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കുമെന്ന് യുകെ സെക്യൂരിറ്റി ഏജൻസി പറഞ്ഞു. 2020 -ൽ അണുബാധയുള്ള അഞ്ചിൽ ഒരാൾക്ക് ആൻറിബയോട്ടിക് പ്രതിരോധശേഷി ഉണ്ടായിരുന്നു. രോഗമുണ്ടാക്കുന്ന ബാക്ടീരിയകൾ മരുന്നിനോട് പ്രതികരിച്ചില്ലെങ്കിൽ ഗുരുതരമായ സങ്കീർണത ഉണ്ടാക്കുകയും ആശുപത്രിയിൽ രോഗിയെ പ്രവേശിപ്പിക്കുകയും ചെയ്യേണ്ടതായി വരും.

ആൻറിബയോട്ടിക്കിൻെറ ആവശ്യം ശരിക്കും ഉള്ളപ്പോൾ മാത്രം ഇവ സ്വീകരിക്കുക. ഉദാഹരണത്തിന് സെപ്സിസ്, മെനിഞ്ചൈറ്റിസ് അല്ലെങ്കിൽ ന്യുമോണിയ പോലുള്ള ബാക്ടീരിയ അണുബാധകളെ ചികിത്സിക്കാനാണ് ആൻറിബയോട്ടിക്കുകൾ സ്വീകരിക്കുക. കീമോതെറാപ്പി, സിസേറിയൻ, മറ്റ് സാധാരണ ശസ്ത്രക്രിയകൾ നിന്ന് ഉണ്ടാകാൻ സാധ്യതയുള്ള അണുബാധയിൽ നിന്നുള്ള സംരക്ഷണത്തിനായും ഇവ സ്വീകരിക്കാറുണ്ട്. ചുമ, ചെവി വേദന, തൊണ്ടവേദന തുടങ്ങിയ ചികിത്സകൾക്കായി ഇവ നിർദ്ദേശിക്കുന്നുണ്ടെങ്കിലും കാര്യമായ ഫലം കാണാറില്ല. 2020 – 2021 ലെ ആന്റിമൈക്രോബയൽ യൂട്ടിലൈസേഷൻ ആൻഡ് റെസിസ്റ്റൻസിൽ (ഇ എസ് പി എ യു ആർ) നിന്നുള്ള കണക്കുകൾ പ്രകാരം 2020 -ൽ ബ്ലഡ് ഇന്ഫക്ഷന്സിൻെറ എണ്ണം ക്രമാതീതമായി കുറവാണ്. പകർച്ചവ്യാധിയുടെ സമയത്തുള്ള ആളുകളുടെ പെരുമാറ്റത്തിലെ മാറ്റങ്ങൾ സാമൂഹിക അകലം പാലിക്കൽ, മെച്ചപ്പെട്ട കൈ ശുചിത്വം എന്നിവ ഇതിനെ സ്വാധീനിച്ചതായി കരുതുന്നു. ഇതേസമയം ആൻറിബയോട്ടിക് പ്രതിരോധശേഷിയുള്ള അണുബാധകളുടെ എണ്ണവും വർദ്ധിച്ചു.

ആൻറി മൈക്രോബിയൽ പ്രതിരോധം മറഞ്ഞിരിക്കുന്ന ഒരു പകർച്ചവ്യാധിയുടെ സൂചന ആണെന്നും കോവിഡ് -19 നെ മറികടന്ന് മറ്റൊരു പ്രതിസന്ധിയിലേയ്ക്ക് നമ്മൾ കടക്കരുതെന്നത് പ്രധാനമാണെന്നും യുകെഎച്ച്എസ്എ ചീഫ് മെഡിക്കൽ അഡ്വൈസർ ഡോ സൂസൻ ഹോപ്കിൻസ് പറഞ്ഞു. ജനങ്ങൾ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ ഗുരുതരമായ ആൻറിബയോട്ടിക് പ്രതിരോധശേഷിയുള്ള അണുബാധകളുടെ എണ്ണം വർധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ശൈത്യകാലത്ത് ജനങ്ങൾ പ്രവേശിക്കുമ്പോൾ വർദ്ധിച്ചുവരുന്ന ശ്വസന അണുബാധകൾക്കൊപ്പം, ജലദോഷം പോലുള്ള പല ലക്ഷണങ്ങൾക്കും ആൻറിബയോട്ടിക്കുകൾ ആവശ്യമില്ലെന്ന് ഓർമ്മിക്കേണ്ടത് പ്രധാനമാണ്. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത തോന്നുകയാണെങ്കിൽ വീട്ടിൽ തന്നെ കഴിയുവാൻ ശ്രദ്ധിക്കുക എന്നും ഡോ. ഹോപ്കിൻസ് പറഞ്ഞു. ആവശ്യമില്ലാത്ത സാഹചര്യങ്ങളിൽ ആൻറിബയോട്ടിക് കഴിക്കുന്നത് ഭാവിയിൽ കൂടുതൽ അപകടങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കും. അതിനാൽ തന്നെ ജിപിയുടെയോ ദന്തരോഗവിദഗ്ദ്ധന്റെയോ അല്ലെങ്കിൽ ഫാർമസിസ്റ്റിൻെറയോ ഉപദേശം സ്വീകരിച്ചതിന് ശേഷം മാത്രം ഇവ സ്വീകരിക്കുക.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ക്ലായിഡ്ബാങ്കിലെ ഫ്ലാറ്റിൽ വെച്ച് തന്റെ ഭർത്താവിനെ കുത്തികൊലപ്പെടുത്തിയ കേസിൽ ലോർണ മിഡിൽടണിനു കോടതി ജയിൽ ശിക്ഷ വിധിച്ചു. ഏറ്റവും കുറഞ്ഞത് 18 വർഷത്തെ ജയിൽ ശിക്ഷയെങ്കിലും ലോർണ അനുഭവിക്കണമെന്നാണ് കോടതി വിധിയിൽ വ്യക്തമാക്കിയിരിക്കുന്നത്. 2020 ജൂൺ 26 നാണ് മുപ്പത്തിയാറുകാരിയായ ലോർണ മിഡിൽടൺ തന്റെ ഭർത്താവ് മുപ്പത്തിയെട്ടുകാരനായ വില്യം മിഡിൽടണിനെ കുത്തിക്കൊലപ്പെടുത്തിയത്. മറ്റൊരു പുരുഷനുമായി ലോർണയ്ക്ക് ഉണ്ടായ തർക്കത്തിൽ വില്യം തന്റെ പക്ഷം ചേർന്നില്ല എന്ന് ആരോപിച്ചാണ് ലോർണ അദ്ദേഹത്തെ കൊലപ്പെടുത്തിയത്. ക്ലയിഡ്ബാങ്കിലെ ഇരുവരുടെയും ഫ്ലാറ്റിൽ ചോരയിൽ കുളിച്ച നിലയിലാണ് പോലീസ് വില്യമിനെ കണ്ടെത്തിയത്. വില്യമിന്റെ ശരീരത്തിനു സമീപം രണ്ട് കത്തിയും പോലീസ് കണ്ടെത്തിയിരുന്നു.

തുടക്കത്തിൽ തന്റെ പ്രതികാരം മൂലമാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണഉദ്യോഗസ്ഥരോട് സമ്മതിച്ച ലോർണ, പിന്നീട് തന്റെ പ്രാണരക്ഷാർത്ഥമാണെന്ന് തിരുത്തി പറഞ്ഞിരുന്നു. എന്നാൽ ലോർണയുടെ ഈ വാദം കോടതി തള്ളി കളഞ്ഞു. ഗ്ലാസ്ഗോ ഹൈകോടതിയാണ് ലോർണയ് ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. നാലു വയസ്സുള്ള കുട്ടിയുടെ അമ്മയാണ് ലോർണ.ഗൃഹാന്തരീക്ഷത്തിൽ ഇത്തരമൊരു കൊലപാതകം നടന്നതിനാലാണ് ശിക്ഷാകാലാവധി ഉയർത്തിയതെന്ന് വിധി പ്രസ്താവിച്ച ശേഷം ജഡ്ജി ലോർഡ് ക്ലാർക്ക് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുകെയിൽ ഏറ്റവും ഉയർന്ന ശമ്പളം നൽകുന്ന സൂപ്പർമാർക്കറ്റായി മാറാനൊരുങ്ങി ലിഡിൽ. അടുത്ത വർഷം മാർച്ച് മുതൽ ലിഡിൽ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു. ലണ്ടന് പുറത്തുള്ള ജീവനക്കാർക്ക് മിനിമം വേതന നിരക്ക് മണിക്കൂറിന് 10.10 പൗണ്ടായി വർദ്ധിപ്പിക്കും. പരിചയസമ്പന്നരായ തൊഴിലാളികൾക്ക് 11.40 പൗണ്ട് വരെ ലഭിക്കുമെന്നും സൂപ്പർമാർക്കറ്റ് ശൃംഖല വ്യക്തമാക്കി. കോവിഡ് പ്രതിസന്ധിയ്ക്കിടയിലും കഴിഞ്ഞ പതിനെട്ടു മാസമായി കഠിനാധ്വാനം നടത്തിയ ജീവനക്കാർക്കുള്ള ആദരവാണ് ഈ ശമ്പള വർധനയെന്ന് ലിഡിൽ അറിയിച്ചു. ലണ്ടൻ നഗരത്തിന് വെളിയിൽ എൻട്രി-ലെവൽ വേതനം മണിക്കൂറിന് 9.50 പൗണ്ട് മുതൽ 10.10 പൗണ്ട് വരെയും ലണ്ടനിൽ 10.85 പൗണ്ട് മുതൽ 11.30 പൗണ്ട് വരെയും വർദ്ധിക്കും. 2022 മാർച്ച് മുതലാണ് ഈ ശമ്പള വർദ്ധനവ്. ഈ വർഷമാദ്യം, മണിക്കൂറിന് 10 പൗണ്ട് വേതനം നൽകുന്ന ആദ്യത്തെ യുകെ സൂപ്പർമാർക്കറ്റായി മോറിസൺസ് മാറിയിരുന്നു.

ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ചില ജീവനക്കാരുടെ ശമ്പളത്തിൽ 6 ശതമാനത്തിലധികം വർദ്ധനവ് ഉണ്ടാകുമെന്ന് ലിഡിൽ കൂട്ടിച്ചേർത്തു. 80% ജീവനക്കാർക്കും ശമ്പള വർധനവിന്റെ പ്രയോജനം ലഭിക്കും. ജോലി ഒഴിവുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ലിഡിൽ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചത്. ഒക്ടോബറിൽ ജോലി ഒഴിവുകൾ 11.7 ലക്ഷമായി ഉയർന്നു. ജോലി ഒഴിവുകൾ നികത്തുന്നതിനും ജീവനക്കാരെ നിലനിർത്തുന്നതിനുമായി ഉടമകൾ ശമ്പളവും ജോലി വ്യവസ്ഥകളും മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്.

ലിഡിലിന് ബ്രിട്ടനിൽ 850-ലധികം സ്റ്റോറുകളുണ്ട്. 2023 അവസാനത്തോടെ ഇത് ആയിരമായി ഉയർത്താനുള്ള ശ്രമത്തിലാണ്. ലിഡിലിന്റെ ഈ തീരുമാനം എതിരാളികളെ കൂടുതൽ സമ്മർദ്ദത്തിലാക്കും. ടെസ്‌കോയും ആൽഡിയും നിലവിൽ മണിക്കൂറിന് 9.55 പൗണ്ട് നൽകുമ്പോൾ സെയിൻസ്‌ബറി, വെയ്‌ട്രോസ്, കോ-ഓപ്പ് എന്നിവർ 9.50 പൗണ്ടും അസ്‌ഡ 9.18 പൗണ്ടും നൽകുന്നു. ശമ്പള വർധനവിനാകെ 18 മില്യൺ പൗണ്ട് ചിലവാകുമെന്നാണ് ലിഡിലിന്റെ വിലയിരുത്തൽ. ഇപ്പോൾ പുതിയ ജീവനക്കാരെ തിരഞ്ഞെടുക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്നും ലിഡിലിന്റെ എച്ച്ആർ ബോസ് നാൻ ഗിബ്സൺ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടു കൂടി സ്കോട്ട്‌ലൻഡിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായം ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സ്കോട്ട്ലൻഡിലെ ആർജിൽ & ബ്യുട്ടിലെ ലോക്ക്ഗിൽഫെഡിലിന് 11 മൈൽ വടക്കുപടിഞ്ഞാറാണ് ഭൂചലനത്തിന്റെ ഉത്ഭവസ്ഥാനമെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവ്വേ വ്യക്തമാക്കുന്നത്. തങ്ങളുടെ വീടുകളിൽ ഭൂചലനത്തിന്റെ ഫലമായി വൻതോതിലുള്ള ചലനങ്ങൾ അനുഭവപ്പെട്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. വീട്ടിലെ മുഴുവൻ സാധനങ്ങൾക്കും ഭൂചലനത്തിൽ ചലനം അനുഭവപ്പെട്ടതായി മറ്റൊരാൾ വ്യക്തമാക്കി. ഏകദേശം പത്ത് സെക്കൻഡോളം ചലനം അനുഭവപ്പെട്ടതായാണ് ജനങ്ങൾ വ്യക്തമാക്കിയത്.

ഭൂമിയുടെ പ്രതലത്തിൽ നിന്നും 10 കിലോമീറ്റർ താഴ്ചയിൽ റിക്ടർ സ്കെയിലിൽ ഏകദേശം 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തുടക്കത്തിൽ ഭൂചലനമാണെന്ന് മനസ്സിലായില്ലെന്നും, സാധനങ്ങൾ പൊട്ടിത്തെറിക്കുന്ന തരത്തിലുള്ള ശബ്ദമാണ് അനുഭവപ്പെട്ടതെന്ന് ലോക്ക്ഗിൽഫെഡിന് സമീപം ഫാമിൽ താമസിക്കുന്ന റോസ്മേരി നീഗിൾ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു അനുഭവം നേരിടുന്നതെന്നും അവർ പറഞ്ഞു. ഒരു മാസത്തിനു മുൻപ് നോർത്ത് വെയിൽസിലും ഇതേ തരത്തിലുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു. എന്നാൽ വെയിൽസിലെ ഭൂചലനം റിക്ടർ സ്കെയിലിൽ 1.0 തീവ്രത മാത്രമാണ് രേഖപ്പെടുത്തിയത്. ബ്രിട്ടീഷ് ജിയോളജിക്കൽ സർവേയുടെ കണക്കുകൾ പ്രകാരം യു കെയിൽ ഒരു വർഷം മാത്രം ഏകദേശം 200 മുതൽ 300 വരെ ഭൂചലനങ്ങൾ ഉണ്ടാകാറുണ്ട് എന്നാണ് റിപ്പോർട്ട്. ജനങ്ങൾ എല്ലാവരും തന്നെ ജാഗ്രതപാലിക്കണമെന്ന നിർദ്ദേശമാണ് അധികൃതർ നൽകുന്നത്.