Main News

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ഭാര്യയും മക്കളും അഫ്ഗാനിസ്ഥാനിൽ സുരക്ഷിതമായതിന്റെ ആശ്വാസത്തിൽ രഘിബ്. ബ്രിട്ടീഷ് പൗരന്മാരായ ഭാര്യയും കുട്ടികളും രോഗബാധിതരായ ബന്ധുക്കളെ പരിചരിക്കുന്നതിനായി അഫ്ഗാനിൽ ഉണ്ടായിരുന്നെങ്കിലും താലിബാന്റെ ദ്രുതഗതിയിലുള്ള മുന്നേറ്റത്തിൽ കുടുങ്ങിപ്പോയി. എന്നാൽ കുട്ടികൾ പഠിക്കുന്ന നോട്ടിംഗ്ഹാം സ്കൂളിലെ പ്രധാനദ്ധ്യാപിക അവരെ സ്വദേശത്തേക്ക് തിരികെ കൊണ്ടുവരാൻ രജിസ്റ്റർ ചെയ്തു. സഖ്യകക്ഷികളുടെ നിയന്ത്രണത്തിലുള്ള എയർപോർട്ടിൽ എത്തിയെന്ന് സ്ഥിരീകരിക്കാൻ കോൾ ലഭിച്ചപ്പോൾ വളരെ സന്തോഷവാനായെന്ന് അവരുടെ പിതാവ് രഘിബ് പറഞ്ഞു. എന്നാൽ അമ്മയും 24 വയസുള്ള മകളും അവളുടെ രണ്ട് കുട്ടികളും അടങ്ങുന്ന സംഘത്തിന് സുരക്ഷാ കാരണങ്ങളാൽ പ്രവേശനം ലഭിച്ചില്ല. കഴിഞ്ഞ ഒരാഴ്ചയായി അവരെക്കുറിച്ച്, പ്രത്യേകിച്ച് കുട്ടികളെക്കുറിച്ച് വളരെ ആശങ്കയിലാണെന്ന് രഘിബ് പറഞ്ഞു. “ഞങ്ങൾ അവർക്ക് വിസ നേടാൻ ശ്രമിച്ചു. ഞങ്ങൾ എന്ത് ചെയ്യുമെന്ന് ചോദിച്ചു അവർ എന്നെ വിളിച്ചുകൊണ്ടിരുന്നു. ഞാൻ വളരെയധികം വിഷമിച്ചു.” അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അവർ ഇപ്പോൾ സുരക്ഷിതരാണെന്നും അതിൽ വളരെ ആശ്വാസമുണ്ടെന്നും പിതാവ് അറിയിച്ചു.

“അവരെ ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുവരാനായി ഞാൻ രജിസ്റ്റർ ചെയ്തു. അവർ ബ്രിട്ടീഷ് പൗരന്മാരാണ്, അതിനാൽ ഹോട്ടലിലേക്കും വിമാനത്താവളത്തിലേക്കും സുരക്ഷിതമായി കടന്നുപോകാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു.” മെല്ലേഴ്സ് പ്രൈമറി സ്കൂൾ ഹെഡ് ടീച്ചർ അമണ്ട ഡോസൺ വെളിപ്പെടുത്തി. “ഇളയ പെൺകുട്ടി എനിക്ക് ഒരു ശബ്ദ സന്ദേശം അയച്ചിരുന്നു. അവൾ ശരിക്കും അസ്വസ്ഥയായിരുന്നു. വെടിവെയ്പ്പും അക്രമവും അവളെ ശരിക്കും ഭയപ്പെടുത്തി.” അവർ കൂട്ടിച്ചേർത്തു. പുതിയൊരു രാജ്യം താലിബാൻ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും കൊടും ക്രൂരതയുടെയും കൊലപാതകങ്ങളുടെയും വാർത്തകളാണ് ഓരോ ദിനവും കടന്നുവരുന്നത്.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- കോവിഡ് വ്യാപനം തടയുന്നതിനായും വായു സഞ്ചാരം ഉറപ്പാക്കുന്നതിനായും ഇംഗ്ലണ്ടിലെ സ്കൂളുകളിൽ ഉടൻതന്നെ 30, 000 കാർബൺ ഡയോക്സൈഡ് മോണിറ്ററുകൾ ലഭ്യമാക്കുവാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. വായു സഞ്ചാരം കുറവുള്ള സ്ഥലങ്ങൾ ഇത്തരം പോർട്ടബിൾ മോണിറ്ററുകളിലൂടെ തിരിച്ചറിയാൻ സാധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ അധ്യാപക യൂണിയനുകൾ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ വായു ലഭ്യത കുറവുള്ള സ്ഥലങ്ങൾ കണ്ടെത്തുമ്പോൾ, ഉടൻതന്നെ നടപടിയും ഉണ്ടാകണമെന്ന ആവശ്യമാണ് അവർ മുന്നോട്ടുവയ്ക്കുന്നത്. ഈ ടേം മുതൽ സ്കൂളുകളിൽ കോവിഡ് പ്രോട്ടോകോളുകളിൽ അയവ് വരുത്താനാണ് തീരുമാനം. മാസ്കുകളുടെ ഉപയോഗം വേണ്ടെന്നു വയ്ക്കാനും, സാമൂഹ്യ അകലം പാലിക്കേണ്ടെന്ന തീരുമാനവുമെല്ലാം കൈക്കൊണ്ടിട്ടുണ്ട്.


നിരവധി സ്കൂളുകളിൽ ഇപ്പോൾ ജനാലകൾ മറ്റും തുറന്നാണ് വായുസഞ്ചാരം ഉറപ്പുവരുത്തുന്നത്. എന്നാൽ ഈ മാർഗം ചൂടുള്ള കാലാവസ്ഥയിൽ മാത്രമേ സാധ്യമാകുകയുള്ളൂ. അതിനാൽ തന്നെയാണ് ഇത്തരത്തിലുള്ള മോണിറ്ററുകൾ ലഭ്യമാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇതോടൊപ്പം തന്നെ വിദ്യാർഥികൾക്ക് ആഴ്ചയിൽ രണ്ടുതവണ ടെസ്റ്റ് ചെയ്യാനുള്ള സൗകര്യങ്ങളും സ്കൂളുകളിൽ ഉറപ്പുവരുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടാലും നിലവിലെ നിയമമനുസരിച്ച് ഐസലേഷനിൽ കഴിയേണ്ട ആവശ്യമില്ല. എന്നാൽ ഇത്തരത്തിൽ നിയന്ത്രണങ്ങൾ എല്ലാം മാറ്റുന്നത് അധ്യാപകരെയും മാതാപിതാക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നിയന്ത്രണങ്ങൾ മാറ്റുമ്പോൾ കൂടുതൽ കേസുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഇവർ ഭയപ്പെടുന്നു. എന്നാൽ കോവിഡ് മോണിറ്ററുകൾ ഉറപ്പാക്കുന്നത് സ്കൂളുകളിൽ പഠന സൗകര്യങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് പോകുന്നതിനാണെന്നും , വിദ്യാർഥികൾ എല്ലാവരും തന്നെ സുരക്ഷിതരായിരിക്കുമന്നും വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ അറിയിച്ചു.


എന്നാൽ ഇത്തരം മോണിറ്ററുകൾ എത്രത്തോളം ലഭ്യമാക്കാൻ സാധിക്കും എന്നത് വിദ്യാഭ്യാസ വകുപ്പിനെയും ആശങ്കയിലാഴ്ത്തുന്നു. അടുത്ത ടേമിന് മുൻപ് സ്കൂളുകളിൽ ഇത് ഉറപ്പാക്കുവാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കാലാവസ്ഥ വ്യതിയാനം കാരണം ലണ്ടൻ, കാർഡിഫ് നഗരങ്ങളുടെ പല പ്രദേശങ്ങളും പത്തു വർഷത്തിനുള്ളിൽ വെള്ളത്തിനടിയിൽ ആവുമെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. ക്ലൈമറ്റ് സെൻട്രലിൽ നിന്നുള്ള പുതിയ പഠന പ്രകാരം ഗ്രീൻവിച്ച്, ലംബെത്ത്, ബാറ്റർസീ എന്നീ പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആവാനുള്ള സാധ്യത കൂടുതലാണ്. സൗത്ത് ലണ്ടനിൽ ഫുൾഹാം, ഹാമർസ്മിത്ത്, ഷെപ്പേർഡ് ബുഷ്, എലിഫന്റ്, കാസിൽ, കാംബർവെൽ എന്നിവയുൾപ്പെടെ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നു. ശാസ്ത്രഞ്ജർ തയ്യാറാക്കിയ ഭൂപടം പ്രകാരം സ് കന്തോർപ്, ഹൾ, ഗ്രിംസ്‌ബി,കിംഗ്സ് ലിൻ എന്നീ പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. ലണ്ടനിലെ തേംസ് നദി കരകവിഞ്ഞാൽ പത്ത് വർഷത്തിനുള്ളിൽ തലസ്ഥാനത്തെ നിരവധി പ്രദേശങ്ങളിൽ പതിവായി വെള്ളപ്പൊക്കമുണ്ടാകുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

വെള്ളപ്പൊക്കം കേംബ്രിഡ്ജിലേക്കും പീറ്റർബറോയിലേക്കും വ്യാപിക്കാൻ സാധ്യതയുള്ളതായി അവർ ചൂണ്ടിക്കാട്ടുന്നു. തെക്കൻ തീരത്ത്, ഹേസ്റ്റിംഗിന് കിഴക്കുള്ള പ്രദേശവും ബ്രൈറ്റണിന് പടിഞ്ഞാറുള്ള പട്ടണങ്ങളായ വർത്തിംഗ്, ബോഗ് നർ റെജിസ് എന്നിവയും അപകടസാധ്യതയുള്ള മേഖലകളാണ്. ലിവർപൂളിന്റെ ഭാഗങ്ങളും ബ്ലാക്ക്പൂളിലേക്കുള്ള ഭാഗങ്ങളും വെള്ളപ്പൊക്കത്തെ അഭിമുഖീകരിക്കാനിടയുണ്ട്. മുൻനിര ജേണലുകളിലെ ശാസ്ത്ര പഠനത്തെ അടിസ്ഥാനമാക്കിയുള്ള ഗവേഷണമാണെന്നും കൂടുതൽ അന്വേഷണം ആവശ്യമായി വരുന്ന സ്ഥലങ്ങൾ അടയാളപ്പെടുത്താൻ പുതിയ മാപ്പുകൾ ഉപയോഗിക്കണമെന്നും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കാലാവസ്ഥാ ശാസ്ത്ര സംഘടനയായ ക്ലൈമറ്റ് സെൻട്രൽ പറയുന്നു. മണ്ണൊലിപ്പ്, കൊടുങ്കാറ്റിന്റെ തീവ്രതയിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ, ഉൾനാടൻ വെള്ളപ്പൊക്കം തുടങ്ങിയവയെ അടിസ്ഥാനമാക്കിയല്ല ഈ മാപ്പ് രൂപപ്പെടുത്തിയതെന്നും അവർ അറിയിച്ചു.

‘അനുരാഗക്കരിക്കിന്‍ വെള്ളം’ എന്ന ആദ്യ ചിത്രത്തില്‍ തന്നെ മികച്ച അഭിനേത്രിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ രജീഷ വിജയൻ, തന്റെ നിലപാടുകളിലൂടെയും സിനിമ തിരഞ്ഞെടുപ്പിലെ വ്യത്യസ്തതയിലൂടെയും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ നടിയാണ്. അഭിനയജീവിതത്തെക്കുറിച്ചും കുടുംബജീവിതത്തെപ്പറ്റിയും മനസ്സ് തുറക്കുകയാണ് രജീഷ, ഈ ഓണക്കാലത്ത്.

ഓണവും മലയാളിയും

ജാതിമത വേർതിരിവുകൾ ഇല്ലാതെ നമ്മളെല്ലാവരും ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. നമ്മൾ മലയാളികൾ ക്രിസ്തുമസും ഈദും ഒരുമിച്ചാഘോഷിക്കുന്നവരാണ്. ഓണവും അത്തരത്തിൽ ഒന്നാണ്. ഓണക്കാലത്ത് ഓരോ മലയാളിയുടെയും മനസ്സിൽ നിറയുന്നത് ഒരുമയുടെ അനുഭവമാണ്.

കുടുംബം

അച്ചന്റെ പേര് വിജയൻ. അച്ഛൻ ആർമിയിലായിരുന്നു. അമ്മയുടെ പേര് ഷീല വിജയൻ. അമ്മ അധ്യാപികയായിരുന്നു. ഒരു അനിയത്തിയുണ്ട്. പേര് – അഞ്ജുഷ വിജയൻ. അവൾ ഇപ്പോൾ ബിരുദം പൂർത്തിയാക്കി. പൂണെ, പഞ്ചാബ്, ഡൽഹി, മീററ്റ് തുടങ്ങിയ സ്ഥലങ്ങളിൽ ആയിരുന്നു എന്റെ പഠനം. ഉപരിപഠനം ഡൽഹി നോയിഡ അമിറ്റി യൂണിവേഴ്സിറ്റിയിലായിരുന്നു.

കേരളത്തിന് പുറത്തുള്ള സ്കൂൾപഠനകാലവും മലയാളവും

ഞാൻ മലയാളം പഠിക്കാനുള്ള പ്രധാന കാരണം എന്റെ മാതാപിതാക്കളാണ്. കൂടുതൽ ഭാഷകളിലുള്ള അറിവ് കൂടുതൽ സഹായകമാകും. അമ്മ പണ്ട് പറയുമായിരുന്നു, “എവിടെയാണെങ്കിലും ഒരു ബസിന്റെ ബോർഡ്‌ എങ്കിലും വായിക്കാനുള്ള മലയാളം അറിഞ്ഞിരിക്കണമെന്ന്.” സ്കൂളിൽ മലയാളം പഠിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും വീട്ടിലിരുന്ന് അമ്മ മലയാളം പഠിപ്പിച്ചതുകൊണ്ടാണ് ഇന്ന് നല്ലതുപോലെ സംസാരിക്കുന്നതും ബുദ്ധിമുട്ടില്ലാതെ സിനിമയിൽ അഭിനയിക്കാൻ കഴിയുന്നതും.

സിനിമകളുടെ തിരഞ്ഞെടുപ്പ്

എപ്പോഴും ചെയ്തവയിൽനിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്ന ആളാണ് ഞാൻ. അതാണ് കൂടുതൽ താല്പര്യം. ജൂൺ പോലെയൊരു കഥാപാത്രം വീണ്ടും ചെയ്യാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. എന്റെ കഥാപാത്രത്തിലൂടെ ഒരു കഥ പ്രേക്ഷകരിലേക്ക് എത്തണമോയെന്ന് ചിന്തിക്കും. തിരക്കഥ വായിക്കുമ്പോൾ അതാണ് മനസ്സിൽ വരിക. നല്ല അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ദരുടെയും കൂടെ ഒന്നിക്കാനുള്ള അവസരത്തെക്കാൾ ഉപരിയായി തിരക്കഥയിലാണ് ശ്രദ്ധിക്കുക. എന്റെ കഥാപാത്രമില്ലാതെ തിരക്കഥ പൂർണതയിൽ എത്തുമോയെന്ന് നോക്കുമ്പോൾ തന്നെ നമുക്ക് അറിയാൻ കഴിയും, ആ സിനിമയിലെ എന്റെ റോളിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന്. ഇത്രയും കാര്യങ്ങളാണ് പ്രധാനമായി ശ്രദ്ധിക്കുക.

നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾ

സിനിമയുടെ തിരഞ്ഞെടുപ്പിൽ ഏത് കഥാപാത്രകേന്ദ്രീകൃതമായാണ് കഥ നീങ്ങുന്നതെന്ന് നോക്കാറില്ല. ‘അനുരാഗ കരിക്കിൻ വെള്ളം’ ഒരു അച്ഛന്റെയും മകന്റെയും കഥയാണ്. എന്നാൽ അതിൽ നിന്ന് നായിക കഥാപാത്രത്തെ മാറ്റി നിർത്തിയാൽ സിനിമ പൂർണമാകില്ല. എന്നാൽ ജൂൺ, ഒരു സ്ത്രീയുടെ കാഴ്‌ചപ്പാടിലൂടെ നീങ്ങുന്ന ചിത്രമാണ്. അതിന് അതിന്റെതായ സൗന്ദര്യമുണ്ട്.

സിനിമ സംവിധായകന്റെ കലയാണെന്ന് ഞാൻ പറയും. അദ്ദേഹം തന്റെ കഥ പറയാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് അഭിനേതാക്കളും മറ്റുള്ളവരും. സ്ത്രീപക്ഷ സിനിമയുടെ തിരിച്ചുവരവ് ഈ കാലത്ത് കൂടുതലായി സംഭവിക്കുന്നുണ്ട്. അത് വളരെ നല്ല കാര്യമാണ്.

സിനിമയിലെ പൊളിറ്റിക്കൽ കറക്റ്റ്നെസ്

കുറെക്കാലമായി കേൾക്കുന്നുണ്ടെങ്കിലും ഈയൊരു വാക്ക് പൂർണമായി മനസിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. കാരണം, എന്റെ രാഷ്ട്രീയം ആയിരിക്കില്ല എന്റെ മുന്നിലിരിക്കുന്ന വ്യക്തിയുടേത്. അപ്പോൾ ആരുടെ രാഷ്ട്രീയമാണ് ശരിയെന്ന തോന്നൽ വരും. ആ വാക്ക് മാറ്റി നിർത്തി പറയുകയാണെങ്കിൽ സിനിമയിൽ ഒരു കഥാപാത്രം പീഡിപ്പിക്കാനോ മയക്കുമരുന്ന് ഉപയോഗിക്കാനോ പാടില്ലെന്ന് പറയാൻ സാധിക്കില്ല. കാരണം അങ്ങനെ ചെയ്യുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്. അവരെ അങ്ങനെ തന്നെയാണ് സിനിമയിൽ കാണിക്കേണ്ടതും. എന്നാൽ മോശമായ ഒരു കാര്യത്തെ ഗ്ലോറിഫൈ ചെയ്യാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അത് സിനിമയെടുക്കുന്ന വ്യക്തിയുടെ ധാര്‍മ്മിക ഉത്തരവാദിത്തമാണ്. തെറ്റിനെ ഗ്ലോറിഫൈ ചെയ്യുന്ന സിനിമകളിൽ ഉൾപ്പെടാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്.

കാഴ്ചപ്പാടും ചിന്താഗതിയും

എന്റെ കാഴ്ചപ്പാടിനെയും ചിന്താഗതിയെയും സ്വാധീനിക്കുന്നത് ജീവിതാനുഭവങ്ങളാണ്. മലയാള സിനിമാ മേഖലയിലെ പ്രഗത്ഭരായ ഒരുപാട് ആളുകളെ കാണാനും അവരുമായി സംവദിക്കാനും അവസരമുണ്ട്. അതിലൂടെ എന്റെ കാഴ്ചപ്പാടുകളും നവീകരിക്കപ്പെട്ടിട്ടുണ്ട്. മാറാൻ സ്വയം തയ്യാറാകണമെന്ന് മാത്രം. എന്റെ ചിന്തകൾ മാത്രമാണ് ശരിയെന്നു കരുതാൻ പാടില്ല.

കോവിഡും ഖാലിദ് റഹ്മാന്റെ ‘ലവ്വും’

കഴിഞ്ഞ ലോക്ക്ഡൗണിലാണ് ഞാൻ ഏറ്റവും കൂടുതൽ അഭിനയിച്ചത്. ലവ്, ഖോ ഖോ, കർണൻ തുടങ്ങിയ ചിത്രങ്ങൾ ആ സമയത്താണ് പൂർത്തിയാക്കിയത്. ഒരു സിനിമാ സെറ്റിൽ 75 – 150 ആളുകൾ വരെ ഉണ്ടാവുന്ന സമയത്ത് കോവിഡ് നിയന്ത്രണങ്ങൾ അനുസരിച്ച് 35 ആളുകൾക്ക് മാത്രമായിരുന്നു അന്ന് അനുമതി. ലവ് ൽ അഭിനേതാക്കൾ ആറു പേർ മാത്രമാണെന്നത് ഗുണമായി. അപ്പാർട്ട്മെന്റിൽ ചിത്രീകരിക്കാൻ അനുമതി ഇല്ലാതിരുന്നതിനാൽ സംവിധായകന്റെ താമസസ്ഥലത്ത് തന്നെയായിരുന്നു ചിത്രീകരണം. താഴത്തെ ഫ്ലാറ്റിൽ ഒരുങ്ങി, മുകളിലത്തെ ഫ്ലാറ്റിലെത്തി അഭിനയിക്കുകയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായ അനുഭവമായിരുന്നു ലവ്. ഫ്ലാറ്റിനുള്ളിൽ തന്നെ 20 – 25 ദിവസത്തെ ഷൂട്ട്. റഹ്മാൻ സിനിമ ഒരുക്കിയ രീതിയും വളരെ വ്യത്യസ്തമായിരുന്നു. മൂന്നുനാലു മാസം മുറിയുടെ ഉള്ളിൽ അടച്ചിരുന്നിട്ട് ഏതുവിധവും ജോലി ചെയ്യണമെന്ന അവസ്ഥയായി. ആ സമ്മർദ്ദത്തിൽ നിൽക്കുമ്പോഴാണ് റഹ്മാന്റെ ക്ഷണം വരുന്നത്. കോവിഡ് നൽകിയ മാനസിക പിരിമുറുക്കത്തിൽ നിന്നുള്ള രക്ഷപ്പെടൽ കൂടിയായിരുന്നു ലവ്.

തമിഴിലേക്കുള്ള അരങ്ങേറ്റം – കർണൻ. മാരി സെൽവരാജും ധനുഷും.

തമിഴിലേക്കുള്ള പ്രവേശനം മാരി സെൽവരാജ് എന്ന സംവിധായകാനൊപ്പം ആണെന്നത് വലിയ കാര്യമായി കരുതുന്നു. നല്ലതുപോലെ വായിക്കുന്ന, നല്ലതുപോലെ ചിന്തിക്കുന്ന, സിനിമയെ കൂടുതൽ ദൃശ്യാത്മകമായി സമീപിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഒരു മാസ്സ് പടം എങ്ങനെ ക്ലാസ്സായി എടുക്കാം എന്നതിനുദാഹരണമാണ് കർണൻ. തമിഴ് സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് ധനുഷ്. അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറി, കണ്ണുകൊണ്ടുള്ള അഭിനയം എന്നിവ ഗംഭീരമാണ്. എല്ലാവരുടെയും കൂടി വർക്ക്‌ ചെയ്യാൻ കഴിഞ്ഞുവെന്നത് എന്റെ ഭാഗ്യമായി കരുതുന്നു.

തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളോടൊപ്പം സിനിമകൾ

ആരുടെ കൂടെ അഭിനയിക്കുന്നു എന്നതിനേക്കാൾ ഉപരിയായി നല്ല കഥാപാത്രം, നല്ല കഥ, മികച്ച സംവിധായകൻ എന്നിവയിലാണ് ശ്രദ്ധിക്കുന്നത്. സൂര്യ, കാർത്തി തുടങ്ങിയവരോടൊപ്പം അഭിനയിക്കാൻ സാധിക്കുന്നുവെന്നത് ഭാഗ്യമായി കരുതുന്നു. ജൂൺ സിനിമയ്ക്ക് ശേഷമാണ് ഈ അവസരങ്ങളെല്ലാം എന്നെ തേടിയെത്തിയതും. ഭാഷയുടെ അതിരുകൾ കൂടാതെ അഭിനയിക്കണമെന്നാണ് ആഗ്രഹം. ലഭിക്കുന്ന കഥാപാത്രത്തെ പൂർണതയിൽ എത്തിക്കുവാൻ പരിശ്രമിക്കും. അത് ഉറപ്പാണ്.   എല്ലാ മലയാളികൾക്കും എൻെറ തിരുവോണാശംസകൾ.

തയ്യാറാക്കിയത് – ഷെറിൻ പി യോഹന്നാൻ

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കാബൂളിൽ നിന്ന് ബ്രിട്ടീഷുകാരെയും അഫ് ഗാൻ പൗരന്മാരെയും കൊണ്ടുപോകുന്ന വിമാനങ്ങൾ ഒന്നും തന്നെ ശൂന്യമായിട്ടില്ല പറന്നുയരുന്നതെന്ന് യുകെ പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പറഞ്ഞു. കാബൂളിൽ നിന്നുള്ള ചില വിമാനങ്ങളിൽ കുറച്ച് ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന റിപ്പോർട്ടുകൾ ബെൻ വാലസ് നിരസിച്ചു. ഏകദേശം 4,500 യുഎസ് സൈനികർ കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ താൽക്കാലിക നിയന്ത്രണത്തിലാണ്. ഒഴിപ്പിക്കൽ വിമാനങ്ങൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി 900 ബ്രിട്ടീഷ് പട്ടാളക്കാരും സ്ഥലത്ത് പട്രോളിംഗ് നടത്തുന്നുണ്ട്. യാത്രാ രേഖകളില്ലാതെ അഫ്ഗാൻ പൗരന്മാരെ താലിബാൻ തടയുന്നുണ്ട്. താലിബാൻ ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, ഞായറാഴ്ച മുതൽ കാബൂൾ വിമാനത്താവളത്തിലും പരിസരത്തും 12 പേർ കൊല്ലപ്പെട്ടുവെന്ന് റോയിട്ടേഴ് സ് വാർത്താ ഏജൻസി റിപ്പോർട്ട്‌ ചെയ്തു. എന്നാൽ സാധുവായ രേഖകൾ ഉള്ളവർക്ക് പോലും വിമാനത്താവളത്തിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ട് നേരിട്ടു. ചിലരെ താലിബാൻ ഗാർഡുകൾ മർദ്ദിച്ചതായി റിപ്പോർട്ടുകളുണ്ട്.

താനും കുടുംബവും പോകാൻ തയ്യാറെടുക്കുമ്പോൾ വിമാനത്താവളത്തിൽ വെടിവയ്പ്പുണ്ടായിരുന്നുവെന്ന് ബ്രിട്ടീഷ് പൗരത്വമുള്ള അഫ് ഗാൻകാരനായ ഘർഗാഷ് ത് ഹിദായി വെളിപ്പെടുത്തി. സാഹചര്യം അതിവേഗം കുഴഞ്ഞുമറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് മെഡിക്കൽ വിദ്യാർത്ഥി വിവാഹത്തിനായി ജൂലൈയിൽ കാബൂളിൽ എത്തിയ ശേഷം തിരിച്ചു വരവിനായി ഇപ്പോൾ നാലു തവണ വിമാനത്താവളത്തിൽ എത്തി. മുമ്പത്തെ ശ്രമത്തിൽ, താൻ 10 മണിക്കൂർ കാത്തിരുന്നെങ്കിലും ജനക്കൂട്ടത്തെ മറികടന്ന് എയർപോർട്ട് ഗേറ്റിൽ എത്താൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ, വെടിയൊച്ചകൾ ഉണ്ടെന്നും ആളുകൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. യുഎസ് വിമാനത്താവളം പ്രവർത്തിപ്പിക്കുന്നിടത്തോളം കാലം യുകെ അഫ് ഗാനിസ്ഥാനിൽ തുടരുമെന്ന് പ്രതിരോധ സെക്രട്ടറി പറഞ്ഞു. ഈ ആഴ്ച അഫ് ഗാനിസ്ഥാനിൽ നിന്നുള്ള വിമാനങ്ങളിലെ യാത്രക്കാരിൽ ബ്രിട്ടീഷ് സർക്കാർ ഉദ്യോഗസ്ഥർ, ബ്രിട്ടീഷ് പൗരന്മാർ, മാധ്യമ പ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, യുകെയിൽ ജോലി ചെയ്തിരുന്ന അഫ് ഗാൻ പൗരന്മാർ എന്നിവർ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച, ഷെഫീൽഡ് ഹോട്ടൽ മുറിയിലെ ജനാലയിൽ നിന്ന് വീണ് മരിച്ച അഞ്ച് വയസ്സുകാരനായ അഫ് ഗാൻ അഭയാർത്ഥിയെ പോലീസ് തിരിച്ചറിഞ്ഞു. മുഹമ്മദ് മുനിബ് മജീദി, അമ്മയോടൊപ്പം താമസിച്ചിരുന്ന ഒൻപതാം നിലയിലെ മുറിയിൽ നിന്ന് വീണതായാണ് റിപ്പോർട്ട്. 15 ദിവസം മുമ്പ് മുഹമ്മദിന്റെ കുടുംബം യുകെയിൽ എത്തിയതായി ഹോട്ടലിൽ താമസിക്കുന്നവർ പറഞ്ഞു. എആർഎപി പദ്ധതിയുടെ ഭാഗമായാണ് അവരെ യുകെയിലേക്ക് മാറ്റിയത്. മരണത്തെ സംശയാസ്പദമായി കണക്കാക്കുന്നില്ലെന്ന് സൗത്ത് യോർക്ക്ഷയർ പോലീസ് പറഞ്ഞു. മുഹമ്മദിന്റെ പിതാവ് അഫ്ഗാനിസ്ഥാനിലെ ബ്രിട്ടീഷ് എംബസിയിൽ ജോലി ചെയ്തിരുന്നു. “കുട്ടിയുടെ ദാരുണമായ മരണത്തിൽ ഞങ്ങൾ അങ്ങേയറ്റം ദുഖിതരാണ്.” കുടുംബത്തിന് പിന്തുണ അറിയിച്ചുകൊണ്ട് ഹോം ഓഫിസ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- റീസൈക്കിൾ ചെയ്ത മാലിന്യങ്ങൾ വഹിച്ച ലോറിക്ക് ലണ്ടനിലെ പ്രധാന പാതയായ എം 25 യിൽ വെച്ച് തീപിടിച്ചതിനെ തുടർന്ന് ജംഗ്ഷൻ 16നും 17നും ഇടയിൽ നിരവധി മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു. ഉടൻതന്നെ ബക്കിങ്ഹാംഷെയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസും, തെമ്സ് വാലി പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. ലോറിയിൽ ഉണ്ടായിരുന്നത് റീസൈക്കിൾഡ് വേസ്റ്റ് ആയിരുന്നാൽ തീ അണയ്ക്കാൻ കുറച്ചധികം സമയം വേണ്ടി വന്നതായി അഗ്നിശമന സേനാംഗങ്ങൾ വ്യക്തമാക്കി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. രാത്രി 8:15 ഓടെ സ്ഥിതിഗതികൾ വിലയിരുത്തി പാത തുറന്നെങ്കിലും, രണ്ട് ലെയിനുകൾ വീണ്ടും അടച്ചിടേണ്ടി വന്നതായി അധികൃതർ വ്യക്തമാക്കി.


എം 25 പാതയിൽ ഉണ്ടായ തടസ്സം ലണ്ടനിലെ യാത്രക്കാരെ മൊത്തമായി തന്നെ ബാധിച്ചു. വെസ്റ്റ് ലണ്ടൻ, ബക്കിങ്ഹാംഷെയർ, ഹെർട്ട്ഫോർഡ്ഷെയറിലെ മേപ്പിൾ ക്രോസ്സ് ഏരിയ എന്നിവിടങ്ങളിലെല്ലാം ഗതാഗത തടസ്സമുണ്ടായി. ഡൈവേർഷൻ റൂട്ടുകൾ ട്രാഫിക് പോലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എം 25 പാതയിലെ ജംഗ്ഷൻ പതിനാറിൽ നിന്ന് എം 40 ൽ കടക്കാനാണ് യാത്രക്കാർക്ക് പ്രാഥമിക നിർദേശം നൽകിയിരിക്കുന്നത് . പിന്നീട് എം 40 ന്റെ ആദ്യ ജംഗ്ഷനിൽ നിന്ന് എ 40 തിലേക്കുള്ള ആദ്യ എക്സിറ്റ് എടുക്കേണ്ടതാണ്. പിന്നീട് എത്തുന്ന ട്രാഫിക് ജംഗ്ഷനിൽ നിന്നും എ 412 ലേയ്ക്കുള്ള ഡൈവേർഷൻ എടുക്കേണ്ടതാണ്. അതിനുശേഷം ഡെൻഹാം റെയിൽവേ ബ്രിഡ്ജിന് അടിയിൽ കൂടി മേപ്പിൾ ക്രോസ് റൗണ്ട് എബൗട്ടിൽ യാത്രക്കാർ എത്തിച്ചേരേണ്ടതാണ് എന്ന് നിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു. റൗണ്ട് എബൌട്ടിലെ ആദ്യ എക്സിറ്റിലൂടെ കടന്ന് എ 412 നെയും എം 25 നെയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡിലേക്ക് എത്തണം. എം 25 ലെ ജംഗ്ഷൻ 17 ലെ റൗണ്ട് എബൌട്ടിൽ മൂന്നാമത്തെ എക്സിറ്റിലൂടെ വീണ്ടും യാത്രക്കാർക്ക് എം 25 പാതയിലൂടെ യാത്ര തുടരാമെന്ന് ട്രാഫിക് പോലീസ് വ്യക്തമാക്കുന്നു. ജംഗ്ഷൻ 16 മുതൽ 17 വരെയുള്ള സ്ഥലം അടച്ചിട്ടിരിക്കുന്നതിനാലാണ് ഇത്തരമൊരു ഡൈവേർഷൻ റൂട്ട് പ്രസിദ്ധപ്പെടുത്തിയത് എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാർ എല്ലാവരും തന്നെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.

ജോമോൻ കുര്യാക്കോസ്

ഓണസദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് എരിശ്ശേരി. വിവിധയിടങ്ങളിൽ വിവിധ ഇനം പച്ചക്കറികൾ കൊണ്ട് എരിശ്ശേരി ഉണ്ടാക്കാറുണ്ട്. ഇതിൽ മത്തങ്ങ എരിശ്ശേരി പലപ്പോഴും സദ്യയിൽ പ്രധാനമാണ്. സാധാരണ മത്തങ്ങ എരിശ്ശേരിയിൽ നിന്നും അല്പം വ്യത്യസ് തത നിറഞ്ഞതാണ് ഈ പാചകകൂട്ട്. ഇവിടെ മത്തങ്ങയോടൊപ്പം വെള്ളപ്പയറും ( ലോബിയ ) എരിശ്ശേരിയിൽ ഉപയോഗിച്ചിട്ടുണ്ട്. ഇതിനുപകരം വൻപയറും ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവത്തിൽ അല്പം മധുരമയം കൂടി ഉണ്ട്. മത്തങ്ങയും പയറും വേവിച്ച ശേഷം അതിലേക്ക് ആവശ്യമായ അരപ്പ് ഒഴിച്ച്, പിന്നീട് കടുക് വറുത്തെടുക്കുകയാണ് ചെയ്യുന്നത്.

 

ആവശ്യമായ സാധനങ്ങൾ

വെഡ് ജ് രൂപത്തിൽ ചെറിയ കഷണങ്ങളായി മുറിച്ച മത്തങ്ങ – 400-450 ഗ്രാം

വെള്ളപ്പയർ അഥവാ ലോബിയെ ബീൻസ് – 1/2 കപ്പ്

മഞ്ഞൾപൊടി- 1/4 ടീസ്പൂൺ

മുളകുപൊടി – 1/4 ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

അരപ്പിന് ആവശ്യമായ സാധനങ്ങൾ

തേങ്ങ ചിരകിയത്- 3/4 കപ്പ്

ജീരകം- 1/2 ടീസ്പൂൺ

പച്ചമുളക്-1

താളിക്കുന്നതിന് ആവശ്യമായ സാധനങ്ങൾ

കറിവേപ്പില -12 മുതൽ 15 എണ്ണം

കടുക്- 1/2 മുതൽ 3/4 ടീസ്പൂൺ

ചുവന്നമുളക്- 1 മുതൽ 2
( മുഴുവനായോ, മുറിച്ചോ, അരി കളഞ്ഞോ ഉപയോഗിക്കാം)
തേങ്ങ ചിരകിയത്- 2 മുതൽ 3
ടേബിൾസ്പൂൺ
വെളിച്ചെണ്ണ/ വെജിറ്റബിൾ ഓയിൽ-
1 മുതൽ 1.5 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം
1. വെള്ളപയർ നന്നായി കഴുകിയെടുത്ത് രണ്ട് മുതൽ രണ്ടര കപ്പ് വെള്ളവും, ആവശ്യമായ ഉപ്പും ചേർത്ത് കുക്കറിൽ വേവിക്കുക. വേവിച്ചശേഷം വെള്ളത്തിൽ നിന്ന് ഊറ്റിയെടുത്ത് പയർ മാറ്റിവയ്ക്കുക.

2. മത്തങ്ങ കഷണങ്ങളായി മുറിച്ചതിനുശേഷം കഴുകിയെടുത്ത് മുളകുപൊടി, ഉപ്പ്, മഞ്ഞൾപൊടി എന്നിവ പുരട്ടി അല്പസമയം വച്ച ശേഷം, മൈക്രോവേവ് അവ്നിൽ 170 ഡിഗ്രി സെൽഷ്യസിൽ 10 മിനിറ്റ് റോസ്റ്റ് ചെയ്യുക.

3. പിന്നീട് മത്തങ്ങ കഷണങ്ങൾ ഒരു കപ്പ് വെള്ളമൊഴിച്ച് പാനിൽ വേവിക്കുക.

4. ഇതിലേക്ക് ആവശ്യമായ മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർക്കുക.

5. പാൻ അടച്ചുവെച്ച് മത്തങ്ങാ കഷണങ്ങൾ12 മുതൽ 15 മിനിറ്റ് വരെ ചെറിയ തീയിൽ വേവിച്ചെടുക്കുക.

6. മത്തങ്ങ വേവിച്ചെടുക്കുന്ന സമയത്ത് പാനിലെ വെള്ളം വറ്റാതെ ശ്രദ്ധിക്കണം. വെള്ളം കുറയുകയാണെങ്കിൽ ആവശ്യമായ വെള്ളം ഒഴിച്ചു കൊടുക്കേണ്ടതാണ്.

7. മത്തങ്ങ വേവുന്നതിനിടയിൽ, അരപ്പിനാവശ്യമായ തേങ്ങ, ജീരകം, പച്ചമുളക് എന്നിവ മിക്സിയിൽ അര കപ്പ് വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക.

8. വേവിച്ചെടുത്ത മത്തങ്ങ കഷണങ്ങളിലേക്ക്, അരപ്പൊഴിച്ച ശേഷം, വേവിച്ചെടുത്ത വെച്ച വെള്ള പയറും കൂടി ചേർക്കുക.

9. അരക്കപ്പ് വെള്ളം കൂടി ഇതിലേക്ക് ചേർക്കുക. പിന്നീട് 10 മുതൽ 12 മിനിറ്റ് വരെ ചെറിയ തീയിൽ ഇളക്കിക്കൊടുക്കുക. കറി കുറുകുകയാണെങ്കിൽ കുറച്ചു വെള്ളം കൂടി ചേർത്തുകൊടുക്കാം. ഇതിനു ശേഷം കറി അടച്ചു മാറ്റിവയ്ക്കുക.

10. താളിക്കുന്നതിനായി, ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് കറിവേപ്പിലയും ചുവന്ന മുളകും ചേർക്കുക. കറിവേപ്പില മൂത്ത ശേഷം ഇതിലേക്ക് ചിരകിയ തേങ്ങ ചേർത്ത്, ചെറിയ മഞ്ഞ നിറമാകുന്നതുവരെ ഇളക്കുക.

11. ചെറിയ തീയിൽ കരിഞ്ഞു പോകാതെ തേങ്ങ ഇളക്കി എടുക്കേണ്ടതാണ്.

12. തേങ്ങ മഞ്ഞനിറം ആകുമ്പോഴേക്കും ഇത് കറിയിലേക്ക് ഒഴിച്ച് ഇളക്കി ഉപയോഗിക്കാം.

ഷെഫ് ജോമോൻ കുര്യാക്കോസ്

ആഹാരത്തോടുള്ള പ്രേമം കാരണം ഹോട്ടൽ മാനേജ്മന്റ് പഠിച്ചു കഴിഞ്ഞ് 13 വർഷമായി ലണ്ടനിൽ ജോലി നോക്കുന്നു. ഇപ്പോൾ ദി ലളിത് ലണ്ടൻ എന്ന ഫൈവ് സ്റ്റാർ ഹോട്ടലിന്റെ ഹെഡ് ഷെഫ് ആയി ജോലി ചെയ്യുന്നു. പരിമിതികൾ ഏറെയുണ്ടായിട്ടും നമ്മുടെ നാടൻ ഫുഡിനെ അതിന്റെ രുചിക്ക് വ്യത്യാസം വരുത്താതെ കാഴ്ചയിലും പേരിലും മാറ്റം വരുത്തി അതിനെ പുതുതായി ആൾക്കാരിലേക്കു എത്തിക്കുക എന്നുള്ളതാണ് ജോമോന്റെ ഏറ്റവും വലിയ ആഗ്രഹം. ഈ സ്വപ്ന സാക്ഷാത്കാരത്തിനായി ജോമോൻ നടത്തുന്ന പരിശ്രമങ്ങളുടെ ഫലമായി നമ്മുടെ പല നാടൻ ഡിഷുകളും വളരെ ആകർഷകമായി പ്ലേറ്റിംഗ് ചെയ്ത് വിവിധ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നു.

ലോക പ്രശസ്ത പാചക പരിപാടി ആയ ബിബിസി സെലിബ്രിറ്റി മാസ്റ്റർ ഷെഫിലെ പങ്കാളിത്തം, ഓൺലൈൻ മാധ്യമങ്ങളിൽ ഒന്നായ ബ്രിട്ടീഷ്മലയാളിയുടെ ദി ന്യൂസ് പേഴ്‌സൺ ഓഫ് ദി ഇയർ,100 മോസ്റ്റ് ഇൻഫ്ലുവെൻഷ്യൽ യുകെ മലയാളി പേഴ്സണാലിറ്റീസ് 2021 തുടങ്ങി നിരവധി അവാർഡുകൾ ഇതിനകം ജോമോന് സ്വന്തം. ലോക്ക്ഡൗൺ കാലത്ത് ഓൺലൈനിൽ കൂടി ഇന്ത്യയിലെയും യൂകെയിലെയും വിവിധ കാറ്ററിംഗ് കോളേജിലെ ഗസ്റ്റ് ലക്ച്ചർ, ഇക്കഴിഞ്ഞ മദേഴ്‌സ് ഡേയിൽ ലണ്ടൻ കലാഭവൻ അവതരിപ്പിച്ച ‘We shall overcome ‘ എന്ന ഓൺലൈൻ ഷോയിലെ സാന്നിധ്യം തുടങ്ങി നിരവധി മേഖലകളിൽ ജോമോൻ സജീവമാണ് . ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയായ ജോമോൻ ,ഭാര്യ ലിൻജോ മക്കളായ ജോവിയാൻ, ജോഷേൽ, ജോഷ്‌ലീൻ എന്നിവരൊപ്പം എസ്സെക്സിലെ ബാസിൽഡണ്ണിൽ താമസിക്കുന്നു.

ഹരിഗോവിന്ദ് താമരശ്ശേരി

കാലാനുസൃതമായ മാറ്റങ്ങളും പരിഷ്‌കാരങ്ങളും നാഗരികതയുമെല്ലാം നമുക്ക് പുതിയൊരു പരിവേഷം നല്‍കിയെങ്കിലും എന്നും ഗൃഹാതുരത ഉണര്‍ത്തുന്ന മധുര സങ്കല്‍പ്പമാണ് മലയാളിക്ക് ഓണം. ഓണമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ തുമ്പയും, കണ്ണാന്തളിയും, നെല്ലിയും, മുക്കൂറ്റിയും, തുളസിയും, കരവീരകവും, ചിലന്നിയും, കോളാമ്പിയും, കൃഷ്ണക്രാന്തിയും, കൃഷ്ണകിരീടവും, അരളിയുമെല്ലാം പ്രകൃതിയുടെ ഓര്‍മ്മകളായി നമ്മിലേക്ക് കുടിയേറുന്നത് ഒരു പക്ഷെ നമ്മുടെ പൂര്‍വികര്‍ നമുക്ക് വിശുദ്ധി കൈവിടാത്ത നല്‍കിയ ഐതിഹ്യങ്ങളുടെ ഗുണഫലങ്ങളാകാം. ഇത്തരം ഐതിഹ്യങ്ങളുടെ സത്ത ചരിത്രവസ്തുതകളെ മാനിച്ചുകൊണ്ടുതന്നെ പുതു തലമുറകളിലേക്ക് കൈമാറേണ്ട ബാധ്യത ഓരോ മലയാളിക്കും ഉണ്ട്.

ഓണം മലയാളികളുടേത് മാത്രമാണെന്ന വാദം ചരിത്രപരമായി ശരിയല്ല എന്ന് രേഖപ്പെടുത്തിയിട്ടുള്ള വിശ്രുതങ്ങളായ ഒട്ടനവധി പുരാവൃത്തങ്ങളും നിരീക്ഷണങ്ങളൂം പ്രചാരത്തിലുണ്ട്. വേദങ്ങളിലെവിടെയും മഹാബലിയെ കുറിച്ചോ വാമനനെ കുറിച്ചോ പരാമര്ശിക്കപ്പെടുന്നില്ലെങ്കിലും മഹാഭാരതം മുതലിങ്ങോട്ട് രാമായണത്തിലും, ഭാഗവതത്തിലും മഹാബലിവാമന കഥ പരാമര്ശിക്കപ്പെടുന്നുണ്ട്. മഹാബലി ആരെന്നുള്ളതിന് ഐതിഹ്യങ്ങളും ചരിത്ര രേഖകളും പലതുണ്ട്. ഹിരണ്യ കശിപുവിന്റെ പുത്രനായ പ്രഹ്‌ളാദന്റെ പൗത്രനാണ് മഹാബലിയെന്ന് പുരാണങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. തൃക്കാക്കര വാണിരുന്ന മഹാബലിപെരുമാളിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്നും ചരിത്രകാരന്മാര്‍ അനുമാനിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ ടൈഗ്രീസ്, യൂഫ്രട്ടീസ് നദീതടങ്ങളില്‍ ബി സി രണ്ടും മൂന്നും സഹസ്രാബ്ദങ്ങളില്‍ വര്‍ത്തിച്ചിരുന്ന അസീറിയയിലാണ് മഹാബലിയുടെയും ഓണത്തിന്റെയും തുടക്കമെന്ന് എന്‍ വി കൃഷ്ണ വാര്യരെപ്പോലുള്ള ചരിത്ര ഗവേഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അസീറിയയുടെ തലസ്ഥാനമായിരുന്ന നിനവെ പട്ടണത്തില്‍ നടത്തിയ ഉദ്ഘനനങ്ങളില്‍ നിന്ന് അസീറിയ ഭരിച്ചിരുന്ന രാജവംശ പരമ്പരയിലെ ഒരു രാജാവായിരുന്നിരിക്കാം മഹാബലി എന്ന് കണക്കാക്കപ്പെടുന്നു. ‘അസൂര്‍ ബാനിപ്പാല്‍’ എന്ന് അറിയപ്പെട്ടിരുന്ന ചക്രവര്‍ത്തിയാണ് പിന്നീട് മഹാബലിയായി അറിയപ്പെട്ടത് എന്നും പറയപ്പെടുന്നു. പുരാണങ്ങളില്‍ പറയപ്പെടുന്ന ശോണിതപുരം ബലിയുടെ പുത്രനായ ബാണന്റെ രാജധാനിയാണ്. ഈ ശോണിതപുരവും അസ്സീറിയയുടെ തലസ്ഥാനമായ നിനേവയും ഒന്നുതന്നെയാണെന്നും ദ്രാവിഡരുടെ മൂലവംശങ്ങളില്‍ ഒന്ന് അസ്സീറിയയില്‍ നിന്നും കുടിയേറിപ്പാര്‍ത്തവരാണെന്നും എന്‍ വി സൂചിപ്പിക്കുന്നുണ്ട്. ഇന്നത്തെ സിറിയയുടെയും, ഈജിപ്റ്റിന്റെയുമെല്ലാം മാതൃദേശമായിരുന്ന അസീറിയയില്‍നിന്ന് ഏതോ ചരിത്രാതീത കാലത്തു ലോകത്തിന്റെ നാനാഭാഗത്തേക്ക് കുടിയേറിയ ജനവര്ഗങ്ങളില്‍ മലയാളികളടങ്ങുന്ന സമൂഹം മാത്രം ആ ചക്രവര്‍ത്തിയുടെയും, ഓണമായി പിന്നീട് പരിണമിച്ച ആഘോഷത്തിന്റെയും ചരിത്രത്തെ ഐതിഹ്യമാക്കി കൂടെ കൊണ്ടുനടന്നതാകാം എന്ന് കരുതിപ്പോരുന്നു.

സംഘകാല കൃതികളായ മധുരൈകാഞ്ചിയിലും, തിരുപല്ലാണ്ട് ഗാനത്തിലുമെല്ലാം ദ്രാവിഡത്തനിമ പുലര്‍ത്തുന്ന ആഘോഷമായി ഓണം പ്രതിപാദിക്കപ്പെടുന്നുണ്ട്. ചേരമാന്‍ പെരുമാള്‍ മാമാങ്കത്തിന്റെ തീരുമാനമനുസരിച് ബുദ്ധമത പ്രചരണം തടയുവാനും ജനങ്ങള്‍ക്കിടയില്‍ ഐക്യം ഉറപ്പിക്കുവാനും ഒരു ദേശീയോത്സവമായി വിളംബരം ചെയ്ത് ഓണം വിപുലമായി ആഘോഷിക്കുവാന്‍ ആരംഭിച്ചതായി മഹാകവി ഉള്ളൂര്‍ ഓണത്തെ മാമാങ്കവുമായി ബന്ധപ്പെടുത്തി പരാമര്‍ശിക്കുന്നുണ്ട്. ചേരമാന്‍ പെരുമാള്‍ മതം മാറി മക്കത്തുപോയത് ചിങ്ങമാസത്തിലെ തിരുവോണനാളിലാണെന്നും അദ്ദേഹത്തോടുള്ള ആദരസൂചകമായി ആ ദിവസം പുതുവര്ഷപ്പിറവിയായി ആഘോഷിക്കുവാന്‍ തുടങ്ങിയെന്നും മലബാര്‍ മാന്വലിന്റെ രചയിതാവായ വില്യം ലോഗന്‍ അഭിപ്രായപ്പെടുന്നു. തിരുവോണം ബുദ്ധമതത്തിന്റെ സംഭാവനയാണെന്ന് മറ്റൊരു വാദം നിലനില്‍ക്കുന്നു. ഓണത്തിനു പരശുരാമാനുമായി ബന്ധപ്പെടുത്തി പറഞ്ഞുപോരുന്ന വേറൊരു ഐതിഹ്യവും നിലവിലുണ്ട്.
ഇത്തരത്തില്‍ ഓണത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചരിത്രമതപണ്ഡിതന്മാരുടെ ഇടയില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടെങ്കിലും, പൊതുവെ ചരിത്രത്തെയും സ്മാരകങ്ങളെയും തനിമവിടാതെ നിലനിര്‍ത്തുവാന്‍ മലയാളികള്‍ക്ക് സാധിക്കുണ്ടോ എന്നത് തര്‍ക്കവിധേയമാണെങ്കിലും, മറ്റനേകം സംസ്‌കാരങ്ങള്‍ കൈയൊഴിഞ്ഞ ഓണം പോലൊരു ഉത്സവം ഇന്നും ചരിത്ര വസ്തുതകള്‍ മാറ്റിനിര്‍ത്തി ഒരു ഐതിഹ്യമായി നിലനിര്‍ത്തുവാന്‍ മലയാളിക്ക് സാധിക്കുന്നുണ്ട് എന്നതില്‍ നമുക്ക് അഭിമാനിക്കാം.

ഏതിലും മതരാഷ്ട്രീയ ചിന്തകള്‍ തിരുകുന്ന ഇക്കാലത്തും ഓണം പോലൊരു മിത്ത് വൈവിധ്യമേറിയ ആഘോഷങ്ങള്‍ കൊണ്ട് നമ്മെ പരസ്പരം അടുപ്പിക്കുന്നു. കേരളത്തില്‍ എങ്ങും പ്രചുരപ്രചാരം സിദ്ധിച്ച തുമ്പിതുള്ളല്‍, തൃക്കാക്കര അത്തപൂവട, ആറന്മുള ഉത്രട്ടാതി വള്ളംകളി, തൃപ്പൂണിത്തുറ അത്തച്ചമയം, വടക്കേ മലബാറിലെ ഓണത്താര്, ഓണപ്പൊട്ടന്‍, അമ്പലപ്പുഴ വേലകളി, വള്ളുവനാട്ടിലെ ഓണവില്ല്, കുന്നംകുളത്തെ ഓണത്തല്ല്, തൃശൂരിലെ പുലിക്കളി, എന്നിങ്ങനെ ജാതിമതവര്‍ഗ്ഗവര്‍ണ്ണദേശ വ്യത്യാസമില്ലാതെ മലയാളികളെ ആഘോഷങ്ങള്‍ കൊണ്ട് ഒരുമിപ്പിക്കുന്നതില്‍ ഓണം വഹിക്കുന്ന പങ്ക് ചെറുതല്ല.

ലോകത്തെവിടെ മലയാളി ഉണ്ടെങ്കിലും അവിടെ ഓണമുണ്ട്. പ്രവാസിയായ മലയാളിയെയും മാവേലി സങ്കല്പത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മുഖ്യ ഘടകം ഒരുപക്ഷെ സ്വന്തം നാട്ടില്‍ ജീവിച്ചു മതിവരാതെ നാടുകടക്കേണ്ടിവന്ന അവസ്ഥ തന്നെയായിരിക്കണം.
ഉത്തരാധുനികതയുടെ ജീവിതപ്പാച്ചിലില്‍ ഉത്രാടപ്പാച്ചിലിനും, തിരുവോണത്തിനും, ആചാരങ്ങളുടെ തനിമയ്ക്കുമെല്ലാം മങ്ങലേറ്റു തുടങ്ങിയിരിക്കുന്നു. പ്രവാസികളുടെ ഓണമെന്ന സങ്കല്പം സദ്യയിലേക്കും, തിരുവാതിര കളിയിലേക്കും ചുരുങ്ങുമ്പോഴും, ആഘോഷങ്ങള്‍ ലഹരിയില്‍ ഒതുങ്ങുമ്പോഴും, ജനങ്ങള്‍ക്കിടയില്‍ ഏറ്റവും ജനകീയനായി ജീവിച്ച ജനാധിപത്യ വാദിയായ ഒരു മാവേലിയെ മനസ്സിലെവിടെയോ സൂക്ഷിക്കുവാന്‍ കഴിയുന്നു എന്നത് വര്‍ത്തമാനകാലത്തും പ്രവാസി മലയാളിയുടെ സ്വപ്നങ്ങള്‍ക്ക് നിറവും പ്രതീക്ഷയും പകരുന്നുണ്ട്. പ്രവാസിയില്‍ പ്രവൃത്തിക്കുന്ന ആ നിഷ്‌കളങ്കമായ മാവേലി മനസ്സു തന്നെയാകാം ഓണം മലയാളക്കരയെക്കാള്‍ മനോഹരമായി ഞങ്ങളാണ് ആഘോഷിക്കുന്നതെന്ന അതിവാദം ഓരോ പ്രവാസിയെക്കൊണ്ടും അഭിമാനപൂര്‍വ്വം പറയിപ്പിക്കുന്നതും!

ഏതെങ്കിലും ഒരു മതത്തിന്റെയോ, ദേശത്തിന്റെയോ, ഭാഷയുടെയോ, മാത്രമായി നിലനില്‍ക്കാന്‍ കഴിയാതെ എല്ലാവര്‍ക്കും പങ്കുചേരുവാന്‍ ഇടമുള്ള പ്രകൃതിയുടേതായ ഉത്സവമായി ഏകദേശം രണ്ടായിരത്തിലേറെ വര്‍ഷങ്ങളായി നമ്മോടൊപ്പം നിലല്‍ക്കുകയാണ് ഓണം എന്ന സങ്കല്പം. വൈലോപ്പിള്ളി ശ്രീധരമേനോന്‍ സൂചിപ്പിക്കുന്നതുപോലെ ഒരിക്കലും അവസാനിക്കുവാന്‍ പാടില്ലാത്തതായ ഒരു സ്വപ്നമായി ഓണം ഒട്ടനവധി പുരുഷായുസ്സിനുമപ്പുറം നിലനില്‍ക്കേണ്ടതുണ്ട്. മനുഷ്യരാശിയുടെ ഉത്ഭവം മുതല്‍ തന്നെ പ്രകൃതിയോടും പൂക്കളോടുമെല്ലാം പുലര്‍ത്തിവന്ന ആദിമമായ സൗഹൃദത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ ഒരു ചെറിയ ചെപ്പിനകത്താക്കി പുതു തലമുറയ്ക്ക് കൈമാറുവാന്‍ ഓണം എന്ന ഐതിഹ്യത്തെ മലയാളിക്ക് കൂടെ കൊണ്ടുനടന്നെ മതിയാകൂ.

‘നരയുടെ മഞ്ഞുകള്‍ ചിന്നിയ ഞങ്ങടെ
തലകളില്‍ മങ്ങിയൊതുങ്ങിയിരിപ്പൂ
നിരവധി പുരുഷായുസ്സിന്നപ്പുറ
മാളിയോരോണപ്പൊന്‍ കിരണങ്ങള്‍’ –

‘ഓണപാട്ടുകാര്‍’ (വൈലോപ്പിള്ളി)

ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേര്‍ന്നുകൊള്ളുന്നു

 


ഹരിഗോവിന്ദ്
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് ഐരാപുരത്ത് ജനനം. ഇപ്പോള്‍ ഇംഗ്ലണ്ടില്‍ ബക്കിങ്ഹാംഷെയറില്‍ എയ്ല്‍സ്ബറിയില്‍ താമസം. നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ (NHS) ബിസിനസ്സ് ഇന്റലിജിന്‍സ് മാനേജരായി ജോലി ചെയ്യുന്നു. UK correspondent ആയി ടീവീ ചാനലുകളിലും പത്രമാധ്യമങ്ങളിലും റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. സിനിമ, കവിത, സാഹിത്യം എന്നിവ ഇഷ്ട മേഖലകളാണ്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസിംഗ് ഏജൻസിയുടെ പുതുക്കൽ പ്രക്രിയ വൈകുന്നതിനാൽ ഡ്രൈവർമാർക്ക് പുതുക്കിയ ലൈസൻസ് ലഭിക്കുന്നതിനായി അഞ്ച് മാസത്തോളം കാത്തിരിക്കേണ്ടി വരും. എന്നാൽ ഈ കാലതാമാസം ഒഴിവാക്കാനായി ഓൺലൈൻ വഴി ലൈസൻസ് പുതുക്കണമെന്ന് ഉടമകളോട് ഡി‌വി‌എൽ‌എ ആവശ്യപ്പെട്ടു. നിലവിലെ കോവിഡ് സാഹചര്യം കാരണമാണ് ആപ്ലിക്കേഷനുകളിൽ കാലതാമസം വന്നതെന്ന് അവർ അറിയിച്ചു. 10 ആഴ്ച മുമ്പ് ജൂൺ 9 ന് അപേക്ഷ സമർപ്പിച്ച ഉടമകളുടെ ലൈസൻസ് പുതുക്കൽ നടപടിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പുതുക്കൽ പ്രക്രിയ പൂർണമാകാൻ 6 മുതൽ 10 ആഴ്ച വരെ സമയം എടുക്കുമെന്ന് ഏജൻസി വെബ്സൈറ്റ് പ്രസ്താവനയിൽ പറഞ്ഞു. അതിനാൽ ജൂൺ 9 ന് അപേക്ഷ സമർപ്പിച്ചവർക്ക് അവരുടെ രേഖകൾ ലഭിക്കാൻ അഞ്ച് മാസം വരെ കാത്തിരിക്കേണ്ടി വരും.

“ഈ അസൗകര്യമുണ്ടായതിൽ ഞങ്ങൾ ഖേദം അറിയിക്കുന്നു. പക്ഷേ നിങ്ങളുടെ അപേക്ഷ പൂർത്തിയാക്കാൻ കഴിയുന്നത്ര വേഗത്തിൽ ഞങ്ങൾ പ്രവർത്തിക്കുന്നുണ്ട്.” ഡി‌വി‌എൽ‌എ പറഞ്ഞു. “ഓരോ ദിവസവും 60,000 -ത്തോളം മെയിലുകൾ ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്.” അവർ കൂട്ടിച്ചേർത്തു. എന്നിരുന്നാലും, ഓൺലൈൻ അപേക്ഷകൾക്ക് കാലതാമസമില്ലെന്ന് ഏജൻസി പറയുകയും സാധ്യമായിടത്ത് ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാൻ ഉപഭോക്താക്കളെ ഉപദേശിക്കുകയും ചെയ്തു. സാമൂഹിക വിദൂര നിയമങ്ങൾ കാരണം വളരെ കുറച്ചു ജീവനക്കാർ മാത്രമേ ഉള്ളെന്നും അതിനാൽ അപേക്ഷകൾ പരിശോധിച്ച് നടപടിയാക്കുന്നതിനാൽ കാലതാമസം ഉണ്ടാകുമെന്നും ഡി‌വി‌എൽ‌എ വക്താവ് അറിയിച്ചു. “ഞങ്ങളുടെ ഓൺലൈൻ സേവനങ്ങളിൽ ഈ പ്രശ്നം ഇല്ല. കാലതാമസമില്ലാതെ പ്രവർത്തിക്കുന്നത് തുടരുന്നുണ്ട്. ഭൂരിഭാഗം ഇടപാടുകളും ഓൺലൈനിൽ നടത്താവുന്നതാണ്.” അദ്ദേഹം വ്യക്തമാക്കി.

സ്റ്റോക്ക് ഓൺ ട്രെന്റ്: യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമായ ആഴ്ചകളായിരുന്നു കടന്നു പോയത്. ആദ്യ കാലങ്ങളിൽ ചെറിയ കുട്ടികളുമായി യുകെയിൽ എത്തി നഴ്‌സറി, പ്രൈമറി ക്ലാസുകളിലേക്ക് മാത്രമായി ഓടിക്കൊണ്ടിരുന്നവർ… കാലം മാറി കഥ മാറി എന്നതുപോലെ കുട്ടികൾ വളർന്ന് പതിനൊന്നാം ക്ലാസും എ ലെവലും ഒക്കെയായപ്പോൾ രക്ഷകർത്താക്കളുടെ ചങ്കിടിപ്പിന്റെ സ്പീഡ് കൂടി എന്നത് ഒരു യാഥാർത്യമാണെങ്കിലും കാര്യമായി കുട്ടികൾക്കുവേണ്ടി ഒന്നും ചെയ്യാൻ സാധിക്കാത്ത ഒരു ഒന്നര വർഷം.. കൊറോണയിൽ കുട്ടികൾ വീട്ടിൽ ആവുകയും കൂടി ചെയ്തപ്പോൾ തന്നെ പലരുടെയും ജീവിത ശൈലി തന്നെ മാറിമറിഞ്ഞു.

ഇതൊക്കെയാണെകിലും മലയാളി കുട്ടികൾ കഠിനാധ്വാനം നടത്തി എന്നതിന്റെ ബഹിഷ്‍സ്പുരണങ്ങൾ ആയി നല്ല റിസൾട്ടുകൾ ആണ് ഇപ്പോഴും പുറത്തുവരുന്നത്. കഠിനാധ്വാനികളായ സ്റ്റോക്ക് ഓൺ ട്രെന്റിലെ പെൺകുട്ടികളാണ് ഇന്നത്തെ താരങ്ങൾ. ജി സി എസ് ഇ പരീക്ഷയിൽ ഉന്നത വിജയമാണ് കരസ്ഥമാക്കിയിരിക്കുന്നത്.

ഹന്ന സോബിച്ചൻ: ന്യൂപോർട്ട് ഗ്രാമർ സ്കൂൾ വിദ്യാർത്ഥിനിയാണ്. ചിത്രരചനയിൽ ബഹുമിടുക്കി. ഉന്നത വിജയം നേടിയെടുത്ത ഹന്ന, അതെ സ്കൂളിൽ തന്നെ സയൻസ് വിഷയങ്ങൾ ലഭിക്കുകയും എ ലെവൽ ചെയ്യാൻ തീരുമാനിക്കുകയും ചെയ്ത ബഹുമുഖ പ്രതിഭ. സോബിച്ചൻ ബിന്ദു ദമ്പതികളുടെ മൂന്ന് കുട്ടികളിൽ മൂത്ത കുട്ടിയാണ് ഹന്ന.

ആൻസ് ജോജി. സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന ജോജി ജോസഫ്  വിൻസി ദമ്പതികളുടെ മകൾ. എല്ലാ വിഷയങ്ങൾക്കും മികവുറ്റ വിജയം. തുടർ പഠനം സെന്റ് ജോസഫ് കോളേജിൽ തന്നെ. ഇഷ്ടപ്പെട്ട സയൻസ് വിഷങ്ങൾ എടുത്തു എ ലെവലിന് ചേർന്നിരിക്കുന്നു. കോട്ടയം വാകത്താനം സ്വദേശി. ആൻസിന്‌ ഒരു സഹോദരൻ ഉണ്ട്.

ശിൽപ എലിസബത്ത് ജോസ്.. തൊടുപുഴ സ്വദേശിയായ ജോസ് മാത്യു ഷിജി ദമ്പതികളുടെ മൂത്ത മകൾ. കൊറോണയിൽ തളരാതെ വിലയേറിയ സമയം ക്രിയാത്‌മകമായി ഉപയോഗിച്ചപ്പോൾ എത്തിയത് പ്രതീക്ഷിച്ചതിനും മുകളിൽ ഉള്ള ജി സി എസ് ഇ ഫലം. മാതാപിതാക്കളെപ്പോലെ തന്നെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കണമെന്ന ആഗ്രഹം സയൻസ് വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിന് കൂടുതൽ ആലോചിക്കേണ്ടിവന്നില്ല.

റ്റാനിയ ക്രിസ്‌റ്റി..  മോനിപ്പള്ളി സ്വദേശി ക്രിസ്റ്റി ഷെറിൻ ദമ്പതികളുടെ മകൾ. യുക്മ കലാമേള  നൃത്തവേദികളിലെ നിറസാന്നിധ്യം. സ്റ്റോക്ക് മിഷനിലെ കുട്ടികളെ ഏകോപിക്കാൻ മുന്നിട്ടിറങ്ങുന്ന ഒരു കൊച്ചു നേതാവ്. സാമൂഹ്യ രംഗത്തെ പ്രവർത്തനം പോലെ തന്നെ പഠനത്തിലും ശ്രദ്ധ ഊന്നിയപ്പോൾ തിരികെ ലഭിച്ചത് മിന്നും തിളക്കം. മുന്തിയ ഗ്രേഡ് ലഭിച്ചതിലൂടെ ആഗ്രഹിച്ച  വിഷയങ്ങളോടെ എ ലെവൽ അഡ്മിഷൻ. മലയാളം യുകെയുടെ അവാർഡ് ദാനച്ചടങ്ങിൽ നൃത്തത്തിന്റെ മാസ്സ്മരികത തീർത്ത സ്റ്റോക്കിലെ നൃത്ത ടീമിലെ അംഗം കൂടിയാണ് റ്റാനിയ.

ലിസ് ജോസ്:  കൊച്ചി കടവന്ത്ര സ്വദേശി ജോസ് വർഗ്ഗിസ് രേണുക ജോസ് ദമ്പതികളുടെ നാല് കുട്ടികളിൽ രണ്ടാമത്തെ കുട്ടി. ലിസ് ഏറ്റെടുത്ത ഉത്തരവാദിത്വം പൂർണ്ണമായി വിനയോഗിച്ചപ്പോൾ എത്തിയത് മിന്നും വിജയം. എ ലെവലിൽ തിരഞ്ഞെടുത്തത് സൈകോളജി ഉൾപ്പെടുന്ന വിഷയങ്ങൾ.  പഠിക്കുന്നതിൽ മിടുക്കി എന്ന പോലെ തന്നെ പഠനേതര വിഷയങ്ങളിലും കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭ. സ്റ്റോക്ക് പള്ളിയിലെ കുട്ടികളുടെ ഗായസംഘത്തിലെ അംഗവും വയലിനിൽ ഗ്രേഡ് ആറ്‌ (Grade 6) നേടിയിരിക്കുന്ന പെൺകുട്ടിയാണ്. ഇതിനെല്ലാം പുറമെ അവശതയനുഭവിക്കുന്ന മനുഷ്യ ജീവിതങ്ങളെ സഹായിക്കുന്ന ചാരിറ്റി സംഘടനായ ഡഗ്ലസ് മാക്‌മിലൻ ചാരിറ്റി പ്രവർത്തക കൂടിയാണ് ഈ കൊച്ചുമിടുക്കി.

ഉന്നത വിജയം നേടിയ ഹന്ന സോബിച്ചൻ, ആൻസ് ജോജി, ശിൽപ എലിസബത്ത് ജോസ്, റ്റാനിയ ക്രിസ്‌റ്റി, ലിസ് ജോസ് എന്നിവർക്ക് മലയാളം യുകെയുടെ അഭിനന്ദനങ്ങൾ  അറിയിച്ചുകൊണ്ട് എല്ലാ ഭാവുകങ്ങളും നേരുന്നു.

RECENT POSTS
Copyright © . All rights reserved