Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഒമിക്രോൺ വ്യാപനം രൂക്ഷമായതോടെ പ്രതിസന്ധിയിലായ ഹോസ്പിറ്റാലിറ്റി ബിസിനസ് ഉടമകളുമായുള്ള അടിയന്തര ചർച്ചയ്ക്കായി യു എസ്‌ ട്രിപ്പ്‌ റദ്ദാക്കി ബ്രിട്ടണിൽ എത്തി ചേർന്നിരിക്കുകയാണ് ചാൻസിലർ റിഷി സുനക്. ബ്രിട്ടനിലെ അടിയന്തര സാഹചര്യങ്ങൾക്കിടയിലുള്ള ചാൻസലറുടെ യുഎസ് യാത്ര വിവാദമായിരുന്നു. ഗവൺമെന്റ് പദ്ധതിപ്രകാരം യു എസിലെ പ്രമുഖ ടെക്നോളജി കമ്പനി ഉടമകളുമായുള്ള ചർച്ചയ്ക്കായാണ് റിഷി സുനക് യുഎസിൽ എത്തിയത്. ഒമിക്രോൺ ഭീതി മൂലം നിരവധിപേർ ക്രിസ്മസ് പാർട്ടികളും, ആഘോഷങ്ങളും ക്യാൻസൽ ചെയ്തതോടെയാണ് ഹോസ്പിറ്റാലിറ്റി വിഭാഗം ബിസിനസ് ഈ മേഖലയിലുള്ളവർ പ്രതിസന്ധിയിലായത്. കസ്റ്റമേഴ്സിന്റെ കുറവുമൂലം നിരവധി പബ്ബുകളും, റസ്റ്റോറന്റുകളും ഇപ്പോൾ തന്നെ അടച്ചിട്ടിരിക്കുകയാണ്. ഒമിക്രോൺ സ്‌ട്രെയിൻ സംബന്ധിച്ച് ഗവൺമെന്റിന്റെ മുന്നറിയിപ്പുകൾ ജനങ്ങളെ ഭീതിയിലാഴ്ത്തിയതായും, ഇതാകാം ആഘോഷങ്ങളിൽ നിന്ന് ജനങ്ങൾ വിട്ടു നിൽക്കുന്നതിന് കാരണമെന്നും ബിസിനസ് ഉടമകൾ സംശയിക്കുന്നു. ബിസിനസുകൾ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കുന്ന കാലമാണ് ക്രിസ്മസ് സമയം. എന്നാൽ ഒമിക്രോൺ വ്യാപനം ബിസിനസുകൾക്ക് മേൽ വൻ തിരിച്ചടി ആണ് നൽകിയിരിക്കുന്നത്.


ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് തങ്ങൾക്ക് കൂടുതൽ സാമ്പത്തിക സഹായം വേണമെന്ന ആവശ്യമാണ് ബിസിനസ് ഉടമകൾ മുന്നോട്ടുവയ്ക്കുന്നത്. ഇതേസമയംതന്നെ ബ്രിട്ടണിൽ ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്നത് ആശങ്കയ്ക്ക് വക നൽകുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സൗത്ത് ലണ്ടനിൽ വീടിന് തീ പിടിച്ച നാല് കുട്ടികൾ മരിച്ച സംഭവത്തിൽ 27 കാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്തു. ഇവരുടെ അശ്രദ്ധമൂലമാണ് കുട്ടികൾ മരിക്കാനിടയായത് എന്ന സംശയത്തിൻെറ പുറത്താണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മൂന്നും നാലും വയസ്സുള്ള നാല് ആൺകുട്ടികളാണ് മരണപ്പെട്ടത്. കുട്ടികൾക്ക് അഗ്നിശമനസേനാംഗങ്ങൾ സിപിആർ നൽകിയിരുന്നു. സംഭവസമയം നാല് കുട്ടികളും വീട്ടിൽ തനിച്ചായിരുന്നു. കുട്ടികളെ ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചുവെന്ന് ലണ്ടൻ അഗ്നിശമനസേന അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം നടന്ന തീപിടിത്തത്തിൻെറ കാരണം ഇതുവരെയും വ്യക്തമല്ല. ഇന്നലെ രാത്രി ഏഴിനാണ് രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. മരിച്ച നാല് കുട്ടികളും ബന്ധുക്കളാണെന്ന് കരുതുന്നതായി മെട്രോപൊളിറ്റൻ പോലീസ് വ്യക്തമാക്കി. അവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. എട്ട് അഗ്നിരക്ഷാ സേനാ വാഹനങ്ങളും അറുപതോളം അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

തീപിടിത്തത്തിന് ഇരയായവരെ രക്ഷിക്കാൻ തങ്ങളാലാവും വിധം ശ്രമിച്ചുവെന്ന് ലണ്ടൻ ആംബുലൻസ് സർവീസിലെ വക്താവ് അറിയിച്ചു. തങ്ങളുടെ എല്ലാ ജീവനക്കാർക്കും ഇതുപോലെ ഒരു സാഹചര്യം നേരിടാനുള്ള പരിശീലനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറസ്റ്റിലായ സ്ത്രീ പോലീസ് കസ്റ്റഡിയിൽ തുടരുകയാണെന്ന് സൂപ്രണ്ട് റോബ് ഷെപ്പേർഡ് പറഞ്ഞു. തീപിടിത്തത്തിന് കാരണം അജ്ഞാതമായിത്തന്നെതുടരുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്നലെ യുകെയിലെ കോവിഡ് പ്രതിദിന കേസുകൾ മഹാമാരിയുടെ ചരിത്രത്തിലെ ഏറ്റവും കൂടിയ നിലയിലായി. ഇന്നലെ മാത്രം 88736 പേർക്കാണ് കോവിഡ് ബാധിച്ചത്. ഒമിക്രോൺ വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ ജി 7 രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ അടിയന്തരയോഗം ചേർന്നു. ആഗോള പൊതുജനാരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണിയായി ഒമിക്രോണിനെ യുകെ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദിൻെറ നേതൃത്വത്തിൽ നടന്ന ജി 7 രാജ്യങ്ങളുടെ യോഗം പ്രഖ്യാപിച്ചു . കഴിഞ്ഞദിവസം ഇംഗ്ലണ്ടിൻെറ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി വരുംദിവസങ്ങളിൽ രോഗവ്യാപനം പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

യുകെയിൽ ഒരാഴ്ചയ്ക്കിടെ കോവിഡ് കേസുകളുടെ എണ്ണത്തിൽ 74 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബൂസ്റ്റർ ഡോസ് നൽകുന്നത് യുദ്ധകാലടിസ്ഥാനത്തിൽ മുന്നേറുകയാണ് . ഇന്നലെ 745,183പേർക്കാണ് ബൂസ്റ്റർ ഡോസ് നൽകിയത്. ദിനംപ്രതി 10 ലക്ഷം പേർക്ക് ബൂസ്റ്റർ ഡോസുകൾ നൽകുക എന്നതാണ് രാജ്യം ലക്ഷ്യം വയ്ക്കുന്നത്. ആദ്യ രണ്ട് ഡോസ് പ്രതിരോധ കുത്തിവയ്പ്പുകൾ ഒമിക്രോണിനെതിരെ സുരക്ഷ നൽകുകയില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ജനങ്ങൾ എത്രയും പെട്ടെന്ന് ബൂസ്റ്റർ ഡോസ് എടുക്കാൻ മുന്നോട്ടുവരണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സൗത്ത് ലണ്ടനിലെ സട്ടണിലെ വീട്ടിലുണ്ടായ തീപിടുത്തത്തിൽ നാല് കുട്ടികൾ മരിച്ചു. ഇന്നലെ രാത്രി ഏഴിനാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. മരിച്ച നാല് പേരും ബന്ധുക്കളാണെന്ന് കരുതുന്നതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. അവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. എട്ട് അഗ്നിരക്ഷാ സേനാ വാഹനങ്ങളും അറുപതോളം അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

കുട്ടികളെ രക്ഷിച്ച് ഉടനടി സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ലണ്ടനിലെ എയർ ആംബുലൻസ്, കെന്റ് സറേ സസെക്‌സ് എയർ ആംബുലൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ആംബുലൻസ് ജീവനക്കാർ, പാരാമെഡിക്കുകൾ, ട്രോമ ടീമുകൾ തുടങ്ങിവർ സംഭവസ്ഥലത്തെത്തി. തീപിടിത്തത്തിന്റെ കാരണം അജ്ഞാതമാണെന്നും അന്വേഷണം നടത്തുമെന്നും സൂപ്രണ്ട് റോബ് ഷെപ്പേർഡ് പറഞ്ഞു. നാല് കുട്ടികളുടെ മരണത്തിനിടയാക്കിയ തീപിടുത്തം ദുഃഖകരമാണെന്ന് ലണ്ടൻ ഫയർ കമ്മീഷണർ ആൻഡി റോ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ന് രാവിലെ ഓസ്ട്രേലിയയിലെ ഒരു പ്രൈമറി സ്കൂളിലെ ബൗൺസി കാസ്റ്റിൽ തകർന്ന് 5 സ്കൂൾ കുട്ടികൾക്ക് ദാരുണാന്ത്യം സംഭവിച്ചു. ടാസ്മാനിയയിലെ ഡെവോൺപോർട്ടിലെ പ്രൈമറി സ്കൂളിൽ ആണ് അപകടം നടന്നത്. കുട്ടികൾ 10 മീറ്റർ ഉയരത്തിൽ നിന്നു വീണതാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു.

കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ലെങ്കിലും മരിച്ചവരിൽ ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടുന്നതായാണ് അനൗദ്യോഗിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. അധികൃതർ മരിച്ചവരുടെ പ്രായം പുറത്തുവിട്ടിട്ടില്ലെങ്കിലുംഅഞ്ചോ ആറോ ഗ്രേഡുകളിലുള്ളവരാണെന്നാണ് അറിയാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ മരിച്ച കുട്ടികൾ 10 മുതൽ 12 വയസ്സ് വരെ പ്രായമുള്ളവരായിരിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ നടുക്കിയ ദുരന്തത്തിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ കടുത്ത ദുഃഖം രേഖപ്പെടുത്തി.

പ്രഥമ ശുശ്രൂഷകൾക്ക് ശേഷം ഉടൻ തന്നെ ഹെലികോപ്റ്ററിൽ അപകടത്തിൽ പെട്ട കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആദ്യം 4 കുട്ടികളുടെ മരണവും പിന്നീട് ഒരു കുട്ടിയുടെ കൂടി മരണവും റിപ്പോർട്ട് ചെയ്യപ്പെടുകയായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ :വീടുകളുടെ മോർട്ട്ഗേജിൻെറ പലിശ നിരക്ക് കുറഞ്ഞുകൊണ്ടിരുന്ന യുകെയിൽ മലയാളികൾ ഉൾപ്പെടുന്ന സാധാരണക്കാർക്ക് ഇരുട്ടടിയായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരക്ക് വർധിപ്പിച്ചത് വീടുകളുടെ പലിശ നിരക്ക് ഉയരാൻ കാരണമാകും. എന്നാൽ പൗണ്ടിൻെറ വിനിമയ നിരക്ക് ഉയരുന്നത് നാട്ടിലേയ്ക്ക് പണം അയക്കുന്നവർക്ക് അനുഗ്രഹമാകും. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ഉയർത്തുമെന്ന വാർത്ത വന്നതിൻെറ തൊട്ടുപിന്നാലെ തന്നെ ഒരു രൂപയ്ക്ക് മുകളിൽ പൗണ്ടിൻെറ വിനിമയ നിരക്കിൽ കൂടുതൽ ഉണ്ടായി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വർധിപ്പിച്ചതോടെ പൗണ്ട് വിലയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഇത് യുകെ മലയാളികൾക്കും നേട്ടമായി. ഒരു പൗണ്ടിന് 101 രൂപ 72 പൈസ ആണ് നിലവിലുള്ള മികച്ച നിരക്ക്. ഒമിക്രോൺ വ്യാപന ഭീതിയ്ക്കിടയിലും കുതിച്ചുയരുന്ന പണപെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമമായിരുന്നു ഈ നിരക്ക് വർധന. ഒമിക്രോൺ ആശങ്കയും പലിശ നിരക്ക് ഉയർത്തുമെന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപനവുമാണ് രൂപയ്ക്ക് തിരിച്ചടിയായത്.

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 0.1 ശതമാനത്തിൽ നിന്ന് നിരക്ക് ഉയർത്താൻ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) അംഗങ്ങൾ ഇന്ന് വോട്ട് ചെയ്തു. ഉപഭോക്തൃ വില സൂചിക 5.1 ശതമാനം ആയി ഉയർന്നു. ബാങ്ക് നിരക്കിൽ ഉടനടി ചെറിയ വർദ്ധനവ് ആവശ്യമാണെന്ന് കമ്മിറ്റിയിലെ മിക്ക അംഗങ്ങളും അഭിപ്രായപ്പെട്ടു. മൂന്നു വർഷത്തിനിടെ ഇതാദ്യമായാണ് സെൻട്രൽ ബാങ്ക് പലിശ നിരക്ക് ഉയർത്തുന്നത്. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ കഴിഞ്ഞ വർഷം മാർച്ചിൽ നിരക്ക് 0.1% ആയി കുറച്ചിരുന്നു.

2023-ഓടെ നിരക്കുകൾ 3.5% ആയി ഉയരുമെന്ന് ഓഫീസ് ഓഫ് ബജറ്റ് റെസ്‌പോൺസിബിലിറ്റി (OBR) പ്രവചിക്കുന്നു. പലിശ നിരക്ക് വർധിപ്പിച്ചത് ഉടൻ തന്നെ വിപണിയിൽ പ്രതിഫലിക്കാൻ സാധ്യതയുള്ളതിനാൽ റീമോർട്ട്ഗേജ് ചെയ്യാനുള്ളവർ ഉടൻ തന്നെ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് യുകെയിലെ പ്രമുഖ റീമോർട്ട്ഗേജ് ഏജൻസിയായ അലെയ്ഡിന്റെ വക്താവ് അഭിപ്രായപ്പെട്ടു.

സേവിംഗ്സ്

0.15% പലിശ നിരക്ക് അടിസ്ഥാനമാക്കി, 20,000 പൗണ്ട് നിക്ഷേപത്തിൽ പ്രതിവർഷം 30 പൗണ്ട് അധികം പലിശയായി ലഭിക്കും. എന്നാൽ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ജീവിതചെലവ് ഉയരുന്നത് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. നിക്ഷേപകർ ഉയർന്ന നിരക്കുകളെ സ്വാഗതം ചെയ്യുമെങ്കിലും ഉയർന്ന ബാങ്ക് നിരക്ക് സേവിംഗ്സിൽ മികച്ച ലാഭം ഉണ്ടാക്കുമെന്നതിൽ യാതൊരു ഉറപ്പുമില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സേവിംഗ്സ് നിരക്കുകൾ ചെറുതായി വർധിച്ചാലും, വരുമാനം പണപ്പെരുപ്പ നിരക്കിനേക്കാൾ വളരെ താഴെയാണ്.

മോർട്ട്ഗേജ്

അതേസമയം, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പുതിയ തീരുമാനം മൂലം ഒരു ട്രാക്കർ മോർട്ട്ഗേജ് ഉപഭോക്താവിന് സാധാരണ പ്രതിമാസ തിരിച്ചടവിൽ 15 പൗണ്ട് അധികമായി ചേർക്കേണ്ടി വരും. സ്റ്റാൻഡേർഡ് വേരിയബിൾ റേറ്റ് മോർട്ട്ഗേജ്-ഹോൾഡർ പ്രതിമാസം 10 പൗണ്ട് അധികം നൽകണം. യുകെയിലെ ഇരുപത് ലക്ഷത്തോളം ആളുകൾ ഈ രണ്ട് തരത്തിലുള്ള മോർട്ട്ഗേജുകളിൽ ഉൾപ്പെടുന്നവരാണ്.

 

റീമോർട്ട്ഗേജ് ചെയ്യാനുള്ളവർ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഉപദേശങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുദ്ധകാലാടിസ്ഥാനത്തിൽ കോവിഡ് പ്രതിരോധത്തിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ നിഷ്പ്രഭമാക്കുന്ന കോവിഡ് വ്യാപനം ആണ് രാജ്യം നേരിടുന്നത് . മഹാമാരി ചരിത്രത്തിലെ ഏറ്റവും കൂടിയ പ്രതിദിന രോഗവ്യാപനത്തിനാണ് ഇന്നലെ ബ്രിട്ടൻ സാക്ഷ്യം വഹിച്ചത്. ബുധനാഴ്ച മാത്രം 78610 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് . 2021 ജനുവരിയിൽ ലോക്ക്ഡൗൺ ആയിരുന്ന സമയത്ത് രേഖപ്പെടുത്തിയ 68053 ആയിരുന്നു ഇതിനു മുൻപ് ബ്രിട്ടനിൽ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ പ്രതിദിന രോഗവ്യാപനം .

അടുത്ത ആഴ്ചകളിൽ പ്രതിദിന രോഗവ്യാപനം വളരെയധികം വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ കടുത്ത മുന്നറിയിപ്പു നൽകി. വർദ്ധിച്ചു വരുന്ന രോഗവ്യാപനത്തിൻെറ പശ്ചാത്തലത്തിൽ ക്രിസ്മസ് കാലത്ത് ഒത്തുചേരലുകളിലും ആഘോഷങ്ങളിലും ജനങ്ങൾ കടുത്ത ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രൊഫസർ ക്രിസ് വിറ്റിയ്‌ക്കൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ബോറിസ് ജോൺസൺ ജനങ്ങൾ എത്രയും പെട്ടെന്ന് രോഗപ്രതിരോധത്തിനായി ബൂസ്റ്റർ ഡോസ് എടുക്കുന്നതിൻെറ ആവശ്യകതയെക്കുറിച്ചാണ് എടുത്തുപറഞ്ഞത്.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ ഭരണപ്രതിപക്ഷ എംപിമാരിൽ നിന്ന് കടുത്ത വിമർശനമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേരിടുന്നത്. പ്രധാനമന്ത്രിയുടെ സ്വന്തം പാർട്ടിയിലെ ആഭ്യന്തര കലാപവും രൂക്ഷമാണ്. ഇന്നലെ പുതിയ കോവിഡ് നിയന്ത്രണങ്ങളെ ഭരണകക്ഷി എംപിമാർ അടക്കമുള്ളവർ എതിർത്തപ്പോൾ ലേബർ എംപിമാരുടെ പിന്തുണയോടെയാണ് നിയമം നിലവിൽ വന്നത്. നിശാക്ലബ്ബുകളിലും വലിയ വേദികളിലും കോവിഡ് പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കുന്നതിനെതിരെ 100 കൺസർവേറ്റിവ് എംപിമാർ ആണ് വോട്ടു ചെയ്തത് . നിരവധി എംപിമാർ തുറന്നെതിർത്തെങ്കിലും ഒമിക്രോണിനെ തുടച്ചുനീക്കാൻ മറ്റൊരു മാർഗമില്ലെന്ന നിലപാടിലായിരുന്നു പ്രധാനമന്ത്രി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഡേവിഡ് ഫുള്ളറെന്ന കൊടും ക്രിമിനൽ ഇനി മരണം വരെ ജയിലിൽ. രണ്ട് സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തുകയും നൂറിലധികം മൃതദേഹങ്ങളെ ഭോഗിക്കുകയും ചെയ്ത ആശുപത്രി ഇലക്ട്രീഷ്യന് ഇരട്ട ജീവപര്യന്തവും 12 വർഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചു. മാനുഷികമായ യാതൊരു പ്രവൃത്തിയും ഫുള്ളറിൽ നിന്നുണ്ടായില്ലെന്ന് ജസ്റ്റിസ് ചീമ-ഗ്രബ് പറഞ്ഞു. നെൽ, പിയേഴ്സ് എന്നീ യുവതികളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഡേവിഡ് ഫുള്ളർ അറസ്റ്റിലായത്. കെന്റിലെ രണ്ട് ആശുപത്രികളിൽ ജോലിയെടുത്തിരുന്ന കാലത്താണ് അവിടത്തെ മോർച്ചറികളിൽ കൊണ്ടുവന്ന നൂറിലധികം യുവതികളുടെ മൃതദേഹങ്ങളുമായി താൻ ബന്ധപ്പെട്ടത് എന്ന് ഫുള്ളർ പറഞ്ഞിരുന്നു. ബെഡ്സിറ്റ് മർഡർസ് എന്ന പേരിൽ കുപ്രസിദ്ധിയാർജ്ജിച്ച രണ്ടു യുവതികളുടെ കൊലപാതകങ്ങൾ ഡിഎൻഎ പരിശോധനകളിലൂടെ തെളിഞ്ഞതോടെയാണ് കൂടുതൽ വെളിപ്പെടുത്തൽ ഉണ്ടായത്.

മരിച്ച 102 സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ ഫുള്ളർ പലതവണ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് പ്രോസിക്യൂട്ടർ ഡങ്കൻ അറ്റ്കിൻസൺ ക്യുസി പറഞ്ഞു. ഒമ്പത് വയസ്സുള്ള പെൺകുട്ടിയും 16 വയസ്സുള്ള രണ്ട് പേരും 100 വയസ്സുള്ള സ്ത്രീയും അവരിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിധി കേൾക്കാൻ ഒൻപതു വയസ്സുകാരിയുടെ അമ്മയും കോടതിയിൽ ഉണ്ടായിരുന്നു.

ഈസ്റ്റ്‌ സസെക്സിലെ ഹേർത്ത് ഫീൽഡിൽ ആയിരുന്നു ഫുള്ളർ കുടുംബസമേതം താമസിച്ചിരുന്നത്. ഫുള്ളറുടെ അപ്പാർട്ട്മെന്റിൽ നടന്ന പൊലീസ് പരിശോധനയിൽ അവിടെ നിന്ന് കുട്ടികളുടെയും സ്ത്രീകളുടെയും അശ്ലീല ചിത്രങ്ങളുടെയും വിഡിയോകളുടെയും ഒരു വൻ കളക്ഷൻ – ഫ്ലോപ്പിഡിസ്‌ക്, ഹാർഡ് ഡിസ്ക്, ഡിവിഡി, സിഡി, പുസ്തകങ്ങൾ, ഫോട്ടോഗ്രാഫുകൾ എന്നിവയുടെ രൂപത്തിൽ കണ്ടെടുക്കപ്പെട്ടിരുന്നു. വീട്ടിലെ ഒരു രഹസ്യ അലമാരയ്ക്കുള്ളിൽ ഒളിച്ചു വെച്ചിരുന്ന രണ്ടു ഹാർഡ് ഡ്രൈവുകളിൽ താൻ ശവഭോഗം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഫുള്ളർ തന്നെ വിഡിയോഗ്രാഫ് ചെയ്ത് വെച്ചിരുന്നു.

1987 മുതൽ 2011 വരെ കെന്റ് ഭാഗത്തെ പല ആശുപത്രികളിലും ഇയാൾ ഇലക്ട്രീഷ്യനായി ജോലി ചെയ്തിട്ടുണ്ട്. സ്ഥിരമായി രാത്രി ഷിഫ്റ്റുകൾ ചോദിച്ചുവാങ്ങിയിരുന്ന ഇയാൾ, മറ്റുള്ള ജീവനക്കാർ ഉറങ്ങിയതിന് ശേഷമാണ് മോർച്ചറിയുടെ സ്പെയർ കീ ഉപയോഗിച്ച് അകത്തു കടന്നിരുന്നതും അവിടെ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളുമായി ലൈംഗിക വേഴ്ചയിൽ ഏർപ്പെട്ടിരുന്നതും. കൊലപാതകത്തിന് ശേഷം മൂന്നു പതിറ്റാണ്ടുകൾ പിടികൊടുക്കാതെ കഴിഞ്ഞ കൊടുംക്രിമിനൽ നിരവധി പേരുടെ ജീവിതത്തിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചത്. അതിക്രൂരവും മൃഗീയവുമായി കുറ്റകൃത്യങ്ങൾ നടത്തിയ ഫുള്ളർ ജയിലിനുള്ളിൽ നരകയാതന അനുഭവിക്കണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലിവർപൂൾ സിറ്റി സെന്ററിൽ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോയ പന്ത്രണ്ട് വയസ്സുകാരി പെൺകുട്ടി കഴുത്തിന് കുത്തേറ്റാണ് മരിച്ചതെന്ന് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. എവ വൈറ്റിനാണ് നവംബർ 25 ന് കുത്തേറ്റത്. അതേ ദിവസം തന്നെ അവൾ മരണത്തിനു കീഴടങ്ങുകയും ചെയ്തു. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് കഴുത്തിന് കുത്തേറ്റതാണ് പെൺകുട്ടിയുടെ മരണകാരണമെന്ന് വ്യക്തമാക്കുന്നത്. പെൺകുട്ടിയുടെ മരണത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന 14 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


ലിവർപൂൾ സിറ്റി സെന്റർ ക്രിസ്മസ് ആഘോഷങ്ങൾക്കായി ലൈറ്റുകൾ ഓൺ ചെയ്യുന്നത് കാണുവാനാണ് എവ എത്തിയത്. രാത്രി 8:33 ന് എവയെ വില്യംസൺ സ്ക്വയറിൽ കണ്ടതായി ദൃക്സാക്ഷികൾ വ്യക്തമാക്കി. പിന്നീട് ചർച്ച് സ്ട്രീറ്റിലേക്ക് നടക്കുമ്പോഴാണ് എവയ്ക്ക് കുത്തേറ്റതെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. മറ്റു മൂന്ന് ആൺകുട്ടികളെ കൂടി അറസ്റ്റ് ചെയ്തിരുന്നെങ്കിലും അവരെ പിന്നീട് വിട്ടയച്ചു. മരണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 14കാരന്റെ പേര് ഇനിയും അധികൃതർ പുറത്തുവിട്ടിട്ടില്ല. എവയുടെ മരണത്തിൽ കുടുംബത്തോടുള്ള ദുഃഖം അറിയിക്കുന്നതായും മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ ആൻഡ്രേ റെബേല്ലോ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബോറിസ് ജോൺസന്റെ പുതിയ കോവിഡ് നിയന്ത്രണങ്ങളെ ഭരണകക്ഷി എംപിമാർ അടക്കമുള്ളവർ എതിർത്തിട്ടും ലേബർ എംപിമാരുടെ പിന്തുണയോടെ നിയമം പ്രാബല്യത്തിൽ വന്നു. നിശാക്ലബ്ബുകളിലും വലിയ വേദികളിലും കോവിഡ് പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കുന്നതിനെതിരെ 100 കൺസർവേറ്റിവ് എംപിമാർ വോട്ടു ചെയ്തു. എന്നാൽ ലേബര്‍ പാര്‍ട്ടി പിന്തുണച്ചതിനാല്‍ ഈ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. നിരവധി എംപിമാർ തുറന്നെതിർത്തെങ്കിലും ഒമിക്രോണിനെ തുടച്ചുനീക്കാൻ മറ്റൊരു മാർഗമില്ലെന്ന നിലപാടിലായിരുന്നു ജോൺസൻ. പാർട്ടിയിൽ ആഭ്യന്തര കലാപം രൂക്ഷമാവുന്നതിന്റെ സൂചന കൂടിയാണിത്. നാല് പ്രധാനമന്ത്രിമാര്‍ക്കൊപ്പം എംപി മാരായി സേവനമനുഷ്ടിച്ച പതിമൂന്ന് എംപിമാരും പ്രധാനമന്ത്രിയുടെ തീരുമാനത്തെ തുറന്നെതിർത്തു. ഡെയിം ആന്‍ഡ്രിയ ലീഡ്‌സോം, മുന്‍ ബിസിനസ്സ് സെക്രട്ടറി ഡേവിഡ് ഡേവിസ്, ലിയാം ഫോക്‌സ് തുടങ്ങിയ പ്രമുഖർ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു.

എന്‍ എച്ച് എസ് സോഷ്യല്‍ കെയര്‍ ജീവനക്കാര്‍ക്ക് 2022 ഏപ്രില്‍ മാസത്തോടെ വാക്‌സിന്‍ നിര്‍ബന്ധമാക്കുന്ന കാര്യവും ഇൻഡോർ വേദികളിൽ നിർബന്ധമായി മാസ്ക് ധരിക്കണമെന്ന നിയമവും പാര്‍ലമെന്റ് അംഗീകരിച്ചു. സ്വന്തം പാർട്ടിയിൽ നിന്നുതന്നെ വലിയ എതിർപ്പ് ഉയർന്നതോടെ ഭരണം നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ജോൺസൻ. നേതൃത്വത്തിൽ വളരെ ദുർബലനാണ് പ്രധാനമന്ത്രിയെന്ന് ലേബർ നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു.

നേതൃത്വത്തിനെതിരെയുള്ള വെല്ലുവിളി ആരംഭിച്ചതായി ടോറി വിമത നേതാവ് സര്‍ ജെഫ്രി ക്ലിഫ്ടന്‍-ബ്രൗണ്‍ പറഞ്ഞു. അതേസമയം, രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഒമിക്രോൺ എന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഡോ. ജെന്നി ഹാരിസ് എംപിമാരെ ഓർപ്പിച്ചു. വരും ദിവസങ്ങളിൽ ഒമിക്രോൺ വകഭേദം ശക്തിപ്പെടുമെന്നും യുകെയിലെ മിക്ക പ്രദേശങ്ങളിലും രണ്ട് ദിവസത്തിനുള്ളിൽ കേസുകൾ ഇരട്ടിയാകുമെന്നും അവർ കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച 633 യുകെ ഒമിക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു. ഇതോടെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 5,346 ആയി. ഇന്നലെ 59,610 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.

RECENT POSTS
Copyright © . All rights reserved