Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : 18 വയസ്സിന് താഴെയുള്ളവരെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന കോസ്മെറ്റിക് സർജറി പരസ്യങ്ങൾ നിരോധിക്കും. 2022 മെയ് മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് യുകെ പരസ്യ നിരീക്ഷണ വിഭാഗം അറിയിച്ചു. 18 വയസ്സിന് താഴെയുള്ളവരെ ആകർഷിക്കുന്ന സ്തനവളർച്ച, സൗന്ദര്യം വർധിക്കാനായി മുഖത്തു നടത്തുന്ന ചികിത്സ തുടങ്ങിയ പ്രവർത്തനങ്ങൾ ഇനിമുതൽ മാധ്യമങ്ങളിൽ പരസ്യം ചെയ്യാൻ കമ്പനികൾക്ക് സാധിക്കില്ല. ഇത്തരത്തിലുള്ള ടിവി പ്രോഗ്രാമുകളും വിലക്കും. യുകെയിലെ എല്ലാ പരസ്യകമ്പനികളും പാലിക്കേണ്ട നിയമങ്ങൾ തയ്യാറാക്കുന്ന കമ്മിറ്റി ഫോർ അഡ്വർടൈസിംഗ് പ്രാക്ടീസ് (CAP) ന്റെ കൂടിയാലോചനയ്ക്ക് ശേഷമാണ് ഈ തീരുമാനം ഉണ്ടായത്.

കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് പുറത്തിറക്കുന്ന പരസ്യങ്ങളുടെ ദോഷ വശത്തെപ്പറ്റി നേരത്തെ തന്നെ ആശങ്കകൾ ഉണ്ടായിരുന്നു. കോസ്മെറ്റിക്ക് സർജറിയ്ക്ക് തയ്യാറാകുമ്പോൾ ഉണ്ടാകുന്ന മാനസിക സമ്മർദ്ദം, നടപടിക്രമങ്ങളുടെ അപകടസാധ്യതകൾ,സങ്കീർണതകൾ എന്നിവയെപ്പറ്റി ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് അധികൃതർ ഈ തീരുമാനം കൈകൊണ്ടത്.

ഇൻജക്‌റ്റബിൾ ട്രീറ്റ്‌മെന്റുകൾ, കെമിക്കൽ പീൽസ്, ലേസർ അല്ലെങ്കിൽ ലൈറ്റ് ട്രീറ്റ്‌മെന്റുകൾ പോലുള്ള ചികിത്സകൾ പരസ്യപ്പെടുത്തുന്നതിനും നിരോധനം ഏർപ്പെടുത്തി. ഈ വർഷമാദ്യം, പരസ്യ നിയമങ്ങൾ ലംഘിച്ചതിന് സമൂഹ മാധ്യമങ്ങളിലെ പ്രമുഖ താരങ്ങൾക്കെതിരെ അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് അതോറിറ്റി രംഗത്തെത്തിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് പ്രതിസന്ധി മൂലം നിർത്തിവച്ചിരുന്ന ഷെഡ്യൂൾഡ് ഇന്റർനാഷണൽ ഫ്ലൈറ്റ് സർവീസുകൾ ഡിസംബർ 15 മുതൽ പുനരാരംഭിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യ. സിവിൽ ഏവിയേഷൻ മിനിസ്ട്രി പുറത്തിറക്കിയ വാർത്താകുറിപ്പിൽ ആണ് പുതിയ തീരുമാനം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞവർഷം മാർച്ച് 23 മുതൽ തന്നെ ഇത്തരം സർവീസുകൾ ഇന്ത്യ നിർത്തിവെച്ചിരുന്നു. എന്നാൽ ജൂലൈ മുതൽ സ്പെഷ്യൽ പാസഞ്ചർ ഫ്ലൈറ്റുകൾ ഇരുപത്തിയെട്ടോളം രാജ്യങ്ങളിലേയ്ക്ക് ഇന്ത്യയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയിരുന്നു. സിവിൽ ഏവിയേഷൻ മന്ത്രാലയം ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന് അയച്ച കത്തിലാണ് ഷെഡ്യൂൾഡ് ഫ്ലൈറ്റ് സർവീസുകൾ ഉടൻതന്നെ പുനരാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ആഭ്യന്തരമന്ത്രാലയം, വിദേശകാര്യ മന്ത്രാലയം തുടങ്ങിയവയെല്ലാമായി ചർച്ചകൾ നടത്തിയതിനുശേഷമാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിൽ സിവിൽ ഏവിയേഷൻ മിനിസ്ട്രി എത്തിച്ചേർന്നിരിക്കുന്നത്.


എല്ലാ സർവീസുകളും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന പ്രോട്ടോകോൾ പ്രകാരം മാത്രമേ നടത്താനാകൂ എന്ന കർശന നിർദേശമുണ്ട്. എന്നാൽ സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ പുതിയ വേരിയന്റ് എത്രത്തോളം ഈ തീരുമാനത്തെ ബാധിക്കുമെന്ന ആശങ്ക ഇപ്പോൾ നിലവിലുണ്ട്. ബ്രിട്ടൻ, ഇറ്റലി, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള എല്ലാ ഫ്ലൈറ്റുകളും നിരോധിച്ചിട്ടുണ്ട്.

ജോമോൻ കുര്യാക്കോസ്

അരികു കട്ട് ചെയ്ത് കളയാൻ വെച്ചിരിക്കുന്ന ബ്രഡ് ആണേലും ഞൊടിയിടയിൽ ചായയ്ക്കുള്ള അടിപൊളി കടി ഉണ്ടാക്കാം

ചേരുവകൾ

ബ്രഡ് ട്രിമ്മിങ്സ് 3 കപ്പ് (പൊടിച്ചത്)
തേങ്ങാ ചിരകിയത് 1 കപ്പ്
ഷുഗർ. – 2 ടേബിൾ സ്പൂൺ
ഏലക്ക പൊടിച്ചത് -1 ടീസ്പൂൺ
മിൽക്ക് 1 കപ്പ്
നെയ്യ് 2 ടേബിൾ സ്പൂൺ

പാചകം ചെയ്യുന്ന വിധം

1) പൊടിച്ച ബ്രഡ് ട്രിമ്മിങ്സ് തേങ്ങാപ്പീരയും , പഞ്ചസാരയും , ഏലയ്ക്കാ പൊടിയും പാലും ചേർത്ത് കുഴച്ച് അല്പസമയം വയ്ക്കുക

2) ചെറിയ ഉരുളകളാക്കി കൈ വെള്ളയിൽ വെച്ച് പരത്തി നെയ്യൊഴിച്ചു ചൂടാക്കിയ പാനിൽ ഇരുപുറവും നല്ല ഗോൾഡൻ ബ്രൗൺ ആകുന്നതു വരെ മൊരിച്ചെടുക്കുക.

 

 

 

ഷിബു മാത്യു

ഫാ. ജോസഫ് പൊന്നേത്തിൻ്റെ സ്വപ്നം ഇന്ന് സാക്ഷാത്ക്കരിക്കപ്പെടുകയാണ്. ഗ്രേറ്റ് ബ്രിട്ടൺ രൂപത രൂപീകൃതമാകുന്നതിന് മുമ്പ് തന്നെ ആറ് സ്ഥലങ്ങളിലായി ചിതറിക്കിടന്ന വിശ്വാസികളെ ഒരു ദേവാലയത്തിനുള്ളിലാക്കി “നന്ദിയല്ലാതെ മറ്റൊന്നുമില്ലെൻ്റെ ദൈവമേ” എന്ന് പ്രാർത്ഥിച്ച് വിശുദ്ധ കുർബാനയർപ്പിച്ച ദേവാലയം ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ സെൻ്റ് മേരീസ് ആൻ്റ് സെൻ്റ് വിൽഫ്രിഡ് സീറോ മലബാർ കാത്തലിക് ചർച്ച് എന്ന പേരിൽ ഇടവകയായി പ്രഖ്യാപിച്ച് ലീഡ്സ്സിലെ സീറോ മലബാർ വിശ്വാസികൾക്ക് നൽകുകയാണ്. ഈ ധന്യ മുഹൂർത്തത്തിൽ ഇടവകയെന്ന ലക്ഷ്യത്തിന് വേണ്ടി അക്ഷീണം പരിശ്രമിച്ച ഫാ. ജോസഫ് പൊന്നേത്ത് മനസ്സുതുറക്കുന്നു.

സീറോ മലബാർ സഭയുടെ തലവൻ അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ നിർദ്ദേശപ്രകാരം കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ്ജ് പുന്നക്കോട്ടിൽ യുകെയിലേയ്ക്കായ്ക്കാൻ തൻ്റെ രൂപതയിൽ നിന്നും തെരഞ്ഞെടുത്തത് ഫാ. ജോസഫ് പൊന്നേത്തിനെയായിരുന്നു. കോതമംഗലം രൂപതയിലെ മാറിക സെൻ്റ് ജോസഫ് ഫൊറോനാ ചർച്ച് ഇടവകയിലെ പൊന്നേത്ത് കുടുംബത്തിൽ ചാക്കോ ത്രേസ്യാമ്മ ദമ്പദികളുടെ രണ്ട് മക്കളിൽ ഇളയവനാണ് ഫാ. ജോസഫ് പൊന്നേത്ത്. മൂത്ത സഹോദരിയുണ്ട് ഷാനി ജോയൽ. 2008 ജനുവരി 8 ന് മാർ ജോർജ്ജ് പുന്നക്കോട്ടിൽ പിതാവിൽ നിന്ന് പട്ടം സ്വീകരിച്ച് രൂപതയുടെ ഇടവകളിൽ ആദ്ധ്യാത്മിക ശുശ്രൂഷകൾ ചെയ്തുവരുന്ന കാലത്താണ്  യുകെയിലേയ്ക്കുള്ള അവസരം ഫാ. പൊന്നേത്തിനെ തേടിയെത്തുന്നത്. ലീഡ്സ്സ് രൂപതയുടെ സ്പോൺസർഷിപ്പിൽ 2012 ഓഗസ്റ്റ് 26ന് ഫാ. പൊന്നേത്ത് യുകെയിലെത്തി. ലീഡ്സ്സ് രൂപതയിലെ കീത്തിലിയിൽ ഔവർ ലേഡി ഓഫ് വിക്‌ടറീസ് ഇടവകയുടെ ചുമതലയോടൊപ്പം സീറോ മലബാർ ചാപ്ലിൻ ആയി ചുമതലയേറ്റു. ലീഡ്സ് രൂപതയിലെ കീത്തിലി, ബ്രാഡ്ഫോർഡ്, ലീഡ്സ്സ്, ഹാരോ ഗേറ്റ്, വെയ്ക്ഫീൽഡ്, ഹഡേഴ്സ് ഫീൽഡ് എന്നീ ആറ് ടൗണും ചിതറിക്കിടക്കുന്ന കുറെ മലയാളി കുടുംബങ്ങളും. അതായിരുന്നു ഫാ. പോന്നേത്തിൻ്റെ പ്രവർത്തന മേഘല. പ്രായത്തിൽ വളരെ ചെറുപ്പമെങ്കിലും വ്യക്തമായ തീരുമാനത്തോടെയായിരുന്നു ഫാ. പൊന്നേത്തിൻ്റെ യുകെയിലേയ്ക്കുള്ള വരവ്.  കൂട്ടായ്മയുടെ വഴിയിലൂടെയാണ് സഭ വളരേണ്ടത് എന്ന കാഴ്ച്ചപ്പാടിലാണ് അദ്ദേഹം തൻ്റെ പ്രവർത്തനം ആരംഭിച്ചത്. ആറ് സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന കുടുംബങ്ങളെ ഒരു ദേവാലത്തിലാക്കി സഭയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. വളരെയധികം വെല്ലുവിളികൾ നിറഞ്ഞ ദൗത്യം. ധാരാളം പ്രതിസന്ധികൾ തരണം ചെയ്ത് ഒടുവിൽ തൻ്റെ ലക്ഷ്യം പൂർത്തിയാക്കി 2016 ഓഗസ്റ്റ് 15ന് അദ്ദേഹം ലീഡ്സ്സിനോട് യാത്ര പറഞ്ഞു.

കാനൻ മൈക്കിൾ മക്രീഡി

ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ മൂന്നാമത്തെ ഇടവകയായി ലീഡ്സ്സ് മാറുമ്പോളുണ്ടാകുന്ന മാനസീകമായ വികാരം എന്താന്നെന്നുള്ള മലയാളം യുകെ ന്യൂസിൻ്റ ചോദ്യത്തിനോട് ഫാ. പൊന്നേത്ത് പ്രതികരിച്ചതിങ്ങനെ…
“സന്തോഷം കൊണ്ട് കണ്ണു നിറയുന്നുണ്ടിപ്പോഴും.”
വീട്ടുമുറ്റത്തുണ്ടായിരുന്ന സൗകര്യത്തെ പൊതു സ്ഥലത്തേയ്ക്ക് മാറ്റാൻ ഞാൻ ആവശ്യപ്പെട്ടപ്പോൾ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചവരാണ് ലീഡ്സ്സ്കാർ. അവരുടെ ത്യാഗത്തിൻ്റെ ഫലമാണ് സെൻ്റ് മേരീസ് ആൻ്റ് സെൻ്റ് വിൽഫ്രിഡ് സീറോ മലബാർ കാത്തലിക് ചർച്ച് ലീഡ്സ്സ്. 2012 ഓഗസ്റ്റ് 26ന് ഞാൻ ലീഡ്സ്സ് രൂപതയിലെ കീത്തിലിയിൽ എത്തുമ്പോൾ ഗ്രേറ്റ് ബ്രിട്ടൺ രൂപത രൂപീകൃതമായിരുന്നില്ല. ഞാൻ ശുശ്രൂഷ ചെയ്യാനെത്തിയ ഔവർ ലേഡി ഓഫ് വിക്‌ടറീസ് ചർച്ചിൻ്റെ പരിസരത്തായി താമസിക്കുന്ന ചുരുക്കം ചില മലയാളികളെയാണ് ആദ്യം പരിചയപ്പെടാൻ സാധിച്ചത്. അവരിൽ നിന്നാണ് എൻ്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഈ കാലയളവിൽ ലീഡ്സ്സിൻ്റെ പരിധിയിലുള്ള ആറ് സ്ഥലങ്ങളിലും ദൂരദേശത്തു നിന്ന് വൈദീകരെത്തി മാസത്തിലൊരിക്കൽ മലയാളം കുർബാന നടക്കുന്നുണ്ടായിരുന്നു. കാലക്രമേണ ആ സ്ഥലങ്ങളെല്ലാം കണ്ട് പിടിച്ച് അവിടുത്തെ മലയാളികളുമായി സഹകരിച്ച് മറ്റുള്ള വൈദീകരോടും കൂടിയാലോജിച്ച് മാസത്തിൽ ഒരു കുർബാന എന്ന ക്രമത്തിൽ പ്രവർത്തനമാരംഭിച്ചു. നല്ല സഹകരണമായിരുന്നു എല്ലാ സ്ഥലത്തു നിന്നും ലഭിച്ചത്. അവരുടെ ആദ്ധാത്മിക ആവശ്യങ്ങൾക്കായി ഒരു വൈദീകൻ അടുത്തുണ്ട് എന്ന തോന്നൽ അവരുടെ ആത്മവിശ്വാസത്തെ വളർത്താൻ തുടങ്ങി. വീടുകളിൽ വെച്ചാണെങ്കിൽപ്പോലും സൺഡേ സ്ക്കൂൾ എന്ന ചിന്ത, ചർച്ച് ക്വയർ, വിശുദ്ധരുടെ തിരുന്നാളുകൾ അങ്ങനെ നീളുന്ന കാര്യങ്ങളുമായി ഓരോ കുർബാന സെൻ്ററും വളർന്നുതുടങ്ങി.

ബിഷപ്പ് മാർക്കസ്സ് സ്റ്റോക്

ഒരു ഏകീകരണത്തെക്കുറിച്ച് ചിന്തിച്ചതെപ്പോൾ?

അതിന് നന്ദി പറയേണ്ടത് കീത്തിലി സെൻ്റ് ആൻസ് ചർച്ചിലെ കാനൻ മൈക്കിൾ മക്ക്രീഡി അച്ചനോടാണ്. ഞാനിരുന്ന ഔവർ ലേഡി ഓഫ് വിക്‌ടറീസ് ചർച്ച് സെൻ്റ് ആൻസ് ചർച്ച് കീത്തിലിയുടെ കീഴിലായിരുന്നു. എനിക്ക് എല്ലാ സപ്പോർട്ടും ചെയ്ത് തന്നിരുന്നത് മക്ക്രീഡി അച്ചനായിരുന്നു. കാലാകാലങ്ങളിലുള്ള പ്രവർത്തനങ്ങൾ അച്ചൻ ചോദിച്ചറിയുമായിരുന്നു. ഒരിക്കൽ അച്ചൻ ചോദിച്ചു.  മാസത്തിലുള്ള ഒരു കുർബാന കൊണ്ട് യാതൊരു പ്രയോജനവുമില്ല. അത് ആത്മീയമായി മെച്ചമുണ്ടാക്കില്ല. അതു കൊണ്ട് ഓടി നടക്കാതെ ഒരു പൊതു സ്ഥലത്തെക്കുറിച്ച് ചിന്തിക്കാൻ പാടില്ലേ?? ആഗ്രഹം അതാണ്‌. പക്ഷേ അത് അത്ര എളുപ്പമല്ല എന്ന് ഞാൻ പറഞ്ഞപ്പോൾ എളുപ്പമല്ല എന്ന് പറഞ്ഞ് മാറി നിൽക്കേണ്ട അവസ്ഥയില്ല. അതിന് വേണ്ട എല്ലാ സഹായവും ഞാൻ ചെയ്തു തരാം എന്ന് പറഞ്ഞ് അച്ചൻ ലീഡ്സ്സ് രൂപതയുടെ ബിഷപ്പ്, ബിഷപ്പ് മാർക്കസ് സ്റ്റോക്കിൻ്റെയടുത്ത് എന്നെ കൊണ്ടു പോവുകയും ആവശ്യം അറിയ്ക്കുകയും ചെയ്തു. വളരെ നല്ല പ്രതികരണമായിരുന്നു പിതാവിൽ നിന്ന് കിട്ടിയത്. ബിഷപ്പാകുന്നതിന് മുമ്പ് ഇംഗ്ലണ്ടിലെ ബിഷപ്പ് കോൺഫ്രൺസിൻ്റെ സെക്രട്ടറിയായിരുന്നു ബിഷപ്പ് മാർക്കസ്. ബഹു. തോമസ്സ് പാറയടിയച്ചൻ്റെ നേതൃത്വത്തിൽ സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങളെ അക്കാലത്ത് ബിഷപ്പ് കോൺഫ്രൺസിൻ്റെ സെക്രട്ടറി എന്ന നിലയിൽ അദേഹം നന്നായി പഠിച്ചിരുന്നു. അതു കൊണ്ട് പിതാവിന് സീറോ മലബാർ സഭയേക്കുറിച്ച് നന്നായി അറിവുണ്ടായിരുന്നു. ആഗ്രഹം പറഞ്ഞപ്പോൾ പിതാവിന് ഇഷ്ടമായി. 8പള്ളികൾ നമുക്ക് ഓഫർ ചെയ്തു. ഇഷ്ടമുള്ളത് തെരെഞ്ഞെടുക്കാം. എല്ലാ സൗകര്യങ്ങളും കണക്കിലെടുത്ത് എല്ലാം കൊണ്ടും അനുയോജ്യമായ സെൻ്റ് വിൽഫ്രിഡ് ചർച്ച് തെരെഞ്ഞെടുത്തു.

പള്ളിയുടെ കാര്യത്തിൽ തീരുമാനമായെങ്കിലും ഒരുമിച്ച് കൂടുന്ന കാര്യത്തിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ പല കുർബാന സെൻ്ററിൽ നിന്നും ഉണ്ടായി. പല ന്യായങ്ങൾ എല്ലായിടത്തു നിന്നും ഉയിർന്നു. ദൂരക്കൂടുതൽ, ഒരു ദിവസം മുഴുവനും നഷ്ടമാകും, ജോലി അഡ്ജിസ്റ്റ് ചെയ്യാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ശരിയായ ന്യായങ്ങൾ. ഞങ്ങളുടെ സമയത്തിന് നടന്നുകൊണ്ടിരുന്ന കുർബാനയാണിത്. ഇനി കുർബാനയുടെ സമയത്തിന് ഞങ്ങൾ എത്തിച്ചേരണം എന്ന ചോദ്യങ്ങളുമായി പലരും മുന്നോട്ട് വന്നിരുന്നു.

എങ്ങനെ ഇതിനെ മറികടന്നു?

മാസത്തിൽ ഒരു കുർബാന നടന്നാൽ പോലും മാസത്തിലൊരിക്കലെ ആളുകളെ നേരിൽ കാണാൻ സാധിക്കത്തുള്ളൂ. ഒരു കുർബാനയ്ക്ക് വരാൻ സാധിക്കാതെ വന്നാൽ പിന്നെ കാണാൻ പറ്റുന്നത് രണ്ട് മാസം കഴിഞ്ഞ്. ആത്മീയ ഫോർമ്മേഷന് അത് ഒരിക്കലും ഉപകാരപ്പെടില്ല. അങ്ങനെയാണ് ഇതിനെ എങ്ങനെ മറികടക്കാൻ പറ്റും എന്ന ചിന്ത എന്നിലുണ്ടാക്കുന്നത്. ആദ്യം വേണ്ടത് ദൂരത്തുള്ള ആളുകൾ തമ്മിലുള്ള ബന്ധം വളർത്തുക എന്നതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. അതിന് പല മാർഗ്ഗങ്ങൾ സ്വീകരിച്ചു. ബ്രാഡ് ഫോർഡ് കൺവെൻഷൻ, ചാപ്ലിൻസ് ഡേ, കലാ കായീക മത്സരങ്ങൾ. എട്ട്നോമ്പ് തിരുന്നാൾ, വിശുദ്ധരുടെ തിരുന്നാൾ. അതുപോലെ ഓശാന ഞായർ, ഉയിർപ്പ് തിരുന്നാൾ, ക്രിസ്തുമസ്സ് എല്ലാം പൊതുവായി നടത്തി തുടങ്ങി. അതെല്ലാം ആൾക്കാർക്ക് ഒന്നിച്ചു കൂടാനുള്ള അവസരമായി മാറി. ഈ കാലയളവിൽ സീറോ മലബാർ സഭയുടെ കോർഡിനേറ്ററായി ബഹു. തോമസ്സ് പാറയടിയച്ചൻ വരുന്നു. ആ കാലയളവിൽ കോർഡിനേഷൻ്റെ സെക്രട്ടറിയായി പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. എൻ്റെ പ്രവർത്തനത്തിൽ പറയടിയച്ചൻ്റെ സപ്പോർട്ട് എടുത്ത് പറയേണ്ടതാണ്.

ആറ് സ്ഥലങ്ങളിലായി ചിതറിക്കിടന്ന ആൾക്കാർ തമ്മിൽ നല്ല ബന്ധമായിക്കഴിഞ്ഞപ്പോഴാണ് ഏകീകരണത്തെക്കുറിച്ച് സംസാരിച്ചത്. ന്യായമായ ചില എതിർപ്പുകളുണ്ടായിരുന്നു എങ്കിലും ഭൂരിപക്ഷവും ഏകീകരണത്തോട് സഹകരിക്കുകയാണുണ്ടായത്. എങ്കിലും അവർ ചോദിച്ചു? ഒരച്ചൻ വരും. കുറെ കാര്യങ്ങൾ ചെയ്ത് സ്ഥലം വിടും. പിന്നീട് ഞങ്ങൾക്ക് ഒന്നുമില്ലാതാകും. ഇതിന് ഒരു തുടർച്ച ഉണ്ടാകുമോ?? കാരണം ഇവിടെ സ്വന്തമായി ഒരു രൂപതയുടെ സംവിധാനങ്ങൾ ഒന്നുമില്ല.!
അതൊരു വലിയ ചോദ്യമായിരുന്നു. വേറൊരച്ചൻ വരാതെ ഞാൻ പോവില്ല എന്നൊരു ഉറപ്പ് അവർക്ക് ഞാൻ കൊടുത്തു. പഠിക്കാനായിട്ട് യുകെയിലെത്തുന്ന അച്ചൻമാർ കുറെ മലയാളികളെ വിളിച്ചു കൂട്ടി കുർബാനയും അനുബന്ധ ശുശ്രൂകളും നടത്തിയിരുന്നു. പഠനം കഴിഞ്ഞ് അവർ തിരിച്ച് പോകുമ്പോൾ എല്ലാം താളം തെറ്റുന്നു. അതിൻ്റെ അനുഭവത്തിലാണ് അവർ ചോദിച്ചത്.

ലീഡ്സ് രൂപതയേയും അവിടുത്തെ ജനങ്ങളെയും ഒരു കാലത്തും മറക്കരുതേ..

ആദ്യകാലത്ത് യുകെയിലെത്തിയ മലയാളികൾ ആത്മീയ കാര്യത്തിൽ വളരെ ശ്രദ്ധയോടെയാണ് മുന്നോട്ട് പൊക്കോണ്ടിരുന്നത്. ഇംഗ്ലീഷ് പള്ളികളിൽ പോകാനും സാധ്യമാകുന്ന എല്ലാ പ്രവർത്തനങ്ങളിലും ഭാഗമാകാനും അവർ ശ്രദ്ധിച്ചിരുന്നു. ആ പരിശ്രമം ഇംഗ്ലണ്ടിലെ ഇടവകകളിൽ ഒരു നല്ല ചിന്ത അവർക്കുണ്ടാക്കുവാൻ കാരണമായിട്ടുണ്ട്. അത് ആ പ്രദേശത്തുള്ളവർക്ക് അത്ഭുതമായിരുന്നു. എന്നാൽ അതിനെ ചൂഷണം ചെയ്യാൻ ലീഡ്സ് രൂപത ശ്രമിച്ചില്ല എന്നതാണ് സത്യം. വളരെ ആക്ടീവായി മലയാളികൾ ഇംഗ്ലീഷ് പള്ളികളിൽ പ്രവർത്തിക്കുമ്പോൾ ഇതിലും എത്ര ആക്ടീവായിട്ടായിരിക്കണം സ്വന്തം നാട്ടിൽ അവർ പ്രവർത്തിച്ചത് എന്ന് ലീഡ്സ് രൂപത ചിന്തിച്ചു. അതുപോലെ തന്നെ പ്രവർത്തിക്കാനുള്ള സാഹചര്യമാണ് ലീഡ്സ്സ് രൂപത ചെയ്തു തന്നത്.

നമ്മൾ മലയാളികൾ തിരിച്ചറിയേണ്ട ഒരു കാര്യമിതാണ്.

ഇംഗ്ലീഷ് പള്ളിയൊക്കെയില്ലേ.. കാര്യങ്ങൾ ഒക്കെ നടന്നു പോകുന്നുമുണ്ട്. പിന്നെ എന്തിനാണ് ഇടവക എന്നൊക്കെ ചോദിക്കുന്നവരോട് പറയുവാനുള്ളത് ഒന്ന് മാത്രം. എല്ലാം നടക്കുന്നുണ്ട്. പക്ഷേ, നടക്കേണ്ട രീതിയിൽ കാര്യങ്ങൾ നടക്കണമെങ്കിൽ ഇതാണ് നമുക്കുള്ള ഏക വഴി. നാളെ തൊട്ട് എല്ലാവരും മലയാളം കുർബാനയ്ക്ക് മാത്രമേ പോകാവൂ എന്നല്ല. നമ്മുടെ നന്മയും വളർച്ചയും ഇടവകയെ കേന്ദ്രീകരിച്ചാണ്. സഭയുടെ വളർച്ച ഒരു വ്യക്തിയെ കേന്ദ്രീകരിച്ചല്ല. വ്യക്തിയല്ല സഭയെ വളർത്തുന്നത്. കൂട്ടായ്മയുടെ വഴിയിലൂടെയാണ് സഭ വളരേണ്ടത്.  അത് എനിക്ക് തെളിയ്ച്ച് കൊടുക്കുണമായിരുന്നു. 2016 ഓഗസ്റ്റ് 15ന് ഞാൻ ലീഡ്സ്സിനോട് യാത്ര പറഞ്ഞതും അതിനായിരുന്നു. ബഹുമാനപ്പെട്ട മാത്യൂ മുളയൊലിൽ അച്ചൻ്റെ നേതൃത്വം ലീഡ്സ്സിനെ ശക്തമായി മുന്നോട്ട് കൊണ്ടുപോയി. ഇന്ന് ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ ലീഡ്സ്സ് ഇടവകയുടെ സ്ഥാനം വളരെ വലുതാണ്.

വീണ്ടും പറയട്ടെ…
ലീഡ്സ്സ് മലയാളികളുടെ ത്യാഗമാണ് ഈ ഇടവക. വീട്ടുമുറ്റത്തുണ്ടായിരുന്ന സൗകര്യത്തെ പൊതു സ്ഥലത്തേയ്ക്ക് മാറ്റാൻ നിങ്ങൾ തയ്യാറായി! അതിൻ്റെ വിജയമാണ് സെൻ്റ് മേരീസ് ആൻ്റ് സെൻ്റ് വിൽഫ്രിഡ്സ് സീറോ മലബാർ കാത്തലിക് ചർച്ച്. ആഘോഷിക്കുക.
നന്മകൾ മാത്രം നേരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രാജ്യത്തെ ആശങ്കയുടെ മുൾമുനയിലാക്കി യുകെയിൽ രണ്ടു പേർക്ക് കോവിഡ് വേരിയന്റായ ഒമൈക്രോൺ ബാധിച്ചതായി ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് അറിയിച്ചു . ചെംസ്ഫോർഡിലും എസെക്സിലുമാണെന്ന് യു.കെ സെക്യൂരിറ്റി ഏജൻസി പുതിയ കേസുകൾ കണ്ടെത്തിയത്. കൂടുതൽ പരിശോധനകളും രോഗം ബാധിച്ചവരുടെ സമ്പർക്ക പട്ടിക കണ്ടെത്തുന്നതിനായുള്ള തീവ്ര ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

ദക്ഷിണാഫ്രിക്ക, ബോട്സ്വാന , ബെൽജിയം, ഹോങ്കോങ്, ഇസ്രയേൽ എന്നിവിടങ്ങളിലും പുതിയ വേരിയന്റിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവിൽ ലോകമെങ്ങുമുള്ള രാജ്യങ്ങൾ ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് ഒമൈക്രോൺ വേരിയന്റ് തടയുന്നതിനായി യാത്രാ നിയന്ത്രണങ്ങളും നിരോധനങ്ങളും ഏർപ്പെടുത്തിക്കഴിഞ്ഞു. നിലവിൽ 10 രാജ്യങ്ങൾ യുകെയുടെ ട്രാവൽ റെഡ് ലിസ്റ്റിലുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെല്ലാം പത്ത് ദിവസത്തെ ഹോട്ടൽ ക്വാറന്റീന് വിധേയമാകേണ്ടതായി വരും. ദക്ഷിണാഫ്രിക്ക, നമീബിയ , സിംബാബ്‌വെ , ബോട്സ്വാന, ലെസോത്തോ , ഈശ്വതിനി എന്നീ രാജ്യങ്ങളെ ഇന്നലെ (വെള്ളിയാഴ്ച) യുകെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു . ഇതുകൂടാതെ അംഗോള, മൊസാംബിക്, മലാവി , സാംബിയ എന്നിവയെ ആ പട്ടികയിലേയ്ക്ക് ചേർക്കുമെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ബി.1.1.529 എന്ന പുതിയ കോവിഡ് വകഭേദം ലോകരാജ്യങ്ങളെ വീണ്ടും സമ്മർദ്ദത്തിലാക്കി. അതിവേഗം മനുഷ്യകോശങ്ങളിലേക്ക് പ്രവേശിക്കുന്ന ഇവ ഇപ്പോൾ അന്താരാഷ്ട്ര ആശങ്കയായി മാറിയിരിക്കുകയാണെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് വ്യക്തമാക്കി. ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോതോ, ബോത്സ്വാന, എസ്വാറ്റിനി, സിംബാബ് വേ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ബ്രിട്ടൻ വിലക്ക് ഏര്‍പ്പെടുത്തി. പുതിയ വകഭേദം ഡെല്‍റ്റ വകഭേദത്തേക്കാള്‍ മാരകമാണെന്നും നിലവിലെ കോവിഡ് പ്രതിരോധ വാക്സിനുകള്‍ക്ക് ഭീഷണിയാകാന്‍ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആരോഗ്യ സെക്രട്ടറിയും ഇതേ ആശങ്കയാണ് പങ്കുവെച്ചത്.

ബ്രിട്ടനില്‍ ഇതുവരെ ഈ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. എന്നാൽ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും തിരിച്ചെത്തിയ പൗരന്മാരോട് പരിശോധനയ്ക്ക് വിധേയരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസുകൾ കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിൽ നിന്നും ബോട്‌സ്വാനയിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് ബി.1.1.529 വകഭേദം ഇതിനകം തന്നെ വ്യാപിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് ജാവിദ് ഹൗസ് ഓഫ് കോമൺസിൽ പറഞ്ഞു. വളരെ വേഗം മ്യൂട്ടേഷൻ സംഭവിക്കുന്ന ഇവയെ ചെറുക്കാൻ ഇപ്പോഴുള്ള വാക്സിൻ പര്യാപ്തമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ബ്രിട്ടൻ ശൈത്യകാലത്തേയ്ക്ക് നീങ്ങുന്നതിനാൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ജാവിദ് മുന്നറിയിപ്പ് നൽകി. ദക്ഷിണാഫ്രിക്ക, ഹോങ്കോംഗ്, ബോട്സ്വാന എന്നിവിടങ്ങളിൽ ഇതുവരെ 59 കേസുകളാണ് സ്ഥിരീകരിച്ചത്. ജൊഹന്നാസ്ബർഗിലടക്കം സ്ഥിതി ഗുരുതരമാണ്. ലോകം ദക്ഷിണാഫ്രിക്കയ്ക്കും ആഫ്രിക്കയ്ക്കും പിന്തുണ നൽകണമെന്നും വിവേചനം കാണിക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യരുതെന്നും ശാസ്ത്രജ്ഞൻ പ്രൊഫ തുലിയോ ഡി ഒലിവേര പറഞ്ഞു. പുതിയ കൊറോണ വൈറസ് വകഭേദത്തിനെതിരെ അടിയന്തര നടപടിയെടുക്കാന്‍ ലോകാരോഗ്യ സംഘടനയും തീരുമാനിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബുധനാഴ്ച ഇംഗ്ലീഷ് ചാനലിൽ നടന്ന ദുരന്തത്തിൽ മരണമടഞ്ഞവരിൽ ഒരാളെ തിരിച്ചറിഞ്ഞു. തന്റെ ഭാവി ഭർത്താവിനെ അന്വേഷിച്ച് ബ്രിട്ടനിലേക്ക് തിരിച്ച ഇരുപത്തിനാലുകാരിയായ കുർദിഷ് വനിത, മറിയം നൂരി മുഹമ്മദ് ആമീനിനെയാണ് ആദ്യമായി തിരിച്ചറിഞ്ഞിരിക്കുന്നത്. കഴിഞ്ഞദിവസം ബ്രിട്ടണിലേയ്ക്ക് എത്തുവാൻ ശ്രമിക്കുന്നതിനിടെ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ, 27 പേർ മരണപ്പെട്ടിരുന്നു. തന്നെ വിവാഹം ചെയ്യുവാൻ നിശ്ചയിച്ചിരുന്ന കർസാനിനൊപ്പമെത്താനാണ് മറിയം ശ്രമിച്ചതെന്ന് ബന്ധുക്കൾ വ്യക്തമാക്കി. ഇറാഖിൽ നിന്നും ജർമനിയിലെത്തി, അവിടെനിന്നും ഫ്രാൻസിൽ എത്തിയശേഷമാണ് യുകെയിലേയ്ക്കുള്ള യാത്രയ്ക്ക് മറിയം ശ്രമിച്ചത്. മറിയത്തിന്റെ വേർപാട് കുടുംബാംഗങ്ങളെയാകെ വേദനയിലാഴ്ത്തിയിരിക്കുകയാണ്. മറിയത്തിനെ വിവാഹം ചെയ്യാനിരുന്ന കർസാൻ നിലവിൽ ബ്രിട്ടനിലാണ്. മറിയവുമായി തുടർച്ചയായി താൻ സംസാരിച്ചിരുന്നുവെന്നും, സമുദ്രത്തിലെ മധ്യത്തിൽ എത്തിയപ്പോഴാണ് തനിക്ക് കണക്ഷൻ നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് യാത്ര നടത്തിപ്പുകാരുമായി ബന്ധപ്പെട്ടെങ്കിലും ഒരു വിവരങ്ങളും ലഭിക്കുവാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.


ബുധനാഴ്ചയുണ്ടായ ദുരന്തത്തിൽ 17 പുരുഷന്മാരും, ഗർഭിണി ഉൾപ്പെടെ ഏഴ് സ്ത്രീകളുമാണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആളുകളെ കണ്ടെത്തുവാൻ ശ്രമിച്ച കുറ്റത്തിന് അഞ്ചുപേരെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മരണപ്പെട്ടവർ കൂടുതൽപേരും ഇറാഖ്, അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. സോമാലിയ, ഇറാഖ് എന്നിവിടങ്ങളിൽനിന്നുള്ള രണ്ടുപേർ മാത്രം രക്ഷപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. അടുത്തയിടെ നടന്ന ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായാണ് ഈ അപകടം വിലയിരുത്തപ്പെട്ടിരിക്കുന്നത്. സംഭവത്തെതുടർന്ന് ഫ്രാൻസും ബ്രിട്ടനും തമ്മിൽ ചെറിയതോതിൽ വാദപ്രതിവാദങ്ങളും ആരംഭിച്ചിട്ടുണ്ട്. 2020 ൽ 8417 പേർ മാത്രമാണ് ഇംഗ്ലീഷ് ചാനൽ കടന്ന് ബ്രിട്ടണിൽ എത്താൻ ശ്രമിച്ചിരുന്നതെങ്കിൽ, ഈ വർഷം 2500 -ൽ അധികം പേരാണ് ഇത്തരത്തിൽ ബ്രിട്ടണിലെത്തിച്ചേർന്നത്. ഇത്തരത്തിൽ അഭയാർഥികളുടെ ഇംഗ്ലീഷ് ചാനലിലൂടെ ഉള്ള കടന്നുവരവ് അവസാനിപ്പിക്കുവാൻ കൂടുതൽ ട്രൂപ്പുകളെ ഉപയോഗിക്കുമെന്ന് ബ്രിട്ടൻ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തിന്റെ ആശങ്കകൾ സാമ്പത്തിക വിപണിയിലും പ്രതിഫലിച്ചു. ആഗോള വിപണികൾ എല്ലാം തന്നെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ പ്രമുഖ ബ്ലൂ ചിപ് കമ്പനികളുടെ കൂട്ടായ്മയായ എഫ് ടി എസ്‌ ഇ 100 ഇൻഡെകസ് 3.7 ശതമാനം കുറവ് രേഖപ്പെടുത്തി. ജർമ്മനി, ഫ്രാൻസ്, യുഎസ് എന്നിവിടങ്ങളിലും വിപണികൾ തകർച്ചയിലാണ് അവസാനിച്ചത്. എയർലൈൻ, ട്രാവൽ ഫേമുകൾ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയത്. ആറു വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഫ്ലൈറ്റുകൾക്ക് യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ കോവിഡ് വകഭേദത്തെ സംബന്ധിച്ചുള്ള ആശങ്കകൾ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് പങ്കുവെച്ചിരുന്നു. വാക്സിനുകളുടെ ഫലപ്രാപ്തിയെ പോലും ഗണ്യമായി കുറയ്ക്കാൻ സാധ്യതയുള്ള വകഭേദമാണ് പുതിയതായി കണ്ടെത്തിയിട്ടുള്ളത് എന്ന ആശങ്കയാണ് ലോകം മുഴുവനുള്ള ഓഹരി വിപണികളുടെ തകർച്ചയ്ക്കും കാരണം.


ഒരു വർഷത്തിനിടെ എഫ് ടി എസ്‌ ഇ 100 ഇൻഡെക്സിന്റെ ഏറ്റവും ഉയർന്ന തകർച്ചയാണ് ഇന്നലെ രേഖപ്പെടുത്തിയത്. യു കെ യിലെ പ്രമുഖ ബാങ്കുകളായ ലോയിഡ് സ് ബാങ്ക്, നാറ്റ്വെസ്റ്റ്, ബാർക് ലയ്സ് എന്നിവയുടെ ഷെയറുകൾ 7 ശതമാനം തകർച്ച രേഖപ്പെടുത്തി. എഫ് ടി എസ്‌ ഇ ഇൻഡെക്‌സിൽ ഫുഡ് ഡെലിവറി ഫേം ആയ ഒകാടോ മാത്രമാണ് ഉയർച്ച രേഖപ്പെടുത്തിയത്. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ ഓൺലൈൻ ഫേമുകൾക്ക് സഹായകരമാകും എന്ന പ്രതീക്ഷയാണ് ഇതിന് കാരണം. പുതിയ കോവിഡ് വകഭേദത്തെ സംബന്ധിച്ചുള്ള ആശങ്കകളാണ് ഓഹരിവിപണികളുടെ തകർച്ചയ്ക്ക് കാരണമെന്ന് ചീഫ് മാർക്കറ്റ് അനലിസ്റ്റായ നീൽ വിൽസൺ വ്യക്തമാക്കി. കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടായാൽ അത് സാമ്പത്തിക വളർച്ചയെ സാരമായ രീതിയിൽ ബാധിക്കുമെന്ന ആശങ്കയാണ് വിപണികളിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു. വാൾ സ്ട്രീറ്റിലും ഡൗ ജോൺസ് 2.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ക്രൂഡോയിൽ വിലകളിലും ഗണ്യമായ കുറവാണ് ലോകമെമ്പാടും രേഖപ്പെടുത്തിയത്.


ജർമ്മനി, ഇറ്റലി, ഇസ്രയേൽ എന്നീ രാജ്യങ്ങളും സൗത്ത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഫ്ലൈറ്റുകൾ നിരോധിച്ചിട്ടുണ്ട്. ഇന്ത്യ, സൗത്ത് കൊറിയ, ജപ്പാൻ, ഹോങ്കോങ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഓഹരിവിപണികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിലവിൽ 59 കേസുകൾ മാത്രമാണ് സൗത്ത് ആഫ്രിക്ക, ഹോങ്കോങ്, ബോട്സ്വാന എന്നിവിടങ്ങളിലായി രേഖപ്പെടുത്തിയെങ്കിലും, ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ വേരിയന്റുകൾ ഇതിന് ഉണ്ടാകാമെന്ന ആശങ്കയാണ് ലോകമെമ്പാടുമുള്ള ഭീതിക്ക് കാരണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡിന്റെ അനന്തരഫലമായി കുട്ടികളിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി റിപ്പോർട്ട്. കോവിഡ് ഭേദമായ എട്ടു വയസ്സുകാരനെ മൂന്നാഴ്ചയ്ക്ക് ശേഷം കോമയിൽ പ്രവേശിപ്പിച്ചതോടെയാണ് കുട്ടികളിൽ കോവിഡിന്റെ അനന്തരഫലമായി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നതായി ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയത്. ഒക്ടോബർ ആദ്യം കോവിഡ് സ്ഥിരീകരിച്ച കാമറൂൺ ബ്രൗണിന് രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. രോഗം വളരെ വേഗം ഭേദമായി. എന്നാൽ മൂന്നാഴ്‌ചകൾക്കുശേഷം, കഴുത്തിൽ ഒരു മുഴയും ശരീരത്തിൽ തടിപ്പും രൂപപ്പെട്ടു. ടിവി കാണുന്നതിനിടയിൽ, തന്റെ കാഴ്ച മങ്ങുന്നതായി ബ്രൗൺ അമ്മയോട് പരാതിപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ബ്രൗണിന് പീഡിയാട്രിക് ഇൻഫ്ലമേറ്ററി മൾട്ടിസിസ്റ്റം സിൻഡ്രോം (പിംസ്) ഉണ്ടെന്ന് കണ്ടെത്തിയത്. കോവിഡിന്റെ അനന്തരഫലമായി ഉണ്ടായ രോഗമാണിതെന്ന് ഡോക്ടർമാർ വിലയിരുത്തി.

ബ്രൗണിന്റെ ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടർന്ന് ഡോക്ടർമാർ അവനെ കോമയിലാക്കി. വിദഗ്ധ ചികിത്സക്കായി അബർഡീൻ റോയൽ ഇൻഫർമറിയിൽ നിന്ന് ഗ്ലാസ്ഗോയിലെ ക്യൂൻ എലിസബത്ത് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ബ്രൗണിനെ എയർലിഫ്റ്റ് ചെയ്ത് വളരെ സുരക്ഷിതമായാണ് ആശുപത്രിയിൽ എത്തിച്ചത്. മൂന്ന് ദിവസം ഐസിയുവിലായിരുന്നു. തുടർന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ബ്രൗൺ ശനിയാഴ്ച വീട്ടിലേക്ക് മടങ്ങി. കോവിഡ് ഭേദമായ കുട്ടികളെ ഏതാനും ആഴ്ച കൂടി നിരീക്ഷിക്കണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

തന്റെ മകന് ലഭിച്ച മികച്ച പരിചരണത്തിന് ബ്രൗണിന്റെ അമ്മ ലോറെയ്‌ൻ നന്ദി അറിയിച്ചു. സ്റ്റോൺഹേവൻ സ്വദേശികളായ ജെയിംസ് – ലോറെയ്‌ൻ ദമ്പതികളുടെ ഇളയ മകനാണ് കാമറൂൺ ബ്രൗൺ. ആർച്ചി (12), ബെൻ (13) എന്നിവർ സഹോദരങ്ങളാണ്. പീഡിയാട്രിക് ഇൻഫ്ലമേറ്ററി മൾട്ടിസിസ്റ്റം സിൻഡ്രോം (പിംസ്) അപൂർവ്വമാണെങ്കിലും കോവിഡിന്റെ അനന്തരഫലമായി ഇത് കുട്ടികളിൽ ഉണ്ടായേക്കാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.

ഷിബു മാത്യു

ലീഡ് സിലെ പ്രദേശികരുടെ സ്വന്തമായിരുന്ന സെൻ്റ് വിൽഫ്രിഡ് ചർച്ച് ഇനി മുതൽ സെൻ്റ് മേരീസ് ആൻ്റ് സെൻ്റ് വിൽഫ്രിഡ് സീറോ മലബാർ കാത്തലിക് ചർച്ച് എന്നറിയപ്പെടും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത പ്രസ്തുത ദേവാലയം സ്വന്തമാക്കുമ്പോൾ പ്രാദേശീകരും സഹയാത്രികരായി സീറോ മലബാർ രൂപതയോടൊപ്പമുണ്ടാകുന്നു എന്നത് ശ്രദ്ധേയമാകുന്നു. ഇടവക ദേവാലയത്തിൻ്റെ പുതിയ വിളിപേരിൽ അതു വ്യക്തമാണ്. രൂപതാദ്ധ്യക്ഷൻ അഭി. മാർ. ജോസഫ് സ്രാമ്പിക്കലിൻ്റെ മാതൃകാപരമായ തീരുമാനത്തെ ഇരുകൈകളോടെയാണ് ലീഡ്സ്സ് രൂപത സ്വാഗതം ചെയ്തിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത അഞ്ചാം വർഷത്തിലേയ്ക്ക് കടക്കുമ്പോൾ മൂന്നാമത്തെ ഇടവകയായ ലീഡ്സ്സിൻ്റെ പിറവി മറ്റ് ഇടവകകളിൽ നിന്നും വ്യത്യസ്തമാണ്. സെൻ്റ് അൽഫോൻസാ കത്തീഡ്രൽ ദേവാലയവും ഔവർ ലേഡീഓഫ് ക്വീൻ ഓഫ് പീസ് ലിവർപൂളുമാണ് മറ്റ് രണ്ട് ദേവാലയങ്ങൾ. ഇടവകാംഗങ്ങൾ ഒന്നു ചേർന്ന് പൂർണ്ണമായും പണം മുടക്കി വാങ്ങുന്ന ദേവാലയം എന്നത് മറ്റുള്ള രണ്ട് ദേവാലയങ്ങളിൽ നിന്നും ലീഡ് സിനെ വ്യത്യസ്തമാക്കുന്നു. മൂന്ന് ലക്ഷം പൗണ്ടുകൾ മുടക്കിയാണ് ലീഡ് സുകാർ ദേവാലയം സ്വന്തമാക്കിയത്.

ലീഡ്‌സ് മിഷൻ ഇടവകയാകുന്നതിൻ്റെ സന്തോഷത്തിലാണ് ഇടവകക്കാർ. ഇതുമായി ബന്ധപ്പെട്ട് പുതിയ ഇടവകയുടെ നിയുക്ത വികാരി റവ. ഫാ. മാത്യൂ മുളയോലിൽ മലയാളം യുകെ ന്യൂസിന് നൽകിയ അഭിമുഖത്തിൻ്റെ പ്രസക്ത ഭാഗങ്ങൾ..

 

പ്രവർത്തന ശൈലി ഏറെക്കുറെ ഒന്നാണെങ്കിലും മിഷനും ഇടവകയും തമ്മിലുള്ള പ്രധാന വ്യത്യാസം എന്ത്?

ഉടമസ്ഥാവകാശമാണ് പ്രധാന വ്യത്യാസം. സ്വന്തം ഇടമസ്ഥതയിൽ ഒരു ദേവാലയവും, ഏകദേശം 20 മൈൽ ചുറ്റളവിൽ നൂറോളം കുടുംബങ്ങളും, സ്വന്തമായി ഒരു വൈദികനും ഒപ്പം ചിലവുകൾ സ്വന്തമായി വഹിക്കാനുള്ള സംവിധാനവുമുണ്ടെങ്കിൽ മിഷനെ ഇടവകയായി പ്രഖ്യാപിക്കാൻ സാധിക്കും. നിശ്ചിത പരിധിക്കകത്തുള്ള പ്രപ്പോസൽ മിഷൻ (പ്രാർത്ഥനാ കൂട്ടായ്മകൾ അല്ലെങ്കിൽ കുർബാന സെൻ്ററുകൾ) കൂടുന്നതാണ് മിഷൻ. കൂടുതൽ കുടുംബങ്ങൾ ചേർന്ന് മിഷനായി നിലകൊള്ളുമ്പോൾ സ്വന്തമായി ദേവാലയം വാങ്ങിയോ അല്ലെങ്കിൽ നിർമ്മിച്ചോ ഇടവകയാകുവാനുള്ള സാധ്യതകളേറെയാണ്. ലീഡ് സ് ഇടവക അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. നാൽപ്പതോളം മിഷനുകൾ ഇപ്പോൾ തന്നെ ഗ്രേറ്റ് ബ്രിട്ടൺ രൂപതയ്ക്കുണ്ട്. എഴുപത്തഞ്ചോളം മിഷനുകൾ രൂപീകരിച്ച് കാലക്രമേണ മിഷനുകളെല്ലാം ഇടവകകളാക്കി മാറ്റുകയെന്നുള്ളതാണ് രൂപതയുടെ ലക്ഷ്യം.

2018 ഡിസംബറിൽ ലീഡ് സിനെ മിഷനായി പ്രഖ്യാപിച്ചു. ചുരുങ്ങിയ കാലത്തിനുളളിത്തന്നെ ഇടവകയാക്കി ഉയർത്തുന്നു. എന്തായിരുന്നു പ്രധാന വെല്ലുവിളികൾ.?

സൗകര്യപ്രദമായ ഒരു ദേവാലയം കണ്ടു പിടിച്ച് ചിതറിക്കിടക്കുന്ന കുടുംബങ്ങളെ ഒന്നിച്ചാക്കി ബലിയർപ്പിക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. ഗ്രേറ്റ് ബ്രിട്ടൺ രൂപത രൂപീകൃതമാകുന്നതിന് വളരെ മുമ്പ് തന്നെ ആ വെല്ലുവിളി എനിക്ക് മുമ്പ് ഉണ്ടായിരുന്ന ബഹു. ഫാ. ജോസഫ് പൊന്നേത്ത് നിർവ്വഹിച്ചു കഴിഞ്ഞിരുന്നു. അച്ചൻ്റെ ദീർഘവീക്ഷണത്തെ നന്ദിയോടെ സ്മരിക്കുന്നു. രൂപത രൂപീകൃതമായി വളരെ പെട്ടെന്നു തന്നെ ലീഡ്സ്സിനെ മിഷനായി പ്രഖ്യാപിച്ചു. തുടർന്ന് സ്വന്തമായി ദേവാലയം വാങ്ങുക എന്ന ചിന്തവന്നു. അത് മിഷനിലെ കുടുംബങ്ങളെ അറിയിക്കുകയും പള്ളിക്കമ്മറ്റിയിൽ ചർച്ച ചെയ്യുകയും ചെയ്തു. ഭൂരിപക്ഷത്തിൻ്റെ താല്പര്യമനുസരിച്ച് ദേവാലയം വാങ്ങുക എന്ന തീരുമാനത്തിലെത്തിച്ചേർന്നു. നിലവിൽ കുർബാന അർപ്പിച്ചു കൊണ്ടിരിക്കുന്ന ദേവാലയം വാങ്ങാൻ ലീഡ്സ് രൂപത അവസരം ഒരുക്കിയതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. സാമ്പത്തികമായിരുന്നു അടുത്ത പ്രശ്നം. മിഷനിലെ കുടുംബങ്ങൾ എല്ലാം ഒരുമിച്ച് നിന്നപ്പോൾ അത് വലിയൊരു പ്രശ്നമായിരുന്നില്ല.

കേരളത്തിലെ ഇടവകയും യുകെയിലെ ഇടവകയും തമ്മിൽ താരതമ്യം ചെയ്താൽ..?

സീറോ മലബാർ സഭയ്ക്കുള്ളിൽ ഇടവക സംവിധാനത്തിന് ഒരേ ചിട്ടവട്ടങ്ങളാണുള്ളത്. രാജ്യം മാറുമ്പോൾ അതിന് മാറ്റങ്ങൾ വരാറില്ല. പക്ഷേ, ഇവിടുത്തേതായ രീതിയിൽ വരുമ്പോൾ ഒരു ഇടവകയുടെ കൺസെപ്റ്റ് പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിഞ്ഞെന്നു വരില്ല. അകലം വലിയൊരു പ്രശ്‌നമാണ്. ഇവിടുത്തെ സംസ്കാരത്തോടും രീതികളോടും ചേർത്ത് വെച്ച് നടത്തിക്കൊണ്ടു പോവുക മാത്രമേ സാധിക്കൂ. യൂറോപ്പിലേയ്ക്ക് മലയാളികൾ കുടിയേറിയിരിക്കുന്നത് ജോലിയെന്ന ചിന്താഗതിയിലാണ്. അതേ സമയം തന്നെ,ആദ്ധ്യാത്മിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് താല്പര്യമുള്ള വലിയൊരു സമൂഹവുമുണ്ട്. ഇടവക രൂപീകരണത്തിൽ അതിനുള്ള സാധ്യതകളേറും. ഒരിടവകയാകുമ്പോൾ എല്ലാ ദിവസവും വിശുദ്ധ കുർബാനയും അനുബന്ധ ശുശ്രൂഷകളുമുണ്ടാകും. ഓരോരുത്തരുടെയും ഒഴിവുകൾ അനുസരിച്ച് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനുള്ള അവസരമാണ് സൃഷ്ടിക്കപ്പെടുന്നത്.

ലീഡ്സ്സ് ഇടവകയുടെ പരിധിക്കുള്ളിലുള്ള ആറ് വാർഡുകളിലും ക്രമാതീതമായി കത്തോലിക്കാ കുടുംബങ്ങളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ (ഉദാ. സെൻ്റ് അൽഫോൻസാ വാർഡ് കീത്തിലിയിൽ പുതുതായി എത്തിയത് നൂറിൽപ്പരം കുടുംബങ്ങളാണ് ) മിഷനായി ഉയർത്തി എല്ലാ ഞായറാഴ്ച്ചയും വിശുദ്ധ കുർബാന അർപ്പിക്കാനുള്ള സാധ്യതയുണ്ടാകുമോ?

അതെല്ലാം രൂപതയുടെ പോളിസിയാണ്. ഇപ്പോൾ അങ്ങനെയൊരു ചിന്തയുള്ളതായി അറിവില്ല. പക്ഷേ, സാധ്യതകളെ തള്ളിക്കളയാനാവില്ല. അതിവിടെ മാത്രമല്ല. രൂപത വ്യാപിച്ചുകിടക്കുന്ന എല്ലായിടത്തും റീജിയണുകളുടെയും ഇടവകകളുടെയും എണ്ണത്തിൽ മാറ്റം സംഭവിച്ചേക്കാം. എങ്കിലല്ലേ രൂപതയും വിശ്വാസ സമൂഹവും ഒരുമിച്ച് വളരുകയുള്ളൂ..

പുതുതായി പ്രഖ്യാപിക്കാൻ പോകുന്ന ഇടവകയുടെ നിലവിലുള്ള പ്രവർത്തനങ്ങൾ?

രൂപതയിലെ തന്നെ മികച്ച സൺഡേ സ്കൂൾ.

റിസപ്ഷൻ മുതൽ പത്രണ്ട് വരെ ക്ലാസ്സുകളിലായി 200ൽ അധികം കുട്ടികൾ, രണ്ട് പ്രധാന അദ്ധ്യാപകർ ഉൾപ്പെടെ പരിചയസമ്പന്നരായ മുപ്പത്തഞ്ചോളം അദ്ധ്യാപകർ. സീറോ മലബാർ സഭയുടെ വിശ്വാസ പരിശീലന കമ്മീഷൻ പാഠ്യവിഷമാക്കിയ പുസ്തകങ്ങൾ പഠിപ്പിക്കുന്നു. സീറോ മലബാർ ക്രമമനുസരിച്ചുള്ള വിശുദ്ധ കുർബാന ഇംഗ്ലീഷിൽ.കൂടാതെ കുട്ടികളുടെ ക്വയർ ഗ്രൂപ്പും നന്നായി പ്രവർത്തിക്കുന്നു. രൂപതാടിസ്ഥാനത്തിൽ നടക്കുന്ന ബൈബിൾ കലോത്സവത്തിന് ലീഡ്സ്സിലെ കുട്ടികൾ വാരിക്കൂട്ടുന്ന സമ്മാനങ്ങൾക്ക് കണക്കില്ല.

ചെറുപുഷ്പ മിഷൻ ലീഗ്

അഞ്ചാം സ്റ്റാൻഡേർഡ് മുതലുള്ള എല്ലാ കുട്ടികളും മെമ്പറായിട്ടുള്ള ചെറുപുഷ്പ മിഷൻ ലീഗ് നന്നായി പ്രവർത്തിക്കുന്നു. നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായുള്ള സാവിയോ ഫ്രണ്ട്സിൻ്റെ പ്രവർത്തനം ആരംഭ ദിശയിലാണ്.

വിമൻസ് ഫോറം, സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് (SMYM) എന്നിവയുടെ പ്രവർത്തനങ്ങളും എടുത്തു പറയേണ്ടതാണ്.

പള്ളിക്കമ്മറ്റി

ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുന്ന പള്ളിക്കമ്മറ്റിയാണ് ലീഡ് സ് ഒരിടവകയാകുവാൻ കാരണമായത്. സെൻ്റ് അൽഫോൻസാ കീത്തിലി, സെൻ്റ് തോമസ് ഹഡേഴ്സ് ഫീൽഡ്, സെൻ്റ് ചാവറ ലീഡ്സ്, സെൻറ് ജോസഫ് വെയ്ക്ക് ഫീൽഡ് ആൻ്റ് പൊൺണ്ടി ഫ്രാക്ട്, സെൻ്റ് ആൻ്റണി ബ്രാഡ് ഫോർഡ്, സെൻറ് തോമസ്സ് ഹാരോ ഗെറ്റ് തുടങ്ങിയ ആറ് വാർഡുകളിൽ നിന്നായി സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന 12 കൈക്കാരന്മാരും 12 കമ്മറ്റി മെമ്പേഴ്സും ചേർന്ന 24 പേരും കൂടാതെ സൺഡേ സ്കൂൾ മറ്റ് സംഘടകളുടെ പ്രതിനിധികളും ചേർന്ന ഒരു വലിയ ഗ്രൂപ്പ് തന്നെയാണ് നിയുക്ത വികാരി ഫാ. മാത്യൂ മുളയോലിയുടെ നേതൃത്വത്തിൽ പള്ളിക്കമ്മറ്റിയിൽ പ്രവർത്തിക്കുന്നത്.

2016 ജൂലൈ 23 നാണ് ഫാ. മാത്യൂ മുളയോലിൽ ലീഡ് സിലെത്തുന്നത്. 5 വർഷം ചെറുപുഷ്പ മിഷൻ ലീഗിൻ്റെ ഡയറക്ടറായിരുന്ന അദ്ദേഹം തലശ്ശേരി രൂപതയിലെ കല്ല് മുതിരക്കുന്ന് സെൻ്റ് ജൂഡ് ചർച്ച് ഇടവകക്കാരനാണ്. 1999 ഡിസംബർ 30 -തിന് തലശ്ശേരി രൂപതാദ്ധ്യക്ഷൻ അഭി. മാർ. ജോർജ്ജ് വലിയമറ്റം പിതാവിൽ നിന്ന് പട്ടം സ്വീകരിച്ചു. മുളയോലിൽ കുടുംബത്തിൽ തോമസ് അന്നമ്മ ദമ്പതികളുടെ നാല് ആൺമക്കളിൽ രണ്ടാമനാണ്.

സെൻ്റ് മേരീസ് ആൻ്റ് സെൻ്റ് വിൽഫ്രിഡ് സീറോ മലബാർ കാത്തലിക് ചർച്ച് ഇടവക പ്രഖ്യാപനത്തിന് ഇനി രണ്ടുനാൾ. ദേവാലയം സീറോ മലബാർ സഭയ്ക്ക് നൽകിയപ്പോൾ ലീഡ് സ് ബിഷപ്പ്, ബിഷപ്പ് മാർക്കസ് സ്റ്റോകും ദേവാലയത്തിൽ വിശുദ്ധ കുർബാനയ് ക്കെത്തിക്കൊണ്ടിരുന്ന പ്രാദേശികരും ഒരഭ്യർത്ഥന മുന്നോട്ട് വെച്ചു. നിങ്ങൾ ദേവാലയത്തിന് പുതിയ പേര് നൽകുമ്പോൾ നിലവിലുള്ള പേരും അതിനോടൊപ്പം ചേർക്കാമോ എന്ന്? ഇത്രയും കാലം മധ്യസ്ഥം യാചിച്ച് പ്രാർത്ഥിച്ച വിശുദ്ധനോടുള്ള അവരുടെ ആദരവ് അവിടെ പ്രകടമായിരുന്നു. വൈകാരികമായ അവരുടെ അഭ്യർത്ഥനയെ ഗ്രേറ്റ് ബ്രിട്ടൺ രൂപതാദ്ധ്യക്ഷൻ അഭി. മാർ ജോസഫ് സ്രാമ്പിക്കൽ ഇരു കൈയ്യും നീട്ടി സ്വീകരിച്ചതിൻ്റെ ഫലമാണ് സെൻ്റ് മേരീസ് ആൻ്റ് സെൻ്റ് വിൽഫ്രിഡ് സീറോ മലബാർ കാത്തലിക് ചർച്ച് എന്ന പേര് വന്നത്. ആഗോള കത്തോലിക്കാ വിശ്വാസികൾക്ക് അതൊരു മാതൃകയുമായി.

ഞായറാഴ്ച്ച രാവിലെ പത്ത് മണിക്ക് ഗ്രേറ്റ് ബ്രിട്ടൺ രൂപതാദ്ധ്യക്ഷൻ അഭി. മാർ. ജോസഫ് സ്രാമ്പിക്കലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഡിക്രി വായിച്ച് ഔദ്യോഗികമായി ലീഡ് സിനെ ഇടവകയായി പ്രഖ്യാപിക്കും. വികാരി ജനറാൾ മോൺ. ജിനോ അരീക്കാട്ട്, മാഞ്ചെസ്റ്റർ റീജിയണൽ ഡയറക്ടർ ഫാ. ജോസ് അഞ്ചാനിക്കൽ, ഫാ. ജോസഫ് മൂലശ്ശേരിൽ വിസി , ഫാ. ജോസഫ് കിഴത്തറക്കാട്ട്, ഫാ. കുര്യാക്കോസ് അമ്പഴത്തിനാൽ, ഡോൺകാസ്റ്ററിൽ നിന്നുള്ള സിസ്റ്റേഴ്സ് തുടങ്ങിയവർ തിരുക്കർമ്മത്തിൽ പങ്ക് ചേരും. സ്നേഹവിരുന്നോടെ തിരുക്കർമ്മങ്ങൾ അവസാനിക്കും.

തിരുക്കർമ്മങ്ങളിൽ പങ്ക് ചേർന്ന് ലീഡ് സ് ഇടവകയുടെ സന്തോഷത്തിൽ പങ്ക് ചേരാൻ എല്ലാ വിശ്വാസികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് വികാരി ഫാ. മാത്യൂ മുളയോലിൽ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved