Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലേയ്ക്ക് എത്തുന്ന വിദേശ യാത്രക്കാർക്കുള്ള കോവിഡ് ടെസ്റ്റിനുള്ള നിരക്ക് എൻഎച്ച്എസ് കുറച്ചു. 88 പൗണ്ടിൽ നിന്ന് 68 പൗണ്ട് ആയാണ് കോവിഡ് ടെസ്‌റ്റിന്റെ നിരക്ക് കുറച്ചത് . ഗ്രീൻ ലിസ്റ്റിലും ആംബർ ലിസ്റ്റിലും ഉൾപ്പെട്ട രാജ്യങ്ങളിൽനിന്ന് വരുന്ന രണ്ട് ഡോസ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവർക്കാണ് ഈ നിരക്ക് ബാധകമാകുക. എന്നാൽ രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ്പ്പുകളും എടുക്കാതെ ആംബർ ലിസ്റ്റ് രാജ്യങ്ങളിൽനിന്ന് എത്തുന്ന യാത്രക്കാർ 136 പൗണ്ടാണ് എൻ എച്ച് എസ് കോവിഡ് ടെസ്റ്റുകൾക്കായി നൽകേണ്ടത് . ഇത് നേരത്തെ 170 പൗണ്ട് ആയിരുന്നു.

പിസിആർ ടെസ്റ്റുകൾ നടത്തുന്ന സ്ഥാപനങ്ങൾ അമിതമായി ചൂഷണം ചെയ്യുന്നതായുള്ള പരാതികളെ തുടർന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദിന്റെ നിർദേശത്തെതുടർന്നാണ് കോവിഡ് ടെസ്റ്റുകളുടെ നിരക്ക് പുനർ നിർണയിച്ച് ഏകീകരിച്ചത് . സർക്കാർ നിരക്കുകൾക്ക് വിരുദ്ധമായി പണം ഈടാക്കുന്നവരെയും ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തവരെയും ഗവൺമെൻറ് അംഗീകൃത പട്ടികയിൽനിന്ന് ഒഴിവാക്കുമെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു . ഇത് രണ്ടാം തവണയാണ് എൻഎച്ച്എസ് ടെസ്റ്റുകളുടെ നിരക്ക് കുറയ്ക്കുന്നത്. ആദ്യം ടെസ്റ്റുകൾക്ക് നൽകേണ്ടിയിരുന്ന തുക 210 പൗണ്ട് ആയിരുന്നു. കോവിഡ് ടെസ്റ്റുകൾക്ക് അന്യായമായ നിരക്കാണ് ഈടാക്കുന്നതെന്ന പരാതി വ്യാപകമായിട്ടുണ്ടായിരുന്നു. പിസിആർ ടെസ്റ്റിൻെറ നിരക്ക് 20 പൗണ്ട് മുതൽ 500 പൗണ്ട് വരെ ഈടാക്കിയിരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ടെസ്റ്റ് റിസൾട്ടുകൾ സമയത്ത് ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമായിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെയിലെ ജി സി എസ് ഇ പരീക്ഷാ ഫലം പുറത്തുവന്നതോടെ മലയാളി വിജയങ്ങളുടെ കഥകളാണ് വാർത്തകളിലെങ്ങും. വെസ്റ്റ് യോർക്ക് ഷെയറിലെ ഹഡേർസ് ഫീൽഡിൽ താമസിക്കുന്ന എൽദോ വിനോദിന്റെ ജി സി എസ് ഇ പരീക്ഷാഫലം മലയാളി വിജയങ്ങളുടെ മാറ്റ് കൂട്ടുന്നതാണ്. മൊത്തത്തിലുള്ള 11 വിഷയങ്ങളിൽ 10 വിഷയങ്ങളിൽ 9 സ്കോർ ചെയ്ത എൽദോ പതിനൊന്നാമത്തെ വിഷയത്തിന് 8 സ്കോർ ചെയ്താണ് മലയാളികൾക്ക് അഭിമാനമായത്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഒരു പോലെ ശോഭിക്കുന്ന എൽദോ ഹെക്ക് മൗണ്ട് വൈക്ക് ഗ്രാമർ സ്കൂളിൽ ആണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ബാഡ്മിൻറൺ ഇഷ്ട കായിക ഇനമായ എൽദോ ബാസ്ക്കറ്റ് ബോൾ ,ഫുട്ബോൾ ടീമുകളിലെല്ലാം സജീവമാണ്. മാത്തമാറ്റിക്സ് ഇഷ്ടവിഷയമായ എൽദോയ്ക്ക് ഇംഗ്ലീഷ് സാഹിത്യത്തോടും ഒരു പ്രത്യേക പ്രണയമുണ്ട്. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും താല്പര്യമുള്ള എൽദോ വെസ്റ്റ് യോർക്ക് ഷെയറിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ യോർക്ക് ഷെയർ മലയാളി ക്ലബ്ബിൻറെ ( YMC ) പ്രവർത്തനങ്ങളിൽ സജീവമാണ്.

യോർക്ക് ഷെയർ മലയാളി ക്ലബ്ബിൻറെ മലയാളം അധ്യായന ക്ലാസ്സുകളിൽ താൽപര്യത്തോടെ പങ്കെടുത്തിരുന്ന എൽദോ വർഷാന്ത്യ പരീക്ഷയിൽ മികച്ച വിജയമാണ് കരസ്ഥമാക്കിയത്. ഭാവിയിൽ ഇക്കോണോമിസ്റ്റ്‌ ആയി, സമൂഹത്തിനുവേണ്ടി സേവനം ചെയ്യാൻ ആഗ്രഹിക്കുന്ന എൽദോ എക്കണോമിക്സ് ,ഡബിൾ മാത് സ് , ഫിസിക്സ്‌ തുടങ്ങിയ വിഷയങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത് . തൻറെ മാതാപിതാക്കളും കുടുംബവും തരുന്ന പിന്തുണയാണ് ഉന്നത വിജയത്തിന് പ്രചോദനം ആയതെന്ന് എൽദോ മലയാളം യുകെയോട് പറഞ്ഞു.

കോട്ടയം പാറമ്പുഴ കഞ്ഞിക്കുഴി മാലിയിൽ വിനോദ് ചെറിയാന്റെയും മഞ്ജുളയുടെയും രണ്ടാമത്തെ മകനാണ് എൽദോ. മൂത്ത സഹോദരി അനഘ ലീഡ്സ് യൂണിവേഴ്സിറ്റിയിൽ ഫിനാൻസ് ആൻഡ് ലോയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നു. ഇളയസഹോദരൻ ഏലിയാസ് ഹഡേർസ് ഫീൽഡ് ഓൾ സെയ്ന്റ്സ് കാതോലിക് സ്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥിയാണ്. ജിസിഎസ് ഇ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എൽദോയ്ക്ക് മലയാളം യുകെയുടെ ആശംസകൾ അറിയിക്കുന്നു.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ഇറ്റലി :- യൂറോപ്പിലെ തന്നെ ഏറ്റവും ഉയർന്ന താപനിലയായ 48.8 ഡിഗ്രി സെൽഷ്യസ് ഇറ്റലിയിലെ സിസിലിയിൽ രേഖപ്പെടുത്തിയിരിക്കുകയാണ്. സിസിലിയിലെ സൈറക്കൂസ്‌ എന്ന നഗരത്തിൽ ബുധനാഴ്ചയാണ് ഈ താപനില രേഖപ്പെടുത്തിയതെന്ന് അവിടെയുള്ള കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കി. വേൾഡ് മെറ്റീയറോളജിക്കൽ ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം, യൂറോപ്പിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനില ഗ്രീസിലെ ഏതൻസിൽ 1977 ൽ രേഖപ്പെടുത്തിയ 48 ഡിഗ്രി സെൽഷ്യസാണ്. സിസിലിയിൽ രേഖപ്പെടുത്തിയിരിക്കുന്ന താപനിലയ്ക്ക് ഇതുവരെയും വേൾഡ് മെറ്റിയറോളജിക്കൽ ഓർഗനൈസേഷന്റെ അംഗീകാരം ലഭിച്ചിട്ടില്ല. ഇറ്റലിയിൽ ഉടനീളം രൂപപ്പെട്ടിരിക്കുന്ന ഉഷ്ണതരംഗം ആണ് ഉയർന്ന താപനിലയ്ക്ക് കാരണം. നോർത്ത് ആഫ്രിക്കയിൽനിന്നും രൂപപ്പെട്ടിരിക്കുന്ന ലൂസിഫർ എന്ന് പേരിട്ടിരിക്കുന്ന ഒരു ആന്റി സൈക്ലോൺ ആണ് ഉഷ്ണ തരംഗത്തിന് കാരണമെന്നാണ് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നത് .

ഇതോടൊപ്പംതന്നെ ഇറ്റലിയുടെ ചിലഭാഗങ്ങളിൽ കാട്ടുതീയും പടർന്നു കൊണ്ടിരിക്കുകയാണ്. കലബ്രിയയിൽ രണ്ടും സിസിലിയിലും ഒരാളും ഇതുവരെ കാട്ടുതീയിൽ പെട്ട് മരണപ്പെട്ടതായി ഇറ്റാലിയൻ മീഡിയ വ്യക്തമാക്കുന്നു. ഇറ്റലിയിൽ മാത്രമല്ല, ഗ്രീസ്, തുർക്കി, അൾജീരിയ എന്നിവിടങ്ങളിലും കാട്ടുതീ പടർന്നു കൊണ്ടിരിക്കുകയാണ്. ഗ്രീസിൽ മാത്രം നിരവധി പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ബ്രിട്ടനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഗ്രീസിലെത്തിയിട്ടുണ്ട്. അൾജീരിയയിൽ ഏകദേശം 65 സാധാരണക്കാരും, 28 പട്ടാളക്കാരും കാട്ടുതീയിൽ പെട്ട് മരണപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. കാലാവസ്ഥ വ്യതിയാനത്തിന്റെ അനന്തരഫലങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ പ്ലൈമൗത്ത് നഗരത്തിൽ തോക്കുമായി എത്തിയ അക്രമി തുടർച്ചയായി നിറയൊഴിച്ചതിനെ തുടർന്ന് നിരവധി പേർ കൊല്ലപ്പെട്ടു. മൂന്ന് സ്ത്രീകളും രണ്ടു പുരുഷന്മാരും ആക്രമിയും ഉൾപ്പെടെ ആറു പേർ മരണപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ ഒരാൾക്ക് 10 വയസ്സിൽ കുറവ് മാത്രമേയുള്ളൂ എന്ന് എംപി മാരിൽ ഒരാൾ വ്യക്തമാക്കി. നിരവധി പേർ ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്. വളരെ അപ്രതീക്ഷിതവും വേദനാജനകവുമായ സംഭവമാണ് നടന്നതെന്ന് സ്ഥലം എംപി മാധ്യമങ്ങളോട് പറഞ്ഞു.


സംഭവസ്ഥലം പോലീസ് അധീനതയിലാണെന്നും ജനങ്ങളെ അവിടേയ്ക്ക് കടക്കുന്നതിൽ നിന്നും വിലക്കിയതായും പോലീസ് അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ തുടരുകയാണെന്നും അവർ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചവർ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്യരുതെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഞെട്ടിക്കുന്ന സംഭവമാണ് പ്ലൈമൗത്തിൽ നടന്നതെന്നും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോടുള്ള വേദന അറിയിക്കുന്നതായും ആഭ്യന്തരമന്ത്രി പ്രീതി പട്ടേൽ ട്വീറ്റ് ചെയ്തു.

ആദ്യം വലിയതോതിലുള്ള ബഹളങ്ങൾ കേട്ടാണ് പുറത്തേക്കിറങ്ങി നോക്കിയത് എന്ന് ദൃക് സാക്ഷികളിൽ ഒരാളായ ഷാരോൺ വ്യക്തമാക്കുന്നു. തുടർന്ന് നിരന്തരമായ വെടിയൊച്ചകളും കേട്ടു. വീടുകളുടെ വാതിൽ തള്ളി തുറന്നു ആക്രമി നിറയൊഴിക്കുകയായിരുന്നു. അതിനുശേഷം പാർക്കിംഗിൽ നിൽക്കുകയായിരുന്ന ചില ആളുകൾക്ക് നേരെ വീണ്ടും നിറയൊഴിച്ചു. പിന്നീട് റോയൽ നേവി അവന്യു ഭാഗത്തേയ്ക്ക് നടന്നുനീങ്ങിയ അക്രമി വീണ്ടും നിറയൊഴിച്ചു കൊണ്ടിരുന്നു. അക്രമിയുടെ മരണം എങ്ങനെയാണ് സംഭവിച്ചതെന്ന് ഇതുവരെയും സ്ഥിരീകരണം ലഭിച്ചിട്ടില്ല. സംഭവത്തെതുടർന്ന് നാലോളം എയർ ആംബുലൻസുകൾ സ്ഥലത്തെത്തി. നിരവധി പേർ മരിച്ചവരുടെ കുടുംബാംഗങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിമുറുക്കി മുന്നേറുന്നു . ഈ സാഹചര്യത്തിൽ ബ്രിട്ടീഷുകാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ യുകെ സൈന്യത്തെ അയയ്ക്കും. ബ്രിട്ടീഷ് പൗരന്മാരെ സഹായിക്കാൻ 600 യുകെ സൈനികരെ അയയ്ക്കാനാണ് പദ്ധതിയിടുന്നതെന്ന് സർക്കാർ അറിയിച്ചു. കഴിഞ്ഞ ആഴ്ച വിദേശകാര്യമന്ത്രാലയം എല്ലാ ബ്രിട്ടീഷ് പൗരന്മാരും ഉടൻതന്നെ അഫ്ഗാനിസ്ഥാൻ വിട്ടുപോകാൻ അടിയന്തര നിർദേശം നൽകിയിരുന്നു. ഏകദേശം 4000 ബ്രിട്ടീഷ് പൗരന്മാർ ഇപ്പോഴും അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് കണക്ക്. ബ്രിട്ടീഷ് പൗരന്മാർ, സൈനിക ഉദ്യോഗസ്ഥർ എന്നിവരുടെ സുരക്ഷയ്ക്കാണ് സർക്കാരിൻറെ പ്രഥമപരിഗണനയെന്നും അവരുടെ സുരക്ഷ ഉറപ്പുവരുത്താൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പറഞ്ഞു.

ഇതിനിടെ അഫ്ഗാനിസ്ഥാൻെറ മൂന്നിൽ രണ്ടു ഭാഗവും താലിബാൻ നിയന്ത്രണത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. താലിബാനും കൂടി പങ്കാളിത്തമുള്ള ഭരണ സംവിധാനം ഒത്തുതീർപ്പ് നിർദ്ദേശമായി അഫ്ഗാനിസ്ഥാൻ ഭരണകൂടം മുന്നോട്ട് വച്ചതായുള്ള വാർത്തയും പുറത്തുവന്നിട്ടുണ്ട്. ഗസ് നി കൂടി അധീനതയിലായതോടെ ഒരാഴ്ചയ്ക്കകം പിടിച്ചെടുത്ത പ്രവിശ്യ തലസ്ഥാനങ്ങളുടെ എണ്ണം പത്തായി. ഭരണസംവിധാനത്തിൻെറ ഭാഗമായി താലിബാൻ വരുന്നത് രാജ്യത്തെ ആഭ്യന്തര കലാപത്തിന് അറുതി വരുത്തുമെങ്കിലും സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം കൂടുതൽ ദുരിത പൂർണ്ണമാകുമെന്ന ആശങ്കയാണ് പൊതുവേ പങ്കുവെയ്ക്കപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

2021 -ലെ ജിസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഈ വർഷം മുൻ വർഷത്തെ അപേക്ഷിച്ച് റെക്കോർഡ് വിജയവും ഗ്രേഡുകളുമാണ് കുട്ടികൾക്ക് ലഭിച്ചത്. ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കിയത് 28.9 % കുട്ടികളാണ് ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷം ഇത് 26.2 ശതമാനമായിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷവും കഴിഞ്ഞ വർഷവും പരീക്ഷകൾ റദ്ദാക്കിയിരുന്നു. പരീക്ഷകൾക്ക് പകരം അധ്യാപകരുടെ വിലയിരുത്തലിൻെറ അടിസ്ഥാനത്തിലാണ് രണ്ടുവർഷവും ഗ്രേഡുകൾ നൽകിയത്.

കോഴ്‌സ് വർക്കുകൾ , ടെസ്റ്റുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് അധ്യാപകർ വിദ്യാർഥികൾക്ക് ഗ്രേഡുകൾ നൽകിയത്. ഈ വർഷം പെൺകുട്ടികൾക്ക് ആൺകുട്ടികളേക്കാൾ വിജയശതമാനം കൂടുതലുണ്ട് . 33 ശതമാനം പെൺകുട്ടികളും ഉയർന്ന ഗ്രേഡ് കരസ്ഥമാക്കിയപ്പോൾ ആൺകുട്ടികളുടെ ശതമാനം 24.4 മാത്രമാണ്. കോവിഡ് മഹാമാരി വളരെയേറെ ബാധിച്ച ഒരു മേഖലയാണ് വിദ്യാഭ്യാസരംഗം. പരീക്ഷകൾ നടക്കാത്തത് മൂലം ശരിയായ രീതിയിൽ വിദ്യാർഥികളെ വിലയിരുത്തുന്നതിൽ നിലവിലെ സംവിധാനങ്ങൾ അപര്യാപ്തമാണെന്ന രീതിയിലുള്ള വിമർശനങ്ങൾ വിദ്യാഭ്യാസ വിദഗ്ദർക്കുണ്ട്.

ലണ്ടൻ : ജന്മനാട്ടിൽ നിന്നും അകന്നു കഴിയുന്ന മലയാളികൾക്ക്  ഓണവും ക്രിസ്മസും പോലെയുള്ള ആഘോഷങ്ങൾ എപ്പോഴും ഗൃഹാതുരത്വത്തിൻറെ ഓർമ്മകൾ  സമ്മാനിക്കുന്ന അവസരങ്ങൾ ആണല്ലോ.. അപ്പോഴൊക്കെ എല്ലാവരും ഓർക്കുന്ന കാര്യമാണ് നാട്ടിൽ നിന്നും എന്തെങ്കിലും കൊണ്ടു വന്നാലോ എന്ന്. അങ്ങനെ ഒരിക്കലെങ്കിലും ചിന്തിക്കാത്ത ആരും തന്നെ ഉണ്ടാവില്ല. വാഴയില, സെറ്റ് സാരികൾ, കേരള മുണ്ടുകൾ എന്നുതുടങ്ങി അങ്ങനെ പലതും. അത്തരത്തിലുള്ള സേവനങ്ങൾ ഇന്ന് സീറ്റ ലണ്ടൻ ലിമിറ്റഡ് വഴിയായി മിതമായ നിരക്കിൽ ലഭ്യമാണ്

കഴിഞ്ഞ 15 വർഷമായി കൊറിയർ & കാർഗോ മേഖലയിൽ ശക്തമായ സാന്നിധ്യമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് സീറ്റ. ഏകദേശം 12  വർഷത്തോളം  കൊറിയർ & കാർഗോ ഫീൽഡിൽ പ്രവർത്തിച്ച പരിചയ സമ്പത്തുമായാണ് കൊല്ലം സ്വദേശിയായ സോണി റോബിൻസൺ 2006-ൽ  സീറ്റ എന്ന സ്ഥാപനം യുകെയിൽ ആരംഭിക്കുന്നത്. ഈ ഒരു ബിസിനസ് രംഗത്ത് അതിനുശേഷമുള്ള  Zeta യുടെ വളർച്ച എല്ലായിപ്പോഴും പടിപടിയായി മുന്നോട്ടുതന്നെ ആയിരുന്നു. മിതമായ നിരക്കുകളും, ഇടപാടുകാർക്ക് പൂർണ്ണസംതൃപ്തി നൽകുന്ന സേവനങ്ങളും ആയിരുന്നു ഈ വളർച്ചയുടെ വിജയരഹസ്യം. കസ്റ്റമേഴ്സിന് ലഭിക്കുന്ന ഈ ഒരു വിശ്വാസം ആകാം  യുകെയിലെ തന്നെ  ഒട്ടനവധി പ്രമുഖ സ്ഥാപനങ്ങളുടെ ലോജിസ്റ്റിക് പാർട്ട്ണർ ആയി Zetaയെ ഇന്നും നിലനിർത്തി പോരുന്നത്. ഇന്ത്യയിലേക്ക് മാത്രമല്ല   ലോകത്തിൽ എവിടേക്കും DHL, Fedex, UPS തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളോട് സമാനമായ  സേവനങ്ങൾ അതിനേക്കാളും മികച്ച നിരക്കിൽ ചെയ്യുവാൻ ഇന്ന് സാധിക്കുന്നുണ്ട്.

സീറ്റയുടെ ഡയറക്ടറായ സോണി റോബിൻസൺ കൈവരിച്ച മറ്റൊരു നേട്ടമാണ്, 2018-ൽ  യു എ ഇ-യിൽ വലിയ അടിത്തറയുള്ള കൊറിയർ & കാർഗോ നെറ്റ്‌വർക്ക് ആയ പ്രൈം എക്സ്പ്രസ് ഗ്രൂപ്പിൽ ഡയറക്ടർ ആയി ജോയിൻ ചെയ്യുകയും അതിൻറെ സേവനങ്ങൾ യുകെയിൽ തുടങ്ങുകയും ചെയ്തു എന്നുള്ളതും, അതുവഴി സൗദിഅറേബ്യ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള സേവനങ്ങൾ കൂടുതൽ  കാര്യക്ഷമവും മികവുറ്റതുമായി. 2020-ൽ Prime Express Cargo യുടെ ഭാഗമായ മക്കാത്തി എക്സ്പ്രസ്(MAKATI EXPRESS) വഴി ഫിലിപ്പൈൻസിൽ-ലോട്ട് എയർ & സി(sea)കാർഗോ സേവനങ്ങളും ആരംഭിച്ചിരിക്കുന്നു.

സീറ്റയുടെ ഈ വർഷത്തെ മറ്റൊരു കാൽവെപ്പാണ് മലേഷ്യയിലെ ഏറ്റവും വലിയ കാർഗോ സ്ഥാപനമായ  വേൾഡ് ഏഷ്യ ലോജിസ്റ്റിക്സ് (World Asia Logistics) മായി  ചേർന്നുകൊണ്ട് മലേഷ്യ ഉൾപ്പെടെയുള്ള എല്ലാ ഫാർ ഈസ്റ്റ് രാജ്യങ്ങളിലേക്കും കാർഗോ & കൊറിയർ സേവനങ്ങൾക്കും  തുടക്കമിട്ടു. മലേഷ്യൻ എയർലൈൻസ്ൻറെ  ഹാൻഡ്‌ലിംഗ് ഏജൻറ് (GSA) കൂടിയാണ്  വേൾഡ് ഏഷ്യ ലോജിസ്റ്റിക്സ്.

ഇവിടെ നിന്നും നാട്ടിലേക്ക് എന്നതുപോലെതന്നെ തിരിച്ച് ഇന്ത്യയിൽ നിന്നുമുള്ള  പ്രവർത്തനങ്ങളും Zeta വിപുലമാക്കുന്നു. അതിൻറെ ഭാഗമായി കൊച്ചി, ചെന്നൈ,തിരുവനന്തപുരം, സൂറത്ത്  എന്നിവിടങ്ങളിൽ ഓഫീസുകൾ  പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. അതുവഴി നാട്ടിൽനിന്നും  അയക്കുന്ന ഏതൊരു പാർസലും യുകെയിലെ നിങ്ങളുടെ അഡ്രസ്സിൽ എത്തിച്ചു നൽകുവാൻ സീറ്റക്ക് ഇന്ന്  സാധിക്കുമെന്ന് തികച്ചും ആത്മവിശ്വാസത്തോടെ തന്നെ അദ്ദേഹം ഞങ്ങളോട് പറഞ്ഞു.

കാർഗോ import & export, കസ്റ്റംസ് ക്ലിയറൻസ്, അതുപോലെ മറ്റ് രാജ്യങ്ങളിലേക്ക് ജോലി കിട്ടി താമസം മാറുന്നവരുടെ (Eg. Australia)  കംപ്ലീറ്റ്ഹൗസ് ഹോൾഡ് സാധനങ്ങളും വളരെ അധികം കൃത്യതയോടെയും ഉത്തരവാദിത്വത്തോടെയും, എല്ലാ പേപ്പർ വർക്കുകളും കംപ്ലീറ്റ് ചെയ്തു  അയച്ചു കൊടുക്കുന്ന ചുരുക്കം ചില ഇന്ത്യൻ കമ്പനികളിൽ ഒന്ന് സീറ്റയാണ് എന്നുള്ളത് മലയാളികൾക്ക് ആകമാനം അഭിമാനിക്കാൻ വക നൽകുന്നതാണ്.

യുകെയിലേക്കുള്ള സാധനങ്ങളുടെ ഇറക്കുമതിക്കായി പ്രത്യേക വിഭാഗം തന്നെ  പ്രവർത്തിക്കുന്നു. കസ്റ്റംസ് ക്ലിയറൻസ് നടത്തി  സാധനങ്ങൾ Zeta കസ്റ്റമേഴ്സിന് വീട്ടു പടിക്കൽ എത്തിച്ചു കൊടുക്കുന്നു. എക്സ്പോർട്സ്, കാർഗോ, കൊറിയർ, Unaccompanied Luggage  തുടങ്ങിയവ എയർ, സി (sea) & റോഡ് വഴിയും എത്തിച്ചു നൽകുന്നു.

കോവിഡ് 19 എന്ന മഹാമാരി   ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന ഈ ഒരു അവസരത്തിൽ നാട്ടിൽ പോകുവാൻ ബുദ്ധിമുട്ടുന്ന മലയാളികൾക്ക് വേണ്ടി  ഒരു പ്രത്യേക സേവനവും സീറ്റ മുന്നോട്ടുവയ്ക്കുന്നു. പ്രിയപ്പെട്ടവരുടെ ജന്മദിനങ്ങൾ,  ആനിവേഴ്സറികൾ തുടങ്ങിയ  വിശേഷ അവസരങ്ങൾ നാട്ടിലെത്തി  ആഘോഷിക്കുവാൻ സാധിക്കാത്തവർക്ക്  തങ്ങളുടെ സാന്നിധ്യവും സന്തോഷവും  ആശംസകളും ഫ്ലവേഴ്സ്, ഗിഫ്റ്റുകൾ, കേക്ക് ഒക്കെയായി എത്തിച്ചു നൽകുവാനും സീറ്റ ലണ്ടൻ ലിമിറ്റഡ് എന്ന ഈ സ്ഥാപനം വഴി ഇന്നു നിങ്ങൾക്ക് സാധിക്കും.

ഈ ഒരു ചുരുങ്ങിയ കാലയളവിൽ ഇത്രയൊക്കെ നേട്ടങ്ങൾ സീറ്റക്ക് കൈവരിക്കാനായത് മികവുറ്റ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം അല്ലേ എന്നുള്ള ചോദ്യത്തിന്  അതൊക്കെ സർവ്വശക്തനായ ദൈവത്തിൻറെ അനുഗ്രഹം ആയി കാണാനാണ് എനിക്കിഷ്ടം എന്നാണ് അദ്ദേഹം മലയാളം യുകെയോട് ഇതുമായി പ്രതികരിച്ചത്.

മദർ തെരേസക്കൊപ്പം

വെസ്റ്റ് ലണ്ടനിലെ സൗത്ത്ഹാളിൽ  (Southall) ഉള്ള തങ്ങളുടെ ഇടവകയായ St. Anslem ഇംഗ്ലീഷ് പള്ളിയിലെ വിൻസെൻറ് ഡി പോൾ കോൺഗ്രിഗേഷൻറെ പ്രസിഡൻറ് കൂടിയായ ആയ സോണി റോബിൻസൺ കഴിഞ്ഞ മൂന്നുവർഷമായി ആ സ്ഥാനം അലങ്കരിക്കുന്നു എന്നുമാത്രമല്ല  ഈ തിരക്കുകൾക്കിടയിലും ആതുരസേവനത്തിനായി സമയം കണ്ടെത്തുകയും ചെയ്യുന്നു. എന്നിരുന്നാലും തൻറെ ഓർമ്മകൾ കൂടുതലും യുകെയിൽ വന്ന നാൾ മുതൽ മിഷണറീസ് ഓഫ് ചാരിറ്റി എന്ന സന്യാസിനി സഭയുമായി ബന്ധപ്പെട്ട് ചാരിറ്റി പ്രവർത്തനങ്ങളിൽ അവരുടെ co-worker  ആയി പ്രവർത്തിക്കാൻ സാധിച്ചു എന്നതാണ്. അവരുടെ ചാരിറ്റി പ്രവർത്തനങ്ങളിൽ ഹെൽപ്പേഴ്സ് ആയി വർക്ക് ചെയ്യുന്നവരെ സംബോധന ചെയ്യുന്ന പേരാണ് കോ വർക്കർ (co-worker) എന്നുള്ളത്. അത് ഇന്നും തുടർന്നു പോരുകയും ചെയ്യുന്നു. ഏകദേശം 1993 മുതലുള്ള കാലഘട്ടങ്ങളിൽ മദർ തെരേസ യുകെയിലെ അവരുടെ സെൻറർ വിസിറ്റ് ചെയ്യുമ്പോഴൊക്കെ എയർപോർട്ടിൽ നിന്നും പിക് ചെയ്യുന്ന മുതൽ മദറിന്റെ സന്തതസഹചാരിയായിരുന്നു സോണി.

സീറ്റയുടെ എല്ലാവിധ വിജയങ്ങൾക്കു പുറകിലും വിശുദ്ധ മദർ തെരേസയുടെ അനുഗ്രഹം  എപ്പോഴും കൂടെയുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നു എന്ന് അദ്ദേഹം അടിവരയിട്ട് പറയുന്നു. മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആതുര സേവനങ്ങൾക്കുള്ള ആദരവായി അവരുടെ എല്ലാവിധ കൊറിയർ കാർഗോ ആവശ്യങ്ങളും ഇന്നുവരെയും തികച്ചും  സൗജന്യമായാണ് സീറ്റ എത്തിച്ചു  കൊടുക്കുന്നത്. വിശുദ്ധ മദർ തെരേസയുടെ ഫീസ്റ്റ് ദിവസം അവരുടെ ഹൗസിൽ (Convent) നടത്തപ്പെടുന്ന മാധ്യസ്ഥ ചടങ്ങിലേക്ക്  പുറത്തുനിന്നും ക്ഷണിക്കപ്പെടുന്ന ഏതാനും അതിഥികളിൽ ഒരാൾ കൂടിയാണ് സോണി റോബിൻസനും അദ്ദേഹത്തിൻറെ  കുടുംബവും. സംസാരമധ്യേ  സാന്ദർഭികമായി ഇത്രയും പറഞ്ഞെങ്കിലും, ഞങ്ങളുടെ നിർബന്ധിച്ചുള്ള ആവശ്യം പരിഗണിച്ചു മദറുമായുള്ള അന്നത്തെ ഓർമ്മകൾ വായനക്കാരുമായി പിന്നീടൊരിക്കൽ പങ്ക് വെയ്ക്കാം എന്ന് സമ്മതിപ്പിച്ച് ആണു മലയാളം യുകെ ടീം യാത്രപറഞ്ഞ് ഇറങ്ങിയത്

സീറ്റ യുടെ സേവനങ്ങൾ  ലഭ്യമാക്കുന്നതിനു വേണ്ടി താഴെ കൊടുത്തിരിക്കുന്ന കോൺടാക്ട് ഡീറ്റെയിൽസ് ഉപയോഗിക്കാവുന്നതാണ്

ഫോൺ:02085734531

ഇമെയിൽ:admin@zetalondon.co.uk

വെബ്സൈറ്റ്: www.zetalondon.co.uk

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു.കെയിൽ നിരവധി മലയാളികൾ കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്ന പ്രമുഖ സൈറ്റാണ് ഗ്രൂപ്പോൺ , ഗ്രൂപ്പോണിൻറെ ആപ്പ് മിക്കവരുടെയും മൊബൈലിൽ കാണും . എന്നാൽ ഗ്രൂപ്പോൺ ഉപഭോക്‌താവിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ പിറകിലാണെന്നാണ് കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ് അതോറിറ്റിയുടെ കണ്ടെത്തൽ .

ഗ്രൂപ്പോൺ ഉപഭോക്താവ് റിട്ടേൺ ചെയ്യുന്ന ഉല്പന്നത്തിന് പണം തിരികെ നൽകുകയോ പകരം ഉൽപ്പന്നം നൽകുകയോ ചെയ്യുന്നില്ലന്നതാണ് പ്രധാന പരാതി . പകരം പലപ്പോഴും ഗ്രൂപ്പോണിന്റെ ക്രെഡിറ്റ് വൗച്ചർ ആണ് നൽകുന്നത്. ഇത് ഉപഭോക്താവിന്റെ അവകാശങ്ങളെ ഹനിക്കുന്നതും യുകെയിൽ നിലവിലുള്ള ഉപഭോക്ത നിയമങ്ങൾക്ക് എതിരുമാണ്. എന്തായാലും ഉപഭോക്ത താത്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ കർശനമായ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് കോമ്പറ്റീഷൻ ആന്റ് മാർക്കറ്റ് അതോറിറ്റിയുടെ മുന്നറിയിപ്പ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജർമ്മനി :- റഷ്യയ്ക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന് സംശയിക്കുന്ന ബ്രിട്ടീഷുകാരനെ ജർമൻ പോലീസ് അറസ്റ്റ് ചെയ്തു. ബെർലിനിലെ ബ്രിട്ടീഷ് എംബസിയിലാണ് ഡേവിഡ് എന്ന് പേരുള്ള ഇയാൾ ജോലി ചെയ്തിരുന്നതെന്ന് ജർമൻ ഫെഡറൽ പ്രോസിക്യൂട്ടേഴ് സ് അറിയിച്ചു. പണത്തിനു വേണ്ടി റഷ്യൻ ഇന്റലിജൻസ് വിഭാഗത്തിന് രഹസ്യമായി ഇയാൾ രേഖകൾ കൈമാറിയെന്നാണ് ഇതുവരെ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച ബെർലിനു പുറത്തുള്ള പോട് സ്ഡാം നഗരത്തിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡേവിഡിന്റെ താമസസ്ഥലത്തും ജോലി സ്ഥലത്തുമെല്ലാം അധികൃതർ വിശദമായ പരിശോധന നടത്തി കൊണ്ടിരിക്കുകയാണ്.


വളരെ ഗുരുതരമായ ഒരു സംഭവമാണ് നടന്നതെന്ന് ജർമൻ വിദേശകാര്യവകുപ്പ് വ്യക്തമാക്കി. ജർമനിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന ബ്രിട്ടന്റെ വിവരങ്ങൾ ചോർത്തുന്നത് അംഗീകരിക്കാനാവില്ലെന്നും, ബ്രിട്ടന് എല്ലാ സഹായവും ജർമനിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും ജർമൻ വിദേശകാര്യമന്ത്രി ഹേയ് ക്കോ മാസ് വ്യക്തമാക്കി. ജർമനിയും യുകെയും ചേർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ് നടന്നതെന്നാണ് റിപ്പോർട്ടുകൾ. ജർമ്മനിയിൽ വെച്ച് നടന്ന അറസ്റ്റ് സംബന്ധിച്ച് ലണ്ടൻ മെട്രോപൊളിറ്റൻ പോലീസും സ്ഥിരീകരണം നടത്തിയിട്ടുണ്ട്. നിലവിൽ ജർമൻ ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നതെന്നും, ബ്രിട്ടൻ ഇതിനോട് ചേർന്ന് സഹകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കോടതിക്ക് മുൻപിൽ ഹാജരാക്കിയ ഇയാളെ കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകി. റഷ്യയുമായുള്ള ഇരുരാജ്യങ്ങളുടെയും ബന്ധം കൂടുതൽ വഷളാക്കുന്നതാണ് ഈ നടപടിയെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രെസ്റ്റ് ക്യാൻസർ രോഗത്തിന്റെ അവസാനഘട്ടത്തിലെത്തി നിൽക്കുന്ന രോഗികൾക്ക് പുതിയൊരു മരുന്ന് പുറത്തിറക്കിയിരിക്കുകയാണ് എൻഎച്ച്എസ്. ഈ മരുന്നിലൂടെ കീമോതെറാപ്പി ഒരു പരിധിവരെ ഇത്തരം രോഗികൾക്ക് ഒഴിവാക്കാൻ സാധിക്കും. മറ്റ് ഹോർമോൺ മരുന്നുകൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന 2500 സ്ത്രീകൾക്ക് ഉടൻതന്നെ മരുന്ന് ലഭ്യമാക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്സലൻസ് അറിയിച്ചിട്ടുണ്ട്.


‘അബെമസിക്ലിബ് ‘ എന്ന് പേരുള്ള ഈ മരുന്ന് ദിവസം രണ്ടു നേരം വീതമാണ് കഴിക്കേണ്ടത്. ബ്രെസ്റ്റ് ക്യാൻസറിന്റെ സെക്കൻഡറി സ്റ്റേജിലെത്തി നിൽക്കുന്ന എല്ലാ സ്ത്രീകൾക്കും സന്തോഷം നൽകുന്ന ഒരു വാർത്തയാണ് പുതിയ മരുന്ന് നൽകുന്നതെന്ന് ചാരിറ്റി ബ്രെസ്റ്റ് ക്യാൻസർ ഓർഗനൈസേഷൻ ചീഫ് എക്സിക്യൂട്ടീവ് ബറോനെസ്സ് ഡലിത് മോർഗൻ വ്യക്തമാക്കി. ലഭ്യമായ മറ്റു മരുന്നുകളേക്കാൾ പാർശ്വഫലങ്ങൾ കുറഞ്ഞ ഈ മരുന്ന്, രോഗികൾക്ക് തങ്ങളുടെ അവസാന നാളുകളിൽ വേദനയില്ലാതെ കഴിയുവാൻ സഹായിക്കുമെന്നും അവർ പറഞ്ഞു. അധികം പാർശ്വഫലങ്ങൾ ഉള്ള കീമോതെറാപ്പിയെ അവസാന സ്റ്റേജിലുള്ള രോഗികൾക്ക് ഇനി മുതൽ ആശ്രയിക്കേണ്ടി വരില്ല എന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്.

വേർസിനിയോസ് എന്ന ബ്രാൻഡ് നെയിമിൽ അറിയപ്പെടുന്ന ഈ മരുന്നിന്റെ 56 ടാബ് ലെറ്റുകൾക്ക് 3000 പൗണ്ടാണ് വില. എന്നാൽ എൻഎച്ച്എസ് ഇത് വളരെയധികം ഡിസ്കൗണ്ട് റേറ്റിലാണ് ജനങ്ങളിൽ എത്തിക്കുന്നത്. ഈ മരുന്ന് ഒരിക്കലും ബ്രെസ്റ്റ് ക്യാൻസറിനുള്ള ഒരു ശാശ്വത പരിഹാരമല്ല. മറിച്ച് അവസാനഘട്ടത്തിലെത്തി നിൽക്കുന്ന രോഗികൾക്ക് ആശ്വാസം നൽകുന്നതാണ് ഈ മരുന്ന്. ചില ബ്രസ്റ്റ് ക്യാൻസർ സെല്ലുകൾ ഈസ്ട്രജൻ ഹോർമോൺ ഉപയോഗിച്ചാണ് വർദ്ധിക്കുന്നത്. എന്നാൽ ഈ മരുന്ന് ബ്രെസ്റ്റ് ക്യാൻസർ സെല്ലുകളെ ഈസ്ട്രജന് ഉപയോഗപ്പെടുത്തുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നു. നിലവിൽ ലഭ്യമായ മരുന്നുകൾക്ക് എല്ലാം തന്നെ വളരെയധികം പാർശ്വഫലങ്ങളുമുണ്ട്. അവസാനഘട്ടത്തിലെത്തി നിൽക്കുന്ന ക്യാൻസർ രോഗികൾക്ക് പ്രതീക്ഷ നൽകുന്നതാണ് പുതിയതായി എൻഎച്ച്എസ് പുറത്തിറക്കിയിരിക്കുന്ന ഈ മരുന്ന്.

RECENT POSTS
Copyright © . All rights reserved