ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോകത്തിലെ തന്നെ മികച്ച ചികിത്സയും രോഗി പരിചരണങ്ങളും നൽകുന്നതിൽ ഏറ്റവും മുൻപന്തിയിലാണ് എൻഎച്ച്എസ്. എന്നാൽ അടുത്തവർഷത്തോടെ എൻഎച്ച്എസ് ഹോസ്പിറ്റലുകളിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 14 ദശലക്ഷം ആയേക്കാം എന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നു. നിലവിൽ അഞ്ച് ദശലക്ഷം രോഗികളാണ് സാധാരണ ചികിത്സയ്ക്കായി കാത്തിരിപ്പ് പട്ടികയിലുള്ളത്. പ്രതിസന്ധി തരണം ചെയ്യാൻ ഒരു ബില്യൻ പൗണ്ടാണ് ഗവൺമെൻറ് സഹായധനമായി നൽകിയിരിക്കുന്നത്.
ബ്രിട്ടനിൽ കോവിഡിൻെറ അതിവ്യാപനമാണ് രോഗികളുടെ കാത്തിരിപ്പു പട്ടിക വളരെയധികം കൂടാനുള്ള കാരണം. രോഗവ്യാപനം കൂടുകയും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും ചെയ്യുന്നത് എൻഎച്ച്എസിനെ സമ്മർദ്ദത്തിലാക്കുമെന്ന ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ നേരത്തെ തന്നെ വന്നിരുന്നു. നിലവിൽ 385,000 -ൽ അധികം രോഗികളാണ് ശസ്ത്രക്രിയകൾക്കായി ഹോസ്പിറ്റലുകളിൽ കാത്തിരിക്കുന്നത്. മഹാമാരി പൊട്ടി പുറപ്പെടുന്നതിനു മുമ്പ് ഇത് വെറും 1600 മാത്രമായിരുന്നു. കൂടുതൽ ശമ്പളവർദ്ധനവിലൂടെ പരിചയസമ്പന്നരായ നേഴ്സുമാരെയും ഡോക്ടർമാരെയും ആകർഷിച്ച് പ്രതിസന്ധി മറികടക്കണമെന്ന അഭിപ്രായമാണ് എൻഎച്ച്എസിലെ നേഴ്‌സിംഗ് യൂണിയനുകൾക്കുള്ളത്.
ഏറ്റവും മികച്ച രീതിയിൽ ആരോഗ്യസംരക്ഷണം നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ബ്രിട്ടൻ നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരുന്നു. ഏഴു വർഷമായി എൻഎച്ച്എസ് നിലനിർത്തി വന്ന ഒന്നാം സ്ഥാനമാണ് നഷ്ടമായത്. അകാല മരണങ്ങളും ക്യാൻസർ അതിജീവനവും ജനനസമയത്തെ ശിശുമരണങ്ങളും ഉൾപ്പെടുന്ന ആരോഗ്യ പരിപാലന ഫലങ്ങളുടെ താരതമ്യത്തിൽ രാജ്യം ഒൻപതാം സ്ഥാനത്താണ്. അമേരിക്കൻ തിങ്ക് ടാങ്ക് കോമൺവെൽത്ത് ഫണ്ട് നടത്തിയ സർവ്വേയിൽ നോർവേ, നെതർലൻഡ്സ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. പകർച്ചവ്യാധി സമയത്ത് കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് മുൻഗണന നൽകിയതോടെയാണ് പതിവ് ആശുപത്രി ചികിത്സകൾക്കായി കാത്തിരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയർന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ആധുനിക വൈദ്യശാസ്ത്രരംഗത്ത് യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് പോലെ മറ്റൊന്ന് കാണാനാവില്ല. അതുകൊണ്ടുതന്നെ ഓരോ യുകെ നിവാസികളുടെയും സ്വകാര്യ അഹങ്കാരമാണ് NHS . ആരോഗ്യസംരക്ഷണം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെങ്കിലും, ബ്രിട്ടനിലെ ജനതയുടെ ആരോഗ്യസംരക്ഷണത്തിൽ വ്യക്തികളേക്കാൾ കൂടുതൽ ഉത്തരവാദിത്വവും, താൽപര്യവും കാണിക്കുന്നത് NHS ആണ്. ഇതിനു പുറമേ യുകെയിൽ കുടിയേറിയ മലയാളികളിൽ ബഹുഭൂരിപക്ഷത്തിന്റെയും ഉപജീവനമാർഗ്ഗം കൂടിയാണ് NHS. അതുകൊണ്ടുതന്നെ NHS -ന് ഒരു കൈത്താങ്ങായി യുകെയിൽ ചരിത്രപ്രാധാന്യമുള്ള ലീഡ്സ് – ലിവർപൂൾ കനാൽ തീരത്തുകൂടി യുകെ മലയാളികളായ ഷിബു മാത്യുവും, ജോജി തോമസും നടക്കാൻ തീരുമാനിച്ചപ്പോൾ അത് പരക്കെ ശ്രദ്ധ പിടിച്ചു പറ്റി.
സ്പോൺസേർഡ് വാക്കിൻറെ ഭാഗമായി സ്കിപ്റ്റൺ മുതൽ ലീഡ്സ് വരെയുള്ള 31 മൈലാണ് ഏതാണ്ട് 50 കിലോമീറ്റർ ഷിബുവും, ജോജിയും നടക്കുക. ആഗസ്റ്റ് പതിനാലാം തീയതി നടക്കുന്ന സ്പോൺസേർഡ് വാക്കിനേ പിന്തുണയ്ക്കുന്നവർ ഇതിനോടകം 2500 പൗണ്ടോളം സംഭാവന നൽകിയിട്ടുണ്ട്. ഇന്ത്യൻ മലങ്കര ഓർത്തഡോക്സ് മാഞ്ചസ്റ്റർ വികാരി ഫാ. ഹാപ്പി ജേക്കബ് തുടങ്ങി മാഞ്ചസ്‌റ്റർ,ബോൾട്ടൺ, ബേൺലി, സാൽഫോർഡ്, കീത്തിലി, വെസ്റ്റ് യോർക്ക് ഷെയറിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖരാണ് സ്പോൺസേർഡ് വാക്കിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. മലയാളം യുകെയാണ് സ്പോൺസേർഡ് വാക്കിൻറെ മീഡിയാ പാർട്ണർ. NHS -ന് നിങ്ങളുടെ എളിയ സംഭാവന നൽകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കോവിഡ് കാലത്ത് ചൈനീസ് കമ്പനികൾ 6 ബില്യൺ പൗണ്ട് ചിലവാക്കി ബ്രിട്ടീഷ് ബിസിനസ് സ്ഥാപനങ്ങൾ വാങ്ങിയതായാണ് റിപ്പോർട്ട്. ഇപ്പോൾ ഏകദേശം 130 ബില്യൺ പൗണ്ടിന്റെ ഇൻവെസ്റ്റ്മെന്റാണ് ചൈനീസ് സ്ഥാപനങ്ങൾക്ക് ബ്രിട്ടനിൽ ഉള്ളതെന്നാണ് നിഗമനം. പബ്ബുകൾ, സ്കൂളുകൾ തുടങ്ങിയവയെല്ലാം ഇതിലുൾപ്പെടും. കഴിഞ്ഞ വർഷം 13,000 കമ്പനികൾ മാത്രമായിരുന്നു ചൈനീസ് പക്കൽ ഉണ്ടായതെങ്കിൽ, ഈ വർഷം അത് പതിനയ്യായിരം എന്ന കണക്കിലേയ്ക്ക് ഉയർന്നിട്ടുണ്ട്. 5 മില്യൺ പൗണ്ടിന്റെ വാർഷിക വരുമാനം ഉള്ള കമ്പനികളുടെ എണ്ണം 795 ൽ നിന്നും ഈ വർഷം 838 ആയി ഉയർന്നിട്ടുണ്ട്. ഇതോടൊപ്പംതന്നെ കഴിഞ്ഞവർഷം മാത്രം ചൈനയിൽ നിന്നുള്ള 28000 വിദ്യാർഥികളാണ് യുകെയിൽ പഠനത്തിനായി അപേക്ഷിച്ചിട്ടുള്ളത്.
ഇത്തരത്തിൽ ബിസിനസ് മേഖലയിലുള്ള ചൈനീസ് കടന്നുകയറ്റം രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമോ എന്ന ആശങ്ക വിവിധയിടങ്ങളിൽ നിന്നും ഉയർന്നു വരുന്നുണ്ട്. ചൈന ബ്രിട്ടന്റെ ഇൻഫ്രാസ്ട്രക്ചർ പ്രൊജക്ടുകളിൽ കൂടുതൽ കടന്നുകയറ്റം നടത്തുന്നതായി ടോറി എം പി നുസ്രത്ത് ഘാനി കുറ്റപ്പെടുത്തി. രാജ്യസുരക്ഷ വർദ്ധിപ്പിക്കാനുള്ള നീക്കങ്ങൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉടനടി ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൈനയെ പോലെ തന്നെ യുഎസ് ഇൻവെസ്റ്റർമാരും ബ്രിട്ടനിൽ സാധ്യതകൾ തേടുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടീഷ് ചാൻസലർ റിഷി സുനകിനെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കുമെന്ന് ഭീഷണി ഉയർത്തി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ബ്രിട്ടനിൽ ബുധനാഴ്ച മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരാനിരിക്കെ, അന്താരാഷ്ട്ര യാത്രകൾക്ക് കൂടുതൽ ഇളവുകൾ വേണമെന്ന് ആവശ്യപ്പെട്ടുള്ള ചാൻസലറുടെ കത്ത് മാധ്യമങ്ങൾക്ക് ലഭിച്ചതിനെ തുടർന്നാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കം. നിയന്ത്രണങ്ങൾ യു കെയുടെ സാമ്പത്തികരംഗത്തെ തകർക്കുകയാണെന്നും, ഇത് ബ്രിട്ടനെ മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ അവസ്ഥയെക്കാൾ പുറകിലെത്തിക്കുമെന്നും കത്തിൽ റിഷി സുനക് വ്യക്തമാക്കുന്നുണ്ട്. മാധ്യമങ്ങളിൽ കത്ത് വരുന്നതിനു മുൻപ് പ്രധാനമന്ത്രിക്ക് ഇതുസംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തത്. കത്ത് പുറത്തായത് സംബന്ധിച്ച് പ്രധാനമന്ത്രി വളരെയധികം ക്ഷുഭിതനാണെന്നും, ഇതേതുടർന്നാണ് ചാൻസലറുടെ സ്ഥാനത്തുനിന്നും ആരോഗ്യ സെക്രട്ടറിയുടെ സ്ഥാനത്തേയ്ക്ക് റിഷി സുനകിനെ മാറ്റുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി ഭീഷണിയുയർത്തിയതെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വളരെ കുറച്ചു സമയത്തിനുള്ളിൽ തന്നെ റിഷി സുനകിനെ ആരോഗ്യ സെക്രട്ടറി സ്ഥാനത്ത് പ്രതീക്ഷിക്കാമെന്ന് ഒരു ഉന്നത വക്താവും വ്യക്തമാക്കിയിട്ടുണ്ട്.
ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ട് ഓഫീസിലെ ഒഫീഷ്യൽസാണ് കത്ത് പുറത്താക്കാൻ കാരണമെന്നാണ് നിഗമനം. എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ സംബന്ധിച്ചുള്ള ചാൻസലറുടെ ഉത്കണ്ഠ മാത്രമാണ് കത്തിൽ ഉള്ളതെന്ന് ട്രഷറി അധികൃതർ വ്യക്തമാക്കുന്നു. ക്യാബിനറ്റ് മന്ത്രിമാരുടെ മാറ്റത്തെക്കുറിച്ച് ഇപ്പോൾ ഒരു പ്രസ്താവനയും നടത്താനില്ലെന്ന് ഡൗണിങ് സ്ട്രീറ്റും വ്യക്തമാക്കിയിട്ടുണ്ട്. ഈയാഴ്ചയാണ് ഗവൺമെന്റ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്. ഇതിലൂടെ കൂടുതൽ രാജ്യങ്ങളെ ഗ്രീൻ ലിസ്റ്റിലേയ്ക്ക് ചേർത്തിട്ടുണ്ട്. ചാൻസലറുടെ കത്ത് പുറത്തായത് പ്രധാനമന്ത്രിയുടെ കൂടെയുള്ള മന്ത്രിമാരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനുള്ള ഒരു അവസരവും ഒരുക്കിയിരിക്കുകയാണ്.
ഷെഫ് ജോമോൻ കുര്യക്കോസ്
ആവശ്യമായ സാധനങ്ങള്‍
1.ചിക്കന്‍ 1കി. ഗ്രാം ( chicken drumsticks)
2.വറ്റൽ മുളക് – ഒരു കിലോ ചിക്കന് പതിനഞ്ചു മുതല്‍ ഇരുപതു വറ്റല് മുളക് വരെ എടുക്കാം , മിക്‌സിയില്‍ അരച്ച് പേസ്റ്റ് ആക്കി വയ്ക്കുക
3.ഇഞ്ചി വെളുത്തുള്ളി ചതച്ചെടുത്തത് – നല്ല പേസ്റ്റ് പരുവം വേണ്ട.
4.ഗരം മസാല പൊടി – മൂന്നു സ്പൂണ്‍
5.കട്ടി തൈര് – അര ഗ്ലാസ്
6.ഉപ്പ് – ആവശ്യത്തിന്.
7.മഞ്ഞള്‍ പൊടി – കാല്‍ സ്പൂണ്‍
8.മുട്ട – രണ്ടെണ്ണം ബീറ്റ് ചെയ്തത്
തയ്യാറാക്കുന്ന വിധം:
മേല്‍പ്പറഞ്ഞ സാധനങ്ങള്‍ എല്ലാം കൂടി നല്ല വണ്ണം മിക്‌സ് ചെയ്യുക, കൈ കൊണ്ട് നല്ല വണ്ണം പീസുകളില്‍ തേച്ചു കുഴയ്ക്കണം, എത്രത്തോളം കുഴയ്ക്കുന്നുവോ അത്രത്തോളം സോഫ്റ്റ് ആകും ഫ്രൈ. കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും ഇത് മൂടി വയ്ക്കണം, ഫ്രിഡ്ജില്‍ വച്ചാല്‍ അത്രയും നന്ന്, പക്ഷെ പുറത്തെടുത്തു തണുപ്പ് മാറിയതിനു ശേഷം മാത്രം പൊരിക്കുക.
ഇനി നല്ല കുഴിവുള്ള ഒരു ചട്ടി എടുത്തു നിറയെ വെളിച്ചെണ്ണ ഒഴിയ്ക്കുക, എണ്ണ ചൂടായ ശേഷം പീസുകള്‍ ഓരോന്നായി കോരിയിടുക, മീഡിയം തീയില്‍ പൊരിക്കുക, മൂടി വയ്ക്കരുത്. ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം , ഇറച്ചി വെന്തു കഴിഞ്ഞു കോരുന്നതിനു മുമ്പ് തീ കൂട്ടി വച്ച് പീസുകള്‍ ബ്രൗണ്‍ കളര്‍ ആക്കുക, ബ്ലാക്ക് ആകുന്നതിനു മുൻപ് കോരി മാറ്റുക, പീസുകള്‍ എല്ലാം എടുത്തതിനു ശേഷം ചട്ടിയില്‍ ഉള്ള പൊടി കോരിയെടുത്തു പീസിനു മുകളില്‍ തട്ടുക, സൈഡില്‍ ഒരു ഭംഗിയ്ക്ക് വേണമെങ്കില്‍ സവാള അരിഞ്ഞതും വയ്ക്കാം. സ്വാദിഷ്ടമായ ഫാസ്റ്റ് ഫുഡ് തട്ട് കട സ്‌പെഷ്യല്‍ നാടൻ കോഴി പൊരിച്ചത് റെഡി.
ഡോ. ഐഷ വി
പെട്രോമാക്സിന്റെ ശക്തിയേറിയ വെളിച്ചം വയലിൽ കിഴക്ക് ഭാഗത്തു നിന്നും കണ്ടു തുടങ്ങിയപ്പോഴേ തോന്നി സമയം രാത്രി എട്ടു മണിയായെന്ന്. ഏതാനും പേർ ദിവസവും മുടങ്ങാതെ തവളപിടുത്തം നടത്തി പോന്നു. ഞങ്ങളുടെ പുരയിടവും ആലുവിളക്കാരുടെ പറമ്പും തമ്മിൽ വേർതിരിയ്ക്കുന്ന ഒരു നീർ ചാലുണ്ട്. അതിലും പതിവായി അവരിറങ്ങി തവളയെ തപ്പും. 1970 കളിലേയും 1980 കളിലേയും പതിവായിരുന്നു ഇത്.. ഇതേ പറ്റി കൂടുതൽ അന്വേഷിച്ചപ്പോൾ എനിക്ക് മനസ്സിലായത് തവളകളെ അമേരിക്കയിലേയ്ക്ക് കയറ്റുമതി ചെയ്യുകയാണെന്നാണ്. അന്നാട്ടുകാരുടെ തീൻ മേശയിലെ ഇഷ്ട വിഭവങ്ങളിലൊന്ന് തവളയിറച്ചി ഫ്രൈയാണത്രേ. നമ്മുടെ നാട്ടുകാർ വില്ലൻ ചുമയ്ക്ക് ഔഷധമായും തവളയിറച്ചി ഉപയോഗിച്ചിരുന്നു എന്നാണറിയാൻ കഴിഞ്ഞത്. മുതുകത്ത് നേരിയ പച്ച നിറമുള്ള കൊഴുത്തുരുണ്ട തവളകളെയാണ് ഇതിനായി ഉപയോഗിച്ചിരുന്നത്.
തവളപിടുത്തക്കാർ പണി നിർത്തി തിരിച്ചു പോകുമ്പോഴേയ്ക്കും അർദ്ധരാത്രിയാകും.
പിന്നെ പിന്നെ തവളകളുടെ എണ്ണം കുറഞ്ഞു വന്നതിനാലാകണം 1990 കളുടെ പകുതി കഴിഞ്ഞപ്പോൾ തവളപിടുത്തക്കാരെ കാണാനില്ലാതായി. ഞാൻ പ്രീഡിഗ്രിയ്ക്ക് കൊല്ലം എസ് എൻ വിമൺസ് കോളേജിൽ പഠിക്കുന്ന കാലം. അവിടെ കാന്റീന്റെയടുത്തായി ഒരു വലിയ സിമന്റ് ടാങ്കിൽ വെള്ളം നിറച്ച് ധാരാളം തവളകളെ ഇട്ടിരുന്നു. ഇതിൽ നിന്നു പിടിച്ചു കൊണ്ടുവരുന്ന തവളകളായിരുന്നു ഞങ്ങളുടെ ഡിസക് ഷൻ ടേബിളിൽ എത്തിയിരുന്നത്. അറ്റൻഡർ ഡിസ്ട്രിബ്യൂട്ട് ചെയ്യുന്ന തവളകളെ ഡിസക്ഷൻ ചെയ്ത് തൊലികളഞ്ഞ് , ത്‌സയാറ്റിക് നെർവ് കണ്ടുപിടിച്ച് ഏകദേശം 1mm x 2mm വലിപ്പത്തിൽ കട്ട് ചെയ്ത എക്സ്റേ ഫിലിം കഷണങ്ങൾ നെർവിനടിയിൽ സൂഷ്മതയോടെ ഫോഴ് സപ് സ് ഉപയോഗിച്ച് എടുത്ത് വച്ച് തവളയുടെ ത് സയാറ്റിക് പ് ലക് സസ് ഡിസ്പ്ലേ തയ്യാറാക്കി മായ റ്റീച്ചർ വന്ന് നോക്കാനായി ഞങ്ങൾ ഡിസക്ഷൻ ടേബിളിനരികിൽ കാത്തു നിൽക്കും. മായ ടീച്ചർ ഓക്കേ പറഞ്ഞാൽ റഫ് റിക്കോർഡും പിന്നെ ഫെയർ റിക്കോർഡും തയ്യാറാക്കാം.
അങ്ങനെ വീട്ടിൽ വച്ച് തവളയെ ഡിസക്ഷൻ ചെയ്യാൻ എനിയ് ക്കൊരു മോഹം. അച്ഛനും അമ്മയും വീട്ടിലില്ലാതിരുന്ന ഒരു വൈകുന്നേരം അനുജനും കൂട്ടുകാരും കൂടി പച്ച ഈർക്കിലി തുമ്പ് വളച്ച് കെട്ടി തവളയെ പിടിക്കാനുള്ള കുരുക്ക് തയ്യാറാക്കി. അവർ തോട്ടിലേയ്ക്ക് പോയി. കരയിലോ ആഴം കുറഞ്ഞ വെള്ളത്തിലോ വിശ്രമിക്കുന്ന തവളയുടെ തല ഈർക്കിലി കുടുക്കിട്ട് പിടിച്ച് നാല് തവളകളെ അനുജൻ വീട്ടിലെത്തിച്ചു. ഞാനവയെ ഡിസക്ഷൻ ചെയ്തു. കോളേജിൽ ഫോർമാലിൻ ഉപയോഗിച്ച് മയക്കിയ തവകളെയായിരുന്നു ഞങ്ങൾക്ക് കിട്ടിയിരുന്നത്. എന്നാൽ ഈ ജീവനുള്ള തവളകളെ ഡിസ് ക ട് ചെയ്യാൻ ഞാൻ പെടാപാടുപ്പെട്ടു. ഒന്ന് കൈ കൊണ്ട് പിടിക്കുമ്പോഴേയ്ക്കും വഴുതി പോകുന്ന ശരീരം. വല്ലവിധവും ഡിസക്ഷൻ പൂർത്തിയാക്കി ത്സയാറ്റിക് പ്ലക്സസ് ഡിസ്പ്ലേ അനുജനും അനുജത്തിയ്ക്കും കാണിച്ചു കൊടുത്തു. പിന്നെ ഞങ്ങൾ തവളയുടെ തുടകൾ ഫ്രൈ ചെയ്തു ഭക്ഷിച്ചു. അങ്ങനെ ആദ്യമായും അവസാനമായും തവളയിറച്ചിയുടെ രുചിയറിഞ്ഞു. എന്തുകൊണ്ടാണ് തവളപിടുത്തക്കാർ പതിറ്റാണ്ടുകളോളം സ്ഥിരമായി തവളയെ പിടിച്ചതെന്ന് അപ്പോഴാണ് മനസ്സിലായത്.
ഉഭയജീവിയായ തവള ഈസ്റ്റിവേഷൻ, ഹൈബർനേഷൻ എന്നീ പ്രക്രിയകൾക്ക് വിധേയരാകുന്നവരാണ്. പ്രതികൂല കാലാവസ്ഥയാകുമ്പോൾ മാസങ്ങളോളം ഉറങ്ങും. മഴയുടെ ആരംഭത്തിൽ തന്നെ ഉണർന്ന് പൊക്രോം പൊക്രോം ശബ്ദത്തോടു കൂടി ഉത്സാഹഭരിതരായി അവർ പുതുമഴയെ വരവേൽക്കും. മഴയിൽ നനഞ്ഞ പുതു മണ്ണിന്റെ ഗന്ധം അന്തരീക്ഷത്തിൽ പടരും. പറമ്പിൽ പണിക്കാർ തെങ്ങിൻ തടം തുറന്ന് പെരുമഴയിൽ തടത്തിൽ വെള്ളം കെട്ടി നിൽക്കുന്ന സമയത്ത് തവളയുടെ ലാർവയായ വാൽ മാക്രികളെ ധാരാളമായി കാണാമായിരുന്നു.
ഇപ്പോൾ ഞങ്ങൾ താമസിക്കുന്ന വീട് വയലിൽ നിന്നും തോട്ടിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്തിലായി വളരെ ഉയർന്ന പ്രദേശത്താണ്. ഈ പറമ്പിൽ ഒരു തവളയെ പോലും കാണ്മാനില്ലായിരുന്നു. എന്നാൽ ഞങ്ങൾ മത്സ്യം വളർത്താൻ ഒരു ചെറിയ പടുതാ കുളം , താറാവിന് കുളിക്കാൻ ഒരു കൊച്ചു കുളം എന്നിവ നിർമ്മിച്ചപ്പോൾ എവിടെ നിന്നെന്നറിയില്ല. നല്ല വലുപ്പമുള്ള തവളകൾ ഇവിടേയ് ക്കെത്തി. അങ്ങനെ നാലുകാലുള്ള നങ്ങേലിപ്പെണ്ണിനെ പിടിക്കാൻ കോലു നാരായണനും (ചേര) പുറകെയെത്തി. അങ്ങനെ പായലും മറ്റ് പ്ലവകങ്ങളും മത്സ്യങ്ങളും മാക്രികളും ഉരഗങ്ങളും പാമ്പിനെ പിടിക്കാൻ കീരിയുമൊക്കെയായി ഒരു ഇക്കോ സിസ്റ്റം വലിയ കാല താമസമില്ലാതെ ഇവിടെ രൂപപ്പെട്ടു കഴിഞ്ഞു.
(തുടരും.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെ മലയാളികൾക്ക് ഈ വർഷം കേരളത്തിൽ ഓണം കൂടാം. യുകെയുടെ ആംബർ ലിസ്റ്റിൽ ഇടം പിടിച്ച ഇന്ത്യയിലേയ്ക്ക് കൂടുതൽ വിമാനസർവീസുകൾ തുടങ്ങാൻ എയർ ഇന്ത്യ തീരുമാനിച്ചു . ഡൽഹി, മുംബൈ, ബാംഗ്ലൂർ എന്നീ സ്ഥലങ്ങളിലേയ്ക്കാണ് നിലവിൽ എയർ ഇന്ത്യ സർവീസ് ഉള്ളത്. ഇത് കൂടാതെയാണ് കൊച്ചി, അമൃത് സർ, അഹമ്മദാബാദ് എന്നീ സ്ഥലങ്ങളിലേയ്ക്ക് ഈ മാസം പതിനെട്ടാം തീയതി മുതൽ പുതിയ സർവീസുകൾ നടത്താൻ എയർ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. പുതിയ ഷെഡ്യൂൾ അനുസരിച്ച് എല്ലാ ബുധനാഴ്ചയും കൊച്ചിയിൽനിന്ന് ലണ്ടനിലേയ്ക്ക് ഡയറക്ട് വിമാനസർവീസ് ഉണ്ടായിരിക്കും. ലണ്ടനിൽ നിന്ന് കൊച്ചിയിലേയ്ക്കുള്ള വിമാനത്തിൻെറ മടക്കയാത്ര മുംബൈ വഴിയാണ്.
യുകെയിലിപ്പോൾ സ്കൂൾ അവധിക്കാലമായതിനാൽ പുതിയ വിമാനസർവീസ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി ഇന്ത്യക്കാർക്ക് അനുഗ്രഹമാകും. ഓണത്തിന് സ്വന്തം നാട്ടിലെത്താനുള്ള ഈ അവസരത്തിൻ്റെ സന്തോഷം ഒട്ടേറെ മലയാളികൾ മലയാളം യുകെയുമായി പങ്കുവെച്ചു. ഇന്ത്യ റെഡ് ലിസ്റ്റിൽനിന്ന് ആംബർ ലിസ്റ്റിലേയ്ക്ക് മാറിയതുകൊണ്ട് തിരിച്ച് യുകെയിലെത്തുന്നവർക്ക് നിർബന്ധിത ഹോട്ടൽ ക്വാറൻ്റീൻ ഒഴിവാക്കപ്പെടുകയും ചെയ്യും
കൊച്ചിയിൽനിന്ന് ലണ്ടനിലേയ്ക്ക് ഡയറക്ട് വിമാന സർവീസ് നടത്തുന്നതിന് സിയാലിൻ്റെ ഇടപെടലും നിർണായകമായി. ഡയറക്ട് സർവീസിനായി എയർ ഇന്ത്യയ്ക്ക് പാർക്കിംഗ് ഫീസും ലാൻഡിംഗ് ഫീസും ഒഴിവാക്കിയിട്ടുണ്ട് . യു കെയിൽ ഉന്നതപഠനം നടത്തുന്ന മലയാളി വിദ്യാർഥികൾക്ക് പുതിയ വിമാനസർവീസ് അനുഗ്രഹമാകും. ഒട്ടേറെ മലയാളി വിദ്യാർത്ഥികളാണ് യു കെയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നത പഠനത്തിന് ചേർന്നിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഒക്ടോബർ മുതൽ ഊർജ്ജ വില വർധന നിലവിൽ വരുന്നു. വിതരണക്കാരുടെ അധിക ചിലവുകൾ നികത്താനായി ഊർജ്ജ ബില്ലിൽ വർദ്ധനവ് ഉണ്ടാകുമെന്ന് റെഗുലേറ്റർ ഓഫ്ഗെം അറിയിച്ചു. സാധാരണ ഗ്യാസ്, ഇലക്ട്രിസിറ്റി ഉപഭോക്താക്കൾക്ക് അവരുടെ ബിൽ പ്രതിവർഷം 139 പൗണ്ട് വരെ വർദ്ധിക്കാൻ സാധ്യതയുണ്ട്. അതേസമയം യൂണിവേഴ്സൽ ക്രെഡിറ്റിൽ നിന്ന് ആഴ്ചയിൽ 20 പൗണ്ട് അധിക നഷ്ടം നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുള്ള കുടുംബങ്ങളെ ഈ നടപടി ബാധിക്കുമെന്ന് ചാരിറ്റികൾ മുന്നറിയിപ്പ് നൽകി. പ്രീപേമെൻറ് ഉപഭോക്താക്കൾക്ക് 153 പൗണ്ടിന്റെ വർദ്ധനവ് ഉണ്ടാകും. തുക 1,156 രൂപയിൽ നിന്ന് 1309 പൗണ്ടായി വർദ്ധിക്കുമെന്ന് റെഗുലേറ്റർ വ്യക്തമാക്കി. “പെട്രോൾ, ഡീസൽ വില ഉയർന്നതുകൊണ്ട് കൂടിയാണ് ഊർജ്ജ വില പരിധി ഉയർന്നതെന്ന് അവർ കൂട്ടിച്ചേർത്തു.
ബില്ലുകൾ അടയ്ക്കാൻ ബുദ്ധിമുട്ടുന്ന ഏതൊരു ഉപഭോക്താവിനെയും, അവരുടെ വിതരണക്കാരുമായി ബന്ധപ്പെടാനും, സഹായം നേടാനും ഞങ്ങൾ പ്രോത്സാഹിപ്പിക്കും. അവർക്ക് പിന്തുണ ഉറപ്പാക്കും.” ഓഫ്ഗെം ചീഫ് എക്സിക്യൂട്ടീവ് ജോനാഥൻ ബ്രെർലി പറഞ്ഞു. ഇത് വിനാശകരമായ വർധനവാണെന്ന് ഫ്യൂവൽ പോവേർട്ടി ചാരിറ്റി നാഷണൽ എനർജി ആക്ഷന്റെ പോളിസി ആൻഡ് അഡ്വക്കസി ഡയറക്ടർ പീറ്റർ സ്മിത്ത് പറഞ്ഞു. ലക്ഷക്കണക്കിന് ഗാർഹിക ബജറ്റുകൾ ഇതിനകം പരിധിയിലേക്ക് നീട്ടിയിട്ടുണ്ടെന്നും ഈ ഭീമമായ വർദ്ധനവ് ഇത്തരമൊരു മോശം സമയത്ത് ഏർപ്പെടുത്തുന്നത് തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വർഷത്തിൽ രണ്ടുതവണ റെഗുലേറ്റർ നിശ്ചയിച്ചിട്ടുള്ള വില പരിധി, ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലെ 11 ദശലക്ഷം കുടുംബങ്ങളെ ബാധിക്കുന്നു. ഏകദേശം നാല് ദശലക്ഷം പ്രീപേയ്മെന്റ് മീറ്റർ ഉപഭോക്താക്കളെയും ബാധിക്കും. എത്രത്തോളം ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്നുവോ അത്രയും ബിൽ വർധിക്കുമെന്ന് അർത്ഥം. ഊർജ്ജ ഉപയോക്താക്കൾക്ക് 200 പൗണ്ട് വരെ ലാഭിക്കാൻ മികച്ച ഡീലിലേക്ക് മാറാൻ കഴിയുമെന്ന് വാച്ച്ഡോഗ് അറിയിച്ചെങ്കിലും ദാരിദ്ര്യരേഖയിൽ കഴിയുന്ന കുടുംബങ്ങളെ സഹായിക്കാൻ നയരൂപകർത്താക്കൾ കൂടുതൽ ചെയ്യണമെന്ന് റെസല്യൂഷൻ ഫൗണ്ടേഷൻ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ സംഘത്തിലുള്ള ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും, പ്രധാനമന്ത്രി സെൽഫ് ഐസൊലേഷനിൽ കഴിയില്ല എന്നാണ് പുതിയ വാർത്തകൾ പുറത്തുവരുന്നത്. പ്രധാനമന്ത്രിയോടൊപ്പം സ്കോട്ട്‌ലൻഡിലേക്ക് യാത്രചെയ്ത ടീമിലെ ഒരാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സന്ദർശനത്തിനിടെ ടീമിലെ ഒരാൾ പോസിറ്റീവായെങ്കിലും പ്രധാനമന്ത്രി തന്റെ സന്ദർശനം തുടരുകയായിരുന്നു എന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി യോടൊപ്പം യാത്രചെയ്ത സംഘത്തിലെ ഭൂരിഭാഗംപേരും സെൽഫ് ഐസൊലേഷനിൽ കഴിയേണ്ടതാണ്. എന്നാൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഐസൊലേഷന് വിധേയമാകില്ല എന്ന് ഡൗണിങ് സ്ട്രീറ്റ് അറിയിച്ചിട്ടുണ്ട്.
ഈ ആഴ്ചയാണ് പ്രധാനമന്ത്രിയും സംഘവും സ്കോട്ട്ലൻഡിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചത്. എത്രത്തോളം സാമൂഹിക അകലം സംഘം പാലിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല. ഓഗസ്റ്റ് 16 മുതൽ രണ്ട് ഡോസ് വാക്സിൻ എടുത്തവർ, കോവിഡ് പോസിറ്റീവായ ആളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടാലും സെൽഫ് ഐസലേഷനിൽ കഴിയേണ്ടാവശ്യമില്ല എന്ന നിയമം പ്രാബല്യത്തിൽ വരും. എന്നാൽ ഈ നിയമം പ്രാബല്യത്തിൽ വരാൻ ഇനിയും 10 ദിവസം ബാക്കി നിൽക്കെ, പ്രധാനമന്ത്രിയുടെ തീരുമാനത്തിന് എൻഎച്ച്എസിന്റെ മറുപടി ഇനിയും ലഭ്യമായിട്ടില്ല. കഴിഞ്ഞദിവസം ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് പ്രധാനമന്ത്രി ഐസൊലേഷനിലായിരുന്നു. ആദ്യം പ്രധാനമന്ത്രിയും ചാൻസലർ റിഷി സുനകും സെൽഫ് ഐസൊലേഷനിൽ കഴിയില്ല എന്ന തീരുമാനമാണ് ഡൗണിങ് സ്ട്രീറ്റിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. എന്നാൽ പിന്നീട് ജനരോഷത്തെ തുടർന്നാണ് പ്രധാനമന്ത്രിയുടെ തീരുമാനം മാറ്റിയത്.
കഴിഞ്ഞ പ്രാവശ്യത്തെ അനുഭവം കൊണ്ട് പ്രധാനമന്ത്രി പാഠം പഠിച്ചിട്ടില്ലെന്നും, ജനങ്ങളെ വിഡ്ഢികളാക്കുന്ന സമീപനമാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ലേബർ പാർട്ടി നേതാവ് അന്നെലീസ് ഡോഡ് സ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ സ്കോട്ട്‌ലൻഡ് യാത്രയ്ക്ക് എതിരെയും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. സ്കോട്ട്‌ലൻഡിൽ എത്തിയിട്ട് തന്നെ സന്ദർശിക്കാതെ പോയതിലുള്ള അമർഷം സ്കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോളാസ് സ്റ്റർജിയോൻ അറിയിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച പ്രണയ പ്രതികാര കൊലപാതകം നടത്തി ആത്മഹത്യ ചെയ്ത രഖിലിന് തോക്ക് നൽകിയ സോനു കുമാർ മോദി ( 21 )യെ കേരള പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തു. ഇയാളെ ബീഹാറിൽ നിന്നാണ് കോതമംഗലം എസ് ഐ മാഹിനിന്റെ നേതൃത്വത്തിൽ പിടികൂടിയത്. മൂന്നംഗ കേരള പോലീസിന് ബിഹാർ പോലീസിൻറെ സഹായം ലഭിച്ചിരുന്നു. സോനുവിൻറെ അറസ്റ്റ് തടയാൻ പ്രതിയുടെ സംഘം ശ്രമിച്ചെങ്കിലും പൊലീസ് വെടിയുതിർത്തതോടെ സംഘങ്ങൾ പിൻമാറുകയായിരുന്നു. കേസന്വേഷണത്തിൽ തോക്ക് നൽകിയ ആളെ കണ്ടെത്തിയത് നിർണ്ണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഹൗസ് സർജൻസിക്ക് കോതമംഗലം ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസിൽ പഠിക്കുകയായിരുന്ന കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിനി ഡോക്ടർ പി.വി. മാനസ(24)യെ കണ്ണൂർ മേലൂർ പാലയാട് സ്വദേശിയായ രാഖിൽ രഘൂത്തമൻ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇയാളും സ്വയം വെടിവച്ച് മരിച്ചു. മാനസി ഏതാനും സഹപാഠികൾക്കൊപ്പം വാടകയ്ക്കു താമസിച്ച വീട്ടിൽ രാഖിൽ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു. തോക്ക് ഇടപാടിൽ രഖിലിനും സോനു കുമാറിനും ഇടയിൽ കണ്ണിയായി പ്രവർത്തിച്ചതായി കരുതുന്ന ഊബർ ടാക്സി ഡ്രൈവറെ പോലീസ് തിരയുന്നുണ്ട്. ഇയാൾ ഒളിവിലാണ്.