Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

മുതിർന്നവരിൽ കൊറോണാ വൈറസിനെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ്പ് ലോകമെങ്ങും പുരോഗമിക്കുമ്പോഴും കുട്ടികൾക്കുള്ള വാക്സിനെക്കുറിച്ച് അനിശ്ചിതത്വം തുടരുകയായിരുന്നു. എന്നാൽ 12 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്കായുള്ള വാക്സിന് യുഎസിൽ ഫൈസർ ബയോ‌ടെക് അനുമതി തേടി. അടുത്ത ദിവസങ്ങളിൽ മറ്റു രാജ്യങ്ങളിലും കുട്ടികൾക്കുള്ള വാക്സിൻ വിതരണത്തിനായി അനുമതി തേടുമെന്ന് കമ്പനി അറിയിച്ചു. നിലവിൽ ഫൈസർ വാക്‌സിൻ 16 വയസ്സിനും അതിനുമുകളിലുള്ളവർക്കും നൽകാനുള്ള അനുമതി ആണുള്ളത്.

ആറ് മാസത്തിനും 11 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായുള്ള വാക്സിൻ പരീക്ഷണങ്ങൾ ആരംഭിച്ചതായി യുഎസ് ബയോ‌ടെക് കമ്പനിയായ മൊഡേണ നേരത്തെ അറിയിച്ചിരുന്നു. പ്രായമായവരെ അപേക്ഷിച്ച് കുട്ടികളിൽ കോവിഡ് ബാധിച്ച് സങ്കീർണ്ണ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് . എന്നിരുന്നാലും വൈറസ് വ്യാപിക്കാൻ സാരമായ പങ്കുവഹിക്കുന്നതിനാലാണ് കുട്ടികളിൽ പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത്. ഇത് രോഗവ്യാപനതോത് കുറയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സുജിത് തോമസ്

പ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തെക്കുറിച്ച് രണ്ട് ഐതിഹ്യ കഥകൾ നിലവിൽ ഉണ്ട്. ആദ്യത്തേത് ഇതാണ്. ഇന്നത്തെ അമ്പലപ്പുഴ പണ്ട് ചെമ്പകശ്ശേരി എന്ന നാട്ടുരാജ്യം ആയിരുന്നു. അവിടുത്തെ രാജാവിന്‍റെ പരദേവത ആയിരുന്നു അമ്പലപ്പുഴ ശ്രീകൃഷ്ണന്‍. ചതുരംഗ ഭ്രാന്തന്‍ ആയിരുന്നു ചെമ്പകശ്ശേരി രാജാവ്. ഒരിക്കല്‍ മത്സരത്തിനായി അദ്ദേഹം ഒരു വെല്ലുവിളി നടത്തി. ആരും അത് ഏറ്റെടുത്തില്ല. അപ്പോൾ ഒരു സാധു മനുഷ്യന്‍ മുന്നോട്ടു വന്ന് ആ വെല്ലുവിളി ഏറ്റെടുത്തു. രാജാവ് കളിയില്‍ തോറ്റാല്‍ അറുപത്തിനാല് കളങ്ങള്‍ ഉള്ള ചതുരംഗ പലകയില്‍ ആദ്യത്തെ കളത്തില്‍ ഒരു നെന്മണി, രണ്ടാമത്തേതില്‍ രണ്ട്, മൂന്നാമത്തേതില്‍ നാല്, നാലാമത്തേതില്‍ എട്ട്, ഇങ്ങനെ ഇരട്ടി ഇരട്ടി നെല്‍മണികള്‍ പന്തയം വച്ചു. കളിയില്‍ രാജാവ് തോറ്റു. രാജ്യത്തുള്ള നെല്ല് മുഴുവന്‍ അളന്നു വച്ചിട്ടും അറുപത്തിനാലാമത്തെ കളം എത്തിയില്ല. അപ്പോള്‍ സാധു മനുഷ്യന്‍റെ രൂപത്തില്‍ വന്ന കൃഷ്ണന്‍ തനി രൂപം കാണിച്ചു. രാജാവ് ക്ഷമ ചോദിക്കുകയും. ദിവസവും പാല്‍പ്പായസം നിവേദിച്ചു കടം വീട്ടാന്‍ ആവശ്യപ്പെട്ടു കൃഷ്ണന്‍ അപ്രത്യക്ഷന്‍ ആകുകയും ചെയ്തു എന്ന് ഒരു കഥ.

ഇനി രണ്ടാമത് മറ്റൊരു കഥ കൂടിയുണ്ട്. ആനപ്രമ്പാൽ എന്ന ദേശക്കാരനായ ഒരു തമിഴ് ബ്രാഹ്മണനില്‍ നിന്ന് രാജാവ് സൈനിക ചിലവിനായി കടം വാങ്ങിയ നെല്ല് പലിശ സഹിതം മുപ്പത്തിആറായിരം പറ ആയി. അത് കൊടുക്കാന്‍ തത്കാലം രാജാവിന്‍റെ കയ്യില്‍ ഉണ്ടായിരുന്നില്ല. ഒരു ദിവസം രാജാവ് ക്ഷേത്ര ദര്‍ശനത്തിനു വന്നപ്പോള്‍ എല്ലാവരുടെയും മുന്നില്‍വച്ച്”എന്‍റെ കടം വീട്ടാതെ തേവരെ കാണരുത് ” എന്ന് ബ്രാഹ്മണന്‍ ശഠിക്കുകയും, രാജാവിന് അമ്പലത്തില്‍ പ്രവേശിക്കാന്‍ കഴിയാതെ വരികയും ചെയ്തു. എന്നാല്‍ ചെമ്പകശ്ശേരി മന്ത്രി പാറയില്‍ മേനോന്‍ കൗശലക്കാരന്‍ ആയിരുന്നു. മുഴുവന്‍ ജനങ്ങളോടും ഉള്ള നെല്ല് കൊണ്ടുവരാന്‍ പറയുകയും, അത് ക്ഷേത്രത്തില്‍ കൂട്ടി ഇടുകയും ചെയ്തു. എന്നിട്ട് ഉച്ച ശീവേലിക്ക് മുന്‍പ് അതെടുത്തു കൊണ്ട് പോകാന്‍ ബ്രാഹ്മണനോട് ആജ്ഞാപിച്ചു. ഒരു ചുമട്ടുകാരും എടുക്കാന്‍ വരരുത്. വന്നാല്‍ തല കാണില്ല എന്ന് രഹസ്യ നിര്‍ദേശവും കൊടുത്തു. ബ്രാഹ്മണന്‍ പലരെയും സമീപിച്ചു. ആരും അടുത്തില്ല. അവസാനം കൊണ്ടുപോകാന്‍ നിവൃത്തി ഇല്ലാതെ ക്ഷേത്രത്തിലേക്ക് പാൽപ്പായസത്തിനായി ദാനം ചെയ്യുകയും അതിന്‍റെ പലിശ കൊണ്ട് ദിവസവും പാല്‍പ്പായസം നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു .

പ്രസിദ്ധമായ അമ്പലപ്പുഴ പാൽപായസം അതിന്റെ തനിമ ഒട്ടും ചോരാതെ തന്നെ എന്നാൽ ചില പുതുമകളുമായി മലയാളം യുകെയുടെ വായനക്കാർക്കായി സുജിത് തോമസ് അവതരിപ്പിക്കുന്നു

ചേരുവകൾ

നുറുക്ക് ഗോതമ്പ് – അരക്കപ്പ്

ചൗവ്വരി – കാൽ കപ്പ്

പഞ്ചസാര – ഒരു കപ്പ്

പാൽ – നാല് കപ്പ്

വെള്ളം – ഒരു കപ്പ്

ഉപ്പ് – ഒരു നുള്ള്

ബീറ്റ്റൂട്ട് – ചെറുത് ഒന്ന്

പാകം ചെയ്യുന്ന വിധം

നുറുക്ക് ഗോതമ്പും ചൗവ്വരിയും നന്നായി കഴുകി പ്രത്യേകം പാത്രങ്ങളിൽ മൂന്ന്, നാല് മണിക്കൂർ കുതിർക്കുവാൻ വയ്ക്കുക. കുതിർത്തതിന് ശേഷം പ്രഷർ കുക്കറിൽ ചൗവ്വരിയും ഗോതമ്പും പാലും പഞ്ചസാരയും വെള്ളവും ഒരുമിച്ച് ചേർത്ത് ഇളക്കി ചൂടാക്കണം. ഈ മിശ്രിതം നന്നായി ചൂടായി കഴിയുമ്പോൾ പ്രഷർകുക്കർ അടച്ചു വച്ച് മീഡിയം തീയിൽ ഒരു വിസിൽ പോലും വരാതെ ചെറിയ തീയിൽ അരമണിക്കൂർ വേവിക്കണം. ശേഷം കുക്കർ അര മണിക്കൂർ ഓഫാക്കി വയ്ക്കണം. ഈ സമയത്ത് ബീറ്റ്റൂട്ട് നന്നായി തൊലി കളഞ്ഞ് ചെറുതായി ഗ്രൈൻ്റ് ചെയ്ത് എടുക്കണം. പിന്നീട് ഒരു പാനിൽ ഈ ബീറ്റ്റൂട്ട് വേവിക്കണം. ഒരു മീഡിയം വേവ് ആകുമ്പോൾ അതിലേക്ക് കാൽ ടീ സ്പൂൺ നെയ്യ് ചേർത്ത് ഒന്നുകൂടി ചൂടാക്കി വേവിച്ചെടുക്കണം.

പിന്നീട് കുക്കറിൻ്റെ അടപ്പ് മാറ്റി വേവിച്ച ബീറ്റ്റൂട്ട് ചേർത്ത് ഒന്നുകൂടി ചൂടാക്കി ഇളക്കി എടുക്കുക. പ്രത്യേക രീതിയിലുള്ള അമ്പലപ്പുഴ പായസം റഡി

ഇതിൽ ഒരു നുള്ള് ഉപ്പ് ചേർക്കുന്നത് എല്ലാം വേവിച്ച ശേഷമാണ്. പായസത്തിൽ ചേർത്ത പാൽ പിരിഞ്ഞു പോകാതെയിരിക്കുന്നതിനാണ് ഉപ്പ് ആദ്യം ചേർക്കാത്തത്.

സുജിത് തോമസ്

ഷിബു മാത്യൂ
കടപ്പാട്. ഫേസ്ബുക്കിനോട്.
തമ്മിലടിക്കാനുള്ള ആയുധമാണ് മതങ്ങളെന്ന് കേരളം വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന് വയലാര്‍ പാടിയതും കേരളം ഒരു ഭ്രാന്താലയമാണ് എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞതും അന്വര്‍ത്ഥമായി.
ഇലക്ഷന്‍ കഴിഞ്ഞു. ദൈവങ്ങളായിരുന്നു പ്രധാന തെരെഞ്ഞെടുപ്പ് വിഷയം. വിജയിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ദൈവത്തെ കരുവാക്കി. ജാതി, മതം, വര്‍ണ്ണം, വര്‍ഗ്ഗം, ആചാരം ഇതെല്ലാമായി ഇന്നലെ വരെ സ്‌നേഹിച്ചവരെ തമ്മിലകറ്റി. ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുമ്പോഴും ദൈവം എവിടെ?
ഹരിഹര സുതനയ്യനയ്യപ്പ സ്വാമിയേ… എന്ന് വിളിച്ചവര്‍പോലും അയ്യപ്പ സ്വാമിയേ കണ്ടില്ല. കുരിശാണ് രക്ഷ കുരിശിലാണ് രക്ഷ എന്ന് പാടിയവര്‍ കുരിശില്‍ മരിച്ചവനേയും കണ്ടില്ല. ബിസ്മില്ലാഹ് റഹ്മാന്‍ അല്‍ റഹിം എന്ന് പ്രാര്‍ത്ഥിച്ച് അഞ്ച് നേരം നിസ്‌കരിക്കുന്നവരും അള്ളാഹുവിനെ കണ്ടില്ല. എവിടെയാണ് ഈശ്വരന്‍??.
ഈശ്വരനെ തേടി ഞാന്‍ നടന്നൂ.. എന്നെഴുതിയ ആബേലച്ചനും കടന്നു പോയി…

ആമുഖം നിര്‍ത്തിയിട്ട് പറയട്ടെ.
ഒരു കത്തോലിക്കാ പുരോഹിതന്‍ സാക്ഷാല്‍ അയ്യപ്പസ്വാമിയെ കണ്ടു. അതും തിരക്കുള്ള ഒരു പ്രൈവറ്റ് ബസ്സില്‍. വിശ്വസിക്കാന്‍ അല്പം പ്രയാസം കാണും. ദൈവം നമ്മോടു കൂടെ എന്ന് എല്ലാ മതവിശ്വാസികളും ഒന്നായി പറയുമ്പോഴും അവരവരുടെ ദൈവത്തെ കാണുന്നവര്‍ ചുരുക്കമാണ്. മതമേതായാലും ദൈവം നമ്മോടു കൂടെ എന്നതിന് ഏറ്റവും വലിയ സാക്ഷ്യമാണ് ഫേസ് ബുക്കില്‍ വന്ന ഫാ. ബോബി ജോസിന്റെ പ്രസംഗം. സോഷ്യല്‍ മീഡിയ അപകടമാണ് എന്ന് പറയുമ്പോഴും ഗുണങ്ങളുണ്ട് എന്നതിന് വ്യക്തമായ ഉദാഹരണമാണ് ആരോ ചെയ്ത പോസ്റ്റ്. പോസ്റ്റ് ചെയ്തത് ആരുമാകട്ടെ. അഭിനന്ദനങ്ങള്‍ മാത്രം.
അച്ചന്റെ പ്രസംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ ചേര്‍ക്കുന്നു.
പൂര്‍ണ്ണമായും കേള്‍ക്കണം.
വിലയിരുത്തുക. നൈമിഷികമായ നമ്മുടെ പോക്ക് എങ്ങോട്ടാണ്??
ഒന്നുകൂടി ശ്വസിക്കാന്‍ ഹൃദയം നമ്മളെ അനുവതിക്കാതെ പോയാലോ???

[ot-video][/ot-video]

അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ഫിലിപ്പ് രാജകുമാരനോടുള്ള ബഹുമാനാർത്ഥം രാജ്യത്ത് കരയിലും കടലിലും ബ്രിട്ടീഷ് സൈന്യം ഗൺ സല്യൂട്ട് നൽകി ആദരിച്ചു. ലണ്ടൻ, എഡിൻ‌ബർഗ്, കാർഡിഫ്, ബെൽഫാസ്റ്റ് എന്നിവയുൾപ്പെടെ യുകെയിലെ പ്രധാന നഗരങ്ങളിൽ ആണ് ഗൺ സല്യൂട്ട് നടത്തിയത്. ബ്രിട്ടീഷ് ഓവർസീസ് അതിർത്തിയിലുള്ള എച്ച്.എം.എസ്. ഡയമണ്ട്, എച്ച്.എം.എസ്. മോൺട്രോസ്, എച്ച്.എം.എൻ.ബി പോർട്ട്‌സ്‌മൗത്ത്‌ എന്നീ കപ്പലുകളും ഗൺ സല്യൂട്ടിൽ പങ്കുചേർന്നു.

കോവിഡ് 19 ൻെറ സാഹചര്യത്തിൽ ജനങ്ങൾ ഒത്തുകൂടുന്നതിനു പകരം ടെലിവിഷനിലൂടെയോ മറ്റ് സാമൂഹ്യ മാധ്യമങ്ങൾ വഴിയോ ഗൺ സല്യൂട്ട് കാണാനാണ് അധികൃതർ ആവശ്യപ്പെട്ടത്. എന്നാലും രാജകുമാരനോടുള്ള സ്നേഹാദരവിൻെറ ഭാഗമായി ഗൺ സല്യൂട്ട് കാണാൻ ലണ്ടൻ ബ്രിഡ്ജിലും മറ്റു സ്ഥലങ്ങളിലുമായി ജനങ്ങൾ തടിച്ചുകൂടിയിരുന്നു. അനുസ്മരണത്തിൻറെ ഭാഗമായി ആളുകൾ ബക്കിങ്ഹാം കൊട്ടാരത്തിൻെറ മുൻപിൽ ഒരു മിനിറ്റ് നിശബ്ദത പാലിച്ചു.

രണ്ടാം ലോകമഹായുദ്ധക്കാലത്ത് റോയൽ നേവിയിൽ സേവനമനുഷ്ഠിച്ചത് ഉൾപ്പെടെ നിരവധി കാര്യങ്ങൾ അദ്ദേഹം രാജ്യത്തിനായി ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ ബ്രിട്ടീഷ് സൈന്യവുമായി അദ്ദേഹത്തിന് നല്ലൊരു ആത്മബന്ധമുണ്ട്. അദ്ദേഹത്തിൻെറ വിയോഗത്തിൽ സൈന്യത്തിന് വിഷമമുണ്ടെന്നും അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കാൻ ഞങ്ങൾക്ക് കഴിയുന്നത് ഈ സല്യൂട്ടുകൾ വഴിയാണെന്ന് ലെഫ്റ്റനന്റ് കേണൽ എറിക ബ്രിഡ്ജ് മാധ്യമങ്ങളോട് പറഞ്ഞു.

ഏകദേശം പതിനെട്ടാം നൂറ്റാണ്ട് മുതൽ രാജ്യത്തെ ഏതെങ്കിലും ശ്രദ്ധേയമായ സംഭവങ്ങൾ നടക്കുമ്പോഴാണ് ഗൺ സല്യൂട്ട് നടത്താറുള്ളത്.1901 -ൽ ക്യൂൻ വിക്ടോറിയ മരണമടഞ്ഞപ്പോഴും,1965 വിൻസ്റൺ ചർച്ചിൽ മരണമടഞ്ഞപ്പോഴും ഇവരോടുള്ള ബഹുമാനാർത്ഥം ഗൺ സല്യൂട്ട് നടത്തിയിരുന്നു. .

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒരു യുഗത്തിന് അന്ത്യമായി. എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും എഡിന്‍ബറോ പ്രഭുവുമായ ഫിലിപ്പ് രാജകുമാരന്റെ മരണം രാജ്യത്തിന് ഒരു തീരാനഷ്ടമാണ്. ഇന്നലെ പുലര്‍ച്ചെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്ന് രാജകുടുംബം ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. അദ്ദേഹത്തോടുള്ള ആദര സൂചകമായി ബ്രിട്ടീഷ് പതാക പകുതി താഴ്ത്തിക്കെട്ടി. കോവിഡും ഹൃദയസംബന്ധമായ അസുഖവും കാരണം ദിവസങ്ങളോളം ആശുപത്രിയിലായിരുന്ന ഫിലിപ്പ് രാജകുമാരന്‍ കഴിഞ്ഞ മാസമാണ് തിരിച്ചെത്തിയത്. പിന്നാലെ ഇന്നലെ പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

1921 ജൂൺ 10ന് ഗ്രീക്ക് ഐലൻഡിലെ കോർഫുവിലാണ് ഫിലിപ്പ് രാജകുമാരന്‍റെ ജനനം. ഹെല്ലനീസ് രാജാവ് ജോർജ് ഒന്നാമന്‍റെ ഇളയ മകനായ പ്രിൻസ് ആൻഡ്രു (ഗ്രീസ്-ഡെന്മാർക്) ആണ് ഫിലിപ്പ് രാജകുമാരന്‍റെ പിതാവ്. ലൂയിസ് മൗണ്ട് ബാറ്റൻ പ്രഭുവിന്‍റെ മകളും വിക്ടോറിയ രാജ്ഞിയുടെ ചെറുമകളുമായ ആലീസ് രാജകുമാരിയാണ് മാതാവ്. 1947ലാണ് എലിസബത്ത് രാജ്ഞിയും നാവികസേന ഉദ്യോഗസ്ഥനായ ഫിലിപ്പ് രാജകുമാരനും തമ്മിലുള്ള വിവാഹം. രണ്ടാം ലോകമഹായുദ്ധ കാലത്ത് നാവികസേനയിൽ പ്രവർത്തിച്ച വ്യക്തിയാണ് ഫിലിപ്പ്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് 2017 ഓഗസ്റ്റിലാണ് ഫിലിപ്പ് രാജകുമാരൻ 65 വർഷം നീണ്ട ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചത്. എലിസബത്ത്-ഫിലിപ്പ് ദമ്പതികൾക്ക് ചാൾസ് രാജകുമാരൻ, അന്നാ രാജകുമാരി, ആൻഡ്രു രാജകുമാരൻ, എഡ്വേർഡ് രാജകുമാരൻ എന്നീ നാല് മക്കളും എട്ട് പേരക്കുട്ടികളും 10 പേരക്കുട്ടികളുടെ മക്കളും ഉണ്ട്. 150ൽ പരം രാജ്യങ്ങൾ സന്ദർശിച്ച രാജകുമാരൻ പതിനാലോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കേംബ്രിജ്, എഡിൻബറ അടക്കമുള്ള സർവകലാശാലകളുടെ ചാൻസലറായിരുന്നു അദ്ദേഹം.

അതിയായ ദുഃഖത്തോടെയാണ് രാജ്ഞി തന്റെ പ്രിയപ്പെട്ട ഭർത്താവിന്റെ മരണം പ്രഖ്യാപിച്ചത്. ഔദ്യോഗിക പദവികളൊന്നും തന്നെ തേടിയെത്തിയില്ല എങ്കിലും കൊട്ടാരത്തിലെ ഒരു ശക്തികേന്ദ്രമായി എപ്പോഴും നിലകൊണ്ട വ്യക്തിയായിരുന്നു ഫിലിപ്പ്. യുണൈറ്റഡ് കിംഗ്ഡത്തിലും കോമൺ‌വെൽത്തിലും ലോകമെമ്പാടുമുള്ള തലമുറകളുടെ വാത്സല്യം നേടിയാണ് ഫിലിപ്പ് രാജകുമാരൻ യാത്രയാകുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു. നിരവധി ചെറുപ്പക്കാരുടെ ജീവിതത്തിന് പ്രചോദനമായി നിലകൊണ്ട രാജകുമാരന്റെ നിര്യാണത്തിൽ അദ്ദേഹം അനുശോചനം അറിയിച്ചു. ആദരസൂചകമായി കൊട്ടാരത്തിന് പുറത്ത് ആളുകൾ പുഷ്പാർച്ചന നടത്തി. നൂറുകണക്കിന് ആളുകൾ വിൻഡ്‌സർ കാസിൽ സന്ദർശിച്ചു. എന്നിരുന്നാലും, കൊറോണ വൈറസ് പകർച്ചവ്യാധിക്കിടയിൽ രാജകീയ വസതികളിൽ തടിച്ചുകൂടരുതെന്ന് സർക്കാർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഡ്യൂക്കിന്റെ സ്മരണയ്ക്കായി പൂക്കൾ സമർപ്പിക്കുന്നതിനുപകരം ഒരു ചാരിറ്റിക്കായി സംഭാവന നൽകുന്നത് പരിഗണിക്കാൻ രാജകുടുംബം ജനങ്ങളോട് ആവശ്യപ്പെട്ടു.

രാജ്ഞിയുടെ ഭരണവിജയത്തിന് ഫിലിപ്പ് രാജകുമാരൻ നൽകിയ സംഭാവനകൾ വളരെ വലുതാണ്. ബ്രിട്ടനിലും പുറത്തുമായി രാജ്ഞി പങ്കെടുത്ത ആയിരക്കണക്കിന് പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്നു ഫിലിപ്പ് രാജകുമാരൻ. കൊട്ടാരത്തിലെ പല പരമ്പരാഗത രീതികളെയും നവീകരിക്കാൻ ശ്രമിച്ച ഫിലിപ്പ് രാജകുമാരൻ, ടെലിവിഷനിൽ അഭിമുഖം നൽകിയ ആദ്യത്തെ ബ്രിട്ടിഷ് രാജകുടുംബാംഗം കൂടിയാണ്. സമകാലിക ബ്രിട്ടീഷ് സമൂഹത്തിലെ ചില പ്രശ്‌നങ്ങൾക്ക് സ്വയം പരിഹാരം കാണുന്ന ചലനാത്മകവും പ്രതികരിക്കുന്നതുമായ ഒരു ഇടമായി രാജവാഴ്ചയെ ഒരുക്കിത്തീർത്തത് ഫിലിപ്പ് രാജകുമാരൻ ആണ്. എലിസബത്ത് രാജ്ഞി പരമാധികാരിയായിരുന്നുവെങ്കിലും കുടുംബകാര്യങ്ങളിൽ ഫിലിപ്പ് രാജകുമാരനായിരുന്നു കുടുംബനാഥനായി നിലകൊണ്ടത്.

നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായ സമയത്തും അതിനെതിരെ ശക്തമായി പോരാടാൻ അദ്ദേഹം തയ്യാറായി. 2011ൽ ധമനിയിലെ തടസ്സം മൂലം അദ്ദേഹത്തിനു സ്റ്റെന്റ് ഘടിപ്പിച്ചു. 2018 ൽ ഇടുപ്പിൽ ശസ്ത്രക്രിയ നടത്തി. 2019 ജനുവരിയിൽ അദ്ദേഹത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടു. ഈ വർഷം കോവിഡ് ബാധിതനായി. ഇതിനെയെല്ലാം തരണം ചെയ്തു മുന്നേറിയ ഫിലിപ്പ് രാജകുമാരൻ ഒരു പോരാളിയാണ്. മരണത്തിന് കവർന്നെടുക്കാൻ കഴിയാത്ത അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ബ്രിട്ടീഷ് ജനത ഏറ്റെടുക്കും… ഹൃദയങ്ങളിൽ സൂക്ഷിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകളെ സംബന്ധിച്ചുള്ള അനിശ്ചിതത്വത്തിനിടയിൽ ജെറ്റ് 2 തങ്ങളുടെ ഫ്ലൈറ്റുകളും അവധിക്കാല വിനോദസഞ്ചാര ബുക്കിംഗും ജൂൺ 23 വരെ റദ്ദാക്കിയതായി അറിയിച്ചു. ഇതോടെ ഒട്ടേറെ യുകെ മലയാളികളുടെ അവധിക്കാല വിനോദയാത്ര പദ്ധതികൾ അനിശ്ചിതത്വത്തിൽ ആയി. യാത്രാ നിർദേശങ്ങളെക്കുറിച്ച് വ്യക്തതയില്ലാത്തതിനാലാണ് ഈ നടപടിയെന്ന് ജെറ്റ് 2 ഹോളിഡേയ്‌സ് സിഇഒ സ്റ്റീവ് ഹീപ്പി പറഞ്ഞു.

മെയ് 17 മുതൽ ഗ്രീൻ കാറ്റഗറിയിലുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ക്വാറന്റൈൻ ആവശ്യമില്ല എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ മെയ് 17 മുതൽ ബ്രിട്ടീഷുകാർക്ക് അവധിക്കാലം ആഘോഷിക്കാൻ വിദേശത്തേക്ക് പോകാൻ അനുവാദം ഉണ്ടോ, ഉണ്ടെങ്കിൽ തന്നെ മടങ്ങിയെത്തുമ്പോൾ ക്വാറന്റൈൻ ആവശ്യമാണോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യക്തത വരുത്താൻ ഡിപ്പാർട്ട്മെൻറ് ഓഫ് ട്രാൻസ്പോർട്ട് വിസമ്മതിച്ചു. അതുപോലെതന്നെ സന്ദർശിക്കാൻ പറ്റുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വവും തുടരുകയാണ്. പലരാജ്യങ്ങളിലെയും രോഗവ്യാപനതോത് മാറിമറിയുന്നതിനാൽ യാത്രാനുമതിയുള്ള രാജ്യങ്ങളുടെ പട്ടിക മുൻകൂട്ടി തയ്യാറാക്കാൻ പറ്റില്ലെന്ന ന്യായമാണ് ഡിപ്പാർട്ട്മെൻറ് ഓഫ് ട്രാൻസ്പോർട്ടിനുള്ളത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടണിലെ കോടീശ്വരന്മാരിൽ ഒരാളായ സർ റിച്ചാർഡ് സട്ടന്റെ കൊലയാളി എന്ന് സംശയിക്കുന്ന മുപ്പത്തിനാലുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഡോർസെറ്റിലെ അദ്ദേഹത്തിന്റെ വീട്ടിലാണ് റിച്ചർഡിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവിടെ നിന്നും 100 മൈലോളം അകലെ വെസ്റ്റ് ലണ്ടനിൽ വച്ചാണ് പ്രതിയെന്ന് സംശയിക്കുന്ന ആളെ അറസ്റ്റ് ചെയ്തത്. കൊല നടത്തി എന്ന് സംശയിക്കുന്ന ആളുടെ വാഹനത്തെ പിന്തുടർന്നാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പോലീസ് അറസ്റ്റ് ചെയ്യുന്നത് കണ്ട് നിന്ന ദൃക്സാക്ഷിയാണ് മാധ്യമങ്ങളോട് ഈ വസ്തുത അറിയിച്ചത്.

ഏകദേശം ഇരുപതോളം പോലീസ് കാറുകളാണ് കുറ്റവാളിയുടെ കാറിനെ പിന്തുടർന്ന് വന്നത്. അദ്ദേഹത്തെ കാറിൽ നിന്ന് പുറത്തിറക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്യുന്ന സമയത്ത് അദ്ദേഹത്തിന്റെ ശരീരത്തിൽ പലയിടങ്ങളിലും രക്തം ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്തതിനു ശേഷം ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഡോർസറ്റ് പോലീസ് ഈ വിവരം ശരിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ശരീരത്തിലുള്ള സാരമായ മുറിവുകൾ അല്ല എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.


റിച്ചർഡിനെയും അദ്ദേഹത്തിന്റെ ഭാര്യയായ സ്ത്രീയേയും ഇദ്ദേഹമാണ് ഉപദ്രവിച്ചത് എന്നാണ് പോലീസ് നിഗമനം. 83 കാരനായ റിച്ചാർഡ് മരണപ്പെടുകയും, ഭാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലുമാണ്. ഏകദേശം 301 മില്യൻ പൗണ്ടോളം ആണ് റിച്ചർഡിന്റെ ആസ്തി. അദ്ദേഹത്തിൻെറ മരണത്തെ സംബന്ധിച്ച് വ്യക്തമായ അന്വേഷണങ്ങൾ ഉണ്ടാകുമെന്ന് പോലീസ് അധികൃതർ ഉറപ്പു നൽകി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു. 99 വയസായിരുന്നു. എലിസബത്ത് രാജ്ഞിയുടെ ഭർത്താവായ ഫിലിപ്പ് രാജകുമാരന്റെ മരണവാർത്ത ബക്കിംഗ്ഹാം കൊട്ടാരമാണ് പുറത്തുവിട്ടത്. കോവിഡ് ബാധിതനായിരുന്ന ഫിലിപ്പ് ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ മാസമാണ് ആശുപത്രി വിട്ടത്. നിരവധി ചെറുപ്പക്കാരുടെ ജീവിതത്തിന് പ്രചോദനമായ വ്യക്തിയായി ഫിലിപ് രാജകുമാരനെ വിശേഷിപ്പിച്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ഗ്രീസ് & ഡെന്മാർക്കിലെ ആൻഡ്രൂ രാജകുമാരന്റെയും ആലിസ് രാജകുമാരിയുടെയും മകനായി 1921 ജൂൺ 10 ന് ജനനം. ഗ്രീക്ക് ദ്വീപായ കോർഫുവിലാണ് ഫിലിപ്പ് രാജകുമാരൻ ജനിച്ചത്. 1947 ലായിരുന്നു എലിസബത്ത് രാജകുമാരിയുമായുള്ള വിവാഹം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബെൽഫാസ്റ്റ് : നോർത്തേൺ അയർലൻഡിലെ ബെൽഫാസ്റ്റിൽ സംഘർഷ സാഹചര്യം രൂക്ഷമായതോടെ ജല പീരങ്കി പ്രയോഗിച്ച് പോലീസ്. സ്പ്രിംഗ്ഫീൽഡ് റോഡിലെ ‘സമാധാന മതിൽ’ എന്ന് വിളിക്കപ്പെടുന്ന നാഷണലിസ്റ്റുകളും പ്രോ ബ്രിട്ടീഷ് ലോയലിസ്റ്റുകളും തമ്മിൽ ഒരാഴ്ചയായി നടന്നുവരുന്ന ഏറ്റുമുട്ടലിൽ ഇതുവരെ അമ്പത്തിയഞ്ച് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കലാപകാരികൾ പി.എസ്.എൻ.ഐ ഉദ്യോഗസ്ഥർക്ക് എതിരെ പെട്രോൾ ബോംബുകൾ, പടക്കങ്ങൾ, പാറകൾ എന്നിവ ഉപയോഗിച്ച് ആക്രമണം നടത്തി. “പോലീസിനെതിരെ കൂടുതൽ ആക്രമണങ്ങൾ, ഇത്തവണ നാഷണലിസ്റ്റ് യുവാക്കളിൽ നിന്നാണ്. ഇന്റർഫേസ് ഏരിയകളിൽ കൂടുതൽ അക്രമങ്ങൾ കാണുന്നത് തികച്ചും ആശങ്കജനകമാണ്.” ജസ്റ്റിസ് മന്ത്രി നവോമി ലോംഗ് ട്വീറ്റ് ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ജോ ബൈഡന്റെ വൈറ്റ് ഹൗസും പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു.

യുവാക്കൾ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ പെട്രോൾ ബോംബ് എറിഞ്ഞതോടെ സ്പ്രിംഗ്ഫീൽഡ് റോഡിൽ ഉദ്യോഗസ്ഥർ ജലപീരങ്കി പ്രയോഗിച്ചു. ഏറെ നാളുകൾക്ക് ശേഷമാണ് ഇത്തരം കലാപം പൊട്ടിപുറപ്പെടുന്നത്. ബെൽഫാസ്റ്റിലെ പോലീസ് വാഹനങ്ങൾക്ക് മുന്നിൽ തീ കത്തിക്കുകയുണ്ടായി. ഉദ്യോഗസ്ഥരും യുവാക്കളും തമ്മിൽ നഗരത്തിൽ പ്രതിഷേധം തുടരുകയാണ്. നഗരത്തിൽ നടന്നുവരുന്ന ഗുരുതരമായ അക്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഗ്രീൻ പാർട്ടി ബെൽഫാസ്റ്റ് സിറ്റി കൗൺസിലിന്റെ പ്രത്യേക യോഗം വിളിച്ചുചേർത്തു.

 

“ഇത് ഇപ്പോൾ അവസാനിപ്പിക്കേണ്ടതുണ്ട്. നിങ്ങളുടെ സമൂഹത്തെ നശിപ്പിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. അക്രമം ഒരിക്കലും ഒന്നും പരിഹരിച്ചിട്ടില്ല. വീട്ടിലേക്ക് മടങ്ങി പോകുക.” സോഷ്യൽ ഡെമോക്രാറ്റിക് ആൻഡ് ലേബർ പാർട്ടി (എസ്ഡിഎൽപി) നേതാവ് കോലം ഈസ്റ് റ്വുഡ് എംപി പറഞ്ഞു. പ്രധാനമന്ത്രി ബോറിസ് ജോൺസണും ഐറിഷ് നേതാവ് മിഷേൽ മാർട്ടിനും ഫോണിൽ സംസാരിക്കുകയും ആശങ്കകൾ അറിയിക്കുകയും ചെയ്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഓക്സ്ഫോർഡ് അസ്ട്രസെനക്ക വാക്സിൻ സ്വീകരിച്ച അപൂർവം ചിലരിൽ രക്തം കട്ടപിടിക്കുന്ന പാർശ്വഫലങ്ങൾ ഉണ്ടാകുന്നു എന്നത് ലോകമെങ്ങും വൻ ചർച്ചാവിഷയമായിരുന്നു. എന്നാൽ പാർശ്വഫലങ്ങളിൽ പതറാതെ മറ്റുള്ളവരോട് പ്രതിരോധ കുത്തിവെയ്പ്പിനായി മുന്നോട്ടുവരാൻ പ്രേരിപ്പിക്കുകയാണ് കിഴക്കൻ ലണ്ടനിലെ പോപ്ലറിൽ നിന്നുള്ള മുഹമ്മദ് ചൗധരി. 34 കാരനായ ഇദ്ദേഹത്തിന് തുടക്കത്തിൽ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. എന്നാൽ 13 ദിവസത്തിനുശേഷം പേശീവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് വൈദ്യസഹായം തേടിയത്. ദീർഘദൂരം ഓടാൻ തത്പരനായ മുഹമ്മദ് വേദന അതിൻെറ ഫലമാണെന്നാണ് കരുതിയിരുന്നത്. മുഹമ്മദും ഭാര്യ ആലിയയും ആഴ്ചയിൽ രണ്ടു വട്ടമെങ്കിലും 5 കിലോമീറ്ററോളം ഓടാറുണ്ടായിരുന്നു.

മുഹമ്മദ് ചൗധരിയും ഭാര്യ ആലിയയും

ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മുഹമ്മദിന് അടുത്ത ആറുമാസത്തേയ്ക്ക് എങ്കിലും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിക്കേണ്ടതായി വരും. പക്ഷേ മഹാമാരിയിൽ നിന്ന് ലോകം മുക്തി നേടാൻ ആളുകൾ വാക്സിൻ എടുക്കണമെന്നാണ് താൻ ഇപ്പോഴും വിശ്വസിക്കുന്നത് എന്ന് മുഹമ്മദ് പറഞ്ഞു. വൈദ്യശാസ്ത്രപരമായ കാരണങ്ങളാൽ മുഹമ്മദിന് രണ്ടാമത്തെ വാക്സിൻ സ്വീകരിക്കാൻ സാധിക്കില്ല. രക്തം കട്ടപിടിക്കുന്ന പാർശ്വഫലം അപൂർവ്വ സന്ദർഭങ്ങളിൽ മാത്രമാണ് കാണുന്നതെന്നും അതിൻെറ ലക്ഷണങ്ങളെക്കുറിച്ച് മറ്റുള്ളവർക്ക് അവബോധം നൽകുന്നതിൽ സന്തോഷമേയുള്ളൂ എന്നും മുഹമ്മദ് പറഞ്ഞു

RECENT POSTS
Copyright © . All rights reserved