സ്വന്തം ലേഖകൻ
രാജ്യത്തെ തന്നെ ഏറ്റവും ആരോഗ്യകരമായ സ്ഥലമായി വോക്കിംഗ്ഹാമിനെയും ഏറ്റവും അനാരോഗ്യകരമായ സ്ഥലമായി ബ്ലാക്ക്പൂളിനെയും തെരഞ്ഞെടുത്ത് ആദ്യ ഔദ്യോഗിക ഹെൽത്ത് ഇൻഡക്സ് പ്രസിദ്ധപ്പെടുത്തി. വോക്കിംഗ്ഹാം ഉൾപ്പെടുന്ന ബെർക്ക്‌ഷെയർ ടൗൺ 110 സ്കോറോടെ പട്ടികയിൽ ഒന്നാം സ്ഥാനം പിടിച്ചപ്പോൾ വെറും 86 സ്കോർ മാത്രമാണ് ബ്ലാക്ക്പൂൾ നേടിയത്.
ഡിമൻഷ്യ, ക്യാൻസർ, മദ്യ ദുരുപയോഗം, അമിതവണ്ണം എന്നീ ആരോഗ്യ ഘടകങ്ങൾ കണക്കിലെടുത്താണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സും ഫിനാൻഷ്യൽ സർവീസസ് കമ്പനിയായ ലെയ്ൻ ക്ലാർക്ക് & പീകോക്കും സ്കോറുകൾ ഓരോ സ്ഥലങ്ങൾക്കും നൽകിയത്. ഇത് ലോകത്തിലെ തന്നെ ഈ രീതിയിലുള്ള ആദ്യ ആരോഗ്യ ഇൻഡക്സ് ആണ്.
കണക്കുകളുടെ അടിസ്ഥാനത്തിൽ ചില പ്രദേശങ്ങളിൽ ആരോഗ്യകരമായ സ്കോറുകൾ ഉള്ളത് ജനങ്ങളുടെ ജീവിതശൈലി കൊണ്ടാണെന്നാണ് വിദഗ്ധ അഭിപ്രായം. എന്നാൽ ഈസ്റ്റ് ലണ്ടനിലെ ന്യൂഹാമിൽ ആളുകളിൽ കായികക്ഷമതയ്ക്കും ആരോഗ്യകരമായ ഭക്ഷണത്തിനും മോശമായ നിരക്കാണ് കണ്ടെത്തിയതെങ്കിലും ഇവിടുള്ളവരിൽ ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും കുറഞ്ഞ ഡിപ്രഷൻ ആൻഡ് ഡിമൻഷ്യ നിരക്കാണ് ഉള്ളത്. ഇതുപോലെതന്നെ ഈസ്റ്റ് യോർക്ക്ഷെയറിൽ ഉയർന്ന ക്യാൻസർ, ബ്ലഡ് പ്രഷർ നിരക്കുകൾ ഉണ്ടെങ്കിലും വ്യക്തിഗത മനസികാരോഗ്യത്തിന് ഉയർന്ന സ്കോറാണ് ലഭിച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കോവിഡ് രോഗം പ്രതിസന്ധിയിലാക്കിയ ബ്രിട്ടന്റെ സാമ്പത്തിക മേഖലയ്ക്ക് പുത്തനുണർവ്വ് നൽകുന്ന, 2021 ലെ ബജറ്റ് മാർച്ച് മൂന്നിന് ചാൻസലർ റിഷി സുനക് അവതരിപ്പിക്കും. നിരവധി ചർച്ചകളാണ് ബജറ്റിനെ സംബന്ധിച്ച് പൊതു മാധ്യമങ്ങളിലും മറ്റും നടക്കുന്നത്. പ്രതിസന്ധിയിൽ ആയിരിക്കുന്ന രാജ്യത്തെ കരകയറ്റാൻ ഉതകുന്ന പല പദ്ധതികളും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. ചെറിയതോതിൽ ഡിപ്പോസിറ്റുകൾ ഉള്ളവർക്കും ഭവനങ്ങൾ വാങ്ങിക്കുന്നതിന് സഹായകമാകുന്ന തരത്തിലുള്ള പദ്ധതികൾക്ക് ബജറ്റിൽ മുൻഗണന നൽകുന്നതായി റിപ്പോർട്ടുകളുണ്ട്. ആദ്യമായി ഭവനങ്ങൾ വാങ്ങുന്നവർക്ക് ഈ പദ്ധതി വളരെയധികം സഹായം ചെയ്യും. 5 ശതമാനം മോർട്ട്ഗേജ് വിഹിതത്തിൽ വീട് വാങ്ങാൻ അവസരം നൽകുന്നതാണ് ഈ പദ്ധതി. കൊറോണ പ്രതിസന്ധി മൂലം കഴിഞ്ഞവർഷം മുതൽ ഈ പദ്ധതി നിർത്തലാക്കിയിരുന്നു . ഗവൺമെന്റും ഇത്തരത്തിലുള്ള കൂടുതൽ ലോണുകൾ ജനങ്ങൾക്ക് നൽകും. ആറ് ലക്ഷം പൗണ്ട് വരെയുള്ള ഭവനങ്ങളും മറ്റും വാങ്ങുന്നതിനാണ് ഈ പദ്ധതി ലഭ്യമാകുന്നത്.
കൊറോണ പ്രതിസന്ധിയിൽ നടപ്പിലാക്കിയ പദ്ധതികളെ ചൂഷണം ചെയ്യുന്നവർക്കെതിരെയുള്ള കർശന നടപടികൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകളും ഉണ്ട്. ഇത്തരം പദ്ധതികൾ തൊഴിലില്ലായ്മ അനുഭവിച്ച നിരവധി പേർക്ക് സഹായം ആകുകയാണ് ചെയ്തത്. എന്നാൽ ചുരുക്കം ചിലർ ഇതിനെ ടാക്സിൽ നിന്ന് രക്ഷപ്പെടുന്നതിനുള്ള ഒരു മാർഗമായും ഉപയോഗിച്ചു. ഇവർക്കെതിരെ കർശന നടപടികൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
ട്രെയിനിഷിപ്പ് പ്രോഗ്രാമുകൾക്കായി 126 മില്യൻ പൗണ്ടോളം അനുവദിക്കുമെന്ന് റിഷി സുനക് നേരത്തെ അറിയിച്ചിരുന്നു. ബ്രിട്ടനിലെ കമ്പനികളിലേയ്ക്ക് പുറത്തുനിന്നുള്ള ഹൈലി സ്കിൽഡ് ആയ ജോലിക്കാരെ ആകർഷിക്കുന്നതിനായി ഫാസ്ട്രാക്ക് വിസകൾ ഏർപ്പെടുത്തുന്നതിനുള്ള തീരുമാനവും ബജറ്റിൽ ഉണ്ടാകും. ഇത്തരത്തിൽ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള ബജറ്റ് ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണ് സാമ്പത്തിക വിദഗ്ധരും ജനങ്ങളുമെല്ലാം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പ്രതിദിന രോഗവ്യാപന നിരക്ക് അഞ്ചു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയതിൻെറ ആശ്വാസത്തിലാണ് ബ്രിട്ടൻ. ഇന്നലെ 7434 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഒക്ടോബർ 2 -ന് രേഖപ്പെടുത്തിയ 6968 കേസുകൾക്ക് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന രോഗവ്യാപനമാണ് ഇന്നലത്തേത്. എൻഎച്ച്എസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്ടോബർ 2ന് ശേഷം ആശുപത്രികളിൽ അഡ്മിറ്റ് ചെയ്ത കോവിഡ് രോഗികളുടെ എണ്ണവും ഏറ്റവും കുറഞ്ഞ നിരക്കിലാണ്.
ഇതിനിടെ മാർച്ച് 8 -ന് സ്കൂളുകൾ തുറക്കാനിരിക്കെ സ്കൂൾ കുട്ടികൾക്കും മറ്റു കുടുംബാംഗങ്ങൾക്കും ആഴ്ചയിൽ രണ്ട് പ്രാവശ്യം കോവിഡ് -19 ടെസ്റ്റ് നടത്താനുള്ള സുപ്രധാനമായ തീരുമാനം ഗവൺമെൻറ് എടുത്തുകഴിഞ്ഞു. കുട്ടികൾ സ്കൂളുകളിലേയ്ക്ക് മടങ്ങി എത്തുന്നത് മൂലം ഉണ്ടാകാൻ സാധ്യതയുള്ള രോഗവ്യാപനത്തെ നിയന്ത്രിക്കാൻ ഈ നടപടിക്ക് സാധ്യമാകും എന്നാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്. ഇന്നലെ മാത്രം 290 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. ഇതുൾപ്പെടെ ഔദ്യോഗിക കണക്കുകൾ പ്രകാരം മരണസംഖ്യ 122705 ആയി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
നിയന്ത്രിത സ്ഫോടനത്തിലൂടെ ആൾനാശം ഇല്ലാത്ത രീതിയിലാണ് ബോംബ് നിർവീര്യമാക്കിയത്. പ്രാദേശിക സമയം വൈകിട്ട് 6.10ന് ശേഷം നടന്ന സ്ഫോടനം മൈലുകളോളം ദൂരത്തിൽ കേൾക്കാമായിരുന്നു. പൊട്ടിത്തെറിയുടെ ശക്തിയെപ്പറ്റി ജനങ്ങൾ ട്വിറ്ററിൽ വാചാലരായി.
വെള്ളിയാഴ്ച രാവിലെ 9 മണിയോടെ ഗ്ലെന്റൺ റോഡിലെ യൂണിവേഴ്സിറ്റി ഓഫ് എക്സെറ്ററിൽ റോയൽ നേവി ബോംബ് ഡിസ്പോസൽ ടീം വിന്യസിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിൽ സ്ഫോടനം നടക്കാതിരുന്ന വസ്തു കണ്ടെത്തിയത് യൂണിവേഴ്സിറ്റിയുടെ വെസ്റ്റ് ക്യാമ്പസിലെ ബിൽഡിങ് സൈറ്റിൽ നിന്നാണ്. ഒരു രാത്രി നീണ്ടുനിന്ന പരീക്ഷണങ്ങൾക്കൊടുവിൽ ശനിയാഴ്ച നിയന്ത്രിത സ്ഫോടനത്തിലൂടെ ബോംബ് നിർവീര്യമാക്കാൻ തീരുമാനിക്കുകയായിരുന്നു. 2600 ഓളം വരുന്ന പ്രദേശവാസികളെ സംഭവസ്ഥലത്തുനിന്നും അടിയന്തരമായി ഒഴിപ്പിച്ചു.
400 മീറ്റർ ചുറ്റളവിലുള്ള റോഡുകൾ മുഴുവൻ അടച്ചിട്ടതായി ഡേവൺ ആൻഡ് കോൺവാൾ പോലീസ് പറഞ്ഞു. ” സ്ഫോടനത്തിനുശേഷം ഉള്ള മറ്റ് നടപടികൾ ഒരു ദിവസത്തിനുള്ളിൽ തന്നെ പൂർത്തിയാകുമെന്നാണ് കരുതുന്നത് ” പോലീസ് പറഞ്ഞു.
” മിലിറ്ററിയും പോലീസും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് അത്യന്തം സുരക്ഷിതമായ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് പ്രദേശവാസികൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്.” ഇത്തരത്തിലുള്ള സമാനതകളില്ലാത്ത സാഹചര്യങ്ങളിലാണ് കോവിഡ്-19 സോഷ്യൽ ഡിസ്റ്റൻസിങ് നിയമങ്ങൾക്ക് അയവ് നൽകാൻ സാധിക്കുന്നത് എന്നും പൊലീസ് കൂട്ടിച്ചേർത്തു.
ഡോ. ഐഷ വി
ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലം. വൈകിട്ട് വീട്ടിലെത്തിയപ്പോൾ കാണുന്നത് തെക്കുവശത്തെ മുറ്റത്തെ ഇലച്ചെടിയുടെ ഒരു കൈ വണ്ണമുള്ള തായത്തട്ടിയിൽ കെട്ടിയിട്ടിരിയ്ക്കുന്ന കുഞ്ഞ് പശുക്കുട്ടി. എന്നെ കണ്ടതും മ്മ്മ്ബേ…. എന്നൊരു വിളി. എനിക്ക് കൗതുകം തോന്നി. ഞാൻ അതിനടുത്തേയ്ക്ക് ചെന്നു. വെള്ളയും തവിട്ടും കറുപ്പും ഇടകലർന്ന രോമങ്ങൾ . ഞാൻ അടുത്തെത്തിയപ്പോൾ എന്റെ വസ്ത്രത്തിൽ അവൾ ഒന്നുരുമ്മി. അവളെ എനിക്ക് ഇഷ്ടമായി. അടുക്കളയിൽ ചെന്ന് അമ്മയോട് വിവരങ്ങൾ അന്വേഷിച്ചപ്പോഴാണത് അമ്മയുടെ അമ്മ ചിരവാത്തോട്ടത്തു നിന്നും ശ്രീമാൻ ജനാർദ്ധനൻ പിള്ളയുടെ കൈയ്യിൽ ഞങ്ങൾക്കായി കൊടുത്തയച്ച സമ്മാനമാണിതെന്ന്. ഞങ്ങൾക്ക് സന്തോഷമായി. അവൾക്ക് ഒരു നല്ല പേര് കണ്ട് പിടിക്കാനായിരുന്നു ഞങ്ങളുടെ ശ്രമം.” അ” യിൽ തുടങ്ങുന്ന പേര് വേണമെന്ന് ഞാനും അനുജനും തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ അതിന് ” അമ്മിണി” എന്ന് പേരിട്ടു. അത് ഞങ്ങളുടെ മാമിയുടെ പേരായിരുന്നു. അമ്മ മുന്നറിയിപ്പ് നൽകി. മാമിയുടെ പേരിട്ടിട്ട് മാമി കേൾക്കേ അങ്ങനെ വിളിക്കരുതെന്ന്. ഞങ്ങൾ പശുക്കുട്ടിയുടെ അടുത്തേയ്ക്ക് ഓടി. ഞങ്ങൾ അവളുടെ പേർ ഉറക്കെ വിളിച്ചു.
ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ ഏത് കോണിൽ നിന്ന് വിളിച്ചാലും അത് അവളെയാണ് വിളിക്കുന്നതെന്ന് അവൾക്ക് മനസ്സിലായിത്തുടങ്ങി. മ്മ്ബേ… എന്ന മറുവിളിയിലൂടെ അവൾ പ്രതികരിച്ചു. അത് കേൾക്കുമ്പോൾ ഞങ്ങൾക്കുള്ള സന്തോഷം ഇരട്ടിക്കും. പതിയെ പതിയെ അമ്മിണി വളർന്ന് കൊണ്ടേയിരുന്നു. പഴയ രോമങ്ങൾ പൊഴിഞ്ഞ് പോയ ശേഷം നല്ല കറുത്ത രോമങ്ങൾ വരാൻ തുടങ്ങി. അമ്മിണിയുടെ കരുത്ത് കൂടി വന്നപ്പോൾ അവളെ കെട്ടുന്ന ഇലച്ചെടിയുടെ തോൽ പൊളിയാൻ തുടങ്ങി. ഏതാനും വർഷം കൂടി നിന്നെങ്കിലും പിന്നീട് ആ ചെടി നാമാവശേഷമായി. ഇതിനിടയ്ക്ക് അച്ചൻ നാട്ടിലെത്തിയപ്പോൾ അവൾക്ക് ഓല മേഞ്ഞ ഒരു എരിത്തിൽ ( തൊഴുത്ത്) ഉണ്ടാക്കി കൊടുത്തു . കുറച്ച് നാൾ കഴിഞ്ഞപ്പോൾ അതിന്റെ തറ സിമന്റിട്ടു. അവൾക്ക് കാടി , വെള്ളം വാഴയില എന്നിവ കൊടുക്കാൻ ഞങ്ങൾ മത്സരിച്ചു. ഒരു ദിവസം അനുജത്തി അമ്മിണിയുടെ വായിൽ ഭക്ഷണസാധനങ്ങൾ വച്ചു കൊടുത്തപ്പോൾ അവൾക്ക് നല്ല കടി കിട്ടി. പുല്ല് ചവയ്ക്കുന്ന പരന്ന പല്ലായതിനാൽ കൈയ്യിത്തിരി ചതഞ്ഞു പോയി.
അമ്മിണിയെ കുളിപ്പിക്കുന്ന ജോലി ഞാനും അനുജനും ഏറ്റെടുത്തു. 1979 മുതൽ 1984- ൽ വീട്ടിലെ കിണറ്റിൽ പമ്പ് സെറ്റ് വയ്ക്കുന്നത് വരെ, ഒന്നുകിൽ തോട്ടിൽ കൊണ്ടുപോയി കുളിപ്പിയ്ക്കും. ഇല്ലെങ്കിൽ വീട്ടിലെ കിണറ്റിൽ നിന്നും വെള്ളം കോരി കുളിപ്പിയ്ക്കും. അപ്പോൾ ഞങ്ങൾ അവളെ ഓരോ തെങ്ങിന്റെ മൂട്ടിൽ ഓരോ ദിവസം എന്ന മട്ടിൽ മാറിമാറി കെട്ടും. തെങ്ങിന്റെ ചുറ്റുമുള്ള , പുല്ല് അവൾ തിന്ന് തീർക്കും. ഓരോ തെങ്ങിനും വെള്ളവും ലഭിക്കാൻ തുടങ്ങി. നന്നായി സോപ്പൊക്കെയിട്ട് മണക്കുന്നതു വരെ തേച്ച് കുളിപ്പിച്ചാലേ എനിക്കും അനുജനും തൃപ്തിയാകുമായിരുന്നുള്ളൂ. പുളിയരിപ്പൊടി പിണ്ണാക്ക് എന്നിവ പുഴുങ്ങി കൊടുക്കുന്ന ജോലി അമ്മയ്ക്കായിരുന്നു.
പശുവിന് വേണ്ട പുല്ല് വയലിൽ നിന്നും വല്ലം നിറച്ച് പറിച്ച് ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്ന കുട്ടികൾ അന്ന് ധാരാളം ഉണ്ടായിരുന്നു. ആദ്യകാലത്ത് ഒരു വല്ലം പുല്ലിന് 50 പൈസയേ വിലയുണ്ടായിരുന്നുള്ളു. കെട്ടിവച്ചിരിയ്ക്കുന്ന പുല്ല് പശുവിന് കൊടുക്കാൻ എടുത്തപ്പോഴാണ് പച്ച പുല്ലിനിടയിൽ രാസപ്രവർത്തനം നടന്ന് ചൂടുകൂടുന്ന കാര്യം ഞാൻ മനസ്സിലാക്കിയത്, അവധിയ്ക്ക് നാട്ടിലെത്തുന്ന അച്ഛൻ കുശലങ്ങൾ പറഞ്ഞ് അമ്മിണിയെ നന്നായി സ്നേഹിച്ചു. എല്ലാറ്റിനോടും അവൾ നന്നായി പ്രതികരിച്ചു.
(തുടരും.)
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ലോക്ക്ഡൗൺ ലഘൂകരിക്കുന്നതിനായി രാജ്യം തയ്യാറെടുക്കുമ്പോൾ ഇനിയും രോഗവ്യാപനം തടയാനും അതിനുള്ള മാർഗങ്ങൾ ഒരുക്കാനുമാണ് ശ്രദ്ധിക്കേണ്ടത്. കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ഉൾപ്പെടുത്തുന്നതിനായി എൻഎച്ച്എസ് ആപ്ലിക്കേഷനിൽ മാറ്റങ്ങൾ കൊണ്ടുവരാൻ അധികൃതർ പദ്ധതിയിടുന്നുണ്ട്. ഇംഗ്ലണ്ടിലെ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഒരുക്കിയിട്ടുള്ള എൻഎച്ച്എസ് ആപ്പിലേക്ക് ഈ സൗകര്യം എത്തുമെന്ന് ‘ദി ടൈംസ്’ റിപ്പോർട്ട് ചെയ്തിരുന്നു. ജനങ്ങൾക്ക് കോവിഡ് മുന്നറിയിപ്പ് നൽകാൻ ഇംഗ്ലണ്ടും വെയിൽസും ഉപയോഗിക്കുന്ന എൻഎച്ച്എസ് കോവിഡ് -19 ആപ്ലിക്കേഷനിൽ നിന്ന് ഇത് വ്യത്യസ്തമാണ്. കുറച്ച് ആളുകൾ ഇത് ഡൗൺലോഡ് ചെയ്‌തിട്ടുണ്ട്. ഗൂഗിളിന്റെ കണക്കുകൾ പ്രകാരം, പത്തു ലക്ഷത്തിലധികം ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽ ഇത് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.
എല്ലായിടത്തും വാക്‌സിനുപുറമെ ഒരു വാക്‌സിന്‍ പാസ്‌പോര്‍ട്ട് കൂടി കരുതേണ്ടിയിരിക്കുന്നു. ഇതിനായി ഒരു ആപ്പാണ് ഇപ്പോള്‍ രാജ്യാന്തരതലത്തില്‍ തയ്യാറാക്കാൻ ഒരുങ്ങുന്നത്. ഇത് ഉപയോഗിച്ച് ഒരാളുടെ കോവിഡ് വിശദാംശങ്ങള്‍ അധികൃതര്‍ക്ക് അറിയാം. ഇത് പാസ്‌പോര്‍ട്ട് പോലെ ഏകീകൃതമായിരിക്കും. ഇംഗ്ലണ്ടിലെ രോഗികൾക്ക് മാത്രം സേവനം നൽകുന്ന എൻഎച്ച്എസ് ആപ്ലിക്കേഷൻ ഇതിനകം തന്നെ ഉപയോക്താക്കളുടെ ജിപി സേവനങ്ങളുമായി ലിങ്ക് ചെയ്തിരിക്കുന്നു. നിരവധി സുരക്ഷാ പ്രശ്‌നങ്ങൾ ആപ്ലിക്കേഷൻ ഇതിനകം തന്നെ പരിഹരിച്ചിട്ടുണ്ട്. ഇത് സജ്ജീകരിക്കുന്നതിന് നിങ്ങളുടെ എൻഎച്ച്എസ് നമ്പർ, ഇമെയിൽ, ഫോൺ നമ്പർ എന്നിവ നൽകി നിങ്ങളുടെ പാസ്‌പോർട്ടിന്റെ അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസിന്റെ ഒരു ചിത്രം അപ്‌ലോഡ് ചെയ്യണം. തുടർന്ന് മുഖം സ്കാൻ ചെയ്യും. ആരോഗ്യ മേഖലയിൽ ഇതൊരു മുന്നേറ്റമാകുമെന്ന് പറയപ്പെടുമ്പോഴും പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളുണ്ട്. ഇനിയും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്ത ആളുകൾ മറ്റൊരാളുടെ കോഡിന്റെ സ്ക്രീൻഷോട്ട്, സ്വന്തം മുഖം എഡിറ്റുചെയ്ത് ഉണ്ടാക്കിയെടുക്കുമ്പോൾ അത് പ്രശ്നങ്ങളിലേക്ക് വഴിതുറക്കും.
ഈ “പാസ്‌പോർട്ടുകൾ” ഒരുപക്ഷേ വിദേശയാത്രയ്ക്ക് ഉപയോഗിക്കാൻ സാധിക്കില്ല. വിവിധ രാജ്യങ്ങളുടെ രോഗപ്രതിരോധ പദ്ധതികളെ പിന്തുണയ്ക്കാനായുള്ള ഒരു അന്താരാഷ്ട്ര പദ്ധതിക്ക് ആവശ്യമായ സവിശേഷതകൾ എന്താണെന്ന് ലോകാരോഗ്യ സംഘടന പരിശോധിച്ചു വരികയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അന്തരിച്ച ക്യാപ്റ്റന്‍ സര്‍ ടോം മൂറിന്റെ ശവസംസ്കാരം ഇന്ന്. ബ്രിട്ടനില്‍ കോവിഡ് പോരാളികള്‍ക്കായി ധനസമാഹരണം നടത്തി ശ്രദ്ധേയനായ രണ്ടാം ലോകമഹായുദ്ധ നായകന്‍, കോവിഡ് ബാധയെത്തുടർന്ന് 2021 ഫെബ്രുവരി രണ്ടാം തീയതിയാണ് അന്തരിച്ചത്. ടോം മൂറിന്റെ യോർക്ക്ഷെയർ റെജിമെന്റിൽ നിന്നുള്ള ആറ് സൈനികർ അദേഹത്തിന്റെ ശവപ്പെട്ടി വഹിക്കും. യുദ്ധവീരന് ആദരമെന്നോണം ഉച്ചയ്ക്ക് 12 മണിക്ക് യുകെയിലുടനീളമുള്ള പള്ളിമണികൾ മുഴങ്ങും. രണ്ടാം ലോകമഹായുദ്ധസമയത്ത് അദ്ദേഹം വെല്ലിംഗ്ടൺ ഡ്യൂക്ക് ഓഫ് റെജിമെന്റിൽ സേവനമനുഷ്ഠിച്ചിരുന്നു. പിന്നീടത് യോർക്ക്ഷെയറിൽ ലയിക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ടോം മൂറിന് ഓണററി കേണൽ പദവി നൽകിയ ശേഷം ഇത് യോർക്ക്ഷെയർ റെജിമെന്റ് എന്നാണ് അറിയപ്പെടുന്നത്.
പിതാവിന്റെ ശവസംസ്കാരം നല്ല രീതിയിൽ നടക്കുമെന്ന് ക്യാപ്റ്റൻ ടോമിന്റെ മകൾ ലൂസി ടെക്സീറ പറഞ്ഞു. ഔദ്യോഗിക ബഹുമതികളോടെ നടക്കുന്ന ശവസംസ്‍കാര ചടങ്ങിൽ രാജ്യം ഗാർഡ് ഓഫ് ഓണർ നൽകി അദ്ദേഹത്തെ യാത്രയാക്കും. ഹാരോഗേറ്റിലെ ആർമി ഫൗണ്ടേഷൻ കോളേജിലെ ആറ് പ്രതിനിധികൾ ചേർന്നു ഒരു ഗാർഡ് രൂപീകരിക്കും. പൊതുജനങ്ങളുടെ ഒത്തുചേരൽ മുന്നിൽകണ്ട് ശവസംസ്കാരത്തിന്റെ കൃത്യമായ സമയം പുറത്തുവിട്ടിട്ടില്ല. സംസ്കാര ചടങ്ങിൽ അദ്ദേഹത്തിന്റെ കുടുംബത്തിലെ എട്ട് അംഗങ്ങൾ പങ്കെടുക്കും. അദ്ദേഹത്തിന് ബഹുമാനാർത്ഥം ലോകമെമ്പാടും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനുള്ള പദ്ധതികളുമുണ്ട്. അച്ഛൻ ആഗ്രഹിച്ച രീതിയിലുള്ള ശവസംസ്കാരം തങ്ങൾ നൽകുകയാണെന്ന് മൂറിന്റെ മക്കൾ അറിയിച്ചു.
കോവിഡ് പ്രതിസന്ധിയിൽ രാജ്യത്തുടനീളമുള്ള രോഗികളെ പരിചരിക്കുന്ന എന്‍എച്ച്എസിനായി 1,000 പൗണ്ട് സമാഹരിക്കാനാണ് യോര്‍ക്ക്‌ഷെയറിലെ കീഗ്ലിയില്‍ നിന്നുള്ള മൂർ ആദ്യം മുന്നിട്ടിറങ്ങിയത്. ഏപ്രില്‍ അവസാനത്തോടെ നൂറാം വയസ്സിലേക്കെത്തുന്നതിന് മുമ്പായി 100 തവണ തന്റെ ഗാര്‍ഡന്‍ നടന്നു തീര്‍ക്കുമെന്ന ഉദ്യമം അദ്ദേഹം ഏറ്റെടുത്തു. ശാരീരികമായി നടക്കുവാന്‍ ഏറെ പ്രയാസപ്പെടുന്ന അദ്ദേഹം സ്റ്റീൽ ഫ്രയിമും കുത്തിപിടിച്ച് ആ വെല്ലുവിളി പൂര്‍ത്തിയാക്കിയപ്പോള്‍ എന്‍എച്ച്എസിനായി സമാഹരിച്ചത് 38.9 മില്യണ്‍ പൗണ്ട് ആണ്. അദ്ദേഹത്തിന്റെ ഈ ശ്രമം ലോകമാകെ പ്രചോദനമായി. ആ വലിയ ഉദ്യമത്തിന് എലിസബത്ത് രാജ്ഞി മൂറിന് സര്‍ പദവി നല്‍കി ആദരിച്ചു.
രണ്ടാം ലോക മഹായുദ്ധത്തില്‍ ഇന്ത്യയിലും ബര്‍മ്മയിലും സേവനം ചെയ്തിട്ടുള്ള വ്യക്തിയാണ് ക്യാപ്റ്റന്‍ ടോം. 1940ലാണ് അദ്ദേഹം ബ്രിട്ടീഷ് സൈന്യത്തിൽ ചേർന്നത്. 1941ൽ ഇന്ത്യയിലെത്തി. ലോകമഹായുദ്ധകാലത്ത് ഇന്ത്യയിൽ നിന്ന് ഇപ്പോൾ മ്യാന്മാറിന്റെ ഭാഗമായ മേഖലകളിലെത്തിയാണ് അദ്ദേഹം സൈന്യത്തെ നയിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
11 ദിവസത്തെ ഹോട്ടൽ ക്വാറന്റീന് ശേഷം യുകെയിലേയ്ക്ക് വന്ന യാത്രികർ തങ്ങളുടെ സ്വയം ഒറ്റപ്പെടലിന് ശേഷം ഇന്നലെ പുറത്തുവന്നു. ഫെബ്രുവരി 15നാണ് അപകടസാധ്യത കൂടുതലുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളിൽനിന്ന് വന്നവർക്ക് യുകെയിൽ ഹോട്ടൽ ക്വാറന്റീൻ ആരംഭിച്ചത്. താമസ ചിലവ്, യാത്ര, കോവിഡ് ടെസ്റ്റ് എന്നിവ ഉൾപ്പെടെ 1750 പൗണ്ടാണ് ഇതിനായി ഓരോ യാത്രക്കാരും വഹിക്കേണ്ട ചെലവ്. നിയമലംഘകരെ കാത്തിരിക്കുന്നത് പത്തുവർഷം തടവോ അല്ലെങ്കിൽ 10000 പൗണ്ട് പിഴശിക്ഷയോ ആണ്.
പല വിദേശരാജ്യങ്ങളിലും പൊട്ടിപ്പുറപ്പെട്ട ജനിതകമാറ്റം വന്ന വൈറസ് ബാധയെ തടയിടുക എന്ന ലക്ഷ്യത്തോടെയാണ് യുകെയിലേയ്ക്ക് വന്ന അന്താരാഷ്ട്ര യാത്രികർക്ക് ഹോട്ടൽ ക്വാറന്റീൻ ഏർപ്പെടുത്തിയത്. 11 ദിവസത്തോളം ഹോട്ടലിൽ ഒറ്റപ്പെട്ടു കഴിഞ്ഞതിനെ ഭീകരമായ അനുഭവം എന്നാണ് ചിലർ വിശേഷിപ്പിച്ചത്. ഉറ്റവരെയും ബന്ധുക്കളെയും കാണാൻ വളരെ നാളുകൾക്കുശേഷം യുകെയിലേക്ക് മടങ്ങിയെത്തിയപ്പോൾ നേരിട്ട ഹോട്ടൽ ക്വാറന്റീൻ പലരും നിഷേധ മനോഭാവത്തോടെയാണ് നേരിട്ടത്. എന്നാൽ കുടുംബമായി എത്തിയ പലരും തങ്ങൾ ഒരുമിച്ചായതിനാൽ ഈ സമയം ആസ്വദിച്ചതായി വെളിപ്പെടുത്തി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സൗദി :- 2018 ൽ നാടുകടത്തപ്പെട്ട സൗദിയിൽ ജേണലിസ്റ്റ് ജമാൽ ഖഷോഗിയുടെ മരണത്തിനു സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെ അനുമതി ഉണ്ടായിരുന്നതായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ടുകൾ പുറത്തുവിട്ടു. ഖഷോഗിയെ ഒന്നുകിൽ പിടികൂടാനോ കൊന്നുകളയാനോ ഉള്ള ഉത്തരവാണ് രാജകുമാരൻ പുറപ്പെടുവിച്ചത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത്തരം പ്രചരണങ്ങൾ വ്യാജമാണെന്നും, വിവരങ്ങൾ വസ്തുതാവിരുദ്ധമാണെന്നും സൗദി അറേബ്യ പ്രതികരിച്ചു.
മുഹമ്മദ് രാജകുമാരനും കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്ന് ഉറച്ചു വ്യക്തമാക്കി. ടർക്കിയിലെ ഇസ്താംബുളിൽ ഉള്ള സൗദി കോൺസുലേറ്റ് സന്ദർശിക്കുന്ന സമയത്താണ് ഖഷോഗി കൊല്ലപ്പെട്ടത്. 59 വയസ്സുകാരനായ ഖഷോഗി സൗദി ഗവൺമെന്റിന്റെ ഉപദേശകൻ ആയിരുന്നു. രാജകുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇദ്ദേഹം , പിന്നീട് അകലുകയായിരുന്നു. ഇദ്ദേഹം പിന്നീട് യുഎസിലേക്ക് തന്റെ താമസം മാറ്റി.
ഇതിന് ശേഷം അദ്ദേഹം വാഷിംഗ്ടൺ പോസ്റ്റിൽ എല്ലാമാസവും രാജകുമാരന്റെ തെറ്റായ തീരുമാനങ്ങളെ സംബന്ധിച്ച ലേഖനങ്ങൾ എഴുതുക പതിവായിരുന്നു. ഇതേതുടർന്നാണ് ഖഷോഗിയെ കൊല്ലാൻ ഉള്ള തീരുമാനം രാജകുമാരൻ കൈക്കൊണ്ടതെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ടുകൾ രേഖപ്പെടുത്തുന്നു. സൗദി അറേബ്യയുമായുള്ള ആയുധ കച്ചവടങ്ങളും മറ്റും നിർത്തുവാൻ യുഎസ് തീരുമാനിക്കുന്നതിനായി പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ടെന്ന് നിലവിൽ വ്യക്തമായിട്ടില്ല. രാജകുമാരനുമായി ആയിരിക്കുകയില്ല, മറിച്ച് അദ്ദേഹത്തിന്റെ പിതാവും ആയിട്ടായിരിക്കും പ്രസിഡണ്ട് ജോ ബൈഡൻ ചർച്ചകൾ നടത്തുക. തന്റെ മുൻഗാമിയായിരുന്ന ഡൊണാൾഡ് ട്രംപിനെക്കാളും കടുത്ത തീരുമാനങ്ങൾ ആയിരിക്കും ജോ ബൈഡന്റെ ഭാഗത്തുനിന്നും ഉണ്ടാവുക.
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത സംഘടിപ്പിക്കുന്ന ‘സുവിശേഷത്തിന്റെ ആനന്ദം’ എന്ന് നാമകരണം ചെയ്ത സുവിശേഷവല്‍ക്കരണ ഓണ്‍ലൈന്‍ കോണ്‍ഫ്രന്‍സ് രൂപതാധ്യക്ഷന്‍ മാര്‍. ജോസപ്പ് സ്രാമ്പിക്കലിന്റെ അദ്ധ്യക്ഷതയില്‍ നടക്കും. ഉച്ചതിരിഞ്ഞ് 1.30 ന് ഓണ്‍ലൈനില്‍ ആരംഭിക്കുന്ന സമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സുവിശേഷവല്‍ക്കരണത്തെ ത്വരിതപ്പെടുത്തുന്നതിനായി നടത്തുന്ന പ്രസ്തുത സമ്മേളനത്തില്‍ അനുഗ്രഹീത വചനപ്രഘോഷകരായ ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ vc, ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ. ഡൊമിനിക് വളവനാല്‍, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, ഫാ. മാത്യൂ വയലമണ്ണില്‍, സി. ആന്‍മരിയ SH, ഷെവലിയാര്‍ ബെന്നി പുന്നത്തുറ എന്നിവരെക്കൂടാതെ ബ്രദറുമാരായ തോമസ് പോള്‍, സാബു ആറ്‌തൊട്ടിയില്‍, ഡോ. ജോണ്‍ D, സന്തോഷ് കരുമാത്ര, മനോജ് സണ്ണി, സെബാസ്റ്റ്യന്‍ താന്നിയ്ക്കല്‍, റെജി കൊട്ടാരം, സന്തോഷ് T, സജിത് ജോസഫ്, ജോസഫ് സ്റ്റാന്‍ലി, പ്രിന്‍സി വിതയത്തില്‍, പ്രിന്‍സ് സെബാസ്റ്റ്യന്‍, എന്നിവര്‍ വചന സന്ദേശം നല്‍കും.
സുവിശേഷവല്‍ക്കരണ സമ്മേളനത്തിന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാര്‍ത്ഥന യാചിച്ചു കൊണ്ട് ഈ സമ്മേളനത്തിലേയ്ക്ക് രൂപതയിലുള്ള എല്ലാവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയ്ച്ചു.
യൂ ട്യൂബിലും ഫേസ് ബുക്കിലും തല്‌സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
Message from Mar Joseph Srampickal.