ന്യൂസ് ഡെസ്ക് മലയാളം യുകെ
വ്യാപന ശേഷി കൂടിയ ജനിതക മാറ്റം വന്ന ഇന്ത്യൻ വകഭേദത്തിന് വാക്സിനുകൾ ഫലപ്രദമാണോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് പുറത്തുവന്നു. പുതിയ വൈറസ് വകഭേദം മാരകമാണെന്ന് മാത്രമല്ല കൂടുതൽ വേഗത്തിൽ വ്യാപിക്കുന്നതാണെന്നുമുള്ള ഞെട്ടിക്കുന്ന വസ്തുതകളിലേയ്ക്കാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്. പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ ബ്രിട്ടനെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നതാണ്.
ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കൊറോണാ വൈറസ് വേരിയന്റ് കേസുകൾ യുകെയിൽ ഒരാഴ്ചയ്ക്കുള്ളിൽ ഇരട്ടിയിലധികമായത് രാജ്യത്തിൻെറ ലോക്ഡൗൺ ഇളവുകൾ മുൻനിശ്ചയിച്ച പ്രകാരം നടത്തുന്നതിന് വിഘാതം സൃഷ്ടിക്കുമോ എന്ന് പരക്കെ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഈ ആഴ്ചയിൽ തന്നെ പ്രസ്തുത കേസുകൾ 520 നിന്ന് 1313 കേസുകളായി ഉയർന്നത് ഇത് മറ്റുള്ള കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ വേഗത്തിൽ വ്യാപിക്കുന്നതിന് തെളിവാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പുതിയ വൈറസ് വകഭേദത്തിൻെറ ആഘാതവും തീവ്രതയും വ്യാപന ശേഷിയും സജീവമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് അറിയിച്ചു. പുതിയ വൈറസ് വകഭേദത്തിൻെറ വ്യാപനം തടയുന്നതിനുള്ള ഒരു നടപടിയും തള്ളിക്കളയുന്നില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. പുതിയ വേരിയന്റിൻെറ വ്യാപന ശേഷി പരിശോധിക്കുന്നതിൻെറ ഭാഗമായി ഇതുവരെ 60000 ത്തിലധികം ആൾക്കാർക്കാണ് രാജ്യത്ത് പിസിആർ ടെസ്റ്റ് കിറ്റുകൾ വിതരണം ചെയ്തിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ :- അഗോറഫോബിയ, അഥവാ, പരിഭ്രാന്തി, നിസ്സഹായാവസ്ഥ എന്നിവ ഉണ്ടാക്കുന്ന സ്ഥലങ്ങളോടും, സാഹചര്യങ്ങളോടുമുള്ള ഭയമുള്ള ഗർഭിണികളായ സ്ത്രീകളെ നിർബന്ധപൂർവ്വം പ്രസവത്തിനായി ആശുപത്രിയിൽ എത്തിക്കുവാൻ മെഡിക്കൽ സ്റ്റാഫുകൾക്ക് അനുവാദം നൽകി കോടതി. പാനിക് അറ്റാക്കുകൾ വരെ ഉണ്ടാകാൻ സാധ്യതയുള്ള ഒരു ആൻക്സൈറ്റി ഡിസ്ഓർഡർ ആണ് ഈ അവസ്ഥ. ഗർഭിണിയായ ഒരു യുവതിയുടെ കേസ് കേൾക്കുമ്പോൾ ആണ് കോടതി ഇത്തരത്തിലൊരു വിധിപ്രഖ്യാപനം നടത്തിയത്. 21 കാരിയായ ഈ പെൺകുട്ടിക്ക് വീട്ടിൽ തന്നെ പ്രസവം നടത്താനായിരുന്നു ആഗ്രഹം. എന്നാൽ പ്രസവസമയത്ത് കൂടുതൽ സങ്കീർണതകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, എൻഎച്ച്എസ് പ്രവർത്തകർ ഈ പെൺകുട്ടിയുടെ പ്രസവം ഹോസ്പിറ്റലിൽ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് പെൺകുട്ടി കോടതിയിൽ ഹർജി നൽകിയത്.
തൻെറ വിധി പെൺകുട്ടിയുടെ നന്മയ്ക്ക് വേണ്ടിയുള്ളതാണെന്ന് ജഡ്ജി മിസ്റ്റർ ഹോൾമാൻ പറഞ്ഞു. തനിയെ വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് വരുവാൻ തയ്യാറായില്ലെങ്കിൽ, സ്പെഷ്യൽ ട്രെയിനിങ് കഴിഞ്ഞ മെഡിക്കൽ സ്റ്റാഫുകൾക്ക് നിർബന്ധപൂർവ്വം ഇവരെ കൂട്ടി കൊണ്ടുപോകാമെന്ന് കോടതി വിധിച്ചു. ലണ്ടനിൽനിന്നും വളരെ മാറി താമസിക്കുന്ന ഈ യുവതി, നാലു വർഷത്തോളമായി വീട്ടിൽനിന്ന് പുറത്തിറങ്ങിയിട്ടില്ല. പെൺകുട്ടിയുടെ ഭർത്താവും അമ്മയും ആശുപത്രിയിൽ പ്രസവം നടത്തുന്നതിന് അനുകൂലമാണ്.
വീട്ടിൽ തന്നെ പ്രസവം നടത്തിയാലും ചിലപ്പോൾ പെൺകുട്ടിയുടെ ജീവനുതന്നെ ആപത്താണെന്ന് കോടതി വിലയിരുത്തി. അതിനാൽ തന്നെ ആശുപത്രിയിലെത്തി പ്രസവം നടത്തുന്നതാണ് ഉചിതമെന്ന് ജഡ്ജി നിർദേശിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഏകദേശം അഞ്ചു ദശലക്ഷം ആളുകളാണ് ഇംഗ്ലണ്ടിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നത് എന്ന എൻഎച്ച്എസിൻെറ കണക്കുകൾ പുറത്തുവന്നു. ഇപ്പോൾ തന്നെ ഏകദേശം നാല് ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ശസ്ത്രക്രിയ ഒരുവർഷത്തോളം മാറ്റി വെച്ചതായും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് രോഗികളുടെ ആധിക്യം കാരണം മറ്റു രോഗികളെ പരിചരിക്കാൻ സാധിക്കാതെ വന്നതാണ് ഇതിന് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ഇത്രയും രോഗികളെ ചികിത്സിക്കുക എളുപ്പമല്ലെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നു. കഴിഞ്ഞ ഒരു വർഷം നമ്മൾ നേരിട്ട ഏറ്റവും പ്രയാസകരമായ ഒരു വർഷമായിരുന്നു, എന്നാൽ ഇപ്പോൾ നാം മറ്റൊരു പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഇത്രയും ഉയർന്ന രോഗികളുടെ എണ്ണം ആശങ്കാജനകമാണെന്നും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ കൺസൾട്ടന്റ്സ് കമ്മിറ്റി ചെയർമാൻ ഡോ. റോബ് ഹാർവുഡ് പറഞ്ഞു.
കോവിഡ് മഹാമാരിയുടെ വിടുതലിൽ നിന്ന് രാജ്യം മുന്നോട്ടുപോകുമ്പോൾ ഇത്തരത്തിലുള്ള രോഗികളുടെ ഉയർന്ന കണക്ക് ആരോഗ്യമേഖലയ്ക്ക് അഭിമുഖീകരിക്കാൻ പോകുന്ന അടുത്ത വെല്ലുവിളിയാണെന്നുള്ള ഓർമ്മപ്പെടുത്തലാണ് പുറത്ത് വരുന്ന കണക്കുകൾ. റോയൽ കോളേജ് ഓഫ് സർജൻസ് നൽകിയ കണക്ക് പ്രകാരം ഏകദേശം 251,949 പേരാണ് ഒരുമാസത്തിനുള്ളിൽ വെയിറ്റിംഗ് ലിസ്റ്റിൽ ചേർന്നത്. രോഗികളിൽ പലരും ജീവൻ നിലനിർത്താനായി കഷ്ടപ്പെടുന്നവരാണെന്ന് റോയൽ കോളേജ് ഓഫ് സർജൻ ഇംഗ്ലണ്ടിൻെറ വൈസ് പ്രസിഡൻറ് ടിം മിച്ചൽ ഓർമിപ്പിച്ചു. കോവിഡ് നൽകിയ ആഘാതം മായിക്കാൻ വർഷങ്ങൾ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴുള്ള കണക്കുകളിൽ നിന്നും രോഗികളുടെ സംഖ്യ ഇനിയും കൂടാനാണ് സാധ്യത. ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയവരാണ് ഈ ലിസ്റ്റിൽ കൂടുതലായുള്ളത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജനിതകമാറ്റം വന്ന വൈറസിൻെറ ഇന്ത്യൻ വകഭേദം യുകെയുടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്നതിനെ ബാധിക്കുമോ എന്ന ആശങ്ക ശക്തമായി. നിലവിൽ ജൂൺ -21ന് ലോക്ക്ഡൗൺ പിൻവലിക്കാനാണ് ഗവൺമെൻറ് പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാൽ വേഗത്തിൽ പടർന്നു പിടിക്കുന്ന വൈറസിൻെറ ഇന്ത്യൻ വകഭേദം ബാധിച്ച കേസുകൾ യുകെയിൽ മൂന്നിരട്ടിയായാണ് ഒരാഴ്ചയ്ക്കുള്ളിൽ കുതിച്ചുയർന്നത്. രോഗവ്യാപനതോത് കൂടിയാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൽ നിന്ന് പിന്മാറാൻ സർക്കാരിന് ശാസ്ത്രജ്ഞരുടെ ഭാഗത്തുനിന്ന് നിർദ്ദേശം നൽകപ്പെടുമെന്നാണ് കരുതപ്പെടുന്നത്.
അടുത്ത തിങ്കളാഴ്ച മുതൽ ഇംഗ്ലണ്ടിൽ നിയന്ത്രണങ്ങളിൽ ഇളവ് ചെയ്യുന്നതിൻെറ മൂന്നാംഘട്ടം നിലവിൽ വരും. ഈ അവസരത്തിൽ പുതിയ വകഭേദം മൂലം രോഗവ്യാപന തീവ്രത ഉയർന്നതിനെ തുടർന്ന് ഇന്ന് സേജ് ശാസ്ത്രജ്ഞരുടെ മീറ്റിംഗ് വിളിച്ചു ചേർത്തിട്ടുണ്ട്. പുതിയ വൈറസ് വകഭേദം ബി 1617.2 നെ കൂടുതൽ ഗുരുതരമെന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഈ വകഭേദത്തിൻെറ 1723 കേസുകളാണ് രാജ്യത്ത് കണ്ടെത്തിയത്. 202 കേസുകൾ മാത്രമായിരുന്നു ഈ വൈറസ് വകഭേദത്തിന്റേതായി രണ്ടാഴ്ച മുമ്പ് യുകെയിൽ ഉണ്ടായിരുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടീഷ് പോലീസ് ലോകത്തിന് മുൻപിൽ എന്നും തലയെടുപ്പോടെ നിൽക്കുന്നത് കാര്യക്ഷമതയിലും സത്യസന്ധതയിലും മറ്റ് രാജ്യങ്ങളിലെ ക്രമസമാധാന സംവിധാനങ്ങളേക്കാൾ മികച്ചതായതുകൊണ്ടാണ്. സ്കോട്ട്‌ലൻഡ് യാർഡ് എന്ന ബ്രിട്ടീഷ് പോലീസ് സേന ലോക രാഷ്ട്രത്തിലെ പോലീസ് സംവിധാനത്തിന് എന്നും മാതൃകയാണ്. എന്നാൽ കേരളത്തിൽ നിന്ന് യുകെയിൽ ഉന്നത പഠനത്തിന് എത്തിയ ഈ മൂന്ന് വിദ്യാർത്ഥികൾ നേരിട്ട ക്രൂരമായ മോഷണവും തുടർന്നുള്ള സംഭവങ്ങളും ബ്രിട്ടീഷ് പോലീസ് സംവിധാനത്തിന് തന്നെ തികച്ചും അപമാനകരമാണ്. വളരെ സങ്കടത്തോടെയാണ് മലയാളി വിദ്യാർത്ഥികളായ ജോസും സെബാസ്റ്റ്യനും കൃഷ്ണ ദേവും തങ്ങൾക്ക് ഉണ്ടായ ദുരനുഭവം മലയാളം യുകെയുമായി പങ്കുവെച്ചത്.
ഏപ്രിൽ 30 വെള്ളിയാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. അന്നാണ് ഇവരുടെ താമസസ്ഥലത്തു നിന്നും ഒട്ടേറെ സാധനങ്ങൾ മോഷ്ടിക്കപ്പെട്ടത്. കൃത്യമായി പറഞ്ഞാൽ ജോസിന് നഷ്ടമായത് 2500 പൗണ്ട് വിലയുള്ള ആപ്പിൾ മാക് ബുക്കും 2 ഹാർഡ് ഡിസ്കും ഒരു ബ്ലൂടൂത്ത് സ്പീക്കറും 950 പൗണ്ടും ആണ്. സെബാസ്റ്റ്യൻെറ 900 പൗണ്ടും പാസ്പോർട്ടും എല്ലാ സർട്ടിഫിക്കറ്റുകളും മോഷ്ടാവിന്റെ കൈയ്യിലായി. കൃഷ്ണ ദേവിന് നഷ്ടമായത് തന്റെ ലാപ്ടോപ്പും വാച്ചുമാണ്. മോഷ്ടാവിന്റെ ഫോട്ടോയും വീഡിയോ ദൃശ്യങ്ങളും അടക്കം വ്യക്തമായ സിസിടിവി തെളിവുകളുമായി പരാതിപ്പെട്ടിട്ടും പോലീസിൻറെ ഭാഗത്തുനിന്നുള്ള സമീപനം നിരാശാജനകമായിരുന്നു. പിന്നീടൊരിക്കൽ മോഷ്ടാവിനെ കണ്ടെത്തി പിൻതുടർന്ന് എത്തി അയാൾ ഓടിരക്ഷപ്പെട്ട വീട് കാണിച്ചു കൊടുത്തെങ്കിലും തുടർ നടപടികളുമായി പോലീസ് മുന്നോട്ടു പോയില്ല എന്നതാണ് അത്ഭുതാവഹം. ഫോട്ടോയിലും സിസിടിവി യിലും കണ്ട് പരിചയമുള്ള മോഷ്ടാവിനെ തിരിച്ചറിഞ്ഞ വിദ്യാർത്ഥികൾ തങ്ങളുടെ ലാൻഡ് ലോർഡിന്റെ സഹായം തേടി. വിദ്യാർത്ഥികൾ താമസിക്കുന്ന വീടിന്റെ ഉടമസ്ഥൻ ഫോട്ടോ കാണിച്ച് നീ തന്നെയാണോ എന്ന് ചോദിച്ച അവസരത്തിൽ മോഷ്ടാവ് ഓടി തന്റെ വീടിനുള്ളിൽ കയറി. പോലീസിനെ വിളിച്ചുവരുത്തിയെങ്കിലും പോലീസിന് മറ്റൊരാളുടെ വീടിനുള്ളിൽ കയറാനുള്ള അവകാശം ഇല്ലെന്ന് പറഞ്ഞ് ഒഴിവാകുകയാണ് ഉണ്ടായത് . ഈ വീട് മോഷ്ടാവ് വാടകയ്ക്ക് എടുത്തതാണെന്നും പറയപ്പെടുന്നു . വീടിന്റെ ഉടമസ്ഥനെ കണ്ടെത്തി കാര്യങ്ങൾ ചോദിച്ചെങ്കിലും ആരും അവിടെ താമസം ഇല്ലെന്നാണ് അവകാശപ്പെട്ടത് . പക്ഷേ പിന്നീട് സിസിടിവി തെളിവുകൾക്കായി വീട്ടുടമസ്‌ഥനെ ബന്ധപ്പെട്ടപ്പോൾ പ്രതികരിക്കാൻ വിസമ്മതിച്ചത് സംശയങ്ങൾ ഉളവാക്കുന്നു. നിങ്ങളുടെ പരാതി ലഭിച്ചു നടപടികൾ സ്വീകരിക്കാം എന്നൊരു ഇമെയിൽ സന്ദേശം മാത്രമാണ് പോലീസിൻെറ ഭാഗത്ത് നിന്ന് ലഭിച്ചത്.
തൃശൂർ സ്വദേശിയായ ജോസ് എം ജെയും വൈക്കം സ്വദേശിയായ കൃഷ്ണദേവും കളിനറി ആർട്സ് മാനേജ്മെന്റിൽ ആണ് ഉപരിപഠനം നടത്തുന്നത്. അങ്കമാലി സ്വദേശിയായ സെബാസ്റ്റ്യൻ എം എ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ആണ് പഠിക്കുന്നത്. സർട്ടിഫിക്കറ്റുകളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട ഈ വിദ്യാർഥികൾ പങ്കുവെച്ച ഫോട്ടോയും വീഡിയോകളും മലയാളം യുകെ പ്രസിദ്ധീകരിക്കുന്നു. വ്യക്തമായ തെളിവുകളുമായി കള്ളനെ ചൂണ്ടിക്കാണിച്ചിട്ടും പിടിക്കാത്ത പോലീസിൻെറ നടപടി ഒരുപക്ഷേ ലോകത്തിലെ ആദ്യത്തെ സംഭവമായിരിക്കും. ഏപ്രിൽ 30 ലെ സംഭവങ്ങൾ മൂലം മനഃസമാധാനം നഷ്ടപ്പെട്ട അവസ്ഥയിലാണ് യുകെയിലെ ഈ പ്രവാസി മലയാളി വിദ്യാർത്ഥികൾ.
മോഷണശ്രമത്തിന്റെ വീഡിയോ ദൃശ്യം കാണാം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ യുദ്ധകാലടിസ്ഥാനത്തിൽ പുരോഗമിക്കുന്ന പ്രതിരോധ കുത്തിവെയ്പ്പിൻെറ അടുത്ത ഘട്ടത്തിന് തുടക്കമായി. ഇന്ന് മുതൽ 38 – 39 വയസ്സ് പ്രായമുള്ളവർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനുള്ള ബുക്കിംഗ് എൻഎച്ച്എസ് വെബ്സൈറ്റിൽ രാവിലെ 7 മണി മുതൽ ആരംഭിക്കും. പ്രതിരോധ കുത്തിവെയ്പ്പിനായി ക്ഷണിച്ചുകൊണ്ടുള്ള ഒരു ദശലക്ഷത്തോളം ടെക്സ്റ്റ് മെസ്സേജുകളാണ് ഈ പ്രായക്കാർക്ക് അയച്ചു കഴിഞ്ഞത്. ഇതുവരെ 40 വയസ്സുള്ള മുക്കാൽഭാഗം ജനങ്ങൾക്കും ഒരു ഡോസ് വാക്സിൻ നൽകാൻ സാധിച്ചു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ഇതിനിടെ ഗർഭിണികളായ സ്ത്രീകൾ ഫൈസർ അല്ലെങ്കിൽ മോഡേണ വാക്സിനുകൾ നൽകുന്ന കേന്ദ്രങ്ങളിൽനിന്ന് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണമെന്ന പ്രത്യേകം മാർഗ്ഗനിർദ്ദേശം എൻഎച്ച്എസ് ഇംഗ്ലണ്ട് നൽകിയിട്ടുണ്ട്. അവരുടെ പ്രായപരിധിയിലുള്ളവർക്ക് പ്രതിരോധകുത്തിവെയ്പ്പ് നൽകുന്ന അതേ സമയം തന്നെ ഗർഭിണികളായ സ്ത്രീകൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകണമെന്ന് വാക്‌സിനേഷൻ ആന്റ് ജോയിന്റ് കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. ഓൺലൈനിൽ ബുക്ക് ചെയ്യാൻ പ്രയാസം നേരിടുന്നവർക്ക് 119 എന്ന നമ്പറിൽ വിളിച്ചും പ്രതിരോധകുത്തിവെയ്പ്പിനായി ബുക്ക് ചെയ്യാം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ത്യ :- ലോക പ്രശസ്തനും, പകർച്ചവ്യാധി രോഗങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനുമായ ഡോക്ടർ കപില ഇന്ത്യയിൽ വെച്ച് കോവിഡ് ബാധിച്ച് മരിച്ചു. റട്‌ജേഴ്‌സ് ന്യൂജേഴ്‌സി മെഡിക്കൽ സ്‌കൂളിലെ പ്രൊഫസറായിരുന്നു ഇദ്ദേഹം. അതോടൊപ്പംതന്നെ ന്യൂജേഴ്സി ഇൻഫെക്ഷ്യസ് ഡിസീസസ് സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാളുമായിരുന്നു ഡോക്ടർ കപില. കൊറോണ പോസിറ്റീവ് ആയതിനുശേഷം ഏകദേശം മൂന്നാഴ്ച കഴിഞ്ഞതിനു ശേഷമാണ് 81 കാരനായ ഇദ്ദേഹം മരണപ്പെട്ടത്. രണ്ട് ഡോസ് ഫൈസർ വാക്സിനും ഡോക്ടർ കപില എടുത്തിരുന്നു. കോവിഡ് സാഹചര്യം വഷളായ ഇന്ത്യയിലെ ജനങ്ങളെ സഹായിക്കുന്നതിനായി ആണ് അദ്ദേഹം ന്യൂഡൽഹിയിൽ എത്തിയതെന്ന് മുൻ ഭാര്യ ഡോക്ടർ ബീന കപില പറഞ്ഞു.
1964 ൽ യൂണിവേഴ്സിറ്റി ഓഫ് ഡൽഹിയിൽനിന്ന് മെഡിക്കൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം, പിന്നീട് യുഎസിൽ എത്തി ന്യൂജേഴ്സിയിലെ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. ന്യൂജേഴ്സി മെഡിക്കൽ സ്കൂൾ, മാർട്ട്ലാൻഡ് ഹോസ്പിറ്റൽ, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സ്തുത്യർഹമായ സേവനമാണ് അദ്ദേഹം തന്റെ ജീവിതത്തിൽ കാഴ്ചവെച്ചത്. നിരവധി രോഗികൾക്ക് കൈത്താങ്ങ് ആയതോടൊപ്പം, നിരവധി തലമുറകളിലെ മെഡിക്കൽ വിദ്യാർഥികളെ അദ്ദേഹം പരിശീലിപ്പിക്കുകയും ചെയ്തു. പകർച്ചവ്യാധി രോഗങ്ങളെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ അറിവിന് അദ്ദേഹം ലോക പ്രശസ്തനായിരുന്നു. ഏറ്റവും സങ്കീർണമായ പകർച്ചവ്യാധി രോഗങ്ങൾ കണ്ടുപിടിക്കുന്നതിനും, ചികിത്സിക്കുന്നതിനുമെല്ലാം ലോകമെമ്പാടും അദ്ദേഹത്തിന്റെ സഹായം തേടിയിരുന്നു.
ഡോക്ടർ കപിലയുടെ മരണത്തിൽ വെൽ കോർണിൽ ഇൻഫെക്ഷ്യസ് ഡിസീസസ് ഡിവിഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഡോക്ടർ കപില ഇന്ത്യയിലേക്ക് എത്തുന്നതിനു മുൻപായി രണ്ട് ഡോസ് ഫൈസർ വാക്സിനും എടുത്തിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യ ഡോക്ടർ ദീപ്തി അറിയിച്ചു. ഡയബറ്റിസ്, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ അദ്ദേഹത്തെ അലട്ടിയിരുന്നു. ആരോഗ്യമേഖലയ്ക്ക് ഒരു വൻ നഷ്ടമാണ് ഡോക്ടർ കപിലയുടെ മരണത്തിലൂടെ സംഭവിച്ചിരിക്കുന്നത്.
റസിയ പയ്യോളി
വിശ്വാസികളുടെ അഞ്ചനുഷ്ഠാനങ്ങളിൽ നാലാമത്തേതായ പരിശുദ്ധ റമദാൻ വിടപറഞ്ഞിരിക്കുന്നു. മഹത്തായ ആശയങ്ങളാൽ നിർമ്മിതമായ റമദാനിലെ മുപ്പത് ദിവസത്തെ വ്രതാനുഷ്ഠാനത്തിലൂടെ പാപമുക്തരായി നിർമ്മലമായ മനസും ശരീരവുമായി തെറ്റുകളൊന്നും ചെയ്യാതെ ഇനിയൊരു പുതിയ മാറ്റത്തിൻ്റെ പ്രാർത്ഥനാനിർഭരമായ ജീവിതത്തിനായി പ്രതിജ്ഞയെടുക്കുകയാണ് വാസ്തവത്തിൽ വിശ്വാസികൾ .. പെരുന്നാൾ അറിയിപ്പുമായ് മേലേ വാനിൽ പൊന്നമ്പിളി പ്രത്യക്ഷപ്പെട്ടു. ഈദുൽ ഫിത്തർ അറിയിച്ചു കൊണ്ട് എങ്ങും തക്ബീർ ധ്വനികൾ മുഴങ്ങുകയായി.. അങ്ങനെ പുണ്യമായ പെരുന്നാളിൻ്റെ സുകൃതത്തിലേക്ക് നാം വന്ന് നിൽക്കുന്നു. റമദാനിൻ്റെ ഓരോ നിമിഷവും വേണ്ടവിധത്തിൽ ഭയഭക്തിയോടെ സൂക്ഷ്മമായി ഉപയോഗപ്പെടുത്തിയ വിശ്വാസിക്ക് പെരുന്നാൾ വലിയ ആനന്ദം തരുന്നതായിരിയ്ക്കും.
കോവിഡ് മാരിയിൽ കുടുങ്ങിയ രണ്ടാമത്തെ പെരുന്നാൾ. അത് കൊണ്ട് തന്നെ കോവിഡിൽ ബന്ധപ്പെടുത്തി മാത്രമേ പെരുന്നാൾ വിശേഷങ്ങൾ പറയാനൊക്കു.. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമൂഹത്തോടൊപ്പം ചേരാൻ ഓരോ വിശ്വാസിയും ശ്രദ്ധിക്കണം കടുത്ത ജാഗ്രതയിലാണെന്നറിയാം എങ്കിൽ കൂടി ഓർമ്മപ്പെടുത്തുന്നു. മതം അനുശാസിക്കുന്നതിനൊപ്പം അതിർത്തി കടക്കാതെ ഭരണകൂടം നിർദ്ദേശിക്കുന്ന നിയമാവലികൾ പാലിച്ചു കൊണ്ടായിരിക്കണം ഓരോ വിശ്വാസിയുടേയും ആഘോഷം.
“പാപകറകൾ കഴുകി കളയാനും ആത്മശുദ്ധി വരുത്താനും കിട്ടുന്ന സുവർണാവസരമായി ഓരോ വിശ്വാസിയും ഈ പുണ്യമാസത്തെ മനസിൽ ചില്ലിട്ട് സൂക്ഷിച്ചിരിക്കുകയായിരുന്നു”.
ഷഹബാൻ മാസത്തിൻ്റെ അവസാനമെത്തുമ്പോഴേക്കും നോമ്പിനെ വരവേൽക്കാൻ കണ്ണുംനട്ടിരിക്കുന്ന നോമ്പിൻ്റെ മഹത്വം അത്രകണ്ട് മനസിലാക്കിയ കാത്തിരിപ്പിലായിരിക്കും വിശ്വാസികൾ… സൗഹൃദം പങ്കുവെക്കുന്നതിനിടയിൽ മറക്കാതെ നോമ്പ് പടിവാതിൽക്കലെത്തിയെ ഓർമ്മപ്പെടുത്തലിൽ ഒരുങ്ങി കോളിൻ. എണ്ണപ്പെട്ട മുപ്പത് ദിവസങ്ങൾ കടന്ന് പോകുന്നതിൻ്റെ വേഗത കൂടി പോയോ എന്ന് തോന്നിപോകും വിധത്തിലായിരിക്കും നോമ്പ് വിശ്വാസികളെ സ്വാധീനിക്കുക. ഓരോ വിശ്വാസിയും അത്രകണ്ട് അള്ളാഹുവിനെയും അവൻ്റെ പ്രവാചകനേയും ഓർത്ത് കൊണ്ടാണ് നോമ്പിലൂടെ കടന്ന് പോകുന്നത്. പെരുന്നാളിൻ ശോഭയിൽ കുടുംബ ബന്ധങ്ങൾ കൂടുതൽ പ്രശോഭിതമാകുന്നു. സുഹൃതവാനായ ഒരു വിശ്വാസിക്ക് സൃഷ്ടാവ് സ്വർഗം വാഗ്ദാനം ചെയ്തിരിക്കുന്നു. അതിന് റമദാനിനെ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തണം കാര്യങ്ങൾ അങ്ങനെയൊക്കെയാണെങ്കിലും അതിന് വേണ്ടത് ആത്മസമർപ്പണമാണ് .
കോവിഡ് മാരിയിൽ വിറങ്ങലിച്ച് പള്ളികളിലും മറ്റു വീടുകളിലും പോകാൻ കഴിയാതെ ഏതാനും ദിവസങ്ങൾക്ക് ശേഷം നോമ്പാഘോഷങ്ങൾ ഇന്നിതാ പെരുന്നാളാഘോഷങ്ങളും വീടുകളിലൊതുക്കേണ്ടി വന്നു. അതിൻ്റെ അസ്വസ്ഥതകൾ എല്ലാവരും കണക്കിനനുഭവിച്ചു. കാരണം നോമ്പ് കാലം പള്ളികളിൽ കഴിയാൻ ആഗ്രഹിക്കുന്നവരാണ് ആണുങ്ങളായ വിശ്വാസികളിൽ പലരും. എന്നിരുന്നാലും കടുത്ത ജാഗ്രതയിലാണവർ.. അനുഷ്ഠാനങ്ങളിൽ നിന്ന് കൊണ്ട് തന്നെ കട്ട പ്രതിരോധം തീർത്തിരിക്കുന്നു.
ഖുർആൻ പാരായണം കൊണ്ടും ദിക്റ് സ്വലാത്തുകൾ കൊണ്ടും സുന്നത്ത് നമസ്കാരങ്ങൾ കൊണ്ടും ഭക്തിനിർഭരമായ നോമ്പുകാല വീടുകൾ ഏറെ സന്തോഷം തരുന്നതായിരുന്നു.അതുവരേയുള്ള സാധാരണ അവസ്ഥയിൽ നിന്ന് പെട്ടെന്ന് അന്തരീക്ഷം മാറുന്നത് നോമ്പിനെ ചേർത്ത് പിടിച്ച് കൊണ്ട് തന്നെ പറയാതെ വയ്യ. അവസാനത്തെ പത്തിൽ ലൈലത്തുൽ ഖദ്റ് പ്രതീക്ഷിച്ച് വിശ്വാസി എല്ലാ തിരക്കുകളിൽ നിന്നും മാറികൂടുതൽ ആത്മീയതയിലേക്ക് ഉള്ളിൽ ഭയം കലർന്ന ഭക്തിയിലേക്ക് ആത്മത്യാഗത്തിൻ്റെ സഹനത്തിൻ്റെ മാത്രം ലോകത്തിൽ ഒതുങ്ങി കൂടുകയായിരുന്നു.. അത്തരത്തിലുള്ള കാഴ്ചകൾ ഏറെ കർണാനന്ദകരമാണുണ്ടാക്കിയത്.
പെരുന്നാളാഘോഷങ്ങളിൽ പ്രിയപ്പെട്ടവരെ പുണരാൻ കാത്തിരുന്ന വിശ്വാസിയും കൈയകലത്തിൽ ഒരു ചിരിയിലൊതുക്കി കടന്നു പോകുന്നു. അത് ആഘോഷത്തിൻ്റെ ആസ്വാദനം അത്രകണ്ട് കുറച്ചിട്ടുണ്ട്. ഏറെ ജാഗ്രതയോടെ കാത്തിരിക്കാം ചേർത്ത് പിടിച്ച ആ നല്ല കാലത്തിനായ്..
വിശപ്പും ദാഹവും കാമവും ദൈവികമാർഗ്ഗത്തിൽ ഉപേക്ഷിച്ച് ഒരു മാസത്തെ ത്യാഗനിർഭരമായ ജീവിതാവസ്ഥ കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോൾ വല്ലാത്തൊരു വിജയാഹ്ലാദമാണ് അനുഭവിക്കുന്നത്. പെരുന്നാളിനെ പറ്റി ചർച്ച ചെയ്യുമ്പോൾ അതിൻ്റെ ഗുണഫലങ്ങൾ വളരെ വലുതാണ്.. ഒന്നാമത് ആളുകൾ ഒത്തുചേർന്ന് അകലം പാലിച്ചുകൊണ്ട് ആലിംഗനമില്ലാതെയാണെങ്കിലും ചിരിച്ച് സലാം ചൊല്ലി തമാശകൾ പറഞ്ഞ് സന്തോഷം അലയടിക്കുന്ന ഒരിടത്തെ കാഴ്ച എത്ര മനോഹരമാണ്.
കുടുംബത്തിനുള്ളിലെ സന്തോഷത്തേക്കാളും വലുതാണ് സമൂഹത്തിനൊപ്പമുള്ള സന്തോഷമെന്ന് ആ കാഴ്ചകൾ നമ്മെ പഠിപ്പിച്ച് തരും. അവിടെയാണ് മതം പ്രസക്തമാകുന്നത്. ഇസ്ലാമിൻ്റെ മികച്ച സന്ദേശങ്ങളിൽ ഒന്നായ നോമ്പിൻ്റെ ശ്രേഷ്ഠതകൾ എത്ര പറഞ്ഞാലും തീരാത്തതാണ്.. ശത്രുക്കൾക്ക് പൊറുത്ത് കൊടുക്കുകയും അറ്റുപോയ ബന്ധങ്ങളെ കണ്ണി ചേർക്കുകയും മനുഷ്യത്വം കിളിർപ്പിക്കുകയും ചെയ്യുന്ന സുദിനം കൂടിയാക്കാം ഈ പെരുന്നാൾ ദിനം.
ഓ സത്യവിശ്വാസികളെ നിങ്ങളുടെ മുമ്പുള്ളവരുടെ മേൽ നിയമിക്കപ്പെട്ടത് പോലെ നിങ്ങളുടെ മേലും നോമ്പ് നോൽക്കൽ നിയമിക്കപ്പെട്ടിരിക്കുന്നു..(183 ബഖ്വറ)
റസിയ പയ്യോളി: കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ ജനിച്ചു. പിതാവ് കാവിൽ ഹംസ ഹാർമൊണിസ്റ്റ്
മാതാവ് ആമിന.. പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ
പാഠം ഒന്ന് എൻ്റെ അമ്മ, മെഹബൂബ്,
എൻ്റെ കഥ വില്പനയ്ക്ക് കൂടാതെ ഒത്തിരി കഥകളും കവിതകളും അനുഭവങ്ങളും ലേഖനങ്ങളും കൂടുതലായി ഈ ലോക് ഡൗണിൽ വന്നു..
ജോളി മാത്യൂ
സ്നേഹത്തിൻ്റെയും സഹനത്തിൻ്റെയും ത്യാഗത്തിൻ്റെയും പ്രതിരൂപം. മാനവികതയുടെയും മനുഷ്യത്വത്തിൻ്റെയും സ്വയം വത്ക്കരണം. അർപ്പണബോധത്തിൻ്റെയും ഉൾക്കൊണ്ട മനോഭാവത്തിൻ്റെയും പ്രയോക്താവ്. നേഴ്സ്മാരെക്കുറിച്ചുള്ള വിശേഷണങ്ങൾ ഇനിയും ഏറെയുണ്ട്… തീർച്ചയായും അവർ അത് അർഹിക്കുന്നതാണ്..
കോവിഡ് മഹാമാരി കാലഘട്ടങ്ങളിൽ എല്ലാം മറന്ന് സ്വയം ഹോമിക്കുവാൻ മനസാ തയ്യാറായി. ജീവൻ്റെ വിലയറിഞ്ഞ് സമാനതകളില്ലാതെ കർമ്മനിബന്ധരായ സഹോദരിമാരെ, നമ്മളിലെ ദൈവാംശം പ്രതിഫലിക്കുകയായിരുന്നു. ഏത് പ്രതിസന്ധി ഘട്ടങ്ങിലും സമ്മർദ്ദങ്ങളിലും തളരാത്ത ചോരാത്ത നിശ്ചയ ദാർഢ്യവും അതിജീവനത്തിൻ്റെ കരുത്തും നമ്മളെ നമ്മളാക്കി വേറിട്ട് നിർത്തുന്നു.
ഈ കർമ്മ മണ്ഡലത്തിലെ പ്രിയ മാലാഖാമാരേ, നമ്മൾ തളരാൻ പാടില്ല. പോരാടണം. സൂര്യനായും ചന്ദ്രനായും എന്നും പ്രകാശിക്കണം. വേദനിക്കുന്നവർക്ക് വെളിച്ചമാകണം. സ്നേഹത്തിൻ്റെ ഒരു തൂവലെങ്കിലും കൊഴിച്ചിട്ടിട്ടേ ഈ ഭൂമിയിൽ നിന്ന് മടങ്ങാവൂ..
ഇന്ന് ലോക നേഴ്സസ് ദിനം. ലോകം നമ്മളെ ആദരിക്കുന്നു. മൂവായിരത്തോളം സഹപ്രവർത്തകരുടെ ജീവൻ കോവിഡ് എടുത്തു. എങ്കിലും നമ്മൾ തളരാൻ പാടില്ല. അവസാന ശ്വാസം വരെയും നമ്മൾ കൂടെയുണ്ടാവണം. രോഗികളെ മരണത്തിന് വിട്ടുകൊടുക്കാതെ നമ്മൾ പോരാടണം. ആതുര സേവന രംഗത്തേയ്ക്ക് കടന്നു വരുന്നവർക്ക് നമ്മൾ പ്രചോദനമാകണം. നമ്മൾ എടുത്ത പ്രതിജ്ഞയിൽ ഉറച്ച് നിൽക്കാം..
ലോകത്തിലാകമാനം ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ സഹോദരിമാർക്കും ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത വിമൻസ് ഫോറത്തിൻ്റെ ആശംസകളും പ്രാർത്ഥനയും നേരുന്നു.
ജോളി മാത്യൂ : ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ വിമൻസ് ഫോറം സ്ഥാപക പ്രസിഡൻ്റ്, രൂപതയുടെ അഡ്ഹോക് പാസ്റ്ററൽ കൗൺസിൽ ജോയിൻ്റ് സെക്രട്ടറി, C C ഗ്ലോബൽ മെഡിക്കൽ കൗൺസിൽ മെമ്പർ, നോർത്ത് കുമ്പ്രിയ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ അഡ്വാൻസ് ക്ലിനിക്കൽ പ്രാക്ടീഷ്യനർ എന്നീ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ വാക്സിൻ പാസ്പോർട്ട് നിലവിൽ വരുന്നു. അടുത്ത തിങ്കളാഴ്ച മുതൽ എൻഎച്ച്എസിൻെറ വാക്‌സിൻ പാസ്പോർട്ടിനുവേണ്ടിയുള്ള ആപ്ലിക്കേഷൻ പ്രവർത്തനക്ഷമമാകുമെന്ന് സർക്കാർ അറിയിച്ചു. രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തവർക്കാണ് വാക്സിൻ പാസ്പോർട്ട് ലഭ്യമാകുക. ബ്രിട്ടനിൽ വിദേശ യാത്രയുൾപ്പെടെ കൂടുതൽ ലോക്ഡൗൺ ഇളവുകൾ നിലവിൽ വരുന്ന മെയ് 17 മുതലാണ് വാക്‌സിൻ പാസ്പോർട്ടും യാഥാർഥ്യമാകുന്നത് എന്ന പ്രത്യേകതയുമുണ്ട്. കോൺടാക്റ്റ് ട്രെയ്‌സിനു വേണ്ടി ഉപയോഗിക്കുന്ന എൻഎച്ച്എസ് ആപ്ലിക്കേഷനും വാക്സിൻ പാസ്പോർട്ടിന് വേണ്ടിയുള്ള ആപ്ലിക്കേഷനും വിഭിന്നമാണ് എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
പുതിയ ആപ്ലിക്കേഷനിലൂടെ ഓരോ വ്യക്തിയും പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ചതിൻെറ വിവരങ്ങളും അറിയാൻ സാധിക്കും. നിലവിൽ ഈ ആപ്ലിക്കേഷൻ വഴിയായി കൊറോണ വൈറസ് പരിശോധന ഫലങ്ങൾ അറിയാൻ സാധിക്കില്ല. എങ്കിലും ഭാവിയിൽ കോവിഡ്-19 ടെസ്റ്റ് റിസൾട്ട് കൂടി ഇതിൽ ഉൾപ്പെടുത്താനാണ് എൻഎച്ച്എസ് പദ്ധതി തയ്യാറാക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. യാത്രചെയ്യുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും ആപ്ലിക്കേഷൻ രജിസ്റ്റർ ചെയ്യാനാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. നിലവിൽ വളരെ കുറച്ചു രാജ്യങ്ങൾ മാത്രമേ വാക്സിൻ സ്വീകരിച്ചതിൻെറ പേരിൽ വിദേശ യാത്രക്കാരെ അനുവദിക്കുന്നുള്ളു. ഒട്ടുമിക്ക രാജ്യങ്ങളും യാത്ര തുടങ്ങുന്നതിനു മുൻപ് നടത്തിയ നെഗറ്റീവ് ടെസ്റ്റ് റിസൾട്ടിനെയുമാണ് അവലംബിക്കുന്നത്. ബ്രിട്ടൻ 12 രാജ്യങ്ങളെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തി അവിടെ നിന്ന് എത്തുന്നവർക്കു ക്വാറന്റീൻ ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.