Main News

കോറോണയുടെ രണ്ടാം താണ്ഡവത്തിൽ ഇംഗ്ലണ്ടിലെ നാൽപ്പത് ശതമാനത്തോളം ആളുകൾ കർശനമായ നിയന്ത്രണങ്ങളിലേക്ക് കടക്കുന്ന ദിവസമാണ് ഇന്ന്. എന്നാൽ പലവിധ അത്യവശ്യ കാര്യങ്ങൾക്കായി കേരളത്തിലേക്ക് പോയ പല പ്രവാസികളും നിരീക്ഷണത്തിലിരിക്കെ ബ്രിട്ടണില്‍ നിന്നെത്തിയ എട്ട് പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ഷൈലജ ഇന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ ഇവരെ ബാധിച്ചിരിക്കുന്നത് ജനിതമാറ്റം സംഭവിച്ച വൈറസ് ആണോയെന്ന് വ്യക്തമല്ല. ഇവരില്‍ നിന്നുമെടുത്ത സാംപിള്‍ പൂനെയിലെ വൈറോളജി ലാബില്‍ കൂടുതല്‍ പരിശോധനയ്ക്ക് അയക്കും. മുന്‍ ദിവസങ്ങളില്‍ ബ്രിട്ടണില്‍ നിന്നും വന്നവരെ നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ പ്രഹരശേഷിയുള്ള കൊറോണ വൈറസ് ബ്രിട്ടണില്‍ സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതോടെ ബ്രിട്ടണില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് 23 മുതല്‍ ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെയും നിരീക്ഷിച്ചുവരികയാണ്.

എന്നാൽ കേരളത്തിൽ ബന്ധുമിത്രാദികളുടെ മരണാന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ പലരും അവിടെ കുടുങ്ങിയിരിക്കുകയാണ്. എയർ ഇന്ത്യയുടെ പ്രത്യേക വിമാന സർവീസ് നിർത്തലാക്കിയതോടെ ഇനി എന്ത് എന്ന ചിന്തയിൽ ആണ് പല മലയാളികളും. ജനുവരി ഒന്ന് വരെ ആണ് തീരുമാനം എങ്കിലും പുനരാരംഭിക്കുന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിത്വത്തം നിലനിൽക്കുന്നതിനാൽ തീരുമാനം നീളൻ ഉള്ള സാധ്യതയാണ് കൂടുതൽ. പുതുവർഷത്തിൽ യുകെയിൽ നാഷണൽ ലോക്ക് ഡൗൺ എന്ന നിരീക്ഷണം ബലം പ്രാപിക്കുകയും ചെയ്യുന്ന സാഹചര്യം ആണ് ഇപ്പോൾ ഉള്ളത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മഹാമാരിയുടെ കഷ്ടതകൾക്കിടയിൽ കുടുംബത്തിൽ നിന്നും സാമൂഹിക അകലം പാലിച്ച് ക്രിസ്മസ് ദിനം ആഘോഷിച്ച് രാജ്ഞിയും എഡിൻബർഗ് രാജകുമാരനും. രാജ്ഞിയുടെ ക്രിസ്മസ് സന്ദേശം ഇന്ന് വൈകുന്നേരത്തോടെ ടെലികാസ്റ്റ് ചെയ്യും. ഈ വർഷം മൂന്ന് ടെലികാസ്റ്റുകളാണ് രാജ്ഞി പൊതുജനങ്ങളെ അഭിസംബോധന ചെയ്തു നടത്തിയത്. ഇത്തവണ ക്രിസ്മസ് സന്ദേശത്തിൽ കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളാവും പ്രധാനമായും പങ്കുവെക്കപ്പെടുക എന്നാണ് അഭ്യൂഹം. 1980കൾ മുതൽ രാജകുടുംബം ക്രിസ്മസ് ദിനം മുഴുവൻ കുടുംബത്തോടൊപ്പമാണ് ചിലവഴിക്കാറുള്ളത്, എന്നാൽ ഇത്തവണ കോവിഡ് കാരണം ഇരുവരും വിൻസർ കൊട്ടാരത്തിൽ തന്നെ സമയം ചെലവഴിച്ചു. രാജ്ഞി പതിവുള്ള ചർച്ച് സന്ദർശനവും ഒഴിവാക്കി. കൊട്ടാരത്തിനുള്ളിലെ ചാപ്പലിൽ ആണ് രാജ്ഞി പ്രാർത്ഥന കൈകൊണ്ടത്.

മഹാമാരിക്കിടയിലും ആഘോഷ സമയങ്ങളിലും തൊഴിലിടങ്ങളിൽ സമയം ചെലവഴിക്കുന്നവർക്ക് രാജകുടുംബം പ്രത്യേക ആശംസകൾ അറിയിച്ചു. രാജകുടുംബത്തിൽ നിന്ന് 72 കാരനായ വെയിൽസ് രാജകുമാരനും, മാർച്ചിൽ കേംബ്രിഡ്ജ് പ്രഭുവിനും കൊറോണ ലക്ഷണങ്ങൾ പ്രകടമായിരുന്നു. രാജ്ഞിയും മറ്റു മുതിർന്ന രാജകുടുംബത്തിലെ വ്യക്തികളും ഈ മാസം ആദ്യം വിൻസർ കൊട്ടാരത്തിൽ നടന്ന ക്രിസ്മസ് കരോളിൽ പങ്കു ചേർന്നിരുന്നു.

മൂന്നു വർഷത്തിന് ശേഷം ആദ്യമായി മഞ്ഞു പൊഴിഞ്ഞ ക്രിസ്മസ് ദിനം പരമ്പരാഗതരീതിയിൽ ബ്രിട്ടനിൽ ആഘോഷിച്ചു. ക്രിസ്മസ് പുലരിയിൽ തന്നെ പലയിടങ്ങളിലായി മഞ്ഞു പൊഴിഞ്ഞത് റിപ്പോർട്ട് ചെയ്തിരുന്നു. ഈസ്റ്റ് യോർക്ക്ഷെയർ നോർത്തംബർലാൻഡ് പോലെയുള്ള സ്ഥലങ്ങളിൽ ജനങ്ങൾ കാലാവസ്ഥ ആസ്വദിക്കുന്ന ചിത്രങ്ങൾ പങ്കുവെക്കുന്നുണ്ട്.

ബോക്സിങ് ഡേയിൽ ആഞ്ഞു വീശാൻ സാധ്യതയുള്ള ‘ബെല്ല’ കാറ്റിന് മുന്നോടിയായി പല സ്ഥലങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. അതേസമയം, പ്രസിദ്ധമായ പീറ്റർ പാൻ കപ്പ് ആഘോഷത്തിൻെറ ഭാഗമായി പലരും തണുത്തുറഞ്ഞ തടാകങ്ങളിൽ മുങ്ങി കുളിക്കാനിറങ്ങി. 33 ഡിഗ്രി ഫാരൻഹീറ്റ് മരം കോച്ചുന്ന തണുപ്പത്തും ബീച്ചുകളിൽ ആഘോഷിക്കാൻ എത്തിയവരുടെ എണ്ണവും ചെറുതല്ല.

ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത

കർത്താവിൽ വാത്സല്യള്ളവരെ,

മലയാളം യുകെയിലൂടെ ‘ നിങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട് . വളരെയധികം വ്യത്യസ്തമാർന്ന ഒരു സാഹചര്യത്തിലാണ് നാം ക്രിസ്തുമസ് ആഘോഷിക്കുവാൻ ഒരുങ്ങുന്നത്. ആശങ്കയുടെയും നിരാശയുടെയുമൊക്കെ കാലഘട്ടമാണിതെങ്കിലും ആദ്യ ക്രിസ്തുമസ് സ്നേഹത്തിൻറെ വസന്തവും പ്രത്യാശയുടെ പൂക്കാലവുമായിരുന്നു.ഇരുൾ മൂടിയ ജീവിതങ്ങളെ പ്രകാശപൂരിതമാക്കുവാൻ വെളിച്ചമായി പെയ്തിറങ്ങിയതാണ് ക്രിസ്തുവിൻറെ ജനനം . ഏതു പ്രതിസന്ധിയിലും ക്രിസ്തുമസിൻ്റെ പ്രഭ നഷ്ടപ്പെടുന്നില്ല; ദൈവസ്നേഹത്തിൻറെ ആവിഷ്കാരമാണ് ക്രിസ്തുവിൻറെ ജനനം. പ്രതിസന്ധികൾ എന്നും ലോകയാഥാർത്ഥ്യമാണ്. എങ്കിലും ലോകത്തോടുള്ള ദൈവത്തിൻറെ കരുണ ഒരിക്കലും അസ്തമിക്കുന്നില്ല. പ്രതിസന്ധികളിൽ ദൈവീക ഇടപെടലുകൾക്കായുള്ള തുറവിയാണ് എന്നും ആവശ്യമായിരിക്കുന്നത്. ലോകത്തെ ചേർത്തുപിടിക്കുന്ന ദൈവ സ്നേഹത്തിൻറെ കൈവഴികൾ ആകുവാൻ ക്രിസ്തുമസ് എന്നും നമ്മെ ആഹ്വാനം ചെയ്യുന്നുണ്ട് . ഏത് പ്രതിസന്ധികളിലും ‘ഭയപ്പെടേണ്ട’ എന്നതും ക്രിസ്തുമസ് നമ്മെ ഓർമ്മിപ്പിക്കുന്നു . ക്രിസ്തുമസ് ഒരു ‘giving’ ൻ്റെ ആഘോഷമാണ് ; ‘getting’ ൻ്റെ ആഘോഷമല്ല. കരുത്തിൻ്റെ ലോകത്തിൽ കരുതലിൻ്റെ വക്താക്കളാകുവാനാണ് ക്രിസ്തുമസ് നമ്മെ ക്ഷണിക്കുന്നത് . തള്ളപ്പെട്ടവരെയും തഴയപ്പെട്ടവരെയും തേടിവന്ന് ചേർത്തുപിടിക്കുന്ന ദൈവം ഉണ്ട് എന്നത് ക്രിസ്തുമസ് ഓർമപ്പെടുത്തുന്നുണ്ട്. ‘മനുഷ്യനാകുക’ എന്നതാണ് ക്രിസ്തുമസ് നമ്മെ ഓർമ്മിപ്പിക്കുന്ന മറ്റൊരു സന്ദേശം. ദൈവം മനുഷ്യനായി ജഡം ധരിച്ചു എന്നത് അതാണ് വെളിവാക്കുന്നത് . ആന്തരികസത്തയിലും ഉണ്മയിലുമാണ് ഒരാൾ മനുഷ്യനാകേണ്ടത്; വേഷത്തിലും ആകാരത്തിലും മാത്രമല്ല.

2020 ലെ ക്രിസ്തുമസ് അടച്ചിട്ട മുറികളിൽ നിവർത്തി ആകേണ്ട ഒരാഘോഷമല്ല; മറിച്ച് ഈ ലോകത്തോടുള്ള ദൈവീക കരുണയുടെയും കൃപയുടെയും ഇടപെടലിൽ നാമോരോരുത്തരുടെയും പങ്കാളിത്തം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുമ്പോൾ മാത്രമേ ക്രിസ്തുമസ് ഇന്ന് യാഥാർത്ഥ്യമാകുകയുള്ളു. നമ്മുടെ ജീവന ഇടങ്ങളിൽ ക്രിസ്തുവിനെ കണ്ടെത്തി അവിടെ ക്രിസ്തുവിനെ യാഥാർത്ഥ്യമാക്കണം. അങ്ങനെ ഒരു യഥാർത്ഥ ക്രിസ്തുമസ് നമുക്കിടയിൽ ഉണ്ടാകട്ടെ. ഏവർക്കും സന്തോഷകരമായ ക്രിസ്തുമസും അനുഗ്രഹപൂർണ്ണമായ പുതുവർഷവും ആശംസിക്കുന്നു.

 

ഷിബു മാത്യൂ
സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍.
സന്തോഷകരമായ ഒരു ക്രിസ്തുമസ്സ്.
സന്താനങ്ങള്‍ ജനിക്കണം. മംഗള വാര്‍ത്തയുടെ സന്ദേശത്തിന്റെ സമഗ്രമായ പൊരുളതാണ്. നാല്പ്പത് വയസ്സ് കഴിഞ്ഞ് ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ ഇനിയും നിര്‍ത്താറായില്ലേ എന്നു ചോദിക്കുന്ന അമ്മായിയമ്മമാരുടെ കാലം. രണ്ട് കുഞ്ഞ് ഉണ്ടായിക്കഴിഞ്ഞാല്‍ ഇനിയുള്ള പ്രസവം ഗവണ്‍മെന്റ് ആശുപത്രിയില്‍ മതി. ഇനി പ്രസവം നടക്കാതിരിക്കാനുള്ള വഴികള്‍ തേടണം എന്നു പറയുന്ന അമ്മമാരുടെ കാലം.

നീ വിജാരിക്കുമ്പോഴല്ല, ദൈവം തരുന്ന നേരത്ത് സ്വീകരിക്കുന്നതിന്റെ പേരാണ് ക്രിസ്തീയ ദാമ്പത്യം. ദൈവത്തിന്റെ പദ്ധതിയെ ചോദ്യം ചെയ്യാന്‍ ഒരു ദാമ്പത്യവും വളര്‍ന്നിട്ടില്ല. ഓരോ കുഞ്ഞും ദൈവത്തിന്റെ കാരുണ്യമാണ്. ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയുടെ വാക്കുകളാണിത്.

ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ സാധിക്കുമ്പോഴും അതിന് തുനിയാതെ ദൈവത്തിന്റെ പദ്ധതിയില്‍ നിന്നും വ്യതിചലിച്ച് ഭൗതീക പദ്ധതികളുടെ പിറകെ പായുന്ന പുതു തലമുറക്കാര്‍ക്ക് മാതൃകയാവുകയാണ് യുകെയിലെ ഹഡേല്‍ഫീല്‍ഡില്‍ സ്ഥിരതാമസമാക്കിയ ജോയിസ്സും ജെറിനും. ക്രിസ്തുമസ്സ് നാളില്‍ അവരുടെ വീട്ടില്‍ ഉണ്ണി പിറന്നു. ജൊവീനയെത്തിയത് ഏഴാമതായിട്ടാണ്. ആറു സഹോദരങ്ങളുടെ സന്തോഷം നേരിട്ട് ഞങ്ങള്‍ മലയാളം യുകെയും കണ്ടു.

ഇത് ജോയിസ് മുണ്ടയ്ക്കല്‍, ജെറിന്‍ മുണ്ടയ്ക്കല്‍. ആധുനിക യുഗത്തില്‍ ചുരുക്കം ചിലര്‍ക്ക് മാത്രം ലഭിക്കുന്ന സന്താന സൗഭാഗ്യം ലഭിച്ച ദമ്പതികള്‍. ജോര്‍ജിയ, ജൊവാക്യം, ജെറോം, ജെഫ്രി, ജെറാര്‍ഡ്, ജോനാ ഇപ്പോഴിതാ ജൊവിനയും. ഏഴ് മക്കള്‍. മൂവാറ്റുപുഴയാണ് ജോയിസിന്റെ ദേശം. ജെറിന്‍ തൊടുപുഴയില്‍ നിന്നും. മെക്കാനിക്കല്‍ ഡിസൈന്‍ എന്‍ജിനീയറായി ജോയിസ് ജോലി ചെയ്യുന്നു. രണ്ടു പേരുടെയും കുടുംബ പശ്ചാത്തലത്തില്‍ മൂന്ന് കുട്ടികളില്‍ കൂടുതലുള്ള ദമ്പതികളാരുമില്ല. മക്കള്‍ കൂടുതലുള്ളത് അനുഗ്രഹമാണെന്നിവര്‍ പറയുന്നു. കൂടുതല്‍ മക്കള്‍ വേണം എന്ന് ഞങ്ങളായിട്ട് തീരുമാനിച്ചിട്ടില്ല. അതുപോലെ കുട്ടികള്‍ ഉണ്ടാകുന്നതിന് ഒരു തടസ്സവും ഞങ്ങളായിട്ട് സൃഷ്ടിച്ചിട്ടുമില്ല. ദൈവത്തിന്റെ പദ്ധതികള്‍ ഞങ്ങള്‍ സ്വീകരിച്ചു. ആധുനിക യുഗത്തില്‍ പല മാതാപിതാക്കന്മാരും ധരിച്ച് വെച്ചിരിക്കുന്നത് കൂടുതല്‍ കുഞ്ഞുങ്ങളുണ്ടായാല്‍ അതൊരു ബാധ്യതയാണെന്നാണ്. അതൊരു നാണക്കേടാണെന്നു ധരിക്കുന്നവരും ധാരാളം. തിരക്കൊഴിഞ്ഞിട്ടും ജീവിത മാര്‍ഗ്ഗം സുരക്ഷിതമാക്കിയതിനും ശേഷം മാത്രം മതി കുട്ടികള്‍ എന്ന ചിന്തയുള്ള മാതാപിതാക്കന്മാരാണ് ഇക്കാലത്ത് ധാരാളമുള്ളത്.

ജോയിസും ജെറിനും മലയാളം യുകെ ന്യൂസിനോട് സംസാരിച്ചത് ഇങ്ങനെ..
2003 ല്‍ ഒരു വിദ്യാര്‍ത്ഥിയായി ഹഡേല്‍സ്ഫീല്‍ഡില്‍ ജോയിസ് എത്തി.
2004ല്‍ ആയിരുന്നു ഞങ്ങളുടെ വിവാഹം.
ഒരു കുഞ്ഞിനെ കിട്ടാന്‍
വരുമാനമോ ജോലിയോ ഒന്നും മാനദണ്ഡമായെടുത്തില്ല. മക്കളെ സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു. യുകെയില്‍ തുടക്കം എന്ന നിലയില്‍ ഷെയറിംഗ് അക്കോമഡേഷനില്‍ താമസിക്കുന്ന കാലത്താണ് ഷെറിന്‍ ഗര്‍ഭിണിയാകുന്നത്. സാമ്പത്തികം അത്ര ഭദ്രമല്ലാതിരുന്നെങ്കിലും ഒരു വീട് വാടകയ്‌ക്കെടുത്തു മാറി. അങ്ങെനെ ഞങ്ങള്‍ ജീവിതം തുടങ്ങി. ആ വാടക വീട്ടില്‍ ജോര്‍ജിയ ജനിച്ചു. കുട്ടികള്‍ ജനിക്കുന്നതും വളരുന്നതും സാഹചര്യങ്ങള്‍ കൊണ്ട് തടസ്സമാകില്ല എന്ന് ഞങ്ങള്‍ മനസ്സിലാക്കി. ഓരോ കുഞ്ഞ് ജനിക്കുമ്പോഴും സാഹചര്യങ്ങള്‍ മെച്ചപ്പെടുകയാണ് ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളത്. ദൈവത്തിന്റെ പദ്ധതികളെ ഞാന്‍ ഒരിക്കലും തടഞ്ഞുവെച്ചിട്ടില്ല. കുഞ്ഞുങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ വളര്‍ത്താനുള്ള സാഹചര്യങ്ങളും കൂടി ദൈവം തരുന്നുണ്ട്.

ഏഴ് മക്കള്‍! സഹായത്തിന് ആരുമില്ലാത്ത ഈ രാജ്യത്ത് ഒരു ദിവസം എങ്ങനെ ആരംഭിക്കുന്നു എന്ന് ഞാന്‍ ചോദിച്ചു.
അതിരാവിലെ ഉണരുന്ന സൂര്യന്‍ എല്ലാവര്‍ക്കും പ്രകാശമാകുന്നു. ജെറിനാണ് മറുപടി പറഞ്ഞത്. ജോയിസ് ആറു മണിക്ക് എണീയ്ക്കും. ഞാനും കൂടെ എണീയ്ക്കും. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് ഞങ്ങള്‍ രണ്ടു പേരും കൂടി പ്രാര്‍ത്ഥിക്കും. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ഇന്ന് വരെയും അത് മുടക്കിയിട്ടില്ല. അത് കഴിഞ്ഞ് പ്രഭാത ഭക്ഷണമൊരുക്കും. ഈ സമയം കൊണ്ട് സ്‌കൂളില്‍ പോകേണ്ട മക്കള്‍ എല്ലാവരും റെഡിയായി പ്രഭാത ഭക്ഷണം കഴിക്കാനെത്തും.
അവര്‍ തനിയേ ഒരുങ്ങും. അവരുടെ കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ അവര്‍ പഠിച്ചു കഴിഞ്ഞു. ആദ്യത്തെ രണ്ടു പേരെ എല്ലാക്കാര്യവും ഞങ്ങള്‍ പഠിപ്പിച്ചു. ഇപ്പോള്‍ അവര്‍ ചെയ്യുന്നത് കണ്ട് ബാക്കിയുള്ളവര്‍ ചെയ്യും. പോരായ്മകള്‍ മൂത്തവര്‍ പരിഹരിച്ച് കൊടുക്കും.
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കുട്ടികളെ സ്വയംപര്യാപ്തതയില്‍ എത്തിച്ചതാണോ..?
ഒരിക്കലുമല്ല. ആദ്യം വേണ്ടത് മാതാപിതാക്കന്മാര്‍ ഗുരുക്കന്മാരാകണം. അവരെ മക്കള്‍ മാതൃകയാകണം. അവര്‍ കൊടുക്കുന്ന നല്ല ട്രെയിനിംഗിലാവണം മക്കള്‍ വളരെണ്ടത്. മാതാപിതാക്കള്‍ ചെയ്യേണ്ട കടമകള്‍ക്ക് മുടക്കം വരുത്തരുത്. അവര്‍ക്ക് വേണ്ടുന്ന എല്ലാക്കാര്യങ്ങളും നേരത്തേ ഞങ്ങള്‍ ചെയ്തു വെയ്ക്കും. കൂടാതെ എങ്ങനെ എന്തൊക്കെ ചെയ്യണം എന്നുകൂടി കാണിച്ചു കൊടുക്കും. പിന്നെ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. അതും പ്രകാരമാണോ അവര്‍ ചെയ്യുന്നത് എന്ന് നിരീക്ഷിക്കേണ്ട ജോലി മാത്രമേ പിന്നീടുള്ളൂ. മാതാപിതാക്കന്മാര്‍ അച്ചടക്കമുള്ളവരായിരിക്കുകയെന്നതാണ് പരമപ്രധാനം. അങ്ങനെയുള്ള ഒരാളാണ് ജോയിസ്. അടുക്കും ചിട്ടയും ജോയിസിന് നിര്‍ബന്ധമാണ്. ഞാന്‍ അതിനോട് പൂര്‍ണ്ണമായും സഹകരിക്കുന്നതു കൊണ്ട് ഇവിടെ പ്രശ്‌നങ്ങള്‍ കുറവാണ്.

രണ്ടോ മൂന്നോ കുട്ടികളില്‍ ഒതുങ്ങുന്ന ഇക്കാലത്ത് കൂടുതല്‍ കുട്ടികള്‍ ഉണ്ടായത് ഒരു ബുദ്ധിമുട്ടായിട്ട് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ..??

ഒരിക്കലുമില്ല. മാനസികമായി ഞങ്ങള്‍ തയ്യാറായവരാണ്. അംഗങ്ങളുടെ എണ്ണം കൂടുതലുള്ളതുകൊണ്ട് പല കാര്യങ്ങള്‍ക്കും കൂടുതല്‍ സമയമെടുക്കും എന്നതൊഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങളൊന്നുമില്ല. നേരത്തേ എഴുന്നേല്‍ക്കേണ്ടി വരും. നേരത്തെ ഇറങ്ങേണ്ടി വരും. ഷോപ്പിംഗിനും ഭക്ഷണം പാകം ചെയ്യേണ്ടതിനുമൊക്കെ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരും. പക്ഷേ, എല്ലാം ശരിയായി കഴിയുമ്പോഴുള്ള സന്തോഷം. അത് പറഞ്ഞറിയ്ക്കാന്‍ പറ്റാത്തതാണ്. യാത്ര പോകുന്നതാണ് എല്ലാവര്‍ക്കും കൂടുതല്‍ ഇഷ്ടം. വാഹനത്തിനുള്ളിലെ രസകരമായ സംഭവങ്ങള്‍!! അത് ഞങ്ങള്‍ എല്ലാവരും ആസ്വദിക്കുന്നു.

കുട്ടികള്‍ കുസൃതി കാട്ടിയാല്‍ വഴക്ക് പറയുകയും ശിക്ഷിക്കുകയുമൊക്കെ ചെയ്യാറുണ്ടോ???
വഴക്ക് പറയുകയും ശിക്ഷിക്കുകയുമൊക്കെ ചെയ്തിട്ട് പ്രത്യേകിച്ച് യാതൊരു ഗുണവുമില്ല. ശാന്തമായി കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി തെറ്റില്‍ നിന്ന് ശരിയില്‍ അവര്‍ എത്തുന്നതു വരെ അവരോടൊപ്പം നില്‍ക്കുക. അവരോട് ധാരാളം സംസാരിക്കുക. ഒരു കൂട്ടുകാരനെപ്പോലെ എപ്പോഴും പ്രവര്‍ത്തിച്ച് നമ്മളോട് ചേര്‍ത്തുനിര്‍ത്തുമ്പോള്‍ കുസൃതി കാണിക്കുവാനുള്ള പ്രവണത സ്വഭാവികമായും കുറയും

നിങ്ങളുടെ വീട്ടില്‍ നിങ്ങള്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്ന സന്തോഷം എന്താണ്.??
എല്ലാവരും കൂടി ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന സമയം എന്ന് പറയേണ്ടി വരും. അംഗങ്ങള്‍ കൂടുതലുള്ളതുകൊണ്ട് സ്വാഭാവികമായും വലിയ ഡൈനിംഗ് ടേബിളാണുള്ളത്. ഭക്ഷണം കഴിക്കാനുള്ള ഒത്തുകൂടലും അടക്കം പറച്ചിലും ഒച്ചയും ബഹളവും ഷെയറിംഗും കെയറിംഗുമൊക്കെ കാണുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിയ്ക്കാന്‍ പറ്റാവുന്നതിലും അപ്പുറമാണ്.

കൂടുതല്‍ കുട്ടികള്‍ സാമൂഹിക ജീവിതത്തെ എത്രത്തോളം ദോഷകരമായി ബാധിച്ചിട്ടുണ്ട്??

ഒരിക്കലുമില്ല. മക്കള്‍ കൂടുതല്‍ ഉണ്ടായപ്പോള്‍ സമൂഹിക സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുകയാണ് ചെയ്തത്. ഉദാഹരണത്തിന്.. ഞങ്ങള്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാംഗമാണ്. രൂപതയുടെ ബൈബിള്‍ കലോത്സവത്തില്‍ മത്സരത്തിന്റെ എല്ലാ വിഭാഗത്തിലും ഞങ്ങളുടെ വീട്ടിലെ എല്ലാവരും പങ്കെടുക്കുന്നു. അതിനുള്ള ഒരുക്കങ്ങള്‍, പരിശീലനങ്ങള്‍ ഇതൊക്കെ സാമൂഹിക ജീവിതത്തില്‍ തിരക്കുകൂട്ടുകയാണ്. കൂടാതെ റവ. ഫാ. മാത്യൂ മുളയോലില്‍ വികാരിയായ ഞങ്ങളുടെ ലീഡ്‌സിലെ ഇടവകയിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഞങ്ങള്‍ മുന്‍നിരയിലുണ്ട്. ജെറിന്‍ സണ്‍ഡേ സ്‌ക്കൂളില്‍ പഠിപ്പിക്കുന്നു. ഞാന്‍ ഓണ്‍ലൈന്‍ കുര്‍ബാനകള്‍ ടെലികാസ്റ്റ് ചെയ്യുന്നതിന് നേതൃത്വം നല്‍കുന്നു. അങ്ങനെ പലതും..

ഇനിയും കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ തയ്യാറാണോ??
ഉദ്ദേശിച്ചത് എട്ടാമത്തെ കുഞ്ഞിനെ.??
ഉത്തരം പെട്ടന്നായിരുന്നു.
തയ്യാറാണ്. പക്ഷേ ഒരു കുഴപ്പമുണ്ട്. ഇപ്പോള്‍ ഉള്ള വണ്ടി ഒമ്പത് സീറ്റിന്റേതാണ്.
അത് നിറഞ്ഞു. അടുത്ത സ്റ്റേജിലേയ്ക്ക് പോകണമെങ്കില്‍ പുതിയ ലൈസന്‍സ്, ബസ്സ് രൂപത്തിലുള്ള വലിയ വണ്ടി, പാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍.
അപ്പോള്‍ വണ്ടിയാണോ പ്രശ്‌നം?? ഒരിക്കലുമല്ല. അതൊരു പ്രശ്‌നമായി കാണുന്നില്ല. ദൈവത്തിന്റെ പദ്ധതികള്‍ക്ക് ഒരു തടസ്സവും ഒരിക്കലും സൃഷ്ടിക്കില്ല. സന്തോഷത്തോടെ സ്വീകരിക്കും.

ഈ സംസാരത്തിനിടയിലായിരുന്നു മൂത്തയാള്‍ ജോര്‍ജിയയെ കണ്ടത്. ഞാന്‍ ചോദിച്ചു. കൂട്ടുകാര്‍ ചോദിക്കുമ്പോള്‍ സഹോദരങ്ങള്‍ കൂടുതലുണ്ട് എന്ന് പറയാന്‍ നാണക്കേടുണ്ടോ??
അവള്‍ പറഞ്ഞതിങ്ങനെ..
ഞാന്‍ ഹാപ്പിയാണ്.
കാരണം അവര്‍ക്കാര്‍ക്കും ഇല്ലാത്ത സൗഭാഗ്യം എനിക്കുണ്ടല്ലോ!
അമ്മ ഏഴാമതും ഗര്‍ഭിണിയായത് ജോര്‍ജിയയാണ് എല്ലായിടത്തും വിളിച്ചു പറഞ്ഞത്. ജോര്‍ജിയ വളരെ സന്തോഷത്തിലായിരുന്നു. ലോക് ഡൗണ്‍ കാലത്തായിരുന്നു അവരുടെ വീട്ടില്‍ കൂടുതല്‍ ആഘോഷം. ഏറ്റവും കൂടുതല്‍ കുട്ടികള്‍ കളിച്ചുല്ലസിക്കുന്ന വീട്. അത് കണ്ട് രസിക്കുന്ന അപ്പനും അമ്മയും. വിശ്വാസം കൂടുതലുള്ള വീടാണിതെന്ന് ജോര്‍ജിയ പറയുന്നു. സങ്കീര്‍ത്തനം 91. അതില്‍ അവള്‍ ആഴത്തില്‍ വിശ്വസിക്കുന്നു.

ധാരാളം കുട്ടികള്‍ സൗഭാഗ്യമാണ്. ദൈവം ഒരു കുഞ്ഞിനെ തന്നാല്‍ ആ കുഞ്ഞ് വഴി ഒരു പാട് കാര്യങ്ങള്‍ ലോകത്ത് നടക്കുവാനുണ്ട്. നമ്മള്‍ അത് സ്വീകരിക്കാതിരുന്നാല്‍ ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ മുടക്കുകയാണ്. ഉദാഹരണം. ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ധാരാളം കുട്ടികള്‍ ഉള്ള കുടുംബത്തില്‍ നിന്നാണ് നമ്മുടെ പിതാവ് ജനിച്ചത്. പിതാവിന്റെ മാതാപിതാക്കന്മാര്‍ ഇങ്ങനെയൊരു ചിന്താഗതിയില്‍ അല്ലായിരുന്നുവെങ്കില്‍ നമുക്ക് ഈ പിതാവിനെ ലഭിക്കുമായിരുന്നോ..?? ജോയിസ് ചോദിച്ചു.

മക്കള്‍ക്കൂടുതലുള്ളത് കുടുംബത്തിന് ബലമാണ്. ഇക്കാലത്ത് ഇല്ലാതെ പോകുന്നതും അതുതന്നെയാണ്. ക്രൈസ്തവര്‍ മറന്നു പോകുന്ന നഗ്‌നസത്യം. ജോയിസ് ജെറിന്‍ ദമ്പതികളുടെ വീട്ടിലെ സന്തോഷമാണ് ഞങ്ങള്‍ മലയാളം യുകെ പ്രിയ വായനക്കാര്‍ക്ക് ഈ ക്രിസ്തുമസ്സ് കാലത്ത് സമ്മാനിക്കുന്നത്…
ഇത് ഞങ്ങള്‍ നേരിട്ടറിഞ്ഞ സത്യങ്ങളാണ്.
മലയാളം യുകെ ന്യൂസിന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ്സാശംസകള്‍..

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇത് ചരിത്രനിമിഷം. ബ്രെക്​സിറ്റ്​ സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരകരാറിൽ യുകെ ഒപ്പുവെച്ചു. മത്സ്യബന്ധന അവകാശം, ഭാവി വ്യപാര നിയമങ്ങൾ എന്നീ പ്രതിസന്ധികളിൽ തട്ടി മാസങ്ങളായി തീരുമാനമാകാതിരുന്ന കരാറാണ് ഇപ്പോൾ ഒപ്പുവെച്ചത്. പരിവർത്തന കാലയളവ് അവസാനിക്കുന്നതിന് 7 ദിവസം ബാക്കി നിൽക്കെയാണ് ഇരുപക്ഷത്തിനും സ്വീകാര്യമായ കരാറിലെത്തിയത്. 2016ൽ നടത്തിയ ഹിതപരിശോധനയിലാണ് യൂറോപ്യൻ യൂണിയൻ വിടാൻ ബ്രിട്ടൻ തീരുമാനിച്ചത്. അത് സാധ്യമാകുന്നതോ 2020 അവസാനവും. കരാർ ഉചിതവും സന്തുലിതവുമാണെന്ന്​ യൂറോപ്യൻ യൂണിയൻ അധ്യക്ഷ ഊർസുല വോൺ ഡർ ലെയ്ൻ പറഞ്ഞു. മികച്ച കരാറാണ് ലഭിച്ചിരിക്കുന്നതെന്നും വാഗ്ദാനം ചെയ്ത കാര്യങ്ങൾ ജനങ്ങൾക്ക് ലഭിക്കുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു.

ബ്രെക്സിറ്റ്‌ വ്യാപാരകരാർ സാധ്യമായതോടെ ഒട്ടനവധി മാറ്റങ്ങൾ യുകെയിൽ ഉണ്ടായേക്കും;
1. വിദേശ ആരോഗ്യ സംരക്ഷണം

താൽക്കാലിക താമസത്തിനിടയിൽ സർക്കാർ നൽകുന്ന ആരോഗ്യ സംരക്ഷണത്തിനുള്ള അവകാശമായ യൂറോപ്യൻ ഹെൽത്ത് ഇൻഷുറൻസ് കാർഡ് (ഇഎച്ച്ഐസി) ഇനി മുതൽ സാധുവായിരിക്കില്ല. പകരം വിദേശത്തേക്ക് പോകുന്നതിനുമുമ്പ് ആരോഗ്യ പരിരക്ഷയോടുകൂടിയുള്ള ഉചിതമായ യാത്രാ ഇൻഷുറൻസ് നേടാൻ പൊതുജനങ്ങളെ സർക്കാർ ഉപദേശിച്ചു.

2. അതിർത്തി നിയന്ത്രണം.

നിങ്ങളുടെ റിട്ടേൺ ടിക്കറ്റ് ബോർഡർ കൺട്രോൾ പോസ്റ്റിൽ കാണിക്കുകയും താമസത്തിന് മതിയായ പണമുണ്ടെന്ന് തെളിയിക്കുകയും ചെയ്യണം. ഭൂരിഭാഗം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കും ഐസ്‌ലാന്റ്, ലിച്ചെൻ‌സ്റ്റൈൻ, നോർ‌വെ, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിലേക്കും സഞ്ചാരികൾക്ക് വിസ ഇല്ലാതെ സഞ്ചരിക്കാനാവും. 180 ദിവസ കാലയളവിൽ യാത്രക്കാർക്ക് 90 ദിവസം വരെ ഇവിടങ്ങളിൽ താമസിക്കാൻ കഴിയും. കൂടുതൽ ദിവസം തങ്ങണമെങ്കിൽ പെർമിറ്റ് ആവശ്യമായി വന്നേക്കാം. ബ്രിട്ടീഷ് പൗരന്മാർക്ക് ഇപ്പോഴും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ വാഹനമോടിക്കാൻ കഴിയും. പക്ഷേ സ്വന്തം വാഹനം എടുക്കുകയാണെങ്കിൽ ഗ്രീൻ കാർഡും ജിബി സ്റ്റിക്കറും ആവശ്യമാണ്. ഇയു രാജ്യങ്ങളിലും ഐസ്‌ലാന്റ്, ലിച്ചെൻ‌സ്റ്റൈൻ, നോർ‌വെ തുടങ്ങിയ ഇടങ്ങളിലും സൗജന്യ മൊബൈൽ ഫോൺ റോമിംഗ് അവസാനിക്കും. അതിനാൽ യാത്രക്കാർ അവരുടെ ഫോൺ ഓപ്പറേറ്ററുമായി ബന്ധപ്പെട്ട് സാധ്യമായ നിരക്കുകളെക്കുറിച്ച് അറിയേണ്ടതുണ്ട്.

3. പാസ് പോർട്ട്

അടുത്ത ആറു മാസത്തിനുള്ളിൽ നിങ്ങളുടെ പാസ്പോർട്ട്‌ കാലഹരണപ്പെടുമെങ്കിൽ അത് പുതുക്കേണ്ടതുണ്ട്. അതോടൊപ്പം 10 വർഷം പിന്നിട്ട പാസ്പോർട്ടുകളും പുതുക്കേണ്ടതുണ്ട്. ഇതിന് 75.50 നും 85 പൗണ്ടിനും ഇടയിൽ ചിലവ് വരും. ഈ നിയമങ്ങൾ അയർലണ്ടിന് ബാധകമല്ല.

4. യൂറോപ്യൻ യൂണിയനിലേക്ക് മാറുന്ന യുകെ പൗരന്മാർ

പിൻവലിക്കൽ കരാറിനു കീഴിൽ ഇതിനകം ഒരു യൂറോപ്യൻ യൂണിയൻ രാജ്യത്ത് താമസിക്കുന്ന യുകെ പൗരന്മാർക്ക് ചില പരിരക്ഷകൾ ഉണ്ടായിരിക്കും. എന്നാൽ ആ രാജ്യത്തിന്റെ നിയമങ്ങളും അവർ എത്ര കാലം അവിടെ താമസിച്ചുവെന്നതും അനുസരിച്ച് റെസിഡൻസിക്ക് അപേക്ഷിക്കേണ്ടിവരാം. ഇതിനർത്ഥം ബ്രിട്ടീഷുകാർ ആ രാജ്യത്തിന്റെ ഇമിഗ്രേഷൻ നിയമങ്ങൾക്കനുസൃതമായി അപേക്ഷിക്കേണ്ടതുണ്ട് എന്നാണ്.

5. യുകെയിൽ താമസിക്കുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാർ

ഡിസംബർ 31 നകം യുകെയിൽ താമസിക്കുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാരുടെയും ഐസ്‌ലൻഡ്, ലിച്ചെൻ‌സ്റ്റൈൻ, നോർ‌വെ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ പൗരന്മാർ ജൂണിന് മുമ്പ് ഇയു സെറ്റിൽമെന്റ് സ്കീമിൽ രജിസ്റ്റർ ചെയ്യണം. അഞ്ചുവർഷമായി രാജ്യത്ത് താമസിക്കുന്ന ആളുകൾക്ക് സെറ്റിൽഡ് സ്റ്റാറ്റസ് നേടാം. അഞ്ച് വർഷത്തിൽ താഴെ താമസിക്കുന്നവർക്ക് പ്രീ-സെറ്റിൽഡ് സ്റ്റാറ്റസിന് അർഹത ഉണ്ടായിരിക്കും. അത് പിന്നീട് സെറ്റിൽഡ് സ്റ്റാറ്റസിലേക്ക് മാറ്റാവുന്നതാണ്.

സ്വന്തം ലേഖകൻ

ജനിതക മാറ്റം വന്ന കോവിഡ്19 നെ കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ബ്രിട്ടനിൽനിന്ന് ഒരു ശുഭവാർത്ത. ഡിസംബർ എട്ടിന് ആരംഭിച്ച വാക്സിനേഷനിൽ ഇതുവരെ 616,933 ആൾക്കാർ പ്രതിരോധകുത്തിവെയ്പ്പിന്റെ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞു. ഡിസംബർ 20 വരെയുള്ള കണക്കാണ്. ആദ്യഘട്ടത്തിൽ സർക്കാർ നിർദേശപ്രകാരം അഞ്ഞൂറിലധികം വാക്സിനേഷൻ സൈറ്റിലൂടെയാണ് പ്രതിരോധകുത്തിവെയ്പ്പുകൾ നൽകുന്നത് പുരോഗമിക്കുന്നത്. 80 വയസ്സിന് മുകളിലുള്ളവർക്കും ആരോഗ്യ സാമൂഹ്യ പരിപാലന ഉദ്യോഗസ്ഥർക്കും ആണ് വാക്സിനേഷൻ ആദ്യം നൽകിയത് .

എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് ഇത്രയധികം ആൾക്കാർക്ക് പ്രതിരോധകുത്തിവയ്പ്പ് നൽകാനുള്ള എൻഎച്ച്എസിന്റെ കഠിന പരിശ്രമത്തിന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് നന്ദി പറഞ്ഞു. ഇത് ഒരു തുടക്കം മാത്രമാണ് എന്നും ഭാവിയിൽ സാധാരണനിലയിലേക്ക് ജനജീവിതം എത്തിച്ചേരുന്നതിന് കൂടുതൽ ആൾക്കാർക്ക് വാക്സിനേഷൻ നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ ഇംഗ്ലണ്ടിൽ വൈറസ് വ്യാപനം ക്രമാതീതമായി ഉയർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 85 പേരിൽ ഒരാൾ കോവിഡ് പോസിറ്റീവ് ആണെന്ന് കണക്കുകൾ വെളിപ്പെടുത്തിയിരിക്കുന്നത് ഓഫീസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ആണ്. വൈറസിന്റെ ജനിതകമാറ്റം വന്ന രണ്ടു വകഭേദങ്ങളെയാണ് യുകെയിൽ കണ്ടെത്തിയിരിക്കുന്നത്. വേഗത്തിൽ വ്യാപിക്കുന്ന പുതിയ വൈറസ് ഉടലെടുത്തതാണ് രോഗ വ്യാപനം ഇത്രമാത്രം വർദ്ധിക്കാൻ കാരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- നോർത്തംപ്റ്റനിലെ കാരവൻ പാർക്കിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയ വരെ വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് ഒഴിപ്പിച്ചു. 500 കാരവാനുകളിലായി ആയിരത്തോളം പേരെയാണ് എൻവിയോൺമെന്റ് ഏജൻസി നൽകിയ മുന്നറിയിപ്പിനെ തുടർന്ന് ബില്ലിംഗ് അക്വാഡ്രോമിൽ ഒഴിപ്പിച്ചത്. ശക്തമായ മഴയെ തുടർന്ന് പാർക്കിൽ എല്ലാം തന്നെ വെള്ളം കയറിയിരുന്നു.ടെമ്പറേച്ചർ ശക്തമായി കുറഞ്ഞതിനെ തുടർന്ന്, ആളുകളിൽ ഹൈപ്പോതെർമിയ എന്ന അവസ്ഥ ഉണ്ടാകുന്നതായും അധികൃതർ അറിയിച്ചു. സംഭവ സ്ഥലത്തു നിന്നും മാറ്റിയ ആളുകളെ പാർപ്പിക്കാൻ ആയി അടിയന്തര സഹായ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.

അവിടെ താമസിക്കുന്ന ജനങ്ങളോട് സുരക്ഷിത സ്ഥലത്തേക്ക് മാറിതാമസിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങൾ അവധിക്കാലം ആഘോഷിക്കാനായി എത്തുന്ന സ്ഥലമാണ് ഈ പാർക്ക്. 2012 നവംബറിലും ഇത്തരത്തിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

കുഴിയിലേക്ക് താഴ്ന്നുപോയ ഒരു കാറിലുണ്ടായിരുന്ന മൂന്നുപേരേ രക്ഷപ്പെടുത്തിയതായി ഫയർ ആൻഡ് റെസ്ക്യൂ സർവീസ് അധികൃതർ അറിയിച്ചു. രക്ഷപ്പെടുത്തിയവരിൽ ഒരു യുവതിയും കൈ കുഞ്ഞും ഉണ്ടായിരുന്നതായും അവർ സ്ഥിരീകരിച്ചിട്ടുണ്ട്. നല്ല തോതിൽ വെള്ളപ്പൊക്കം ഉണ്ടായതായാണ് റിപ്പോർട്ടുകൾ. ഇതൊരു അടിയന്തര സാഹചര്യമാണെന്നും, ജനങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും ചീഫ് സൂപ്രണ്ട് മൈക്ക് സ്റ്റാമ്പർ അഭ്യർത്ഥിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ക്രിസ്മസ് കാലം ബൈബിൾ വായനയുടേതാണ്. നമ്മളിൽ എത്രപേർ ബൈബിൾ പൂർണമായി വായിച്ചിട്ടുണ്ട്. എന്നാൽ ഗ്ലോസ്റ്ററിൽ നിന്നുള്ള ബിന്ദു പോള്‍സൺ ബൈബിൾ വായിക്കുക മാത്രമല്ല പത്തുമാസം കൊണ്ട് എഴുതി തീർക്കുകയും ചെയ്ത് അപൂർവമായ നേട്ടം കൈവരിച്ചിരിക്കുകയാണ്.

ബിന്ദുവിൻെറ ഭർത്താവ് പോൾസൺ ചങ്ങനാശേരി കണ്ടംകേരില്‍ കുടുംബാംഗമാണ്. ബിന്ദുവിൻെറ വീട് കേരളത്തിൽ തൊടുപുഴ കരിമണ്ണൂരും . ആലനും ആര്യയുമാണ് പോൾസൺ ബിന്ദു ദമ്പതികളുടെ മക്കൾ. പോൾസൻെറ അമ്മ പരേതയായ റോസമ്മ ടീച്ചർ തൻറെ ഉദ്യമത്തിന് ഒരു പ്രേരകശക്തി ആയിരുന്നു എന്ന് ബിന്ദു പറയുന്നു. 2019 ഒക്ടോബറിലാണ് പോൾസണിൻെറ അമ്മ മരിച്ചത്. തങ്ങളോടൊപ്പം അമ്മ ഉണ്ടായിരുന്നപ്പോൾ സ്ഥിരമായി ബൈബിൾ വായിച്ചിരുന്നത് ബിന്ദുവിന് പ്രേരണയായി. അമ്മയുടെ വേർപാടിൻെറ ദുഃഖം മനസ്സിലേറ്റിയിരുന്നപ്പോഴാണ് ന്യൂ ഇയറിൽ ഒരു വർഷം കൊണ്ട് ബൈബിൾ വായനയ്ക്കുള്ള ഉള്ള ആഹ്വാനം ഫാ ടോണി പഴയകളം നൽകിയത്.

2020 -ൽ ന്യൂ ഇയറിലാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പരിപാടിയുടെ ഭാഗമായി ഒരു വർഷം കൊണ്ട് ബൈബിൾ വായിക്കാൻ ആഹ്വാനം ചെയ്യപ്പെട്ടത്. പലരും അത് ഏറ്റെടുക്കുകയും പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ ബൈബിൾ വായന തുടങ്ങിയപ്പോൾ വായനയോടൊപ്പം തന്നെ കൈ കൊണ്ട് പകർത്തി എഴുതുവാൻ അവർ തീരുമാനിക്കുകയായിരുന്നു. ഒരു വർഷം കൊണ്ട് എഴുതി തീർക്കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും ഒക്ടോബർ -10ന് അമ്മയുടെ ആണ്ടിനുമുമ്പ് എഴുതി തീർക്കാൻ സാധിച്ചത് ഒരു നിയോഗമായി തീർന്നു എന്ന് ഇവർ വിശ്വസിക്കുന്നു.

ഈ ക്രിസ്മസ് കാലം ഇവർക്ക് പ്രാർത്ഥനാനിർഭരമാണ്. ബൈബിൾ എഴുതി പൂർത്തിയാക്കാൻ സാധിച്ചത് പുൽക്കൂട്ടിലെ ഉണ്ണീശോയുടെ അനുഗ്രഹത്താലാണെന്നാണ് ബിന്ദു പോൾസൺ ദമ്പതികൾ വിശ്വസിക്കുന്നത്. ഒപ്പം 10 മാസം കൊണ്ട് ബൈബിൾ എഴുതിത്തീർക്കാൻ സാധിച്ച ഈ അപൂർവ്വമായ നേട്ടം അമ്മ റോസമ്മ ടീച്ചറിൻെറ ഓർമ്മയ്ക്കു മുന്നിൽ സമർപ്പിക്കുകയാണ് ഈ കുടുംബം.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : വ്യാപാരക്കരാറിനെ സംബന്ധിച്ച് ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിൽ ധാരണയായതായി സൂചന. ബോറിസ് ജോൺസണും ഉർസുല വോൺ ഡെർ ലെയ്‌നും ക്രിസ്മസിന് മുമ്പ് ധാരണയിലെത്താൻ ശ്രമിച്ചതായി പറയപ്പെടുന്നു. ഇരുവരും തമ്മിലുള്ള ചർച്ച രാത്രി വൈകിയും തുടർന്നു. ഒരു വ്യാപാരകരാർ ഇന്നുതന്നെ ഉണ്ടായേക്കുമെന്ന ശുഭപ്രതീക്ഷയിലാണ് അധികൃതർ. ക്രിസ്മസിൻെറ അന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. മത്സ്യബന്ധനത്തെക്കുറിച്ചുള്ള വിവരങ്ങൾ അന്തിമമാക്കാൻ ബ്രസ്സൽസിലെ ചർച്ചകൾ ശ്രമിക്കുന്നതായി പറയപ്പെടുന്നു. മാസങ്ങൾ നീണ്ട ചർച്ചയിൽ വ്യാപാരക്കാരാറിന് തടസ്സമായി നിന്ന വിഷയമാണിത്. ജനുവരി ഒന്നു മുതൽ കരാർ പ്രാബല്യത്തിലാക്കുന്നതിനായി വിവിധ യൂറോപ്യൻ രാജ്യങ്ങൾ നടപടി തുടങ്ങിയിട്ടുണ്ട്.

അതേസമയം ബ്രെക്സിറ്റ്‌ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടണമെന്ന് എൻ‌എച്ച്എസ് മേധാവികൾ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. കരാർ ഇല്ലാത്ത യൂറോപ്യൻ യൂണിയൻ വിട്ടാൽ അത് കോവിഡ് -19 പ്രതിസന്ധി ഘട്ടത്തിൽ രോഗികളുടെ ആരോഗ്യത്തെ അപകടത്തിലാക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. ഒരു മാസത്തെ കാലതാമസം ആരോഗ്യ സേവനത്തെ അപകടത്തിൽ നിന്നും കരകയറ്റുമെന്നും അവർ കൂട്ടിച്ചേർത്തു. എൻ‌എച്ച്‌എസ് കോൺ‌ഫെഡറേഷൻ കത്തിലാണ് മേധാവികൾ ഈ ആവശ്യം അറിയിച്ചത്. യുകെയിൽ ഏറ്റവും ഉയർന്ന തോതിലുള്ള അണുബാധകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത കുറച്ച് ദിവസങ്ങളിൽ ആശുപത്രിയിലെ കോവിഡ് രോഗികളുടെ എണ്ണം ആദ്യ തരംഗത്തിന്റേതിനേക്കാൾ കൂടുതലായിരിക്കുമെന്ന് എൻ‌എച്ച്‌എസ് കോൺഫെഡറേഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഡാനി മോർട്ടിമർ പറഞ്ഞു.

എന്നാൽ വ്യാപാര കരാർ ചർച്ചകൾ വിജയകരമായി അവസാനിക്കുമെന്ന് വിശ്വസിക്കുന്നതായി ബ്രസൽസിലെയും ലണ്ടനിലെയും വൃത്തങ്ങൾ ബുധനാഴ്ച സ്ഥിരീകരിച്ചിരുന്നു. കരാർ വിവർത്തനം ചെയ്യേണ്ടതും 27 സർക്കാരുകൾ സൂക്ഷ്മപരിശോധന നടത്തേണ്ടതും കണക്കിലെടുത്താൽ ഈ പ്രക്രിയയ്ക്ക് ഒരാഴ്ച വരെ സമയമെടുക്കും. പരിവർത്തന കാലയളവ് അവസാനിക്കുന്നതിന് മുമ്പുള്ള സമയക്കുറവ് കണക്കിലെടുത്ത് യുകെയുമായുള്ള വ്യാപാര, സുരക്ഷാ കരാറിന് സമ്മതം നൽകുന്നതിന് യൂറോപ്യൻ പാർലമെന്റ് നടത്തുന്ന വോട്ടെടുപ്പ് ഇനി സാധ്യമല്ല.

ഒരു കരാറോടെയോ അല്ലാതെയോ യുകെ ഒരാഴ്ചയ്ക്കുള്ളിൽ യൂറോപ്യൻ യൂണിയന്റെ സിംഗിൾ മാർക്കറ്റ്, കസ്റ്റംസ് യൂണിയനിൽ നിന്ന് പുറത്തുപോകും. സ്ഥിരീകരണ പ്രക്രിയ വ്യാഴാഴ്ച രാവിലെ ആരംഭിക്കാൻ യൂറോപ്യൻ യൂണിയൻ അംബാസഡർമാർ യോഗം ചേരും. ജനുവരി 31 ന് യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോയതിനുശേഷം യുകെ ബ്രസൽസിന്റെ വ്യാപാര നിയമങ്ങൾ പാലിക്കുന്നത് തുടരുകയാണെന്ന് യുകെ മന്ത്രിമാർ ആവർത്തിച്ചു. യൂറോപ്യൻ റിസർച്ച് ഗ്രൂപ്പ് ഓഫ് ബ്രെക്സിറ്റ് പിന്തുണയ്ക്കുന്ന കൺസർവേറ്റീവ് എം‌പിമാർ അഭിഭാഷകരുടെ “സ്റ്റാർ ചേംബർ” പുനരുജ്ജീവിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

യുകെയിൽ കൊറോണാ വൈറസ് വ്യാപനം ക്രമാതീതമായി ഉയരുന്നതായി ആരോഗ്യവകുപ്പിൻെറ കണക്കുകൾ വ്യക്തമാക്കുന്നു. അടിയന്തിര സാഹചര്യത്തെ നേരിടുന്നതിനായി ആറു ദശലക്ഷത്തിലധികം ആൾക്കാർ കൂടി ടയർ -4 നിയന്ത്രണ പരിധിയുടെ കീഴിൽ ആകുമെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു. ഇംഗ്ളണ്ടിൻെറ കിഴക്കും തെക്ക് കിഴക്കുഭാഗത്തുമാണ് ബോക്സിങ് ദിനത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർബന്ധിതമായിരിക്കുന്നത് . പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സ്ഥലങ്ങളിൽ കർശനമായി വീടുകളിൽ തന്നെ കഴിയണമെന്ന നിർദ്ദേശമാണ് നൽകപ്പെട്ടിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള പുതിയ വൈറസ് വകഭേദത്തെ കൂടി യുകെയിൽ കണ്ടെത്തിയതായി ഹെൽത്ത് സെക്രട്ടറി വെളിപ്പെടുത്തി . കഴിഞ്ഞ രണ്ടാഴ്ചകളിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് യുകെയിൽ എത്തിച്ചേർന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഉടൻ തന്നെ ക്വാറന്റൈന് വിധേയമാകണമെന്ന നിർദ്ദേശവും അദ്ദേഹം നൽകി.

ഇതിനിടെ വീണ്ടും ദേശീയ ലോക്ക് ഡൗണിലേയ്ക്ക് പോകാനുള്ള സാധ്യതകളെ പൂർണ്ണമായി തള്ളിക്കളയാൻ ആഭ്യന്തരസെക്രട്ടറി പ്രീതി പട്ടേൽ തയാറായില്ല. ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്നുള്ളതാണ് ഗവൺമെൻറിൻറെ ലക്ഷ്യമെന്ന് അവർ കൂട്ടിച്ചേർത്തു. രാജ്യത്തൊട്ടാകെയുള്ള കേസുകളിൽ 57 ശതമാനം വർധനവാണ് കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായിട്ടുള്ളത് . ഏപ്രിൽ തൊട്ടുള്ള കണക്കുകൾ വെച്ച് നോക്കുമ്പോൾ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന രോഗികളുടെ എണ്ണം ഇപ്പോൾ ഏറ്റവും കൂടുതലാണ്.

Copyright © . All rights reserved