Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

കഴിഞ്ഞദിവസം യുകെയിലെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിൽനിന്ന് ബഹുരാഷ്ട്ര ഭീമനായ യൂബർ ടാക്സിക്കെതിരെ വന്ന ഉത്തരവ് നിരവധി മലയാളികൾക്ക് പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്. യൂബർ ടാക്സിയിൽ ജോലിചെയ്യുന്നവർക്ക് കമ്പനി അടിസ്ഥാന വേതനവും ഹോളിഡേ ആനുകൂല്യങ്ങളും നൽകണമെന്നാണ് ഉത്തരവ് . തങ്ങൾ ഒരു ബുക്കിംഗ് ഏജൻ്റ് മാത്രമാണ് , ഡ്രൈവർമാരെ കോൺട്രാക്ട് വ്യവസ്ഥയിൽ വാടകയ്ക്ക് എടുത്തിരിക്കുന്നതാണെന്ന യൂബറിൻ്റെ വാദങ്ങളെ തള്ളിക്കൊണ്ടാണ് തൊഴിലാളി പക്ഷത്തു നിൽക്കുന്ന കോടതി വിധി.

പ്രസ്തുത വിധിയുടെ ആനുകൂല്യങ്ങൾ മറ്റ് ടാക്സി കമ്പനികളിൽ ജോലി ചെയ്യുന്നവർക്കും ലഭിക്കാൻ സാധ്യതയുണ്ടോയെന്ന് നിയമ വിദഗ്ധർ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. സുപ്രീം കോടതി വിധി വന്നതോടെ യൂബറിൻ്റെ ഷെയറുകളുടെ വിലയിൽ കുറവ് രേഖപ്പെടുത്തി . ആറു വർഷത്തോളം നീണ്ടുനിന്ന നിയമ പോരാട്ടത്തിനാണ് അന്ത്യമായത് . എന്തായാലും യൂബറിനെതിരേയുള്ള വിധി മറ്റ് ടാക്സി കമ്പനികൾക്കും ബാധകമാകുകയാണെങ്കിൽ നിരവധി മലയാളികളുടെ ജീവിതത്തിന് അത് തുണയാകും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പൊതുവേ യുകെയിലെങ്ങും കോവിഡ് വ്യാപന നിരക്ക് കുറയുകയാണെങ്കിലും മലയാളികൾ തിങ്ങി പാർക്കുന്ന ബെർമിങ്ഹാമിൽ കോവിഡ് വ്യാപന നിരക്ക് വളരെ കൂടുതലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്തിരിക്കുന്നത് ബെർമിങ്ഹാം ട്രസ്റ്റിലാണ്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബെർമിങ്ഹാമിൽ മാത്രം 497 കോവിഡ് ബാധിതരാണ് ചികിത്സയിലുള്ളത്. ഇത് കഴിഞ്ഞ മാസത്തെ 900 രോഗികളുമായി താരതമ്യം ചെയ്യുമ്പോൾ പകുതിയായി കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഇത് രാജ്യത്തെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നത് ആശങ്ക ഉളവാക്കുന്നു.

ഇതിനിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിൻെറ ഭാഗമായി കെയർ ഹോമുകളിൽ ഒരാൾക്ക് സന്ദർശനാനുമതി നൽകാൻ തീരുമാനമായി. മാർച്ച് എട്ടാം തീയതി മുതലാണ് ഇത് നടപ്പാക്കുക. സന്ദർശകർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുമായി ഹസ്തദാനം നൽകാൻ സാധിക്കുമെങ്കിലും പിപിഇ കിറ്റ് ധരിച്ചിരിക്കണമെന്നും സന്ദർശനത്തിന് മുമ്പ് കോവിഡ് ടെസ്റ്റ് ചെയ്തിരിക്കണമെന്നുമുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഇളവു ചെയ്യുന്നതിനും കാര്യങ്ങൾ പഴയ പടിയാകുന്നതിനുമുള്ള ആദ്യ ചുവടുവെയ്പ്പാണ് കെയർ ഹോമുകളിലേയ്ക്കുള്ള സന്ദർശനാനുമതിയെന്ന്ആരോഗ്യസെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. കൂടുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് ചെയ്യുന്നതിനുള്ള രൂപരേഖ തിങ്കളാഴ്ച പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കൊറോണ വൈറസ് പടർന്നുപിടിച്ചത് മുതൽ എൻ എച്ച് എസിലും സമൂഹത്തിലും പൊതുജനങ്ങൾക്കിടയിലും ഇറങ്ങി പ്രവർത്തിച്ച് കോവിഡിനോട് യുദ്ധം പ്രഖ്യാപിച്ചവരാണ് ആരോഗ്യ പ്രവർത്തകർ. സ്വന്തം ജീവന് വില കൽപ്പിക്കാതെ മറ്റുള്ളവർക്കായി പോരാടുന്നവർക്ക് ലഭിക്കുന്നത് കണ്ണീരും കഷ്ടപ്പാടും മാത്രമാണ്. മതിയായ വ്യക്തിഗത സംരക്ഷണം ഇല്ലാതെ ജോലി ചെയ്തതുമൂലവും കോവിഡിനോട് പൊരുതിയും രാജ്യത്ത് ഏകദേശം 930 ആരോഗ്യപ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ടു. കൊറോണയ്ക്കെതിരെ പോരാടുന്നവർക്ക് മികച്ച വ്യക്തിഗത സംരക്ഷണം ഉറപ്പാക്കണമെന്ന ആവശ്യവുമായി 20 ഓളം പ്രധാന ആരോഗ്യസംഘടനകൾ പ്രധാനമന്ത്രിക്ക് കത്തയച്ചു. വായുവിലൂടെ വൈറസ് പടരുന്നത് തടയാനുള്ള നടപടികൾ അപര്യാപ്തമാണെന്നും മാസ്‌കുകളിലും മറ്റ് പ്രതിരോധ സാമഗ്രികളിലും അടിയന്തിര പുരോഗതി ആവശ്യമാണെന്നും അവർ അറിയിച്ചു. ഡോക്ടർമാർ, നഴ്‌സുമാർ, ഡയറ്റീഷ്യൻമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ തുടങ്ങിയ ആരോഗ്യ വിദഗ്ധർ ഉൾപ്പെടുന്ന സംഘടനകളാണ് ആവശ്യമുന്നയിച്ചത്.

 

ആരോഗ്യ പ്രവർത്തകർക്ക് പൊതുജനങ്ങളെ അപേക്ഷിച്ച് മൂന്നോ നാലോ ഇരട്ടി അപകടസാധ്യത ഉള്ളതിനാൽ കൂടുതൽ ജീവൻ നഷ്ടപ്പെടാതിരിക്കാൻ അടിയന്തിര ഇടപെടൽ നടത്തേണ്ടത് അത്യാവശ്യമാണെന്ന് അവർ കൂട്ടിച്ചേർത്തു. വീടുകളിലും ഓപ്പൺ വാർഡുകളിലും ജോലി ചെയ്യുന്ന നഴ്‌സുമാർക്ക് മികച്ച സംരക്ഷണം ആവശ്യമാണെന്ന് റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ ചീഫ് എക്‌സിക്യൂട്ടീവും ജനറൽ സെക്രട്ടറിയുമായ ഡാം ഡോന്ന കിന്നെയർ പറഞ്ഞു. മെച്ചപ്പെട്ട വെന്റിലേഷൻ, എഫ്‌എഫ്‌പി 3 മാസ്കുകൾ പോലുള്ള മികച്ച സംരക്ഷണം എന്നിവ അവർ അവശ്യപ്പെട്ടു.

കോവിഡ് രോഗികളുമായി ഇടപെടുന്ന എല്ലാ സ്റ്റാഫുകൾക്കും ഉയർന്ന നിലവാരത്തിലുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ) പതിവായി അനുവദിക്കുന്നതിനുള്ള ശ്രമങ്ങൾ എങ്ങുമെത്താതെ പോയി. വായുവിലൂടെ വൈറസ് പടരുന്നതിന്റെ തെളിവുകൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ആവശ്യമുള്ളപ്പോൾ ഉപദേശം അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുമെന്നും സർക്കാർ വക്താവ് അറിയിച്ചു. മതിയായ സംരക്ഷണം ഇല്ലാതെ ജോലി നോക്കേണ്ടിവരുന്നതിലൂടെ ആരോഗ്യപ്രവർത്തകരുടെ ജീവനാണ് അപകടത്തിലാകുന്നത്. ഇവിടെ കയ്യടികൾക്കല്ല പ്രസക്തി ; മികച്ച സംരക്ഷണമാണ് അവർക്കായി സർക്കാർ ഒരുക്കേണ്ടത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോക്ക്ഡൗൺ നിയന്ത്രണങ്ങളാലും പ്രതിരോധകുത്തിവെയ്പ്പുകൾ നൽകിയും രോഗവ്യാപനത്തെ പിടിച്ചുനിർത്താൻ സാധിച്ചതിൻെറ ആശ്വാസത്തിലാണ് ബ്രിട്ടൻ. എങ്കിലും രണ്ട് സ്ഥലങ്ങളിൽ ഗ്രേറ്റർ മാഞ്ചസ്റ്ററിലും നോർത്ത് ഈസ്റ്റ് ലിങ്കൺഷൈറിലും കൊറോണ വൈറസ് വ്യാപനത്തിൻെറ നിരക്ക് ഉയർന്നു തന്നെ നിൽക്കുന്നത് ആരോഗ്യ പ്രവർത്തകരുടെ ഇടയിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്. ഇന്നലെ രാജ്യത്തെ 12,057 പേർക്കാണ് പുതിയതായി രോഗവ്യാപനം രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വാരവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 10.6 ശതമാനം കുറവാണ്. ഇന്നലെ രാജ്യത്ത് 454 പേരുടെ ജീവനാണ് കോവിഡ് കവർന്നെടുത്തത്. കഴിഞ്ഞ ആഴ് ചയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 33 ശതമാനം കുറവാണ്.

പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിൻെറ കണക്കുകൾ പ്രകാരം സ്കൂൾ പ്രായത്തിലുള്ള കുട്ടികളിലെ വൈറസ് വ്യാപനം കഴിഞ്ഞ അഞ്ച് മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തണമെന്ന ശക്തമായ സമ്മർദമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭിമുഖീകരിക്കുന്നത്. ഏത് ഡേറ്റിൽ ലോക്ക്ഡൗൺ പിൻവലിക്കാം എന്നതിലുപരിയായി രോഗവ്യാപന തോതിനെ കുറിച്ചുള്ള ശരിയായ ഡേറ്റ വിശകലനം ചെയ്ത് തീരുമാനമെടുക്കുകയായിരിക്കും ചെയ്യുക എന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി -22ന് ലോക്ക്ഡൗൺ ഇളവുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് വിശദമായ രൂപരേഖ രാജ്യത്ത് സമർപ്പിക്കും. കടുത്ത നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന് മുൻപ് അണുബാധയുടെ നിരക്കും ആശുപത്രികളിൽ അഡ്മിറ്റ് ആയിരിക്കുന്ന രോഗികളുടെ എണ്ണവും വളരെ താഴ്ന്ന നിലവാരത്തിൽ എത്തണമെന്ന അഭിപ്രായമാണ് ആരോഗ്യപ്രവർത്തകർക്കും ശാസ്ത്രജ്ഞന്മാർക്കും ഉള്ളത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വാഷിങ്ടൺ : നാസയുടെ ചൊവ്വാദൗത്യപേടകം പെഴ്സെവറൻസ് റോവർ ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങിയതായി നാസയുടെ സ്ഥിരീകരണം. ചൊവ്വയുടെ അന്തരീക്ഷത്തിൽ 12,100 മൈൽ (19,500 കിലോമീറ്റർ) വേഗതയിൽ സഞ്ചരിച്ച റോവറിനെ ഒരു പാരച്യൂട്ട് ഉപയോഗിച്ച് വേഗത കുറച്ച് ചൊവ്വാ ഉപരിതലത്തിലിറക്കുകയായിരുന്നു. ചൊവ്വയിലെ ജീവന്റെ സാന്നിധ്യം തിരിച്ചറിയുകയും ഭാവിയിലെ ചൊവ്വാ ദൗത്യങ്ങളെ സഹായിക്കുകയുമെന്ന ലക്ഷ്യത്തോടെ ഏഴു മാസം മുമ്പാണ് പെഴ്‌സെവറന്‍സ് വിക്ഷേപിച്ചത്. ചൊവ്വാ ഗ്രഹത്തിന്റെ ഉപരിതലത്തിൽ ഇറങ്ങുക എന്നത് വലിയ വെല്ലുവിളി ആയിരുന്നു. പ്രത്യേകിച്ചും ജെസേറോ ഗർത്തത്തിൽ. ആ വെല്ലുവിളികളെയെല്ലാം മറികടന്ന് നാസ എത്തിപിടിച്ച ഈ വിജയം ശാസ്ത്രലോകത്തിനൊരു മുതൽക്കൂട്ടാണ്.

കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ 30 കോടി മൈൽ സഞ്ചരിച്ചാണ് പെർസെവറൻസ് ചുവന്ന ഗ്രഹത്തിലെത്തിയത്. 270 കോടി ഡോളറാണ് ആകെ ചെലവ്. 2020 ജൂലായ് 30-ന് ഫ്ലോറിഡയിലെ നാസയുടെ യു.എൽ.എ. അറ്റ്ലസ്-541ൽ നിന്നാണ് ദൗത്യം ആരംഭിച്ചത്. ഇൻജെന്യൂയിറ്റി എന്ന ചെറു ഹെലികോപ്റ്ററിനെയും റോവർ വഹിക്കുന്നുണ്ട്. ഭൂമിക്ക് പുറമെയുള്ള ഗ്രഹത്തിലെത്തുന്ന ആദ്യത്തെ ഹെലികോപ്ടറാണ് ഇൻജെന്യുവിറ്റി. ‘ഭീകരതയുടെ 7 മിനിറ്റുകളും’ ഭേദിച്ചാണ് പേടകം ചൊവ്വാ ഉപരിതലം തൊട്ടത്. അന്തരീക്ഷത്തിലേയ്ക്ക് പ്രവേശിച്ച ശേഷം 1300 ഡിഗ്രി ഉയർന്ന താപനില ഉണ്ടായെങ്കിലും അതിനെ ചെറുത്തു. സ്ഥിരത നിലനിർത്തിയ ശേഷം വേഗം മണിക്കൂറിൽ 1600 ആയതോടെ പേടകത്തിന്റെ പാരഷൂട്ടുകൾ തുറന്നു. തുടർന്ന് ഇറങ്ങേണ്ട സ്ഥലം കൃത്യമായി കണക്കാക്കി.

നാസയുടെ ഈ ദൗത്യ വിജയത്തിൽ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ ആശംസകൾ അറിയിച്ചു. ചൊവ്വയിലെ ലാൻഡിങ് വിജയകരമായി പൂർത്തീകരിച്ച ശേഷം ചൊവ്വാ ഉപരിതലത്തിൽ നിന്ന് പകർത്തിയ ഏതാനും ചിത്രങ്ങളും ഭൂമിയിലേക്കയച്ചിട്ടുണ്ട്. ചൊവ്വയിലിറങ്ങുന്ന അഞ്ചാമത്തെ റോവറാണ് പെഴ്സെവറൻസ്. സോജണർ, ഓപ്പർച്യൂണിറ്റി, സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവ നേരത്തെ വിജയകരമായി ചൊവ്വയിലെത്തിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

1500 കോടിയിലധികം ചെലവഴിച്ച് നടപ്പാക്കുന്ന കേരളത്തിൻറെ സ്വപ്നപദ്ധതി കെ . ഫോൺ സംസ്ഥാനത്തുടനീളം അതിവേഗ ഇൻറർനെറ്റ് പ്രദാനം ചെയ്യും. വിതരണശൃംഖല നൽകുന്നത് സംസ്ഥാന ഗവൺമെന്റാണ് എന്നതാണ് കെ ഫോണിനെ ശ്രദ്ധേയമാക്കുന്നത്. ഇൻറർനെറ്റ് സേവനദാതാക്കൾക്ക് നിശ്ചിത വാടക നൽകി ശൃംഖല ഉപയോഗിക്കാൻ സാധിക്കും. 30000 സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതുവഴി ഇൻറർനെറ്റ് എത്തിക്കാൻ സാധിക്കും.

കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ചേർന്ന് തുല്യഓഹരി പങ്കാളിത്തത്തോടെ രൂപീകരിച്ച കമ്പനിക്കാണ് പദ്ധതിയുടെ നിയന്ത്രണം. കേരളത്തിലെ ഡിജിറ്റൽ വിപ്ലവത്തിൻറെ നിർണ്ണായക നാഴിക കല്ലാകുമെന്ന് കരുതുന്ന കെ . ഫോൺ പദ്ധതിയിലൂടെ 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായി ഇൻറർനെറ്റ് എത്തിക്കാനാണ് സർക്കാർ പദ്ധതി തയ്യാറാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പല തൊഴിൽമേഖലയെയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടാണ് കോവിഡ് നീങ്ങുന്നത്. എന്നാൽ അതേസമയം തന്നെ ചില തൊഴിലുകളുടെ അവശ്യകതയും ഏറിവന്നു. കൊറോണ വൈറസിനോട് പടപൊരുതിയ എൻ‌എച്ച്‌എസ് സ്റ്റാഫുകളുടെ പ്രതിബദ്ധതയിൽ ആയിരക്കണക്കിന് ആളുകൾ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നതിനാൽ നഴ്‌സിംഗ് അപേക്ഷകൾ കുതിച്ചുയർന്നു. യൂണിവേഴ്‌സിറ്റി ആപ്ലിക്കേഷൻ ബോഡി യുസി‌എ‌എസിൽ നിന്നുള്ള പുതിയ വിവരങ്ങൾ പ്രകാരം ഈ ശരത്കാലത്തിൽ നഴ്സിംഗ് പഠിക്കാൻ 60,000-ത്തിലധികം ആളുകൾ അപേക്ഷ സമർപ്പിച്ചു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്നിലൊന്ന് (32%) കൂടുതലാണ്. എല്ലാ പ്രായക്കാർക്കും ഈ തൊഴിലിനോടുള്ള താല്പര്യം ഉയർന്നിട്ടുണ്ട്. സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ 16,560 പേർ നഴ്സിംഗ് മേഖല തിരഞ്ഞെടുത്തു. യൂണിവേഴ്സിറ്റി അപേക്ഷകൾ‌ക്കുള്ള സമയപരിധി ജനുവരി 29 ആയതിനാൽ‌, സംഖ്യ ഇനിയും ഉയരുമെന്ന് യു‌സി‌എ‌എസ് കണക്കാക്കുന്നു.

മെഡിസിൻ, ഡെന്റിസ്ട്രി എന്നിവയ്ക്കുള്ള അപേക്ഷകൾ 103,910 ൽ നിന്ന് 124,160 ആയും എഞ്ചിനീയറിംഗിനായുള്ള അപേക്ഷകൾ 148,450 നിന്ന് 154,970 ആയും ഉയർന്നു. റോയൽ കോളേജ് ഓഫ് നഴ്‌സിംഗിലെ ഇംഗ്ലണ്ട് ഡയറക്ടർ മൈക്ക് ആഡംസ് യുവജനങ്ങളുടെ ഈ താല്പര്യത്തെ പ്രശംസിച്ചു. ഇത് എൻ എച്ച് എസ് ജീവനക്കാരുടെ കുറവ് ഒരുപരിധി വരെ നികത്തുന്നതിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ആൺകുട്ടികളെക്കാൾ കൂടുതൽ പെൺകുട്ടികൾ മെഡിസിനും ഡെന്റിസ്ട്രിക്കും വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കും അപേക്ഷിച്ചിട്ടുണ്ടെന്ന് യു‌സി‌എ‌എസ് കണക്കുകൾ വ്യക്തമാക്കുന്നു.

“എൻ‌എച്ച്‌എസിന്റെയും ഈ രാജ്യത്തിന്റെയും നായകരായി ഡോക്ടർമാരേക്കാൾ കൂടുതൽ നഴ്സുമാരെ കാണേണ്ടതുണ്ട്. ഒരു നഴ്സിന്റെ സേവനത്തോടുള്ള താല്പര്യം ചെറുപ്പക്കാർക്കിടയിൽ ഗണ്യമായി ഉയർന്നിട്ടുണ്ട്. ഈ ഒരു മാറ്റം ശുഭസൂചനയാണ്.” ; വിദ്യാഭ്യാസ മേഖലയിൽ 25 വർഷത്തെ പരിചയമുള്ള കരിയർ കൺസൾട്ടന്റ് സൂസൻ സ്മിത്ത് പറഞ്ഞു. ട്യൂഷൻ ഫീസ്, ജീവിതച്ചെലവ് എന്നിവയ്ക്കുള്ള സർക്കാർ പിന്തുണ നീക്കം ചെയ്തതിനെ തുടർന്ന് നഴ്സിംഗ് ബിരുദങ്ങളിലേക്കുള്ള അപേക്ഷകൾ കുറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് ഇംഗ്ലണ്ടിന്റെ ആർ‌സി‌എൻ ഡയറക്ടർ മൈക്ക് ആഡംസ് പറഞ്ഞു. പതിനായിരക്കണക്കിന് ഒഴിവുകൾ ഉള്ളതിനാൽ ഓരോരുത്തർക്കും അവരുടെ വിദ്യാഭ്യാസത്തിലൂടെ ശരിയായ ജോലിയിലേക്കുള്ള പിന്തുണ നൽകേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക സമ്മർദ്ദം കാരണം വിദ്യാർത്ഥികൾ പഠനം ഉപേക്ഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി മുഴുവൻ ട്യൂഷൻ ഫീസ് ഫണ്ടിംഗും ലിവിങ് കോസ്റ്റ് സപ്പോർട്ടും നൽകിയാണ് ഇത് ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ നഴ്സിംഗ് സ്റ്റാഫുകളെ സംബന്ധിച്ചിടത്തോളം, അവർക്ക് ശമ്പള വർദ്ധനവ് നൽകണമെന്ന് ആർ‌സി‌എൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഫിലിപ്പ് രാജകുമാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്‌ച വൈകിട്ട് ശാരീരികാസ്വാസ്ഥം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം 99 വയസുള്ള ഫിലിപ്പിനെ മുന്‍കരുതല്‍ നടപടിയെന്നോണമാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും അദ്ദേഹത്തിന് കോവിഡില്ലെന്നും ബക്കിങ്ഹാം കൊട്ടാര വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രായാധിക്യത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളമായി പൊതു ഇടങ്ങളില്‍ നിന്നും ഫിലിപ്പ് രാജകുമാരന്‍ വിട്ടുനില്‍ക്കുകയാണ്. സെൻട്രൽ ലണ്ടനിലെ കിംഗ് എഡ്വേർഡ് VII ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ജൂൺ 10 ന് തന്റെ നൂറാം ജന്മദിനം ആഘോഷിക്കാനിരിക്കുകയാണ് ഫിലിപ്പ് രാജകുമാരന്‍.

94 കാരിയായ രാജ്ഞി വിൻഡ്‌സർ കാസിലിൽ ആണുള്ളത്. ഫിലിപ്പ് രാജകുമാരനും രാജ്ഞിക്കും കോവിഡ് -19 വാക്സിനേഷൻ ലഭിച്ചതായി കഴിഞ്ഞ മാസം കൊട്ടാരം അറിയിച്ചിരുന്നു. 2019 ഡിസംബറിലും ഫിലിപ്പ് രാജകുമാരനെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശേഷം കഴിഞ്ഞ നവംബറിൽ, രാജ്ഞിയും ഫിലിപ്പ് രാജകുമാരനും തങ്ങളുടെ 73-ാം വിവാഹ വാർഷികം ആഘോഷിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയും കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും കൊറോണ വൈറസ് വ്യാപനം നിയന്ത്രണത്തിലാക്കിയതിൻെറ ആത്മവിശ്വാസത്തിലാണ് ബ്രിട്ടൺ. ഇതിനിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന ആവശ്യം രാജ്യമൊട്ടാകെ ഉയരുന്നുണ്ട്. മുൻഗണന ക്രമത്തിലുള്ള മുഴുവൻ ആളുകൾക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകി കഴിഞ്ഞാൽ ലോക്ക്ഡൗൺ തുടരുന്നതിന് ഒരു ന്യായീകരണവും ഇല്ല എന്ന അഭിപ്രായവുമായി ടോറി എംപി മാർ രംഗത്തുവന്നിരുന്നു. ഇരുപത്തിരണ്ടാം തീയതി ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ രൂപരേഖ പ്രധാനമന്ത്രി രാജ്യത്തിന് നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന തീയതിയെക്കാളും പ്രാധാന്യമർഹിക്കുന്നത് വിവരങ്ങൾ ശരിയായ രീതിയിൽ ശാസ്ത്രീയ വിശകലനം ചെയ്ത് തീരുമാനം എടുക്കുന്നതിനായിരുക്കും എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. രോഗവ്യാപനം കുറഞ്ഞെങ്കിലും ജനിതകമാറ്റം വന്ന അപകടകാരികളായേക്കാവുന്ന പുതിയ കൊറോണ വൈറസിൻെറ കണ്ടെത്തൽ പ്രശ്നം വീണ്ടും സങ്കീർണ്ണമാകുമോ എന്ന ആശങ്ക രാഷ്ട്രീയ നേതൃത്വത്തിനുണ്ട്. പ്രത്യേകിച്ചും പ്രതിരോധ കുത്തിവെയ്പ്പുകൾ നിഷ്ക്രീയമാക്കാനുള്ള ശേഷി രൂപമാറ്റം വന്ന വൈറസിനുണ്ടാകുമോ എന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയോടെ നീങ്ങാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. ഇന്നലെ യുകെയിൽ 738 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. പുതിയതായി 12718 പേർക്കാണ് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കൊലപാതകത്തിന് തൊട്ടുമുമ്പ് തുർക്കികാരനായ ഭർത്താവ് ഭാര്യയുമായി സെൽഫിക്ക് പോസ് ചെയ്തതായും പിന്നീട് ദാരുണമായ കൊലപാതകം നടത്തിയതായും കണ്ടെത്തി . തുർക്കിയിലെ മുഗ്ല നഗരത്തിലെ ബട്ടർഫ്ലൈ വാലിയിലാണ് പ്രസ്തുത സംഭവം നടന്നത്. 32കാരിയായ ഭാര്യ സെമ്ര അയസലിനെയും അവരുടെ ഗർഭസ്ഥശിശുവിനെയും കൊലപ്പെടുത്തിയ കേസിൽ ഹകാൻ അയസലിനെ അറസ്റ്റ് ചെയ്തു . മലഞ്ചെരുവിൽ നിന്ന് തള്ളിയിട്ടാണ് ഹകാൻ അയസൽ കൊലപാതകം നടത്തിയത്.

അപകട മരണം എന്ന് ആദ്യം കരുതിയ സംഭവത്തിൻെറ ചുരുളഴിഞ്ഞത് വളരെ വിദഗ്ധമായാണ്. കൊലപാതകത്തിന് തൊട്ടുമുമ്പ് തൻറെ ഭാര്യയുമായി സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തത് അന്വേഷണത്തെ വഴിതെറ്റിക്കാനായിരുന്നു. അതോടൊപ്പം 3 മണിക്കൂറോളം അവർ മലഞ്ചെരുവിൽ ഇരിക്കാനുള്ള കാരണം കുറ്റകൃത്യം നടത്തുമ്പോൾ അരികെ ആരും ഇല്ല എന്ന് ഉറപ്പു വരുത്താനാണെന്ന് പ്രോസിക്യൂട്ടർമാർ വാദിച്ചു. അന്വേഷണത്തിലേയ്ക്ക് വെളിച്ചം വീശിയത് ഹകാൻ തൻെറ ഭാര്യയുടെ പേരിൽ എടുത്ത അപകട ഇൻഷുറൻസിനെ കുറിച്ചുള്ള വിവരം പുറത്തുവന്നതാണ്. 400,000 ടർക്കിഷ് ലിറ(40,865 പൗണ്ട് ) ആണ് കൊലപാതകത്തിന് മുമ്പ് അപകട ഇൻഷുറൻസ് എടുത്തിരുന്നത്.

RECENT POSTS
Copyright © . All rights reserved