Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രാജ്യത്തെ സൈനികരുടെ സ്വകാര്യ വിവരങ്ങൾ അടങ്ങിയ കമ്പ്യൂട്ടർ സർവറുകളിലേയ്ക്ക് നുഴഞ്ഞുകയറ്റം ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഗുരുതരമായ വീഴ്ചയാണ് ഈ കാര്യങ്ങളിൽ സംഭവിച്ചതെന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. നിലവിൽ സായുധ സേനയിൽ ജോലി ചെയ്യുന്നവരുടെയും വിരമിച്ചവരുടെയും ഉൾപ്പെടെയുള്ള പേരുകളും ബാങ്ക് വിവരങ്ങളും അടങ്ങിയ പ്രതിരോധ മന്ത്രാലയം ഉപയോഗിക്കുന്ന പെറോൾ സംവിധാനം ആണ് ഹാക്ക് ചെയ്യപ്പെട്ടത്.

ഹാക്ക് ചെയ്തതിന് പിന്നിൽ ആരാണെന്നോ എന്തിനു വേണ്ടിയാണ് ഇത് ചെയ്തതെന്നോ ഉള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നിലവിൽ ഒരു ബാഹ്യ കരാറുകാരനാണ് വിവരങ്ങൾ അടങ്ങിയ സെർവർ കൈകാര്യം ചെയ്തിരുന്നത്. കടന്നുകയറ്റം നടന്നതായി സൂചന ലഭിച്ച ഉടനെ സെർവറുമായുള്ള ഓൺലൈൻ ഇന്റർനെറ്റ് ബന്ധങ്ങൾ വിച്ഛേദിച്ച്‌ ഓഫ് ലൈൻ മോഡിലേക്ക് മാറുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. സംഭവത്തെക്കുറിച്ച് പ്രതിരോധ സെക്രട്ടറി ഗ്രാൻ്റ് ഷാപ്‌സ് ഇന്ന് കോമൺസിൽ എംപിമാരെ അറിയിക്കും. ഹാക്കിങ്ങിന് പിന്നിൽ ആരാണെന്നുള്ളത് അറിവായിട്ടില്ലെങ്കിലും യുകെ രാഷ്ട്രീയത്തിലും ജനാധിപത്യ പ്രക്രിയകളിലും ഇടപെടാൻ ശ്രമിക്കുന്ന സൈബർ ഹാക്കിങ്ങിന് പിന്നിൽ റഷ്യൻ ഇൻ്റലിജൻസ് ആണെന്ന് 2023 ഡിസംബറിൽ നാഷണൽ സൈബർ സെക്യൂരിറ്റി സെൻ്റർ പറഞ്ഞിരുന്നു .

കഴിഞ്ഞ കുറെ നാളുകളായി ഒട്ടേറെ സൈബർ ആക്രമണങ്ങൾ യുകെയിൽ വാർത്തകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം സൈബർ ഹണി ട്രാപ്പിൽ മന്ത്രിയും എംപിമാരും മുതിർന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പത്രപ്രവർത്തകരും കുടുങ്ങിയ സംഭവം വൻ വാർത്താ പ്രാധാന്യത്തോടെയാണ് യുകെയിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ആ സംഭവം വിവാദമായതോടെ കൺസർവേറ്റീവ് എംപി വില്യം വ്രാഗ് പാർട്ടി വിപ്പ് സ്ഥാനം രാജിവച്ചിരുന്നു . ഡേറ്റിംഗ് ആപ്പിൽ എംപിമാരുടെ സ്വകാര്യ ഫോൺ നമ്പറുകൾ മറ്റൊരാളുമായി പങ്കുവെച്ചത് താനാണെന്ന് വില്യം വ്രാഗ് സമ്മതിച്ചിരുന്നു. രാജ്യത്തെ ദുർബലമാക്കാൻ പ്രതിലോമ ശക്തികൾ വൻ തോതിൽ സാങ്കേതികവിദ്യ ഉപയോഗിച്ച് തുടങ്ങിയത് ഇതിന് ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നു. ദുർബലമായ പാസ്സ്‌വേർഡുകൾ സ്മാർട്ട്ഫോണുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളിൽ ഉപയോഗിക്കുന്നത് നിയമം മൂലം നിരോധിക്കാനുള്ള പദ്ധതി ഉൾപ്പടെയുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് .

ഇതിൻറെ ഭാഗമായി 1 2 3 4 5 എന്നതുപോലുള്ള സാധാരണ വാക്കുകള്‍ ഇനി പാസ്‌വേഡ് ആയി നൽകാൻ സാധിക്കില്ല. ഹാക്കിംഗിൽ നിന്നും സൈബർ ആക്രമണങ്ങളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ പ്രാബല്യത്തിൽ വരുമെന്ന് ഡിപ്പാർട്ട്മെൻ്റ് ഫോർ സയൻസ്, ഇന്നൊവേഷൻ ആൻ്റ് ടെക്നോളജി അറിയിച്ചു. നിയമം നിലവിൽ വരുന്നതോടെ ഫോണുകൾ , ടിവികൾ, സ്മാര്‍ട്ട് ഡോർ ബെല്ലുകൾ തുടങ്ങിയവയുടെ നിർമ്മാതാക്കൾ തങ്ങൾ നിർമ്മിക്കുന്ന ഉപകരണങ്ങൾ സൈബർ കുറ്റവാളികളുടെ ആക്രമണത്തിൽ നിന്ന് പ്രതിരോധിക്കുന്നത് നിയമം മൂലം ബാധ്യതയായി മാറും. ഇതിൻറെ ഭാഗമായി സുരക്ഷാപ്രശ്നങ്ങളെ കുറിച്ചും ഇടവേളകളിൽ പാസ്സ്‌വേർഡുകൾ മാറ്റുന്നതിനെ കുറിച്ചും ഇനി ഉപഭോക്താക്കൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ യഥാസമയം നൽകേണ്ടത് നിർമ്മാതാക്കളുടെ ചുമതലയാണ്.

പുതിയ നിയമങ്ങൾ സൈബർ അറ്റാക്കിനെ കുറിച്ച് ഭയമില്ലാതെ ഇൻറർനെറ്റുമായി ബന്ധിപ്പിക്കപ്പെടുന്ന ഉപകരണങ്ങൾ മേടിക്കാൻ ഉപഭോക്താക്കൾക്ക് ആത്മവിശ്വാസം നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇൻറർനെറ്റുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സ്വകാര്യതയും ഡേറ്റയും പണവും സുരക്ഷിതമാക്കാൻ ഉചിതമായ നിയമങ്ങൾ ലോകത്തിലാദ്യമായി ബ്രിട്ടൻ നടപ്പിൽ വരുത്തുകയാണെന്ന് ശാസ്ത്ര-സാങ്കേതിക മന്ത്രി ജോനാഥൻ ബെറി പറഞ്ഞു. സൈബർ തട്ടിപ്പിലൂടെ യുകെയിൽ ഓരോ മിനിറ്റിലും 2300 പൗണ്ട് നഷ്ടമാകുന്നുവെന്നാണ് ഏകദേശ കണക്കുകൾ

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ പൊതുസ്ഥലങ്ങളിലെ ടോയ്‌ലറ്റുകൾ ഇനി സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായിരിക്കുമെന്ന നിർദ്ദേശം നിലവിൽ വരികയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പുതിയതായി നിർമ്മിക്കുന്ന നോൺ റസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് പുതിയ നിർദ്ദേശങ്ങൾ ബാധകമാണ്. 2021 – ലാണ് ഈ പുതിയ നിർദ്ദേശം സർക്കാരിൻറെ മുന്നിലെത്തിയത്. അന്നുമുതൽ ഈ നിർദ്ദേശം ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെടുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന ആക്ഷേപം ശക്തമാണ്. ഈ വിഭാഗത്തിൽ പെട്ടവർക്ക് ഏതുതരം ടോയ്‌ലറ്റുകൾ ഉപയോഗിക്കാൻ പറ്റും എന്നതിനെ കുറിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ് . ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ടവർക്ക് ഇതുവരെ ബദൽ പദ്ധതികളൊന്നും നിർദ്ദേശിക്കപ്പെട്ടിട്ടില്ല.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പൊതുവായി ഉപയോഗിക്കുന്ന ടോയ്‌ലറ്റുകളിൽ പോകാൻ ഇഷ്ടമില്ലാത്തതിന്റെ പേരിൽ പല സ്കൂളുകളിലെയും വിദ്യാർത്ഥിനികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതായുള്ള റിപ്പോർട്ടുകളും ഇതിനിടെ സർക്കാരിൻറെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. നേരെത്തെ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട രോഗികളെ വാർഡുകളിൽ താമസിപ്പിക്കുമ്പോൾ എന്ത് ചെയ്യണം എന്ന കാര്യത്തിൽ എൻഎച്ച്എസ് പുതിയ മാർഗനിർദേശം നൽകിയിരുന്നു . ഇതിൻറെ അടിസ്ഥാനത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ ഇനി മുതൽ സിംഗിൾ സെക്സ് ഫീമെയിൽ വാർഡുകളിൽ പ്രവേശിപ്പിക്കുകയില്ല. ബയോളജിക്കൽ സെക്സിന്റെ പ്രാധാന്യം ഊന്നി പറയുന്നതാണ് പുതിയ നിർദ്ദേശങ്ങൾ.

പുരുഷന്മാരുടെ കാര്യത്തിലും സമാനമായ നിർദ്ദേശം ഉൾപ്പെടുത്തിയിട്ടുണ്ട്. അതായത് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെടുന്ന പുരുഷന്മാരെയും ഇനി മുതൽ സിംഗിൾ സെക്സ് മെയിൽ വാർഡുകളിൽ പ്രവേശിപ്പിക്കുകയില്ല. ഇതിനർത്ഥം ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെടുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും അവർക്ക് അനുയോജ്യമായ ഒറ്റ മുറികൾ നൽകേണ്ടതായി വരും. ഇത് പ്രധാനമായും രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായാണ് നടപ്പിലാക്കുന്നത് എന്നതാണ് സർക്കാരിന്റെ നിലപാട് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒന്നിൽ കൂടുതൽ മരുന്നുകൾ കഴിക്കുന്നവർ തങ്ങൾ കഴിക്കുന്ന മരുന്നുകൾ തമ്മിലുള്ള പ്രവർത്തനം തടയാനായുള്ള മുൻകരുതലുകൾ എടുക്കാറുണ്ട്. എന്നാൽ മരുന്നുകൾ കഴിക്കുമ്പോൾ കൂടെ കഴിക്കുമ്പോൾ കഴിക്കുന്ന ആഹാരങ്ങളെപ്പറ്റിയും നമ്മൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. എൽഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ ആളുകൾ സാധരണ കഴിക്കാറുള്ള മരുന്നാണ് സ്റ്റാറ്റിനുകൾ. ഇവ ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. എന്നാൽ ഈ മരുന്നുകൾ കഴിക്കുമ്പോൾ ഗ്രേപ്പ്ഫ്രൂട്ട് ജ്യൂസ് കഴിക്കുമ്പോൾ ശ്രദ്ധിക്കണം.

ശരീരത്തിലെ സ്റ്റാറ്റിൻ മെറ്റബോളിസത്തിന് ഉത്തരവാദികളായ എൻസൈമിനെ തടയുന്ന സംയുക്തങ്ങൾ പഴത്തിൽ അടങ്ങിയിട്ടുണ്ട്. എൻഎച്ച്എസിൽ മരുന്നുകളുമായുള്ള പ്രതിപ്രവർത്തനത്തിന് സാധ്യതയുള്ളതിനാൽ ഗ്രേപ്പ്ഫ്രൂട്ട് കഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കാൻ സ്റ്റാറ്റിൻ മരുന്ന് കഴിക്കുന്ന രോഗികളെ ഡോക്ടർമാർ ഉപദേശിക്കാറുണ്ട്. അല്ലെങ്കിൽ ഗ്രേപ്പ്ഫ്രൂട്ടിൻെറ അളവ് കുറയ്ക്കാനും ആവശ്യപ്പെടാറുണ്ട്. ഗ്രേപ്പ്ഫ്രൂട്ട് ജ്യൂസ് ശരീരത്തിലെ സ്റ്റാറ്റിൻ മെറ്റബോളിസത്തിന് ആവശ്യമായ എൻസൈമിനെ തടയുന്നു. ഇത് മരുന്നുകളുടെ ശേഖരണത്തിനും പാർശ്വഫലങ്ങളുടെ അപകടസാധ്യതയ്ക്കും കാരണമാകുന്നതായി അസ്സോസിയേഷൻ ഓഫ് ഇൻഡിപെൻഡൻ്റ് മൾട്ടിപ്പിൾ ഫാർമസിയിലെ ചീഫ് എക്സിക്യൂട്ടീവായ ഡോ. ലെയ്‌ല ഹാൻബെക്ക് പറയുന്നു.

രക്തം കട്ടപിടിക്കുന്നത് തടയുന്നതിനും ചികിത്സിക്കുന്നതിനുമായി ഉപയോഗിക്കുന്ന മരുന്നാണ് വാർഫറിൻ. ബ്രോക്കോളി, ചീര തുടങ്ങിയ ഇലക്കറികൾ കഴിക്കുന്നത് എന്നും പ്രോത്സാഹിപ്പിക്കാറാണുള്ളത് എങ്കിലും വാർഫറിൻ എടുക്കുന്നവർ ഇത് കഴിക്കുമ്പോൾ ശ്രദ്ധിക്കണം. വൈറ്റമിൻ കെ ധാരാളമായി അടങ്ങിയിരിക്കുന്ന ചില പച്ച പച്ചക്കറികൾ, കാലെ, ബ്രോക്കോളി, ചീര എന്നിവയ്ക്ക് വാർഫറിൻ്റെ ഫലപ്രാപ്തി കുറയ്ക്കാൻ കഴിയും. ഇലക്കറികൾ കൂടാതെ, വാർഫറിൻ രോഗികൾ ക്രാൻബെറി ജ്യൂസും ക്രാൻബെറിയും കഴിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കാനും ശ്രദ്ധിക്കണം. ക്രാൻബെറി കഴിക്കുന്നത് വഴി വാർഫറിൻെറ പ്രവർത്തനം തീവ്രമാകും.

വിഷാദരോഗത്തിനുള്ള മരുന്നായി സാധാരണ ഉപയോഗിക്കപ്പെടുന്ന മരുന്നാണ് സെൻ്റ് ജോൺസ് വോർട്ട്. എന്നാൽ ഇവ ഗർഭനിരോധന ഗുളികയുടെ മെറ്റബോളിസത്തെ ബാധിക്കുകയും അതിൻ്റെ ഫലപ്രാപ്തി കുറയ്ക്കുകയും ചെയ്യും. ആൻറിബയോട്ടിക്കുകൾ കഴിക്കുമ്പോൾ മദ്യപാനത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഫാർമസിസ്റ്റുകൾ സ്ഥിരമായി ആളുകളോട് പറയാറുണ്ട്. എല്ലുകളുടെ ആരോഗ്യം വർധിപ്പിക്കുന്നതിനും ഒടിവുകൾ തടയുന്നതിനും പ്രായമായവർ കാൽസ്യം സപ്ലിമെൻ്റുകൾ പതിവായി ഉപയോഗിക്കുന്നവർ ആൻറിബയോട്ടിക്കുകൾ, മലേറിയ പ്രതിരോധത്തിനുള്ള മരുന്നുകൾ ഉൾപ്പെടെ കഴിക്കുമ്പോഴുള്ള അപകടസാധ്യതയെക്കുറിച്ച് ഫാർമസിസ്റ്റുകൾ മുന്നറിയിപ്പ് നൽകാറുണ്ട്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രാഡ് ഫോർഡിൽ വീടിന് തീപിടിച്ച് 10 വയസ്സുകാരിയായ പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടു. 37 വയസ്സുകാരിയായ ഒരു സ്ത്രീയും പതിനൊന്നും ആറും മൂന്നും പ്രായമുള്ള മൂന്നു കുട്ടികളും പരുക്ക് പറ്റി ആശുപത്രിയിലാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.


പെൺകുട്ടി സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് കിങ്സ് ഡെയ്ൽ ഡ്രൈവിൽ വീടിന് ഗുരുതരമായ തീപിടുത്തമുണ്ടായതായി യോർക്ക് ഷെയർ പോലീസിന് വിവരം ലഭിച്ചത്. ഇത് തികച്ചും ദാരുണമായ സംഭവമാണെന്നും ദുരന്തം നേരിട്ട കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുന്നതായും ബ്രാഡ്‌ഫോർഡ് ജില്ലാ പോലീസിലെ ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ സഹീർ അബ്ബാസ് പറഞ്ഞു. തീപിടുത്തത്തിന്റെ കാരണത്തെ കുറിച്ച് അഗ്നിശമന സേന നടത്തിയ അന്വേഷണത്തിൽ സംശയിക്കുന്ന തരത്തിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യോർക്ക് ഷെയറിലെ ഒരു പബ്ബിലെ കാർ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന വാനിൽ നിന്ന് 40 മില്യൺ പൗണ്ട് വിലമതിക്കുന്ന കൊക്കെയ്ൻ പിടിച്ചെടുത്തു. സംഭവത്തെ തുടർന്ന് 4 പേർ പോലീസ് പിടിയിലായിട്ടുണ്ട്. ഈസ്റ്റ് യോർക്ക് ഷെയറിലെ സ്റ്റാഗ്സ് ഹെഡ് ഇന്നിന്റെ കാർ പാർക്കിലാണ് 500 കിലോയോളം വരുന്ന മയക്കു മരുന്ന് പോലീസ് പിടിച്ചെടുത്തത്.

കടലിൽ നിന്ന് ഒരു ബോട്ടിൽ മയക്കുമരുന്നുകൾ തീരത്തേയ്ക്ക് കടത്തുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത് . ബോട്ട് പിന്നീട് ഈസിംഗ്ടൺ ബീച്ചിൽ ഉപേക്ഷിച്ചതായി നാഷണൽ ക്രൈം ഏജൻസി അറിയിച്ചു. മയക്കുമരുന്ന് കണ്ടെത്തിയ പബ്ബ് ബീച്ചിൽ നിന്നും ഏകദേശം 18 മൈൽ അകലെയാണ്. പിടിച്ചെടുത്ത മയക്കുമരുന്നുകൾ യുകെയിൽ ഉടനീളം വിറ്റഴിക്കാനാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചവരുടെ ലക്ഷ്യമെന്ന് എൻ സി എ അറിയിച്ചു.

മയക്കുമരുന്ന് കടത്താൻ ഗൂഢാലോചന നടത്തിയതായി സംശയിക്കുന്ന ആർഗിൽ സ്വദേശിയായ 22 കാരനും ഒബാനിൽ നിന്നുള്ള 32 കാരനും സ്കോട്ട് ലൻഡിലെ കാംബെൻട്യൂണിൽ നിന്നുള്ള 24 കാരനും കസ്റ്റഡിയിൽ ഉണ്ട് . ഇതുകൂടാതെ കൊളംബിയയിൽ നിന്നുള്ള 39 വയസ്സുള്ള ഒരാളും അറസ്റ്റിലായിട്ടുണ്ട്. എൻസിഎ നടത്തിയ വിപുലമായ മയക്കുമരുന്ന് വേട്ടയ്ക്ക് ഹംബർസൈഡ് പോലീസിന്റെയും യോർക്ക്ഷയർ ആൻഡ് ഹംബർ റീജിയണൽ ഓർഗനൈസ്ഡ് ക്രൈം യൂണിറ്റിന്റെയും ബോർഡർ ഫോഴ്സിന്റെയും പിന്തുണയും ഉണ്ടായിരുന്നു .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെറും 25 വയസ്സ് മാത്രം പ്രായമുള്ള മലയാളി പെൺകുട്ടി ബർട്ടൻ ഓൺ ട്രെന്റിലെ വീട്ടിൽ കുഴഞ്ഞുവീണ് മരണമടഞ്ഞതിന്റെ ഞെട്ടലിലാണ് യുകെ മലയാളികൾ . ജോർജ് വറീത് റോസിലി ജോർജ് എന്നിവരുടെ ഏറ്റവും ഇളയ മകളായ ജെറീന ജോർജാണ് എല്ലാവരെയും കണ്ണീരിലാഴ്ത്തി അകാലത്തിൽ വിട പറഞ്ഞത്. ജെറീന ജോർജ് യു കെ യിലെ പ്രശതമായ ടാക്സ് അഡ്വൈസറി കമ്പനി യായ ബീ ഡി ഓ നോട്ടിംഗാമിൽ ചാർട്ടേഡ് അക്കൗണ്ടന്റ് / സീനിയർ ടാക്സ് അഡ്വൈസർ ആയി ജോലി ചെയ്‌ത്‌ വരുകയായിരുന്നു .

ജെറീന സ്വന്തം വീട്ടിൽ എക്സസൈസ് ചെയ്യുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ മലയാളം യുകെ ന്യൂസിനോട് പറഞ്ഞത്. ഉടനെ തന്നെ നേഴ്സും ആക്സിഡൻറ് ആൻ്റ് എമർജൻസി വിഭാഗത്തിൽ ജോലി ചെയ്യുകയും ചെയ്യുന്ന അമ്മ റോസിലി സിപിആർ കൊടുക്കുകയും എമർജൻസി സഹായം അഭ്യർത്ഥിക്കുകയും ചെയ്തു . എമർജൻസി ആൻ്റ് ആംബുലൻസ് വിഭാഗം സ്ഥലത്തെത്തിയെങ്കിലും ജെറീന സംഭവസ്ഥലത്തു തന്നെ മരിച്ചതായാണ് അറിയാൻ സാധിച്ചത്. ജെറീനയുടെ മരണം ഹൃദയാഘാതത്തെ തുടർന്നാണെന്നാണ് പ്രാഥമിക വിവരം.

ജോർജ് വറീതും റോസിലിയും ബർട്ടൻ ഓൺ ട്രെൻ്റ്രിന്റെ ആദ്യകാല മലയാളികളാണ്. പിതാവ് ജോർജ് അങ്കമാലി പാലിശേരി വെട്ടിക്കയിൽ കുടുംബാംഗമാണ് . ജെറീനയുടെ അമ്മ റോസിലി ബർട്ടൻ ഹോസ്പിറ്റൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലാണ് ജോലി ചെയ്യുന്നത് ജെറീനയ്ക്ക് രണ്ടു മൂത്ത സഹോദരിമാരാണ് ഉള്ളത് . മെറീന ലിയോയും അലീന ജോർജും. മെറീനയും ഭർത്താവ് ലിയോയും സ്ക്രൺത്രോപ്പിലാണ് താമസിക്കുന്നത് . രണ്ടാമത്തെ ചേച്ചി അലീന ജോർജ് അധ്യാപികയായി സിംഗപ്പൂരിൽ ആണ് ..

ജെറീന ജോർജിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരാണ്. എന്നാൽ സാധാരണ ആരോഗ്യ മേഖലയ്ക്ക് പകരം തന്റെ അശ്രാന്ത പരിശ്രമം കൊണ്ട് മലയാളികളിൽ അധികമാരും കടന്നു ചെന്നിട്ടില്ലാത്ത പുതിയൊരു മേഖലയിൽ കൈയ്യൊപ്പ് ചാർത്തിയിരിക്കുകയാണ് യുകെ മലയാളി ജിയാൻ ജോർജ് സിറിയക്. യുകെയിലെ പ്രായം കുറഞ്ഞ മലയാളി അസോസിയേറ്റ് ആംബുലൻസ് പ്രാക്ടീഷണർമാരിൽ (എഎപി) ഒരാൾ എന്ന നേട്ടമാണ് ജിയാൻ കൈവരിച്ചിരിക്കുന്നത്. വെസ്റ്റ് മിഡ്ലാൻഡ് ആംബുലൻസ് സർവീസ് യൂണിവേഴ്സിറ്റി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ സ്റ്റുഡൻറ് പാരാമെഡിക് (ബിഎസ്സി പാരാമെഡിക് സയൻസ് ബാൻഡ് 6) ആയാണ് ജിയാൻ ഇപ്പോൾ ജോലി ചെയ്യുന്നത്.

ആംബുലൻസ് സർവീസുകളിൽ പാരാമെഡിക്കലുകൾ വഹിക്കുന്ന പങ്ക് സുപ്രധാനമാണ്. അത്യാഹിത സാഹചര്യങ്ങളിൽ രോഗികളുടെ പക്കൽ ഇവരാണ് രോഗിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി പ്രാഥമിക ചികിത്സ നൽകുക. സിപിആർ, ഡിഫിബ്രില്ലേഷൻ, അഡ്വാൻസ്ഡ് എയർവെ മാനേജ്മെൻറ് തുടങ്ങിയവയ്ക്കുള്ള പരിശീലനങ്ങൾ പാരാമെഡിക്കുകൾക്ക് നൽകുന്നുണ്ട്. രോഗികൾക്ക് ആശുപത്രിയിൽ നിന്നുള്ള വൈദ്യസഹായം ആവശ്യമാണോ എന്ന് തീരുമാനിക്കുന്നതും ഇവർ തന്നെ. രോഗികൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് പരിചരണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് പുറമേ, ആശുപത്രിയിൽ എത്തിച്ചേർന്നാൽ മെഡിക്കൽ ടീമിന് രോഗികളുടെ അവസ്ഥയെപ്പറ്റിയുള്ള സുപ്രധാന വിവരങ്ങൾ ഇവരാണ് കൈമാറുക.

മർച്ചന്റ് നേവിയിലെ സെക്കൻഡ് ഓഫീസർ എന്ന ജോലി ഉപേക്ഷിച്ചാണ് മനുഷ്യജീവൻ രക്ഷിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന പാരാമെഡിക്കൽ മേഖലയിലേയ്ക്ക് ജിയാൻ കടന്നുവന്നത്. സിറിയക് അഗസ്റ്റിൻ നെല്ലിക്കുന്നേൽ ആനി സിറിയക് ദമ്പതികളുടെ രണ്ടാമത്തെ മകനായ ജിയാൻ മൂത്ത ചേട്ടൻറെ പാത പിന്തുടർന്നാണ് മർച്ചന്റ് നേവിയിൽ തൻറെ ജോലി തിരഞ്ഞെടുത്തത്. ജിയാൻെറ മൂത്ത ജേഷ്ഠൻ ക്യാപ്റ്റൻ ജിതേഷ് സിറിയകും ഇളയ സഹോദരൻ ജെറി പീറ്റർ സിറിയകും മർച്ചൻ്റ് നേവിയിലാണ് ജോലി ചെയ്യുന്നത്.എന്നാൽ എന്നും ആതുര ശുശ്രൂഷയോടെ താത്പര്യമുള്ള ജിയാൻ 2 വർഷത്തിന് ശേഷം ഈ ജോലി ഉപേക്ഷിച്ച് തന്റെ സ്വപ്നങ്ങൾക്ക് ജീവൻ നൽകാൻ തീരുമാനിക്കുകയായിരുന്നു. ഡിമെൻഷ്യ ഹോമിൽ ജോലി ചെയ്യാൻ തുടങ്ങിയ ജിയാൻ പിന്നീട് ആംബുലൻസ് സർവീസിലേക്ക് മാറി. വൈകാതെ ആംബുലൻസ് സർവീസിലെ ഹൈ ഡിപെൻഡൻസി യൂണിറ്റിൽ (എച്ച് ഡി യു) പ്രവർത്തിക്കാൻ തുടങ്ങി. ലണ്ടനിൽ നിന്ന് ബെർമിംഗ്ഹാമിലേക്ക് മാറിയതിനു ശേഷം 4 ആഴ്ച കോഴ്സായ ബ്ലൂ ലൈറ്റ് ഡ്രൈവിംഗ് കോഴ്സ് (അഡ്വാൻസ്ഡ് ഡ്രൈവർ ട്രെയിനിങ് ) ചെയ്തു. ഈ കാലയളവിലാണ് വെസ്റ്റ് മിഡ്ലാൻഡ് ആംബുലൻസ് സർവീസിൽ നിന്ന് സ്റ്റുഡൻസ് പാരാമെഡിക്സിനെ പറ്റി ജിയാൻ അറിഞ്ഞത്. തുടർന്ന് അപേക്ഷിക്കുകയും ട്രസ്റ്റിൽ ജോലി ലഭിക്കുകയുമായിരുന്നു.


കേരളത്തിൽ പാലാ നെല്ലിക്കുന്നേൽ കുടുംബാംഗമാണ് ജിയാൻ ജോർജ് സിറിയക്. പത്താം ക്ലാസ് വരെ കേരളത്തിലായിരുന്നു ജിയാന്റെ പഠനം. തുടർന്ന് നേഴ്സ് ആയ അമ്മയോടൊപ്പം 2003 -ൽ യുകെയിലേക്ക് വരുകയായിരുന്നു. ഗുഡ് ഹോപ്പ് ഹോസ്പിറ്റലിലെ നേഴ്സ് ആണ് ജിയാന്റെ ഭാര്യ നീതു സിറിയക്. ജിയാൻ – നീതു ദമ്പതികൾക്ക് ജോനാഥൻ, എറിക്, ജേക്കബ് എന്നീ മൂന്ന് മക്കളാണുള്ളത്.
ഇന്നലെ മൂത്ത മകൻ ജോനാഥൻെറ ആദ്യകുർബാന സ്വീകരണമായിരുന്നെന്ന സന്തോഷവും ജിയാൻ മലയാളം യുകെയുമായി പങ്കുവച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ മേയർ സ്ഥാനത്തേയ്ക്ക് ഉള്ള തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി സ്ഥാനാർത്ഥി സാദിഖ് ഖാന് ചരിത്ര വിജയം. ടോറി പാർട്ടിയുടെ സ്ഥാനാർത്ഥിയായ സൂസൻ ഹാളിനെയാണ് സാദിഖ് ഖാൻ പരാജയപ്പെടുത്തിയത്. അദ്ദേഹത്തിന് 1,088,225 വോട്ടുകൾ ആണ് (43.8% ) ലഭിച്ചത് . സൂസൻ ഹാൾ 812,397 വോട്ടുകൾ (32.7%) നേടി . 276,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സാദിഖ് ഖാൻ മേയർ പദവിയിലെത്തിയത്.


നേരത്തെ ബോറിസ് ജോൺസനും കെൻ ലിവിംഗ്സ്റ്റണും രണ്ടു തവണ ഈ പദവിയിൽ എത്തിയിരുന്നു. എന്നാൽ ലണ്ടനിൽ മൂന്ന് തവണ മേയറായി ഒരാൾ അധികാരത്തിലെത്തുന്നത് ആദ്യമായാണ് . ഇംഗ്ലണ്ടിൽ ഉടനീളം കൗൺസിൽ തിരഞ്ഞെടുപ്പിൽ ടോറികൾക്ക് കടുത്ത തിരിച്ചടിയാണ് ഉണ്ടായത്. സുനകിന്റെ റിച്ച് മൗണ്ട് മണ്ഡലം ഉൾപ്പെടുന്ന ഈസ്റ്റ് മിഡ് ലാൻഡിലെ നേർവി പാർട്ടിക്ക് വൻ നാണക്കേടായി. യോർക്ക്, നോർത്ത് യോർക്ക് ഷയർ എന്നീ സ്ഥലങ്ങളിലെയും മേയർ പദവികളിൽ ജയിച്ചത് ലേബർ പാർട്ടിയാണ്.

ഇതിനിടെ മുസ്ലിം ജനവാസ മേഖലയിൽ വോട്ട് കുറഞ്ഞതിനെ കുറിച്ച് പരിശോധിക്കുമെന്ന് ലേബറിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനമുള്ള എല്ലി റിപ്സ് പറഞ്ഞു. ഇസ്രയേൽ- ഹമാസ് യുദ്ധത്തെ കുറിച്ചുള്ള പാർട്ടിയുടെ നിലപാട് മൂലം മുസ്ലിം വോട്ടുകളിൽ കടുത്ത വിള്ളൽ ഉണ്ടായതായാണ് പാർട്ടികേന്ദ്രങ്ങൾ വിലയിരുത്തുന്നത്. ഇസ്രയേൽ – ഗാസ യുദ്ധത്തെ കുറിച്ചുള്ള ലേബർ നിലപാടിൽ പാർട്ടിയുടെ ഉന്നത തലങ്ങളിൽ കടുത്ത ഭിന്നിപ്പ് ഉണ്ടായിരുന്നു എന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. മാസങ്ങൾ നീണ്ട തർക്കത്തിനൊടുവിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് ലേബർ പാർട്ടി ഗാസ സംഘർഷത്തിൽ അടിയന്തിര വെടിനിർത്തലിന് ആഹ്വാനം ചെയ്തത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഡാഷ് ക്യാമുകൾ ശരിയായി ഉപയോഗിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപറഞ്ഞു കൊണ്ട് വിദഗ്ധർ രംഗത്ത്. ശരിയായ ഡാഷ് ക്യാമുകൾ ഇല്ലെങ്കിൽ കാർ ഇൻഷുറൻസ് വരെ അസാധുവാക്കപ്പെടുമെന്നും മോട്ടോറിംഗ് വിദഗ്ധർ യുകെ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നു. മോട്ടോർവേകളിലെ നിയമവിരുദ്ധമായ രീതിയിൽ വാഹനങ്ങൾ ഓടിക്കുന്നവരെ കണ്ടെത്തുന്നതിലും ക്ലെയിമുകളിൽ നിന്ന് ഡ്രൈവർമാരെ സംരക്ഷിക്കുന്നതിലും ഡാഷ് ക്യാമുകൾ അത്യാവശ്യമാണ്. നിലവിൽ യുകെയിൽ ഏകദേശം 2.9 ദശലക്ഷം വാഹനമോടിക്കുന്നവരും ഡാഷ് ക്യാമറകൾ ഉപയോഗിക്കുന്നവരാണ്. ഇതിന് പിന്നാലെയാണ് ഇൻഷുറൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പങ്കുവച്ച് വിദഗ്ദ്ധർ മുന്നോട്ട് വന്നിരിക്കുന്നത്.

ഡാഷ് ക്യാമറകളുമായി ബന്ധപ്പെട്ട കുറഞ്ഞ ഇൻഷുറൻസ് ചെലവുകളും പ്രീമിയങ്ങളും പോലുള്ള നിരവധി ആനുകൂല്യങ്ങൾ ഉണ്ടെങ്കിലും ചെറിയ രീതിയിലുള്ള തെറ്റുകൾ പോലും ഇൻഷുറൻസ് കവറേജ് അസാധുവാക്കിയേക്കാം. സെലക്ട് വാൻ ലീസിംഗിലെ മാനേജിംഗ് ഡയറക്ടർ ഗ്രഹാം കോൺവേ, ഡാഷ് ക്യാം വാഹനത്തിൽ ഘടിപ്പിക്കുന്നതിനെപ്പറ്റിയുള്ള പ്രാധാന്യം ഇൻഷുറൻസ് ദാതാക്കളെ അറിയിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറയുന്നു.

വാഹനത്തിൻ്റെ യു എസ് ബി പോർട്ട് വഴിയോ സിഗരറ്റ് ലൈറ്റർ വഴിയോ പല ഡാഷ് ക്യാമുകളും എളുപ്പത്തിൽ ബന്ധിപ്പിപ്പിക്കാൻ കഴിയുമെങ്കിലും ഹാർഡ്-വയർഡ് സജ്ജീകരണം തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. ഹാർഡ്-വയർഡ് സജ്ജീകരണം ഉള്ള വാഹനങ്ങൾ എഞ്ചിൻ ഓഫായിരിക്കുമ്പോഴും പ്രവർത്തിക്കുന്നത് തുടങ്ങിയ നിരവധി നേട്ടങ്ങൾ നൽകുന്നു. എന്നാൽ ഇത്തരത്തിൽ ഹാർഡ് വയറിങ് ചെയ്യുന്നവർ ഇത് വാഹനങ്ങളിൽ വരുത്തുന്ന പരിഷ്കരണമാണെന്ന് മനസിലാക്കി ഇൻഷുറർമാരെ അത് അറിയിക്കേണ്ടതുണ്ട്. അതിനാൽ തന്നെ ക്ലെയിമുകൾ എടുക്കുമ്പോൾ ഉപഭോക്താക്കൾ ഇവ സംബന്ധിച്ചുള്ള നിയമപരമായ കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. അല്ലെങ്കിൽ ഇവ അസാധുവാകാൻ വരെ സാധ്യതയുണ്ടെന്ന് ഗ്രഹാം കോൺവേ പറയുന്നു.

ബെന്നി അഗസ്റ്റിൻ

വെള്ളിയാഴ്ച (മെയ് 3) രാവിലെ 6 മണിക്ക് ഗ്ലാമോർഗനിലെ ബോൺവിൽസ്റ്റണിന് സമീപം എ 48 ൽ ഉണ്ടായ അപകടത്തെ തുടർന്ന് കാറിലുണ്ടായിരുന്ന നാല് യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .
ഗുരുതരമായ അപകടത്തെ തുടർന്ന് കാർഡിഫിലേക്കുള്ള പ്രധാന റോഡ് അടച്ചു. അപകടത്തിൽ പെട്ടത് സൗത്ത് വെയിൽസ്‌ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന മലയാളി കുട്ടികളാണ്.

ഒരു വാഹനം അപകടത്തിൽപ്പെട്ടതായും നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സൗത്ത് വെയിൽസ് പോലീസ് അറിയിച്ചു. ഒരു വക്താവ് പറഞ്ഞു: “കാറിലുണ്ടായിരുന്ന നാല് പേരെ വെയിൽസിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, ഒരാൾക്ക് ജീവന് ഭീഷണിയുണ്ട്, മറ്റ് മൂന്ന് പേർക്ക് ജീവൻ അപകടപ്പെടുത്താത്ത പരിക്കുകളുണ്ടെന്ന് വിവരിക്കുന്നു.”

സംഭവസ്ഥലത്ത് പോലീസ് അന്വേഷണം നടത്തുന്നതിനാൽ ഡിഫ്രിൻ ലെയ്‌നിനും സെൻ്റ് നിക്കോളാസിലെ ട്രാഫിക് ലൈറ്റുകൾക്കുമിടയിൽ റോഡ് ഇപ്പോൾ അടച്ചിരിക്കുന്നു .

സൗത്ത് വെയിൽസ് പോലീസിൽ നിന്നുള്ള ഒരു പ്രസ്താവനയിൽ പറഞ്ഞു: ” രാവിലെ 6.00 ന് ശേഷം, എ 48-ൽ വെയ്ൽ ഓഫ് ഗ്ലാമോർഗനിലെ സെൻ്റ് നിക്കോളാസിൽ ഒറ്റ-വാഹന റോഡ് ട്രാഫിക് കൂട്ടിയിടിയിൽ അടിയന്തര സേവനങ്ങളെ വിളിച്ചിരുന്നു. “കാറിലെ നാല് യാത്രക്കാരെ വെയിൽസിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, തുടർന്ന് നാല് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഒരാൾ ജീവന് അപകടകരമായ നിലയിൽ ചികിത്സയിലാണെന്നും പോലീസ് സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം തുടരുന്നു.

RECENT POSTS
Copyright © . All rights reserved