Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പോലീസ് സേന ഇടപ്പെടുന്നതിന് പിന്നാലെ, മെട്രോപോളിറ്റൻ പോലീസ് തലവൻ രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിഷേധക്കാർ. ക്യാമ്പെയ്ൻ എഗെയ്ൻസ്റ്റ് ആൻറിസെമിറ്റിസവും (സിഎഎ) മുൻ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാനും ആണ് മെറ്റ് പോലീസ് സേനയുടെ തലവനായ സർ മാർക്ക് റൗലി, യഹൂദ വിരുദ്ധ നടപടികൾ നടത്തിയെന്ന് ആരോപിച്ച് അദ്ദേഹം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത്.

യഹൂദവിരുദ്ധ പ്രതിഷേധങ്ങൾ നടത്തിയവർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ സേന പരാജയപ്പെട്ടുവെന്ന് ആരോപിച്ച സുല്ല ബ്രാവർമാൻ സർ മാർക്കിനെയും പോലീസ് സേനയേയും കുറ്റപ്പെടുത്തി. യഹൂദവിരുദ്ധ പെരുമാറ്റം കൈകാര്യം ചെയ്യുന്നതിൽ പോലീസ് സേന പരാജയപ്പെട്ടതായി സുല്ല ബ്രാവർമാൻെറ പ്രസ്താവനയിൽ പറയുന്നു.

പോലീസ് സേന ആദ്യം പുറത്ത് വിട്ട പ്രസ്താവനയിൽ യഹൂദ വിരുദ്ധ പരാമർശം ഉള്ളതായി ആരോപണങ്ങൾ വന്നതിന് പിന്നാലെ ക്ഷമാപണം നടത്തി സേന അധികൃതർ രംഗത്ത് വന്നിരുന്നു. ജൂത വിരുദ്ധ സംഘടനകളെ പ്രീതിപ്പെടുത്തുന്നതിനായി രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്ന പൗരന്മാരുടെ അവകാശങ്ങൾ ലംഘിച്ചുവെന്ന ആരോപണവും സേനയ്‌ക്കെതിരെ ഉണ്ട്. ഉയർന്ന് വരുന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ പോലീസിംഗ് മന്ത്രി ക്രിസ് ഫിൽപ്പ് സംഭവത്തെ അഭിസംബോധന ചെയ്യാൻ അടുത്ത ആഴ്ച സർ മാർക്കുമായി കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചു.

റ്റിജി തോമസ്

ഞാൻ അവാർഡ് സ്വീകരിച്ചത് മലയാളം യുകെ സീനിയർ അസോസിയേറ്റീവ് എഡിറ്റർ ഷിബു മാത്യുവിൽ നിന്നാണ് . യുകെയിൽ എത്തുന്നതിന് മുമ്പ് കേരളത്തിൽ ഒരു മാധ്യമത്തിൽ ജോലി ചെയ്തിരുന്ന അദ്ദേഹം എന്നും പത്രപ്രവർത്തനത്തിനോട് അതിയായ അഭിനിവേശം കാത്തുസൂക്ഷിക്കുന്നയാളാണ് . തന്റെ തിരക്കുകൾ മാറ്റിവെച്ച് എന്നെ സ്വീകരിക്കാൻ അദ്ദേഹം മാഞ്ചസ്റ്റർ എയർപോർട്ടിൽ എത്തിയിരുന്നു. യുകെയിൽ വച്ച് തുടങ്ങിയ പരിചയം അദ്ദേഹം കേരളത്തിൽ അവധിക്ക് വരുമ്പോൾ കണ്ടുമുട്ടാനും പല വിഷയങ്ങളെ കുറിച്ചുമുള്ള ചർച്ചകൾക്ക് തുടക്കമിടാൻ സാധിക്കുകയും ചെയ്തു. ഒരിക്കൽ ഞാൻ ജോലി ചെയ്യുന്ന തിരുവല്ലയിലെ മാക്ഫാസ്റ്റ് കോളേജിൽ അദ്ദേഹം സന്ദർശിക്കുകയുണ്ടായി. ഷിബു മാത്യുവിനൊപ്പം വർക്കല ശിവഗിരി മഠത്തിലേയ്ക്കുള്ള യാത്രയും മഠാധിപതി സച്ചിദാനന്ദ സ്വാമികളുമായി രണ്ടു മണിക്കൂറിലേറെ നേരം നടന്ന സംവാദങ്ങളും മനസ്സിൽ എന്നും പച്ച പിടിച്ചു നിൽക്കുന്ന കാര്യങ്ങളാണ്.

മലയാളം യുകെയുടെ അവാർഡ് നൈറ്റിൽ ഭക്ഷണം ക്രമീകരിച്ചിരുന്നത് ലീഡ്സ് തറവാടായിരുന്നു. യുകെ മലയാളിയും പാല സ്വദേശിയുമായ സിബിയുടെ നേതൃത്വത്തിൽ മലയാള തനിമയുള്ള ഭക്ഷണങ്ങൾ കേരളത്തിൽ കിട്ടുന്നതിനെക്കാൾ രുചികരമായി വിളമ്പുന്നു എന്നതാണ് ലീഡ്സ് തറവാടിന്റെ പ്രത്യേകത. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും പ്രശസ്തരായ മറ്റ് പലരും തറവാട് ലീഡ്‌സ് സന്ദർശിച്ചതിന്റെ വാർത്തകൾ നേരത്തെ വായിച്ചറിഞ്ഞിരുന്നു. നാളുകൾക്ക് ശേഷം തറവാടിന്റെ രുചിക്കൂട്ട് കൊതിപ്പിക്കുന്ന ഓർമ്മകളായി ഇപ്പോഴും മനസിലുണ്ട് .

തിരക്കിനിടയിൽ പരിചയപ്പെടണം എന്ന് വിചാരിച്ച ഒരാളെ കണ്ടുമുട്ടാൻ സാധിച്ചില്ല. അത് മലയാളം യുകെയിൽ ഈസി കുക്കിംഗ് എന്ന പംക്തി കൈകാര്യം ചെയ്തിരുന്ന നോബി ജെയിംസിനെയാണ്. മലയാളം യുകെ അവാർഡ് നൈറ്റിൽ ആദരിക്കപ്പെടുന്ന വ്യക്തികളുടെ ഗണത്തിൽ നോബിയും ഉണ്ടായിരുന്നു. അത് പക്ഷേ പാചക നൈപുണ്യത്തിന്റെ പേരിലായിരുന്നില്ല. മറിച്ച് സമാനതകളില്ലാത്ത ഒരു ദുരന്തത്തെ സമചിത്തതയോടെ നേരിട്ടതിനായിരുന്നു.

ഷെഫായി ജോലി ചെയ്യുമ്പോഴും ഇടയ്ക്ക് ഡ്രൈവറായി സേവനം ചെയ്യുന്ന നോബിക്ക് ഒരു ഇംഗ്ലീഷുകാരനായ ആർമി ഓഫീസറിൽ നിന്ന് മരണത്തിലേക്ക് വരെ നയിക്കപ്പെടാവുന്ന രീതിയിൽ ക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വന്ന കാര്യവും തുടർ സംഭവങ്ങളും ജോജി എന്നോട് നേരെത്തെ പറഞ്ഞിരുന്നു. നോബിയെ മർദ്ദിച്ച ആർമി ഓഫീസർക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ച കാര്യം യുകെയിലെ മുൻ നിര മാധ്യമങ്ങളിലെല്ലാം വാർത്തയായിരുന്നു. മരണതുല്യമായ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട നോബിയുടെ ജീവിതം പിന്നീട് അതിജീവനത്തിന്റേതായിരുന്നു. ശാരീരികമായ വൈഷമ്യത്തിൽ നിന്ന് പൂർണ്ണമായും സുഖം പ്രാപിച്ചില്ലെങ്കിലും നോബി തൻറെ ജീവിതം ധീരമായി തിരികെ പിടിച്ചു. ജോലിയിലും പാചക കുറിപ്പുകളുമായി സമൂഹമാധ്യമങ്ങളിലും മറ്റുള്ളവർക്ക് പ്രചോദനമായും നോബി ഇന്ന് യുകെ മലയാളികളുടെ ഇടയിൽ സജീവ സാന്നിധ്യമാണ്.

ഒന്നു രണ്ടു കാര്യങ്ങൾ കൂടി പങ്കുവെച്ച് മലയാളം യുകെ അവാർഡ് നൈറ്റിനെ കുറിച്ചുള്ള ഈ കുറിപ്പ് ഇവിടെ അവസാനിപ്പിക്കാം..

അവാർഡ് നൈറ്റിനെ കുറിച്ച് ഇതുവരെ എഴുതിയതെല്ലാം യുകെ മലയാളികളെ കുറിച്ചാണ് . എന്നാൽ ഇനി എഴുതാൻ പോകുന്നത് തദ്ദേശീയരായ ഇംഗ്ലീഷുകാരെ കുറിച്ചാണ്. പരിപാടി നടന്ന സ്ഥലമായിരുന്ന വെസ്റ്റ് യോർക്ക് ഷെയറിലെ എംപി , മേയർ, കൗൺസിലർ എന്നിവർ കുടുംബസമേതമാണ് മലയാളം യുകെ അവാർഡ് നൈറ്റിൽ എത്തി ചേർന്നിരുന്നത് . നേരത്തെ എത്തിച്ചേർന്ന അവരെ പരിചയപ്പെടാൻ ഔപചാരിക ചടങ്ങ് തുടങ്ങുന്നതിനു മുമ്പ് എനിക്ക് അവസരം ലഭിച്ചിരുന്നു. കേരളത്തിലെ രീതികളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്ന അവരുടെ പരിപാടികളിൽ ഉടനീളമുള്ള പെരുമാറ്റം. മലയാളികളേക്കാൾ ആവേശത്തോടെ അവാർഡ് നൈറ്റിൽ പങ്കെടുക്കുന്ന എംപിയും മേയറും കൗൺസിലറും എൻറെ മനസ്സിൽ സ്ഥാനം പിടിക്കാൻ ചില കാരണങ്ങൾ ഉണ്ടായിരുന്നു. ഒരു കാരണം പരിപാടിയിൽ തുടക്കം മുതൽ അവസാനം വരെ അവരുടെ സാന്നിധ്യമായിരുന്നു. ചുറ്റും പാർട്ടിക്കാരും അനുചരവൃദ്ധവും ഇല്ലാതെ ജനങ്ങളിൽ ഒരാളായി അലിഞ്ഞുചേരുന്ന ജനപ്രതിനിധികളെ നമ്മൾക്ക് സങ്കൽപ്പിക്കാൻ സാധിക്കുമോ?

മലയാളം യുകെ അവാർഡ് നൈറ്റിൽ മൂന്നു വയസ്സ് മാത്രം പ്രായമുള്ള അരുണിമ സജീഷ് എന്ന കൊച്ചുമിടുക്കി ഏകദേശം 5 മിനിറ്റോളം വരുന്ന ഒരു മലയാള ഗാനം വളരെ മനോഹരമായി ആലപിച്ച് കാണികളെ ഒന്നടങ്കം കൈയ്യിലെടുത്ത് നടത്തിയ പ്രകടനം അതിശയകരമായിരുന്നു. നിറഞ്ഞ കൈയ്യടിയോടെയാണ് ആ കൊച്ചു മിടുക്കിയുടെ പ്രതിഭയെ കാണികൾ പ്രോത്സാഹിപ്പിച്ചത്. അരുണിമ സജീഷിന്റെ പാട്ട് അവസാനിച്ചപ്പോൾ സദസ്സിൽ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച്‌ ഏറ്റവും മനോഹരമായ പ്രോത്സാഹനം നൽകിയത് എംപിയും മേയറും കൗൺസിലറും ഒന്നിച്ചായിരുന്നു. മലയാളി സമൂഹം തൊട്ടുപിന്നാലെ അവരോടൊപ്പം ചേരുകയായിരുന്നു. അവരുടെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ഒരു സാധാരണ കൈയ്യടിയോടെ വേദി വിട്ടിറങ്ങേണ്ടി വരുമായിരുന്നു . ആ കുരുന്നിനും പിതാവായ സജീഷ് ദാമോദരനും മാതാവും സംഗീതജ്ഞയുമായ സ്മിതയ്ക്കും അത് തികച്ചും അവസ്മരണീയമായ അനുഭവമായി മാറിയത് നിറഞ്ഞ സദസ്സിലെ കാണികൾ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കയ്യടിച്ചതോടെയാണ്.

പരിപാടികൾ വിജയകരമായി പൂർത്തിയായി . വളരെ ദൂരത്തുനിന്ന് എത്തിയവർ ഒട്ടേറെയുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരും തിരിച്ചു പോകുന്ന തിരക്കിലാണ്. ഒരു ആസാദാരണ സംഭവത്തിലെയ്‌ക്കാണ്‌ പെട്ടെന്ന് എന്റെ ശ്രദ്ധ ആകർഷിച്ചത്.. പരിപാടിയുടെ ആദ്യം മുതൽ അവസാനം വരെ മുൻനിരയിലിരുന്ന കൗൺസിലർ പോൾ കുക്ക് വേസ്റ്റ് ബോക്സിലേക്ക് ഹാളിൽ ചിതറി കിടക്കുന്ന കടലാസ് കഷണങ്ങളും മറ്റും എടുത്തിടുന്നു. അത് കണ്ട് മറ്റുള്ളവരും അതിനൊപ്പം ചേരുന്നു. ഇങ്ങനെ ചെയ്യാൻ അദ്ദേഹം ആർക്കെങ്കിലും നിർദ്ദേശം കൊടുക്കുന്നതായി കണ്ടില്ല. മറിച്ച് മുന്നിൽ നിന്ന് കാണിച്ചു കൊടുക്കുകയായിരുന്നു. മിനിറ്റുകൾക്കകം പരിപാടി കഴിഞ്ഞ് ആകെ അലങ്കോലമായി കിടന്നിരുന്ന ഹാളിലെ വേസ്റ്റുകൾ അപ്രത്യക്ഷമായി. ഇംഗ്ലണ്ടിലെ ഈ ജനപ്രതിനിധികളുടെ ഇടപെടലിൽ എനിക്ക് അവരോട് അതിയായ ബഹുമാനം തോന്നി. ആളും ആരവുമില്ലാതെ ജനങ്ങളിൽ അലിഞ്ഞുചേരുന്ന ജനപ്രതിനിധികളെ ഇന്ത്യയിൽ കാണാൻ സാധിക്കുമോ?

അതിലും വലിയ അത്ഭുതമായിരുന്നു ലണ്ടൻ പാർലമെൻറ് മന്ദിരത്തിന് മുന്നിൽ കാത്തിരുന്നത്. അത് ലണ്ടൻ യാത്രയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ എഴുതാം.

റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പതിനാറാം നൂറ്റാണ്ടിൽ സ്ഥാപിതമായ ചരിത്രപ്രസിദ്ധമായ ലണ്ടൻ പബ്ബിന് തീപിടിച്ചു. വലിയ തീപിടുത്തത്തിൽ കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. 80 ഓളം അഗ്നിശമന സേനാംഗങ്ങൾ പ്രയത്നിച്ചതിന് ശേഷമാണ് തീ അണയ്ക്കാൻ സാധിച്ചത്.

പത്തുവർഷമായി കെട്ടിടം അടഞ്ഞു കിടക്കുകയായിരുന്നു. 16-ാം നൂറ്റാണ്ടിന്റെ നിർമ്മാണ സവിശേഷതയാണ് കെട്ടിടത്തെ വ്യത്യസ്തമാക്കുന്നത് എന്നാണ് ചരിത്രകാരന്മാർ പറയുന്നത് . പബ്ബിൻറെ ഒന്നും രണ്ടും നിലകളിലെ മേൽക്കൂര കത്തി നശിച്ചതായി ലണ്ടൻ ഫയർ ബ്രിഗേഡ് പറഞ്ഞു. പബ്ബിന് അഗ്നിബാധയിൽ നിന്ന് സംരക്ഷിക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം അഗ്നിശമന സേനാംഗങ്ങൾ ചെയ്തിട്ടും ചരിത്ര പ്രാധാന്യമുള്ള കെട്ടിടം തകർന്നത് നാണക്കേടാണെന്നാണ് മെർട്ടൺ പാർക്ക് വാർഡിലെ സ്വതന്ത്ര കൗൺസിലർ എഡ്വേർഡ് ഫോളി സംഭവത്തെ കുറിച്ച് പറഞ്ഞത്.

ഷിബു മാത്യൂ, സീനിയർ അസ്സോസിയേറ്റ് എഡിറ്റർ,  മലയാളം യുകെ ന്യൂസ്

അറിവിൻ്റെ ആകാംഷയ്ക്ക് നല്ലതും ചീത്തയായതും കൊള്ളാവുന്നതും കൊള്ളാത്തവയും നെല്ലും പതിരും പോലെ തരം തിരിച്ച് സത്യത്തിൻ്റെ യഥാർത്ഥ മുഖം മുടക്കമില്ലാതെ അനുദിനം നിങ്ങളിലേയ്ക്കെത്തിക്കാൻ മലയാളം യുകെ ന്യൂസ് നടത്തിയ പരിശ്രമങ്ങൾ ഫലം കണ്ടു എന്ന് ഏറെ അഭിമാനത്തോടെ പറയേണ്ടിരിക്കുന്നു. ഇന്നത്തെ വാർത്തകൾ നാളത്തെ ചരിത്രമാകുമ്പോൾ വാർത്തകളുടെ മൂല്യങ്ങൾക്കും സത്യസന്ധതയ്ക്കും അപചയം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈയൊരു കാലഘട്ടത്തിൽ അറിവും അന്വേഷണ ബുദ്ധിയും സാഹസികതയും സമന്വയിപ്പിച്ചു കൊണ്ട് യൂറോപ്പിലെന്നല്ല ലോകമെമ്പാടുമുള്ള മലയാളികൾക്ക് വായനയുടെ പുത്തൻ ഊർജ്ജം തങ്ങളുടെ പ്രവാസ ജീവിതത്തിൽ നൽകാൻ കഴിഞ്ഞു എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

സൃഷ്ടിയുടെ പൂർണ്ണത അവകാശപ്പെടാൻ നമുക്കാവില്ല. എങ്കിലും ഞങ്ങളിലൂടെ പിറന്ന ഓരോ വാക്കുകളും മറ്റൊരുവനെ അസ്വസ്തനാക്കാതിരിക്കാൻ ഞങ്ങൾ ശ്രമിച്ചിരുന്നു. കാലം കാത്തുവെച്ച ഈ കനിയിൽ പത്രധർമ്മത്തിൻ്റെ മർമ്മം യഥോചിതം സന്നിവേശിപ്പിച്ച് സമഗ്രമായ ഒരു ദർശനമായി രൂപാന്തരപ്പെടുത്തുകയെന്ന ശ്ലാഘനീയമായ കൃത്യം രാഷ്ട്രീയത്തിനും മതത്തിനും വ്യക്തി താല്പര്യങ്ങൾക്കും അതീതമായി ഞങ്ങൾ നിർവ്വഹിച്ചു. ഞങ്ങൾ വിളിച്ചു പറഞ്ഞ നഗ്നസത്യങ്ങൾ കേട്ട് പലരും അസ്വസ്ഥരായിട്ടുണ്ടാവും. പക്ഷേ വാക്കുകളെ വളച്ചൊടിക്കാതെ, ചെളി പുരളാത്ത സംസ്കാര പരിപോഷകമായി കേരളതനിമയോടെ വായനക്കാർക്ക് എരിവും ഉപ്പും പുളിയും മസാലകളൊന്നുമില്ലാതെയുള്ള സത്യത്തിൻ്റെ നേർ മുഖം തുറന്നുകാട്ടാനുള്ള ഞങ്ങളുടെ യജ്ഞത്തിൽ നിങ്ങളും പങ്കാളിയായിരുന്നു എന്ന് നിങ്ങൾ അറിയേണ്ടതുണ്ട്.

അക്ഷരക്കൂട്ടങ്ങളുടെ വീഥിയിൽ നിരവധി പ്രസിദ്ധീകരണങ്ങളിലൂടെ കണ്ണോടിക്കുന്ന പ്രവാസി മലയാളിക്ക് പ്രവാസ ലോകത്തെ പ്രാദേശിക വാർത്തകളറിയാനുള്ള ആകാംഷയുണ്ടാവും എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിലാണ് മലയാളം യുകെ ന്യൂസ് പിറവിയെടുത്തത്. കേവലമൊരു പത്രമെന്ന നിലയിലല്ല മലയാളം യുകെ ന്യൂസ് നിങ്ങളുടെ സ്വീകരണ മുറികളിൽ സ്ഥാനം പിടിച്ചത്. മറിച്ച് നിങ്ങൾക്ക് പറയുവാനുള്ളത് കേൾക്കാൻ മനസ്സുള്ള ഒരു പത്രമായിട്ടാണ്. ഒരു ഓൺലൈൻ പത്രത്തിലും ഒരിക്കലും നിങ്ങൾ സ്വപ്നം കാണാത്ത വാർത്താ രീതിയാണ് ഇവിടെ ഞങ്ങൾ പരീക്ഷിച്ചത്.

റൂ പോർട്ട് മർഡോക് പറഞ്ഞതുപോലെ പുതിയ കാലം പുതിയ പുതിയ ജേണലിസം ആവശ്യപ്പെടുന്നു. പൊലിമ കുറഞ്ഞ പത്രപ്രവർത്തനത്തിൽ നിന്നും ലോകത്തിനും അതോടൊപ്പം നാടിനും മലയാളിക്കും പുതുജന്മം നല്കാനുള്ള സംരംഭവും അതോടൊപ്പം വായനക്കാരൻ്റെ മൗലീകമായ അറിയാനുള്ള ആവേശവും വായനാ സ്വാതന്ത്ര്യത്തിനും അംഗീകാരം കൊടുത്തപ്പോൾ മറ്റുള്ള ഓൺലൈൻ പത്രങ്ങളിൽ നിന്നും മലയാളം യുകെ ന്യൂസ് വ്യത്യസ്ഥമായി.

ഓൺലൈൻ പത്രമെന്നാൽ മഞ്ഞപ്പത്രമെന്ന് മലയാളികൾ പാടി നടന്ന കാലത്താണ് മലയാളം യുകെ ന്യൂസ് പിറവിയെടുക്കുന്നത്. പ്രവർത്തി കൊണ്ടും അക്ഷരക്കൂട്ടങ്ങൾ ചാലിച്ചെഴുതിയ വാർത്ത കൊണ്ടും മഞ്ഞപ്പത്രങ്ങൾക്ക് മലയാളം യുകെ ന്യൂസ് ഭീഷണിയായി. പ്രത്ര പ്രവർത്തനത്തിൽ സ്വയം രാജാവെന്ന് വിളിച്ച് പറഞ്ഞ് വ്യക്തിഹത്യ നടത്തിയ പലരെയും എഴുത്ത് കൊണ്ട് ഞങ്ങൾ നിർവീര്യമാക്കി. ലോകത്തിലുള്ള ഒരു ഓൺലൈൻ പത്രത്തിനും അവകാശപ്പെടാൻ അർഹതയില്ലാത്തതിനപ്പുറം മലയാള സാഹിത്യത്തിൻ്റെ ആചാര്യൻമാർ മലയാളം യുകെ ന്യൂസിലെഴുതി. ശ്രീ. പ്രഭാവർമ്മ, ഡോക്ടർ ജോർജ് ഓണക്കൂർ, മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത , ഗോവ ഗവർണറും മുൻ ബിജെപി അധ്യക്ഷനുമായ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള ശിവഗിരി മഠം മേധാവി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ഉൾപ്പെടെയുള്ള പല പ്രമുഖരും പലപ്പോഴായി മലയാളം യുകെയ്ക്കുവേണ്ടി തൂലിക ചലിപ്പിച്ചവരാണ് . ഒരു പുതിയ തലമുറയെ വാർത്തെടുക്കാൻ എന്നും മലയാളം യുകെ ന്യൂസ് ശ്രമിച്ചു. അത്തം മുതൽ തിരുവോണം വരെയുള്ള പത്ത് ദിവസങ്ങൾ, കാലോചിതമായ ആഘോഷ വേളകൾ ഇവയിലെല്ലാം വളർന്നു വരുന്ന പുതു തലമുറക്കാരുടെ സാഹിത്യകൃതികൾ സജീവമായിരുന്നു. മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിച്ച നിരവധി പംക്തികൾ കാലം കഴിഞ്ഞപ്പോൾ പുസ്തക രൂപത്തിൽ പ്രകാശനം ചെയ്യപ്പെട്ടു. മലയാള സാഹിത്യത്തിന് മലയാളം യുകെ ന്യൂസിൻ്റെ സംഭാവനയായി ഇതിനെ കാലം രേഖപ്പെടുത്തും.

പ്രവാസി ലോകത്ത് തിളങ്ങുന്ന മലയാളി വ്യക്തിത്വങ്ങളെ മലയാളം യുകെ ന്യൂസ് എല്ലാക്കാലത്തും വലിയ ബഹുമാനത്തോടെ ആദരിക്കുന്നു. അതിൻ്റെ വ്യക്തമായ ഉദാഹരണമാണ് ഇംഗ്ലണ്ടിലും സ്കോട് ലാൻ്റിലുമായി തുടർച്ചയായി നടത്തിയ രണ്ട് അവാർഡ് നൈറ്റുകൾ. ഈ വർഷം സ്കോ ട്ട്ലൻഡിലെ ഗ്ലാസ് കോയിൽ നടന്ന അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്തത് ഇന്ത്യൻ കോൺസലേറ്റ് ജനറൽ വിജയ് സെൽവരാജ് ആണ് . 2022ൽ യോർക്ഷയറിൽ നടന്ന അവാർഡ് നൈറ്റിൽ മികച്ച ചെറുകഥാകൃത്തിനുള്ള അവാർഡ് സ്വീകരിക്കാൻ യുകെയിലെത്തിയത് കേരളത്തിലെ പ്രമുഖ കോളേജായ തിരുവല്ലയിലെ മാക്ഫെസ്റ്റ് കോളേജിലെ കംപ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗം വകുപ്പ് മേധാവിയായ ഫ്രൊ. റ്റിജി തോമസായിരുന്നു. മലയാള മാധ്യമ രംഗത്ത് യൂറോപ്പിൽ ജനശ്രദ്ധ പിടിച്ചു പറ്റിയ പ്രോഗ്രാമുകളായിരുന്നത്.

ഓൺലൈൻ പത്രമാധ്യമ രംഗത്ത് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും കാലത്തിനൊത്ത് മുന്നോട്ട് സഞ്ചരിക്കാനാവശ്യമായ മാറ്റങ്ങൾ വരുത്തിയും അനുദിനം വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന വാർത്താമാധ്യമ രംഗത്ത് വേറിട്ട ശബ്ദമാകാനുള്ള ശ്രമമാണ് കഴിഞ്ഞ 10 വർഷമായി മലയാളം യുകെ ന്യൂസ് നടത്തി വരുന്നത്. പ്രവാസികളുടെ സ്വപ്ന ഭൂമിയായ യുകെയിലെയും കേരളത്തിലെയും മാത്രമല്ല ലോകം മുഴുവൻ നടക്കുന്ന പ്രധാനപ്പെട്ട വാർത്തകളിലെ സത്യങ്ങൾ വളച്ചൊടിക്കാതെ വായനക്കാരിലേയ്ക്ക് എത്തിക്കുക എന്ന പത്രധർമ്മത്തെ മുറുകെ പിടിച്ചുള്ള പ്രയാണമാണ് മലയാളം യുകെയുടേത്. നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തിൻെറയും സാമൂഹിക സാംസ്കാരിക ഇടപെടലുകളുടെയും പ്രതിഫലമാണ് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റ് ഓൺലൈൻ മലയാളം ന്യൂസ് പോർട്ടലുകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം യുകെ റേറ്റിങ്ങിന്റെ കാര്യത്തിൽ വളരെ മുന്നിലായതിന്റെ പ്രധാന കാരണം .

ചെറുതും വലുതുമായി നമ്മൾ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളുടെയും അനുരണനങ്ങൾ ലോക വാർത്താ ലോകത്ത് പ്രതിഫലിക്കുന്ന സംഭവങ്ങളായിരുന്നു കഴിഞ്ഞവർഷം മലയാളം യുകെ ന്യൂസിന് എടുത്തുപറയാനുണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവും ആധികാരികവും പ്രശസ്തവുമായ മാധ്യമമായ ബിബിസി മലയാളം യുകെ അവാർഡ് നൈറ്റിൽ മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെട്ട റ്റിൻസി ജോസിനെ കുറിച്ച് വാർത്ത നൽകിയപ്പോൾ അത് റ്റിൻസിയ്‌ക്കൊപ്പം മലയാളം യുകെയ്ക്കും ലോകമെങ്ങുമുള്ള മലയാളികൾക്കും അഭിമാന നിമിഷങ്ങളായി. മലയാളത്തെക്കുറിച്ചും കേരളത്തെക്കുറിച്ചും പരാമർശിച്ച വാർത്തയിൽ മലയാളം യുകെയുടെ ട്രോഫി ഉൾപ്പെടെ നൽകിയാണ് ബിബിസി വാർത്ത നൽകിയത് .

ഇനിയും പറയുവാൻ ധാരാളമുണ്ട്. ഒരു ശ്വാസത്തിൽ പറഞ്ഞു തീരില്ല. പ്രസിദ്ധീകരണത്തിൽ മലയാളം യുകെ ന്യൂസിനെ യൂറോപ്പിൽ മുൻനിരയിലെത്തിച്ചത് ഞങ്ങളുടെ പ്രിയ വായനക്കാരാണെന്ന് നന്ദിയോടെ സ്മരിക്കുക്കുന്നു. സത്യങ്ങൾ വിളിച്ചു പറയാൻ ഞങ്ങൾക്ക് ധൈര്യം തരുന്നത് നിങ്ങൾ നൽകുന്ന സപ്പോർട്ടാണ്. ഇനിയും വളരേണ്ടതുണ്ട്. ഒരുമിച്ച് മുന്നേറാം. മലയാളിയും മലയാളം യുകെ ന്യൂസും.

മലയാളം യുകെ ന്യൂസിന് പത്ത് വയസ്സ് തികഞ്ഞു. പ്രിയ വായനക്കാർക്ക് മലയാളം യുകെ ന്യൂസ് ടീമിൻ്റെ ആശംസകൾ നേരുന്നു.

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ട്രെയിൻ യാത്രയിൽ ഉറങ്ങുകയായിരുന്നു യാത്രക്കാരിയുടെ മോശമായ ഫോട്ടോകൾ എടുത്ത ട്രെയിൻ ഡ്രൈവർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി . 2022 സെപ്റ്റംബറിൽ തന്റെ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ട്രെയിൻ ഡ്രൈവർ ആയ പൗലോ ബറോള്‍ ആണ് പ്രതി. ലണ്ടൻ ബ്ലാക്ക്‌ഫ്രിയേഴ്സിൽ നിന്ന് ഹെർട്ട്‌ഫോർഡ്‌ഷയറിലെ സെൻ്റ് ആൽബൻസിലേക്ക് പോകുന്ന ട്രെയിനിൽ ഉറങ്ങുകയായിരുന്ന 51 കാരിയായ സ്ത്രീയുടെ ഫോട്ടോകൾ ആണ് ഇയാൾ എടുത്തത്. 45 മിനിറ്റ് യാത്രയിലുടനീളം യൂണിഫോം ധരിച്ച ഇയാൾ ഉറങ്ങിക്കൊണ്ടിരിക്കുകയായിരുന്ന സഹയാത്രികരുടെ ഫോട്ടോകൾ ആവർത്തിച്ച് എടുത്തതായി കണ്ടെത്തുകയായിരുന്നു.

സഹയാത്രികയുടെ നഗ്നത പകർത്തുന്ന രീതിയിലാണ് ഇയാൾ എടുത്ത പല ഫോട്ടോകളും. നിന്ദ്യമായ പ്രവർത്തി എന്നാണ് കോടതി ഇതിനെ വിശേഷിപ്പിച്ചത്. ഇത്തരം ഫോട്ടോകൾ എടുക്കുന്നത് ക്രിമിനൽ കുറ്റമാക്കിയുള്ള നിയമം 5 വർഷം മുമ്പ് യുകെയിൽ നിലവിൽ വന്നിരുന്നു . രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത് .


വീട്ടിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് മൂന്ന് ഫോണുകളും ഒരു കമ്പ്യൂട്ടറും പിടിച്ചെടുത്തിരുന്നു . കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിയെ മൂന്ന് മാസത്തെ ജയിൽ ശിക്ഷയ്ക്കും 12 മാസത്തേയ്ക്ക് ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇത് കൂടാതെ 55 മണിക്കൂർ ദൈർഘ്യമുള്ള റീഹാബിലിറ്റേഷൻ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ഏഴ് വർഷത്തേയ്ക്ക് ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിൽ ഒപ്പിടുകയും വേണം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മഹാമാരിക്ക് ശേഷം സ്ഥിരമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവരുടെ എണ്ണം രാജ്യത്ത് കുതിച്ചുയർന്നു കൊണ്ടിരിക്കുകയാണ്. അതായത് സാമ്പത്തികമായി നിഷ്ക്രീയരായിരിക്കുന്ന ആളുകളുടെ എണ്ണം പാൻഡമിക്കിൻ്റെ തുടക്കത്തെ അപേക്ഷിച്ച് നിലവിൽ 2.8 ദശലക്ഷമായി ഉയർന്നതായാണ് കണക്കുകൾ. രാജ്യം ഒട്ടാകെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 16നും 64 നും ഇടയിൽ പ്രായമുള്ള 9.4 ദശലക്ഷം ആളുകളാണ് നിഷ്ക്രിയരായിട്ടുള്ളത്.

ഇത്രയും ആളുകൾ സാമ്പത്തികമായി നിഷ്ക്രീയരായിരിക്കുന്നതിന് പ്രധാന വിമർശനം നേരിടുന്നത് ജിപിമാരാണ് . ജിപികൾ ഫിറ്റ് നോട്ടുകൾ എന്ന് വിളിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുന്ന 94 ശതമാനം പേർക്കും വിതരണം ചെയ്യുന്നതായുള്ള കണക്കുകൾ ചൂണ്ടി കാട്ടി കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത് പ്രധാനമന്ത്രി ഋഷി സുനക് തന്നെയാണ്.

സാമ്പത്തികമായി നിഷ്ക്രീയരായിരിക്കുന്നവരെ പിന്തുണയ്ക്കുന്നതിനായി കഴിഞ്ഞ വർഷം മാത്രം 11 ദശലക്ഷത്തിലധികം തുകയാണ് വിതരണം ചെയ്തത് . ഫിറ്റ് നോട്ടുകൾ അനർഹരായവർക്ക് വിതരണം ചെയ്യുന്നത് രാജ്യത്തെ സാമ്പത്തികമായി ഒത്തിരി പിന്നോട്ട് വലിക്കുന്നതായുള്ള അഭിപ്രായം ശക്തമാണ്. ഫിറ്റ് നോട്ടുകൾ കൊടുക്കുന്ന ചുമതലയിൽ നിന്ന് ജി പി മാരെ മാറ്റുക എന്ന നിർദ്ദേശമാണ് പ്രധാനമന്ത്രി ഋഷി സുനക് മുന്നോട്ട് വയ്ക്കുന്നത്.

ഭാവിയിൽ അനാരോഗ്യം മൂലം ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നവരോട് സ്പെഷ്യലിസ്റ്റ് വർക്ക് ആൻഡ് ഹെൽത്ത് പ്രൊഫഷണലുകളുടെ ടീമുമായി അവരുടെ ആരോഗ്യം ചർച്ച ചെയ്യാൻ ആവശ്യപ്പെടാനാണ് തീരുമാനം എടുത്തിരിക്കുന്നത്. അവർ എന്ത് ജോലിയാണ് ചെയ്യേണ്ടത് എന്നും തൊഴിൽ സ്ഥലത്തേയ്ക്ക് മടങ്ങാൻ അവർക്ക് എന്ത് സഹായമാണ് വേണ്ടതെന്നും സ്പെഷലിസ്റ്റ് വർക്ക് ആൻഡ് ഹെൽത്ത് പ്രൊഫഷണലുകൾ ആയിരിക്കും തീരുമാനം എടുക്കുന്നത്.

എന്നാൽ ഫിറ്റ് നോട്ടുകൾ തയ്യാറാക്കുന്നതിനുള്ള ചുമതല ജി പി കളിൽ നിന്ന് എടുത്തുമാറ്റി മെഡിക്കൽ യോഗ്യതയില്ലാത്ത ആളുകൾക്ക് കൊടുക്കുന്നതിനെ കുറിച്ച് ഒരു പക്ഷത്ത് വിമർശനവും ഉയർന്നു വരുന്നുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയും യൂറോപ്യൻ യൂണിയനും തമ്മിൽ ഏർപ്പെടാനിരുന്ന യൂത്ത് മൊബിലിറ്റി സ്‌കീമിൻ്റെ സാധ്യത മങ്ങി. കരട് നടപ്പിലായിരുന്നെങ്കിൽ രണ്ട് മേഖലയിലുമുള്ള യുവജനങ്ങൾക്ക് 4 വർഷം വരെ അന്യോന്യം പഠനത്തിനും ജോലിക്കുമായി താമസിക്കുന്നതിന് ഒട്ടേറെ ഇളവുകള്‍ ലഭിക്കുമായിരുന്നു. 18 നും 30 നും ഇടയിൽ പ്രായമുള്ളവർക്കായിയായിരുന്നു ഈ നിർദ്ദേശങ്ങൾ സമർപ്പിക്കപ്പെട്ടത്.


എന്നാൽ യൂറോപ്യൻ യൂണിയന്റെ പെട്ടെന്നുള്ള നിർദ്ദേശത്തിന് വെള്ളിയാഴ്ച ലേബർ പാർട്ടി എതിർ
അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ഭരണപക്ഷവും പദ്ധതിയോട് പുറംതിരിഞ്ഞത്. യൂറോപ്യൻ കമ്മീഷൻ പ്രസിഡൻറ് ഇർസുല വോൺ സെർ ലെയ്ൻ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള യുവാക്കൾക്ക് യുകെയിലേയ്ക്കും തിരിച്ചും പഠിക്കാനും ജോലി ചെയ്യാനും ഇളവുകൾ അനുവദിക്കുന്നത് രണ്ടു മേഖലകളും തമ്മിൽ കൂടുതൽ സഹകരണം ഊട്ടി ഉറപ്പിക്കുന്നതിന് ഉചിതമാകുമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്.


എന്നാൽ ഇത്തരം ഇളവുകൾ അനുവദിക്കുന്നത് ബ്രെക്സിറ്റിന്റെ പ്രഖ്യാപിത നിയമങ്ങളെ തുരങ്കം വയ്ക്കുമെന്ന അഭിപ്രായമാണ് ബ്രിട്ടനിലെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമുള്ളത്. യുകെയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തരം നയപരമായ കാര്യങ്ങളിൽ വളരെ സൂക്ഷിച്ചാണ് പാർട്ടികൾ പ്രതികരിക്കുന്നത്. യൂത്ത് മൊബിലിറ്റി സ്കീം നടപ്പിലാക്കിയാൽ ബ്രിട്ടീഷ് യുവജനതയുടെ തൊഴിൽ സാധ്യതകളെ ബാധിക്കുമെന്ന തരത്തിലുള്ള പ്രചാരണം ഉണ്ടാകുമോ എന്ന ഭയം ഭരണപക്ഷത്തിനുണ്ട്. ഇപ്പോൾ കടുത്ത ഭരണവിരുദ്ധ വികാരമാണ് പ്രധാനമന്ത്രി ഋഷി സുനക് നേരിടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ വെസ്റ്റ് എസക്‌സിലെ ഹർലോയിൽ താമസിക്കുന്ന മലയാളി നേഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. ഹാർലോ ഡി പ്രിൻസസ് അലക്സാന്ദ്ര എൻ എച്ച് എസ് ഹോസ്പിറ്റലിൽ ജോലി ചെയ്ത് വരികയായിരുന്ന അരുൺ എൻ കുഞ്ഞപ്പനയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം സ്വദേശിയായ അരുൺ ഏകദേശം ഒരു വർഷം മുൻപാണ് യുകെയിലെത്തിയത്.

മരണകാരണം ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ജോലി സംബന്ധമായ സമ്മർദ്ദം മൂലം അരുൺ ആത്മഹത്യ ചെയ്തതായാണ് സൂചന. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇനിയും പുറത്ത് വന്നിട്ടില്ല.

കുറച്ചു മാസങ്ങൾക്ക് മുമ്പാണ് അരുണിന്റെ ഭാര്യ യുകെയിലെത്തിയത്. ദമ്പതികൾക്ക് രണ്ട് കുട്ടികൾ ഉണ്ട്.

അരുൺ എൻ കുഞ്ഞപ്പന്റെ വിയോഗത്തിലുള്ള മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ മൂന്നും നാലും വയസ്സ് മാത്രം പ്രായമുള്ള കുട്ടികൾ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. ഈ പ്രായ പരുധിയിലുള്ള കുട്ടികൾ നാലിലൊന്നു പേർക്കും സ്മാർട്ട് ഫോൺ ഉണ്ട്. 13 വയസ്സിന് താഴെയുള്ള കുട്ടികളിൽ പകുതി പേരും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരാണെന്നും ആണ് കണ്ടെത്തിയിരിക്കുന്നത് . കുട്ടികളുടെ ഫോൺ , സോഷ്യൽ മീഡിയ ഉപയോഗത്തെ കുറിച്ച് പുറത്തുവരുന്ന കണക്കുകളിൽ പലതും ഞെട്ടിക്കുന്നവയാണ്. അഞ്ചുമുതൽ ഏഴ് വയസ്സുവരെയുള്ള കുട്ടികളിൽ 38 ശതമാനം പേരാണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് . ഒരു വർഷം മുമ്പ് ഇത് 30 ശതമാനം മാത്രമായിരുന്നു. കൂടാതെ ഇവരിൽ 76 ശതമാനം പേരും ടാബ് ലെറ്റ് ഉപയോഗിക്കുന്നവരാണ്.


കമ്മ്യൂണിക്കേഷൻ റെഗുലേറ്റർ ഓഫ് കോമിൽ നിന്നുള്ള കണക്കുകളിൽ കൂടിയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 16 വയസ്സിന് താഴെയുള്ള കുട്ടികൾ മൊബൈൽഫോൺ കൈവശം വയ്ക്കുന്നത് നിയമം മൂലം വിലക്കുന്ന കാര്യം നിലവിൽ രാജ്യത്ത് പരിഗണിച്ചു കൊണ്ടിരിക്കുമ്പോഴാണ് കൊച്ചുകുട്ടികളുടെ മൊബൈൽ സോഷ്യൽ മീഡിയ ഉപയോഗത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്. കൊച്ചുകുട്ടികളുടെ ഫോൺ , സോഷ്യൽ മീഡിയ ഉപയോഗത്തിനെതിരെ നിയമനിർമാണത്തെ അനുകൂലിക്കുന്നവരുടെ വാദ മുഖത്തെ ഈ കണക്കുകൾ ശക്തിപ്പെടുത്തുന്നു എന്നാണ് വിലയിരുത്തുന്നത്.


കുട്ടികളുടെ ഇടയിലെ സമൂഹമാധ്യമ ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടികളെ കുറിച്ച് മന്ത്രി തലത്തിൽ കൂടിയാലോചനകൾ ഉടൻ നടക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിർദ്ദേശം നിയമത്തിന്റെ ഭാഗമായി വന്നേക്കാം. അതുപോലെതന്നെ മാതാപിതാക്കളുടെ ഫോണുകളിൽ പേരെൻ്റൽ കൺട്രോൾ ഏർപ്പെടുത്തുന്നതും സമൂഹമാധ്യമങ്ങളുടെ കുറഞ്ഞ പ്രായപരിധി 13 വയസ്സിൽ നിന്ന് 16 വയസ്സാക്കുന്നതുൾപ്പെടെയുള്ളത് നിർദ്ദേശങ്ങളിൽ ഉണ്ട്. ഓൺലൈനിൽ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നത് ഗവൺമെൻറ് ഏറ്റവും മുൻഗണന നൽകുന്ന കാര്യമാണെന്ന് ടെക്നോളജി സെക്രട്ടറി മിഷേൽ സോൺ പറഞ്ഞു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ നിന്നുള്ള യുവാക്കൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ജോലി ചെയ്യാൻ സാധിക്കുന്നതിന് കൂടുതൽ ഇളവുകൾ അനുവദിക്കാൻ യുകെയും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും പദ്ധതി തയ്യാറാക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . ഇത് നടപ്പിലാക്കിയാൽ യുകെയിൽ നിന്നുള്ള യുവാക്കൾക്ക് പഠനത്തിനും ജോലിക്കുമായി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ കൂടുതൽ അവസരങ്ങൾ കൈവരും. യൂറോപ്യൻ കമ്മീഷൻ മുന്നോട്ട് വച്ചിരിക്കുന്ന നിർദ്ദേശത്തിന് കീഴിൽ 18നും 30 നും ഇടയിൽ പ്രായമുള്ള ആളുകൾക്കാണ് ഇളവുകൾ ലഭിക്കുന്നത്.


ബ്രെക്സിറ്റിന് മുമ്പ് നിലവിൽ വന്ന നിയന്ത്രണങ്ങൾ മൂലം നിലവിൽ യുകെയിൽ നിന്നുള്ളവർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ എത്തുന്നതിനുള്ള നിയന്ത്രണങ്ങളിലാണ് പ്രായപരുധിയുടെ അടിസ്ഥാനത്തിൽ മാറ്റം വരുത്തുന്നത്. ഔപചാരിക ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. യുകെയുമായി ഈ വിഷയത്തിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപ് അംഗരാജ്യങ്ങളുടെ ഇടയിൽ അഭിപ്രായ സമന്വയം സ്വരൂപിക്കേണ്ടത് ഉണ്ട്. നിർദ്ദേശങ്ങൾ നടപ്പിലായാൽ യൂകെയിലെ യുവാക്കളെ നാല് വർഷത്തേക്ക് പഠനത്തിനായാലും ജോലിക്കായാലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ തുടരാൻ അനുവദിക്കും.


അതേ നിയമങ്ങൾ ബ്രിട്ടനിലേക്ക് വരുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും ബാധകമാണ്.ഇത് നടപ്പിലായാൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ പൗരന്മാർക്ക് ബ്രിട്ടീഷുകാരുടെ അതേ ഫീസ് യുകെയിൽ അടച്ച്‌ പഠനം നടത്താൻ കഴിയും. ബ്രെക്സിറ്റിനു ശേഷം യുകെയിലെ യൂണിവേഴ്സിറ്റിയിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ വിദ്യാർത്ഥികളിൽ നിന്ന് ഉയർന്ന ഫീസാണ് ഈടാക്കിയിരുന്നത്.

RECENT POSTS
Copyright © . All rights reserved