അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ക്രിസ്മസ് കാലയളവിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് രോഗ വ്യാപന തോത് ക്രമാതീതമായി ഉയരാൻ കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ . പബ്ലിക് ഹെൽത്തിലെ പ്രഫസറായ ലിൻഡ ബോൾഡ് ആണ് അഞ്ചുദിവസത്തെ ഇളവുകൾക്ക് യുകെ വലിയ വില നൽകേണ്ടി വരുമെന്ന് അഭിപ്രായപ്പെട്ടത്. ക്രിസ്മസ് കാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവരെ കാണുവാനായി രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിൽ നിന്ന് രോഗവ്യാപനം കുറവുള്ള മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യപ്പെടുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും. ഗവൺമെൻറ് അനുമതി നൽകിയിരിക്കുന്ന കാര്യങ്ങളിൽ പോലും രോഗവ്യാപനം തടയാൻ ജനങ്ങൾ വിവേചന ബുദ്ധിയോടെ പ്രവർത്തിക്കണമെന്ന് അവർ കൂട്ടിച്ചേർത്തു.
യുകെയിൽ പലസ്ഥലങ്ങളും ടയർ-2, ടയർ -3 നിയന്ത്രണങ്ങൾക്ക് കീഴിലാണ് . ക്രിസ്മസിനോടനുബന്ധിച്ച് പല സ്ഥലങ്ങളിൽ ഇപ്പോൾ തന്നെ ഷോപ്പുകളിൽ തിരക്ക് കൂടുന്നത് രോഗവ്യാപന തോത് ഉയരും എന്ന ആശങ്ക ഉയർത്തുന്നുണ്ട് . അതുകൂടാതെ വൈറസ് ബാധിതരുടെ സമ്പർക്ക പട്ടികയിൽ വരുന്നവരുടെ ഐസൊലേഷൻ കാലാവധി 14 ദിവസത്തിൽ നിന്ന് 10 ദിവസമായി യുകെയിൽ ഉടനീളം കുറയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു. ക്രിസ്മസ് കാലത്തെ ഇളവുകളും ഒറ്റപ്പെടൽ കാലാവധി കുറയ്ക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ രോഗവ്യാപനത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ആരോഗ്യവിദഗ്‌ധർ
ഡിസംബർ രണ്ടിന് ലോക്ക്ഡൗൺ അവസാനിച്ച് 11 -നാൾ പിന്നിടുമ്പോഴും രോഗവ്യാപന നിരക്കിൽ കാര്യമായ കുറവുണ്ടാകാത്തതാണ് യുകെ ആരോഗ്യ വിദഗ്ധരുടെ ഇടയിലെ പ്രധാന ചർച്ചാ വിഷയം ആയിരുന്നു . കഴിഞ്ഞ ഒക്ടോബറിന് ശേഷം ആർ റേറ്റ് ഉയർന്നത് മലയാളം യുകെ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിൽ ഒരു കരാർ സാധ്യമാക്കാനുള്ള അവസാന ശ്രമമാണ് നാളെ ബ്രസൽസിൽ നടക്കുന്ന ചർച്ച. ഈ ചർച്ച കൂടി പരാജയപ്പെട്ടാൽ വ്യാപാരകരാറുകൾ കൂടാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തെത്തും. ഇത് ബ്രിട്ടനിലെ പൊതുജനങ്ങളുടെ ജീവിതത്തെയും സാരമായ രീതിയിൽ ബാധിക്കും.
1. ഭക്ഷണ വിലയും ലഭ്യതയും മാറിമറിയും.
യുകെയുടെ 45 ശതമാനം ഭക്ഷണവും ഇറക്കുമതി ചെയ്യുകയാണ്. 26 ശതമാനം യൂറോപ്യൻ യൂണിയനിൽ നിന്നാണ് എത്തുന്നത്. ഒരു കരാറും സാധ്യമല്ലെങ്കിൽ ഭക്ഷണത്തിനും പാനീയത്തിനും ശരാശരി 18 ശതമാനം താരിഫ് ഏർപ്പെടുത്തും. ഇത് വലിയ രീതിയിലുള്ള വിലക്കയറ്റത്തിന് കാരണമാകും. ഈ ഇറക്കുമതി തീരുവ പ്രത്യേകിച്ചും പഴം, പച്ചക്കറി, മാംസം എന്നിവ പോലുള്ള ഭക്ഷണത്തെ ബാധിക്കും.
2. സ്വകാര്യ ധനകാര്യത്തിൽ എന്ത് മാറ്റം സംഭവിക്കും?
യുകെയുടെ പാർലമെന്ററി ധനകാര്യ വാച്ച്ഡോഗ്, ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റി (ഒബിആർ) കണക്കാക്കിയത് പ്രകാരം, ഒരു കരാറില്ലാതെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്താകുന്നത് 2021 ൽ യുകെയുടെ ജിഡിപി വളർച്ച രണ്ട് ശതമാനത്തോളം കുറയ്ക്കുമെന്നാണ്. ഇത് ഏകദേശം 40 ബില്യൺ പൗണ്ടിന് തുല്യമാണ്. ഒരു വീടിന് 1,500 പൗണ്ടോളം അധിക ചിലവ് ഉണ്ടാകുമെന്നാണ് ധനകാര്യ വിദഗ്ധരുടെ വിലയിരുത്തൽ.
3. വീടിന്റെ വിലയും തൊഴിലവസരങ്ങളും.
റോയൽ ഇൻസ്ടിട്യൂഷൻ ഓഫ് ചാർട്ടേഡ് സർവേയേഴ്സിന്റെ പുതിയ സർവേ പ്രകാരം കരാർ ഇല്ലാതെ ബ്രിട്ടൻ ഇയു വിട്ടാൽ അത് ഭവനവിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. പകർച്ചവ്യാധി മൂലമുണ്ടായ സാമ്പത്തിക തകർച്ചയും ഇവിടെ പരിഗണിക്കേണ്ടതുണ്ട്. ഒരു വ്യാപാര കരാർ അംഗീകരിക്കുന്നതിൽ യുകെ പരാജയപ്പെട്ടാൽ അടുത്ത വർഷം 300,000 തൊഴിലവസരങ്ങൾ നഷ്ടപ്പെടുമെന്ന് ഒബിആർ അറിയിച്ചു. യൂറോപ്യൻ യൂണിയൻ വ്യാപാരത്തെ വളരെയധികം ആശ്രയിക്കുന്ന മേഖലകളിൽ വലിയ തോതിൽ തൊഴിൽനഷ്ടം സംഭവിക്കും. യുകെ നിലവിൽ ഉൽപ്പാദിപ്പിക്കുന്ന കാറുകളുടെ 50 ശതമാനവും യൂറോപ്യൻ യൂണിയനിലേക്ക് കയറ്റുമതി ചെയ്യുന്നതിനാൽ നോ ഡീൽ ബ്രെക്സിറ്റ് ഇവിടെ കടുത്ത തിരിച്ചടി സൃഷ്ടിക്കും. കാർ വിൽപ്പനയ്ക്ക് 10 ശതമാനം തീരുവ ചുമത്തും. പല കയറ്റുമതി സ്ഥാപനങ്ങളും യൂറോപ്യൻ യൂണിയൻ താരിഫുകളെ അഭിമുഖീകരിക്കും. ജീവനക്കാരുടെ വേതനത്തിലും തൊഴിൽ സുരക്ഷയിലും ഇത് മാറ്റങ്ങൾ സൃഷ്ടിച്ചേക്കാം. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്കൽ സ്റ്റഡീസിലെ ഗവേഷകർ കണക്കാക്കുന്നത് നോ ഡീലിൽ നിന്നുള്ള സാമ്പത്തിക ആഘാതം താഴ്ന്ന വരുമാനമുള്ള ജോലിക്കാരെ കൂടുതൽ ബാധിക്കുമെന്നാണ്.
കൊറോണ വൈറസ് പകർച്ചവ്യാധി, യുകെയുടെ സേവനങ്ങൾക്കും ഹോസ്പിറ്റാലിറ്റി മേഖലകൾക്കും കനത്ത പ്രഹരമേൽപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു കരാർ ഇല്ലാതെ പുറത്തെത്തുന്നത് ഉൽപ്പാദനം, ധനകാര്യ സേവനങ്ങൾ, കൃഷി എന്നീ മേഖലകളെയും പ്രതികൂലമായി ബാധിക്കുമെന്ന് ഒബിആർ വിലയിരുത്തുന്നു.
സ്വന്തം ലേഖകൻ
നീണ്ട രാത്രികളും, തണുത്തുവിറച്ച പകലുകളും മരം കോച്ചുന്ന മഞ്ഞുമുള്ള ശൈത്യകാലം പടിവാതിൽക്കൽ എത്തി നിൽക്കെ ചെറിയ യാത്രകൾ പോലും ഇനി ദുഃസ്സഹമായി തുടങ്ങും. തണുപ്പുകാലത്ത് വാഹന ഉടമകൾ മറ്റേത് കാലാവസ്ഥയേയും അപേക്ഷിച്ച് ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ബാറ്ററി ഡൗൺ ആകുന്നത് തുടങ്ങി വിൻഡ് സ്ക്രീൻ വൈപേഴ്സ് പ്രവർത്തിക്കാത്തത് ഉൾപ്പെടെ ഡ്രൈവർമാർക്ക് തലവേദനയാണ്. അതോടൊപ്പം മഞ്ഞുവീണും നനഞ്ഞും തെന്നി കിടക്കുന്ന റോഡുകൾ ഉയർത്തുന്ന വെല്ലുവിളി വേറെ. ശൈത്യത്തിന് മുൻപായി ക്വിക്ക് ഫിറ്റ് പോലെയുള്ള വാഹന കമ്പനികൾ സൗജന്യ സർവീസുകൾക്കുള്ള ഓഫറുകൾ നൽകുന്നുണ്ട്.വാഹന ഉപയോക്താക്കൾ വരും ആഴ്ചകളിൽ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വലിയ ബുദ്ധിമുട്ടുകളും അപകടങ്ങളും ഒഴിവാക്കാൻ സാധിക്കും.
ടയറുകളുടെ കാര്യക്ഷമത ഉറപ്പുവരുത്തേണ്ടതാണ് ഇതിൽ പ്രധാനപ്പെട്ടത്. ടയറിന്റെ മർദ്ദം, ട്രഡ് ഡെപ്ത് അഥവാ തേയ്മാനം, പുറത്തുനിന്നുള്ള കേടുപാടുകൾ എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ടയറുകൾക്കുള്ളിലെ മർദ്ദം കൃത്യമായില്ലെങ്കിൽ ഓവർ ഹീറ്റ് ആവാൻ സാധ്യതയുണ്ട്. ടയറുകൾക്കുള്ളിലെ മർദ്ദം സാധാരണ നിലവാരത്തിൽ നിന്ന് കുറഞ്ഞോ കൂടിയോ നിന്നാൽ ടയറുകൾ പെട്ടെന്ന് നശിച്ചുപോകും, പുതിയ ടയറുകൾ വാങ്ങണമെന്ന അനിവാര്യതയിലേക്ക് ഒടുവിൽ എത്തിച്ചേരുകയും ചെയ്യും.അതിനാൽ വാഹനത്തിലെ ഹാൻഡ് ബുക്കിൽ പരാമർശിച്ചിരിക്കുന്ന കൃത്യമായ അളവിലുള്ള മർദ്ദമുള്ള ടയറുകൾ വേണം എപ്പോഴും ഉപയോഗിക്കാൻ. തുടർച്ചയായി ബ്രേക്ക് പിടിക്കേണ്ടി വരുന്നത് ടയറുകൾ ഉരയാനും കൂടുതൽ തേയ്മാനം സംഭവിക്കാനും കാരണമാവുന്നുണ്ട്.1.6 മില്ലിമീറ്ററാണ് യുകെയിൽ അനുവദനീയമായ ട്രെഡ് ഡെപ്ത്ത് എന്നാൽ 3 മില്ലിമീറ്റർ എത്തിയാൽ ഉടൻ തന്നെ ടയറുകൾ മാറ്റുന്നതാണ് കൂടുതൽ സുരക്ഷ. പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെയുള്ള യാത്ര ചില ടയറുകൾക്ക് കൂടുതൽ പോറൽ ഏൽപ്പിക്കാം, ടയറിൽ കട്ടുകൾ, ബമ്പുകൾ, കുഴികൾ എന്നിവ കൂടുതലായി കാണപ്പെട്ടാൽ ടയർ മാറ്റുന്നതാണ് നല്ലത്.
മഞ്ഞുവീഴ്ച മൂലം റോഡുകൾ കൂടുതൽ തെന്നി കിടക്കുന്നതിനാൽ ബ്രേക്കുകളുടെ പ്രവർത്തനം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തണം. റോഡിൽ ഇറങ്ങും മുൻപ് തന്നെ ബ്രേക്കുകളുടെ പ്രവർത്തനം ചെക്ക് ചെയ്യണം. ഹാൻഡ് ബ്രേക്കുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ബ്രേക്ക് ഫ്ലൂയിഡ് മികച്ച ക്വാളിറ്റിയുള്ളത് തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ദീർഘദൂര യാത്രകൾ പോകുന്നതിനു മുൻപ് ബ്രേക്ക് പെടലുകൾ കൃത്യമായി അമങ്ങുന്നുണ്ടോ എന്നും ലൈറ്റുകൾ കത്തുന്നുണ്ടോ എന്നും ശ്രദ്ധിക്കണം, പിന്നിൽ നിന്ന് വരുന്ന വാഹനത്തിന് മുന്നിലുള്ള വണ്ടി ബ്രേക്ക് പിടിക്കുമ്പോൾ ഏത് കാലാവസ്ഥയിലും കാണാൻ കഴിയുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. സ്‌ക്വീക്കിങ്, പൾസേറ്റിങ്,പുള്ളിങ്, സ്പോഞ്ചിനെസ് എന്നിവ പ്രത്യേകം ശ്രദ്ധിക്കണം.
ബാറ്ററി കൃത്യമായി പ്രവർത്തിക്കാത്തത് ആണ് മറ്റൊരു കടമ്പ. എത്ര മികച്ച വാഹനം ആണെങ്കിലും, എത്ര പ്രവർത്തനക്ഷമത ഉള്ള ബാറ്ററി ആണെങ്കിലും ശൈത്യകാലത്ത് 35 ശതമാനത്തോളം പവർ നഷ്ടം ഉണ്ടാകുന്നുണ്ട്. ലൈറ്റുകളും ഹീറ്റിങ്ങും കൂടുതൽ ഉപയോഗിക്കുന്നത് ബാറ്ററിയുടെ കാര്യക്ഷമത കുറയ്ക്കും. അതിനാൽ യാത്ര പുറപ്പെടും മുമ്പ് ബാറ്ററി ചാർജ്ജും പ്രവർത്തനക്ഷമതയും പരിശോധിക്കണം. കൂളന്റ് അഥവാ ആന്റി ഫ്രീസിംഗ് ലിക്വിഡ് ഏറ്റവും മികച്ചത് തന്നെ തെരഞ്ഞെടുക്കണം. എഞ്ചിൻ മരവിച്ചു പോകുന്നത് തടയാൻ ഇത് സഹായിക്കും. മിക്ക പുതിയ മോഡൽ കാറുകളിലും കൂളന്റ് പരിശോധിക്കാനുള്ള സംവിധാനം ഇപ്പോൾ ലഭ്യമാണ്, എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഡാഷ്ബോർഡിൽ ലൈറ്റ് കത്തും. അതിനനുസരിച്ച് ഡ്രൈവർക്ക് ക്രമീകരണം നടത്താം. വാഹനത്തിന്റെ ഹെഡ് ലൈറ്റുകൾ വൃത്തിയാക്കി വെക്കാൻ ശ്രദ്ധിക്കണം. അഴുക്കുപിടിച്ച ലൈറ്റ് റിഫ്രാക്ഷൻ നടത്തുകയും എതിരെ വരുന്ന ഡ്രൈവർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും, ഹെഡ് ലൈറ്റ് ബ്രേക്ക് ലൈറ്റ് ഇൻഡിക്കേറ്ററുകൾ എന്നിവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ വീട്ടിലുള്ളവരുടെയോ അയൽക്കാരുടെയോ സഹായം തേടണം. വൈപ്പർ ബ്ലേഡുകൾ 12 മാസത്തിലൊരിക്കൽ മാറ്റി സ്ഥാപിക്കുന്നത് നല്ലതാണ്. ചെറിയ യാത്രകൾ മാത്രമേ നടത്തേണ്ടതുള്ളുവെങ്കിൽ പോലും നനഞ്ഞ കാലാവസ്ഥയും, മറ്റു വാഹനങ്ങൾ അഴുക്ക് തെറിപ്പിക്കുന്നതും പ്രധാന പ്രശ്നങ്ങളാണ്.
വാഹനത്തിൽ ജമ്പ് ലീഡുകൾ സൂക്ഷിക്കാം. ബാറ്ററി പെട്ടെന്ന് ഡൗൺ ആയാൽ മറ്റാരുടേയും സഹായമില്ലാതെ വാഹനം പ്രവർത്തിപ്പിക്കാൻ ഇത് ഉപയോഗപ്പെടും. ഒരു ഫോൺ ചാർജർ അധികമായി കയ്യിൽ കരുതണം. ഡി ഐസർ അഥവാ ഐസ് സ്ക്രാപ്പർ ഒപ്പം ഉണ്ടാവൽ യുകെയിൽ നിർബന്ധമാണ്. വാഹനത്തിൽ മഞ്ഞു മൂടിയാൽ ഇതുപയോഗിച്ച് വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ഗ്ലാസ്സുകൾ വൃത്തിയാക്കാം. എപ്പോഴെങ്കിലും വണ്ടി പണിമുടക്കിയാൽ മറ്റാരുടെയെങ്കിലും സഹായം ലഭിക്കുന്നതുവരെ റോഡിൽ നിൽക്കേണ്ടി വന്നേക്കാം എന്നതിനാൽ അധികമായി സ്വെറ്റർകളോ കമ്പിളികളോ കയ്യിൽ കരുതണം. വാഹനം തകരാർ സംഭവിച്ച് വഴിയിൽ ഒതുക്കി നിർത്തേണ്ടി വന്നാൽ മറ്റു വാഹനങ്ങൾക്ക് സിഗ്നൽ കൊടുക്കുന്നതിനായി വാർണിംഗ് ത്രികോണങ്ങൾ കരുതുന്നത് നല്ലതാണ്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
യുകെയിലെ വൈറസ് വ്യാപന തോത് ഉയരുന്നത് കടുത്ത ആശങ്ക ഉളവാക്കുന്നതായി ആരോഗ്യവിദഗ്ധർ. നിലവിൽ ആർ റേറ്റ് 0.8 – 1 ൽനിന്ന് ഉയർന്ന് 0.9 നും 1 ന്റെയും ഇടയിൽ എത്തിച്ചേർന്നത് വൈറസ് വ്യാപനം കൂടുന്നതിൻെറ സൂചനയാണെന്നാണ് വിലയിരുത്തൽ. ലോക്ക് ഡൗൺ പിന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും വൈറസ് സ്ഥാപനം തീവ്രമായി തുടരുന്ന എസെക്സിലും ബെഡ്ഫോർഡ്ഷയറിലും കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
സ്ഥിതി നിയന്ത്രണാതീതമായില്ലെങ്കിൽ ലണ്ടനിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതായി വരുമെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. കൗമാരക്കാർ വൈറസ് വ്യാപന തോത് ഉയർത്തുന്നതിൽ മുഖ്യപങ്കുവഹിക്കുന്നു എന്ന വിലയിരുത്തലിനെ തുടർന്ന് ലണ്ടനിലെ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് വൈറസ് പരിശോധന കർശനമാക്കാനുള്ള തീരുമാനം വന്നിരുന്നു. ഇതിനിടെ ഷോപ്പുകളിലെ ക്രിസ്മസിനോടനുബന്ധിച്ചുള്ള തിക്കുംതിരക്കും സ്ഥിതി കൂടുതൽ വഷളാക്കുമെന്നുള്ള ആശങ്കയിലാണ് അധികൃതർ.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21672 കോവിഡ് കേസുകളാണ് യുകെയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 424 പേർ മരണമടയുകയും ചെയ്തു. ഇതോടുകൂടി മഹാമാരി പൊട്ടി പുറപ്പെട്ടതിന് ശേഷം യുകെയിൽ ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 1809455 ഉം മരണസംഖ്യ 63506 ഉം ആയി.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കൊറോണ വൈറസ് വ്യാപനത്തെ തടയുന്നതിനുള്ള ആദ്യപടിയായി വൈറസ് ബാധിതരുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ സെൽഫ് ഐസോലേഷൻ 14 ദിവസം നിർബന്ധമായിരുന്നു. ഇംഗ്ലണ്ട്, സ് കോ ട്ട് ലാൻഡ്, വടക്കേ അയർലൻഡ് എന്നിവിടങ്ങളിലെല്ലാം ഈ കാലയളവായിരുന്നു സമ്പർക്ക പട്ടികയിൽ വരുന്ന ആൾക്കാർക്ക് നിർദ്ദേശിക്കപ്പെട്ടിരുന്നത്. എന്നാൽ പുതിയ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇന്നലെ തൊട്ട് വെയിൽസിൽ ഒറ്റപ്പെടലിൻെറ സമയപരിധി 10 ദിവസമാക്കി കുറച്ചു. യുകെയുടെ മറ്റുഭാഗങ്ങളിലും ഒറ്റപ്പെടൽ കാലാവധി 10 ദിവസം ആക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
പുതിയ നയം അടുത്ത ഡിസംബർ 14 തിങ്കളാഴ്ച പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഒറ്റപ്പെടലിൻെറ കാലാവധി 10 ദിവസമായി കുറയ്ക്കുന്നത് കൊണ്ട് അടുത്ത പതിനഞ്ചാം തീയതി എൻഎച്ച്എസ് ടെസ്റ്റ് ആൻഡ് ട്രെയ്‌സ് മുഖേന സമ്പർക്ക പട്ടികയിൽ വരുന്നവർക്ക് പോലും 10 ദിവസം കഴിഞ്ഞ് ക്രിസ്മസിന് തങ്ങളുടെ പ്രിയപ്പെട്ടവരുമായി പുനഃസമാഗമം സാധ്യമാണ്.
കോവിഡ് -19 ബാധിതരുടെ സമ്പർക്ക പട്ടികയിൽ വരുന്നവരോടാണ് വൈറസ് വ്യാപനം തടയുന്നതിനായിട്ട് ഒറ്റപ്പെടലിന് വിധേയമാകാൻ ആവശ്യപ്പെട്ടിരുന്നത്. ഇതുവരെ വൈറസ് വ്യാപനം കണ്ടെത്തുന്നതിനുള്ള സമയപരിധി രണ്ടാഴ്ച ആയിട്ടാണ് പൊതുവെ അംഗീകരിച്ചിരുന്നത്. എന്നാൽ10 ദിവസത്തിനുശേഷവും കോവിഡ് -19 ബാധിക്കാനുള്ള സാധ്യത നൂറിൽ ഒന്നോ രണ്ടോ പേർക്ക് ആണെന്നിരിക്കെ ഒറ്റപ്പെടൽ സമയപരിധി 14 ദിവസത്തിൽ നിന്ന് 10 ദിവസം ആക്കുന്നത് കൊണ്ട് തെറ്റില്ല എന്ന അഭിപ്രായമാണ് പൊതുവെ ഉള്ളത്. വൈറസ് വ്യാപനം ഉയർന്നതോതിലുള്ള രാജ്യങ്ങളിൽനിന്ന് മടങ്ങിയെത്തിയശേഷം ഐസൊലേഷനിൽ കഴിയുന്നവർക്കും പുതിയനിയമം സഹായകരമാകും.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : കോവിഡ് വാക്സിൻ സ്വീകരിച്ച രണ്ട് ആരോഗ്യപ്രവർത്തകർക്ക് കടുത്ത അലർജി അനുഭവപ്പെട്ടതിനെത്തുടർന്ന് വാക്സിനേഷൻ കേന്ദ്രങ്ങൾക്കും ഡോക്ടർമാർക്കും ബ്രിട്ടനിലെ മെഡിക്കൽ വാച്ച്ഡോഗ് പുതിയ ഉപദേശം നൽകി. കുത്തിവയ്പ്പിന് ശേഷം കുറഞ്ഞത് 15 മിനിറ്റ് എങ്കിലും വാക്സിൻ സ്വീകരിച്ചവരെ ഡോക്ടർമാർ നിരീക്ഷിക്കണമെന്നാണ് പുതിയ ഉപദേശത്തിൽ പറയുന്നത്. പാർശ്വഫലങ്ങൾ ഉണ്ടോയെന്ന് കണ്ടെത്താൻ വേണ്ടിയാണിത്. എന്നാൽ ഈ തീരുമാനം ബ്രിട്ടന്റെ പദ്ധതികളെ സാരമായി ബാധിക്കും. അടുത്ത വർഷാരംഭം ഒരാഴ്ചയിൽ പത്തുലക്ഷത്തോളം പേർക്ക് വാക്സിൻ നൽകാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു ഉപദേശം ഈ പദ്ധതിക്ക് തടസ്സം സൃഷ്ടിക്കും. 15 മിനിറ്റ് നിരീക്ഷണം ആവശ്യമില്ലെന്നും ആ സമയത്തിനുള്ളിൽ രോഗികളെ വാഹനമോടിക്കുന്നതിൽ നിന്ന് വിലക്കിയാൽ മതിയെന്നും കഴിഞ്ഞ മാസം പ്രാക്ടീസുകൾ അറിയിച്ചിരുന്നു.
ഫൈസർ വാക്സിൻ വലിയ തോതിൽ പുറത്തിറക്കുമ്പോൾ അത് സംഭരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ബുദ്ധിമുട്ട് നേരിടും. അതുകൊണ്ട് തന്നെ ഈ ഉപദേശം പ്രാധാന്യമർഹിക്കുന്നുണ്ട്. വാക്സിനേഷൻ സ്വീകരിച്ചവരെ 15 മിനിറ്റ് സൈറ്റിൽ തുടരാൻ അനുവദിക്കുന്നത് പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. രോഗികളെ കുത്തിവച്ച ശേഷം രണ്ട് മിനിറ്റ് മാത്രമേ നിരീക്ഷിക്കാവൂ എന്നും ആ സമയത്തിനുള്ളിൽ ഭൂരിഭാഗം പ്രതികരണങ്ങളും സംഭവിക്കുമെന്നും റോയൽ കോളേജ് ഓഫ് ജിപിഎസ് പറഞ്ഞു. പാർശ്വഫലങ്ങൾ വളരെ അപൂർവമായേയുള്ളൂവെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞർ വ്യക്തമാക്കി.
ക്ലിനിക്കൽ ഉപയോഗത്തിനിടയിൽ എംഎച്ച്‌ആർഎ വാക്സിനുകളുടെ സുരക്ഷ സജീവമായി നിരീക്ഷിക്കുന്നതായി ലണ്ടനിലെ കിംഗ്സ് കോളേജിലെ ഡോ. പെന്നി വാർഡ് അറിയിച്ചു. രണ്ട് അലർജി കേസുകൾ ഉണ്ടായിരുന്നിട്ടും, യുകെയിലുടനീളം പ്രതിദിനം 5,000 മുതൽ 7,000 വരെ ആളുകൾക്ക് വാക്സിനേഷൻ നൽകുന്നത് സർക്കാർ തുടരുകയാണ്. 800,000 ഫൈസർ ഡോസുകൾ ഇതിനകം ആശുപത്രികളിലുണ്ട്. വാക്സിൻ അടിയന്തിരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നൽകിയ എംഎച്ച്‌ആർഎ 50 എൻഎച്ച്എസ് ട്രസ്റ്റുകൾക്കും മുൻകരുതൽ ഉപദേശം നൽകിയിട്ടുണ്ട്. ഇനി മുതൽ വാക്സീൻ സ്വീകരിക്കുന്നവരോട് അലർജിയുണ്ടോയെന്ന് അന്വേഷിക്കാൻ എൻ എച്ച് എസ് നിർദേശിച്ചിരുന്നു. അലർജി മൂലമുള്ള ഇത്തരം സംഭവങ്ങൾ ഏതു വാക്സീനിലും സാധാരണമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ലണ്ടനിലെ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് ഉടൻ വൈറസ് പരിശോധന നടത്താൻ ഗവൺമെന്റ് പദ്ധതിയിടുന്നു. ലണ്ടനിലെ വൈറസ് വ്യാപന തോത് ക്രമാതീതമായി ഉയർന്ന കാര്യം കഴിഞ്ഞ ദിവസം മലയാള യുകെ റിപ്പോർട്ട് ചെയ്തിരുന്നു. പല 3 ടയർ നിയന്ത്രണങ്ങളുള്ള നഗരങ്ങളേക്കാൾ കൂടുതൽ രോഗവ്യാപന നിരക്ക് ലണ്ടനിൽ രേഖപ്പെടുത്തിയിരിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യതലസ്ഥാനത്ത് വൈറസ് വ്യാപനത്തിന് കൗമാരക്കാർ കാരണമാകുന്നെന്ന സൂചനകളെ തുടർന്നാണ് സെക്കൻഡറി സ്കൂളുകൾ കേന്ദ്രീകരിച്ച് വൈറസ് പരിശോധന നടത്താൻ പദ്ധതിയിട്ടിരിക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു.
അരമണിക്കൂറിനുള്ളിൽ ഫലം ലഭിക്കുന്ന റാപ്പിഡ് ലാറ്ററൽ ടെസ്റ്റാണ് വിദ്യാർഥികൾക്കിടയിൽ നടപ്പിലാക്കുക. ലണ്ടനിൽ വൈറസ് വ്യാപനം ഏറ്റവും ഗുരുതരമായിരിക്കുന്ന ഹേവറിംഗും ബാർക്കിംഗും ഡാഗെൻഹാമും ഉൾപ്പെടെയുള്ള ഏഴ് പ്രദേശങ്ങളിലെ സ്കൂളുകളിലായിരിക്കും പരിശോധന ആദ്യം നടത്തുക.
ഇതോടൊപ്പം തന്നെ കൊറോണ വൈറസ് വ്യാപനം തടയുന്നതിൻെറ ഭാഗമായി വെയിൽസിലെ എല്ലാ സെക്കൻഡറി സ്കൂളുകളും കോളേജുകളും തിങ്കളാഴ്ചമുതൽ അടയ്ക്കാൻ തീരുമാനിച്ചു. വിദ്യാർഥികൾക്ക് തുടർപഠനത്തിനായി ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. രോഗം പടരുന്നത് തടയുന്നതിനുള്ള തീവ്രശ്രമത്തിൻെറ ഭാഗമായിട്ടാണ് ഇതെന്ന് വിദ്യാഭ്യാസ മന്ത്രി കിർസ്റ്റി വില്യംസ് അറിയിച്ചു.
വെയിൽസിലെ ചില സ്ഥലങ്ങളിൽ വൈറസ് വ്യാപന നിരക്ക് കൂടുന്നത് സ്ഥിതി വഷളാവാൻ സാധ്യതയുണ്ട് എന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പിനെ തുടർന്നാണ് കർശനമായ തീരുമാനത്തിലേക്ക് സർക്കാർ എത്തിച്ചേർന്നത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് വെയിൽസിൽ ഒരു ലക്ഷം ആളുകൾക്ക് 370 കേസുകൾ എന്ന നിരക്കിൽ കോവിഡ് വ്യാപന തോത് ഉയർന്നു. പോസിറ്റീവ് ടെസ്റ്റ് നിരക്ക് ഇപ്പോൾ 17 ശതമാനമാണ്. അതേസമയം വെയിൽസിലെ ആർ നിരക്ക് 1.27 ആയി ഉയർന്നിട്ടുണ്ട്.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ബ്രെക്സിറ്റ് കരാറിലെത്തി ചേർന്നാലും ഭൂരിപക്ഷം ബ്രിട്ടീഷുകാർക്കും ജനുവരി 1 മുതൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സന്ദർശിക്കുവാൻ വിലക്ക് വന്നേക്കാം. യൂറോപ്യൻ യൂണിയൻ പിൻതുടരുന്ന കർശനമായ കോവിഡ് -19 യാത്രാനിയന്ത്രണങ്ങൾ മൂലമാണ് ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജൂൺ -15ൻെറ കണക്കുപ്രകാരം യൂറോപ്യൻ യൂണിയൻെറ കൊറോണ വൈറസ് വ്യാപനം നിരക്കുമായി കുറവുള്ളതോ തുല്യമായതോ ആയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമേ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സന്ദർശിക്കുവാൻ സാധ്യമാവുകയുള്ളൂ. അവസാന നിമിഷ ചർച്ചകളുടെ ഭാഗമായി ഒരു കരാറിൽ എത്തിപ്പെട്ടാലും യാത്രാനിയന്ത്രണങ്ങളിൽ കാര്യമായ മാറ്റം ഉണ്ടാകാനുള്ള സാധ്യത രാഷ്ട്രീയനിരീക്ഷകർ കാണുന്നില്ല.
ഓസ്ട്രേലിയ, ന്യൂസിലൻഡ് പോലുള്ള വൈറസ് വ്യാപന തോത് കുറവുള്ള രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർക്ക് യൂറോപ്യൻ യൂണിയനിലേയ്ക്ക് യാത്ര സാധ്യമാകുമെന്നാണ് അറിയാൻ സാധിക്കുന്നത്. യൂറോപ്യൻ യൂണിയനിലെ 27 അംഗരാജ്യങ്ങളിൽ 18 രാജ്യങ്ങൾക്കും യുകെയെക്കാൾ വൈറസ് വ്യാപന തോത് കൂടുതലാണ്. എന്നിരുന്നാലും ബ്രിട്ടനെ സുരക്ഷിത പട്ടികയിൽ ഉൾപ്പെടുത്താനുള്ള പദ്ധതികളൊന്നുമില്ലെന്നാണ് യൂറോപ്യൻ യൂണിയൻെറ ഔദ്യോഗിക പ്രതികരണം. അതായത് ബോറിസ് ജോൺസൺ ഈയാഴ്ച ബ്രസ്സൽസിൽ യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺ ഡെർ ലെയ്‌നുമായി അവസാനനിമിഷം കരാറിൽ എത്തിച്ചേരുന്നതിൽ വിജയിച്ചാലും ബ്രിട്ടനിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സന്ദർശിക്കുന്നത് അസാധ്യമായിരിക്കും.
എന്നാൽ ഈ നിയന്ത്രണങ്ങൾ ബ്രെക്സിറ്റ് മൂലമാണെന്നുള്ള വാദങ്ങൾ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് നിഷേധിച്ചു. എല്ലാ രാജ്യങ്ങളും കോവിഡ്-19 നോടനുബന്ധിച്ച് ഏർപ്പെടുത്തിയിരിക്കുന്ന യാത്ര നിയന്ത്രണങ്ങളിൽ പുനരവലോകനം നടത്തുന്നത് നല്ലതായിരിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രെക്സിറ്റ് പ്രാബല്യത്തിൽ വരുന്ന ജനുവരി ഒന്നുമുതൽ രാജ്യത്ത് താമസിക്കാൻ ബ്രിട്ടീഷുകാർക്ക് പ്രവേശന വിലക്ക് ഉണ്ടെന്ന് ഓസ്‌ലോ ഇതിനകം വ്യക്തമാക്കിയിരുന്നു. എന്നാൽ പൊതുജനാരോഗ്യത്തിൻെറ കാര്യത്തിൽ മറ്റു രാജ്യങ്ങൾ എടുക്കുന്ന തീരുമാനത്തോട് പ്രതികരിക്കാൻ കഴിയില്ലെന്നാണ് യുകെ സർക്കാരിൻെറ ഔദ്യോഗിക വക്താവ് യാത്രാനിയന്ത്രണങ്ങളെ കുറിച്ച് പ്രതികരിച്ചത്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ഭക്ഷണമോ മരുന്നോ സ്വീകരിക്കുമ്പോൾ സാരമായ അലർജി പ്രശ്നം ഉള്ളവരോട് ഫൈസർ-ബയോൺടെക് കോവിഡ് വാക്സിൻ ഒഴിവാക്കാൻ മെഡിക്കൽ റെഗുലേറ്ററുടെ നിർദേശം. വാക്സിൻ സ്വീകരിച്ച 2 ആരോഗ്യപ്രവർത്തകർക്ക് അലർജി കൂടിയതിനെത്തുടർന്നാണിത്. വാക്സിൻ സ്വീകരിച്ച രണ്ട് പേർക്കും ത്വക്കിൽ അസ്വസ്ഥതയും ശ്വാസം മുട്ടലും അനുഭവപ്പെട്ടിരുന്നു. നേരത്തെ സാരമായ അലർജി പ്രശ്നങ്ങൾ ഉള്ളവരാണ് ഇരുവരും. വാക്സിനേഷന്റെ ആദ്യ ദിനം രോഗപ്രതിരോധ കുത്തിവയ്പ് നടത്തിയ ശേഷം രണ്ട് എൻഎച്ച്എസ് ഉദ്യോഗസ്ഥർക്ക് അലർജി അനുഭവപ്പെട്ടുവെന്ന റിപ്പോർട്ടിനെത്തുടർന്ന് രാജ്യത്തുടനീളം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഫൈസർ – ബയോൺടെക് വാക്സിനെക്കുറിച്ചുള്ള പൊതു പരിഭ്രാന്തി ഇല്ലാതാക്കാൻ ബ്രിട്ടീഷ് ശാസ്ത്രജ്ഞർ ശ്രമിച്ചു. ഇതിനെത്തുടർന്നാണ് അലർജി പ്രശ്നങ്ങൾ ഉള്ളവർ വാക്സിൻ ഒഴിവാക്കണമെന്ന് റെഗുലേറ്റർ നിർദേശിച്ചത്.
എൻഎച്ച്‌എസിന്റെ കണക്കനുസരിച്ച് രാജ്യത്ത് എഴുപത് ലക്ഷം ആളുകൾക്ക് അലർജിയുണ്ടെങ്കിലും വാക്സിൻ ഒഴിവാക്കേണ്ടവരുടെ കൃത്യമായ എണ്ണം അറിയില്ല. അതേസമയം 250,000 ആളുകൾ എല്ലായ്പ്പോഴും ഒരു എപിപെൻ വഹിക്കേണ്ടതുണ്ട്. പേര് വെളിപ്പെടുത്താത്ത രണ്ട് ആരോഗ്യ പ്രവർത്തകർക്കും അടിയന്തിര ചികിത്സ ആവശ്യമാണെന്നും ഇപ്പോൾ അവർ സുഖം പ്രാപിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു. രണ്ട് അലർജി കേസുകൾ ഉണ്ടായിരുന്നിട്ടും, യുകെയിലുടനീളം പ്രതിദിനം 5,000 മുതൽ 7,000 വരെ ആളുകൾക്ക് വാക്സിനേഷൻ നൽകുന്നത് സർക്കാർ തുടരുകയാണ്. വാക്സിൻ ഉപയോഗിക്കാൻ അംഗീകാരം നൽകിയ മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്‌ആർഎ) എല്ലാ 50 എൻഎച്ച്എസ് ട്രസ്റ്റുകൾക്കും മുൻകരുതൽ ഉപദേശം നൽകിയിട്ടുണ്ട്. ഇനി മുതൽ വാക്സീൻ സ്വീകരിക്കുന്നവരോട് അലർജിയുണ്ടോയെന്ന് അന്വേഷിക്കാൻ എൻ എച്ച് എസ് നിർദേശിച്ചിട്ടുണ്ട്. അലർജി മൂലമുള്ള ഇത്തരം സംഭവങ്ങൾ ഏതു വാക്സീനിലും സാധാരണമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
മുൻകരുതൽ നടപടിയെന്ന നിലയിൽ, ഓരോ കേസും അതിന്റെ കാരണങ്ങളും പൂർണ്ണമായി മനസ്സിലാക്കുന്നതിനായി എംഎച്ച്‌ആർഎ അന്വേഷണം നടത്തുന്നുണ്ട്. ഫൈസറും ബയോൺടെക്കും അന്വേഷണത്തിൽ എംഎച്ച്‌ആർഎയെ പിന്തുണയ്ക്കുന്നുണ്ട്. അതേസമയം ഫൈസർ യുഎസിൽ നടത്തിയ ട്രയലിൽ, വാക്സിൻ നൽകിയ 19,000 ത്തിൽ 137 പേർക്ക് അലർജി അനുഭവപെട്ടിരുന്നു.