ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- 808 ഓളം ഷിഫ്റ്റുകളിൽ സിക്ക് ലീവ് എടുത്തതിനെ തുടർന്ന് ജാഗ്വാർ ലാൻഡ് റോവർ കമ്പനി ജീവനക്കാരനെ പിരിച്ചു വിട്ട സംഭവത്തിൽ, കമ്പനി തീരുമാനം തെറ്റായിരുന്നുവെന്ന് കോടതി വിലയിരുത്തി. വിക് റംബോൾഡ് എന്ന ആളാണ് തന്റെ 20 വർഷത്തെ സർവീസിനിടെ നിരവധിതവണ അവധിയെടുത്തത്. അദ്ദേഹത്തിന്റെ അവധിയിലൂടെ കമ്പനിക്ക് ഏകദേശം 95,850 പൗണ്ട് തുകയുടെ നഷ്ടമാണ് ഉണ്ടായത്. ആരോഗ്യപ്രശ്നങ്ങളും, ജോലിക്കിടെ ഉണ്ടായ അപകടങ്ങളും മറ്റുമാണ് നിരവധി തവണ അദ്ദേഹം അവധിയെടുക്കാൻ കാരണമായത്. 2018 ൽ ഇദ്ദേഹത്തെ കമ്പനി ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ വേണ്ടതായ നടപടികൾ എടുക്കാതെ തന്നെ പിരിച്ചുവിട്ടത് എന്നാണ് അദ്ദേഹം കോടതിയിൽ പരാതി നൽകിയത്.
ഇദ്ദേഹത്തിന് ഒരു മുന്നറിയിപ്പും നൽകാതെയാണ് കമ്പനി പിരിച്ചുവിട്ടത് എന്ന് ട്രിബ്യൂണൽ ജഡ്ജി വിലയിരുത്തി. എന്നാൽ ഇദ്ദേഹത്തിന്റെ അറ്റന്റൻസ് ഹിസ്റ്ററി വളരെ മോശമാണെന്ന് കമ്പനി മാനേജർ ജോൺ കാർട്ടർ അറിയിച്ചു. ഇദ്ദേഹത്തിന്റെ അവധിയിലൂടെ കമ്പനിക്ക് ഏകദേശം ഒരു ലക്ഷം പൗണ്ട് തുകയോളമാണ് നഷ്ടം വന്നിരിക്കുന്നത്. ഇതിനാലാണ് കമ്പനി ഇദ്ദേഹത്തെ പിരിച്ചുവിടാനുള്ള തീരുമാനം എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
നിരവധി രോഗങ്ങൾ വിക്കിനെ അലട്ടിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായതിനുശേഷം, ഇദ്ദേഹം ചെയ്തിരുന്ന ജോലി കമ്പനി അധികൃതർ മാറ്റി നൽകിയിരുന്നു. എന്നാൽ ആ ജോലിയും തുടരുവാൻ വിക്ക് തയ്യാറായില്ല. കാരണമില്ലാതെ പിരിച്ചു വിട്ടത് തെറ്റായ തീരുമാനമാണെന്ന് കോടതി വിലയിരുത്തി. ആവശ്യമായ നഷ്ടപരിഹാരം കമ്പനി അധികൃതർ അദ്ദേഹത്തിന് നൽകണമെന്നും കോടതി വിധിച്ചു.
സ്വന്തം ലേഖകൻ
കൂടുതൽ അപകടകരമായ പുതിയ സ്ട്രെയിൻ കോവിഡ് 19 വൈറസ് ആദ്യഘട്ട വ്യാപനത്തെക്കാളും അധികമായി ജനങ്ങളെ ബാധിക്കും എന്ന് സംശയം നിലനിൽക്കുന്നതിനാൽ, കൂടുതൽ പ്രദേശങ്ങൾ ടയർ 4 നിയന്ത്രണങ്ങളിൽ ഉൾപ്പെടുത്താനും ദശലക്ഷ കണക്കിന് ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ കഴിയുന്നുവെന്ന് ഉറപ്പുവരുത്താനുമുള്ള ചർച്ചകൾക്ക് ഒരുങ്ങുകയാണ് ബ്രിട്ടീഷ് മന്ത്രിമാർ. ഞായറാഴ്ച മാത്രം 30,501 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇൻഫെക്ഷൻ റേറ്റിൽ 57% വർദ്ധനവ് രേഖപ്പെടുത്തിയത് എൻ എച്ച് എസ് പ്രവർത്തകരെ പ്രതിസന്ധിയിലാക്കി. രാജ്യവ്യാപകമായി കൂടുതൽ രോഗികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നിലവിലുള്ള ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കാൻ ശ്രമിക്കുകയാണ് ഡോക്ടർമാർ.ആദ്യ വ്യാപനത്തിൽ ഏറ്റവുമധികം രോഗികളുടെ എണ്ണം രേഖപ്പെടുത്തിയതിന് തൊട്ടു താഴെയാണ് ഡിസംബർ 22ന് ഹോസ്പിറ്റലുകളിൽ അഡ്മിറ്റ് ആയവരുടെ എണ്ണം.
കാർഡിഫ് ആൻഡ് വെയിൽ യൂണിവേഴ്സിറ്റി നിലനിൽക്കുന്ന സാഹചര്യത്തെ തരണംചെയ്യാൻ മെഡിക്കൽ വിദ്യാർഥികളിൽ നിന്ന് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ആശുപത്രികളിൽ കൂടുതൽ കിടക്കകൾ സജ്ജമാക്കും. ക്യാൻസർ വാർഡുകളും പീഡിയാട്രിക് വാർഡുകളും കോവിഡ് രോഗികൾക്കായി വിട്ടുകൊടുക്കും.
കോവിഡ് മരണനിരക്കിൽ 3.2 ശതമാനത്തിന് ഇടിവ് ഉണ്ട് എന്നത് പ്രതീക്ഷ നൽകുന്നു. ബ്രിട്ടനിലെ 85% ജനങ്ങളും പ്രധാനമന്ത്രിയോട് സഹകരിച്ച് ക്രിസ്മസ് ദിനത്തിൽ സാമൂഹിക അകലം പാലിക്കുകയും കോവിഡ് നിയന്ത്രണങ്ങൾ അനുസരിക്കുകയും ചെയ്തു.
കെന്റിൽ പുതുതായി കണ്ടെത്തിയ ശക്തി കൂടിയ വൈറസ് അതിവേഗം വ്യാപിക്കുന്നത് തടയാൻ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ആരോഗ്യ വിദഗ്ധനായ ഡോക്ടർ സുബൈദ ഹക്ക് രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിക്കാത്തതിന് പ്രധാനമന്ത്രിയെ നിശിതമായി വിമർശിക്കുന്നു. ജനങ്ങളുടെ ജീവൻ രക്ഷിക്കാനായി നിയമം കടുപ്പിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലെന്ന് മറ്റ് വിദഗ്ധരും അഭിപ്രായപ്പെടുന്നു.
സ്വന്തം ലേഖകൻ
യു കെ :- യുകെയുടെ പല പ്രദേശങ്ങളിലും ബെല്ല ചുഴലിക്കാറ്റ് വൻ നാശനഷ്ടങ്ങൾ വിതയ്ക്കുന്നു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ വരെയാണ് കാറ്റ് അടിക്കുന്നത് എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏറ്റവും കൂടുതൽ കാറ്റിന്റെ വേഗത രേഖപ്പെടുത്തിയത് ഐൽ ഓഫ് വൈറ്റിലെ നീഡിൽസിലാണ്. മണിക്കൂറിൽ 106 കിലോമീറ്റർ വേഗതയാണ് ശനിയാഴ്ച രാത്രി ഇവിടെ രേഖപ്പെടുത്തിയത്. യുകെയുടെ ചില പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലുമാണ്. കേംബ്രിഡ്ജ്ഷെയർ, ബെഡ്ഫോർഡ്ഷെയർ, ഓക്സ്ഫോർഡ്ഷെയർ, വോർസെസ്റ്റർഷെയർ എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി രൂക്ഷമാണ്.യു കെയുടെ 204 ഓളം പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
സൗത്തംപ്റ്റോൺ സെൻട്രലിനും, ബോർനെമൗത്തിനും ഇടയിലുള്ള റെയിൽ ഗതാഗതം പൂർണമായി നിലച്ചിരിക്കുകയാണ്. സ്കോട്ട്‌ലൻഡ്, നോർത്തേൺ ഇംഗ്ലണ്ട്, നോർത്തേൺ അയർലൻഡ്, വെയിൽസിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മഞ്ഞു പെയ്യാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കോൺവാളിൽ നൂറോളം വീടുകളിലെ വൈദ്യുതി ബന്ധവും നിലച്ചിരിക്കുകയാണ്. നിരവധി സ്ഥലങ്ങളിൽ കാലാവസ്ഥാനിരീക്ഷണകേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന നിർദേശം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. മഞ്ഞ് പെയ്യുന്നത് അപകടങ്ങൾക്ക് കൂടുതൽ ഇടയാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു., അതോടൊപ്പം തന്നെ ശക്തമായ കാറ്റിൽ മരങ്ങളും മറ്റും കടപുഴകി വീടുവാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ പുറത്തിറങ്ങി നടക്കരുതെന്ന നിർദ്ദേശവുമുണ്ട്.
സ്റ്റോക്ക് ഓൺ ട്രെന്റ്: യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിനടുത്തുള്ള ക്രൂവിൽ താമസിക്കുന്ന മലയാളിയായ മനു .എൻ . ജോയിയുടെ പിതാവ് നമ്പ്യാപറമ്പിൽ ജോയ് ജോസഫ് (78) ഡിസംബർ 19 നു ആണ് ഹൃദയതംഭനം ഉണ്ടായി മരണപ്പെട്ടത്. വിവരം അറിഞ്ഞ ഉടനെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുവാനായി കുടുംബസമേതം ആണ് നാട്ടിലേക്ക് പുറപ്പെട്ടത്. ശവസംസ്ക്കാര ചടങ്ങുകൾ കഴിഞ്ഞ ബുധനാഴ്ച്ച, തൊടുപുഴക്കടുത്തു വണ്ണപ്പുറം കാളിയാർ പള്ളിയിൽ വച്ചായിരുന്നു.
തന്റെ പിതാവിന്റെ മരണത്തിൽ വളരെയധിയകം ദുഖിതരായിരുന്ന കുടുംബം നാട്ടിലേക്കുള്ള എയർ ഇന്ത്യയുടെ ഫ്ലൈറ്റ് പിടിച്ചാണ് ബാംഗ്ലൂർ വഴി പുറപ്പെട്ടത്. ടിക്കറ്റ് ഒന്നിന് 950 പൗണ്ടാണ് എയർ ഇന്ത്യക്ക് നല്കേണ്ടിവന്നത്. സാധാരണഗതിയിൽ ഉള്ള വിലയേക്കാൾ ഇരട്ടി കൊടുക്കേണ്ടിവന്നു എന്ന് സാരം. നാലര ലക്ഷത്തിലധികം രൂപ മുടക്കിയാണ് കുടുംബം നാട്ടിലേക്ക് പുറപ്പെട്ടത്.
ഇരട്ടി വിലകൊടുത്തു വിമാന ടിക്കറ്റ് എടുത്തതിൽ അവർക്ക് വിഷമം ഇല്ലാതിരുന്നു. പിതാവിന്റെ ശവസംസ്ക്കാരത്തിൽ പങ്കെടുക്കുക .. അത് മാത്രമാണ് ഇവരുടെ ആഗ്രഹം… എന്നാൽ നാട്ടിൽ എത്തിയപ്പോൾ ഇവർക്ക് അനുഭവിക്കേണ്ടി വന്നത് ഒരു പ്രവാസി മലയാളിയായ ഒരാൾക്കും താങ്ങാൻ സാധിക്കാത്ത അനുഭവങ്ങളാണ്.
കേന്ദ്ര- കേരള സർക്കാറുകൾ നിഷ്‌കർഷിക്കുന്ന എല്ലാ നിബന്ധനകളും പാലിച്ചാണ് നാട്ടിൽ എത്തിയത്. കൊറോണ ടെസ്റ്റിന്റെ നെഗറ്റീവ് ഉൾപ്പെടെയുള്ള എല്ലാ സർട്ടിഫിക്കറ്റുകളും വിമാനത്താവള അധികൃതർക്ക് നൽകി, പി പി ഇ ധരിച്ചു വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് പുറപ്പെട്ടത്. ഒരിടത്തും ഇറങ്ങാതെ നേരെ വീട്ടിലെ ഒന്നാം നിലയിൽ ഒരു മുറിയിൽ എല്ലാവരും ഒതുങ്ങികൂടുകായിരുന്നു. താഴെ ഗ്രൗഡ് ഫ്ളോറിലേക്ക് പോലും ആരും ഇറങ്ങിയില്ല. ഇതിനോടകം തന്നെ ചിലർ തങ്ങൾ എന്ത് ചെയ്യുന്നു എന്നറിയുവാനുള്ള എത്തിനോട്ടം ശ്രദ്ധയിൽ പെട്ടെങ്കിലും കാര്യമാക്കിയില്ല. മുറിക്ക് പുറത്തിറങ്ങാതെ നിയമം അനുസരിക്കുകയായിരുന്നു.
വീട്ടിൽ എല്ലാ ദിവസവും പണിക്ക് വന്നവർ പെട്ടെന്ന് വരാതായി. വിളിച്ചു ചോദിച്ചപ്പോൾ ഇവർ മറ്റുള്ളവരുടെ വീടുകളിൽ പണിക്കുപോകുന്നവർ ആയതിനാൽ പ്രവാസിയായി എത്തിയ അവരുടെ വീട്ടിൽ പണിക്കുപോയാൽ മറ്റാരുടെയും അടുത്ത് പോകാൻ പറ്റില്ല എന്ന ഭീഷണിക്കു മുൻപിൽ പണിക്കാർ വരവ് നിർത്തിയെങ്കിലും അതൊന്നും സാരമില്ല എന്ന് കരുതി ആശ്വസിച്ചു.
മരണപ്പെട്ട പിതാവിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ ആണ് വെച്ചിരുന്നത്. വീട്ടിൽ മൃതദേഹം എത്തുന്നതിനു മുൻപേ നാട്ടുകാരുടെ പരാതി പ്രളയമാണ് കാളിയാർ ഇടവക വികാരിയച്ചനെ തേടിയെത്തിയത്. ഒരു കാരണവശാലും ബ്രിട്ടണിൽ നിന്നും വന്ന ഇവരെ പങ്കെടുപ്പിക്കാൻ സമ്മതിക്കൂല്ല എന്ന ഇടവകക്കാരുടെ നിലപാടിൽ നിസ്സഹായനായി നിൽക്കുവാൻ മാത്രമേ വികാരിയച്ചന് സാധിച്ചുള്ളൂ.
നിസ്സഹായനായ വികാരിയച്ചന്റെ ഫോൺ കാൾ ബ്രിട്ടനിൽ നിന്നും വന്ന മൂത്ത മകന്റെ ഫോണിൽ ചൊവാഴ്ച രാത്രിയോടെ എത്തി. സാഹചര്യം വിവരിച്ചു. പങ്കെടുക്കാൻ വരല്ലേ എന്ന അഭ്യർത്ഥന… പി പി ഇ കിറ്റ് ഇവിടുന്നെ കരുതി നാട്ടിലെത്തിയ ഇവർക്ക് അത് താങ്ങുവാൻ ഏറെ പണിപ്പെട്ടു. അവസാനമായി സ്വന്തം പിതാവിന് ഒരു അന്ത്യ ചുബനം നൽകാൻ എന്ന് മാത്രമല്ല സെമിത്തേരിയിൽ എത്തി ഒരു പിടി മണ്ണ് ഇടുവാനുള്ള ആഗ്രഹം പോലും തല്ലിക്കൊഴിച്ചു. സാധാരണഗതിയിൽ ചടങ്ങുകൾ എല്ലാം പൂർത്തിയായി എല്ലാവരെയും സെമിത്തേരിയിൽ നിന്നും മാറ്റിയ ശേഷം ഞങ്ങളെ കാണിക്കുമോ എന്ന യാചനപോലും പതിച്ചത് ബധിരകർണ്ണങ്ങളിൽ ആണ്. ഇതുവരെ എത്തിയ എല്ലാ പ്രവാസികൾക്കും ഇങ്ങനെ ഒരു അവസരം കേരളത്തിന്റെ മറ്റ് പ്രദേശങ്ങളിൽ സാധിച്ചിരുന്നു.
നാട്ടിലുള്ളവരുടെ വികാരം മനസിലാക്കുമ്പോഴും, കൊറോണയുടെ വകഭേദം ഉണ്ട് എന്നുള്ള വാർത്ത നാട്ടിലെ എല്ലാ മാധ്യമങ്ങളും വാലും തലയുമില്ലാതെ പടച്ചുവിട്ടു. എന്നാൽ വകഭേദം ഉണ്ടായത് ലണ്ടനിലും സമീപ പ്രദേശത്തുമാണ്. കേരളത്തിന്റെ ഒന്നരയിരട്ടി വലിപ്പമുള്ള യുകെയുടെ മറ്റൊരു മൂലയിൽ അതായത് ലണ്ടനിൽ നിന്നും 300 റിൽ അധികം കിലോമീറ്റർ അകലെ താമസിക്കുന്ന ഇവർക്ക് കൊറോണയുടെ വകഭേദം ഉണ്ട് എന്ന് നാട്ടുകാർക്ക് എങ്ങനെ മുദ്ര കുത്താൻ സാധിച്ചു? എയർപോർട്ടിൽ ചെയ്ത നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇരിക്കെ ആണ് ഈ ക്രൂരത.
പഞ്ചായത്തു ഇലക്ഷനിൽ എന്തെല്ലാം നടന്നു. പ്രോട്ടോകോൾ ലംഘിക്കുന്നതിൽ അന്ന് ആരും പിന്നിലായിരുന്നില്ല. അതൊന്നും കൊറോണ പടർത്തിയില്ലേ..? അതെ എന്നും ക്രൂശിക്കപ്പെടുന്നത് പ്രവാസിതന്നെയാണ്. ഏതൊരു ആപൽ ഘട്ടത്തിലും സഹായിക്കുന്ന പ്രവാസി വരുമ്പോൾ മാത്രം നിയമം… വിദ്യാസമ്പന്നരാണ് എന്ന് കരുതുന്ന മലയാളികൾ പ്രവർത്തിയിൽ അത് കാണിക്കാറില്ല… ആരോ പടച്ചുവിടുന്ന തെറ്റായ വാർത്തയിൽ പ്രതികരിക്കുന്ന നമ്മൾ അറിയുക സ്വന്തം അനുഭവം ഉണ്ടാകുമ്പോൾ മാത്രമായിരിക്കും. പിതാവിന്റെ മരണത്തിൽ പങ്കെടുക്കാൻ എത്തിയവരെ ഇത്തരുണത്തിൽ ദ്രോഹിച്ച നമ്മൾ എവിടെ അതിന്റെ പാപം കഴുകും. ‘ഇന്ന് ഞാൻ നാളെ നീ’ എന്ന് പ്രസിദ്ധനായ കവി ജി ശങ്കരക്കുറുപ്പ് എഴുതിയ വരികൾ ഓർമ്മിപ്പിച്ചുകൊണ്ട് ഇനിയാർക്കും ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കൊറോണ വൈറസ് പകർച്ചവ്യാധിയുടെ ഫലമായി കടുത്ത സാമ്പത്തിക മാന്ദ്യം നേരിട്ടെങ്കിലും ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറി ബ്രിട്ടൻ. സെന്റർ ഫോർ ഇക്കണോമിക് ആന്റ് ബിസിനസ് റിസർച്ചിന്റെ (സിഇബിആർ) വാർഷിക ലീഗ് പട്ടിക പ്രകാരം ഇന്ത്യയെ മറികടന്നാണ് ബ്രിട്ടൻ അഞ്ചാം സ്ഥാനത്തെത്തിയത്. 2019ൽ ഇന്ത്യയ്ക്ക് താഴെയായിരുന്നു ബ്രിട്ടന്റെ സ്ഥാനം. 2020 ന്റെ ആദ്യ പകുതിയിൽ ജിഡിപിയുടെ മൊത്തം ഇടിവ് 21.2 ശതമാനമായിരുന്നിട്ടും പിന്നീട് നടത്തിയ പരിശ്രമഫലമാണ് ലക്ഷ്യം കണ്ടത്. ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റി (ഒബിആർ), വാർഷിക ശരാശരി വളർച്ചാ നിരക്ക് 3.4 ശതമാനമാണെന്ന് പ്രവചിച്ചു. യുഎസ്, ചൈന, ജപ്പാൻ, ജർമനി എന്നിവയ്ക്ക് താഴെ അഞ്ചാമതായാണ് ബ്രിട്ടന്റെ സ്ഥാനം. ഇത്തവണ ഇന്ത്യ ആറാം സ്ഥാനത്തും ഫ്രാൻസ് ഏഴാം സ്ഥാനത്തുമാണ്.
2028ഓടെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ചൈന മാറുമെന്നും അവർ പ്രവചിച്ചു. സിഇബിആർ റിപ്പോർട്ട് പ്രകാരം 2025 വരെ വാർഷിക വളർച്ചാ നിരക്ക് ശരാശരി 4 ശതമാനമായിരിക്കും. 2026 മുതൽ 2030 വരെ വളർച്ചാ നിരക്ക് പ്രതിവർഷം 1.8 ശതമാനമാകുമെന്ന് അവർ വ്യക്തമാക്കി. എന്നാൽ 2024ൽ ഇന്ത്യ ബ്രിട്ടനെ മറികടക്കുമെന്നും രാജ്യം ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സിഇബിആർ പ്രവചിച്ചു. വരും വർഷങ്ങളിൽ ബ്രിട്ടന്റെ ഡിജിറ്റൽ മേഖല അഭിവൃദ്ധി പ്രാപിക്കുമെന്ന് സിഇബിആർ ഡെപ്യൂട്ടി ചെയർമാൻ ഡഗ്ലസ് വില്യംസ് അഭിപ്രായപ്പെട്ടു.
ബ്രെക്സിറ്റ് പ്രതിസന്ധി മുന്നിലുണ്ടായിരുന്നിട്ടും യൂറോപ്പിലെ മികച്ച രാജ്യങ്ങളിൽ ഒന്നായി മാറാൻ ബ്രിട്ടന് സാധിച്ചുവെന്ന് സിഇബിആർ കൂട്ടിച്ചേർത്തു. നോട്ട് നിരോധനത്തിൽ തുടങ്ങിയ തകർച്ചയും തുടർന്ന് കോവിഡ് മഹാമാരി മൂലം രൂപയുടെ മൂല്യത്തിൽ ഉണ്ടായ ഇടിവുമാണ് ഇന്ത്യയെ ഇത്തവണ പിന്നിലേക്ക് വലിച്ചത്.
സ്വന്തം ലേഖകൻ
ഈസ്റ്റ്, സൗത്ത് ഈസ്റ്റ് ലണ്ടനിലെ ആറ് ദശലക്ഷത്തോളം ജനങ്ങൾ ടയർ – 4 കോവിഡ് നിയമങ്ങൾ പാലിച്ച് ‘വീട്ടിലിരിക്കേണ്ടി’ വരും. നോർത്ത് അയർലൻഡ്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ ക്രിസ്മസിന് മുൻപ് ലഘൂകരിച്ച ലോക്ക്ഡൗൺ നിയമങ്ങൾ വീണ്ടും കർശനമായി നിലവിൽ വരും. ക്രിസ്മസ് ദിനത്തിൽ യുകെയിൽ മാത്രം കൊറോണ വൈറസ് മൂലമുള്ള മരണം എഴുപതിനായിരം കടന്നതോടെയാണ് ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഈ നീക്കം ഉണ്ടായിരിക്കുന്നത്.
ഇംഗ്ലണ്ടിൽ 40 ശതമാനത്തോളം വരുന്ന ജനസംഖ്യയിൽ 24 ദശലക്ഷത്തോളം പൊതുജനങ്ങളെ ബാധിക്കുന്ന കൂടുതൽ കടുത്ത കോവിഡ് നിയമങ്ങൾ നിലവിൽ വരും. എല്ലാ നോൺ എസെൻഷ്യൽ ഷോപ്പുകളും അടച്ചിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജിമ്മുകൾ, ബാറുകൾ, സലൂണുകൾ തുടങ്ങിയവയെല്ലാം അടച്ചിടേണ്ടി വരും.
അതേസമയം അതിവേഗം പടരുന്ന കൊറോണ വൈറസ് വേരിയന്റ് യുകെയിൽ കണ്ടെത്തിയതിനെത്തുടർന്ന് ഫ്രാൻസ് യുകെയിലേക്കുള്ള അതിർത്തി താൽക്കാലികമായി അടച്ചിരുന്നു. സാധനങ്ങളുമായി ഫ്രാൻസിലേക്ക് പോയ ലോറികൾ കെന്റിൽ കുടുങ്ങിക്കിടക്കുകയാണ്. ഇനിമുതൽ ഫ്രാൻസിൽ നിന്ന് യുകെയിലേക്ക് കടക്കണമെങ്കിൽ ലോറി ഡ്രൈവർമാർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം കരുതണം. 15,000 ത്തോളം ലോറി ഡ്രൈവർമാർക്ക് കോവിഡ് ടെസ്റ്റ് നടത്തിയതിൽ 36 പേർക്ക് മാത്രമാണ് പോസിറ്റീവ് ആയതെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാൻഡ് ഷാപ്പ്സ് അറിയിച്ചു.
എഡിൻബർഗ് യൂണിവേഴ്സിറ്റിയിലെ ഗ്ലോബൽ പബ്ലിക് ഹെൽത്ത് ചെയർവുമൺ ആയ ദേവി ശ്രീധർ ഉടൻതന്നെ ഇംഗ്ലണ്ട് മുഴുവൻ, ടയർ 4 നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ടയർ -4 നിയന്ത്രണത്തെ തുടർന്ന് ശതകങ്ങൾക്ക് ശേഷമാണ് ബോക്സിങ് ഡേയിൽ കടകൾ അടച്ചിടുന്നത്. സാമ്പത്തിക മേഖലയ്ക്ക് ചെറുതല്ലാത്ത തിരിച്ചടി ഇതുമൂലം നേരിടേണ്ടിവന്നേക്കാം. ഇംഗ്ലണ്ടിലും സ്കോട്ട്‌ലൻഡിലുമായി 34,693 പുതിയ പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സ്വന്തം ലേഖകൻ
യു കെ :- സ്റ്റാഫോഡ്ഷെയറിലെ എം 6 റോഡിലൂടെ മദ്യപിച്ച് വാഹനം ഓടിച്ച ആൾ അറസ്റ്റിൽ. ഇദ്ദേഹം ഓടിച്ച വാഹനത്തിന്റെ മൂന്ന് വീലുകൾ മാത്രമായിരുന്നു പ്രവർത്തനക്ഷമമായി ഉണ്ടായിരുന്നത്. ക്രിസ്മസ് രാത്രിയിൽ ആണ് സംഭവം നടന്നത്. സെൻട്രൽ മോട്ടോർ വേ പോലീസിംഗ് ഗ്രൂപ്പും, നോർത്ത് വെസ്റ്റ് മോട്ടോർ വേ പോലീസും ചേർന്നാണ് ഇദ്ദേഹത്തെ തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്തത്. ക്രിസ്മസ് രാത്രിയിലെ ആഘോഷങ്ങളിൽ പങ്കെടുത്ത് മദ്യപിച്ചതിന് ശേഷം ആണ് ഇദ്ദേഹം വാഹനമോടിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
ഒരു ലെയിനിൽ നിന്നും മറ്റൊരു ലെയിനിലേക്ക് എന്ന രീതിയിൽ ആയിരുന്നു മദ്യപിച്ചിരുന്ന ഇയാൾ വണ്ടി ഓടിച്ചത് എന്ന് നോർത്ത് വെസ്റ്റ് മോട്ടോർ വേ പോലീസ് അധികൃതർ അറിയിച്ചു. അതോടൊപ്പം തന്നെ വാഹനത്തിന്റെ മൂന്ന് വീലുകൾ മാത്രമാണ് ശരിയായി ഉണ്ടായിരുന്നത്.
100 എം എൽ മനുഷ്യ ശ്വാസത്തിൽ 35 മൈക്രോഗ്രാം ആൽക്കഹോൾ മാത്രമാണ് വാഹനം ഓടിക്കുമ്പോൾ നിയമം അനുവദിക്കുന്നത്. ഇദ്ദേഹത്തിന്റെ രക്തത്തിൽ ഇതിന്റെ ഇരട്ടിയിലധികം അളവ് ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. വാഹനം ഓടിച്ചിരുന്ന ആളിന്റെ വിശദാംശങ്ങൾ ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല.
സംഭവത്തെ സംബന്ധിച്ച് ട്വിറ്ററിൽ നോർത്ത് വെസ്റ്റ് മോട്ടോർ വേ പോലീസ് പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിന് സാധാരണക്കാരുടെ നിരവധി കമന്റുകൾ ആണ് ലഭിച്ചത്. കുറഞ്ഞത് പത്തു വർഷത്തേക്കെങ്കിലും ഇദ്ദേഹത്തെ വാഹനം ഓടിക്കുന്നതിൽ നിന്നു വിലക്കണമെന്ന് ട്വിറ്ററിലൂടെ ജനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിർഭാഗ്യകരമായ സംഭവം എന്ന് മറ്റു ചിലർ വിലയിരുത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആണ് വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നതെന്ന് മറ്റൊരാൾ പോസ്റ്റ് ചെയ്തിരുന്നു.
അയര്‍ലന്‍ഡിലെ മലയാളി സമൂഹം ആകാംഷയോടെ കാത്തിരുന്നാ സംഗീതമത്സരത്തിന് തിരശീല വീണിരിക്കുന്നു. അന്‍പതില്‍പ്പരം നവപ്രതിഭകളായ യുവഗായകര്‍ അണിനിരന്നതും, മലയാളിയുടെ മധുരസ്മരണങ്ങള്‍ ഉണര്‍ത്തിയ നിരവധി ഗാനങ്ങളാല്‍ സമ്പന്നവുമായിരുന്ന ഈ സംഗീതോത്സവത്തില്‍ വിധികര്‍ത്താക്കളായി വന്നത് ശ്രീ.വിധു പ്രതാപ്, ശ്രീമതി. മൃദുല വാര്യര്‍, ശ്രീ. ജിന്‍സ് ഗോപിനാഥ് എന്നിവരായിരുന്നു.
വിജയികളെ പ്രഖ്യാപിക്കുവാനായി, പരിപാടിയുടെ സംഘാടകരായിരുന്ന, കില്‍ക്കനി മലയാളി കമ്മ്യൂണിറ്റിയുടെ ഫേസ്ബുക്ക് പേജ് ലൈവിലൂടെ എത്തിച്ചേര്‍ന്നത്, മലയാളികളുടെ പ്രിയാ താരം ശ്രീ. ഗിന്നസ് പക്രുവും ആയിരുന്നു.
ജാക്വിലിന്‍ മെമ്മോറിയല്‍ ഓള്‍ അയര്‍ലണ്ട് ബെസ്റ്റ് ജൂനിയര്‍ സിംഗര്‍ 2020 ലെ ഒന്നാം സമ്മാനത്തിന് അര്‍ഹയായത്, ഡബ്ലിനിലെ യുവപ്രതിഭയായ കുമാരി ഗ്രേസ് മരിയ ജോസ് ആണ്. റണ്ണര്‍ അപ്പ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഡബ്ലിനിലെ തന്നെ മാസ്റ്റര്‍ ജോസഫ് ചെറിയാനും, മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് ഡബ്ലിനിലെ കുമാരി ഇഫാ വര്‍ഗീസുമാണ്. കൂടാതെ ഫേസ്ബുക്ക് ഓഡിയന്‍സ് പോളിന്റെ അടിസ്ഥാനത്തില്‍, ‘ഓഡിയന്‍സ് സിംഗര്‍ 2020’ ആയി തെരഞ്ഞെടുക്കപ്പെട്ടത്, തുലാമോറുള്ള കുമാരി. ശിബാനി വേണുഗോപാലുമാണ്.
ഈ മത്സരത്തില്‍ പങ്കെടുത്താ, കുട്ടികള്‍ക്കും, അവരെ തയ്യാറാക്കിയ മാതാപിതാക്കള്‍ക്കും നന്ദി പറയുന്നതോടൊപ്പം, സോഷ്യല്‍മീഡിയകളിലൂടെയും, പത്രമാധ്യമങ്ങളിലൂടെയും അവര്‍ക്ക് വേണ്ടാ പ്രോല്‍സാഹനവും, പിന്തുണയും നല്‍കിയ അയര്‍ലന്‍ഡിലെയും, നാട്ടിലെയും എല്ലാം മലയാളികള്‍ക്കും ഹൃദയം നിറഞ്ഞാ നന്ദിയും, സ്‌നേഹവും അറിയിക്കുന്നതായി, കില്‍ക്കനി മലയാളി കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ കമ്മറ്റി അംഗങ്ങളായ, ശ്രീ.ജോമി ജോസ്, ശ്രീ.ശ്യാം ഷണ്മുഖന്‍, ശ്രീ.സൈജന്‍ ജോണ്‍, ശ്രീ. ബെന്നി ആന്റണി, ശ്രീ. ജോസ്‌മോന്‍ ജേക്കബ്, ശ്രീ. അരുണ്‍ രാജ്, ശ്രീ. അനില്‍ ജോസഫ് രാമപുരം തുടങ്ങിയവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
[ot-video][/ot-video]
കോറോണയുടെ രണ്ടാം താണ്ഡവത്തിൽ ഇംഗ്ലണ്ടിലെ നാൽപ്പത് ശതമാനത്തോളം ആളുകൾ കർശനമായ നിയന്ത്രണങ്ങളിലേക്ക് കടക്കുന്ന ദിവസമാണ് ഇന്ന്. എന്നാൽ പലവിധ അത്യവശ്യ കാര്യങ്ങൾക്കായി കേരളത്തിലേക്ക് പോയ പല പ്രവാസികളും നിരീക്ഷണത്തിലിരിക്കെ ബ്രിട്ടണില്‍ നിന്നെത്തിയ എട്ട് പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ഷൈലജ ഇന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ ഇവരെ ബാധിച്ചിരിക്കുന്നത് ജനിതമാറ്റം സംഭവിച്ച വൈറസ് ആണോയെന്ന് വ്യക്തമല്ല. ഇവരില്‍ നിന്നുമെടുത്ത സാംപിള്‍ പൂനെയിലെ വൈറോളജി ലാബില്‍ കൂടുതല്‍ പരിശോധനയ്ക്ക് അയക്കും. മുന്‍ ദിവസങ്ങളില്‍ ബ്രിട്ടണില്‍ നിന്നും വന്നവരെ നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
കൂടുതല്‍ പ്രഹരശേഷിയുള്ള കൊറോണ വൈറസ് ബ്രിട്ടണില്‍ സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതോടെ ബ്രിട്ടണില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് 23 മുതല്‍ ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെയും നിരീക്ഷിച്ചുവരികയാണ്.
എന്നാൽ കേരളത്തിൽ ബന്ധുമിത്രാദികളുടെ മരണാന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ പലരും അവിടെ കുടുങ്ങിയിരിക്കുകയാണ്. എയർ ഇന്ത്യയുടെ പ്രത്യേക വിമാന സർവീസ് നിർത്തലാക്കിയതോടെ ഇനി എന്ത് എന്ന ചിന്തയിൽ ആണ് പല മലയാളികളും. ജനുവരി ഒന്ന് വരെ ആണ് തീരുമാനം എങ്കിലും പുനരാരംഭിക്കുന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിത്വത്തം നിലനിൽക്കുന്നതിനാൽ തീരുമാനം നീളൻ ഉള്ള സാധ്യതയാണ് കൂടുതൽ. പുതുവർഷത്തിൽ യുകെയിൽ നാഷണൽ ലോക്ക് ഡൗൺ എന്ന നിരീക്ഷണം ബലം പ്രാപിക്കുകയും ചെയ്യുന്ന സാഹചര്യം ആണ് ഇപ്പോൾ ഉള്ളത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മഹാമാരിയുടെ കഷ്ടതകൾക്കിടയിൽ കുടുംബത്തിൽ നിന്നും സാമൂഹിക അകലം പാലിച്ച് ക്രിസ്മസ് ദിനം ആഘോഷിച്ച് രാജ്ഞിയും എഡിൻബർഗ് രാജകുമാരനും. രാജ്ഞിയുടെ ക്രിസ്മസ് സന്ദേശം ഇന്ന് വൈകുന്നേരത്തോടെ ടെലികാസ്റ്റ് ചെയ്യും. ഈ വർഷം മൂന്ന് ടെലികാസ്റ്റുകളാണ് രാജ്ഞി പൊതുജനങ്ങളെ അഭിസംബോധന ചെയ്തു നടത്തിയത്. ഇത്തവണ ക്രിസ്മസ് സന്ദേശത്തിൽ കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളാവും പ്രധാനമായും പങ്കുവെക്കപ്പെടുക എന്നാണ് അഭ്യൂഹം. 1980കൾ മുതൽ രാജകുടുംബം ക്രിസ്മസ് ദിനം മുഴുവൻ കുടുംബത്തോടൊപ്പമാണ് ചിലവഴിക്കാറുള്ളത്, എന്നാൽ ഇത്തവണ കോവിഡ് കാരണം ഇരുവരും വിൻസർ കൊട്ടാരത്തിൽ തന്നെ സമയം ചെലവഴിച്ചു. രാജ്ഞി പതിവുള്ള ചർച്ച് സന്ദർശനവും ഒഴിവാക്കി. കൊട്ടാരത്തിനുള്ളിലെ ചാപ്പലിൽ ആണ് രാജ്ഞി പ്രാർത്ഥന കൈകൊണ്ടത്.
മഹാമാരിക്കിടയിലും ആഘോഷ സമയങ്ങളിലും തൊഴിലിടങ്ങളിൽ സമയം ചെലവഴിക്കുന്നവർക്ക് രാജകുടുംബം പ്രത്യേക ആശംസകൾ അറിയിച്ചു. രാജകുടുംബത്തിൽ നിന്ന് 72 കാരനായ വെയിൽസ് രാജകുമാരനും, മാർച്ചിൽ കേംബ്രിഡ്ജ് പ്രഭുവിനും കൊറോണ ലക്ഷണങ്ങൾ പ്രകടമായിരുന്നു. രാജ്ഞിയും മറ്റു മുതിർന്ന രാജകുടുംബത്തിലെ വ്യക്തികളും ഈ മാസം ആദ്യം വിൻസർ കൊട്ടാരത്തിൽ നടന്ന ക്രിസ്മസ് കരോളിൽ പങ്കു ചേർന്നിരുന്നു.
മൂന്നു വർഷത്തിന് ശേഷം ആദ്യമായി മഞ്ഞു പൊഴിഞ്ഞ ക്രിസ്മസ് ദിനം പരമ്പരാഗതരീതിയിൽ ബ്രിട്ടനിൽ ആഘോഷിച്ചു. ക്രിസ്മസ് പുലരിയിൽ തന്നെ പലയിടങ്ങളിലായി മഞ്ഞു പൊഴിഞ്ഞത് റിപ്പോർട്ട് ചെയ്തിരുന്നു. ഈസ്റ്റ് യോർക്ക്ഷെയർ നോർത്തംബർലാൻഡ് പോലെയുള്ള സ്ഥലങ്ങളിൽ ജനങ്ങൾ കാലാവസ്ഥ ആസ്വദിക്കുന്ന ചിത്രങ്ങൾ പങ്കുവെക്കുന്നുണ്ട്.
ബോക്സിങ് ഡേയിൽ ആഞ്ഞു വീശാൻ സാധ്യതയുള്ള ‘ബെല്ല’ കാറ്റിന് മുന്നോടിയായി പല സ്ഥലങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. അതേസമയം, പ്രസിദ്ധമായ പീറ്റർ പാൻ കപ്പ് ആഘോഷത്തിൻെറ ഭാഗമായി പലരും തണുത്തുറഞ്ഞ തടാകങ്ങളിൽ മുങ്ങി കുളിക്കാനിറങ്ങി. 33 ഡിഗ്രി ഫാരൻഹീറ്റ് മരം കോച്ചുന്ന തണുപ്പത്തും ബീച്ചുകളിൽ ആഘോഷിക്കാൻ എത്തിയവരുടെ എണ്ണവും ചെറുതല്ല.