ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടൻ ഇന്നുമുതൽ പ്രതിരോധകുത്തിവെയ്പ്പിൻറെ പുതിയ ഘട്ടത്തിലേയ്ക്ക് ചുവട് വച്ചു. മുൻഗണനാക്രമത്തിൽപ്പെട്ട നാല് ഗ്രൂപ്പുകൾക്കായിരുന്നു ഇതുവരെ വാക്സിൻ നൽകിയിരുന്നത്. എന്നാൽ ഇന്ന് മുതൽ 65 വയസ്സിന് മുകളിലുള്ളവർക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകി തുടങ്ങി. രാജ്യത്ത് പ്രതിരോധ കുത്തിവെയ്പ്പ് നൽകി തുടങ്ങിയിട്ട് 69 ദിവസങ്ങൾ പിന്നിടുമ്പോൾ വാക്സിനേഷൻ പുതിയ ഘട്ടത്തിലേയ്ക്ക് പ്രവേശിക്കുന്നത് നിർണ്ണായക ചുവടുവെയ്പ്പായാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്.

രാജ്യത്ത് ഇതുവരെ 15 ദശലക്ഷത്തിലധികം ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനായതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഏപ്രിലിൽ അവസാനത്തിന് മുമ്പ് 50 -വയസിന് മുകളിലുള്ളവർക്കും കൂടി പ്രതിരോധകുത്തിവെയ്പ്പുകൾ നൽകാനാണ് പദ്ധതികൾ തയ്യാറാക്കുന്നത്. ഇത് ഏകദേശം 17.2 ദശലക്ഷം ആളുകൾ വരും. നിലവിൽ 70 വയസിന് മുകളിൽ 90% പേരും വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.

അതേസമയം രോഗവ്യാപനം കൂടുതലുള്ള രാജ്യങ്ങളിൽ നിന്ന് യുകെയിലെത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയ നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ ഇന്ന് മുതൽ നിലവിൽ വന്നു. ജനിതകമാറ്റം വന്ന വൈറസ് വകഭേദങ്ങൾ രാജ്യത്ത് വ്യാപിക്കുന്നതിനെ ചെറുക്കാനുള്ള മുൻകരുതലായിട്ടാണ് ഹോട്ടൽ ക്വാറന്റൈൻ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. പോർച്ചുഗൽ, ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ 33 രാജ്യങ്ങളാണ് റെഡ് ലിസ്റ്റിൽ പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്ന് യുകെയിൽ എത്തുന്നവർ ഹോട്ടലുകളിൽ പത്ത് ദിവസം ക്വാറന്റൈൻ ചെലവഴിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യണം. ഹോട്ടലിൻെറ ചിലവ്, ഗതാഗതം, പരിശോധന എന്നിവ ഉൾപ്പെടെ ഹോട്ടൽ ക്വാറന്റൈന് സർക്കാർ നിശ്ചയിച്ചിരിക്കുന്ന ചിലവ് 1750 പൗണ്ടാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കാലിഫോർണിയയിൽ താമസിക്കുന്ന സസെക്സിന്റെ പ്രഭുവും പ്രഭ്വിയും തങ്ങളുടെ കുഞ്ഞു രാജകുമാരൻ ആർച്ചി ഒരു സഹോദരൻ ആവാൻ പോകുന്ന വിവരം ലോകത്തെ അറിയിച്ചു. വരുന്ന മെയിലാണ് കുട്ടിയെ പ്രതീക്ഷിക്കുന്നത്. രണ്ടാമത്തെ കുഞ്ഞിന്റെ വരവ് അത്യധികം ആഹ്ളാദത്തോടെയാണ് ഉറ്റുനോക്കുന്നതെന്ന് അവർ ലോകത്തെ അറിയിച്ചു. മാസങ്ങൾക്കു മുൻപ് 39 കാരിയായ മെഗാന്റെ ഗർഭം അലസിയത് അങ്ങേയറ്റം വേദനിപ്പിക്കുന്ന വാർത്തയായിരുന്നു.

പ്രണയിതാക്കളുടെ ദിനത്തിൽ പ്രിൻസ് ഹാരിയുടെ മടിയിൽ തലവച്ച് കിടക്കുന്ന മെഗാന്റെ ചിത്രത്തിനൊപ്പമാണ് അവർ വാർത്ത പങ്കുവെച്ചത്. ഇരുവരുടെയും വളരേ കാലമായുള്ള ഉറ്റസുഹൃത്തായ മിസാൻ ഹാരിമാൻ ആണ് ചിത്രം പകർത്തിയത്.

കുട്ടി പിറക്കുന്നത് യുഎസിൽ ആണെങ്കിൽ ജന്മനാതന്നെ യുഎസ് പൗരത്വം ലഭിക്കും. ഹാരിയുടെ അമ്മ ഡയാന രാജകുമാരി ഹാരിയെ ഗർഭം ധരിച്ചിട്ടുണ്ടെന്ന വിവരം ലോകത്തെ അറിയിച്ചതിന്റെ മുപ്പത്തിയേഴാം വാർഷിക ദിനത്തിലാണ് ദമ്പതിമാർ സമാനമായ രീതിയിൽ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന്റെ വിവരവും ലോകത്തെ അറിയിച്ചത്.
ഇവരും സീനിയർ റോയൽ പദവിയിൽനിന്ന് പിൻമാറിയ ശേഷം കഴിഞ്ഞ ജൂൺ മുതൽ മോണ്ടിസിറ്റോയിലെ ഗൃഹത്തിൽ ആണ് താമസിക്കുന്നത്.

ഇരുവരുടേയും ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളിൽ പലതിനും സാക്ഷിയായി ചിത്രം പകർത്തിയിട്ടുള്ള ഫോട്ടോഗ്രാഫറാണ് ഹാരിമാൻ. ഇരുവരുടെയും പ്രണയം വളരുന്നതും പൂവിടുന്നതും കാണുന്നതിൽ അത്യധികം സന്തോഷമുണ്ടെന്ന് ഹാരിമാൻ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കടുത്ത ശൈത്യകാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഗതാഗതം സ്തംഭിച്ചിരിക്കുന്നു. പാതകളിൽ മഞ്ഞുമൂടി കിടക്കുന്നു. എന്നാൽ ഇതിനുശേഷമുള്ള വസന്തകാലത്തിൽ ഡ്രൈവിംഗ് സുരക്ഷിതമാക്കേണ്ടത് അത്യാവശ്യമാണ്. ടയർ പ്രഷർ പരിശോധിക്കുക എന്നതാണ് ആദ്യത്തെ മാർഗം. ശൈത്യകാലത്ത് ടയറിൽ സമ്മർദ്ദം കൂടിയിരിക്കും. ഒപ്പം ഐസിലൂടെയാണ് വണ്ടി നീങ്ങുന്നതും. എന്നാൽ വസന്തകാലത്തിലേക്ക് കടക്കുമ്പോൾ ടയർ പ്രഷർ മാറേണ്ടതുണ്ട്. നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം ടയർ പ്രഷർ പരിശോധിക്കാൻ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ടയർ ഇൻഫ്ലേറ്റർ വീട്ടിൽ സൂക്ഷിക്കാവുന്നതാണ്.

വസന്തകാലം എത്തുന്നതുവരെ മോശം കാലാവസ്ഥയിലൂടെയാണ് വാഹനം ഓടിക്കേണ്ടത്. അതുകൊണ്ട് തന്നെ വൈപ്പർ ബ്ലേഡുകളിൽ സമ്മർദ്ദം ഏറും. ദൃശ്യപരത അത്യാവശ്യമായതിനാൽ നിങ്ങളുടെ വൈപ്പർ ബ്ലേഡുകൾ ‘ഫ്രീ 5-പോയിന്റ് വിന്റർ കാർ ചെക്ക്’ ഉപയോഗിച്ച് പരിശോധിക്കുക. ടെക്നീഷ്യൻ നിങ്ങളുടെ ഹെഡ്ലൈറ്റുകളും ബ്രേക്ക് ലൈറ്റുകളും ബാറ്ററിലൈഫ്, വിൻഡ്‌സ്ക്രീൻ എന്നിവയും പരിശോധിക്കും. കൂടാതെ എംഒടി കാലാവധിയും. ശൈത്യകാലത്തെ തണുപ്പ് വിൻഡ്സ്‌ക്രീനിൽ വിള്ളലുകൾ ഉണ്ടാവുന്നതിന് കാരണമാകും. ഇത് നിങ്ങളുടെ കാഴ്ചയെ മറയ്‌ക്കുകയും ഡ്രൈവിംഗ് അപകടകരമാക്കുകയും ചെയ്യും. ഈ ബുദ്ധിമുട്ട് മാറ്റാൻ ഹാൻഡി വിൻഡ്‌സ്ക്രീൻ ചിപ്പ് റിപ്പയർ സർവീസ് ഉപകാരപ്രദമാകും.

വർഷത്തിലെ ഏത് സമയമായാലും, നിങ്ങളുടെ കാറുമായി ബന്ധപ്പെട്ട് പുതിയതോ പഴയതോ ആയ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകാം. ഒരു വിദഗ്‌ധ കാർ സുരക്ഷാ പരിശോധന ഉപയോഗിച്ച് പൂർണ്ണ മനസമാധാനത്തോടെ വസന്ത കാലത്തിലേക്ക് വാഹനമോടിക്കുക. ഹോൺ മുതൽ നമ്പർപ്ലേറ്റ്, കൂളന്റ്, ബാറ്ററി വരെയുള്ള എല്ലാ കാര്യങ്ങളും പരിശോധിച്ചുകൊണ്ട് നിങ്ങളും കുടുംബവും റോഡിൽ സുരക്ഷിതരാണെന്ന് ഉറപ്പാക്കാനുള്ള സമഗ്രമായ മാർഗമാണിത്. വസന്ത കാലത്തിന് മുൻപ് പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ച് ബ്രേക്കുകൾ, സസ്‌പെൻഷൻ, ടയറുകൾ, വീൽ ബെയറിംഗുകൾ എന്നിവയും മറ്റ് പ്രധാന ഘടകങ്ങളും പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
കോവിഡ് 19 ബ്രിട്ടനിലെ ആരോഗ്യരംഗത്തെ താറുമാറാക്കിയതിനെ തുടർന്നാണ് രാജ്യമൊട്ടാകെ ലോക്ക്ഡൗൺ നടപ്പാക്കാൻ ഗവൺമെൻറ് വീണ്ടും നിർബന്ധിതരായത്. പ്രധാനമന്ത്രിയും ആരോഗ്യ സെക്രട്ടറിയും ജനങ്ങളോട് അനാവശ്യമായി പുറത്തിറങ്ങരുതെന്നും, സ്വന്തം ജീവനും, നാഷണൽ ഹെൽത്ത് സർവീസും രക്ഷിക്കാനും നിരന്തരം ആഹ്വാനം ചെയ്തെങ്കിലും നിരവധിപേരാണ് നിയമലംഘനം നടത്തുന്നത്.
ഇതിന് മികച്ച ഉദാഹരണമാണ് ലങ്കാഷെയറിൽ കഴിഞ്ഞദിവസമുണ്ടായ സംഭവം. ലങ്കാഷെയർ യൂണിവേഴ്സിറ്റിയിലെ എൺപതോളം വിദ്യാർത്ഥികളാണ് ലോക്ക്ഡൗൺ സമയത്ത് പാർട്ടിക്കായി ഒരു ഫ്ലാറ്റിൽ ഒന്നിച്ചുകൂടിയത്. ഇതിൽ 35 ഓളം പേരേ പോലീസ് പിടികൂടി 800 പൗണ്ട് വീതം പിഴ അടപ്പിക്കാൻ സാധിച്ചു. ബാക്കിയുള്ളവർ വിൻഡോയിലൂടെ രക്ഷപ്പെട്ടതായാണ് വിവരം. പ്രസ്തുത സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും , പരിപാടി സംഘടിപ്പിച്ചവരെ യൂണിവേഴ്സിറ്റിയിൽ നിന്ന് പുറത്താക്കുന്നത് ഉൾപ്പെടെ പരിഗണിക്കുന്നുണ്ടെന്നും യൂണിവേഴ്സിറ്റി വക്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഓർമ്മിക്കുക കഴിവതും വീട്ടിൽ കഴിയുക, സ്വന്തം ജീവനേയും എൻ എച്ച് എസിനേയും രക്ഷിക്കുക.
ലണ്ടൻ: ലോക്ക് ഡൗൺ തുടരുമ്പോഴും യുകെയിലെ പ്രവാസി മലയാളികൾക്ക് ദുഃഖം നൽകി ലണ്ടനിലെ ആദ്യകാല മലയാളിയും ബിസിനസ്സുകാരനുമായ പി.എം. രാജു (62) നിര്യാതനായി. ലണ്ടനിലെ നോർത്ത് ഹുഡിൽ ആണ് കുടുംബം ഇപ്പോൾ താമസിക്കുന്നത്. ഭാര്യ ഗ്രേസ് രാജു. ഹാൻസൺ, ബെൻസൺ എന്നിവർ മക്കളും ജിഷ ഹാൻസൺ മരുമകളുമാണ്. നാട്ടിൽ അടൂർ സ്വദേശിയാണ്.
കൊറോണ പിടിപെട്ട് ചികിത്സയിൽ ഇരിക്കെയാണ് ഇന്ന് മരണം സംഭവിച്ചിരിക്കുന്നത്. രാജുവിന് വേണ്ടി കുർബാന അർപ്പിച്ചു പള്ളിയിൽ നിന്നും വീട്ടിൽ എത്തിയപ്പോൾ രാജുവിന്റെ മരണ വിവരമാണ് ഇടവക വികാരിയച്ചന്റെ ഫോണിൽ എത്തിയത്. വളരെ വികാരപരമായിട്ടാണ് രാജുവിന്റെ മരണ വിവരം ഇടവക ജനങ്ങളെ അച്ചൻ അറിയിച്ചിരിക്കുന്നത്. എല്ലാവരുടെയും രാജു അങ്കിൾ ആണ് നഷ്ടപ്പെട്ടിരിക്കുന്നത് എന്നും വികാരിയച്ചൻ തന്റെ സന്ദേശത്തിൽ പറയുന്നു.
ഇന്ന് യുകെയിൽ മരിച്ച 258 ഉൾപ്പെടെ 1,17,116 പേർക്കാണ് കൊറോണ പിടിപെട്ട് ഇതുവരെ യുകെയിൽ ജീവൻ നഷ്ടമായത്. പുതിയതായി 10,972 കോവിഡ് പിടിപെട്ടതായി ഇന്ന് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. 15 മില്യൺ ആളുകൾക്ക് കൊറോണ വാക്സീൻ നൽകി വലിയ ഒരു നേട്ടം ബ്രിട്ടൻ നേടിയ ദിവസമാണ് മറ്റൊരു മലയാളി കൂടി കോവിഡ് പിടിപെട്ടു മരണപ്പെട്ടിരിക്കുന്നത്.
മലങ്കര ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ് & ആഫ്രിക്ക ഭദ്രാസന കൗണ്‍സില്‍ മെമ്പറും ഹെമല്‍ ഹെംപ്സ്റ്റഡ് സെന്റ്. തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകാംഗവുമാണ് പരേതനായ രാജു.
പി.എം. രാജുവിന്റെ മരണത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖിതരായ ബന്ധുമിത്രാദികളെ അറിയിക്കുകയും ചെയ്യുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മെയ് മാസത്തിനുള്ളിൽ ലോക്ക്ഡൗൺ പൂർണമായും പിൻവലിക്കണമെന്ന് ടോറി എംപിമാർ പ്രധാനമന്ത്രി ബോറിസ് ജോൺസനോട് ആവശ്യപ്പെട്ടിരുന്നു. മുൻഗണനാക്രമത്തിൽ ഉള്ള 9 ഗ്രൂപ്പുകൾക്കും വാക്സിൻ കൊടുത്തു കഴിഞ്ഞാൽ ലോക്ക്ഡൗൺ തുടരുന്നത് ന്യായീകരിക്കാൻ കഴിയില്ല എന്ന വാദമുഖമാണ് വിമർശകർ ഉന്നയിക്കുന്നത്. എന്നാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എന്ന് പൂർണ്ണമായും പിൻവലിക്കാൻ കഴിയും എന്നതിനെ കുറിച്ച് ഏകപക്ഷീയമായി ഇപ്പോഴേ പറയാൻ സാധിക്കില്ല എന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് മാധ്യമങ്ങളോട് പറഞ്ഞു. മാർച്ച് എട്ടിന് സ്കൂളുകളിൽ കുട്ടികളുടെ തിരിച്ചുവരവിനൊപ്പം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കാനാണ് പദ്ധതിയിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വൈറസ് വ്യാപനം മൂലം ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള 99 ശതമാനം ആളുകൾക്കും ആദ്യ ഡോസ് പ്രതിരോധകുത്തിവെയ്പ്പ് ഏപ്രിലോടെ നൽകാനാണ് ഗവൺമെൻറ് ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നത്. തന്മൂലം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള ആത്മവിശ്വാസത്തിലേയ്ക്ക് രാജ്യത്തിന് എത്തിച്ചേരാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി -22ന് ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ പിൻവലിക്കുന്നതിനുള്ള വിശദമായ രൂപരേഖ പ്രധാനമന്ത്രി ബോറിസ് ജോൺസൺ അവതരിപ്പിക്കും എന്നാണ് കരുതപ്പെടുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളും പ്രതിരോധകുത്തിവെയ്പ്പും മൂലം കൊറോണ വൈറസ് വ്യാപനത്തെ പിടിച്ചുകെട്ടാൻ രാജ്യത്തിന് കഴിഞ്ഞു എന്ന ആത്മവിശ്വാസത്തിലാണ് ഗവൺമെൻറ്. കോവിഡിന് പിടിച്ച് കെട്ടുന്നതിൽ കൈവരിച്ച പുരോഗതി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിലൂടെ നിഷ്പ്രഭമാകുന്നതിനെക്കുറിച്ചുള്ള ആശങ്കയാണ് മന്ത്രിയുടെ വാക്കുകളിൽ നിഴലിക്കുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഫെബ്രുവരി 15 തിങ്കളാഴ്ച മുതൽ രാജ്യത്ത് കൊറോണയ്ക്കെതിരായ പ്രതിരോധകുത്തിവെയ്പ്പുകൾ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. നാളെ മുതൽ 65 -നും 69 -നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകുന്നതിന് തുടക്കംകുറിക്കും. ഫെബ്രുവരി 15ന് മുമ്പ് മുൻഗണനാക്രമത്തിൽ ഉള്ള നാല് ഗ്രൂപ്പുകൾക്ക് പ്രതിരോധകുത്തിവെയ്പ്പുകൾ നൽകാനാണ് രാജ്യം ലക്ഷ്യമിട്ടിരുന്നത്. ഇതുവരെ യുകെയിൽ 14.5 ദശലക്ഷത്തിലധികം ആളുകൾക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിൻ എങ്കിലും നൽകാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.

65 വയസിന് മുകളിലുള്ള ഏകദേശം 1.2 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പിനായുള്ള അറിയിപ്പ് നൽകി കഴിഞ്ഞതായി എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. അറിയിപ്പ് ലഭിച്ചവർക്ക് നൂറിലധികം ഉള്ള വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നോ ഇരുന്നൂറോളം ഉള്ള ഫാർമസികളിൽ നിന്നോ പ്രതിരോധകുത്തിവെയ്പ്പ് എടുക്കാനാകും.

ഇതിനിടെ കോവിഡിനോട് അനുബന്ധമായുള്ള എല്ലാ നിയന്ത്രണങ്ങളും മെയ് മാസത്തോടെ പിൻവലിക്കണമെന്ന് ടോറി എംപിമാർ ആവശ്യപ്പെട്ടു. 9 മുൻഗണന ഗ്രൂപ്പുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകി കഴിഞ്ഞും കോവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിന് ഒരു ന്യായീകരണവും ഇല്ല എന്ന് ലോക്ക്ഡൗൺ-സ്കെപ്റ്റിക് കോവിഡ് റിക്കവറി ഗ്രൂപ്പ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ജാഗ്രതയോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി ശനിയാഴ്ച പറഞ്ഞിരുന്നു. ഫെബ്രുവരി -22ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള സമഗ്രമായ രൂപരേഖ പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തതിനെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു എസ് :- ക്യാപിറ്റോൾ ബിൽഡിങ്ങിൽ നടന്ന കലാപത്തിന്റെ സൂത്രധാരൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണെന്ന ആരോപണത്തിൽ, അദ്ദേഹത്തിനെതിരെ സെനറ്റിൽ നടന്ന ട്രയലിൽ 57 പേർ അദ്ദേഹം കുറ്റക്കാരനാണെന്ന ആരോപണത്തെ പിന്തുണച്ചു. 43 പേർ മാത്രമാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് വോട്ട് ചെയ്തത്. എന്നാൽ അദ്ദേഹത്തിനെതിരായി മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തത്തിനാൽ, അദ്ദേഹം കുറ്റവിമുക്തനായിരിക്കുകയാണ്. റിപ്പബ്ലിക്കൻ പാർട്ടിയിലെ അംഗങ്ങളായ ഏഴ് പേർ അദ്ദേഹത്തിനെതിരായി വോട്ട് ചെയ്തു. സൂസൻ കോളിൻസ്, ബെൻ സസ്സേ, പാറ്റ് ടൂമി, മിറ്റ് റോമ്നി തുടങ്ങിയവരൊക്കെയാണ് അദ്ദേഹത്തിനെതിരെ വോട്ടു ചെയ്തത്. 67 വോട്ടുകൾ കൂടി അധികം ലഭിച്ചാൽ മാത്രമേ അദ്ദേഹത്തെ കുറ്റക്കാരൻ ആക്കാൻ സാധിക്കുകയുള്ളൂ.

നിരവധി കലാപ പ്രർത്തനങ്ങളാണ് പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് സെനറ്റ് മൈനൊരിറ്റി ലീഡർ മിച്ച് മക്ഗോനാൽ വ്യക്തമാക്കി. സെനറ്റിലെ സ്പീക്കറെ ഉപദ്രവിക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതായി അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ വൈസ് പ്രസിഡന്റിനെ കൊല്ലണം എന്ന മുദ്രാവാക്യവും അവർ മുഴക്കി. ഇവരിലേക്ക് ഇത്തരം നുണകളും മറ്റും പ്രചരിപ്പിച്ചത് മുൻ പ്രസിഡന്റ് ആയ ഡൊണാൾഡ് ട്രംപ് ആണെന്ന് അദ്ദേഹം വ്യക്തമാക്കി. തികച്ചും മനുഷ്യത്വരഹിതമായ പ്രവർത്തിയാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത് എന്ന് മക്ഗോനാൽ കുറ്റപ്പെടുത്തി.

ഡെമോക്രാറ്റുകൾ പ്രതീക്ഷിച്ച ഒരു വിധിയാണ് ഇപ്പോൾ സെനറ്റിൽ നടന്നത്. എന്നാൽ സെനറ്റിൽ നടന്നത് തികച്ചും നാടകമാണെന്ന് ഡൊണാൾഡ് ട്രംപിന്റെ അഡ്വക്കേറ്റ് കുറ്റപ്പെടുത്തി. ഇത് ട്രംപിന്റെ തിരിച്ചുവരവായും ചിലർ വിലയിരുത്തുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
വ്യാഴാഴ്ച തേംസ് നദിയുടെ മിക്കഭാഗങ്ങളും ഒഴുക്കു നിലച്ച് തണുത്തുറഞ്ഞതായി റിപ്പോർട്ട് ചെയ്തു. ബീസ്റ്റ് ഓഫ് ദ ഈസ്റ്റ് 2 ഡാർസി കൊടുങ്കാറ്റിന്റെ വരവോടെ അന്തരീക്ഷ മാപിനികൾ കുത്തനെ താഴോട്ടാണ്. ബാൾട്ടിക്കിൽ നിന്നുള്ള തണുപ്പ് മൂലം വടക്കുപടിഞ്ഞാറൻ ലണ്ടനിലെ ടെഡിംഗ്ടണിൽ പലഭാഗങ്ങളിലും നദി ഉറഞ്ഞു. 25 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനില ആയ മൈനസ് 20 ഡിഗ്രി സെൽഷ്യസ് പലയിടത്തും രേഖപ്പെടുത്തി. സ്കോട്ട്‌ലൻഡിൽ രേഖപ്പെടുത്തിയ -23.03 ആണ് 1995ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന താപനില.

റെസ്ക്യൂ ടീമിന് നദിയിൽ എത്തണമെങ്കിൽ ആദ്യം ഒരു ചെറിയ ബോട്ട് പോയി മഞ്ഞു പൊട്ടിക്കണമെന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് ആർഎൻഎൽഐ ഉദ്യോഗസ്ഥ പറഞ്ഞു. “തേംസ് തണുത്തുറയുന്നത് ആദ്യത്തെ അനുഭവമല്ല, ഇങ്ങനെയുള്ളപ്പോൾ ഞങ്ങൾ ഡി ക്ലാസ്സ് ലൈഫ് ബോട്ടുകൾ അത്യാവശ്യഘട്ടങ്ങളിൽ ഐസ് പൊട്ടിക്കാൻ ഉപയോഗിക്കാറുണ്ട്. 13 വർഷമായി ഞാൻ ഇവിടെ ജീവിക്കുന്നു. പക്ഷേ ഇത്തവണത്തെ കാഴ്ച ഇതാദ്യമാണ്. 1963 ലാണ് തേംസ് നദി ഇതിനുമുൻപ് പൂർണമായി തണുത്തുറഞ്ഞത് .

നാഷണൽ ക്ലൈമറ്റ് റിസർച്ച് സെന്റർ തലവനായ ഡോക്ടർ മാർക്ക് മക്കാർത്തി പറയുന്നത് 2010 ന് ശേഷമുള്ള ഏറ്റവും തണുത്തുറഞ്ഞ കാലാവസ്ഥയിലൂടെയാണ് ബ്രിട്ടൻ കടന്നുപോകുന്നത് എന്നാണ്.
ഡോ. ഐഷ വി
” പ്രാവേ പ്രാവേ പോകരുതേ വാവാ കൂട്ടിനകത്താക്കാം
പാലും പഴവും പോരെങ്കിൽ ചോറും കറിയും നൽകാം ഞാൻ”
എന്ന പാഠം ശകലം പഠിച്ചതു മുതൽ പ്രാവിനോടൊരിഷ്ടം തുടങ്ങിയതാണ്. പച്ച പയർ പൊളിച്ചു കൊണ്ടിരിയ്ക്കുന്നതിനിടയിൽ അമ്മാമ്മ കുറച്ച് പയർ എടുത്ത് വറുക്കാൻ അമ്മയോട് പറഞ്ഞു, ഞാൻ അമ്മയുടെ പിന്നാലെ അടുക്കളയിലേയ്ക്ക് കയറി. പയർ വറുക്കാനേൽപ്പിച്ച അമ്മ പ്രാവ് വന്ന് നോക്കിയപ്പോൾ പ്രാവിൻ കുഞ്ഞ് വറുത്തു വച്ച പയറിന്റെ അളവ് കുറവായതുകൊണ്ട് അമ്മ കുഞ്ഞിനെ കൊത്തി കൊന്ന കവിതയായിരുന്നു അപ്പോൾ മനസ്സിൽ. അവസാനം പച്ചപ്പയർ വറുത്താൽ അളവിൽ കുറയുമെന്ന് ബോധ്യപ്പെട്ട അമ്മ പ്രാവ് ” ഇരുമണി പയറിന് കുഞ്ഞിനെ കൊന്നേനുലകത്തിലെന്തിനീ ഞാനിരിപ്പൂ” എന്ന് തലതല്ലി കരയുന്നതും ഓർമ്മ വന്നു. അമ്മ പയർ വറുത്തു കഴിയുന്നതുവരെ ഞാനരികത്തു നിന്നു. പച്ച പയർ വറുത്താൽ അളവിൽ കുറയുന്നത് കണ്ട് ബോധ്യപ്പെട്ടു. അല്പം ഉപ്പിട്ട് വറുത്ത പയറിൽ അമ്മ ചിരകിയിട്ടിളക്കിയ തേങ്ങയും കൂട്ടി തിന്നു കഴിഞ്ഞേ ഞാൻ അമ്മയുടെ അരികത്ത് നിന്ന് മാറിയുള്ളൂ.
ചിറക്കര ത്താഴത്തെ വീട്ടിലെ തട്ടിൻപുറത്ത് ചേക്കേറാൻ ധാരാളം പ്രാവുകൾ എത്തിയിരുന്നത് എനിക്ക് സന്തോഷം നൽകിയിരുന്നു. പക്ഷേ രാവിലെ തിണ്ണ മുഴുവൻ പ്രാവിൻ കാഷ്ടം കൊണ്ട് നിറയുമ്പോൾ അമ്മയ്ക്ക് ദേഷ്യം വരും. എന്നാലും ഓടിട്ട മേൽകൂര ടെറസ് മേൽക്കൂരയാക്കുന്ന കാലം വരെയും പ്രാവുകളെ ആരും ഓടിച്ചു വിട്ടില്ല. ” സമാധാനവും ശാന്തിയും ഉള്ളിടത്തേ പ്രാവുകൾ ചേക്കേറൂ” എന്ന് ചിലർ പറയാറുണ്ട്. വയലരികിലുള്ള വീടായതിനാൽ പ്രാവുകൾക്ക് ഭക്ഷണം വയലിൽ നിന്നും യഥേഷ്ടം ലഭിച്ചിരുന്നു. അതിനാലാവണം കൂട്ടിലടയ്ക്കാതെ തന്നെ പ്രാവുകൾ ഞങ്ങളുടെ വീട്ടിൽ ധാരാളം എത്തിയിരുന്നത്. ചാര നിറത്തിലുള്ള തൂവലും കഴുത്തിൽ തിളങ്ങുന്ന നീല വർണ്ണമുള്ള നെക്ലേസ് ഇട്ടതു പോലുള്ള ചെറു തൂവലുകളും കണ്ണിൽ അല്പം ചുവപ്പും നിറമുള്ളവയായിരുന്നു ഭൂരിഭാഗവും. ഒരു ദിവസം ചാരത്തൂവലിൽ അല്പം വെള്ള കലർന്ന നിറമുള്ള ഒരുപ്രാവ് എത്തി. പിന്നെ എതാനും ദിവസങ്ങൾ കൂടി അതിനെ കണ്ടു. ആ പ്രാവ് പക്ഷേ സ്ഥിരമായി അവിടെ തങ്ങിയില്ല. ഞങ്ങളുടെ വീട്ടിലെ അന്തേവാസികളായ പ്രാവിനെ പ്രണയിക്കാൻ വന്നതാണോ ഈ പ്രാവെന്ന് എനിയ്ക്കൊരു സംശയം. പിന്നെ അത് വന്നിട്ടില്ല. അവിടെ നിന്നും ഒരിണയുമായി കടന്ന് കളഞ്ഞതാവാനാണ് സാധ്യത. പ്രാവുകളുടെ എണ്ണക്കൂടുതൽ കൊണ്ട് കൂട്ടത്തിൽ നിന്നാരെങ്കിലും പോയോ എന്നും മനസ്സിലായില്ല.
അങ്ങനെയിരിയ്ക്കെ ഒരു ദിവസം ഞങ്ങൾ ഒരു കിലോമീറ്റർ അകലെയുള്ള താവണം പൊയ്കയിലെ വല്യമ്മച്ചിയുടെ വീട്ടിൽ പോയി. അതിന് തൊട്ടടുത്തുള്ള ഒരു വീട്ടിൽ ധാരാളം പ്രാവുകൾ ഉണ്ടായിരുന്നു. അവരുടെ മുറ്റത്ത് വിലസിയിരുന്ന ഒരു പ്രാവിനെ ഞാൻ ശ്രദ്ധിച്ചു. ഞങ്ങളുടെ വീട്ടിൽ ഇടക്കാലത്ത് എത്തിയ വെള്ള പുള്ളിയുള്ള പ്രാവാണോ അതെന്ന് എനിക്ക് തോന്നി. കൂടെ തോളോട് തോൾ ചേർന്ന് കുറുകി നടക്കുന്ന മറ്റൊരു പ്രാവും. അത് ഞങ്ങളുടെ വീട്ടിൽ നിന്നും പോയതാകണം.
ആ വീട്ടുകാരോട് വ്യത്യസ്ഥ നിറമുള്ള ഈ പ്രാവിനെ കുറിച്ച് അന്വേഷിച്ചപ്പോൾ അത് സ്ഥിരമായി അവിടെയുള്ളതാണെന്ന് മനസ്സിലായി.
തട്ടിൻപുറത്തെ പ്രാവിന്റെ കുറുകലിന് ഓരോ താളമുണ്ട്. റിലേ സംവിധാനത്തിൽ ഒരു പ്രാവ് കൊണ്ടുവരുന്ന കുഞ്ഞ് മരചില്ല തട്ടിൻപുറത്തിരിയ്ക്കുന്ന പ്രാവിന്റെ ചുണ്ടിലേയ്ക്ക് കൈമാറുമ്പോഴുള്ള കുറുകലിന് ഒരു താളം. ഇണയോടുള്ള കുറുകലിന് മറ്റൊരു താളം. കുഞ്ഞിന് ആഹാര സാധനങ്ങൾ കൈമാറുമ്പോൾ മറ്റൊരു താളം . അങ്ങനെ അങ്ങനെ അവരും അവരുടേതായ ഭാഷയിൽ ആശയ വിനിമയം നടത്തുന്നു. കുഞ്ഞിന് പാൽ കൊടുത്തു വളർത്തുന്ന ഒരു പക്ഷിയാണ് പ്രാവെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഒരു പുസ്തകത്തിൽ ഞാൻ വായിച്ചിരുന്നു. അങ്ങനെ ഞാൻ പ്രാവുകളെ കൂടുതൽ നിരീക്ഷിക്കാൻ തുടങ്ങി. കുഞ്ഞിനായി കൊത്തികൊണ്ടുവരുന്ന ധാന്യമണികൾ അമ്മ പ്രാവിന്റെ കഴുത്തിന് താഴെയുള്ള ദ്വാരത്തിലൂടെ ഊറി വരുന്ന ദ്രാവകത്തിൽ മുക്കി നനച്ചാണ് കുഞ്ഞിന് കൊടുത്തിരുന്നത്. ഈ നനയ്ക്കൽ പ്രക്രിയ പലപ്പോഴും ഞങ്ങളുടെ കിണറ്റു കല്ലിൽ വച്ചാകും നടത്തുക. അതിന് ശേഷം പറന്നുചെന്ന് മച്ചിൻ പുറത്തിരിക്കുന്ന കുഞ്ഞിന് എത്തിക്കും. കുഞ്ഞല്പം വളർന്ന് കഴിയുമ്പോൾ ഭിത്തിയരികിലേയ്ക്കെത്തി പുറത്തേയ്ക്ക് തല നീട്ടും. വലിയ പ്രാവുകൾ രാത്രിയിരിയ്ക്കുന്നതും ഉറങ്ങുന്നതും ഭിത്തിയുടെ മുകളിൽ തന്നെ. മുട്ടയിടാനായി കൂടൊരുക്കുമ്പോഴാണ് മച്ചിനുള്ളിലേയ്ക്ക് പോവുക.
അങ്ങനെയിരിക്കേ വീട്ടിൽ അച്ഛനുമമ്മയും ഇല്ലാതിരുന്ന ദിവസം അനുജൻ തട്ടിൻപുറത്തേയ്ക്ക് ഏണി വച്ച് കയറി. സാധരണ ചാക്കിൽ കെട്ടിയ നെല്ലോ തേങ്ങയോ മറ്റത്യാവശ്യമില്ലാത്ത സാധനങ്ങളോ ആണ് അമ്മ തട്ടിൻപുറത്ത് ഇടാറ്. അനുജൻ ഏണിയിൽ കയറി നിന്ന് തട്ടിന്റെ അടപ്പിന്റെ കൊളുത്തെടുത്ത് തട്ട് തുറന്ന് മുകളിലേയ്ക്ക് കയറിയപ്പോൾ ഞാനും പുറകേ കയറി. അവിടെ ധാരാളം പ്രാവിൻ കൂടുകൾ . ചില്ലകൾ കൊണ്ട് മെനഞ്ഞ് അകം അർദ്ധഗോളാകൃതിയിൽ വരത്തക്കവിധമാക്കി അതിനകത്ത് പഞ്ഞി ചകിരിനാര് എന്നിവയടുക്കി കുഞ്ഞ് മുട്ടകളിടാൻ മെത്തയൊരുക്കിയിരിക്കുകയാണ്. പല കുടുംബങ്ങളുടേതാകണം ധാരാളം കൂടുകളുണ്ട്. ചിലതിൽ 3 മുട്ടകൾ ചിലതിൽ 4 മുട്ടകൾ ചിലതിൽ 5 മുട്ടകൾ . അനുജൻ മുട്ടകളുടെ എണ്ണം കൂടുതലുള്ള കൂടുകളിൽ നിന്നും രണ്ട് മൂന്ന് മുട്ടകൾ കരസ്ഥമാക്കി തട്ടിറങ്ങി. പുറകേ ഞാനും. അനുജൻ നേരെ അടുക്കളയിലെത്തി. ഒരു ചട്ടി അടുപ്പത്ത് വച്ച് ബുൾസൈ ഉണ്ടാക്കാനുള്ള പുറപ്പാടിലാണ്. ഞാനും അനുജത്തിയും പുറകേ ചെന്നു. കോഴി മുട്ടയക്കാൾ വളരെ ചെറിയ മുട്ടയാണ് പ്രാവിന്റേത്. കോഴി മുട്ടയുടെ മഞ്ഞക്കരുവിന് മഞ്ഞനിറമാണെങ്കിൽ ഇതിന് ചുവപ്പ് നിറമാണ്. ബുൾസൈ തയ്യാറായപ്പോൾ ഞാനും അനുജത്തിയും അതിന്റെ പങ്ക് പറ്റി. പിന്നെയും പല ദിവസങ്ങളിലും അനുജൻ ഇതാവർത്തിച്ചു.
പ്രാവിന് മുട്ടയുടെ എണ്ണമോ മനുഷ്യ ഗന്ധമോ തിരിച്ചറിയാൻ കഴിയില്ലെന്ന് വേണം കരുതാൻ. പ്രത്യേകിച്ച് ശബ്ദ കോലാഹലങ്ങളൊന്നുമില്ലാതെ അവർ സാധാരണ പോലെ കഴിഞ്ഞ് പോന്നു. മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങൾ പറന്ന് പുറത്തു പോകാൻ തുടങ്ങുമ്പോൾ കൂടിന്റെ അവശിഷ്ടങ്ങളെല്ലാം നീക്കി ഭിത്തിയരികിലേയ്ക്ക് കൊണ്ടുവന്ന് കൂട്ടിന്റെചില്ലകൾ താഴെ തിണ്ണയിലേയ്ക്ക് തള്ളിയിടും. കൂട് അടുത്ത മുട്ടക്കാലത്തേയ്ക്ക് കരുതി വയ്ക്കുന്ന കാര്യമില്ല. അന്ന് പുതിയ കൂടൊരുക്കും.
പ്രാവ് സമാധാനത്തിന്റെ പ്രതീകമാണ്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യുദ്ധങ്ങൾക്കെതിരായുള്ള ജാഥയിൽ കേട്ടതിങ്ങനെ.” സമാധാനത്തിന്റെ വെള്ളരിപ്രാവിനെ പീരങ്കികൊണ്ട് തകർത്തിടല്ലെ”.

ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.