Main News

സ്വന്തം ലേഖകൻ

പ്രാദേശിക സമയം വൈകുന്നേരം എട്ടുമണിയോടെ സിനഗോഗിനടുത്ത് സംഘടിത തീവ്രവാദി ആക്രമണം ഉണ്ടായി. കുറെയേറെ ആൾക്കാർ കൂട്ടംചേർന്ന് പല സ്ഥലത്തായി റൈഫിളുകൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് സിവിലിയൻസും, പോലീസിന്റെ വെടിയേറ്റ ഒരു ആക്രമിയുമാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ ഒരു പോലീസുകാരനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണം നടത്തിയവരിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം.

ഓസ്ട്രിയ ഇന്നുമുതൽ പരിപൂർണ്ണ ലോക്ക്ഡൗണിൽ പ്രവേശിക്കുകയാണ്, അതിനു മുന്നോടിയായി സാധനങ്ങൾ വാങ്ങാനും ഒരു രാത്രി പുറത്ത് ചെലവഴിക്കാനും എത്തിയതായിരുന്നു സ്ഥലത്തുണ്ടായിരുന്ന ജനങ്ങളിൽ അധികവും.

വിയന്നയിലെ തെരുവുകളിലൂടെ ഒരാൾ റൈഫിളും കൊണ്ട് ഭ്രാന്തമായി ഓടുന്നതും,വെടിവെക്കുന്നതുമായ ഭയപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഉടൻതന്നെ സംഭവ സ്ഥലത്തെത്തിയ പോലീസും എമർജൻസി സർവീസും സ്ഥിതിഗതികൾ ശാന്തമാക്കാനും, പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനും ധീരമായ ഇടപെടലാണ് നടത്തിയത്. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഓസ്ട്രിയയയുടെ അതിർത്തി പ്രദേശങ്ങളിൽ എല്ലാം സെക്ക് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അതിർത്തി കടന്ന് വരുന്ന വ്യക്തികളെയും വാഹനങ്ങളെയും കർശനമായി പോലീസ് പരിശോധിക്കുന്നുണ്ട്. നഗരത്തിലെ തുറസ്സായ സ്ഥലങ്ങൾ ഒഴിവാക്കാനും, പോലീസ് അന്വേഷണം നടത്തുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യാതിരിക്കാനും പോലീസ് പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നടന്നത് തീവ്രവാദി ആക്രമണം തന്നെയാണെന്ന് ഉറപ്പിച്ചതായി ഇന്റീരിയർ മിനിസ്റ്റർ കാൾ നെഹമ്മർ ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റർ ഒആർഎഫിലൂടെ അറിയിച്ചു. ആസൂത്രിതമായ വെടിവെപ്പാണ് നടന്നതെന്നും, തുടർ ആക്രമങ്ങളെ സൂക്ഷിക്കണമെന്നും, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്എന്നും അദ്ദേഹം അറിയിച്ചു.ആക്രമണം നടക്കുന്ന സമയത്ത് സിനഗോഗ് അടച്ചിട്ടിരിക്കുകയായിരുന്നു.സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയും ഓസ്ട്രിയക്ക് ഒപ്പം ഉണ്ടെന്ന് ഉറപ്പു നൽകിയും നിരവധി യൂറോപ്യൻ നേതാക്കൾ പ്രതികരിച്ചിരുന്നു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : പൈറേറ്റ്സ് ഓഫ് കരീബിയന്‍ സിനിമകളിലൂടെ ലോകത്തെ രസിപ്പിച്ച കടല്‍ കൊള്ളക്കാരന്‍ ജാക്ക് സ്പാരോയായി വേഷമിട്ട ജോണി ഡെപ്പ് കുറ്റകാരനാണെന്ന് കണ്ടെത്തി ലണ്ടൻ ഹൈക്കോടതി. മുൻ ഭാര്യ ആംബർ ഹേർഡിനെ ഡെപ്പ് മർദിച്ചതായി ദി സൺ ദിനപത്രം റിപ്പോർട്ട്‌ ചെയ്തിരുന്നു. ഇതിനെതിരെ കേസ് നൽകിയ ഡെപ്പിന് ഇപ്പോൾ പരാജയം നേരിടേണ്ടതായി വന്നു. 16 ദിവസത്തെ വിചാരണയെത്തുടർന്ന് ഹോളിവുഡ് താരം ഭാര്യയെ മർദിക്കുന്നയാളാണെന്നും അവരുടെ പ്രക്ഷുബ്ധമായ ബന്ധത്തിൽ 12 തവണ ഹേർഡിനെ മർദിച്ചതായും ലണ്ടൻ ഹൈക്കോടതി കണ്ടെത്തി. കേസ് പരാജയപ്പെട്ടതോടെ 57കാരനായ ജോണി ഡെപ്പിന് രണ്ട് മില്യൺ പൗണ്ട് നഷ്ടമായി. തങ്ങൾക്ക് അനുകൂലമായ വിധിന്യായത്തിൽ ആശ്ചര്യപ്പെടുന്നില്ലെന്ന് ഹേർഡിന്റെ അഭിഭാഷകർ പറഞ്ഞു. സണ്ണിന്റെ ലേഖനത്തിലുള്ളത് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ജഡ്ജി നിക്കോൾ അറിയിച്ചു. ഗാർഹിക പീഡന ആരോപണങ്ങളിൽ 14 എണ്ണത്തിൽ 12 എണ്ണം നടന്നതാണെന്ന് കോടതി വ്യക്തമാക്കി. താരം അപ്പീൽ നൽകാൻ ആഗ്രഹിക്കുന്നുവെന്ന് ഡെപ്പിന്റെ അഭിഭാഷകൻ പറഞ്ഞു. കോടതിയിൽ തെളിവുകൾ നൽകുന്നതിൽ ധൈര്യമുണ്ടായതിന് ഹേർഡിനെ പ്രശംസിക്കാനും കോടതി മറന്നില്ല.

ലണ്ടനിലെ റോയൽ കോർട്ട്സ് ഓഫ് ജസ്റ്റിസിൽ ജൂലൈയിൽ 16 ദിവസങ്ങളിലായാണ് വിചാരണ നടന്നത്. യു‌എസിൽ‌ കൂടുതൽ‌ തെളിവുകൾ‌ ഞങ്ങൾ‌ അവതരിപ്പിക്കുമെന്ന് ഹേർഡിന്റെ അഭിഭാഷകൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 18 മാസം നീണ്ട വിവാഹജീവിതത്തില്‍ ജോണി ഡെപ്പില്‍ നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്ന അംബര്‍ ഹേര്‍ഡിന്‍റെ വെളിപ്പെടുത്തല്‍ നടന്‍റെ പ്രതിച്ഛായയെ തന്നെ സാരമായി ബാധിച്ചിരുന്നു. പൈറേറ്റ്സ് ഓഫ് കരീബിയന്‍ ചിത്രങ്ങളിലെ ജാക്ക് സ്പാരോ വേഷം ജോണിക്ക് നഷ്ടമായതിന് പിന്നിലും കുടുംബത്തിലെ പ്രശ്നങ്ങൾ കാരണമായിരുന്നു. 2015 ല്‍ ഒരു തെറാപ്പി സെഷനില്‍ ആംബര്‍ സംസാരിക്കുന്നതിന്‍റെ ഓഡിയോ ഈ വർഷം ആദ്യം പുറത്തുവന്നിരുന്നു.

2014 ലും 2015 ലും ഹേർഡ് ഉന്നയിച്ച രണ്ട് ആരോപണങ്ങൾ ഡെപ്പ് തള്ളിക്കളഞ്ഞു. 2013 മുതൽ ഡെപ്പ് നടിയെ മർദിച്ചിരുന്നു. തന്റെ ടാറ്റൂവിനെക്കുറിച്ച് ഒരു അഭിപ്രായം പറഞ്ഞതിന് ഹേർഡിന്റെ മുഖത്ത് ഡെപ്പ് അടിച്ചതായി കോടതി പറഞ്ഞു. 2016ല്‍ ലോസ് ആഞ്ചൽസിലെ തങ്ങളുടെ വീട്ടിൽ വെച്ച് ജോണി ഡെപ്പ് തന്റെ നേരെ ഫോൺ എടുത്ത് എറിഞ്ഞുവെന്നും മര്‍ദിച്ചുവെന്നും ആംബർ വിവാഹബന്ധം ഒഴിവാക്കാൻ വേണ്ടി ഫയൽ ചെയ്ത പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ആംബറിനെതിരെ മാനനഷ്ടത്തിനുള്ള കേസ് ജോണി ഡെപ്പ് ഫയൽ ചെയ്തിരുന്നു. എന്നാൽ ഇന്നത്തെ വിധിയോടെ മുൻ ഭാര്യക്കെതിരെയും സണ്ണിനെതിരെയും പരാജയപ്പെട്ട താരത്തിന് പ്രതിശ്ചായ വീണ്ടെടുക്കാൻ അക്ഷീണ പരിശ്രമം വേണ്ടിവരും.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടകരുടെ സമ്മർദത്തിന് വഴങ്ങി ഇംഗ്ലണ്ടിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ലോക്ക്ഡൗൺ പ്രധാനമന്ത്രി ബോറിസ് ജോൺസൻ അവതരിപ്പിച്ചുകഴിഞ്ഞു. ആദ്യ ലോക്ക്ഡൗണിന്റെയത്ര കർശനമല്ലെങ്കിലും ഈ ലോക്ക്ഡൗണിലും ഒട്ടേറെ നിയന്ത്രണങ്ങളുണ്ട്. പബ്ബുകൾ, റെസ്റ്റോറന്റുകൾ, ഹെയർഡ്രെസ്സർമാർ, അവശ്യമല്ലാത്ത കടകൾ എന്നിവ അടച്ചുപൂട്ടും. ഒപ്പം പൊതുജനങ്ങളോട് സ്വഭവനങ്ങളിൽ തന്നെ തുടരാൻ ആവശ്യപ്പെടും. നവംബർ 5 വ്യാഴാഴ്ച പുലർച്ചെ 12.01 മുതൽ ഡിസംബർ 2 ബുധനാഴ്ച വരെയാണ് രണ്ടാം ലോക്ക്ഡൗൺ കാലാവധി. ഡിസംബർ 2 മുതൽ നിലവിലെ ത്രിതല സംവിധാനത്തിലേക്ക് മടങ്ങാനാണ് ജോൺസൻ ഇപ്പോൾ ആഗ്രഹിക്കുന്നത്. പുതിയ ലോക്ക്ഡൗൺ ഇംഗ്ലണ്ടിനു മാത്രം ബാധകമാകും. വെയിൽസ്, സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവർ ഇതിനകം കർശന നിയമങ്ങൾ നടപ്പാക്കിയിരുന്നു. പുതിയ ലോക്ക്ഡൗണിന്റെ നിബന്ധനകൾ‌ക്ക് വിധേയമായി ജനങ്ങൾക്ക് വീട്ടിൽ തന്നെ കഴിയേണ്ടി വരും. എന്നാൽ വിദ്യാഭ്യാസത്തിനായും വീട്ടിലിരുന്നു ചെയ്യാൻ സാധിക്കാത്ത ജോലിയ്ക്കും വീട് വിട്ടിറങ്ങാം. ഭക്ഷണത്തിനും അവശ്യവസ്തുക്കൾക്കുമായി മാത്രം ഷോപ്പിംഗ് നടത്തുക.

അടച്ചുപൂട്ടേണ്ട സ്ഥാപനങ്ങളുടെ പട്ടിക ആദ്യത്തെ ലോക്ക്ഡൗണിന് സമാനമായിരിക്കും. ടേക്ക്അവേയും ഡെലിവറിയും ഒഴികെ പബ്ബുകളും ബാറുകളും റെസ്റ്റോറന്റുകളും അടച്ചിരിക്കണം. ഒപ്പം ഹെയർഡ്രെസ്സറുകളും ജിമ്മുകളും അടയ്ക്കും. ആരാധനാലയങ്ങൾ സ്വകാര്യ പ്രാർത്ഥനയ്ക്കായി തുറന്നിട്ടിരിക്കും. സ്വിമ്മിംഗ് പൂൾ, വാട്ടർ തീം പാർക്ക്‌, തിയേറ്ററുകൾ, മ്യൂസിയം, കാസിനോ, ബിങ്കോ ഹാളുകൾ, മൃഗശാല തുടങ്ങിയവും അടച്ചിടാൻ ഒരുങ്ങുകയാണ്. വ്യത്യസ്ത വീടുകളിൽ നിന്നുള്ള കൂടിച്ചേരലിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ജോലിയ്ക്കും വിദ്യാഭ്യാസത്തിനും ആയുള്ള യാത്ര അനുവദിക്കുമെങ്കിലും കഴിവതും വീട്ടിൽ തന്നെ കഴിയാനാണ് ആളുകളോട് ആവശ്യപ്പെടുന്നത്. റൂൾ ഓഫ് സിക്സ് നിയമം ലോക്ക്ഡൗൺ സമയത്ത് മാറ്റിസ്ഥാപിക്കും.

ആദ്യ ലോക്ക്ഡൗണിൽ നിന്നുള്ള പ്രധാന വ്യത്യാസങ്ങൾ ഇവയാണ്.

• വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും.
• വീട്ടിൽ നിന്ന് ജോലി ചെയ്യാൻ കഴിയുന്നില്ലെങ്കിൽ യാത്ര ചെയ്ത് ജോലിയിൽ തുടരാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
• എൻ എച്ച് എസും മറ്റു ഹെൽത്ത്‌ സെന്ററുകളും ആളുകൾക്ക് പ്രയോജനപ്പെടുത്താൻ സാധിക്കും.
• കളിസ്ഥലങ്ങൾ തുറന്നുകിടക്കും. പ്രീമിയർ ലീഗ് മത്സരങ്ങൾക്കും വിലക്കില്ല.
• പാർക്ക് പോലുള്ള തുറസ്സായ സ്ഥലത്ത് ആളുകൾക്ക് മറ്റൊരു വീട്ടിൽ നിന്നോ ബബിളിൽ നിന്നോ ഉള്ള ഒരാളെ മാത്രം കണ്ടുമുട്ടാൻ സാധിക്കും.

വിവാഹത്തിന് 15 ആളുകൾക്കും ശവസംസ്കാരത്തിന് 30 ആളുകൾക്കും സാമൂഹിക അകലം പാലിച്ച് പങ്കെടുക്കാം. കൊറോണ വൈറസിനെ തടയാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായി യുകെയിലുടനീളമുള്ള ആളുകൾക്കും ബിസിനസുകൾക്കും അധിക സാമ്പത്തിക സഹായം നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. സർക്കാരിന്റെ കൊറോണ വൈറസ് ജോബ് റിട്ടെൻഷൻ സ്കീം ഡിസംബർ വരെ നീട്ടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക നിയന്ത്രണ പിന്തുണാ ഗ്രാന്റിന് കീഴിൽ ഇംഗ്ലണ്ടിൽ അടയ്ക്കാൻ നിർബന്ധിതരായ ബിസിനസുകൾക്ക് പ്രതിമാസം 3,000 പൗണ്ട് വരെ ഗ്രാന്റുകൾ ലഭിക്കും. ഈ ലോക്ക്ഡൗൺ തീരുമാനം ചർച്ചയ്ക്കും വോട്ടെടുപ്പിനും വിധേയമാകും. ബുധനാഴ്ച ആണ് വോട്ട്. ലോക്ക്ഡൗണിനെ പിന്തുണയ്ക്കുമെന്ന് ലേബർ പാർട്ടി അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തും.

അതേസമയം ഡിസംബർ 2 ന് തന്നെ ഇംഗ്ലണ്ടിന്റെ പുതിയ ലോക്ക്ഡൗൺ അവസാനിക്കുമെന്നതിൽ ഉറപ്പില്ലെന്ന് മൈക്കൽ ഗോവ് അറിയിച്ചു. ആർ നിരക്ക് 1 ന് താഴെയാക്കണമെന്ന് കാബിനറ്റ് ഓഫീസ് മന്ത്രി പറഞ്ഞു. ടെസ്റ്റ്‌, ട്രേസിങ്, ഐസൊലേഷൻ എന്നിവയ്ക്കായി സർക്കാർ ഈ സമയം ഉപയോഗിച്ചില്ലെങ്കിൽ ഡിസംബർ 2 ന് ഫലപ്രദമായി പുറത്തുവരാൻ കഴിയില്ലെന്ന് ലേബർ നേതാവ് കെയർ സ്റ്റാർമർ മുന്നറിയിപ്പ് നൽകി.

സ്വന്തം ലേഖകൻ

വിവാദപരമായ ട്രോളുകൾക്കും, വ്യക്തി അധിക്ഷേപങ്ങൾക്കും വഴിവെച്ച യുവമിഥുനങ്ങളുടെ പോസ്റ്റ് വെഡ്‌ഡിങ് അഥവാ ഹണിമൂൺ ഫോട്ടോഗ്രാഫി റിപ്പോർട്ട് ചെയ്ത് ബിബിസി.
നവദമ്പതികളുടെ അടുപ്പം വരച്ചിടുന്ന ചിത്രങ്ങൾ വാഗമണിലെ ടീ പ്ലാൻറ്റേഷനിലാണ് ഷൂട്ട് ചെയ്തത്. എറണാകുളം പെരുമ്പാവൂർ സ്വദേശി ഋഷി കാർത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും പോസ്റ്റ് വെഡ്ഡിങ്ഷൂട്ട്‌ സുഹൃത്തായ അഖിൽ കാർത്തികേയന്റെ, വെഡ്ഡിംഗ് സ്‌റ്റോറിസ് ഫോട്ടോഗ്രഫിയാണ് ചെയ്തത്.

കോവിഡ് 19 ന്‍റെ വ്യാപനത്തോടെ കൂടുതല്‍ വിപുലമായ വിവാഹം നടത്താന്‍ കഴിഞ്ഞിരുന്നില്ല . കഴിഞ്ഞ സെപ്തംബര്‍ 16 നാണ് വിവാഹം കഴിഞ്ഞത് . 50 ആളുകളെ ക്ഷണിക്കാൻ ഉള്ള അനുവാദം മാത്രമേ പോലീസ് നൽകിയിരുന്നുള്ളൂ. അതിനാൽ വളരെ ചുരുങ്ങിയ ചടങ്ങുകൾ മാത്രം ഉള്ള വിവാഹമാണ് നടത്തിയത്. വിവാഹത്തിന് അധികം ഫോട്ടോകൾ എടുക്കാൻ പറ്റാഞ്ഞത് കൊണ്ട് വളരെ വ്യത്യസ്തമായ രീതിയിൽ ഉള്ള ഫോട്ടോഷൂട്ട് ആവണം തങ്ങളുടേതെന്ന ആശയമായി മുന്നോട്ടുവന്നത് ഋഷി തന്നെയാണ്. ഋഷി ടെലികോം കമ്പനിയിൽ ജോലി ചെയ്യുന്നു, ലക്ഷ്മി ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ എൻജിനീയറിങ് ബിരുദധാരിയാണ്.

വളരെ റൊമാന്റിക് ആയ അടുപ്പമുള്ള ഫോട്ടോ ഷൂട്ട് ആണ് പ്ലാൻ ചെയ്തത്, അവർ തങ്ങിയ ഹോട്ടലിൽ നിന്നും വെള്ള നിറത്തിലുള്ള പുതപ്പുകളും കംഫർട്ടുകളും കടം വാങ്ങി വാഗമണ്ണിലെ തേയിലത്തോട്ടത്തിൽ ദമ്പതിമാർ, ചിരിക്കുന്നതും, പിന്നാലെ ഓടുന്നതും, ആലിംഗനം ചെയ്യുന്നതും മറ്റും ആയ ഒരുപിടി ചിത്രങ്ങളാണ് ഷൂട്ട് ചെയ്തത്. എന്നാൽ ഇത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തപ്പോൾ പ്രതീക്ഷിക്കാത്ത തരത്തിലുള്ള കമന്റുകൾ ആണ് ലഭിച്ചതെന്ന് ഋഷി പറയുന്നു. വീട്ടുകാർക്ക് കാര്യം പറഞ്ഞപ്പോൾ മനസ്സിലായി, പിന്നെ പാരമ്പര്യവാദികളായ ചില ബന്ധുക്കൾ എതിർപ്പും കൊണ്ട് രംഗത്ത് വന്നിരുന്നു.

കേട്ടാലറയ്ക്കുന്ന കമന്റുകൾ ആണ് കമന്റ് ബോക്സിൽ തെളിഞ്ഞത്. ആക്രമണത്തിൽ അധികവും ലക്ഷ്മിക്ക് നേരെയായിരുന്നു. ബോഡി ഷെയ്മിങ് നടത്തി, ഒരു മുറിയെടുത്തൂടെ എന്ന് ആക്ഷേപിച്ചു, നിങ്ങൾ ചെയ്യുന്നത് സംസ്കാരത്തിന് എതിരാണെന്നും, നമുക്ക് ഇങ്ങനെയൊരു പാരമ്പര്യം ഇല്ലെന്നും തുടങ്ങി തുടർച്ചയായി രണ്ടു ദിവസം ഇരുവരെയും ആക്രമിച്ചു. പോണോഗ്രഫി ചിത്രങ്ങളിൽ അഭിനയിക്കാൻ പോയിക്കൂടെ എന്നും, കോണ്ടം പരസ്യം ആണോ എന്നും പലരും ചോദിക്കുന്നുണ്ടായിരുന്നു. ചിലരുടെ കമന്റുകൾ ആകട്ടെ അങ്ങേയറ്റം അശ്ലീലവും. എന്നാൽ അതിന് ശേഷം ഒരുപാട് ആൾക്കാർ സപ്പോർട്ടുമായി രംഗത്തെത്തി. ഭാര്യയും ഭർത്താവും ഒരുമിച്ചുള്ള ചിത്രങ്ങൾ എടുക്കാനും, പങ്കുവെക്കാനും എല്ലാ അവകാശവും ഉണ്ടെന്നും, ചിത്രങ്ങൾ മനോഹരമാണെന്നും, വ്യത്യസ്തമാണെന്നും കുറെയേറെ പേർ അഭിനന്ദിച്ചു.

എന്തൊക്കെ പ്രശ്നമുണ്ടായാലും ചിത്രം സോഷ്യൽ മീഡിയയിൽ നിന്ന് പിൻവലിക്കില്ല എന്നാണ് ഇരുവരുടെയും അഭിപ്രായം. അത് തോറ്റു കൊടുക്കുന്നതിനു തുല്യമാണ്. ഞങ്ങളുടെ ചിത്രങ്ങളിൽ ഒരു പാകപ്പിഴയും കാണാനാവുന്നില്ല. വിമർശിക്കുന്നവരുടെ എല്ലാം ഉള്ളിൽ എന്താണെന്ന് എല്ലാവർക്കും നന്നായി അറിയാം. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറാനുള്ള ഉത്സാഹമാണിതെന്നും, ഇവർക്കൊക്കെ രണ്ടുദിവസം കഴിയുമ്പോൾ വിമർശിക്കാനും ആഘോഷിക്കാനും അടുത്ത വിഷയം കിട്ടുമ്പോൾ പൊയ്ക്കൊള്ളും എന്നും. സമൂഹത്തിൽ നടക്കുന്ന കടുത്ത അനീതികൾക്കെതിരെ ഒരു വാക്ക് പോലും തിരിച്ചു പറയാത്തവരാണ് തങ്ങളുടെ ജീവിതത്തിലേക്ക് കടന്നു കയറാൻ ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.

സ്വന്തം ലേഖകൻ

യു കെ :- രണ്ടു മൈൽ ദൂരം യാത്രയ്ക്കായി ഊബർ ടാക്സി വിളിച്ച യാത്രക്കാരനോട് 111 പൗണ്ട് തുക ഈടാക്കി ഡ്രൈവർ. എട്ടു മിനിറ്റ് മാത്രം സമയമെടുത്ത യാത്രയ്ക്കാണ് സാധാരണയിൽ നിന്നും 23 ഇരട്ടി തുക ഡ്രൈവർ ഈടാക്കിയത്. പതിനെട്ടുകാരനായ മാറ്റ് ബെന്നെറ്റ് എന്ന വ്യക്തിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. പബ്ബിൽ നിന്നും തിരിച്ചു വീട്ടിലേക്കുള്ള യാത്രയ്ക്കായി ആണ് അദ്ദേഹം ഊബർ ടാക്സിയെ ആശ്രയിച്ചത്. മദ്യപിച്ചിരുന്നതിനാൽ രാത്രിയിൽ അദ്ദേഹം ഇത്രയും തുക ഈടാക്കിയ കാര്യം ശ്രദ്ധിച്ചിരുന്നില്ല. അടുത്ത ദിവസം രാവിലെയാണ് അദ്ദേഹം ഈ കാര്യം മനസ്സിലാക്കുന്നത്.

നിരവധി തവണ ഇതേ യാത്രയ്ക്കായി താൻ ഊബർ ടാക്സിയെ ആശ്രയിച്ചിട്ടുണ്ട്. എന്നാൽ ആദ്യമായാണ് ഇത്തരമൊരു അനുഭവം തനിക്ക് ഉണ്ടാകുന്നതെന്ന് മാറ്റ് ബെനറ്റ്‌ പറഞ്ഞു. നാല് മുതൽ ഏഴ് പൗണ്ട് വരെ മാത്രമാണ് സാധാരണയായി ഈ യാത്രയ്ക്ക് തന്നിൽ നിന്ന് ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്ലബിങ് അപ്പ്രെന്റിസിഷിപ് കഴിഞ്ഞു നിൽക്കുന്ന മാറ്റിന്, ജോലി ഒന്നും തന്നെ ഇല്ല. അതിനാൽ തന്നെ ഇത്രയും തുക തനിക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ് എന്ന് അദ്ദേഹം പറഞ്ഞു.

തന്റെ പരാതി അദ്ദേഹം ഊബർ ടാക്സിയുടെ ഓഫീസിൽ വിളിച്ച് അറിയിച്ചപ്പോൾ, തികച്ചും ന്യായമായ തുകയാണ് ഈടാക്കിയതെന്നായിരുന്നു പ്രതികരണം. രാത്രി 10 മണിക്ക് ശേഷം ഉള്ള യാത്രയായതിനാൽ ആണ് ഇത്രയും തുക ഈടാക്കിയിരുന്നതെന്ന് ഊബർ ഓഫീസ് ജീവനക്കാർ പറഞ്ഞതായി മാറ്റ് ബെനറ്റ്‌ പറഞ്ഞു. എന്നാൽ പിന്നീട് ഈ പ്രതികരണം ഊബർ ഓഫീസ് തിരുത്തി. മാറ്റിനോട് അധികമായി ഈടാക്കിയ തുക തിരിച്ചു നൽകിയിരിക്കുകയാണ് ഊബർ.

കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് കോവിഡുമായി പോരാട്ടത്തിലായിരുന്ന എബ്രഹാം സ്‌കറിയ (65) അവസാനം മരണത്തിന് കീഴടങ്ങി. വെന്റിലേറ്ററിൻെറ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന എബ്രഹാം സ്‌കറിയ ഇന്ന് പതിനൊന്നുമണിയോട് കൂടിയാണ് മരണമടഞ്ഞത്.

സിപാപ് മെഷീൻ റ്റൊളറേറ്റ്    ചെയ്യാൻ പറ്റാത്തതിനാൽ വെന്റിലേറ്ററിൻെറ സഹായം എബ്രഹാം സ്‌കറിയ ആവശ്യപ്പെട്ടപ്രകാരമാണ്    നൽകിയത്. ഭാര്യ കുഞ്ഞുമോൾ റോയൽ ലിവർപൂൾ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സായിട്ട് ജോലി ചെയ്യുകയാണ്.  പരേതൻ റാന്നി മാക്കപ്പുഴ താമറത്ത് കുടുംബാംഗമാണ്. മക്കൾ ക്രിസ്ബിൻ, ക്രിസി. മരുമകൻ ബിമൽ.

ലിവർപൂളിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായിരുന്ന എബ്രഹാം സ്‌കറിയ ലിവർപൂളുകാരുടെ പ്രിയപ്പെട്ട  അവറാച്ചനായിരുന്നു. ലിവർപൂൾ ഐൻട്രി ഹോസ്പിറ്റലിൽ ആയിരുന്നു എബ്രഹാം സ്‌കറിയ അഡ്മിറ്റ്‌ ചെയ്യപ്പെട്ടിരുന്നത്.   ലിവർപൂളിൽ കോവിഡിൻെറ താണ്ഡവം തുടരുകയാണെങ്കിലും ആദ്യമായിട്ടാണ് ഒരു മലയാളി മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

എബ്രഹാം സ്‌കറിയയുടെ മരണത്തിൽ മലയാളം യുകെ യുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയും അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.

സ്വന്തം ലേഖകൻ

ഫ്രാൻസ് :- ഫ്രഞ്ച് സിറ്റിയായ ലയനിൽ ഗ്രീക്ക് ഓർത്തോഡോക്സ് വൈദികനു നേരെ വെടി വെയ്പ്പ്. വെടിവെച്ച ശേഷം ഉടൻ തന്നെ ആക്രമണകാരി സംഭവസ്ഥലത്തുനിന്നും രക്ഷപെട്ടു. ആക്രമണത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. ആക്രമണത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം പോലീസിന്റെ ഭാഗത്തുനിന്നും ആരംഭിച്ചു കഴിഞ്ഞു. തെക്കൻ നഗരമായ നീസിൽ മൂന്നു പേരെ പള്ളിക്കകത്ത് വെച്ച് കൊലപ്പെടുത്തിയ സംഭവം നടന്നിട്ട് കുറച്ചു ആഴ്ചകൾക്ക് ശേഷമാണ് ഇപ്പോൾ വൈദികൻ ആക്രമണത്തിനിരയായിരിക്കുന്നത്.ഇതിനെ ഒരു ഇസ്ലാമിക തീവ്രവാദ ആക്രമണമായാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മനുവേൽ മക്രോൺ വിശേഷിപ്പിച്ചത്. ആരാധനാലയങ്ങൾ സംരക്ഷിക്കാനും മറ്റും നിരവധി പട്ടാളക്കാരെ അധികമായി നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച മൂന്നു മണിയോടുകൂടി വൈദികൻ പള്ളി അടക്കുമ്പോഴാണ് അദ്ദേഹത്തിന് നേരെ വെടിയുതിർക്കപ്പെട്ടത്. വെടിവെച്ച ശേഷം ഉടൻ തന്നെ ആക്രമണകാരി സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടതായി പോലീസ് അധികൃതർ പറഞ്ഞു. ദൃക്‌സാക്സാക്ഷികളുടെ വിവരണമനുസരിച്ച് ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളതായി ലയനിലെ പബ്ലിക് പ്രോസിക്യൂട്ടർ നിക്കോളാസ് ജാകുറ്റ് അറിയിച്ചു. അറസ്റ്റ് ചെയ്യപ്പെടുന്ന സമയത്ത് അദ്ദേഹത്തിന്റെ കയ്യിൽ ആയുധം ഒന്നും ഉണ്ടായിരുന്നില്ല.ഇദ്ദേഹം തന്നെയാണോ ആക്രമണകാരി എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല.

ആക്രമണത്തിനിരയായ വൈദികന്റെ പേര് നികോളാസ് കക്കവേലക്കിസ്‌ എന്നാണെന്നു പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. വൈദികൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.വയറ്റിൽ ആഴത്തിൽ രണ്ടുതവണ അദ്ദേഹത്തിന് വെടിയേറ്റതായി അധികൃതർ അറിയിച്ചു. ഫ്രാൻസിലെ ജനങ്ങൾക്ക് എല്ലാവർക്കും തന്നെ അവരുടെ വിശ്വാസങ്ങൾ പിന്തുടരാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റക്സ് ഉറപ്പുനൽകി.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

രാജ്യത്തെ രോഗപ്രതിരോധ സംവിധാനങ്ങളെ എല്ലാം വെല്ലുവിളിച്ച് കുതിച്ചുയരുന്ന കൊറോണ വൈറസ് ബാധയെ തടയാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ രണ്ടാം ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. എൻ എച്ച് എസിന് നേരിടേണ്ടി വന്നേക്കാവുന്ന അനാരോഗ്യകരവും ധാർമികവുമായ ദുരന്തം ഒഴിവാക്കാനായി ആണ് രണ്ടാം ഘട്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഇക്കൊല്ലത്തെ ക്രിസ്മസ് വളരെ വ്യത്യസ്തമായിരിക്കും” പക്ഷേ ഇപ്പോൾ നാലാഴ്ച രാജ്യം പൂർണമായി അടച്ചിടുന്നത് കൊണ്ട് ക്രിസ്മസിന് ഒരുപക്ഷേ കുടുംബങ്ങൾക്ക് പരസ്പരം ഒത്തുചേരാനായേക്കാം. വ്യാഴാഴ്ച തുടങ്ങി പബ്ബുകൾ റസ്റ്റോറന്റുകൾ ജിമ്മുകൾ, അത്യാവശ്യ സാധനങ്ങൾ വിൽക്കുന്നതല്ലാത്ത കടകൾ എന്നിവ അടച്ചിടണം. പക്ഷേ മുൻപത്തെ ലോക്ക്ഡൗണിൽ നിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങളായ സ്കൂളുകൾ, കോളേജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവ തുറന്നു പ്രവർത്തിക്കും. ഡിസംബർ 2 നു ശേഷം കർശനമായ നടപടികൾ പിൻവലിക്കുമെന്നും പ്രദേശങ്ങൾ ടയർ സമ്പ്രദായത്തിലേക്ക് തിരിച്ചു പോകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

രണ്ടാമത്തെ ലോക്ക്ഡൗൺ ബിസിനസ് മേഖലയിൽ ഉണ്ടാക്കാവുന്ന ആഘാതത്തെ കുറിച്ച് തനിക്ക് ബോധ്യമുണ്ടെന്നും താൻ ക്ഷമചോദിക്കുന്നു എന്നും ജോൺസൺ പറഞ്ഞു. എന്നാൽ നവംബർ അവസാനം വരെ 80 ശതമാനം വേതനം തൊഴിലാളികൾക്ക് നൽകുന്ന ഫർലോഗ് സിസ്റ്റം നടപ്പാക്കുന്നതായിരിക്കും. കഴിഞ്ഞ ഏപ്രിലിൽ കണ്ടതിനേക്കാൾ വളരെ ഉയർന്ന മരണനിരക്കും, രോഗവ്യാപനവുമാണ് കണ്ടു വരുന്നതെന്ന് പ്രധാനമന്ത്രി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. താരതമ്യേന കുറവ് രോഗികളെ അഡ്മിറ്റ് ചെയ്തിട്ടുള്ള സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ആശുപത്രികളിൽ പോലും സൗകര്യങ്ങൾ കുറഞ്ഞുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഇനിയങ്ങോട്ട് രോഗികളുടെ എണ്ണം വർദ്ധിച്ചു വന്നാൽ ഡോക്ടർമാർക്കും നഴ്സുമാർക്കും നമ്മുടെ ആരോഗ്യ സംവിധാനത്തിനും ഇതിനെ നേരിടാൻ കഴിയുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പുതിയ ലോക്ക്ഡൗൺ നിബന്ധനകൾ ഇങ്ങനെ

വീട്ടിലിരുന്ന് ജോലിയും പഠനവും ചെയ്യാൻ കഴിയാത്തവർക്ക് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ. അത്യാവശ്യ സാധനങ്ങൾ, മരുന്നുകൾ, ഭക്ഷണം എന്നിവ വാങ്ങാൻ പുറത്തുപോകാം. മറ്റുള്ളവരെ സഹായിക്കാനോ വോളണ്ടിയർ ആയോ പുറത്തുപോകാം, ഭക്ഷണം പാഴ്സൽ നൽകുന്ന ഇടങ്ങൾ,ക്ലിക് ആൻഡ് കളക്ട് ഷോപ്പിങ് സെന്ററുകൾ എന്നിവ തുറന്നു പ്രവർത്തിക്കാം. വിനോദ കേന്ദ്രങ്ങൾ എല്ലാം അടച്ചിടും. രോഗപ്രതിരോധ ശേഷി കുറവുള്ളവരോ പെട്ടെന്ന് രോഗബാധ ഏൽക്കാൻ സാധ്യതയുള്ളവരോ ആയ വ്യക്തികൾ കൂടുതൽ ശ്രദ്ധിക്കണം.

ഇംഗ്ലണ്ടിനെ പോലെ തന്നെ ഫ്രാൻസിലും ജർമനിയിലും ഉയർന്ന കേസുകളാണ് അനുദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ലോക്ക്ഡൗൺ എന്ന തീരുമാനം ആഴ്ചകൾക്ക് മുൻപേ തന്നെ എടുക്കേണ്ടതായിരുന്നു എന്നാണ് ലേബർ പാർട്ടി നേതാക്കൾ അഭിപ്രായപ്പെട്ടത്.

വരും ദിനങ്ങളിൽ ഏകദേശം നാലായിരത്തോളം പേർ ദിനംപ്രതി രോഗബാധിതരാവാനുള്ള സാഹചര്യമുണ്ട്. ഇത് പരമാവധി ഒഴിവാക്കാൻ പൗരൻമാർക്ക് മാത്രമേ സാധിക്കുകയുള്ളൂ. അതേസമയം സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിൽ പല വിദഗ്ധരും എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. വൈറസ് ഇത്രപെട്ടെന്ന് രാജ്യത്തെമ്പാടും വ്യാപിക്കാൻ സ്കൂളുകൾ കാരണമായത് മറക്കരുതെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിടുന്നത് രാജ്യത്തോടും,പുതിയ തലമുറയോടും ചെയ്യുന്ന ദ്രോഹം ആണെന്ന് അഭിപ്രായവും ഉയർന്നു വരുന്നുണ്ട്. 11,000 ആൾക്കാർ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്, അതിൽ 978 പേർ വെന്റിലേറ്ററുകളിലാണ്. യുകെയിൽ ഇതുവരെ രോഗബാധിതരായവരുടെ എണ്ണം 1,011,660 കടന്നു.

സ്വന്തം ലേഖകൻ

ലണ്ടൻ : രാജ്യത്ത് ഇന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറ് നിന്നെത്തുന്ന ഐഡൻ കൊടുങ്കാറ്റ് രാജ്യത്താകമാനം ശക്തമായ കാറ്റിനും മഴയ്ക്കും കാരണമാകുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. അയർലണ്ടിനും ഇംഗ്ലണ്ടിന്റെ പടിഞ്ഞാറൻ തീരത്തും യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സ്കോട്ട്ലൻഡിലും വെയിൽസിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം, യാത്രാ തടസ്സം എന്നിവ ഉണ്ടായേക്കാം. മോശം കാലാവസ്ഥ വാരാന്ത്യത്തിന്റെ ഭൂരിഭാഗവും നീണ്ടുനിൽക്കുമെന്നും അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മെറ്റ് ഓഫീസ് വ്യക്തമാക്കി.

ചില പ്രദേശങ്ങളിൽ വെള്ളപൊക്കം ഉണ്ടാവാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഡെപ്യൂട്ടി ചീഫ് മാർട്ടിൻ യംഗ് പറഞ്ഞു. വെയിൽസിലും നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും ഞായറാഴ്ച വൈകുന്നേരം മുതൽ തിങ്കളാഴ്ച രാവിലെ വരെ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത കുറച്ച് ദിവസങ്ങളിൽ രാജ്യത്ത് വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നാച്ചുറൽ റിസോഴ്‌സസ് വെയിൽസിന്റെ ഡ്യൂട്ടി ടാക്ടിക്കൽ മാനേജർ ഗാരി വൈറ്റ് പറഞ്ഞു. കനത്ത മഴയും ശക്തമായ കാറ്റും ഇതിനകം സ്കോട്ട്ലൻഡിലുടനീളം വെള്ളപ്പൊക്കത്തിനും യാത്രാ തടസ്സത്തിനും കാരണമായി. ഞായറാഴ്ച ഉച്ച മുതൽ രാത്രി വരെ നോർത്ത് വെസ്റ്റ് സ്കോട്ട്ലൻഡിൽ വളരെ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിച്ചു.

സ്വന്തം ലേഖകൻ

ബെർലിൻ :- നിരവധി വർഷങ്ങൾ നീണ്ടുനിന്ന നിർമാണപ്രവർത്തനങ്ങൾക്ക് ശേഷം ബർലിനിലെ ബ്രാൻഡൻബർഗ് വില്ലി ബ്രാൻറ്റ് എയർപോർട്ട് ശനിയാഴ്ച പ്രവർത്തനമാരംഭിച്ചു. ഇതിനെതിരെ പ്രതിഷേധവുമായി നിരവധി ആക്ടിവിസ്റ്റുകളാണ് രംഗത്തെത്തിയത്. നിരവധിപേർ പ്ലക്കാർഡുകളുമായി ടെർമിനലുകളിലും മറ്റും പ്രതിഷേധിച്ചു. മറ്റുചിലർ പെൻഗ്വിൻ പക്ഷിയുടെ വസ്ത്രം ധരിച്ചാണ് പ്രതിഷേധത്തിനെത്തിയത്. 2006ലാണ് എയർപോർട്ടിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആദ്യമായി ആരംഭിച്ചത്. 2011 ൽ എയർപോർട്ട് തുറക്കാനാണ് തീരുമാനിച്ചതെങ്കിലും, ടെക്നിക്കൽ പരമായും, കൺസ്ട്രക്ഷൻ പരമായും നിരവധി പ്രശ്നങ്ങൾ ഉടലെടുത്തതാണ് തുടക്കം നീണ്ടു പോകുവാനുള്ള കാരണം. എയർപോർട്ടിന്റെ നിർമാണപ്രവർത്തനങ്ങൾ നീളുന്നത് ജർമ്മനിയുടെ കാര്യക്ഷമതയെ തന്നെ ബാധിച്ചിരുന്നു. ഇത്തരം വിവാദങ്ങൾക്കെല്ലാം തന്നെയാണ് ഇപ്പോൾ അവസാനമായിരിക്കുന്നത്.

എയർപോർട്ടിൽ ആദ്യമായി ലാൻഡ് ചെയ്തത് ഒരു ഈസി ജറ്റ് ഫ്ലൈറ്റ് ആണ്. ജർമനിയുടെ പ്രധാന വിമാനത്താവളമായ ടെഗെൽ എയർപോർട്ടിൽ നിന്നുമുള്ള ഒരു സ്പെഷ്യൽ സർവീസ് ആയിരുന്നു ഇത്. അതിനുശേഷം ഒരു ലുഫ്താൻസയുടെ ഫ്ലൈറ്റും ഉടൻ തന്നെ ലാൻഡ് ചെയ്തു. കൊറോണ മൂലം ഉള്ള പ്രശ്നങ്ങൾ എയർപോർട്ട് ഇൻഡസ്ട്രിയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ടെന്ന് ലുഫ്താൻസ സി ഇ ഒ കാർസ്റ്റൻ സ്ഫോർ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ പുതിയ എയർപോർട്ട് തുറന്നത് ഈ മേഖലയ്ക്ക് പുതിയ ഉത്തേജനം പകരും എന്നും അദ്ദേഹം പറഞ്ഞു.

എയർപോർട്ട് മൂലമുണ്ടാകുന്ന കാലാവസ്ഥ പ്രശ്നങ്ങൾക്കെതിരെ ആണ് നിരവധി ആക്ടിവിസ്റ്റുകൾ പ്രതിഷേധം നടത്തിയത്. കൊറോണ ബാധ വളരെ സാരമായി തന്നെ സാമ്പത്തിക മേഖലയെ എല്ലാം തന്നെ ബാധിച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് ജർമനിയിലെ പുതിയ എയർപോർട്ടിൻെറ ആരംഭം.

Copyright © . All rights reserved