ന്യൂസ് ഡെസ്ക് മലയാളം യുകെ
കൊറോണ വൈറസിൻെറ ഉത്ഭവം അന്വേഷിക്കുന്ന ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘത്തിന് ആദ്യകാല കോവിഡ് -19 നെ കുറിച്ചുള്ള പൂർണവിവരങ്ങൾ ചൈന നൽകിയില്ലെന്ന് വെളിപ്പെടുത്തൽ. ലോകാരോഗ്യസംഘടനയുടെ അന്വേഷണ സംഘത്തിലുള്ള ശാസ്ത്രജ്ഞനാണ് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന ആരോപണം ഉയർത്തിയിരിക്കുന്നത്. 2019 ഡിസംബറിൽ വുഹാനിൽ കൊറോണാ വൈറസ് വ്യാപിച്ചതിൻെറ ആദ്യഘട്ടത്തിൽ തിരിച്ചറിഞ്ഞ 174 രോഗികളെ കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും പൂർണ്ണ വിവരങ്ങൾക്ക് പകരം ഒരു സംഗ്രഹം മാത്രമേ ചൈനീസ് അധികൃതരുടെ ഭാഗത്തുനിന്ന് ലഭ്യമായുള്ളൂ എന്ന് അന്വേഷണ സംഘത്തിലെ അംഗമായ ഓസ്ട്രേലിയൻ പകർച്ചവ്യാധി വിദഗ്ധനായ ഡൊമിനിക് ഡ്വെയർ പറഞ്ഞു.

ഡൊമിനിക് ഡ്വെയർ
ആദ്യകാല 174 കേസുകളിൽ പകുതി മാത്രമാണ് വുഹാൻ മാർക്കറ്റിൽനിന്ന് വൈറസ് ബാധിച്ചതായി കരുതപ്പെടുന്നത്. അതുകൊണ്ടു തന്നെ രോഗികളെ കുറിച്ച് പൂർണ്ണ വിവരങ്ങൾ ലഭ്യമാകുന്നത് വൈറസിൻെറ ഉത്ഭവത്തെക്കുറിച്ചുള്ള യാഥാർത്ഥ്യം പുറത്തുവരുന്നതിന് ആവശ്യമാണെന്നാണ് ഡൊമിനിക് ഡ്വെയർ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും ആദ്യകാല പഠനത്തിൽ ലഭിച്ചതിനേക്കാൾ കൂടുതൽ വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഒരു മാസത്തോളം നീണ്ടുനിന്ന അന്വേഷണത്തിലെ കണ്ടെത്തലുകൾ അടുത്ത ആഴ്ച പുറത്തുവിടുമെന്ന് ലോകാരോഗ്യസംഘടന അറിയിച്ചിരുന്നു. വുഹാനിലെ ലബോറട്ടറിയിൽ കോവിഡ് -19 സൃഷ്ടിക്കപ്പെട്ടതാണെന്ന ആരോപണം പൂർണമായും തള്ളിക്കളഞ്ഞിട്ടില്ലന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞത് വളരെയേറെ ചർച്ചാവിഷയമായിരുന്നു.
അയർക്കുന്നം: യുകെ മലയാളിയുടെ നാട്ടിലെ അയർക്കുന്നം ചേന്നമറ്റത്തുള്ള വീട്ടിൽ ഉണ്ടായ മോഷണത്തിൽ ഉണ്ടായ കാര്യങ്ങളെക്കുറിച്ചു നാടോടി കഥയെ വെല്ലുന്ന തരത്തിൽ വാർത്തകൾ പടച്ചുവിടുമ്പോൾ സത്യം എന്താണ് എന്ന് അറിയുവാനുള്ള യുകെ മലയാളികളുടെ താല്പര്യത്തെ മുൻനിർത്തി മലയാളം യുകെ, എന്താണ് സത്യത്തിൽ ഉണ്ടായത് എന്ന് വെളിപ്പെടുത്തുന്നു.
പ്രസ്‌തുത സംഭവത്തിൽ ഉൾപ്പെട്ട യുകെ മലയാളിയെ വ്യക്തിപരമായി അറിയുന്നതുകൊണ്ടും അവരുടെ അഭ്യർത്ഥന മാനിച്ചുമാണ് മലയാളം യുകെ വാർത്ത കൊടുക്കാതിരുന്നത്. കാരണം വാർത്തയെ തുടർന്നുണ്ടാകുന്ന ഫോൺ കോളുകൾക്ക് എല്ലാം മറുപടി പറയാൻ തക്ക മാനസികാവസ്ഥയിൽ അല്ല അവർ എന്ന് അറിവുള്ളതും കൊണ്ടും കൂടിയാണ്. അവർക്കുണ്ടായ നഷ്ടത്തെക്കാളേറെയായി അവർക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കി വാർത്ത ഒഴിവാക്കിയപ്പോൾ അവിടെയും ഇവിടെയും കേട്ടത് വച്ച് വാർത്തകൾ ചിലർ പരമ്പരയാക്കിയതുകൊണ്ടാണ് ഇത് ഇപ്പോൾ പുറത്തുവിടുന്നത്.
സംഭവം ഇങ്ങനെ.. ഈ കഴിഞ്ഞ ബുധനാഴ്ച്ച ഉച്ചയോടെ ആണ് സംഭവം.. സ്വകര്യ ആവശ്യങ്ങൾക്കായി വീട്ടുടമസ്ഥൻ ചങ്ങനാശ്ശേരിക്ക് പുറപ്പെട്ടത്തിന് ശേഷമാണ് ഉണ്ടാകുന്നത്. ഈ സമയം യുകെ മലയാളിയുടെ ‘അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. മാസ്ക് വച്ച് വീട്ടിൽ കയറിവന്ന മുപ്പതിന് അടുത്ത് പ്രായം തോന്നിക്കുന്ന ആൾ സ്വയം പരിചയപ്പെടുത്തുകയാണ്. സർക്കാർ നടപ്പാക്കുന്ന വാക്‌സിൻ സംബന്ധമായിട്ടാണ് ഞാൻ വരുന്നതെന്നും ഫോൺ തന്നാൽ ആപ്പ് ഡൗൺ ലോഡ് ചെയ്‌തു ബുക്ക് ചെയ്‌തു തരാമെന്നും പറയുകയായിരുന്നു. എന്നാൽ ഇവിടെ ആർക്കും കൊറോണ ഇല്ലെന്നും ഭർത്താവ് തിരിച്ചുവരുമ്പോൾ വേണ്ടത് ചെയ്തുകൊള്ളുമെന്നും പറഞ്ഞ് യുകെ മലയാളിയുടെ ‘അമ്മ അവരെ മടക്കി വിടാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ അല്പം തണുത്ത വെള്ളം തരുമോ എന്നായി കയറിവന്ന യുവാവിന്റെ ആവശ്യം. നന്നായി ഡ്രസ്സ് ചെയ്ത് നിൽക്കുന്ന ആളെ സംശയക്ക തക്ക ഒന്നും ഇല്ലായിരുന്നു. അങ്ങനെയാണ് ‘അമ്മ അകത്തുപോയി വെള്ളം ഫ്രിഡ്ജിൽ നിന്നും കള്ളനായ യുവാവ് കൊടുത്ത കുപ്പിയിൽ വെള്ളം എടുത്തുനൽകിയത്.
കുപ്പിയിൽ കൊടുത്ത തണുത്ത വെള്ളം കള്ളൻ കുടിച്ചത് തിരിഞ്ഞു നിന്നതിന് ശേഷം മാസ്ക് മാറ്റിയായിരുന്നു. തിരിച്ചു മാസ്ക് ഇട്ടശേഷമാണ് അമ്മക്ക് അഭിമുഖമായി യുവാവ് തിരിഞ്ഞത്. അതുകൊണ്ട് അമ്മക്ക് യഥാർത്ഥ മുഖം കാണുവാനുള്ള സാഹചര്യം ഇല്ലാതാക്കുക ആയിരുന്നു കള്ളനായ യുവാവിന്റെ ലക്ഷ്യം. വീണ്ടും കുറച്ചുക്കൂടി തണുത്ത വെള്ളം കുപ്പിയിൽ ആവശ്യപ്പെടുകയും, കൊറോണയുടെ പടർച്ച തുടരുന്ന കേരളത്തിൽ സ്വയം സംരക്ഷണം എന്ന രീതിയിൽ മുറ്റത്തുള്ള ടാപ്പ് ‘അമ്മ കാണിച്ചു കൊടുക്കുകയും ചെയ്‌തു.
എന്നാൽ വീണ്ടും തണുത്ത വെള്ളം എന്ന ആവശ്യം ഉന്നയിക്കുകയും, കുപ്പിയിൽ തിരിച്ചും തണുത്ത വെള്ളം നിറച്ചു കൈപ്പറ്റിയശേഷം കള്ളൻ പുറത്തേക്ക് നടക്കുന്നതും കണ്ടിട്ടാണ് ‘അമ്മ വീടിനുള്ളിൽ കടന്നു കതക് അടച്ചശേഷം ടീവി കാണുവാനായി ഇരുന്നത്. ടി വി യിലെ പരസ്യത്തെ തുടർന്ന് അടുക്കളയിലേക്ക് പോയ ‘അമ്മ പാത്രം കഴുകുന്നതിനിടയിൽ പുറകിൽ ആരോ വന്ന് നിൽക്കുന്നത് കാണുന്നത്. പോയി എന്ന് കരുതിയ യുവാവ്, പൂട്ടാതെ കിടന്ന വാതിലിൽ കൂടി ഉള്ളിൽ പ്രവേശിക്കുകയായിരുന്നു.
നിനക്ക് വെള്ളം തന്നതല്ലേ പിന്നെ എന്തിനാണ് ഉള്ളിൽ വന്നത് എന്ന് ‘അമ്മ ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ.. ഞാൻ വെള്ളം കുടിക്കാൻ വന്നതല്ലെന്നും മോഷ്ടിക്കാൻ ആണ് വന്നതെന്നും പറയുകയുണ്ടായി. തോക്കെടുത്തു കാണിച്ച ശേഷം ഒച്ച വച്ചാൽ കൊന്നുകളയുമെന്നും ഭീഷണപ്പെടുത്തി.
ഇതിനിടയിൽ അടുക്കള വാതിലിലൂടെ രക്ഷപെടുവാൻ ശ്രമിച്ച അമ്മയുടെ കഴുത്തിനാണ് കള്ളൻ പിടുത്തമിട്ടത്. കൂടുതൽ ഭീഷണികൾ മുഴക്കിയ കള്ളൻ തുടന്ന് അമ്മയുടെ കൈകൾ തുണിയെടുത്തു കൂട്ടി കെട്ടുകയും ചെയ്‌തു. അമ്മയുടെ നെറ്റിയുടെ നേരെ തോക്ക് ചൂണ്ടിയാണ് മറ്റു മുറികളിലേക്ക് അമ്മയെ കൊണ്ടുപോയത്.
ഇതിനോടകം കഴുത്തിൽ കിടന്ന മാല ആവശ്യപ്പെട്ട കള്ളൻ അത് ബലമായി ഊരി എടുത്തിരുന്നു. തുടർന്ന് ഓരോ മുറികളിലും അമ്മയെ കൊണ്ടുപോവുകയും അവസാനം കയറിയ മുറിയിലെ അലമാരയിൽ താക്കോൽ കിടക്കുന്നതും അതിൽ ഉണ്ടായിരുന്ന സ്വർണ്ണം അടങ്ങുന്ന പെട്ടി കൈയിലാക്കുകയും ചെയ്‌തു. ഡയമണ്ട് മോതിരം ഉൾപ്പെടെയുള്ള പെട്ടിയാണ് നഷ്ടപ്പെട്ടത്.
പണം ഉണ്ടായിരുന്ന ഒരു ബാഗ് കള്ളന്റെ കണ്ണിൽ പെട്ടെങ്കിലും കുലുക്കിനോക്കി തിരികെ വയ്ക്കുകയാണ് ചെയ്‌തത്.
ഇതിനിടെ പുറത്തു കിടന്ന കാറിന്റെ കീ ചോദിച്ചെങ്കിലും അത് ചങ്ങനാശ്ശേരിക്ക് പോയ ഭർത്താവിന്റെ കൈയിലാണ് എന്ന് പറയുകയും ചെയ്‌തു. വീട്ടിൽ ഉണ്ടായിരുന്ന കീ കള്ളൻ കാണാത്തതുകൊണ്ട് കാർ എടുക്കാൻ സാധിച്ചില്ല.
തുടർന്ന് അമ്മയുടെ വായിൽ തുണി തിരുകി വയ്ക്കുകയും, തോർത്ത് കൊണ്ട് പുറമെ കെട്ടുകയും ചെയ്‌തശേഷം മുറിയിൽ ആക്കി പുറത്തുനിന്നും പൂട്ടിയ ശേഷം കള്ളൻ കടന്നു കളയുകയാണ് ഉണ്ടായത്. വളരെ പരിശ്രമിച്ചാണ് ‘അമ്മ കൈയിലെ കേട്ട് അഴിച്ചത്. ജനാല വഴിയുള്ള ഉച്ചത്തിലുള്ള വിളി കേട്ട അടുത്ത് താമസിച്ചിരുന്ന ഭർത്താവിന്റെ സഹോദര ഭാര്യയാണ് ആണ് ഓടിയെത്തി വീട് തുറന്നത്. പിന്നീട് എത്തിയ നാട്ടുകാർ ചങ്ങനാശ്ശേരിക്ക് പുറപ്പെട്ട് പാതി വഴിക്ക് എത്തിയ കുടുംബനാഥനെ വിവരം അറിയിക്കുന്നത്.
അറിയിച്ചതനുസരിച്ചു അയർക്കുന്നം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മോഷണം നടത്തിയത് നീല ഷർട്ടും കറുത്ത പാന്റ്സും ധരിച്ച ആളാണെന്നു ‘അമ്മ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
വലിയ ഒരു ആപത്തിൽ നിന്നും രക്ഷപെട്ട അവരുടെ അമ്മയെ ആശ്വസിപ്പിക്കുന്ന ദുഃഖിതരായ യുകെ മലയാളി കുടുംബത്തെ നമ്മൾ നഷ്ടപ്പെട്ട സാധനങ്ങളുടെ കണക്കെടുപ്പിനായി വിളിച്ചു ശല്യപ്പെടുത്താതെ സഹകരിക്കുക. നാട്ടിൽ ഇനിയാർക്കും ഇങ്ങനെ സംഭവിക്കാതിരിക്കാൻ ഈ വാർത്ത ഉപകാരപ്പെടെട്ടെ എന്നും മുൻകരുതൽ എടുക്കുന്നതിൽ സഹായിക്കട്ടെ എന്നും ആശിക്കുന്നു. അതുപോലെ തന്നെ യുകെയിലെ മലയാളികളുടെ ഇടയിലേക്ക് ഇട്ടുകൊടുക്കുന്ന ഊതിപ്പെരുപ്പിച്ച ‘പരമ്പര’ വാർത്തകൾക്ക് വിരാമമാകുമെന്നും പ്രതീക്ഷിക്കാം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇന്ത്യ ആസ്ഥാനമായുള്ള 103 ഫ്ലൈറ്റ് അറ്റൻഡന്റുമാരെ പിരിച്ചുവിട്ട് ജർമൻ എയർലൈൻസ് ഗ്രൂപ്പ് ആയ ലുഫ്താൻസ. ജർമൻ എയർലൈൻസ് ഗ്രൂപ്പ് രണ്ട് വർഷത്തേക്ക് ശമ്പളമില്ലാതെ അവധി വാഗ്ദാനം ചെയ്തപ്പോൾ മാനേജ്‌മെന്റിൽ നിന്ന് “തൊഴിൽ ഉറപ്പ്” ആവശ്യപ്പെട്ടതിനെ തുടർന്നാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഈ ജീവനക്കാർ എയർലൈനുമായി ഒരു നിശ്ചിതകാല കരാറിലാണ് പ്രവർത്തിച്ചിരുന്നത്. അവരിൽ ചിലർ 15 വർഷത്തിലേറെയായി കമ്പനിയിൽ പ്രവർത്തിച്ചു വന്നവരാണ്. കൊറോണ വൈറസ് ഏല്പിച്ച കടുത്ത സാമ്പത്തിക ആഘാതം മൂലം വിമാനക്കമ്പനിയെ പുനഃസംഘടിപ്പിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്നും അതിന്റെ ഭാഗമായി “ഡൽഹി ആസ്ഥാനമായുള്ള ഫ്ലൈറ്റ് അറ്റൻഡന്റുമാരുടെ സ്ഥിരകാല തൊഴിൽ കരാറുകൾ വിപുലീകരിക്കില്ലെന്നും ലുഫ്താൻസ വക്താവ് പറഞ്ഞു.

“കനത്ത നഷ്ടങ്ങളുടെ കണക്കെടുക്കുമ്പോൾ ലോകമെമ്പാടുമുള്ള എല്ലാ എയർലൈനുകളെയും പോലെ ലുഫ്താൻസയും അതിന്റെ ഭാവി സുരക്ഷിതമാക്കാൻ നടപടിയെടുക്കേണ്ടതുണ്ട്.” പ്രസ്താവനയിൽ പറയുന്നു. ഇപ്പോൾ സർക്കാർ നിയന്ത്രണങ്ങളുടെ ഫലമായി രാജ്യാന്തര വിമാന യാത്ര കുറഞ്ഞുവരുന്നതിനാൽ ക്യാബിൻ സ്റ്റാഫിന് കാര്യമായ ജോലി അവശേഷിക്കുന്നില്ല. “ഇന്ത്യൻ യൂണിയനുമായി ഞങ്ങൾ രണ്ടുവർഷത്തെ ശമ്പളമില്ലാത്ത അവധി നൽകുന്നതിന് ഒരു കരാറിൽ ഒപ്പുവെച്ചു. എൻറോൾ ചെയ്ത കുടുംബാംഗങ്ങൾക്ക് പോലും ലുഫ്താൻസ പ്രാദേശിക ആരോഗ്യ ഇൻഷുറൻസ് നൽകുന്നത് തുടരുന്നു.” പ്രസ്താവനയിൽ പറയുന്നു
എന്നാൽ ഫ്ലൈറ്റ് അറ്റൻഡന്റുമാരുടെ ദീർഘകാല കരാറുകളിൽ ഒറ്റരാത്രികൊണ്ട് മുൻകൂട്ടി അറിയിപ്പ് നൽകാതെ തന്നെ സേവനങ്ങൾ അവസാനിപ്പിച്ചതായി വൃത്തങ്ങൾ ആരോപിച്ചു. ഈ പുനഃസംഘടന ഇന്ത്യയിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. ലോകമെമ്പാടുമുള്ള കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നും വലിയ അളവിൽ ആഭ്യന്തര വിപണികളെ, പ്രത്യേകിച്ച് ജർമ്മനിയും ഉൾപ്പെടുന്നുവെന്നും മനസ്സിലാക്കണമെന്ന് കമ്പനി അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് മഹാമാരിയുടെ കടന്നാക്രമണത്തിൽ 2020 ൽ യുകെയിലെ സമ്പദ് വ്യവസ്ഥ തകർന്നടിഞ്ഞതിൻെറ നേർകാഴ്ചകൾ പുറത്തുവന്നു. ഓഫീസ് ഓഫ് നാഷണൽ സ്റ്റാറ്റിറ്റിക്സിൻെറ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം യുകെ സമ്പദ് വ്യവസ്ഥയിൽ രേഖപ്പെടുത്തിയ ഇടിവ് 9.9 ശതമാനമാണ്. ഇത് നേരത്തെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ സാമ്പത്തികമാന്ദ്യത്തിൻെറ ഇരട്ടിയോളം വരുമെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിനെ പ്രതിനിധീകരിച്ച് ജോനാഥൻ അത്തോ പറഞ്ഞു. നവംബറിൽ 2.3 ശതമാനമായി വളർച്ചാനിരക്ക് കുറഞ്ഞിരുന്നു. എന്നിരുന്നാലും ചില നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനാൽ ഡിസംബറിൽ അത് 1.2 ശതമാനമായി.

മഹാമാരിയുടെ ഫലമായി ലോകമൊട്ടാകെ എല്ലാ രാജ്യങ്ങളിലും സമ്പദ്‌വ്യവസ്ഥ കനത്ത പ്രതിസന്ധി നേരിടുന്നതായി ചാൻസലർ റിഷി സുനക് പറഞ്ഞു. ഇപ്പോഴത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിരവധി ആളുകളെയും ബിസിനസിനെയും സാരമായി ബാധിക്കുന്നുണ്ടെങ്കിലും ശൈത്യകാലത്ത് സമ്പദ് വ്യവസ്ഥയുടെ പുനസ്ഥാപനത്തിൻറെ ചില നല്ല സൂചനകൾ കാണുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടികാണിച്ചു. കോവിഡ് -19 നിയന്ത്രണങ്ങൾ വസന്തത്തിൻെറ തുടക്കം വരെ നീണ്ടു നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ സമ്പദ് വ്യവസ്ഥയുടെ മാന്ദ്യം ഏതാനും മാസങ്ങൾ കൂടി നീണ്ടു നിൽക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് മഹാമാരി ലോകം മുഴുവൻ സമസ്തമേഖലകളിലും സൃഷ്ടിച്ച പ്രതിസന്ധികൾ വളരെ ഗുരുതരമായിരുന്നു. എന്നാൽ കോവിഡ്-19 മൂലം ഏറ്റവും സങ്കീർണമായ പ്രശ്നങ്ങളെ നേരിട്ട ഒരു മേഖല വിദ്യാഭ്യാസ രംഗമാണെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. വീട്ടിൽ അടച്ചിരുന്ന് ഓൺലൈൻ പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങളെക്കുറിച്ച് ഒട്ടേറെ പഠനങ്ങൾ പുറത്തു വന്നിരുന്നു. ഇതിൽ യുകെയിലെ വിദ്യാഭ്യാസ മേഖലയിൽ കോവിഡ് ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് നടത്തിയ പഠനം അനുസരിച്ച് മഹാമാരി ഏറ്റവും കൂടുതൽ ഇയർ വൺ വിദ്യാർത്ഥികളുടെ പഠനത്തെ സാരമായി ബാധിച്ചതായുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഏകദേശം 1.47 ദശലക്ഷം കുട്ടികളെ പരിശീലിപ്പിക്കുന്ന 6,000-ത്തിലധികം പ്രൈമറി സ്കൂളുകളിൽ നിന്നുള്ള അധ്യാപകരുടെ വിലയിരുത്തലുകൾ വിദ്യാഭ്യാസ ഗവേഷകർ പരിശോധിച്ചത്തിൽനിന്നാണ് കണ്ടെത്തലുകൾ. മഹാമാരിയുടെ സമയത്ത് യുകെയിലെ ഏറ്റവും പ്രായംകുറഞ്ഞ വിദ്യാർത്ഥികൾ അവരുടെ പഠനത്തിൽ പിന്നോക്കം പോയതായി പഠനം സൂചിപ്പിക്കുന്നു. പഠന നിലവാരം ഏറ്റവും പ്രതിസന്ധിയിലായ വിഷയങ്ങളിൽ ഗണിതശാസ്ത്രമാണ് മുന്നിൽ. സെപ്റ്റംബറിൽ സ്കൂളുകളിൽ തിരിച്ചെത്തിയതിന് ശേഷവും തങ്ങളുടെ പഠന നിലവാരത്തിൻെറ പൂർവ്വസ്ഥിതിയിലെത്താൻ വളരെയേറെ സമയം വേണ്ടിവന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത് . ദരിദ്ര പശ്ചാത്തലത്തിലുള്ള വിദ്യാർഥികളുടെ നിലവാരം ഒന്നുകൂടി പുറകിലായതിൻെറ തെളിവുകളും പുറത്തു വന്നിട്ടുണ്ട്. മതിയായ സൗകര്യമില്ലാതെ ഓൺലൈൻ പഠനം ബുദ്ധിമുട്ടിലായ കുട്ടികളെ കുറിച്ചുള്ള വാർത്തകൾ നേരത്തെ തന്നെ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി ബ്രിട്ടണിൽ മരിച്ചു. അതിരമ്പുഴ പുതുപ്പറമ്പിൽ ലാലു ആൻറണിയുടെ ഭാര്യ മോളി (57) ആണ് മരണമടഞ്ഞത്. ലിവർപൂളിലെ വീഗൽ സ്വദേശിയായ മോളി കോട്ടയം തോട്ടയ്ക്കാട് കുഴിച്ചകണ്ടത്തിൽ കുടുംബാംഗമാണ്. മെർലിൻ, മെർവിൻ എന്നിവരാണ് മക്കൾ . കോവിഡ് ബാധിച്ച് ഏതാനും ദിവസങ്ങളായി മോളി ചികിത്സയിലായിരുന്നു.
പരിചയപ്പടുന്ന എല്ലാവരുടെയെല്ലാം മനസിൽ ഇടംപിടിച്ച വ്യക്തിത്വമായിരുന്നു മോളിയുടേത്. ലിതർ ലാൻഡ് ഔർ ലേഡി ക്യൂൻ ഓഫ് പീസ് ഇടവകാംഗമായ മോളി ലിവർപൂളിലെ സിറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
ലിവർപൂൾ മലയാളികൾക്ക് വളരെ പ്രിയപ്പെട്ട ജോസ് കണ്ണങ്കര മരണമടഞ്ഞതിന് തുടർന്നുള്ള ദുഃഖം മാറുന്നതിനു മുൻപാണ് മലയാളി കമ്മ്യൂണിറ്റിയിൽ വളരെയധികം സ്വാധീനം ചെലുത്തിയിരുന്ന മോളി ആൻറണിയുടെ വിയോഗം സൃഷ്ടിച്ച വേർപാട്.
മോളി ആൻറണിയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
എൻഎച്ച്എസിന്റെ സമഗ്രമായ പരിഷ്കരണത്തിനൊരുങ്ങുകയാണ് ബ്രിട്ടൻ . മഹാമാരി പൊട്ടിപുറപ്പെട്ടതിനുശേഷം ഏറ്റവും കൂടുതൽ സമ്മർദ്ദങ്ങളെ നേരിട്ടത് എൻഎച്ച്എസ് ആയിരുന്നു. കോവിഡ് രോഗികളിലേക്ക് ശ്രദ്ധ ഊന്നിയപ്പോൾ മറ്റു പല രോഗങ്ങളാലും വലയുന്നവരെ വേണ്ടത്ര ശ്രദ്ധിക്കാൻ പറ്റിയില്ല എന്ന പരാതി പരക്കെ ഉയർന്നിരുന്നു. രോഗികളായി ആശുപത്രിയിൽ എത്തുന്നവർക്ക് ആവശ്യമായ ചികിത്സാ ഉറപ്പാക്കുന്നതിനൊപ്പം പൊതുജനാരോഗ്യത്തെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളിലേയ്ക്കും എൻഎച്ച് എസ് ശ്രദ്ധ കേന്ദ്രീകരിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.

സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങളെ നേരിടുന്നവരെയും വാർദ്ധക്യസഹജമായ വിഷമങ്ങൾ ഉള്ളവരെയും സഹായിക്കാൻ എൻഎച്ച്എസിലെ മാറ്റങ്ങൾ സഹായകരമാകുമെന്ന് ഹെൽത്ത് സെക്രട്ടറി പറഞ്ഞു . പഴയതിൽ നിന്ന് വ്യത്യസ്തമായി ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് പുറത്തു വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നു.

ഗുരുതരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളിൽ മൂന്നിൽ ഒരാൾക്ക് പ്രമേഹം, അമിത വണ്ണം അല്ലെങ്കിൽ ആസ്മാ പോലുള്ള അഞ്ചോ അതിലധികമോ ആരോഗ്യപ്രശ്നങ്ങളെ നേരിടുന്നവരാണ് . എന്നാൽ ഒരു ദശകം മുമ്പ് ഇത് പത്തിൽ ഒരാൾക്ക് മാത്രമായിരുന്നു. ചികിത്സയോട് അനുബന്ധിച്ചുള്ള പല നിയമങ്ങളും കാലോചിതമായി പരിഷ്കരിക്കേണ്ടതുണ്ടെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായങ്ങളും പുതിയ മാറ്റങ്ങൾക്ക് ഹേതുവായിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പതിനായിരക്കണക്കിന് ആളുകൾക്ക് അവരുടെ അക്കൗണ്ട് ദാതാവ് പണം നൽകാനുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഉപഭോക്തൃ വിദഗ്ധൻ മാർട്ടിൻ ലൂയിസ്. ഐടിവി മണി ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്കുകളും ബിൽഡിംഗ് സൊസൈറ്റികളും ആയിരക്കണക്കിന് പൗണ്ട് വിലവരുന്ന ആളുകളുടെ പണത്തിലാണ് നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാക്കേജ് ഡ് ബാങ്ക് അക്കൗണ്ടുകളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. യാത്ര അല്ലെങ്കിൽ ഹോം ഇൻഷുറൻസ് പോലുള്ള അധിക ആനുകൂല്യങ്ങളിലേക്കുള്ള ആക്‌സസ്സിനായി പ്രതിമാസ ഫീസ് ഉൾപ്പെടുന്നു. എന്നിരുന്നാലും, ഈ അക്കൗണ്ടുകൾ വ്യവസ്ഥാപിതമായി തെറ്റായി വിറ്റു എന്നതിന് ധാരാളം തെളിവുകൾ ഉണ്ട്. “പാക്കേജ് ഡ് ബാങ്ക് അക്കൗണ്ടുകൾ വഴി ആയിരക്കണക്കിന് ആളുകൾക്ക് പണം കുടിശികയുണ്ട്, അവ തെറ്റായി വിറ്റു,” മാർട്ടിൻ ചൂണ്ടിക്കാട്ടി. “ഈ അക്കൗണ്ടുകളിലൊന്ന് ആവശ്യമാണെന്ന് നിങ്ങളോട് അടുത്തിടെയോ മുൻകാലങ്ങളിലോ പറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടേക്കാം.

നിങ്ങൾക്ക് ഒരു പാക്കേജ് ഡ് ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിലോ യാത്ര, മൊബൈൽ അല്ലെങ്കിൽ ബ്രേക്ക്ഡൗൺ കവർ പോലുള്ളവയ്ക്കായി പ്രതിമാസ ഫീസ് അടച്ചെങ്കിലോ നിങ്ങൾക്ക് പണം നൽകേണ്ടിവരും. വിലകുറഞ്ഞ ഇൻഷുറൻസിനായി പലരും ഈ അക്കൗണ്ടുകൾ അംഗീകരിച്ചു, എന്നിട്ടും അവരിൽ പലരും യഥാർത്ഥത്തിൽ ഇൻഷുറൻസ് യോഗ്യത നേടിയിട്ടില്ല. “പ്രായമായവരിലും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരിലും ചിലർ മുന്നറിയിപ്പില്ലാതെ പ്രതിമാസ ഫീസ് വർദ്ധിപ്പിക്കുന്നത് കണ്ടു,” മാർട്ടിൻ പറഞ്ഞു. വാങ്ങുന്ന സമയത്ത് അക്കൗണ്ട് നിങ്ങൾക്ക് അനുയോജ്യമാണെന്ന് ബാങ്ക് പരിശോധിച്ചിരിക്കണമെന്ന് ഫിനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റി പറയുന്നു. എന്നിരുന്നാലും, പല കടം കൊടുക്കുന്നവരും ഈ പരിശോധനകൾ നടത്തുന്നതിൽ പരാജയപ്പെട്ടു എന്നതാണ് യാഥാർത്ഥ്യം.

മുന്നറിയിപ്പില്ലാതെ അക്കൗണ്ടിന്റെ വില ഉയർന്നു, യോഗ്യതയില്ലാത്ത ഇൻഷുറൻസ് വിറ്റു, അക്കൗണ്ട് എടുക്കാൻ നിങ്ങളെ നിർബന്ധിതരാക്കി, ചെലവുകളെയും നിബന്ധനകളെയും കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നില്ല തുടങ്ങിയവയാണ് പ്രധാന പ്രശ്നങ്ങൾ. നിങ്ങൾ തെറ്റായി വിറ്റുപോയെങ്കിൽ, നിങ്ങൾ അടച്ച എല്ലാ ഫീസുകളും പലിശയും തിരികെ ലഭിക്കും. ഒരു ബാങ്ക് അക്കൗണ്ട് നിങ്ങൾ തെറ്റായി വിറ്റതായി കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ക്ലെയിം ഉന്നയിക്കാൻ സാധിക്കും. കടം കൊടുക്കുന്നയാൾ നിങ്ങളുടെ പരാതി നിരസിക്കുകയാണെങ്കിൽ, അത് ഇൻഡിപെൻഡൻന്റ് ഫിനാൻഷ്യൽ ഓംബുഡ് സ് മാൻ സർവീസിലേക്ക് കൊണ്ടുപോകാൻ നിങ്ങൾക്ക് അവകാശമുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- തന്റെ പിതാവിന് അയച്ച കത്ത് പുറത്തുവിട്ട തന്റെ സ്വകാര്യത ലംഘിച്ചു എന്ന് ആരോപിച്ച് മേഗൻ മാർക്കൽ ബ്രിട്ടീഷ് പത്രമായ ‘മെയിൽ ഓൺ സൺഡേക്കെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മേഗന് അനുകൂലവിധി. 2018 -ൽ തന്റെ വിവാഹത്തിനുശേഷം മേഗൻ പിതാവിന് അയച്ച കത്താണ് അവരുടെ അനുമതിയില്ലാതെ പത്രം പുറത്ത് വിട്ടത്. ഇത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആണെന്ന് മേഗൻ ആരോപിച്ചു. മെയിൽ ഓൺ സൺഡേയുടെയും, മെയിൽ ഓൺലൈനിന്റെയും പബ്ലിഷറായ അസോസിയേറ്റഡ് ന്യൂസ് പേപ്പഴ്സ് ലിമിറ്റഡിന് എതിരെയാണ് മേഗൻ ഹർജി നൽകിയത്. ഹൈക്കോടതി പുറപ്പെടുവിച്ച വിധി മുഴുവൻ വാദങ്ങളും തെളിവുകളും കേൾക്കാതെയാണെന്നും പത്ര വക്താവ് അറിയിച്ചു.

പത്രത്തിൻെറ അധികൃതർ സ്വകാര്യത ലംഘനം നടത്തിയതിന് ശക്തമായ തെളിവുകൾ ഉണ്ടെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. തികച്ചും സ്വകാര്യമായ ഒരു കത്ത് ആയിരുന്നു ഇത്. മേഗന്റെ അനുമതിയില്ലാതെ കത്ത് പ്രസിദ്ധപ്പെടുത്തിയതിനെതിരെ ഹൈക്കോടതി ശക്തമായി പ്രതികരിച്ചു.ജസ്റ്റിസ് വാർബിയാണ് വിധി പുറപ്പെടുവിച്ചത്.

എന്നാൽ കത്തിലെ വിവരങ്ങൾ പുറത്തുവിടാൻ മേഗൻ അനുമതി നൽകിയതായും വാർത്തകൾ പുറത്ത് വരുന്നുണ്ട്. ഇത് മനപ്പൂർവം ഉണ്ടാക്കിയ ആരോപണം എന്നാണ് പത്രത്തിൻെറ വക്താക്കൾ അവകാശപ്പെടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജനിതക മാറ്റം വന്ന കൊറോണ വൈറസ് ലോകത്തിനു തന്നെ ഏറ്റവും വലിയ ഭീഷണിയാകുമെന്ന് യുകെയുടെ ജനറ്റിക് സർവീലൻസ് പ്രോഗ്രാമിൻ്റെ ഡയറക്ടർ മുന്നറിയിപ്പ് നൽകി . ഏകദേശം അമ്പതിലധികം രാജ്യങ്ങിൽ ഇതിനോടകം ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ പ്രസ്താവന പുറത്തു വന്നത്. ഈ വൈറസ് വകഭേദം യത്ഥാർത്ഥ വൈറസിനേക്കാൾ വേഗതയിൽ പടരുന്നു എന്ന് പഠനങ്ങൾ കാണിക്കുന്നു .

യുകെയിലെ കോവിഡ്- 19 ജീനോ മിക്സിൻെറ ഹെഡ് ആയ പ്രൊഫസർ ശാരോൺ പീക്കോക്കാണ് കൊറോണ വൈറസിൻ്റെ പുതിയ വകഭേദം ലോകത്തെ തന്നെ തകർക്കും എന്ന് പറഞ്ഞത്. ഇതിനോടകം ജനിതകമാറ്റം വന്ന കോവിഡ്- 19 യുകെയിൽ നിരവധി പേർക്കാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്, എന്നാൽ നിലവിലെ വാക്സിൻ ഇതിനെതിരെ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്.
സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ വകഭേദത്തിലേയ്ക്ക് ഈ വൈറസ് രൂപാന്തരപ്പെടാൻ തുടങ്ങി എന്നതാണ് ആശങ്കയിലേക്ക് നയിക്കുന്നത്. ഈ വകഭേദമാകട്ടെ വാക്സിനുകളിൽ നിന്ന് ലഭിക്കുന്ന പ്രതിരോധ ശേഷിയെ ചെറുക്കാൻ കഴിവുള്ളവയാണ്.

കെൻ്റ് വേരിയന്റ് 2020 സെപ്തംബറിലാണ് രാജ്യത്ത് ആദ്യമായി കണ്ടെത്തിയത്. പിന്നീട് വളരെ പെട്ടെന്ന് തന്നെ ഇത് രാജ്യമാകെ ബാധിക്കുകയായിരുന്നു . കണക്കുകൾപ്രകാരം കോവിഡ് 19 വൈറസ് ബാധയെക്കാൾ ഏകദേശം 70 ശതമാനം വേഗതയിൽ ഈ വൈറസ് വേരിയന്റിന് പകരാൻ സാധിക്കും . വൈറസ് വേരിയന്റിൻെറ പകരാനുള്ള ഈ കഴിവ് വരുംവർഷങ്ങളിൽ ശാസ്ത്രജ്ഞർ നേരിടുന്ന വലിയൊരു വെല്ലുവിളിയാണെന്നും പ്രൊഫസർ ശാരോൺ പീക്കോക്ക് കൂട്ടിച്ചേർത്തു