ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ആമസോണിന്റെ പേരിൽ ഫോൺ വിളികളിലൂടെ തട്ടിപ്പ് വ്യാപകമെന്ന് മുന്നറിയിപ്പ് നൽകി ലോയിഡ് ബാങ്ക്. തുടക്കത്തിൽ മുഖ്യ കമ്പനികളിലെ സ്റ്റാഫ് എന്ന രീതിയിൽ ആയിരിക്കും തട്ടിപ്പുകാർ ഉപഭോക്താക്കളെ ബന്ധപ്പെടുക. ഉപഭോക്താവിന് എന്തെങ്കിലും റീഫണ്ട് നൽകാനുണ്ടെന്നോ, അല്ലെങ്കിൽ എന്തെങ്കിലും കംപ്ലയിന്റ് ഉണ്ടെങ്കിൽ പരിഹാരം ചെയ്തു തരാമെന്ന വാഗ്ദാനം നൽകിയാണ് തട്ടിപ്പുകാർ വിശ്വാസം പിടിച്ചുപറ്റുന്നത്. എന്നാൽ ഇത്തരത്തിൽ സഹായങ്ങൾ ലഭിക്കുന്നതിനായി ഉപഭോക്താവിന്റെ ഡിവൈസിന്റെ മുഴുവൻ നിയന്ത്രണവും തങ്ങൾക്ക് വേണമെന്നാണ് അവർ പിന്നീട് ആവശ്യപ്പെടുക. ഇത്തരം തട്ടിപ്പുകൾ കഴിഞ്ഞവർഷം രണ്ടിരട്ടിയായി വർദ്ധിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇതിനുവേണ്ടി സംഘടിതമായ.രീതിയിൽ പ്രവർത്തിച്ചുവരുന്ന തട്ടിപ്പ് സംഘങ്ങൾ ഉണ്ടെന്ന് ലോയ്ഡ് ബാങ്ക് ഫ്രോഡ് പ്രിവൻഷൻ ഡയറക്ടർ ഫിലിപ്പ് റോബിൻസൺ വ്യക്തമാക്കി. ഓരോ തവണയും പുതിയ മാർഗ്ഗങ്ങളുപയോഗിച്ചാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്.

ഉപഭോക്താവിന്റെ ഡിവൈസിൽ എന്തെങ്കിലും പുതിയ സോഫ്റ്റ്‌വെയർ അപ്‌ലോഡ് ചെയ്യണമെന്ന ആവശ്യവുമായി പ്രമുഖ കമ്പനികളിലെ സ്റ്റാഫ് എന്ന രീതിയിൽ ഫോൺകോളുകൾ ചെയ്യുന്ന തട്ടിപ്പുകാരുമുണ്ട്. ഉപഭോക്താവിന്റെ ഫോണിന്റെയോ, ടാബ്ലറ്റിന്റെയോ, കമ്പ്യൂട്ടറിന്റെയോ അക്സസ്സ് ഇത്തരം തട്ടിപ്പുകാർക്ക് ലഭിച്ചാൽ എല്ലാവിധ സ്വകാര്യ വിവരങ്ങളും ഇവർക്ക് ലഭിക്കും. ചിലപ്പോൾ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും മറ്റും ഇവർക്ക് ഇത്തരത്തിൽ ലഭിക്കും. അതിനാൽ തന്നെ ഇമെയിലുകളിലൂടെയോ മെസ്സേജുകളിലൂടെയോ ലഭിക്കുന്ന ലിങ്കുകളിൽ എല്ലാം തന്നെ ക്ലിക്ക് ചെയ്യരുതെന്ന് ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ഇതോടൊപ്പംതന്നെ ലഭിക്കുന്ന ഫോൺകോളുകൾ കൃത്യമായിട്ടുള്ളവ ആണെന്ന് വിലയിരുത്തി മാത്രമേ സ്വകാര്യ വിവരങ്ങളും മറ്റും നൽകാവൂ എന്നും കർശനമായ നിർദ്ദേശമാണ് ബാങ്ക് അധികൃതർ നൽകുന്നത്. എന്തെങ്കിലും സംശയം തോന്നിയാൽ ഉടൻതന്നെ ബാങ്ക് അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്. ആമസോണിന്റെ പേരിൽ നടന്ന തട്ടിപ്പിൽ, കസ്റ്റമർക്ക് റീഫണ്ട് ഉണ്ട് എന്ന രീതിയിലാണ് ഫോൺ കോൾ ലഭിച്ചത്. ഇത് ലഭിക്കുന്നതിനായി അവരുടെ അക്കൗണ്ട് വിവരങ്ങളും മറ്റും ആവശ്യമാണെന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടു. ഇത്തരത്തിൽ നിരവധി തട്ടിപ്പുകളാണ് സമൂഹത്തിൽ നടന്നു വരുന്നതെന്ന് ലോയിഡ് ബാങ്ക് വ്യക്തമാക്കി. അതിനാൽ തന്നെ ജനങ്ങൾ എല്ലാവരും ജാഗ്രത പാലിക്കണമെന്ന കർശന നിർദേശമാണ് നൽകുന്നത്.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- ലോകത്തിന്റെ വിവിധയിടങ്ങളിൽ സ്ട്രോബെറി മൂൺ എന്ന പേരിൽ അറിയപ്പെടുന്ന ഈ വർഷത്തെ അവസാനത്തെ സൂപ്പർ മൂൺ പ്രതിഭാസം രേഖപ്പെടുത്തി. ജൂൺ 24 വ്യാഴാഴ്ചയാണ് ഈ കാഴ്ച ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് അനുഭവവേദ്യമായത്. സ്ട്രോബറിയുടെയും മറ്റു പഴങ്ങളുടെയും വിളവെടുപ്പ് ഈ സമയം നടക്കുന്നതിനാലാണ് ഇതിനു സ്ട്രോബറി മൂൺ എന്ന പേര് ലഭിച്ചത്.

ഓരോ മാസവും പൂർണ ചന്ദ്രന് ഓരോ പേരുകൾ ആയിരിക്കും വിവിധ രാജ്യങ്ങളിൽ ഉണ്ടാവുക. ഈ മാസത്തെ പൂർണ്ണചന്ദ്രൻ , സൂപ്പർ മൂൺ കൂടി ആണ് എന്ന പ്രത്യേകതയുമുണ്ട്. ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തിൽ, ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയത്താണ് സൂപ്പർമൂൺ പ്രതിഭാസം ദൃശ്യമാകുക. ഈ വർഷത്തെ അവസാനത്തെ സൂപ്പർമൂൺ കൂടിയാണ് ജൂൺ 24ന് രേഖപ്പെടുത്തിയത്.

സൂര്യാസ്തമയത്തിനു ശേഷം വടക്ക് പടിഞ്ഞാറൻ ദിശയിലായിരിക്കും ഈ ദൃശ്യം കൂടുതൽ വ്യക്തമാകുക എന്ന് ഗ്രീൻവിച്ച് റോയൽ ഒബ്സർവേറ്ററിയിലെ ആസ്ട്രോണമർ ജയിക് ഫോസ്റ്റർ വ്യക്തമാക്കി. ഇതു കാണുന്നതിനായി പ്രത്യേകതരം ഉപകരണങ്ങളുടെ ഒന്നും തന്നെ ആവശ്യമില്ല എന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ത്യക്കാർക്ക് അഭിമാനത്തിന് വക നൽകുന്ന ദിനമായിരുന്നു ജൂൺ 25. ബ്രിട്ടണിലെ സ്കൂൾ കുട്ടികൾ ദേശഭക്തിഗാനം ഒന്നിച്ചാലപിച്ചപ്പോൾ കാഷ് സിംഗ് എന്ന ഇന്ത്യക്കാരൻ്റെ പ്രയത്നങ്ങൾക്ക് കിട്ടിയ അംഗീകാരമാണത്.
മുൻ പൊലീസ് ഓഫിസറായ കാഷ് സിംഗ് ഇംഗ്ലണ്ടിലെ ബ്രാഡ്ഫോർഡിലാണ് വൺ ബ്രിട്ടൺ വൺ നേഷൻ ക്യാമ്പയിന് തുടക്കമിട്ടത്. വെസ്റ്റ് യോർക്ക് ഷെയർ പോലീസിൽ ഇൻസ്പെക്ടർ റാങ്കിൽ ജോലി ചെയ്തിരുന്ന കാഷ് സിംഗിൻ്റെ സേവനങ്ങൾ സേനയിലായിരിക്കുമ്പോൾ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ട് ദശകങ്ങൾക്ക് മുമ്പ് ബ്രിട്ടണിലെ ഏറ്റവും കൂടുതൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടെന്ന കുപ്രസിദ്ധി ഉണ്ടായിരുന്ന മാനിംഗ്ഹാം പ്രദേശത്തെ ക്രൈം നിരക്ക് കാഷ് സിംഗിൻ്റെ ശ്രമഫലമായി ബ്രാഡ് ഫോർഡ് ഡിസ്ട്രിക്കിലെ ഏറ്റവും കുറഞ്ഞ നിരക്കിലേയ്ക്ക് താഴുന്നത് ബ്രിട്ടൻ മുഴുവൻ അത്ഭുതത്തോടെയാണ് കണ്ടത് . മാനിംഗ്ഹാം പ്രദേശത്തെ ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കാൻ നിയുക്തനായ കാഷ് സിംഗ് 13500ഓളം ആളുകളോടാണ് നേരിട്ട് സംവേദിച്ചത്. ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷൻ്റെ സ്ഥാപകനായ കാഷ് സിംഗ് നിലവിൽ ഇതിൻ്റെ ചെയർമാനായി സേവനം അനുഷ്ഠിക്കുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കോവിഡ് പ്രതിസന്ധി നേരിടാൻ രാജ്യം പരിശ്രമിക്കുമ്പോൾ മുൻനിരയിലുള്ള ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് തന്റെ സഹായിയുമായി പ്രണയത്തിലാണെന്ന് റിപ്പോർട്ട്. 42കാരനായ ഹാൻകോക്കിന് ഒലിവർ ബോണസ് സ്ഥാപകന്റെ ഭാര്യ ലോബിയിസ്റ്റ് ഗിന കൊളഡാഞ്ചലോയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നു. 2021 മെയ് 6 ന് വൈറ്റ്ഹാളിൽ വച്ച് ഹെൽത്ത് സെക്രട്ടറി, ഗിനയെ ചുംബിക്കുന്ന സിസിടിവി രംഗങ്ങൾ പുറത്തു വന്നിരുന്നു. 15 വർഷമായി ഭാര്യ മാർത്തയുമായി കുടുംബജീവിതം നയിക്കുന്ന ഹാൻകോക്കിന് മൂന്ന് മക്കളുണ്ട്. ആരോപണവിധേയനായ ഹെൽത്ത് സെക്രട്ടറിയെ പുറത്താക്കണമെന്ന് ലേബറും ലിബറൽ ഡെമോക്രാറ്റുകളും ബോറിസ് ജോൺസനോട് ആവശ്യപ്പെടുന്നു. കോവിഡ് നിയന്ത്രണങ്ങൾ കാരണം പ്രിയപെട്ടവരെ ആലിംഗനം ചെയ്യാനും ചുംബിക്കാനും അനുവാദമില്ലെന്നിരിക്കെ ഹാൻകോക്കിന്റെ ഈ പ്രവൃത്തി പരക്കെ വിമർശിക്കപ്പെടുകയാണ്.

ഹാൻകോക്ക് തന്റെ രാഷ്ട്രീയ ജീവിതത്തിനായി പോരാടുമ്പോൾ, ലേബറും ലിബറൽ ഡെമോക്രാറ്റുകളും അദ്ദേഹത്തെ കപടനാട്യക്കാരനായി മുദ്രകുത്തി. “ഈ സാഹചര്യങ്ങളിൽ ഞാൻ സാമൂഹിക അകലം പാലിക്കുന്ന മാർഗ്ഗനിർദ്ദേശം ലംഘിച്ചുവെന്ന് അംഗീകരിക്കുന്നു. ഞാൻ ആളുകളെ നിരാശപ്പെടുത്തി. ക്ഷമിക്കണം. ഈ മഹാമാരിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ വ്യക്തിപരമായ വിഷയത്തിൽ എന്റെ കുടുംബത്തിന്റെ സ്വകാര്യതയ്ക്ക് നന്ദിയുണ്ട്.” ഹാൻകോക്ക് പ്രതികരിച്ചു. അദ്ദേഹത്തെ പിന്തുണച്ച് ബോറിസ് ജോൺസന്റെ വക്താവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു: “നിങ്ങൾ ഹെൽത്ത് സെക്രട്ടറിയുടെ പ്രസ്താവന കേട്ടു. അതിൽ കൂടുതലായി ഒന്നും പറയാനില്ല. സാമൂഹിക അകലം പാലിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതായി അദ്ദേഹം അംഗീകരിക്കുന്നു. പ്രധാനമന്ത്രി ആരോഗ്യ സെക്രട്ടറിയുടെ ക്ഷമാപണം സ്വീകരിച്ചു. ”

കമ്മ്യൂണിക്കേഷൻ ഡയറക്ടറായ കൊളഡാഞ്ചലോ മൂന്നു മക്കളുടെ അമ്മയാണ്. കൊളഡാഞ്ചലോയുമായുള്ള ഹാൻകോക്കിന്റെ ചുംബനം തിരഞ്ഞെടുപ്പ് ദിനമായ മെയ് 6 ഉച്ചകഴിഞ്ഞ് 3 മണിയോടെ സെൻട്രൽ ലണ്ടനിലെ ആരോഗ്യവകുപ്പിന്റെ ആസ്ഥാനത്തെ ഓഫീസിനു പുറത്തുള്ള ഇടനാഴിയിൽ നടന്നതായി ആരോപണമുണ്ട്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഹെൽത്ത് ഡിപ്പാർട്മെന്റിൽ ഉപദേശകയായി കൊളഡാഞ്ചലോയെ നിയമിക്കുന്നത്. അവിഹിതബന്ധകഥ കൂടി തെളിവ് സഹിതം പുറത്ത് വന്നതോടെ രോഗ പ്രതിസന്ധി കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുന്ന സെക്രട്ടറി കൂടുതൽ വെട്ടിലായിരിക്കുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- പുതിയ ആരോഗ്യ പദ്ധതികളുടെ ഭാഗമായി, പുകവലി ശീലമുള്ള ഗർഭിണികളായ സ്ത്രീകൾക്ക് 400 പൗണ്ട് വീതമുള്ള ഷോപ്പിങ് വൗച്ചറുകൾ നൽകുവാൻ തീരുമാനിച്ച് എൻഎച്ച്എസ്. ഇത്തരത്തിൽ സാമ്പത്തികമായ ഉത്തേജനങ്ങൾ നൽകുന്നത് കൂടുതൽ ഫലപ്രദം എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നടപടി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്സലൻസും പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടുമാണ് ഇത്തരത്തിൽ വൗച്ചറുകൾ നൽകുന്നത് ഗുണപ്രദം ആകുമെന്ന് വ്യക്തമാക്കിയത്. എന്നാൽ വൗച്ചറുകൾ സ്വീകരിക്കുന്നതിനു മുൻപായി സ്ത്രീകൾ ബയോകെമിക്കൽ ടെസ്റ്റുകൾക്ക് വിധേയമായി പുകവലിക്കുന്നില്ല എന്ന് തെളിയിക്കേണ്ടതാണ്. എന്നിരുന്നാൽ തന്നെയും ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിൽ ടെസ്റ്റുകൾ ബുദ്ധിമുട്ടായതിനാൽ, വൗച്ചറുകൾ എല്ലാവർക്കും നൽകണമെന്നാണ് പുതിയ നിർദ്ദേശങ്ങൾ.

പുകവലിക്കുന്ന 1000 ഗർഭിണികളിൽ ഇത്തരത്തിൽ വൗച്ചറുകൾ നൽകിയപ്പോൾ, 177 പേർ പുകവലി പൂർണമായും നിർത്തി എന്നാണ് ഗവേഷണങ്ങൾ തെളിയിക്കുന്നത്. പുതിയ ആരോഗ്യ നിർദ്ദേശങ്ങൾ അനുസരിച്ച്, ഹെൽത്ത് കെയർ സ്റ്റാഫുകൾ ഇ-സിഗരറ്റുകളെ സംബന്ധിച്ച് ആളുകളിൽ കൂടുതൽ ബോധവൽക്കരണം നടത്തണമെന്നും വ്യക്തമാക്കുന്നു. എന്നാൽ ഇത്തരം ഇ -സിഗരറ്റുകളുടെ ദീർഘകാല ആഘാതങ്ങൾ നിലവിൽ ഇതുവരെയും വ്യക്തമല്ല.

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഏറ്റവും വലിയ ഒരു ഘടകമായി പുകവലി ഇന്നും നിലനിൽക്കുന്നുവെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. അതിനാൽ തന്നെ പുകവലി തടയേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. ഗർഭിണികളായ സ്ത്രീകളിൽ 10 ശതമാനത്തോളം പേർ പുകവലിക്കുന്ന വരാണ്. ഇത് ജനിക്കുന്ന കുഞ്ഞുങ്ങളോടൊപ്പം തന്നെ അമ്മമാരിലും കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. അതിനാൽ തന്നെ ഗർഭിണികളിലെ പുകവലി ശീലം നിർത്താൻ എല്ലാ മാർഗങ്ങളും സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾക്കുള്ള പ്രത്യേക പദവികൾ ഉപേക്ഷിച്ചു പടിയിറങ്ങിയ ഹാരിയുടെയും മേഗന്റെയും വാദങ്ങൾ പൊളിയുന്നു. യുഎസിലേക്കുള്ള താമസം മാറ്റിയതിനെ തുടർന്ന് രാജകുടുംബം തന്റെയും ഭാര്യയുടെയും സാമ്പത്തിക സ്രോതസ്സുകൾ വെട്ടിക്കുറച്ചതായി ഹാരി രാജകുമാരൻ ഓപ്ര വിൻഫ്രെയോട് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് വരവ് ചെലവ് കണക്കുകൾ കൊട്ടാരം പരസ്യമാക്കിയത്. കൊട്ടാരം പുറത്തുവിട്ട കണക്കനുസരിച്ച് കഴിഞ്ഞ വേനൽക്കാലം വരെ ചാൾസ് രാജകുമാരൻ മകനെ സഹായിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ചാൾസ് രാജകുമാരൻ 4.5 മില്യൺ പൗണ്ട്, തന്റെ രണ്ടു മക്കൾക്കുമായി നൽകിയിരുന്നു. 2020 മാർച്ചിൽ രാജകീയ സ്ഥാനമൊഴിഞ്ഞതിന് ശേഷമുള്ള മാസങ്ങളിൽ ചാൾസ് രാജകുമാരൻ അവർക്ക് സാമ്പത്തിക പിന്തുണ നൽകിയെന്നും ഗണ്യമായ തുകയാണ് നൽകിയതെന്നും ക്ലാരൻസ് ഹൗസ് വക്താവ് അറിയിച്ചു. ഇപ്പോൾ ദമ്പതികൾ സാമ്പത്തികമായി സ്വതന്ത്രരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വേനൽക്കാലം വരെ ചാൾസിന്റെ രണ്ട് ആൺമക്കളും അദ്ദേഹത്തിന്റെ പ്രൈവറ്റ് ഡച്ചി ഓഫ് കോൺവാൾ എസ്റ്റേറ്റിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് പണം സ്വീകരിച്ചിരുന്നു. 21 കൗണ്ടികളിലായി 52,000 ഹെക്ടറിലധികം ഭൂമി ഉൾക്കൊള്ളുന്ന സ്വത്താണിത്. കൂടുതലും ഇംഗ്ലണ്ടിന്റെ തെക്ക് പടിഞ്ഞാറ് മേഖലയിലാണ്. ഡച്ചി ഓഫ് കോൺവാൾ വെബ്സൈറ്റ് പ്രകാരം കന്നുകാലി ഫാമുകളും, വാസയോഗ്യവും കൃഷിയോഗ്യവും വാണിജ്യപരവുമായ സ്വത്തുക്കൾ, വനങ്ങൾ, നദികൾ, ക്വാറികൾ, തീരപ്രദേശങ്ങൾ എന്നിവയുൾപ്പെടുന്നു. ചാൾസ് രാജാവാകുമ്പോൾ വില്യം കോൺവാൾ ഡ്യൂക്ക് ആയിത്തീരുകയും ഡച്ചി ഓഫ് കോൺവാൾ എസ്റ്റേറ്റിന്റെ അവകാശിയാവുകയും ചെയ്യും. ഹാരിയും മേഗനും തങ്ങളുടെ പദവികൾ ഉപേക്ഷിക്കുന്നതിനുമുമ്പ്, വരുമാനത്തിന്റെ 95 ശതമാനവും ചാൾസിന്റെ സ്വകാര്യ എസ്റ്റേറ്റിൽ നിന്നായിരുന്നു ലഭിച്ചിരുന്നത്.

ചാൾസ് രാജാവാകുമ്പോൾ വില്യം കോൺവാൾ ഡ്യൂക്ക് ആയിത്തീരുകയും ഡച്ചി ഓഫ് കോൺവാൾ എസ്റ്റേറ്റിന്റെ അവകാശിയാവുകയും ചെയ്യും.
അമ്മ ഡയാന രാജകുമാരി തനിക്കായി നീക്കിവച്ച സമ്പാദ്യത്തിൽ നിന്നുമാണ് താനും മേഗനും ബ്രിട്ടൻ വിട്ട നാളുകളിൽ കഴിഞ്ഞിരുന്നതെന്ന് ഹാരി അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിനെ പൂർണമായും തള്ളികളയാൻ പാകത്തിലുള്ള കണക്കാണ് കൊട്ടാരം പുറത്ത് വിട്ടിരിക്കുന്നത്. കോൺവാൾ ലാഭത്തിൽ നിന്നുള്ള ചാൾസിന്റെ വരുമാനം കഴിഞ്ഞ വർഷം എട്ടു ശതമാനത്തോളം കുറഞ്ഞിരുന്നു. ഫ്രോഗ്‌മോർ കോട്ടേജ് നവീകരിക്കുന്നതിനായി 2.4 മില്യൺ പൗണ്ട് ഹാരി നൽകിയതായും കണക്കിൽ പറയുന്നുണ്ട്. ഹാരിയും മേഗനും കഴിഞ്ഞ വർഷം മെയ് വരെയുള്ള അഞ്ച് മാസത്തേയ്ക്ക് വാടക അടച്ചതായും പിന്നീട് 2.4 മില്യൺ പൗണ്ട് നവീകരണ ബിൽ അടച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിലെ കോവിഡ് വ്യാപനത്തിൻെറ കുതിപ്പ് തുടരുന്നു. ഇന്നലെ മാത്രം രാജ്യത്ത് രേഖപ്പെടുത്തിയത് 16703 കോവിഡ് കേസുകളാണ്. 21 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റാ വേരിയന്റ് മൂലം രോഗബാധിതരുടെ എണ്ണം വർധിച്ചതിനെ തുടർന്ന് ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് ജൂൺ 21 -ൽ നിന്ന് ജൂലൈ 19 ലേയ്ക്ക് മാറ്റി വെച്ചിരുന്നു. രാജ്യത്തിൻറെ എല്ലാഭാഗത്തും കോവിഡ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി. എന്നിരുന്നാലും ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് ഇനി നീട്ടി വയ്ക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.

ഇതിനിടെ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കപ്പെട്ടാൽ ഫെയ്സ് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കില്ലന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ബ്രിട്ടനിൽ രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ചവർക്ക് യഥേഷ്ടം വിദേശയാത്രയ്ക്ക് അവസരം നൽകുന്ന കാര്യം പരിഗണനയിലാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരുന്നു. ആമ്പർ ലിസ്റ്റിൽപ്പെട്ട രാജ്യങ്ങൾ സന്ദർശിച്ച് തിരിച്ചുവരുന്നവർക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്റീന് യുകെയിൽ വിധേയമാകണം. എന്നാൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഇത് ഒഴിവാക്കുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കുകയാണെന്നാണ് പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനത്തിൽ കൂടുതൽ ആൾക്കാർക്ക് രണ്ട് ഡോസ് വാക്‌സിനും നൽകിയിട്ടുണ്ട്. 83% ആൾക്കാർക്ക് നിലവിൽ ഒരു ഡോസ് വാക്സിനും ലഭ്യമായിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചവർ നിങ്ങളുടെ രണ്ടാമത്തെ ഡോസ് കൂടി സ്വീകരിക്കുക എന്നുള്ളതാണെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു.
യുകെയിലെ ബ്രാഡ് ഫോർഡിൽ താമസിക്കുന്ന നെവിൻ മാത്യുവിന്റെ ഭാര്യ അമൃത നിര്യാതയായി. റയൻ ഏകമകനാണ്. നെവിൻ യുകെയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി നോക്കുകയാണ്. സൗത്ത് ഇന്ത്യൻ ബാങ്കിൽ അസിസ്റ്റൻറ് മാനേജറായി ജോലി ചെയ്തിരുന്ന അമൃത കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരു ദിവസത്തെ ആശുപത്രി വാസത്തിന്റെ അന്ത്യത്തിൽ മരണമടയുകയായിരുന്നു .
മൂവാറ്റുപുഴ നിർമല കോളേജ് ബ്രാഞ്ചിൽ നിന്ന് സമീപകാലത്താണ് കുന്നംകുളത്തേയ്ക്ക് ട്രാൻസ്ഫർ ആയത്. തൃശ്ശൂർ അക്കര പരേതനായ ആന്റോ – ഷീല ദമ്പതികളുടെ മകളാണ് അമൃത. അമൃതയുടെ മരണവിവരം അറിഞ്ഞ് ഭർത്താവ് നെവിൻ ഇന്നലെ ഇന്ത്യയിലേക്ക് പുറപ്പെട്ടു. അമൃതയുടെ മൃത സംസ്കാര ചടങ്ങുകൾ പെരിങ്ങഴ സെൻറ് ജോസഫ് ദേവാലയത്തിൽ നടത്തപ്പെടുന്നതാണ്.
നെവിൻ മാത്യുവിന്റെ ഭാര്യയുടെ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടനിൽ രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ചവർക്ക് യഥേഷ്ടം വിദേശയാത്രയ്ക്ക് അവസരം നൽകുന്ന കാര്യം പരിഗണനയിലാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. ആമ്പർ ലിസ്റ്റിൽപ്പെട്ട രാജ്യങ്ങൾ സന്ദർശിച്ച് തിരിച്ചുവരുന്നവർക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്റീന് യുകെയിൽ വിധേയമാകണം. എന്നാൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഇത് ഒഴിവാക്കുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കുകയാണെന്നാണ് പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനത്തിൽ കൂടുതൽ ആൾക്കാർക്ക് രണ്ട് ഡോസ് വാക്‌സിനും നൽകിയിട്ടുണ്ട്. 83% ആൾക്കാർക്ക് നിലവിൽ ഒരു ഡോസ് വാക്സിനും ലഭ്യമായിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചവർ നിങ്ങളുടെ രണ്ടാമത്തെ ഡോസ് കൂടി സ്വീകരിക്കുക എന്നുള്ളതാണെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു.

നിലവിൽ ആമ്പർ ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ നിന്നും മടങ്ങുന്ന ബ്രിട്ടീഷുകാർക്ക് മൂന്ന് കോവിഡ് ടെസ്റ്റുകളും 10 ദിവസം വരെ സ്വയം ഒറ്റപ്പെടലിനും വിധേയരാവണം. രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ചവർക്ക് ബ്രിട്ടനിൽ യാത്ര ഇളവുകൾ അവതരിപ്പിച്ചാലും മറ്റുള്ള രാജ്യങ്ങളുടെ നയപരമായ തീരുമാനം പ്രധാനഘടകമാണ്. ഇറ്റലി യുകെയിൽ നിന്ന് എത്തുന്ന എല്ലാവർക്കും കോവിഡ് പരിശോധനയും ക്വാറന്റീനും നിർബന്ധമാക്കിയിരുന്നു. എന്നാൽ പോർച്ചുഗൽ, സ്പെയിൻ, ഗ്രീസ് എന്നിവ ഇപ്പോഴും യുകെ പൗരന്മാരെ കോവിഡ് നെഗറ്റീവ് ആണെങ്കിൽ സന്ദർശനത്തിന് അനുമതി നൽകുന്നുണ്ട്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലോസ് ഏഞ്ചൽസ് : ലോസ് ഏഞ്ചൽസിലെ വിചാരണ വേളയിൽ തന്റെ രക്ഷകർത്തൃത്വ ( കൺസർവേറ്റർഷിപ്പ് )ത്തിനെതിരെ തുറന്ന് സംസാരിച്ച് അമേരിക്കൻ പോപ്പ് ഗായിക ബ്രിട്നി സ്പിയേഴ്സ്. തന്റെ പിതാവ് തന്നെ “100,000%” നിയന്ത്രിക്കുകയാണെന്നും ഈയൊരു ക്രമീകരണം അവസാനിപ്പിക്കണമെന്ന് അവൾ വെളിപ്പെടുത്തി. “ഞാൻ പരിഭ്രാന്തയായി. എനിക്ക് എന്റെ ജീവിതം തിരികെ വേണം.” ബ്രിട്നി കൂട്ടിച്ചേർത്തു. 2008 ൽ കോടതി ഉത്തരവിട്ട കൺസർവേറ്റർഷിപ്പിൽ മകളുടെ സ്വകാര്യ, ബിസിനസ് കാര്യങ്ങളിൽ പിതാവ് ജാമി സ്പിയേഴ്‌സിന് നിയന്ത്രണം ലഭിച്ചിരുന്നു. മാനസികാരോഗ്യത്തെച്ചൊല്ലി താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് ഈ ഉത്തരവ് ഉണ്ടായത്. “ഈ കൺസർവേറ്റർഷിപ്പ് അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” 20 മിനിറ്റ് നീണ്ട വെളിപ്പെടുത്തലിൽ ബ്രിട്നി വികാരാധീനയായി ഇപ്രകാരം പറഞ്ഞു.

തന്റെ പിതാവ് രക്ഷകർത്തൃത്വം ദുരുപയോഗം ചെയ്യുകയാണെന്ന് ഗായിക അറിയിച്ചു. “എനിക്ക് നല്ലൊരു ജീവിതം ജീവിക്കാൻ അർഹതയുണ്ട്. എന്റെ ഇത്രയും ജീവിതകാലം മുഴുവൻ ഞാൻ പ്രവർത്തിച്ചു. രണ്ട് മൂന്ന് വർഷം ഇടവേള എടുക്കാൻ ഞാൻ അർഹയാണ്.” കാമുകനെ വിവാഹം ചെയ്ത് ഒരു കുഞ്ഞിന് ജന്മം നൽകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും കൺസർവേറ്റർഷിപ്പ് അതിന് അനുവദിക്കില്ലെന്ന് സ്പിയേഴ്സ് പറഞ്ഞു. തനിക്ക് ഗർഭനിരോധന ഉപകരണം (ഐയുഡി) ഘടിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ ഇത് നീക്കംചെയ്യാൻ തന്റെ രക്ഷകർത്താവ് അനുവദിക്കില്ലെന്നും അവൾ അവകാശപ്പെട്ടു.

ആരോഗ്യപരമായ കാരണങ്ങളാൽ ബ്രിട്നിയുടെ പിതാവ് 2019 ൽ മകളുടെ സ്വകാര്യ കൺസർവേറ്റർ സ്ഥാനത്ത് നിന്ന് താൽക്കാലികമായി സ്ഥാനമൊഴിഞ്ഞിരുന്നു. മകളുടെ സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പിതാവ് മികവ് പുലർത്തുന്നുണ്ടെന്ന വാദമാണ് ജാക്കിന്റെ അഭിഭാഷകർ മുന്നോട്ടു വച്ചത്. # ഫ്രീബ്രിറ്റ്നി മൂവ്മെന്റുമായി സഹകരിച്ച് നിരവധി ആരാധകർ കോടതിക്ക് പുറത്ത് പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ബ്രിട്നിയെ സ്വതന്ത്രമാക്കുക എന്ന മുദ്രാവാക്യം മുഴക്കിയാണ് അവർ പ്രതിഷേധ പ്രകടനം നടത്തിയത്. ഡിമെൻഷ്യയോ മറ്റ് മാനസികരോഗങ്ങളോ ഉള്ള, സ്വന്തം തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത വ്യക്തികൾക്ക് ഒരു സംരക്ഷകനെ അനുവദിച്ച് നൽകുന്ന കോടതി നടപടിയാണ് കൺസർവേറ്റർഷിപ്പ്.