Main News

സ്വന്തം ലേഖകൻ

ന്യൂകാസിൽ നോർതാംബ്രിയ തുടങ്ങിയ സ്ഥലങ്ങളിലെ അയ്യായിരത്തോളം യൂണിവേഴ് സിറ്റി വിദ്യാർഥികൾക്കും സ്റ്റാഫിനും കോവിഡ് സ്ഥിതീകരിച്ചത് ആശങ്ക വർധിപ്പിക്കുന്നു. കോവിഡ് നിയമങ്ങൾ ലംഘിച്ച വിദ്യാർഥികളെ എക്സെറ്റർ യൂണിവേഴ് സിറ്റി വീടുകളിലേക്ക് മടക്കി അയച്ചു. എൺപതോളം യൂണിവേഴ് സിറ്റികളിലായി പ്രതീക്ഷിച്ചതിലും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സെപ്റ്റംബർ 21 മുതൽ മാഞ്ചസ്റ്റർ യൂണിവേഴ് സിറ്റിയിൽ മാത്രം ആയിരം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്,യൂണിവേഴ് സിറ്റി ഓഫ് ഷെഫീൽഡിൽ 500 കേസുകളും,ബെർമിങ്ഹാം യൂണിവേഴ് സിറ്റിയിൽ മുന്നൂറോളം പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അധ്യാപകനും വിദ്യാർത്ഥിയും നേരിട്ട് സമ്മതിച്ചാൽ മാത്രം പഠനം സാധ്യമാകുന്നവ ഒഴിച്ചുള്ള കോഴ് സുകൾ എല്ലാം ഓൺലൈൻ വഴിയാക്കാൻ രാജ്യത്തെ ഏറ്റവും മികച്ച അഞ്ച് യൂണിവേഴ് സിറ്റികൾ തീരുമാനിച്ചു. യൂണിവേഴ് സിറ്റി ഓഫ് മാഞ്ചസ്റ്റർ, മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റി, ഷെഫീൽഡ്, നോർത്ത് ആംബ്രിയൻ, ന്യൂകാസിൽ എന്നീ യൂണിവേഴ് സിറ്റികൾ ആണ് അധ്യായനം പൂർണമായി ഓൺലൈൻ ആക്കാൻ തീരുമാനിച്ചവ.

പുതിയ ടെം ആരംഭിക്കാൻ ആഴ് ചകൾ മാത്രം ശേഷിക്കേ വർദ്ധിച്ചു വരുന്ന കേസുകൾ വിദ്യാർഥികളെ ഐസലേഷനിൽ പോകാൻ നിർബന്ധിതരാക്കുന്നു, എന്നാൽ ഹോസ്റ്റലുകളിലും ഹാൾ ഓഫ് റസിഡൻസുകളിലും വിദ്യാർത്ഥികൾ 24 മണിക്കൂറോളം നീണ്ട പാർട്ടികളിൽ ഏർപ്പെടുന്നുണ്ട്. കോവിഡ് പോസിറ്റീവ് ആയവർക്ക് മാത്രം പങ്കെടുക്കാവുന്ന പാർട്ടികളും ഉണ്ടെന്നതാണ് പ്രത്യേകത. കോവിഡ് നിയമങ്ങൾ അനുസരിക്കാത്ത വിദ്യാർത്ഥികൾക്കെതിരെ കർശനമായ നടപടി എടുക്കും എന്ന് എക്സെറ്റർ യൂണിവേഴ് സിറ്റി അധികൃതർ അറിയിച്ചു. ആദ്യഘട്ടങ്ങളിൽ ശാസനയും ചെറിയ പിഴകളും ആണെങ്കിലും, കുറ്റം ആവർത്തിച്ചാൽ സസ്പെന്ഷനോ പുറത്താക്കലോ ആയിരിക്കും നടപടി. മാഞ്ചസ്റ്റർ യൂണിവേഴ് സിറ്റി പ്രദേശത്തെ പബ്ലിക്ക് ഹെൽത്ത് കമ്മീഷന്റെ സഹായത്തോടെയാണ് നിർദേശങ്ങൾ പാലിക്കുന്നത്.

അതേസമയം പാർപ്പിടത്തിനും ഭക്ഷണത്തിനും മറ്റുമായി യൂണിവേഴ് സിറ്റികൾ കനത്ത തുകയാണ് വിദ്യാർഥികളുടെ മേൽ കെട്ടിവെക്കുന്നത് എന്ന് ലങ്കാസ്റ്റർ യൂണിവേഴ് സിറ്റിയിൽ, പൊളിറ്റിക്സ്, ഇന്റർനാഷണൽ റിലേഷൻ ആൻഡ് മാനേജ്മെന്റ് വിദ്യാർഥിനിയായ ഭാവ്രിത് ദുൽകു പറഞ്ഞത്. 2.70 പൗണ്ട് മാത്രം വിലവരുന്ന ഭക്ഷണത്തിനും ആവശ്യ സേവനങ്ങൾക്കും 17.95 പൗണ്ടാണ് യൂണിവേഴ് സിറ്റി ഈടാക്കുന്നത്. എല്ലാ വിദ്യാർഥികൾക്കും ഈ തുക താങ്ങാൻ ആവില്ല എന്നത് ഉറപ്പാണ്. മിക്ക വിദ്യാർഥികൾക്കും വീട്ടിൽനിന്ന് പഠനാവശ്യത്തിനുള്ള ചെലവ് ലഭിക്കുന്നില്ല, കൊറോണ മൂലം ജോലികളും കുറവാണ്. 7 പൗണ്ടോളം വാഷിംഗ് ഇനത്തിൽ ഈടാക്കുന്നുണ്ട്. ഒരാഴ്ച 125 ഓളം പൗണ്ട് ചെലവിടുന്നത് ചിന്തിക്കാവുന്നതിലും അപ്പുറമാണ് എന്നാണ് മിക്ക വിദ്യാർഥികളും പറയുന്നത്. 17 പൗണ്ട് കൊണ്ട് ഒരാഴ്ചത്തെ ഭക്ഷണം കഴിക്കാം എന്നിരിക്കെയാണ് യൂണിവേഴ് സിറ്റിയുടെ ഈ നടപടി, ഭാവ്രിത് ഇതിനെതിരെ ഓൺലൈൻ പെറ്റീഷൻ നൽകിയിരുന്നു, ആയിരത്തോളം പേരാണ് ഇതിൽ ഒപ്പ് വെച്ചത്.

സ്വന്തം ലേഖകൻ

യു കെ :- സൺഡേ ടൈംസ് പുറത്തിറക്കിയ യുകെയിലെ ധനികരുടെ ലിസ്റ്റിൽ സർ ജെയിംസ് ഡൈസൺ ഒന്നാമത്. 3.6 ബില്യൻ പൗണ്ട് സമ്പാദ്യമാണ് ഒരു വർഷം കൊണ്ട് അദ്ദേഹം വർദ്ധിപ്പിച്ചത്. 1993 -ൽ പുറത്തിറങ്ങിയ ബാഗ് -ലെസ്സ് വാക്വം ക്ലീനറിലൂടെ ആണ് അദ്ദേഹം ബിസിനസ് രംഗത്തേക്ക് ചുവടു വെച്ചത്. 72 വയസുള്ള സർ ജെയിംസ് ഡൈസൺ നോർഫോകിലാണ് ജനിച്ച് വളർന്നത്. ആർട് സ് കോളജിൽ പഠിച്ച ഇദ്ദേഹത്തെ, പിന്നീട് കോളേജ് പ്രിൻസിപ്പൽ ഡിസൈൻ രംഗത്തേക്ക് വഴിതിരിക്കുകയായിരുന്നു.പിന്നീട് ബ്രിട്ടനിലെ ഏറ്റവും മികച്ച വാക്വം ക്ലീനറിന്റെ നിർമ്മാതാവായി അദ്ദേഹം മാറി. ലിസ്റ്റിൽ രണ്ടാമതായി എത്തിയിരിക്കുന്നത് ഇന്ത്യൻ വംശരായ ശ്രീ & ഗോപി ഹിന്ദുജ കുടുംബമാണ്.

എന്നാൽ ലോകമെമ്പാടുമുള്ള കൊറോണ ബാധ യുകെയിലെ മൊത്തത്തിലുള്ള ബിസിനസ് സാമ്രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ട് എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. എന്നാൽ ബിസിനസ് രംഗത്തെ പ്രശസ് തർക്ക് ഈ കൊറോണക്കാലം നേട്ടമാണ് നൽകിയതെന്ന റിപ്പോർട്ടുകളും ഉണ്ട്. ടെക്നോളജി, ഇൻഡസ്ട്രി മുതലായ മേഖലകളിലാണ് ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത്. അമേരിക്കയിലെ ബിസിനസുകാരാണ് ഏറ്റവും കൂടുതൽ ഈ നേട്ടം കൈവരിച്ചത്. ഇത്തരത്തിലുള്ള ബിസിനസ്സുകാരിൽ പലരും തങ്ങളുടെ സമ്പാദ്യം കൊറോണ ബാധയെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നൽകുന്നുമുണ്ട്. യു കെ യിൽ ആണ് കൊറോണ ബാധ സാമ്പത്തികരംഗത്തെ ഏറ്റവും കൂടുതൽ ബാധിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

വേൾഡ് ബാങ്ക് പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് ലോകമെമ്പാടും ഈ വർഷം അധിക ദാരിദ്ര്യം ഉണ്ടാകും എന്നാണ് വിലയിരുത്തൽ. ചൈനയും ഈ കാലഘട്ടത്തിൽ നേട്ടമുണ്ടാക്കിയതായാണ് വിലയിരുത്തൽ. ടെക്നോളജി ഇൻഡസ്ട്രിയാണ് ചൈനയിൽ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നതോടൊപ്പം എൻ എച്ച് എസ് ആശങ്കയും ഏറുന്നു. ഇംഗ്ലണ്ടിലെ ആശുപത്രികളിൽ ഒരു ദിവസത്തിനുള്ളിൽ പുതിയ പ്രവേശനങ്ങളുടെ എണ്ണം നാലിലൊന്നായി വർദ്ധിച്ചു. മാർച്ചിൽ രാജ്യം ലോക്ക്ഡൗണിലേക്ക് പോകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ആരോഗ്യമേഖലയിൽ ഉയർന്നുവന്ന വെല്ലുവിളി ആയിരുന്നു. രണ്ടാം ഘട്ട രോഗവ്യാപനത്തിലേക്ക് യുകെ എത്തിനിൽക്കുമ്പോൾ എൻ എച്ച് എസും കൂടുതൽ ഒരുങ്ങേണ്ടതുണ്ട്. ആശുപത്രി പ്രവേശനത്തിന്റെ വർദ്ധനവ് അർത്ഥമാക്കുന്നത് ഇപ്പോൾ മൂവായിരത്തോളം കോവിഡ് രോഗികൾ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുവെന്നതാണ്. ആശുപത്രി പ്രവേശനങ്ങൾ ഉയർന്നുകാണുന്നത് ഇംഗ്ലണ്ടിന്റെ വടക്ക് ഭാഗത്താണ്. നോർത്ത് ഈസ്റ്റ്, നോർത്ത് വെസ്റ്റ്, യോർക്ക്ക്ഷയർ, ഹംബർ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ രോഗികൾ. കടുത്ത സമ്മർദ്ദങ്ങൾ വർദ്ധിക്കുന്നതായി പല ആശുപത്രികളും ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അത്യാവശ്യമല്ലാതെ ആശുപത്രികളിൽ എത്തരുതെന്ന് ബോൾട്ടൺ, ബ്ലാക്ക്ബേൺ, വേക്ക്ഫീൽഡ് എന്നിവിടങ്ങളിലെ ആശുപത്രികൾ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശൈത്യകാലത്ത് ആശുപത്രികളിൽ പൊതുവെ തിരക്ക് അനുഭവപ്പെടും. വേനൽക്കാലത്തിന്റെ അവസാനം മുതൽ ഡിസംബർ, ജനുവരി മാസങ്ങളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ള രോഗികളുടെ പ്രവേശനവും ഇരട്ടിയാകും. കോവിഡ് പ്രതിസന്ധി ആഞ്ഞടിക്കുന്ന ഈ സമയത്ത് മറ്റു രോഗികൾക്കും ചികിത്സ നൽകാൻ ആശുപത്രികൾ ഒരുക്കമാണ്. ആശുപത്രി പ്രവേശനങ്ങൾ വർധിച്ചുവരുന്നത് ഈ സന്ദർഭത്തിൽ നിർണായകമാകുമെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ സെന്റർ ഫോർ എവിഡൻസ് ബേസ് ഡ് മെഡിസിൻ ഡയറക്ടർ പ്രൊഫ. കാൾ ഹെനെഗാൻ മുന്നറിയിപ്പ് നൽകി. ശൈത്യകാലത്ത്, ആശുപത്രികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ഒരു ദിവസം ആയിരത്തോളം അടിയന്തര പ്രവേശനങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

മുൻ ശൈത്യകാലവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷം കൂടുതൽ പ്രശ്‌നമുണ്ടാകുന്നത് ആശുപത്രി ജീവനക്കാരുടെ പ്രയത്നത്തിലാണ്. ആറു മാസം കോവിഡിനോട്‌ പോരാടിയ ശേഷം ശൈത്യകാലത്ത് മറ്റൊരു യുദ്ധത്തിന് അവർ സജ്ജരാകുകയാണ്. നിലവിൽ ആശുപത്രി പ്രവേശനം ഓരോ രണ്ടാഴ്ചയിലും ഇരട്ടിയാവുകയാണ്. ഹോട്ട്‌സ്പോട്ട് പ്രദേശങ്ങളിൽ രോഗവ്യാപന നിരക്ക് കുത്തനെ ഉയരുന്നുണ്ട്. ബ്രിട്ടന് മുമ്പ് കേസുകൾ ഉയർന്ന സ്‌പെയിനിലും ഫ്രാൻസിലും ആശുപത്രി കേസുകൾ ഇപ്പോൾ മന്ദഗതിയിലായിരിക്കുന്നു. കേസുകൾ കുറയാൻ അധിക നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : കോവിഡിനെ പരാജയപ്പെടുത്തി മികച്ച രാജ്യം കെട്ടിപ്പടുക്കുമെന്ന് വിർച്വൽ കൺസർവേറ്റീവ് കോൺഫറൻസിൽ സംസാരിച്ച പ്രധാനമന്ത്രി അറിയിച്ചു. രോഗത്തെ തോൽപിച്ച ശേഷം മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണവും പാർപ്പിടവും ഒരുക്കുമെന്ന് ജോൺസൻ അറിയിച്ചു. മഹാമാരിക്ക് ശേഷം രാജ്യത്തിന് സാധാരണ നിലയിലേക്ക് മടങ്ങാൻ കഴിയില്ലെങ്കിലും ഇത് വലിയ മാറ്റത്തിന് ഒരു ഉത്തേജകമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. “ഇരുണ്ട നിമിഷങ്ങളിൽ പോലും നമുക്ക് ശോഭനമായ ഭാവി കാണാൻ കഴിയും. കൂടാതെ നമുക്ക് ഒരുമിച്ചു രാജ്യം പണിയാൻ സാധിക്കും.” ജോൺസൻ കൂട്ടിച്ചേർത്തു. വൈറസിനെതിരെയുള്ള യുകെയുടെ പോരാട്ടത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. കൂട്ടായ പരിശ്രമത്തിലൂടെ ഇതിനെ മറികടക്കുമെന്നും പ്രതിസന്ധിയിൽ നിന്ന് ഉയർന്നുവന്ന രാജ്യം അതിനു മുമ്പുള്ള രാജ്യത്തിൽ നിന്ന് വളരെ വ്യത്യസ്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓഫ്‌ഷോർ വിൻഡിൽ നിന്ന് വൈദ്യുതി ഉൽപാദനം വർദ്ധിപ്പിക്കുന്നതിനായി തുറമുഖങ്ങളും ഫാക്ടറികളും നവീകരിക്കാൻ 160 മില്യൺ പൗണ്ട് നിക്ഷേപം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കെയർ ഹോം ഫണ്ടിംഗിലുള്ള അനീതി അവസാനിപ്പിക്കും, വീട് നിർമാണം മെച്ചപ്പെടുത്തും, പകർച്ചവ്യാധിയുടെ സമയത്ത്‌ പിന്നോക്കം പോയ വിദ്യാർത്ഥികൾ‌ക്ക് പിന്തുണ നൽകും, പ്രകൃതി സംരക്ഷണം തുടങ്ങിയ നടപടികൾ സർക്കാർ ആവിഷ്കരിക്കും. ചെറുപ്പക്കാരുടെ ഭവന ഉടമസ്ഥാവകാശം എന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്ന് പ്രതിജ്ഞയെടുത്ത അദ്ദേഹം 20 മുതൽ 30 വയസ്സ് വരെ പ്രായമുള്ള ചെറുപ്പക്കാരെ മുന്നോട്ട് കൊണ്ടുവരുമെന്ന് അറിയിച്ചു. വെറും 5% നിക്ഷേപമുള്ളവർക്ക് നിശ്ചിത നിരക്കിലുള്ള മോർട്ട്ഗേജുകൾ വാഗ്ദാനം ചെയ്തു.

“നാം 2019 ലേക്ക് മടങ്ങുകയല്ല, മറിച്ച് മികച്ചത് ചെയ്യുകയാണ്. ഗവൺമെന്റ് വ്യവസ്ഥയെ പരിഷ്കരിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ പുതുക്കുകയും ചെയ്യും.” ജോൺസൻ ഓർമിപ്പിച്ചു. പകർച്ചവ്യാധിയുടെ സമയത്ത് തന്റെ നേതൃത്വത്തെ വിമർശിച്ചവരെ അഭിസംബോധന ചെയ്ത ജോൺസൺ, രോഗവുമായുള്ള യുദ്ധത്തിൽ നിന്ന് താൻ പൂർണമായും കരകയറിയിട്ടില്ലെന്ന് സൂചിപ്പിക്കുന്നത് തെറ്റാണെന്നും അറിയിച്ചു. അതേസമയം, പ്രധാനമന്ത്രി അടുത്ത മാസങ്ങളായി ഒരു പദ്ധതിയും തയ്യാറാക്കിയിട്ടില്ലെന്ന് ലേബർ പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ ഏഞ്ചല റെയ്‌നർ കുറ്റപ്പെടുത്തുകയുണ്ടായി. കഴിവില്ലാത്ത ഒരു സർക്കാർ രാജ്യത്തെ പിന്നോട്ട് വലിക്കുകയാണെന്ന് അവർ അഭിപ്രായപ്പെട്ടു.

സ്വന്തം ലേഖകൻ

വടക്കേ കാലിഫോർണിയയിൽ കാട്ടുതീ മൂലം നാമാവശേഷമായ പ്രദേശങ്ങൾക്ക് റോഡ് ദ്വീപിനെക്കാൾ വലിപ്പം ഉണ്ടാകുമെന്ന് റിപ്പോർട്ട്. ഒറ്റ കാട്ടുതീ മില്യണോളം ഏക്കറുകളിലേക്ക് പരന്ന് നാശനഷ്ടം വിതയ്ക്കുന്നത് പതിറ്റാണ്ടുകൾക്ക് ശേഷം ഇതാദ്യമാണ്.ആഗസ്റ്റ് കോംപ്ലക്സ് ഫയർ ഏകദേശം 1,003,300 ഏക്കറുകളോളം വിഴുങ്ങി കഴിഞ്ഞു.

2020ഇൽ മാത്രം രാജ്യത്ത് അങ്ങോളമിങ്ങോളം ഉണ്ടായ കാട്ടുതീകളിൽ നശിച്ചത് നാല് മില്യൺ ഏക്കറോളം വനപ്രദേശമാണ്. കാലിഫോർണിയൻ ഡിപ്പാർട്ട്മെന്റ് ഓഫ് ഫോറസ്റ്റ് ആൻഡ് പ്രൊട്ടക്ഷൻ വിംങിലെ സ്കോട് മക്‌ലീൻ പറയുന്നത് നാശനഷ്ടം ഇനിയും ഉയരുമെന്നാണ്, കാട്ടുതീ മൂലം രാജ്യത്തിന് തീരാനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം അപലപിച്ചു. 31 പേരുടെ മരണത്തിനിടയാക്കിയ കാട്ടുതീ എണ്ണായിരത്തോളം കെട്ടിടങ്ങൾ നശിപ്പിച്ചു. തീ ബാധിച്ച സ്ഥലങ്ങളിൽനിന്നും ഉയരുന്ന കനത്ത പുക അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നുണ്ട്, ഇതിനെ തുടർന്ന് ഒട്ടനേകം വ്യക്തികൾക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്.

കാട്ടുതീ മോശമായി ബാധിച്ചവയിൽ പടിഞ്ഞാറൻ സ്റ്റേറ്റുകൾ ആയ ഒറിഗോൺ വാഷിംഗ്ടൺ കൊളറാഡോ എന്നിവയും പെടും. കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുന്ന കാട്ടുതീ അത്യന്തം ദൗർഭാഗ്യകരമാണ്. ഈ വേനൽക്കാലത്ത് യുഎസിൽ കനത്ത ചൂടും വരൾച്ചയും അനുഭവപ്പെട്ടിരുന്നു. അത്തരത്തിൽ ഉണങ്ങിവരണ്ട പുല്ലുകളും വൃക്ഷങ്ങളും കാട്ടുതീയെ സ്വീകരിക്കാൻ പാകത്തിലുള്ള അവസ്ഥയിലായിരുന്നു, അതോടൊപ്പം കനത്ത ഇടിമിന്നൽ കൂടിയായപ്പോൾ ഏകദേശം 300 ഇടങ്ങളിലാണ് തീപിടുത്തമുണ്ടായത്. പൊതുവേ കണ്ടുവരുന്ന കാട്ടുതീകൾ മനുഷ്യനിർമ്മിതമായിരുന്നു. പവർ ലൈനുകൾ, ക്യാമ്പ് ഫയർകൾ, ആർഗൺ, വലിയ മെഷീനുകളിൽ നിന്നുണ്ടാകുന്ന തീപിടുത്തം എന്നിവയാണ് മനുഷ്യ നിർമ്മിതമായ കാട്ടുതീയുടെ കാരണങ്ങൾ. കാലിഫോർണിയയിലെ ഏറ്റവും വലിയ 20 കാട്ടുതീകളിൽ ഒന്നാണ് ഇത്, 2000 ആണ്ടിലാണ് ഇത്തരത്തിൽ പതിനേഴോളം കാട്ടുതീകൾ ഉണ്ടായത്. കാലാവസ്ഥാവ്യതിയാനം മൂലം പ്രകൃതിജന്യമായ കാട്ടുതീകൾ ഉണ്ടാകാറുള്ള മേഖലയാണിത്. നൂറ്റാണ്ടുകളോളം ചെറിയതോതിലുള്ള കാട്ടുതീകളെ തടഞ്ഞു നിർത്തിയത്, കൂടുതൽ കരിയിലകളും ഉണക്ക മരങ്ങളും അടിഞ്ഞുകൂടാൻ കാരണമായിട്ടുണ്ട്. സാഹചര്യം ഒത്തു വരുമ്പോൾ വ്യാപകമായ രീതിയിൽ ഇവ കത്തിയമരുന്നതാണ് കാട്ടുതീയെ ഇത്ര പ്രവചനാതീതം ആക്കിയത്. കോവിഡ് 19 നോട് പൊരുതി തളർന്നു നിൽക്കുന്ന ഫയർ ഫൈറ്റേ ഴ് സിന് കൂടുതൽ തലവേദന സൃഷ്ടിച്ചുകൊണ്ട് കാട്ടുതീ അനുദിനം വർദ്ധിക്കുകയാണ്.

സ്വന്തം ലേഖകൻ

യു കെ :- പുതിയ തലമുറയെ ഭവനങ്ങളും മറ്റും വാങ്ങുന്നതിന് പ്രേരിപ്പിക്കുന്നതിനായി നവീന പദ്ധതിയുമായി എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ.വെറും അഞ്ച് ശതമാനം ഡിപ്പോസിറ്റ് കൊണ്ട് മാത്രം 95 ശതമാനം ലോണും ലഭ്യമാക്കുന്നതാണ് പുതിയ പദ്ധതി.ഈ പദ്ധതിയിലൂടെ രണ്ട് മില്യൻ പുതിയ വീട്ടുടമകൾ ഉണ്ടാകുമെന്ന് ടോറി പാർട്ടിയുടെ വിർച്വൽ കോൺഫറൻസിൽ പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാൽ ദീർഘകാലത്തേക്കുള്ള ഇത്തരം ലോണുകളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രധാനമന്ത്രി വെളിപ്പെടുത്തിയിട്ടില്ല. തകർന്നുകിടക്കുന്ന ഹൗസിങ് മാർക്കറ്റിനെ പുനരുജ്ജീവിപ്പിക്കാൻ ആണ് ഈ പദ്ധതി മുന്നോട്ട് കൊണ്ടു വന്നിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.സർക്കാരിന് അനവധി ബില്യൺ പൗണ്ട് തുകയുടെ ചെലവ് ഈ പദ്ധതി മൂലം ഉണ്ടാകുമെന്ന് വിദഗ് ധർ അഭിപ്രായപ്പെട്ടു.ഡിപ്പോസിറ്റ് തുക കുറച്ചുകൊണ്ട്, ആളുകൾക്ക് എത്രയും കൂടുതൽ പണം ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

എന്നാൽ പിന്നീട് ഈ ലോൺ തുക ഗവൺമെന്റ് എഴുതി തള്ളുമോ എന്നുള്ള കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.2019ലെ കൺസർവേറ്റീവ് പാർട്ടിയുടെ മാനിഫെസ്റ്റോയിൽ രേഖപ്പെടുത്തിയിരുന്ന കാര്യമാണ് ഇപ്പോൾ ഈ പദ്ധതിയിലൂടെ നടപ്പാക്കിയിരിക്കുന്നത്.എന്നാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള പദ്ധതിയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് ലേബർ പാർട്ടി അംഗങ്ങൾ കുറ്റപ്പെടുത്തി. ഇത്തരമൊരു സാഹചര്യത്തിൽ പിടിച്ചുനിൽക്കാനുള്ള തന്ത്രമാണ് ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് എന്നും അവർ പറഞ്ഞു. എന്നാൽ പുതിയ പദ്ധതി ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ബ്രിട്ടനിലെ പ്രവാസി മലയാളികൾക്ക് ഇത് അഭിമാനനിമിഷം. 2020ലെ ഔട്ട്സ്റ്റാൻഡിങ് യങ് പേഴ്സൺ ഓഫ് ദി വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ഒരു മലയാളി വനിത. റോയല്‍ ഫ്രീ ഹോസ്പിറ്റലിലെയും ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെയും പ്ലാസ്റ്റിക് സര്‍ജനും ഓങ്കോപ്ലാസ്റ്റിക് ബ്രെസ്റ്റ് സര്‍ജറിയിലെ കണ്‍സള്‍ട്ടന്റുമായ ഡോ. ജജനി വര്‍ഗീസിനെയാണ് 2020 ഔട്ട്‌സ്റ്റാന്‍ഡിംഗ് യംഗ് പേഴ്‌സണ്‍ ഓഫ് ദി വേള്‍ഡായി തെരഞ്ഞെടുത്തത്. ഒരു ചരിത്രനേട്ടത്തിന്റെ അഭിമാനനിമിഷത്തിലാണ് യുകെയിലെ മലയാളി സമൂഹം. ഇന്റര്‍നാഷണല്‍ ജൂനിയര്‍ ചേംബര്‍ ”മെഡിക്കല്‍ ഇന്നൊവേഷന്‍” വിഭാഗത്തില്‍ അന്താരാഷ്ട്ര പുരസ് കാരത്തിനായി യുകെയില്‍ നിന്ന് പത്തു പേർ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടെങ്കിലും ജജനിയാണ് സ്വപ് നതുല്യമായ നേട്ടം കൊയ് തത്. ബിസിനസ്, സംരംഭകത്വം, സർക്കാർ, രാഷ്ട്രീയം, സാംസ്‌കാരിക നേതൃത്വം, കുട്ടികള്‍ക്കുള്ള സംഭാവന, ആരോഗ്യ രംഗത്തെ കണ്ടെത്തലുകള്‍, ശാസ്ത്ര മുന്നേറ്റം തുടങ്ങിയ വിവിധ മേഖലകളില്‍ കഴിവ് തെളിയച്ച 110 രാജ്യങ്ങളില്‍ നിന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരില്‍ നിന്ന് 40 വയസിന് താഴെയുള്ള പത്ത് പേരെയാണ് ഇന്റര്‍നാഷണല്‍ ജൂനിയര്‍ ചേംബര്‍ ആദരിക്കുന്നത്.

ഫലകവും സമ്മാനപത്രവും ഉള്‍ക്കൊള്ളുന്ന അവാര്‍ഡ് ജപ്പാനിലെ യോകോഹാമയില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഗ്രസില്‍ വെച്ചാണ് സമ്മാനിക്കുക. ജോൺ എഫ് കെന്നഡി, ഗെരാൾഡ് ഫോർഡ്, ആന്റണി റോബിൻസ് തുടങ്ങിയ ലോകപ്രശസ് തർ ഈ അവാർഡിന് അർഹരായിട്ടുണ്ട്. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ എംഎസ്‌സി പ്ലാസ്റ്റിക് സര്‍ജറിയിലെ എക്‌സാമിനര്‍സ് ബോര്‍ഡിലെ അംഗം കൂടിയാണ് ഡോ. ജജനി. ജനറ്റിക്‌സ് ഓഫ് ബ്രെസ്റ്റ് ക്യാന്‍സര്‍ എന്ന വിഷയത്തില്‍ കേംബ്രിഡ് ജ് സര്‍വകലാശാലയില്‍ നിന്നും സ്‌കോളര്‍ഷിപ്പോടെയാണ് ഡോ. ജജനി എംഫിലും, പിഎച്ച്ഡിയും പൂര്‍ത്തിയാക്കിയത്. ഹൈ ബ്രെസ്റ്റ് ഡെന്‍സിറ്റിയുള്ള സ്ത്രീകളെ തിരിച്ചറിയുന്നതിനും, സ് തനാര്‍ബുദവുമായി ബന്ധപ്പെട്ട അവരുടെ ജീനുകള്‍ കണ്ടെത്തുന്നതിനുമാണ് അവര്‍ പിന്നീട് ഗവേഷണം നടത്തിയത്. സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട ZNF 365 ജീന്‍ കണ്ടെത്തുന്നതിലേക്ക് ഇത് നയിച്ചു. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയും മയോ ക്ലിനിക്കുമായി സഹകരിച്ചാണ് ഇത് നടത്തിയെടുത്തത്. നേച്ചര്‍ ഉള്‍പ്പെടെയുള്ള നിരവധി അക്കാദമിക് ജേണലുകളില്‍ ഡോ. ജജനിയുടെ ഈ നേട്ടം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്തനാര്‍ബുദത്തെ നേരത്തേ തന്നെ കണ്ടെത്തുന്നതിനും തടയുന്നതിനും, രോഗപ്രതിരോധ ചികിത്സയ്ക്കും ഈ കണ്ടെത്തൽ ഏറെ സഹായകരമായി.

സ്തനാര്‍ബുദത്തെ അതിജീവിച്ച സ്ത്രീകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നത് ലക്ഷ്യമിട്ടാണ് പ്ലാസ്റ്റിക് സര്‍ജനെന്ന നിലയില്‍ അവരുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം. നൂതന ഡാവിഞ്ചി റോബോട്ടുകളും, ശസ്ത്രക്രിയയില്‍ രാമന്‍ സ്‌പെക്ട്രോസ്‌കോപിയും ഉപയോഗിക്കുന്ന ചുരുക്കം ചില ശസ്ത്രക്രിയാ വിദഗ് ധരില്‍ ഒരാളാണ് ഡോ. ജജനി വർഗീസ്. ആരോഗ്യ രംഗത്തെ അതിനൂതന കണ്ടെത്തലുകളില്‍ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഡോ. ജജനി. കോവിഡ് കാലത്ത് സ്തനാര്‍ബുദ രോഗികള്‍ക്ക് വീഡിയോ ടെക്‌നിക്കുകള്‍ ഉപയോഗിച്ച് വെര്‍ച് വല്‍ ക്ലിനിക് സ്ഥാപിക്കുന്നതിലും അവര്‍ പ്രധാന പങ്കുവഹിച്ചു. ഓരോ വ്യക്തികളെയും അവരുടെ സ്വപ്നങ്ങൾ നേടിയെടുക്കാൻ സഹായിക്കുന്ന വ്യക്തികൂടിയാണ് ഈ യുവഡോക്ടർ. ഗ്രാമീണ മേഖലയിലെ ഡോക്ടര്‍മാരുടെ ആവശ്യം മനസിലാക്കിയ അവര്‍ പതിനേഴു വര്‍ഷം മുമ്പ് ഇന്ത്യയില്‍ ഇമെറ്റ് സ്‌കോളര്‍ഷിപ്പുകള്‍ സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

തന്റെ നേട്ടത്തെക്കുറിച്ചു ജജനി പ്രതികരിച്ചത് ഇപ്രകാരമാണ്. “ഞാൻ ഒരു സാധാരണ വ്യക് തിയാണ്. പക്ഷേ ജീവിതത്തിൽ വിജയിക്കുവാനും കഷ്ടപ്പാടുകള്‍ തരണം ചെയ്യാനുമുള്ള അസാധാരണ പ്രേരണ എന്നും ഒപ്പമുണ്ട്.” “ആരോഗ്യത്തോടെ ഇരിക്കാനും, പ്രവർത്തനത്തെ സ്‌നേഹിക്കാനും മറ്റുള്ളവരെ സഹായിക്കാനും എനിക്ക് ഭാഗ്യമുണ്ടെന്നാണ് കരുതുന്നത്. ക്യാൻസർ പൂർണമായി പരാജയപ്പെടില്ല. ആളുകളെയും അവരുടെ ജീവിതത്തെയും നല്ല കാലത്തിലേക്ക് തിരികെയെത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ബാഹ്യമായ മുറിവുകള്‍ സുഖപ്പെടുത്താനെ ഞങ്ങൾക്ക് കഴിയൂ. ആന്തരികമായ മുറിവുകൾ സുഖപ്പെടുത്തുന്നത് ദൈവമാണ്.” ജജനി കൂട്ടിച്ചേർത്തു.

മാഞ്ചസ്റ്ററിലെ അസോസിയേഷന്‍ ഓഫ് ബ്രെസ്റ്റ് സര്‍ജറി കോണ്‍ഫറന്‍സ്, യുകെ റേഡിയോളജി ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസിൽ ഒന്നാം സമ്മാനം, കേംബ്രിഡ് ജിലെ അഡെന്‍ബ്രൂക്‌സ് ഹോസ്പിറ്റല്‍ റിസര്‍ച്ച് കോണ്‍ഫറന്‍സിലെ മികച്ച ഗവേഷണത്തിനുള്ള ഒന്നാം സമ്മാനം, ലണ്ടന്‍ ക്യു ഇ ഹോസ്പിറ്റല്‍ റെയ്‌സിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് റിസര്‍ച്ച് കോണ്‍ഫറന്‍സ് എന്നിവയിലുള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഈ യുവഡോക്ടറെ തേടിയെത്തിയിട്ടുണ്ട്. ജനീവയില്‍ നടന്ന ലോകാരോഗ്യ സംഘടനയുടെ ഗ്രാജുവേറ്റ് പ്രോഗ്രാമില്‍ പങ്കെടുക്കാനും അവര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കിംഗ്‌സ് കോളേജ് ലണ്ടന്‍, നോര്‍ത്ത് കരോലിന യൂണിവേഴ്‌സിറ്റി, (യുഎസ്എ), ഡ്യൂക്ക് യൂണിവേഴ്‌സിറ്റി (യുഎസ്എ), ബാപ്രാസ് ലണ്ടന്‍, റോട്ടര്‍ഡാം, യൂറോപ്യന്‍ ജനറ്റിക്‌സ് കോണ്‍ഫറന്‍സ്- ആംസ്റ്റര്‍ഡാം, ദി അമേരിക്കന്‍ തൊറാസിക് സൊസൈറ്റി, ദി ഇന്റര്‍നാഷണല്‍ കാന്‍സര്‍ ഇമേജിംഗ് കോണ്‍ഗ്രസ്, ദി വെല്‍ക്കം സാങ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളിൽ ജജനി തന്റെ ഗവേഷണങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്ലാസിക്കല്‍ നര്‍ത്തകിയും, ചിത്രകാരിയുമായ ഡോ. ജജനി വര്‍ഗീസ് ആ മേഖലയിലും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം ലണ്ടനിലാണ് ഇപ്പോൾ താമസം. ജജനിയുടെ വൻ നേട്ടത്തിൽ പ്രവാസി മലയാളികൾ അഭിമാനം കൊള്ളുകയാണ്. ഒരു യുവ മലയാളി ഡോക്ടർ ലോകത്ത് ഇന്ന് അറിയപ്പെടുന്ന വ്യക്തിയായി മാറിയിരിക്കുന്നതിൽ നമുക്കും അഭിമാനിക്കാം.

2020ലെ ഔട്ട്സ്റ്റാൻഡിങ് യങ് പേഴ്സൺ ഓഫ് ദി വേൾഡ് അവാർഡ് കിട്ടിയ ഡോ. ജജനി വര്‍ഗീസിന് മലയാളം യുകെയുടെ അഭിനന്ദനങ്ങൾ.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഏറ്റവും കൂടുതൽ പ്രവാസി മലയാളികൾ ജോലിചെയ്യുന്ന ആരോഗ്യമേഖലയിൽ തദ്ദേശീയരെയും മറ്റു സഹപ്രവർത്തകരെയും അത്ഭുതപ്പെടുത്തുന്ന അർപ്പണം കാഴ്ചവെച്ച നിഷ തോമസിന് അർഹിക്കുന്ന അംഗീകാരം. യുകെയിലെ ആരോഗ്യ മേഖലയിൽ പ്രശസ്‌തമായ സെന്റ് ജോൺസ് കെയർ ട്രസ്റ്റിന്റെ എംപ്ലോയി അവാർഡ്സ് 2020ൽ 1,235 നോമിനീസിൽ നിന്ന് മികച്ച നഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് നിഷാ തോമസ്.

നഴ്‌സിങ് പഠനം ചങ്ങനാശ്ശേരിയിൽ പൂർത്തിയാക്കി. തന്റെ ആഗ്രഹങ്ങൾക്ക് ചിറകുമുളപ്പിച്ചു ഇംഗ്ലീഷ് ടെസ്റ്റ് വിജയിച്ചപ്പോൾ ഓ എൻ പി ചെയ്യാൻ ഏജൻസി വഴി നിഷാ തോമസ് 2007ൽ  ആദ്യമായി യുകെയിൽ എത്തിച്ചേർന്നു. സുന്ദർലാൻഡ് യൂണിവേഴ്സിറ്റിയിൽ പഠനം വിജയകരമായി പൂർത്തിയാക്കി. വർക്ക് പെർമിറ്റ് നേടി വിഗണിൽ നഴ്‌സിങ്‌ ജോലിയിൽ. അധികം താമസിക്കാതെ വിവാഹം.

തുടർന്ന് ലിങ്കൺഷെയറിലേക്ക് എത്തിച്ചേർന്നു. നോട്ടിങ്ഹാം എൻഎച്ച്എസിൽ പ്രാക്ടീസ് നേഴ്സ് ആയി സേവനമനുഷ്ഠിക്കുന്ന, അതിരമ്പുഴ പുതുശ്ശേരി കുടുംബത്തിലെ ജോമോൻ ജോസഫ് ആണ് ജീവിതപങ്കാളി. ആൽഫി(10) ഫീയ (8) എന്നിവർ മക്കളാണ്. ചങ്ങനാശ്ശേരിയിലെ ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിലായിരുന്നു നഴ്സിംഗ് പഠനം.

കൊറോണ വൈറസ് മഹാമാരി മൂലം ഇത്തവണത്തെ ലിങ്കൻഷെയർ 2020 റീജിയണൽ എംപ്ലോയി അവാർഡ് ചടങ്ങ് ഓൺലൈനായാണ് നടന്നത്. കഴിഞ്ഞ മാർച്ച് മാസത്തിൽ തന്നെ നിഷയെ ബേസ്ഡ് നഴ്‌സിനുള്ള പുരസ്‌കാരത്തിനായി സഹപ്രവർത്തകർ നോമിനേറ്റ് ചെയ്‌തിരുന്നു. മൂന്ന് ഇംഗ്ലീഷ് നഴ്സുമാർ ചേർന്ന് ആണ് നിഷയെ നോമിനേറ്റ് ചെയ്‌തത്‌. ഫൈനലിസ്റ് ആയി എത്തിയ മൂന്നു പേരിൽ ഒരാളാണ് താൻ എന്ന് നിഷ അറിയുന്നത് കഴിഞ്ഞ ആഴ്ച്ച. കാത്തിരിപ്പിന് അറുതി വരുത്തി ഇന്നലെ ലെറ്റർ കിട്ടിയപ്പോൾ ജേതാവായത് യുകെ മലയാളികൾക്ക് അഭിമാനമായി നിഷാ തോമസ്.

ഇത്തവണ 1235 ഓളം നോമിനേഷനുകൾ മൂന്ന് വിഭാഗങ്ങളിൽ ആയി ഉണ്ടായിരുന്നു. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ആരോഗ്യമേഖലയിലെ എല്ലാ പ്രവർത്തകരും കൈമെയ് മറന്ന് പ്രവർത്തിച്ച സമയമാണ് കടന്നുപോയത്, അതിനാൽ തന്നെ ലഭിച്ച എൻട്രികളിൽ നിന്നും ഫൈനൽ ലിസ്റ്റിലേക്ക് തെരഞ്ഞെടുക്കുക എന്നത് തന്നെ അത്യന്തം ദുർഘടമായ അനുഭവമായിരുന്നുവെന്ന് സംഘാടകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കോവിഡ് പ്രോട്ടോകോൾ നിലനിക്കുന്നതുകൊണ്ട് അവാർഡ് ചടങ്ങ് ഇന്നലെ നടത്തുകയായിരുന്നു.

വിധികർത്താക്കൾ സൂമിൽ ചർച്ചചെയ് താണ് ഫൈനൽ ലിസ്റ്റ് തീരുമാനിച്ചത്. രോഗികളുടെയും, സഹപ്രവർത്തകരുടെയും വാക്കുകളിൽ നിന്നും അനുഭവങ്ങളിൽ നിന്നും നിഷയുടെ  അർപ്പണമനോഭാവവും ദയയും പരിചരണവും എത്രയാണെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടെന്ന് വിധികർത്താക്കൾ പറയുന്നു. നേഴ് സിങ് മേഖലയോടുള്ള നിഷയുടെ കാഴ് ചപ്പാട്, സീനിയർ മെമ്പർമാരോട് ഉള്ള മനോഭാവം, സഹപ്രവർത്തകർക്ക് അത്യാവശ്യമുള്ള ഘട്ടങ്ങളിൽ നിർദ്ദേശം നൽകൽ, പരിചരണത്തിലെ നൈപുണ്യം, മെഡിക്കൽ രംഗത്തെ അറിവ്, രോഗികളോട് വാക്കുകളിലൂടെയും പെരുമാറ്റത്തിലൂടെയും നൽകുന്ന കരുതൽ, ആത്മസംയമനം എന്നിവ നിഷ യുടെ അവാർഡിലേക്കുള്ള പ്രയാണത്തിൽ മുന്നിൽ എത്തിക്കാൻ സാധിച്ചു.

യുകെയിലെ മലയാളി നഴ്സുമാരുടെ പ്രതിനിധിയാണ് ഒരു കണക്കിൽ പറഞ്ഞാൽ നിഷ. ഇരുൾ മൂടി തുടങ്ങുന്ന ഒരു കാലഘട്ടത്തിന് പ്രകാശവാഹകരായ ഒരു പറ്റം മനുഷ്യരുടെ കരുതൽ ഉണ്ട് എന്നതിന് ഉദാഹരണം കൂടിയാണ് നിഷയുടെ നേട്ടം. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി യുകെയിലേക്ക് കുടിയേറുമ്പോൾ കൊറോണ വൈറസ് ലോകവ്യാപകമായി നഷ്ടം വിതയ്ക്കും എന്നത് ഒരാളുടെയും വിദൂര സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല.

യുകെയിലെ പ്രവാസി മലയാളികളിൽ ഏറിയപങ്കും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ ആണെന്നിരിക്കെ അവർ നേരിടുന്ന വെല്ലുവിളികളും അപകടം നിറഞ്ഞതാണ്. കോവിഡ് 19 നെ നേരിടുന്നതിന്റെ ഭാഗമായി പലർക്കും ജോലിസ്ഥലങ്ങളിൽ മാറ്റമുണ്ടായി, മിക്കവർക്കും ചെറിയ കുട്ടികളാണുള്ളത്, പലപ്പോഴും വീട്ടിൽ മറ്റാരും ഉണ്ടാവില്ല. പുതിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് വംശീയമായ വെല്ലുവിളികൾ നേരിടാൻ കാരണമാവുന്നുണ്ട്.

കോവിഡ് വാർഡുകളിലും അനുബന്ധ മേഖലകളിലും തദ്ദേശീയർ അപകടകരമായ ജോലികളിൽ നിന്നു വിട്ടു നിൽക്കുമ്പോൾ, മലയാളികൾ അത് ഏറ്റെടുക്കാൻ നിർബന്ധിതരാകുന്നു. അതിനുപുറമേ വ്യക്തി സുരക്ഷാ ഉപകരണങ്ങളുടെ അഭാവം, ഓവർ ടൈം ജോലി തുടങ്ങിയവ നാഷണൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്യുന്ന മലയാളികളുടെ മാനസിക പിരിമുറുക്കം വർദ്ധിപ്പിക്കുന്നുണ്ട്. ഇത്രയേറെ വെല്ലുവിളികൾക്കിടയിൽ നിന്നാണ് നിഷയുടെ നേട്ടം എന്നത് ശ്രദ്ധേയമാണ്.

2020 ലെ ബേസ്ഡ് നഴ്‌സായി തിരഞ്ഞെടുക്കപ്പെട്ട നിഷ തോമസിന് മലയാളം യുകെയുടെ അഭിനന്ദനങ്ങൾ.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ടർബൈനുകൾ നിർമ്മിക്കുന്നതിനായി തുറമുഖങ്ങളും ഫാക്ടറികളും നവീകരിക്കാൻ 160 മില്യൺ പൗണ്ട് നീക്കിവച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ഈ പദ്ധതിയിലൂടെ 2030 ഓടെ ബ്രിട്ടനിലെ എല്ലാ ഭവനങ്ങളിലും വൈദ്യുതി ഉൽപാദിപ്പിക്കാൻ ജോൺസൻ ലക്ഷ്യമിടുകയാണ്. പദ്ധതിയിലൂടെ 2,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും 60,000 പേരെ പിന്തുണയ്ക്കാനും സാധിക്കും. ഈ നീക്കം “ഹരിത വ്യാവസായിക വിപ്ലവത്തിലേക്കുള്ള” രാജ്യത്തിന്റെ ചുവടുവയ്പ്പ് ആണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ന്യൂയോർക്കിൽ നടന്ന യുഎൻ ജൈവവൈവിധ്യ ഉച്ചകോടിയിൽ, യുകെയിലെ 30% ഭൂമിയെ സംരക്ഷിക്കുമെന്ന് ജോൺസൻ പ്രതിജ്ഞയെടുത്തിരുന്നു. ഇംഗ്ലണ്ടിലെ ടീസൈഡ്, ഹംബർ എന്നിവിടങ്ങളിലും സ്കോട്ട്ലൻഡിലെയും വെയിൽസിലെയും സൈറ്റുകളിലും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഇത് വഴി 2030 ഓടെ വ്യവസായത്തിൽ കൂടുതൽ വളർച്ച കൈവരിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.

ഓഫ്ഷോർ വിൻഡ് രാജ്യത്തെ എല്ലാ വീടുകളിലും ഊർജം എത്തിക്കുമെന്ന് കൺസർവേറ്റീവ് പാർട്ടിയുടെ വെർച്വൽ കോൺഫറൻസിൽ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. ടീസൈഡ്, ഹംബർ, സ്കോട്ട്ലൻഡ്, വെയിൽസ് തുടങ്ങിയ സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിലൂടെ ഓഫ്ഷോർ വിൻഡ് കപ്പാസിറ്റി വർധിപ്പിക്കും. ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒന്നായി മാറുമെന്ന് ജോൺസൻ വ്യക്തമാക്കി. കാർബൺ ഉദ്‌വമനം കൂടാതെ, പരിസ്ഥിതിയ്ക്ക് ദോഷം സംഭവിക്കാതെയുള്ള ഈ പദ്ധതി രാജ്യത്തിന് ശുഭപ്രതീക്ഷ ഏകുന്നുണ്ട്.

സ്വന്തം ലേഖകൻ

യു കെ :- കാനബിസ് അടങ്ങിയ മധുര പദാർത്ഥങ്ങൾ കഴിച്ച നോർത്ത് ലണ്ടനിലെ സ്കൂളിലെ 13 വിദ്യാർത്ഥികളെ ഉടൻതന്നെ ആശുപത്രിയിലാക്കി. കുട്ടികൾ കഴിച്ച മധുര പദാർത്ഥങ്ങളിൽ കാനബിസിൽ അടങ്ങിയിരിക്കുന്ന ഏറ്റവും മുഖ്യ ഘടകമായ റ്റി എച്ച് സി (ടെട്രാഹൈഡ്രോകന്നാബിനോൾ ) അടങ്ങിയിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. ഹൈ ഗേറ്റിലുള്ള ലാ സെയിന്റ് യൂണിയൻ കാതോലിക് സ്കൂളിലെ വിദ്യാർഥികളാണ് ആശുപത്രിയിലായത്. എത്രത്തോളം അളവിൽ ഈ പദാർത്ഥം സ്വീറ്റ്സിൽ ഉണ്ടായിരുന്നു എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കുട്ടികളിൽ ആരും തന്നെ ഗുരുതരമായ അവസ്ഥയിൽ അല്ല. സംഭവത്തിൽ ഇതുവരെ അറസ്റ്റുകൾ ഒന്നും തന്നെ പോലീസ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. സംഭവത്തിൽ ശക്തമായ അനേഷണം പുരോഗമിക്കുകയാണ്. കുട്ടികൾക്ക് വയ്യാതായ ഉടൻതന്നെ ലണ്ടൻ ആംബുലൻസ് സർവീസിന്റെ അഞ്ച് ആംബുലൻസുകൾ സ്കൂളിലെത്തി.

തങ്ങളെയും ഉടൻതന്നെ സ്കൂൾ അധികൃതർ വിവരം അറിയിച്ചതായി മെട്രോപൊളിറ്റൻ പോലീസ് അധികൃതരും അറിയിച്ചു. സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും സംഭവത്തെക്കുറിച്ച് സ്ഥിരീകരണം ഉണ്ടായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കുട്ടികളുടെ മാതാപിതാക്കളോട് വിവരം കൈമാറിയതായും അവർ പറഞ്ഞു. എങ്ങനെയാണ് കുട്ടികൾക്ക് ഇത്തരത്തിലുള്ള മധുര പദാർത്ഥങ്ങൾ ലഭിച്ചതെന്ന് അറിയില്ലെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. റ്റി എച്ച് സി യുകെയിൽ നിരോധിതമായ പദാർത്ഥമാണ്. സ്കൂളിന്റെ ഭാഗത്തുനിന്നും ആവശ്യമായ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് അധികൃതർ ഉറപ്പു നൽകി.

Copyright © . All rights reserved