ന്യൂസ് ഡെസ്ക് മലയാളം യുകെ
വാഷിങ്ടൺ : ബക്കിംഗ്ഹാം കൊട്ടാരത്തിലെ സുഖാനുഭവം വേണ്ടെന്ന് വെച്ച് അമേരിക്കയിലേയ്ക്ക് താമസം മാറിയ ഹാരിയുടെയും മേഗന്റെയും വെളിപ്പെടുത്തലിൽ ഞെട്ടി ബ്രിട്ടീഷ് ജനത. രാജകീയ ജീവിതത്തിന്റെ പിരിമുറുക്കവും ഒറ്റപ്പെടലും മൂലം അഞ്ചു മാസം ഗർഭിണിയായിരിക്കുന്ന സമയത്ത് ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചെന്ന് മേഗൻ കണ്ണീരോടെ വെളിപ്പെടുത്തി. കറുത്ത വംശജയായ മേഗന് പിറക്കുന്ന കുഞ്ഞ് എന്തുമാത്രം കറുപ്പായിരിക്കുമെന്ന ചോദ്യം കൊട്ടാരത്തിൽ നിന്നുതന്നെ ഉയർന്നതായി ഓപ്ര വിൻഫ്രിക്ക് നൽകിയ അഭിമുഖത്തിൽ അവൾ പറഞ്ഞു. മകൻ ആർച്ചിക്ക് ‘രാജകുമാരന്‍’ എന്ന കൂട്ടുപേര് നല്‍കാത്തതിന്റെ കാരണം ഇതാണെന്നും അവര്‍ പറഞ്ഞു. ഹാരിക്കൊപ്പം ജീവിതം തുടങ്ങുമ്പോൾ സ്വാഗതമോതിയ രാജ്ഞിയും കുടുംബത്തിലെ മറ്റ് അംഗങ്ങളും പിന്നീട് കയ്യൊഴിയുകയായിരുന്നു.

2018 ല്‍ ഹാരി മേഗനെ വിവാഹംചെയ്തപ്പോള്‍ തന്നെ രാജകുടുംബത്തിനും വെളുത്തവര്‍ഗക്കാര്‍ക്കും വലിയ അതൃപ്തിയുണ്ടായിരുന്നു. ചില പത്രങ്ങള്‍ പോലും പരസ്യമായി വംശീയാധിക്ഷേപങ്ങൾ കുത്തിനിറച്ചിരുന്നു. കല്യാണം കഴിഞ്ഞ് കുറച്ചുകഴിഞ്ഞപ്പോള്‍ തന്നെ ഇരുവരും കൊട്ടാരം വിടുകയും യു.എസിലേക്ക് ജീവിതം മാറ്റുകയും ചെയ്തത് വലിയ വാർത്തയായിരുന്നു. “ഞാന്‍ ഗര്‍ഭിണിയായിരുന്ന മാസങ്ങളില്‍, ‘നിനക്ക് സുരക്ഷാ സംവിധാനം ലഭിക്കില്ല, രാജകുമാരന്‍, രാജകുമാരി എന്ന നാമവും കിട്ടില്ല’ എന്നിങ്ങനെ കേള്‍ക്കുമായിരുന്നു. ജനിക്കുമ്പോള്‍ അവന്റെ നിറം എന്തായിരിക്കുമെന്ന ആശങ്കയും ഉയര്‍ത്തി.” മേഗന്‍ തന്റെ അനുഭവം തുറന്നുപറഞ്ഞു. എന്നാൽ ഇതാരാണ് പറഞ്ഞതെന്ന കാര്യം അവർ വെളിപ്പെടുത്തിയിട്ടില്ല.

“ഞാൻ ആ കുടുംബത്തിൽ ചേർന്ന സമയത്താണ് എന്റെ പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, താക്കോലുകൾ എന്നിവ അവസാനമായി കാണുന്നത്. ലോസ് ഏഞ്ചൽസിലേക്ക് പോകാൻ സമ്മതിച്ചതിലൂടെ ഹാരി എന്റെ ജീവൻ രക്ഷിച്ചു. ” മേഗൻ പറഞ്ഞു. വിവാഹത്തിനു ശേഷം പിതാവ് ചാൾസ് രാജകുമാരൻ തന്‍റെ ഫോൺ വിളികൾ എടുക്കാതായതോടെ ഇനിയും കുടുംബത്തിന്റെ ഭാഗമായി തുടരുന്നതിൽ അർത്ഥമില്ലെന്ന ചിന്തയാണ് തന്നെ മാറിതാമസിക്കാൻ പ്രേരിപ്പിച്ചതെന്ന് ഹാരി വെളിപ്പെടുത്തി. എന്നാൽ തന്റെ ഏറ്റവും അടുത്ത ആളുകളിൽ ആദ്യത്തെയാൾ പിതാവാണെന്നും എത്രയും വേഗം തർക്കം പരിഹരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദീർഘമായ അഭിമുഖം ലോകം കണ്ടതോടെ ബ്രിട്ടനിൽ അനുകൂലിച്ചും പ്രതികൂലിച്ചും വാർത്തകൾ വന്നു. 1995 ൽ ഡയാന രാജകുമാരി ബിബിസിയുടെ മാർട്ടിൻ ബഷീറുമായി സംസാരിച്ചതിന് ശേഷമുള്ള ഏറ്റവും അസാധാരണമായ രാജകീയ അഭിമുഖത്തിൽ വംശീയാധിക്ഷേപം അടക്കമുള്ള തുറന്നുപറച്ചിൽ നടന്നതോടെ കൊട്ടാരം സ്വീകരിക്കുന്ന നിലപാടറിയാൻ കാത്തിരിക്കുകയാണ് ജനങ്ങൾ. ‘അപകീർത്തിപ്പെടുത്തുന്ന’ വിവരങ്ങൾ താൻ പങ്കിടുന്നില്ലെന്നും എന്നാൽ ‘ആളുകൾ സത്യം മനസിലാക്കേണ്ടത് വളരെ പ്രധാനമാണെന്നും’ മേഗൻ പറഞ്ഞു. അഭിമുഖം ആരംഭിക്കുന്ന സമയത്ത് ഓപ്ര ഒരു സുഹൃത്തായി ഡച്ചസിനെ സ്വാഗതം ചെയ്യുകയും അവളുടെ വളർന്നുവരുന്ന കുഞ്ഞിനെ അഭിനന്ദിക്കുകയും ചെയ്തു. ചോദ്യങ്ങളൊന്നും മുൻകൂട്ടി പങ്കിട്ടിട്ടില്ലെന്നും അവർ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : മറ്റേണിറ്റി യൂണിറ്റുകൾ സുരക്ഷിതമാണെന്ന അവകാശവാദം ഉന്നയിച്ച ആശുപത്രികൾക്ക് വൻ തിരിച്ചടി. വാദം വ്യാജമാണെന്ന് കണ്ടെത്തിയതോടെ ലക്ഷകണക്കിന് പൗണ്ട് തിരിച്ചടയ്ക്കാൻ ആശുപത്രികൾ നിർബന്ധിതരായി. 115 എൻഎച്ച്‌എസ് ട്രസ്റ്റുകളാണ് ഏറ്റവും പുതിയ 10 സുരക്ഷാ നടപടികളും പാലിക്കുന്നതായി അവകാശവാദം ഉന്നയിച്ചത്. എന്നാൽ 14 ആശുപത്രികൾക്ക് അത് തെളിയിക്കുന്നതിന് സാധിച്ചില്ല. പ്രസവ സേവന യൂണിറ്റുകൾ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിന് പിന്നാലെ ഏഴ് ആശുപത്രികൾ 8.5 മില്യൺ പൗണ്ട് തിരിച്ചടയ്ക്കേണ്ടി വരും. ആശുപത്രികളിലെ സുരക്ഷാ പ്രശ്നം മൂലം കുഞ്ഞുങ്ങൾ മരിച്ചതായി പല കുടുംബങ്ങളും പറഞ്ഞു.

പ്രസവസമയത്തും തുടർന്നും സുരക്ഷ ഉറപ്പാക്കുന്നതിനായി 10 പ്രധാന സുരക്ഷാ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന തീരുമാനത്തോടെ 2018 ലാണ് എൻഎച്ച്എസ് റെസല്യൂഷൻ, മറ്റേണിറ്റി ഇൻസെന്റീവ് സ്‌കീം ആരംഭിച്ചത്. 2018-19 ൽ എൻഎച്ച്‌എസിനെതിരെ ഏകദേശം 5 ബില്യൺ പൗണ്ടിന്റെ ആരോപണങ്ങൾ ഉയർന്നിരുന്നു. അതിൽ 60 ശതമാനം പ്രസവ സേവനങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്നു. പദ്ധതിയുടെ ആദ്യ രണ്ട് വർഷങ്ങളിൽ പണം തിരികെ നൽകാൻ നിർബന്ധിതരായ ട്രസ്റ്റുകളിൽ ഷ്രൂസ്ബറി, ടെൽഫോർഡ് ഹോസ്പിറ്റൽ ട്രസ്റ്റ് എന്നിവ ഉൾപ്പെടുന്നു. അവർ 953,000 പൗണ്ട് തിരികെ നൽകി. എൻഎച്ച്‌എസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രസവ അഴിമതികളിലൊന്നിൽ മോശം പരിചരണത്തിന്റെ ഫലമായി 12ഓളം സ്ത്രീകളും 40 ലധികം കുഞ്ഞുങ്ങളും മരിച്ചുവെന്ന് തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

ശിശു മരണത്തെക്കുറിച്ച് അന്വേഷണവും കെയർ ക്വാളിറ്റി കമ്മീഷൻ ക്രിമിനൽ പ്രോസിക്യൂഷനും നേരിടുന്ന ഈസ്റ്റ് കെന്റ് ഹോസ്പിറ്റൽസ് യൂണിവേഴ്സിറ്റി ട്രസ്റ്റ് രണ്ട് വർഷത്തിനിടെ 2.1 മില്യൺ പൗണ്ട് തിരിച്ചടവാണ് നേരിടുന്നത്. നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ട്രസ്റ്റും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കെയർ ക്വാളിറ്റി കമ്മീഷൻ സുരക്ഷാ ആശങ്കകൾ ഉന്നയിച്ചതിന് ശേഷം പണം തിരിച്ചടയ്ക്കുമെന്ന് പ്രതീക്ഷിക്കുന്ന മറ്റ് മൂന്ന് ട്രസ്റ്റുകളിൽ നോർത്ത് വെസ്റ്റ് ആംഗ്ലിയ ഫൗണ്ടേഷൻ ട്രസ്റ്റ്, വെസ്റ്റ് സഫോക്ക് ഫൗണ്ടേഷൻ ട്രസ്റ്റ്, നോർത്തേൺ ഡെവോൺ ഹെൽത്ത് കെയർ ട്രസ്റ്റ് എന്നിവയും ഉൾപ്പെടുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കൊറോണ വൈറസിനെതിരെ ബ്രിട്ടൻെറ അതിജീവനത്തിൻെറ മുന്നണി പോരാളികളായ നേഴ്സുമാർക്ക് 1 % മാത്രം നിർദിഷ്ട ശമ്പളവർധനവ് പ്രഖ്യാപിച്ചതിനെതിരെ ബ്രിട്ടനിൽ പ്രതിഷേധം പുകയുന്നു. മാഞ്ചസ്റ്ററിൽ സിറ്റി സെൻററിൽ കഴിഞ്ഞദിവസം പ്രതിഷേധ റാലി സംഘടിപ്പിച്ചതിന് പോലീസ് പിഴ ചുമത്തി. പ്രതിഷേധറാലി സംഘടിപ്പിച്ചതിന് 65 വയസ്സുള്ള എൻഎച്ച്എസ് നേഴ്സിനാണ് പിഴ ചുമത്തപ്പെട്ടത്. മറ്റൊരു ജീവനക്കാരനെ അറസ്റ്റുചെയ്യുകയും 200 പൗണ്ട് പിഴ ചുമത്തുകയും ചെയ്തതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. കൊറോണ വൈറസ് നിയമപ്രകാരം പൊതുസമ്മേളനങ്ങൾ നിരോധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പിഴയും അറസ്റ്റും നടന്നിരിക്കുന്നതെന്നാണ് പോലീസിൻെറ വിശദീകരണം.

സർക്കാരിനെ സമ്മർദത്തിലാക്കി കൂടുതൽ നേഴ്സിംഗ് യൂണിയനുകൾ സമരമുഖത്ത് അണിചേരുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു . രാജ്യത്തെ അക്ഷരാർത്ഥത്തിൽ കൊറോണ വൈറസിൽ നിന്നും സുരക്ഷിതമായി തങ്ങളുടെ അംഗങ്ങൾ സംരക്ഷിക്കുകയായിരുന്നു എന്നും കുറഞ്ഞ ശമ്പള വർദ്ധനവ് കടുത്ത അനീതിയാണെന്നും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും മറ്റു സംഘടനകളും പറഞ്ഞു.

1% ശമ്പള വർദ്ധനവിനെതിരെ പണി മുടക്കിനായി 35 മില്യൻ പൗണ്ട് ഫണ്ട് സ്വരൂപിക്കാൻ നേഴ്‌സിംഗ് യൂണിയനുകൾ തീരുമാനമെടുത്തത്തത് വരും ദിവസങ്ങളിൽ കൂടുതൽ സമരങ്ങൾക്ക് ബ്രിട്ടൺ സാക്ഷ്യം വഹിക്കും എന്നതിന്റെ സൂചനയാണ്. റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ശമ്പള വർദ്ധനവിനെ ദയനീയം എന്നാണ് വിശേഷിപ്പിച്ചത്. ഒരു ശതമാനം ശമ്പള വർദ്ധനവ് എന്നാൽ ഏറ്റവും കൂടുതൽ പ്രവർത്തി പരിചയം ഉള്ള നേഴ്സിന് ആഴ്ചയിൽ വെറും 3.50 പൗണ്ട് കൂടിയേ അധികമായി ലഭിക്കുകയുള്ളൂ എന്ന ആർസിഎൻ ജനറൽ സെക്രട്ടറി ഡാം ഡോണ കിന്നെയർ മുന്നറിയിപ്പ് നൽകി. ഇത് വളരെ ദയനീയവും നിരാശാജനകവും ആണെന്ന് അവർ കൂട്ടിച്ചേർത്തു.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
യുകെയിൽ ആമസോണിൻെറ ആദ്യത്തെ ജസ്റ്റ് വാക്ക് ഔട്ട് ഗ്രോസറി സ്റ്റോർ തുറന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻെറ സഹായത്തോടെ സാധനങ്ങൾ തെരഞ്ഞെടുക്കുന്നതനുസരിച്ച് ഉപഭോക്താവിൻെറ അക്കൗണ്ടിൽ നിന്ന് പണം ഈടാക്കുന്ന സംവിധാനമാണ് ഇവിടെ ഉള്ളത് എന്നതാണ് ആമസോൺ ഷോപ്പിനെ വ്യത്യസ്തമാക്കുന്നത്. യുഎസിന് പുറത്തുള്ള ആമസോണിൻെറ ആദ്യത്തെ ജസ്റ്റ് വാക്ക് ഔട്ട് ഷോപ്പാണ് ലണ്ടനിലെ ഈലിംഗിൽ ആരംഭിച്ചിരിക്കുന്നത്. പൂർണ്ണമായും കോൺടാക്ട് ലെസ്സ് എന്ന് വിശേഷിപ്പിക്കാവുന്ന ഷോപ്പിലേക്ക് പ്രവേശനം ലഭിക്കുന്നത് ഉപഭോക്താക്കളുടെ ഫോണിലെ കോഡ് സ്കാൻ ചെയ്താണ്.

സാധനങ്ങൾ തിരഞ്ഞെടുക്കുന്ന മുറയ്ക്ക് ഉപഭോക്താവിൻെറ അക്കൗണ്ടിൽ നിന്ന് പണം ഈടാക്കുന്ന രീതിയിലാണ് ഷോപ്പിൻെറ സംവിധാനം. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് തിരഞ്ഞെടുക്കുന്ന സാധനങ്ങളുടെ ബില്ല് തയ്യാറാക്കുന്നത്. ഇതിനായി ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻെറ പിന്തുണയുള്ള ക്യാമറകളും സെൻസറുകളും ഷോപ്പിൽ സജ്ജീകരിച്ചിട്ടുണ്ട്. ബില്ലിങിനായി ക്യൂ നിൽക്കാതെയുള്ള ഷോപ്പിങ് അനുഭവത്തെക്കുറിച്ച് മലയാളികൾ ഉൾപ്പെടെയുള്ള പല ഉപഭോക്താക്കളും വളരെ നല്ല രീതിയിലാണ് പ്രതികരിച്ചത്. ഉപഭോക്താക്കൾക്ക് സ്റ്റാഫ് അംഗങ്ങളുടെ പ്രത്യക്ഷത്തിലുള്ള സഹായം ആവശ്യമില്ലെങ്കിലും മുപ്പതോളം ജീവനക്കാർ ആൾക്കാരുടെ സംശയങ്ങൾക്ക് മറുപടി നൽകാനും ഷെൽഫുകൾ പുനഃക്രമീകരിക്കാനുമായി സേവനം അനുഷ്ഠിക്കുന്നുണ്ട്.

2500 ചതുരശ്ര അടി വിസ്തീർണമുള്ള ഷോപ്പിൽ ആമസോണിൽ നിന്ന് വാങ്ങിയ സാധനങ്ങൾ എടുക്കാനും തിരിച്ചു നൽകാനുമുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യമായി ആമസോൺ ഷോപ്പ് സന്ദർശിച്ച പല മലയാളികളും തങ്ങളുടെ സന്തോഷം മറച്ചുവെച്ചില്ല . പലരും തങ്ങളുടെ ഷോപ്പിംഗ് അനുഭവം ഫോട്ടോയായും വീഡിയോയായും സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചു. യുകെ മലയാളി ദമ്പതികളായ ഡെയ്‌സനും സനജയും മലയാളം യുകെയുമായി പങ്കുവെച്ച വീഡിയോ കാണാം.
ഈസ്റ്റ് ഹാം: യുകെ മലയാളികൾക്ക് ഇന്ന് വേദനയുടെ മറ്റൊരു വാർത്തയാണ് ഈസ്റ്റ് ഹാമിൽ നിന്നും ഇപ്പോൾ വരുന്നത്. ഈസ്റ്റ് ഹാമിൽ താമസിക്കുന്ന അനിത ജെയ്‌മോഹൻ ഭർത്താവിനെയും രണ്ട് മക്കളെയും വിട്ട് മരണത്തിന് അൽപ്പം മുൻപ് കീഴടങ്ങി. പരേത ആലപ്പുഴ തലവടി സ്വദേശനിയാണ് (സുബ്രഹ്മണ്യപുരം)
കൊറോണയുടെ ജനിതമാറ്റം വന്ന വൈറസിന്റെ രണ്ടാം വരവിൽ ആദ്യം ബാധിച്ചത് കുട്ടികൾക്കായിരുന്നു. തുടർന്ന് ഭർത്താവായ ജെയ്‌മോഹനും കൊറോണ പിടിപെട്ടു. ഡയബെറ്റിക്സ് ഉണ്ടായിരുന്ന അനിതക്ക് കൊറോണ പിടിപെടുകയും രോഗം വഷളായതോടെ ആശുപത്രിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു.
ഡിസംബറിൽ തുടങ്ങിയ രോഗം നാല് മാസത്തെ ആശുപത്രിവാസവും.. പലപ്പോഴായി ചെറിയ പ്രതീക്ഷകൾ നൽകിയെങ്കിലും ഇന്ന് എല്ലാവരുടെയും പ്രാർത്ഥനകളും പ്രതീക്ഷകളും ഫലം കാണാതെ ബന്ധുക്കൾക്ക് ദുഃഖം നൽകി അനിത യാത്രയാകുകയായിരുന്നു.
2006 ജെയ്‌മോഹൻ യുകെയിൽ എത്തുന്നത്. തുടർന്ന് ഭാര്യയായ അനിതയെയും യുകെയിൽ എത്തിച്ചു. ലണ്ടനിലെ ഫൈവ് സ്റ്റാർ ഹോട്ടലിലെ മാസ്റ്റർ ഷെഫ് ആണ് പരേതയുടെ ഭർത്താവായ ജെയ്‌മോഹൻ. രണ്ട് ആൺ കുട്ടികൾ.. അതുൽ, അക്ഷയ് എന്നിവർ. രണ്ടു പേരും ആമസോൺ ജീവനക്കാർ ആണ്.
അനിതയുടെ അകാല വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബക്കിംഗ്ഹാം: മേഗൻ മെർക്കൽ തന്റെ മുൻ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ബക്കിംഗ്ഹാം കൊട്ടാരം അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഓപ്ര വിൻഫ്രെയുമായുള്ള ഹാരിയുടെയും മേഗന്റെയും അഭിമുഖം ചൂടുപിടിച്ചത്. ഇന്ന് രാത്രി യുഎസിൽ അഭിമുഖം സംപ്രേഷണം ചെയ്യും. യുകെയിൽ നാളെയാവും അഭിമുഖം സംപ്രേഷണം ചെയ്യുക. എന്നാൽ ഹാരിയുടെയും മേഗന്റെയും അഭിമുഖം രാജ്ഞി കാണില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജകുടുംബം മറ്റു വലിയ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് സൺഡേ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നത്. അഭിമുഖത്തെ സർക്കസിനോട് ഉപമിച്ച കൊട്ടാരം വൃത്തങ്ങൾ മറ്റൊരു മുന്നറിയിപ്പും നൽകിയിട്ടുണ്ട്. രാജകുടുംബത്തെ ആക്രമിച്ചാൽ ദമ്പതികളുടെ പെരുമാറ്റത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

70 രാജ്യങ്ങളിലായി ലക്ഷക്കണക്കിന് പ്രേക്ഷകർ രണ്ട് മണിക്കൂർ ദൈർഘ്യമുള്ള അഭിമുഖം കാണുമെന്ന് പ്രതീക്ഷിക്കുന്നു. പുലർച്ചെ 1 മണിക്ക് യുഎസിൽ പ്രക്ഷേപണം ചെയ്യും.
ബ്രിട്ടനിൽ നാളെ രാത്രി 9 ന് ഐടിവി ഇത് സംപ്രേഷണം ചെയ്യും. തികഞ്ഞ അവഗണനയാണ് രാജ്ഞി പ്രകടിപ്പിച്ചതെങ്കിലും അഭിമുഖത്തിന് ശേഷം രാജ്ഞി തന്റെ നിലപാട് വ്യക്തമാക്കിയേക്കും. രാജകുടുംബത്തിലെ പ്രശ്നങ്ങളും മേഗനെതിരെയുള്ള അന്വേഷണവും അഭിമുഖത്തിൽ വിഷയമായാൽ കൊട്ടാരം കർശനമായ നീക്കങ്ങൾ നടത്താൻ സാധ്യതയുണ്ട്. പുതിയ വെളിപ്പെടുത്തലുകൾ ഹാരി രാജകുമാരനും സഹോദരൻ വില്യമും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാക്കുമെന്ന് രാജകുടുംബാംഗങ്ങൾ ഭയപ്പെടുന്നു.

കൊട്ടാരത്തിൽ താമസിക്കുന്നതിനിടെ 2018 ഒക്ടോബറിലാണ് മേഗനെതിരെ പരാതി ഉയരുന്നത്. സ്റ്റാഫിൽ നിന്ന് ചോർന്ന ഇമെയിലിൽ രണ്ട് സ്വകാര്യ സഹായികളെ മേഗൻ വീട്ടിൽ നിന്ന് പുറത്താക്കിയതായി ആരോപിക്കുന്നു. മൂന്നാമത്തെ സ്റ്റാഫ് അംഗത്തെ മേഗൻ ഭീഷണിപ്പെടുത്തിയതായും പറയുന്നു. രാജകീയ പദവി, വിവാഹം, മാതൃത്വം എന്നീ നിലകളിലേക്ക് ചുവടുവെക്കുന്നതിനെക്കുറിച്ചും പൊതുജന സമ്മർദ്ദത്തിൽ ജീവിതം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെക്കുറിച്ചും അഭിമുഖം നടത്തുമെന്ന് സിബിഎസ് അറിയിച്ചു. കഴിഞ്ഞ വർഷം യുഎസിലേക്കുള്ള അവരുടെ നീക്കത്തെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും ദമ്പതികൾ സംസാരിക്കും.
യു കെ യിലെ വെയിൽസിൽ താമസിക്കുന്ന ഉഴവൂർ സ്വദേശി ബൈജു സ്റ്റീഫൻ കുളക്കാട്ട് (49) നിര്യാതനായി. ഉഴവൂർ പയസ് മൗണ്ട് കുളക്കാട്ട് സ്റ്റീഫൻ (എസ്തപ്പാൻ) & ത്രേസ്യാമ്മ ദമ്പതികളുടെ പുത്രനാണ് ബൈജു സ്റ്റീഫൻ.
വളരെ ആരോഗ്യവാനായിരുന്ന ബൈജു സ്റ്റീഫന് ശ്വാസകോശ കാൻസർ തിരിച്ചറിഞ്ഞത് ഈ അടുത്തകാലത്താണ്. യുകെയിലെ മലയാളി സംഘടനാ പ്രവർത്തനനത്തിൽ സജീവ അംഗമായിരുന്ന വെയിൽസ് മലയാളികളുടെ വടംവലി ടീമിലെ അംഗവുമാണ് ഇപ്പോൾ വിടപറഞ്ഞിരിക്കുന്നത്.
വളരെ അപ്രതീക്ഷിതമായിട്ടാണ് കഴിഞ്ഞ ഒക്ടോബറിൽ രോഗം തിരിച്ചറിഞ്ഞത്. തുടർന്ന് ചികിത്സയിൽ ആയിരുന്ന സ്റ്റീഫന്റെ ആരോഗ്യ നില പെട്ടെന്ന് വഷളാവുകയും ഇന്ന് 1.00am ന് അബർഡോണി ആശുപത്രിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു.
നഴ്‌സായ ഭാര്യ മിനി ബൈജു രാജപുരം ഇടവക ഉള്ളാട്ടിൽ കുടുംബാംഗമാണ്. ഏക മകൾ ലൈന, ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റി റേഡിയോഗ്രാഫർ വിദ്യാർത്ഥിനിയാണ്. വിൻസന്റ് സ്റ്റീഫൻ (യു കെ), ബിനു സ്റ്റീഫൻ ( ഹാമിൽട്ടൺ, ക്യാനഡ) എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം പിന്നീട് നാട്ടിൽ വച്ച്.
ബൈജു സ്റ്റീഫൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
രാജ്യത്ത് നടപ്പാക്കിയ ലോക് ഡൗൺ വിജയകരമായിരുന്നെങ്കിലും വൈറസ് വ്യാപനത്തിൻെറ തീവ്രതയിൽ നിന്ന് രാജ്യം മോചിതമായിട്ടില്ലെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് മേധാവി പ്രൊഫസർ സർ ഇയാൻ ഡയമണ്ട് മുന്നറിയിപ്പ് നൽകി. ലോക്ഡൗണും പ്രതിരോധകുത്തിവെയ്പ്പുകൾ മൂലവും കോവിഡ് വ്യാപനതോത് വളരെയേറെ കുറഞ്ഞിട്ടുണ്ട്. എന്നാൽ ഇംഗ്ലണ്ടിൻെറ നോർത്ത് ഈസ്റ്റ്, ഈസ്റ്റ് മേഖലകളിൽ രോഗവ്യാപനം താരതമ്യേന കൂടുതലാണ്. അതേസമയം സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് മേഖലകളിൽ വൈറസ് വ്യാപനം കുറയുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.

കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് വിലയിരുത്താൻ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ആയിരക്കണക്കിന് വീടുകളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. രാജ്യത്ത് ആകമാനം കോവിഡ്-19 കേസുകളുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ 6040 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്നലെ മാത്രം 158 പേരാണ് യുകെ കോവിഡ്-19 മൂലം മരണമടഞ്ഞത്.

യുകെയിൽ പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത് വിജയകരമായി മുന്നോട്ടു പോവുകയാണ്. ഈ ആഴ്ച മുതൽ രാജ്യത്തെ 56നും 59 നും ഇടയിൽ പ്രായമുള്ളവർക്ക് പ്രതിരോധകുത്തിവെയ്പ്പ് നൽകാനുള്ള നടപടികൾ ആരംഭിക്കും. രാജ്യത്ത് 21.4 ദശലക്ഷം ആളുകൾക്ക് ഇതിനകം തന്നെ ഒരു ഡോസ് വാക്സിൻ നൽകാൻ സാധിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. വാക്‌സിൻ സ്വീകരിക്കാൻ മുന്നോട്ട് വരാൻ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ജനങ്ങളോട് ആഹ്വാനം ചെയ്തു. ജൂലൈ അവസാനത്തോടെ 18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാവർക്കും ഒരു ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് എങ്കിലും നൽകാനാണ് രാജ്യം ലക്ഷ്യമിടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കേറ്റ് മിഡിൽടണുമായുള്ള അഭിപ്രായവ്യത്യാസവും പിണക്കങ്ങളും മെഗാൻ പങ്കു വെച്ചേക്കാം എന്നത് രാജകുടുംബത്തിന് അസ്വാരസ്യം ഉണ്ടാക്കും എന്നത് തീർച്ചയാണ്. മെഗാന്റെ വെളിപ്പെടുത്തലുകൾ പ്രിൻസ് ഹാരിക്കും വില്യമിനും ഇടയിലുള്ള ബന്ധത്തെയും വഷളാക്കാൻ സാധ്യത ഏറെയാണ്. വെളിപ്പെടുത്തലുകൾ മെഗാന്റെ ന്യൂക്ലിയർ ഓപ്ഷനുകൾ ആണെന്ന് നിസ്സംശയം പറയാം. നിരവധി പൊട്ടിത്തെറികൾക്ക് കാരണമായേക്കാം എന്നതിനാലാണിത്.
മെഗാന്റെ പിതാവ് തോമസ് മാർക്കിളുമായുള്ള തകർന്ന ബന്ധത്തെ പറ്റിയും ചർച്ചകൾ ഉണ്ടാകും. യുഎസിൽ യുകെ സമയം വെളുപ്പിന് ഒരു മണിക്കാണ് ആദ്യം സംപ്രേഷണം ചെയ്യുക. നാളെ രാത്രി 9 മണിയോടെ ഐടിവിയും ഇന്റർവ്യൂ പുറത്തുവിടും.

കേംബ്രിഡ്ജ് പ്രഭ്വിയുമായുള്ള മെഗാന്റെ സൗന്ദര്യ പിണക്കങ്ങൾ മുൻപും ചർച്ചാവിഷയമായിരുന്നു. ഒരു വിവാഹ വസ്ത്രത്തിന്റെ പേരിലുള്ള അഭിപ്രായവ്യത്യാസം ഒരിക്കൽ പുറത്തുവന്നതാണ്. ” അവർക്കിടയിൽ എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റി തുറന്നു സംസാരിക്കുകയാണെങ്കിൽ രാജകുടുംബത്തിന് അത് ഉണ്ടാക്കാവുന്ന അപമാനം ചെറുതല്ല. വില്യത്തിനും ഹാരിക്കും കേറ്റിനും ഇടയിലുള്ള കാര്യങ്ങൾ പെട്ടി തുറന്നു പറയാനുള്ള അവസരം ആണ് മെഗാന് ലഭിച്ചിരിക്കുന്നത്.

തോമസ് മുൻപ് പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ വീഡിയോ മെഗാന് മുന്നിൽ ഒഫ്ര പ്രദർശിപ്പിക്കുകയും അതിനെ പറ്റിയുള്ള അഭിപ്രായങ്ങൾ ആരായുകയും ചെയ്യുന്നുണ്ട്. ഇത് നാടകീയമായ മുഹൂർത്തങ്ങൾ സൃഷ്ടിക്കുമെന്ന് തീർച്ചയാണ്. മുൻപൊരിക്കലും ഹാരിയും മെഗാനും ഇതിനെപ്പറ്റി സംസാരിച്ചിട്ടില്ല. ഇതിനുമുൻപ് 2018ൽ ബെർമിങ്ഹാം കൊട്ടാരത്തിൽ തന്റെ ജോലിക്കാരോട് മെഗാൻ അപമര്യാദയായി പെരുമാറി എന്നും റിപ്പോർട്ടുണ്ടായിരുന്നു.
99കാരനായ ഫിലിപ്പ് രാജകുമാരൻ ഹൃദയസംബന്ധിയായ ശസ്ത്രക്രിയയെ തുടർന്ന് പത്തൊമ്പതാം ദിവസം ആശുപത്രിയിൽ തുടരുമ്പോഴാണ് ഇന്റർവ്യൂ പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇത്തവണത്തെ ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുള്ള ബ്രിട്ടീഷ് ഗവൺമെൻറിൻറെ പ്രഖ്യാപിത നയം, ഇൻകം ടാക്സ്, നാഷണൽ ഇൻഷുറൻസ്, വാറ്റ് എന്നിവയിൽ വർദ്ധനവ് ഉണ്ടാവില്ലന്നായിരുന്നു. ഗവൺമെൻറ് അതിൻറെ പ്രഖ്യാപിത നിലപാടിൽ നിന്ന് മാറിയില്ലെങ്കിലും, ഇൻകം ടാക്സിന്റെ കാര്യത്തിൽ വലിയൊരു ചതി ഒളിപ്പിച്ചു വെച്ചത് അധികമാരും ശ്രദ്ധിച്ചില്ല. സ്റ്റാൻഡേർഡ് പേഴ്സണൽ അലവൻസിന്റെ വർദ്ധനവ് 2026 വരെ മരവിപ്പിച്ചതിലൂടെയാണ് ചാൻസിലർ റിഷി സുനക് അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെ പിന്നിൽനിന്ന് കുത്തിയത്. ഒരു വ്യക്തിക്ക് ജീവിക്കാൻ ആവശ്യമായ അടിസ്ഥാന വരുമാനത്തിന് ബ്രിട്ടീഷ് സർക്കാർ നികുതി ചുമത്താറില്ല.
വിലക്കയറ്റ സൂചികയ്ക്ക് ആനുപാതികമായി ഓരോവർഷവും ഗവൺമെൻറ് ഈ തുക പുനർനിർണ്ണയിക്കാറുണ്ട്. ഈ ഏപ്രിൽ മുതൽ സ്റ്റാൻഡേർഡ് ലിവിംഗ് അലവൻസുകൾക്കും 12570 പൗണ്ടിന് മുകളിലുള്ള വരുമാനത്തിനു മാത്രമേ 20 ശതമാനം ടാക്സ് നൽകേണ്ടതുള്ളൂ. വരുമാനം 50270 പൗണ്ടിന് മുകളിൽ ആയാൽ 40 ശതമാനം ടാക്സ് നൽകണം. എന്നാൽ സ്റ്റാൻഡേർഡ് ലിവിംഗ് അലവൻസിലുള്ള വർദ്ധനവ് അടുത്ത അഞ്ച് വർഷത്തേയ്ക്ക് മരവിപ്പിച്ചതിലൂടെ വ്യക്‌തികൾക്ക് ലഭിക്കുന്ന ശമ്പള വർദ്ധനവിന്റെ നേട്ടത്തിൽ സാരമായ കുറവുണ്ടാകും. മാത്രമല്ല ജീവിത ചെലവിനനുസരിച്ച് സ്റ്റാൻഡേർഡ് ലിവിംഗ് അലവൻസിൽ വർദ്ധനവ് ഉണ്ടാകാത്തത് ഒരു തരത്തിലും ന്യായീകരിക്കാനാകുന്നതല്ല എന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.