സ്റ്റോക്ക് ഓൺ ട്രെന്റ്: യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം അത്ര സുഖമുള്ള വാർത്തയല്ല ഇനി കേൾക്കാൻ പോകുന്നത്. ഇതുവരെ യുകെമലയാളികളെ തട്ടിപ്പിൽ നിന്നും രക്ഷിക്കുന്നതിന് ഉതകുന്ന ഒരുപിടി വാർത്തകൾ മലയാളം യുകെ പുറത്തുവിട്ടിട്ടുണ്ട്. എങ്കിലും എന്താണ്, എങ്ങനെയാണ് ഇത് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുന്നവർ വളരെ കുറവ്. ഒരുപക്ഷെ എനിക്ക് ഒന്നും നഷ്ടപ്പെട്ടില്ല എന്ന ചിന്തയായിരിക്കാം. ഇനി ചതിക്കപ്പെട്ട ചിലരാകട്ടെ എന്തോ അപമാനം സംഭവിച്ചതുപോലെ ഒരാളോടും പറയാതെ മൂടി വയ്ക്കുന്നു. എന്നാൽ നാം അത് കൂട്ടുകാരോടുപോലും പങ്കുവെക്കാതെ പോകുമ്പോൾ ഒരു പരിധിവരെ ഇത്തരം തട്ടിപ്പുകൾക്ക് സഹായം ആണ് ചെയ്യുന്നത് എന്ന് തിരിച്ചറിയുക.
ഇനി സംഭവത്തിലേക്ക്..
തട്ടിപ്പ് നടക്കുന്നത് കഴിഞ്ഞ ഇരുപത്തിമൂന്നാം തിയതി ഉച്ചക്ക് രണ്ട് മണിയോടെ ബാസിൽട്ടൻ, സൗത്ത് എൻഡ് ഓൺ സീക്ക് അടുത്തായി… ഈ മലയാളി നേഴ്സ് യുകെയിൽ എത്തിയത് കഴിഞ്ഞ 2020 ആഗസ്റ്റിൽ. ഇംഗ്ലീഷ് പരീക്ഷകൾ എല്ലാം പാസ്സായി ഇവിടെയെത്തി, പിന്നീട് NHS ( Natioanl Health Service) വർക്ക് പെർമിറ്റ് ലഭിച്ചത്. യുകെയിൽ എത്തി കടമ്പകൾ എല്ലാം കടന്ന് പിൻ നമ്പറും ലഭിച്ചു. ഏതൊരാളെപോലെയും എത്രയും പെട്ടെന്ന് ഭർത്താവിനെയും കുഞ്ഞിനേയും യുകെയിൽ എത്തിക്കുക എന്ന ചിന്തയോടെ അതിനുവേണ്ടുന്ന കാര്യങ്ങൾ ചെയ്യുന്നതിനിടയിൽ ആണ് ചതിയന്മാരുടെ ഫോൺ എത്തുന്നത്.
നാട്ടിലേക്കുള്ള എല്ലാ പേപ്പർ വർക്കുകളൂം സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു ഈ NHS മലയാളി നേഴ്സ്. അക്കൗണ്ടിൽ ആവശ്യത്തിന് പണം വേണം ഭർത്താവിനും കുട്ടിക്കും യുകെയിലേക്ക് വിസ ലഭിക്കുവാൻ. ഒരു കാരണവശാലും അക്കൗണ്ടിൽ പണം ഇല്ലാത്തതുകൊണ്ട് വിസ കിട്ടാതെപോവരുത് എന്ന തീരുമാനത്തോടെ ചിലവുകൾ ക്രമീകരിച്ചു. ഈ മാസത്തെ ബാങ്ക് സ്‌റ്റേറ്റ് മെന്റ് ലഭിക്കുന്നതോടെ വിസക്കുള്ള പേപ്പറുകൾ കേരളത്തേക്ക് അയക്കാം. വന്ന സമയത്തു ലോക്ക് ഡൗൺ ആയിരുന്നതിനാൽ പ്രമുഖ ബാങ്കുകളിൽ അക്കൗണ്ട് എടുക്കാൻ സാധിച്ചില്ല. ഓൺലൈൻ ബാങ്കിങ് മാത്രമുള്ള ബാങ്കിലാണ് അക്കൗണ്ട് തുറന്നത്.
കോവിഡ് ഒരു വഴിക്ക് ഭയപ്പെടുത്തുന്നുണ്ടെകിലും, പലപ്പോഴും വഴിമുടക്കിയായി മുന്നിൽ എത്തി. കാരണം തന്റെ ഭർത്താവും കുഞ്ഞും വരുന്നതിന് മുൻപ് വീട് തരപ്പെടുത്തണം. RIGHT MOVE എന്ന പ്രസിദ്ധമായ സൈറ്റിലൂടെ അപ്പോയ്ന്റ്മെന്റ് തരപ്പെടുത്തി. പല വീടുകൾ കണ്ടശേഷം തിരിച്ചു താമസ സ്ഥലത്തേക്ക് നടന്നു പോകവെയാണ് ഈ നഴ്സിന്റെ കൊച്ചു ജീവിതത്തിലെ സന്തോഷങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയ ഫോൺ എത്തുന്നത്.
യുകെയിലെ നിയമങ്ങളെക്കുറിച്ചു വലിയ പിടുത്തമില്ലാത്ത ഈ മലയാളി നഴ്‌സിനെ കെണിയിൽ പെടുത്താൻ ഉതകുന്ന ഫോൺ കാൾ. വിളിക്കുന്നത് HMRC യിൽ നിന്നും ആണെന്ന് വെളിപ്പെടുത്തിയ ഈ വ്യക്തി, മലയാളി നഴ്‌സിന്റെ പേര്, അഡ്രസ്, എന്നുവേണ്ട തന്നെ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഒന്നിന് പിറകെ ഒന്നായി ചെവിയിൽ എത്തിയപ്പോൾ സംശയിക്കാൻ ഇടമില്ലായിരുന്നു.
ഇതുവരെ ഈ ടാക്‌സ് നൽകിയിട്ടില്ലെന്നും ഉടൻ അറസ്റ്റിലേക്ക് നീങ്ങുകയാണെന്നും പറഞ്ഞപ്പോൾ കണ്ണിൽ ഇരുട്ടുകയരുന്ന അവസ്ഥ. ഓർമ്മയിൽ തെളിഞ്ഞത് ഭർത്താവിനെയും കുഞ്ഞിനെയും.. ജീവിതം ഇരുൾ അടയുകയാണെല്ലോ എന്ന ചിന്തയിൽ ഒരിക്കൽ പോലും തന്റെ കുടുംബത്തെ കാണാൻ ഒരു അവസരം പോലും ഇല്ല എന്ന ചിന്ത… മലയാളി നഴ്‌സിന്റെ വാക്കുകൾ പുറത്തേക്ക് വരുന്നത് ബ്രേക്ക് ആവുന്ന സാഹചര്യം… മലയാളം യുകെയോട് ഈ നേഴ്സ് തുടർന്നു. റോഡിനരുകിൽ നിന്നുകൊണ്ടാണ് ഈ ഫോൺ അറ്റൻഡ് ചെയ്‌തത്. വണ്ടി പോകുന്ന ശബ്ദം കേൾവിയെ തടസപ്പെടുത്തി എങ്കിലും അവർ ഭീഷണികൾ തുടന്നു. നിൽക്കുന്ന സ്ഥലത്തുനിന്നും നിന്നെ അറസ്റ്റുചെയ്യാൻ പോകുന്നു എന്ന് കൂടി അറിയിച്ചു. പകച്ചുപോയ ഈ മലയാളി നഴ്സിനോട് പ്രശ്‌നം പരിഹരിക്കാൻ സാധിക്കുമെന്നും അതിന് നാല് ക്രൈറ്റീരിയ ആണ് ഉള്ളതെന്നും ഇവർ അറിയിച്ചു.
ഈ മലയാളി നേഴ്സ് വന്നത് കോവിഡ് ലോക്ക് ഡൗൺ കാലത്തു ആയതുകൊണ്ട് ടാക്‌സ് കോഡ് ലഭിച്ചിരുന്നില്ല. ഈ കഴിഞ്ഞ മാസമാണ് ടാക്സ് കോഡ് ലഭിച്ചത്. സ്വാഭാവികമായും ഈ ഫോൺ കാൾ സത്യമാണ് എന്ന് വിശ്വസിക്കാൻ ഇടവന്നതിന്റെ കാരണം എന്നും ഈ മലയാളി നേഴ്സ് മലയാളം യുകെയോട് വെളിപ്പെടുത്തി.
ആദ്യ ക്രൈറ്റീരിയ അവർ പറഞ്ഞു. കിട്ടിയ വരുമാനത്തിന്റെ ടാക്‌സ് അധികമായി നൽകേണ്ട തുക £779.50 ഇപ്പോൾ തന്നെ കൊടുക്കണം. ഇതിനോടകം ഈ മലയാളിയുടെ ഫോൺ ഹാക്ക് ചെയ്‌തിരുന്നു. രണ്ടാമത്തെ ക്രൈറ്റീരിയ വന്നു. പണമിടപാട് നടന്നു എന്ന് തിരിച്ചറിയാൻ 2400 പൗണ്ട് കൊടുക്കണം. 45 മിനിറ്റുകൾക്കുള്ളിൽ ഈ തുക തിരിച്ചു നിങ്ങളുടെ അക്കൗണ്ടിൽ ഇടുമെന്നും ഉള്ള ഒരു ഉറപ്പും ലഭിച്ചു. അതും രണ്ട് ട്രാൻസാക്ഷൻ ആയിട്ട് നൽകണമെന്നും. ആദ്യ തുക £999.00. തുടർന്ന് ബാക്കിയായ £1401.൦൦.
എന്നാൽ £999.00 ന്റെ ഇടപാട് പരാജയപ്പെട്ടു എന്നും വീണ്ടും ചെയ്യണമെന്നും നിർദ്ദേശം. പണമിടപാട് പരാജയപ്പെട്ടു എന്ന് കാണിക്കുന്ന ഒരു ഫേക്ക് വെബ് പേജ് ഈ നഴ്സിന്റെ ഫോണിൽ ഹാക്കർമാർ എത്തിക്കുകയായിരുന്നു. വീണ്ടും £999.00
മൂന്നാമത്തെ ക്രൈറ്റീരിയ എത്തി.. അത് സോളിസിറ്റർ.. ഈ കേസുമായി ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു സോളിസിറ്റർ വീട്ടിൽ പിറ്റേന് തന്നെ എത്തുമെന്നും അവർ കൊണ്ടുവരുന്ന പേപ്പറുകളിൽ ഒപ്പിട്ടാൽ ഈ വിഷയം തീരുമെന്നും അറിയിച്ചു. അതിനായി വക്കീൽ ഫീസ് ആയി കൊടുക്കേണ്ടത് £998.32. അങ്ങനെ ഹാക്കർമാർ പറ്റിച്ചു മേടിച്ച ആകെ തുക £5186.00. (അതായത് Rs. 5,18,600). പണം നഷ്ട്ടപ്പെട്ടതിൽ ദുഃഖം ഉണ്ടെങ്കിലും പ്രതീക്ഷിച്ച സമയത്തു ഭർത്താവിനെയും കുഞ്ഞിനേയും എത്തിക്കുവാൻ സാധിക്കുമോ എന്നതിൽ ആണ് താൻ കൂടുതൽ വിഷമിക്കുന്നത് എന്നും അവർ വെളിപ്പെടുത്തി.
ഇനി യുകെയിൽ എത്തുന്ന മലയാളി നഴ്സുമാർ അറിയാൻ..
താഴെ കാണുന്ന HMRC യുടെ വെബ്സൈറ്റ് കാണുക.. കൂട്ടുകാരുമായി ഷെയർ ചെയ്യുക വഴി മറ്റൊരാൾക്ക് സംഭവിക്കാതെയിരിക്കട്ടെ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബെയ്ജിങ്: ചൈനീസ് പ്രവിശ്യയായ സിൻജിയാങ്ങിലെ ഉയ്ഗൂർ വംശഹത്യയിൽ പ്രതിഷേധിച്ച് നടപടി സ്വീകരിച്ച ബ്രിട്ടനെതിരെ പ്രതികാരവുമായി ചൈന. ബ്രിട്ടനിലെ 4 സംഘടനകൾക്കും 9 വ്യക്തികൾക്കും ഉപരോധമേർപ്പെടുത്തിയാണ് ചൈന തിരിച്ചടിച്ചത്. കൺസർവേറ്റീവ് പാർട്ടി മുൻ നേതാവ് ഇയാൻ ഡങ്കൻ സ്മിത്ത് ഉൾപ്പെടെ ഉള്ള രാഷ്ട്രീയ നേതാക്കൾ ഉപരോധ പട്ടികയിലുണ്ട്. എംപിമാരായ ടോം തുഗെൻഹാത്ത്, ലോർഡ് ആൾട്ടൺ, നീൽ ഓബ്രിയൻ, ടിം ലോഫ്റ്റൻ, നുസ്രത്ത് ഘാനി എന്നീ പ്രമുഖരും പട്ടികയിലുണ്ട്. നാലു ചൈനീസ് ഉദ്യോഗസ്ഥരെ രാജ്യത്ത് വിലക്കിയ ബ്രിട്ടീഷ് നടപടിക്ക് പകരമായാണ് ചൈനയുടെ ഈ നീക്കം.

മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള സത്യം പരിശോധിക്കാൻ സിൻജിയാങ്ങിലേക്ക് അന്താരാഷ്ട്ര പ്രവേശനം അനുവദിക്കണമെന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടു. സിൻജിയാങ്ങിലുടനീളം സ്ഥാപിച്ച തടവറകളിൽ 10 ലക്ഷത്തിലേറെ ഉയ്ഗൂർ മുസ്ലിംകളെ താമസിപ്പിച്ചിട്ടുണ്ടെന്നാണ് കണക്ക്. തടവറയിലെ വനിതകൾ കൂട്ട ബലാൽസംഗത്തിനിരയാകുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ തീവ്രവാദികൾക്ക് പുനർവിദ്യാഭ്യാസമാണ് ഈ കേന്ദ്രങ്ങളിൽ നടക്കുന്നതെന്നാണ് ചൈനയുടെ വിശദീകരണം.

ഈ വർഷം ഇതുവരെ, യുഎസ്, കാനഡ, നെതർലാന്റ്സ് എന്നിവർ സിൻജിയാങ്ങിലെ നടപടികൾ വംശഹത്യയ്ക്ക് തുല്യമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഉപരോധ പട്ടികയിൽ ഉൾപ്പെട്ട വ്യക്തികളെയും അവരുടെ അടുത്ത കുടുംബാംഗങ്ങളെയും ചൈനയിലേക്ക് പ്രവേശിപ്പിക്കില്ല. ചൈനയിലെ അവരുടെ ആസ്തികളെല്ലാം മരവിപ്പിക്കും. ചൈനീസ് പൗരന്മാർക്കും സ്ഥാപനങ്ങൾക്കും അവരുമായി ബിസിനസ്സ് നടത്തുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
രാജ്യത്തെ മുതിർന്ന പൗരന്മാർക്കെല്ലാം വാക്സിൻ നൽകി കഴിഞ്ഞാൽ ബ്രിട്ടൻ വാക്സിൻ പാസ്പോർട്ട് നടപ്പിലാക്കാനുള്ള സാധ്യതയെക്കുറിച്ച് പ്രധാനമന്ത്രി ബോറിസൺ സൂചന നൽകി. വാക്സിൻ പാസ്പോർട്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്ത മാസം തന്നെ ജനങ്ങളുമായി പങ്കുവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങൾക്ക് വാക്സിൻ പാസ്പോർട്ട് ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ ഉയർന്നുവരുന്ന പ്രായോഗികവും ധാർമ്മികവുമായ പ്രശ്നങ്ങളെക്കുറിച്ച് ചർച്ചകൾ നടക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എങ്കിലും ഏപ്രിൽ 12 മുതൽ ഇംഗ്ലണ്ടിലെ പബ്ബുകൾ തുറക്കുമ്പോൾ വാക്സിൻ എടുത്തെന്ന് തെളിയിക്കേണ്ട ആവശ്യമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇതിനിടെ കോവിഡ് വ്യാപനം തടയാനുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അടുത്ത ആറുമാസം കൂടി ഗവൺമെന്റിന് അധികാരം നൽകാൻ പാർലമെൻറ് തീരുമാനിച്ചു. 408 പേർ അനുകൂലിച്ചപ്പോൾ 76 പേർ മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്. ഇന്നലെ രാജ്യത്ത് പുതിയതായി 6397 പേരാണ് കോവിഡ് പോസിറ്റീവ് ആയത്. ഇന്നലെ യുകെയിൽ 63 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത് . ഒരാഴ്ച മുമ്പത്തെ അപേക്ഷിച്ച് മരണ നിരക്കിലും കുറവുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 29 ദശലക്ഷം ആളുകൾക്ക് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കെയ്റോ : ലോകത്തിലെ ഏറ്റവും തിരക്കേറിയ ജലപാതകളിലൊന്നായ സൂയസ് കനാലിൽ വൻ ട്രാഫിക് ബ്ലോക്ക്. വമ്പന്‍ കണ്ടെയ്‌നര്‍ കപ്പല്‍ നിയന്ത്രണം വിട്ട് ജലപാതയില്‍ കുറുകെ നിന്നതോടെയാണ് പാത പൂർണമായും അടഞ്ഞത്. 1312 അടി നീളവും 59 മീറ്റര്‍ വീതിയുമുള്ള ഈ കപ്പലിനെ നിരവധി ടഗ് ബോട്ടുകള്‍ കൊണ്ട് വലിച്ചുനീക്കാന്‍ ശ്രമം നടത്തിവരികയാണ്. എന്നാൽ ഈ കപ്പൽ ദിവസങ്ങളോളം ഇവിടെ കുടുങ്ങികിടക്കാൻ സാധ്യതയുണ്ട്. കപ്പലിനെ തിരിച്ചെടുക്കാൻ ഒൻപത് ടഗ് ബോട്ടുകൾ വരെ വിന്യസിച്ചിട്ടുണ്ടെന്ന് കപ്പൽ യാത്ര കൈകാര്യം ചെയ്യുന്ന കമ്പനിയായ ബെർണാർഡ് ഷുൾട്ട് ഷിപ്പ്മാനേജ്മെന്റ് (ബിഎസ്‌എം) പറഞ്ഞു. ഇന്നലെ രാവിലെ കപ്പൽ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടതായും എന്നാൽ ഉടൻ തന്നെ വീണ്ടും ശ്രമിക്കുന്നതായും ബിഎസ്എം അറിയിച്ചു.

ഇരു കരകളിലും തട്ടി നിൽക്കുന്നതിനാൽ അതിവേഗമുള്ള ഒരു തിരിച്ചുപിടിക്കൽ അസാധ്യമാണ്. സൂയസ് കനാലിന്റെ വടക്കന്‍ മേഖലയിലുള്ള തുറമുഖത്തിന് സമീപമായാണ് ചൊവ്വാഴ്ച സംഭവമുണ്ടായത്. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത എവര്‍ ഗിവൻ എന്ന കപ്പലാണ് ബ്ലോക്കുണ്ടാക്കിയത്. നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ടതാണ് കപ്പല്‍.

പെട്ടെന്നുണ്ടായ കാറ്റില്‍ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് എവര്‍ ഗ്രീൻ മറൈന്‍ അധികൃതര്‍ പറയുന്നത്. വശത്തേയ്ക്ക് ചരിഞ്ഞതോടെ കപ്പലിന്റെ ഭാഗം കനാലിന്റെ ഒരുഭാഗത്ത് ഇടിക്കുകയും ചെയ്തു. കപ്പലിലെ ചരക്ക് ഇറക്കിയ ശേഷം മാത്രമാവും കപ്പലിനെ നീക്കാനാവുക. കപ്പൽ ഉറച്ചിരിക്കുന്ന കനാലിലെ മണലും നീക്കം ചെയ്യേണ്ടതുണ്ട്. ഇതിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. 150 ഓളം മറ്റ് കപ്പലുകളാണ് കനാലിലൂടെ കടന്നുപോകാൻ ഇപ്പോൾ കാത്തുകിടക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ്-19 മൂലമുള്ള ലോക്ഡൗണിനെ തുടർന്ന് യുകെ സമ്പദ് വ്യവസ്ഥ നീങ്ങുന്നത് വൻ പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സമ്പദ് രംഗത്തെ ഇപ്പോൾ താങ്ങിനിർത്തുന്നത് ഗവൺമെൻറിൻറെ ഭാഗത്തുനിന്നുള്ള പദ്ധതികളാണ്. പക്ഷെ ഗവൺമെൻറ് പദ്ധതികളുടെ പിൻബലത്തിലുള്ള സമ്പദ് രംഗം ഊതി വീർപ്പിച്ച കുമിള പോലെയെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സമ്പദ് രംഗത്തിന് പ്രധാന വെല്ലുവിളിയായിരിക്കുന്നത് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ നിരക്കാണ്.
2.2 മില്യൺ ആൾക്കാരോളം യു.കെയിൽ തൊഴിൽരഹിതരായി ഉണ്ടെന്നാണ് ഏറ്റവും അടുത്ത് പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് മൊത്തം വർക്ക് ഫോഴ്സിന്റെ 6.5 ശതമാനം വരും. ഇതിൽ പലരും കോവിഡ് -19 നെ തുടർന്നുള്ള ലോക്ഡൗൺ കാരണം ജോലി നഷ്ടപ്പെട്ടവരാണ്. 300ലേറെ അപേക്ഷകൾ അയച്ചിട്ടും ഒരു ജോലി ലഭിക്കാതെ നിരാശരായവരുടെ അനുഭവങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് തൊഴിലില്ലായ്മയുടെ ഭീകരത വരച്ചു കാട്ടുന്നു. കോവിഡ് – 19 നെ തുടർന്ന് ഏറ്റവും കൂടുതൽ ജോലികൾ നഷ്ടപ്പെട്ടത്, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, എന്റർറ്റെയ്ൻമെന്റ് മേഖലകളിൽ ജോലി ചെയ്യുന്നവർക്കാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മലയാളംയുകെയുടെ സഹയാത്രികയും പത്തനംതിട്ടയിലെ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം ലക്ചറുമായ അനുജ സജീവിൻെറ ഭർത്താവ് സജീവ് കുമാർ എസ് (47) ഖത്തറിൽ നിര്യാതനായി. സജീവ് കുമാർ ഖത്തർ ആമ്ഡ് ഫോഴ്സിൽ ഫിസിയോ തെറാപ്പിസ്റ്റായി ജോലി അനുഷ്ഠിക്കുകയായിരുന്നു. പത്തനംതിട്ട എലന്തൂർ ഒറ്റപ്ലാമൂട്ടിൽ പരേതനായ ഒ എൻ ശിവരാജൻെറയും സരോജീനിയമ്മയുടെയും മകനാണ്. സൂര്യഗായത്രിയും സൂര്യകിരണും ആണ് മക്കൾ.
മലയാളംയുകെയുടെ വായനക്കാർക്ക് അനുജ സജീവ് ചിരപരിചിതയാണ്. അനുജ സജീവിൻെറ ഒട്ടേറെ കഥകളും ചിത്രങ്ങളും മലയാളംയുകെയിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
പ്രിയപ്പെട്ട അനുജ ടീച്ചറിൻെറ ഭർത്താവിൻറെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് രോഗ വ്യാപനവും മരണനിരക്കും പിടിച്ചുനിർത്താൻ ഏറ്റവും ഫലപ്രദമായ മാർഗം സാധ്യമായവർക്കെല്ലാം പ്രതിരോധകുത്തിവെയ്‌പ്പ് നൽകുക എന്നതാണെന്ന് ലോകരാഷ്ട്രങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ടുതന്നെ എല്ലാവർക്കും സമയത്ത് വാക്സിൻ ലഭ്യമാക്കാനുള്ള നെട്ടോട്ടത്തിലാണ് ലോകരാജ്യങ്ങൾ. യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിലുള്ള വാക്സിൻ കയറ്റുമതിയിലെ പ്രശ്നങ്ങൾ തീർക്കാനുള്ള ശ്രമത്തിലായിരുന്നു ബോറിസ് ഗവണ്മെന്റ്. യൂറോപ്യൻ രാജ്യങ്ങളിൽ ഗവൺമെൻറിൻറെ ഫലപ്രദമായ ഇടപെടൽ മൂലം മരണനിരക്കും ലോക വ്യാപനവും ഏറ്റവും കുറഞ്ഞ രാജ്യമാണ് ബ്രിട്ടൻ. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് ഫലപ്രദമായി തങ്ങളുടെ ജനതയ്ക്ക് വേണ്ടിയുള്ള വാക്സിനുകൾക്കായി കരാറിൽ ഏർപ്പെടാൻ സാധിക്കാത്തതിൻെറ പരിണിത ഫലമാണ് യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിലുള്ള പ്രശ്നങ്ങളുടെ കാതൽ. വാക്സിൻ വിതരണത്തിലും കരാറിലേർപ്പെടാനുമായി ബ്രിട്ടൻ നടത്തിയ നീക്കങ്ങളെ പ്രശംസിക്കാൻ യൂറോപ്യൻ യൂണിയൻ രാജ്യതലവന്മാർ പൊതുവെ വൈമുഖ്യം കാണിക്കുന്നത് വാക്സിനു വേണ്ടി ശീതയുദ്ധം മുറുകുന്നതിന്റെ സൂചനയായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ഫ്രാൻസും ജർമനിയും വാക്സിൻ കയറ്റുമതി നിരോധിക്കണമെന്ന അഭിപ്രായത്തെ പിൻതാങ്ങുമ്പോഴും അയർലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിയമപരമായി യുകെ ഏർപ്പെട്ട വാക്‌സിൻ കരാറുകൾക്ക് എതിരായി പ്രവർത്തിക്കുന്നതിനെ അനുകൂലിക്കുന്നില്ല. യുകെയിലേയ്ക്ക് വാക്സിനുകൾ കയറ്റുമതി ചെയ്യുന്നതിൽ ഏർപ്പെടുത്തിയ നിരോധനങ്ങൾക്കെതിരെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ശക്തമായ താക്കീത് നൽകിയിരുന്നു. അതിനെ തുടർന്ന് യുകെയും യൂറോപ്യൻ യൂണിയനും വാക്സിൻ ലഭ്യതയുടെ കാര്യത്തിൽ കൈകോർക്കണമെന്ന് രണ്ടു പക്ഷവും സംയുക്ത പ്രസ്താവനയും ഇറക്കിയിരുന്നു. ഇതിനിടയിൽ യുകെയുടെ അസ്ട്രസെനക്കയുമായുള്ള കരാർ യൂറോപ്യൻ യൂണിയൻെറ കരാറിനേക്കാൾ മെച്ചപ്പെട്ടതാണെന്ന പ്രസ്താവനയുമായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് രംഗത്തുവന്നു.

അതേസമയം വാക്സിൻ ലഭ്യതയിലെ അനശ്ചിതത്വം മുതിർന്ന പൗരന്മാർക്കുള്ള പ്രതിരോധകുത്തിവെയ്പ്പുകളെ ബാധിക്കാതിരിക്കാനുള്ള നടപടികൾ ബ്രിട്ടൻ ആരംഭിച്ചു. പ്രതിരോധ കുത്തിവെയ്പ്പ് മന്ദഗതിയിലാകുന്നതിനു മുൻപ് വാക്സിനായി ബുക്ക് ചെയ്യാൻ 50 വയസ്സിന് മുകളിലുള്ള പൗരന്മാർക്ക് യുകെ നിർദേശം നൽകിക്കഴിഞ്ഞു. ഏപ്രിൽ മുഴുവൻ യുകെയിലെ വാക്സിൻ വിതരണത്തിൽ മാന്ദ്യം ഉണ്ടാകുമെന്നാണ് എൻഎച്ച് എസിൻെറ ആശങ്ക.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പുതിയ വീട് സ്വന്തമാക്കുക എന്നത് ഏറെ അഭിമാനമുള്ള കാര്യമാണ്, എന്നാൽ അമിതാവേശത്തിൽ ചെയ്തു വെക്കുന്ന പലതും മോഷ്ടാക്കളെ ക്ഷണിച്ചു വരുത്തുന്നത് പോലെയുള്ള അബദ്ധങ്ങളാണ്. സുരക്ഷയാണ് പരമപ്രധാനം, ദി പ്രോപ്പർട്ടി ഗയ് എന്ന പേരിൽ ടിക് ടോക് ഉപയോഗിക്കുന്ന കൈൽ മാറ്റിസൺ പറയുന്നു.

സ്വന്തം വീടിനു പുറത്ത് താക്കോൽ പിടിച്ചു കൊണ്ട് നിൽക്കുന്ന ഫോട്ടോകൾ സമൂഹ്യ മാധ്യമങ്ങളിൽ പങ്കു വയ്ക്കരുത്. മില്യനോളം കാഴ്ചക്കാരെ നേടിയ വീഡിയോ പറയുന്നു, ” നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബത്തെയും സന്തോഷവാർത്ത അറിയിക്കാനുള്ള തിടുക്കമുണ്ടാവും, പക്ഷെ താക്കോൽ കൃത്യമായി കാണാൻ കഴിയുന്നത് പോലെയുള്ള ഫോട്ടോകൾ ഉപയോഗിച്ച് പുതിയ താക്കോൽ നിർമിക്കാൻ ഇക്കാലത്തു എളുപ്പമാണ്. “താക്കോലും ” മറ്റു രഹസ്യ വിവരങ്ങളെപ്പോലെ പ്രാധാന്യമുള്ളതാണ്. അത് പങ്ക് വയ്ക്കരുത്.

വീഡിയോയ്ക്ക് 59000 ലൈക്കുകൾ ലഭിച്ചിരുന്നു. വീഡിയോയ്ക്ക് മനോഹരമായ കമന്റുകളും ലഭിക്കുന്നുണ്ട്. വീടിന്റെ ലൊക്കേഷൻ ടാഗ് ചെയ്യരുത് എന്ന് അഭിപ്രായം ഉയർന്നപ്പോൾ, വീടിന്റെ ചിത്രമേ പങ്കു വയ്ക്കരുത് എന്ന നിലപാടിലാണ് മറ്റു ചിലർ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
എൻഎച്ച്എസ് ജീവനക്കാർക്ക് 1% ശമ്പള വർധനവ് ശുപാർശ ചെയ്യപ്പെട്ടത് യുകെയിലെങ്ങും വൻ ചർച്ചാവിഷയമായിരുന്നു. ഇതിനെതിരെ വൻ പ്രതിഷേധമാണ് നേഴ്സിങ് യൂണിയനുകളും ആരോഗ്യപ്രവർത്തകരും പൊതുസമൂഹവും ഉയർത്തിയത്. എന്നാൽ സ്കോട്ട് ലൻഡിൽ ജോലി ചെയ്യുന്ന എൻഎച്ച്എസ് ജീവനക്കാർക്ക് 4% ശമ്പളവർദ്ധനവ് നൽകുമെന്ന് സ്കോട്ടിഷ് സർക്കാർ അറിയിച്ചു. ഇത് മലയാളികൾ ഉൾപ്പെടെ സ്കോട്ട് ലൻഡിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് ആശ്വാസമായി.

നേഴ്സുമാർ ഉൾപ്പെടെയുള്ള 154,000 ആരോഗ്യപ്രവർത്തകർക്കാണ് നിർദിഷ്ട ശമ്പള വർധനവിന്റെ പ്രയോജനം ലഭിക്കുക. കോവിഡ് മഹാമാരിയുടെ സമയത്ത് തങ്ങളുടെ ജീവനക്കാരുടെ സേവനങ്ങളും സമർപ്പണങ്ങളും അംഗീകരിച്ചാണ് ഈ നടപടിയെന്ന് ആരോഗ്യ സെക്രട്ടറി ജീൻ ഫ്രീമാൻ പറഞ്ഞു. പുതിയ ശമ്പള വർദ്ധനവ് നടപ്പിലാക്കുമ്പോൾ ഒരു നേഴ്സിന് 1200 പൗണ്ട് പ്രതിവർഷം കൂടുതലായി ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

1 മുതൽ 7 വരെയുള്ള ശമ്പള ബാൻഡുകളിലെ ജീവനക്കാർക്ക് കുറഞ്ഞത് 4% ശമ്പള വർദ്ധനവ് ലഭിക്കും. 25000 പൗണ്ടിൽ താഴെ വരുമാനം ലഭിക്കുന്ന ജീവനക്കാർക്ക് കുറഞ്ഞത് 1000 – പൗണ്ടിൽ കൂടുതൽ ലഭിക്കുമെന്നാണ് അറിയാൻ സാധിച്ചത്. തങ്ങളുടെ എൻഎച്ച്എസ് ജീവനക്കാർക്ക് കരഘോഷങ്ങളെക്കാൾ അർഹതയുണ്ടെന്നാണ് സ്കോട്ട് ലൻഡിലെ ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ ശമ്പള വർദ്ധനവിനെ കുറിച്ച് ട്വീറ്റ് ചെയ്തത്. സ്കോട്ട് ലൻഡിലെ 4% ശമ്പളവർധനവ് യുകെയിലെ മറ്റ് സ്ഥലങ്ങളിലെ 1% ശമ്പള വർദ്ധനവിനെതിരെയുള്ള പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാക്കാൻ കാരണമാകുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
2021 -ൽ യുകെയിൽ നടന്ന സെൻസസിനോട് അനുബന്ധിച്ച് ജനങ്ങൾ വ്യാപകമായി കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആക്ഷൻഫ്രോഡും ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സും മുന്നറിയിപ്പ് നൽകി. സെൻസസ് ഫോം കൃത്യമായി പൂരിപ്പിച്ചില്ലെങ്കിൽ 1000 പൗണ്ട് പിഴ അടയ്ക്കേണ്ടതായി വരുമെന്നുള്ളതിന്റെ ചുവട് പിടിച്ചാണ് പല തട്ടിപ്പുകളും അരങ്ങേറുന്നത് . ഇതിനോടനുബന്ധിച്ച് ക്രെഡിറ്റ് കാർഡ്, ബാങ്ക് വിശദാംശങ്ങൾ ചോദിച്ചുള്ള ഫോൺകോളും ഇമെയിലും ഇതിനകം തന്നെ പല യുകെ മലയാളികൾക്കും ലഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. രാജ്യത്തുടനീളം പലരിൽ നിന്നും തട് ടിപ്പുകാർ പണം കബളിപ്പിച്ചെടുത്തതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

സെൻസസ് പൂരിപ്പിക്കുമ്പോൾ ജനങ്ങളുടെ ജനനതീയതി, തൊഴിൽ, മേൽവിലാസം എന്നിവ പോലുള്ള വ്യക്തിഗത വിശദാംശങ്ങളാണ് ആവശ്യപ്പെടുന്നതെന്നും ഒരിക്കലും ദേശീയ ഇൻഷുറൻസ് നമ്പറോ സാമ്പത്തിക വിശദാംശങ്ങളോ നൽകാൻ ആവശ്യപ്പെടില്ല എന്നും ആക്ഷൻ ഫ്രോഡ് മുന്നറിയിപ്പ് നൽകി. ജനസംഖ്യയും, ജനസാന്ദ്രതയും കണക്കാക്കുക എന്നതാണ് സെൻസസിന്റെ പ്രധാന ലക്ഷ്യം. ജനസംഖ്യ അനുപാതം സംബന്ധിച്ച ചോദ്യങ്ങളാണ് കൂടുതലായും ഉണ്ടാവുക. പൗരന്മാരുടെ പ്രായം, ലിംഗം, കുടുംബബന്ധങ്ങൾ, സാമൂഹിക സാമ്പത്തിക അവസ്ഥകൾ, തൊഴിൽ, പാർപ്പിടം, വസ്തുവകകളുടെ വിവരം, വിദ്യാഭ്യാസം, ആരോഗ്യം, സാംസ്കാരിക പശ്ചാത്തലം തുടങ്ങിയവ സംബന്ധിച്ച ചോദ്യങ്ങൾ ആണ് കൂടുതലായും ഉണ്ടാവുക.

ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്‌ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ ജനസംഖ്യ അനുപാതം, സ്കൂളുകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആവശ്യമായ ഫണ്ടിനുള്ള വിവരങ്ങൾ, യുകെയുടെ പൊതുവിലുള്ള ഭൂപടനിർമ്മാണം എന്നിവയ്ക്ക് ആവശ്യമായ വിവരങ്ങൾ ആണ് കൂടുതലായും ചോദിച്ചത്. സെൻസസിൽ പങ്കാളികളാവുക എന്നത് നിയമപരമായ ബാധ്യതയാണ്. വ്യക്തികൾ സെൻസസിൽ പങ്കെടുക്കാത്തത് മൂലം പൊതുവിലുള്ള കണക്കുകൾക്ക് വലിയ രീതിയിലുള്ള വ്യത്യാസം സംഭവിക്കുകയും, ഭാവിയിൽ നടപ്പാക്കാനുള്ള വികസനപ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുകയും ചെയ്യും.നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ്, നാഷണൽ റെക്കോർഡ്സ് ഓഫ് സ്കോട്ട്‌ലൻഡ്, നോർത്തേൺ അയർലൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഏജൻസി എന്നീ സ്ഥാപനങ്ങളാണ് സെൻസസ് നടത്തുന്നത്.