ജോജി തോമസ്
ഉടുതുണിക്ക് മറുതുണിയില്ലാത്ത കോടിക്കണക്കിന് ജനങ്ങളുള്ള നാട്ടിൽ, കോവിഡ് മഹാമാരിയിൽപ്പെട്ട് അന്നന്നത്തെ അന്നത്തിനു വേണ്ടി ക്ലേശിക്കുന്ന അസംഘടിത തൊഴിൽ മേഖലയിലുള്ള കോടിക്കണക്കിന് ജനങ്ങളെ മറന്നുകൊണ്ട് കുടുംബാംഗങ്ങൾക്കുൾപ്പെടെ സൗജന്യ ചികിത്സയും നിരവധി ആനുകൂല്യങ്ങളും ഉള്ള സുഖലോലുപതയിൽ വിരാജിക്കുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളവർദ്ധനവ് നൽകാനുള്ള തീരുമാനത്തിന്റെ ന്യായ അന്യായങ്ങളിലേയ്ക്കാണ് മാസാന്ത്യത്തിന്റെ ഈ ലക്കം കടന്നുചെല്ലുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പും, ഉപ തെരഞ്ഞെടുപ്പും മുന്നിൽകണ്ട് ദീപാവലിയോടനുബന്ധിച്ചെന്ന പേരിൽ കേന്ദ്രസർക്കാർ നൽകിയ 5% DA വർദ്ധനവ് ചരിത്രത്തിലെ തന്നെ ഏറ്റവും വലുതാണ് . 50 ലക്ഷം ജീവനക്കാർക്കും , 65 ലക്ഷം പെൻഷനേഴ്സിനും 2019 , ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെ ഇതിന്റെ ആനുകൂല്യം ലഭിക്കും. ഇതിനുപുറമേ സാധാരണക്കാരെ പിഴിഞ്ഞ് ജീവനക്കാർക്ക് ശമ്പള വർദ്ധനവ് നൽകാനുള്ള സംസ്ഥാന സർക്കാരിൻറെ നീക്കവും ചേർത്ത് വായിക്കേണ്ടതാണ്.എല്ലാ നാലര വർഷവും കൂടുമ്പോൾ ശമ്പള വർദ്ധനവ് നടപ്പാക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ശമ്പള വർധനവിനായുള്ള സംസ്ഥാന സർക്കാരിൻറെ നീക്കം ഹൈക്കോടതിയുടെ ഉൾപ്പെടെ വിമർശനത്തിനു കാരണമായിരുന്നു.
കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ സാമ്പത്തിക ഞെരുക്കത്തിന്റെ പേരിൽ സാധാരണ ജനത്തിന് ആനുകൂല്യങ്ങൾ നിഷേധിക്കുകയും, വികസന പ്രവർത്തനത്തിന് പണമില്ലെന്ന് വിലപിക്കുകയും ചെയ്യുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളാണ് വൻ സാമ്പത്തിക ബാധ്യത വരുന്ന ശമ്പള വർദ്ധനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സർക്കാർ ജീവനക്കാരുടെ സംഘടന ശേഷിയും, അതിലൂടെയുള്ള വോട്ട് ബാങ്കുമാണ് വിവിധ സർക്കാരുകളുടെ ലക്ഷ്യം..
ലോകാരോഗ്യസംഘടന അടുത്തയിടെ പുറത്തു വിട്ട കണക്കു പ്രകാരം ഇന്ത്യയിലെ 30 കോടിയോളം ജനങ്ങൾ ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. ദാരിദ്ര്യത്തിന്റെ കാര്യത്തിൽ പാകിസ്ഥാനും ,ബംഗ്ലാദേശും പോലും വൻശക്തിയെന്ന് അഭിമാനിക്കുന്ന ഇന്ത്യയെക്കാൾ ഭേദപ്പെട്ട നിലയിലാണ് . സർക്കാർ ജീവനക്കാരെ പ്രീണിപ്പിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന സർക്കാരുകളും , രാഷ്ട്രീയ പാർട്ടികളും ഇന്ത്യയിൽ അന്നന്നത്തെ അപ്പത്തിനായി അധ്വാനിക്കുന്ന റിക്ഷാതൊഴിലാളികളും ചുമട്ടുതൊഴിലാളികളും കാർഷികതൊഴിലാളികളും ഉൾപ്പെടുന്ന കോവിഡ് മഹാമാരിയിൽ ജീവിതം ഇരുട്ടിലായ കോടിക്കണക്കിന് ജനങ്ങളെ കുറിച്ച് ഒരു നിമിഷം ചിന്തിക്കുന്നത് നന്നായിരിക്കും.
ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള് സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്.
മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
സ്വന്തം ലേഖകൻ
യു കെ :- ഇംഗ്ലണ്ടിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ ദിവസംപ്രതി ക്രമാതീതമായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. പ്രതീക്ഷിച്ചതിൽ നാലിരട്ടി കൂടുതലാളുകളാണ് രോഗബാധിതരാകുന്നതെന്ന് സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസിസ് പുറത്തിറക്കിയ പ്രസ്താവനയിൽ രേഖപ്പെടുത്തുന്നു. നവംബർ – ഡിസംബർ മാസങ്ങളിൽ രോഗബാധിതർ വർദ്ധിക്കാൻ ഉള്ള സാഹചര്യം ഉണ്ടെന്ന് നേരത്തെ തന്നെ ഗവൺമെന്റ് അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ അവർ പറഞ്ഞ കണക്കുകളിൽ നിന്നും വളരെ കൂടുതലാണ് ഇപ്പോൾ രോഗികളാകുന്നവരുടെ എണ്ണം. ഒക്ടോബർ മാസത്തിൽ ഇംഗ്ലണ്ടിൽ മാത്രം 12,000 മുതൽ 13000 പേരാണ് ഓരോ ദിവസവും രോഗബാധിതരായത്.
അടുത്ത ആഴ്ച മുതൽ ദേശീയ ലോക് ഡൗൺ പ്രഖ്യാപിക്കാനുള്ള തീരുമാനത്തിലേക്ക് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നീങ്ങുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. അടുത്തയാഴ്ചയോടു കൂടി പ്രഖ്യാപനമുണ്ടാകുമെന്നാണ് ക്യാബിനറ്റ് വക്താവ് മാധ്യമങ്ങളോട് അറിയിച്ചത്. എന്നാൽ എത്തരത്തിലുള്ള ലോക്ക് ഡൗൺ നിബന്ധനകൾ ആയിരിക്കും മുന്നോട്ടു വയ്ക്കുക എന്നതിനെപ്പറ്റി ഇതുവരെയും വ്യക്തമായ ധാരണയില്ല. പ്രധാനമന്ത്രി ബോറിസ് ജോൺസൻെറ വാർത്താസമ്മേളനം തിങ്കളാഴ്ച ഉണ്ടാകും. ബുധനാഴ്ച മുതൽ രാജ്യത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടാകും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാൽ ഇത്തരത്തിൽ ഒരു ലോക്ക്ഡൗൺ സാമ്പത്തിക മേഖലയെ കാര്യമായി തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് പ്രധാനമന്ത്രിയും സംഘവും. എന്നാൽ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കും ആരോഗ്യ വിദഗ്ധരും ലോക്ക്ഡൗൺ ആവശ്യമാണെന്ന ശക്തമായ നിലപാടിലാണ്.
ജർമനിയിലും ഫ്രാൻസിലും ദേശീയ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്രിട്ടണും ഇതേ മാർഗം തന്നെ പിന്തുടരും എന്ന പ്രതീക്ഷയിലാണ് ആരോഗ്യവിദഗ്ധർ. തണുപ്പ് കാലത്ത് കോവിഡ് ബാധിച്ചു 85000 ത്തോളം പേർ മരണപ്പെടാൻ സാധ്യതയുണ്ടെന്ന കണക്കുകൾ നേരത്തെ തന്നെ ഗവൺമെന്റ് പുറത്തുവിട്ടിരുന്നു. ആ കണക്കുകളെ ശരിവയ്ക്കുന്നതാണ് നിലവിലെ രാജ്യത്തെ സാഹചര്യം. അതിനാൽ തന്നെ രോഗബാധ നിയന്ത്രിക്കാനുള്ള ശക്തമായ മാർഗ്ഗങ്ങൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകും.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : കൊറോണ വൈറസ് പ്രതിസന്ധി മൂലം ബ്രിട്ടീഷ് എയർവേയ്സിന്റെ മാതൃ കമ്പനിയായ ഐഎജിക്ക് 2020ന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ 5.1 ബില്യൺ പൗണ്ടിന്റെ കനത്ത നഷ്ടം. 2019 ലെ ഇതേ കാലയളവിൽ, എയർലൈൻ ഗ്രൂപ്പ് 1.6 ബില്യൺ പൗണ്ടിന്റെ ലാഭം നേടിയിരുന്നു. ലോകമെങ്ങും പടർന്നുപിടിച്ച മഹാമാരി കാരണമാണ് ഇപ്പോൾ കനത്ത നഷ്ടം ഉണ്ടായതെന്നും നിരന്തരം നിയന്ത്രണങ്ങൾ മാറ്റുന്നതിലൂടെ സർക്കാർ, നഷ്ടം കൂടുതൽ രൂക്ഷമാക്കിയെന്നും ഐഎജി ചീഫ് എക്സിക്യൂട്ടീവ് ലൂയിസ് ഗാലെഗോ പറഞ്ഞു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഗ്രൗണ്ട് സ്റ്റാഫും ക്യാബിൻ ക്രൂവും പൈലറ്റുമെല്ലാം ഉൾപ്പെടെ 12000 ജീവനക്കാരെ ബ്രിട്ടീഷ് എയർവേയ്സ് ഏപ്രിലിൽ പിരിച്ചുവിട്ടിരുന്നു. കനത്ത സാമ്പത്തിക നഷ്ടം വന്നതോടെ മിക്ക വിമാനങ്ങളും പറത്താനാകാത്ത അവസ്ഥയിലാണ് കമ്പനി. ഇതുപോലെ നിരവധി വിമാനക്കമ്പനികൾ സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.
2020 ഫെബ്രുവരി മുതൽ ഒരു വീണ്ടെടുക്കൽ സാധ്യമാകാത്തത്ര തകർച്ചയാണ് ഉണ്ടായതെന്ന് ഗാലെഗോ പറഞ്ഞു. കോവിഡ് പ്രതിസന്ധി ഉപയോക്താക്കൾക്ക് അനിശ്ചിതത്വം സൃഷ്ടിക്കുകയും ബിസിനസ് ഫലപ്രദമായി ആസൂത്രണം ചെയ്യുന്നതിന് തടസ്സമാകുകയും ചെയ്തു. ക്വാറന്റീൻ ഒഴിവാക്കുന്നതിനായി വിശ്വസനീയവും താങ്ങാനാവുന്നതുമായ ടെസ്റ്റുകൾ ഉപയോഗിച്ച് പുറപ്പെടുന്നതിന് മുമ്പുള്ള പരിശോധന (പ്രീ ഡിപ്പാർച്ചർ ടെസ്റ്റിംഗ് ) സ്വീകരിക്കാൻ വിമാനകമ്പനികൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത് റൂട്ടുകൾ തുറക്കുകയും സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ആത്മവിശ്വാസത്തോടെ യാത്ര ചെയ്യാൻ ആളുകളെ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. റൂട്ടുകൾ തുറക്കുമ്പോൾ, യാത്രയ്ക്കുള്ള ആവശ്യകത വർദ്ധിക്കുന്നുമെന്ന് ഗാലഗോ കൂട്ടിച്ചേർത്തു. ആളുകൾക്ക് വാക്സിൻ ലഭിക്കുന്നതുവരെ കാത്തിരിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ഞായറാഴ്ച രാവിലെ 4 മണി മുതൽ സൈപ്രസ്, ലിത്വാനിയ എന്നിവിടങ്ങളിൽ നിന്ന് യുകെയിൽ എത്തുന്ന യാത്രക്കാർ 14 ദിവസത്തേക്ക് ക്വാറന്റീനിൽ കഴിയണമെന്ന് ഗതാഗത മന്ത്രി ഗ്രാന്റ് ഷാപ്സ് അറിയിച്ചു. നിലവിലെ ക്വാറന്റീൻ സംവിധാനം ടൂറിസത്തിലും ബിസിനസ് യാത്രയിലും വിനാശകരമായ പ്രത്യാഘാതമുണ്ടാക്കുന്നുണ്ടെന്നും പകരം ‘ടെസ്റ്റ് ബിഫോർ ഫ്ലൈയിംഗ്’ സംവിധാനം ഏർപ്പെടുത്തണമെന്നും പുതിയ ബ്രിട്ടീഷ് എയർവേയ്സ് ചീഫ് എക്സിക്യൂട്ടീവ് സീൻ ഡോയൽ ആവശ്യപ്പെട്ടു. ആളുകളെ ധൈര്യപ്പെടുത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യുകെയിലെ മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടും മലയാളി മരണങ്ങൾ . കോട്ടയം പൂഞ്ഞാർ പടന്നമാക്കൽ ടോമി ലൂക്കോസിന്റെ ഭാര്യ ജെയ്സമ്മ എബ്രഹാമാണ് (56) അവസാനമായി മരണത്തിന് കീഴടങ്ങിയത്. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ജെയ്സമ്മ കോവിഡ് ബാധിതയായാണ് മരണമടഞ്ഞത്. ജെയ്സമ്മയുടെ നിര്യാണമറിഞ്ഞ് ബർമിങ്ഹാമിലും പരിസരപ്രദേശത്തുമുള്ള മലയാളികൾ ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ എത്തിയിട്ടുണ്ട്. അഡ്വ. റ്റോമി ലൂക്കോസ് ആണ് ജെയ്സമ്മയുടെ ഭർത്താവ്. അലൻ എബ്രഹാം ഏകമകനാണ് . ജെയ്സമ്മയും റ്റോമിയും സെഹിയോൻ യുകെയുടെ മുൻനിര പ്രവർത്തകരായിരുന്നു. സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ ഇന്നലെ സെന്റ് ബനഡിക് മിഷൻ ബർമിങ്ഹാമിലെ വിശ്വാസസമൂഹം പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തി. ജെയ്സമ്മ സ്റ്റാഫ് നഴ്സായി ആണ് ജോലി ചെയ്തിരുന്നത്.
കോട്ടയം ഞീഴൂർ സ്വദേശി തടത്തിൽ ഫിലിപ്പ് ജോസഫിൻറെ ഭാര്യ ജെയിൻ ഫിലിപ്പാണ് (56) ഇന്നലെ വിടപറഞ്ഞ മറ്റൊരു മലയാളി . ജെയിൻ കഴിഞ്ഞ 16 വർഷമായി ഗ്ലാസ്കോയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു. മക്കൾ : ജോബിൻ ഫിലിപ്പ് ,ജോയൽ ഫിലിപ്പ് . ജെയിന്റെ സഹോദരൻ സ്റ്റോക് ഓൺ ട്രെൻഡിൽ താമസിക്കുന്ന ജിം ജേക്കബ് ഉൾപ്പെടെ നിരവധി ബന്ധുമിത്രാദികൾ ജെയിന്റെ അന്ത്യ നിമിഷത്തിൽ ഒപ്പമുണ്ടായിരുന്നു. ജെയിൻ തൊടുപുഴ വഴിത്തല മാറിക മ്യാലക്കരപ്പുറത്ത് കുടുംബാംഗമാണ്. ജെയിന്റെ സംസ്കാരചടങ്ങുകൾ കോവിഡിന്റെ പശ്ചാത്തലത്തിൽ യുകെയിൽ തന്നെ നടത്താൻ തീരുമാനിച്ചു .
പരേതരുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം അറിയിക്കുന്നു.
സ്വന്തം ലേഖകൻ
ഡെൽഹി : ഇന്ത്യൻ ബാങ്കുകളിൽ ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സേവനങ്ങൾ നടത്തുവാനുള്ള സൗകര്യങ്ങൾ ഒരുങ്ങുന്നു . ക്രിപ്റ്റോ കറൻസിയിൽ ബാങ്കിംഗ് സേവനങ്ങൾ ആരംഭിക്കാനും , അതിനായി 22 ശാഖകൾ തുടങ്ങുവാനും , ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ കാഷയും യുണൈറ്റഡ് മൾട്ടിസ്റ്റേറ്റ് ക്രെഡിറ്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയും തയ്യാറെടുക്കുന്നു
ഒരു ഇന്ത്യൻ ബാങ്ക് ആദ്യമായിട്ടാണ് അതിന്റെ ശാഖകളിൽ ക്രിപ്റ്റോ കറൻസിയിൽ ബാങ്കിംഗ് സേവനങ്ങൾ ആരംഭിക്കുന്നത്. ഉപയോക്താക്കൾക്ക് ഈ ശാഖകളിൽ നേരിട്ട് വന്ന് ബിറ്റ്കോയിനും മറ്റ് നിരവധി ക്രിപ്റ്റോ കറൻസികളും ഇന്ത്യൻ രൂപ ഉപയോഗിച്ച് വാങ്ങാനും, ക്രിപ്റ്റോ വാലറ്റുകളിൽ സേവിംഗ് അക്കൗണ്ടുകൾ തുറക്കാനും , ക്രിപ്റ്റോ കറൻസികൾ ഈട് വച്ച് ലോൺ എടുക്കുവാനുമുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.
ഇന്ത്യയിലെ ക്രിപ്റ്റോ കറൻസി ഉപയോക്താക്കൾക്ക് ബാങ്കിന്റെ ശാഖകൾ സന്ദർശിക്കാനും , ക്രിപ്റ്റോ കറൻസി നിക്ഷേപത്തെക്കുറിച്ച് പഠിക്കുവാനുള്ള സൗകര്യവും ഒരുക്കും. കാഷയുടെ വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ക്രിപ്റ്റോ ബാങ്കിംഗ് സ്ഥാപനമായ കാഷയും യുണൈറ്റഡ് മൾട്ടിസ്റ്റേറ്റ് ക്രെഡിറ്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയും ചേർന്നാണ് ഇങ്ങനെ ഒരു ബാങ്ക് തുടങ്ങുന്നതിനെപ്പറ്റി തിങ്കളാഴ്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത് . നാഷണൽ ഫെഡറേഷൻ ഓഫ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെയും ക്രെഡിറ്റ് സൊസൈറ്റികളുടെയും അംഗമാണ് യുണൈറ്റഡ്.
യുണൈറ്റഡ് മൾട്ടിസ്റ്റേറ്റ് ക്രെഡിറ്റ് കമ്പനി ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മാനേജിംഗ് ഡയറക്ടർ ദിനേശ് കുക്രേജ രണ്ട് കമ്പനികളും തമ്മിലുള്ള സംയുക്ത സംരംഭത്തിന്റെ സിഇഒ ആയിരിക്കും. സംയുക്ത സംരംഭമായ യൂണികാസ്, ശാഖകളുടെ പ്രവർത്തനങ്ങളിലൂടെ ലോകത്തിലെ ആദ്യത്തെ ക്രിപ്റ്റോ സഹകരണ ധനകാര്യ സ്ഥാപനമായി മാറുവാനാണ് ശ്രമിക്കുന്നത്.
ക്രിപ്റ്റോ ബാങ്കിംഗ് സേവനങ്ങളോടൊപ്പം ഓൺലൈനിലൂടെയും ഉത്തരേന്ത്യയിലുടനീളമുള്ള 22 ഫിസിക്കൽ ബ്രാഞ്ചുകളിലൂടെയും പരമ്പരാഗത ബാങ്കിംഗ് സേവനങ്ങളിലേക്ക് പ്രവേശിക്കാൻ യൂണികാസ് ആളുകളെ പ്രാപ്തമാക്കുമെന്ന് പ്രഖ്യാപനത്തിൽ പറയുന്നു. ഉപഭോക്താക്കൾക്ക് ഈ ശാഖകളിൽ പണമുപയോഗിച്ച് ക്രിപ്റ്റോ കറൻസികൾ വാങ്ങാനും , ക്രിപ്റ്റോ വാലറ്റുകളുള്ള അക്കൗണ്ടുകൾ തുറക്കാനും , ക്രിപ്റ്റോ കറൻസികൾ, സ്വർണം, റിയൽ എസ്റ്റേറ്റ് എന്നിവ ഈട് വച്ച് വായ്പയെടുക്കുവാനും അനുവദിക്കും .
22 സജീവ ശാഖകളോടുകൂടി യൂണികാസിന്റെ പ്രവർത്തനം ഡിസംബറിൽ ആരംഭിക്കുന്നതായിരിക്കും . 34 ബ്രാഞ്ചുകളിൽ ക്രിപ്റ്റോ ബാങ്കിംഗ് സേവനങ്ങൾ ആരംഭിക്കാനാണ് കമ്പനി പദ്ധതിയിട്ടിരുന്നത് . എന്നാൽ കോവിഡ് മൂലമുള്ള മോശം സാഹചര്യം കാരണം ബാക്കിയുള്ളവ തുറക്കുന്നത് നീട്ടിവച്ചിരിക്കുകയാണ് .
തുടക്കത്തിൽ അക്കൗണ്ട് ഉടമകൾക്ക് ബിറ്റ്കോയിൻ , കാഷ , എതെറിയം , ബിനാൻസ് , ബിറ്റ്കോയിൻ ക്യാഷ് , ഇഒഎസ്, ലിറ്റ്കോയിൻ , റിപ്പിൾ എന്നിവ വാങ്ങാനും വിൽക്കാനും കഴിയും. യുണൈറ്റഡിന്റെ നിലവിലുള്ള ശാഖകൾ ക്രിപ്റ്റോ ലോഞ്ചുകളായി രൂപാന്തരപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുമെന്ന് കാഷ വിശദീകരിച്ചു. അംഗങ്ങൾക്ക് ഈ ബ്രാഞ്ചുകളിലേയ്ക്ക് കടന്ന് വന്ന് മറ്റ് ബാങ്കിംഗ് സേവനങ്ങളോടൊപ്പം ക്രിപ്റ്റോ കറൻസി സേവനങ്ങൾ എങ്ങനെ നടത്താൻ കഴിയുമെന്ന ബോധവത്കരിക്കരണവും നേടാൻ കഴിയുമെന്നും കാഷ അറിയിച്ചു.
നിക്ഷേപ അവസരങ്ങൾ, ബിറ്റ്കോയിനിന്റെയും മറ്റ് ക്രിപ്റ്റോകളുടെയും ഉപയോഗങ്ങൾ, ക്രിപ്റ്റോകളുടെ സംഭരണം തുടങ്ങിയവയെക്കുറിച്ച് ഞങ്ങൾ സമൂഹത്തെ ബോധവത്കരിക്കുമെന്നും കാഷ വ്യക്തമാക്കി.
ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ ക്രിപ്റ്റോ കറൻസി ബാങ്കുകൾ തുറക്കാനാണ് അടിയന്തര പദ്ധതിയിട്ടിരിക്കുന്നതെന്ന് കുക്രജ അഭിപ്രായപ്പെട്ടു. ആധുനിക സാങ്കേതികവിദ്യയായ ബ്ലോക്ക് ചെയിനിനെ ഉപയോഗപ്പെടുത്തി 2021 ഓടെ നൂറിലധികം ശാഖകൾ തുറന്ന് ക്രിപ്റ്റോ കറൻസി വ്യാപാരം അതിവേഗം വ്യാപിപ്പിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും , ഇതിനായി ഇന്ത്യയിൽ ആയിരക്കണക്കിന് വിദഗ്ധ പ്രൊഫഷണലുകളെ നിയമിക്കുമെന്നും കുക്രജ വെളിപ്പെടുത്തി.
ഇപ്പോൾ ലോകത്തെ എല്ലാ സാമ്പത്തിക ശക്തികളും ക്രിപ്റ്റോ കറൻസികൾ നടപ്പിൽ വരുത്തുവാനുള്ള നടപടികൾ വേഗത്തിലാക്കുമ്പോൾ ചുരുങ്ങിയ വിലയിൽ ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് ഇത് വളരെ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ് . കാരണം ഇന്ന് നിസാരമായ വിലയിൽ ലഭിക്കുന്ന നിയമസാധുതയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗപ്പെടുത്തി വൻ ലാഭം ഉണ്ടാകുവാനുള്ള അവസരമാണ് വരും നാളുകളിൽ കൈവരുന്നത് .
ക്രിപ്റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) എഥീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് വാങ്ങിക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ടയർ 4 കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തയ്യാറാണെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്. പ്രാദേശിക ലോക്ക്ഡൗണിൽ സർക്കാർ ഉറച്ചുനിൽക്കുകയാണെന്നും ടയർ 3 യിലെ നിയന്ത്രണങ്ങൾ രോഗവ്യാപനം തടയാൻ പര്യാപ്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടയർ 4 നിയന്ത്രണത്തിൽ അനാവശ്യ കടകൾ അടയ്ക്കാനും ജോലിസ്ഥലത്തേയ്ക്കും സ്കൂളിലേയ്ക്കുമുള്ള യാത്രകൾ പരിമിതപ്പെടുത്താനും പദ്ധതിയിടുന്നുണ്ട്. അണുബാധ തടയുന്നതിനുള്ള പ്രാദേശികവത്കൃത സമീപനത്തിൽ ഉറച്ചുനിൽക്കാനാണ് മന്ത്രിമാർ ഉദ്ദേശിക്കുന്നതെന്നും സർക്കാർ തുടർനടപടികൾക്ക് തയ്യാറാണെന്നും റാബ് കൂട്ടിച്ചേർത്തു. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കഴിഞ്ഞയാഴ്ച ഇംഗ്ലണ്ടിലെ രോഗവ്യാപനം 50 ശതമാനം ഉയർന്നു. പ്രതിദിനം 52,000 ആളുകൾക്ക് വൈറസ് പിടിപെടുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ക്രിസ്മസ് എത്തുമ്പോഴേക്ക് രാജ്യം മുഴുവനും ടയർ 3 യിൽ എത്തുമെന്ന് വിദഗ്ധർ പ്രവചിച്ചിട്ടുണ്ട്. ജർമ്മനിയും ഫ്രാൻസും സ്വീകരിച്ചതിനു സമാനമായ ലോക്ക്ഡൗൺ നടപടികൾ ബ്രിട്ടനും പിന്തുടർന്നേക്കുമെന്നും റാബ് അറിയിച്ചു.
ദേശീയ ലോക്ക്ഡൗൺ സമയത്ത് ഏർപ്പെടുത്തിയ നടപടികൾ ഉൾകൊള്ളുന്ന പുതിയ ടയർ 4 നിയന്ത്രണങ്ങൾ സർക്കാർ പരിഗണിക്കുന്നതായാണ് റിപ്പോർട്ട്. ബർമിംഗ്ഹാമിൽ ടയർ 3 നിയന്ത്രണങ്ങൾ ഉടൻ ഏർപ്പെടുത്തുന്നത് അനിവാര്യമാണെന്ന് പ്രാദേശിക നേതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. കേസുകൾ കുത്തനെ ഉയരുന്നതിനാൽ തലസ്ഥാനനഗരിയും അധികം വൈകാതെ തന്നെ ടയർ 3 യിലേക്ക് കടന്നേക്കാം. ഈസ്റ്റ്, വെസ്റ്റ് മിഡ്ലാന്റ്സിലെ പല പ്രദേശങ്ങളും നിലവിൽ ടയർ 2ൽ ആണ്. അതേസമയം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് നോട്ടിംഗ്ഹാമിലെ തെരുവിൽ ചെറുപ്പക്കാർ ഒത്തുകൂടിയത് ആശങ്ക സൃഷ്ടിച്ചു. നാല്പതോളം ചെറുപ്പക്കാർക്ക് 200 ഡോളർ വീതം പിഴ ഈടാക്കിയിട്ടുണ്ട്.
നിയമങ്ങൾ മനഃപൂർവം ലംഘിക്കുന്നവർക്ക് പിഴ ചുമത്താൻ തങ്ങൾക്ക് യാതൊരു മടിയുമില്ലെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടും നടന്ന ഒത്തുകൂടൽ രോഗഭീതി ഉയർത്തിയിട്ടുണ്ട്. ഹാലോവീൻ ആഘോഷിക്കുന്ന രീതിയിലാണ് ചെറുപ്പക്കാർ ഒത്തുകൂടിയത്. കഴിഞ്ഞ ആഴ്ചയിൽ മുപ്പതിൽ അധികം ആളുകളുമായി പാർട്ടികൾ സംഘടിപ്പിച്ച നാല് പേർക്ക് 10,000 പൗണ്ട് പിഴയും നിയമം ലംഘിച്ച നിരവധി പേർക്ക് 200 പൗണ്ട് പിഴയും പോലീസ് ഈടാക്കിയിരുന്നു. ആശുപത്രികളിൽ ഉള്ള കോവിഡ് 19 രോഗികളുടെ എണ്ണം ഏപ്രിലിലെ ആദ്യ തരംഗത്തിനേക്കാൾ 40% കൂടുതലാണെന്ന് നോട്ടിംഗ്ഹാംഷെയറിന്റെ പബ്ലിക് ഹെൽത്ത് ഡയറക്ടർ ജോനാഥൻ ഗ്രിബിൻ അറിയിച്ചു. തീവ്രപരിചരണ വിഭാഗങ്ങളിലെ സമ്മർദ്ദം കാരണം നോട്ടിംഗ്ഹാംഷെയറിൽ നിരവധി കാൻസർ ചികിത്സകൾ മാറ്റിവയ്ക്കേണ്ടി വന്നിരുന്നു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
വെസ്റ്റ് യോർക്ക്ക്ഷയർ : തിങ്കളാഴ്ച മുതൽ വെസ്റ്റ് യോർക്ക്ക്ഷയറും ടയർ 3 യിലേയ്ക്ക്. 23 ലക്ഷം ആളുകൾ താമസിക്കുന്ന ഈ പ്രദേശത്ത് ലീഡ് സ്, ബ്രാഡ്ഫോർഡ് നഗരങ്ങൾ ഉൾപ്പെടുന്നു. കർശന നിയന്ത്രണങ്ങളിലേക്ക് കടക്കുന്ന വെസ്റ്റ് യോർക്ക്ക്ഷയറിന് 59.3 മില്യൺ പൗണ്ടിലധികം സാമ്പത്തിക പാക്കേജ് സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. കാസിനോകൾ, സോഫ്റ്റ് പ്ലേ, മുതിർന്നവർക്കുള്ള ഗെയിമിംഗ് സെന്ററുകൾ, ബെറ്റിങ് ഷോപ്പുകൾ തുടങ്ങിയവ അടച്ചിടും. ഭക്ഷണം വിളമ്പാത്ത പബ്ബുകളും ബാറുകളും അടയ്ക്കും. നവംബർ 2 മുതൽ വെസ്റ്റ് യോർക്ക്ക്ഷയറും വെരി ഹൈ അലേർട്ട് ലെവലിൽ പ്രവേശിക്കുമ്പോൾ ഇംഗ്ലണ്ടിൽ താമസിക്കുന്നവരിൽ അഞ്ചിലൊന്ന് പേരും കടുത്ത നിയന്ത്രണങ്ങൾക്ക് കീഴിലാകും.
ടയർ 3 യിലേക്കുള്ള പ്രവേശനം വലിയ വിമുഖതയോടെ സ്വീകരിച്ചതായി വെസ്റ്റ് യോർക്ക്ക്ഷയർ കൗൺസിലുകളുടെ നേതാക്കൾ പ്രസ്താവനയിലൂടെ അറിയിച്ചു. നിലവിൽ ബ്രാഡ്ഫോർഡിൽ കൗണ്ടിയിൽ ഏറ്റവും ഉയർന്ന കോവിഡ് നിരക്ക് ഉണ്ട്; ഒക്ടോബർ 24 വരെയുള്ള ആഴ്ചയിൽ ഒരു ലക്ഷത്തിൽ 483.5 കേസുകൾ. കൂടുതൽ നിയന്ത്രണങ്ങൾ ബിസിനസുകൾക്കും ജോലികൾക്കും ദോഷം വരുത്തുമെന്ന് ബ്രാഡ്ഫോർഡ് കൗൺസിൽ നേതാവായ സൂസൻ ഹിഞ്ച്ക്ലിഫ് മുന്നറിയിപ്പ് നൽകി. നിയന്ത്രണങ്ങൾ മൂലം ഉണ്ടാവുന്ന സാമ്പത്തിക പ്രത്യാഘാതത്തെ സർക്കാർ ഗൗരവമായി കാണുന്നില്ലെന്ന് അവർ ആരോപിച്ചു.
അയൽ പ്രദേശങ്ങളായ സൗത്ത് യോർക്ക്ക്ഷയർ, ഗ്രേറ്റർ മാഞ്ചസ്റ്റർ, ലങ്കാഷയർ എന്നിവ ഇതിനകം തന്നെ ടയർ 3 നിയന്ത്രണത്തിലാണ്. ലിവർപൂൾ സിറ്റി റീജിയൻ, വാരിംഗ് ടൺ എന്നിവയും കടുത്ത കോവിഡ് നിയന്ത്രണങ്ങൾക്ക് കീഴിലാണ്. ഇന്ന് മുതൽ നോട്ടിംഗ്ഹാംഷെയർ ടയർ 3 യിൽ പ്രവേശിക്കും. കാൾഡെർഡെൽ, ബ്രാഡ്ഫോർഡ്, കിർക്ക്ലീസ്, ലീഡ്സ്, വേക്ക്ഫീൽഡ് എന്നീ അഞ്ച് കൗൺസിൽ ഏരിയകൾ ഉൾക്കൊള്ളുന്നതാണ് വെസ്റ്റ് യോർക്ക്ക്ഷയർ. അവശ്യ യാത്രകൾ ഒഴികെ പ്രദേശത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ താമസക്കാർക്ക് നിർദ്ദേശമുണ്ട്. ഇന്നലെ രാജ്യത്ത് 23,065 പുതിയ കേസുകളും 280 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 45,955 ആയി ഉയർന്നു.
സ്വന്തം ലേഖകൻ
നാലര വർഷത്തെ നേതൃസ്ഥാനത്തിൽ കോർബിന്റെ മോശം പരാമർശങ്ങൾക്കും ഹരാസ്മെന്റുകൾക്കും കാരണം ലേബർ പാർട്ടി തന്നെ എന്ന് വിമർശിച്ച് ഹ്യൂമൻ റൈറ്റ്സ് വാച്ച് ഡോഗ് രംഗത്തെത്തിയിരുന്നു. അതേസമയം ലേബർ പാർട്ടിക്കുള്ളിലെ ആന്റി സെമിറ്റിസം ( ജൂത വംശജർക്ക് നേരെയുള്ള വേർതിരിവ്) എതിരാളികൾ പെരുപ്പിച്ചുകാട്ടി പറഞ്ഞു പരത്തുന്നത് ആണെന്ന് ജെറമി പ്രതികരിച്ചിരുന്നു. വിവാദപരമായ പ്രസ്താവന കോർബിൻ പിൻവലിക്കാൻ തയ്യാറല്ലാത്തതിനാൽ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയാണെന്ന് പാർട്ടി വക്താവ് അറിയിച്ചു.
ഇക്വാളിറ്റി ആൻഡ് ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ പാർട്ടിയുടെ നിലപാടുകളെ കുറിച്ച് ഒരു റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ആ ദിവസം പാർട്ടിക്ക് അങ്ങേയറ്റം നാണക്കേടിന്റേത് ആയിരുന്നു എന്നാണ് ഏപ്രിലിൽ ലേബർ നേതാവായ കേർ സ്റ്റാർമർ അഭിപ്രായപ്പെട്ടത്. ആന്റി സെമിറ്റിസം കേസുകളിൽ അനാവശ്യമായി ഇടപെടുക, ആന്റി സെമിറ്റിസം സംബന്ധിച്ച പരാതികൾ മോശമായി കൈകാര്യം ചെയ്യുക, ലഭിക്കുന്ന പരാതികൾ വ്യാജമാണെന്ന് ഉറപ്പിക്കുക തുടങ്ങിയവയാണ് പാർട്ടിയുടെ പ്രധാനപ്പെട്ട വീഴ്ചകളായി റിപ്പോർട്ടിൽ പറയുന്നത്. ഇത്തരത്തിൽ കോർബിന്റെ ഓഫീസിൽനിന്ന് മോശമായ ഇടപെടൽ നടന്നതിന്റെ ഇരുപത്തിമൂന്നോളം തെളിവുകൾ റിപ്പോർട്ടിൽ പറയുന്നുണ്ട്. റിപ്പോർട്ടിൽ പറയുന്ന രീതിയിലുള്ള മാറ്റങ്ങൾ എത്രയും പെട്ടെന്ന് പാർട്ടിക്കുള്ളിലും വ്യക്തികളുടെ ഇടയിലും നടപ്പാക്കുമെന്ന് കെയർ ഉറപ്പുനൽകുന്നുണ്ട്.
എല്ലാത്തരത്തിലുള്ള വർഗീയതയ്ക്കെതിരെയും ശക്തമായി പ്രതികരിക്കുന്ന ആളാണ് കോർബിൻ. എതിരാളികൾ ഈ വിഷയം രാഷ്ട്രീയ ലാഭത്തിനായി തനിക്കെതിരെ ദുരുപയോഗം ചെയ്യുകയാണെന്നാണ് അദ്ദേഹം അതിനെപ്പറ്റി അഭിപ്രായപ്പെടുന്നത്.
സംഭവം നടക്കുന്നത് ഇങ്ങനെ,
ആന്റി സെമിറ്റിസത്തിൽ ലേബർ പാർട്ടിയിൽ നിന്നും ഉണ്ടായ വീഴ്ചകളുടെ റിപ്പോർട്ട് പുറത്തു വരുന്നു,
ജെറമി കോർബിൻ പാർട്ടിക്കുള്ളിൽ ഇത്തരം പ്രശ്നങ്ങൾ ഉള്ളതായി സമ്മതിക്കുന്നു, പക്ഷേ എതിരാളികൾ പെരുപ്പിച്ചു കാണിക്കുന്നതാണ് അധികവും എന്ന് അഭിപ്രായപ്പെടുന്നു.
” വെറും നാടകീയമായ അതിശയോക്തി ആണ് ആന്റി സെമിറ്റിസം എന്ന് അഭിപ്രായപ്പെടുന്നവരാണ് പ്രശ്നത്തിന് പ്രധാന കാരണക്കാർ എന്ന് സർ കേർ സ്റ്റാർമർ പ്രതികരിക്കുന്നു
കോർബിനെ പുറത്താക്കുന്നതിനെപ്പറ്റി സ്റ്റാർമറിനോട് ചോദ്യങ്ങൾ ശക്തമാകുന്നു. ആന്റി സെമിറ്റിസം എതിരാളികളുടെ നാടകീയമായ അതിശയോക്തിതന്നെയാണ് എന്ന നിലയിൽ കോർബിൻ ഇന്റർവ്യൂ റെക്കോർഡ് ചെയ്യുന്നു.
ലേബർ പാർട്ടി കോർബിനെ പുറത്താക്കുന്നു.
ജ്യൂവിഷ് ലേബർ എംപി ആയ ഡേയിം മാർഗരറ്റ് സംഭവത്തെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞത് ഇങ്ങനെ, സസ്പെൻഷൻ നൽകിയത് മികച്ച കാര്യമാണ്, വർഗീയതയും അതിനെ ന്യായീകരിക്കുന്ന വാദങ്ങളും ഒരുതരത്തിലും വച്ചുപൊറുപ്പിക്കാൻ ആവില്ല.
സ്വന്തം ലേഖകൻ
യു കെ :- ഗ്രീസിലെ റോഡിൽ പാരസെയിലിങ്ങ് നടത്തുന്നതിനിടെ കയർപൊട്ടി ഉണ്ടായ അപകടത്തിൽ ബന്ധുക്കളായ ബ്രിട്ടീഷ് വംശജരായ രണ്ട് കുട്ടികൾ മരണപ്പെട്ടു. അപകടത്തിൽപ്പെട്ട മറ്റൊരു കുട്ടി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. അവധിക്കാലം ആഘോഷിക്കാനായി ഗ്രീസിൽ എത്തിയതായിരുന്നു ഇവർ.13 വയസ്സുള്ള ആൺകുട്ടിയും, 15 വയസ്സുള്ള പെൺകുട്ടിയും ആണ് മരണപ്പെട്ടത്. പാരസെയലിങ്ങ് നടത്തുന്നതിനിടെ കയറു പൊട്ടി ഇവർ എല്ലാവരും പാറകളിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ട 15 വയസ്സുകാരനായ മൂന്നാമത്തെ കുട്ടി ആശുപത്രിയിൽ ക്രിട്ടിക്കൽ വാർഡിൽ ആണ്. ബുധനാഴ്ച ഉച്ചയോടെയാണ് മനുഷ്യമനഃസ്സാക്ഷിയെ നടുക്കുന്ന ഈ അപകടം നടന്നത്.
400 അടി താഴ്ചയിലേക്കാണ് കുട്ടികൾ വന്നു വീണതെന്ന് ദൃക് സാക്ഷികൾ പറഞ്ഞു. സംഭവത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോസ്റ്റ് ഗാർഡും, ഫയർ ഡിപ്പാർട്ട്മെന്റും ചേർന്നാണ് മരിച്ച കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഇവർ ഉപയോഗിച്ച പാരച്യൂട്ട് ഒരു ബോട്ടിലേക്ക് കണക്ട് ചെയ്തിരിക്കുകയായിരുന്നു. സ്പീഡ് ബോട്ട് കൺട്രോൾ ചെയ്ത ഡ്രൈവറെയും സഹായിയെയും അധികൃതർ അറസ്റ്റ് ചെയ്തു.
മരണം നടന്ന കുടുംബങ്ങളോട് ഉള്ള ദുഃഖത്തിൽ പങ്കു ചേരുന്നതായി യുകെ ഫോറിൻ ഓഫീസ് രേഖപ്പെടുത്തി. സംഭവത്തിൽ ശക്തമായ അന്വേഷണം നടന്നുവരികയാണ്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ഫ്രാൻസ് : കൊറോണ വൈറസ് കേസുകളുടെയും മരണങ്ങളുടെയും വർദ്ധനവ് തടയാൻ ഫ്രാൻസും ജർമ്മനിയും രണ്ടാമത്തെ ദേശീയ ലോക്ക്ഡൗണുകൾ പ്രഖ്യാപിച്ചു. രണ്ടാമത്തെ തരംഗം ആദ്യത്തേതിനേക്കാൾ മാരകമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കിൽ നാലു ലക്ഷത്തോളം ജനങ്ങളുടെ ജീവൻ നഷ്ടപ്പെടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നാളെ പ്രാബല്യത്തിൽ വരുന്ന ലോക്ക്ഡൗൺ ഡിസംബർ 1 വരെ നീണ്ടുനിൽക്കും. റെസ്റ്റോറന്റുകളും ബാറുകളും അടയ്ക്കും, അനാവശ്യ യാത്രാ നിരോധനം, സർവകലാശാലകൾ ഓൺലൈൻ അധ്യാപനത്തിലേക്ക് നീങ്ങും തുടങ്ങിയവയാണ് രണ്ടാം ലോക്ക്ഡൗണിൽ കൈക്കൊള്ളുന്ന പ്രധാന നടപടികൾ. എന്നാൽ ആദ്യ ലോക്ക്ഡൗണിന്റെയത്ര കർശനമല്ല ഈ ലോക്ക്ഡൗൺ. എല്ലാ പൊതുസേവനങ്ങളും അത്യാവശ്യ തൊഴിലിടങ്ങളും സ്കൂളുകളും തുറന്ന് പ്രവർത്തിക്കും. ദിവസത്തിൽ ഒരു മണിക്കൂർ വ്യായാമം ചെയ്യാനായി പൊതുജനങ്ങൾക്ക് പുറത്തിറങ്ങാം. വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നവർ എന്തിന് വേണ്ടിയാണ് യാത്ര ചെയ്യുന്നതെന്ന് തെളിയിക്കുന്ന രേഖകൾ കയ്യിൽ കരുതേണ്ടതുണ്ട്. ആളുകളെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ വരെ മാത്രമേ യാത്ര അനുവദിക്കൂ എന്ന് ഫ്രഞ്ച് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതിവേഗം രോഗം പടർന്നുപിടിക്കുന്നുണ്ടെന്നും എല്ലാ പ്രദേശങ്ങളും അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. ഫ്രാൻസിൽ ഇപ്പോൾ ഒരു ദിവസം മുപ്പത്തിനായിരം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രാജ്യത്തെ തീവ്രപരിചരണ വിഭാഗങ്ങളിൽ പകുതിയിലധികവും കോവിഡ് – 19 രോഗികളാൽ നിറഞ്ഞിരിക്കുന്നു. ജർമനിയിൽ നവംബർ 2 മുതലാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്. നവംബർ 2 മുതൽ നാല് ആഴ്ചത്തേക്ക് രാജ്യം ലോക്ക്ഡൗണിൽ പ്രവേശിക്കുമെന്ന് ജർമൻ ചാൻസലർ ആഞ്ചല മെർക്കൽ അറിയിച്ചു. ബാറുകളും പബ്ബുകളും അടയ്ക്കും, ജിമ്മുകളും തിയേറ്ററുകളും അടച്ചുപൂട്ടും, വീടിനുള്ളിലുള്ള കൂടിക്കാഴ്ച നിരോധിക്കും തുടങ്ങിയവയാണ് പ്രധാന നിയന്ത്രണങ്ങൾ.
കടകൾ തുറന്നിരിക്കുമെങ്കിലും 10 ചതുരശ്ര മീറ്ററിൽ പരമാവധി ഒരാൾക്ക് മാത്രമേ നിൽക്കാൻ അനുവാദമുള്ളൂ. സ്കൂളുകൾ, നഴ്സറികൾ, ഡേ കെയർ സെന്ററുകൾ എന്നിവയും തുറന്ന് പ്രവർത്തിക്കുമെന്ന് മെർക്കൽ പറഞ്ഞു. കേസുകളും മരണങ്ങളും ദിനംപ്രതി വർധിച്ചുവരുന്നതിനാൽ ആശുപത്രികളിൽ രോഗികളുടെ എണ്ണം അമിതമാകാതിരിക്കാൻ കർശന നടപടികൾ ആവശ്യമാണെന്ന് അവർ പറഞ്ഞു. തീവ്രപരിചരണ കിടക്കകളുടെ എണ്ണം 10 ദിവസത്തിനുള്ളിൽ ഇരട്ടിയായതായി ചാൻസലർ കൂട്ടിച്ചേർത്തു. രാജ്യത്തെ 16 സംസ്ഥാന ഗവർണർമാർ വീഡിയോ കോൾ വഴി ലോക്ക്ഡൗൺ നടപ്പിലാക്കാൻ സമ്മതിച്ചിട്ടുണ്ട്. രോഗവ്യാപനം കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ ഏഴു ദിവസത്തിനുള്ളിൽ യൂറോപ്പിൽ 35 ശതമാനം വർധനവുണ്ടായതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.