Main News

ജോൺ കുറിഞ്ഞിരപ്പള്ളി

കടൽ കാറ്റിൻ്റെ തണുപ്പിൽ സ്നേഹത്തിൻ്റെ ,സൗഹാർദ്ദത്തിൻ്റെ മൂടുപടമണിഞ്ഞു നിൽക്കുന്നു തലശ്ശേരി എന്ന തുറമുഖ പട്ടണത്തിൽ ഒരു പ്രധാന വാർത്തയായി കുഞ്ചുവിൻ്റെ മരണം.

ആൻ മരിയക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ സംഭവം

.പരസ്പര ബഹുമാനത്തോടെ പെരുമാറിയിരുന്ന സുഹൃത്തുക്കൾ മാത്രമായിരുന്നു അവർ.മണ്ണുവാരികളിക്കുന്ന കൊച്ചുകുട്ടികളെപ്പോലെ ചിലപ്പോൾ അവർ തമ്മിൽ വഴക്കടിച്ചു.പരസ്പരം കളിയാക്കി,അറിയാവുന്ന കാര്യങ്ങൾ പഠനത്തിനിടയിലുള്ള വിശ്രമവേളകളിൽ ചർച്ച ചെയ്തു.അപരിചിതമായ ഒരു പുതിയ സംസ്കാരവും ആചാരങ്ങളും മനസ്സിലാക്കാനുള്ള ആഗ്രഹം മാത്രമായിരുന്നു ആൻ മരിയയുടേത്.

ആൻ മരിയ ഒരിക്കൽ ചോദിച്ചു

,”കുഞ്ചു,ആർ യു മാരീഡ്?”

“നോ”.

“വൈ?”

വീട്ടിലെ പ്രാരാബ്ധങ്ങൾ ,ഒരു കുടുംബമായി ജീവിക്കാനുള്ള ബുദ്ധിമുട്ടുകൾ അവൻ വിശദീകരിച്ചു.അവൾ എല്ലാം ഒരു കൊച്ചുകുട്ടിയുടെ ജിജ്ഞാസയോടെ കേട്ടിരിക്കും.

“നിനക്ക് ഗീതയെ വിവാഹം കഴിച്ചുകൂടെ?”

“പാടില്ല.ഞങ്ങൾ താഴ്ന്ന ജാതിയാണ്.”

“ജാതി?അതെന്താണ്?”

…………..

ഇന്ന് അവനില്ല.

ഇന്ത്യയിലെ ആചാരങ്ങൾ,ജാതി വ്യവസ്ഥകൾ എല്ലാം ആൻ മരിയക്ക് വളരെ താല്പര്യമുള്ള വിഷയങ്ങൾ ആയിരുന്നു.തിരുവിതാംകൂർ പ്രദേശങ്ങളിൽ ഈഴവ സ്ത്രീകൾക്ക് മാറുമറയ്ക്കാൻ അവകാശമില്ല എന്ന് കേട്ട് “ഇതെന്തു നിയമം?”എന്ന് ആശ്ചര്യപ്പെട്ടു.ആൻ മരിയയുടെ ചോദ്യങ്ങൾക്ക് പലപ്പോഴും മറുപടി പറയാൻ കുഞ്ചു വിഷമിച്ചു.

ദിവസവും എന്തെങ്കിലും ചോദ്യങ്ങൾ സംശയങ്ങൾ ആൻ മരിയയ്ക്ക് ഉണ്ടാകും.,”വാട്ട് ഈസ് ദാറ്റ് ?വാട്ട് ഈസ് ദിസ്?”

………

ആൻ മരിയ ഒരു കൊച്ചുകുട്ടിയെപ്പോലെ തേങ്ങിക്കരഞ്ഞു.ബ്രൈറ്റ് ഒന്നും മനസ്സിലാകാത്തതുപോലെ,ഇതൊന്നും തൻ്റെ വിഷയമല്ല,എന്ന ഭാവത്തിൽ നടന്നു.

പോലീസ് വന്നു

ഇൻക്വസ്റ്റും പോസ്റ്മാർട്ടവും നടന്നു.തലയിലെ മുറിവ് മൂലമാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിക്കപ്പെട്ടു.

കുഞ്ചു കടൽ പാലത്തിൽ നിന്നും വീണു തലയിടിച്ചു ഉണ്ടായതാണ് മുറിവ് എന്ന നിഗമനത്തിൽ ഒരു അപകടമരണമാണ് എന്ന് എഴുതി.

ശങ്കരൻ നായർക്ക് അത് വിശ്വാസമായില്ല.

“കാൽ വഴുതി വീണാൽ അത് വെള്ളത്തിലേക്കല്ലേ വീഴുക?.ഇത്രയും മാരകമായ മുറിവ് തലയിൽ ഉണ്ടാകുമോ?”

പോസ്റ്റുമാർട്ടം നടത്തിയെങ്കിലും എല്ലാം കൃത്യമായി തയാറാക്കിയ ഒരു പരിപാടി മാത്രമായിരുന്നു. ഇന്ത്യക്കാരായ പോലീസ്‌കാർ ബ്രിട്ടീഷ്‌കാരനായ സ്റ്റേഷൻ ഓഫിസർ പറഞ്ഞതുപോലെ എല്ലാം ചെയ്തു.നായർക്ക് എല്ലാം മനസ്സിൽ ആകുന്നുണ്ടായിരുന്നു.ബ്രൈറ്റിൻ്റെ അദൃശ്യമായ കൈകൾ ഇതിന് പിന്നിലുണ്ട് എന്ന് നായർ വിശ്വസിച്ചു.

ശങ്കരൻ നായരെ സംബന്ധിച്ചിടത്തോളം തൻ്റെ വലം കയ്യാണ് നഷ്ടപെട്ടത്.ജോലിക്കാരുടെ ഇടയിലും മുറുമുറുപ്പ് ഉയർന്നു.എല്ലാവര്ക്കും സമ്മതനായ ചെറുപ്പക്കാരനായിരുന്നു കുഞ്ചു.പലരും ബ്രൈറ്റിൻ്റെ കൈ ഈ സംഭവത്തിന് പിന്നിൽ ഉണ്ട് എന്ന് വിശ്വസിച്ചു.എന്നാൽ അത് തുറന്നു പറയാൻ അവർ ഭയപ്പെട്ടു. സംഭവത്തിന് ദൃക്‌സാക്ഷികൾ ആരും ഉണ്ടായിരുന്നില്ല.

ഇടക്ക് ഒന്നും അറിയാത്തതുപോലെ ബ്രൈറ്റ്‌ നായരോട് ചോദിച്ചു.

“വാട് ഹാപ്പെൻഡ് ടു കുഞ്ചു?”.അതൊരു കെണിയാണ്.കാര്യങ്ങളുടെ കിടപ്പ് സൂത്രത്തിൽ അറിയാനുള്ള ശ്രമമാണ്.

“ഒരു അപകടം പറ്റി.”ഒന്നും അറിഞ്ഞുകൂടാത്തതുപോലെ നായർ പറഞ്ഞു.

“ആർക്കും ഒന്നും മനസ്സിലായിട്ടില്ല.ഇഡിയറ്റ്സ് “. ബ്രൈറ്റ് മനസ്സിൽ പറഞ്ഞു.ഇന്ത്യക്കാർ വിഡ്ഢികളാണെന്ന് ബ്രൈറ്റ് വിശ്വസിക്കുകയും പറയുകയും ചെയ്യുമായിരുന്നു.

ഉടനെ തന്നെ നായർ പറഞ്ഞു,”ഒരു ഡബിൾ ബാരൽ ഗൺ ഉപയോഗിച്ച് ദൂരെ നിന്ന് വെടി വച്ചതുപോലെയുണ്ട് ആ മുറിവുകണ്ടാൽ.”

ബ്രൈറ്റിൻ്റെ മുഖം വലിഞ്ഞു മുറുകി.ദൃക്‌സാക്ഷികളില്ലെങ്കിലും വെടിയേറ്റാണ് കുഞ്ചു മരിച്ചതെന്ന് കണ്ടുപിടിക്കാൻ യാതൊരു വിഷമവുമില്ല.നായർക്ക് അത് മനസ്സിലായിട്ടുണ്ടാകുമോ?

“പക്ഷെ ,ഇത് വീണ് തലയടിച്ചു മുറിവുണ്ടായതാണ് എന്നാണ് ഡോക്ടർ പറയുന്നത് .”

ബ്രൈറ്റിന് ആശ്വാസമായി.നായർക്ക് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു.

കുഞ്ചുവിൻ്റെ മരണം ആൻ മരിയയെ വല്ലാതെ ഉലച്ചുകളഞ്ഞു.അവരുടെ മനസ്സിൻ്റെ താളം തെറ്റിയതുപോലെ ആയി. വല്ലാത്ത ഒരു കുറ്റബോധം അവരെ പിടികൂടി.താൻ കാരണമാണ് ഇതെല്ലം സംഭവിച്ചതെന്ന് ആൻ വിശ്വസിച്ചു.എങ്കിലും ആൻ ഇടക്കിടക്ക് എന്തു തെറ്റാണ് താൻ ചെയ്തത് എന്നു ചോദിച്ചു കൊണ്ടിരുന്നു.

മാനസികമായി തളർന്ന അവർ ബംഗ്ളാവിന് പുറത്തിറങ്ങാതെയായി.ചില ദിവസങ്ങളിൽ കാലത്തു് എഴുന്നേറ്റ് കുളിച്ചു റെഡിയായി കളരിപ്പയറ്റിനുള്ള ഡ്രസ്സ് ധരിച്ചു അവൾ കാത്തിരിക്കും.

പിന്നെ വേലക്കാർ വന്നു നിർബ്ബന്ധിച്ചു കൂട്ടികൊണ്ടുപോകണം. ഒന്നും ചെയ്തില്ലെങ്കിലും കുറ്റ ബോധം അവരെ കീഴടക്കി.എന്തുകൊണ്ടോ താൻ കാരണമാണ് കുഞ്ചു മരിച്ചതെന്ന് അവർ വിചാരിച്ചു, അങ്ങിനെ വിശ്വസിച്ചു.

ഇത് ഒരു അപകടമരണമല്ല.ഈ മരണത്തിനുപിന്നിൽ ജെയിംസ് ബ്രൈറ്റ് ആണന്ന് അവർക്ക് ഉറപ്പായിരുന്നു.ആൻ മരിയയുടെ അവസ്ഥ ബ്രൈറ്റ് അറിയുന്നുണ്ടായിരുന്നു.ഒന്നും മനസ്സിലാകാത്തതുപോലെ അയാൾ അഭിനയിച്ചു.കാര്യങ്ങൾ തൻ്റെ നിയന്ത്രണങ്ങൾക്ക് പുറത്തുപോകുമോ എന്ന ഭയം ബ്രൈറ്റിനെ അലട്ടി.തനിക്കെതിരായി എല്ലാവരും തിരിഞ്ഞിരിക്കുന്നു എന്ന തോന്നലിൽ ബ്രൈറ്റ് കോട്ടിനടിയിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന റിവോൾവറിൽ ധൈര്യം കണ്ടെത്തി.

ബ്രൈറ്റ് വേണ്ടിവന്നാൽ തന്നെയും കൊല്ലുമെന്ന് ആൻ ഭയന്നു.ഇംഗ്ലണ്ടിലേക്കുള്ള യാത്രക്ക് ഇനി മൂന്നാഴ്ച കൂടി കാത്തിരിക്കണം എന്നത് അവരെ വല്ലാതെ വിഷമിപ്പിച്ചു..

എത്രയും വേഗം തിരിച്ചുപോകണം.അതുമാത്രമായിരുന്നു ആൻ മരിയയുടെ മനസ്സിൽ.ഒരു കാലത്തു് തലശ്ശേരിയേയും അവിടുത്തെ ജനങ്ങളേയും വല്ലാതെ ഇഷ്ട്ടപെട്ട ആൻ മരിയയുടെ മനസ്സിൽ ഭയം നിറഞ്ഞൂ.

ശങ്കരൻ നായർ ആൻ മരിയയെ സമാധാനിപ്പിക്കാൻ പലതും പറഞ്ഞു നോക്കി.

പുറത്തിറങ്ങി നടക്കാനും സായാഹ്നങ്ങളിൽ ക്ലബ്ബിൽ പോകാനും നിർബ്ബന്ധിച്ചു.ഒരു കുഞ്ഞനിയത്തിയോടുള്ള സ്നേഹവും വാത്സല്യവും ആയിരുന്നു നായർക്ക് ആൻ മരിയയോട്.

പക്ഷെ എല്ലാം നിഷ്ഫലം ആയി.ടെൻഷൻ കൂടി കൂടി ഭക്ഷണംപോലും കഴിക്കാൻ വയ്യാത്ത അവസ്ഥയിലായി ആൻ .

എപ്പോഴും പാട്ടും ഡാൻസും എല്ലാമായി ജീവിതം ഒരു ആഘോഷമായി കൊണ്ടുനടന്ന ആൻ തികച്ചും മൗനിയായി മാറി, എല്ലാവരേയും ഭയത്തോടെ നോക്കി. സ്വന്തം നിഴലിനേപ്പോലും ഭയന്നു..

എല്ലാം കണ്ടും കേട്ടും സഹിക്കവയ്യാതെ നായർ അവരുടെ ഡോക്ടറെ വരുത്തി.പക്ഷെ ആൻ അവരെ കാണൻ വിസമ്മതിച്ചു.ടെൻഷൻ കുറയ്ക്കാൻ ഡോക്ടർ ഏതാനും മരുന്നുകൾ എഴുതിക്കൊടുത്തു.പക്ഷെ മരുന്നുകൾ ഒന്നും കഴിക്കാൻ ആൻ തയ്യാറല്ലായിരുന്നു.

ആൻ മരിയക്ക് ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോകാനുള്ള കാത്തിരിപ്പ് അസഹനീയമായി തോന്നി.എന്ത് ചെയ്യണം എന്നറിയാതെ നായരും വിഷമിച്ചു.ആൻ മരിയയെ അന്വേഷിച്ച് ജൂലി ടുബിയോസ് ബാസൽ മിഷനിൽ നിന്നും വന്നു. പക്ഷേ ആൻ അവരെ തിരിച്ചറിഞ്ഞില്ല.,യാതൊരു താല്പര്യവും കാണിച്ചില്ല.

ഒരു ദിവസം ആൻ മരിയയെ കാണാതായി.

വേലക്കാർ അവരെ അന്വേഷിച്ചു നടന്നു.മടുത്തപ്പോൾ ശങ്കരൻ നായരെ വിവരം അറിയിച്ചു.നായർ സ്വന്തം നിലക്ക് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും കിട്ടാതായപ്പോൾ ബ്രൈറ്റിനെ വിവരം അറിയിച്ചു.അയാൾ അത് കേട്ടതായി ഭാവിച്ചതേയില്ല.

ജോലിക്കാരും നായരും കൂടി ബംഗ്ലാവിലും പരിസര പ്രദേശങ്ങളിലും തേടി നടന്നു.ഏതാനും ആളുകളെ നഗരത്തിലും കടൽ തീരത്തും അന്വേഷിക്കാൻ അയച്ചു.യാതൊരു വിവരവും കിട്ടാതെ അവർ തിരിച്ചു വന്നു.

അവസാനം അടച്ചിട്ട ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ട് വാതിൽപൊളിച്ചു് അകത്തു കയറി നോക്കിയപ്പോൾ രക്തത്തിൽ കുളിച്ചു് ആൻ മരിയ ബാത്ടബ്ബിൽ കിടക്കുന്നു.മരിച്ചിട്ടു മണിക്കൂറുകൾ കഴിഞ്ഞിരുന്നു.

ഇംഗ്ലണ്ടിലേക്ക് പോകാൻ ഇനി ഒരാഴ്ചയേ ഉണ്ടായിരുന്നുള്ളു. കാത്തിരിക്കാൻ അവർക്ക് കഴിഞ്ഞില്ല.

കയ്യിലെ രക്തകുഴലുകൾ മുറിച്ചു് ആൻ മരിയ ആത്മഹത്യ ചെയ്യുകയായിരുന്നു.

വിവരം അറിഞ്ഞിട്ടും ജെയിംസ് ബ്രൈറ്റ് അനങ്ങിയില്ല.ഇതെന്ത് മനുഷ്യൻ?ജോലിക്കാർ തമ്മിൽ തമ്മിൽ പറഞ്ഞു.

എപ്പോഴും ശബ്ദമുഖരിതമായിരുന്ന ബംഗ്ലാവിൽ നിശ്ശബ്ദത ഘനീഭവിച്ചു.മരണത്തിൻ്റെ ഗന്ധവുംപേറി ഒരു വലിയ ശവകുടീരംപോലെ ആയി ആ ബംഗ്ലാവ്.ജോലിക്കാരെ സംബന്ധിച്ചിടത്തോളം ഓടിച്ചാടി അവരുടെക്കൂടെ കളിച്ചുരസിച്ചു നടന്ന അവരുടെ മാഡം ഇനി തിരിച്ചുവരില്ല എന്ന അറിവ് അസഹനീയമായിരുന്നു.

ആരോടും യാത്ര പറയാതെ അവരുടെ ആൻ മാഡം പോയി.

നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബ്രൈറ്റിന് താല്പര്യമില്ലാത്തതുകൊണ്ട്

ആൻ മരിയയുടെ ബോഡി ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയില്ല.പ്രകാശം മങ്ങിത്തുടങ്ങിയ ഒരു സായാഹ്നത്തിൻറെ നഷ്ടം പോലെ തലശ്ശേരിയിലെ ആംഗ്ലോ ഇൻഡ്യൻ സിമിത്തേരിയിൽ അവൾ തനിച്ചു് ഉറങ്ങി.

എപ്പോഴും തൻ്റെ പിറകെ “മിസ്റ്റർ നായർ”, എന്നും വിളിച്ചു ഓടി നടന്ന ആൻ ഇനി തിരിച്ചുവരില്ല എന്നോർക്കുമ്പോൾ നായരുടെ കണ്ണുകൾ നിറയും.ശങ്കരൻ നായരുടെ മകൾ ഗീതയെ വലിയ കാര്യമായിരുന്നു ആൻ മരിയയ്ക്ക്.ഇടക്കിടക്ക് മകളെക്കുറിച്ചു് നായരോട് ചോദിച്ചുകൊണ്ടിരിക്കും.ഇന്ന് എല്ലാംവേദനിപ്പിക്കുന്ന ഓർമ്മകൾമാത്രമായി..

എല്ലാവർക്കും എല്ലാം അറിയാമായിരുന്നുവെങ്കിലും ആരും ഒന്നും അറിയാത്ത രീതിയിൽ പെരുമാറി.

ഇപ്പോൾ പഴയതുപോലെ നായരും ബ്രൈറ്റും സായാഹ്നങ്ങളിൽ നടക്കാൻ ഒന്നിച്ചു് പോകാറില്ല.ചിലപ്പോൾ ബ്രൈറ്റ് നാരായണൻ മേസ്ത്രിയെ കൂടെ കൂട്ടും.അല്ലെങ്കിൽ പട്ടണത്തിലേക്കോ തലശ്ശേരിയിലെ കടൽപ്പാലത്തിലേക്കോ തനിച്ചു പോകും.

ഇരുട്ടിൻ്റെ നിഴലുകൾ വീണുതുടങ്ങിയ ഒരു സായാഹ്നത്തിൽ നായർ ആൻ മരിയയെ സംസ്കരിച്ച ആംഗ്ലോ ഇന്ത്യൻ സിമിത്തേരിക്ക് മുൻപിലൂടെ തൻ്റെ വീട്ടിലേക്ക് നടന്നു.അവിടെ മങ്ങിയ വെളിച്ചത്തിൽ ആരോ ആൻ മരിയയുടെ കല്ലറക്ക് മുൻപിൽ നിൽക്കുന്നു.നായർ റോഡിൽ ഒരരികിലേക്ക് മാറി നിന്നു.നായർ ഞെട്ടിപ്പോയി.

അതെ ,അത് ജെയിംസ് ബ്രൈറ്റ് ആണ്.

അയാൾ കരയുകയാണ്.

അയാൾക്ക്‌ ഭ്രാന്താണോ?

എന്ത് തരം സ്വഭാവമാണ് ഇയ്യാളുടേത്.?.

അല്പസമയം കഴിഞ്ഞു ജെയിംസ് ബ്രൈറ്റ് പുറത്തേക്കു പോയി.നായർക്ക് ആൻ മരിയയുടെ കല്ലറയുടെ അടുത്തേക്ക് പോകണം എന്ന് തോന്നി.

അവിടെ ഭംഗിയായി കല്ലറയിൽ എഴുതി വച്ചിരിക്കുന്നു.

ആൻ മരിയ ബ്രൈറ്റ്.

ജനനം……

എന്തോ ഒരു വികാരത്തള്ളലിൽ അവിടെ അടുത്ത് ഇളകി കിടന്നിരുന്ന ആരുടെയോ ഒരു ശിലാഫലകം നായർ പൊക്കി എടുത്തു.ആൻ മരിയയുടെ കല്ലറയിൽ എഴുതി വച്ചിരുന്ന ബ്രൈറ്റ് എന്ന വാക്ക് ആ ശിലാഫലകം കൊണ്ട് നായർ മറച്ചു. കുറച്ചു ദൂരേക്ക് മാറി നിന്നു നോക്കി.ഇപ്പോൾ ബ്രൈറ്റ് എന്ന വാക്ക് ആരും കാണില്ല.

നായർ ഒരു കിതപ്പോടെ പുറത്തേക്ക് നടന്നു.

കണ്ണുനീർ കൊണ്ട് കാഴ്ചകൾ മറയുന്നു.

ഇരുട്ടിൻ്റെ മൂടുപടം തലശ്ശേരി പട്ടണത്തെ മൂടി. നായർ നടന്നു വീട്ടിലേക്ക്.

വിധിയുടെ വിളയാട്ടം എന്നല്ലാതെ എന്തുപറയാൻ?

ശങ്കരൻ നായർ അപ്പോൾ അറിഞ്ഞില്ല താൻ ഒരിക്കൽക്കൂടി മറ്റൊരു സ്ഥലത്തു് ഒരു ശിലാഫലകം സ്ഥാപിക്കേണ്ടിവരും എന്ന്……..

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

 

അനു എലിസബത്ത് തോമസ്, മലയാളം യുകെ ന്യൂസ് ടീം

ഡിസംബർ 12 ന് നടക്കുന്ന യുകെ പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് വോട്ട് ചെയ്യില്ല എന്ന് പ്രഖ്യാപിച്ച ബ്രിട്ടീഷ് ഹിന്ദു വോട്ടർമാരെ അനുനയിപ്പിക്കാൻ ശ്രമം. കാശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ പ്രമേയം പാസാക്കിയതാണ് വോട്ടർമാർക്കിടയിൽ ലേബർ പാർട്ടിയോട് എതിർപ്പിന് കാരണമായി തീർന്നത്.

ഓഗസ്റ്റ് അഞ്ചിന് ഇന്ത്യാ ഗവൺമെന്റ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടർന്ന്, തർക്കപ്രദേശത്ത് മാനുഷിക പ്രതിസന്ധിയുണ്ടെന്നും കശ്മീരിലെ ജനങ്ങൾക്ക് സ്വയം നിർണ്ണയത്തിനുള്ള അവകാശം നൽകണമെന്നും ലേബർ പാർട്ടി അംഗങ്ങൾ സെപ്റ്റംബറിൽ നടന്ന പാർട്ടി സമ്മേളനത്തിൽ പ്രമേയം പാസാക്കിരുന്നു. ഇത് ഹിന്ദു സമുദായങ്ങളിൽ നിന്ന് കടുത്ത രോഷത്തിന് ഇടയാക്കി. പാർട്ടി ഇന്ത്യൻ വിരുദ്ധവും ഹിന്ദു വിരുദ്ധവുമാണെന്ന് പ്രചരിക്കുവാൻ പ്രമേയം കാരണമായി തീർന്നു.

ഒരു പ്രമുഖ ഹൈന്ദവ സംഘടനയുടെ വിമർശനത്തെത്തുടർന്ന് ലേബർ പാർട്ടി ഇപ്പോൾ കോൺഫറൻസ് പ്രമേയത്തിൽ നിന്ന് അകന്നുനിൽക്കുകയാണ്. ഹിന്ദു കൗൺസിൽ യുകെ ചെയർമാൻ ഉമേഷ് ചന്ദർ ശർമ ബിബിസി റേഡിയോ 4 ന്റെ ടുഡേ പ്രോഗ്രാമിനോട് പറഞ്ഞു, “മിക്ക ഹിന്ദുക്കളും ലേബർ പാർട്ടിയുടെ നിലപാടിൽ വളരെയധികം അസ്വസ്ഥരാണ്. രാഷ്ട്രീയ നിഷ്പക്ഷത പുലർത്തുന്ന ചാരിറ്റിയും ഇതിനെതിരാണ്. സാധാരണയായി ലേബർ പാർട്ടിക്ക് വോട്ടുചെയ്യുന്ന ചിലർ പ്രശ്‌നം കാരണം കൺസർവേറ്റീവുകൾക്ക് വോട്ടുചെയ്യുമെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.

കാശ്മീർ ജനതയുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും ഭാവി സുരക്ഷിതമാക്കുകയും സമാധാനപരമായ പരിഹാരം ഇന്ത്യയും പാകിസ്ഥാനും സംയുക്തമായി കൈക്കൊള്ളണം എന്നാണ് പാർട്ടിയുടെ നിലപാട് എന്ന് ലേബർ പാർട്ടി ചെയർമാൻ ഇയാൻ ലവേറി അറിയിച്ചു. മറ്റൊരു രാജ്യത്തിന്റെ രാഷ്ട്രീയകാര്യങ്ങളിൽ ബാഹ്യഇടപെടലിൽ താൽപര്യമില്ലെന്നും ഇന്ത്യാ വിരുദ്ധമോ പാകിസ്ഥാൻ വിരുദ്ധമോ ആയ നിലപാടുകൾ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ : പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങൾ മൂന്നാഴ്ചയോളം വീടുകളിൽ നിന്ന് മാറി താമസിക്കേണ്ടതു ആവശ്യമായി വന്നിരിക്കുകയാണ്. ജനങ്ങളെ സുരക്ഷിതമായി പലയിടങ്ങളിൽ നിന്നും മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്. 1900 ത്തോളം പേരെയാണ് ഡോൺകാസ്റ്റർ ഏരിയയിൽ നിന്നും മാത്രം മാറ്റി പാർപ്പിച്ചിരിക്കുന്നത്. ഫിഷ്ലേയ്ക്ക് ഗ്രാമത്തെ ആണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. ഏകദേശം ഇരുന്നൂറോളം സൈനിക പ്രവർത്തകർ സൗത്ത് യോർക്ക്ഷെയറിൽ പ്രളയ നിയന്ത്രണ പ്രവർത്തനങ്ങളെ സഹായിക്കാനായി എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രളയ ബാധിത പ്രദേശമായ സ്റ്റെയിൻഫോർത് സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രിക്കെതിരെ ജനങ്ങൾ രോഷാകുലരാണ്. എന്നാൽ ജനങ്ങളുടെ വികാരത്തെ മാനിക്കുന്നുവെന്നും പ്രധാനമന്ത്രി ജോൺസൺ രേഖപ്പെടുത്തി.

അധികൃതരിൽ നിന്നും വേണ്ടത്ര സഹായങ്ങൾ ലഭിക്കുന്നില്ലെന്ന് ഫിഷ്ലേയ്ക്ക് ഗ്രാമത്തിലെ പ്രളയബാധിത പ്രവർത്തനങ്ങളെ ക്രോഡീകരിക്കുന്ന ഷെല്ലി ബെനിറ്റ്സൺ കുറ്റപ്പെടുത്തി. എന്നാൽ പ്രധാനമന്ത്രി തന്റെ എല്ലാ സഹായങ്ങളും സന്ദർശനത്തിനിടയിൽ വാഗ്ദാനം ചെയ്തു. ജനങ്ങൾക്ക് വീടുകളിലേക്ക് മടങ്ങാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കും എന്ന് ഡോൺകാസ്റ്റർ കൗൺസിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.

എന്നാൽ വീണ്ടും മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ഇത് പ്രളയബാധിത പ്രദേശങ്ങളെ വീണ്ടും രൂക്ഷമായി ബാധിക്കുമെന്നാണ് നിഗമനം. ഡോൺകാസ്റ്ററിൽ ഏകദേശം അഞ്ഞൂറോളം ഭവനങ്ങൾ വെള്ളത്തിനടിയിലാണ്. ഫിഷ്‌ലേയ്ക്ക് ഗ്രാമത്തിൽനിന്നും നൂറോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. ഗ്രാമത്തിലേക്കുള്ള റോഡുകളെല്ലാം തന്നെ അടച്ചിരിക്കുകയാണ്. ഗവൺമെന്റ് കഴിഞ്ഞ ദിവസം അടിയന്തര യോഗം കൂടി ആവശ്യമായ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ബോറിസ് ജോൺസന്റെ പ്രഖ്യാപനങ്ങളെല്ലാം വൈകിപ്പോയെന്ന കുറ്റപ്പെടുത്തലുകളും ഉയർന്നിട്ടുണ്ട്. ദുരിതബാധിതർക്ക് ആവശ്യമായ സാധനങ്ങളുടെ ശേഖരണം പല സ്ഥലങ്ങളിലും നടക്കുന്നുണ്ട്.

 

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- കന്നാബിസ് ചെടിയിൽ നിന്നുമുള്ള രണ്ടു മരുന്നുകളുടെ ഉപയോഗത്തിന് എൻഎച്ച്എസ് അംഗീകാരം. എപ്പിലെപ്സി, മൾട്ടിപ്പിൾ സ്ക്ലിറോസിസ് തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളാണ് ഇവ. ചാരിറ്റി സംഘടനകൾ ഈ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. രണ്ടു മരുന്നുകളും ബ്രിട്ടനിൽ തന്നെ നിർമിക്കുന്നവയാണ്. കുട്ടികളിലെ എപ്പിലെപ്സി രോഗത്തിന് സഹായമായ മരുന്നാണ് എപ്പിഡിയോലെക്സ്. ഈ മരുന്നിന്റെ ഉപയോഗം സെപ്റ്റംബർ മുതൽ യൂറോപ്പിൽ അനുവദിച്ചിട്ടുള്ളതാണ്. ഈ മരുന്നിന് ഒരു വർഷം 5000 മുതൽ 10000 പൗണ്ട് വരെ രോഗികൾക്ക് പണച്ചെലവ് ഉണ്ട്. എന്നാൽ നിർമ്മാണ കമ്പനികൾ ഇതിൽ കുറഞ്ഞ ഒരു വിലയ്ക്ക് എൻ എച്ച് എസുമായി കരാറിൽ ഏർപ്പെട്ടിരിക്കുകയാണ്.


ഈ മരുന്നിന്റെ ഉപയോഗം ഒരുപാട് രോഗികൾക്ക് സഹായകരമാകും എന്നാണ് പൊതുവേയുള്ള നിഗമനം. കന്നാബിസിലെ മുഖ്യ ഉത്തേജക വസ്തുവായ റ്റിഎച്ച് സിയുടെ സാന്നിദ്ധ്യം ഈ മരുന്നുകളില്ല. എൻ എച്ച് എസിന്റെ ഡ്രഗ് അഡ്വൈസറി ബോർഡായ ‘ നൈസ് ‘ ആണ് മരുന്നുകളെ സംബന്ധിക്കുന്ന തീരുമാനം കൈക്കൊള്ളുന്നത്. രണ്ടാമത്തെ മരുന്നായ സാറ്റിവെക്സ് എന്ന മൗത്ത് സ്പ്രേ മൾട്ടിപ്പിൾ സ്ക്ലിറോസിസിലെ മസിൽ പ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്നതാണ്.

ഈ തീരുമാനത്തെ വൈദ്യ രംഗത്തെ പ്രമുഖർ സ്വാഗതം ചെയ്തിരിക്കുകയാണ്. ഗ്രേറ്റ്‌ ഓർമോണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ന്യൂറോളജി ഡിപ്പാർട്മെന്റ് ഹെഡ് പ്രൊഫസർ ഹെലൻ ക്രോസ്സ് ഈ തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. എപ്പിലെപ്സി രോഗികൾക്ക് ഇത് ഒരു സന്തോഷവാർത്ത ആണെന്ന് ഡോക്ടർമാർ പറഞ്ഞു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : യുകെ പൊതുതിരഞ്ഞടുപ്പ് പ്രചാരണത്തിൽ ഇടപെടരുതെന്ന് ഹിന്ദു ദേശീയ പാർട്ടിക്ക് ബ്രിട്ടീഷ് ഇന്ത്യക്കാരുടെ മുന്നറിയിപ്പ്. ഇന്ത്യയുടെ ഭരണകക്ഷിയായ ബിജെപിയുടെ യുകെ സപ്പോർട്ട് ഗ്രൂപ്പ് തങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ബ്രിട്ടനിലെ ഇന്ത്യക്കാർ പറയുന്നു. കഴിഞ്ഞയാഴ്ച, ഇന്ത്യയുടെ ഭരണകക്ഷിയായ ഹിന്ദു ദേശീയ പാർട്ടിയായ ബിജെപിയുടെ യുകെ സപ്പോർട്ട് ഗ്രൂപ്പ്, 48 സീറ്റുകളിൽ ടോറികൾക്കായി പ്രചാരണം നടത്തുകയുണ്ടായി. ലേബർ പാർട്ടിക്കെതിരെ വോട്ടുചെയ്യാൻ പ്രേരിപ്പിച്ച് ബ്രിട്ടീഷ് ഹിന്ദുക്കൾക്കിടയിൽ വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും പ്രചരിച്ചിരുന്നു. യുകെയിൽ ഗുജറാത്തി ഹിന്ദുക്കൾ കൂടുതലുള്ള വടക്ക്-പടിഞ്ഞാറൻ ലണ്ടൻ നഗരപ്രാന്തമായ ഹാരോയിലെ ആളുകൾ, യുകെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപി നടത്തുന്ന ഇടപെടലിനെ വിമർശിച്ചു.’ അവർ ഇവിടുത്തെ രാഷ്ട്രീയത്തിൽ ഇടപെടേണ്ടതില്ല.’ 67 കാരനായ സുരേഷ് മോർജാരിയ പറഞ്ഞു. ഇന്ത്യയിൽ അവർക്ക് ഇഷ്ടമുള്ളത് ചെയ്യാൻ കഴിയുമെന്നും എന്നാൽ ഇത് മറ്റൊരു രാജ്യം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2011 ലെ സെൻസസ് അനുസരിച്ച് ഹാരോ പ്രദേശത്തെ ജനസംഖ്യയുടെ 26.4% ബ്രിട്ടീഷ് ഇന്ത്യക്കാരാണെന്നതിനാൽ, ബിജെപി വ്യക്തമായി ലക്ഷ്യമിടുന്ന പ്രദേശം കൂടിയാണിത്. എന്നാൽ അവിടുത്തെ ഒട്ടുമിക്ക എല്ലാവരും ബിജെപിയുടെ ഗ്രൂപ്പിന്റെ ഇടപെടലിനെ വിമർശിക്കുകയാണ് ചെയ്തത്. “ഇത് തെറ്റാണ്,” 34 കാരനായ കമലേഷ് നായി പറഞ്ഞു. ബിജെപി സപ്പോർട്ട് ഗ്രൂപ്പിന്റെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങളുടെ സ്വാധീനത്തെക്കുറിച്ചും ജനങ്ങൾ ആശങ്കാകുലരാണ്. മുതിർന്നവരെയാണ് ഇത് കൂടുതൽ സ്വാധീനിക്കുന്നതെന്ന് അവർ വെളിപ്പെടുത്തുകയുണ്ടായി. വംശീയമോ മതപരമോ ആയ വോട്ട് ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കരുതെന്ന് 78കാരിയായ സൈറ അൻവർ പറഞ്ഞു. ആളുകൾ സ്വയം ചിന്തിച്ചാണ് വോട്ട് രേഖപ്പെടുത്തുന്നതെന്നും അതിനാൽ തന്നെ ഏത് പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് അവർ ഇപ്പോഴും ആലോചിച്ചുകൊണ്ടിരിക്കുന്നുവെന്നും അവർ പറഞ്ഞു.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

കേംബ്രിഡ്ജിലെ ഇന്ത്യൻ റിസർച്ച് സ്കോളർ ആയ ആസിയ ഇസ്ലാം, ഹോം ഓഫീസിൽ നൽകിയ ലീവ് എക്സ്റ്റൻഷൻ ആപ്ലിക്കേഷൻ ലെറ്റർ ആണ്, കൂടുതൽ കാലം യുപിഎയുടെ പുറത്താണ് ചെലവഴിച്ചത് എന്ന കാരണത്താൽ ഓഫീസ് അധികൃതർ നിരസിച്ചത്. അനിശ്ചിതകാലത്തേക്ക് ലീവ് നീട്ടി ചോദിച്ചുകൊണ്ട് യുകെ ഹോം ഓഫീസിലാണ് ആസിയ കത്തയച്ചത്. എന്നാൽ യുകെയിലെ സ്ഥിരതാമസം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ തള്ളിക്കൊണ്ട് ആസിയക്ക് ഓഫീസ് മറുപടി കത്ത് നൽകി. ഇതിൽ പ്രതിഷേധിച്ച് നൂറുകണക്കിന് അക്കാദമിക്കുകളും വിദ്യാർത്ഥികളും ഗവേഷകരും ഒപ്പിട്ട കത്ത് യുകെ ഹോം ഓഫീസിലേക്ക് അയച്ചു. നടപടി പിൻവലിക്കണമെന്നും മിസ്സ്‌ ഇസ്ലാമിന് തുടർന്നും യുകെയിലെ സ്ഥിരതാമസത്തിന് സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്.

31 കാരിയായ ആസിയ പറയുന്നു” ജൻഡർ ക്ലാസ്സ് ആൻഡ് ലേബർ ഇൻ ന്യൂ എക്കോണമി ഓഫ് അർബൻ ഇന്ത്യ എന്ന വിഷയത്തിൽ തന്റെ റിസർച്ച് ആവശ്യത്തിനു വേണ്ടിയാണ് കൂടുതൽ സമയം ന്യൂഡൽഹിയിൽ ചിലവഴിക്കേണ്ടി വന്നത്. ഇത് സംബന്ധിച്ച രേഖകൾ ഹോം ഓഫീസിൽ സമർപ്പിച്ചതും ആണ് എന്നാൽ അത് ചെവിക്കൊള്ളാൻ അധികൃതർ തയ്യാറല്ല. ഇത് സംബന്ധിച്ച് ഞെട്ടലും ദുഃഖവും അവർ ട്വിറ്ററിലൂടെ രേഖപ്പെടുത്തി. ഐ എൽ ആർ ആപ്ലിക്കേഷന് വേണ്ടി അവർക്ക് ഏകദേശം 3500 ഓളം പൗണ്ട് ചെലവായിട്ടുണ്ട്.

 

ഇന്ത്യയിലേക്ക് മടങ്ങി പോയി പഴയ സൗഹൃദങ്ങൾ ഒക്കെ പൊടിതട്ടിയെടുത്ത് അവിടെത്തന്നെ താമസിക്കാനാണ് അധികൃതർ നൽകിയ കത്തിൽ പറയുന്നത്.ലീവ് നീട്ടി കൊടുക്കുന്നതിനേക്കാൾ നല്ലത് എന്നെന്നേക്കുമായി മടങ്ങി പോകുന്നതാണ് എന്നും കത്തിൽ പരാമർശിക്കുന്നു.

10 വർഷത്തോളമായി യുകെയിൽ താമസിക്കുന്ന ഗവേഷകയെ അപമാനിക്കരുത് എന്നും, യുകെ വളർത്തിക്കൊണ്ടുവന്ന മിടുക്കിയായ സ്കോളറെ തിരികെ പറഞ്ഞയക്കുന്നത് രാജ്യത്തിനുതന്നെ നഷ്ടമാണെന്നും, ഈ പ്രവൃത്തി യുകെ ഗവൺമെന്റിന്റെ ആഗോള ബ്രിട്ടൺ എന്ന ദർശനത്തിന് എതിരാണെന്നും അക്കാദമിക സമൂഹം നൽകിയ തുറന്ന കത്തിൽ പറയുന്നു.

അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി യിൽ നിന്നും അക്കാദമിക മികവിന് സക്കീർഹുസൈൻ മെഡൽ വാങ്ങിയ ആസിയയ്ക്ക് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് മികച്ച ഡിഗ്രി പെർഫോമൻസിനുള്ള അവാർഡും ലഭിച്ചിരുന്നു. ആസിയ ഇപ്പോൾ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗേറ്റ് സ്കോളർ ആണ്.

ജ്യോതിലക്ഷ്മി എസ് നായർ, മലയാളം യുകെ ന്യൂസ് ടീം

ബി ബി സി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ മാധ്യമങ്ങളുടെ സ്വകാര്യതാ ലംഘനങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഹിലരി ക്ലിന്റണും മകൾ ചെൽസിയയും. ” കഴിഞ്ഞ മൂന്ന് വർഷമായി മാധ്യമങ്ങളിൽ മേഗൻ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ ആണ്. തന്റെ പ്രീയപ്പെട്ട അച്ഛന് മേഗൻഅയച്ച കത്ത് പോലും മാധ്യമങ്ങൾ ചോർത്തുകയുണ്ടായത് ഹൃദയഭേദകവും ധാർമികതയ്ക്ക് നിരക്കാത്തതുമാണ്. ” ഹിലരി പറഞ്ഞു.

വംശീയമായി അപമാനിക്കുന്ന , ലൈംഗികതയുടെ മേമ്പൊടി ചേർത്ത വാർത്തകൾ ആണ് കഴിഞ്ഞ കുറെ നാളുകളായി ബ്രിട്ടിഷ് മാധ്യമങ്ങൾ മേഗൻ രാജകുമാരിക്ക് എതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ഭർത്താവ് ഹാരി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ ആണ് ഹിലരിയും മകൾ ചെൽസിയും തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയത്.

” സ്വന്തം മകളെ എന്ന പോലെ മേഗനെ ചേർത്ത് പിടിക്കാൻ താൻ ആഗ്രഹിക്കുന്നു. എന്നിട്ട് അവളോട് പറയണം ഈ പ്രതിസന്ധി ഘട്ടങ്ങളെ ധീരമായി നേരിടണമെന്ന്. പ്രതീക്ഷ കൈവിടരുത് എന്ന് ” ഹിലരി കൂട്ടിച്ചേർത്തു.

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് മൂന്നുമാസത്തേക്ക് ക്യാൻസൽ ചെയ്യാനുള്ള തീരുമാനം ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും. ട്രാൻസ്പോർട്ട് മിനിസ്റ്റർ ഷെയിൻ റോസ് ആണ് ഈ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. നേരത്തെയുള്ള നിയമങ്ങളിൽ മദ്യപിച്ച് വാഹനമോടിക്കുന്ന എല്ലാവരുടെയും ലൈസൻസ് ഇല്ലാതാക്കി യിരുന്നില്ല. പെനാൽറ്റി നൽകി വിട്ടയയ്ക്കുകയാണ് ചെയ്തിരുന്നത്. പുതിയ നിയമമനുസരിച്ച് മദ്യപിച്ച് വാഹനമോടിച്ചു പിടിച്ചാൽ മൂന്ന് മാസത്തേക്ക് പിന്നീട് വണ്ടിയോടിക്കാൻ സാധിക്കുന്നതല്ല. മദ്യപിച്ച് വാഹനമോടിക്കുന്നതിനെ തുടർന്നുണ്ടാകുന്ന അപകടങ്ങളുടെ എണ്ണം കുറയ്ക്കാൻ ആണ് പുതിയ നിയമം നിലവിൽ വരുന്നത്.

മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ പ്രശ്നം അയർലൻഡിൽ അതി രൂക്ഷമാണെന്ന് റോഡ് സേഫ്റ്റി അതോറിറ്റി വക്താവ് മൊയാഗ് മർഡോക്ക് രേഖപ്പെടുത്തി. 39% റോഡപകടങ്ങളും മദ്യപിച്ച് വാഹനമോടിക്കുന്നതിനെ തുടർന്നുണ്ടാകുന്നതാണെന്നും അവർ പറഞ്ഞു. ഗവൺമെന്റ് റോഡ് സേഫ്റ്റി സ്ട്രാറ്റജിയുടെ ഭാഗമായാണ് ഈ തീരുമാനം നടപ്പിലാക്കുന്നതെന്നും അവർ രേഖപ്പെടുത്തി.  മദ്യപിച്ച് വാഹനം ഓടിക്കുന്നതിനെ തുടർന്ന് റോഡുകളിൽ മനുഷ്യജീവൻ കുരുതികൊടുക്കുന്നത് തടയുകയും മരണനിരക്ക് 2020 -ഓടെ പ്രതിവർഷം   124 -ൽ കുറയ്ക്കുകയുമാണ് ഗവൺമെൻറ് ലക്ഷ്യമിടുന്നത്.

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ക്രിസ്മസിന്റെ ഭാഗമായി ബ്രിട്ടനിൽ ആയിരത്തോളം തൊഴിലാളികൾക്ക് വേതന വർദ്ധനവ്. “റിയൽ ലിവിങ് വേജ് ” ക്യാമ്പയിനിൽ അംഗങ്ങളായ തൊഴിലുടമകളുടെ തൊഴിലാളികൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. യു കെയിൽ മണിക്കൂറിന് മുപ്പതു പെൻസ് എന്നുള്ളത് ഒൻപതര പൗണ്ടായി ഉയർത്തിയിരിക്കുകയാണ്. ലണ്ടനിൽ മണിക്കൂറിന് ഇരുപതു പെൻസ് എന്നുള്ളത് 10.75 പൗണ്ടായി ഉയർത്തിയിരിക്കുകയാണ്. 18 വയസ്സിന് മുകളിലുള്ള എല്ലാ തൊഴിലാളികൾക്കും അർഹമായ ഈ വേതന വർദ്ധനവ്, അവരുടെ ജീവിത ആവശ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നിശ്ചയിച്ചിരിക്കുന്നത്. ലിവിങ് വേജ് ഫൗണ്ടേഷനിൽ ഇപ്പോൾ തന്നെ ഏകദേശം ആറായിരത്തോളം സംഘടനകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രിസ്റ്റൽ പാലസ് ഫുട്ബോൾ ക്ലബ്, ഹിസ്‌കോസ്‌ ഇൻഷുറർ, വെൽഷ് വാട്ടർ, ലണ്ടൻ സിറ്റി എയർപോർട്ട് തുടങ്ങിയവ അവയിൽ ചിലതാണ്.

ഏകദേശം രണ്ട് ലക്ഷത്തി പതിനായിരത്തോളം തൊഴിലാളികൾക്ക് ഈ പദ്ധതിയിലൂടെ മെച്ചം ഉണ്ടാകുമെന്നാണ് ലിവിങ് വേജ് ഫൗണ്ടേഷൻ അറിയിക്കുന്നത്. ലിവിങ് വേജ് ഫൌണ്ടേഷന്റെ ക്രമപ്രകാരമുള്ള വേതനം നൽകാത്ത വരുടെ എണ്ണം 22 ശതമാനത്തിൽനിന്നും 19 ശതമാനായി കുറഞ്ഞിരിക്കുകയാണ്. അതായതു ഇപ്പോഴും 5.2 മില്യൺ തൊഴിലാളികൾക്കു റിയൽ ലിവിങ് വേജ് പ്രകാരമുള്ള വേതനം ലഭിക്കുന്നില്ല. ഡിസംബർ 12 ന് നടക്കുന്ന ജനറൽ ഇലക്ഷനിൽ ദേശീയ തൊഴിൽ വേതനം ഒരു മുഖ്യ പ്രചാരണ വിഷയമായി മാറിയിരിക്കുകയാണ്. ദേശീയ തൊഴിൽ വേതനം മണിക്കൂറിൽ 8.21 പൗണ്ടായാണ് ഗവണ്മെന്റ് നിശ്ചയിച്ചിരിക്കുന്നത്. ഇത് 25 വയസ്സിന് മുകളിലുള്ള തൊഴിലാളികൾക്ക് മാത്രമാണ് ലഭിക്കുന്നത്. എന്നാൽ ഇതു തൊഴിലാളികൾക്ക് മതിയാവുകയില്ല എന്ന തീരുമാനത്തിലാണ് ലിവിങ് വേജ് ഫൗണ്ടേഷൻ ” റിയൽ ലിവിങ് വേജ് ” എന്ന പദ്ധതിയുമായി മുന്നോട്ടു വന്നത്.

2024 ഓടുകൂടി ദേശീയ തൊഴിൽ വേതനം മണിക്കൂറിൽ 10.4 പൗണ്ടായി ഉയർത്തുമെന്നും, അതോടൊപ്പം ആനുകൂല്യം ലഭിക്കാനുള്ള പ്രായം 21 വയസ്സായി കുറയ്ക്കുമെന്നും കൺസർവേറ്റീവ് പാർട്ടി ഉറപ്പു നൽകിയിരിക്കുകയാണ്. ലേബർ പാർട്ടി തുല്യമായ വാഗ്ദാനങ്ങൾ ഇലക്ഷനിൽ നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് 18 വയസ്സിൽ താഴെയുള്ള തൊഴിലാളികൾക്ക് 4.35 പൗണ്ട് പാത്രമാണ് മണിക്കൂറിൽ നൽകുന്നത്. ഇലക്ഷനോടനുബന്ധിച്ച് ദേശീയ തൊഴിൽ വേതനം ഒരു മുഖ്യ ചർച്ചാവിഷയം ആയി മാറിയിരിക്കുകയാണ്.

23,500ൽ അധികം തൊഴിലാളികളുള്ള ഇരുമ്പ് നിർമാണക്കമ്പനിയായ ജിൻഗിയെക്ക് ഏകദേശം 4.4 ബില്യൺ ആസ്തിയുണ്ട്. എൺപതിലധികം രാജ്യങ്ങളിൽ എക്സ്പോർട്ട് ഉള്ള കമ്പനി ബ്രിട്ടൻ സ്റ്റീലിന്റെ തലവര മാറ്റാൻ ഒരുങ്ങുകയാണ്. നാലായിരത്തിലധികം തൊഴിലാളികളാണ് സ്‌ക്യൂന്ത്രോപിലും ടീ സൈഡിലും ആയി ബ്രിട്ടീഷ് കമ്പനിക്കുള്ളത്. കഴിഞ്ഞ കുറെ നാളുകളായി തകർച്ച നേരിടുന്ന കമ്പനി കഴിഞ്ഞ മേയ് മുതൽ സർക്കാരാണ് ഏറ്റെടുത്തു നടത്തുന്നത്.

ജിൻഗിയെ ഗ്രൂപ്പ് ചെയർമാൻ ആയ ലീ ഗാൻപോ പറയുന്നു വരുന്ന ഒരു ദശാബ്ദ കാലത്തേക്ക് 1.2 ബില്യൺ പൗണ്ട് ചെലവഴിച്ച് കമ്പനിയുടെ പരിസ്ഥിതി പ്രകടനവും എഫിഷ്യൻസിയും വർധിപ്പിക്കാനും, മെഷീനറി എക്സ്പോർട്ട് എന്നിവയ്ക്ക് മുൻതൂക്കം കൊടുക്കാനും അതുവഴി ആഗോള വിപണിയിൽ കൂടുതൽ മത്സരാധിഷ്ഠിത ഊർജസ്വലവും ആക്കാനും ആണ് കമ്പനിയുടെ തീരുമാനം. കഴിവിന്റെ പരമാവധി തൊഴിലാളികൾക്ക് തൊഴിൽ അവസരങ്ങൾ നൽകും.പുതിയ വിപണികളുടെയും ഉൽപന്നങ്ങളുടെയും ഒരു മാനം ഇത് ബ്രിട്ടന് തുറന്ന് നൽകും.

വാണിജ്യ മന്ത്രിയായ ആൻഡ്രിയ ലിഡ്സൺ ജിൻഗിയെ ചെയർമാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവിലുള്ള തൊഴിലാളികൾക്ക് തൊഴിൽ അവസരങ്ങൾ നിഷേധിക്കപ്പെടില്ല എന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അവർ ഉറപ്പു നൽകി. രാജ്യത്തിന്റെ മൂന്നിലൊന്ന് സ്റ്റീൽ ഉത്പാദനം ഇനി കമ്പനിയുടെ കൈവശം ആകും. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷക്കും ഭദ്രതക്കും ലയനം സഹായകമാകുമെന്നാണ് കരുതുന്നത്.

ലയനവും മറ്റു നടപടികളും കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കാതെ സുഗമമായി മുന്നോട്ടു കൊണ്ടുപോകും എന്നും ചൈനീസ് കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്. വിലകുറഞ്ഞ ചൈനീസ് സ്റ്റീൽ മുൻപ് ബ്രിട്ടന്റെ സ്റ്റീൽ എക്സ്പോർട്ടിങ്ങിന് തടസ്സമായിരുന്നു എന്നാൽ ഇനി ആ പ്രശ്നം നേരിടേണ്ടി വരില്ല എന്നും ആഗോള കമ്പോളത്തിൽ മികച്ച രീതിയിൽ മത്സരിക്കാൻ കഴിയുമെന്നും ജിൻഗിയെകമ്പനി അധികൃതർ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved