Movies

‘ദൃശ്യം 2’വിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. മലയാളത്തില്‍ മിസ് ആയ ഒരു രംഗം തെലുങ്ക് റീമേക്കില്‍ ഉണ്ടാകും എന്ന് പറയുകയാണ് ജീത്തു ഇപ്പോള്‍. മോഹന്‍ലാലിനും ആ രംഗം ഇഷ്ടമായെന്നും സംവിധായകന്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒരു സീനില്‍ ജോര്‍ജുകുട്ടിയെ ആ സിഐയുടെ മുറിയില്‍ കൊണ്ടു വന്നിരുന്നെങ്കില്‍ അതിന് വേറൊരു ഫീല്‍ ഉണ്ടായേനെ. എഡിറ്റിംഗ് കഴിഞ്ഞപ്പോഴാണ് ഓര്‍ത്തത്. അത് മിസ് ചെയ്തു. സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ അതോര്‍ത്തു. പക്ഷേ തെലുങ്കില്‍ വന്നപ്പോള്‍ അങ്ങനെ ഒരു സീന്‍ വേണമെന്ന്. അവിടെ ഇത് ആഡ് ചെയ്തിട്ടുണ്ട്.

ജോര്‍ജുകുട്ടി വേറൊരു ആവശ്യത്തിന് സിഐയോട് സംസാരിക്കുമ്പോഴും അറിയാതെ ഒരു നോട്ടം നോക്കുന്ന രംഗം. ലാലേട്ടന്‍ തന്നെ വിളിച്ചിരുന്നു. തെലുങ്കില്‍ എങ്ങനെയൊക്കെയാണെന്ന് ചോദിച്ച്. ലാലേട്ടാ താന്‍ മലയാളത്തില്‍ മിസ് ചെയ്ത ഒരു കാര്യമുണ്ട്, അത് തെലുങ്കില്‍ കൊണ്ടു വരുന്നെന്ന് പറഞ്ഞു. ലാലേട്ടനും ആ രംഗം ഏറെ ഇഷ്ടപ്പെട്ടു എന്ന് ജീത്തു ജോസഫ് പറഞ്ഞു.

നടന്‍ വെങ്കടേഷ് ആണ് തെലുങ്ക് റീമേക്കില്‍ നായകനാകുന്നത്. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിക്കുന്നത്. ദൃശ്യം ആദ്യ ഭാഗത്തിന്റെ തെലുങ്ക് റീമേക്ക് ശ്രീപ്രിയ ആയിരുന്നു സംവിധാനം ചെയ്തത്.

നർത്തകിയും അഭിനേത്രിയും മാത്രമല്ല, താൻ ഒരു നല്ല ഗായിക കൂടിയാണെന്ന് പല വട്ടം തെളിയിച്ചിട്ടുള്ള താരമാണ് മഞ്ജു വാര്യർ. സ്റ്റേജ് ഷോകളിലും ചാനൽ പരിപാടികളിലുമെല്ലാം മഞ്ജു പാടാറുമുണ്ട്, കൈയ്യടി നേടാറുമുണ്ട്. ഇപ്പോൾ പാട്ടുമായി ബന്ധപ്പെട്ട തന്റെ പഴയൊരു ഓർമയാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്.

ഓസ്ട്രേലിയയിൽ കടലും കണ്ട്, കാതലാർദിനം എന്ന ചിത്രത്തിലെ എന്ന വിലയഴകേ എന്ന പാട്ടും പാടി നിൽക്കുന്ന മഞ്ജുവിനെ കൂടെയുണ്ടായിരുന്ന ആളാണ് ക്യാമറയിൽ പകർത്തിയത്. പഴയ ഈ ഓർമയാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്.

മഞ്ജുവാര്യരും സണ്ണി വെയ്നും മുഖ്യ വേഷങ്ങളിൽ എത്തുന്ന ചതുർമുഖം എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞദിവസമാണ് റിലീസ് ചെയ്തത്. മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ ചിത്രമാണ് ചതുർമുഖം.

മഞ്ജുവിനെ കേന്ദ്ര കഥാപാത്രമാക്കി മഞ്ജുവിന്റെ സഹോദരനും നടനുമായ മധു വാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ബിജു മേനോൻ നായകനാകുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, സറീന വഹാബ്, സൈജു കുറുപ്പ്, അനു മോഹൻ, ദീപ്തി സതി എന്നിവരും മുഖ്യ വേഷങ്ങളിൽ എത്തുന്നു.

സെഞ്ചുറിയുടെ സഹകരണത്തോടെ മഞ്ജു വാര്യർ നിർമിക്കുന്ന ആദ്യ കൊമേർഷ്യൽ ചിത്രം കൂടിയാണ് ‘ലളിതം സുന്ദരം’. മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. വണ്ടിപ്പെരിയാറുള്ള മൗണ്ട് ബംഗ്ലാവിലായിരുന്നു ചിത്രത്തിന് തുടക്കം കുറിച്ചത്. പി സുകുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹൻ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്.

ഇരുപതുവർഷങ്ങൾക്കു ശേഷം മഞ്ജു വാര്യർ ബിജു മേനോന്റെ നായികയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘കണ്ണെഴുതി പൊട്ടുംതൊട്ട് (1999)’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. അൽപ്പം നെഗറ്റീവ് ഷെയ്ഡുള്ള ഉത്തമൻ എന്ന കഥാപാത്രമായി ബിജു മേനോൻ എത്തിയപ്പോൾ, ഭദ്ര എന്ന കരുത്തയായ സ്ത്രീ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്.

‘ദ ക്യാമ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളസിനിമയിൽ മധു വാര്യരുടെ അരങ്ങേറ്റം. ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ച മധു വാര്യർ നിർമ്മാതാവായും പ്രവർത്തിച്ചിരുന്നു. പി. സുകുമാറിനൊപ്പം ചേർന്ന് കളർ ഫാക്ടറി എന്നൊരു പ്രൊഡക്ഷൻ ഹൗസും നടത്തിയ മധു വാര്യർ ‘സ്വ.ലേ’, ‘മായാമോഹിനി’ എന്നിങ്ങനെ രണ്ടു ചിത്രങ്ങളും നിർമ്മിച്ചിരുന്നു.

 

View this post on Instagram

 

A post shared by Manju Warrier (@manju.warrier)

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശാലിനി. ഒരുകാലത്ത് മലയാള സിനിമയിലെ ഭാഗ്യ നായിക കൂടിയായിരുന്നു താരം. തമിഴ് നടന്‍ അജിത്തുമായുള്ള വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് നടി. ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്. ഇപ്പോള്‍ സിനിമ അഭിനയം അവസാനിപ്പിച്ചതില്‍ തനിക്ക് നഷ്ടബോധം ഒന്നുമില്ലെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ശാലിനി. അജിത്തുമായുള്ള വിവാഹം തീരുമാനിച്ചതോടെ സിനിമയേക്കാള്‍ കൂടുതല്‍ പരിഗണന ജീവിതത്തിന് നല്‍കണമെന്ന് താന്‍ തീരുമാനിച്ചു. അതിനാലാണ് അഭിനയം നിര്‍ത്താന്‍ ഞാന്‍ നിശ്ചയിച്ചതെന്നും ശാലിനി പറഞ്ഞു.

ശാലിനിയുടെ വാക്കുകള്‍ ഇങ്ങനെ, സിനിമ ഉപേക്ഷിച്ചതില്‍ എനിക്ക് നഷ്ടബോധമില്ല. കാരണം ഉത്തരവാദിത്വബോധമുള്ള ഒരു ഭാര്യയായി, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായി, ഒരു കുടുംബിനിയായിട്ടുള്ള ജീവിതം എനിക്ക് സിനിമയില്‍ നിന്ന് കിട്ടിയതിനേക്കാള്‍ സന്തോഷവും സംതൃപ്തിയും നല്‍കിയിട്ടുണ്ട്. പരസ്പരം ബഹുമാനം കൊടുക്കുന്നവരാണ് ഞാനും അജിത്തും. എന്റെ ഇഷ്ടങ്ങള്‍ക്കോ ആഗ്രഹങ്ങള്‍ക്കോ അജിത്ത് ഒരിക്കലും എതിരുപറയാറില്ല. അതുപോലെ തന്നെയാണ് ഞാനും അദ്ദേഹത്തിന്റെ ഇഷ്ടങ്ങള്‍ക്ക് എതിരായി ഞാനും ഒന്നും പറയാനോ പ്രവര്‍ത്തിക്കാനോ ഇല്ല.

വീണ്ടും സിനിമയില്‍ സജീവമാകാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യം ഞങ്ങളുടെ വിവാഹശേഷം ഉയരുന്ന ചോദ്യങ്ങളിലൊന്നാണ്. എന്നാല്‍ അത് സാധ്യമാണെന്ന് തനിക്ക് തോന്നുന്നില്ല. പല നടിമാരും വിവാഹശേഷവും മക്കള്‍ ജനിച്ച ശേഷവും സിനിമയിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. അതെല്ലാം വിജയകരമായിട്ടുമുണ്ട്. അവരോടെനിക്ക് ബഹുമാനമാണ്. പക്ഷേ എന്നെ കൊണ്ട് അത് സാധ്യമാകുമെന്ന പ്രതീക്ഷയില്ല. കാരണം വീണ്ടും സിനിമയിലേക്ക് വരികയാണെങ്കില്‍ അത് സന്തോഷകരമായും സംതൃപ്തിയോടെയും പോകുന്ന കുടുംബ ജീവിതത്തെ ബാധിക്കാന്‍ ഇടയുണ്ട്.

വിവാഹശേഷം ചെന്നൈയില്‍ സ്ഥിരതാമസമാണെങ്കിലും കേരളവുമായുള്ള ബന്ധം വിട്ടുപോയിട്ടില്ല. കേരളത്തോടുള്ള ബന്ധം വിട്ടുപോയോ എന്ന് പലരും ചോദിക്കാറുണ്ട്. എന്റെ ചേട്ടന്‍, അച്ഛന്‍, അമ്മ, അനിയത്തി എല്ലാവരും ചെന്നൈയില്‍ തന്നെയാണ്. കേരളത്തിലുള്ള ബന്ധുക്കളുടെ വിശേഷങ്ങളില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ വരാറുണ്ട്. ചെന്നൈയില്‍ സെറ്റില്‍ ആയി എങ്കിലും ഒരു മലയാളി എന്ന നിലയ്ക്ക് കേരളത്തിന്റെ തനത് ആഘോഷങ്ങളായ ഓണം, വിഷു, റംസാന്‍, ബക്രീദ്, ക്രിസ്തുമസ് തുടങ്ങി എല്ലാം ആഘോഷിക്കാറുണ്ട്. തമിഴ്‌നാടിന്റെ ആഘോഷങ്ങളായ ദീപാവലിയും പൊങ്കലും അതുപോലെ തന്നെ ആഘോഷിക്കും.

മമ്മൂട്ടി നാട്യങ്ങളില്ലാതെ നിറക്കൂട്ടില്ലാതെ എന്ന പുസ്തകത്തില്‍ നിന്ന്. നടനും സംവിധായകനുമായ മഹേഷ് എഴുതിയ അനുഭവക്കുറിപ്പ്‌

‘മുദ്ര’യുടെ ലൊക്കേഷനില്‍ വച്ചാണ് മമ്മുക്കയുമായി പരിചയപ്പെടുന്നത്. ആ സിനിമയില്‍ മമ്മുക്ക കഴിഞ്ഞാല്‍ പ്രധാനപ്പെട്ട റോള്‍ എന്റേതായിരുന്നു. കോമ്പിനേഷന്‍ സീനുകളില്‍ അഭിനയത്തെക്കുറിച്ചുള്ള ഒരുപാടു കാര്യങ്ങള്‍ പഠിച്ചത് അദ്ദേഹത്തില്‍ നിന്നാണ്. ‘മുദ്ര’ നന്നായി ഓടി. പിന്നീട് ഏറെ നാളുകള്‍ കഴിഞ്ഞാണ് മമ്മുക്കയെ കാണുന്നത്. ബാലുകിരിയത്തിന്റെ സഹോദരന്‍ ഗോപന്റെ പടത്തിന്റെ പൂജയ്ക്ക് പോയതായിരുന്നു ഞാന്‍. അവിടെ മമ്മുക്കയുമുണ്ട്.
”എടാ നീ നാട്ടിലുണ്ടായിരുന്നോ? നിന്നെ എവിടെയെല്ലാം തിരക്കി. ഐ.വി.ശശിയുടെ പുതിയ പടം ‘മൃഗയ’യില്‍ ഞാനും ലോഹിയും നിനക്കൊരു വേഷം പറഞ്ഞുവെച്ചിട്ടുണ്ട്. നാളെത്തന്നെ നീ മദ്രാസില്‍ പോയി ലോഹിയെ കാണണം.”
അന്ന് മൊബൈല്‍ ഫോണൊന്നുമില്ല. പിറ്റേന്നുതന്നെ മദ്രാസിലെത്തണമെങ്കില്‍ ഫ്‌ളൈറ്റില്‍ പോകണം. 620 രൂപയാണ് ഫ്‌ളൈറ്റ്ചാര്‍ജ്. കൂട്ടുകാരില്‍ നിന്നായി പണം കടം വാങ്ങി. നേരെ മദ്രാസിലെ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലിലേക്ക്. അവിടെയാണ് ലോഹിയേട്ടനുള്ളത്. ലോഹിയേട്ടന്‍ എന്നെ ശശിയേട്ടന്റെ മുറിയിലേക്കു പറഞ്ഞയച്ചു. ഒറ്റനോട്ടത്തില്‍ ശശിയേട്ടന് എന്നെ പിടിച്ചില്ല. അതിനൊരു കാരണമുണ്ട്. ‘ഇണ’യില്‍ നായകനായി അഭിനയിച്ച മാസ്റ്റര്‍ രഘുവിനെ അഭിനയിപ്പിക്കാനാണ് ശശിയേട്ടന്റെ ആഗ്രഹം. എന്നാല്‍ ഞാന്‍ മതിയെന്ന് മമ്മുക്കയും ലോഹിയേട്ടനും വാശിപിടിച്ചു. അങ്ങനെയൊരു തര്‍ക്കം നില്‍ക്കുമ്പോഴാണ് ഞാന്‍ ചെന്നത്.
”എനിക്ക് ചാന്‍സുണ്ടാകുമോ ലോഹിയേട്ടാ?”
ഞാന്‍ ചോദിച്ചു.
”ഞാനാണ് സ്‌ക്രിപ്റ്റ് എഴുതുന്നതെങ്കില്‍ നീയായിരിക്കും ‘മൃഗയ’യിലെ തോമസ് കുട്ടിയുടെ റോളില്‍”

ലോഹിയേട്ടന്‍ പിന്നീട് ആ ഉറപ്പു പാലിക്കുകയും ചെയ്തു. എന്റെ കരിയറിലെ ഏറ്റവും നല്ല വേഷങ്ങളില്‍ ഒന്നാണ് ‘മൃഗയ’യിലേത്. ചുളിവുവീണ ഷര്‍ട്ടും പാന്റ്‌സുമൊക്കെയിട്ടാണ് ഞാനന്ന് ലൊക്കേഷനിലെത്തിയത്. സാമ്പത്തികമായി നല്ല ബുദ്ധിമുട്ടനുഭവിക്കുന്ന സമയമായിരുന്നു അത്. ഒരു ദിവസം മമ്മുക്ക എന്നോടു പറഞ്ഞു.
”ആളുകളുടെ മുമ്പില്‍ പോകുമ്പോള്‍ നീയൊരു നടനായിരിക്കണം. നിന്നെക്കണ്ട് മറ്റുള്ളവര്‍ അനുകരിക്കണം.”
1989 ഡിസംബറില്‍ മമ്മുക്കയും ജൂബിലി ജോയിയും ഉള്‍പ്പെടെയുള്ള ടീം ഗള്‍ഫ്ടൂറിന് പോകാനൊരുങ്ങുന്നു. അന്നുരാവിലെ എന്റെ വീട്ടിലേക്ക് ഡാന്‍സര്‍ തമ്പി വന്നു.
”മഹേഷിനെ ഇപ്പോള്‍ത്തന്നെ മമ്മുക്കയ്ക്ക് കാണണം. ഹോട്ടല്‍ പങ്കജിലുണ്ട്.”
മുണ്ടിട്ടാണ് മമ്മുക്കയെ കാണാന്‍ പോയത്. നിറം അധികമില്ലാത്ത ഷര്‍ട്ടും. കണ്ടയുടന്‍ മമ്മുക്കയുടെ സംസാരം എന്റെ വേഷത്തെക്കുറിച്ചായി.
”നീ ഇങ്ങനെയൊന്നുമല്ല നടക്കേണ്ടത്.”
ഞാന്‍ ചിരിച്ചതേയുള്ളൂ. അക്കാലത്ത് ഞാന്‍ അത്യാവശ്യം തടി വച്ചിരുന്നു.
”നീ നിന്റെ ആരോഗ്യം നോക്കണം. വാരിവലിച്ച് ഭക്ഷണം കഴിച്ച് ആരോഗ്യം നശിപ്പിക്കരുത്. ഞാന്‍ ഇന്ന് ഗള്‍ഫിലേക്ക് പോവുകയാണ്. ഒരാഴ്ചത്തെ ട്രിപ്പ്. അടുത്ത തിങ്കളാഴ്ച തിരിച്ചെത്തും. അന്ന് എന്നെ വന്നു കാണണം. ഈ ഹോട്ടലില്‍ത്തന്നെ കാണും”

കുറെനേരം സംസാരിച്ചശേഷമാണ് അന്നവിടം വിട്ടത്. ഗള്‍ഫില്‍ നിന്ന് വന്ന ദിവസം തന്നെ ഹോട്ടല്‍ പങ്കജിലെത്തി. എന്നെക്കണ്ടയുടന്‍ മമ്മുക്ക പെട്ടി തുറന്നു. നാല് ജോടി ഡ്രസ്സുകള്‍ എടുത്തു. ഷര്‍ട്ടും പാന്റുമല്ല. കുര്‍ത്തയും പൈജാമയും. അതും വില കൂടിയവ.
”ഗള്‍ഫില്‍നിന്ന് നിനക്കുവേണ്ടി വാങ്ങിയതാ. ഇനി ഈ വേഷത്തിലൊക്കെ നീ നടന്നാല്‍ മതി.”
ക്രോസ്‌ബെല്‍ട്ട് മണിയുടെ ‘കമാന്‍ഡര്‍’ എന്ന പടത്തില്‍ അഭിനയിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഒരിക്കല്‍ കോഴിക്കോട്ടെത്തിയത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഹിന്ദി പടത്തിന്റെ ഒരു ദിവസത്തെ വര്‍ക്കിനുവേണ്ടി മമ്മുക്കയും കോഴിക്കോട്ടെത്തി. ഞാനവിടെയുണ്ടെന്ന് അറിഞ്ഞപ്പോള്‍ വിളിപ്പിച്ചു.

”നിന്നെ ഞാന്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. മഹേന്ദ്രന്‍ എന്ന തമിഴ് സംവിധായകന്‍ പുതിയൊരു പടം ചെയ്യുന്നു. മോഹമുള്‍. അതിലൊരു നായകനെ വേണമെന്നു പറഞ്ഞപ്പോള്‍ നിന്റെ പേരാണ് ഞാന്‍ സജസ്റ്റ് ചെയ്തത്. ഇന്നുതന്നെ മഹേന്ദ്രനെ ഫോണില്‍ വിളിക്കണം.”
മമ്മുക്ക മഹേന്ദ്രന്‍സാര്‍ താമസിക്കുന്ന ഹോട്ടലിന്റെ നമ്പര്‍ തന്നു. അപ്പോള്‍ത്തന്നെ വിളിച്ചു. എത്രയും പെട്ടെന്ന് കാണണമെന്ന് പറഞ്ഞു. അടുത്ത ദിവസം തന്നെ മദ്രാസിലേക്കുള്ള ഫ്‌ളൈറ്റ് ടിക്കറ്റ് അയച്ചുതന്നു. മദ്രാസിലെത്തിയപ്പോള്‍ രാജകീയ സ്വീകരണമാണ് എനിക്കു ലഭിച്ചത്. മമ്മുക്കയ്ക്ക് അവര്‍ നല്‍കുന്ന ബഹുമാനം എത്രയുണ്ടെന്ന് മനസിലാക്കാന്‍ കഴിഞ്ഞത് അന്നാണ്. ഒരു കഥാപാത്രത്തെ പല രീതിയില്‍ അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞു. ഞാന്‍ അഭിനയിച്ചു. അപ്പോള്‍ത്തന്നെ അദ്ദേഹം എനിക്ക് 25000 രൂപ അഡ്വാന്‍സ് തന്നു. ജീവിതത്തിലാദ്യമായാണ് അത്രയും തുക ഞാന്‍ കാണുന്നത്. ഹോട്ടലില്‍ നിന്നിറങ്ങി നേരെ പോയത് അടുത്തുള്ള ടെക്‌സ്റ്റയില്‍സിലേക്കാണ്. അവിടെ നിന്ന് 500 രൂപയ്ക്ക് പാന്റും ഷര്‍ട്ടും വാങ്ങിച്ചു. കൈയില്‍ കാശ് വന്ന സ്ഥിതിക്ക് മമ്മുക്ക പറഞ്ഞതുപോലെ നല്ല രീതിയില്‍ നടക്കാന്‍ തീരുമാനിച്ചു. ‘മോഹമുള്ളി’ന്റെ ഷൂട്ടിംഗ് സമയത്തും എനിക്ക് വി.ഐ.പി പരിഗണനയാണ് ലഭിച്ചത്. രാധികയായിരുന്നു നായിക. പക്ഷേ ആ പടം ചില സാങ്കേതിക കാരണങ്ങളാല്‍ റിലീസായില്ല.
പിന്നീട് പല തവണയും മമ്മുക്ക എനിക്ക് സിനിമകളില്‍ വേഷം വാങ്ങിച്ചുതന്നിട്ടുണ്ട്. സാമ്പത്തികമായി പ്രയാസം വന്നപ്പോള്‍ ഞാന്‍ സിനിമ വിട്ട് അമേരിക്കയിലേക്കു പോയി. ആ സമയത്ത് ഷിക്കാഗോയിലാണ് ദുല്‍ഖര്‍ പഠിക്കുന്നത്. ദുല്‍ഖറിനെ കാണാന്‍ വരുമ്പോഴൊക്കെ മമ്മുക്ക വിളിക്കും. പോയി കാണും. സംസാരിക്കും.
”നാട്ടില്‍ വരുമ്പോള്‍ എന്നെ വിളിക്കണം.”
എന്നു പറഞ്ഞാണ് പിരിയാറ്.

പത്തുവര്‍ഷത്തെ അമേരിക്കന്‍ ജീവിതം അവസാനിപ്പിച്ച് ഞാന്‍ വീണ്ടും കേരളത്തിലെത്തി. സിനിമയില്‍ നല്ല നല്ല വേഷങ്ങള്‍ ചെയ്യണമെന്നായിരുന്നു ആഗ്രഹം. നാട്ടിലെത്തിയ കാര്യം അറിയിക്കാന്‍ ഒരു ദിവസം ഞാന്‍ മമ്മുക്കയെ വിളിച്ചു.
”ഞാനിവിടെ ‘തുറുപ്പുഗുലാന്റെ’ സെറ്റിലുണ്ട്. നീ ഇവിടേക്കു വാ. നിനക്കു പറ്റിയ വേഷമെന്തെങ്കിലുമുണ്ടോയെന്ന് നോക്കാം.”

എന്നാല്‍ ദുരഭിമാനം കൊണ്ട് ഞാന്‍ പോയില്ല. വേഷങ്ങളൊന്നും കിട്ടാതെ ഞാന്‍ വീണ്ടും വീട്ടില്‍ത്തന്നെ ഇരിപ്പായി. ഇടയ്ക്ക് ലോഹിയേട്ടന്റെ ‘ചക്കരമുത്ത്’ ചെയ്തു. അതു കഴിഞ്ഞ് വീണ്ടും വീട്ടില്‍ത്തന്നെ. ആ സമയത്താണ് മമ്മുക്ക വിളിച്ച് ‘ഫേസ് ടു ഫേസി’ല്‍ റോളുണ്ടെന്ന് പറഞ്ഞത്. ഞാന്‍ പോയി അഭിനയിച്ചു. എന്റെ തടി കണ്ടപ്പോള്‍ മമ്മുക്ക ഒരു കാര്യം സൂചിപ്പിച്ചു.
”നീ കുറച്ചുകൂടി ശ്രദ്ധിച്ചാല്‍ എന്റെ അപ്പനായിട്ട് അഭിനയിക്കാം.”
‘ഫേസ് ടു ഫേസി’ല്‍ നല്ല വേഷമായിരുന്നു. പക്ഷേ പടം ഓടിയില്ല. ഷെഡ്യൂള്‍ പായ്ക്കപ്പാവുന്ന ദിവസം മമ്മുക്ക പറഞ്ഞു.
”ഇനി നീ കയറിപ്പോയ്‌ക്കോളണം.”

ഇപ്പോഴും എന്നോട് ഒരു സഹോദരസ്‌നേഹമുണ്ട്, മമ്മുക്കയ്ക്ക്. എന്റെ അടുത്ത സുഹൃത്തിന്റെ കൈയില്‍ മമ്മുക്കയ്ക്ക് പറ്റിയ ഒരു കഥയുണ്ടെന്ന് പറഞ്ഞപ്പോള്‍ തിരക്കിനിടയിലും കേള്‍ക്കാന്‍ അദ്ദേഹം തയ്യാറായി. ആഷിക് അബുവിന്റെ ‘ഗ്യാംഗ്‌സ്റ്ററി’ല്‍ അഭിനയിക്കുകയായിരുന്നു മമ്മുക്ക. അതിനിടയ്ക്ക് സമയം കണ്ടെത്തി അവന്റെ കഥ കേള്‍ക്കുകയും ചെയ്തു. അതിനുശേഷം എന്നെ വിളിച്ചു.
”എടാ, ഇത് ഈ നൂറ്റാണ്ടില്‍ ചെയ്യാന്‍ പറ്റുന്ന കഥയല്ല.”
മമ്മുക്കയെക്കുറിച്ച് ചിലരൊക്കെ പറയുന്നൊരു കാര്യമുണ്ട്-വലിയ ജാടക്കാരനാണ്, ചിരിക്കില്ല എന്നൊക്കെ. ശരിയാണ്. ജനങ്ങളുടെ മുമ്പില്‍ കോളിനോസ് പുഞ്ചിരിയുമായി അദ്ദേഹം ഒരിക്കലും വരാറില്ല. ക്യാമറയുടെ മുമ്പില്‍ മാത്രമേ അദ്ദേഹം അഭിനയിക്കാറുള്ളൂ. മലയാളത്തിലെ എണ്‍പതു ശതമാനം നടന്മാരും ക്യാമറയുടെ പിന്നിലാണ് അഭിനയിക്കുന്നത്. അതാണ് മമ്മുക്കയും മറ്റു നടന്മാരും തമ്മിലുള്ള വ്യത്യാസം.

 മമ്മൂട്ടി എന്ന മഹാനടനുമായി ബന്ധപ്പെട്ട അമ്പത് പ്രമുഖരുടെ അനുഭവങ്ങളാണ് പുസ്തകത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. സംവിധായരായ സേതുമാധവന്‍, ബാലചന്ദ്രമേനോന്‍, ജയരാജ്, ടി.എസ്.സുരേഷ്ബാബു, ലാല്‍ജോസ്, നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍, ക്യാമറാമാന്‍ രാമചന്ദ്രബാബു, തിരക്കഥാകൃത്തുക്കളായ ഡെന്നീസ് ജോസഫ്, കലൂര്‍ ഡെന്നീസ്, എസ്.എന്‍.സ്വാമി, താരങ്ങളായ കവിയൂര്‍ പൊന്നമ്മ, കാവ്യാമാധവന്‍, കല്പന, പത്മപ്രിയ, അബുസലിം, ടിനിടോം, കുഞ്ചന്‍, ഗാനരചയിതാവ് കൈതപ്രം, ബിച്ചുതിരുമല, സ്റ്റണ്ട് മാസ്റ്റര്‍ മാഫിയ ശശി, പട്ടണംറഷീദ്, കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍, കെ.ആര്‍.വിശ്വംഭരന്‍ ഐ.എ.എസ് തുടങ്ങിയവര്‍ ആരുമറിയാത്ത മമ്മൂട്ടിയെ കാണിച്ചുതരികയാണ് ഈ പുസ്തകത്തിലൂടെ.

തലശേരിയിലെ ബ്ലൂഇങ്ക് ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് 270 രൂപയാണ് വില. പുസ്തകം വി.പി.പിയായി ആവശ്യമുള്ളവര്‍ .94462 65661 എന്ന വാട്‌സപ്പ് നമ്പറിലേക്ക് അഡ്രസ് അയച്ചുതരിക. ഗൂഗിള്‍ പേയിലൂടെയാണ് പണമടച്ചാലും പുസ്തകം ലഭിക്കും.

മോഹൻലാൽ നായകനായ മലയാള ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം കണ്ട് ആരാധകരായി മാറിയവരുടെ ഗണത്തിലേക്ക് ഒരു ക്രിക്കറ്റ് താരം കൂടി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ വിജയശിൽപിയായ തമിഴ്നാട്ടുകാരൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനാണ് ദൃശ്യം 2 കണ്ട് ആകൃഷ്ടനായത്. ചിത്രം തകർപ്പനാണെന്നും ഇതുവരെ കാണാത്തവർ ദൃശ്യത്തിന്റെ ആദ്യഭാഗം മുതൽ കാണണമെന്നും അശ്വിൻ ട്വീറ്റ് ചെയ്തു.

‘ദൃശ്യം 2ൽ മോഹൻലാൽ അവതരിപ്പിച്ച ജോർജ്കുട്ടി കോടതിക്കുള്ളിൽ സൃഷ്ടിച്ച ട്വിസ്റ്റ് കണ്ട് ഉച്ചത്തിൽ ചിരിച്ചുപോയി. ഇതുവരെ കാണാത്തവർ ദൃശ്യം ഒന്നു മുതൽ കാണുക. മികച്ച ചിത്രമാണ്. വളരെ മികച്ച ചിത്രം’ – അശ്വിൻ ട്വിറ്ററിൽ കുറിച്ചു.

നേരത്തെ, ബ്രിട്ടനിലെ വിഖ്യാതമായ ടോട്ടനം ഹോട്‍സ്‌പർ ഫുട്ബോൾ ക്ലബ്ബ് ഈ ചിത്രത്തിലെ ഡയലോഗ് കടമെടുത്ത് സമൂഹമാധ്യമത്തിൽ കുറിച്ച വാക്കുകളും പോസ്റ്റും സൂപ്പർഹിറ്റായിരുന്നു. ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ പ്രമുഖ ക്ലബ്ബായ ടോട്ടനം മലയാളത്തിലാണ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത കുറിപ്പിന് ആയിരക്കണക്കിന് ലൈക്കുകളാണ് ലഭിച്ചത്. ദൃശ്യത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജ് കുട്ടി എന്ന കഥാപാത്രത്തെക്കുറിച്ചുള്ള ഡയലോഗ് കടമെടുത്താണ് ടോട്ടനം ഹോട്സ്‌പർ മലയാളത്തിൽ പോസ്റ്റിട്ടത്. ടോട്ടനത്തിന്റെ ദക്ഷിണകൊറിയൻ സൂപ്പർതാരം സൺ ഹ്യൂങ് മിന്നിനു വേണ്ടിയാണ് ഈ ഡയലോഗ് കടമെടുത്തത്. സണ്ണിന്റെ ചിത്രം സഹിതം ടോട്ടനത്തിന്റെ പോസ്റ്റ് ഇങ്ങനെ:

‘അയാൾ അയാളുടെ ടീമിനെ സഹായിക്കാൻ ഏതറ്റം വരെയും പോകും’ – He is a classic footballer എന്ന ഇംഗ്ലിഷ് വാചകത്തിനൊപ്പം ടോട്ടനം കുറിച്ചു. #Drishyam2 #HeungMinSon എന്നീ ഹാഷ്ടാഗുകളുമുണ്ട്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരങ്ങളിൽ ഒരാളാണ് റിമി ടോമി. റിമി ടോമി ഡാൻസിനും പാട്ടിനുമൊപ്പം പാചകവും പരീക്ഷിച്ചിരുന്നു.അടുത്തിടെ തുടങ്ങിയ യൂടൂബ് ചാനലിനും ​ഗംഭീര സ്വീകരണമാണ് ലഭിച്ചത്.ചാനൽ തുടങ്ങി ഒരു മാസത്തിനുളളിൽ നിരവധി സബ്സ്‌ക്രൈബേഴ്സിനെയും റിമി ടോമിക്ക് ലഭിച്ചിരുന്നുതന്റെ പാചക പരീക്ഷണങ്ങളും തരംഗമായ പാട്ടുകളുടെ കവർ വേർഷനുകളുമെല്ലാം യൂടൂബ് ചാനലിലൂടെ റിമി പങ്കുവെക്കാറുണ്ട്.റിമി ടോമി ജഡ്ജായെത്തുന്ന സൂപ്പർ ഫോറിന് നിരവധി ആരാധകരാണ്. ചിരിയും കളിയും തമാശയും പരസ്പരം കളിയാക്കും ഒക്കെ ആയി ആണ് ഓരോ എപ്പിസോഡും മുന്നോട്ട് പോകുന്നത്.

ആദ്യ പ്രണയത്തെപ്പറ്റി റിമി പറയുന്നതിങ്ങനെ…..

എന്റെ ഓർമ്മയിലുള്ള ആദ്യ പ്രണയമെന്ന് പറയുന്നത്. എട്ടിലും ഒൻപതിലും പത്തിലുമൊക്കെ പഠിക്കുന്ന സമയത്താണ്. പാട്ട് പാടുന്ന കൊച്ചെന്ന രീതിയിൽ എന്നെ നാട്ടിൽ എല്ലാവർക്കും തന്നെ അറിയാം. സൺഡേ സ്‌കൂളിൽ പഠിക്കുന്ന സമയത്ത് അവിടെ നിന്നും ജയിച്ച് പോയൊരാള്. എന്നെക്കാളും ഒരു അഞ്ചാറ് വയസ് മൂത്ത പയ്യനാണ്.

എല്ലാവരും ചേട്ടാന്നാണ് വിളിക്കാറുള്ളത്. ആദ്യമൊക്കെ ഞാൻ പാട്ട് പാടുമ്പോൾ വരുന്നതും നോക്കുന്നതുമൊക്കെ കണ്ടപ്പോൾ എനിക്ക് കുറച്ച് മനസിലായി തുടങ്ങി. എന്തോ ഒരിതുണ്ടെന്ന് നമുക്ക് അറിയാം. പിന്നെ പിന്നെ ഞാൻ സ്‌കൂളിലേക്ക് പോകുമ്പോഴും അവിടെ നിന്ന് തിരിച്ച് വരുമ്പോഴൊക്ക പുള്ളി ഓപ്പോസിറ്റ് വരാൻ തുടങ്ങി. അതോടെ എനിക്ക് വലിയ ടെൻഷനൊക്കെയായി.

പിന്നെ ഒരു ദിവസം സൺഡേ സ്‌കൂളിൽ നിന്നും രക്തം ദാനം ചെയ്യാൻ നോക്കിയപ്പോൾ എന്റെയും പുള്ളിയുടെയും ഒ പോസിറ്റീവ് ആണെന്ന് അറിഞ്ഞു. ഇതോടെ പുള്ളിക്കാരൻ അവിടെ എല്ലാവർക്കും ചിലവൊക്കെ കൊടുത്തു. ഇതൊക്കെ ഞാനും അറിയുന്നുണ്ടായിരുന്നു.ആ സമയത്ത് ഒന്ന് നോക്കിയാൽ പോലും വലിയൊരു തെറ്റാണ്. പക്ഷെ അറിയാതെ ഒന്ന് തിരിഞ്ഞ് നോക്കിയിട്ട് ഓടി കളയുമായിരുന്നു.

പിന്നെ ഞാൻ ഗാനമേളയ്ക്ക് ഒക്കെ പോയി തുടങ്ങിയതോടെ പുള്ളിക്കാരൻ എന്തോ പഠിക്കാൻ പോയി. നഴ്‌സ് ആയി വിദേശത്തേക്ക് മാറി. പിന്നെ ഒന്നും എനിക്ക് അറിയില്ല. പക്ഷേ എന്റെ ഉള്ളിൽ നിൽക്കുന്ന ആദ്യ പ്രണയം, ആ ഫീൽ, ഒരു ടെൻഷൻ, നോക്കാനുള്ള ഭയം, ഒരു ഇഷ്ടമൊക്കെ തോന്നിയത് അതിലൂടെയായിരുന്നു. ആ പയ്യൻ ഇതൊക്കെ ഇപ്പോൾ കേൾക്കുന്നുണ്ടെങ്കിൽ പുള്ളിയ്ക്ക് എന്തായാലും മനസിലാവും. അദ്ദേഹം എവിടെയാണെന്ന് പോലും എനിക്കിപ്പോൾ അറിയത്തില്ല

തമിഴ് നടനും മലയാളിമായ ആര്യയ്ക്ക് എതിരെ തട്ടിപ്പ് ആരോപണങ്ങളുമായി ജർമൻ പൗരയായ യുവതി രംഗത്ത്. ആര്യ വിവാഹ വാഗ്ദാനം നൽകി 80 ലക്ഷം രൂപ പണം തട്ടി എന്നാണ് വിദ്ജ നവരത്‌നരാജ എന്ന യുവതി പരാതി നൽകിയിരിക്കുന്നത്. പരാതിയുമായി പ്രധാനമന്ത്രിയുടെ ഓഫീസും രാഷ്ട്രപതിയേയും യുവതി സമീപിച്ചിട്ടുണ്ട്.

ആര്യയുമായുള്ള സാമ്പത്തിക ഇടപാടുകളുടെ തെളിവുകൾ തന്റെ കൈവശമുണ്ട്. ആര്യക്കെതിരെ ഇതിനു മുൻപും പരാതി നൽകിയിരുന്നെങ്കിലും നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഇത് തന്റെ അവസാന പ്രതീക്ഷയാണെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

ചെന്നൈയിൽ ജോലി ചെയ്യുന്ന സമയത്ത് ആര്യയുമായി സൗഹൃദത്തിലായി എന്നാണ് യുവതി പറയുന്നത്. ചെന്നൈയിലെ ചില സുഹൃത്തുക്കൾ മുഖേനയാണ് ആര്യയെ പരിചയപ്പെടുന്നത്. തുടർന്ന് കോവിഡ് സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പറഞ്ഞ് സഹായം ആവശ്യപ്പെട്ടു. ആര്യയുടെ അമ്മയുടെ സാന്നിധ്യത്തിലാണ് പണം നൽകിയത്. വിവാഹം കഴിക്കാമെന്നും ആര്യ പറഞ്ഞിരുന്നതായി യുവതി പറയുന്നു.

പിന്നീട് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ആര്യയും അമ്മയും തന്നെ ഭീഷണിപ്പെടുത്തി. തുടർന്നാണ് ആര്യ താനെന്ന ചതിക്കുകയാണെന്ന് മനസിലായത്. ഇത്തരത്തിൽ മറ്റുപലരെയും ആര്യ വഞ്ചിച്ചിട്ടുള്ളതായും യുവതി കൂട്ടിച്ചേർത്തു. അതേസമയം, വിഷയത്തിൽ ആര്യയിൽ നിന്നോ അടുത്ത വൃത്തങ്ങളിൽ നിന്നോ പ്രതികരണം ഒന്നും തന്നെ ലഭിച്ചിട്ടില്ല.

അമ്മ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിന്റെ പ്രസ്താവനയെ രൂക്ഷമായി പരിഹസിച്ച് നടന്‍ ഷമ്മി തിലകന്‍ രംഗത്ത്.

കമ്മ്യൂണിസ്റ്റാണ് എന്ന് പരസ്യമായി പറഞ്ഞതിന് തന്റെ പിതാവ് തിലകനോട് വിശദീകരണം ചോദിച്ചതും അദ്ദേഹം നല്‍കിയ വിശദീകരണം വായിച്ചുപോലും നോക്കാതെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത അമ്മയുടെ ‘പ്രതി’പക്ഷ നേതാവ് എന്നാണ് ഷമ്മി തിലകന്‍ ഫേസ്ബുക്ക് കുറിച്ചത്.

ഇങ്ങനെയൊക്കെ പറഞ്ഞ ഇടവേള ബാബു കോണ്‍ഗ്രസാണ് എന്ന് പറഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാവിനോടൊപ്പം പരസ്യമായി വേദി പങ്കിടുന്നതില്‍ എന്താ കൊഴപ്പമെന്നും ഇല്ലേ, അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ, മരുമകള്‍ക്ക് വളപ്പില്‍ പോലും പാടില്ല എന്നല്ലേ ഉള്ളൂവെന്നും രൂക്ഷമായി പരിഹസിച്ചു.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് ഹരിപ്പാട് നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്താണ് ഇടവേള ബാബു പാര്‍ട്ടി പ്രവേശനം പ്രഖ്യാപിച്ചത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം….

#ഞാൻ_കമ്മ്യൂണിസ്റ്റാണ്..!
എന്ന് പരസ്യമായി പറഞ്ഞതിന് എൻ്റെ പിതാവ് തിലകനോട് വിശദീകരണം ചോദിക്കുകയും, അന്ന് അദ്ദേഹം നൽകിയ വിശദീകരണം ഒന്ന് വായിച്ചു പോലും നോക്കാതെ അദ്ദേഹത്തെ പുറത്താക്കാൻ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത ‘അമ്മ’ സംഘടനയുടെ #പ്രതി പക്ഷനേതാവ്..; #ഞാൻ_കോൺഗ്രസ്സാണ് എന്ന് പറഞ്ഞു കൊണ്ട് ബഹുമാനപ്പെട്ട സംസ്ഥാന പ്രതിപക്ഷ നേതാവിനോടൊപ്പം പരസ്യമായി വേദി പങ്കിടുന്നതിൽ എന്താ കൊഴപ്പം..?
അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..! മരുമകൾക്ക് വളപ്പിൽ പോലും പാടില്ല എന്നല്ലേ ഉള്ളൂ..?
നന്നായി കണ്ണ് തള്ളി കണ്ടാ മതി..!🤪

ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രമാണ് ദൃശ്യം 2. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. ദൃശ്യം 2 വിനെക്കുറിച്ച് എന്തെങ്കിലും പറയണമെന്ന് കുറെ നാളായി വിചാരിക്കുന്നു. സിനിമയുടെ വേള്‍ഡ് പ്രീമിയറിന് മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ടു തന്നെ എനിക്ക് അധിക നേരം സഹിച്ചിരിക്കാനും പറ്റുന്നില്ലെന്ന് താരം കുറിക്കുന്നു.

മലയാളത്തിലെ കള്‍ട്ട് സിനിമയുടെ സീക്വല്‍ ഒരുക്കുന്നത് വലിയ ഉത്തരവാദിത്വമാണ്. സിനിമകളിലെ സാമ്പ്രദായകമായ ശീലങ്ങളെ പൊളിച്ചെഴുതിയ ദൃശ്യം പോലൊരു സിനിമയുടെ രണ്ടാം ഭാഗമാകുമ്പോള്‍ അത് നല്‍കുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്. ആ സമ്മര്‍ദ്ദം എനിക്ക് നല്ലതു പോലെ മനസ്സിലാകുമെന്നും പൃഥ്വിരാജ് കുറിക്കുന്നു.

എന്നാല്‍ ജീത്തു എത്ര മനോഹരമായാണ് ആ സിനിമയെ കൈകാര്യം ചെയ്തിരിക്കുന്നത്. ആറ് വര്‍ഷത്തിന് ശേഷം ജോര്‍ജ്കുട്ടിയെ നിങ്ങള്‍ എങ്ങോട്ടാണ് കൊണ്ടുപോയത് ? ജോര്‍ജ്കുട്ടി മെനഞ്ഞെടുത്ത ആ സാങ്കല്പികവും അവശ്വസനീയവുമായ കഥയില്‍ എന്തെങ്കിലും മയപ്പെടുത്തല്‍ നടത്തിയോ? അയാളില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചോ? അയാള്‍ കൂടുതല്‍ സാമര്‍ഥ്യം കാണിക്കുന്നുണ്ടോ? സമയവും നിയമവും അയാളെ പിടിക്കുന്നുണ്ടോ? ഇതിനെക്കുറിച്ചൊക്കെ നിങ്ങള്‍ക്ക് എന്തെങ്കിലും അറിയാമെങ്കില്‍, നിങ്ങളുടെയൊക്കെ ധാരണകളെ തിരുത്തുന്ന സര്‍പ്രൈസ് ആണ് ഈ സിനിമയില്‍ ഉള്ളതെന്നും താരം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ദൃശ്യം 2 വിനെക്കുറിച്ച് എന്തെങ്കിലും പറയണമെന്ന് കുറെ നാളായി വിചാരിക്കുന്നു. സിനിമയുടെ വേള്‍ഡ് പ്രീമിയറിന് മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ടു തന്നെ എനിക്ക് അധിക നേരം സഹിച്ചിരിക്കാനും പറ്റുന്നില്ല. മലയാളത്തിലെ കള്‍ട്ട് സിനിമയുടെ സീക്വല്‍ ഒരുക്കുന്നത് വലിയ ഉത്തരവാദിത്വമാണ്. സിനിമകളിലെ സാമ്പ്രദായകമായ ശീലങ്ങളെ പൊളിച്ചെഴുതിയ ദൃശ്യം പോലൊരു സിനിമയുടെ രണ്ടാം ഭാഗമാകുമ്പോള്‍ അത് നല്‍കുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്. ആ സമ്മര്‍ദ്ദം എനിക്ക് നല്ലതു പോലെ മനസ്സിലാകും.

എന്നാല്‍ ജീത്തു എത്ര മനോഹരമായാണ് ആ സിനിമയെ കൈകാര്യം ചെയ്തിരിക്കുന്നത്. ആറ് വര്‍ഷത്തിന് ശേഷം ജോര്‍ജ്കുട്ടിയെ നിങ്ങള്‍ എങ്ങോട്ടാണ് കൊണ്ടുപോയത് ? ജോര്‍ജ്കുട്ടി മെനഞ്ഞെടുത്ത ആ സാങ്കല്പികവും അവശ്വസനീയവുമായ കഥയില്‍ എന്തെങ്കിലും മയപ്പെടുത്തല്‍ നടത്തിയോ? അയാളില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചോ? അയാള്‍ കൂടുതല്‍ സാമര്‍ഥ്യം കാണിക്കുന്നുണ്ടോ? സമയവും നിയമവും അയാളെ പിടിക്കുന്നുണ്ടോ? ഇതിനെക്കുറിച്ചൊക്കെ നിങ്ങള്‍ക്ക് എന്തെങ്കിലും അറിയാമെങ്കില്‍, നിങ്ങളുടെയൊക്കെ ധാരണകളെ തിരുത്തുന്ന സര്‍പ്രൈസ് ആണ് ഈ സിനിമയില്‍ ഉള്ളത്.

ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തിന് ശേഷമുള്ള ജീത്തുവിന്റെ ഏറ്റവും മികച്ച സിനിമയാണ് ദൃശ്യം 2 . സിനിമ കണ്ടതിനു ശേഷം ജീത്തുവിനെയാണ് ഞാന്‍ ആദ്യം വിളിച്ചത്. അതിനു ശേഷം ഞാന്‍ ഒരാളെ കാണുവാനായി എന്റെ തൊട്ടടുത്തുള്ള അപ്പാര്‍ട്‌മെന്റില്‍ എത്തി. മോഹന്‍ലാല്‍ ആയിരുന്നു അത്. ക്ലാസ് ശാശ്വതമാണ്. ഞാന്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു.. ശാശ്വതമാണ്! മലയാള സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒരാളാണ് ജോര്‍ജ്ജ്കുട്ടി എന്നതില്‍ സംശയമില്ല. ചേട്ടാ..നിങ്ങള്‍ എന്നെ സംവിധാനം ചെയ്യുന്നതും ഞാന്‍ നിങ്ങളെ സംവിധാനം ചെയ്യുന്ന നിമിഷങ്ങള്‍ക്കായി കാത്തിരിക്കുവാന്‍ വയ്യ.

ഷെറിൻ പി യോഹന്നാൻ

പല രാജ്യങ്ങളിലായി, വിവിധ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട മലയാള ചിത്രമെന്ന നിലയിൽ മാത്രമല്ല ദൃശ്യം ഇന്നും പ്രേക്ഷകമനസ്സുകളിൽ നിറഞ്ഞുനിൽക്കുന്നത്. ഒരു ഫാമിലി ഡ്രാമ പ്രതീക്ഷിച്ചുപോയവരെ ഞെട്ടിപ്പിച്ചുകൊണ്ടാണ് ജീത്തു ജോസഫ് കഥ പറഞ്ഞത്. ‘ദൃശ്യം എഫക്ട്’ പിന്നീട് വന്ന മലയാള സിനിമകളെയും സ്വാധീനിച്ചിരുന്നു. ഒരു മാസ്റ്റർപീസ് സിനിമയുടെ സീക്വലുമായി അതെ സംവിധായകൻ എത്തുമ്പോൾ ആ ആത്മവിശ്വാസത്തെ കുറച്ചുകാണരുതെന്ന മുന്നറിയിപ്പുണ്ടായിരുന്നു. യഥാർത്ഥത്തിൽ ദൃശ്യം 2 ന്റെ വിജയം അവിടുന്നാണ് ആരംഭിച്ചത്.

positives : രണ്ടാം ഭാഗത്തിന്റെ ഭൂരിഭാഗവും ഒരു ഫാമിലി ഡ്രാമ എന്ന നിലയിൽ ആണെങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്തുന്നത് ‘ഇനിയെന്ത്’ എന്നുള്ള ചോദ്യം തന്നെയാണ്. ആദ്യപകുതിയുടെ അവസാനം മുതലുള്ള സീനുകൾ എൻഗേജിങ് ആയിരുന്നു. പ്രേക്ഷകൻ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകൾ തന്നെയാണ് ഈ സിനിമയുടെ ശക്തിയും. അത് അനുയോജ്യമായ സമയത്ത് പ്ലേസ് ചെയ്തതുകൊണ്ടാണ് ചിത്രം കൂടുതൽ ശക്തമായത്. ആദ്യപകുതിയിൽ അപ്രധാനമെന്ന് തോന്നിയ പലതും ക്ലൈമാക്സിൽ വളരെ സുപ്രധാന സംഗതികളായി മാറ്റിയെടുക്കാൻ ജീത്തു ജോസഫിന് കഴിഞ്ഞിട്ടുണ്ട്.

വൻ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ആയിട്ടും സിംപിൾ ആയ മേക്കിങ് സ്റ്റൈൽ, നല്ല സബ്പ്ലോട്ടുകൾ, ക്ലാസ്സ്‌ ബിജിഎം, കഥാഗതിയെ നിർണയിക്കുന്ന ശക്തമായ പ്രകടനങ്ങൾ എന്നിവ ദൃശ്യം 2നെ തൃപ്തികരമാക്കി മാറ്റുന്നു. കണ്ടിന്യൂവിറ്റി അടക്കമുള്ള കാര്യങ്ങളിൽ സൂക്ഷ്മമായി ശ്രദ്ധ ചെലുത്തിയാണ് ചിത്രം ഒരുക്കിയെടുത്തിട്ടുള്ളത്. മോഹൻലാലിന്റെ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പഴയ ലാലേട്ടനെ അതേപടി തിരിച്ചുകിട്ടിയെന്ന് പറയുന്നവരോട് വ്യക്തിപരമായി യോജിപ്പില്ല. ക്ലൈമാക്സിൽ നായകനെ വെള്ളപൂശി കാണിക്കാനുള്ള ശ്രമവും നടന്നിട്ടില്ല.

 

negatives : ചിത്രത്തിന്റെ തുടക്കം മികച്ചതായി തോന്നിയില്ല. ജോർജ്കുട്ടിയുടെ വക്കീലിന്റെ കോർട്ട് റൂം പെർഫോമൻസ്, ഔട്ടോ ഡ്രൈവർമാരുടെ പ്രകടനം എന്നിവ നന്നായിരുന്നില്ല. പല ട്വിസ്റ്റുകളും അൺറിയലിസ്റ്റിക് പാതയിലൂടെ സഞ്ചരിച്ചതായി അനുഭവപ്പെട്ടു. എന്നാൽ ആദ്യകാഴ്ചയിൽ അതൊരു പോരായ്മയായി തോന്നില്ല.

last word – ദൃശ്യത്തെക്കാൾ മികച്ചതെന്ന് അവകാശപ്പെടാനില്ല. എന്നാൽ ആദ്യ ഭാഗത്തോട് നീതി പുലർത്തിയ രണ്ടാം വരവ്. കണ്ടിരിക്കേണ്ട ചിത്രം.

സൂപ്പർസ്റ്റാർ ചിത്രങ്ങൾ ഇറക്കിയാൽ തീരാവുന്ന അയിത്തമേ ഒടിടിയോട് ഉള്ളൂ എന്നതിന്റെ തെളിവാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രൈം മെമ്പർഷിപ്പ് എടുത്തവരുടെ എണ്ണം. ഇൻഡസ്ട്രി ഹിറ്റ് ആവേണ്ട ചിത്രമായിരുന്നുവെന്ന വിലാപം മുഴക്കി ടെലിഗ്രാം തേടിപോകുന്നവരുടെ എണ്ണവും ചെറുതല്ല. ഈ ചിത്രം കാശ് മുടക്കിതന്നെ കാണുക. ആ വിജയം ജീത്തു ജോസഫും ദൃശ്യം 2വും അർഹിക്കുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved