ഷിബു ജേക്കബ്
യുകെയിൽ ദിവംഗതനായ മലങ്കര യാക്കോബായ സുറിയാനി സഭയുടെ വൈദീക ശ്രേഷ്ഠൻ ഡോ.ബിജി മർക്കോസ് ചിറത്തിലാട്ടിന്റെ കബറടക്കം മെയ് 30 ശനിയാഴ്ച്ച യുകെയിലെ വർത്തിങ്ങിലുള്ള ഡറിങ്ട്ടൻ സെമിത്തേരിയിൽ വെച്ച് നടത്തപ്പെടും.യാക്കോബായ സുറിയാനി സഭ കൗൺസിൽ, കബറടക്ക ശുശ്രുഷകൾ ക്രമീകരിച്ചിട്ടുണ്ട്.
ഗവണ്മെന്റ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് യുകെ പാത്രിയാർക്കൽ വികാർ ഡോ.മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്തായുടെ ആത്മീയ നിർദ്ദേശങ്ങൾ അനുസരിച്ചാകും സഭ ചടങ്ങുകൾ സംഘടിപ്പിക്കുക.
ലണ്ടനിലെ സെന്റ് തോമസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ മെയ് 30 ശനിയാഴ്ച രാവിലെ 7.15നു വിശുദ്ധ കുർബാന നടത്തപ്പെടും . അതിനെത്തുടർന്ന് 8.30 മണിക്ക് അച്ചന്റെ ഭൗതീകശരീരം എത്തുന്നതോടെ കബറടക്ക ശുശ്രുഷകൾ ആരംഭിക്കുകയും തുടർന്ന് വർത്തിങ് ഡറിങ്ട്ടൻ സെമിത്തേരിയിൽ കബറടക്കം നടത്തുകയെന്നു കൗൺസിൽ വെളിപ്പെടുത്തി .
ലണ്ടൻ സെന്റ് തോമസ് ,ബിർമിങ്ഹാം സെയിന്റ് ജോർജ് ,ബേസിംഗ്‌സ്‌റ്റോക്ക് സെയിന്റ് ജോർജ് , പൂൾ സെയിന്റ് ജോർജ് എന്നീ യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയങ്ങളിൽ നിലവിൽ വികാരിയായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. സൺഡേ സ്കൂൾ ഉൾപ്പടെയുള്ള ആത്‌മീയ പ്രസ്ഥാനങ്ങൾക്ക് നേതൃത്വവും നൽകിയതുമായ അച്ചൻ യാക്കോബായ സഭയുടെ സൺഡേ സ്കൂൾ ഡയറക്ടർ ആയിരുന്നു. അച്ചന്റെ സഹോദരങ്ങളിലൊരാളായ ഡിജി മാർക്കോസ് യുകെയിൽ തന്നെ പോർട്ട്സ്മോത് സെയിന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ കൗൺസിലറായും ,സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട് .
കർത്തൃസന്നിധിയിലേക്കു വാങ്ങിപ്പോയ പ്രിയപ്പെട്ട അച്ചനെയോർത്ത് യാക്കോബായ വിശ്വാസ സമൂഹം ഒന്നടങ്കം പ്രാർത്ഥിക്കണമെന്നും , അതീവ ദുഃഖാർത്ഥരായ അച്ചന്റെ കുടുംബത്തോടൊപ്പം പ്രിത്യേകാൽ അച്ഛന്റെ ദേഹവിയോഗത്തിൽ അതീവദുഃഖിതയായിരിക്കുന്ന ഭാര്യ ബിന്ദു മക്കളായ തബിത, ലവിത, ബേസിൽ എന്നിവരോടൊപ്പം സഭ പങ്കു ചേരുന്നതായും യുകെ പാത്രിയാർക്കൽ വികാർ ഡോ. അന്തീമോസ് മെത്രാപ്പോലീത്താ കൗൺസിൽ യോഗത്തിൽ വെളിപ്പെടുത്തി.
അച്ചന്റെ സേവനം നിസ്വാർത്ഥവും വിലമതിക്കാനവാത്തതും ആയിരുന്നുവെന്നു കൗൺസിൽ വിലയിരുത്തി. അച്ചന്റെ വേർപാടിൽ ദുഃഖാർത്ഥരായ കുടുംബാംഗളോടൊപ്പം, ഇതര സഭകളിൽ നിന്നും അനുശോചനം രേഖപ്പെടുത്തിയ മതമേലധ്യക്ഷന്മാരെയും, മറ്റു മതസ്ഥരെയും, പ്രസ്ഥാനങ്ങളെയും പ്രാർത്ഥനാപൂർവ്വം സ്മരിക്കുകയും അവരോടുള്ള കൃതജ്ഞതയും കൗൺസിൽ രേഖപ്പെടുത്തുകയുണ്ടായി.
സന്ദർലാൻഡ്: ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും മലയാളികളെ തേടി മരണം എത്തിയിരിക്കുന്നു. സുന്ദർലാൻഡിൽ താമസിക്കുന്ന ഡോക്ടറെ മരണം കീഴ്പ്പെടുത്തിയ വളരെ സങ്കടകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി കുറഞ്ഞു നിന്ന മരണസംഖ്യ ഇന്ന് വീണ്ടും ഉയർന്നിരുന്നു. എന്തായാലും യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം ദുഃഖകരമായ വാർത്തയാണ് സന്ദർലാണ്ടിൽ സേവനം അനുഷ്ഠിച്ചിരുന്ന ഡോക്ടർ പൂർണ്ണിമ നായരുടെ ഇന്നുണ്ടായ മരണം. സന്ദര്‍ലാന്‍ഡ് സര്‍ജറിയില്‍ ജിപി ആയി വര്‍ക്ക് ചെയ്യുകയായിരുന്നു ഡോ. പൂര്‍ണ്ണിമ.
കൊറോണ ബാധിച്ചു ചികിത്സയിൽ ഇരുന്ന പൂർണ്ണിമ ഒരാഴ്ച്ചയായി വെന്റിലേറ്ററിൽ ആയിരുന്നു. എന്നാൽ ഇന്ന് വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. പൂർണ്ണിമയുടെ ഭർത്താവായ ഡോക്ടർ ബാലാപുരി സന്ദർലാൻഡ് റോയൽ ആശുപത്രിയിലെ സീനിയർ സർജൻ ആണ്. ഏകമകന്‍ വരുണ്‍ ലണ്ടനില്‍ ആണ് ജോലി ചെയ്യുന്നത്. യുകെയിലേക്ക് വരുന്നതിന് മുന്‍പ് ഡല്‍ഹിയില്‍ ആയിരുന്നു ഡോ. പൂര്‍ണ്ണിമയും കുടുംബവും താമസിച്ചിരുന്നത്. സന്ദര്‍ലാന്‍ഡ് മലയാളി അസോസ്സിയേഷന്‍ പ്രവര്‍ത്തനങ്ങളിലും മറ്റും ഇവര്‍ സജീവ സാന്നിദ്ധ്യമായിരുന്നു.
കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.
ഡോക്ടർ പൂർണ്ണിമയുടെ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്തരായ ബന്ധുമിത്രാദികളെ അറിയിക്കുന്നു.
നടനും മിമിക്രി കലാകരനുമായ കലാഭവന്‍ ജയേഷ് അന്തരിച്ചു. 40 വയസായിരുന്നു. ഞായറാഴ്ച വൈകുന്നേരം കൊടകര ശാന്തി ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അര്‍ബുദരോഗം ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച നടക്കും.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി മിമിക്രി രംഗത്ത് നിറഞ്ഞു നിന്നിരുന്ന ജയേഷ് പതിനൊന്ന് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ലാല്‍ജോസ് സംവിധാനം ചെയ്ത മുല്ല എന്ന സിനിമയിലൂടെയാണ് ജയേഷ് സിനിമയിലെത്തിയത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയില്‍ ജയേഷ് അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രേതം ടു, സു സു സുധി വാല്‍മീകം, പാസഞ്ചര്‍, ക്രേസി ഗോപാലന്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി, കരയിലേക്കൊരു കടല്‍ ദൂരം തുടങ്ങിയ സിനിമകളില്‍ ജയേഷിന്റെ വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു. വിവിധ ചാനലുകളിലെ കോമഡി പ്രോഗ്രാമുകളിലും ജയേഷ് നിറ സാന്നിധ്യമായിരുന്നു.
കൊടകര മറ്റത്തൂര്‍ വാസുപുരം ഇല്ലിമറ്റത്തില്‍ ഗോപിമോനോന്‍ – അരിക്കാട്ട് ഗൗരി ദമ്പതികളുടെ മകനാണ്. സുനജയാണ് ഭാര്യ. ശിവാനി മകളാണ്. ജയേഷിന്റെ അഞ്ചുവയസുകാരന്‍ മകന്‍ സിദ്ധാര്‍ഥ് രണ്ട് വര്‍ഷം മുമ്പാണ് മരിച്ചത്.
ടോറൻറ്റോ: തൊടുപുഴ വണ്ണപ്പുറം സ്വദേശിയായ വിദ്യാര്‍ത്ഥി കാനഡയിലുണ്ടായ അപകടത്തിൽ മരിച്ചതായി റിപ്പോർട്ട്. അബിന്‍ സന്തോഷ് പരക്കനാല്‍ (21 ) ആണ് മരിച്ചത്. സുഹൃത്തുക്കളുമായി ബോട്ടില്‍ സഞ്ചരിക്കുമ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു എന്നാണ് അറിയുവാൻ കഴിയുന്നത്. കാനഡയിലെ ജോര്‍ജിയന്‍ കോളേജില്‍ ബിരുദ പഠനം പൂർത്തിയാക്കി പ്ലെയിസ്മെന്റ് ചെയ്തുകൊണ്ടിരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്.
കിങ്സ്റ്റണില്‍ തന്റെ മറ്റ് സുഹൃത്തുക്കളോടൊപ്പം നടത്തിയ വഞ്ചിയാത്രയ്ക്കിടെ ആണ് അപകടം ഉണ്ടായത്. മരണത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം ഇപ്പോൾ വ്യക്തമല്ലെങ്കിലും ഫ്രീസിങ് ലെവലിൽ ഉള്ള വെള്ളത്തിൽ വീഴുകയും തുടർന്ന് നീന്തി രക്ഷപെടാനുള്ള ശ്രമിത്തിനിടയിൽ ഹൃദയസ്തംഭനം ഉണ്ടാവുകയും ചെയ്‌തു എന്നാണ് കരുതുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് വെന്റിലേറ്ററില്‍ ആക്കിയെങ്കിലും ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. അപകടത്തെപ്പറ്റിയുള്ള പൊലീസ് അന്വോഷണം നടന്നുകൊണ്ടിരിക്കുന്നു എന്നാണ് അറിയുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യഥാർത്ഥ മരണകാരണം അറിയുവാൻ സാധിക്കുക.
നാട്ടിൽ നിന്ന് പ്ലസ് ടു വിദ്യാഭ്യസം പൂര്‍ത്തിയാക്കിയ ശേഷം ബാരിയിലെ ജോര്‍ജിയന്‍ കോളേജില്‍ ഉന്നത പഠനം അബിൻ പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ ഏഴ് മാസമായി അദ്ദേഹം കിംഗ്സ്റ്റണില്‍ പ്ലേസ്‌മെന്റ് ചെയ്തുകൊണ്ടിരിക്കെയാണ് അപകടവും തുടർന്ന് മരണംവും സംഭവിക്കുന്നത്. മൃതദേഹം ഇന്ത്യയിലേക്ക് അയയ്ക്കാന്‍ മലയാളി സംഘടനകൾ ശ്രമിക്കുന്നുണ്ട് എങ്കിലും കൊറോണയുടെ പശ്ചാത്തലത്തിൽ ഇത് ഇപ്പോൾ സാധ്യമാകുമോ എന്ന് ഉറപ്പില്ല.
കിംഗ്സ്റ്റണില്‍ ആണ് അപകടം ഉണ്ടായത്. അടുത്തിടെയാണ് ബാരിയില്‍ നിന്ന് കിംഗ്സ്റ്റണിലേക്ക് അബിൻ താമസം മാറിയത്. ടോറോണ്ടോയിൽ നിന്നുംഏകദേശം 200 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന കിങ്സ്റ്റൺ. അബിന്റെ അപകടമരണ വാർത്തയറിഞ്ഞു കുടുംബാംഗങ്ങളും കൂട്ടുകാരും സഹപ്രവർത്തകരും ഞെട്ടലിൽ ആണ് ഉള്ളത്.
വണ്ണപ്പുറം പറയ്ക്കനാല്‍ സന്തോഷിന്റെ മകനാണ് പരേതനായ എബിന്‍ സന്തോഷ്. മാതാവ് ഷൈനി സന്തോഷ് (മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍, വണ്ണപ്പുറം) തീക്കോയി ഒട്ടലാങ്കല്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍- ആല്‍ബിന്‍ (വൈദിക വിദ്യാര്‍ത്ഥി, കോതമംഗലം രൂപത), ബിബിന്‍, സെലിന്‍ (ഇരുവരും വിദ്യാര്‍ത്ഥികള്‍, ജയ്‌റാണി പബ്ലിക് സ്‌കൂള്‍, കാളിയാര്‍, തൊടുപുഴ)
സ്വന്തം ലേഖകൻ
ലണ്ടൻ : കോവിഡ് 19 ബാധിച്ച് ലണ്ടനിലെ യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. ഡോ. ബിജി മാർക്കോസിന്റെ (54) നിര്യാണം എല്ലാ പ്രവാസി മലയാളികളെയും ദുഃഖത്തിലാഴ്ത്തി. ലണ്ടൻ സെന്റ് തോമസ് യാക്കോബായ ചർച്ച്, ബർമിങ്ങാം സെന്റ് ജോർജ് യാക്കോബായ ചർച്ച്, പൂൾ സെന്റ് ജോർജ് യാക്കോബായ ചർച്ച് എന്നിവയുടെ വികാരിയായിരുന്നു ഫാ. ബിജി മാർക്കോസ്. ഓസ്ട്രിയയിലെ വിയന്നയിൽ സേവനമനുഷ്ഠിച്ച ശേഷമാണ് യുകെയിൽ എത്തിയത്. ഹോസ്പിറ്റൽ ചാപ്ലൻ കൂടിയായിരുന്ന ബിജി മാർക്കോസ് അച്ഛൻ കൊറോണ വാർഡുകളിൽ സ്റ്റാഫുകളെയും രോഗികളെയും സഹായിക്കാൻ നിലകൊണ്ട വ്യക്തിയായിരുന്നു. തന്റെ ജീവിതം ദൈവത്തിന്റെ ശുശ്രൂഷ ചെയ്യുവാൻ മാറ്റി വെച്ചിരിക്കുകയാണെന്നും അതിനാൽ മരണത്തെ ഭയമില്ലെന്നും അച്ഛൻ പറയുമായിരുന്നു. “എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു ” എന്ന പൗലോസ് ശ്ലീഹായുടെ വാക്യം ഉദ്ധരിച്ച്, സ്വർഗീയ പിതാവിന്റെ നിത്യമായ ഭവനത്തിലേക്കാണ് താൻ പോകുന്നതെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. ആശുപത്രിയിയിലെ ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ നൽകുന്നത് തന്റെ നിയോഗമാണെന്ന് അച്ഛൻ വീഡിയോ സന്ദേശത്തിൽ പറയുന്നു. രോഗികൾക്ക് സാന്ത്വനം നൽകി അച്ഛൻ യാത്രയാവുന്നതും സ്വർഗീയ പറുദീസയിലേക്കാണ്.
ബിജി മാർക്കോസ് അച്ഛന്റെ നിര്യാണത്തിൽ യുകെ, അയർലൻഡ് ഭദ്രാസനങ്ങളുടെ അധിപനായിരിക്കുന്ന ഡോ. മോർ അന്തീമോസ് മാത്യൂസ് മെത്രാപോലീത്ത അനുശോചനം അറിയിച്ചു. വളർന്നുവരുന്ന യുവതലമുറയ്ക്ക് നല്ല കൂട്ടുകാരൻ കൂടിയായിരുന്ന അച്ഛൻ, കോട്ടയം വാകത്താനം പുത്തൻചന്ത ചിറത്തിലാട്ട് കുടുംബാംഗമാണ്. ശുശ്രൂഷയുടെ ആദ്യകാലങ്ങളിൽ ഇറ്റലിയിലെ ഇടവകയിലും വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുകെ റീജിയനുവേണ്ടി സൺഡേസ്കൂൾ സിലബസ് തയ്യാറാക്കുന്നതിനും അച്ഛൻ നേതൃത്വം നൽകിയിരുന്നു. ഭാര്യ : ബിന്ദു. മക്കൾ : തബീത്ത, ലവിത, ബേസിൽ. അച്ചൻെറ അകാല വിയോഗത്തിൽ വ്യസനിക്കുന്ന കുടുംബാംഗങ്ങൾക്കും, സുഹൃത്തുകൾക്കും, ഇടവകാംഗംങ്ങൾക്കൊപ്പം മലയാളം യുകെയും പങ്കു ചേരുന്നു .
കോവിഡ് കാലത്ത് സ്വന്തം ജീവന് വില നൽകാതെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആരോഗ്യപ്രവത്തകരെ നാം അഭിനന്ദിക്കുമ്പോൾ അത്യാസന്നനിലയിൽ കിടക്കുന്ന രോഗികളുടെ അരികിൽ എത്തി ആശ്വാസ വചനങ്ങൾ പകർന്നു കൊടുക്കുന്ന വൈദികരെ നാം വിസ്മരിച്ചുപോകുന്നു. 28 കത്തോലിക്ക വൈദികരാണ് ഇതുവരെ ഇറ്റലിയിൽ രോഗബാധിതരായി മരണപ്പെട്ടത്. മിക്കവരും ഹോസ്പിറ്റൽ ചാപ്ലൻമാരായിരുന്നു. രോഗം സ്ഥിരീകരിച്ച ശേഷവും ആശുപത്രിയിൽ മരണത്തോട് മല്ലിട്ടുകിടക്കുന്ന രോഗികളുടെ അരികിൽ പോയി അവരോട് ദൈവവചനം അറിയിച്ച ഒരു വൈദികനെ ഇറ്റാലിയൻ ഡോക്ടർ ഓർത്തെടുക്കുന്നു. 120ഓളം രോഗികളെയാണ് ആ വൈദികൻ പറുദീസയുടെ കവാടങ്ങളിലേക്ക് പ്രവേശിപ്പിച്ചതെന്ന് ഡോക്ടർ പറയുന്നു.
യു കെ മലയാളിയും പീറ്റർ ബറോ നിവാസിയുമായ മൈക്കിൾ എബ്രഹാം പുതുശ്ശേരി ഇന്ന് 2.55 am ന് മരണമടഞ്ഞ വിവരം വ്യസനസമേതം അറിയിക്കുന്നു. കേംബ്രിഡ്ജ് & പീറ്റര്‍ബറോ NHS ട്രസ്റ്റില്‍ മെന്റല്‍ ഹെല്‍ത്ത് നേഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. ജനുവരിയില്‍ നാട്ടില്‍ പോയിവന്ന മൈക്കിളിന് ഫെബ്രുവരിയില്‍ ആണ് അസുഖം ആരംഭിച്ചത്. ഭാര്യ ബിനു മൈക്കിള്‍. മക്കള്‍: ജീന്‍ മൈക്കിള്‍, ജിയോണ്‍ മൈക്കിള്‍.
പരേതന്‍ മാഞ്ഞൂര്‍ ചാമക്കാല പുതുശേരില്‍ കുടുംബാംഗമാണ്. യു കെ കെ സി എ പീറ്റര്‍ബെറോ യുണിറ്റ് മുന്‍ പ്രസിഡന്റ് ആയിരുന്നു പരേതനായ മൈക്കിൾ.
സംസ്‌ക്കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്. മൈക്കിളിന്റെ നിര്യാണത്തിൽ വ്യസനിക്കുന്ന കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം മലയാളം യുകെയും പങ്കുചേരുന്നു.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ജേഷ്ഠ സഹോദരൻ അഡ്വ. മാത്യൂസ് എം സ്രാമ്പിക്കൽ നിര്യാതനായി. പാലാ ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന അഡ്വ. മാത്യൂസ് കുറച്ചു നാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
സംസ്‍കാരം വ്യാഴം ഉച്ചകഴിഞ്ഞ് 2 മണിക്ക് വസതിയിലെ സുസ്രൂഷകൾക്കു ശേഷം ഉരുളികുന്നം പള്ളിയിൽ വച്ച് നടക്കും.
സഹോദരന്റെ വിയോഗത്തിൽ വ്യസനിക്കുന്ന അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെയും പരേതന്റെ കുടുംബത്തിന്റെയും ദുഃഖത്തിൽ ഗ്രേറ്റ് ലെസ്റ്റർ സൈന്റ്റ് അൽഫോൻസാ മിഷൻ പങ്കുചേരുകയും. വികാരി ജനറാൾ ഫാദർ ജോർജ് ചേലക്കൽ ഇടവക സമൂഹത്തിന്റെ അനുശോചനം അറിയിക്കുകയും കുർബാനയിൽ അനുസ്മരിക്കുകയും
ചെയ്തു.
സൗത്താംപ്ടൺ: കൊറോണയുടെ വ്യാപനത്തിൽ ജീവൻ നഷ്ടപ്പെട്ട യുകെ മലയാളിയായ സെബി ദേവസിയ്ക്ക് അന്തിയാഞ്ജലി. കഴിഞ്ഞ മാസം (April 20) കോവിഡ് ബാധിച്ച് മരണമടഞ്ഞ എറണാകുളം കുറുമശ്ശേരി സ്വദേശി മൂഞ്ഞേലി സെബി ദേവസ്സിയുടെ ശവസംസ്ക്കാരം ആണ് സൗത്താംപ്റ്റണ്‍ വൂഡ്‌ലി സിമിത്തേരിയില്‍ മൂന്നരയോടെ പൂർത്തിയായത്.
മുൻപ് അറിയിച്ചിരുന്നതുപോലെ പരേതനായ ഡെബിക്കു വേണ്ടിയുള്ള കുർബാന 12.15ന് തന്നെ സൗത്താംപ്റ്റണ്‍ സെന്റ്. വിൻസെന്റ് ഡി പോള്‍ ദേവാലയത്തില്‍ വച്ചാണ് നടന്നത്. സൗത്താംപ്റ്റണ്‍ സീറോ മലബാര്‍ മിഷന്‍ ചാപ്ലിയന്‍ റവ.ഫാ. ടോമി ചിറക്കല്‍ മണവാളനാണ് സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നൽകിയത്.യുകെയിൽ നിലനിൽക്കുന്ന സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ നിലനിൽക്കുന്നതിനാൽ വളരെ കുറച്ചു പേർക്ക് മാത്രമേ പള്ളിയിൽ അനുവാദമുണ്ടായിരുന്നുള്ളു. സെബിയുടെ അകാലത്തിലുള്ള വേർപാടിൽ ദുഃഖാർത്ഥരായ ഭാര്യ ഷീന, മകൻ ഡിയാന്‍ കൂടാതെ സഹോദരൻമ്മാർ, മാതാവായ ആനി എന്നിവരെല്ലാം സമർപ്പിച്ചു കൊണ്ടാണ് ആണ് റവ.ഫാ. ടോമി ചിറക്കല്‍ സെബിക്കായുള്ള അന്ത്യകർമ്മത്തിലെ ചടങ്ങുകൾ ആരംഭിച്ചത്.
1:35 pm നു പള്ളിയിലെ ചടങ്ങുകൾ പൂർത്തിയായി… തുടന്ന് 2:45 pm ന് സെബിയുടെ ഭൗതീക ശരീരം സൂക്ഷിച്ചിരുന്ന ഫ്യൂണറല്‍ ഡയറക്ടേഴ്‌സിന്റെ പ്രധാന കവാടത്തിൽ രണ്ടാംഘട്ട പ്രാർത്ഥനകൾ ആരംഭിച്ചത്. ഏകദേശം ഇരുപത് മിനിറ്റ് കൊണ്ട് അവിടുത്തെ കർമ്മങ്ങൾ പൂർത്തിയാക്കി. ദുഃഖം അമർത്തി കണ്ണീർ തൂകുകയായിരുന്ന അമ്മയായ ഷീനയെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിക്കുന്ന പന്ത്രണ്ടുകാരൻ. കാണുന്നവർക്ക് നൽകുന്നത് ഹൃദയഭേദകമായ കാഴ്ചകളായിരുന്നു ഹാംപ്‌ഷെയര്‍ ടെസ്റ്റ് വാലി ബോറോയുടെ കീഴിലുള്ള റോംസിയിലെ വുഡ്‌ലി സിമെട്രിയിലേക്ക് മൂന്ന് മണിയോടെ യാത്രയായത്.
ചുരുങ്ങിയ സമയത്തിൽ സിമെട്രിയിൽ എത്തിച്ചേർന്ന ഉടൻ തന്നെ ശസംസ്‌ക്കര ചടങ്ങിന്റെ അവസാന ഘട്ട പ്രാർത്ഥനകൾ ആരംഭിക്കുകയും ചെയ്‌തു. കൊറോണ എന്ന വൈറസ് എത്രമാത്രം വേദനകൾ ആണ് ലോകത്തിനും യുകെയിലെ മലയാളി സമൂഹത്തിനും നൽകുന്നത് എന്നതിന്റെ നേർക്കാഴ്ചയാണ് പിന്നീട് കണ്ടത്. അതുവരെ എല്ലാ വേദനകളും കടിച്ചമർത്തി പിടിച്ചുനിർത്തിയ പന്ത്രണ്ടുകാരൻ ഡിയാന്‍ ഡേവിഡ് സെബിയുടെ നിയന്ത്രണവും നഷ്ടപ്പെടുന്ന വേദനാജനകമായ കാഴ്ച്ച… പൊട്ടിക്കരയുന്ന അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുപോയി.പ്രായത്തിനതീതമായ പക്വത കാണിച്ച ഡിയാനെ കെട്ടിപ്പിടിച്ചു വാവിട്ട് കരഞ്ഞപ്പോൾ ഒരു നിമിഷം നിസ്സഹായരായി നിൽക്കുന്ന, കണ്ണീർ തുടക്കുന്ന കൂട്ടുകാരും ബന്ധുക്കളും… നിന്റെ മുഖം പോലും അവസാനമായി കാണാൻ പറ്റുന്നില്ലല്ലോ എന്ന് പറഞ്ഞു കരയുന്ന ഷീനയുടെ വാക്കുകൾ ഓൺലൈൻ സ്ട്രീമിങ് കണ്ടവരുടെ കണ്ണുകൾ നിറയുന്ന അവസ്ഥയിലേക്ക് എത്തിച്ചു എന്നത് വേർപാട് വേദനയുടെ ആഴം വിളിച്ചുപറയുന്നതായിരുന്നു. രാജ്യത്തിനു പുറത്തുള്ള സെബിയുടെ സഹോദരൻമാർക്കോ അമ്മക്കോ പോലും മരണാന്തരച്ചടങ്ങിൽ പങ്കെടുക്കുവാൻ സാധിച്ചില്ല.
2005ലാണ് സെബി ദേവസി യുകെയിലേക്ക് എത്തുന്നത്. ആദ്യം ഡെവനിലായിരുന്നു താമസം. പിന്നീട് ഇപ്പോള്‍ താമസിക്കുന്ന റോംസിയിലേക്ക് താമസം മാറിയത്. കുടുംബ സമേതമായിരുന്നു റോംസിയില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി സൗത്താംപ്റ്റണ്‍ റോംസിയില്‍ താമസിച്ചിരുന്ന സെബി ദേവസി കോവിഡ് ബാധിച്ച് സുഖമില്ലാതെ വീട്ടില്‍ കഴിയുകയായിരുന്നു. മറ്റ് യാതൊരു തരത്തിലുള്ള അസുഖങ്ങള്‍ ഒന്നുമില്ലാതിരുന്നതിനാല്‍ പനി കടുത്തപ്പോൾ ആശുപത്രിയില്‍ ചെന്നെങ്കിലും അഡ്മിറ്റ് ചെയ്യാതെ തിരിച്ചയച്ചിരുന്നു.എന്നാല്‍ പിന്നീട് രോഗലക്ഷണങ്ങൾ വഷളാവുകയും സൗത്താംപ്റ്റണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. വിദഗ്ദ ചികിത്സക്കായി ലണ്ടനിലെ സെന്റ്. തോമസ് ഹോസ്പിറ്റലിലേക്ക് മാറ്റാനിരിക്കെ പെട്ടെന്ന് സെബിക്ക് ഹൃദയാഘാതം ഉണ്ടാവുകയും ഏപ്രിൽ 20 ന് മരണം സംഭവിക്കുകയും ആയിരുന്നു.
നാട്ടില്‍ എറണാകുളം കുറുമശ്ശേരി നിവാസിയാണ്. ഭാര്യ ഷീനാ ജോസഫ്, ഏക മകന്‍ 12 കാരന്‍ ഡിയാന്‍ ഡേവിഡ്. മൂഞ്ഞേലി പരേതനായ ദേവസിയുടേയും ആനി ദേവസിയുടെയും മകനാണ് മരണമടഞ്ഞ സെബി. സഹോദരങ്ങള്‍ ജോഷി ദേവസി (അയര്‍ലണ്ട്), സിജോ ദേവസി (കാനഡ). സെബിയുടെ അമ്മ ഇപ്പോള്‍ കാനഡയിലുള്ള സഹോദരനൊപ്പമാണുള്ളത്.
കൊറോണയുടെ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വളരെ കുറച്ചു പേർക്ക് മാത്രമേ ചടങ്ങിൽ പങ്കെടുക്കുവാൻ അനുവാദമുണ്ടായിരുന്നുള്ളു. ലണ്ടനിൽ ഉള്ള സിബി സ്റ്റുഡിയോയുടെ ലൈവ് ടെലികാസ്റ്റ് ചെയ്യുക വഴി ബന്ധുക്കൾക്കും കൂട്ടുകാക്കും അതോടൊപ്പം സഹപ്രവർത്തകർക്കും ശുശ്രൂഷകള്‍ തത്സമയം കാണാൻ അവസരം ലഭിച്ചു.
[ot-video][/ot-video]
കൊറോണ ബാധിച്ചു മരിക്കുന്നവരുടെ വാർത്തകൾ തുടർച്ചയായി വരുന്ന ഈ കാലഘട്ടത്തിൽ സാധാരണക്കാരിയായ വീട്ടമ്മയുടെ മരണവാര്‍ത്ത കുവൈത്തിൽ നിന്നും എത്തുന്നു. കോട്ടയം സംക്രാന്തി സ്വദേശിയായ തെക്കനായില്‍ സുമിയാണ് (37) കുവൈറ്റില്‍ വിടപറഞ്ഞിരിക്കുന്നത്. ഈ മരണ വാര്‍ത്ത ഏതൊരാളുടെയും ഹൃദയത്തെ സ്പർശിക്കുന്നതാണ്. നമുക്ക് ഇത് വാർത്ത മാത്രമെങ്കിൽ, ഈ മരണം രണ്ട് കുട്ടികൾക്ക് ഒരമ്മയുടെ തീരാനഷ്ടമാണ്.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് സുമിയുടെ മരണം എന്നാണ് ബന്ധുക്കള്‍ക്കു ലഭിക്കുന്ന വിവരം. ഭര്‍ത്താവ് ഉപേക്ഷിച്ച സുമിക്ക് രണ്ട് മക്കളാണുള്ളത്. കുട്ടികളെ പഠിപ്പിക്കാൻ അവർക്ക് നല്ലൊരു വഴി കാണിച്ചു കൊടുക്കാൻ വേണ്ടി ആറു മാസം മുന്‍പാണ് കുവൈറ്റില്‍ ഇവര്‍ ഹോം നഴ്‌സ് ജോലിയ്ക്കായി എത്തിയത്. കോട്ടയം പാറാമ്പുഴ സംക്രാന്തി മാമ്മൂട് സ്വദേശിനിയാണ് പരേതയായ സുമി.
വീട്ടുജോലിക്കായി കുവൈത്തിലെത്തിയ ഇവര്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ആഴ്ചകളായി എംബസിയുടെ ഷെല്‍ട്ടറില്‍ കഴിയുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഇതിനിടെയാണ് ഇവര്‍ക്കു ഹൃദയാഘാതം അനുഭവപ്പെട്ടത്. തുടര്‍ന്നു ഇവരെ മുബാറക്ക് ആശുപത്രിയിലേയ്ക്കു കൊണ്ടു പോയിഎങ്കിലും മരണത്തെ തടയാനായില്ല എന്നാണ് ഇതുമായി ലഭിക്കുന്ന വിവരം.
ജനപ്രിയ പരിപാടികളുടെ സംഘാടകയായിരുന്ന ദീപ നായര്‍ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ദുബായിയില്‍ ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് സജീവമായിരുന്ന ദീപ നായര്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് ഖിസൈസിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥയായിരുന്ന പദ്മാവതിയുടെയും ദാമോദരന്‍ നായരുടെയും മകളാണ് അന്തരിച്ച ദീപ നായര്‍.
സൂരജ് മൂസതാണ് ഭര്‍ത്താവ്. സോഷ്യല്‍ മീഡിയയില്‍ ടാസ് സിസ്റ്റേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന നര്‍ത്തകിമാരായ തൃനിത, ശ്രേഷ്ഠ എന്നിവരുടെ മാതാവാണ് ദീപ നായര്‍. ശവസംസ്‌കാരം സംബന്ധിച്ച് വിവരങ്ങളൊന്നും ബന്ധുക്കള്‍ അറിയിച്ചിട്ടില്ല.