ദുബായില്‍ മരിച്ച പ്രമുഖ പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ മൃതദേഹവുമായി ചാര്‍ട്ടേര്‍ഡ് വിമാനം കരിപ്പൂരിലെത്തി. മൃതദേഹം ജന്മസ്ഥലമായ വയനാട്ടിലെ മാനന്തവാടിയിലേക്ക് കൊണ്ടുപോകും. മൃതദേഹം രാവിലെ കണിയാരം സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ജോയിയുടെ ഭാര്യയും മക്കളും നാട്ടിലെത്തിയിട്ടുണ്ട്.
ഏപ്രില്‍ 23നായിരുന്നു ജോയി അറയ്ക്കല്‍ ദുബായില്‍ മരിച്ച വിവരം പുറത്തുവന്നത്. ജോയി അറയ്ക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചിരുന്നു.
കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്‌തെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. ബിസിനസുകാരനായ ഇദ്ദേഹത്തിന്റെ പുതിയൊരു പദ്ധതി പൂര്‍ത്തിയാകുന്നതിലുണ്ടായ കാലതാമസം മൂലമുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അടുത്ത സുഹൃത്ത് അറിയിച്ചിരുന്നു.
മാനന്തവാടി സ്വദേശിയായ ജോയി, യുഎഇ ആസ്ഥാനമായ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയും പ്രധാന ഓഹരി ഉടമയുമാണ്. 2 ലക്ഷം കോടി വിറ്റുവരവുള്ള കമ്പനി, ഓഹരി വിപണിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു.
അതേസമയം, ഇന്നോവ ഗ്രൂപ്പിന്റെ എംഡിയായി വാലി ഡാഹിയയെ നിയമിച്ചു. അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യക്കാരനാണ് വാലി ഡാഹിയ. യൂറോപ്യന്‍, സൗദി ബാങ്ക് പ്രതിനിധികള്‍ക്കു പുറമെ കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് വാലി.
കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് ജോയിയുടെ മകന്‍ അരുണിനെയോ കുടുംബം നിര്‍ദ്ദേശിക്കുന്ന ആളെയോ ഉള്‍പ്പെടുത്തുമെന്നും ഓഫിസ് വൃത്തങ്ങള്‍ അറിയിച്ചു.
ഇടുക്കി രൂപതയുടെ പ്രഥമ ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍(78) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് പുലര്‍ച്ചെ 1.38 നായിരുന്നു അന്ത്യം.
മൃതദേഹം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 2003 ല്‍ ഇടുക്കി രൂപത രൂപവത്കരിച്ചപ്പോള്‍ അധ്യക്ഷ പദവിയിലേക്ക് അദ്ദേഹം നിയോഗിക്കപ്പെട്ടു. അന്നുമുതല്‍ 2018 വരെ 15 വര്‍ഷക്കാലം രൂപതയുടെ ചുമതല വഹിച്ചു.
75 വയസ്സ് പൂര്‍ത്തിയായപ്പോള്‍ 2018 ല്‍ അദ്ദേഹം സ്ഥാനം ഒഴിയുകയായിരുന്നു. ഇടുക്കിയിലെ ഭൂസമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത മാര്‍ മാത്യു ആനക്കുഴിക്കാട്ടില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രക്ഷാധികാരി സ്ഥാനവും വഹിച്ചിരുന്നു.
വിശ്വാസികളുടെയും ജില്ലയിലെ കുടിയേറ്റ കര്‍ഷകരുടെയും അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ശബ്ദമായിരുന്നു പതിറ്റാണ്ടുകളോളം ആനിക്കുഴിക്കാട്ടിലിന്റേത്. കാനോന്‍ നിയമപ്രകാരം 75 വയസ്സുകഴിഞ്ഞ ബിഷപ്പുമാര്‍ വിരമിക്കണം. അതനുസരിച്ച് 2018 ല്‍ സ്ഥാനമൊഴിയുകയായിരുന്നു.
ഇടുക്കിയിലെ കുടിയേറ്റ കർഷകർക്കായി മണ്ണിന്റെ മക്കൾ വാദവുമായി പരസ്യമായി രംഗത്തിറങ്ങിയും ഗാഡ്കിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്കെതിരെ പരസ്യമായി നിർണായക നിലപാടുകളെടുത്തും ശ്രദ്ധേയനായിരുന്നു അദ്ദേഹം.
ഇടുക്കി രൂപതയുടെ പ്രഥമ ഇടയനായാണ് വിടപറഞ്ഞ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. മലയോര ജനതയ്ക്ക് വേണ്ടി ജീവിതം ഒഴിഞ്ഞു വെച്ച വ്യക്തിത്വം. എന്നും വിവാദങ്ങളില്‍ നിറഞ്ഞ ആനിക്കുഴിക്കാട്ടില്‍ പരസ്യമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ വൈദികന്‍ കൂടിയായിരുന്നു എന്നു പറയാം. കുടിയേറ്റ കര്‍ഷകന്റെ സ്വരമായി ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ വ്യക്തിത്വമാണ് ഇടുക്കി രൂപയുടെ പ്രഥമ ഇടയന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. ഒന്നര പതിറ്റാണ്ട് ഇടുക്കി രൂപതയുടെ അമരക്കാരനായ ബിഷപ് രൂപതയുടെ ഭൗതികവും ആത്മീയവുമായ വളര്‍ച്ചയ്ക്കു നല്‍കിയ സംഭാവനകള്‍ ചരിത്രത്തില്‍ ഇടംനേടിയതാണ്.
15 മക്കളില്‍ മൂന്നാമനായും ആണ്‍മക്കളില്‍ ഒന്നാമനായും 1942 സെപ്റ്റംബര്‍ 23-നാണ് കുഞ്ചിത്തണ്ണി ആനിക്കുഴിക്കാട്ടില്‍ ലൂക്ക-എലിസബത്ത് ദന്പതികളുടെ മകനായി മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ജനനം. ജന്മനാടായ കടപ്ലാമറ്റത്തും കുഞ്ചിത്തണ്ണിയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മുത്തോലി സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നടത്തി. തുടര്‍ന്ന് കോതമംഗലം മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന് വൈദികപഠനമാരംഭിച്ചു. കോട്ടയം വടവാതൂര്‍ മേജര്‍ സെമിനാരിയില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1971 മാര്‍ച്ച് 15-ന് കുഞ്ചിത്തണ്ണി ഹോളി ഫാമിലി പള്ളിയില്‍ മാര്‍ മാത്യു പോത്തനാമൂഴിയുടെ കൈവയ്പു ശുശ്രൂഷ വഴി പൗരോഹിത്യം സ്വീകരിച്ച് പ്രഥമ ബലിയര്‍പ്പിച്ചു.
കോതമംഗലം ടൗണ്‍ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായായിരുന്നു ആദ്യനിയമനം. ജോസ്ഗിരി, ചുരുളി, എഴുകുംവയല്‍ പള്ളികളിലും സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് മൂവാറ്റുപുഴ ജീവജ്യോതിയുടെയും പാസ്റ്ററല്‍ സെന്ററിന്റെയും ഡയറക്ടറായി നിയമിക്കപ്പെട്ടു. മാര്‍ മാത്യൂസ് പ്രസ് മാനേജരായും സേവനംചെയ്തു. അതോടൊപ്പംതന്നെ നെയ്‌ശേരി പള്ളി വികാരിയായും സേവനമനുഷ്ഠിച്ചു. 1985-ല്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി.
ഉപരിപഠനം കഴിഞ്ഞു തിരികെയെത്തിയ അദ്ദേഹം പൊട്ടന്‍കാട് പള്ളിയിലും രണ്ടാര്‍ പള്ളിയിലും സേവനംചെയ്തു. 1990-ല്‍ കോതമംഗലം രൂപതാ ചാന്‍സലറായും രൂപതാ സെക്രട്ടറിയായും നിയമിക്കപ്പെട്ടു. 2000-ല്‍ കോതമംഗലം മൈനര്‍ സെമിനാരി റെക്ടറായി. ഇതോടൊപ്പം തൃക്കാരിയൂര്‍ പള്ളിയിലും സേവനംചെയ്തു. കോതമംഗലം രൂപതാ പ്രിസ്ബറ്റേരിയല്‍ കൗണ്‍സില്‍, കാത്തകറ്റിക്കല്‍ കമ്മിറ്റി, രൂപതാ നിര്‍മ്മാണപ്രവര്‍ത്തന കമ്മിറ്റി എന്നിവയില്‍ അംഗമായി പ്രവര്‍ത്തിച്ചു.
2003-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ എട്ടു ഫൊറോനകളോടുകൂടി കോതമംഗലം രൂപത വിഭജിച്ച് ഇടുക്കി രൂപത സ്ഥാപിച്ചു. രൂപതയുടെ പ്രഥമ ബിഷപ്പായി 2003 ജനുവരി 15-ന് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലെ നിയമിച്ചു. 2003 മാര്‍ച്ച് രണ്ടിന് വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ ഇടുക്കി രൂപതയുടെ ഉദ്ഘാടനവും ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ മെത്രാഭിഷേകവും നടന്നു. കര്‍മവേദിയില്‍ തീഷ്ണമതിയായ മാര്‍ ആനിക്കുഴിക്കാട്ടില്‍ ഇടുക്കിയുടെ ഇടയനായി സേവനം ചെയ്യുന്നതിനൊപ്പം കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാനായും കെസിബിസി എസ്സി/എസ്ടി കമ്മീഷന്‍, സീറോ മലബാര്‍ സിനഡല്‍ കമ്മീഷനംഗം എന്നീ നിലയിലെല്ലാം പ്രവര്‍ത്തിച്ചു. ഇടുക്കി രൂപതയെ സ്വയംപര്യാപ്തതയിലെത്തിച്ചു
എണ്‍പത്തിയേഴ് വൈദികരോടൊപ്പം ആരംഭിച്ച ഇടുക്കി രൂപത 15 വര്‍ഷംകൊണ്ട് 111 പുതിയ വൈദികര്‍കൂടി പട്ടം സ്വീകരിച്ച് 198 വൈദികരുള്ള രൂപതയായി വളര്‍ന്നു. എട്ടു ഫൊറോനകളും 86 സ്വതന്ത്ര ഇടവകകളും 30 സ്റ്റേഷന്‍ പള്ളികളുമായി പ്രവര്‍ത്തനമാരംഭിച്ച ഇടുക്കി രൂപതയെ കരുത്തുറ്റ നേതൃത്വത്തിലൂടെ പുരോഗതിയിലേക്കു നയിച്ച മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഏറെ ബാലാരിഷ്ടതകള്‍ തരണംചെയ്ത് 15 വര്‍ഷംകൊണ്ട് 10 ഫൊറോനകളും 105 സ്വതന്ത്ര ഇടവകകളും 51 മിഷന്‍ സ്റ്റേഷനുകളിലുമായി രൂപതയിലെ വിശ്വാസീസമൂഹത്തെ വളര്‍ത്തി.
രൂപത സ്ഥാപിച്ചപ്പോള്‍ ഏഴു സന്യാസസഭകളാണുണ്ടായിരുന്നത്. അത് 13 ആയി വളര്‍ന്നു. 14 സന്യാസഭവനങ്ങള്‍ വളര്‍ന്ന് 22 ആയി. സന്യാസിനീസഭകള്‍ 2003-ല്‍ 13 ആയിരുന്നെങ്കില്‍ 15 വര്‍ഷംകൊണ്ട് 30 ആയി വര്‍ധിച്ചു. സന്യാസിനീഭവനങ്ങള്‍ 102-ല്‍നിന്നും 150ലേക്കു വളര്‍ന്നു. ഈ കാലയളവില്‍ 25 ദേവാലയങ്ങള്‍ പുതുക്കി നിര്‍മ്മിക്കപ്പെട്ടു. പള്ളികളോടനുബന്ധിച്ച് 27 വൈദികമന്ദിരങ്ങളും പുതുക്കി നിര്‍മ്മിച്ചു. നിലവില്‍ രണ്ടു കോളജുകളും എട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളും 17 ഹൈസ്‌കൂളുകളും നിരവധി യുപി, എല്‍പി സ്‌കൂളുകളും സാങ്കേതിക വിദ്യാഭ്യാസത്തിന് ഒരു ഐടിസിയും വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനത്തിനു മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കുന്നു. രൂപതയുടെ സാമൂഹ്യസേവന രംഗത്ത് ഇടപെടലിനായി ഹൈറേഞ്ച് ഡെവലപ്‌മെന്റ് സൊസൈറ്റിയും ആരംഭിച്ചു. ഇതിനു പുറമെ മൈനര്‍ സെമിനാരി, അടിമാലി പാസ്റ്ററല്‍ സെന്റര്‍, പ്രീസ്റ്റ് ഹോം, വാഴത്തോപ്പ് കത്തീഡ്രല്‍ ദേവാലയം തുടങ്ങി രൂപതയുടെ ഭൗതികതല വികസനവും പിതാവിന്റെ ഇച്ഛാശക്തിയുടെ ഫലമായി വളര്‍ന്നുവന്നിട്ടുള്ളതാണ്.
ഹൈറേഞ്ചുകാരുടെ മനസ്സറിഞ്ഞു പ്രവര്‍ത്തിച്ച ബിഷപ്പായിരുന്നു മാര്‍ ആനിക്കുഴിക്കാട്ടില്‍. ഇടുക്കിക്കാരുടെ ഭൂപ്രശ്‌നങ്ങളിലും പട്ടയവിഷയത്തിലും ശ്രദ്ധേയമായ ഇടപെടല്‍ നടത്തി ജാതി-മത ഭേദമെന്യേ ഏവരുടെയും ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി. ഹൈറേഞ്ചിലെ പാവപ്പെട്ടവന്റെയും കര്‍ഷകന്റെയും സാധാരണക്കാരന്റെയും ശബ്ദമായിരുന്നു മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. മലയോര ജനതയുടെ സമഗ്രവളര്‍ച്ച ലക്ഷ്യമിട്ടു പ്രവര്‍ത്തിച്ച മെത്രാന്‍ വിദ്യാസന്പന്നരും നേതൃപാടവവുമുള്ള പുതുതലമുറയെ രൂപപ്പെടുത്തുന്നതില്‍ ജാഗ്രതയോടെ പരിശ്രമിച്ചിരുന്നു.
ഒന്നര പതിറ്റാണ്ടു നീണ്ട തന്റെ രൂപതയിലെ അജപാലന ദൗത്യത്തില്‍നിന്നും ചാരിതാര്‍ഥ്യത്തോടെയായിരുന്നു മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ പടിയിറക്കം. വിശ്രമരഹിതമായ ജീവിതത്തില്‍ പ്രായം തളര്‍ത്താത്ത മനസുമായി സഹജീവികള്‍ക്കായി കര്‍മനിരതമായ പ്രവര്‍ത്തനങ്ങളിലൂടെ പോരാട്ടം നടത്തിയ കര്‍മയോഗിയാണ് മാര്‍ ആനിക്കുഴിക്കാട്ടില്‍. 2018 ഏപ്രില്‍ അഞ്ചിന് ഉച്ചകഴിഞ്ഞു രണ്ടിന് വാഴത്തോപ്പ് കത്തീഡ്രലില്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അടുത്ത ഇടയശ്രേഷ്ഠനായി മെത്രാഭിഷേകം ചെയ്തു.
രാഷ്ട്രീയ വിവാദങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നു ബിഷപ്പ് മാര്‍ ആനിക്കുഴിക്കാട്ടില്‍. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി ടി തോമസിന് സീറ്റ് നിഷേധിക്കാന്‍ ഇടയായിലെ മുഖ്യവ്യക്തിത്വം ബിഷപ്പിന്റതായിരുന്നു. യുഡിഎഫുമായുള്ള സൗഹൃദം ഉപേക്ഷിച്ചു ഇടതുപക്ഷത്തിനൊപ്പം അടിയുറച്ചു നില്‍ക്കുകയായിരുന്നു.ഹൈറേഞ്ച് സംരക്ഷണത്ത സമിതി ഉണ്ടാക്കി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുകയായിരുന്നു അദ്ദേഹം. അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഡീന്‍ കുര്യാക്കോസിനെ പരസ്യമായി വിമര്‍ശിച്ചും ബിഷപ്പ് വിവാദത്തില്‍ ചാടി. കോണ്‍ഗ്രസുകാര്‍ക്ക് ധാര്‍ഷ്ട്യമാണെന്നായിരുന്നു ബിഷപ്പിന്റെ വിമര്‍ശനം.
ഇപ്പോള്‍ തങ്ങളെ തേടി വരുന്നത് വോട്ട് കിട്ടാന്‍ വേണ്ടി മാത്രമാണെന്നാണ് ബിഷപ്പ് ആരോപിച്ചത്. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ധാര്‍ഷ്ട്യമാണെന്നും യൂത്ത് കോണ്‍ഗ്രസ് പക്വത കാണിക്കാതെ പലപ്പോഴും വിമര്‍ശിച്ചെന്നും ബിഷപ്പ് പറഞ്ഞു. ബിഷപ്പിനെ കാണാന്‍ ഡീന്‍ കുര്യാക്കോസ് രൂപതാ ആസ്ഥാനത്തെത്തിയപ്പോഴായിരുന്നു വിമര്‍ശനം. പട്ടയ വിഷയത്തില്‍ ധാര്‍ഷ്ട്യം കാണിച്ച റവന്യൂമന്ത്രിയെ പറിച്ച് എറിയണമെന്നും തങ്ങളെ എതിര്‍ത്ത ഇടുക്കിയെ സിറ്റിങ് എംപി പി.ടി തോമസിന്റെ അവസ്ഥ കണ്ടില്ലേയെന്നും കെ.ടി തോമസിനെ പുറത്താക്കിയത് തങ്ങളല്ല ജനങ്ങളാണെന്നും ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു.
ബിഷപ്പിന്റെ വിമര്‍ശനങ്ങള്‍ അംഗീകരിച്ചെന്നും ബിഷപ്പിന് വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ഡീന്‍ ഇതേക്കുറിച്ചു പറഞ്ഞത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ ചൊല്ലി കോണ്‍ഗ്രസ് നേതൃത്വവുമായി അസ്വാരസ്യത്തിലാണ് ഇടുക്കി രൂപത. രൂപതയുടെ കൂടി പിന്തുണയുള്ള ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സ്ഥാനാര്‍ത്ഥി ജോയ്സ് ജോര്‍ജാണ് ഇടുക്കി മണ്ലത്തില്‍ ഡീന്‍ കുര്യാക്കോസിന്റെ എതിരാളി.
മിശ്ര വിവാഹത്തെ വിമര്‍ശിച്ചും വിവാദത്തില്‍ ചാടിയ വ്യക്തിത്വമായിരുന്നു ബിഷപ്പ് ആനിക്കുഴിക്കാട്ടിലിന്റേത്. ക്രൈസ്തവ പെണ്‍കുട്ടികളെ പിടിച്ചുകൊണ്ടുപോകാന്‍ എസ്.എന്‍.ഡി.പി യോഗത്തിന് നിഗൂഢ അജന്‍ഡയുണ്ടെന്ന വിവാദ പ്രസ്താവനയുടെ പേരിലും അദ്ദേഹം ഏറെ വിമര്‍ശനം നേരിട്ടു. വെള്ളാപ്പള്ളി അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തിയപ്പോള്‍ ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഖേദം പ്രകടിപ്പിച്ചു. മിശ്ര വിവാഹവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസംഗം ദുരുദ്ദേശപരമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും മതവിഭാഗത്തേയോ സമുദായത്തേയോ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു. പ്രസ്താവനയ്ക്ക് എതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ഖേദപ്രകടനം. മതവിദ്വേഷം പടര്‍ത്തുന്ന പ്രസ്താവന നടത്തിയതിന് ബിഷപ്പിനെതിരെ കേസ് എടുക്കണമെന്ന പരാതിയും പൊലീസിന് ലഭിച്ചിരുന്നു.
ആനിക്കുഴിക്കാട്ടിലിന്റെ പ്രസ്താവനയെ തുടര്‍ന്ന് കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ (കെ.സി.ബി.സി) ഖേദം പ്രകടിപ്പിക്കേണ്ടി വന്നിരുന്നു. ബിഷപ്പിന്റെ വാക്കുകള്‍ ഏതെങ്കിലും സമുദായത്തിന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല എന്നും കെ.സി.ബി.സി പറഞ്ഞിരുന്നു. ലൗ ജിഹാദ് വിവാദങ്ങളെ കുറിച്ചു തുടക്കം മുതല്‍ പറഞ്ഞ വ്യക്തി കൂടിയാരിുന്നു ആനിക്കുഴിക്കാട്ടില്‍. മലയാളം യുകെ ന്യൂസിന്റെ ആദരാഞ്ജലി….
പ്രമുഖ ബോളിവുഡ് താരം റിഷി കപൂർ മുംബൈയിൽ അന്തരിച്ചു. 67 വയസായിരുന്നു. രണ്ട് വർഷത്തോളമായി കാൻസർ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം.
മരണ സമയത്ത് ഭാര്യ നീതു കപൂർ ഒപ്പമുണ്ടായിരുന്നു. അമിതാഭ് ബച്ചൻ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2018-ലാണ് ഇദ്ദേഹത്തിന് കാൻസർ രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ വൈകിട്ടാണ് നില അതീവ ഗുരുതരമായതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുംബയിൽ ഒരു കുടുംബ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തനിക്ക് അണുബാധ ഉണ്ടെന്നാണ് അന്ന് കപൂര്‍ പറഞ്ഞത്. കാൻസർ രോഗം സ്ഥിരീകരിച്ചതിന് ശേഷം അമേരിക്കയിലെ ന്യൂയോർക്കിൽ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. ഒരു വർഷത്തോളം ഇവിടെ കഴിഞ്ഞ താരം 2019 സെപ്തംബറോടെയാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്.
രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ്. ബാലതാരമായി നിരവധി സിനിമകളിൽ വേഷമിട്ട ഇദ്ദേഹം 1973-ൽ ബോബി എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി. ദി ഇന്റേൺ എന്ന ഹോളിവുഡ് സിനിമയുടെ ഹിന്ദി പതിപ്പായ ദി ബോഡിയാണ് ഇദ്ദേഹത്തിന്റെ അവസാന ചിത്രം.
1955 ൽ ‘ശ്രീ 420 ‘ എന്ന ചിത്രത്തിലൂടെ ‘പ്യാർ ഹുവാ ഇഖ്‌റാർ ഹുവാ’ എന്ന ഗാനരംഗത്തിലൂടെയാണ് ഋഷി കപൂർ അഭിനയരംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് ‘മേരാ നാം ജോക്കർ’ എന്ന ഹിറ്റ് സിനിമയിലൂടെ അദ്ദേഹം ജനപ്രിയനായി മാറുകയായിരുന്നു. തുടർന്ന് ബോബി, ലൈല മജ്നു, രണഭൂമി, ഹണിമൂൺ തുടങ്ങി നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു. നിരവധി ചിത്രങ്ങളുടെ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ചിട്ടുണ്ട്.
ബോളിവുഡ് നടൻ ഇർഫാൻ ഖാൻ അന്തരിച്ചു. വൻകുടലിലെ അണുബാധയെത്തുടർന്നാണ് മുംബൈ അന്ധേരിയിലെ കോകിലബെൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 53 വയസ്സായിരുന്നു.
ആരോഗ്യനില വഷളായതിനെ തുടർന്ന് രണ്ട് ദിവസം മുൻപാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇന്നലെയാണ് ഇര്‍ഫാന്‍ ഖാനെ ഐസിയുവിലേക്ക് മാറ്റി എന്നുള്ള വാര്‍ത്ത വന്നത്. വര്‍ഷങ്ങള്‍ക്കുമുന്‍പ് ട്യൂമര്‍ പിടിപ്പെട്ട് ചികിത്സയിലായിരുന്നു അദ്ദേഹം. എന്നാല്‍, അസുഖം ഭേദമായി വീണ്ടും അദ്ദേഹം സിനിമാ ജീവിതത്തില്‍ തിരിച്ചുവന്നിരുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ അമ്മയും മരണപ്പെട്ടത്. ലോക്ഡൗണ്‍ മൂലം അദ്ദേഹത്തിന് അമ്മയുടെ മൃതദേഹം പോലും കാണാന്‍ കഴിഞ്ഞില്ല.
ഹിന്ദി സീരിയലിലൂടെയാണ് അദ്ദേഹം സിനിമാ ലോകത്തേക്ക് എത്തിയത്. അദ്ദേഹത്തിന്റെ അഭിനയ മികവ് കണ്ട് ഹോളിവുഡ് സിനിമാ ലോകം അദ്ദേഹത്തെ വിളിക്കുകയുണ്ടായി. എല്ലാ രംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചാണ് ഇര്‍ഫാന്‍ ഖാന്‍ എന്ന അതുല്യ പ്രതിഭ വിടവാങ്ങിയത്. ജുറാസിക് വേള്‍ഡ് എന്ന ചിത്രത്തിന്റെ പോലും ഭാഗമായി
മലയാള സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മലയാള സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇര്‍ഫാന്‍ ഖാനെക്കുറിച്ച് പറയാന്‍ ഒരുപാടുണ്ട്. അന്യ ഭാഷാ സിനിമകളില്‍ അദ്ദേഹത്തിനൊപ്പം ഒരുതവണയെങ്കിലും അഭിനയിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് പല താരങ്ങളും. ബോളിവുഡ്, തമിഴ്, ഹോളിവുഡ് തുടങ്ങി സിനിമാ ലോകത്തെ മുഴുവന്‍ കൈയ്യിലെടുത്ത അതുല്യ പ്രതിഭയുടെ വിയോഗത്തില്‍ വേദന പങ്കുവയ്ക്കുകയാണ് താരങ്ങള്‍.
ഇനി ഞങ്ങളുടെ ഓര്‍മ്മകളിലൂടെ അങ്ങ് ജീവിക്കും, ആത്മശാന്തിയെന്ന് വേദനയോടെ നടന്‍ ജയസൂര്യ കുറിക്കുന്നു. ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടി ഹണി റോസും പ്രയാഗ മാര്‍ട്ടിനും നടന്‍ സണ്ണി വെയ്‌നും രംഗത്തെത്തി. വേഗം പോയെന്ന് സുപ്രിയ പൃഥ്വിരാജും വേദന പങ്കുവെച്ചു.
മരണം എന്നും വേദനനിറഞ്ഞതാണ്. എന്റെ ഏറ്റവും പ്രിയപ്പെട്ട നടനെന്ന് അഹാന കൃഷ്ണ കുറിച്ചു. ഗുഡ്‌ബൈ സര്‍ എന്ന് തെന്നിന്ത്യന്‍ നടി ശ്രുതി ഹാസനും കുറിച്ചു. താങഅങള്‍ നല്‍കിയ മാജിക് കലയ്ക്ക് ന്ദിയെന്നും താരം പറയുന്നു. എന്നും നിങ്ങളെ ഞാന്‍ മിസ് ചെയ്യുമെന്നും ശ്രുതി ഹാസന്‍ കുറിച്ചു.
ഗ്ളാസ് ഗോ :കാമ്പസ്ലാങ്ല്‍ താമസിക്കുന്ന രാജു കുര്യന്‍ കുന്നേലിന്റെ മാതാവ് പൊൻകുന്നം കുന്നേൽ പരേതനായ കെ.കെ.കുര്യന്റെ (റിട്ട. മാനേജർ എസ്.ബി.ടി. ) ഭാര്യ മേരിക്കുട്ടി കുര്യൻ (78)നിര്യാതയായി .
സംസ്കാരം ഇന്ന് (തിങ്കൾ) 11.30 ന് നടത്തപ്പെട്ടു. പരേത നെടുംകുന്നം പുത്തേട്ട് കുടുംബാംഗം . മക്കൾ: രാജു കുര്യൻ (U .K .) സാബു കുര്യൻ, സണ്ണി കുര്യൻ (സ്വീറ്റ് ഹാസ് പാമ്പാടി), റോയി കുര്യൻ (സിജോ ഇലക്ട്രിക്കൽസ് പാമ്പാടി), ജോഷി കുര്യൻ (ബഹറിൻ) , ബിജു കുര്യൻ (മർച്ചന്റ് നേവി) ,സന്തോഷ് കുര്യൻ (U.S .A.) ഫാ. ജോൺ കുന്നേൽ (സെന്റ് ജോൺ ബാപ്റ്റിസ്റ്റിറ്റ് ചർച്ച് സ്പെയിൻ) . മരുമക്കൾ: ക്രിസ്റ്റി കുര്യൻ മാലിയിൽ പാറമ്പുഴ (U .K .) ,റോസിലിൻ ജോസഫ് വെച്ചൂർ ( എസ്. സി.ബി. പൂവരണി) , റെജീന സെബാസ്റ്റ്യൻ വേലിക്കാത്ത് പാമ്പാടി, റെജി ആന്റണി കുന്നുംപുറത്ത് തമ്പലക്കാട് ,നൈസി തോമസ് കുന്നുംപുറത്ത് തമ്പലക്കാട് (ബഹറിൻ) ,ലിസി മാത്യു കളപ്പുരയ്ക്കൽ (ടീച്ചർ ബി.എം.എം. സ്കൂൾ പാമ്പാടി, സിൽവി സന്തോഷ് ഞാള്ളിയത്ത് തിരുവാങ്കുളം (യു.എസ്.എ.).
നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ചട്ട പരിധിക്കുള്ളില്‍ നിന്ന്കൊണ്ട് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ ബഹു.മാര്‍. ജോസ് പുളിക്കല്‍ , ബഹു:മാത്യു അറയ്ക്കല്‍ പിതാവ് എന്നിവരുടെ കാർമ്മികത്തില്‍ പൊന്‍കുന്നം കുന്നേല്‍ തറവാട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പൊൻകുന്നം തിരുകുടുംബ ഫൊറോന പള്ളിയിൽ സംസ്കാര ചടങ്ങുകള്‍ നടന്നു. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും മക്കളും,മറ്റു ബന്ധുക്കളും സുഹൃത്തുക്കളും ശുശ്രൂഷ കളില്‍ പങ്കുചേര്‍ന്നു. പരേത യുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നതോടോപ്പം കുടുംബാംഗങ്ങ ളുടെ വേദനയില്‍ മലയാളംയുകെയും പങ്കുചേരുന്നു
ഇപ്പോഴും ആളുകളെത്തുകയാണ് ആന്ധ്രാപ്രദേശിലെ കുർനൂളിലെ രണ്ടു രൂപ ഡോക്ടറുടെ ക്ലിനിക്കിന് മുന്നിൽ. അദ്ദേഹം കോവിഡ് മരണത്തിന് കീഴടങ്ങിയെന്ന് വിശസിക്കാതെ. കുർനൂളിൽ ക്ലിനിക് നടത്തുന്ന ഡോക്ടർ കെഎം ഇസ്മായിൽ ഹുസൈൻ (76) ഏപ്രിൽ 14നാണ് മരിച്ചത്.
ഒരു കാരണത്താലും രോഗികളെ പരിചരിക്കാതെ മടക്കി അയക്കാത്ത, രണ്ടു രൂപയോ അഞ്ചു രൂപയോ നൽകുന്ന എത്ര കുറഞ്ഞ തുകക്കും ചികിത്സ നൽകിയിരുന്ന ഡോക്ടർ ഇസ്മായിൽ ജനങ്ങൾക്ക് അത്രയും പ്രിയപ്പെട്ടവനായിരുന്നു. ആശുപത്രിയിലെത്തിയ കോവിഡ് രോഗിയിൽ നിന്നും വൈറസ്ബാധിച്ച അദ്ദേഹം കുനൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ ഭാര്യയും മകനുമുൾപ്പെടെ കുടുംബത്തിലെ ആറു പേർക്കും കോവഡ് സ്ഥിരീകരിച്ചു.50 വർഷമായി ആതുരസേവന രംഗത്തുള്ള ഡോക്ടർ ഇസ്മായിലിനെ കുർനൂളിൽ നിന്ന് മാത്രമല്ല, തെലങ്കാന, ഗഡ്‌വാൾ, കർണാടകയിലെ റായ്ചൂർ എന്നിവിടങ്ങളിൽ നിന്നു പോലും നിരവധി രോഗികൾ തേടി എത്തുമായിരുന്നു.
രാവിലെ ഏഴു മുതൽ അവസാന രോഗിയും മരുന്ന് വാങ്ങി പോകുന്നതുവരെ അദ്ദേഹം ക്ലിനിക്കിലുണ്ടാകും. രണ്ടു രൂപയാണ് ആദ്യം ഫീസായി വാങ്ങിയിരുന്നത്. ചില രോഗികൾ 20, 50 മെല്ലാം നൽകി തുടങ്ങിയതോടെ അദ്ദേഹം ടേബിളിൽ ഒരു പെട്ടിവെച്ചു. പത്തു രൂപയിട്ടവർക്ക് അഞ്ചു രൂപ തിരിച്ചെടുക്കാം. 20 ഇട്ടവർക്ക് പത്തും 50 നൽകിയവർക്ക് 30തും തിരിച്ചെടുക്കാം. പണമിട്ടില്ലെങ്കിലും പരിചരണവും മരുന്നും ലഭിക്കും.
എംബിബിഎസ് പഠനത്തിന് ശേഷം കുർനൂൾ മെഡിക്കൽ കോളജിൽ നിന്നും എംഡി ബിരുദം നേടിയ അദ്ദേഹം അവിടുത്തെ അധ്യാപകനായി ഏറെ വർഷം പ്രവർത്തിച്ചു. പിന്നീട്സ്വന്തം ഗ്രാമത്തിൽ കെഎം ഹോസ്പിറ്റൽ എന്ന പേരിൽ ക്ലിനിക് തുടങ്ങുകയായിരുന്നു.
അവസാന ശ്വാസം വരെ രോഗികൾക്കായി സേവനമനുഷ്ഠിച്ച ഡോക്ടർ ഇസ്മായിൽ ഹുസൈന്റെ അന്ത്യ ചടങ്ങുകൾ നിർവഹിച്ചത് കോവിഡ് ചട്ടപ്രകാരമായിരുന്നു. കുടുംബത്തിൽ നിന്നുള്ള അഞ്ചു പേർ മാത്രമാണ് സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്.
ഒരിക്കലും ഒരു രോഗിയിൽ നിന്നു പോലും ഡോക്ടർ പരിശോധനകൾക്കോ മരുന്നുകൾക്കോ ഉള്ള മുഴുവൻ തുക വാങ്ങിയിട്ടില്ല. പണമില്ലെങ്കിലും അസുഖം മൂലം വിഷമിക്കേണ്ട അവസ്ഥ ആർക്കുമുണ്ടായില്ല. കെഎം ക്ലിനിക്കിലെ നീണ്ടവരി ഇനിയും കാണാനാകുമായിരിക്കും.
സാധാരണ സാഹചര്യത്തിലാണെങ്കിൽ അദ്ദേഹത്തിന്റെ അന്ത്യചടങ്ങുകളിലേക്ക് മുഴുവൻ കുർനൂൾ വാസികളും എത്തിയേനെ. ഇങ്ങനൊരു വിട വിശ്വസിക്കാനാവുന്നില്ലെന്ന് പ്രദേശവാസിയായ ഇമാം അബ്ദുൾ റൗഫ് പറയുന്നു.
അനുഗൃഹീത കലാകാരനായിരുന്നു രവി വള്ളത്തോൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭാവാത്മകമായ ആവിഷ്‌കാരങ്ങളോടെ കഥാപാത്രങ്ങളെ മനസ്സിൽ പതിപ്പിക്കുന്നതിന് അസാധാരണമായ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. നാടക കലയ്ക്കും ചലച്ചിത്ര-സീരിയൽ കലകൾക്കും ഒരു പോലെ നഷ്ടമാണ് രവി വള്ളത്തോളിൻറെ നിര്യാണമെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അനുശോചനം രേഖപ്പെടുത്തി സിനിമാരംഗത്തെ പ്രമുഖര്‍.താരത്തിന്റെ വിയോഗം അറിഞ്ഞത് മുതല്‍ സിനിമ – സീരിയല്‍ രംഗത്തെ കലാകാരന്മാര്‍ സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്ക് വയ്ക്കുന്നുണ്ട്.
്അനുശോചനം രേഖപ്പെടുത്തി നടന്‍ ടൊവിനോ തോമസ,ഉണ്ണി മുകുന്ദന്‍,മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ രംഗത്തെത്തി.
തിരുവനന്തപുരത്തെ വീട്ടിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. പ്രശസ്ത കവി വള്ളത്തോൾ നാരായണമേനോന്റെ അനന്തരവൻ കൂടിയാണ് രവി വള്ളത്തോൾ.
46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ദൂരദർശനിലെ വൈതരണി എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. സ്വാതി തിരുനാളാണ് ആദ്യ സിനിമ.
ഗാനരചയിതാവായാണ് സിനിമാരംഗത്തു തുടക്കം കുറിക്കുന്നത്. ഭാര്യ:ഗീതാലക്ഷ്മി. രവിവള്ളത്തോളും ഭാര്യയും ചേർന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കു വേണ്ടി തണൽ എന്ന പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയിരുന്നു.
46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ദൂരദർശനിലെ വൈതരണി എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. മമ്മൂട്ടിയുടെ പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ഒരാൾ കൂടിയാണ് രവിവള്ളത്തോൾ. സുഹൃത്തിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മമ്മൂട്ടി
രവി വള്ളത്തോളിന്‍റെ വിയോഗവാര്‍ത്ത വേദനയോടെയാണ് കേട്ടത്. ഊഷ്മളമായ ഓര്‍മകള്‍ ഒരുപാടുള്ള പ്രിയപ്പെട്ട സുഹൃത്തായിരുന്നു രവി. ആദ്യമായി എന്നെ ദൂരദര്‍ശനുവേണ്ടി ഇന്റര്‍വ്യൂ ചെയ്തത് രവിയായിരുന്നു. സംസ്ഥാന അവാര്‍ഡ് വാങ്ങി പുറത്തിറങ്ങിയപ്പോള്‍ അന്ന് ആള്‍ക്കൂട്ടത്തിന്‍റെ തിരക്കിനിടെ വന്ന് ചോദ്യങ്ങള്‍ ചോദിച്ച രവിയെ എനിക്ക് നല്ല ഓര്‍മയുണ്ട്. പിന്നെ ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. അടൂര്‍ സാറിന്റെ മതിലുകളില്‍ അടക്കം ഒപ്പമുണ്ടായിരുന്നു. എപ്പോഴും വിളിക്കുകയും കാണാന്‍ വരികയും ഒക്കെ ചെയ്ത ആ നല്ല സുഹൃത്തിന്റെ വേര്‍പാട് എന്നെ ഒരുപാട് വേദനിപ്പിക്കുന്നു. ആദരാഞ്ജലികള്‍.
പ്രശസ്ത സിനിമാ-സീരിയൽ താരം രവി വള്ളത്തോൾ അന്തരിച്ചു. 67 വയസായിരുന്നു. സംസ്‌കാരം നാളെ നടക്കും. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ മരുമകനാണ് രവി വള്ളത്തോള്‍. 1986-ല്‍ ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത വൈതരണി എന്ന സീരിയലിലാണ് അദ്ദേഹം ആദ്യം അഭിനയിച്ചത്.
1987 ൽ പുറത്തിറങ്ങിയ സ്വാതി തിരുനാൾ എന്ന ചിത്രത്തിലൂടെയാണ് രവി വള്ളത്തോൾ സിനിമാഭിനയ രംഗത്തേക്ക് വരുന്നത്. അൻപതോളം സിനിമകളിലും നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. മതിലുകൾ,കോട്ടയം കഞ്ഞച്ചൻ, ഗോഡ്ഫാദർ, വിഷ്ണുലോകം, സർഗം, കമ്മീഷണർ എന്നിങ്ങനെ അൻപതോളം സിനിമകളിൽ അദ്ദേഹം വേഷമിട്ടു.
എഴുത്തുകാരൻ കൂടിയായ രവി വള്ളത്തോൾ 1976ൽ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി ഗാനം എഴുതിയിട്ടുണ്ട്. 1986ൽ പുറത്തിറങ്ങിയ രേവതിക്കൊരു പാവക്കുട്ടിയുടെ കഥയെഴുതിയത് അദ്ദേഹമായിരുന്നു.
2003ൽ അമേരിക്കൻ ഡ്രീംസ് എന്ന പരമ്പരയിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഫ്‌ളവേഴ്‌സിലെ ഈറൻ നിലാവിലും ശ്രദ്ധേയ കഥാപാത്രം ചെയ്തിട്ടുണ്ട്.
ലിവർപൂൾ: യുകെ മലയാളി നഴ്‌സ് നിര്യാതയായി. ലിവർപൂളിൽ നഴ്‌സായി ജോലിചെയ്‌തിരുന്ന തൃശ്ശൂർ സ്വദേശിനിയായ റാണി വിൻസെന്റ് ആണ് ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയത്. അർബുദ രോഗത്തിന് നാട്ടിൽ ചികിത്സയിൽ ഇരിക്കെ ആണ് ഇന്ന് രാവിലെ നാട്ടിൽ (Indian time 7.30 am) വച്ച് മരണപ്പെടുന്നത്. ലിവർപൂൾ മലയാളികൾ എല്ലാവരും സ്നേഹപൂർവ്വം വിളിച്ചിരുന്ന റാണി ചേച്ചിയുടെ മരണ വാർത്ത വേദനയോടെ ആണ് മലയാളികൾ ശ്രവിച്ചത്. ഭർത്താവ് വിൻസെന്റ് തോമസ് തൃശ്ശൂർ തണിപ്പിള്ളി കുടുംബാംഗമാണ്.
ലിവർപൂളിനടുത്തുള്ള ഫസകേർലി ഐൻട്രീ ആശുപത്രിയിൽ ആണ് റാണി ചേച്ചി നഴ്‌സായി ജോലി ചെയ്‌തിരുന്നത്. രോഗം തിരിച്ചറിഞ്ഞ റാണി ചേച്ചി യുകെയിൽ തന്നെ ചികിത്സ ആരംഭിക്കുകയും ചെയ്‌തിരുന്നു. രണ്ട് മാസം മുൻപ് യുകെയിലെ ചികിത്സ മതിയാക്കി നാട്ടിലേക്ക് പുറപ്പെട്ട ചേച്ചി തുടർ ചികിത്സ കേരളത്തിൽ ചെയ്തുകൊണ്ടിരിക്കെ ആണ് മരണം സംഭവിച്ചിരിക്കുന്നത്.
അസാമാന്യ മനഃശക്തിയുടെയും ക്രിസ്തീയ വിശ്വാസത്തിന്റെയും മാതൃക മറ്റുള്ളവർക്ക് കാണിച്ചുകൊടുത്ത മഹനീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പരേതയായ റാണി ചേച്ചി എന്നാണ് വികാരിയച്ചനായ ഫാദർ ജിനോ അരീക്കാട്ട് പറഞ്ഞത്. അതോടൊപ്പം ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും പ്രാത്ഥനകളിൽ എല്ലാവരെയും അനുസ്മരിക്കുമെന്നും അച്ചൻ മലയാളം യുകെയോട് പറഞ്ഞു.
വിൻസെന്റ് റാണി ദമ്പതികൾക്ക് മൂന്ന് മക്കളാണ് ഉള്ളത്. രണ്ടാണും ഒരു പെൺകുട്ടിയും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ( റോഷൻ, റോഷ്‌നി, റോബിൻ എന്നിവർ.) കൊറോണ വൈറസ് ഈ കുടുംബത്തിനും നൽകുന്നത് തീരാ വേദനയാണ്. പ്രായപൂർത്തിയായ മൂന്നു മക്കളും ഇവിടെത്തന്നെയാണ് ഉള്ളത്. വ്യോമഗതാഗതം നിലച്ചതോടെ നാട്ടിൽ എത്താനുള്ള ഇവരുടെ ആഗ്രഹം നടക്കാതായി. ചികിത്സാർത്ഥം ഭർത്താവായ വിൻസെന്റ് നാട്ടിൽ തന്നെയാണ് ഉണ്ടായിരുന്നത്.
ശവസംസ്ക്കാര ചടങ്ങുകൾ ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് തൃശ്ശൂർ അരണാട്ടുകര സെന്റ് തോമസ് പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. റാണിച്ചേച്ചിയുടെ മരണത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ അറിയിക്കുന്നു.
വയനാടന്‍ ജനതയ്ക്ക് ഒന്നടങ്കം ആശ്രയമായിരുന്നു അന്തരിച്ച ബിസിനസ് പ്രമുഖന്‍ ജോയി അറക്കല്‍. അതുകൊണ്ടുതന്നെ ദുബായില്‍ വെച്ചുള്ള ജോയിയുടെ ആകസ്മിക മരണത്തിന്റെ ഞെട്ടല്‍ ഇപ്പോഴും നാട്ടുകാര്‍ക്ക് വിട്ടുമാറിയിട്ടില്ല.ജോയിയുടെ മരണവിവരമറിഞ്ഞതു മുതല്‍ മാനന്തവാടിയിലെ അറക്കല്‍ പാലസിലേക്ക് നാനാ തുറകളില്‍ നിന്നുള്ളവരാണ് എത്തിച്ചേര്‍ന്നത്.
പ്രമുഖ വ്യവസായിയും ഇന്നോവ റിഫൈനിങ് ആന്‍ഡ് ട്രേഡിങ് എം.ഡിയുമായ വയനാട് മാനന്തവാടി അറക്കല്‍ പാലസില്‍ ജോയി അറക്കല്‍ ദുബൈയില്‍ വെച്ചാണ് മരിച്ചത്. കേരളത്തിലെ ഏറ്റവും വലിയ വീടുകളില്‍ ഒന്നായ അറക്കല്‍ പാലസിന്റെ ഉടമയും വിവിധ വ്യവസായ സ്ഥാപനങ്ങളുടെ മേധാവിയുമായിരുന്ന ജോയി ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങിയ ആളായിരുന്നു.
മാനന്തവാടിക്കാര്‍ക്ക് മാത്രമല്ല വയനാടന്‍ ജനതക്കാകമാനം ആശ്രയമായിരുന്നു ഈ പ്രമുഖനായ ബിസിനസ്സുകാരന്‍. ധര്‍മ്മിഷ്ടനായ ജോയി നാട്ടുകാര്‍ക്ക് വേണ്ടപ്പെട്ടവനായിരുന്നു. നാട്ടിലെങ്ങും സേവനത്തിന്റെ മുദ്ര പതിപ്പിച്ച വ്യവസായ പ്രമുഖന്‍ പ്രളയകാലത്ത് നാട്ടുകാര്‍ക്കായി സ്വന്തം വീട് വിട്ടു കൊടുത്തിരുന്നു.
നിര്‍ധന കുടുംബങ്ങള്‍ക്കായി വീടുകള്‍ പണിതു നല്‍കിയും, മാതാവിന്റെ ഓര്‍മ്മക്കായി ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിന് ധനസഹായം നല്‍കിയും നിര്‍ധന യുവതികള്‍ക്ക് മംഗല്യ ഭാഗ്യമൊരുക്കിയും കപ്പല്‍ ജോയിയെന്ന അറക്കല്‍ ജോയി നാട്ടുകാര്‍ക്കൊപ്പമുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ നാടിന്റെ പ്രിയപ്പെട്ടവന്റെ വിയോഗം നാട്ടുകാരെ ഒന്നടങ്കം വിഷമത്തിലാഴ്ത്തിയിരിക്കുകയാണ്. മരണവിവരമറിഞ്ഞതുമുതല്‍ മാനന്തവാടിയിലെ അറക്കല്‍ പാലസിലേക്ക് നാനാ തുറകളില്‍ നിന്നുള്ളവരാണ് എത്തിച്ചേര്‍ന്നത്. സാമൂഹിക അകലം ഉറപ്പുവരുത്താന്‍ പോലീസിന് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു.
[ot-video][/ot-video]