Social Media

ഫെയ്‌സ്ബുക്കില്‍ നാല് വരി കവിത കുറിച്ചിട്ട കോളജ് അധ്യാപകനെതിരെ സദാചാര പോലീസ്. അധ്യാപകനെ സദാചാരം എന്തെന്ന് പഠിപ്പിക്കാന്‍  ഇറങ്ങിത്തിരിച്ചവരുടെ കൂട്ടത്തില്‍ സ്വന്തം വിദ്യാര്‍ഥികളും ഉണ്ട്. സംഭവം നാട്ടിലും കോളജിലും വിവാദമായതോടെ ജോലി വിടാന്‍ തീരുമാനിച്ചിരിക്കുകയാണ് അധ്യാപകനായ അജിന്‍ ലാല്‍.

“സ്വപ്നം അതിന്റെ രതിമൂര്‍ച്ഛയില്‍ എത്തുമ്പോഴാണ്
സ്വപ്ന സ്ഖലനം സംഭവിക്കുന്നത്..
ഞാന്‍ ഇന്ന് അവളെ ശരിക്കും കണ്ടു.
എന്റെ തുടകള്‍ നനഞ്ഞു എന്നു
ഞാന്‍ തിരിച്ചറിയുന്നതുവരെയും
അത് അവള്‍ തന്നെ ആയിരുന്നു.”-

ഇതായിരുന്നു കോഴിക്കോട് നാദാപുരം എംഇടി കോളേജിലെ അധ്യാപകനായ അജിന്‍ ലാല്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയത്.

അധ്യാപകനായ അജിന്‍ ലാലിന്റെ വാക്കുകള്‍ അശ്ലീലമാണെന്ന് ഒരുപാട് പേര്‍ കമന്റില്‍ രേഖപ്പെടുത്തി. ഇതില്‍ അജിന്‍ ലാലിന്റെ വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. വിദ്യാര്‍ഥികളില്‍ ചിലര്‍ ഇന്‍ ബോക്‌സില്‍ എത്തി അജിന്‍ ലാലിനെ കണ്ണ് പൊട്ടുന്ന ചീത്ത വരെ വിളിച്ചു. സംഭവം വിവാദമായതോടെ അജിന്‍ ലാല്‍ വിശദീകരണവുമായി രംഗത്തെത്തി.

അജിന്‍ ലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌:

പ്രിയപ്പെട്ട എന്റെ സുഹൃത്തുക്കളോടും വിദ്യാര്‍ഥികളോടും സംസാരിക്കേണ്ട ഉത്തരവാദിത്തമുള്ളതിനാല്‍ ഞാന്‍ പറയട്ടെ, പക്ഷെ എല്ലാവരും മുഴുവനായിട്ട് വായിക്കണം. പിന്നെ കഴിഞ്ഞ 2 ദിവസമായി ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലുമായി നിങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പോസ്റ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് കടക്കും മുന്‍പ്, നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്റെ രാജി ആണെങ്കില്‍ അതിനു ഇത്രത്തോളം പ്രശ്‌നങ്ങള്‍ ഉണ്ടാക്കേണ്ട കാര്യമുണ്ടായിരുന്നില്ല.

നിങ്ങള്‍ക്ക് എന്നോട് പറയാമായിരുന്നു ഞങ്ങള്‍ക്ക് നിങ്ങളുടെ സേവനം ആവശ്യമില്ല എന്ന്. അതിനുള്ള ഒരു സ്‌പേസ് ഞാന്‍ നിങ്ങള്‍ക്ക് എന്നും തന്നിട്ടുണ്ട്. എന്നെ ആവശ്യമില്ല എന്നു തോന്നുനിടത്തു എവിടെ ആണെങ്കിലും നില്‍ക്കാന്‍ ആഗ്രഹിക്കാത്തൊരാളാണ് ഞാന്‍. ഈ ഒരു പോസ്റ്റിന്റെ പേരില്‍ മാത്രമാണ് നിങ്ങള്‍ എന്നെ പുറത്താക്കാന്‍ ആവിശ്യപ്പെടുന്നത് എന്നു ഇപ്പഴും വിശ്വസിക്കാന്‍ കഴിയുന്നില്ല.

ഇനി മറ്റുള്ളവര്‍ പറഞ്ഞതു പോലുള്ള ഏതെങ്കിലും കാര്യ കാരണങ്ങള്‍ ഉണ്ടെങ്കില്‍ അതിലേക്ക് ഒന്നും തന്നെ കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇനി പോസ്റ്റ് മാത്രമാണ് വിഷയമെങ്കില്‍ അതിലേക്ക് വരാം. പോസ്റ്റ് എല്ലാവരും നന്നായിട്ട് വായിച്ചതു കൊണ്ടു ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നില്ല. ആ പോസ്റ്റില്‍ ‘ഞാന്‍ ഇന്നവളെ ശരിക്കും കണ്ടു’ എന്നതിനു പകരം അവന്‍ കണ്ടു എന്നായിരുന്നെങ്കില്‍, എന്റെ തുടകള്‍ എന്നതിന് പകരം അവന്റെ തുടകള്‍ എന്നായിരുന്നു എങ്കില്‍ നിങ്ങള്‍ക്ക് എന്നെ ചോദ്യം ചെയ്യാന്‍ കഴിയില്ലായിരുന്നു.

അല്ലെങ്കില്‍ അവന്‍ ആരുമാകാം എന്ന ഉത്തരത്തില്‍ തീരുന്ന പ്രസ്‌നേ ഉണ്ടായിരുന്നുള്ളു. എന്നിട്ടും ഞാന്‍ ‘ഞാന്‍’ എന്നു തന്നെ എഴുതിയത് അതെനിക്ക് സംഭവിച്ചത് കൊണ്ടു മാത്രമായിരിക്കണം എന്നില്ല. ഞാന്‍ മുന്‍പും എഴുതാറുണ്ട് എം ഈ ടിയില്‍ വന്നതിനു ശേഷവും എഴുതിയിട്ടുണ്ട് അന്നൊന്നും ഇതുപോലൊരു കമെന്റ്‌സുമായി നിങ്ങള്‍ ആരും വന്നിട്ടില്ല. അതു കൊണ്ട് തന്നെ ഞാന്‍ ഇതെഴുതുമ്പോഴും എന്റെ എല്ലാ എഴുത്തു പോലെയുള്ള ഒന്നായിട്ടെ കരുതിയുള്ളൂ.

ഇനി അവള്‍ ആണ് പ്രശ്‌നമെങ്കില്‍ അവള്‍ എന്റെ കാമുകി മാത്രമാണ് അല്ലാതെ നിങ്ങളാരും പറഞ്ഞ സ്റ്റുഡന്‍സ് അല്ല. 8 വര്‍ഷത്തെ എന്റെ പ്രണയം അതു എം ഈ ടി യില്‍ പഠിപ്പിക്കുന്നതിന്റെയും പഠിക്കുന്നതിന്റെയും എത്രയോ മുന്നേ തുടങ്ങിയതാണ്. പ്രണയം എന്നു കേള്‍ക്കുമ്പോള്‍ എന്താണ് നിങ്ങളുടെ മനസിലേക്ക് വരുന്നത് കോളേജ് വരാന്തയില്‍ ഇരുന്നു ഒന്നിച്ചിരുന്നു സംസാരിക്കുന്നതു, കൈ പിടിച്ചു ഒപ്പം ചേര്‍ന്നു നടക്കുന്നതു, അല്ലെങ്കില്‍ കാന്റീനില്‍ ഇരുന്നു വാ തോരാതെ സംസാരിക്കുന്നവരുടെ ചിത്രങ്ങളാണോ?

എങ്കില്‍ എന്റെ പ്രണയം ഇതൊന്നും ആയിരുന്നില്ല ഇതിനൊന്നുമുള്ള അവസരങ്ങളും കിട്ടിയിട്ടില്ല. എന്റെ പ്രണയം പല സ്റ്റേജ്‌സില്‍ കൂടെ കടന്നു പോയിട്ടുണ്ട് ഒരു വര്‍ഷം മുന്നേ ബ്രേക്ക് അപ്പും ആയി. നിങ്ങള്‍ക്ക് ആ പോസ്റ്റിലെ വരികള്‍ക്ക് മുകളിലൂടെ വായിച്ചപ്പോള്‍ തോന്നിയത് അതെന്റെ കര്‍മമാണ് എന്നാണെകില്‍ നിങ്ങള്‍ക്കാര്‍ക്കും വായിച്ചു തീര്‍ത്തു എടുക്കാന്‍ പറ്റാത്ത എന്റെ തീവ്ര നഷ്ട പ്രണയുമുണ്ടതില്‍. അതു കൊണ്ടാണ് നിങ്ങള്‍ ഈ പോസ്റ്റ് എത്ര വളച്ചൊടിച്ചിട്ടും ഞാന്‍ ഡിലീറ്റ് ചെയ്യാത്തത്. അതു കാമമല്ല പ്രണയമാണ് അതുകൊണ്ടു ഈ ഒരു കാര്യത്തില്‍ എനിക്ക് തെറ്റു പറ്റിയെന്നു ഞാന്‍ പറയാത്തതും.

ഞാന്‍ നിങ്ങളുടെ ആരുടേം ആസ്വാദന തലത്തെ കുറ്റപ്പെടുത്തുവാന്‍ വരുന്നില്ല. ഒരു കാര്യം സംഗ്രഹിക്കാന്‍ കഴിയുന്നില്ല എങ്കില്‍ അതിനെ വേറൊരു രീതിയില്‍ വളച്ചൊടിക്കുന്നത് എന്തിന്? വായിച്ചിട്ട് മനസ്സിലാവാത്ത എന്റെ പല സുഹൃത്തുക്കളും ഇന്‍ബോക്‌സില്‍ വന്നു ചോദിച്ചിട്ടുണ്ട്. ഞാന്‍ നിങ്ങള്‍ക്ക് കമലാ സുരയ്യയിനെയോ, ചുള്ളിക്കാടിനെയോ ബഷീറിനെയോ പുനത്തിലിനെയോ ഒന്നും സജസ്റ്റ് ചെയ്യുന്നില്ല. പ്രണയം അതിന്റെ എല്ലാ അര്‍ത്ഥത്തിലും മനസിലാക്കി പ്രണയിക്കുമ്പോള്‍ നമ്മളില്‍ എല്ലാവരിലും ഒരു കലാകാരന്‍ ജനിക്കും എന്നതാണ്.

ഇങ്ങനെ ഒക്കെ ആണേലും ഉള്ളില്‍ ഒരുപാടുണ്ട് ട്ടോ സങ്കടങ്ങള്‍ അതൊക്കെ നിങ്ങള്‍ അറിയുക തന്നെ വേണം. സെന്റിമെന്‌സ് എന്നു പറകുഞ്ഞു കളിയാക്കിക്കോളൂ, എങ്കിലും ചെയ്യാത്ത തെറ്റിന്റെ പേരില്‍ നിങ്ങള്‍ ഒക്കെ ഇങ്ങനെ ടാര്‍ഗറ്റ് ചെയ്തു ആക്രമിച്ചപ്പോള്‍ എനിക്ക് നഷ്ടപ്പെട്ടത് എന്റെ സ്വപ്നങ്ങളാണ്. 17 വര്‍ഷം ഞാന്‍ കഷ്ടപ്പെട്ടു പഠിച്ചു ഉണ്ടാക്കിയ എന്റെ കരിയര്‍ ആണ്.

ഈ ഒരു പ്രൊഫഷന്‍ അല്ലാതെ വേറെ ഒന്നിനെ പറ്റിയും ഇതുവരെ സ്വപ്നങ്ങള്‍ കണ്ടിട്ടില്ല. ഈ ഒരു ജോലിയിലേക്ക് എത്തുന്നതിനു മുന്‍പ് പല ജോലിയും ചെയ്തിട്ടുണ്ട് പകുടിക്കാരന്‍. കണ്‍സ്ട്രക്ഷന്‍, വീഡിയോ വര്‍ക്, ബലൂണ്‍ ഡക്കറേഷന്‍ etc etc .. എന്നിട്ടും ഞാന്‍ ഒരു മാഷ് ആയതു ചെറുപ്പത്തില്‍ തൊട്ടു കണ്ട സ്വപ്നം ഏത് സാഹചര്യത്തിലും നെഞ്ചോട് ചേര്‍ത്തു പിടിച്ചത് കൊണ്ടാണ്. വീട്ടിലെ ഏക സ്ഥിര വരുമാനക്കാരന്‍, പോണ്ടി ബാച്ചില്‍ കഴിഞ്ഞ വര്‍ഷം പഠിച്ചിറങ്ങിയതിലെ ആദ്യ ജോലിക്കാരന്‍. ദേ ഇപ്പൊ ആദ്യം ജോലി പോയ ആള്‍.

ഇതെഴുതുമ്പോഴും എന്റെ മുന്നില്‍ നിന്നു എന്നെ നോക്കി ചിരിക്കുന്ന 2 ഫോര്‍മല്‍ ഷര്‍ട്ടും പാന്റും ഉണ്ട്.. ആദ്യമായി വാങ്ങിച്ചവ. ഇനിയും എന്റെ പോസ്റ്റിനെ പറ്റി അഗാധമായി ചിന്തിക്കുന്നവര്‍ നാളെ മുതല്‍ രാവിലെ ഞാന്‍ എങ്ങോട്ടിറങ്ങും എന്നുള്ള എന്റെ ചിന്തകള്‍ കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ട്. പിന്നെ ഇതിലൊക്കെ ഉപരി നിങ്ങള്‍ എനിക്ക് നഷ്ടപ്പെടുത്തിയത് ഫോമല്‍ ഡ്രെസ്സില്‍ ഞാന്‍ ഇറങ്ങി പോവുന്നത് എന്നും അടുക്കളയുടെ വാതിലിലൂടെ ഞാന്‍ മറയുന്നതുവരെ നോക്കി നില്‍ക്കുന്ന എന്റെ അമ്മയുടെ നോട്ടത്തെയാണ്. എനിക്ക് കിടക്കുന്ന എന്റെ സാലറിയേക്കാളും വലിയ എന്റെ സമ്പാദ്യം.

എങ്കിലും സമയം കിട്ടുമ്പോഴൊക്കെ വീട്ടിലേക്ക് വരണം ഈ അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവന്റെ അമ്മയും പെങ്ങളും എങ്ങനെ ആണെന്ന് അറിയണം. നിങ്ങള്‍ ആരായാലും എപ്പോ വീട്ടിലേക്ക് വന്നാലും ഒരു ഗ്ലാസ് കട്ടന്‍ കിട്ടും. ഇന്നലെ വരെ മാഷേന്നു വിളിച്ച ഇന്ന് എന്റെ ഇന്‌ബോക്‌സിലേക് വന്നു ചീത്ത വിളിച്ച ഞാന്‍ പഠിപ്പിക്കുന്നതും പഠിപ്പിക്കാത്തതുമായ എല്ലാ സ്റ്റുഡന്‍സിനോടും സ്‌നേഹം മാത്രം.

ലണ്ടന്‍: പീഡന കേസില്‍ പെട്ട് തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിരപരാധിക്ക് തുണയായി ഫെയ്‌സ്ബുക്ക്. നേരത്തെ നീക്കം ചെയ്ത ഫെയ്സ്ബുക്ക് സന്ദേശങ്ങള്‍ തിരിച്ചെടുത്തതോടെയാണ് ബ്രിട്ടീഷുകാരനായ ഡാനി കേ നിരപരാധിയാണെന്ന് കോടതി വിധിച്ചത്. നേരത്തെ ഒരു പെണ്‍കുട്ടിയുടെ പരാതിയില്‍ സാഹചര്യ തെളിവുകളെ മുന്‍ നിര്‍ത്തി കോടതി 21 വര്‍ഷം തടവ് ഡാനി കേ വിധിക്കുകയായിരുന്നു. 2012ലാണ് ലൈംഗിക പീഡനക്കേസില്‍ ഡാനി കേയെ അറസ്റ്റു ചെയ്യുന്നത്.

ബലാത്സംഗം നടന്നുവെന്ന് അവകാശപ്പെട്ട സമയത്തിന് ശേഷം ഡാനി കേ ‘ക്ഷമിക്കണം’ എന്ന് അയച്ച സന്ദേശമാണ് വിചാരണക്കിടെ നിര്‍ണ്ണായകമായത്. എന്നാല്‍ ലൈംഗികാരോപണം ഇന്നയിച്ച പെണ്‍കുട്ടിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ഇങ്ങനെ അയച്ചതെന്ന ഡാനി കേയുടെ വാദങ്ങള്‍ കോടതി തള്ളിക്കളയുകയായിരുന്നു.

എന്നാല്‍ ഡാനിയുടെ നിരപരാധിത്വം തെളിയിക്കാന്‍ നിര്‍ണ്ണായകമായ ഫെയ്സ്ബുക്കിലെ സന്ദേശങ്ങള്‍ കണ്ടെടുത്തത് സഹോദരന്റെ ഭാര്യയായ സാറ മാഡിസനാണ്. ഫേസ്ബുക്കിലെ സന്ദേശങ്ങളുടെ പൂര്‍ണ്ണരൂപം കണ്ടെടുത്തതോടെ ഡാനിയുടെ വാദങ്ങള്‍ സത്യമാണെന്ന് തെളിയുകയായിരുന്നു. ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഡാനി കേ നല്‍കിയ അപ്പീലില്‍ അദ്ദേഹത്തെ നിരപരാധിയെന്ന് കണ്ടെത്തി കോടതി വെറുതെവിടുകയായിരുന്നു. ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കേണ്ടി വന്നാല്‍ യുവാവിന്റെ അവസ്ഥ എന്താകുമായിരുന്നു. ഇത്തരത്തില്‍ തന്നെയാണ് സമൂഹത്തില്‍ ഓരോ കുറ്റങ്ങളും ചെയ്യാത്ത മനുഷ്യരില്‍ അടിച്ചേല്‍പ്പിക്കുന്നത്.

 

ഫേസ്ബുക്ക് മുതലാളി മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ 2018ലെ പ്രതിജ്ഞ കേട്ടാല്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതുപോലെയുണ്ട്. ഈ വര്‍ഷം ഫേസ്ബുക്കിനെ ശരിയാക്കും എന്നാണ് സുക്കര്‍ബര്‍ഗിന്റെ പ്രതിജ്ഞ. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം എന്ന നിലയില്‍ ജനങ്ങളില്‍ ഫേസ്ബുക്കിന്റെ സ്വാധീനം ഏറെയാണ്. അതുകൊണ്ടുതന്നെ വ്യാജ വാര്‍ത്തകള്‍ ഫേസ്ബുക്ക് വഴി പ്രചരിക്കുന്നത് ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

അമേരിക്കന്‍ തെരഞ്ഞെടുപ്പിലും മറ്റു പല രാജ്യങ്ങളിലെയും തെരഞ്ഞെടുപ്പുകളിലും ഫേസ്ബുക്ക് സൃഷ്ടിച്ച സ്വാധീനം ചെറുതല്ല. 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ബന്ധമുള്ള ഗ്രൂപ്പുകള്‍ നടത്തിയ സോഷ്യല്‍ മീഡിയ ക്യാംപെയിനുകള്‍ സൃഷ്ടിച്ച സ്വാധീനം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് തുടക്കമിടുന്നതെന്നാണ് വിശദീകരണം. ദുരുപയോഗത്തില്‍ നിന്നും വിദ്വേഷത്തില്‍ നിന്നും സമൂഹത്തെ രക്ഷിക്കുക, രാഷ്ട്രങ്ങള്‍ക്കിടയില്‍ അനാവശ്യ ഇടപെടലുകള്‍ പ്രതിരോധിക്കുക, ഫേസ്ബുക്കില്‍ ഉപയോഗിക്കുന്ന സമയം ഏറ്റവും ഫലപ്രദമാക്കുക എന്നിവയാണ് ലക്ഷ്യമാക്കുന്നത്.

എല്ലാ തെറ്റുകളും തിരുത്താന്‍ സാധിച്ചെന്ന് വരില്ല. എന്നാല്‍ ഫേസ്ബുക്കിന്റെ നയങ്ങളെയും സൗകര്യങ്ങളെയും ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും സുക്കര്‍ബര്‍ഗ് അറിയിക്കുന്നു. 2009 മുതല്‍ എല്ലാ പുതുവര്‍ഷത്തിലും ഒരു പ്രതിജ്ഞയുമായി സുക്കര്‍ബര്‍ഗ് രംഗത്തെത്താറുണ്ട്.

https://www.facebook.com/zuck/posts/10104380170714571?pnref=story

ഡേറ്റിംഗ് ആപ്പിന്റെ പരസ്യത്തില്‍ ആശാ ശരത്തിന്റെ ചിത്രം. ലൈവ് ഡോട്ട് മീ എന്ന വീഡിയോ ചാറ്റ് ആപ്പിന്റെ പരസ്യത്തിലാണ് പ്രശസ്ത നര്‍ത്തകിയും അഭിനേതവുമായ ആശാ ശരത്തിന്റെ ചിത്രം പ്രചരിക്കുന്നത്. താരങ്ങളോട് വീഡിയോ ചാറ്റ് നടത്താന്‍ കഴിയുന്ന ലൈവ് ഡോട്ട് മീ എന്ന ആപ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന ഇതിന്റെ പരസ്യത്തിലാണ് ആശാ ശരത്തിന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

സമൂഹ മാധ്യമങ്ങള്‍ വളരെ അധികം ഉപയോഗിക്കുന്നവരാണ് ഇന്നത്തെ തലമുറ. സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ളതും അല്ലാതുള്ളതുമായ ചിത്രങ്ങള്‍ നമ്മളില്‍ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ചിത്രത്തിന് കിട്ടുന്ന ലൈക്കുകള്‍ മാത്രം നോക്കുന്ന നമ്മളില്‍ പലരും സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ ഇടുന്നത് ദുരുപയോഗം ചെയ്യപ്പെടാം എന്ന് ചിന്തിക്കുന്നില്ല.

നവ സാങ്കേതിക വിദ്യയുടെ കാലത്ത് എന്തും ഏതും ചെയ്യാന്‍ ടെക്‌നോളജി വികസിച്ചു വരുകയാണ്. ഒരു ചിത്രത്തെ മോര്‍ഫ് ചെയ്തു പ്രചരിപ്പിക്കുന്നത് പലപ്പോഴും നടക്കുന്നുണ്ട്. നടിമാരില്‍ പലരുടെയും ചിത്രങ്ങള്‍ ഇങ്ങനെ മോര്‍ഫ് ചെയ്യപ്പെട്ടു പ്രചരിക്കുന്നത് വാര്‍ത്തകള്‍ ആകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു ഡേറ്റിംഗ് ആപ്പിന്റെ പരസ്യത്തില്‍ ആശാ ശരത്തിന്റെ ചിത്രം പ്രചരിക്കുന്നു. അവരുടെ അറിവോ സമ്മതമോ കൂടാതെ ഒരു സെലിബ്രിറ്റിയുടെ ചിത്രം അവര്‍ മോശമായ രീതിയില്‍ വിപണനം ചെയ്യുന്നു. ഒരു സെലിബ്രിറ്റിയ്ക്ക് ഇങ്ങനെ സംഭവിക്കാം എങ്കില്‍ സാധാരണക്കാരുടെ കാര്യത്തില്‍ എന്താണ് ഉറപ്പ്.

ഒരു ആപ് അവരുടെ വിപണനത്തിനായി ഒരു താരത്തിന്റെ ചിത്രം മോര്‍ഫ് ചെയ്തു ഉപയോഗിക്കുന്നു. അതും അശ്ലീല തരത്തിലുള്ള ഒരു ചിത്രമാക്കി അവര്‍ ആവശ്യക്കാരെ നേടിയെടുക്കുന്നു. ഇങ്ങനെ ചെയ്യുന്ന ഈ കാലത്ത് തങ്ങളുടെ പെണ്‍കുട്ടികളുടെ അല്ലെങ്കില്‍ സുഹൃത്തിന്റെ ചിത്രങ്ങള്‍ നാളെ ഇത് പോലെ വരില്ലേ. അവിടെ എന്തു സുരക്ഷയാണ് ഉള്ളത് എന്ന ചോദ്യങ്ങള്‍ ഇതുയര്‍ത്തുന്നു.

ന്യുഡല്‍ഹി: രാജ്യത്തെ ഇംഗ്ലീഷ് വിദഗ്ധനായി സാമൂഹ്യമാധ്യമങ്ങള്‍ കഴിഞ്ഞ വര്‍ഷം വാഴ്ത്തിയത് ശശി തരൂര്‍ എംപിയേയായിരുന്നു. ഇതുവരെ കേട്ടിട്ടില്ലാത്ത വാക്കുകളും, പ്രയോഗങ്ങളും കൊണ്ട് സോഷ്യല്‍ മീഡിയയെ തരൂര്‍ അമ്പരപ്പിച്ചു കൊണ്ടേയിരുന്നു. ഒടുവില്‍ അതാ ശശി തരൂരിനും ഇംഗ്ലീഷ് പിഴച്ചു.

ജനുവരി ഒന്നാം തിയതി ന്യൂ ഇയര്‍ ആഘോഷിക്കുന്നതിനോടൊപ്പം തന്റെ ഫെയ്‌സ്ബുക്ക് ലൈവ് 20000 പേര്‍ കണ്ടതിനെക്കുറിച്ചും തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു. കാണാന്‍ പറ്റാത്തവര്‍ക്കായി കാണാനായി വീഡിയോയുടെ ലിങ്കും തരൂര്‍ ഷെയര്‍ ചെയ്തിരുന്നു.

തരൂരിന്റെ ട്വീറ്റിനു പിന്നാലെയാണ് തരൂരിന് പറ്റിയ അമളി ചൂണ്ടിക്കാട്ടി സുഹേല്‍ സേത് രംഗത്തെത്തിയത്. ഫോര്‍ ദോസ് ഹൂ മിസ്ഡ് ഇറ്റ് എന്നതിനു പകരം ദോസ് ഹൂം മിസ്ഡ് ഇറ്റ് എന്നായിരുന്നു തരൂര്‍ കുറിച്ചിരുന്നത്. ഈ പിഴവ് തിരുത്തലിനു പിന്നാലെ ഇംമ്ലീഷ് പറഞ്ഞ് ഇത്രയും നാള്‍ സോഷ്യല്‍ മീഡിയയേ ഞെട്ടിച്ച തരൂരിനെ നാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍ കൊണ്ട് പൊങ്കാലയിടുകയാണ്. തരൂരിന്റെ ഇംഗ്ലീഷ് പിഴവിണെ കളിയാക്കി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

 

 

 

കോഴിക്കോട്: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭുമി ഇടപാട് വിവാദത്തിന് പിന്നാലെ സീറോ മലബാര്‍ സഭയില്‍ പൊട്ടിത്തെറി രൂപപ്പെട്ടിരിക്കുകയാണ്. സഭാ നിയമങ്ങള്‍ ലംഘിക്കപ്പെട്ടതായി സര്‍ക്കുലര്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ വിവാദത്തിന് പിന്നില്‍ മാര്‍ ആലഞ്ചേരിക്കെതിരായ ഗൂഢാലോചനയാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.

ജോര്‍ജ് ആലഞ്ചേരിയെ കര്‍ദിനാള്‍ സ്ഥാനത്തു നിന്നു ഒഴിവാക്കണമെന്ന് ഒരു വിഭാഗം വൈദികര്‍ തന്നെ ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതിനിടെ കെ.സി.വൈ.എമ്മിന്റെ മുന്‍ സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗവും മാധ്യമ പ്രവര്‍ത്തകയുമായ ഷെറിന്‍ വില്‍സണിന്റെ പോസ്റ്റും ചര്‍ച്ചയാവുകയാണ്.

ഭൂമി ഇടപാടുമായി ബന്ധപെട്ടു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഒട്ടേറെ വൈദികര്‍ രംഗത്ത് വന്നിരിക്കുന്നു. അതില്‍ ഒരു വൈദികന്‍ ഒരു ചാനലില്‍ ‘സഭയില്‍ അരുതാത്തതു നടക്കുമ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ ധാര്‍മ്മികതയ്ക്കുചേരുന്നതല്ലെന്ന്’ പ്രവസ്ഥാപന നടത്തിയിരുന്നു. വൈദികരുടെ ഈ ‘ധാര്‍മ്മികത’ ഇതിനു മുന്‍പും സഭയില്‍ അനിഷ്ടങ്ങള്‍ നടന്നപ്പോള്‍ എവിടെപ്പോയി എന്നാണ് ഷെറിന്‍ ചോദിക്കുന്നത്.

ഷെറിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

വൈദികരെല്ലാം പാവാടാ

(HE SAYS ‘CEASAR WAS AMBITIOUS, AND BRUTUS AN HONORABLE MAN–!’)

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപെട്ടു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഒട്ടേറെ വൈദികര്‍ രംഗത്ത് വന്നിരിക്കുന്നു..അതില്‍ ഒരു വൈദികന്‍ ഒരു ചാനലില്‍ പറയുന്നത് കേട്ടു ‘സഭയില്‍ അരുതാത്തതു നടക്കുമ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ ധാര്‍മ്മികതയ്ക്കുചേരുന്നതല്ലെന്ന്’ ഈ കുറിപ്പെഴുതാന്‍ ആ വൈദികനാണ് പ്രചോദനം .

(പക്ഷെ ഈ കഥയിലെ കഥാപാത്രങ്ങള്‍ക്കോ വ്യക്തികള്‍ക്കോ നിങ്ങള്‍ക്കു പരിചയമുള്ളവരുമായി ഒരു സാദൃശ്യവുമില്ല ..സാദൃശ്യം തോന്നുകയാണെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രം)

ധാര്‍മ്മികത !

*കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒരു വൈദികന്‍ പീഡിപ്പിച്ചപ്പോള്‍ ഈ പ്രതികരിക്കാതിരുന്നാലുള്ള ധാര്‍മികത എവിടെപ്പോയി വൈദികശ്രേഷ്ടരെ

*തൃശ്ശൂരില്‍ വീട്ടമ്മയുമായി വൈദികന്‍ നാടുവിട്ടപ്പോള്‍ ഈ പ്രതികരിക്കാതിരുന്നാലുള്ള ധാര്‍മികത എവിടെപ്പോയി വൈദികശ്രേഷ്ടരെ?

* അങ്ങ് മലബാറില്‍ വൈദികനില്‍ നിന്ന് കന്യാസ്ത്രിക്ക് ദിവ്യഗര്‍ഭമുണ്ടായപ്പോള്‍ ഈ പ്രതികരിക്കാതിരുന്നാലുള്ള ധാര്‍മികത എവിടെപ്പോയി വൈദികശ്രേഷ്ടരെ?

* മനുഷ്യക്കടത്തു കേസില്‍ കെസിബിസി യുവജന കമ്മീഷന്‍ സെക്രട്ടറി ആയിരുന്ന വൈദികന്‍ അകത്തായപ്പോഴും ഈ പ്രതികരിക്കാതിരുന്നാലുള്ള ധാര്‍മികത എവിടെപ്പോയി വൈദികശ്രേഷ്ടരെ?

*സഭയുടെ ആശുപത്രി നിര്‍മ്മാണത്തിലേക്ക് പിതാവിന്റെ അഭ്യര്‍ത്ഥന മാനിച്ച് സംഭാവന ചെയ്യണമെന്നും മാതാവ് അനുഗ്രഹിക്കുമെന്നും പറഞ്ഞ് സ്പിരിച്യുവല്‍ ബ്‌ളാക്‌മെയിലിംഗ് നടത്തിയ വൈദികരെയും കണ്ടിട്ടുണ്ട്.

* സഭയുടെ സ്ഥാപനങ്ങളില്‍ കൈക്കൂലി വാങ്ങി അഡ്മിഷനും ജോലിയും നല്‍കുകന്നത് കണ്ടിട്ടും എന്തേ മറ്റു വൈദികര്‍ പ്രതികരിച്ചില്ല?

* സഭയുടെ വിവിധ സംഘടനകളിലെ തെരഞ്ഞെടുപ്പ് സമയത്തു സ്വന്തം ആളുകളെ തലപ്പത്തെത്തിക്കാന്‍ തരം താണ കളികള്‍ കളിക്കുന്ന വൈദികരെ കണ്ടിട്ടുണ്ട്

* ഇടവക പള്ളി പുതുക്കി പണിയാന്‍ ഏല്പിച്ച കോണ്‍ട്രാക്ടര്‍ ഇടവകക്കാര്‍ പിരിച്ചു നല്‍കിയ പണം അനധികൃതമായി കൈക്കലാക്കിയപ്പോള്‍ കൂട്ടുനിന്നവൈദികനെ കണ്ടിട്ടുണ്ട്

* തിരുനാള്‍ ആഘോഷത്തില്‍ ബാക്കി വന്ന തുക സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കു മാറ്റിയ വൈദികനെയും കണ്ടിട്ടുണ്ട്

* നോട്ട് നിരോധനം വന്നപ്പോള്‍ പ്രേക്ഷിതപ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന വൈദികന്‍ കണക്കു കാണിക്കാനും നിരോധിക്കപ്പെട്ട നോട്ടുകള്‍ വല്ലവിധേനയുംമാറ്റിയെടുക്കാനും നെട്ടോട്ടമോടിയതും അധികൃതര്‍ പറഞ്ഞു കേട്ടിട്ടുണ്ട്

* ജന്മനാ പൊക്കം കുറഞ്ഞതിന്റെ പേരില്‍ ഒരു കുട്ടിയോട് അള്‍ത്താരയില്‍ ഇനി നീ കയറേണ്ട ആദ്യം പൊക്കം വെക്കട്ടെ എന്ന് പറഞ്ഞ വൈദികനെ കണ്ടിട്ടുണ്ട്

* ഇടവകയിലെ ശവക്കല്ലറകള്‍ കോടികള്‍ക്കു വില്‍ക്കാന്‍ ശ്രമിക്കുകയും എതിര്‍ത്തവര്‍ക്കെതിരെ കേസ് കൊടുക്കുകയും ചെയ്ത വൈദികനെയും കണ്ടിട്ടുണ്ട്

* ലളിതമായി ജീവിക്കാന്‍ സഭയിലെ മക്കളോട് പറഞ്ഞിട്ടു കോടികളുടെ കാറില്‍ ചുറ്റുന്നവരെയും കണ്ടിട്ടുണ്ട്

* ആശുപത്രി പണിയാനായി ഒരു പ്രദേശത്തെ സ്ഥലം വാങ്ങിയപ്പോള്‍ സ്ഥലം വില്‍ക്കാതിരുന്ന വീട്ടുകാരെ വില്‍ക്കാന്‍ നിര്ബന്ധിതരാക്കിയ വൈദികരെയുംകണ്ടിട്ടുണ്ട്

* കോളേജില്‍ അഡ്മിഷന്‍ കൊടുത്ത കോഴ്‌സസിന്റെ ക്ലാസ് തുടങ്ങി രണ്ടു മാസം കഴിഞ്ഞു ഡിഗ്രി തന്നെ മാറ്റി വിദ്യാര്‍ത്ഥികളെ ചതിച്ചു പണം ഉണ്ടാകുന്നവൈദികരെയും കണ്ടിട്ടുണ്ട്

*ക്ലാസ്സിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ തടഞ്ഞു നിര്‍ത്തി ഗുണ്ടായിസം കാണിക്കുന്ന വൈദികരെയും കണ്ടിട്ടുണ്ട്

* സാധാരണക്കാരന് മറ്റു സഭയില്‍ നിന്ന് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ പള്ളിയില്‍ നടത്താന്‍ സമ്മതിക്കാതിരിക്കുക, പക്ഷെ സമ്പന്നന്‍ ആണെങ്കില്‍ ക്രിസ്തവരല്ലാത്തവരുടെ വിവാഹം വരെ പള്ളിയില്‍ വെച്ച് നടത്തി കൊടുത്ത വൈദികരെയും കണ്ടിട്ടുണ്ട്

* സഭയിലെ സത്യങ്ങള്‍ വിളിച്ചു പറയുന്നവരെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളില്‍ ഇട്ട പോസ്റ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയുന്നവൈദികരെയും കണ്ടിട്ടുണ്ട്

ഇനിയും അക്കമിട്ടു നിരത്താന്‍ ഏറെയുണ്ട്!
പക്ഷെ ഇത്രയൊക്കെയാണേലും നമ്മുടെ വൈദികര്‍ ഒരു തെറ്റും ചെയ്തിട്ടില്ലാട്ടോ

വില്യം ഷേക്സ്പിയറിന്റെ ജൂലിയസ് സീസര്‍ എന്ന കൃതിയില്‍ മാര്‍ക്ക് ആന്റണി നടത്തുന്ന പ്രസംഗത്തിലെ ഒരു വരിയാണ് ഓര്‍മ്മ വരുന്നത്…BRUTUS SAYS ‘CEASAR WAS AMBITIOUS, AND BRUTUS AN HONORABLE MAN–!’

ഇതൊക്കെ ഈ കേരളത്തില്‍, നമ്മുടെ സിറോ മലബാര്‍ സഭയില്‍ നടന്നപ്പോഴൊന്നും വാ തുറക്കാന്‍ മടികാണിച്ച വൈദിക ശ്രേഷ്ഠന്മാര്‍ ഇപ്പൊ കാണിക്കുന്ന ഈധാര്‍മികത ഇനിയങ്ങോട്ടെങ്കിലും എല്ലാ വിഷയത്തിലും കാണിച്ചാല്‍ മതിയായിരുന്നു. കാര്‍ഡിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തെറ്റ് ചെയ്‌തെന്നോ ഇല്ലെന്നോഞാന്‍ പറയുന്നില്ല..തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടട്ടെ…

ഇവരിലൊന്നും പെടാതെ വൈദികവൃത്തി അതിന്റെ എല്ലാ പവിത്രതയോടെയും മുന്നോട്ടുകൊണ്ടുപോകുന്ന ധാരാളം വൈദികരെയും കണ്ടിട്ടുണ്ടെന്നുകൂടി കൂട്ടിച്ചേര്‍ത്തുകൊള്ളട്ടെ …

എന്ന്

ഷെറിന്‍ വില്‍സണ്‍

(കെസിവൈഎമ്മിന്റെ മുന്‍ സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗമെന്ന നിലയില്‍ ഇവരെ കുറച്ചു കൂടുതല്‍ അടുത്തറിയാനുള്ള അവസരം കിട്ടിയതും ഈ കുറിപ്പെഴുതാന്‍ സഹായകരമായിട്ടുണ്ടേ ?? …അതോടെ സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിച്ചെന്നു പറയേണ്ടതില്ലല്ലോല്ലെ)

 

നടി പാര്‍വതിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ വടക്കാഞ്ചേരി സ്വദേശി പ്രിന്റോയ്ക്ക് പിന്തുണയുമായി കസബയുടെ നിര്‍മ്മാതാവ് ജോബി ജോര്‍ജ്. പ്രിന്റോയ്ക്ക് ഉയര്‍ന്ന ജോലി വാഗ്ദാനം ചെയ്താണ് നിര്‍മാതാവ് ജോബി ജോര്‍ജ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രിന്റോയ്ക്ക് ഓസ്‌ട്രേലിയയിലോ ദുബായിലോ, യുകെയിലോ തന്റെ മരണം വരെ ജോലി വാഗ്ദാനം ചെയ്യുന്നതായാണ് ജോബി ജോര്‍ജിന്റെ പേരിലുള്ള ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. അതേസമയം പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ കൂടി ഇന്ന് പിടിയിലായി. കോളേജ് വിദ്യാര്‍ഥിയും കൊല്ലം ചാത്തന്നൂര്‍ സ്വദേശിയുമായ റോജനാണ് പിടിയിലായത്.പാര്‍വതിയെ ബലാത്സംഗം ചെയ്യുമെന്ന് ഇയാള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ സന്ദേശം അയച്ചതായി പോലീസ് കണ്ടെത്തി.

മോനേ, നിനക്ക് കഴിയുമെങ്കില്‍ നിന്റെ നമ്പര്‍ അയച്ച് താ. അല്ലെങ്കില്‍ എന്റെ ഓഫീസിലേക്കോ എന്റെ വീട്ടിലേക്കോ നിനക്ക് വരാം. എന്റെ മരണം വരെ ഞാന്‍ നിനക്ക് ജോലി വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലോ ദുബായിലോ യുകെയിലോ ഓസ്‌ട്രേലിയിലോ ലോകത്തിന്റെ ഏത് കോണില്‍ വേണമെങ്കിലും ഞാന്‍ ജോലി മേടിച്ച് തരും’ എന്നാണ് ജോബിയുടെ കുറിപ്പ്. മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പാര്‍വതിയുടെ പരാതിയിലാണ് പെയിന്റിംഗ് പണിക്കാരനായ വടക്കാഞ്ചേരി സ്വദേശി സിഎല്‍ പ്രിന്റോ കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

കടുത്ത മമ്മൂട്ടി ആരാധകനായ പ്രിന്റോ നടിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചുവെന്നായിരുന്നു കണ്ടെത്തല്‍. പ്രിന്റോയെ പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയുണ്ടായി. മുന്‍പ് കസബയെ വിമര്‍ശിച്ച പാര്‍വതിയെയും ഗീതു മോഹന്‍ദാസിനെയും ‘ആന്റി’ എന്ന് അഭിസംബോധന ചെയ്ത് കൊണ്ട് ജോബി പോസ്റ്റ് ചെയ്ത കുറിപ്പും ഏറെ ചര്‍ച്ചയായിരുന്നു. ‘ഗീതു ആന്റിയും ,പാര്‍വതി ആന്റിയും അറിയാന്‍ കസബ നിറഞ്ഞ സദസില്‍ ആന്റിമാരുടെ ബര്‍ത്‌ഡേ തീയതി പറയാമെങ്കില്‍ എന്റെ ബര്‍ത്‌ഡേ സമ്മാനമായി പ്രദര്‍ശിപ്പിക്കുന്നതായിരിക്കും’ എന്നായിരുന്നു അന്ന് ജോബി കുറിച്ചത്.

കൊച്ചി: നടി പാര്‍വതിക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം നടത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ റോജന്‍ എന്ന കോളേജ് വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. ഇയാള്‍ പാര്‍വതിക്ക് ബലാല്‍സംഗ ഭീഷണിയാണ് അയച്ചത്. സോഷ്യല്‍ മീഡിയ ആക്രമണത്തില്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം പാര്‍വതി പോലീസില്‍ പരാതി നല്‍കിയിരുന്നു.

കേസില്‍ രണ്ടാമത്തെ അറസ്റ്റാണ് ഇത്. വടക്കാഞ്ചേരി സ്വദേശി പ്രിന്റോ എന്നയാളെ കഴിഞ്ഞ ദിവസം എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കസബ എന്ന മമ്മൂട്ടിച്ചിത്രത്തിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ നടന്ന ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശമാണ് പാര്‍വതിക്കെതിരെ മമ്മൂട്ടി ആരാധകര്‍ ആക്രമണവുമായെത്താന്‍ കാരണം.

വിഷയത്തില്‍ ഇതേ വരെ പ്രതികരിക്കാതിരുന്ന മമ്മൂട്ടി ആരാധകരെ തള്ളി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തനിക്കുവേണ്ടി സംസാരിക്കാന്‍ ആരെയും നിയോഗിച്ചിട്ടില്ലെന്ന് താരം വ്യക്തമാക്കി. വിവാദങ്ങള്‍ക്ക് പിന്നാലെ പോകാറില്ല. അര്‍ത്ഥവത്തായ സംവാദങ്ങളാണ് വേണ്ടതെന്നും മമ്മൂട്ടി പറഞ്ഞു.

മനുഷ്യന്‍ മൃഗമായി മാറുന്നതോ അല്ലെങ്കില്‍ മൃഗത്തേക്കാള്‍ അധപതിക്കുന്നതോ ഒരു പുതിയ വാര്‍ത്തയല്ലെങ്കിലും കാണുന്നവരുടെ കണ്ണുനിറയുന്ന രീതിയില്‍ ചില മനുഷ്യര്‍ പെരുമാറുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ലവ് ജിഹാദ് ആരോപിച്ച് ഒരു മനുഷ്യനെ ജീവനോടെ വെട്ടിക്കൊന്ന് തീവച്ച കുറ്റവാളിയുടെ അതേ മനോനിലയുള്ള മനുഷ്യനാണ് ഇത്തരത്തിലൊരു പ്രകടനം നടത്തുന്നതെന്ന് വ്യക്തം.

ഒരു കുരങ്ങിനെ കെട്ടിത്തൂക്കിയിട്ട് അടിക്കുന്നതാണ് പ്രചരിക്കുന്ന ഒരു വീഡിയോയിലുള്ളത്. തലകീഴായി തൂക്കി ബെല്‍റ്റിനാണ് അടി. ഓരോ അടിക്കും കുരങ്ങ് പിടയുന്നു. അടിക്കുന്ന ആളും വീഡിയോ ചിത്രീകരിക്കുന്ന ആളും കൂടാതെ മറ്റൊരാള്‍ കൂടി ക്രൂരതയില്‍ പങ്കാളിയാകുന്നുണ്ട്.

ഇതേ കുരങ്ങിനെ നിലത്ത് കിടത്തി അടിക്കുന്നതാണ് രണ്ടാം വീഡിയോ. വടികൊണ്ടാണ് അടി. വീഡിയോയുടെ അവസാന ഭാഗത്ത് ഇയാളുടെ വടി ഒടിഞ്ഞുപോകുന്നത് കാണാം. രണ്ട് കാലുകളും ഒടിഞ്ഞുപോയതിനാല്‍ കുരങ്ങിന് ഓടിപ്പോകാന്‍ സാധിക്കുന്നില്ല. നിരങ്ങി നീങ്ങാന്‍ കുരങ്ങ് വിഫല ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെടുന്നു. ഓരോ അടിക്കും ഈ മിണ്ടാപ്രാണി കരയുന്ന ശബ്ദം വീഡിയോയില്‍ വ്യക്തമാണ്.

വന്യ മൃഗങ്ങളോടുള്ള ക്രൂരത ഗുരുതരമായ കുറ്റകൃത്യമാണ്. അതുകൊണ്ടുതന്നെ വീഡിയോ പരമാവധി പ്രചരിപ്പിച്ച് അക്രമിയെ പിടികൂടാന്‍ സഹായിക്കുക എന്നതാണ് സോഷ്യല്‍ മീഡിയയിലെ ചിലര്‍ ചെയ്യുന്നത്. കണ്ണില്ലാത്ത ക്രൂരത പ്രവര്‍ത്തിക്കുന്ന കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാകുമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.

മോഹന്‍ലാലിന്റെ ഒടിയന്‍ ലുക്കിനെ വിമര്‍ശിച്ച അഭിഭാഷക സംഗീത ലക്ഷ്മണയ്ക്ക് മറുപടിയുമായി എഴുത്തുകാരനായ ലിജീഷ് കുമാര്‍.

ലിജീഷ് കുമാറിന്റെ കുറിപ്പ് വായിക്കാം–

മാഡം സംഗീതാ ലക്ഷ്മണ, ഒന്നും തോന്നരുത് നവമാധ്യമങ്ങള്‍ നിറയെ നിങ്ങളുടെ നാറ്റമാണ്, അതാ.
70 മില്യണ്‍ യു.എസ്.ഡോളര്‍ അതായത് 450 കോടി, എന്തിരന്‍ 2 വിന്റെ ബഡ്ജറ്റാണിത്. 250 കോടിക്കാണ് ബാഹുബലിയുടെ രണ്ടാം ഭാഗം വന്നത്. 200 കോടിയുടെ പത്മാവതിയാണ് വിവാദത്തില്‍ കിടക്കുന്നത്. 175 കോടി മുടക്കി ധൂം 3 എടുത്ത യഷ് രാജ് ഫിലിംസ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വരുന്നത്

ആമീര്‍ഖാന്‍, അമിതാഭ് ബച്ചന്‍, ഫാത്തിമ സന ഷെയ്ഖ്, കത്രീന കൈഫ്, ജാക്കി ഷറോഫ് തുടങ്ങിയ വമ്പന്‍ താര നിരയെ അണി നിരത്തി 210 കോടി മുടക്കി നിര്‍മ്മിക്കുന്ന തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന സിനിമയുമായാണ്. അക്കാലത്താണ് 35 കോടിയുടെ വീരവും 27 കോടിയുടെ പഴശ്ശിരാജയും 25 കോടിയുടെ പുലിമുരുകനും നമ്മുടെ വാര്‍ത്തകളില്‍ നിറയുന്നത്. നമുക്ക് ശങ്കര്‍മാരോ രാജമൗലിമാരോ സഞ്ജയ് ലീലാ ബന്‍സാലിമാരോ ഇല്ലാഞ്ഞിട്ടല്ല. വലിയ സ്വപ്നങ്ങള്‍ കാണുന്നവരാണ് നമ്മുടെ എഴുത്തുകാരും സംവിധായകരും, അത് പകര്‍ത്തി വില്ക്കാവുന്നത്രയും വലുതല്ല നമ്മുടെ സിനിമ ഇന്‍ഡസ്ട്രി. ആ ഇന്‍ഡസ്ട്രിയില്‍ നിന്നുമാണ് ഒടിയന്‍ പോലൊരു സിനിമ വരുന്നത്.

ഒടിയന്‍ മഹത്തായ ഒരു സിനിമയായിരിക്കും എന്ന മുന്‍വിധിയൊന്നും എനിക്കില്ല. സിനിമകളെക്കുറിച്ച് അത്തരം മുന്‍വിധികളില്ലാതിരിക്കലാണ് സിനിമയ്ക്ക് നല്ലതും. 175 കോടിയുടെ ധൂം 3 എന്നെ ആനന്ദിപ്പിച്ച പടമല്ല. 100 കോടി കടന്ന റാവണ്‍, സിങ്കം, ഡോണ്‍, വിവേകം, കോച്ചടിയാന്‍, സ്‌പൈഡര്‍, കബാലി, ലിങ്ക അങ്ങനെ ആനന്ദിപ്പിക്കാത്ത കോടീശ്വരന്മാര്‍ പലരുമുണ്ട്. പക്ഷേ, എന്റെ ആനന്ദം മാത്രമല്ല സിനിമ.

ഒടിയന്‍ എന്ന സിനിമ, താനുദ്ദേശിക്കുന്ന പോലെ തീയറ്ററിലെത്തിക്കാന്‍ എത്ര പണം വേണ്ടി വരുമെന്നത് അതിന്റെ സംവിധായകന് മാത്രമേ പറയാന്‍ കഴിയൂ. ഇപ്പോള്‍ അതയാളുടെ സിനിമയാണ്. അതിന് വേണ്ട ലൊക്കേഷന്‍, ആര്‍ട്ടിസ്റ്റ്, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടേഴ്‌സ് എല്ലാം അയാള്‍ ആഗ്രഹിക്കുന്ന സിനിമയ്ക്ക് വേണ്ട ചേരുവകളാണ്. കോടിക്കണക്കിന് രൂപ മുതല്‍മുടക്കുള്ള ഒരു സിനിമയ്ക്ക് അതിന്റേതായ മാര്‍ക്കറ്റിങ് രീതികളും ആവശ്യമുണ്ട്. മോഹന്‍ലാലിന്റെ പുതിയ രൂപത്തെ അവര്‍ മാര്‍ക്കറ്റ് ചെയ്‌തെന്നിരിക്കും. അതാണ് കച്ചവട സിനിമയുടെ ശരി.

ആര്‍ട്ടിസ്റ്റുകളും ടെക്‌നീഷ്യന്‍സുമൊക്കെ ഇത്ര പണം വാങ്ങാമോ എന്നൊരു ചോദ്യമുണ്ട്. മുംബൈ താജില്‍ ചെന്ന് 2 പേര്‍ക്ക് കഴിക്കാവുന്ന മീല്‍സിന് ഒന്നരലക്ഷം രൂപ ഏത് കോത്തായത്തെ വിലയാണ് എന്ന് ചോദിക്കുമ്പോലാണത്. ബാംഗ്ലൂരിലെ രാജ്‌ഭോഗില്‍ ഗോള്‍ഡ് പ്ലേറ്റില്‍ വിളമ്പുന്ന ദോശയ്ക്ക് 1000 രൂപയാണ്, എന്റെ നാട്ടിലെ സരസ്വതീ ഭവനില്‍ 35 ! ഡല്‍ഹിയിലെ ലീലാ പാലസില്‍ ഒരു കഷ്ണം പിസ്സയ്ക്ക് പതിനായിരം രൂപയാണ്, ഹൈദരാബാദിലെ അനാര്‍ക്കലിയുടെ ഒരു പോര്‍ഷന്‍ ബട്ടര്‍ ചിക്കന് 6000 രൂപയുണ്ട്, തൊട്ടപ്പുറത്തെ ഹോട്ടലില്‍ 60 ന് കിട്ടും എന്ന് നമുക്ക് പോയി പരാതി പറയാം. അവര്‍ക്ക് പറയാനുള്ള മറുപടി ഇവിടെ 6000 ആണ്, നിങ്ങള്‍ 60 ഉള്ളിടത്ത് പോകൂ എന്നായിരിക്കും. സംവിധായകന്‍ എന്ത് ചെയ്യും ? 6000 ത്തിന്റെ ബട്ടര്‍ ചിക്കന്‍ കാത്തിരിക്കുന്ന എനിക്കും നിങ്ങള്‍ക്കും 60 ന്റെ ചിക്കന്‍ അയാള്‍ വിളമ്പുന്നതെങ്ങനെ. അയാളുടെ മുമ്പില്‍ ഒറ്റ വഴിയേ ഉള്ളൂ, ആറായിരത്തിന്റെ ചിക്കന്‍ കറി വിറ്റ് ആറ് കോടി തിരികെപ്പിടിക്കാവുന്ന മാര്‍ക്കറ്റിങ്. അത് നിങ്ങളെ ഉപദ്രവിക്കാത്തിടത്തോളം അവരത് ചെയ്യട്ടെ.

പ്രിയ സംഗീത ലക്ഷ്മണ, സിനിമ മികവുറ്റതാക്കാന്‍ മാത്രമല്ല അതിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടത്. ഇമ്മാതിരി മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും അവര്‍ മെനയേണ്ടതുണ്ട്. അതിനെ ഭയക്കുന്നതെന്തിന് ? താങ്കളെ പോലെ ഉന്നത ആസ്വാദനതലവും ബുദ്ധിയുമുള്ള പ്രേക്ഷകരുടെ IQ കേവലം പബ്ലിസിറ്റി ഗിമ്മിക്‌സ് കണ്ടപായപ്പെടാന്‍ മാത്രമേ ഉള്ളോ ?

ഒടിയന്‍ എന്ന സിനിമ ഇറങ്ങി ഏറ്റവും കുറഞ്ഞത് ഒരു 5 പേരെങ്കിലും നല്ലത് പറഞ്ഞാല്‍, അതില്‍ ഒരാളെങ്കിലും don’t miss it എന്നു പറഞ്ഞാല്‍ ഓടിപ്പോയി സിനിമ കാണുന്ന, നിങ്ങളെപ്പോലുള്ള പ്രേക്ഷകരെ സ്വാധീനിക്കാന്‍ തന്നെയാണ് മാഡം ഇപ്പരിപാടികള്‍. ഇതില്‍ വീഴാത്തവരെ വീഴ്ത്താനാണ് നിങ്ങള്‍ മേല്‍പ്പറഞ്ഞ മൗത്ത് പബ്ലിസിറ്റി.

പിന്നെ എല്ലാ ആണുങ്ങളും അഡ്വ.സംഗീത ലക്ഷ്മണയ്ക്ക് കാഴ്ച സുഖം തരണമെന്നില്ല. താരാരാധകര്‍ പരസ്പരം പോര്‍ വിളിക്കട്ടെ, അതിനിടയില്‍ വ്യക്തിപരമായ അധിക്ഷേപങ്ങളുമായെത്തുന്ന നിങ്ങളെപ്പോലുള്ള കലാപരിപാടിക്കാരാണ് കഷ്ടം. എന്നും ടോയ്‌ലറ്റില്‍ പോയിട്ടും എന്താണ് മാഡം ഇത്ര ദുര്‍ഗന്ധം വമിപ്പിക്കുന്ന അഴുക്കുകള്‍ മാത്രം അകത്തിങ്ങനെ കെട്ടി നില്‍ക്കുന്നത്. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ഒരു വിരേചന ഗുളികയുണ്ട്. പുലര്‍ച്ചെ വെറും വയറ്റില്‍ 1 ഗുളിക പച്ച വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ മതി, ഇളകിപ്പൊയ്‌ക്കോളും.

ഇടക്കിടക്ക് പച്ച വെള്ളം കുടിച്ചാല്‍ പൊയ്‌ക്കൊണ്ടേയിരിക്കും. ഉള്ളിലെ അഴുക്ക് മുഴുവന്‍ പോയ്ക്കഴിഞ്ഞെന്നുറപ്പായാല്‍ ചൂടുവെള്ളം കുടിക്കുകയോ, മോര് കൂട്ടി ചോറ് കഴിക്കുകയോ ചെയ്താല്‍ മതി, നിന്നോളും. ഒന്നും തോന്നരുത് നവമാധ്യമങ്ങള്‍ നിറയെ നിങ്ങളുടെ നാറ്റമാണ്, അതാ.

RECENT POSTS
Copyright © . All rights reserved