Specials

റ്റിജി തോമസ്

യാത്രയുടെ സമയത്ത് ഡൽഹിയിൽ നല്ല തണുപ്പായിരുന്നു. പക്ഷേ ഉള്ളിൽ രാഷ്ട്രീയ ചൂട് നന്നായിട്ടുണ്ട്. പൗരത്വബില്ലിനോട്‌ അനുബന്ധിച്ചുള്ള സമരങ്ങളും ജെ.ൻ.യു, ജാമിയമില്ല യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളും അനുബന്ധ പ്രശ്നങ്ങളും ഡൽഹിയിലെ രാഷ്ട്രീയ ചൂടിന് എരിവ് പകർന്ന സമയം. രണ്ടുദിവസത്തെ ഡൽഹി യാത്രയിൽ കണ്ടുമുട്ടിയവരും സംവേദിച്ചവരും എല്ലാം ഈ ചൂടും തണുപ്പും അടുത്തറിയുന്നവരായിരുന്നു.

എയർപോർട്ടിനു വെളിയിൽ രാത്രി 12 മണിക്ക് ടാക്സിക്കായി കാത്തുനിന്നപ്പോൾ ഡൽഹിയുടെ തണുപ്പ് ശരിക്കും അനുഭവിച്ചറിഞ്ഞു. പ്രതീക്ഷിച്ച ടാക്സി എത്താതിരുന്നത് ഭാഗ്യമായി. സ്കോട്‌ലൻഡ്കാരൻ റോബർട്ടിനെ പരിചയപ്പെടാനായി. പ്രതീക്ഷിച്ചതിനേക്കാൾ പകുതി തുകയിൽ ഷെയർ ടാക്സിയിൽ ഹോട്ടലിലേയ്ക്ക് യാത്ര. റോബർട്ട് ഡൽഹി സന്ദർശിക്കാനെത്തിയത് ഗോവയിൽ നിന്നാണ്. കഴിഞ്ഞ തവണത്തെ ഇന്ത്യ സന്ദർശനത്തിൽ കുമരകവും, മൂന്നാറും, തേക്കടിയും സന്ദർശിച്ചതിന്റെ ഉത്സാഹം കേരളത്തെ കുറിച്ച് സംസാരിച്ചപ്പോൾ റോബർട്ടിന്റെ വാക്കുകളിലുണ്ടായിരുന്നു.

സുഹൃത്തുക്കൾ അയച്ചു തന്ന ഹോട്ടലിൻെറ പേര് ഗൂഗിൾ മാപ്പിൽ ലൊക്കേറ്റ് ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ടു. ഡൽഹിയിലെ പല ചെറിയ ഹോട്ടലുകളും അങ്ങനെയാണ്, ഗൂഗിൾമാപ്പിനു പുറത്തായിരിക്കും. പക്ഷേ പറഞ്ഞുകൊടുത്ത അഡ്രസ്സ് വച്ച് ഗൂഗിളിനേക്കാൾ കറക്റ്റ് ആയി ടാക്സിഡ്രൈവർ കാർത്തിക്ക് എന്നെ ഹോട്ടലിലെത്തിച്ചു.

രാജ്യതലസ്ഥാനത്ത് ആരോട് സംസാരിച്ചാലും അതിനൊപ്പം സമകാലീന സംഭവങ്ങൾ കടന്നുവരുന്നത് സ്വാഭാവികം. പ്രത്യേകിച്ച് വിദ്യാർഥികൾ ആകുമ്പോൾ. ഹോട്ടലിൽ വച്ച് പരിചയപ്പെട്ട അനിൽ വർമയും കൂട്ടുകാരും ബിജെപി അനുഭാവികളാണ്. സ്വാഭാവികമായും പൗരത്വ ബില്ലിനെ അനുകൂലിച്ചും ജെഎൻയു സംഭവങ്ങളെ ന്യായീകരിച്ചുമുള്ള വാദമുഖങ്ങൾ അവർ നിരത്തി. വർഷങ്ങൾക്കു മുൻപു വിദ്യാഭ്യാസം പൂർത്തിയാക്കിയ കനയ്യകുമാർ ഇപ്പോഴും ജെഎൻയുവിലെ വിദ്യാർത്ഥി രാഷ്ട്രീയം നിയന്ത്രിക്കുകയും ഇടപെടുകയും ചെയ്യുന്നു എന്ന ആരോപണവും അവർ നിരത്തി. ഏതൊരു രാഷ്ട്രീയ അനുഭാവിയെയും പോലെ പ്രശ്നങ്ങളിൽ ഒരു വശം മാത്രം പരിഗണിക്കുന്ന വാദമുഖങ്ങളാണ് തങ്ങളുടേതെന്ന് സമ്മതിക്കാൻ അവർ തയ്യാറുമല്ല. പക്ഷേ ഡൽഹി നിയമസഭ ഇലക്ഷനിൽ കൂടുതൽ വിജയസാധ്യത കേജരിവാളിനാണ് എന്ന് സമ്മതിക്കാൻ അവർ മടി കാട്ടിയില്ല. പക്ഷെ രാഷ്ട്രീയ പ്രവർത്തകരുടെ പൊതു സ്വഭാവം ഉണ്ടല്ലോ, എതിർ പാർട്ടിയുടെ നേതാവായ കേജരിവാളിന് അതിന്റെ ക്രെഡിറ്റ്‌ കൊടുക്കുവാൻ അവരുടെ മനസ്സ് അനുവദിക്കുന്നില്ല. അവരുടെ അഭിപ്രായത്തിൽ ബിജെപിയുടെ സ്ഥാനാർഥികൾ മോശമായതുകൊണ്ട് ആം ആദ്മി പാർട്ടി ജയിച്ചു കയറും അത്രമാത്രം.

പക്ഷേ ഡൽഹിയിൽ എന്തിന്റയോ പേരിൽ ജനങ്ങൾക്ക് പരസ്പരവിശ്വാസവും സ്നേഹവും നഷ്ടമായിരിക്കുന്നു. ജനങ്ങൾ ജാതിയുടെയും മതത്തിന്റെയും വസ്ത്രത്തിന്റെയും അടിസ്ഥാനത്തിൽ ധൃവീകരിക്കപ്പെട്ടിരിക്കുന്നു. പലർക്കും പലതും തുറന്നുപറയാൻ പേടി ഒരു സാഹജഭാവമായി മാറിയിരിക്കുന്നു. അഭിപ്രായങ്ങൾ പരസ്യമായി സ്വന്തം പേരിനൊപ്പം പറയുന്നതിനും ഒരു ഫോട്ടോ ഫ്രെയിമിലേക്ക് വരുന്നതിനും അനിലിനും കൂട്ടുകാർക്കും എന്തോ ഒരു ഭയം വിലക്കിയിരുന്നു. കടുത്ത പാർട്ടി അനുഭാവിയായ തന്റെ സഹോദരന്റെ സാധ്യതകളെ അത് ചിലപ്പോൾ ബാധിച്ചേക്കാം എന്ന് ഡൽഹി യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് ബിരുദത്തിന് പഠിക്കുന്ന അനിലിന്റെ അഭിപ്രായം.

ഡൽഹിയിലെ ഒരു വഴിയോര ഭക്ഷണശാല

ഡൽഹി എപ്പോഴും ശബ്ദമയമാണ്. ഉറക്കെ സംസാരിക്കുന്ന ആൾക്കാർ. അതിലും ഉറക്കെ തുടർച്ചയായി വാഹനങ്ങളുടെ ഹോൺ ശബ്ദം മുഴങ്ങുന്നു. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ തെരുവുകളിൽ വാഹനപ്രളയം. തെരുവോരത്തെ ഭക്ഷണശാലകളിൽ അതിരാവിലെ തന്നെ ഭക്ഷണം റെഡി. കൊടും തണുപ്പിലും രാവിലെ നടക്കാൻ ഇറങ്ങുന്നവർ. അങ്ങനെ രാവിലെയുള്ള നടത്തത്തിൽ ആണ് പെരുമണ്ണൂർ കാരനായ ബാബുവിനെ പരിചയപ്പെടുന്നത്. ബാബു നടക്കുകയായിരുന്നില്ല, ഓടുകയായിരുന്നു മെട്രോ സ്റ്റേഷനിലേയ്ക്ക്. ബാബു ആറുമാസമേ ആയിട്ടുള്ളൂ ഡൽഹിയിൽ വന്നിട്ട്. സ്വന്തമായി ട്രാവലിംഗ് ഏജൻസി നടത്തുന്നു. ബാബുവിന്റെ അഭിപ്രായത്തിൽ ഡൽഹി തരുന്ന സാധ്യതകൾ വളരെയേറെയാണ്. എല്ലാവരെയും ഉൾക്കൊള്ളാൻ തയ്യാറുമാണ്. രാഷ്ട്രീയ ഭിന്നതകൾക്കും വൈരങ്ങൾക്കും അപ്പുറം രാജ്യത്തെമ്പാടും നിന്നും ആൾക്കാർ ഡൽഹിയിൽ വന്നു കൊണ്ടിരിക്കുന്നു, ജീവിതം പടുത്തുയർത്താൻ.

റിപ്പബ്ലിക്ദിന പരേഡിനായിട്ടുള്ള ഒരുക്കങ്ങൾ

പ്രൊഫസർ ആശിഷ് മണിക്ക് ജോലി സ്ഥലത്തെത്താൻ 30 കിലോമീറ്റർ യാത്രചെയ്യണം. പൗരത്വബില്ലും അനുബന്ധ പ്രശ്നങ്ങളും കാരണം പോലീസ് ചില വഴികളിലെ യാത്ര പൂർണമായും തടഞ്ഞിരിക്കുന്നു. ഇന്ന് അദ്ദേഹത്തിന് 30 കിലോമീറ്റർ താണ്ടാൻ മൂന്ന് മണിക്കൂറിലേറെയെടുക്കും. പലരും ട്രാഫിക് ബ്ലോക്ക് കാരണം മെട്രോയിലേക്ക് മാറിയിരിക്കുന്നു. പക്ഷെ തിരക്കുള്ള സമയങ്ങളിൽ മെട്രോയിൽ സൂചി കുത്താൻ ഇടമില്ല.

പക്ഷേ റിട്ടയർമെന്റിനു ശേഷവും ഡൽഹിയിൽ നിന്ന് സ്വന്തം നാട്ടിലേയ്ക്ക് ഒരു തിരിച്ചു പോക്കിനെകുറിച്ച് ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നില്ല. അന്തരീക്ഷ മലിനീകരണവും ട്രാഫിക് ബ്ലോക്കുകൾക്കും അപ്പുറം ഡൽഹി മാനസികമായി എല്ലാവരും ആകർഷിച്ചു വശീകരിക്കുന്നു.

തെരുവോരത്തെ ഒരു സ്നേഹകാഴ്ച്ച : ഒടിഞ്ഞ കാലിൽ പ്ലാസ്റ്ററുമായി നായ

എന്റെ യാത്രയുടെ സമയത്ത് ഡൽഹിയിൽ തിരഞ്ഞെടുപ്പ് ചൂട് ആയി വരുന്നതേയുള്ളൂ.
ഇലക്ഷനോടനുബന്ധിച്ചുള്ള പോസ്റ്ററുകൾ ഒന്നും തന്നെ കാണാൻ സാധിച്ചില്ല. റെഡ് ഫോർട്ടിന് അടുത്ത് മോദിയുടെയും കെജ്‌രിവാളിന്റെയും രണ്ട് പോസ്റ്ററുകൾ കണ്ടു. ഒരുപക്ഷേ തിരഞ്ഞെടുപ്പിന് ഇനിയും ഒരു മാസം കൂടി ഉള്ളതുകൊണ്ടാവാം പോസ്റ്ററുകളുടെ അഭാവം.

ഇന്ത്യ ഗേറ്റ് മുതൽ രാഷ്ട്രപതിഭവൻ വരെയുള്ള രാജകീയ വീഥികളിൽ റിപ്പബ്ലിക് ദിന പരേഡിനുള്ള പരിശീലനം നടക്കുന്നു. അതിനാൽ തന്നെ സന്ദർശകർക്ക് കർശന നിയന്ത്രണങ്ങളാണ്. കുട്ടികൾ ഉൾപ്പെടെയുള്ള സന്ദർശകർ ദൂരെനിന്നു ഫോട്ടോയും സെൽഫിയും എടുത്ത് തൃപ്തിപ്പെടുന്നു. ഇന്ത്യ ഗേറ്റിനു കുറച്ചുമാറി വഴിയോര ഭക്ഷണശാലയിൽ ചായ കുടിച്ചപ്പോൾ ഉള്ള കാഴ്ച അപൂർവ്വമായിരുന്നു. ആരോ മൃഗസ്നേഹികൾ ഒരു നായയുടെ ഒടിഞ്ഞ കാലിൽ പ്ലാസ്റ്റർ ഇട്ടിരിക്കുന്നു.ഈ സ്നേഹത്തിന്റെയും കരുതലിന്റെയും സ്പർശം എല്ലാം മനുഷ്യരിലേക്കും നീളട്ടെ എന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ചു പോയി.

 

റ്റിജി തോമസ്

റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ  സഹരചിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ വകുപ്പ് മേധാവിയാണ് .                                   [email protected]

 

ഷിബു മാത്യൂ
‘ഭാര്യ പറഞ്ഞു. അമ്മയെന്നും അടുക്കളയിലാണെന്ന്’.
അന്യം നിന്നുകൊണ്ടിരിക്കുന്ന കേരളത്തിന്റെ തനതായ രുചികള്‍ മലയാളികളുടെ അടുക്കളയില്‍ വീണ്ടും എത്തിക്കുക എന്ന ആശയവുമായി മലയാളം യുകെ ആരംഭിച്ച പംക്തിക്ക് ആദ്യ എപ്പിസോഡില്‍ തന്നെ വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്. ജനശ്രദ്ധയാകര്‍ഷിച്ച ഈ പംക്തിയില്‍ ഇത്തവണയെത്തുന്നത് കോട്ടയം ജില്ലയിലെ കുറവിലങ്ങാട്ടു നിന്നും ഗ്രേസി ദേവസ്യായാണ്. പതിനഞ്ച് ദിവസമെടുത്തുണ്ടാക്കുന്ന
കരിനെല്ലിക്ക അച്ചാറാണ് ഗ്രേസിയുടെ സ്‌പെഷ്യല്‍.
നെല്ലിക്ക (ഇന്ത്യന്‍ ഗൂസ്‌ബെറി / ആംല )
പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും ഒരു വലിയ കലവറയായ നെല്ലിക്കയില്‍ ജീവകം സി, അയണ്‍, കാല്‍സിയം തുടങ്ങിയ ലവണങ്ങള്‍ വലിയ അളവില്‍ അടങ്ങിയിരിക്കുന്നു. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാള്‍ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയില്‍. ഹൈപ്പര്‍ അസിഡിറ്റി, മൂത്രാശയ രോഗങ്ങള്‍, പ്രമേഗ നിയന്ത്രണം തുടങ്ങി പല വിധ രോഗാവസ്ഥയ്ക്കും നെല്ലിക്കയെ ഒരു പരമ്പരാഗത പ്രതിവിധിയായി ഉപോയോഗിച്ചു വരുന്നു. കൂടാതെ ആംല പൌഡര്‍ മുടിയുടെയുടെയും ചര്‍മ്മത്തിന്റെയും പരിചരണത്തിനുള്ള ഒരു പ്രധാന ഇനമാണ്.

ഇത്രയധികം ഗുണങ്ങളുള്ള നെല്ലിക്ക കൊണ്ട് ഉണ്ടാക്കിയ നിരവധി അച്ചാറുകള്‍ നിലവില്‍ ഉണ്ടെങ്കിലും അതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരച്ചാറാണ് കരിനെല്ലിക്ക അച്ചാര്‍. പാകം ചെയ്യുമ്പോള്‍ നെല്ലിക്കയുടെ ഒരു ഗുണം ഒട്ടും നഷ്ടപ്പെടുന്നില്ല എന്നതാണ് ഈ അച്ചാറിന്റെ പ്രത്യേകത. അതോടൊപ്പം മണ്‍കലത്തിലാണ് ഇത് പാകം ചെയ്യുന്നത് എന്നത് മറ്റുള്ള അച്ചാറുകളില്‍ നിന്നും കരിനെല്ലിക്ക അച്ചാറിനെ വ്യത്യസ്തമാക്കുന്നു. രണ്ട് സ്റ്റേജുകളിലായിട്ടാണ് ഇതുണ്ടാക്കുന്നത്.

സ്‌റ്റേജ് 1 (ആവശ്യ സാധനങ്ങള്‍ )
ഒരു മണ്‍കലം
നെല്ലിക്ക. 1 കിലോ
കല്ലുപ്പ് ആവശ്യത്തിന്
കറിവേപ്പില 8 ഇതള്‍
വെള്ളം ഒന്നര കപ്പ്
വാഴയില. മണ്‍കലം മൂടി കെട്ടാന്‍ ആവശ്യമായത്
സ്റ്റേജ് 1 ഉണ്ടാക്കുന്ന വിധം
മണ്‍കലത്തില്‍ കുറച്ച് കറിവേപ്പില ഇതളുകളോടു കൂടി നിരത്തി അതിനു മുകളില്‍ കുറച്ച് നെല്ലിക്ക ഇടുക. വീണ്ടും കറിവേപ്പില നിരത്തുക, ശേഷം വീണ്ടും നെല്ലിക്ക ഇടുക. ഇങ്ങനെ മൂന്ന് അടുക്കുകളായി ചെയ്തതിനു ശേഷം കലത്തിനുള്ളില്‍ വെള്ളം ഒഴിക്കുക. അതിനു ശേഷം വാഴയില വാട്ടി കലം മൂടി കെട്ടുക. മുകളില്‍ ഭാരമുള്ള ഒരു അടപ്പ് വെച്ച് അടുപ്പില്‍ വെച്ച് തിളപ്പിക്കുക (ആവി പുറത്ത് പോകാതിരിക്കാനാണ് ഭാരമുള്ള അടപ്പ് വെയ്ക്കുന്നത് ) നന്നായി തിളച്ചു കഴിയുമ്പോള്‍ തീ അണയ്ക്കുക. പതിനഞ്ച് ദിവസം ഇതുപോലെ തിളപ്പിക്കണം. ഓരോ ദിവസവും തിളപ്പിക്കുന്നതിന് മുമ്പ് മണ്‍കലം എടുത്ത് നന്നായി കുലുക്കണം. പതിനഞ്ചാമത്തെ ദിവസം മാത്രമേ കലത്തിനുള്ളിലെ വെള്ളം തീരാന്‍ പാടുള്ളൂ. പതിനഞ്ചാമത്തെ ദിവസം മൂടി തുറക്കുക. നെല്ലിക്ക കറുത്ത നിറത്തിലായിട്ടുണ്ടാകും. അതിനു ശേഷം ഈ മിശ്രിതം പുറത്തെടുത്ത് നെല്ലിക്കയുടെ കുരുകളെഞ്ഞെടുക്കുക. അതോടൊപ്പം കറിവേപ്പിലയുടെ തണ്ടും എടുത്തു മാറ്റുക.

സ്റ്റേജ് 2 ( ആവശ്യമായ സാധനങ്ങള്‍)
കടുക് 10 ഗ്രാം
ഇഞ്ചി, വെളുത്തുള്ളി (ചതച്ചത്) അമ്പത് ഗ്രാം വീതം
കടുക് , ഉലുവ (വറുത്ത് പൊടിച്ചത്) പതിനഞ്ച് ഗ്രാം വീതം
നല്ലെണ്ണ. 150 ml
ചുവന്ന മുളക് പൊടി 1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി 1 റ്റീ സ്പൂണ്‍

സ്റ്റേജ് 2 പാകം ചെയ്യുന്ന വിധം.
സാമാന്യം വലുപ്പമുള്ള ചുവട് കട്ടിയുള്ള ഉരുളി അടുപ്പത്ത് വെച്ച് ചൂടാക്കി അതില്‍ നല്ലെണ്ണയൊഴിക്കുക. എണ്ണ നന്നായി ചൂടായി കഴിയുമ്പോള്‍ കടുക് പൊട്ടിച്ച് ഇഞ്ചി വെളുത്തുള്ളി മിശ്രിതം ഇട്ട് നന്നായി വഴറ്റുക. അതിനു ശേഷം മുളക് പൊടിയും കുരുമുളകുപൊടിയും ചേര്‍ത്ത് പച്ചപ്പ് മാറുന്നതു വരെ ഇളക്കുക. തുടര്‍ന്ന് ജലാംശം പൂര്‍ണ്ണമായും പോയ നെല്ലിക്കയുടെ മിശ്രിതം ഇട്ട് നന്നായി ഇളക്കി കൊണ്ടിരിക്കുക (തീ വളരെ കുറയ്ക്കുകയും അതോടൊപ്പം അടച്ച് വെയ്ക്കുകയും അരുത് ) മിശ്രിതം ഉരുളിയുടെ അടിയില്‍ പിടിക്കുന്ന ഒരു സ്റ്റേജാകുമ്പോള്‍ പൊടിച്ചു വെച്ചിരിക്കുന്ന കടുക് ഉലുവാ മിശ്രിതം ചേര്‍ത്ത് നന്നായി ഇളക്കിയതിനു ശേഷം തീ അണയ്ക്കുക. തുറന്ന് വെച്ചു തന്നെ തണുപ്പിക്കുക. നന്നായി തണുത്തു കഴിഞ്ഞാല്‍ ഉണങ്ങിയ ഭരണിയിലേയ്ക്ക് മാറ്റി ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ജലാംശം ഒട്ടും ഇല്ലാത്തതുകൊണ്ട് ഒരു വര്‍ഷത്തോളം കരിനെല്ലിക്ക അച്ചാര്‍ കേട് കൂടാതിരിക്കും. നാടന്‍ ഊണിനോടൊപ്പം കരിനെല്ലിക്ക അച്ചാറും കൂടിയാകുമ്പോള്‍ ഊണ് അതിഗംഭീരം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളി കുടുംബിനികള്‍ സ്വയം പരീക്ഷിച്ച് ഞങ്ങള്‍ക്കായ്ച്ചുതന്ന നാടന്‍ വിഭവങ്ങളും അത് ഉണ്ടാക്കുന്ന രീതിയുമാണ് മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നത്.
മലയാളം യുകെയുടെ പ്രിയ വായനക്കാര്‍ക്ക് ഈ സംരഭത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ അവസരമൊരുക്കുകയാണ്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.
നാടന്‍ ഭക്ഷണത്തിന്റെ റെസീപ്പികള്‍ നിങ്ങളുടെ ഫോട്ടോ സഹിതം ഞങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുക.
Email [email protected]

അഞ്ചു കൃഷ്ണന്‍
കുട്ടിക്കാലത്ത് ഏപ്രില്‍, മെയ് മാസങ്ങള്‍ എന്നാല്‍ വീടിന്റെ മുന്‍വശത്തെ മാവാണ് ഓര്‍മയില്‍ വരിക. അന്നും ഇന്നും മാമ്പഴത്തിനു നല്ല വിലയാണ്. അടുത്തുള്ള ശോഭ റെഡിമേഡ്‌സ് ഉമ്മര്‍ക്ക, ശംബു അങ്കിള്‍, എഴുത്തച്ഛന്റെ വീട്ടില്‍, അല്ലെങ്കില്‍ സേതു ആന്റിയുടെ വീട്ടിലെ മാവുകള്‍ പൂത്താല്‍ പിന്നെ സംഗതി കുശാലാണ്‍

1991 ല്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കൊതി മൂത്ത് അച്ഛന്റെ കൂടെ ഞാന്‍ വീടിനു മുന്‍വശത്ത് ഒരു കുഞ്ഞു മാവിന്‍ തൈ നടുന്നത് . നട്ടതാകട്ടെ ഉമ്മറപ്പടിയുടെ തൊട്ടടുത്ത്. എന്റെ വാശിപ്രകാരമാണ് അച്ഛന്‍ അവിടെ നട്ടത് . എന്റെ കണ്‍വെട്ടത്ത് ഉണ്ടെങ്കില്‍ വേഗം ഈ മരം പൂത്തു മാമ്പഴം തിന്നാം എന്ന ഒരു പത്തു വയസ്സുകാരിയുടെ ആഗ്രഹത്തിന് അച്ഛന്‍ ശരി മൂളിയെങ്കിലും അമ്മക്ക് അതങ്ങട് പിടിച്ചില്ല .
(അച്ഛന്റെ മനസ്സില്‍ ഈ കുഞ്ഞു മകളോടുള്ള അതിതായ സ്‌നേഹത്തിനുദാഹരണം. അത് എനിക്ക് മനസ്സിലാക്കാന്‍ പറ്റാതെ പോയ അനവധി സന്ദര്‍ഭങ്ങളിലൊന്ന്)

ഈ മാവിനെ ചൊല്ലി ഞാനും അമ്മയും തമ്മില്‍ ഒത്തിരി കൊമ്പുകള്‍ കോര്‍ത്തിട്ടുണ്ട് .
ഉമ്മറത്ത് വെയില്‍ കിട്ടില്ല, ഇലകള്‍ വീണു മഴവെള്ളം കെട്ടി നില്‍ക്കും, വേരുകള്‍ വീടിന്റെ അടിത്തറയിലേക്ക് ഇറങ്ങും, മാവിന്‍ കൊമ്പ്
വൈദ്യുതി കമ്പിയില്‍ തട്ടും അങ്ങനെ ഇങ്ങനെ പരാതികളും പരിഭവങ്ങളും മാത്രം.
ആ പാവത്തിനെ വെട്ടാന്‍ വേണ്ടി പലപ്പോഴും അമ്മ ശ്രമം നടത്തിയിട്ടുമുണ്ട്.
പക്ഷേ, അച്ഛന്‍ കൂടെ നിന്നതു കൊണ്ട് രക്ഷപെട്ടു.

പിന്നെ എല്ലാ വര്‍ഷവും മാമ്പഴം കാത്തുള്ള ഇരിപ്പാണ് . നന്നായി വളര്‍ന്നു പന്തലിച്ചു വെയിലത്തും , മഴയത്തും , കാറ്റത്തും മാവ് ഉറച്ചു നിന്നെങ്കിലും മാമ്പഴത്തിനായുള്ള കാത്തിരിപ്പു അങ്ങ് നീണ്ടു കൊണ്ടേയിരുന്നു.

അഞ്ചു കൃഷ്ണന്‍

വര്‍ഷം 2002 മരത്തിലെ ഇലകള്‍ ബാല്‍ക്കണിയില്‍ വീണ് മഴവെള്ളം കെട്ടി വര്‍ഷകാലത്തു വീടിനകത്ത് ചുമരില്‍ ഈര്‍പ്പം വന്നു . അപ്പോള്‍ പിന്നെ അമ്മക്ക് ന്യായീകരിക്കാന്‍ ഒരു കാരണമായി . ഒരു മാമ്പഴം പോലും തരാത്ത ഈ മാവിനെ നഷ്ടപ്പെടും എന്ന് ഏതാണ്ട് ഉറപ്പായി . വേനല്‍ അവധിക്ക് ശേഷം എന്താണന്നു വെച്ചാല്‍ ചെയ്‌തോളാന്‍ അച്ഛന്‍ അമ്മയോട് പറഞ്ഞു . അച്ഛന്‍ എന്നത്തെയും പോലെ തന്നെ എന്റെ കൂടെ കട്ടക്ക് നിന്നു .

അന്ന് വൈകുന്നേരം ഞാന്‍ എന്റെ സങ്കടം അച്ഛനുമായി പങ്കിട്ടു. ‘വൃക്ഷത്തിന് വെള്ളവും വളവും നല്‍കിയിട്ടും എന്തുകൊണ്ടാണ് ഈ മാവ് പൂക്കാത്തത് ?

അദ്ദേഹം ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. നമുക്ക് ചുറ്റുമുള്ള വൃക്ഷങ്ങളെല്ലാം ചെറിയ ദേവന്മാരാണ്. മാമ്പഴം തന്നില്ല
എന്നത് അവിടെ നില്‍ക്കട്ടെ! വൃക്ഷത്തിന്റെ നിരുപാധികമായ സ്‌നേഹ പരിപാലനത്തിനും അത് നമ്മള്‍ക്കു നല്‍കുന്ന ഊഷ്മളതയ്ക്കും എന്നെങ്കിലും നന്ദി പറഞ്ഞിട്ടുണ്ടോ ?

ഈ ചോദ്യം എന്നെ വല്ലാതെ അലട്ടി.
അന്ന് സന്ധ്യക്ക് ആ മാവിന്‍ ചുവട്ടില്‍ പോയി ആ പാവത്തിനോട് എന്റെ സ്വാര്‍ത്ഥതക്കും അത്യാഗ്രഹത്തിനും മാപ്പപേക്ഷിച്ചു.
എന്റെ ശിരസ്സ് ലജ്ജിച്ചു നിന്നു.

എങ്ങനെ മാതാപിതാക്കള്‍ നിരുപാധികമായി, നിസ്വാര്‍ത്ഥമായി കുട്ടികള്‍ക്ക് എല്ലാം നല്‍കുന്നുവോ അതു പോലെ, മരങ്ങള്‍ ഒന്നും പ്രതീക്ഷിക്കാതെ മനുഷ്യര്‍ക്ക് എല്ലാം നല്‍കുന്നു. ഈ ആത്യന്തിക സത്യം അന്നാണ് മനസ്സിന് മനസ്സിലാകുന്നത് . .

പക്ഷേ വളരെ വൈകിയിരുന്നു …….

അടുത്ത രണ്ട് വര്‍ഷത്തേക്ക് ഞാനും അച്ഛനും ……………..ഞങ്ങള്‍ രണ്ട് ധ്രുവങ്ങള്‍ അകലെയായി…………….

അച്ഛന് ക്യാന്‍സര്‍ രോഗം കണ്ടെത്തി.
ഞാന്‍ എന്റെ സ്വന്തം പിശാചുക്കളോട് യുദ്ധം ചെയ്യുകയായിരുന്നു….

ഈ ദുരന്തങ്ങളുടെ ഇടയില്‍ മാവിനെ എല്ലാവരും മറന്നു …….

Dec 2004
കാന്‍സര്‍ ശസ്ത്രക്രിയയില്‍ നിന്ന് അച്ഛന്‍ സുഖം പ്രാപിച്ചു.
ഞാന്‍ വിവാഹിയായി മറ്റൊരു ദേശത്തിലേക്ക് ചേക്കേറി.

2005 അച്ഛന്റെ പേരകുട്ടി ജനിച്ചു. ഞങ്ങളുടെ മകന്‍ ആദി………
ക്രമേണ ബന്ധങ്ങള്‍ മെച്ചപ്പെടാന്‍ തുടങ്ങി.
2006 അച്ഛന് രണ്ടാം ഘട്ട ക്യാന്‍സര്‍
ഉണ്ടെന്ന് കണ്ടെത്തി. ഒന്നര വയസ്സായ ആദിയെ അച്ഛന്‍ ഫെബ്രുവരിയില്‍ ആദ്യമായും അവസാനമായും കണ്ടു.

2007 ഒരു സുപ്രഭാതത്തില്‍ അമ്മയുടെ ഫോണ്‍ വിളി വന്നു.
മാവ് പൂത്തിരിക്കുന്നു.
അച്ഛന്‍ മരിച്ചു അന്നതേക്ക് ഒരു വര്‍ഷം……
2009 ആ മാവ് അവസാനമായി പൂത്തു. വേരുകള്‍ വീടിന്റെ അടിത്തറയില്‍ ഇറങ്ങും എന്നതിനാല്‍ അത് വെട്ടി മാറ്റേണ്ടി വന്നു . പക്ഷെ അതില്‍ നിന്നും കിട്ടിയ മരത്തടിയില്‍ തീര്‍ത്ത കട്ടില്‍ ഞങ്ങള്‍ക്കു സാന്ത്വനമേകുന്നു.

ഇന്നും, ആ കഴിക്കാത്ത ആ മാങ്ങകളുടെ കാര്യം ഓര്‍ത്തു ആ പത്തു വയസ്സുകാരി ഓടി എത്തുമ്പോള്‍ സാരമില്ല എന്നു പറഞ്ഞു ഞാന്‍ അവള്‍ക്കു സ്‌ട്രോബെറികള്‍ നല്‍കാറുണ്ട്.

കുഞ്ഞി കൈകളില്‍ അവളതുവാങ്ങി ആ കട്ടിലില്‍ കയറി ചമ്രം മടഞ്ഞിരിന്നു എന്നെ നോക്കി സന്തോഷത്തോടെ കൊഞ്ഞനം കുത്താറുണ്ട്.
ഇനി പറയട്ടെ!
അവളും ഞാനും ഞാന്‍ തന്നെയാണ്.

ശുഭം

എബിസണ്‍ ജോസ്

റോയ് കാഞ്ഞിരത്താനം

ഷിബു മാത്യൂ.
കൊറോണാ കാലത്ത് ലോകം ഒരുമിക്കുക എന്ന ആശയവുമായി സ്‌കോട്‌ലാന്‍ഡിലെ എബിസണ്‍ ജോസ് ഔവുസേപ്പച്ചന്‍ മാസ്റ്ററൊട് പങ്കുവെച്ച സ്വന്തം അനുഭവം സംഗീതമായി. ഉദ്ദേശ ശുദ്ധിയിലെ സത്യസന്ധത മനസ്സിലാക്കിയ ഔവുസേപ്പച്ചന്‍ മാസ്റ്ററുടെ ഹൃദയത്തില്‍ നിന്നൊഴുകിയ സംഗീതം സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്. പത്മശ്രീ ജയറാം ആമുഖം പറഞ്ഞ് ഫിലിം സ്റ്റാര്‍ ടൊവീനൊ യുടെ ഫേസ് ബുക്ക് പേജിലൂടെ ലോകം കേട്ട ഈ ഗാനം പാടിയിരിക്കുന്നത് ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ള ഗായകര്‍. പാടി തുടങ്ങിയത് ഇന്ത്യയില്‍ നിന്നു തന്നെ. ആദ്യ വരികള്‍ ഔവുസേപ്പച്ചന്‍ മാസ്റ്ററുടെ ചുണ്ടുകളില്‍നിന്ന്…. ലോകസംഗീതം മലയാളത്തിന്റെ മാസ്റ്ററോടൊപ്പം ചുണ്ട് ചലിപ്പിക്കാന്‍ കിട്ടിയ അവസരത്തിന് നന്ദി പറഞ്ഞ് മറ്റ് പത്തൊമ്പതു പേരും പത്തൊമ്പത് രാജ്യങ്ങളിലിരുന്നു പാടി. ഗുരുവിനോടൊപ്പം പാടാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് പത്തൊമ്പതു പേരും.

ദാസേട്ടന്‍, എം ജി ശ്രീകുമാര്‍, വേണുഗോപാല്‍, ചിത്ര, ജാനകിയമ്മ മിന്മിനി തുടങ്ങി പുതിയ നിരയിലെ വളര്‍ന്നു വരുന്ന ഗായകര്‍ക്കുമായി നാനൂറോളം ഗാനങ്ങള്‍ എഴുതിയ റോയി കാഞ്ഞിരത്താനമാണ് ഈ ഗാനമെഴുതിയത്. ഞാനെഴുതിയ വരികള്‍ ഔവുസേപ്പച്ചന്‍ മാസ്റ്റര്‍ വായിച്ചതു തന്നെ എന്റെ ഭാഗ്യമായി കരുതുന്നു എന്ന് റോയി പറഞ്ഞു. റോയി കാഞ്ഞിരത്താനമെഴുതിയ വരികള്‍ തിരുത്തലുകള്‍ ഇല്ലാതെ മാസ്റ്റര്‍ വയലിനില്‍ വായിച്ചു. മാസ്റ്റര്‍ ഒരു സംഗീതമാണ്. ഇതാണ് സംഗീതം. ഗാന രചയിതാവിന്റെ വാക്കുകള്‍.

സിനിമയ്ക്കപ്പുറം ഔസേപ്പച്ചന്‍ മാസ്റ്റര്‍ ഒരു ഗാനവും ഇതുവരെയും ചെയ്തിട്ടില്ല.
അദ്ദേഹത്തിന്റെ സംഗീതം ആസ്വദിക്കാത്ത ഒരു മലയാളിയുമില്ല. കാതോടു കാതോരം..
പാതിരാമഴയേതോ..
ഇതൊക്കെ മലയാളി മനസ്സിന് സൗഹൃതത്തിന്റെ മുറിവ് കൊടുത്ത അദ്ദേഹത്തിന്റെ സംഗീതമാണ്.

മലയാള സംഗീതത്തില്‍, മലയാളിയുടെ മനസ്സിന് പ്രിയ ഔവുസേപ്പച്ചന്‍ നല്‍കിയത് വലിയ സന്ദേശമാണ്.
നന്ദി പറഞ്ഞ് എബിസണ്‍ ജോസ്.
ആദ്യവരി പാടിയ ഔസേപ്പച്ചന്‍ മാസ്റ്ററോടൊപ്പം അയര്‍ലണ്ടിലെ സാബു ജോസഫ്, ഇംഗ്ലണ്ടില്‍ നിന്ന് ഡോ. വാണി ജയറാം, സ്‌കോട്‌ലന്‍ഡിലെ ഡോ. സവിത മേനോന്‍, പിന്നെ സ്വിറ്റസര്‍ലണ്ടിലെ തോമസ് മുക്കോംതറയില്‍, ബഹ്‌റൈനിലെ ജെസിലി കലാം, സൗദി അറേബ്യയിലേ ഷാജി ജോര്‍ജ്, ഓസ്‌ട്രേലിയയിലെ ജെയ്‌മോന്‍ മാത്യു, സിംഗപ്പൂരിലെ പീറ്റര്‍ സേവ്യര്‍, വെയില്‍സിലെ മനോജ് ജോസ്, ഇറ്റലിയില്‍നിന്ന് പ്രീജ സിബി, കാനഡയിലെ ജ്യോത്സ്‌ന മേരി ജോസ്, ഓസ്ട്രിയയിലെ സിറിയക് ചെറുകാട്, ഇസ്രയേലിലെ മഞ്ജു ജോസ്, കുവൈറ്റിലെ അനൈസ് ആനന്ദ്, ജര്‍മനിയിലെ ചിഞ്ചു പോള്‍, യുഎഇയില്‍ നിന്ന് രേഖ ജെന്നി, ഹോളണ്ടിലെ ജിബി മാത്യു, നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ സിനി പി മാത്യു ഉള്‍പ്പെടെ ഇരുപതോളം പേര്‍ ഇരുപത് രാജ്യത്തിരുന്ന് പാടിയത് വെറുമൊരു സംഗീതം മാത്രമായിരുന്നില്ല. ഔവുസേപ്പച്ചന്റെ സാന്ത്വന സംഗീതം…

 

ജോജി തോമസ്

ലോകമെമ്പാടുമുള്ള ജനങ്ങൾ കൊറോണാ വൈറസിതിരെയുള്ള യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ ആ പോരാട്ടം മുൻ നിരയിൽ നിന്ന് നയിക്കുന്നത് ആരോഗ്യ പ്രവർത്തകരാണെന്നുള്ള വസ്തുത ആർക്കും നിഷേധിക്കാനാവില്ല. യുകെ ഉൾപ്പെടെ കോവിഡിന്റെ താണ്ഡവം തുടരുന്ന പലരാജ്യങ്ങളിലും നൂറുകണക്കിന് ആരോഗ്യ പ്രവർത്തകർക്കാണ് ജീവൻ നഷ്ടമായത്. എന്നാൽ ഈ ആരോഗ്യ പ്രവർത്തകരുടെ ജീവൻ മരണ പോരാട്ടത്തെ സാമ്പത്തികാനുകൂല്യങ്ങൾ നൽകി പിന്തുണയ്ക്കാൻ ഒരു ഗവൺമെന്റും തയ്യാറാവുന്നില്ല. വികസിത രാജ്യങ്ങളിൽ നേഴ്സുമാർക്ക് ഏറ്റവും കുറവ് പ്രതിഫലം ലഭിക്കുന്നത് ബ്രിട്ടനിലാണ്.കോവിഡ് -19 മൂലം മരണമടയുന്ന ആരോഗ്യ പ്രവർത്തകർക്ക് 60000 പൗണ്ടിന്റെ ഇൻഷുറൻസ് പരിരക്ഷ തന്നെ യുകെയിൽ നിലവിൽ വന്നത് അടുത്തയിടെ വളരെയധികം സമ്മർദ്ദങ്ങൾക്ക് ഒടുവിലാണ്.

എന്നാൽ ബിസിനസ് സ്ഥാപനങ്ങളോടുള്ള ബ്രിട്ടീഷ് ഗവൺമെന്റിന്റെ സമീപനം തികച്ചും വ്യത്യസ്തമാണ്. ലോക് ഡൗൺ മൂലം വീട്ടിലിരിക്കുന്നവർക്ക് 80% വേതനം നൽകാനുള്ള ഗവൺമെന്റ് തീരുമാനം എന്തുകൊണ്ടും പ്രശംസനീയമാണ്. എന്നാൽ സേവന മേഖലയിൽ പ്രവർത്തിക്കുന്ന പല ചെറുകിട സ്ഥാപനങ്ങളും ഇതിന്റെ പേരിൽ വൻ തട്ടിപ്പാണ് നടത്തുന്നത്. അക്കൗണ്ടൻസി ഫേമുകൾ പോലെയുള്ള സർവീസ് മേഖലയിൽ പ്രവർത്തിക്കുന്നവർ തങ്ങളുടെ ജീവനക്കാരെ കൊണ്ട് വീട്ടിലിരുത്തി സാധാരണപോലെ ജോലി എടുപ്പിച്ചിട്ട് ഗവൺമെന്റിനേ കൊണ്ട് ശമ്പളം കൊടുപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഫെബ്രുവരി 28ന് പെയ്റോളിലുള്ള എല്ലാവർക്കും ശമ്പളത്തിന്റെ 80% ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള ആനുകൂല്യമായി ലഭിക്കുമെന്നാണ് നയപ്രഖ്യാപനം. പല ചെറുകിട കമ്പനികളും മൂന്നും നാലും മാസം കഴിഞ്ഞാണ് തങ്ങളുടെ ടാക്സ് റിട്ടേൺ കൊടുക്കുന്നത്. ഈ ആനുകൂല്യത്തിൽ മുൻകാല പ്രാബല്യത്തോടെ പല ചെറുകിട കമ്പനികളുടെയും ഉടമസ്ഥർ അവരുടെ ബന്ധുക്കളെയൊക്കെ പെയ് റോളിൽ കേറ്റി ഗവൺമെന്റ് ആനുകൂല്യങ്ങൾ തട്ടിയെടുക്കാനായിട്ടുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. .

ഇതിനു പുറമേ ചെറുകിട ബിസിനസ് സ്ഥാപനങ്ങൾക്ക്‌ ഗവൺമെന്റ് നൽകുന്ന 10000 പൗണ്ട് ഗ്രാന്റിലും വൻതോതിലുള്ള ധൂർത്ത് നടക്കുന്നുണ്ട്. പത്തോളം ഏഷ്യൻ ഷോപ്പുകൾ നടത്തുന്ന വ്യക്തിക്ക് ഗ്രാന്റായി ലഭിച്ചത് ഒരു ലക്ഷം പൗണ്ടാണ്. ഈ ഷോപ്പുകളൊക്കെയും ലോക് ഡൗൺ കാലത്ത് തുറന്ന് പ്രവർത്തിക്കുകയും സാധാരണപോലെ വരുമാനം ഉണ്ടാക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ലോക ഡൗണിനു മുമ്പുള്ള പാനിക് ബൈയിങ്ങിന്റെ സമയത്ത് മിക്ക ഷോപ്പുകൾക്കും രണ്ടു മൂന്നു മാസത്തെ ബിസിനസ് ഒരുമിച്ച് ലഭിച്ചിരുന്നു. ഇതിനുപുറമേയാണ് അമിതമായ വില വർദ്ധനവിലൂടെ നേടിയെടുത്ത കൊള്ളലാഭം. കൊറോണാ വൈറസിനെതിരെയുള്ള യുദ്ധത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഗവൺമെന്റിനോട്‌ ചോദിക്കാനുള്ളത് കോവിഡ് – 19 മൂലം സാമ്പത്തിക നേട്ടങ്ങൾ മാത്രം ഉണ്ടാക്കിയ ബിസിനസ് സ്ഥാപനങ്ങൾക്ക് ഇത്രയധികം ആനുകൂല്യങ്ങൾ നൽകുമ്പോൾ ജീവൻ പോലും പണയപ്പെടുത്തി ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കായി എന്തു ചെയ്തു എന്നാണ്.

ഹൃദയഭാരം ഉള്ളിലൊതുക്കി പുഞ്ചിരി തൂകി പാറി നടക്കും സ്വാന്ത്വനമേകി അരികിൽ കാണും രാജ്യമില്ലാ കിരീടംചൂടി നിൽക്കും നിൻ പേരാണോ മാലാഖ…

സ്വന്തം ജീവൻ പണയപ്പെടുത്തി കോവിഡ് -19 ന് എതിരെ ലോകമെമ്പാടും പോരാടുന്ന എല്ലാ നേഴ്സുമാർക്കും മലയാളം യുകെയുടെ നേഴ്‌സസ് ദിനാശംസകൾ.

പെരുമാതുറ ഔറംഗസീബ്

 

ഷിബു മാത്യൂ
‘ഭാര്യ പറഞ്ഞു. അമ്മയെന്നും അടുക്കളയിലാണെന്ന്’.
അന്യം നിന്നുകൊണ്ടിരിക്കുന്ന കേരളത്തിന്റെ തനതായ രുചികള്‍ മലയാളികളുടെ അടുക്കളയില്‍ വീണ്ടും എത്തിക്കുക എന്ന ആശയവുമായി മലയാളം യുകെ ആരംഭിച്ച ഈ പംക്തി കൈകാര്യം ചെയ്യുന്നത് കേരളത്തിന് പുറത്തുള്ള മലയാളി കുടുംബിനികളാണ്. ആദ്യ എപ്പിസോഡില്‍ തന്നെ വളരെ നല്ല പ്രതികരണമാണ് ഈ പംക്തിക്ക് ലഭിച്ചിരിക്കുന്നത്. ജനശ്രദ്ധയാകര്‍ഷിച്ച ഈ പംക്തിയില്‍ ഇത്തവണയെത്തുന്നത് ബാംഗ്‌ളൂരില്‍ സ്ഥിരതാമസമായ അനു ജോണാണ്. കേരളത്തില്‍ കോട്ടയം ജില്ലയിലെ പ്രസിദ്ധമായ അതിരമ്പുഴയിലാണ് അനുവിന്റെ ജന്മദേശം. വിവാഹിതയായെത്തിയത് കണ്ണൂര്‍ ജില്ലയിലെ കുടിയാന്മലയില്‍. ഭര്‍ത്താവ് സോമി ജേക്കബ്ബ് കമ്പനി സെക്രട്ടറിയായി ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നു. മൂന്നു മക്കള്‍. എലിസബത്ത്, ജേക്കബ്ബ്, ജോണ്‍. മൂവരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.

മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട ഉണക്ക ചെമ്മീന്‍ മുരിങ്ങക്കോലും തക്കാളിക്കയും തേങ്ങയും ഇട്ട് കറി വെച്ച അതി സ്വാദിഷ്ടമായ കറിയാണ് അനുവിന്റെ സ്‌പെഷ്യല്‍. കൃത്രിമ സ്വഭാവമുളള ഒരു ചേരുവകളും ചേര്‍ക്കാതെ പ്രകൃതിയുമായി ഏറ്റവുമികം ബന്ധമുള്ള മണ്‍ചട്ടിയിലാണ് ഇത് ഉണ്ടാക്കുന്നത് എന്നതാണ് ഈ കറിയുടെ ഏറ്റവും വലിയ പ്രത്യേകത.

ഉണക്ക ചെമ്മീന്‍ മുരിങ്ങക്കോല്‍ തക്കാളിക്ക കറി

ചേരുവകള്‍
ഉണക്ക ചെമ്മീന്‍ 60g
വെളിച്ചെണ്ണ. 4 ടേബിള്‍ സ്പൂണ്‍
ചുവന്നുള്ളി 6 എണ്ണം
പച്ചമുളക് 2 എണ്ണം
കറിവേപ്പില ഒരു നുള്ള്
തേങ്ങ ഒരു മുറി (ചിരണ്ടിയത്)
വെളുത്തുള്ളി 3 അല്ലി
വറ്റല്‍മുളക് 3 എണ്ണം
തക്കാളിക്ക 4 എണ്ണം ( അധികം പഴുക്കാത്തത്)
മുരിങ്ങക്കോല്‍ 1 ( കഷണങ്ങളായി മുറിച്ചത് )
മഞ്ഞള്‍പ്പൊടി അര ടീ സ്പൂണ്‍
മുളക് പൊടി ഒരു ടീ സ്പൂണ്‍

പാകം ചെയ്യുന്ന വിധം.
തലയും വാലും നുള്ളിക്കളഞ്ഞ് വൃത്തിയാക്കിയ ഉണക്ക ചെമ്മീന്‍ വെള്ളത്തില്‍ നന്നായി കഴുകി പിഴിഞ്ഞ് മാറ്റി വെയ്ക്കുക.
ചിരണ്ടിയ തേങ്ങ 3 വെളുത്തുള്ളിയും 3 ചുവന്നുള്ളിയും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അരച്ച് മാറ്റിവെയ്ക്കുക.
ചൂടായ മണ്‍ചട്ടിയില്‍ 2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞ് വെച്ചിരിക്കുന്ന മൂന്ന് ചുവന്നുള്ളിയും കറിവേപ്പിലയും പച്ചമുളകും ഇട്ട് വഴറ്റി അതിനുള്ളിലേയ്ക്ക് കഴുകി പിഴിഞ്ഞ് വെച്ചിരിക്കുന്ന ഉണക്ക ചെമ്മീനിട്ട് വീണ്ടും വഴറ്റുക. അതിനുശേഷം നാലായി മുറിച്ച തെക്കാളി, കഷണങ്ങളായി മുറിച്ച മുരിങ്ങക്കോല്‍, മഞ്ഞള്‍പ്പൊടി, മുളക് പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. തുടര്‍ന്ന് ചേരുവകള്‍ക്ക് സമമായി വെള്ളമൊഴിച്ച് ചട്ടി മൂടിവെച്ച് തിളപ്പിക്കുക. നന്നായി തിളച്ചതിനു ശേഷം അരച്ചു വെച്ചിരിക്കുന്ന തേങ്ങയുടെ മിശ്രിതം ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. തിളച്ച് കഴിഞ്ഞതിനു ശേഷം തീ വളരെ ചെറുതായി കുറയ്ക്കുക.
ചൂടായ മറ്റൊരു പാനില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് ചെറിയ കഷണങ്ങളാക്കിയ വറ്റല്‍മുളക്, കറിവേപ്പില, ചുവന്നുള്ളി എന്നിവ ഇട്ട് മൂപ്പിച്ച മിശ്രിതം ചെറിയ തീയിലിരിക്കുന്ന കറിയില്‍ ഒഴിച്ച് നന്നായി ഇളക്കുക. അതിന് ശേഷം തീ അണയ്ക്കുക. അതോടൊപ്പം മണ്‍ചട്ടി പത്ത് മിനിറ്റോളം മൂടിവെയ്ക്കണം. കടുകിന്റെയും കറിവേപ്പിലയുടെയും ഉള്ളിയുടെയും മണമുള്ള പറന്നു പൊങ്ങുന്ന ആവി തണുത്ത് വെള്ളമായി കറിയോട് വീണ്ടും ചേരുമ്പോള്‍ കറിയ്ക്ക് രുചി കൂടും. ചൂട് ചോറിനോടൊപ്പം ചാറ് കറിയായി കഴിച്ചാല്‍ ഇപ്പോള്‍ ഉണ്ണുന്നതിനെക്കാള്‍ ഇരട്ടിചോറ് ഉണ്ണാന്‍ സാധിക്കുമെന്ന് അനു പറയുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളി കുടുംബിനികള്‍ സ്വയം പരീക്ഷിച്ച് ഞങ്ങള്‍ക്കായ്ച്ചുതന്ന നാടന്‍ വിഭവങ്ങളും അത് ഉണ്ടാക്കുന്ന രീതിയുമാണ് മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നത്.
മലയാളം യുകെയുടെ പ്രിയ വായനക്കാര്‍ക്ക് ഈ സംരഭത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ അവസരമൊരുക്കുകയാണ്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.
നാടന്‍ ഭക്ഷണത്തിന്റെ റെസീപ്പികള്‍ നിങ്ങളുടെ ഫോട്ടോ സഹിതം ഞങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുക.
Email [email protected]

ടെൽഫോർഡ്: ഇത് അനുപമ സുരേഷ്… യുകെയിൽ എത്തിയിട്ട് മൂന്ന് മാസം മാത്രം. യുകെ മലയാളികൾക്ക് അഭിമാനമായി ടെൽഫോർഡിലെ പ്രിൻസസ് റോയൽ NHS ആശുപത്രിയിലെ ഹീറോ ആയത് കണ്ണടച്ച് തുറക്കും പോലെ. വന്നിട്ട് വെറും മൂന്നു മാസം മാത്രമായ അനുപമയെ ഹീറോ ആക്കിയത് കൊറോണ വൈറസ് ആണ് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അവിടെയാണ് നാം മലയാളികൾ അഭിമാനം കൊലള്ളേണ്ടത്. ആശുപത്രിയിലെ  ഫ്രണ്ട് ലൈൻ വിഭാഗത്തിൽ നിന്നായി ആറു പേരെ തിരഞ്ഞെടുത്തപ്പോൾ നഴ്സസ് വിഭാഗത്തിൽ നിന്ന് ഈ ടെമ്പററി പിൻ നമ്പർ ഉള്ള മലയാളി നഴ്‌സ്‌ അനുപമ എന്ന പത്തനംതിട്ടക്കാരിക്ക് നറുക്ക് വീണു.

2020 ജനുവരി മുപ്പത്തിയൊന്നിന് മാഞ്ചെസ്റ്ററിൽ വിമാനമിറങ്ങിയ അനുപമ… ഒരു സാധാരണ കുടുംബത്തിൽ നിന്നും ഒരുപാട് സ്വപനങ്ങളുമായിട്ടാണ്.. ഒരുപക്ഷേ യുകെയിലെത്തിയ എല്ലാ മലയാളികളെയും പോലെ.. ആദ്യകാലങ്ങളിൽ എത്തിയവർ എവിടെ, എങ്ങനെ എന്ന് തപ്പിത്തടഞ്ഞു എങ്കിൽ ഇപ്പോൾ വരുന്നവർക്ക് ആ ക്ലേശമില്ല. സഹായിക്കാനായി ഒരുപാട് പേർ മലയാളികൾ ഇന്ന് യുകെയിൽ ഉണ്ട്.  യുകെയിലെ NHS ന് നഴ്സുമാരെ കേരളത്തിൽ നിന്നുമെത്തിക്കുന്നത് കേരള സർക്കാർ തന്നെ സ്ഥാപിച്ച ODEPC  (Overseas Development and Employment Promotion Council) വഴിയാണ്. ഇംഗ്ലീഷ് ഭാഷാ യോഗ്യതകൾ നേടിയ നഴ്സുമാർക്ക് ആണ് ODEPC യുകെയിലേക്ക് അവസരം ഒരുക്കുന്നത്. Clockwise from top left: Estates manager Dave Chan, ward nurse Anupama Suresh, porter Ben Evason, consultant MeiSee Hon, estates worker Derek Jones and cleanliness technician Louise Bleloch

ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട്ന്റെ കേരള സർക്കാർ അംഗീകൃത ഏജൻസിയായ ODEPC വഴി  ഇന്റർവ്യൂ നേരിട്ടത് സ്കൈപ് വഴി. സർക്കാരിന്റെ കീഴിലുള്ള പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രിയിലെ നഴ്‌സായിരുന്ന അനുപമ കേരള സർക്കാർ നിയമപ്രകാരം അഞ്ച് വർഷത്തെ അവധിയും നേടി, വേണ്ട പേപ്പർ വർക്ക് ഒക്കെ നടത്തി യുകെയിലേക്ക്. അനുപമക്കൊപ്പം റോയൽ ഷൂസ്‌ബറി & ടെൽഫോർഡ് ട്രസ്റ്റുകളിലേക്ക് എത്തിച്ചേർന്നത് 22 മലയാളികൾ. കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നും ഉള്ളവർ.

പതിവുപോലെ ക്ലാസുകൾ എല്ലാം നടക്കുന്നു. ഏപ്രിൽ മാസം പരീക്ഷ എഴുതുവാനുള്ള തിയതിയും ലഭിച്ചിരിക്കെ ആണ് ആ വാർത്ത അനുപമയുടെയും കൂട്ടുകാരുടെയും ചെവിയിൽ എത്തുന്നത്… കൊറോണ വൈറസിന്റെ വ്യാപനം മൂലം നോർത്തേൺ അയർലണ്ടിലെ പരീക്ഷ കേന്ദ്രത്തിൽ നടക്കേണ്ടിയിരുന്ന പരീക്ഷ മാറ്റി വച്ചിരിക്കുന്നു. ഒരു നഴ്‌സായി NHS സിൽ കയറാൻ വേണ്ടുന്ന പരീക്ഷയാണ് കൊറോണ എന്ന ഭീകരൻ കശക്കിയെറിഞ്ഞത്. കോഴ്‌സിന് ആനുപാതികമായ ക്ലിനിക്കൽ പരിശീലനം ഈ കാലയളവിൽ.

കൊറോണയുടെ വ്യാപനം വർദ്ധിക്കുകയും മരണ സംഖ്യ റോക്കറ്റ് പോലെ കുതിച്ചുയരുന്ന സമയം. പുതിയ ആശുപത്രികൾ പണിതുടങ്ങുന്നു. നഴ്സുമാരുടെ കുറവ് തിരിച്ചറിഞ്ഞ NMC… ഒരു സുപ്രഭാതത്തിൽ ഇത്തരത്തിൽ ട്രൈനിങ്ങിൽ ഉള്ള എല്ലാ   നഴ്സുമാർക്കും ഇമെയിൽ ലഭിക്കുന്നു. നിങ്ങൾക്ക് പൂർണ്ണ സമ്മതമാണെങ്കിൽ ടെംമ്പററി പിൻ നമ്പർ താരമെന്നുള്ള അറിയിപ്പ്. ഒരേ ഒരു കണ്ടീഷൻ മാത്രം… പിടിവിട്ട് ഉയരുന്ന രോഗികളുടെ എണ്ണം.. പുതിയ ആശുപത്രികൾ… 99 ശതമാനവും നിങ്ങൾ പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്തു തന്നെ.. എന്നാൽ പുതിയ ആശുപത്രികളിൽ സ്റ്റാഫ് കുറവ് വന്നാൽ പോകാൻ തയ്യാറായിരിക്കണം. ഉണ്ടാകാൻ ഉള്ള സാധ്യത ഒരു ശതമാനം മാത്രം. ഒരു രാജ്യത്തെ ആപത്തു ഘട്ടത്തിൽ ആണ് സഹായിക്കേണ്ടത് എന്നും ഒരു നഴ്സസ് എന്നതിനുള്ള ഉത്തരവാദിത്വം നിറവേറ്റാൻ ഉള്ള സമയമെന്നും എല്ലാ മലയാളികളും തിരിച്ചറിയുകയും ചെയ്‌ത സമയം… എവിടെ ഇരുന്നാലും ‘വരാനുള്ളത് വഴിയിൽ തങ്ങില്ല’ എന്ന തിരിച്ചറിവ് എല്ലാവരെയും ഒരുപോലെ “YES” എന്ന് മറുപടി NMC ക്ക് കൊടുക്കാൻ അധികം ആലോചിക്കേണ്ടി വന്നില്ല.

പിന്നീട് നടന്നതെല്ലാം വളരെ പെട്ടെന്ന്. തയ്യാർ പറഞ്ഞു ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ nmc രജിസ്റ്ററിൽ എല്ലാവരുടെയും പേര് തെളിഞ്ഞു. ഈ കാര്യം ഓവർസീസ് നഴ്‌സിങ് മാനേജരെ അറിയിച്ചപ്പോൾ ആശുപത്രി മാനേജ്മെന്റ് ഇവരെ എങ്ങനെ എവിടെ ഉൾപ്പെടുത്താം എന്ന് ചിന്തിച്ചിടത്താണ് മലയാളി നേഴ്‌സുമാരുടെ കഴിവ് തെളിഞ്ഞത്. വന്ന എല്ലാവരും രണ്ട് മുതൽ ഏഴ് വർഷം വരെ പരിചയമുള്ള നഴ്സുമാർ… അറിയേണ്ടത് ഇവിടുത്തെ നിയമവശങ്ങൾക്കു അനുസൃതമായി ചെയ്യാൻ അവരെ തുണക്കുക. കോവിഡ് ട്രെയിനിങ് കൂടി നടത്തി സർവ്വ സജ്ജരായി മുന്നോട്ട്…

മേലധികാരികളുടെയും കൂടെയുള്ള സഹപ്രവർത്തകരുടെയും അകമഴിഞ്ഞ സഹായം എന്നെ ജോലിയിൽ വളരെയധികം സഹായിച്ചു എന്നാണ് അനുപമ പ്രാദേശിക ഇംഗ്ലീഷ് പത്രത്തിന് നൽകിയ പ്രതികരണം. ഇംഗ്ലണ്ടിലെ ആരോഗ്യ മേഖലയിൽ ഉള്ള വിശ്വാസം എന്നിലെ ആത്മവിശ്വാസംവളർത്തി… എല്ലാത്തിനും ഉപരിയായി ആയി ദൈവ വിശ്വാസവും… nhs സിനോടുള്ള സാധാരക്കാരുടെ സ്നേഹ പ്രകടനം, കാർഡുകൾ, സമ്മാനങ്ങൾ എല്ലാം എന്നെ ഒരു പുതിയ ലോകത്തേക്ക് ആനയിച്ചു…  എന്നേക്കാൾ കഴിവുള്ളവർ ആണ് എന്റെ കൂടെയുള്ള മറ്റു മലയാളികൾ… ഈ റൈസിംഗ് സ്റ്റാർ എന്ന അംഗീകാരം ഒരു നിമിത്തം എന്ന് മാത്രം വിശ്വസിക്കാനാണ് താൽപര്യം… അനുപമ മലയാളം യുകെയോട് പറഞ്ഞു.പത്തനംതിട്ട മല്ലപ്പിള്ളി സ്വദേശിനിയാണ് അനുപമ. കൊല്ലം നീണ്ടകര ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുന്ന ഗോപകുമാറിന്റെ ഭാര്യ ആണ് അനുപമ. ഗോപകുമാര്‍ കേരള ഗവണ്മെന്റ് നഴ്‌സസ് യൂണിയന്‍ കൊല്ലം ജില്ലാ ജോയിന്റ് സെക്രട്ടറി കൂടിയാണ്. നാട് വിട്ടു പോകണമെന്ന ചിന്ത കുറവെങ്കിലും പ്രിയതമക്കൊപ്പം യുകെയിൽ ചേരാം എന്ന് വാക്ക് കൊടുത്തതായി ഗോപകുമാർ മലയാളം യുകെയോട് പറഞ്ഞു.

പത്തനംതിട്ട ഗവണ്മെന്റ് നഴ്സിംഗ് സ്കൂളിൽ നിന്നും ഡിപ്ലോമ എടുത്ത അനുപമ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്നും പോസ്റ്റ് Bsc പൂർത്തിയാക്കി. പിന്നീട് ഒറീസ്സ ആറ്റമിക് എനർജി വക ആശുപത്രിയിൽ നേഴ്‌സായി തുടക്കം… അമ്മക്ക് വയ്യാതായപ്പോൾ ജോലി ഉപേക്ഷിച്ചു നാട്ടിൽ തിരിച്ചെത്തി…. കാത്തിരിപ്പിന് ശേഷം പത്തനംതിട്ട ജില്ലയിലെ അടൂർ ഗവണ്മെന്റ് ആശുപത്രിയിൽ നിയമനം… മൂന്ന് വർഷത്തെ സർക്കാർ ആശുപത്രി സേവനത്തിന് ശേഷം യുകെയിലേക്ക്.. ഒരു പ്രവാസിയായി.. ഒരുപാട് സ്വപനങ്ങളുമായി… സന്തോഷവതിയായി.. കൊറോണയെ തോൽപ്പിച്ച ഒരു ടീമിന്റെ കണ്ണിയായി…

വാൽക്കഷണം…

ജോലിയിൽ നിന്നും അവധി എടുത്ത് നാട്ടിലെ മറ്റുള്ള നേഴ്‌സുമാരുടെ അവസരം മുടക്കി എന്ന് ചിന്തിക്കുന്നവരോട്… പെൻഷൻ വാങ്ങാൻ വേണ്ടി എന്ന് പറയുന്നവരോട്… ദയവായി ഇനിയുള്ള കാര്യങ്ങൾ അറിയുക..

ജില്ലാ മെഡിക്കൽ ഓഫീസർ വഴി അപേക്ഷ

ഗവണ്മെന്റ് ലീവ് അനുവദിക്കുന്നതിന് മുൻപ് മറ്റൊരാൾ റാങ്ക് ലിസ്റ്റിൽ ഉണ്ടെന്ന് ഉറപ്പു വരുത്തുന്നു..  .. പിന്നീട് ആണ് അവധി അപേക്ഷ സ്വീകരിക്കുക.. തുടർന്ന് പുതിയ നിയമനം നടത്തുന്നു.. ആരുടെയും വഴി മുടക്കി ആകുന്നില്ല എന്ന് ദയവായി തിരിച്ചറിയുക..

അവധി അനുവദിക്കപ്പെടുമ്പോൾ അതുവരെ നേടിയ സർവീസ് കാലാവധി സീറോ ആയി മാറുന്നു…

പിന്നീട് തിരിച്ചു വരുമ്പോൾ ഒഴിവ് ഉണ്ടെങ്കിൽ മാത്രം നിയമനം… അല്ലെങ്കിൽ ഉണ്ടാകുന്നതുവരെ കാത്തിരിക്കണം..

അഞ്ച് വർഷങ്ങൾക്ക് ശേഷം തിരിച്ചു ജോലിക്ക് കയറിയാൽ ഒരു പുതിയ നിയമനമായി മാത്രം കരുതുന്നു..

തുടർന്ന് എട്ടു മുതൽ പന്ത്രണ്ട് വർഷം ജോലി ചെയ്‌താൽ മാത്രമാണ് ഗ്രേഡ് പ്രമോഷൻ ലഭിക്കുക…

അവധി അനുവദിച്ചു കിട്ടുന്നതിന് ഫീ- Rs.10,000

പ്രവാസികൾ അയക്കുന്ന വിദേശപണം നാടിന് തന്നെയാണ് ലഭിക്കുന്നത് എന്ന് അറിയാവുന്ന സർക്കാർ തന്നെയാണ് എനിക്കും എന്നെപ്പോലുള്ളവർക്കും അവസരമൊരുക്കുന്നത്‌ എന്ന് മനസിലാക്കുക…  അനുപമ പറഞ്ഞു നിർത്തി..

ഷിബു മാത്യൂ
‘ഭാര്യ പറഞ്ഞു. അമ്മയെന്നും അടുക്കളയിലാണെന്ന്’. അന്യം നിന്ന് കൊണ്ടിരിക്കുന്ന കേരളത്തിന്റെ തനതായ രുചികള്‍ മലയാളികളുടെ അടുക്കളയില്‍ വീണ്ടും എത്തിക്കുക എന്ന ആശയവുമായി മലയാളം യുകെ ആരംഭിച്ച ഈ പംക്തി കൈകാര്യം ചെയ്യുന്നത് കേരളത്തിന് പുറത്തുള്ള മലയാളി കുടുംബിനികളാണ്. ആദ്യപടി എന്ന നിലയില്‍ ഈ പംക്തിയിലെത്തുന്നത് യുകെയിലെ പ്രസിദ്ധമായ ബ്രാഡ്‌ഫോര്‍ഡില്‍ താമസിക്കുന്ന
മായ പ്രേംലാല്‍ ആണ്. മലയാളികളുടെ പ്രിയപ്പെട്ട ഉഴുന്നു കൊണ്ടുണ്ടാക്കിയ ഉഴുന്ന് തോരനാണ് മായയുടെ സ്‌പെഷ്യല്‍. കേരളത്തില്‍ തിരുവനംന്തപുരത്താണ് മായയുടെ ജന്മദേശം. ഭര്‍ത്താവ് പ്രേംലാല്‍. ഇവര്‍ക്കൊരു മകനുണ്ട്. ഓംഹരേ നന്ദന. ഏഴാം ക്ലാസില്‍ പഠിക്കുന്നു.

മലയാളികളുടെ ജീവിതത്തില്‍ ഉഴുന്നിനുള്ള സ്ഥാനം വളരെ വലുതാണ്. ഉയര്‍ന്ന തോതില്‍ കാല്‍സ്യം , മഗ്‌നീഷ്യം പിന്നെ ഫൈബറും അടങ്ങിയ ഒന്നാണ് ഉഴുന്ന്. ഫൈബറിന്റെ സാനിധ്യം കൊണ്ട് ഉഴുന്ന് നല്ലൊരു ദഹന സഹായിയായി കൂടിയാണ്. മലയാളിയുടെ പ്രഭാത ഭക്ഷണത്തില്‍ രണ്ട് പ്രധാന ഇനമായ ഇഡ്ഡലി, ദോശ എന്നിവയില്‍ ഉഴുന്ന് ഒരു പ്രധാന ഘടകം തന്നെയാണ്. അതുപോലെ തന്നെ ഉഴുന്ന് തോരന്‍ നമ്മുടെ കേരള സദ്യയില്‍ ഒരു തനതു ഇനമാണ്. കേരളത്തിലെ പല വീടുകളിലും ഓണസദ്യ ഉണ്ടാക്കുമ്പോള്‍, ഉത്രാട രാത്രിയില്‍ ഉണ്ടാക്കുന്ന ഇഞ്ചി പുളി,നാരങ്ങാ കറി, ഉപ്പേരി, ശര്‍ക്കര പെരട്ടി തുടങ്ങിയ ഇനങ്ങള്‍ക്കൊപ്പമാണ് സാദാരണ ഉഴുന്ന് തോരനും ഉണ്ടാക്കുന്നത് അതിനു കാരണം ഈ കറികളും കൂട്ടും മൂന്നു നാല് ദിവസം വരുന്ന ഓണ സദ്യയില്‍ മുഴുവനും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ കേടാകാതെ ഇരിക്കുന്നതാണ്.

ഉഴുന്ന് തോരന്‍

ആവശ്യമുള്ള ചേരുവകള്‍

1. ഉഴുന്ന് പരിപ്പ് 100 ഗ്രാം
2. തേങ്ങാ അര മുറി ചിരകിയത്
3. വെളുത്തുള്ളി നാല് അല്ലി
4. ജീരകം അര ടീ സ്പൂണ്‍
5. പച്ചമുളക് രണ്ട് എണ്ണം
6. മഞ്ഞള്‍ പൊടി കാല്‍ ടീ സ്പൂണ്‍
7. ഉപ്പു ആവശ്യത്തിന്
8. എണ്ണ താളിക്കുന്നതിന്
9. വറ്റല്‍ മുളക് രണ്ട് എണ്ണം
10. ചെറിയ ഉള്ളി രണ്ട് എണ്ണം
11. കറിവേപ്പില താളിക്കുന്നതിനു

പാചകം ചെയ്യുന്ന രീതി

ഉഴുന്ന് പരിപ്പ് ചുവന്നു വരുന്നത് വരെ വറുത്തു എടുക്കുക . തണുത്തതിനു ശേഷം പൊടിച്ചു എടുക്കുക. സാദാരണ കല്ലില്‍ ഇടിച്ചു പൊടിക്കുക ആണ് ചെയ്യേണ്ടത്. അഥായത് ഫൈന്‍ പൌഡര്‍ ആകരുത് എന്നര്‍ത്ഥം. ഇവിടെ അതിനു സാധ്യമല്ലെങ്കില്‍ മിക്‌സി ഉപയോഗിക്കുമ്പോള്‍ ഫൈന്‍ പൌഡര്‍ ആകാതെ ശ്രദ്ധിക്കുക. ചെറിയ തരി പോലിരിക്കണം.

തേങ്ങാ, വെള്ളം തോരുന്നത് വരെ വഴറ്റുക. തേങ്ങയുടെ വെള്ള നിറം മാറരുത്. അത് ഒരു ബൗളിലേക്കു മാറ്റുക.

തേങ്ങയും മൂന്നു മുതല്‍ ആറു വരെ ഉള്ള ചേരുവകളും ചേര്‍ത്ത് മിക്‌സിയില്‍ ചതച്ചു എടുക്കുക. ഈ ചതെച്ചുടുത്ത ചേരുവകളും തരിയായി പൊടിച്ചു വച്ചിരിക്കുന്ന ഉഴുന്നും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത്‌കൈ കൊണ്ടു നന്നായി മിക്‌സ് ചെയ്യുക.

ഒരു പാനില്‍ എട്ടു മുതല്‍ പതിനൊന്നു വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് താളിക്കുക. ഇതിലേക്ക് മിക്‌സ് ചെയ്തു വച്ചിരിക്കുന്ന ഉഴുന്നും തേങ്ങയും ചേര്‍ത്ത് നന്നായി വഴറ്റുക. ഉഴുന്ന് തോരന്‍ തയ്യാര്‍.

വെള്ളം ചേരാത്തത് കൊണ്ട് ഈ വിഭവം നന്നായി ഡ്രൈ ആയി തന്നെ സൂക്ഷിച്ചാല്‍ നാലഞ്ച് ദിവസം ഉപയോഗിക്കാം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളി കുടുംബിനികള്‍ സ്വയം പരീക്ഷിച്ച് ഞങ്ങള്‍ക്കായ്ച്ചുതന്ന നാടന്‍ വിഭവങ്ങളും അത് ഉണ്ടാക്കുന്ന രീതിയുമാണ് മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നത്.
മലയാളം യുകെയുടെ പ്രിയ വായനക്കാര്‍ക്ക് ഈ സംരഭത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ അവസരമൊരുക്കുകയാണ്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.
നാടന്‍ ഭക്ഷണത്തിന്റെ റെസീപ്പികള്‍ നിങ്ങളുടെ ഫോട്ടോ സഹിതം ഞങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുക.
Email [email protected]

ഷിബു മാത്യൂ.
കൊറോണാ കാലത്ത് കേരളത്തിന്റെ സ്വന്തമെന്നവകാശപ്പെടുന്ന ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്ന തിരക്കിലാണ് മലയാളി കുടുംബിനികള്‍. കേരളം വിട്ട് ലോകത്തിന്റെ പല ഭാഗങ്ങളില്‍ ജീവിത മാര്‍ഗ്ഗം തേടിപ്പൊയവര്‍ക്ക് കൊറൊണാ നല്‍കിയത് നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ്. ഉറ്റവരേയും ഉടയവരേയും ഒരു നോക്കു കാണാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേയ്ക്ക് ഓരോ മലയാളിയും എത്തിക്കൊണ്ടിരിക്കുകയാണ്. പക്ഷേ, തളര്‍ന്നു നില്‍ക്കേണ്ട സമയമിതല്ലന്നും പ്രതിസന്ധികളെ നേരിടണമെന്നുള്ള തിരിച്ചറിവിലാണ് യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്ന കുടുംബിനികള്‍. കൊറോണാ കാലത്ത് തങ്ങളുടെയും കുടുംബത്തിന്റെയും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുവാനുള്ള പുതുവഴികള്‍ തേടുകയാണ് പ്രവാസ വനിതകള്‍.

പാചകം.
ആധുനികതയ്ക്ക് വഴിമാറി കൊടുത്ത പരമ്പരാഗതമായ കേരളത്തിന്റെ സ്വന്തം ഭക്ഷണം പാകം ചെയ്ത് ഒരു ഓര്‍മ്മ പുതുക്കല്‍. പൂര്‍വ്വീകര്‍ കഷ്ടപ്പെട്ട കേരളത്തിന് ദാരിദ്രത്തിന്റെ മുഖമുണ്ട്. അക്കാലത്ത് കേരളത്തില്‍ പാകം ചെയ്ത പല ഭക്ഷണങ്ങളും ഇന്നില്ല. ചൈനീസ് ഫുഡ് എന്നും ഇംഗ്ലീഷ് ഫുഡ് എന്നുമുള്ള വിളിപ്പേരില്‍ ന്യൂ ജനറേഷന്‍ കേരളത്തിന്റെ തനതായ രുചിക്ക് മങ്ങലേല്പിച്ചു എന്നത് സത്യം തന്നെ.

ലോക്ഡൗണ്‍ കാലത്ത് കേരളത്തിന് പുറത്തുള്ള ധാരാളം മലയാളികള്‍ വീടിനുള്ളില്‍ കഴിയുകയാണ്. എന്നാല്‍ ഈ സാഹചര്യം മുതലാക്കി നിരവധി പ്രവാസി കുടുംബിനികള്‍ മലയാളം യുകെയൊടൊത്ത് സ്വന്തം നാടിന്റെ നഷ്ടപ്പെട്ടു പോയ രുചികള്‍ സ്വന്തം കുടുംബത്തിലും ലോകത്തിന്റെ മുമ്പിലും പുനവതരിപ്പിക്കുന്നതിലുള്ള ഒരു ശ്രമത്തിലാണ്. ‘ഭാര്യ പറഞ്ഞു. അമ്മ അടുക്കളയിലാണന്ന് ‘ എന്ന പംക്തി കേരളത്തിന്റെ തനതായ രുചി ലോകത്തിന് പരിചയപ്പെടുത്താനാണ്.

കേരളത്തിനെ സംബസിച്ചിടത്തോളം, തിരുവതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ മൂന്ന് മേഖലകളിലും ഭക്ഷണങ്ങള്‍ക്ക് വെവ്വേറെ രുചിയാണ്. ഇതില്‍ തന്നെ എരിവും പുളിയും കൂടുതല്‍ വേണ്ടവരും വേണ്ടാത്തവരും, ഉപ്പ് അധികം വേണ്ടവരും വേണ്ടാത്തവരും,
നാളികേരമരച്ചത് ഇഷ്ടപ്പെടുന്നവരും അല്ലാത്തവരും, എന്ത് കിട്ടിയാലും കഴിക്കുന്നവരും ചില ശാഠ്യങ്ങള്‍ ഉള്ളവരുമൊക്കെയുണ്ട്. കേരളത്തിന്റെ തനതു രുചികളുടെ പ്രത്യേകത എന്ന് പറയുന്നത് ഉണ്ടാക്കുന്ന ചേരുവകളുടെ നല്ല ശതമാനവും സ്വന്തം പറമ്പില്‍ കൃഷി ചെയ്യുന്നതോ അല്ലെങ്കില്‍ കേരളത്തില്‍ തന്നെ ഉല്പാദിപ്പിക്കുന്നതോ ആയിരുന്നു എന്നതാണ് എടുത്ത് പറയേണ്ടത്.

കേരളത്തിന്റെ രുചി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളി കുടുംബിനികള്‍ സ്വയം പരീക്ഷിച്ച് ഞങ്ങള്‍ക്കായ്ച്ചുതന്ന നാടന്‍ വിഭവങ്ങളും അത് ഉണ്ടാക്കുന്ന രീതിയും മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കും.
മലയാളം യുകെയുടെ പ്രിയ വായനക്കാര്‍ക്ക് ഈ സംരഭത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ അവസരമൊരുക്കുകയാണ്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.
നാടന്‍ ഭക്ഷണത്തിന്റെ റെസീപ്പികള്‍ നിങ്ങളുടെ ഫോട്ടോ സഹിതം ഞങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുക.
Email [email protected]

Copyright © . All rights reserved