Specials

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ

മനുഷ്യ ചിന്തകള്‍ക്കും ആലോചനകള്‍ക്കും അപ്പുറമായി ജീവിതം
എന്താണെന്ന് എന്ന് മനസ്സിലാക്കി തന്ന ഒരു കാലഘട്ടത്തില്‍ വീണ്ടും
ദൈവസന്നിധിയില്‍ ആയി ഒരു നോമ്പിന് ദിനത്തില്‍ കടന്നു വരുവാന്‍
സര്‍വ്വശക്തന്‍ സാധ്യമാക്കിയത് ആദ്യമേ നന്ദിയും സ്തുതിയും കരേറ്റുന്നു.
എല്ലാം എതിരായി നില്‍ക്കുമ്പോഴും അതില്‍ നടുവില്‍ പ്രത്യാശയും
വെളിച്ചവും കാണുവാന്‍ ദൈവം നമുക്ക് അവസരം തന്നു. ഈ ജീവിതം
ഒരു ദാനമാണ് എന്നുള്ളത് നാം വിസ്മരിക്കരുത്. മാറ്റ്‌പ്പെടാം
ആയിരുന്നു എങ്കിലും കര്‍ത്താവ് നമ്മെ നിലനിര്‍ത്തിയിരിക്കുന്നു.
എന്തിനുവേണ്ടി ആയിരിക്കാം നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.
അപ്രകാരം ഒരു ചിന്ത ആകട്ടെ ഈ നോമ്പിന്റെ കാലയളവില്‍ നമ്മെ
ഭരിക്കേണ്ടത്. അന്‍പതു ദിവസം നീണ്ടുനില്‍ക്കുന്ന ഈ നോമ്പിന്റെ
കാലയളവില്‍ ആത്മീയമായും ദൈവികമായയും ശക്തി സംഭരിച്ച്
പൈശാചികമായ എല്ലാ പീഡനങ്ങളെയും രോഗങ്ങളെയും ശക്തികളെയും
തോല്‍പ്പിക്കുവാന്‍ തക്കവണ്ണം ആത്മീക ബലം ധരിക്കുന്ന അനുഭവം
ആയിരിക്കണം.
നോമ്പിന്റെ ആദ്യ ദിനമായ ഈ ദിവസം സം നമ്മുടെ ചിന്തയില്‍
വന്നുഭവിക്കുന്നത് നമുക്ക് വളരെ പരിചിതമായ ഒരു വേദഭാഗം ആണ്.
വിശുദ്ധ യോഹന്നാന്റെ സുവിശേഷം രണ്ടാമധ്യായം ഒന്ന് മുതല്‍ 12
വരെയുള്ള വാക്യങ്ങള്‍ ആണ്. അവന്‍ ദൈവം ആയിരിക്കെ മാനുഷിക
ഭവനങ്ങളിലേക്ക് ക്ഷണിക്കപ്പെടുകയും അവിടെവച്ച് അവരുടെ
കുറവിനെ കണ്ടു മനസ്സിലാക്കി അത് പരിഹരിക്കുന്ന അനുഭവം ആണ്
ഇവിടെ വായിക്കുന്നത്. അത്രമാത്രം കരുണ നിറഞ്ഞ വനാണ് നമ്മുടെ
കര്‍ത്താവ് എന്ന് ഈ ഭാഗം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അദൃശ്യനായി
അവന്‍ എപ്പോഴും നമ്മോടു കൂടെ ഉണ്ട് എന്ന് നാം വിശ്വസിക്കുന്നു
എങ്കിലും എപ്പോഴെങ്കിലും നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെട്ടവന്‍
ആയി അവന്‍ കടന്നുവരുവാന്‍ നാം ഇടയാക്കിയിട്ടുണ്ടോ. അങ്ങനെ ഒരു
അനുഭവം നമുക്ക് ഉണ്ടായിരുന്നുവെങ്കില്‍ നിരാശയുടെ പടുകുഴിയില്‍,
മാറാ രോഗങ്ങളുടെ നടുവില്‍ നമ്മള്‍ നട്ടം തിരിയുമ്പോള്‍ അപ്പോള്‍
അവന്റെ സഹായം, അവന്റെ സ്പര്‍ശം നാം അനുഭവിച്ചേനെ. ഈ
നോമ്പില്‍ തിരിച്ചറിവ് നമുക്ക് ഉണ്ടായി നമ്മുടെ മധ്യേ നമ്മുടെ
കര്‍ത്താവിനെ ക്ഷണിക്കുവാനും നമ്മുടെ ഭവനത്തിലേക്ക് നയിക്കുവാനും
നമ്മുടെ ഹൃദയങ്ങളിലേക്ക് കുടിയിരുത്തുവാനും സാധ്യമാകണം.
വിരുന്ന് ഭവനത്തില്‍ ആ വീട്ടുകാരന്‍ വളരെ വേദനചിരിക്കക്കാം .
കാരണം മറ്റൊന്നുമല്ല ക്ഷണിക്കപ്പെട്ടവരുടെ മുമ്പില്‍ താന്‍
അപമാനിതന്‍ ആവാന്‍ പോകുന്നു. അവന്റെ സമ്പത്തിന് കുറവ്
അതുമല്ലെങ്കില്‍ അവന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചത് ആയിരിക്കാം.
വിരുന്നു ശാലയില്‍ ഏതെങ്കിലും ഒരു കുറവുണ്ടായാല്‍ ആ
കുടുംബത്തിന്റെ കുറവായിട്ട് ആ സമൂഹം വിലയിരുത്തും.

ക്ഷണിക്കപ്പെട്ട വനായ കര്‍ത്താവ് അവിടെ ഉള്ളതുകൊണ്ട് ഈ
ബലഹീനതയില്‍ നിന്നും , ഈ കുറവില്‍ നിന്നും അവന് വീണ്ടെടുപ്പ്
ഉണ്ടായി. സന്തോഷം അവിടെ അലയടിച്ചു. വന്‍ കാര്യങ്ങള്‍ ഒന്നും
സംഭവിച്ചില്ല ഒരു നോട്ടം കൊണ്ട് കല്‍പ്പാത്രത്തില്‍ നിറച്ചു വെച്ചിരുന്ന
പച്ചവെള്ളത്തെ അവന്‍ രുചികരമായ അനുഭവത്തില്‍ എത്തിച്ചു.
ഇതുപോലെ കര്‍ത്താവ് നമ്മോടു കൂടെ നമ്മുടെ ഭവനത്തില്‍ ഉണ്ടെങ്കില്‍
എങ്കില്‍ മനുഷ്യരുടെ മുമ്പില്‍ ചൂണ്ടിക്കാണിക്കപ്പെട്ട എന്തു കുറവായാലും
ഒരു നോട്ടം കൊണ്ട് തന്നെ പരിഹരിക്കുവാന്‍ അവനു കഴിയും എന്ന്
അറിയുക.
ഈ കാലയളവില്‍ ആഗോളതാപനവും പ്രകൃതി സംരക്ഷണവും ഒക്കെ
നാം കേള്‍ക്കുന്ന ചിന്തകളും പദങ്ങളും ആണ്. മനുഷ്യനെ സൃഷ്ടിക്കും
മുമ്പ് തന്നെ പരിപാലിക്കുവാന്‍ സുന്ദരമായ ഒരു പ്രപഞ്ചം അവന്‍
നമുക്കായി ഒരുക്കി. ഈ പ്രപഞ്ചത്തില്‍ നാം കാണുന്ന ഓരോ
അനുഭവങ്ങളും നമ്മെപ്പോലെ ദൈവ സൃഷ്ടികളാണ് എന്ന് വിസ്മരിച്ച്
നാം ചൂഷണം ചെയ്യുവാന്‍ ആരംഭിച്ചു. ദൈവം പകര്‍ന്നു തന്ന
സ്‌നേഹത്തെ നാം എവിടെയോ മറന്നിട്ടു മനുഷ്യന്റെ ആവശ്യം മാത്രം
മുന്‍നിര്‍ത്തി ഉപഭോഗസംസ്‌കാരം നിലനിര്‍ത്തി. അതിന്റെ ഫലം
അല്ലിയോ നാമിന്ന് അനുഭവിക്കുന്ന കൊടിയ പ്രകൃതിക്ഷോഭങ്ങളും
യാതനകളും രോഗങ്ങളും. വെള്ളം വീഞ്ഞായി രൂപാന്തരപ്പെപോള്‍
സൃഷ്ടാവിന്റെ ചൈതന്യം വീണ്ടെടുത്ത് അത് ഗുണകരമായ
അനുഭവത്തിലേക്ക് മാറി. ഈ ഒരു അനുഭവം തന്നെയല്ലയോ ഈ
നോമ്പിന്റെ ദിനങ്ങളില്‍ നാം ആയി തീരേണ്ടത്. നഷ്ടങ്ങളും
കുറവുകളും ഉള്ള നമ്മുടെ ജീവിതങ്ങളില്‍ ദൈവചൈതന്യം നിറഞ്ഞു
അനുഗ്രഹിക്കപ്പെട്ട ജീവിതത്തിന് ഉടമ ആകുവാന്‍ ഉള്ള അവസരമാണ്
ഈ നോമ്പ്. ഒരു വിരുന്ന് ഭവനത്തെ ദൂരെ നിന്ന് തന്നെ നാം
കാണുമ്പോള്‍ അവിടുത്തെ പാട്ടും നൃത്തവും ആഘോഷവും ഒക്കെ
നമ്മുടെ ഓര്‍മ്മയിലെക്കു കടന്നുവരുന്നിലെ . ഇതുപോലെ
പുറംമോടികളും ആഘോഷങ്ങളും ആണ് നമ്മുടെ ജീവിതം എന്ന്
മറ്റുള്ളവര്‍ നമ്മെക്കുറിച്ച് ധരിക്കുമ്പോള്‍ നമ്മുടെ ഉള്ളിലുള്ള
ബലഹീനതകള്‍ തിരിച്ചറിഞ്ഞ മാറ്റുവാന്‍ ദൈവ സന്നിധി മാത്രമേ ഉള്ളൂ
ഈ നോമ്പിന്റെ ദിനങ്ങളില്‍ നമുക്കും പ്രാര്‍ത്ഥിക്കാം. കാരുണ്യവാനായ
കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥനയും നോമ്പും കൈകൊണ്ട് ഞങ്ങടെ
ദുഃഖങ്ങളെയും ഞങ്ങടെ രോഗങ്ങളെയും ഞങ്ങളുടെ ശിക്ഷകളെയും
ഞങ്ങളുടെ ദുരന്തങ്ങളെയും നിന്റെ ചൈതന്യത്താല്‍ ഗുണ സമൃദ്ധിയുള്ള
അനുഗ്രഹ പൂര്‍ണവും സന്തോഷം നിറഞ്ഞതും ആയി ഞങ്ങള്‍ക്ക് മാറ്റി
തരണമേ. ഞങ്ങടെ അധരങ്ങളെയും ഹൃദയങ്ങളെയും ശുദ്ധീകരിക്കണമേ.
കര്‍ത്താവേ നിന്നെ സ്വീകരിക്കാന്‍ ശുദ്ധിയുള്ള ഉള്ള ഹൃദയം ഞങ്ങള്‍
തരണമേ. വിശുദ്ധിയുടെ ദിനങ്ങളിലേക്ക് ഞങ്ങള്‍ അടുത്തു വരുവാന്‍
ഈ നോമ്പിന്റെ ഓരോ ദിനങ്ങളിലും ഞങ്ങള്‍ ദൈവ ചിന്തയാല്‍

നിറയുവാന്‍ ഇടയാക്കണെ. പൈശാചികമായ എല്ലാ അനുഭവങ്ങളെയും
എല്ലാ പ്രവര്‍ത്തനങ്ങളെയും ഞങ്ങളില്‍നിന്ന് ദൂരീകരിക്കണമേ
സ്‌നേഹത്തിലും പ്രാര്‍ത്ഥനയിലും
ഹാപ്പി ജേക്കബ് അച്ചന്‍

ന്യൂസ് ഡെസ്‌ക് മലയാളം യുകെ.

മലയാളികളില്‍ പ്രത്യേകിച്ച് പ്രവാസി മലയാളികളിലെ ഗായകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹോളിവിഷന്‍ മ്യൂസിക്കും പോപ്പുലര്‍ വിഷന്‍ മീഡിയയും സംയുക്തമായി നടത്തിയ ഇന്റര്‍ നാഷണല്‍ ക്രിസ്തുമസ്സ് കരോള്‍ കോമ്പറ്റീഷന്‍ 2020ന്റെ വിജയികളെ പ്രഖ്യാപിച്ചു. സ്‌കോട്‌ലാന്റിലെ എഡിന്‍ബറോയിലുള്ള ദീപാമോള്‍ ബിബിന്‍ ഒന്നാമതെത്തി. രണ്ടാം സ്ഥാനം നാല് പേര്‍ പങ്കിട്ടു. ഡോ. ഷെറിന്‍ ജോസ് പയ്യപ്പിള്ളി ബര്‍മ്മിംഹാം യുകെ, ആഷിറ്റാ

സേവ്യര്‍ ലീഡ്‌സ് യുകെ, പ്രിയ ജോമോന്‍ ബര്‍മ്മിംഹാം യുകെ, ശ്രുതി സാജു ന്യൂ ഡല്‍ഹി ഇന്ത്യ. ഓസ്‌ട്രേലിയയില്‍ നിന്നുമുള്ള ജെയ്‌മോന്‍ മാത്യൂ മൂന്നാമതെത്തി.

എബിസണ്‍ ജോസ്‌

ഗാന രചനാ രംഗത്തെ പുതുമുഖ സാന്നിധ്യമായ എബിസണ്‍ ജോസിന്റെ വരികളില്‍ ഡിസംബര്‍ ഒന്നിന് പുറത്തിറങ്ങിയ ‘രാത്രി ക്രിസ്തുമസ്സ് രാത്രി’ എന്ന ആല്‍ബത്തിനെ ആധാരമക്കിയാണ് ഇന്റര്‍ നാഷണല്‍ ക്രിസ്തുമസ്സ് കരോള്‍ കോമ്പറ്റീഷന്‍ സംഘടിപ്പിച്ചത്. യുകെയിലെ പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ ബിജു കൊച്ചു തെള്ളിയാണ് ഈ ഗാനത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ജെയ്‌മോന്‍ ചാക്കോ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്ന ഈ ഗാനം ആലപിച്ചത് മലയാളിക്ക് പ്രിയപ്പെട്ട ഗായകന്‍ മധു ബാലകൃഷണനാണ്.

ബിജു കൊച്ചുതെള്ളിയില്‍

ആല്‍ബത്തിന്റെ പേരു പോലെ തന്നെ രാത്രി ക്രിസ്തുമസ്സ് രാത്രി എന്നു തുടങ്ങുന്ന ഗാനത്തിനെ ആധാരമാക്കി ക്രിസ്തുമസ്സ് കരോള്‍ ഗാനം പാടുക എന്നതായിരുന്നു മത്സര വിഷയം. ക്രിസ്തുമസ്സാഘോഷം കോവിഡ് കാലത്ത് പരിമിതപ്പെട്ടപ്പോള്‍ അതില്‍നിന്നൊരു ഉണര്‍വ്വേകാന്‍ ഈ കരോള്‍ ഗാന മത്സരത്തിന് കഴിഞ്ഞു എന്ന് എടുത്തു പറയേണ്ടതുണ്ട്. നൂറോളം

ജെയ്‌മോന്‍ ചാക്കോ

പേര്‍ പങ്കെടുത്ത മത്സരത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ച് പേരാണ് ഫൈനല്‍ റൗണ്ടിലെത്തിയത്. മത്സരത്തിന്റെ മാനദണ്ഡങ്ങള്‍ ഇങ്ങനെയായിരുന്നു. ആലാപനത്തിന് 55%, കോസ്‌ററ്യൂം 5%, യൂറ്റിയൂബ് ലൈക് 40%. സംഗീത സംവിധായകനുള്‍പ്പെട്ട മൂന്നംഗ പാനലാണ് വിധി നിര്‍ണ്ണയം നടത്തിയത്. അമേരിക്ക, ഓസ്‌ട്രേലിയ, ഇസ്രായേല്‍, സൗദി അറേബ്യാ, ദുബായ്, ഇന്ത്യ, നൈജീരിയ തുടങ്ങിയ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി നൂറോളം ഗായകരാണ് ഈ കരോള്‍ ഗാന മത്സരത്തില്‍ തങ്ങളുടെ സാന്നിധ്യം അറിയ്ച്ചത്.
ഇന്റര്‍ നാഷണല്‍ ക്രിസ്തുമസ്സ് കരോള്‍ കോമ്പറ്റീഷന്‍ 2020 ന്റെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് യുകെയിലെ പ്രമുഖ ഇന്‍ഷുറന്‍സ് സ്ഥാപനമായ പോപ്പുലര്‍ പ്രൊട്ടക്ടാണ്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായ രീതിയില്‍ ഇന്റര്‍നാഷണല്‍ ക്രിസ്തുമസ്സ് കരോള്‍ ഗാന മത്സരം നടത്തുമെന്ന് സംഘാടകര്‍ അറിയ്ച്ചു.

രണ്ടാം സ്ഥാനം പങ്കിട്ടവര്‍..


ഡോ. ഷെറിന്‍ ജോസ് പയ്യപ്പിള്ളി


ആഷിറ്റാ സേവ്യര്‍


പ്രിയ ജോമോന്‍

ശ്രുതി സാജു

മൂന്നാം സ്ഥാനം


ജെയ്‌മോന്‍ മാത്യൂ

തെരെഞ്ഞെടുക്കപ്പെട്ടവരില്‍ ഉള്‍പ്പെട്ടവര്‍..

ഔദ്യോഗീക പ്രഖ്യാപനം ഗാന രചയിതാവ് നിര്‍വ്വഹിക്കുന്നു…

ന്യൂസ് ഡെസ്‌ക് മലയാളം യുകെ.
പ്രമേഹ രോഗമുള്ള ഒരു സ്ത്രീ ഗര്‍ഭിണിയാകുമ്പോള്‍ സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍..
കോട്ടയം ജില്ലയിലെ കാരിത്താസ് ആശുപത്രിയില്‍ കുട്ടികളുടെ വിഭാഗത്തില്‍ ജനശ്രദ്ധ നേടിയ ഡോ. പാറ്റാനി പറയുന്നു.
വീഡിയോയുടെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

അനിൽ ജോസഫ് രാമപുരം

നന്ദിത ( ജനനം; 1969 മെയ് 21- മരണം: 1999 ജനുവരി 17)

മലയാള ഭാഷയ്ക്കും, സാഹിത്യത്തിനും കാവലാളായി മാറിയ, പ്രശസ്ത കവയിത്രി സുഗത കുമാരിയുടെയും, കവി അനില്‍ പനച്ചൂരാന്റെയും അകാല വിയോഗത്തിനാണ്, മലയാളികൾ ഈ കഴിഞ്ഞ ദിവസങ്ങളിൽ മൂകസാക്ഷികളായത്. ഈ മഹത് വ്യക്തികൾ ജീവിച്ചിരുന്നപ്പോൾ, കവിതകളിലൂടെ സാഹിത്യത്തെ ഉപാസിക്കുകയും, പ്രവൃത്തികളിലൂടെ മനുഷ്യത്വത്തെ മുറുകെപിടിക്കുകയും ചെയ്തിരുന്ന, അസാധാരണ വ്യക്തിത്വത്തിന് ഉടമകളായിരുന്നു. എന്നാൽ, ജീവിച്ചിരുന്ന കാലമത്രയും ആരോരും അറിയാതെ, ഒരു സാധാപെൺകുട്ടിയായി ജീവിക്കുകയും, പിന്നീട് മരണശേഷം മലയാളസാഹിത്യം വാനോളം വാഴ്ത്തിയ ഒരു കവയത്രിയുടെ ഇരുപത്തിയൊന്നാം ചരമവാർഷികമാണ് ഈ മാസം പതിനേഴാം തീയതി, അവളുടെ പേരാണ് നന്ദിത !.

നന്ദിത, അവൾ ഒരു ചിത്രശലഭമായിരുന്നു. പലവർണങ്ങൾ ചിറകിൽ ഒളിപ്പിച്ച ചിത്രശലഭം. പക്ഷേ, ആ വർണ്ണങ്ങൾ ഒന്നിൽ മരണത്തിന്റെ കറുപ്പും ഉണ്ടായിരുന്നത് അധികമാർക്കും അറിയില്ലായിരുന്നു. നന്ദിത ജീവിതത്തിന് പലതും നിഷേധിച്ചാണ് കടന്നു പോയത്. എഴുതാന്‍ ബാക്കി വെച്ച വരികളായും, കൊടുക്കാതെ ഹൃദയത്തിന്റെ ഒരു കോണില്‍ സൂക്ഷിച്ച പ്രണയമായും, പിടിതരാത്ത മരണത്തിന്റെ ദുരൂഹതയായും, അങ്ങനെ പലതും ബാക്കി വെച്ച്, ഇരുട്ടിന്റെ മറവിലേക്ക് ആ ചിത്രശലഭം തന്റെ തൂലികയുമായി പറന്നുപോയി.

മനുഷ്യജീവിതത്തോട് ഇത്രയേറെ പ്രണയമുണ്ടായിരുന്ന നന്ദിത ജീവിതത്തിന്റെ ഏതു ഘട്ടത്തില്‍ വെച്ചാണ് മരണത്തെ പ്രണയിച്ചു തുടങ്ങിയതെന്ന് അവളുടെ വീട്ടുകാർക്കോ, സുഹൃത്തുകള്‍ക്കോ അറിയില്ല. അതോ, ഏറെ പരാജയപ്പെടുത്താന്‍ ശ്രമിച്ചിട്ടും പുഞ്ചിരിയോടെ മാത്രം ജീവിതത്തെ സ്വീകരിച്ച നന്ദിതയോട്, മരണം അതിന്റെ കറുത്ത ചിറകുകള്‍ വിരിച്ച് പ്രണയിക്കുകയായിരുന്നോ?

1969 മെയ് 21-ന് വയനാട് ജില്ലയിലെ മടക്കിമലയില്‍ ശ്രീധരമേനോന്റെയും പ്രഭാവതി.എം.മേനോന്റെയും മകളായാണ് നന്ദിതയുടെ ജനനം. ഗവ. ഗണപത് മോഡല്‍ ഗേള്‍സ് ഹൈസ്‌കൂള്‍, ചാലപ്പുറം, ഗുരുവായൂരപ്പന്‍ കോളേജ് , ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ്, മദര്‍ തെരേസ വിമന്‍സ് യൂണിവേഴ്‌സിറ്റി, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനത്തില്‍ മികവ് പുലര്‍ത്തിയ നന്ദിത വയനാട് ജില്ലയിലെ തന്നെ മുട്ടില്‍ ഡബ്ലു.എം.ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു.

ജനുവരി പതിനേഴാം തീയതി രാത്രി, പതിവുപോലെ അത്താഴവും കഴിഞ്ഞ്,
കിടക്കാന്‍ പോകുന്നതിനു മുന്‍പ് അമ്മയോടു നന്ദിത പറഞ്ഞു: ‘ അമ്മേ ഒരു ഫോണ്‍ വരും. ഞാന്‍ തന്നെ അറ്റന്റു ചെയ്തുകൊള്ളാം’. എന്നാൽ, ആ ഫോണ്‍ കോള്‍ വന്നതായി ആ വീട്ടിൽ ആരും കേട്ടില്ലാ !. അര്‍ദ്ധരാത്രി എന്തിനോ വേണ്ടി അമ്മ ഡ്രോയിംഗ് റൂമിലേയ്ക്കു വന്നപ്പോഴേക്കും കോണിപ്പടിയില്‍ സാരിത്തുമ്പില്‍ തൂങ്ങി നന്ദിത ആത്മഹത്യചെയ്തു കഴിഞ്ഞിരുന്നു.

മരണശേഷം വളരെ നാളുകൾ കഴിഞ്ഞാണ്, ഒരു ഡയറിയില്‍ ആരേയും കാണിക്കാതെ നന്ദിത കുറിച്ചിട്ടിരുന്ന കവിതകള്‍ അച്ഛനും അമ്മയും കണ്ടത്. ആ കവിതകൾ അവർ ഡോ.എം.എം.ബഷീറിനെ കാണിച്ചു. അദ്ദേഹം മുന്‍കൈയെടുത്താണ് ‘നന്ദിതയുടെ കവിതകള്‍’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്.

ചോരകിനിയുന്നാ പ്രണയവും, മരണത്തിന്റെ ഗന്ധവുമാണ് നന്ദിതയുടെ കവിതകള്‍ക്ക്. ഇന്നും, കേരളത്തിലെ പല കോളേജ് വരാന്തകളിലെ ചുവരുകളില്‍ കോറിയിട്ട വരികളില്‍, മിക്കതും നന്ദിതയുടേതാണ്. പ്രണയിക്കുവാനായി ലേഖനങ്ങളിൽ പലരും ഇന്ന് എഴുതുന്ന അക്ഷരങ്ങൾ, അവളിൽ നിന്ന് കടം കൊണ്ടവയാണ്. ഫേസ്ബുക്ക്, സ്നാപ്പ്ചാറ്റ്, വാട്സ്ആപ് തുടങ്ങിയ മീഡിയകളിൽ നന്ദിതയുടെ കവിതകള്‍ക്ക് ആരാധകര്‍ ഏറെയാണ്. കടലാസുകളില്‍ നിന്ന് മാഞ്ഞുതുടങ്ങിയപ്പോഴേക്കും നന്ദിതയുടെ വരികള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് ആരാധകര്‍ ഇപ്പോഴും നന്ദിതയെ ഓര്‍ക്കുന്നു. നന്ദിത എന്ന എഴുത്തുകാരിയുടെ വരികള്‍ രണ്ടു പതിറ്റാണ്ടിനു ശേഷവും, അതേ തീക്ഷ്ണതയില്‍ നിലകൊളളുന്നു എന്നാണ് ഇതിൽ നിന്നൊക്കെ മനസിലാകുന്നത്.

പ്രണയത്തിനും മരണത്തിനും അതിമനോഹരമായ കാവ്യഭാഷ നല്‍കിയ കവയിത്രിയായിരുന്നു നന്ദിത. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക, ലൈബ്രറിയില്‍ പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് കുറിപ്പുകള്‍ തയ്യാറാക്കുന്ന നല്ലൊരു വായനക്കാരി, ഇങ്ങനെയൊക്കെയാണ് ഡബ്ലു.എം.ഒ കോളേജ് നന്ദിതയെ ഓര്‍ക്കുന്നത്. അതിനാൽ, എല്ലാ വര്‍ഷവും മുടങ്ങാതെ കോളേജില്‍ തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറുടെ ചരമവാര്‍ഷികം അവർ ആചരിക്കുന്നു.

കണ്ണില്‍ അസാധാരണമായ തിളക്കവും ആകർഷണീയമായ സൗന്ദര്യമുണ്ടായിരുന്നു നന്ദിതയ്ക്ക്. എന്നിട്ടും, അവളുടെ കവിതകളുടെ സ്ഥായീ ഭാവം വിഷാദമായിരുന്നു. സില്‍വ്യാ പ്ലാത്ത്, വെര്‍ജീനിയ വൂള്‍ഫ്, ആന്‍ സെക്റ്റണ്‍, ഇങ്ങനെ നീണ്ടുപോകുന്ന ആത്മഹത്യചെയ്ത എഴുത്തുകാരികളുടെ നിരയില്‍ നന്ദിതയുടെ പേരും ചേര്‍ക്കപ്പെട്ടു. ഏറെ പ്രിയപ്പെട്ട കവിത തന്നെയാണ് തന്റെ വിഷാദത്തിന് ചിറക് നല്‍കാന്‍ ആ ചിത്രശലഭം തിരഞ്ഞെടുത്തതും. അല്ലങ്കിൽ ഒരുപക്ഷേ, കവിതയുടെ മായാ ലോകത്ത് സ്വയം അലിഞ്ഞുതീരാൻ അവൾ കൊതിച്ചിരുന്നേക്കാം.

നന്ദിത തന്റെ കവിതകളിൽ കണ്ടത് മരണത്തിന്റെ വേരുകളായിരുന്നു . 1989-ല്‍ നന്ദിത എഴുതിയ ഒരു കവിത ഇങ്ങനെ;

‘ പുറത്തു നിന്നിഴഞ്ഞെത്തുന്ന അന്തിവെളിച്ചം

എന്തിനെന്നെ വിലക്കുന്നു…

വിദ്വേഷം നിറഞ്ഞ കണ്ണുകള്‍ക്ക് താഴെ

പുഞ്ചിരിക്കുന്ന ചുണ്ടുകളില്ലാത്തൊരു ലോകത്തിലേക്ക്

എനിക്ക് രക്ഷപ്പെടണം

ചുറ്റും അരിച്ചു നടക്കുന്ന പാമ്പുകളേയും

മൂളിപ്പറക്കുന്ന കൊതുകുകളെയും തട്ടിമാറ്റി

ഞാന്‍ യാത്രയാരംഭിക്കട്ടെ…

എന്റേ വേരുകള്‍ തേടി.’

അതീവലളിതമായ ഭാഷയും സങ്കീര്‍ണ്ണമായ ആശയങ്ങളുമാണ് നന്ദിതയുടെ കവിതയെ എത്ര വായിച്ചാലും മതിവരാത്ത ഒന്നായിത്തീര്‍ക്കുന്നത്. എന്തു കൊണ്ടാണ് നന്ദിത മരണമെന്ന ലോകത്തെ സ്വപ്നം കണ്ടിരുന്നുവെന്നത് ഇപ്പോഴും വ്യക്തമല്ല. ഈ ലോകത്തെ ഒരു തടവറയായാണോ നന്ദിത കണ്ടിരുന്നത്? തന്റെ ചിന്തകളുടെ തടവുകാരിയായിരുന്നു നന്ദിത.

‘ നിന്റെ പുഞ്ചിരിയില്‍ എന്റെ കണ്ണീരുറയുന്നതും

നിന്റെ നിര്‍വ്വികാരതയില്‍ ഞാന്‍ തളരുന്നതും

എന്റ് അറിവോടു കൂടിത്തന്നെയായിരുന്നു.

എനിക്ക് രക്ഷപ്പെടണമെന്നുണ്ടായിരുന്നു

പക്ഷേ…

ഞാന്‍ തടവുകാരിയായിരുന്നു

എന്റെ ചിന്തകളുടെ;’ -(1989)

കോഴിക്കോട് ഫാറൂക്ക് കോളേജില്‍ പഠിക്കുന്ന സമയത്ത് ജന്മദിനത്തില്‍ തന്റെ സ്വകാര്യ ഡയറിയില്‍ നന്ദിത കുറിച്ചിട്ട വരികള്‍ ഇങ്ങനെയായിരുന്നു ;

‘എന്റെ ജന്മദിനം എന്നെ അസ്വസ്ഥയാക്കുന്നു

അന്ന്…ഇളം നീല വരകളുളള വെളുത്ത കടലാസ്സില്‍

നിന്റെ ചിന്തകള്‍ പോറി വരച്ച്

എനിക്ക് നീ ജന്മസമ്മാനം തന്നു.

തീയായിരുന്നു നിന്റെ തൂലികത്തുമ്പില്‍ എന്നെ ഒരുക്കാന്‍ പോന്നവ

അന്ന്, തെളിച്ചമുളള പകലും

നിലാവുളള രാത്രിയുമായിരുന്നു.

ഇന്ന് സൂര്യന്‍ കെട്ടുപോവുകയും

നക്ഷത്രങ്ങള്‍ മങ്ങി പോവുകയും ചെയ്യുന്നു

കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും

അനിയന്റെ ആശംസകള്‍ക്കും

അമ്മ വിളമ്പിയ പാല്‍ പായസത്തിനുമിടയ്ക്ക്

ഞാന്‍ തിരഞ്ഞത്

നിന്റെ തൂലികയ്ക്ക് വേണ്ടിയായിരുന്നു

നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക.

ഒടുവില്‍ പഴയപുസ്തകക്കെട്ടുകള്‍ക്കിടയ്ക്കു നിന്ന്

ഞാനാ തൂലിക കണ്ടെടുത്തപ്പോള്‍

അതിന്റെ തുമ്പിലെ അഗ്നി

കെട്ടുപോയിരുന്നു’ – (1988).

ഇംഗ്ലീഷിലും മലയാളത്തിലുമായിരുന്നു നന്ദിത കവിതകൾ എഴുതിയിരുന്നത്. മരണശേഷം കണ്ടെടുത്ത ഡയറിക്കുറിപ്പില്‍ രേഖപ്പെടുത്തിയതനുസരിച്ച് 1987-ലാണ് നന്ദിത ഇംഗ്ലീഷില്‍ ആദ്യത്തെ കവിതയെഴുതിയത്.

‘the touch of affection

the aching need of what i sought

leaves me out of all the fairs

my mask, too fine and serene,

my smile ugly, words worthless,

the massk is torn to pieces.

still i wear a self-conscious laugh

facing the world out of its beauty

to frown with disdain’ -( 1987)

ഇന്ന്, വയനാട്ടിലെ മടക്കിമലയിലെ വീടിനരികില്‍, അമ്മ നട്ടുവളർത്തിയ പവിഴമല്ലിയുടെയും, പാരിജാതത്തിന്റെയും തണലില്‍ നന്ദിത ഉറങ്ങുകയാണ്. എന്നും തിളങ്ങിയിരുന്ന ആ കണ്ണുകള്‍ അടച്ച്. പതിയെ വീശുന്ന കാറ്റിനും, അതില്‍ താഴെ പതിക്കുന്ന പൂക്കള്‍ക്കും ചോദിക്കാനുളളത് ഇത്ര മാത്രം, എന്തിനായിരുന്നു ചിത്രശലഭമേ നീ ഇത്രയും നേരത്തെ പോയത് !

ലേഖകൻ, അനിൽ ജോസഫ് രാമപുരം, അയർലൻഡിലെ, കിൽക്കനിയിൽ, ഭാര്യയും, മോളുമായി, താമസിക്കുന്നു.

 

ന്യൂസ് ഡെസ്‌ക്. മലയാളം യുക.

ഭര്‍ത്താവ് ഭാര്യാ ബന്ധം എന്നു പറഞ്ഞാല്‍ ഭര്‍ത്താവ് ശിരസ്സാണ്. ഭാര്യ പിടലിയാണ്. പക്ഷേ കല്യണം കഴിച്ചു കഴിഞ്ഞാല്‍ പിടലി എങ്ങനെ തിരിയുന്നുവോ അതുപോലെയേ തലയ്ക്ക് പോകുവാന്‍ പറ്റത്തുള്ളൂ..
ഒരു ഭര്‍ത്താവ് പറഞ്ഞു വീട്ടിലെ എന്തു കാര്യവും എന്റെ ഭാര്യ തീരുമാനിക്കും. പക്ഷേ അവസാന വാക്ക് എന്റെതാണ്. എന്താണ് അവസാന വാക്ക്??
അവള്‍ എന്തു പറഞ്ഞാലും
അത് അങ്ങനെ തന്നെയാവട്ടെ !!

അറുപതുകളാകുമ്പോള്‍ ആണുങ്ങള്‍ ചൊറിഞ്ഞ വര്‍ത്തമാനങ്ങള്‍ പറയാന്‍ തുടങ്ങും..
എഴുപത് എമ്പത് ആകുമ്പോള്‍ വെറുതേ ചിരിക്കാന്‍ തുടങ്ങും.
കാരണം നമ്മള്‍ പറഞ്ഞാല്‍ ആരും കേള്‍ക്കില്ല. പിന്നെ വെറുതെ ചിരിക്കുക..
ഫാ. പുത്തന്പുരയ്ക്കല്‍ പറഞ്ഞത് മലയാളം യുകെ പ്രസിദ്ധീകരിക്കുന്നു.

ഫാ. പുത്തന്‍പുരയുടെ വാക്കുകള്‍ കേള്‍ക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

 

 

അനു ജോണ്‍.
ആയിരത്തി തൊള്ളായിരത്തി എഴുപത്തൊമ്പതില്‍ പുറത്തിറങ്ങിയ മന്‍സില്‍ (MANZIL) എന്ന ഹിന്ദി ചിത്രത്തില്‍ R D ബുര്‍മാന്റെ സംഗീത സംവിധാനത്തില്‍ ലതാ മങ്കേഷ്‌കര്‍ പാടിയ റിം ജിം ഗിരേ സാവന്‍ സുനക് സുനക്… എന്നു തുടങ്ങുന്ന മനോഹരഗാനം അതിരംമ്പുഴയുടെ പശ്ചാത്തലത്തില്‍
ക്രിസ്തീയ ഭക്തിഗാന ശാഖയിലെ സഞ്ജീവ സാന്നിധ്യമായ ദീപാ ബിനുവിന്റെ ശബ്ദത്തില്‍ പുനര്‍ജ്ജനിച്ചിരിക്കുകയാണ്. മുപ്പത്തഞ്ച് വര്‍ഷത്തിലധികമായി ക്രിസ്ത്രീയ ഭക്തിഗാന രംഗത്ത് പ്രവര്‍ത്തിക്കുന്ന ദീപ പാടിയ ഗാനം സോഷ്യല്‍ മീഡിയയില്‍ ആയിരങ്ങളാണ് ഇതിനോടകം കണ്ടു കഴിഞ്ഞത്. മനോഹരമായ രീതിയില്‍ കീബോഡില്‍ ചിട്ടപ്പെടുത്തി ഈ ഗാനം പാടാന്‍ ദീപയെ സഹായിച്ചത് ഭര്‍ത്താവും കീബോഡ് പ്രോഗ്രാമറുമായ ബിനു മാതിരംമ്പുഴയാണ്.

കോട്ടയം ജില്ലയിലെ അതിരംമ്പുഴയിലാണ് ദീപയുടെ വീട്. ചെറുപ്പം മുതലേ സംഗീതത്തോട് വലിയ താല്പര്യമായിരുന്നു. സണ്‍ഡേ സ്‌ക്കൂള്‍ കലാമത്സരങ്ങളിലെ സ്ഥിരം വിജയി ആയിരുന്നു. രൂപതാടിസ്ഥാന മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. ഇതോടൊപ്പം കര്‍ണ്ണാട്ടിക്ക് സംഗീതവും പഠിക്കുവാന്‍ തുടങ്ങി. ചെറുപ്രായത്തില്‍ തന്നെ ധാരാളം സ്റ്റേജ് പ്രോഗ്രാമുകളുടെ തിരക്ക് ദീപയ്ക്കുണ്ടായിരുന്നു.
ചര്‍ച്ച് ക്വയറിലാണ് പാടി തുടങ്ങിയത്. പിന്നീട് ഗാനമേളകളില്‍ പാടുവാന്‍ അവസരം ലഭിച്ചു. മംഗളം ഓര്‍ക്കസ്ട്രയിലായിരുന്നു തുടക്കം. പിന്നീട് കൊച്ചിന്‍ കലാഭവന്‍, എയ്ഞ്ചല്‍ വോയ്‌സ് മൂവാറ്റുപുഴ എന്നീ ട്രൂപ്പുകളിലും പാടി. പ്രധാനമായും എയ്ഞ്ചല്‍ വോയ്‌സിലായിരുന്നു. ഏഴ് വര്‍ഷം പാടി. ഈ കാലയളവിലാണ് അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമൊക്കെ പ്രോഗ്രാം ചെയ്യുവാനുള്ള അവസരം ഉണ്ടായത്. ഇപ്പോള്‍ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ പാടുന്നു. സുറിയാനി കുര്‍ബാനകളില്‍ കഴിഞ്ഞ പതിനൊന്നു വര്‍ഷമായി പാടുന്നുണ്ട്. സുറിയാനി ഭാഷയിലെ ഗാനങ്ങള്‍ പഠിക്കുവാനും പാടുവാനും സാധിക്കുന്നത് ചുരുക്കം ചിലര്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. കൂടാതെ, ചങ്ങനാശ്ശേരി അതിരൂപതയിലെ തിരുപ്പട്ട ശുശ്രൂഷകള്‍ക്ക് കഴിഞ്ഞ മുപ്പത് വര്‍ഷമായി ദീപ പാടിക്കൊണ്ടിരിക്കുന്നു. സ്‌ക്കൂള്‍ കാലഘട്ടം മുതല്‍ തുടങ്ങിതാണിത്. ഒരു പാട് വൈദീകരുടെ തിരുപ്പട്ട ശുശ്രൂഷകള്‍ക്ക് പാടുവാന്‍ സാധിച്ചിട്ടുള്ളത് ജീവിതത്തില്‍ അതൊരനുഗ്രഹമായി കാണുന്നു. ക്രിസ്തീയ ഭക്തിഗാനങ്ങളോടാണ് ദീപയ്‌ക്കെന്നും താല്പര്യം. കാസറ്റിലും CD യിലുമായി നൂറിലേറെ ഗാനങ്ങള്‍ ഇതിനോടകം പാടിയിട്ടുണ്ട്. ക്രൂശിതനീശോയേ.., ഈശോയെ കൈക്കൊള്ളാനണയാം, കൃപയുടെ നിറകുടമേ.. എന്ന് തുടങ്ങുന്ന ഗാനങ്ങള്‍ പ്രസിദ്ധമാണ്. ‘അകലാത്ത സ്‌നേഹിതന്‍’ എന്ന ആല്‍ബം സൂപ്പര്‍ ഹിറ്റായിരുന്നു.

 

 

 

 

 

 

 

ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത

കർത്താവിൽ വാത്സല്യള്ളവരെ,

മലയാളം യുകെയിലൂടെ ‘ നിങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട് . വളരെയധികം വ്യത്യസ്തമാർന്ന ഒരു സാഹചര്യത്തിലാണ് നാം ക്രിസ്തുമസ് ആഘോഷിക്കുവാൻ ഒരുങ്ങുന്നത്. ആശങ്കയുടെയും നിരാശയുടെയുമൊക്കെ കാലഘട്ടമാണിതെങ്കിലും ആദ്യ ക്രിസ്തുമസ് സ്നേഹത്തിൻറെ വസന്തവും പ്രത്യാശയുടെ പൂക്കാലവുമായിരുന്നു.ഇരുൾ മൂടിയ ജീവിതങ്ങളെ പ്രകാശപൂരിതമാക്കുവാൻ വെളിച്ചമായി പെയ്തിറങ്ങിയതാണ് ക്രിസ്തുവിൻറെ ജനനം . ഏതു പ്രതിസന്ധിയിലും ക്രിസ്തുമസിൻ്റെ പ്രഭ നഷ്ടപ്പെടുന്നില്ല; ദൈവസ്നേഹത്തിൻറെ ആവിഷ്കാരമാണ് ക്രിസ്തുവിൻറെ ജനനം. പ്രതിസന്ധികൾ എന്നും ലോകയാഥാർത്ഥ്യമാണ്. എങ്കിലും ലോകത്തോടുള്ള ദൈവത്തിൻറെ കരുണ ഒരിക്കലും അസ്തമിക്കുന്നില്ല. പ്രതിസന്ധികളിൽ ദൈവീക ഇടപെടലുകൾക്കായുള്ള തുറവിയാണ് എന്നും ആവശ്യമായിരിക്കുന്നത്. ലോകത്തെ ചേർത്തുപിടിക്കുന്ന ദൈവ സ്നേഹത്തിൻറെ കൈവഴികൾ ആകുവാൻ ക്രിസ്തുമസ് എന്നും നമ്മെ ആഹ്വാനം ചെയ്യുന്നുണ്ട് . ഏത് പ്രതിസന്ധികളിലും ‘ഭയപ്പെടേണ്ട’ എന്നതും ക്രിസ്തുമസ് നമ്മെ ഓർമ്മിപ്പിക്കുന്നു . ക്രിസ്തുമസ് ഒരു ‘giving’ ൻ്റെ ആഘോഷമാണ് ; ‘getting’ ൻ്റെ ആഘോഷമല്ല. കരുത്തിൻ്റെ ലോകത്തിൽ കരുതലിൻ്റെ വക്താക്കളാകുവാനാണ് ക്രിസ്തുമസ് നമ്മെ ക്ഷണിക്കുന്നത് . തള്ളപ്പെട്ടവരെയും തഴയപ്പെട്ടവരെയും തേടിവന്ന് ചേർത്തുപിടിക്കുന്ന ദൈവം ഉണ്ട് എന്നത് ക്രിസ്തുമസ് ഓർമപ്പെടുത്തുന്നുണ്ട്. ‘മനുഷ്യനാകുക’ എന്നതാണ് ക്രിസ്തുമസ് നമ്മെ ഓർമ്മിപ്പിക്കുന്ന മറ്റൊരു സന്ദേശം. ദൈവം മനുഷ്യനായി ജഡം ധരിച്ചു എന്നത് അതാണ് വെളിവാക്കുന്നത് . ആന്തരികസത്തയിലും ഉണ്മയിലുമാണ് ഒരാൾ മനുഷ്യനാകേണ്ടത്; വേഷത്തിലും ആകാരത്തിലും മാത്രമല്ല.

2020 ലെ ക്രിസ്തുമസ് അടച്ചിട്ട മുറികളിൽ നിവർത്തി ആകേണ്ട ഒരാഘോഷമല്ല; മറിച്ച് ഈ ലോകത്തോടുള്ള ദൈവീക കരുണയുടെയും കൃപയുടെയും ഇടപെടലിൽ നാമോരോരുത്തരുടെയും പങ്കാളിത്തം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുമ്പോൾ മാത്രമേ ക്രിസ്തുമസ് ഇന്ന് യാഥാർത്ഥ്യമാകുകയുള്ളു. നമ്മുടെ ജീവന ഇടങ്ങളിൽ ക്രിസ്തുവിനെ കണ്ടെത്തി അവിടെ ക്രിസ്തുവിനെ യാഥാർത്ഥ്യമാക്കണം. അങ്ങനെ ഒരു യഥാർത്ഥ ക്രിസ്തുമസ് നമുക്കിടയിൽ ഉണ്ടാകട്ടെ. ഏവർക്കും സന്തോഷകരമായ ക്രിസ്തുമസും അനുഗ്രഹപൂർണ്ണമായ പുതുവർഷവും ആശംസിക്കുന്നു.

 

ഷിബു മാത്യൂ
ന്യൂസ് ഡെസ്‌ക് മലയാളം യുകെ
സംഗീത ലോകത്തെ ഒരു പറ്റം കലാകാരന്മാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഷിക്കാഗൊ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പാണ് യൂണിഫോം മ്യൂസിക് ആന്റ് ബാന്റ് ഇന്റര്‍നാഷണല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സംഗീതത്തെ ഇഷ്ടപ്പെടുന്ന നിരവധിയാളുകള്‍ ഈ ഗ്രൂപ്പില്‍ അംഗങ്ങളായി ഉണ്ട്. അമേരിക്കയിലെ ഷിക്കാഗോയില്‍ നിന്നും ബിനോയ് തോമസ്, കുവൈറ്റില്‍ നിന്നും ജേക്കബ് തമ്പി, ദുബൈയില്‍ നിന്നും ബിന്ദു സാബു എന്നിവരാണ് ഈ ഗ്രൂപ്പിന്റെ അമരക്കാര്‍. അവിശ്വസനീയമായ കഴിവുകള്‍ ഉണ്ടായിട്ടും അതവതരിപ്പിക്കാന്‍ അവസരം ലഭിക്കാതെ പോകുന്നവരെ പ്രോത്സാഹിപ്പിക്കുക, അവര്‍ക്ക്അനുയോജ്യമായ പ്ലാറ്റ്‌ഫോം ഒരുക്കുക എന്ന ലക്ഷ്യമാണ് ഈ ഗ്രൂപ്പിനുള്ളതെന്ന് ഗ്രൂപ്പിന്റെ അഡ്മിനായ ബിനോയ് തോമസ് പറഞ്ഞു. സംവിധായകരായ സിദ്ധിക്, രാജസേനന്‍, മധുപാല്‍ തുടങ്ങിയ മലയാള ചലച്ചിത്ര ലോകത്തെ പല പ്രമുഖരും ഈ ഗ്രൂപ്പിലുണ്ട്. അതു കൊണ്ട് തന്നെ കഴിവുള്ള കലാകാരന്മാര്‍ക്ക് സിനിമാലോകത്ത് നല്ല അവസരങ്ങള്‍ ലഭിക്കാനുള്ള സാധ്യതകളേറെയെന്നും ബിനോയ് പറഞ്ഞു.

യുകെയില്‍ നിന്നും ഹരീഷ് പാലാ, ഡോ. ഫഗദ് മുഹമ്മദ്, ജിയാ മോള്‍, ജോണ്‍സണ്‍, സന്തോഷ് നമ്പ്യാരുള്‍പ്പെടെ ഇരുപതോളം ഗായകരും ഇവരെ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിന് ഗായകരും ഈ ഗ്രൂപ്പിലുണ്ട്.

ബിനോയ് തോമസ്‌

ജേക്കബ് തമ്പി

ബിന്ദു സാബു

 

 

 

 

 

 

കഴിഞ്ഞ ഓണക്കാലത്ത് യൂണിഫോം മ്യൂസിക് ആന്റ് ബാന്റ് സംഗീത മത്സരം 2020 എന്ന പേരില്‍ ഒരു സംഗീത മത്സരം സംഘടിപ്പിച്ചിരുന്നു. ലോകത്തിനെ പല ഭാഗങ്ങളില്‍ നിന്നായി നൂറ് കണക്കിന് ഗായകര്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. അത്യധികം ആവേശകരമായ മത്സരത്തിനൊടുവില്‍ കേരളത്തില്‍ നിന്നും എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര സ്വദേശിനിയായ രമ്യാ ലിംസണ്‍ മികച്ച ഗായികയായി തെരെഞ്ഞെടുക്കപ്പെട്ടു.


സരസ്വതി ശങ്കര്‍, ലൗലി ജനാര്‍ദ്ദനന്‍, സജീവ് മംഗലത്ത്, ഹരീഷ് മണി, ഓമനക്കുട്ടന്‍, അലക്‌സാണ്ടര്‍ എന്നിവര്‍ അടങ്ങിയ പാനലാണ് വിധി നിര്‍ണ്ണയം നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് പുത്തന്‍വേലിക്കര കുരിശിങ്കല്‍ ലൂര്‍ദ്ദ് മാതാ പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് വി. ഡി. സതീശന്‍ MLA അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു. കുരിശിങ്കല്‍ ലൂര്‍ദ് മാതാ പള്ളി വികാരി ഫാ. നോയല്‍ കുരിശിങ്കല്‍ ക്യാഷ് അവാര്‍ഡും പഞ്ചായത്ത് പ്രസിഡന്റ് പി. വി. ലാജു സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. സംഗീത ലോകത്ത് മികച്ച സംഭാവനകള്‍ നല്‍കിയ സാബു വാരാപ്പുഴയേയും ചടങ്ങില്‍ ആദരിച്ചു. പുത്തന്‍വേലിക്കരയിലെ കലാസാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ അനുമോദനവും മില്‍മ മുന്‍ ചെയര്‍മാന്‍ എം ഡി ജയന്‍ രമ്യയ്ക്കും വി ഡി സതീശന്‍ MLA അന്‍സന്‍ കുറുമ്പത്തുരുത്തിനും സമ്മാനിച്ചു. യൂണിഫോം മ്യൂസിക് ആന്റ് ബാന്റിന്റെ പ്രതിനിധി ബിനോയ് കിഴക്കേടത്ത് സംസ്‌കൃതി പുത്തന്‍വേലിക്കര കോര്‍ഡിനേറ്റര്‍ രജ്ഞിത് മാത്യൂ, എബ്രാഹം മാമ്മന്‍ എന്നിവര്‍ പങ്കെടുത്തു.

ഷിബു മാത്യൂ
ഒക്ടോബര്‍ മാസം പരിശുദ്ധ അമ്മയോടുള്ള ആദരവ് സൂചകമായി ജപമാല മാസമായി ക്രൈസ്തവര്‍ ആചരിക്കുന്നു. പരിശുദ്ധ അമ്മയെ ഓര്‍ക്കുമ്പോള്‍ ഓരോ മലയാളിയുടെ മനസ്സിലും ഓടിയെത്തുന്നത് നന്മ നേരുമമ്മ.. വീണ്ണിന്‍ രാജകന്യ… എന്നു തുടങ്ങുന്ന ഗാനമാണ്. ഇതിന് പുറമേ നൂറ് കണക്കിന് ഗാനങ്ങള്‍ മലയാളത്തില്‍ വേറെയുമുണ്ട്. മലയാളത്തിലെ പ്രശസ്തരായ ഗായകര്‍ പാടിയ മരിയഭക്തി ഗാനങ്ങളില്‍ ഏറ്റവും സുന്ദരമായ മുപ്പത്തൊന്നു ഗാനങ്ങള്‍ തിരഞ്ഞെടുത്ത് ജപമാല മാസത്തില്‍ സ്വന്തം ശബ്ദത്തില്‍ പാടിയിരിക്കുകയാണ് യുകെയിലെ നോര്‍ത്തലേര്‍ട്ടണില്‍ താമസിക്കുന്ന മാത്യൂ ജോണ്‍ കണ്ടംകുളങ്ങര. ഒക്ടോബര്‍ ഒന്നുമുതല്‍ മുപ്പത്തൊന്നു വരെയുള്ള ദിവസങ്ങളില്‍ ദിവസവും ഓരോ ഗാനം പാടി റിക്കോര്‍ഡ് ചെയ്ത് യൂ റ്റിയൂബ് ചാനലിലൂടെ പബ്‌ളീഷ് ചെയ്യുകയായിരുന്നു. എല്ലാവരും എല്ലാത്തിനും ഓണ്‍ലൈനിനെ ആശ്രയിക്കുന്ന ഇക്കാലത്ത് പരിശുദ്ധ അമ്മയെ സ്തുതിക്കുന്ന മനോഹരമായ ഈ ഗാനങ്ങള്‍ മലയാളികളുടെ പ്രാര്‍ത്ഥനാമുറികളില്‍ എത്തിക്കാന്‍ കഴിഞ്ഞത് ഒരു അനുഗ്രഹമായി കാണുന്നു. ജപമാല മാസത്തില്‍ മലയാളികളുടെ വീടുകളില്‍ ദിവസവും ചൊല്ലുന്ന ജപമാലയോടൊപ്പം പാടി പ്രാര്‍ത്ഥിക്കാനുള്ള ഒരവസരം കൂടിയാണ് ഈ ഗാനങ്ങളെന്ന് മാത്യൂ പറയുന്നു.

പാരമ്പര്യമായി കിട്ടിയ കഴിവുകളോ, ശാസ്ത്രീയമായ പഠനങ്ങളോ ഒന്നും മാത്യൂവിനില്ല. ഇടവക ദേവാലയമായ ആലപ്പുഴ ജില്ലയിലെ കിഴക്കുംമുറി സെന്റ് തോമസ് ദേവാലയത്തിലെ അല്‍ത്താരയില്‍ വിശുദ്ധ കുര്‍ബാനയില്‍ കൂട്ടുകാരാടൊപ്പം പാടിയ പരിചയം മാത്രമേ സംഗീത ലോകത്ത് മാത്യുവിന് സ്വന്തമായി ഉള്ളൂ. 2004ല്‍ യുകെയില്‍ എത്തിയതോടെ അതും ഭാഗീകമായി നിലച്ചു. മലയാളികള്‍ യുകെയിലേയ്ക്ക് എത്താന്‍ തുടങ്ങിയതിന്റെ ആദ്യ നാളുകളില്‍ മലയാളത്തിലുള്ള കുര്‍ബാനകളും ശുശ്രൂഷകളും മറ്റും നന്നേ കുറവായിരുന്നു. 2010 ന് ശേഷമാണ് അതിനൊരു മാറ്റമുണ്ടായത്. 2013 ല്‍ ബഹു. പനയ്ക്കല്‍ അച്ചന്റെ നേതൃത്വത്തില്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രം ഡാര്‍ലിംഗ്ടണില്‍ ആരംഭിച്ചപ്പോള്‍ അവിടുത്തെ ആത്മീയ ശുശ്രൂഷകളില്‍ ഗാനങ്ങള്‍ ആലപിക്കാനവസരമൊരുങ്ങി. തുടര്‍ന്നങ്ങോട്ട് യുകെയില്‍ നടന്ന ഒട്ടുമിക്ക ധ്യാനങ്ങളിലും ഗാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

തികഞ്ഞ ഒരു മരിയഭക്തനാണ് മാത്യൂ. ജീവിതത്തില്‍ പല വിധത്തിലുള്ള രോഗങ്ങളും പിടിപെട്ടിരുന്നു. ഏറ്റവും ഒടുവില്‍ കൊറോണയുടെ പിടിയിലും അകപ്പെട്ടു. ആഴ്ച്ചകളോളം അത്യാഹിത വിഭാഗത്തിന്റെ പരിചരണത്തിലായിരുന്നു. മരണത്തെ മുഖാമുഖം കണ്ടയാളാണ് ഞാന്‍. അപ്പോഴൊക്കെ ആശ്വാസമായത് പരിശുദ്ധ അമ്മയുടെ അനുഗ്രഹമാണെന്ന് മാത്യൂ പറയുന്നു. അതില്‍ നിന്ന് ഉള്‍ക്കൊണ്ട പ്രചോദനമാണ് മരിയഭക്തി വളര്‍ത്തുക എന്ന ലക്ഷ്യത്തില്‍ എത്തിച്ചത്. മുപ്പത്തൊന്നു ദിവസങ്ങളിലായി പാടിയ മാതാവിന്റെ ഗാനങ്ങളെല്ലാം മലയാളികള്‍ക്ക് സുപരിചിതമാണ്. ഈ ഗാനങ്ങളുടെ റിക്കോര്‍ഡിംഗും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് മാത്യൂ തന്നെയാണ്. വളരെ പരിമിതമായ സൗകര്യങ്ങളിലാണ് ഇതെല്ലാം പൂര്‍ത്തിയാക്കിയത്. ഈ സംരംഭത്തിന് എല്ലാ പ്രോത്സാഹനവും ചെയ്തത് ഫാ.ജോസ് അന്തിയകുളമാണ്. പരിശുദ്ധ അമ്മയോടുള്ള ഒരു നിയോഗമായി ഈ സംരംഭത്തിനെ കാണുന്നു. മരിയഭക്തി പുതുതലമുറയിലും വളര്‍ത്തുന്നതില്‍ സഭയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യം മാത്രമേ ഇതിനുള്ളൂവെന്ന് മാത്യൂ പറയുന്നു. യുകെയിലെ നോര്‍ത്തലേര്‍ട്ടണിലാണ് മാത്യുവും കുടുംബവും താമസിക്കുന്നത്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയാണ് ജന്മദേശം. ഭാര്യ ജോളി മാത്യൂ, ഡിയോസ, ഡാനിയേല്‍ എന്നിവര്‍ മക്കളാണ്.

ജപമാല നാളില്‍ മാത്യൂ ആലപിച്ച മുപ്പത്തിയൊന്ന് ഗാനങ്ങള്‍ കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

റോയി ജോസ്

ന്യൂസ് ഡെസ്‌ക്. മലയാളം യുകെ
രാമപുരം. പാടശേഖരങ്ങള്‍ കരഭൂമിയായി മാറി കൊണ്ടിരിക്കുന്ന കാലത്ത് ഉള്‍നാടന്‍ പാടശേഖരങ്ങള്‍ക്ക് മാതൃകയാകുന്നു കോട്ടയം ജില്ലയിലെ രാമപുരം. സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ നെല്‍കൃഷി പ്രോത്സാഹനത്തിനായി നടപ്പിലാക്കുന്ന പുതിയ പദ്ധതികളാണ് രാമപുരം പഞ്ചായത്ത് നടപ്പിലാക്കുന്നത്. വെള്ളിലാപ്പിളളി, പാലവേലി, അമനകര, കൊണ്ടാട്, മേതിരി, കിഴതിരി എന്നീ പാടശേഖരങ്ങളാണ് രാമപുരം പഞ്ചായത്തിലുള്ളത്.

അമനകര പാടശേഖരത്ത് സര്‍വകലാശാല മുന്‍ വോളീബോള്‍ താരം റോയി ജോസ് വാലുമ്മേലിന്റെ നേതൃത്വത്തില്‍ നിരവധി കര്‍ഷകരാണ് കൃഷിയിറക്കുന്നത്. കൃഷി നിലനില്‌ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ് എന്ന തിരിച്ചറിവോടെയാണ് റോയി കാര്‍ഷിക മേഖലയിലേയ്ക്ക് ഇറങ്ങി തിരിച്ചത്. 1990 1992 കാലഘട്ടങ്ങളില്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിക്ക് വേണ്ടി ജേഴ്‌സിയണിഞ്ഞു. കൂടാതെ ജില്ലാതല മത്സരങ്ങളിലും നിരവധി തവണ ജേതാവായി. കളിയോടൊപ്പം കാര്‍ഷികവും എന്നത് ചെറുപ്പം മുതലേ റോയിയുടെ വികാരമായിരുന്നു. അതിന്റെ ഭാഗമാണ് നെല്‍കൃഷിയിലേയ്ക്കുള്ള റോയിയുടെ തിരിച്ച് വരവ്.

കൃഷിക്ക് വേണ്ടി മാത്രമായി നാല്‍പ്പത് ലക്ഷത്തിലേറെ രൂപയാണ് ഇക്കുറി പഞ്ചായത്ത് നീക്കിവെച്ചിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബൈജു പുതിയിടത്തു ചാലില്‍ പറഞ്ഞു. പതിനഞ്ച് ഹെക്ടര്‍ സ്ഥലത്തായിരുന്നു ഇതുവരെ കൃഷി ചെയ്തിരുന്നത്. പുതിയ പദ്ധതിയനുസരിച്ച് 40 ഹെക്ടര്‍ സ്ഥലത്താണ് ഇക്കുറി കൃഷിയിറക്കുന്നത്.
പത്ത് ഹെക്ടറില്‍ താഴെ പാടശേഖരങ്ങള്‍ ഇപ്പോഴും കൃഷിയിറക്കാതെ പഞ്ചായത്തിലുണ്ട്. ഉടമകള്‍ വിദേശത്തായതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അതിനും പരിഹാരം കാണുവാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കൃഷി ഓഫീസര്‍ പ്രജിത പറഞ്ഞു. കൃഷി അസിസ്റ്റന്റുമായ എസ്. നിസാര്‍, അഞ്ചു തോമസ്, കെ. എസ്. നസീര്‍ തുടങ്ങിയവര്‍ കൃഷിയിടം സന്ദര്‍ശിച്ച് കര്‍ഷകര്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കുന്നു. കൃഷിഭവന്റെ കീഴില്‍ ഹരിത സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് സംഘത്തിന്റെ കീഴിലാണ് കൃഷി ചെയ്യുന്നത്.

RECENT POSTS
Copyright © . All rights reserved