ജോജി തോമസ്
ലോകമെമ്പാടുമുള്ള ജനങ്ങൾ കൊറോണാ വൈറസിതിരെയുള്ള യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ ആ പോരാട്ടം മുൻ നിരയിൽ നിന്ന് നയിക്കുന്നത് ആരോഗ്യ പ്രവർത്തകരാണെന്നുള്ള വസ്തുത ആർക്കും നിഷേധിക്കാനാവില്ല. യുകെ ഉൾപ്പെടെ കോവിഡിന്റെ താണ്ഡവം തുടരുന്ന പലരാജ്യങ്ങളിലും നൂറുകണക്കിന് ആരോഗ്യ പ്രവർത്തകർക്കാണ് ജീവൻ നഷ്ടമായത്. എന്നാൽ ഈ ആരോഗ്യ പ്രവർത്തകരുടെ ജീവൻ മരണ പോരാട്ടത്തെ സാമ്പത്തികാനുകൂല്യങ്ങൾ നൽകി പിന്തുണയ്ക്കാൻ ഒരു ഗവൺമെന്റും തയ്യാറാവുന്നില്ല. വികസിത രാജ്യങ്ങളിൽ നേഴ്സുമാർക്ക് ഏറ്റവും കുറവ് പ്രതിഫലം ലഭിക്കുന്നത് ബ്രിട്ടനിലാണ്.കോവിഡ് -19 മൂലം മരണമടയുന്ന ആരോഗ്യ പ്രവർത്തകർക്ക് 60000 പൗണ്ടിന്റെ ഇൻഷുറൻസ് പരിരക്ഷ തന്നെ യുകെയിൽ നിലവിൽ വന്നത് അടുത്തയിടെ വളരെയധികം സമ്മർദ്ദങ്ങൾക്ക് ഒടുവിലാണ്.
എന്നാൽ ബിസിനസ് സ്ഥാപനങ്ങളോടുള്ള ബ്രിട്ടീഷ് ഗവൺമെന്റിന്റെ സമീപനം തികച്ചും വ്യത്യസ്തമാണ്. ലോക് ഡൗൺ മൂലം വീട്ടിലിരിക്കുന്നവർക്ക് 80% വേതനം നൽകാനുള്ള ഗവൺമെന്റ് തീരുമാനം എന്തുകൊണ്ടും പ്രശംസനീയമാണ്. എന്നാൽ സേവന മേഖലയിൽ പ്രവർത്തിക്കുന്ന പല ചെറുകിട സ്ഥാപനങ്ങളും ഇതിന്റെ പേരിൽ വൻ തട്ടിപ്പാണ് നടത്തുന്നത്. അക്കൗണ്ടൻസി ഫേമുകൾ പോലെയുള്ള സർവീസ് മേഖലയിൽ പ്രവർത്തിക്കുന്നവർ തങ്ങളുടെ ജീവനക്കാരെ കൊണ്ട് വീട്ടിലിരുത്തി സാധാരണപോലെ ജോലി എടുപ്പിച്ചിട്ട് ഗവൺമെന്റിനേ കൊണ്ട് ശമ്പളം കൊടുപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഫെബ്രുവരി 28ന് പെയ്റോളിലുള്ള എല്ലാവർക്കും ശമ്പളത്തിന്റെ 80% ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള ആനുകൂല്യമായി ലഭിക്കുമെന്നാണ് നയപ്രഖ്യാപനം. പല ചെറുകിട കമ്പനികളും മൂന്നും നാലും മാസം കഴിഞ്ഞാണ് തങ്ങളുടെ ടാക്സ് റിട്ടേൺ കൊടുക്കുന്നത്. ഈ ആനുകൂല്യത്തിൽ മുൻകാല പ്രാബല്യത്തോടെ പല ചെറുകിട കമ്പനികളുടെയും ഉടമസ്ഥർ അവരുടെ ബന്ധുക്കളെയൊക്കെ പെയ് റോളിൽ കേറ്റി ഗവൺമെന്റ് ആനുകൂല്യങ്ങൾ തട്ടിയെടുക്കാനായിട്ടുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. .
ഇതിനു പുറമേ ചെറുകിട ബിസിനസ് സ്ഥാപനങ്ങൾക്ക് ഗവൺമെന്റ് നൽകുന്ന 10000 പൗണ്ട് ഗ്രാന്റിലും വൻതോതിലുള്ള ധൂർത്ത് നടക്കുന്നുണ്ട്. പത്തോളം ഏഷ്യൻ ഷോപ്പുകൾ നടത്തുന്ന വ്യക്തിക്ക് ഗ്രാന്റായി ലഭിച്ചത് ഒരു ലക്ഷം പൗണ്ടാണ്. ഈ ഷോപ്പുകളൊക്കെയും ലോക് ഡൗൺ കാലത്ത് തുറന്ന് പ്രവർത്തിക്കുകയും സാധാരണപോലെ വരുമാനം ഉണ്ടാക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ലോക ഡൗണിനു മുമ്പുള്ള പാനിക് ബൈയിങ്ങിന്റെ സമയത്ത് മിക്ക ഷോപ്പുകൾക്കും രണ്ടു മൂന്നു മാസത്തെ ബിസിനസ് ഒരുമിച്ച് ലഭിച്ചിരുന്നു. ഇതിനുപുറമേയാണ് അമിതമായ വില വർദ്ധനവിലൂടെ നേടിയെടുത്ത കൊള്ളലാഭം. കൊറോണാ വൈറസിനെതിരെയുള്ള യുദ്ധത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഗവൺമെന്റിനോട് ചോദിക്കാനുള്ളത് കോവിഡ് – 19 മൂലം സാമ്പത്തിക നേട്ടങ്ങൾ മാത്രം ഉണ്ടാക്കിയ ബിസിനസ് സ്ഥാപനങ്ങൾക്ക് ഇത്രയധികം ആനുകൂല്യങ്ങൾ നൽകുമ്പോൾ ജീവൻ പോലും പണയപ്പെടുത്തി ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കായി എന്തു ചെയ്തു എന്നാണ്.
ഷിബു മാത്യൂ
‘ഭാര്യ പറഞ്ഞു. അമ്മയെന്നും അടുക്കളയിലാണെന്ന്’.
അന്യം നിന്നുകൊണ്ടിരിക്കുന്ന കേരളത്തിന്റെ തനതായ രുചികള്‍ മലയാളികളുടെ അടുക്കളയില്‍ വീണ്ടും എത്തിക്കുക എന്ന ആശയവുമായി മലയാളം യുകെ ആരംഭിച്ച ഈ പംക്തി കൈകാര്യം ചെയ്യുന്നത് കേരളത്തിന് പുറത്തുള്ള മലയാളി കുടുംബിനികളാണ്. ആദ്യ എപ്പിസോഡില്‍ തന്നെ വളരെ നല്ല പ്രതികരണമാണ് ഈ പംക്തിക്ക് ലഭിച്ചിരിക്കുന്നത്. ജനശ്രദ്ധയാകര്‍ഷിച്ച ഈ പംക്തിയില്‍ ഇത്തവണയെത്തുന്നത് ബാംഗ്‌ളൂരില്‍ സ്ഥിരതാമസമായ അനു ജോണാണ്. കേരളത്തില്‍ കോട്ടയം ജില്ലയിലെ പ്രസിദ്ധമായ അതിരമ്പുഴയിലാണ് അനുവിന്റെ ജന്മദേശം. വിവാഹിതയായെത്തിയത് കണ്ണൂര്‍ ജില്ലയിലെ കുടിയാന്മലയില്‍. ഭര്‍ത്താവ് സോമി ജേക്കബ്ബ് കമ്പനി സെക്രട്ടറിയായി ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നു. മൂന്നു മക്കള്‍. എലിസബത്ത്, ജേക്കബ്ബ്, ജോണ്‍. മൂവരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.
മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട ഉണക്ക ചെമ്മീന്‍ മുരിങ്ങക്കോലും തക്കാളിക്കയും തേങ്ങയും ഇട്ട് കറി വെച്ച അതി സ്വാദിഷ്ടമായ കറിയാണ് അനുവിന്റെ സ്‌പെഷ്യല്‍. കൃത്രിമ സ്വഭാവമുളള ഒരു ചേരുവകളും ചേര്‍ക്കാതെ പ്രകൃതിയുമായി ഏറ്റവുമികം ബന്ധമുള്ള മണ്‍ചട്ടിയിലാണ് ഇത് ഉണ്ടാക്കുന്നത് എന്നതാണ് ഈ കറിയുടെ ഏറ്റവും വലിയ പ്രത്യേകത.
ഉണക്ക ചെമ്മീന്‍ മുരിങ്ങക്കോല്‍ തക്കാളിക്ക കറി
ചേരുവകള്‍
ഉണക്ക ചെമ്മീന്‍ 60g
വെളിച്ചെണ്ണ. 4 ടേബിള്‍ സ്പൂണ്‍
ചുവന്നുള്ളി 6 എണ്ണം
പച്ചമുളക് 2 എണ്ണം
കറിവേപ്പില ഒരു നുള്ള്
തേങ്ങ ഒരു മുറി (ചിരണ്ടിയത്)
വെളുത്തുള്ളി 3 അല്ലി
വറ്റല്‍മുളക് 3 എണ്ണം
തക്കാളിക്ക 4 എണ്ണം ( അധികം പഴുക്കാത്തത്)
മുരിങ്ങക്കോല്‍ 1 ( കഷണങ്ങളായി മുറിച്ചത് )
മഞ്ഞള്‍പ്പൊടി അര ടീ സ്പൂണ്‍
മുളക് പൊടി ഒരു ടീ സ്പൂണ്‍
പാകം ചെയ്യുന്ന വിധം.
തലയും വാലും നുള്ളിക്കളഞ്ഞ് വൃത്തിയാക്കിയ ഉണക്ക ചെമ്മീന്‍ വെള്ളത്തില്‍ നന്നായി കഴുകി പിഴിഞ്ഞ് മാറ്റി വെയ്ക്കുക.
ചിരണ്ടിയ തേങ്ങ 3 വെളുത്തുള്ളിയും 3 ചുവന്നുള്ളിയും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അരച്ച് മാറ്റിവെയ്ക്കുക.
ചൂടായ മണ്‍ചട്ടിയില്‍ 2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞ് വെച്ചിരിക്കുന്ന മൂന്ന് ചുവന്നുള്ളിയും കറിവേപ്പിലയും പച്ചമുളകും ഇട്ട് വഴറ്റി അതിനുള്ളിലേയ്ക്ക് കഴുകി പിഴിഞ്ഞ് വെച്ചിരിക്കുന്ന ഉണക്ക ചെമ്മീനിട്ട് വീണ്ടും വഴറ്റുക. അതിനുശേഷം നാലായി മുറിച്ച തെക്കാളി, കഷണങ്ങളായി മുറിച്ച മുരിങ്ങക്കോല്‍, മഞ്ഞള്‍പ്പൊടി, മുളക് പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. തുടര്‍ന്ന് ചേരുവകള്‍ക്ക് സമമായി വെള്ളമൊഴിച്ച് ചട്ടി മൂടിവെച്ച് തിളപ്പിക്കുക. നന്നായി തിളച്ചതിനു ശേഷം അരച്ചു വെച്ചിരിക്കുന്ന തേങ്ങയുടെ മിശ്രിതം ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. തിളച്ച് കഴിഞ്ഞതിനു ശേഷം തീ വളരെ ചെറുതായി കുറയ്ക്കുക.
ചൂടായ മറ്റൊരു പാനില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് ചെറിയ കഷണങ്ങളാക്കിയ വറ്റല്‍മുളക്, കറിവേപ്പില, ചുവന്നുള്ളി എന്നിവ ഇട്ട് മൂപ്പിച്ച മിശ്രിതം ചെറിയ തീയിലിരിക്കുന്ന കറിയില്‍ ഒഴിച്ച് നന്നായി ഇളക്കുക. അതിന് ശേഷം തീ അണയ്ക്കുക. അതോടൊപ്പം മണ്‍ചട്ടി പത്ത് മിനിറ്റോളം മൂടിവെയ്ക്കണം. കടുകിന്റെയും കറിവേപ്പിലയുടെയും ഉള്ളിയുടെയും മണമുള്ള പറന്നു പൊങ്ങുന്ന ആവി തണുത്ത് വെള്ളമായി കറിയോട് വീണ്ടും ചേരുമ്പോള്‍ കറിയ്ക്ക് രുചി കൂടും. ചൂട് ചോറിനോടൊപ്പം ചാറ് കറിയായി കഴിച്ചാല്‍ ഇപ്പോള്‍ ഉണ്ണുന്നതിനെക്കാള്‍ ഇരട്ടിചോറ് ഉണ്ണാന്‍ സാധിക്കുമെന്ന് അനു പറയുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളി കുടുംബിനികള്‍ സ്വയം പരീക്ഷിച്ച് ഞങ്ങള്‍ക്കായ്ച്ചുതന്ന നാടന്‍ വിഭവങ്ങളും അത് ഉണ്ടാക്കുന്ന രീതിയുമാണ് മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നത്.
മലയാളം യുകെയുടെ പ്രിയ വായനക്കാര്‍ക്ക് ഈ സംരഭത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ അവസരമൊരുക്കുകയാണ്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.
നാടന്‍ ഭക്ഷണത്തിന്റെ റെസീപ്പികള്‍ നിങ്ങളുടെ ഫോട്ടോ സഹിതം ഞങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുക.
Email [email protected]
ടെൽഫോർഡ്: ഇത് അനുപമ സുരേഷ്… യുകെയിൽ എത്തിയിട്ട് മൂന്ന് മാസം മാത്രം. യുകെ മലയാളികൾക്ക് അഭിമാനമായി ടെൽഫോർഡിലെ പ്രിൻസസ് റോയൽ NHS ആശുപത്രിയിലെ ഹീറോ ആയത് കണ്ണടച്ച് തുറക്കും പോലെ. വന്നിട്ട് വെറും മൂന്നു മാസം മാത്രമായ അനുപമയെ ഹീറോ ആക്കിയത് കൊറോണ വൈറസ് ആണ് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അവിടെയാണ് നാം മലയാളികൾ അഭിമാനം കൊലള്ളേണ്ടത്. ആശുപത്രിയിലെ ഫ്രണ്ട് ലൈൻ വിഭാഗത്തിൽ നിന്നായി ആറു പേരെ തിരഞ്ഞെടുത്തപ്പോൾ നഴ്സസ് വിഭാഗത്തിൽ നിന്ന് ഈ ടെമ്പററി പിൻ നമ്പർ ഉള്ള മലയാളി നഴ്‌സ് അനുപമ എന്ന പത്തനംതിട്ടക്കാരിക്ക് നറുക്ക് വീണു.
2020 ജനുവരി മുപ്പത്തിയൊന്നിന് മാഞ്ചെസ്റ്ററിൽ വിമാനമിറങ്ങിയ അനുപമ… ഒരു സാധാരണ കുടുംബത്തിൽ നിന്നും ഒരുപാട് സ്വപനങ്ങളുമായിട്ടാണ്.. ഒരുപക്ഷേ യുകെയിലെത്തിയ എല്ലാ മലയാളികളെയും പോലെ.. ആദ്യകാലങ്ങളിൽ എത്തിയവർ എവിടെ, എങ്ങനെ എന്ന് തപ്പിത്തടഞ്ഞു എങ്കിൽ ഇപ്പോൾ വരുന്നവർക്ക് ആ ക്ലേശമില്ല. സഹായിക്കാനായി ഒരുപാട് പേർ മലയാളികൾ ഇന്ന് യുകെയിൽ ഉണ്ട്. യുകെയിലെ NHS ന് നഴ്സുമാരെ കേരളത്തിൽ നിന്നുമെത്തിക്കുന്നത് കേരള സർക്കാർ തന്നെ സ്ഥാപിച്ച ODEPC (Overseas Development and Employment Promotion Council) വഴിയാണ്. ഇംഗ്ലീഷ് ഭാഷാ യോഗ്യതകൾ നേടിയ നഴ്സുമാർക്ക് ആണ് ODEPC യുകെയിലേക്ക് അവസരം ഒരുക്കുന്നത്. Clockwise from top left: Estates manager Dave Chan, ward nurse Anupama Suresh, porter Ben Evason, consultant MeiSee Hon, estates worker Derek Jones and cleanliness technician Louise Bleloch
ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട്ന്റെ കേരള സർക്കാർ അംഗീകൃത ഏജൻസിയായ ODEPC വഴി ഇന്റർവ്യൂ നേരിട്ടത് സ്കൈപ് വഴി. സർക്കാരിന്റെ കീഴിലുള്ള പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രിയിലെ നഴ്‌സായിരുന്ന അനുപമ കേരള സർക്കാർ നിയമപ്രകാരം അഞ്ച് വർഷത്തെ അവധിയും നേടി, വേണ്ട പേപ്പർ വർക്ക് ഒക്കെ നടത്തി യുകെയിലേക്ക്. അനുപമക്കൊപ്പം റോയൽ ഷൂസ്‌ബറി & ടെൽഫോർഡ് ട്രസ്റ്റുകളിലേക്ക് എത്തിച്ചേർന്നത് 22 മലയാളികൾ. കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നും ഉള്ളവർ.
പതിവുപോലെ ക്ലാസുകൾ എല്ലാം നടക്കുന്നു. ഏപ്രിൽ മാസം പരീക്ഷ എഴുതുവാനുള്ള തിയതിയും ലഭിച്ചിരിക്കെ ആണ് ആ വാർത്ത അനുപമയുടെയും കൂട്ടുകാരുടെയും ചെവിയിൽ എത്തുന്നത്… കൊറോണ വൈറസിന്റെ വ്യാപനം മൂലം നോർത്തേൺ അയർലണ്ടിലെ പരീക്ഷ കേന്ദ്രത്തിൽ നടക്കേണ്ടിയിരുന്ന പരീക്ഷ മാറ്റി വച്ചിരിക്കുന്നു. ഒരു നഴ്‌സായി NHS സിൽ കയറാൻ വേണ്ടുന്ന പരീക്ഷയാണ് കൊറോണ എന്ന ഭീകരൻ കശക്കിയെറിഞ്ഞത്. കോഴ്‌സിന് ആനുപാതികമായ ക്ലിനിക്കൽ പരിശീലനം ഈ കാലയളവിൽ.
കൊറോണയുടെ വ്യാപനം വർദ്ധിക്കുകയും മരണ സംഖ്യ റോക്കറ്റ് പോലെ കുതിച്ചുയരുന്ന സമയം. പുതിയ ആശുപത്രികൾ പണിതുടങ്ങുന്നു. നഴ്സുമാരുടെ കുറവ് തിരിച്ചറിഞ്ഞ NMC… ഒരു സുപ്രഭാതത്തിൽ ഇത്തരത്തിൽ ട്രൈനിങ്ങിൽ ഉള്ള എല്ലാ നഴ്സുമാർക്കും ഇമെയിൽ ലഭിക്കുന്നു. നിങ്ങൾക്ക് പൂർണ്ണ സമ്മതമാണെങ്കിൽ ടെംമ്പററി പിൻ നമ്പർ താരമെന്നുള്ള അറിയിപ്പ്. ഒരേ ഒരു കണ്ടീഷൻ മാത്രം… പിടിവിട്ട് ഉയരുന്ന രോഗികളുടെ എണ്ണം.. പുതിയ ആശുപത്രികൾ… 99 ശതമാനവും നിങ്ങൾ പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്തു തന്നെ.. എന്നാൽ പുതിയ ആശുപത്രികളിൽ സ്റ്റാഫ് കുറവ് വന്നാൽ പോകാൻ തയ്യാറായിരിക്കണം. ഉണ്ടാകാൻ ഉള്ള സാധ്യത ഒരു ശതമാനം മാത്രം. ഒരു രാജ്യത്തെ ആപത്തു ഘട്ടത്തിൽ ആണ് സഹായിക്കേണ്ടത് എന്നും ഒരു നഴ്സസ് എന്നതിനുള്ള ഉത്തരവാദിത്വം നിറവേറ്റാൻ ഉള്ള സമയമെന്നും എല്ലാ മലയാളികളും തിരിച്ചറിയുകയും ചെയ്‌ത സമയം… എവിടെ ഇരുന്നാലും ‘വരാനുള്ളത് വഴിയിൽ തങ്ങില്ല’ എന്ന തിരിച്ചറിവ് എല്ലാവരെയും ഒരുപോലെ “YES” എന്ന് മറുപടി NMC ക്ക് കൊടുക്കാൻ അധികം ആലോചിക്കേണ്ടി വന്നില്ല.
പിന്നീട് നടന്നതെല്ലാം വളരെ പെട്ടെന്ന്. തയ്യാർ പറഞ്ഞു ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ nmc രജിസ്റ്ററിൽ എല്ലാവരുടെയും പേര് തെളിഞ്ഞു. ഈ കാര്യം ഓവർസീസ് നഴ്‌സിങ് മാനേജരെ അറിയിച്ചപ്പോൾ ആശുപത്രി മാനേജ്മെന്റ് ഇവരെ എങ്ങനെ എവിടെ ഉൾപ്പെടുത്താം എന്ന് ചിന്തിച്ചിടത്താണ് മലയാളി നേഴ്‌സുമാരുടെ കഴിവ് തെളിഞ്ഞത്. വന്ന എല്ലാവരും രണ്ട് മുതൽ ഏഴ് വർഷം വരെ പരിചയമുള്ള നഴ്സുമാർ… അറിയേണ്ടത് ഇവിടുത്തെ നിയമവശങ്ങൾക്കു അനുസൃതമായി ചെയ്യാൻ അവരെ തുണക്കുക. കോവിഡ് ട്രെയിനിങ് കൂടി നടത്തി സർവ്വ സജ്ജരായി മുന്നോട്ട്…
മേലധികാരികളുടെയും കൂടെയുള്ള സഹപ്രവർത്തകരുടെയും അകമഴിഞ്ഞ സഹായം എന്നെ ജോലിയിൽ വളരെയധികം സഹായിച്ചു എന്നാണ് അനുപമ പ്രാദേശിക ഇംഗ്ലീഷ് പത്രത്തിന് നൽകിയ പ്രതികരണം. ഇംഗ്ലണ്ടിലെ ആരോഗ്യ മേഖലയിൽ ഉള്ള വിശ്വാസം എന്നിലെ ആത്മവിശ്വാസംവളർത്തി… എല്ലാത്തിനും ഉപരിയായി ആയി ദൈവ വിശ്വാസവും… nhs സിനോടുള്ള സാധാരക്കാരുടെ സ്നേഹ പ്രകടനം, കാർഡുകൾ, സമ്മാനങ്ങൾ എല്ലാം എന്നെ ഒരു പുതിയ ലോകത്തേക്ക് ആനയിച്ചു… എന്നേക്കാൾ കഴിവുള്ളവർ ആണ് എന്റെ കൂടെയുള്ള മറ്റു മലയാളികൾ… ഈ റൈസിംഗ് സ്റ്റാർ എന്ന അംഗീകാരം ഒരു നിമിത്തം എന്ന് മാത്രം വിശ്വസിക്കാനാണ് താൽപര്യം… അനുപമ മലയാളം യുകെയോട് പറഞ്ഞു.പത്തനംതിട്ട മല്ലപ്പിള്ളി സ്വദേശിനിയാണ് അനുപമ. കൊല്ലം നീണ്ടകര ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുന്ന ഗോപകുമാറിന്റെ ഭാര്യ ആണ് അനുപമ. ഗോപകുമാര്‍ കേരള ഗവണ്മെന്റ് നഴ്‌സസ് യൂണിയന്‍ കൊല്ലം ജില്ലാ ജോയിന്റ് സെക്രട്ടറി കൂടിയാണ്. നാട് വിട്ടു പോകണമെന്ന ചിന്ത കുറവെങ്കിലും പ്രിയതമക്കൊപ്പം യുകെയിൽ ചേരാം എന്ന് വാക്ക് കൊടുത്തതായി ഗോപകുമാർ മലയാളം യുകെയോട് പറഞ്ഞു.
പത്തനംതിട്ട ഗവണ്മെന്റ് നഴ്സിംഗ് സ്കൂളിൽ നിന്നും ഡിപ്ലോമ എടുത്ത അനുപമ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്നും പോസ്റ്റ് Bsc പൂർത്തിയാക്കി. പിന്നീട് ഒറീസ്സ ആറ്റമിക് എനർജി വക ആശുപത്രിയിൽ നേഴ്‌സായി തുടക്കം… അമ്മക്ക് വയ്യാതായപ്പോൾ ജോലി ഉപേക്ഷിച്ചു നാട്ടിൽ തിരിച്ചെത്തി…. കാത്തിരിപ്പിന് ശേഷം പത്തനംതിട്ട ജില്ലയിലെ അടൂർ ഗവണ്മെന്റ് ആശുപത്രിയിൽ നിയമനം… മൂന്ന് വർഷത്തെ സർക്കാർ ആശുപത്രി സേവനത്തിന് ശേഷം യുകെയിലേക്ക്.. ഒരു പ്രവാസിയായി.. ഒരുപാട് സ്വപനങ്ങളുമായി… സന്തോഷവതിയായി.. കൊറോണയെ തോൽപ്പിച്ച ഒരു ടീമിന്റെ കണ്ണിയായി…
വാൽക്കഷണം…
ജോലിയിൽ നിന്നും അവധി എടുത്ത് നാട്ടിലെ മറ്റുള്ള നേഴ്‌സുമാരുടെ അവസരം മുടക്കി എന്ന് ചിന്തിക്കുന്നവരോട്… പെൻഷൻ വാങ്ങാൻ വേണ്ടി എന്ന് പറയുന്നവരോട്… ദയവായി ഇനിയുള്ള കാര്യങ്ങൾ അറിയുക..
ജില്ലാ മെഡിക്കൽ ഓഫീസർ വഴി അപേക്ഷ
ഗവണ്മെന്റ് ലീവ് അനുവദിക്കുന്നതിന് മുൻപ് മറ്റൊരാൾ റാങ്ക് ലിസ്റ്റിൽ ഉണ്ടെന്ന് ഉറപ്പു വരുത്തുന്നു.. .. പിന്നീട് ആണ് അവധി അപേക്ഷ സ്വീകരിക്കുക.. തുടർന്ന് പുതിയ നിയമനം നടത്തുന്നു.. ആരുടെയും വഴി മുടക്കി ആകുന്നില്ല എന്ന് ദയവായി തിരിച്ചറിയുക..
അവധി അനുവദിക്കപ്പെടുമ്പോൾ അതുവരെ നേടിയ സർവീസ് കാലാവധി സീറോ ആയി മാറുന്നു…
പിന്നീട് തിരിച്ചു വരുമ്പോൾ ഒഴിവ് ഉണ്ടെങ്കിൽ മാത്രം നിയമനം… അല്ലെങ്കിൽ ഉണ്ടാകുന്നതുവരെ കാത്തിരിക്കണം..
അഞ്ച് വർഷങ്ങൾക്ക് ശേഷം തിരിച്ചു ജോലിക്ക് കയറിയാൽ ഒരു പുതിയ നിയമനമായി മാത്രം കരുതുന്നു..
തുടർന്ന് എട്ടു മുതൽ പന്ത്രണ്ട് വർഷം ജോലി ചെയ്‌താൽ മാത്രമാണ് ഗ്രേഡ് പ്രമോഷൻ ലഭിക്കുക…
അവധി അനുവദിച്ചു കിട്ടുന്നതിന് ഫീ- Rs.10,000
പ്രവാസികൾ അയക്കുന്ന വിദേശപണം നാടിന് തന്നെയാണ് ലഭിക്കുന്നത് എന്ന് അറിയാവുന്ന സർക്കാർ തന്നെയാണ് എനിക്കും എന്നെപ്പോലുള്ളവർക്കും അവസരമൊരുക്കുന്നത് എന്ന് മനസിലാക്കുക… അനുപമ പറഞ്ഞു നിർത്തി..
ഷിബു മാത്യൂ
‘ഭാര്യ പറഞ്ഞു. അമ്മയെന്നും അടുക്കളയിലാണെന്ന്’. അന്യം നിന്ന് കൊണ്ടിരിക്കുന്ന കേരളത്തിന്റെ തനതായ രുചികള്‍ മലയാളികളുടെ അടുക്കളയില്‍ വീണ്ടും എത്തിക്കുക എന്ന ആശയവുമായി മലയാളം യുകെ ആരംഭിച്ച ഈ പംക്തി കൈകാര്യം ചെയ്യുന്നത് കേരളത്തിന് പുറത്തുള്ള മലയാളി കുടുംബിനികളാണ്. ആദ്യപടി എന്ന നിലയില്‍ ഈ പംക്തിയിലെത്തുന്നത് യുകെയിലെ പ്രസിദ്ധമായ ബ്രാഡ്‌ഫോര്‍ഡില്‍ താമസിക്കുന്ന
മായ പ്രേംലാല്‍ ആണ്. മലയാളികളുടെ പ്രിയപ്പെട്ട ഉഴുന്നു കൊണ്ടുണ്ടാക്കിയ ഉഴുന്ന് തോരനാണ് മായയുടെ സ്‌പെഷ്യല്‍. കേരളത്തില്‍ തിരുവനംന്തപുരത്താണ് മായയുടെ ജന്മദേശം. ഭര്‍ത്താവ് പ്രേംലാല്‍. ഇവര്‍ക്കൊരു മകനുണ്ട്. ഓംഹരേ നന്ദന. ഏഴാം ക്ലാസില്‍ പഠിക്കുന്നു.
മലയാളികളുടെ ജീവിതത്തില്‍ ഉഴുന്നിനുള്ള സ്ഥാനം വളരെ വലുതാണ്. ഉയര്‍ന്ന തോതില്‍ കാല്‍സ്യം , മഗ്‌നീഷ്യം പിന്നെ ഫൈബറും അടങ്ങിയ ഒന്നാണ് ഉഴുന്ന്. ഫൈബറിന്റെ സാനിധ്യം കൊണ്ട് ഉഴുന്ന് നല്ലൊരു ദഹന സഹായിയായി കൂടിയാണ്. മലയാളിയുടെ പ്രഭാത ഭക്ഷണത്തില്‍ രണ്ട് പ്രധാന ഇനമായ ഇഡ്ഡലി, ദോശ എന്നിവയില്‍ ഉഴുന്ന് ഒരു പ്രധാന ഘടകം തന്നെയാണ്. അതുപോലെ തന്നെ ഉഴുന്ന് തോരന്‍ നമ്മുടെ കേരള സദ്യയില്‍ ഒരു തനതു ഇനമാണ്. കേരളത്തിലെ പല വീടുകളിലും ഓണസദ്യ ഉണ്ടാക്കുമ്പോള്‍, ഉത്രാട രാത്രിയില്‍ ഉണ്ടാക്കുന്ന ഇഞ്ചി പുളി,നാരങ്ങാ കറി, ഉപ്പേരി, ശര്‍ക്കര പെരട്ടി തുടങ്ങിയ ഇനങ്ങള്‍ക്കൊപ്പമാണ് സാദാരണ ഉഴുന്ന് തോരനും ഉണ്ടാക്കുന്നത് അതിനു കാരണം ഈ കറികളും കൂട്ടും മൂന്നു നാല് ദിവസം വരുന്ന ഓണ സദ്യയില്‍ മുഴുവനും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ കേടാകാതെ ഇരിക്കുന്നതാണ്.
ഉഴുന്ന് തോരന്‍
ആവശ്യമുള്ള ചേരുവകള്‍
1. ഉഴുന്ന് പരിപ്പ് 100 ഗ്രാം
2. തേങ്ങാ അര മുറി ചിരകിയത്
3. വെളുത്തുള്ളി നാല് അല്ലി
4. ജീരകം അര ടീ സ്പൂണ്‍
5. പച്ചമുളക് രണ്ട് എണ്ണം
6. മഞ്ഞള്‍ പൊടി കാല്‍ ടീ സ്പൂണ്‍
7. ഉപ്പു ആവശ്യത്തിന്
8. എണ്ണ താളിക്കുന്നതിന്
9. വറ്റല്‍ മുളക് രണ്ട് എണ്ണം
10. ചെറിയ ഉള്ളി രണ്ട് എണ്ണം
11. കറിവേപ്പില താളിക്കുന്നതിനു
പാചകം ചെയ്യുന്ന രീതി
ഉഴുന്ന് പരിപ്പ് ചുവന്നു വരുന്നത് വരെ വറുത്തു എടുക്കുക . തണുത്തതിനു ശേഷം പൊടിച്ചു എടുക്കുക. സാദാരണ കല്ലില്‍ ഇടിച്ചു പൊടിക്കുക ആണ് ചെയ്യേണ്ടത്. അഥായത് ഫൈന്‍ പൌഡര്‍ ആകരുത് എന്നര്‍ത്ഥം. ഇവിടെ അതിനു സാധ്യമല്ലെങ്കില്‍ മിക്‌സി ഉപയോഗിക്കുമ്പോള്‍ ഫൈന്‍ പൌഡര്‍ ആകാതെ ശ്രദ്ധിക്കുക. ചെറിയ തരി പോലിരിക്കണം.
തേങ്ങാ, വെള്ളം തോരുന്നത് വരെ വഴറ്റുക. തേങ്ങയുടെ വെള്ള നിറം മാറരുത്. അത് ഒരു ബൗളിലേക്കു മാറ്റുക.
തേങ്ങയും മൂന്നു മുതല്‍ ആറു വരെ ഉള്ള ചേരുവകളും ചേര്‍ത്ത് മിക്‌സിയില്‍ ചതച്ചു എടുക്കുക. ഈ ചതെച്ചുടുത്ത ചേരുവകളും തരിയായി പൊടിച്ചു വച്ചിരിക്കുന്ന ഉഴുന്നും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത്‌കൈ കൊണ്ടു നന്നായി മിക്‌സ് ചെയ്യുക.
ഒരു പാനില്‍ എട്ടു മുതല്‍ പതിനൊന്നു വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് താളിക്കുക. ഇതിലേക്ക് മിക്‌സ് ചെയ്തു വച്ചിരിക്കുന്ന ഉഴുന്നും തേങ്ങയും ചേര്‍ത്ത് നന്നായി വഴറ്റുക. ഉഴുന്ന് തോരന്‍ തയ്യാര്‍.
വെള്ളം ചേരാത്തത് കൊണ്ട് ഈ വിഭവം നന്നായി ഡ്രൈ ആയി തന്നെ സൂക്ഷിച്ചാല്‍ നാലഞ്ച് ദിവസം ഉപയോഗിക്കാം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളി കുടുംബിനികള്‍ സ്വയം പരീക്ഷിച്ച് ഞങ്ങള്‍ക്കായ്ച്ചുതന്ന നാടന്‍ വിഭവങ്ങളും അത് ഉണ്ടാക്കുന്ന രീതിയുമാണ് മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നത്.
മലയാളം യുകെയുടെ പ്രിയ വായനക്കാര്‍ക്ക് ഈ സംരഭത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ അവസരമൊരുക്കുകയാണ്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.
നാടന്‍ ഭക്ഷണത്തിന്റെ റെസീപ്പികള്‍ നിങ്ങളുടെ ഫോട്ടോ സഹിതം ഞങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുക.
Email [email protected]
ഷിബു മാത്യൂ.
കൊറോണാ കാലത്ത് കേരളത്തിന്റെ സ്വന്തമെന്നവകാശപ്പെടുന്ന ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്ന തിരക്കിലാണ് മലയാളി കുടുംബിനികള്‍. കേരളം വിട്ട് ലോകത്തിന്റെ പല ഭാഗങ്ങളില്‍ ജീവിത മാര്‍ഗ്ഗം തേടിപ്പൊയവര്‍ക്ക് കൊറൊണാ നല്‍കിയത് നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ്. ഉറ്റവരേയും ഉടയവരേയും ഒരു നോക്കു കാണാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേയ്ക്ക് ഓരോ മലയാളിയും എത്തിക്കൊണ്ടിരിക്കുകയാണ്. പക്ഷേ, തളര്‍ന്നു നില്‍ക്കേണ്ട സമയമിതല്ലന്നും പ്രതിസന്ധികളെ നേരിടണമെന്നുള്ള തിരിച്ചറിവിലാണ് യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്ന കുടുംബിനികള്‍. കൊറോണാ കാലത്ത് തങ്ങളുടെയും കുടുംബത്തിന്റെയും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുവാനുള്ള പുതുവഴികള്‍ തേടുകയാണ് പ്രവാസ വനിതകള്‍.
പാചകം.
ആധുനികതയ്ക്ക് വഴിമാറി കൊടുത്ത പരമ്പരാഗതമായ കേരളത്തിന്റെ സ്വന്തം ഭക്ഷണം പാകം ചെയ്ത് ഒരു ഓര്‍മ്മ പുതുക്കല്‍. പൂര്‍വ്വീകര്‍ കഷ്ടപ്പെട്ട കേരളത്തിന് ദാരിദ്രത്തിന്റെ മുഖമുണ്ട്. അക്കാലത്ത് കേരളത്തില്‍ പാകം ചെയ്ത പല ഭക്ഷണങ്ങളും ഇന്നില്ല. ചൈനീസ് ഫുഡ് എന്നും ഇംഗ്ലീഷ് ഫുഡ് എന്നുമുള്ള വിളിപ്പേരില്‍ ന്യൂ ജനറേഷന്‍ കേരളത്തിന്റെ തനതായ രുചിക്ക് മങ്ങലേല്പിച്ചു എന്നത് സത്യം തന്നെ.
ലോക്ഡൗണ്‍ കാലത്ത് കേരളത്തിന് പുറത്തുള്ള ധാരാളം മലയാളികള്‍ വീടിനുള്ളില്‍ കഴിയുകയാണ്. എന്നാല്‍ ഈ സാഹചര്യം മുതലാക്കി നിരവധി പ്രവാസി കുടുംബിനികള്‍ മലയാളം യുകെയൊടൊത്ത് സ്വന്തം നാടിന്റെ നഷ്ടപ്പെട്ടു പോയ രുചികള്‍ സ്വന്തം കുടുംബത്തിലും ലോകത്തിന്റെ മുമ്പിലും പുനവതരിപ്പിക്കുന്നതിലുള്ള ഒരു ശ്രമത്തിലാണ്. ‘ഭാര്യ പറഞ്ഞു. അമ്മ അടുക്കളയിലാണന്ന് ‘ എന്ന പംക്തി കേരളത്തിന്റെ തനതായ രുചി ലോകത്തിന് പരിചയപ്പെടുത്താനാണ്.
കേരളത്തിനെ സംബസിച്ചിടത്തോളം, തിരുവതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ മൂന്ന് മേഖലകളിലും ഭക്ഷണങ്ങള്‍ക്ക് വെവ്വേറെ രുചിയാണ്. ഇതില്‍ തന്നെ എരിവും പുളിയും കൂടുതല്‍ വേണ്ടവരും വേണ്ടാത്തവരും, ഉപ്പ് അധികം വേണ്ടവരും വേണ്ടാത്തവരും,
നാളികേരമരച്ചത് ഇഷ്ടപ്പെടുന്നവരും അല്ലാത്തവരും, എന്ത് കിട്ടിയാലും കഴിക്കുന്നവരും ചില ശാഠ്യങ്ങള്‍ ഉള്ളവരുമൊക്കെയുണ്ട്. കേരളത്തിന്റെ തനതു രുചികളുടെ പ്രത്യേകത എന്ന് പറയുന്നത് ഉണ്ടാക്കുന്ന ചേരുവകളുടെ നല്ല ശതമാനവും സ്വന്തം പറമ്പില്‍ കൃഷി ചെയ്യുന്നതോ അല്ലെങ്കില്‍ കേരളത്തില്‍ തന്നെ ഉല്പാദിപ്പിക്കുന്നതോ ആയിരുന്നു എന്നതാണ് എടുത്ത് പറയേണ്ടത്.
കേരളത്തിന്റെ രുചി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളി കുടുംബിനികള്‍ സ്വയം പരീക്ഷിച്ച് ഞങ്ങള്‍ക്കായ്ച്ചുതന്ന നാടന്‍ വിഭവങ്ങളും അത് ഉണ്ടാക്കുന്ന രീതിയും മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കും.
മലയാളം യുകെയുടെ പ്രിയ വായനക്കാര്‍ക്ക് ഈ സംരഭത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ അവസരമൊരുക്കുകയാണ്. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.
നാടന്‍ ഭക്ഷണത്തിന്റെ റെസീപ്പികള്‍ നിങ്ങളുടെ ഫോട്ടോ സഹിതം ഞങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുക.
Email [email protected]
ഷിബു മാത്യൂ
മുത്ത് രത്ന്നക്കര. അധികമാരും കേള്‍ക്കാത്ത ഒരു സ്ഥലം. കേരളത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ പുതുക്കാടിനും ഇരിങ്ങാലക്കുടയ്ക്കും അടുത്തുള്ള സ്ഥലമാണിത്. ത്രിശ്ശിവപേരൂര്‍ക്കാര്‍ക്ക് ഇപ്പോള്‍ മനസ്സിലായിക്കാണും ഈ സ്ഥലം ഏതെന്ന്. ജീവിതം പച്ച പിടിപ്പിക്കാന്‍ ഒരു വീഡിയോ കാസറ്റ് ലൈബ്രറിയും അതിനോട് ചേര്‍ന്ന് പാട്ടുകള്‍ റിക്കോര്‍ഡ് ചെയ്ത് കൊടുക്കുന്ന ഒരു കാസറ്റ് കടയും. സാങ്കേതീകവിദ്യ വളരാന്‍ തുടങ്ങിയ കാലത്ത് ആകാശവാണി ആധുനികതയ്ക്ക് വഴിമാറികൊടുത്തപ്പോള്‍ അത് സന്ദര്‍ഭമാക്കി പാട്ടുകള്‍ കാസറ്റില്‍ റിക്കോര്‍ഡ് ചെയ്ത് വില്ക്കാനാരംഭിച്ചു. ഇന്നത്തെപ്പോലയല്ല അന്ന്. റിക്കോര്‍ഡ് ചെയ്ത് തീരുന്ന സമയം മുഴുവനും റിക്കോര്‍ഡ് ചെയ്യുന്ന പാട്ടുകള്‍ കേട്ടിരിക്കണം. ശ്രുതിയും താളവും തെറ്റാതെ എന്നു പറയുന്നതുപോലെ തന്നെ കാസറ്റ് വലിയുന്നുണ്ടോ കറന്റ് പോകുന്നുണ്ടോ എന്ന് കാത്തിരിക്കണം. മൂന്ന് വര്‍ഷം കട നടത്തി. റിക്കോര്‍ഡ് ചെയ്തു കൊണ്ടിരുന്നപ്പോള്‍ ശ്രുതിയും താളവും പഠിച്ചു. ശ്രീക്കുട്ടന്റെ ഭാഷയിയില്‍ പറഞ്ഞാല്‍ സംഗതിയും ടെമ്പോയും.. കാസെറ്റ് കടയാണെന്റെ ഗുരു.
സംഗീതത്തില്‍ ഇതാണ് ആകെയുള്ള എന്റെ സമ്പത്ത്.
യോര്‍ക്ഷയര്‍ സംഗീതം.
ഷൈന്‍ കള്ളിക്കടവില്‍.
യൂറോപ്പിന്റെ സൗന്ദര്യമായ യോര്‍ക്ക്ഷയറില്‍ സംഗീതം പഠിക്കാതെ, സംഗീത പാരമ്പര്യങ്ങളൊന്നുമില്ലാതെ, റിക്കോര്‍ഡ് ചെയ്തു കൊടുത്ത പതിനായിരക്കണക്കിന് പാട്ടുകളുടെ ബലത്തില്‍ ആയിരത്തി അഞ്ഞൂറിലധികം പാട്ടുകള്‍ പാടി കഴിവ് തെളിയ്ച്ച തൃശ്ശൂര്‍ക്കാരന്‍. മലയാളികള്‍ക്കഭിമാനം. മലയാളത്തോടൊപ്പം തമിഴും തെലുങ്കും ഹിന്ദിയും പഞ്ചാബിയുമൊക്കെയുണ്ട്. ഇതില്‍ ജാതിമത ഭേതവ്യത്യാസങ്ങള്‍ ഒന്നുമില്ല. വിശുദ്ധ കുര്‍ബാനയുള്‍പ്പെട്ട ക്രിസ്തീയ ഭക്തിഗാനങ്ങളും അയ്യപ്പഭക്തിഗാനങ്ങളും മാപ്പിളപ്പാട്ടുകളുമൊക്കെ ഇതില്‍ പ്രധാനമാണ്.
മുത്ത് രത്ന്നക്കര കള്ളിക്കടവില്‍ വിശ്വംഭരന്‍ ഷൈമാവതി ദമ്പതികളുടെ രണ്ടു മക്കളില്‍ മൂത്തയാളാണ് ഷൈന്‍. ഇളയത് സഹോദരി ഷെന്‍സി. അച്ഛന്‍ ഗവണ്‍മെന്റ് സര്‍വ്വീസിലും അമ്മ ഹിന്ദി അദ്ധ്യാപികയും. ഒരു സാധാരണ കുടുംബം എന്നതിലപ്പുറം സംഗീതവുമായി യാതൊരു ബന്ധവും പാരമ്പര്യമായി ഇവര്‍ക്കില്ല. ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് ‘തുകിലുണരൂ.. തുകിലുണരൂ.. എന്ന ഗാനം യുവജനോത്സവത്തില്‍ പാടി. രണ്ടാംസ്ഥാനം നേടുകയും ചെയ്തു. പിന്നീടൊന്നും നടന്നില്ല. കൊളേജില്‍ പഠിക്കുന്ന കാലത്ത് പാട്ടുകള്‍ പാടിയിരുന്നെങ്കിലും പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. നാട്ടില്‍ ‘മരണഫണ്ട് ‘ എന്ന ചാരിറ്റി സംഘടനയുടെ വാര്‍ഷിക ആഘോഷ വേളയില്‍ അവതരിപ്പിക്കുന്ന കലാപരിപാടികളില്‍ പഴയകാല ഗാനങ്ങളുടെ ട്രാക്കുകളോടൊപ്പം ചില ഗാനങ്ങളില്‍ പാടിയിരുന്നു. ഇതൊക്കെയാണ് സംഗീത ലോകത്തെ ഷൈനിന്റെ മുന്‍കാല പരിചയം.
2006 ല്‍ യുകെയിലെത്തിയ ഷൈന്‍
2010 ടെയാണ് സംഗീത ലോകത്തിലേയ്ക്ക് തനതായ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത്. യോര്‍ക്ക്ക്ഷയറിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ കീത്തിലി മലയാളി അസ്സോസിയേഷന്റെ ഓണാഘോഷ പരിപാടിയില്‍ അതിഥിയായെത്തിയ ഷൈന്‍ അക്കാലത്ത് ഗാനമേളകളില്‍ തിളങ്ങി നിന്ന വേല്‍മുരുകാ… ഹരോ ഹരാ.. എന്ന ഗാനം പാടി യുകെ മലയാളികളുടെ ഹൃദയം കവര്‍ന്നുതുടങ്ങി. സംഗീത ലോകത്തേയ്ക്കുള്ള കാല്‍വെയ്പ്പായിരുന്നു അത്. തുടര്‍ന്ന് യുകെയിലെ പ്രമുഖ ഗാനമേള ട്രൂപ്പായ സിംഫണി ഓര്‍ക്കസ്ട്രാ കീത്തിലിയില്‍ പാടി തുടങ്ങി. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ സിംഫണി ഓര്‍ക്കസ്ട്രാ കീത്തിലിയിലൂടെ യുകെയിലെ പല പ്രമുഖ സ്റ്റേജിലും പാടി. സ്‌കോട്‌ലാന്റിലും വെയില്‍സിലും ലണ്ടണിലുമൊക്കെ ഷൈന്‍ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. മുന്നോറോളം സ്റ്റേജുകളില്‍ ഇതിനോടകം പാടി.
ഗാനമേളകളില്‍ പ്രേക്ഷകരുടെ പ്രതികരണം എന്താണ് എന്ന ചോദ്യത്തിന് ആസ്വാദനത്തെ ആശ്രയിച്ചിരിക്കും എന്നായിരുന്നു മറുപടി. യുകെയിലെ പ്രമുഖ നഗരമായ
സ്റ്റോക് ഓണ്‍ ട്രെന്റില്‍ പാടിയപ്പോള്‍ പാട്ടിനിടയ്ക്ക് മൈയ്ക് പിടിച്ചു വാങ്ങിയ ഒരു ആസ്വാദനകനും എനിക്കുണ്ട്. അതും മറ്റൊരു തരത്തില്‍ പ്രതികരണമാണല്ലോ?? ഷൈന്‍ പറയുന്നു.
അയ്യായിരത്തിലധികം ആളുകള്‍ പങ്കെടുത്ത മലയാളം യുകെ ന്യൂസിന്റെ എക്‌സല്‍ അവാര്‍ഡ് ദാന ചടങ്ങിലും രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത മാഞ്ചെസ്റ്ററിലെ ഫോറം സെന്ററില്‍ നടന്ന ചാരിറ്റി ഈവെന്റിലും പാടാന്‍ അവസരം ലഭിച്ചത്ത് സംഗീതം പഠിക്കാത്ത തന്റെ ജീവിത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു എന്ന് ഷൈന്‍ പറയുന്നു.
ആയിരത്തി അഞ്ഞൂറിലധികം പാട്ടുകള്‍ ഇതിനോടകം ഷൈന്‍ പാടി. മൂവായിരത്തോളം ട്രാക്കുകള്‍ ഷൈനിന്റെ കൈവശമുണ്ട്. ബാക്കിയുള്ള ട്രാക്കുകളോടൊപ്പവും പാടാന്‍ ശ്രമിക്കുകയാണിപ്പോള്‍. ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ളത് ക്ലാസിക്കല്‍ സംഗീതമാണ്. ഒരു കാലഘട്ടത്ത് തിളങ്ങി നിന്ന ഗാനങ്ങളെല്ലാം ഇപ്പോള്‍ ആര്‍ക്കും വേണ്ടാതായി. പുതുതായി ഒന്നും ജനിക്കുന്നുമില്ല. അതിനുള്ള അവസരം മലയാള സിനിമ ഒരുക്കി കൊടുക്കുന്നില്ല. മലയാള സിനിമയില്‍ നിന്നാണല്ലോ എല്ലാ ഗാനങ്ങളും രൂപപ്പെട്ടിട്ടുള്ളത്. ഷൈന്‍ ചോദിക്കുന്നു.
ഭാസേട്ടനും ചിത്രയുമാണ് ഷൈനിന്റെ ഇഷ്ട ഗായകര്‍. പക്ഷേ, എം. ജി. ശ്രീകുമാറിന്റെ ഗാനങ്ങളാണ് ഷൈന്‍ പാടുന്നതിലധികവും. പാടാനെളുപ്പമുള്ള ഗാനങ്ങളാണ് എം. ജി. ശ്രീകുമാറിന്റെതെന്ന് ഷൈന്‍ അവകാശപ്പെടുന്നു.
യുകെയിലുള്ള മറ്റ് മലയാളി ഗായകരെക്കുറിച്ചു ചോദിച്ചപ്പോള്‍??
ഗായകരെക്കൊണ്ട് അനുഗ്രഹീതമാണ് ബ്രിട്ടണ്‍.
ധാരാളം ഗായകരുണ്ട്. എല്ലാവരും നന്നായി പാടുന്നു.
പക്ഷേ, പഴയകാല ഗാനങ്ങളോടാണ് പാടുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും താല്പര്യം. ഗാനമേളകളില്‍ പാടുമ്പോള്‍ പഴയ കാല ഗാനങ്ങള്‍ പാടാന്‍ പ്രേക്ഷകര്‍ ആവശ്യപ്പെടാറുണ്ട്. ഒരിക്കല്‍ പാടിയ ഗാനം വീണ്ടും പാടേണ്ടി വന്ന സാഹചര്യം പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് : അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം…, ആമ്പല്‍പ്പൂവേ… അണിയും പൂവെ… നീയറിഞ്ഞോ…, ആയിരം പാദസരങ്ങള്‍ കിലുങ്ങി… തുടങ്ങിയ ഗാനങ്ങള്‍ പല സ്ഥലത്തും വീണ്ടും പാടേണ്ടി വന്നിട്ടുണ്ട്.
പുതിയ തലമുറയുടെ ട്രെന്റ് എന്താണ്. പഴയ കാല മലയാള സിനിമാ ഗാനങ്ങളൊടുള്ള അവരുടെ സമീപനം എന്താണ്?
തലമുറകളുടെ അന്തരം അവര്‍ക്കുണ്ട് ഉണ്ട്. ഭാഷ വ്യക്തമായി അറിയാത്തതുകൊണ്ടോ, സാഹചര്യവുമായി ജീവിക്കാത്തതു കൊണ്ടോ, എന്താണെന്നറിയില്ല. മലയാള സിനിമാ ഗാനങ്ങളോട് കേരളത്തിന് പുറത്തുള്ള പുതിയ തലമുറയ്ക്ക് അത്ര താല്പര്യമില്ല.
കുടുംബത്തേക്കുറിച്ച് ചോദിച്ചപ്പോള്‍…
ഷൈന്‍ ഇപ്പോള്‍ റോയല്‍ മെയിലിലാണ് ജോലി ചെയ്യുന്നത്.
ഭാര്യ റെനി കയ്പ്പറമ്പില്‍. ബ്രാഡ് ഫോര്‍ഡ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. രണ്ട് മക്കളാണ്. മൂത്തത് മോള്‍ ഐശ്വര്യ ഷൈന്‍. മെഡിസിന് പഠിക്കുന്നു. മോന്‍ ആദിത്യ ഷൈന്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഐശ്വര്യ അത്യാവശ്യം പാടും. ഇതാണ് ഷൈനിന്റെ കുടുംബം.
സംഗീതം പഠിക്കാതെ സംഗീതത്തെ ഇഷ്ടപ്പെടുന്ന ഷൈനിന്റെ കൈയ്യില്‍ മൂവായിരത്തോളം ഗാനങ്ങളുടെ ട്രാക്കുകളുണ്ട്. പാടാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതായ്ച്ചു കൊടുക്കാന്‍ തയ്യാറാണ് എന്ന് ഷൈന്‍ പറയുന്നു.
സംഗീതം പഠിക്കാതെ ഒരു അനുഗ്രഹീത ഗായകന്‍…
മലയാളം യുകെ ന്യൂസിന്റെ അഭിനന്ദനങ്ങള്‍….
പ്രേക്ഷകര്‍ ആസ്വദിച്ച ഗാനരംഗങ്ങള്‍ കാണുവാന്‍ താഴെ കാണുന്ന ലിംഗില്‍ ക്ലിക് ചെയ്യുക.
https://www.facebook.com/shibu.mathew.758737/videos/350448885157962/
https://www.facebook.com/shibu.mathew.758737/videos/347951528741031/
https://www.facebook.com/shibu.mathew.758737/videos/210077579195094/
ഷിബു മാത്യൂ.
ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശക്തി പകരാന്‍ സിനിമാ ഗാനത്തിനും കഴിയും
എന്നതിന് തെളിവാണ് ഇപ്പോള്‍ യൂ ടൂബില്‍ വൈറലായി കൊണ്ടിരിക്കുന്ന സിനിമാ ഗാനം. വ്യത്യാസം ഒന്നു മാത്രം. സിനിമയുടേതുപോലെ സാങ്കല്പികമായ ഒരു പശ്ചാത്തലമല്ല പാട്ടിലും നാട്ടിലും അതുപോലെ പാടിയവര്‍ക്കും.
‘പിയാത്ത. ‘ മാതാവിന്റെ മടിയില്‍ ലോക രക്ഷകന്റെ മുറിവേറ്റ ശരീരം. മരണശേഷവും കര്‍ത്താവിനെ ശുശ്രൂഷിക്കുന്ന പരിശുദ്ധ അമ്മയുടെ മുഖം ഓര്‍മ്മിക്കാത്ത ഒരാളും ഈ ഭൂമിയില്‍ ഉണ്ടാവില്ല. അമ്മയുടെ മുഖമാണ് വൈറലായി കൊണ്ടിരിക്കുന്ന ഈ ഗാനത്തിന്റെ ഉറവിടവും പശ്ചാത്തലവും. കോവിഡ് 19 ലോകത്തിനെ കാര്‍ന്നുതിന്നുമ്പോള്‍ ആതുരസേവന രംഗത്ത് ശുശ്രൂഷ ചെയ്യുന്ന ഒരു വലിയ സമൂഹം മരണത്തിന്റെ മുമ്പില്‍ പതറാതെ നില്‍ക്കുന്നു. പരിശുദ്ധ അമ്മയുടെ സഹനശക്തി ഇവര്‍ക്കൊരു പ്രചോതനമാകും എന്ന് ആഴത്തില്‍ വിശ്വസിച്ച്‌കൊണ്ട് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ റവ. ഫാ. ജിനോ അരീക്കാട്ടിലിന്റെ പ്രചോദനത്തില്‍ ലോക മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായ പ്രശസ്ത സംഗീതജ്ഞന്‍
ഫാ. വില്‍സണ്‍ മേച്ചേരില്‍ MCBSലിന്റെ കോര്‍ഡിനേഷനില്‍ പുറത്തിറങ്ങിയ മനോഹര ദൃശ്യശില്പം ഇതിനോടകം തന്നെ ലോക മലയാളികളുടെ ഇടയില്‍ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. കോവിഡ് അതിന്റെ ഭീകരത പുറത്തെടുത്ത ആദ്യനാളുകളില്‍ ചൈനയിലെ ജനങ്ങള്‍ക്ക് വലിയ താങ്ങായി നിന്ന ചൈനീസ് മിഷിനറി വൈദികന്‍ ഫാ. ജിജോ കണ്ടംകുളത്തിലും ഒപ്പം ദേവമാതാ കോളേജ് റിസര്‍ച്ച് ഗൈഡ് ഡോ. സിസ്റ്റര്‍. ആന്‍പോള്‍ SH ഉം ഈ ഗാനത്തിന്റെ അണിയറയില്‍ ശക്തമായ പിന്തുണയുമായി കൂടെനിന്നവരാണ്. പല രാജ്യങ്ങളില്‍ നിന്നുമായി മരണത്തിനെ മുഖാമുഖം കണ്ടു കൊണ്ടിരിക്കുന്ന നിരവധി ഡോക്ടേഴ്‌സും നഴ്‌സുമാരും ഈ ഗാനത്തില്‍ പാടി. പാടിയവരില്‍ കോവിഡ് 19 ബാധിച്ചവരും ഉണ്ട് എന്നത് ശ്രദ്ധേയമാണ്. സിനിമയുടെ പശ്ചാത്തലം പൂര്‍ണ്ണമായും മാറ്റി പരിശുദ്ധ അമ്മയുടെ സഹനത്തെ മുന്‍നിര്‍ത്തി ആദ്ധ്യാത്മീകതയുടെ ഒരു പശ്ചാത്തലമാണ് ഈ ഗാനത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്.
രണ്ടായിരത്തി പത്തൊമ്പതില്‍ ജനശ്രദ്ധ നേടിയ ചിത്രമായിരുന്നു ജോണ്‍ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത അമ്പിളി. ഈ
ഗാനവും സൂപ്പര്‍ ഹിറ്റായിരുന്നു. ഇതുപോലൊരു ദുരന്ത സമയത്ത് പ്രതീക്ഷയ്ക്ക് വകയേകുന്ന ഒരാശയം മുന്നോട്ട് വെച്ചപ്പോള്‍ സംവിധായകന്‍ ജോണ്‍ പോള്‍ അതിനെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നുവെന്ന് ഫാ. ജിനോ അരീക്കാട്ട് പറഞ്ഞു. അദ്ദേഹം തന്നെ മുന്‍കൈയെടുത്താണ് സിനിമയില്‍ ഉപയോഗിച്ച ട്രാക്ക് ഈ സംരഭത്തിനായ് ആയ്ച്ചു തന്നത്.
ആരാധികേ.. എന്നു തുടങ്ങുന്ന ഗാനം ഈ സംരംഭത്തിന് തിരഞ്ഞെടുത്തത്ത്
ഫാ. വില്‍സനാണ്. അതിലെ ഓരോ വരികളിലും എന്തൊക്കെ സീന്‍ ഉള്‍പ്പെടുത്തണം അതെങ്ങനെയായിരിക്കണമെന്ന് അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. പരിശുദ്ധ അമ്മയുടെ മടിയിലേയ്ക്ക് ഈശോയുടെ ശവശരീരം കിടത്തിയപ്പോള്‍ അത്രയേറെ ശ്രദ്ധയോടെ അമ്മ പൊതിഞ്ഞ് പിടിക്കുവാനുള്ള കാരണം ‘ അതിനാല്‍ തീരേണ്ടതല്ല ‘ എന്ന ചിന്ത പരിശുദ്ധ അമ്മയ്ക്ക് ഉള്ളതുകൊണ്ടായിരുന്നു. പിയാത്ത എന്ന ചിന്ത നമ്മുടെ നഴ്‌സുമാരുടെ
അടുക്കലേയ്ക്ക് വരുമ്പോള്‍ അത്രയേറെ ശ്രദ്ധയും പരിഗണനയും കൊടുക്കേണ്ട ഒരാളാണ് എന്റെ മുമ്പില്‍ കിടക്കുന്നത്. മരണം കൊണ്ടു തീരേണ്ട ഒരു ശരീരമല്ല എന്നൊരു ചിന്ത ഒരു നഴ്‌സിന് ഉണ്ടാകുമ്പോള്‍ അതുണ്ടാക്കുന്ന വ്യതിയാനം. അത് രോഗികളില്‍ ഉണ്ടാക്കുന്ന മാറ്റം. ഈ ആദ്ധ്യാത്മികമായ ചിന്തയാണ് ലോകം അറിയപ്പെടുന്ന സംഗീതജ്ഞനായ
ഫാ. വില്‍സനെ ഇതുപോലൊരു സംരഭത്തില്‍ എത്തിച്ചത്.
ശ്രുതിയും താളവും തെറ്റാതെ ഭൂമിയിലെ മാലാഖാമാര്‍ പാടിയപ്പോള്‍ അവരോടൊപ്പം പാടാന്‍ സാധിച്ചതില്‍ അതീവ സന്തോഷവാനാണ്
ഫാ. വില്‍സണ്‍. ഇതിന്റെ എഡിറ്റിംഗും മിക്‌സിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് ആദര്‍ശ് കുര്യനും പ്രദീപ് ടോമുമാണ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും
വളരെയധികം പ്രയാസത്തിലും പ്രതിസന്ധിയിലും ഈ ഗാനം പാടുവാനെത്തിയവര്‍ക്ക്
ഫാ. വില്‍സണ്‍ മേച്ചേരില്‍ പ്രത്യേകം നന്ദി പറഞ്ഞു.
യുടൂബില്‍ വൈറലായി കൊണ്ടിരിക്കുന്ന ഈ ഗാനത്തിന്റെ പൂര്‍ണ്ണരൂപം . താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
ഷിബു മാത്യൂ
ആതുരസേവന രംഗത്ത് നമ്മുടെ നഴ്‌സുമാരുടെ കഷ്ടപ്പാടുകള്‍, സഹനം, അര്‍പ്പണ മനോഭാവം അതിലുപരി അത്യധികം അപകടം നിറഞ്ഞ വഴികളിലൂടെയുള്ള അവരുടെ ശുശ്രൂഷകള്‍ ഇതൊന്നും ഇക്കാലത്ത് അത്ര ചെറുതായി കാണാന്‍ സാധിക്കില്ല. തങ്ങളുടെ ജീവന്‍ പോലും സുരക്ഷിതമാക്കാനുള്ള ഉപകരണങ്ങള്‍ പോലും ആവശ്യത്തിന് പലപ്പോഴും അവര്‍ക്ക് ലഭിക്കാറില്ല എന്നത് പരമാര്‍ത്ഥം തന്നെ.
2017 ജൂലൈ 16ന് മലയാളം യുകെയില്‍ ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന സ്ഥിരം പംക്തിയില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പി. ആര്‍. ഓ ആയിരുന്ന റവ. ഫാ. ബിജു കുന്നയ്ക്കാട്ട് എഴുതിയതാണ് ഈ ലേഖനം. അക്കാലത്ത് ഭാരതത്തില്‍ നടമാടിയിരുന്ന നഴ്‌സുമാരോടുള്ള വിവേചനത്തിന് അറുതി വരുത്തുക, അവര്‍ക്ക് ആത്മീയമായ ഊര്‍ജ്ജം നല്കുക എന്നതായിരുന്നു ഫാ. കുന്നയ്ക്കാട്ട് ഈ ലേഖനം കൊണ്ട് ഉദ്ദേശിച്ചത്. കോവിഡ്19 ലോകത്തിനെ കാര്‍ന്ന് തിന്നുമ്പോള്‍ അന്നെഴുതിയ ഈ ലേഖനത്തിന് ഇപ്പോള്‍ ആനുകാലിക പ്രസക്തിയുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു.
ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ആദ്ധ്യാത്മികമായ ഊര്‍ജ്ജം ഈ ലേഖനം നല്കും എന്നതില്‍ ഞങ്ങള്‍ക്ക് തെല്ലും സംശയമില്ല. ലോകം മുഴുവന്‍ അപകടത്തിലേയ്ക്ക് നീങ്ങുന്ന ഈ പ്രത്യേക സാഹചര്യത്തില്‍ ഈ ലേഖനം ഒരിക്കല്‍ക്കൂടി പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുകയാണ്.
നന്ദി. റവ. ഫാ. ബിജു കുന്നയ്ക്കാട്ട്
ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു.
”നമ്മുടെ മാലാഖമാരെ ഇനിയും വെയിലത്തും മഴയത്തും നിര്‍ത്തരുതേ..! ഞായറാഴ്ചയുടെ സങ്കീര്‍ത്തനം
ഫാ.ബിജു കുന്നയ്ക്കാട്ട്
യഥാര്‍ത്ഥ മാലാഖമാര്‍ സ്വര്‍ഗ്ഗത്തിലായിരിക്കാം. എന്നാല്‍ ഭൂമിയിലെ കുറേ മാലാഖമാര്‍ സമരത്തിലാണ്. വെള്ളയുടുപ്പിട്ട് മാലാഖമാരെപ്പോലെ ഓടി നടന്ന് ജീവന്‍രക്ഷാ ജോലി ചെയ്യേണ്ടവര്‍ക്ക് തെരുവിലേയ്ക്കിറങ്ങേണ്ടി വന്നിരിക്കുന്നു. ജീവിതം ദുരിതപൂര്‍ണമായ നരകത്തിലേയ്ക്ക് പോകാതിരിക്കാന്‍ ജോലിയില്‍ സദാസമയം പുഞ്ചിരിക്കുന്ന സൗമ്യഭാവം വിട്ട് രോഷത്തിന്റെയും ആവലാതിയുടെയും അവകാശവാദങ്ങളുടെയും മുഖഭാവങ്ങള്‍ അവര്‍ക്ക് അണിയേണ്ടി വന്നിരിക്കുന്നു. പ്രത്യേക പഠനമോ പരിശീലനമോ ആവശ്യമില്ലാത്ത മറ്റുപല ജോലികള്‍ ചെയ്യുന്നവര്‍ക്ക് കിട്ടുന്ന വേതനം പോലും ബാങ്കില്‍ നിന്നും മറ്റുപല സ്ഥലങ്ങളില്‍ നിന്നും ലോണെടുത്ത് പഠിച്ചും നിരവധി പരീക്ഷാ കടമ്പകള്‍ കടന്നും ആതുരശുശ്രൂഷയുടെ അംബാസഡര്‍മാരാകുന്ന ഈ പാവം നഴ്‌സ് സഹോദരീ സഹോദരന്മാര്‍ക്ക് കിട്ടുന്നില്ല എന്നത് നിയമത്തിന്റെയോ നീതിയുടെയോ മാത്രം മുന്നിലുള്ള ചോദ്യമല്ല, മനഃസാക്ഷിയുടെ മുന്നിലുള്ള ചോദ്യം കൂടിയാണ്. രാജ്യത്തിന്റെ മനഃസാക്ഷിയായ സുപ്രീംകോടതി നിയതമായ ഒരു അടിസ്ഥാന വേതനത്തെക്കുറിച്ച് പറയുകയും കൂടി ചെയ്തിടത്ത് അത് പ്രാവര്‍ത്തികമാക്കാന്‍ ഒന്നും അമാന്തിച്ചുകൂടാ.
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മാലാഖമാര്‍ക്കും രക്ഷയില്ലാതായി വരുമ്പോള്‍ എന്തേ ഈ സേവനരംഗം വിലമതിക്കപ്പെടുന്നില്ല എന്ന ചോദ്യമുയരുന്നുണ്ട്. മാന്യമായ എല്ലാ ജോലികള്‍ക്കും അതിന്റേതായ അന്തസുണ്ട്. വിവിധങ്ങളായ ജോലികള്‍ ചെയ്യാന്‍ കഴിവുള്ളവര്‍ ഒരു സമൂഹത്തിന്റെ നിലനില്‍പ്പിനും മുമ്പോട്ടുള്ള പോക്കിനും അത്യാവശ്യവുമാണ്. എങ്കിലും ചെയ്യുന്ന ജോലിയുടെ സ്വഭാവം പരിഗണിച്ച് ചില ജോലി മേഖലകള്‍ സവിശേഷമായിക്കണ്ടേ പറ്റൂ. അത്തരത്തിലൊന്നാണ് മനുഷ്യജീവനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജോലി രം ുഗങ്ങള്‍: ആതുരശുശ്രൂഷകര്‍, അഗ്‌നിശമന പ്രവര്‍ത്തകര്‍, ക്രമസമാധാനപാലകര്‍, ഭക്ഷ്യവിതരണക്കാര്‍ തുടങ്ങിയവരൊക്കെ അക്കൂട്ടത്തില്‍പെടുന്നവരാണ്. ജീവന്‍ നിലനിര്‍ത്താനും അടിസ്ഥാന ആരോഗ്യ കാര്യത്തിലും മാറ്റി നിര്‍ത്താനാവാത്ത വിഭാഗമായ ആതുരശുശ്രൂഷകര്‍ ഈ നിരയിലും ഒന്നാമതായി പരിഗണിക്കപ്പെടേണ്ടവരാണ്. കാര്യം കണ്ട് കഴിയുമ്പോള്‍ അതുനേടിയെടുക്കാന്‍ സഹായിച്ചവരെ മറക്കുന്ന ശൈലിയുള്ള നമ്മുടെ പൊതു സമൂഹത്തിന്റെ മനസിനാണ് മാറ്റം വരേണ്ടത്. ആതുര ശുശ്രൂഷാരംഗം സമൂഹ മനഃസാക്ഷിയെ ചോദ്യം ചെയ്യുമ്പോള്‍ ഈ സേവനമേഖലയുടെ മഹത്വത്തെക്കുറിച്ച് ചില ചിന്തകള്‍.
നഴ്‌സിംഗ് രംഗം സമൂഹത്തിന്റെയും വ്യക്തിജീവിതത്തിന്റെയും ഏറ്റവും മുഖ്യധാരയില്‍ വരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. അത് ഏറ്റവും അത്യാവശ്യ സമയത്ത് നമ്മെ സഹായിക്കുന്നവരാണ് അവര്‍ എന്നുള്ളതുകൊണ്ടാണ്. മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് അവന്റെ ആരോഗ്യമാണെന്ന് പറയാറുണ്ടല്ലോ. ആരോഗ്യത്തോടെ ജോലി ചെയ്ത് ഓടി നടക്കുമ്പോഴല്ലാ, ഒരസുഖം ബാധിച്ച് കിടപ്പിലാകുമ്പോഴാണ് ഈ ഏറ്റവും വലിയ സമ്പത്തിന്റെ കാര്യം പലരും ഓര്‍മ്മിക്കുന്നത്. ലോകത്തില്‍ നേടി വച്ചിരിക്കുന്ന സമ്പത്തുകളെല്ലാം വൃഥാവിലാകും, അതാസ്വദിക്കാനായി ആരോഗ്യമുള്ള ഒരു മനസും ശരീരവും ഇല്ലാതെ വന്നാല്‍. ജീവിതത്തിന്റെ സൗഭാഗ്യങ്ങളെല്ലാം ഒരസുഖത്തിന്റെ രൂപത്തില്‍ നമ്മില്‍ നിന്ന് നഷ്ടപ്പെടാന്‍ തുടങ്ങുമ്പോള്‍, ഊണും ഉറക്കവും ഉപേക്ഷിച്ച് വീട്ടുകാരെപ്പോലെ കൂടെ നിന്ന് ജീവിതത്തിലേയ്ക്കും അതിന്റെ സന്തോഷങ്ങളിലേയ്ക്കും ഓരോ രോഗിയേയും കൈപിടിച്ചു തിരിച്ചുകൊണ്ടുവരുന്ന കാവല്‍ മലാഖമാരാണ് നഴ്‌സുമാര്‍. രോഗക്കിടയ്ക്കക്കരികെ നിന്ന് സ്വന്തം കുടുംബാംഗങ്ങള്‍ക്കുപോലും ചെയ്യാനാവാത്ത, ചിലപ്പോഴെങ്കിലും ചെയ്യാനറയ്ക്കുന്ന കാര്യങ്ങളെ സൗമ്യമായും ശാന്തമായും ചെയ്യുന്ന നഴ്‌സ് സഹോദരങ്ങള്‍ ജീവിതത്തിന്റെ ഏറ്റവും നിര്‍ണായക ഘട്ടത്തില്‍ സഹായിക്കുവാനായി ദൈവം അയക്കുന്ന മാലാഖമാര്‍ തന്നെയാണ്‍
ഇങ്ങനെയൊക്കെ ചെയ്തുകൊടുക്കാന്‍ ആതുരശുശ്രൂഷകര്‍ക്ക് സാധിക്കുന്നത് അവര്‍ ഹൃദയം കൊണ്ട് ജോലി ചെയ്യുന്നവരാണ് എന്നുള്ളതുകൊണ്ട്. മറ്റു പല ജോലികളും സാമര്‍ത്ഥ്യത്തോടെ ചെയ്യാന്‍ ബുദ്ധിയും കഴിവുകളും സിദ്ധികളും പരിശീലനം സിദ്ധിച്ച കരങ്ങളും മതിയാകുമ്പോള്‍ ആതുര ശുശ്രൂഷാരംഗത്തെ ജോലികളുടെ പിന്നിലെ പ്രധാന ചാലകശക്തി സ്‌നേഹവും കരുണയും അനുകമ്പയും നിറഞ്ഞ ഒരു ഹൃദയമാണ്. ഒന്നുകില്‍ ഒരു ലോംഗ് ഡേയോ അല്ലെങ്കില്‍ ഒരു നൈറ്റ് ഡ്യൂട്ടിയോ മുഴുവന്‍ സമയവും അടങ്ങിയിരിക്കാതെ ഓടിനടക്കുന്ന നഴ്‌സുമാരെ കാണാം. ഒരാശുപത്രിയില്‍ ചെന്നാല്‍ ആശുപത്രിയിലെ എല്ലായിടത്തും വാര്‍ഡിലും റൂമിലും തീയേറ്ററിലും ഇടനാഴിയിലും ഫാര്‍മസിയിലുമെല്ലാം അവരുടെ സാന്നിധ്യമുണ്ട്. ശരീരത്തിന്റെ എല്ലാ ഭാഗത്തേയ്ക്കും ശുദ്ധരക്തമെത്തിക്കുന്ന ഞരമ്പുകള്‍ പോലെ. ഞരമ്പുകള്‍ മുറിഞ്ഞാലോ ബ്ലോക്ക് ആാലോ അപകടമാണ്. സാക്ഷര കേരളത്തിന്റെ നാഡീ ഞരമ്പുകള്‍ ഇന്നു തെരുവിലാണ്. അവര്‍ വെയിലും മഴയും കൊണ്ട് അവിടെ നില്‍ക്കേണ്ടവരല്ല, ജോലിയുപേക്ഷിച്ച് അവര്‍ വഴിയില്‍ നില്‍ക്കുന്നത് ആരോഗ്യ കേരളത്തിന് ആപത്തും സാക്ഷര കേരളത്തിന് മാനക്കേടുമാണ്. ഹൃദയം കൊണ്ട് ജോലി ചെയ്യുന്നവരുടെ ന്യായമായ ആവശ്യങ്ങളെ ഹൃദയപൂര്‍വ്വം മനസിലാക്കാനുള്ള ഹൃദയവിശാലത അധികാരികള്‍ക്കുണ്ടാവണം.
സാധാരണയായി സങ്കടങ്ങളും വേദനയും നിരാശയുമാണ് ആശുപത്രി അന്തരീക്ഷങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഷോപ്പിംഗ് മാളിലും പാര്‍ക്കുകളിലും ഭക്ഷണശാലകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലുമെല്ലാം ആര്‍പ്പുവിളിയും ചിരിയൊച്ചകളും ഉല്ലാസങ്ങളും നിറയുമ്പോള്‍, ശോകവും കരച്ചിലുകളും മൂകതയും നിരാശയുമൊക്കെയാണ്. ഈ മാലാഖമാര്‍ ജീവിതത്തിന്റെ വലിയൊരുഭാഗം എന്നും കണ്ടുകൊണ്ടിരിക്കുന്നത്. എന്തെങ്കിലും അസുഖത്താല്‍ ഒരാഴ്ച ആശുപത്രി അന്തരീക്ഷത്തില്‍ കഴിയേണ്ടി വരുമ്പോഴേയ്ക്കും നമ്മില്‍ പലരും മടുക്കും. എന്നാല്‍ മടുപ്പും ക്ഷീണവുമറിയാതെ, (ഇല്ലാത്തതുകൊണ്ടല്ല, അതേക്കുറിച്ചോര്‍ത്ത് കൊണ്ടിരിക്കാന്‍ സമയമില്ലാത്തതിനാല്‍) തങ്ങളുടെ കര്‍മ്മരംഗത്ത് വ്യാപൃതരാകുന്ന ഈ നഴ്‌സുമാര്‍ കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നു. 1987ല്‍ ലോകം മാറ്റിമറിച്ച ചിത്രമായി നാഷണല്‍ ജിയോഗ്രഫിക് തിരഞ്ഞെടുത്ത ചിത്രം, 23 മണിക്കൂര്‍ നീണ്ട ലോകത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഓപ്പറേഷന് നേതൃത്വം നല്‍കിയ Dr. Zbigniew Religa ഓപ്പറേഷന്‍ ടേബിളിനു സമീപമിരുന്ന് കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ രോഗിയുടെ ആദ്യ ഹൃദയമിടിപ്പിനുവേണ്ടി നോക്കിയിരിക്കുമ്പോള്‍ ഓപ്പറേഷന് സഹായിച്ച നഴ്‌സ് തീയറ്ററിന്റെ മൂലയ്ക്ക് ചാരിയിരുന്ന് തളര്‍ന്നുറങ്ങുന്ന ചിത്രമാണ്. സങ്കടങ്ങളിലും വിഷമങ്ങളും മാത്രം ചുറ്റും കാണുന്ന ഒരന്തരീക്ഷത്തില്‍ ഒരു പകല്‍ മുഴുവനുമോ രാത്രി മുഴുവനുമോ ജോലി ചെയ്യുന്നവര്‍ക്ക് മാന്യമായ ശമ്പളം തീര്‍ത്തും അര്‍ഹമാണ്. സമൂഹത്തില്‍ മാന്യമായി ജീവിക്കാന്‍ അവര്‍ക്കും മാന്യമായ വേതനം കൂടിയേ തീരൂ, അതവരുടെ അവകാശവുമാണ്.
ആതൂരശുശ്രൂഷാരംഗത്ത് ജോലി ചെയ്യുന്നവര്‍ ദൈവത്തിന്റെ സൗഖ്യ ശുശ്രൂഷയില്‍ പ്രത്യക്ഷമായി പങ്കാളികളാകുന്നവരാണ്. രോഗിയായ ഒരു മനുഷ്യനെ ദൈവം സുഖപ്പെടുത്തുന്നത് മരുന്നുകളിലൂടെയും വിദഗ്ധരായ ഡോക്ടര്‍മാരുടെയും വൈദഗ്ധ്യത്തിലൂടെയുമാണ്. തന്റെ മുമ്പില്‍ നിന്ന അന്ധനായ മനുഷ്യനെ സുഖപ്പെടുത്താനായി നിലത്ത് മണ്ണില്‍ തുപ്പല്‍ കൊണ്ട് ചെളിയുണ്ടാക്കി അന്ധന്റെ കണ്ണുകളില്‍ പുരട്ടി സീലോഹാ കുളത്തില്‍ കഴുകി കാഴ്ച നേടാന്‍ ഈശോ പറഞ്ഞു. (യോഹന്നാന്‍ 9: 67). ഉമിനീര് ഔഷധമാണെന്ന അക്കാലത്തെ ജനങ്ങളുടെ വിശ്വാസത്തെ അംഗീകരിച്ചുകൊണ്ട് മണ്ണില്‍ നിന്നു മനുഷ്യനെ പൂര്‍ണനായി ദൈവം മെനഞ്ഞെടുത്തു എന്നു കാണിക്കാന്‍ ഉമിനീരിനൊപ്പം പൊടിമണ്ണ് ചേര്‍ത്ത്, മാമോദീസാജലം വിശ്വാസത്തിന്റെ അന്ധതയെ മാറ്റുന്നു എന്ന് ലോകത്തെ പഠിപ്പിക്കാന്‍ സീലോഹാ കുളത്തില്‍ കഴുകാന്‍ പറഞ്ഞ്, ഈശോ മരുന്നുകളുടെ സിദ്ധിയിലൂടെ ദൈവം തന്നെയാണ് രോഗിയില്‍ സൗഖ്യം തരുന്നതെന്ന് ലോകത്തെ പഠിപ്പിച്ചു. വിദഗ്ധനായ ഒരു ഡോക്ടര്‍ തന്നെ സഹായിക്കാനായി വാര്‍ഡിലും ഓപ്പറേഷന്‍ തീയറ്ററിലും തനിക്കു വിശ്വസ്തരായ ചില നഴ്‌സുമാരെ ഒപ്പും കൂട്ടുന്നതുപോലെ, ജായ്‌റോസിന്റെ മകളെ ഉയിര്‍പ്പിക്കുമ്പോള്‍ ഈശോ തന്റെ കൂടെ പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നീ മൂന്ന് ശിഷ്യന്മാരെ മാത്രം കൂടെ കൂട്ടുന്നു. (ലൂക്കാ 8: 51). മരുന്നും മരുന്നു തരുന്നവരും ദൈവദാനവും ദൈവത്തിന്റെ കയ്യില്‍ സൗഖ്യപ്പെടുത്തുന്ന ശുശ്രൂഷയില്‍ ഉപകരണങ്ങളുമാണെന്ന പൊതുസമൂഹത്തിന്റെ തിരിച്ചറിവ് അവരുടെ ജോലിയുടെ മഹത്വം മനസിലാക്കാന്‍ സഹായിക്കും.
ഡോകടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഈ ഉദാത്തചിന്ത എപ്പോഴും മനസിലുണ്ടായിരിക്കട്ടെ തങ്ങളുടെ പ്രവര്‍ത്തനമേഖല ഒരു ദൈവവിളിയാണെന്നും തങ്ങള്‍ ദൈവത്തിന്റെ കൂട്ടുവേലക്കാരാണെന്നും. ”ഞങ്ങള്‍ ദൈവത്തിന്റെ കൂട്ടുവേലക്കാരാണ്” (1 കോറിന്തോസ് 3:9). വളരെ വൃത്തിഹീനവും അറപ്പുളവാക്കുന്നതുമായ അവസ്ഥകളില്‍ കിടന്ന രോഗികളെപ്പോലും യാതൊരു ഭാവവ്യത്യാസവുമില്ലാതെ കോരിയെടുത്ത് ശുശ്രൂഷിച്ച മദര്‍ തെരേസയോട്, ‘ഇതെങ്ങനെ ഇതുപോലെ ചെയ്യാന്‍ സാധിക്കുന്നു’ എന്ന ചോദ്യത്തിന് വി. മദര്‍ തെരേസ ശാന്തമായി മറുപടി പറഞ്ഞു:”ഞാന്‍ ശുശ്രൂഷിക്കുന്ന ഓരോ രോഗിയിലും ക്രിസ്തുവിന്റെ മുഖം കാണുന്നു”. ദൈവത്തില്‍ നിന്നു വരുന്ന മനുഷ്യ ജീവനെ ആദ്യമായി കയ്യിലെടുക്കുന്നതുമുതല്‍ രോഗങ്ങളിലും അപകടങ്ങളിലും ജീവിതത്തിലെ വിവിധ അവസരങ്ങളില്‍ ആരോഗ്യത്തിലേയ്ക്കും ജീവിതത്തിലേയ്ക്കും തിരിച്ചു കൊണ്ടുവരുകയും അവസാനശ്വാസസവും പോയാലും ഒരു വെള്ളത്തുണിയില്‍ പൊതിഞ്ഞ് പൂക്കള്‍ കൊണ്ട് അലങ്കരിക്കാന്‍ വരെ ഈ നഴ്‌സിംഗ് കൈകളാണ് ചുറ്റുമുണ്ടാവുകയെന്ന് മറക്കാതിരിക്കാം. ജോലി സമയത്തെ ഇവരുടെ ഓരോ അശ്രദ്ധയ്ക്കും ഒരു ജീവന്റെ വില വരെ ഉള്ളതിനാല്‍ നിതാന്ത ജാഗ്രതയോടെ ഓടി നടക്കുന്ന ഈ ഭൂമിയിലെ മാലാഖമാരുടെ കണ്ണീര്‍ ഇനിയും നീണ്ടുപോകാനിടയാകാതിരിക്കട്ടെ.
ആര്‍ക്കും കയറാന്‍ പറ്റാത്ത മരമേതാണ് എന്ന കടംകഥ ചോദ്യത്തിന് ‘സമരം’ എന്ന് ഉത്തരം പറയാറുണ്ടെങ്കിലും, നമ്മുടെ നഴ്‌സ് സുഹൃത്തുക്കള്‍ അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ‘സമര’ത്തില്‍ കയറിയിരിക്കുന്നു. ഈശോയെ അടുത്തു കാണണമെന്ന തന്റെ ആഗ്രഹം സാധിക്കുന്നതിനായി ‘സിക്കമൂര്‍ മര’ത്തില്‍ കയറിയിരുന്ന സക്കേവൂസിനെ കണ്ട്, വിളിച്ചിറക്കി അവന്റെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ ഈശോ തയ്യാറായതുപോലെ സ’മര’ത്തിലായിരിക്കുന്ന നമ്മുടെ സഹോദരങ്ങളെ കാണാനും അവരുടെ ന്യായമായ ആവശ്യങ്ങളെ മനസിലാക്കാനും ഉത്തരവാദപ്പെട്ടവര്‍ക്ക് സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. നഴ്‌സിംഗിന്റെ ആദ്യരൂപമായ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ മാതൃകയും ആധുനിക മാതൃകയായ വി. മദര്‍ തെരേസയുടെ മാതൃക നല്‍കുന്ന പ്രചോദനവും ആദര്‍ശരൂപമായ, ‘എലിസബത്തിനെ ശുശ്രൂഷിക്കാന്‍ ദീര്‍ഘദൂരം യാത്ര ചെയ്ത് അവളോടൊപ്പം മൂന്ന് മാസം താമസിച്ച് ശുശ്രൂഷ ചെയ്ത’ പരിശുദ്ധ മറിയത്തിന്റെ (ലൂക്കാ 1: 3956) പ്രാര്‍ത്ഥനയും ആതുരശുശ്രൂഷാ രംഗത്തുള്ളവര്‍ക്ക് തുണയാകട്ടെ.
ശാന്തിയും നന്മയും നിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു.പ്രാര്‍ത്ഥനയോടെ, ഫാ. ബിജു കുന്നയ്ക്കാട്ട്
”നമ്മുടെ മാലാഖമാരെ ഇനിയും വെയിലത്തും മഴയത്തും നിര്‍ത്തരുതേ..! ഞായറാഴ്ചയുടെ സങ്കീര്‍ത്തനം
ഷിബു മാത്യൂ
ഞാന്‍ ഒരു സാധാരണ കുട്ടിയാണ്.
എന്റെ ഡാഡിയേ തേടി കോവിഡ് 19 എത്തി. ഈ സ്റ്റോറി അത് കാണിക്കും. ആര് കൂടുതല്‍ തെറ്റുകള്‍ ചെയ്താലും ആര് കൂടുതല്‍ ശരി ചെയ്താലും നിന്റെ പ്രതീക്ഷയും പ്രാര്‍ത്ഥനയും ലോകത്തിനെ മാറ്റാന്‍ കഴിയുമെന്ന് അവന്‍ ആവര്‍ത്തിച്ചു പറയുന്നു. ഇതൊന്നും സത്യമാണെന്ന് ഇതുവരെയും ഞാന്‍ വിശ്വസിച്ചിരുന്നില്ല. അതില്‍ ഞാന്‍ ഇപ്പോള്‍ വിഷമിക്കുന്നു. ഏപ്രില്‍ ആദ്യം എന്റെ ഡാഡിയെ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോയി. എന്റെ ഹൃദയത്തില്‍ ഏറ്റവും വേദന നിറഞ്ഞ സമയമായിരുന്നു അത്. പത്ത് ക്രിക്കറ്റ് ബാറ്റ് കൊണ്ട് ഒരുമിച്ചടിക്കുന്ന വേദനയായിരുന്നു. എന്റെ വീട് മുഴുവന്‍ കണ്ണീരായിരുന്നു. ഞാന്‍ ഒരുപാട് കരഞ്ഞു. ഇമ്മ്യൂണിറ്റി പവര്‍ ഇല്ലാത്ത എന്റെ ഡാഡിക്ക് കോവിഡ് 19 താണെന്ന് ഞാനറിഞ്ഞു..
ഇനി കുട്ടിയായ ഡാനിയേല്‍ പറയുന്നത് കേള്‍ക്കുക..
എന്റെ ഡാഡി തിരിച്ചു വരുമ്പോള്‍ ലോകത്തിനായി ഞാന്‍ ഒരു മെസേജ് കൊടുക്കും.
‘കോവിഡ് 19. പ്രതീക്ഷ കൈവിടരുത്. സാധ്യതകള്‍ ഏറെയാണ്’.
യുകെയിലെ നിരവധി മലയാളി കുടുംബങ്ങള്‍ കൊറോണാ വൈറസിന്റെ പിടിയിലാണിപ്പോള്‍. നോര്‍ത്ത്‌ലേര്‍ട്ടണില്‍ താമസിക്കുന്ന മാത്യൂ കോവിഡ് 19 സ്ഥിതീകരിച്ച് ഏപ്രില്‍ ആദ്യം ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ അഡ്മിറ്റായി..
നിരവധി ഓപ്പറേഷനുകള്‍ കഴിഞ്ഞ മാത്യുവിന് ഇമ്മ്യൂണിറ്റി പവര്‍ തീരെ കുറവാണുതാനും. മരണം മുമ്പില്‍ നില്‍ക്കുമ്പോള്‍ ചുറ്റുമുള്ള ബെഡില്‍ കിടന്നവര്‍ മരണത്തിന് കീഴടങ്ങിയത് മാത്യൂ നേരില്‍ കണ്ടു. ഇനി പറയട്ടെ, മാത്യൂ ഡാനിയേലിന്റെ ഡാഡിയാണ്. ഈ ഡാഡിയെ കുറിച്ചാണ് ഡാനി ഇതുവരെ സംസാരിച്ചത്.
പ്രാര്‍ത്ഥന. അതാണ് പലവട്ടം മരിച്ച എന്റെ ഡാഡിയെ ഞങ്ങള്‍ക്ക് തിരിച്ച് നല്‍കിയത്. ഡാനിയുടെ വിശ്വാസത്തിന്റെ തീക്ഷ്ണത വാക്കുകളില്‍ നിന്നും വ്യക്തമാണ്. പ്രാര്‍ത്ഥനയാണ് എപ്പോഴും. അവന്‍ അതില്‍ ആഴത്തില്‍ വിശ്വസിക്കുന്നു. വീട്ടിലെ മുറികള്‍ അവന്‍ അള്‍ത്താരയാക്കി. പകലുകളില്‍ മുറ്റത്ത് വിരിച്ച മിറ്റിലില്‍ മുട്ടുകുത്തി അവന്‍ പ്രാര്‍ത്ഥിച്ചു. സ്വകാര്യ നിമിഷങ്ങള്‍ അവന്‍ പ്രാര്‍ത്ഥനയാക്കി മാറ്റി. അവന്റെ സഹോദരി ഡിയോസയും അവനോടൊപ്പം കൂടി. എല്ലാവരുടെയും പ്രാര്‍ത്ഥന ഒടുവില്‍ ഫലം കണ്ടു. എമര്‍ജെന്‍സി ആമ്പുലന്‍സില്‍ ആശുപത്രിയില്‍ പോയ മാത്യൂ തിരിച്ചെത്തി. ഇനി അവന് പറയാനുള്ളത് പുതുതലമുറക്കാരായ കൂട്ടുകാരോടാണ്. വിജാതീയരേ കൊണ്ട് കര്‍ത്താവ് സംസാരിച്ചു. നിങ്ങളും പ്രാര്‍ത്ഥിക്കണം. വിശ്വാസം അതിശക്തമാണ്. കോവിഡില്‍ മരണത്തെ മുന്നില്‍ കാണുന്നവര്‍ക്ക് എന്റെ പ്രാര്‍ത്ഥന പ്രജോദനമാകണം. വിശ്വാസത്തില്‍ എത്ര ശക്തിയുള്ളവരാണ് നമ്മള്‍ എന്ന് നമ്മള്‍ തന്നെ തെളിയ്ക്കണം. ചെറിയ വായിലെ വലിയ വാക്കുകള്‍. നല്ലൊരു ചിത്രകാരന്‍ കൂടിയാണ് ഡാനി. അര്‍ത്ഥവത്തായ നിരവധി ചിത്രങ്ങള്‍ ഡാനി വരച്ചു കഴിഞ്ഞു. ക്രിക്കറ്റിലും ഫുട്‌ബോളിലും കരാട്ടയിലും ഡാനി മിടുക്കന്‍ തന്നെ. ഡാനിയുടെ കണ്ണുകളില്‍ എല്ലാം പുതുമതന്നെ. വീട്ടിലെത്തുന്ന സന്ദര്‍ശകര്‍ ഡാനിയോടാണ് കൂടുതല്‍ സംസാരിക്കുക. പ്രായത്തേക്കാള്‍ കൂടുതല്‍ അറിവാണ് ഡാനിക്കുള്ളത്. പ്രതീക്ഷ കൈവിടരുത്. സാധ്യതകള്‍ ഏറെയാണ്. ഈ സന്ദേശം ലോകത്തിന് നല്‍കാനാണ് ഈ വീഡിയോ ഞാന്‍ ലോകത്തിന് സമര്‍പ്പിക്കുന്നത്. ഡാനിയുടെ വാക്കുകള്‍..
അവന്റെ വിശ്വാസമാണ് ഞങ്ങള്‍ക്ക് ധൈര്യം നല്‍കിയതെന്ന് അവന്റെ അമ്മ ജോളി പറയുന്നു. മരണത്തെ മുഖാമുഖം ഞങ്ങള്‍ കണ്ടു. പ്രാര്‍ത്ഥന അറിയ്ച്ച് ധാരാളം പേര്‍ എത്തി. എല്ലാവരുടെയും പ്രാര്‍ത്ഥന ഫലം കണ്ടു. പൂര്‍ണ്ണ ആരോഗ്യവാനായി മാത്യൂ തിരിച്ചെത്തി. 2004ല്‍ യുകെയിലെത്തിയതാണ് മാത്യുവും ജോളിയും. യുകെയില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ ആദ്യമേ ആരംഭിച്ചവര്‍ ഇവര്‍ തന്നെ. പിന്നീടെത്തിയവര്‍ക്ക് ഇവര്‍ മാതൃകയുമായി. പ്രാര്‍ത്ഥനയിലും അതിലുപരി വിശ്വാസത്താലും ലഭിച്ച അനുഗ്രഹത്താല്‍ സന്തോഷമായി കഴിയുന്നു മാത്യൂവും ജോളിയും..
ഡാനിയുടെ വിശ്വാസം.. വീഡിയോ കാണുക.
ഡാനി വരച്ച ചിത്രങ്ങള്‍.