Spiritual

വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ പുതുവത്സരത്തിലെ ആദ്യ ബുധനാഴ്ച്ചയായ ജനുവരി മാസം 2-ാം തീയതി മരിയന്‍ ദിനശുശ്രൂഷയും പരിശുദ്ധ അമ്മയുടെ മാതൃത്വ തിരുനാളും ഒപ്പം മാസാദ്യ ബുധനാഴ്ച തിരുക്കുടുംബത്തിന്റെ നാഥനായ വി. യൗസേപ്പിതാവിന്റെ വണക്കത്തിനായുള്ള ദിനമായും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.

ഈ പുതുവത്സരത്തില്‍ പരിശുദ്ധ അമ്മയുടെ കരം പിടിച്ച് നമുക്കായി കാലിത്തൊഴുത്തില്‍ പിറന്ന് വിശുദ്ധ കുര്‍ബ്ബാനയായി നമ്മോടൊപ്പം വസിക്കുന്ന ഈശോയെ ആരാധിക്കാം.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

5.30 pm കുമ്പസാരം, 6.30 pm ജപമാല, 7.00 pm ആഘോഷമായ വി.കുര്‍ബ്ബാന, തുടര്‍ന്ന് നിത്യസഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി. പരമ ദിവ്യകാരുണ്യ ആരാധന.

പള്ളിയുടെ വിലാസം:

Our Lady and St.George Church,
132 Shernhall Street,
Walthamstow,
E17 9HU

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്ളിന്‍ ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.

റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വചനരാത്രി ഡിവൈന്‍ നൈറ്റ് വിജില്‍ ജനുവരി 4ന്. രാത്രി 8 മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ 1 വരെയായാണ് നൈറ്റ് വിജില്‍. ജപമാല, ബൈബിള്‍ ക്ലാസുകള്‍, വിശുദ്ധ കുര്‍ബാന, ആരാധന എന്നിവയും നടക്കും. പഴയ നിയമത്തെക്കുറിച്ചും പുതിയ നിയമത്തെക്കുറിച്ചും അറിയുവാനും യേശുവിലേക്ക് കൂടുതല്‍ അടുക്കുവാനും സഭയെക്കുറിച്ച് കൂടുതല്‍ മനസിലാക്കുവാനുമായി പ്രശസ്ത വചനപ്രഘോഷകര്‍ ക്ലാസുകള്‍ നടത്തുന്നു. താമസ സൗകര്യവും പാര്‍ക്കിംഗും ധ്യാനകേന്ദ്രത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.

ധ്യാന കേന്ദ്രത്തിന്റെ വിലാസം

Divine Retreat Centre, St.Augustines Abbey, St.Augustines Road, Ramsgate, Kent- CT 11 9 PA

രാജേഷ് ജോസഫ്

ജീവചരിത്ര ആരംഭം മുതല്‍ നിരവധി മാറ്റങ്ങളിലൂടെയാണ് മനുഷ്യര്‍ നീങ്ങുന്നത്. ഇന്ന് നാം കാണുന്നവ അനുഭവിക്കുന്നവ നാളെയുടെ ചരിത്രമാവുന്നു. കീഴടക്കുവാനും നേടുവാനും വെട്ടിപ്പിടിക്കുവാനുമുള്ള മോഹങ്ങളെല്ലാം ഒരോ കാലഘട്ടത്തിലും വര്‍ദ്ധിക്കുന്നതല്ലാതെ കുറയുന്നതായി കാണുന്നില്ല. കൈവശമാക്കാനുള്ള യാത്രയില്‍ ഓടി തളര്‍ന്ന് ചുറ്റുമുള്ളതും കാണാതെ വേണ്ടത് സ്വയത്തമാക്കാതെ വിടവാങ്ങിയ പരാജിതരുടെയും ചരിത്രമുള്ളതാണ് ഈ ലോകം.

ജീവിതയാത്രയില്‍ ചുറ്റുമുള്ളതിനെ അടുത്തറിയാനും മനസിലാക്കാനും കണ്ടെത്താനുമുള്ള സത്വത്തിന്റെ നേര്‍രേഖയുടെ ചരിത്രമാണ് മാലാഖമാരുടെ കഥ പറയുന്നുത്. പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്ന് പോയ അനേകം ബൈബിള്‍ കഥാപാത്രങ്ങള്‍ക്ക് മാലാഖമാര്‍ വഴികാട്ടിയായി മാറുന്നത് നമുക്ക് സുപരിചിതമാണ്. പുറം തിരിഞ്ഞ് കരയുന്ന ഹാഗാറിന് മാലാഖ നീര്‍ച്ചാലായി പ്രത്യക്ഷപ്പെടുന്നു. നസ്രത്തിലെ നീതിമാനായ ജോസഫ് എന്ന മരപ്പണിക്കാരനില്‍ അത്മധൈര്യത്തിന്റെ അഗ്നിവേശിപ്പിച്ച ദൈവദൂതന്‍. ലോകരക്ഷകന്റെ പിറവിക്കായി മറിയത്തിലൂടെ ഒരുക്കിയ മാലാഖ വൃന്ദങ്ങള്‍. അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വവും ഭൂമിയില്‍ സ്തൂതി ഗീതങ്ങള്‍ പാരില്‍ സാമാധാനത്തിന്റെ ഗീതങ്ങള്‍ പാടിയ മാലാഖ വൃന്ദങ്ങള്‍. പ്രതീക്ഷയുടെ പൊന്‍കിരണങ്ങളായി മാലാഖമാര്‍ അനുദിനം നമ്മുടെ ജീവിതത്തില്‍ വെണ്‍മ പരത്തി നമ്മോടപ്പം ജീവിക്കുന്നു.

നമ്മളിലെ ഓരോ വ്യക്തിയിലും സകല ചരാചരങ്ങളിലും മാലാഖമാരുടെ സംരക്ഷണം പൊതിഞ്ഞിരിക്കും കരുണയുടെ സ്‌നേഹത്തിന്റെ മൃദുലതയുടെ സ്‌ത്രോത ഗീതങ്ങള്‍ ചുറ്റുപാടുകളിലും ജീവിത മേഖലകളിലും പകരുവാന്‍ അത് നമ്മോട് ആവശ്യപ്പെടുന്നു. ശുഭകരമായ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന ഏവര്‍ക്കും മലാഖമാരുടെ കാവല്‍ മാലയുടെ വലിയ സംരക്ഷണം ആശംസിക്കുന്നു. നൈര്‍മല്യത്തിന്റെയും വിശുദ്ധിയുടെയും പ്രതീകങ്ങളാണ് മാലാഖമാര്‍. പുതുവര്‍ഷം വിശുദ്ധിയുടെ വെണ്‍മയുടെ സത്യത്തിന്റെ നേര്‍രേഖ ആവട്ടെയെന്ന് ആശംസിക്കുന്നു. അസ്വസ്ഥതകളുടെ വേദനകളഉടം മുറിവുകളുടെ ഭാരപ്പെടുക്കുന്ന വേളകളില്‍ തൂവെള്ള ചിറകുകള്‍ക്കുള്ളില്‍ നമ്മെ പൊതിഞ്ഞ് പരിപാലിക്കുന്ന ആ ദിവ്യ നക്ഷത്രം. പുല്‍ക്കൂട്ടിലെ ഉണ്ണി പുതുവത്സരത്തില്‍ മാര്‍ഗ ദീപമാവട്ടെ.

ടെന്‍ഹാം: വര്‍ഷാവസാന കൃതജ്ഞതാ ശുശ്രുഷകളും, പുതുവര്‍ഷ വരവേല്‍പ്പും, വെഞ്ചിരിപ്പ് നവീകരണവും ടെന്‍ഹാം കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് ഭക്തിപുരസരം ഡിസംബര്‍ 31 തിങ്കളാഴ്ച ആചരിക്കുന്നു. പ്രശസ്ത ധ്യാന ഗുരുവും, വാഗ്മിയും ആയ റവ.ഫാ. ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

2018ല്‍ കരുതലോടെ സംരക്ഷിച്ചു പരിപാലിക്കുകയും, നിരവധിയായ അനുഗ്രഹങ്ങള്‍ പ്രാപ്യമാക്കുകയും ചെയ്ത അനന്ത സ്‌നേഹത്തിനു കൃതജ്ഞത അര്‍പ്പിക്കുവാനും, നവവത്സരം സന്തോഷവും സമാധാനവും നിറഞ്ഞ ദിവ്യ കൃപയുടെ സംരക്ഷണത്തില്‍ ആയിരിക്കുവാനുള്ള പ്രാര്‍ത്ഥന അര്‍പ്പിക്കുവാനും, വാഹനങ്ങള്‍ അടക്കമുള്ള വസ്തുക്കളുടെ വെഞ്ചിരിപ്പ് നവീകരിക്കുന്നതിനും ഈ അനുഗ്രഹീത വേള ഉപയോഗിക്കുവാന്‍ ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു. ഡിസംബര്‍ 31 തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.

തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോമോന്‍ ഹെയര്‍ഫീല്‍ഡ്: 07804691069
ഷാജി വാറ്റ്ഫോര്‍ഡ്: 07737702264

പള്ളിയുടെ വിലാസം:
The Most Holy name catholic church ,
Old Mill Road,
Denham UB9 5AR

സന്ദര്‍ലാന്‍ഡ്: ക്രിസ്തുമസ്സിനെ വരവേല്‍ക്കാന്‍ സന്ദര്‍ലാന്‍ഡ് മലയാളികള്‍ ഒരുങ്ങികഴിഞ്ഞു. കരോള്‍ സംഗീതവും ഉണ്ണി യേശുവുമായുള്ള ഭവനസന്ദര്‍ശനവും ഡിസംബര്‍ 7, 8 (വെള്ളി, ശനി) ദിവസങ്ങളില്‍ നടന്നു. ക്രിസ്തുമസ് സംഗമത്തിന് ഒരുങ്ങുന്ന സന്ദര്‍ലാന്‍ഡ് സീറോ മലബാര്‍ കത്തോലിക്കാ സമൂഹം ഡിസംബര്‍ 29 ശനിയാഴ്ച നടക്കുന്ന പരിപാടിയില്‍ ആത്മീയ സാംസ്‌കാരിക സമന്വയമായിരിക്കും അരങ്ങേറുക. ക്രിസ്തുമസ് സംഗമത്തില്‍ സീറോ മലബാര്‍ ചാപ്ലയിന്‍ ബഹു. ഫാ. സജി തോട്ടത്തില്‍ ക്രിസ്തുമസ് സന്ദേശം നല്‍കും. സെ. ജോസെഫ്‌സ് ചര്‍ച്ച് വികാരി ഫാ. മൈക്കില്‍ മക്കോയ് മുഖ്യാധിതിയായിരിക്കും. ക്രിസ്തുമസ് സംഗീതവും ആശംസകളും കൊണ്ട് മുഖരിതമാകുന്ന സന്ധ്യയില്‍ ക്രിസ്തുമസ് ഡിന്നറോടെ പരിപാടികള്‍ക്ക് പരിസമാപ്തി കുറിക്കും. ഈ സ്‌നേഹസംഗമത്തിലേക്ക് എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യൂന്നു.

പുതുവര്‍ഷത്തെ പ്രാര്‍ത്ഥനകളോടെ വരവേല്‍ക്കാന്‍ ഡിസംബര്‍ 31 തിങ്കളാഴ്ച വൈകുന്നേരം 8.00 നു തുടങ്ങുന്ന ആരാധനകള്‍ പാതിരാ കുര്‍ബാനയോടെയും സമാപിക്കുന്നു. പ്രാര്‍ത്ഥന നിര്‍ഭരമായ ശുശ്രൂകളിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

ക്രിസ്തുമസ് സംഗമം: ഡിസംബര്‍ -29 ശനിയാഴ്ച, 5.30 pm മുതല്‍ (സ്റ്റീല്‍സ് ക്ലബ് ഹാള്‍, സന്ദര്‍ലാന്‍ഡ്) പുതുവര്‍ഷ ദിവ്യബലി– ഡിസംബര്‍ 31 തിങ്കളാഴ്ച, 11.45 pm @ സെ. ജോസഫ്‌സ് ചര്‍ച്ച്, സന്ദര്‍ലാന്‍ഡ്: SR4 6HP

കത്തോലിക്കാ സഭയുടെ അഭിഷിക്തന്മാരായ വൈദികരെ പ്രത്യേകം സമര്‍പ്പിച്ചുകൊണ്ട് 2018 നവംബര്‍ മുതല്‍ ഒരുവര്‍ഷത്തേക്ക് യു.കെയില്‍ വിവിധ സ്ഥലങ്ങളിലായി നടത്തപ്പെടുന്ന ദിവ്യകാരുണ്യ ആരാധന 26മുതല്‍ ന്യു കാസിലില്‍എല്ലാദിവസവും രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ നടന്നുവരുന്നു.

വിലാസം;

English Martyrs Church
176 Stamfordham Road
NEWCASTLE UPON TYNE
NE5 3JR

from 26/12/18 Wednesday
to 29/12/18 Saturday.
Timing: 10:00am – 3:00pm

2019 ജനുവരി 2 മുതല്‍ 5 വരെ വാറിംങ്ടണിലാണ് ആരാധന നടക്കുക. കര്‍ത്താവിന്റെ അഭിഷിക്തരിലൂടെ സഭ അനുദിനം വളരേണ്ടതിന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ ഉടനീളം വിവിധ സ്ഥലങ്ങളില്‍ പരിശുദ്ധ പരമ ദിവ്യകാരുണ്യം എഴുന്നള്ളിച്ച് ഉയര്‍ത്തിക്കൊണ്ട് പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ.സോജി ഓലിക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അഭിഷേകാഗ്‌നി മിനിസ്ട്രീസ് അഭിവന്ദ്യ മാര്‍. ജോസഫ് സ്രാമ്പിക്കലും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുമായി ഒരുമിച്ചുകൊണ്ടാണ് ഈ പ്രാര്‍ത്ഥനായജ്ഞത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

കാലഘട്ടത്തിന്റെ ആവശ്യകതകള്‍ക്കനുസൃതമായ പൂര്‍ണ്ണ യോഗ്യതയിലേക്ക് വൈദികരെ പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യേക മധ്യസ്ഥതയാല്‍ വളര്‍ത്തുന്നതിന് ഒരുക്കമായി നടക്കുന്ന ആരാധനയുടെയും പ്രാര്‍ത്ഥനയുടെയും ആദ്യഘട്ടം നവംബറില്‍ ബര്‍മിങ്ഹാമിലെ സെന്റ് ജെറാര്‍ഡ് കാത്തലിക് ചര്‍ച്ചില്‍ നടന്നു. വിവിധ സ്ഥലങ്ങളില്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അനുഹ്രഹാശ്ശിസ്സുകളോടെ അഭിഷേകാഗ്‌നി മിനിസ്ട്രീസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
വിവിധസ്ഥലങ്ങളിലെ ശുശ്രൂഷകള്‍ യഥാസമയം രൂപത കേന്ദ്രങ്ങളില്‍നിന്നും അറിയിക്കുന്നതാണ്.

യുകെയില്‍ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന ആരാധനയില്‍ സംബന്ധിച്ച് വൈദികര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ അഭിഷേകാഗ്‌നി മിനിസ്ട്രീസ് യേശുനാമത്തില്‍ മുഴുവനാളുകളെയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ടോമി ചെമ്പോട്ടിക്കല്‍ 07737 935424

ഷിബു രാമകൃഷ്ണന്‍

ഡെഡ്‌ലി: ശബരിമലക്ക് കൂടുതല്‍ അന്താരഷ്ട്ര പ്രാധാന്യം നല്‍കി അയ്യപ്പ സേവാ സംഘം ബ്രിട്ടനിലും രൂപീകൃതമായി. തെന്നിന്ത്യന്‍ അയ്യപ്പ വിശ്വാസികളുടെ നേതൃത്വത്തില്‍ ഇന്നലെ മണ്ഡല പൂജക്ക് ശേഷം നടന്ന അയ്യപ്പ സേവാ സംഘം രൂപീകരണം ചരിത്രപരമായ നിമിഷമായി മാറുകയായിരുന്നു. അടുത്ത വര്‍ഷം ബ്രിട്ടനില്‍ അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ തരമണ്ഡലകാല അയ്യപ്പ പൂജ നടക്കും. ബ്രിട്ടനിലെ സജീവമായ ഇരുപതോളം ഹിന്ദു സമാജങ്ങളെ മുന്നില്‍ നിര്‍ത്തിയാകും അയ്യപ്പ സേവാ സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനം. ബാലാജി ട്രസ്റ്റ് ചെയര്‍മാന്‍ ഡോ കനകരത്‌നം രക്ഷാധികാരിയായും, പ്രഭ കുബേന്ദ്രന്‍, കെ ആര്‍ ഷൈജുമോന്‍, എ പി രാധാകൃഷ്ണന്‍ എന്നിവര്‍ വിവിധ ഹിന്ദു സമൂഹങ്ങളുടെ കോ ഓഡിനേഷന്‍ ടീമായി പ്രവര്‍ത്തിക്കും. കൂടാതെ വിവിധ ഹിന്ദു സമാജങ്ങളെ പ്രതിനിധീകരിച്ചു 15 മലയാളികള്‍ ഉള്‍പ്പെടെ 27 അംഗ അയ്യപ്പ സേവാ സംഘം കര്‍മ്മ സമിതിയും ഇന്നലെ ചുമതലയേറ്റു.

ഇന്നലെ നടന്ന മണ്ഡലകാല പൂജ തൊഴാന്‍ യു.കെയിലെ ഹൈന്ദവ വിശ്വാസികളുടെ ദേശീയ തീര്‍ഥാടന കേന്ദ്രമായി മാറിക്കഴിഞ്ഞ ഡെഡ്‌ലി ബാലാജി സന്നിധിയില്‍ അഭൂതപൂര്‍വമായ തിരക്ക്. തെലുങ്ക് ഭക്തരുടെ നിയന്ത്രണത്തില്‍ ഉള്ള യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളില്‍ ഒന്നായ ബാലാജി ക്ഷേത്രത്തില്‍ മലയാളികളുടെ അദ്ധ്യാത്മിക ലക്ഷ്യത്തിനായി പൂര്‍ത്തീകരിച്ച അയ്യപ്പ ക്ഷേത്രത്തില്‍ ശബരിമലയിലെ ആചാരങ്ങള്‍ അതേവിധം പാലിച്ചു നടന്ന മണ്ഡലകാല പൂജക്ക് നാടിന്റെ നാനാദിക്കില്‍ നിന്നുമായി നൂറുകണക്കിന് ഭക്തരാണ് ഒഴുകി എത്തിയത്.

രാവിലെ എട്ടുമണിയോടെ ആരംഭിച്ച കെട്ടുനിറ ചടങ്ങുകള്‍ പതിനൊന്നു മണിയോടെ പൂര്‍ത്തിയാവുകയും തുടര്‍ന്ന് പഞ്ചഭിഷേകം നടത്തി സ്വാമി അയ്യപ്പന് തുയിലുണര്‍ത്തിയാണ് അയ്യപ്പ പൂജ ചടങ്ങുകള്‍ ആരംഭിച്ചത്. മണിക്കൂറുകള്‍ അലയടിച്ച ശരണഘോഷങ്ങള്‍ക്കിടയില്‍ നെയ്യഭിഷേകം കണ്ടു തൊഴാന്‍ നൂറു കണക്കിനാളുകള്‍ തിരക്കിടുകയായിരുന്നു. തുടര്‍ന്ന് സര്‍വ്വാഭരണ വിഭൂഷിതനായ സ്വാമി അയ്യപ്പന് മണ്ഡല പൂജയും നടന്നു. രണ്ടര മണിക്കൂറോളം ദീര്‍ഘിച്ച വിവിധ മലയാളി ഹിന്ദു സമാജങ്ങള്‍ നേതൃത്വം നല്‍കിയ ഭജനയില്‍ അന്‍പതോളം ഭക്തരാണ് അയ്യപ്പ കീര്‍ത്തനങ്ങള്‍ ആലപിച്ചത്. രാധാകൃഷ്ണന്‍, പ്രഭ കുബേന്ദ്രന്‍, ജയലക്ഷ്മി, ഷിബു രാമകൃഷ്ണ, പ്രാര്‍ത്ഥന സുഭാഷ്, ഗജേന്ദ്ര, ജയന്‍ ഡെര്‍ബി ,അനില്‍ പിള്ളൈ, കുമാര്‍ ക്രോയ്‌ടോന്‍, രൂപേഷ്, അജിത, തുടങ്ങി അനേകം ഭക്തരാണ് സ്വാമി കീര്‍ത്തനങ്ങളുമായി അയ്യപ്പ സ്വാമിക്ക് നാദര്‍ച്ചന നടത്തിയത്. തുടര്‍ന്ന് ശാസ്താ ദശകം ചൊല്ലി നടമുന്നില്‍ സമസ്താപരാധം ക്ഷമ ഏറ്റുചൊല്ലി സാഷ്ടാംഗ പ്രണാമം നടത്തിയാണ് ചടങ്ങുകള്‍ സമാപിച്ചത്.

ഇന്നലെ ബാലാജി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന അയ്യപ്പ സേവാ സംഘം രൂപീകരണത്തില്‍ മലയാളി, തമിഴ്, തെലുങ്ക് ഭക്തരുടെ സാന്നിധ്യത്തിലൂടെ 2019ലെ അയ്യപ്പ പൂജയ്ക്ക് ഒരു വര്‍ഷം നീളുന്ന ഒരുക്കങ്ങള്‍ക്കായി കര്‍മ്മ സമിതിയും രൂപീകൃതമായി. ഈ സമിതിയെ പ്രഭ കുബേന്ദ്ര, കെ ആര്‍ ഷൈജുമോന്‍, എ പി രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന കോ ഓഡിനേഷന്‍ ടീമും ഹിന്ദു സമാജം പ്രതിനിധികള്‍ അംഗങ്ങളായ ദേശീയ കര്‍മ്മസമിതിയും ചേര്‍ന്ന് നയിക്കും. ദേശീയ കര്‍മ്മസമിതിയിലേക്കു രാജേഷ് റോഷന്‍, കൃഷ്ണകുമാര്‍ പിള്ള (ബിര്‍മിങ്ഹാം ഹിന്ദു സമാജം) ഷിബു രാമകൃഷ്ണന്‍ , രൂപേഷ് (ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് – ഡാര്‍ബി) , പ്രേം കുമാര്‍ , ശ്രീകുമാര്‍ (ക്രോയ്‌ടോന്‍ ഹിന്ദു സമാജം) , അനില്‍കുമാര്‍ പിള്ള, സുഭാഷ് നായര്‍ (കവന്‍ട്രി ഹിന്ദു സമാജം) അരുണ്‍ കുമാര്‍ , മനു ജനാര്‍ദ്ദനന്‍ (ന്യുകാസില്‍ ഹിന്ദു സമാജം) രാജേഷ് (സട്ടന്‍ ഹിന്ദു സമാജം) മനോജ് കുമാര്‍, രാജ്മോഹന്‍ (കാര്‍ഡിഫ് ഹിന്ദു സമാജം) വിജയകുമാര്‍, നന്ദ കുമാര്‍ (മാഞ്ചസ്റ്റര്‍ തമിഴ് സമാജം) പ്രസാദ്, എന്‍ ഗജേന്ദ്രന്‍, കുമാര സ്വാമി, അശ്രാന്ത കുങ്കനാഥന്‍, ആര്‍ ശെല്വകുമാര്‍ (ബിര്‍മിങ്ഹാം തമിഴ് സമാജം) ചന്ദ്ര ശേഖരം, ബി ഗുഹാപ്രസാദന്‍, ആര്യസോതി, മഞ്ജുറം ഗോപാല്‍, സായ് നവന്‍ (തെലുങ്ക് സമാജം, യുകെ) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

യുകെയിലെ മുഴുവന്‍ മലയാളി ഹിന്ദു സമാജങ്ങളെയും പങ്കെടുപ്പിച്ചു അതിവിപുലമായ തരത്തില്‍ ദേശീയ തലത്തില്‍ അയ്യപ്പ പൂജ സംഘടിപ്പിക്കുന്നതിന്റെ സാധ്യതയും രൂപീകരണ യോഗം ചര്‍ച്ച ചെയ്തു. ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ചടങ്ങുകളോടെ അയ്യപ്പ പൂജ നടത്തുക എന്ന ലക്ഷ്യവും ഭക്തര്‍ ഉയര്‍ത്തിയിട്ടുണ്ട്. ചടങ്ങുകള്‍ ഏതു വിധത്തില്‍ ഏകോപിപ്പിക്കാന്‍ സാധിക്കും എന്നത് ദേശീയ കര്‍മ്മ സമിതി തീരുമാനിക്കും. അടുത്ത വര്‍ഷത്തെ ദേശീയ അയ്യപ്പ പൂജയ്ക്കു സാധ്യമായ എല്ലാ സഹായവും ബാലാജി ക്ഷേത്രം ട്രസ്റ്റ് ഏറ്റെടുക്കുമെന്നും യോഗത്തില്‍ ഡോ കനകരത്‌നം വക്തമാക്കി. ഏറെ വര്ഷങ്ങളായി നടക്കുന്ന അയ്യപ്പ പൂജക്ക് അടുത്ത വര്ഷം മുതല്‍ കൂടുതല്‍ മലയാളി പ്രാധിനിത്യം ഉറപ്പാക്കാനുള്ള സാധ്യതയും ഇന്ന് ചേര്‍ന്ന അയ്യപ്പ സേവാ സംഘം കര്‍മ്മ സമിതി ചര്‍ച്ച ചെയ്തു. വിഷു ആഘോഷത്തിന്റെ ഭാഗമായി കൂടുതല്‍ മലയാളി സമാജങ്ങളെ പങ്കെടുപ്പിച്ചു വിപുലമായ ചര്‍ച്ച ഉണ്ടാകുമെന്നു കര്‍മ്മ സമിതി വക്തമാക്കി. മുഴുവന്‍ സമാജങ്ങളുടെയും പ്രതിനിധികളെ കര്‍മ്മ സമിതിയില്‍ ഉള്‍പ്പെടുത്താന്‍ ഉള്ള ശ്രമവും നിലവില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ഏറ്റെടുക്കും. ഇതോടെ അയ്യപ്പ സേവാ സംഘത്തിന് യുകെയിലും തുടക്കം കുറിക്കപ്പെട്ടിരിക്കുകയാണ്.

വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഡിസംബര്‍ മാസം 26-ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും കുഞ്ഞിപ്പൈതങ്ങളുടെ തിരുനാളും, വി.സെ്തഫാനോസിന്റെ തിരുനാളും ഒപ്പം മാതാപിതാക്കളുടെ ദിനമായും കൊണ്ടാടുന്നതാണ്.

തിരുക്കര്‍മ്മങ്ങളുടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

5.30 pm കുമ്പസാരം, 6.30 pm ജപമാല, 7.00 pm ആഘോഷമായ വി.കുര്‍ബ്ബാന, തുടര്‍ന്ന് നിത്യസഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധന. ഈ സുദിനത്തില്‍ കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കുമായി പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.

പള്ളിയുടെ വിലാസം:

Our Lady and St.George Church, 132 Shernhall Street, Walthamstow, E17 9HU

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതികവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്ളിന്‍ ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.

രാജേഷ് രാജ്

എയില്‍സ്ബറി അയ്യപ്പസമാജം നടത്തിയ അയ്യപ്പപൂജ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ അതിവിപുലമായി ആഘോഷിച്ചു. ഗുരുആചാര്യനും ഹൈവൈകൊംബ് ക്ഷേത്രത്തിലെ പൂജാരിയുമായ സതീഷ് അയ്യരുടെ കാര്‍മികത്വത്തില്‍ 22-ാം തിയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഗണേശ പൂജയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് സര്‍വൈശ്വര്യ പൂജയും സഹസ്രനാമാര്‍ച്ചനയും വിളക്കു പൂജയും പടിപൂജയും നടന്നു.

റിജോ മാത്യൂസിന്റെ നേതൃത്വത്തില്‍ സ്ട്രിംഗ് ഓര്‍ക്കസ്ട്രയുടെ ഭക്തിഗാനങ്ങളും ഭജനയും 101 ശരണംവിളിയോടു കൂടിയുള്ള ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ബക്കിംഗ്ഹാംഷയറിലെ എയില്‍സ്ബറിയില്‍ ജാതി, മത, വര്‍ണ്ണ മതിലുകളുടെ വേര്‍തിരിവില്ലാതെ ഭക്തജനങ്ങള്‍ അയ്യപ്പ സന്നിധിയില്‍ അനുഗ്രഹീതരായി.

വൈകിട്ട് 8.30ഓടു കൂടി ഹരിവരാസനം പാടി പൂജാ ചടങ്ങുകള്‍ അവസാനിക്കുകയും അയ്യപ്പന് അര്‍പ്പിച്ച അരവണയും അപ്പവും കൂടെ സ്വാദിഷ്ടമായ ഭക്ഷണങ്ങളും പലഹാരങ്ങളും അയ്യപ്പദര്‍ശനത്തിന് എത്തിയ ഏവര്‍ക്കും വിരുന്നൊരുക്കി. എയില്‍സ്ബറിയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും വളരെ ദൂരത്തു നിന്നും വരെ എത്തിയ ഭക്തജനങ്ങള്‍ക്ക് എയില്‍സ്ബറി അയ്യപ്പസേവാ പ്രവര്‍ത്തകര്‍ നന്ദി അറിയിച്ചു.

ഫാ. ഹാപ്പി ജേക്കബ്

” അവള്‍ ആദ്യജാതനായ മകമനെ പ്രസവിച്ചു. ശീലകള്‍ ചുറ്റി വഴിയമ്പലത്തില്‍ അവര്‍ക്ക് പോലും സ്ഥലം ഇല്ലായ്കയാല്‍ പശുതൊട്ടിയില്‍ കിടത്തി. അന്ന് ആ പ്രദേശത്ത് ഇടയന്മാര്‍ രാത്രിയില്‍ ആട്ടിന്‍ കൂട്ടത്തെ കാവല്‍ കാത്ത് വെളിയില്‍ പാര്‍ത്തിരുന്നു. ദൂതന്‍ അവരോട്, സര്‍വ്വജനത്തിനും ഉണ്ടാകുവാനുള്ളോരു മഹാ സ്‌ന്തോഷം ഞാന്‍ നിങ്ങളോട് സുവിശേഷിക്കുന്നു. കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു. നിങ്ങള്‍ക്കടയാളമോ, ശീലകള്‍ ചുറ്റി പശുതൊട്ടിയില്‍ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും.”

സര്‍വ്വ ജനത്തിന്റെയും വീണ്ടെടുപ്പിനായി ദൈവം താണിറങ്ങി വന്ന സുദിനം. ദൈവ പുത്രനെ സ്വീകരിക്കുവാന്‍ എല്ലാ അര്‍ത്ഥത്തിലും നാം ഒരുങ്ങി കഴിഞ്ഞു. കരോള്‍ ഗാനങ്ങളും പുല്‍ക്കൂടുകളഉം അലങ്കാരങ്ങളും സമ്മാനങ്ങളും എല്ലാം ഒരുങ്ങി കഴിഞ്ഞു. രണ്ടു ചിന്തകള്‍ പ്രധാനമായും നിങ്ങളുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു.

”വഴിയമ്പലത്തില്‍ അവര്‍ക്ക് സ്ഥലം ഇല്ലായ്മയാല്‍ ശീലകള്‍ ചുറ്റി പശു തൊട്ടിയില്‍ കിടത്തി. ഈ പെരുന്നാളില്‍ എല്ലാ ആഘോഷങ്ങളും നാം ഒരുക്കുമ്പോള്‍ ജനിക്കുവാന്‍ ഒരു ഇടം തേടുന്ന രക്ഷകനെ ഒരു നിമിഷം നാം മാനിക്കേണ്ടതുണ്ട്. എന്തിന് വേണ്ടിയാണ് നാം ഒരുങ്ങിയത്? തിരിച്ച് ഒന്ന് ചിന്തിച്ചൂടെ. ക്രിസ്മസ് ആയതിനാല്‍ ഞാന്‍ ഒരുങ്ങി, എല്ലാത്തിനും ഒരു കാരണം അത് മാ്ത്രമെ നാം ഇന്ന് ആഗ്രഹിക്കുന്നുള്ളു. അത് ജനനം ആയാലും മരണമായാലും രോഗമായാലും ദുഃഖമായാലും- കൂടിച്ചേരുവാന്‍ ഒരു കാരണം. മനസുകൊണ്ട് എന്റെ കുടുംബത്തില്‍, മനസില്‍ രക്ഷകന്‍ വന്നില്ലെയെങ്കില്‍ പിന്നെ എന്തിന് നാം ഒരുങ്ങി. മൂകരായ കാലികളുടെ മധ്യേ ആ ശിശു ജനിച്ചു. എന്നാല്‍ ഒരുങ്ങി എന്നവകാശപ്പെടുന്ന നമ്മുടെ ഉള്ളിലൊന്ന് ഒരിടം അന്വേഷിച്ച് കടന്നുവരുന്നതെങ്കില്‍.! ചിന്തിക്കുക..! നാം ഇന്ന് ആചരിക്കുന്ന എല്ലാ ചിന്തകളും അനുഭവങ്ങളും വിട്ടൊഴിയേണ്ടി വരും. ഞാന്‍ വാതില്‍ക്കല്‍ നിന്നു മുട്ടുന്നു. ആരെങ്കിലും എന്റെ ശബ്ദം കേട്ട് വാതില്‍ തുറന്നാല്‍ ഞാന്‍ അവനോടും അവന്‍ എന്നോടും കൂടെ പന്തിയില്‍ ഇരിക്കും (വെളിപാട് 3:20). പരസ്പരം ഒന്നായി തീരുന്ന ദിവ്യാനുഭവം. ദൈവവും മനുഷ്യനും സമ്മേളിക്കുന്ന പരിശുദ്ധതയുടെ അനുഭവം. വാതില്‍പ്പടിയില്‍ നമ്മുടെ മറുപടിക്കായി കാത്ത് നില്‍ക്കുന്ന രക്ഷകനെ നമ്മുടെ ഉള്ളിലേക്ക് ആനയിക്കാം ഈ ക്രിസ്മസ് നാളുകളില്‍. അങ്ങനെ നമ്മുടെ ഹൃദയത്തിനുള്ളില്‍ ക്രിസ്തു സാന്നിധ്യം അനുഭവിക്കാം.

രണ്ടാമതായി നിങ്ങള്‍ക്കടയാളമോ ശിലകള്‍ ചുറ്റി പശുതൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും.

സമൃദ്ധിയുടെ മാറ്റ് പ്രദര്‍ശിപ്പിക്കുന്ന ഒരു ആഘോഷമാണ് ഇന്ന് ക്രിസ്മസ്. അലങ്കാരങ്ങള്‍ക്കും സമ്മാനങ്ങള്‍ക്കും കൂടിവരവുകള്‍ക്കും എന്ത് മാത്രം ധനവ്യയമാണ് നാം ചെയ്യുന്നത്. ക്രിസ്മസാണ് കാരണമായി നാം പറയുന്നത്. ഇനി അതിലും ഭായനകം ക്രിസ്മസ് ആഘോഷങ്ങളിലെ ഭക്ഷണ ദുര്‍വ്യയമാണ്. ഒന്നുമില്ലായ്മയുടെ നടുവില്‍ ജീവിക്കുന്ന ഒരു ശിശുവിന് നാം കൊടുക്കുന്ന സ്വീകരണം. ഈ ദുര്‍വ്യയം കാണുമ്പോള്‍ നാം കണ്ടത് ക്രിസ്തുവിനെ അല്ല, പുല്‍കൂട്ടില്‍ പിറന്ന യേശുവിനെയും അല്ല. ഇന്നും നമ്മുടെ ഇടയിലും ചുറ്റുപാടിലും ഈ ഇല്ലായ്മയുടേയും വല്ലായ്മകളുടെയും പ്രതീകങ്ങള്‍ ഉണ്ട്. അതൊന്നും നാം കാണുന്നില്ലെന്നും മാത്രം. നമ്മുടെ ദൃഷ്ടി അവിടെങ്ങളിലേക്ക് എത്തിച്ചേരില്ല. കാരണം എളിമയും താഴ്മയും നമുക്കില്ല. അതൊരു കുറവാണെന്ന് നാം മനസിലാക്കണം.

ഈ ക്രിസ്മസ് പുല്‍ക്കൂടിന്റെ അനുഭത്തിലേക്ക് നമുക്ക് നോക്കാം. രക്ഷകന്റെ ജനനം നമുക്ക് നല്‍കിയ നല്ല അനുഭവങ്ങള്‍ ഒന്ന് പങ്കുവെക്കാം. അത്തരത്തിലൊരു പങ്കുവെക്കലാകട്ടെ നമ്മുടെ കൂടി വരവുകളും. എളിമയുടെയും ദാസ്യത്തിന്റെയും ഈ പെരുന്നാളില്‍ ക്രിസ്തുവിനെ ഉള്ളില്‍ വെച്ച് നമുക്ക് ദൈവ സ്‌നേഹത്തിന്റെ നല്ല മാതൃകകളാവാം. ”നിങ്ങള്‍ എന്നെ അറിഞ്ഞുവെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു, ഇന്ന് മുതല്‍ നിങ്ങള്‍ അവനെ അറിയുന്നു.”(യോഹന്നാന്‍ 14:7)

ഏവര്‍ക്കും അനുഗ്രഹിക്കപ്പെട്ട ക്രിസ്മസും പുതുവര്‍ഷവും നേരുന്നു.

RECENT POSTS
Copyright © . All rights reserved