ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ മണ്ഡല ചിറപ്പ് മഹോത്സവവും ധനുമാസ തിരുവാതിര ആഘോഷവും ഈ മാസം 28 ന് ക്രോയ്ടോൻ വെസ്റ്റ് തൊൺടൻ കമ്മ്യൂണിറ്റി ഹാളിൽ നടക്കും.

മഹാവാക്യമായ തത്വമസിയിയുടെ പൊരുളു തേടി, സ്വത്വ ബോധം വെടിഞ്, കല്ലും മുള്ളും മെത്തയാക്കി, കർപ്പൂര നാളങ്ങളുടെ സൗവർണ്ണ പ്രഭയിലലിയുന്ന തിരു സന്നിധാനം തേടി വ്രതശുദ്ധിയുടെ നാൽപത്തിയൊന്ന് നാളുകളിലൂടെ, പ്രകൃതിയും ഭക്തനും പരമാത്മാവും ഒന്നാകുന്ന ശരണമന്ത്ര മുഖരിതമായ മണ്ഡലകാലം. വൃശ്ചികം ഒന്നിന് ആരംഭിച്ച മണ്ഡലകാലത്തിനു ധനു പതിനൊന്നോടെ (ഡിസംബർ 27) സമാപനമാകും. മണ്ഡല വ്രതക്കാലത്തോടനുബന്ധിച്ചാണ് ആർദ്രാവ്രതത്തിന്റെ പുണ്യവുമായി തിരുവാതിരയും എത്തുന്നത്. മംഗല്യവതികൾ നെടുമാംഗല്യത്തിനും കന്യകമാർ ഇഷ്ടഭർതൃയോഗത്തിനും അനുഷ്ഠിക്കുന്ന വൃതമാണ് തിരുവാതിര വൃതം.

പതിവുപോലെ മണ്ഡല-തിരുവാതിര ആഘോഷങ്ങൾക്ക് ഒരുങ്ങുകയാണ് ലണ്ടൻ നഗരവും. ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരമാണ് LHA സത്സംഗ ലക്‌ഷ്യം എന്നതുകൊണ്ടും തിരുവാതിര ആഘോഷങ്ങളും മണ്ഡല-ചിറപ്പ് മഹോത്സവവും ഒരുമിച്ചു കൊണ്ടാടുന്നു എന്നതുകൊണ്ടും “ഹരി-ഹര-സുത” സാന്നിധ്യം നിറഞ്ഞു നിൽക്കുന്ന അത്യപൂർവ്വ സംഗമമായി ഈ മാസത്തെ സത്സംഗം കണക്കാക്കപ്പെടുന്നു. മണ്ഡലകാല സമാപനത്തോട് അനുബന്ധിച് അയ്യപ്പ പൂജയും, പടിപൂജയും, തിരുവാതിര ആഘോഷങ്ങളോടനുബന്ധിച് LHA വനിതാ സംഘത്തിന്റെ തിരുവാതിര കളിയും ഡിസംബർ 28 ന് പ്രതിമാസ സത്സംഗ വേദിയായ വെസ്റ്റ് തൊൺടൻ കമ്മ്യൂണിറ്റി ഹാളിൽ നടത്തപ്പെടും. വൈകിട്ട് 5:30ന് അയ്യപ്പ ഭജനയോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികൾ പടിപൂജയ്ക്കു ശേഷം ദീപാരാധനയോടെ അവസാനിക്കും. ദീപാരാധനയ്ക്കു ശേഷം പാരമ്പര്യ ശൈലിയിൽ തയ്യാറാക്കിയ തിരുവാതിര പുഴുക്കും കഞ്ഞിയും പരമ്പരാഗത രീതിയിൽ പാള പാത്രങ്ങളിലാണ് വിളമ്പുന്നത് എന്നതും LHAയുടെ ആഘോഷ പരിപാടികളുടെ മാത്രം പ്രത്യകതയാണ്.

കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി,
Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601
Monthly Satsang Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
Email: [email protected]
Facebook:https://www.facebook.com/londonhinduaikyavedi.org
London Hindu Aikyavedi is working towards the fulfillment of our mission of building a Sree Guruvayoorappan Temple in the United Kingdom.



ക്രിസ്മസ് ആഗമനത്തിന്റെ ആഴ്ചകളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഒഴിവാക്കണമെന്ന ആഹ്വാനവുമായി ബ്രിസ്റ്റോള്‍ ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ്‌സ് ചര്‍ച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് (എസ്ടിഎസ്എംസിസി). അഡ്വന്റ് 2019 ആദ്യ ദിനത്തിലാണ് എസ്ടിഎസ്എംസിസി പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മാതൃകാപരമായ ആഘോഷത്തിന് വിളംബരം കുറിച്ചത്.
ക്രിസ്തീയ രീതികളെക്കുറിച്ച് പഠിച്ച വിഷയങ്ങള്‍ പ്രാവര്‍ത്തികമാക്കി ജീവിക്കുന്ന ലോകത്തിന് പോസിറ്റീവ് തലത്തിലുള്ള മാറ്റങ്ങള്‍ നല്‍കാനാണ് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്നത്. കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ലോകരാജ്യങ്ങളെ സധൈര്യം നേരിട്ട ഗ്രെറ്റ തന്‍ബര്‍ഗിന്റെ ഉത്തരവാദിത്വം എടുക്കാനുള്ള ആഹ്വാനം ഉള്‍ക്കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ഈ തീരുമാനം കൈക്കൊണ്ടത്. വിദ്യാര്‍ത്ഥികളുടെ ഈ പരിശ്രമത്തിന് പൂര്‍ണ്ണ പിന്തുണയാണ് പ്രധാന അധ്യാപിക സിനി ജോണും, അഡ്മിനിസ്‌ട്രേറ്റര്‍ സിജി സെബാസ്റ്റിയനും നല്‍കുന്നത്.

മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന സണ്‍ഡേ സ്‌കൂളിന് പുറമെ ഈ സീറോ മലബാര്‍ കത്തോലിക്കാ പള്ളിയില്‍ രാവിലെയും, വൈകീട്ടുമായി ഞായറാഴ്ച കുര്‍ബാനകളില്‍ പങ്കെടുക്കാന്‍ മുന്നൂറോളം മുതിര്‍ന്നവരും എത്തിച്ചേരുന്നു. ഓരോ ഞായറാഴ്ചയും നടക്കുന്ന ചടങ്ങുകള്‍ക്കായി ഏകദേശം അറുനൂറോളം പ്ലാസ്റ്റിക്, സിട്രോഫോം കപ്പുകളും, ഒറ്റത്തവണ ഉപയോഗിക്കുന്ന 15ഓളം പ്ലാസ്റ്റിക് ബാഗുകളും ഉപയോഗിക്കേണ്ടി വരുന്നുണ്ട്.
കുര്‍ബാനയ്ക്കിടെ തന്നെ ഇതിന്റെ ദുരന്തങ്ങള്‍ വരച്ചുകാണിക്കുന്ന സ്‌കെച്ചുകള്‍ തയ്യാറാക്കിയാണ് കുട്ടികള്‍ തങ്ങളുടെ ദൗത്യത്തിന് തുടക്കം കുറിച്ചത്. പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്ന ബാധ്യത തിരിച്ചറിഞ്ഞതോടെ രൂപതയും, പിടിഎ അംഗങ്ങളും താല്‍പര്യമെടുത്ത് സ്വന്തമായി ഡിസ്‌പോസിബിള്‍ കപ്പുകളും, ജീര്‍ണ്ണിക്കുന്ന കപ്പുകളും, പ്ലേറ്റും മറ്റും ഉപയോഗിക്കാന്‍ തീരുമാനിച്ചു. ബോട്ടില്‍ വെള്ളത്തിന് പകരം ടാപ്പ് വെള്ളം ഉപയോഗിക്കാനും വഴിയൊരുങ്ങി.
രക്ഷിതാക്കളില്‍ ഒരാള്‍ സെറാമിക് കപ്പുകള്‍ സ്‌പോണ്‍സര്‍ ചെയ്യുകയും ഇത് വൃത്തിയാക്കുന്ന ദൗത്യം 11ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഏറ്റെടുക്കുകയും ചെയ്തു. സെബാസ്റ്റിയന്‍ ലോനപ്പന്‍, ഷാജി വര്‍ക്കി, ബിനു ജേക്കബ്, മെജോ ജോയ് എന്നിവരടങ്ങുന്ന പള്ളി കമ്മിറ്റി മാലിന്യം പൂര്‍ണ്ണമായി ഒഴിവാക്കാനുള്ള വഴികള്‍ പരിഗണിച്ച് വരികയാണ്.
അന്തിമ ഉപഭോക്താക്കളെ ഇല്ലാതാക്കുന്നത് വഴി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പതിയെ ഇല്ലാതാക്കുന്ന രീതിയാണ് വിഭാവനം ചെയ്യുന്നതെന്ന് പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരായ അനിത ഫിലിപ്പും, ജോയല്‍ ജോസഫും വ്യക്തമാക്കി. ഇതുവഴി ബിസിനസ്സുകളും, സര്‍ക്കാരും മറ്റ് വഴികള്‍ തേടാന്‍ നിര്‍ബന്ധിതമാകും. കാലാവസ്ഥാ വ്യതിയാനത്തിന് എതിരെ പ്ലക്കാര്‍ഡുകള്‍ ഏന്തി വഴിയില്‍ കുട്ടികളെ നിര്‍ത്തി ട്രാഫിക് സ്തംഭനം സൃഷ്ടിക്കുന്നതിലും ഭേദമാണ് ഇത്തരം പ്രാവര്‍ത്തികമായ നടപടികള്‍.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിര്‍ത്തലാക്കുന്ന യുകെയിലെ ആദ്യ പള്ളിയായി മാറാനാണ് എസ്ടിഎസ്എംസിസിയുടെ പരിശ്രമം. ഈ നീക്കം സ്ഥിരതയോടെ നിലനിര്‍ത്താനുള്ള ദൃഢനിശ്ചയത്തിലാണ് അധ്യാപകരും, വിദ്യാര്‍ത്ഥികളും. പെരുന്നാള്‍ ഉള്‍പ്പെടെ പരിപാടികളില്‍ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനുള്ള ആഹ്വാനവും നടത്തി.
ക്രിസ്മസ് ആഗമന ആഴ്ചകളില്‍ ഭവനരഹിതരായ ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് പണം കണ്ടെത്താന്‍ ‘ബേക്ക് ഓഫ് മത്സരം, സീസണ്‍ 2’ സംഘടിപ്പിക്കുന്നതും പള്ളിയിലെ ചെറുപ്പക്കാരുടെ മറ്റൊരു പദ്ധതിയാണ്. രൂപതയിലെ ഊര്‍ജ്ജസ്വലരായ രക്ഷിതാക്കളുടെയും, വിദ്യാര്‍ത്ഥികളുടെയും പരിശ്രമങ്ങളില്‍ ഏറെ അഭിമാനമുള്ളതായി വികാരി റവ. ഫാദര്‍ പോള്‍ വെട്ടിക്കാട്ട് പറയുന്നു. ‘ആഗോള തലത്തില്‍ സഭ ഏറ്റെടുത്ത നിരവധി സാമൂഹിക വിഷയങ്ങളുണ്ട്. പോപ്പ് ഫ്രാന്‍സിസ് ഏറ്റവും വലിയ പാപമെന്ന് വിശേഷിപ്പിച്ച പാരിസ്ഥിതിക വിഷയങ്ങള്‍ ഏറ്റെടുക്കേണ്ട സമയമാണ്, പ്രത്യേകിച്ച് ഹരിതാഭമായ കത്തോലിക് രീതികളിലേക്ക് മാറുകയും വേണം’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിസിഎസ്ഇ പരീക്ഷകള്‍ പൂര്‍ത്തിയാക്കിയ ശേഷം മറ്റ് പള്ളികളുമായി ബന്ധപ്പെട്ട് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് എതിരെ റോഡ് ഷോകള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.
ബർമിങ്ഹാം: പരിശുദ്ധാത്മ അഭിഷേകത്തിന്റെ അഗ്നിജ്വാലകൾ യൂറോപ്പിന്റെ മണ്ണിൽ കത്തിപ്പടരാൻ ഇനി ഒൻപത് നാളുകൾ.കാലഘട്ടത്തിന്റെ ദൈവികോപകരണം റവ. ഫാ. സേവ്യർ ഖാൻ വട്ടായിലിനൊപ്പം അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ ലോകപ്രശസ്ത വചന പ്രഘോഷകരായ ഫാ. സോജി ഓലിക്കൽ , ഫാ. ഷൈജു നടുവത്താനിയിൽ എന്നിവർ നയിക്കുന്ന മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് “എഫാത്ത കോൺഫറൻസ് ” യുകെ യിലെ ഡെർബിഷെയറിൽ 12 മുതൽ 15 വരെ നടക്കും. 12 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2 ന് ആരംഭിച്ച് ഞായർ ഉച്ചയ്ക്ക് 2 ന് അവസാനിക്കും.
കുട്ടികൾക്ക് പ്രത്യേക ക്‌ളാസ്സുകൾ ഉണ്ടായിരിക്കും.
. പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവിൽ വിവിധ തലങ്ങളിലുള്ള ഒരുക്കങ്ങൾ പൂർണ്ണതയിലെത്തുമ്പോൾ ഡാർബിഷെയറിലെ നയനമനോഹരമായ ഹേയസ് കോൺഫറൻസ് സെന്റർ യൂറോപ്പിന്റെ അഭിഷേകാഗ്നി മലയായി മാറും .
ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള ബുക്കിങ് നടന്നുകൊണ്ടിരിക്കുന്നു. 5 ന് ബുക്കിങ് അവസാനിക്കും.
കൺവെൻഷന്റെ പ്രോമോ വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കൽ ധ്യാനത്തിൽ പങ്കെടുക്കും .
നവസുവിശേഷവത്ക്കരണരംഗത്ത് പരിശുദ്ധാത്മ കൃപയിൽ, യേശുനാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും ,പ്രകടമായ വിടുതലുകളും രോഗശാന്തിയും വഴിയായി, അനേകർക്ക്
ക്രിസ്തുമാർഗ്ഗത്തിലേക്കുള്ള മനഃപരിവർത്തനത്തിന്റെ നേർ ഉപകരണമായിക്കൊണ്ട് ലോകമെമ്പാടും ശുശ്രൂഷകൾ നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ , അഭിഷേകാഗ്നി ശുശ്രൂഷകളുടെ സ്ഥാപകൻ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ, സെഹിയോൻ യുകെ ഡയറക്ടർ റവ.ഫാ.സോജി ഓലിക്കൽ, ഫാ.ഷൈജു നടുവത്താനി എന്നിവർ നയിക്കുന്ന മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് ” എഫാത്ത കോൺഫറൻസ് അനേകരുടെ ഹൃദയവാതിലുകൾ ഈശോയ്ക്കായി തുറക്കപ്പെടുന്ന അഭിഷേക ശുശ്രൂഷയായി മാറും.
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ ഇന്റർ നാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ , യുകെ കോ ഓർഡിനേറ്റർ ബ്രദർ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
യേശുനാമത്തിൽ ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും , ഫാ.ഷൈജുവും നയിക്കുന്ന ധ്യാനത്തിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് താഴെ കാണുന്ന വെബ്‌സൈറ്റിൽ നേരിട്ട് ബുക്ക്ചെയ്യാവുന്നതാണ്.
www.afcmuk.org
അഡ്രസ്സ് ;
THE HAYES ,
SWANWICK
DERBYSHIRE
DE55 1AU
കൂടുതൽ വിവരങ്ങൾക്ക്
അനീഷ് തോമസ് – 07760254700
ബാബു ജോസഫ് – 07702061948
ഫാ. ബിജു കുന്നയ്ക്കാട്ട്
ബെർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ രണ്ടു വർഷങ്ങൾക്കു മുൻപ് രൂപീകരിക്കപ്പെട്ട രൂപതാ വനിതാ വേദിയായ ‘വിമെൻസ് ഫോറം’, ഡിസംബർ ഏഴിന് രൂപതാതല വാർഷിക സംഗമം ഒരുക്കുന്നു. രൂപതയുടെ എട്ടു റീജിയനുകളിൽനിന്നായി രണ്ടായിരത്തോളം വനിതകൾ പങ്കെടുക്കുന്ന ഈ മഹാസമ്മേളനത്തിൻറെ ഒരുക്കങ്ങളെല്ലാം വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ അവസാനഘട്ടത്തിലാണന്ന് കോ ഓർഡിനേറ്റർ വികാരി ജനറൽ റെവ. ഫാ. ജിനോ അരീക്കാട്ട്, കൺവീനർ റെവ. ഫാ. ജോസ് അഞ്ചാനിക്കൽ, പ്രസിഡന്റ് ജോളി മാത്യു എന്നിവർ അറിയിച്ചു.
‘ടോട്ട പുൾക്ര’ എന്ന് പരി കന്യകാമാതാവിനെ വിളിക്കാൻ ആദിമസഭയിലെ പ്രാർത്ഥനകളിൽ ഉപയോഗിച്ചിരുന്ന അഭിസംബോധനയാണ് ഈ വനിതാസംഗമത്തിനും പേരായി നൽകിയിരിക്കുന്നത്. ലത്തീൻ ഭാഷയിൽ (ടോട്ട പുൾക്ര) ‘സർവ്വമനോഹരി’ എന്നാണ് ഈ അഭിസംബോധനയുടെ അർത്ഥം. പരി. കന്യകാമാതാവിൽ വിളങ്ങിയിരുന്ന വിശുദ്ധിയുടെയും അനുസരണത്തിൻറെയും നിറവ് ധ്യാനവിഷയമാക്കാനാണ്, വിശ്വാസത്തിൻറെ കുടക്കീഴിൽ ഈ ഒത്തുചേരൽ സംഘടിപ്പിക്കുന്നത്.
മനുഷ്യജീവിതത്തിൽ ആത്മീയവും ഭൗതികവുമായ തലങ്ങൾ രൂപപ്പെടുത്തുന്നതിലും ഭാവിയിലേക്ക് തലമുറകളെ വിശ്വാസം പരിശീലിപ്പിക്കുന്നതിലും സ്ത്രീത്വത്തിൻറെ പ്രാധാന്യം കണക്കിലെടുത്താണ്, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ഏതാനും വർഷങ്ങൾക്കുമുൻപ് സ്ത്രീത്വത്തിൻറെ മഹത്വം ഉയർത്തിക്കാട്ടാൻ ‘വിമെൻസ് ഫോറം’ രൂപീകരിച്ചത്. ഭൗതികജീവിത സാഹചര്യങ്ങളിൽ മാത്രമല്ല, സഭയുടെ സുവിശേഷപ്രഘോഷണ ദൗത്യത്തിലും സ്ത്രീകൾക്ക് സുപ്രധാനസ്ഥാനമുണ്ടന്ന തിരിച്ചറിവിൽ സഭ സ്ത്രീത്വത്തിനു നൽകുന്ന ആദരം കൂടിയാണിത്.
അടുത്ത ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് രെജിസ്ട്രേഷനോടുകൂടി പരിപാടികൾ ആരംഭിക്കും. പത്തു മണിക്ക് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തിനു ശേഷം, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളുടെ പ്രയോക്താവും അറിയപ്പെടുന്ന പ്രഭാഷകയുമായ റെവ. സി. ഡോ. ജോവാൻ ചുങ്കപ്പുര ക്ലാസ് നയിക്കും. തുടർന്ന് നടക്കുന്ന വി. കുർബാനയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും. രൂപതയിൽ ശുശ്രുഷചെയ്യുന്ന വൈദികർ സഹകാർമ്മികരായിരിക്കും. ഉച്ചയ്ക്കുശേഷം വിവിധ റീജിയനുകൾ അണിയിച്ചൊരുക്കുന്ന വർണ്ണാഭമായ കലാപരിപാടികൾ അരങ്ങേറും. രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയിലെ അടുത്തവർഷമായ ദമ്പതീ വർഷത്തിന്റെ ഉദ്ഘാടനവും നടക്കും.
രൂപതയിലെ എല്ലാ വനിതകളെയും ഈ പരിപാടിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പ്രോമോ വീഡിയോ പുറത്തിറങ്ങി. വീഡിയോ കാണാം. Video Link – https://www.youtube.com/watch?v=O2UTvvl9xl8
ഫാ. ഹാപ്പി ജേക്കബ്
സമാധാനത്തിന്റെയും, ശാന്തതയുടെയും ദിവ്യ ദിനങ്ങളിലേക്ക് കടന്നു വരികയാണല്ലോ. കർത്താവ് അരുളിച്ചെയ്ത ലോകം തരാത്ത സമാധാനം, അത് നേടുവാൻ നമ്മെ ഒരുക്കുന്ന ഭവ്യതയാർന്ന സമയം കൂടി ആണിത് എന്ന് നാം വിസ്മരിക്കരുത്. ഏവരുടെയും ശ്രദ്ധയും, ചിന്തയും, ധ്യാനവും ആ സമാധാന ദാതാവിന്റെ ജനന സ്ഥലത്തേക്ക് എത്തി ഇന്നത്തെ സാഹചര്യത്തിൽ എപ്രകാരം നാം ആയിത്തീരണമെന്ന് കൂടി ചിന്തിക്കുവാൻ ഈ അവസരം വിനിയോഗിക്കുന്നു.
നാം അധിവസിക്കുന്ന ഈ സാഹചര്യങ്ങളിൽ നിന്ന് നമുക്ക് യാത്ര ആരംഭിക്കാം. പോകുന്ന വഴിയിൽ നാം കേട്ടിട്ടുള്ള പക്ഷേ അത്ര പരിചയമില്ലാത്ത ചില മുഖങ്ങളെ കൂടി നമുക്ക് കൂട്ടാം. അത്യാധുനികതയും, സാങ്കേതിക വിപ്ലവങ്ങളും ബൗദ്ധികമായ ഉപായങ്ങൾ ഒന്നും കൊണ്ടു പോകേണ്ട കാര്യമില്ല. പകരം നിർമ്മലത ഉള്ള മനസ്സ് മാത്രം മതി ഈ യാത്രയിൽ. ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും. വി. മത്തായി 5 : 8.
പ്രവാചകന്മാർ അരുളിച്ചെയ്ത രാജാവ് പിറക്കുന്നതും അത് കാണുവാനും ദൈവ ജനസമൂഹം ഒരുങ്ങി. അവർ കാത്തിരുന്നു എവിടെ ആയിരിക്കും ഈ രാജാവ് പിറക്കുന്നത് . പൂർണ്ണഗർഭിണിയായ മറിയവും, ജോസഫും യാത്രയിലാണ്. കഷ്ടതയും, ഭാരവും, ക്ഷീണവും, ആകുലതയും, നിരാശയും, വേദനയും എല്ലാം കൂട്ടിനുണ്ട്. വഴി യാത്രയിൽ വീണു പോകാൻ ഈ കാരണങ്ങളെല്ലാം ധാരാളം. എങ്കിലും അവർ യാത്ര തുടർന്നു. നമുക്കും ഈ യാത്രയിൽ പങ്കുചേരാം. ഇതിൽ ഏതെങ്കിലും ചിലത് നമ്മുടെ ജീവിതത്തിൽ ചിലർ എങ്കിലും അനുഭവിച്ചേക്കാം. മറ്റ് ചിലർക്ക് കേട്ട് കേൾവി ഉണ്ടാകും. ഈ കഠിന യാതനകളിൽ നമ്മെ വിടുവിക്കാനാണ് ദൈവപുത്രനെ വഹിച്ചുകൊണ്ട് ദൈവമാതാവ് യാത്ര ചെയ്യുന്നതെന്ന് നമുക്ക് എത്രമാത്രം ബോധ്യം ഉണ്ട്. മറിയത്തിന് പ്രചോദനവും ശക്തിയും ലഭിച്ചത് താൻ ശ്രവിച്ച ദൈവ ശബ്ദം മാത്രമായിരിക്കും. “മറിയമേ നീ ഭയപ്പെടേണ്ടാ, നിനക്ക് ദൈവത്തിന്റെ കൃപ ലഭിച്ചു. നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും. അവന് യേശു എന്ന് പേർ വിളിക്കണം. ലൂക്കോസ് 1:30 – 33.
ഈ യാത്രയിൽ നമുക്ക് യാത്രികരായ നമ്മുടെ ജീവിതചര്യകൂടി ഒന്ന് ഓർക്കാം. പഴയതും പഴമയും വളരെ നല്ലത് എന്ന് പലരും പറഞ്ഞു പ്രസംഗിച്ചും കേട്ടിട്ടുണ്ട്. ഓണം ആഘോഷിക്കുന്ന സമയത്ത് പലരും പറയാറുണ്ട് ഞങ്ങളുടെ ചെറുപ്പകാലത്ത് ഓണം അത്രയൊന്നും ഇന്നില്ല. പെരുന്നാൾ ആഘോഷങ്ങളും നാം ഇങ്ങനെ വിലയിരുത്താറുണ്ട്. അപ്പോൾ എന്താ ഇന്നത്തെ കുറവ്. എന്താ പഴമയുടെ മേന്മ. എന്റെ കാഴ്ചപ്പാടിൽ ദൈവഭയവും ദൈവസ്നേഹവും കുറച്ച് ഉണ്ടായിരുന്നു പഴയ കാലത്തിൽ. പങ്കുവയ്ക്കലിൽ കൂടി കുറച്ച് എങ്കിലും കരുതൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഇതെല്ലാം കൈമോശം വന്നുപോയി. വിളവ് ലഭിക്കുമ്പോൾ സ്തോത്രം അർപ്പിച്ചിരുന്ന മാതാപിതാക്കന്മാർ നമുക്ക് ഉണ്ടായിരുന്നു. വിളവ് ലഭിച്ചില്ലെങ്കിൽ പ്രാർത്ഥനയും നോമ്പും നോറ്റിരുന്ന തലമുറ. ഇന്നോ ചെറിയ ഒരു കുറവ് മതി നിരാശപ്പെടുവാനും ജീവിതം അവസാനിപ്പിക്കുവാനും എന്തേ നാം ഇങ്ങനെ ആയി. ഒരേ ഒരു കാരണം ദൈവസ്നേഹം വിട്ടകന്ന് ഭൗതിക സ്നേഹം മാത്രമായി.
ബേത് ലഹേമിലേക്ക് ഒന്ന് നോക്കൂ. പുഞ്ചിരിക്കുന്ന മുഖങ്ങളില്ല. മിന്നുന്ന
നക്ഷത്രങ്ങളില്ല തീൻമേശയിൽ വിഭവങ്ങളുമില്ല. എങ്കിലും ദൈവ വചനത്തിന്റെ നിവൃത്തിക്കുവേണ്ടി യാത്ര ചെയ്യുന്ന മറിയവും ജോസഫും. ഇതിൽ നിന്ന് നാം എന്താണ് ഉൾക്കൊള്ളേണ്ടത്.ഇന്ന് ബേത് ലഹേമിൽ നിന്ന് എന്താണ് നാം കാണേണ്ടത്.
മുഴുവൻ പ്രയാസവും പ്രതികൂലതയും ചുറ്റിവരിയുമ്പോഴും നിന്നെ ആക്കിയിരിക്കുന്ന നിന്റെ ദൈവം നിന്നോട് സംസാരിച്ചത് നീ ഓർക്കുക. ഈ യാത്രയിൽ നിന്റെ ശ്രമം കൊണ്ട് ഒഴിവാക്കാവുന്ന, ഒപ്പി എടുക്കാവുന്ന ചിലതെങ്കിലും ഇല്ലേ. എന്തേ ശ്രമിക്കുന്നില്ല. രോഗവും മരണവും യുദ്ധവും പ്രതികൂലതകളും ഉണ്ട്. അവയൊന്നും നമുക്ക് തടയാൻ പറ്റില്ല. എങ്കിലും വേദനിക്കുന്ന ഹൃദയവും പിടയുന്ന മനസ്സുമായി എത്ര പേർ നമുക്ക് ചുറ്റിലും ഉണ്ട്. കുറച്ച് രൂപ കൊടുത്ത് ഉത്തരവാദിത്വത്തിൽ നിന്ന് ഓടിപ്പോകുമ്പോൾ ഓർക്കുക ,ഒരു വാക്ക് കേൾക്കാൻ ,ഒരു തലോടൽ ലഭിപ്പാൻ കൊതിക്കുന്ന അനേകരുടെ നടുവിൽ ആണ് നാം ജീവിക്കുന്നത്. അവരിൽ ചിലർ നമ്മുടെ മാതാപിതാക്കളോ സഹോദരരോ ആണ്.
ആയതിനാൽ ഈ ക്രിസ്തുമസ് കാലം ദൈവപുത്രനെ കാണാനായി നാം ഒരുങ്ങുമ്പോൾ ബേത് ലഹേമിലേക്കുള്ള യാത്രയിൽ മറിയവും ജോസഫും നമ്മുടെ വേദന അകറ്റാനായി ജനിച്ച ക്രിസ്തുവും വേദനിക്കുന്നവരെ ആശ്വസിപ്പിക്കാൻ നമ്മെ ഒരുക്കുവാൻ തക്കവണ്ണം നോമ്പിലേക്ക് പ്രവേശിക്കാം. കാഴ്ചക്കാരായി വഴിയരികിൽ നിൽക്കാതെ കർത്താവിനെ കാണുവാനായി പോകാം.
ഷിബു മാത്യൂ
ലിവര്‍പൂളില്‍ നടന്ന ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലോത്സവം കഴിഞ്ഞിട്ട് അഴ്ച്ചകള്‍ പിന്നിട്ടിട്ടും കലോത്സവത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍

ജേക്കബ്ബ് കുയിലാടന്‍ (സംവിധായകന്‍)
ഇപ്പോഴും സജ്ജീവമാണ്. രൂപതയുടെ കീഴിലുള്ള എട്ട് റീജിയണില്‍ നിന്നുമായി ആയിരത്തി ഇരുനൂറോളം മത്സരാര്‍ത്ഥികള്‍
മാറ്റുരച്ച ബൈബിള്‍ കലോത്സവം സീറോ മലബാര്‍ രൂപതയുടെ തന്നെ എറ്റവും വലിയ കാലാത്സവമായി മാറിയിരുന്നു. എല്ലാ റീജിയണുകളും എടുത്തുപറയത്തക്ക നിലവാരത്തിലുള്ള കലാപ്രകടനങ്ങളാണ് കാഴ്ചവെച്ചതെങ്കിലും പ്രസ്റ്റണ്‍ റീജിയണിലെ ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ അവതരിപ്പിച്ച ടാബ്‌ളോ കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ചു എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍ . ദൈവരാജ്യത്തിന്റെ വലിയ രഹസ്യങ്ങള്‍ കലാരൂപമായി സ്റ്റേജില്‍ അവതരിക്കപ്പെട്ടപ്പോള്‍ തല കീഴായി പത്രോസിനെ കുരിശില്‍ തറച്ച സംഭവ കഥയുടെ ദൃശ്യാവിഷ്‌ക്കാരം നേടിയത്

ജെന്റിന്‍ ജെയിംസ്
നിലയ്ക്കാത്ത കയ്യടിയും ആര്‍പ്പുവിളികളുമായിരുന്നു. ഒടുവില്‍ കാണികള്‍ വിധിയെഴുതിയതു പോലെ തന്നെ മത്സരത്തില്‍ ഒന്നാംസ്ഥാനവും ലഭിച്ചു.
യേശുക്രിസ്തുവുമുള്‍പ്പെട്ട പ്രധാന സംഭവങ്ങളുടെ ദൃശ്യാവിഷ്‌കാരമാണ് സാധാരണയായി ബൈബിള്‍ കലോത്സവങ്ങളിലെ ടാബ്‌ളോകളില്‍ അരങ്ങേറാറുള്ളത്. എന്നാല്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്ഥതമായ ഒരിനമാണ് ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ ലിവര്‍പൂളില്‍ നടന്ന മൂന്നാമത് ബൈബിള്‍ കലോത്സവത്തില്‍ അവതരിപ്പിച്ചത്. ഇതേക്കുറിച്ചുള്ള മലയാളം യുകെയുടെ ചോദ്യത്തോട് ഒന്നാം സ്ഥാനം നേടിയ ടാബ്‌ളോയുടെ സംവിധായകന്‍ ജേക്കബ് കുയിലാടന്‍ പ്രതികരിച്ചതിങ്ങനെ.
റീജണല്‍ കലാമേളയിന്‍ മത്സരിക്കാന്‍ പേര് കൊടുത്തു എന്നതിനപ്പുറം ഒന്നും നടന്നിരുന്നില്ല. പേര് കൊടുത്ത സ്ഥിതിക്ക് മത്സരിക്കണം എന്ന ചിന്ത വന്നതുതന്നെ

ടോമി കോലഞ്ചേരി
കലാമേളയുടെ രണ്ട് ദിവസം മുമ്പാണ്. പരിമിതികള്‍ ധാരാളം ഉണ്ടായിരുന്നു എങ്കിലും പതിവില്‍ നിന്നും വ്യത്യസ്തമായ

ജിജി ജേക്കബ്ബ്
ഒരിനമായിരുന്നു മനസ്സില്‍ ആഗ്രഹിച്ചിരുന്നത്. യേശുക്രിസ്തുവിനു ശേഷവും എന്നാല്‍ അതുപോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതുമായ ഒരു വിഷയമാകണം അവതരിപ്പിക്കാന്‍. അങ്ങനെയിരിക്കുന്ന സമയത്താണ് പത്രോസിനെ തലകീഴായി കുരിശില്‍ തറയ്ക്കുന്ന ചിത്രം മനസ്സില്‍ തെളിഞ്ഞു വന്നത്. പത്രോസിനെ തലകീഴായിട്ടാണ് കുരിശില്‍ തറച്ചു കൊന്നത് എന്ന് എല്ലാവര്‍ക്കുമറിയാമെങ്കിലും ചിത്രകാരന്മാരുടെ ഭാവനയില്‍ വരച്ച ചിത്രങ്ങള്‍ സമൂഹത്തില്‍ വിരളമാണുതാനും. അതു കൊണ്ടു തന്നെ ഒരു മത്സരത്തിന് പറ്റിയ വിഷയമാണെന്നു തോന്നി. അപ്പോള്‍ തന്നെ ഞങ്ങളുടെ അച്ചന്‍ ഫാ. മാത്യൂ മുളയോലിയുമായി ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചു. വളരെ പോസിറ്റീവായിട്ടുള്ള ഒരു മറുപടിയാണ് അദ്ദേഹം ഞങ്ങള്‍ക്ക് തന്നത്. പിന്നീട് നടന്നതെല്ലാം പെട്ടെന്നായിരുന്നു. റീജിയണല്‍ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‌ക്കെ നേരില്‍ കണ്ട സുഹൃത്തുക്കളെ കൂട്ടി മത്സരിക്കാന്‍ പാകത്തിന് ഒരു ദൃശ്യവിഷ്‌ക്കാരം. അത് റീജിയണില്‍ അവതരിപ്പിച്ചു. ഒന്നാമതെത്തുകയും ചെയ്തു.
രൂപതാ ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കാനുള്ള ആത്മവിശ്വാസമായിരുന്നു റീജിയണിലെ വിജയം. തല കീഴായി കുരിശില്‍ തൂക്കിക്കൊന്ന വി.

ഡെന്നീസ് ചിറയത്ത്
പത്രോസിന്റെ മരണം ചുരുക്കം ചില ചിത്രകാരന്മാര്‍ വരച്ച ചിത്രങ്ങളിലെ രൂപ സാദൃശ്യങ്ങളോട് ചേരുന്ന വ്യക്തികളെ കണ്ടു പിടിക്കുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. അതിന് അധികം കഷ്ടപ്പെടേണ്ടി വന്നില്ല. ഞങ്ങളുടെ ഇടവകയിലെ കലാകാരന്മാര്‍

സ്വീറ്റി രാജേഷ്
തന്നെ മുന്നോട്ട് വന്നു. ഏഴ് പേര്‍ ഈ കലാസൃഷ്ടിയില്‍ അണി ചേര്‍ന്നു. പിന്നെ കുറച്ച് റിഹേഴ്‌സലുകള്‍ ആവശ്യമായി വന്നു. അതുപോലെ കോസ്റ്റൂമും. ഇതെല്ലാം ഞങ്ങളുടെ പള്ളിയില്‍ ഫാ. മാത്യൂ മുളയോലിയുടെ സഹായത്താല്‍ നടന്നു. ഒടുവില്‍, ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലാത്സവത്തില്‍ കര്‍ത്താവിനു ശേഷം കര്‍ത്താവിനു വേണ്ടി തലകീഴായി കുരിശില്‍ മരിച്ച പത്രോസിനെ ഞങ്ങള്‍ അവതരിപ്പിച്ചു. ഒന്നാമതും എത്തി.
വളരെ വ്യത്യസ്തമായ ഒരു ചിന്ത. ദൈവരാജ്യത്തിന്റെ വലിയ രഹസ്യങ്ങള്‍ കലാരൂപങ്ങളായപ്പോള്‍ അതില്‍ പങ്കുചേരാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. ഇതില്‍ എടുത്തു പറയേണ്ടത്, എന്തിനും തയ്യാറായി നില്ക്കുന്ന ഒരു സമൂഹം ഫാ. മാത്യൂ മുളയോലിയുടെ നേതൃത്വത്തില്‍ ലീഡ്‌സില്‍ എന്നും തയ്യാറായി നില്ക്കുന്നുണ്ട് എന്നുള്ളതാണ്. അതിന് വ്യക്തമായ തെളിവാണ് മണിക്കൂറുകള്‍ അവശേഷിക്കെ മനസ്സില്‍ വന്ന ചിന്തകളില്‍ നിന്ന് ഉടലെടുത്ത ഈ ടാബ്ലോ. അതില്‍ കഥാപാത്രങ്ങളായ കലാകാരന്മാരെ പ്രിയ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്താതെ പോകുന്നതും ശരിയല്ല. ഇത് രൂപതയുടെ കീഴിലുള്ള മറ്റ് മിഷനുകള്‍ക്ക് പ്രചോതനമാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ജോയിസ് മുണ്ടെയ്ക്കല്‍
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലോത്സവത്തിന് ഒരു പാട് പ്രത്യേകതകളുണ്ട്.
രൂപതാധ്യക്ഷന്റെ മുഴുവന്‍ സമയ സാമീപ്യം, ആയിരത്തി ഇരുന്നൂറോളം മത്സരാര്‍ത്ഥികള്‍, സത്യസന്ധമായ വിധി നിര്‍ണ്ണയം,

ജോജി കുബ്‌ളന്താനം
അയ്യായിരത്തോളം വരുന്ന പ്രേക്ഷകര്‍, പതിനൊന്ന് സ്റ്റേജുകള്‍, ദിവസം നീണ്ട് നിന്ന പ്രാത്ഥനാ ശുശ്രൂഷകളും ദിവ്യബലിയും, കൃത്യമായ സമയനിഷ്ട, ഭക്ഷണക്രമീകരണങ്ങള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍, ഏറ്റവുമൊടുവില്‍ അടുത്ത വര്‍ഷത്തിലെ ബൈബിള്‍ കലോത്സവത്തിന്റെ പ്രഖ്യാപനവും.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ദൂരക്കാഴ്ച സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയുടെ പ്രധാന ഘടകമാണെന്ന് മാധ്യമങ്ങള്‍ വിലയിരുത്തുന്നു.
പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വനിതാ ഫോറത്തിന്റെ ഡിസംബർ ഏഴിന് നടക്കുന്ന ദേശീയ സമ്മേളനം അവിസ്മരണീയമാക്കാൻ യുണിറ്റ് തലങ്ങളിൽ വിപുലമായ ഒരുക്കങ്ങൾ നടന്നു വരുന്നതായി ഭാരവാഹികൾ അറിയിച്ചു .വിശ്വാസമെന്ന ഒരു കുടക്കീഴിൽ പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുന്നാളിന്റെ മുന്നോടിയായി ബർമിംഗ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തിൽ എത്തിച്ചേരുന്നതിനായി രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഉള്ള വനിതാ ഫോറം യൂണിറ്റുകൾ കോച്ചുകളും മറ്റു സ്വകാര്യ വാഹനങ്ങളും ഉൾപ്പടെ ബുക്ക് ചെയ്തു കഴിഞ്ഞു . രാവിലെ ഒൻപതു മണിക്ക് രെജിസ്ട്രേഷനോടെ ആരംഭിക്കുന്ന സമ്മേളനത്തിന്റെ ഉത്‌ഘാടനം പത്തു മണിക്കാണ് ക്രമീകരിച്ചിരിക്കുന്നത് . പത്തു മുപ്പതു മുതൽ ഡോ . സി. ജോവാൻ ചുങ്കപ്പുര നയിക്കുന്ന പ്രത്യേക ക്ലാസ്സ് ക്രമീകരിച്ചിട്ടുണ്ട് .പതിനൊന്ന് നാൽപ്പത്തി അഞ്ചിന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടും . ഒരു മണിക്ക് ഉച്ചഭക്ഷണം , രണ്ടു മണി മുതൽ വിവിധ റീജിയനുകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ , മൂന്നു മുപ്പതിന് ദമ്പതീ വർഷത്തിന്റെ ഉത്‌ഘാടനം എന്നിങ്ങനെ ആണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത് .
സർവമനോഹരിയായ( പരിശുദ്ധ കന്യകാ മറിയത്തിൽ വിളങ്ങിയിരുന്ന വിശുദ്ധിയുടെയും , അനുസരണത്തിന്റെയും നിറവ് ധ്യാനവിഷയമാക്കുന്ന ഈ ഒത്തുചേരൽ വിശ്വാസത്തിന്റെയും സാക്ഷ്യത്തിന്റെയും മഹാസമ്മേളനം ആക്കിത്തീർക്കുവാനുള്ള പരിശ്രമത്തിലാണ് രൂപതയിലെ വനിതകൾ എന്ന് രൂപതാ വികാരി ജെനെറൽ റെവ. ഫാ. ജിനോ അരീക്കാട്ട് എം .സി. ബി. എസ്.,റെവ. ഫാ. ജോസ് അഞ്ചാനിക്കൽ , വനിതാ ഫോറം പ്രസിഡന്റ് ജോളി മാത്യു എന്നിവർ അറിയിച്ചു .
ലണ്ടൻ : സംഗീതസാമ്രാട്ടും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണയ്ക്കായി നടത്തപ്പെടുന്ന ആറാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിനു സാക്ഷിയാകുവാൻ ലണ്ടൻ നഗരം ഒരുങ്ങിക്കഴിഞ്ഞു. പാടാന്‍ തുടങ്ങുന്നവരും പാടി തികഞ്ഞവരുമടക്കം നിരവധി സംഗീതോപാസകർ നവംബർ 30 ന് ക്രോയ്ടോൻ ലാങ്‌ഫ്രാങ്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറുന്ന സംഗീതോത്സവത്തിൽ സംഗീതാര്‍ച്ചന നടത്തും. കർണാടിക്, സെമിക്ലാസ്സിക്കൽ, ഡിവോഷണൽ, ഹിന്ദുസ്ഥാനി തുടങ്ങിയ തനതു ഭാരതീയ സംഗീത ശാഖകളിൽ, വായ്പ്പാട്ട് -ഉപകരണസംഗീത വിഭാഗങ്ങളിലായി നൂറ്റി എഴുപതോളം അനുഗ്രഹീത കലാകാരന്മാരും കലാകാരികളും ജാതി-മത-ലിംഗ വ്യത്യാസാതീതമായി പങ്കെടുക്കും.

നവംബർ 30 ന് ഉച്ചക്ക് ഒരുമണിയോട് കൂടി ഭദ്രദീപം തെളിയിച്ചു ചടങ്ങുകൾക്ക് ആരംഭം കുറിക്കും. സമ്പത് കുമാർ ആചാര്യ, ഡോ. സേതു വാരിയർ, രാജേഷ് രാമൻ, ബാംഗ്ലൂർ പ്രതാപ്, രതീഷ് കുമാർ മനോഹരൻ, പ്രാച്ചി റാനഡെ, മിഥുൻ മോഹൻ, ലക്ഷ്മി ശുഭരാമൻ തുടങ്ങിയ പ്രഗല്ഭരായ സംഗീതജ്ഞരുടെയും ജിയാ ഹരി, ടെസ്സ ജോൺ, നിവേദ്യ സുനിൽ, ലക്ഷ്മി രാജേഷ്, ആനി അലോഷ്യസ്, ദൃഷ്ടി പ്രവീൺ, പാർവതി മധു, മൈഥിലി കൃഷ്ണകുമാർ തുടങ്ങി വളർന്നു വരുന്ന അനവധി കലാ പ്രതിഭകളുടെയും സാന്നിധ്യം കൊണ്ട് ഇക്കൊല്ലത്തെ സംഗീതോത്സവ വേദി അനുഗ്രഹീതമാകും. ഉപഹാർ, സപ്തസ്വര, ശ്രുതിമനോലയ മുതലായ യുകെയിലെ പ്രശസ്ത സംഗീത സ്‌കൂളുകളുടെ സാന്നിധ്യവും ഇക്കൊല്ലത്തെ സംഗീതോത്സവത്തിന്റെ പ്രത്യേകതയാണ്. ഗായിക കൂടിയായ സുപ്രഭ നായരാണ് ഈ വർഷത്തെ അവതാരിക.


പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ വനിതാ ഫോറം വാർഷിക സംഗമം ‘ടോട്ടാ പുൾക്രാ’ ഡിസംബർ ഏഴിന് നടക്കും. രാവിലെ 9.00 മുതൽ വൈകിട്ട് 4.00വരെ ബെർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ രൂപതയുടെ എട്ടു റീജിയനുകളിനിന്ന് 2500ൽപ്പരം വനിതകളെയാണ് പ്രതീക്ഷിക്കുന്നത്.
കന്യകാമറിയത്തെ വിശേഷിപ്പിക്കുന്ന ‘ടോട്ടാ പുൾക്രാ’ എന്ന നാമധേയത്തിൽ സംഘടിപ്പിക്കുന്ന വനിതാ സംഗമം അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട കത്തോലിക്കാ പ്രാർത്ഥനാ കീർത്തനത്തിൽ പരിശുദ്ധ കന്യകാമറിയത്തെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്ന ‘ടോട്ടാ പുൾക്രാ’ എന്ന പദത്തിന്റെ അർത്ഥം ‘സമ്പൂർണ സൗന്ദര്യം’ എന്നാണ്.
മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിലുള്ള ദിവ്യബലി അർപ്പണത്തോടെയായിരിക്കും ആരംഭം. എട്ട് റീജ്യണുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 125 പേരടങ്ങുന്ന, ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാനശുശ്രൂഷ നയിക്കും. ഗ്രേറ്റ് ബ്രിട്ടൺ രൂപത നടപ്പാക്കുന്ന പഞ്ചവത്സരപദ്ധതിയുടെ മൂന്നാം ഘട്ടമായ ‘ദമ്പതി വർഷം’ സംഗമത്തിൽവെച്ച് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി കുട്ടികളുടെ വർഷവും യുവജനവർഷവും വരികയായിരുന്നു. നിരവധി കർമപദ്ധതികളും ഇതോടനുബന്ധിച്ച് പ്രഖ്യാപിക്കും.
ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സംഗമത്തിന്റെ കോർഡിനേറ്ററും വികാരി ജനറലുമായ ഫാ. ജിനോ അരീക്കാട്ട് എം.സി.ബി.എസ്, രൂപത പ്രസിഡന്റ് ജോളി മാത്യ എന്നിവർ അറിയിച്ചു.റീജണുകളിൽനിന്നും വിവിധ കലാപരിപാടികൾക്കുള്ള തയാറെടുപ്പുകളും നടന്നുകൊണ്ടിരിക്കുന്നു.
രൂപതയുടെ സുവിശേഷപ്രഘോഷണത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന വനിതാ ഫോറത്തിലെ അംഗങ്ങളുടെ സമഗ്രവളർച്ചയും ആത്മീയസൗന്ദര്യവും സാധ്യമാക്കാനും ദൈവാശ്രയബോധം കൂടുതൽ വളർത്താനുമാണ് ഈ പേര് വാർഷിക സംഗമത്തിന് തിരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു.
സ്റ്റീവനേജ്: ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനും, ലോകത്തിൽ ഏറ്റവും അധികം സ്നേഹവും സ്വാധീനവും ബഹുമാനവും ആർജ്ജിച്ചിട്ടുമുള്ള പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയോടൊപ്പമുള്ള ഒരു നിമിഷം ആഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടാവുമെന്ന് കരുതാനാവില്ല. അപ്പോൾ പോപ്പിന്റെ ബലിപീഠത്തിനേറ്റവും അടുത്തിരിക്കുവാനും പാപ്പയുടെ സ്നേഹവും വാത്സല്യവും സമ്മാനവും കൂടി നേടുവാൻ കഴിയുകയും അതും കത്തോലിക്കാ വിശ്വാസികൾക്കാവുമ്പോൾ സന്തോഷം പറയാനുണ്ടോ? അത്തരം ഒരു സന്തോഷ തിമർപ്പിലാണ് സ്റ്റീവനേജിൽ നിന്നുള്ള പ്രിൻസണും, വിൽസിയും കുഞ്ഞു പ്രാർത്ഥനാ മരിയാ മോളും.

പരിശുദ്ധ മാർപ്പാപ്പ തിങ്കളാഴ്ച പതിവായി അർപ്പിക്കാറുള്ള വിശുദ്ധ ബലിയിൽ പങ്കു ചേരുവാൻ സുവർണ്ണാവസരം കിട്ടിയ ഈ പാലാട്ടി കുടുംബത്തിന്, ബുധനാഴ്ചയിലെ പൊതു ദർശന വേളയിൽ പോപ്പിനെ ഒന്ന് കാണുവാനായി ജനങ്ങളുടെ ഇടയിൽ ആഗ്രഹിച്ചിരിക്കുമ്പോൾ പോപ്പിന്റെ വേദിക്കരിയിൽ എത്തിപ്പറ്റുവാനും സാധിച്ചു.
ബുധനാഴ്ചത്തെ പൊതുദർശന ശുശ്രുഷാവേളയിൽ തീർത്തും ആകസ്മികമായി മാർപ്പാപ്പയുടെ ഒരു സെക്യൂരിറ്റി അടുത്തു വന്ന് പ്രാർത്ഥനാ മോളെയും മാതാപിതാക്കളെയും വിളിച്ചു കൊണ്ടുപോയി ഏറ്റവും മുന്നിലത്തെ നിരയിൽത്തന്നെ ഇരിക്കുവാൻ ഒരു വേദി നൽകുക, ഫ്രാൻസീസ് മാർപ്പാപ്പ വന്നു കയ്യും പിടിച്ചു ചുംബനവും,തലോടലും നൽകി,തലയിൽ കുരിശുവരച്ചു അനുഗ്രഹിക്കുകയും കൂടാതെ പോക്കറ്റിൽ നിന്നും രണ്ടു കൊന്ത എടുത്തു സമ്മാനവും തങ്ങളുടെ മോൾക്ക് നൽകുക കൂടിയാവുമ്പോൾ ഇതിൽപ്പരം എന്ത് സന്തോഷാനുഗ്രഹമാണ് നേടുവാനെന്ന് പാലാട്ടി കുടുംബം.
പ്രാർത്ഥന മരിയായുടെ മാതാപിതാക്കളായ പ്രിൻസൺ പാലാട്ടി,വിൽസി പ്രിൻസൺ എന്നിവർക്ക് പോപ്പിന്റെ കൈ ചുംബിക്കുവാനും, തലയിൽ കൈവെച്ചനുഗ്രഹം ഏറ്റു വാങ്ങുവാനും, കൊന്ത വെഞ്ചിരിച്ചു വാങ്ങുവാനും കൂടിഭാഗ്യം കിട്ടിയപ്പോൾ റോമിലേക്കുള്ള യാത്ര തങ്ങളുടെ വിശ്വാസ ജീവിതത്തെ ഏറെ ധന്യമാക്കിയെന്നാണ് പ്രാർത്ഥനയുടെ മാതാപിതാക്കൾ പറയുന്നത്.

പ്രാർത്ഥനാ മരിയയെ സംബന്ധിച്ചിടത്തോളം തന്റെ ജീവിതം തന്നെ ദൈവാനുഗ്രഹത്തിന്റെയും കൃപയുടെയും കരുതലാണ്. 2017 ഡിസംബർ 25 നു ഒരു ക്രിസ്തുമസ്സ് ദിനത്തിൽ ജനിക്കുമ്പോൾ 3 മാസം നേരത്തെയായിരുന്നു മോളുടെ ഈ ലോകത്തേക്കുള്ള ആഗമനം. വൈദ്യ ശാസ്ത്രം അതിജീവനം അസാദ്ധ്യമെന്ന് വിധിയെഴുമ്പോളും, മോളുടെ ജീവൻ പരമാവധി ദീർഘിപ്പിച്ചെടുക്കുന്നതിനായി വെന്റിലേറ്ററിയുമായി രണ്ടു മാസത്തിലേറെ തീവ്ര പരിചരണത്തിലായിരുന്നു പ്രാർത്ഥനാ മോളുടെ ആദ്യ മാസങ്ങൾ.
പ്രാർത്ഥനയിൽ മാത്രം ശക്തിയും ബലവും ആശ്രയവുമെന്ന് ഉറച്ചു വിശ്വസിക്കുന്ന പ്രിൻസനും, വിൽസിയും തങ്ങളുടെ കുടുംബത്തിലേക്ക് നൽകപ്പെട്ട മോളെ നഷ്‌ടപ്പെടാതിരിക്കുവാൻ,ലോകത്തിന്റെ നിരവധി കോണുകളിൽ നിന്നും പ്രാർത്ഥന സഹായം പരമാവധി നേടിയെടുക്കുകയായിരുന്നു.

മെഡിക്കൽ സയൻസ് സാദ്ധ്യത തള്ളിയിടത്തു മിടുക്കിയായി വളർന്നു വരുന്ന മോൾക്ക് പ്രാർത്ഥനാ മരിയാ എന്ന് പേരിട്ടതു തന്നെ പ്രാർത്ഥനകളിലൂടെ നേടിയ ഈ അനുഗ്രഹ സാഫല്യത്തിന്റെ കടപ്പാടിലാണത്രെ. പ്രാർത്ഥനകളില്ലായിരുന്നെങ്കിൽ ഞങ്ങൾക്കൊരു പ്രാർത്ഥനാ മോളുണ്ടാവില്ലായിരുന്നു എന്നാണ് അവരുടെ ഭാഷ്യം.പ്രാർത്ഥന മോളെ യു കെ യിൽ അറിയാത്തവർ ചുരുക്കം ആവും. മക്കളില്ലാത്തവർക്കും,രോഗങ്ങളിൽ മനം മടുത്തു പോകുന്നവർക്കും ശക്തി പകരുന്ന ജീവിത സാക്ഷ്യങ്ങളുമായി മാതാപിതാക്കൾ ദൈവാനുഗ്രഹത്തിന്റെ സാക്ഷ്യം പറയാത്ത വേദികളില്ല.

പ്രിൻസണും, വിൽസിയും സ്റ്റീവനേജ് സീറോ മലബാർ സമൂഹത്തിലെ സജീവ സാന്നിദ്ധ്യങ്ങളാണ്. ട്രസ്റ്റിയായും,അൾത്താര ശുശ്രുഷകനായും, പള്ളിക്കമ്മിറ്റിയംഗമായും പ്രവർത്തിക്കുന്ന പ്രിൻസൺ തന്റേതായ താൽപര്യത്തിൽ ‘ജീസസ് മീറ്റ് പ്രയർ ഗ്രൂപ്പ്’ ആരംഭിക്കുകയും,വ്യാഴാഴ്ചകൾ തോറും പാരീഷ് ഹാളിൽ ചേരുന്ന പ്രസ്തുത പ്രാർത്ഥന കൂട്ടായ്മ്മയിൽ ശുശ്രുഷ നയിക്കുകയും ചെയ്തു വരുകയാണ്.സ്റ്റീവനേജ് മലയാളീ കൂട്ടായ്‌മയായ ‘സർഗ്ഗം സ്റ്റീവനേജ്’ മലയാളി അസോസിയേഷന്റെ ഭാരവാഹികൂടിയാണ് പ്രിൻസൺ.
അങ്കമാലിക്കടുത്തു എറണാകുളം അതിരൂപതയിലെ മറ്റൂർ സെന്റ്
ആന്തണിസ് ഇടവകയിൽ ഉള്ള പാലാട്ടി കുടുംബാംഗമാണ് പ്രിൻസൺ. നേഴ്‌സിങ് മേഖലയിൽ ആതുര സേവനം ചെയ്തു വരുകയാണ് പ്രിൻസണും വിൽസിയും.സ്വപ്നത്തിൽ പോലും നിനച്ചിരിക്കാത്ത വേളയിൽ വന്നു വീണ ഈ അനുഗ്രഹ മഹാസൗഭാഗ്യത്തെ ഓർത്ത് സന്തോഷവും ആനന്ദവും പങ്കിടുന്ന ഈ കുടുംബം നന്ദി സൂചകമായി ദൈവത്തിനു സ്തുതിയർപ്പിക്കുകയാണ്.
പ്രിൻസൻ പാലാട്ടിയുടെ റോമിലുള്ള മൂത്ത സഹോദരിയും, അവിടെ സെന്റ് മേരീസ് ലവൂക്കാ കോൺഗ്രിഗേഷൻ സഭാംഗവുമായ സി.ലിച്ചീനിയായുടെ സന്യസ്ത ജൂബിലി ആഘോഷ നിറവിൽ അവരെ സന്ദർശിക്കുവാനും, സാധിച്ചാൽ പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയുടെ ഒരു കുർബ്ബാനയിൽ പങ്കു കൊള്ളുവാനും അതിയായി ആഗ്രഹിച്ചു പോയ യാത്രയാണ് പ്രിൻസണും വിൽസിക്കും പ്രാർത്ഥനാ മരിയാ മോൾക്കും ഈ അസുലഭ സൗഭാഗ്യം നേടുവാൻ സുവർണ്ണാവസരമായത്.
പ്രാർത്ഥനാ മരിയ മോൾക്ക്, പ്രാർത്ഥനയുടെ തോഴിയായി അനുഗ്രഹങ്ങളുടെയും കൃപകളുടെയും നിരർഗ്ഗളമായ പ്രവാഹം ആവോളം അനുഭവിക്കുവാൻ കൂടുതലായി ഇടവരട്ടെ എന്നാണേവരുടെയും ആശംസകൾ.
