ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : യുകെ റോഡുകളിൽ വാഹനമോടിക്കുമ്പോൾ കണ്ട് വരുന്ന പതിവ് കാഴ്ചയാണ് നന്ദി പ്രകടനം. ഒരു വാഹനം നമ്മെ മറികടക്കാൻ അനുവദിച്ചാലോ, റോഡിൽ നിന്ന് തിരിയുമ്പോൾ നിർത്തി തന്ന് സൗകര്യം ഒരുക്കുമ്പോഴോ ഒക്കെ നന്ദി പറയുന്നവരാണ് നാം. നന്ദി പ്രകടനം ഒരു സംസ്കാരത്തിന്റെ ഭാഗമാണ്. അത് നല്ലത് തന്നെ. എന്നാൽ, റോഡിലെ നന്ദി പ്രകടനം നിയമലംഘനമാണ്. കൈ ഉയര്‍ത്തി നന്ദി പ്രദര്‍ശിപ്പിക്കുക, ബാക്ക് ലൈറ്റ് പെട്ടെന്ന് ഫ്ലാഷ് ചെയ്യുക തുടങ്ങിയവയാണ് നന്ദി പ്രകടനത്തിനുള്ള മാർഗങ്ങൾ.
എന്നാൽ, ഇപ്രകാരം ചെയ്യുന്നത് ഹൈവേ കോഡിന്റെ ലംഘനമാണ്. ഇപ്രകാരം ചെയ്ത് പിടിക്കപ്പെട്ടാൽ ആയിരം പൗണ്ട് പിഴ നൽകേണ്ടി വരും. ഒപ്പം ലൈസൻസിൽ മൂന്ന് പോയിന്റ് പെനാൽറ്റി ലഭിക്കും. നാഷണല്‍ ടയേഴ്‌സ് നടത്തിയ സര്‍വേയില്‍, ബ്രിട്ടനിലെ അഞ്ചില്‍ ഒരു ഡ്രൈവര്‍മാര്‍ വീതം ബാക്ക്‌ലൈറ്റ് ഫ്‌ളാഷ് ചെയ്ത് നന്ദി പറയുന്നവരാണ് എന്ന് വ്യക്തമായി. എന്നാൽ, ഇത് മിന്നിച്ച് മറ്റുള്ളവരെ ആശയക്കുഴപ്പത്തിൽ ആക്കുന്നത് കുറ്റകരമാണ്.
കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്താലും പിഴ ലഭിക്കും. 29.1% ഡ്രൈവർമാരും ഇങ്ങനെ ചെയ്യുന്നുണ്ടെന്ന് സർവേ ഫലം വ്യക്തമാക്കുന്നു. വാഹനം നിങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലല്ല എന്നതാണ് അത് സൂചിപ്പിക്കുന്നത്. പിടിക്കപ്പെട്ടാല്‍ ശിക്ഷ ആയിരം പൗണ്ട് തന്നെ. ഹസാര്‍ഡ് ലൈറ്റ് തെളിയിച്ചും ഹെഡ് ലൈറ്റ് തെളിയിച്ചും നന്ദി പ്രകടിപ്പിക്കുന്നവരുണ്ട്. അതും കുറ്റകരമാണ്. ഏതെങ്കിലും അപകടത്തെ പറ്റി മുന്നറിയിപ്പ് നല്‍കാനല്ലാതെ ഹസാര്‍ഡ് ലൈറ്റ് തെളിയിക്കരുത് എന്നാണ് നിയമം. ചുരുക്കത്തിൽ, റോഡിലെ നമ്മുടെ നന്ദിപ്രകടനം മറ്റുള്ളവരെ ആശയക്കുഴപ്പത്തിലാക്കരുത്. ഒപ്പം പിഴ ലഭിക്കുന്ന കുറ്റമാണെന്നും ഓർക്കുക.
ജീവിതച്ചെലവ് താങ്ങാതെ വരുമ്പോള്‍ അധികവരുമാനത്തിനായി നമ്മള്‍ പല ജോലികളും ചെയ്യാറുണ്ട്. എന്നാല്‍ യുകെയിലെ ഒരു യുവതി ചെലവ് താങ്ങാനാകാതെ വന്നപ്പോള്‍ അതു പരിഹരിക്കാന്‍ കണ്ടെത്തിയത് വിചിത്രമായ ഒരു വഴിയാണ്. സ്വന്തം ഭര്‍ത്താവിനെ ആവശ്യക്കാര്‍ക്ക് വാടകയ്ക്ക് നല്‍കുക. ഇതിനായി ‘ഹയര്‍ മൈ ഹാന്‍ഡി ഹസ്ബന്റ്’ എന്ന പേരില്‍ ഒരു വെബ്‌സൈറ്റും തുടങ്ങി.
മൂന്നു കുട്ടികളുടെ അമ്മയായ ലോറ യങ്ങാണ് ഈ വിചിത്രമായ ആശയത്തിന് പിന്നില്‍. തന്റെ ഭര്‍ത്താവ് ജെയിംസ് എന്തു ചെറിയ ജോലിയും ചെയ്യുമെന്ന് ലോറ വെബ്‌സൈറ്റില്‍ പറയുന്നു.
മറ്റു വീടുകളില്‍ചെന്ന് ഫര്‍ണിച്ചര്‍ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് പണമുണ്ടാക്കുന്ന ഒരു വ്യക്തിയെ കുറിച്ച് ലോറ ഒരു പോഡ്കാസ്റ്റ് കേട്ടിരുന്നു. ഇതോടെയാണ് പുതിയ രീതി പരീക്ഷിക്കാനുള്ള ആശയം ലോറയ്ക്ക് ലഭിച്ചത്.
ബക്കിങ്ഹാംഷയറിലുള്ള ഇവരുടെ വീട്ടിലെ കട്ടിലുകള്‍ നിര്‍മിച്ചതും അടുക്കള ഷെല്‍ഫുകള്‍ ഘടിപ്പിക്കുകയും ചെയ്തത് ജെയിംസാണ്. കൂടാതെ ഉപയോഗശൂന്യമായ വസ്തുക്കളില്‍ നിന്ന് ജെയിംസ് ഒരു ഡൈനിങ് ടേബിളുമുണ്ടാക്കി. ഇതോടൊപ്പം കുറച്ച് പെയ്ന്റിങ്ങും അലങ്കാരപ്പണികളും ജെയിംസിന് അറിയാമെന്നും വീട്ടിലേയും പറമ്പിലേയും എല്ലാ ജോലികളും നന്നായി ചെയ്യുമെന്നും ലോറ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. ഈ കഴിവ് മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുത്തി പണം കണ്ടെത്തുകയാണ് ലോറയുടെ ലക്ഷ്യം.
ഇത്തരം ജോലിയില്‍ വൈദഗ്ധ്യം ലഭിച്ച തൊഴിലാളികള്‍ എപ്പോഴും തിരക്കിലായിരിക്കുമെന്നും അതുകൊണ്ട് ജെയിംസിന് കൂടുതല്‍ അവസരം ലഭിക്കുമെന്നും ലോറ ബ്രിട്ടീഷ് മാധ്യമമായ ദ മിററിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ജഗദീശ് കരിമുളക്കൽ
സ്കോട്ലൻഡ് : മുൻ വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ആഫ്രിക്ക, സൗദി റീജിയൻ കലാ സാഹിത്യ സാംസ്കാരിക വിഭാഗം സെക്രട്ടറി, ലണ്ടൻ മലയാളി കൗൺസിൽ പ്രസിഡന്റ്, സ്കോട്ലൻഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ്, യുക്‌മ സ്കോട്ലൻഡ് റീജിയൻ കോർഡിനേറ്ററും ജീവകാരുണ്യ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ മിഴിവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുള്ള സണ്ണി പത്തനംതിട്ടയുടെ ധർമ്മ പത്നി ഗ്ലാസ്ഗോയിലെ ഭവനത്തിൽ വെച്ച് ഇന്ന് അന്തരിച്ചു.
പത്തനംതിട്ടയിലെ തോന്ന്യമല സ്വദേശിയായ ഏലിയാമ്മ നിലത്തു വീട്ടിൽ അംഗമാണ്. സൗദി അറേബ്യയിലെ ആരോഗ്യ രംഗത്ത് നീണ്ട വർഷങ്ങൾ സേവനം ചെയ്തതിന് ശേഷമാണ് സ്കോട്ലൻഡിലേക്ക് നഴ്‌സായി വന്നത്. പതിനേഴ് വർഷങ്ങളായി ഇവിടെ താമസിക്കുന്നു. ദമാമിലെ സെൻട്രൽ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന കാലത്തു തന്നെ ഭർത്താവിനൊപ്പം ജീവ കാരുണ്യ സാംസ്കാരിക സാഹിത്യ സാമൂഹ്യ രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരിന്നു. മറ്റുള്ളവരോട് കാട്ടുന്ന ദയ, കാരുണ്യം ദമാമിലെ മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. മക്കൾ ടെറി സണ്ണി (എഞ്ചിനീയർ), ഡോ. ടെന്നി സണ്ണി (ഓസ്ട്രേലിയ), ടെജി സണ്ണി (സയൻറ്സ്റ്റ്, ഓക്സ്ഫോർഡ്). സംസ്കാരം നാട്ടിൽവെച്ചു് നടക്കും.
ഏലിയാമ്മ സണ്ണിയുടെ നിര്യാണത്തിൽ ലിമ വേൾഡ് ലൈബ്രറി ചെയർമാൻ ഡോ.ജോർജ് ഓണക്കൂർ, ലിമ വേൾഡ് ലൈബ്രറി, കെ.പി.ആമസോൺ പബ്ലിക്കേഷൻ ചീഫ് എഡിറ്റർ കാരൂർ സോമൻ, എഴുത്തുകാരായ അഡ്വ.റോയി പഞ്ഞിക്കാരൻ (ലിമ ലൈബ്രറി ലീഗൽ അഡ്വൈസർ), ഡോ.സുനിത ഗണേഷ് (സബ് എഡിറ്റർ), മിനി സുരേഷ്, ഡോ.മുഞ്ഞിനാട് പത്മകുമാർ, ലീല തോമസ് (ബോട്സ്വാന- ആഫ്രിക്ക), ബേബി ജോൺ താമരവേലി (മസ്‌ക്കറ്റ്), ബേബി കാക്കശേരി (സ്വിസ്സ് സർലാൻഡ്), ജോസ് പുതുശേരി, ജോസ് കുമ്പിളുവേലിൽ (ജർമ്മനി), ആന്റണി പുത്തൻപുരക്കൽ (ഓസ്ട്രിയ) മാത്യു നെല്ലിക്കുന്ന്, ജോൺ മാത്യു, ഡോണ മയൂര (അമേരിക്ക), സ്വാപന ജേക്കബ് (കുവൈറ്റ്), ഷിബു എബ്രഹാം സംഗീത സംവിധായകൻ – ഓസ്ട്രേലിയ), യേശുസീലൻ (അബുദാബി), റെജി നന്തികാട്ട് (ലണ്ടൻ മലയാള സാഹിത്യവേദി കോർഡിനേറ്റർ), എൽ.എം.സി.സെക്രട്ടറി ശശി ചെറായി, ജഗദീഷ് കരിമുളക്കൽ (എൽ.എം.സി.കോർഡിനേറ്റർ) തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
കേരള ബഡ്ജറ്റ് നോക്കി നടത്തിയിരുന്ന മാണിസാറിന്റെ പാലായിൽ മാലിന്യനിർമാർജന അവസരങ്ങളൊഴിച്ചു ഒരുമാതിരിപ്പെട്ട എല്ലാവിധ വികസനങ്ങളും ഉൾപെടും …… അല്ലേലും വികസനങ്ങളോട് കിടപിടിക്കാൻ പാലാ അച്ചായന്മാർ കഴിഞ്ഞിട്ടേയുള്ളു
വിസർജ്ജന സ്വാതന്ത്രമില്ലാതെ നാമെല്ലാം നാടാകെ മാളികകൾ പടുത്തുയർത്തുകയാണ് …
ബംഗ്ലാവുകളുടെയും, ബാറുകളുടെയും, കള്ളുഷാപ്പുകളുടെയും പള്ളിമേടകളുടെയുമൊക്കെ എണ്ണത്തിൽ വളരെയധികം മുമ്പിലാണ് നാമെല്ലാം .
വല്യവാനാകാൻ മാത്രം നല്ല പാഠം ചൊല്ലി പഠിപ്പിക്കുന്ന എത്ര സ്‌കൂളുകളിൽ ആവശ്യാനുസരണം മാലിന്യ ബക്കറ്റുകളുണ്ട് ?
എത്ര റോഡു സൈഡുകളിൽ …
എത്ര സിറ്റികളിൽ …
അതും വേണ്ട എത്ര വീടുകളിൽ ….
എത്ര മണിമാളികകളിൽ ആവശ്യത്തിന് മാലിന്യ നിക്ഷേപണത്തിനുള്ള സൗകര്യങ്ങളുണ്ട് ?
നാമെല്ലാം ചിന്തിക്കേണ്ടതുണ്ട് …
എല്ലാവരും എനിക്കെന്ത് കൂടുതൽ കിട്ടും എന്നതിനെകുറിച്ചുള്ള ഓട്ടത്തിലാണ് …
മാലിന്യനിർമാർജനം എങ്ങനെ എന്നതിനെക്കുറിച്ചു ആരും ചിന്തിക്കുന്നുപോലുമില്ല. വെയ്സ്റ്റ് ബിൻ അഭാവങ്ങൾ അത് അക്ഷരപ്രബുദ്ധരായ നമ്മൾ വിലസുന്ന കേരളത്തിൽ എല്ലായിടത്തുമുണ്ട് .
പ്രത്യേകിച്ചു പെൺകുട്ടികൾക്ക് അവരുടെ മാസ സമയങ്ങളിൽ പാഡ് ഡിസ്പോസ് ചെയ്യൽ ഒരു തൊല്ല പിടിച്ചപണി തന്നെയാണ് . ഈ കഴിഞ്ഞയിടെ നീണ്ട പത്തുവർഷങ്ങൾക്ക് ശേഷം നാടുകാണാനിറങ്ങി , വളരെ ആക്രാന്തത്തോടെ തന്നെ . വളരെ കുറഞ്ഞ ദിവസങ്ങളും മണിക്കൂറും മാത്രം കയ്യിൽ പിടിച്ചു കൊണ്ടാണ് ഓരോ പ്രവാസിയും നാട്ടിലേക്ക് ഓടിയെത്തുന്നത് . ആ ഒരു ആക്രാന്തത്തിൽ പെണ്ണെന്ന നിലയിൽ അടക്കിപിടിക്കേണ്ട ചില ദിവസങ്ങൾ വിലങ്ങുതടി ആയിവരുമെങ്കിലും എല്ലായിടവും ഒറ്റയടിക്കു കണ്ടുതീർക്കാനുള്ള ഒരു ആക്രാന്തം എല്ലാം മറക്കും . അങ്ങനെ മാസം തന്ന വെയ്സ്റ്റുമായി 20 ദിവസങ്ങൾ ഒരു വെയ്‌സ്റ്റ്ബിൻ തപ്പി നടന്നു .
വീട്ടിൽ തന്നെ കുഴികുത്തി മൂടുകയോ , കത്തിച്ചു കളയുകയോ ആകാമായിരുന്നു . പക്ഷെ. അതൊക്കെ ഇത്രയധികം തിങ്ങി പാർക്കുന്ന നമുക്ക് ഒരു അന്തിമ സൊലൂഷനാണോ ?
പ്രകൃതി സ്നേഹം, നാളെ വരും തലമുറയോടുള്ള കടപ്പാട് അത് ഒരു അംശമെങ്കിൽ അത് നിലനിർത്താൻ വർഷങ്ങളായി പഠിച്ചു വളർന്ന കൾച്ചർ അനുവദിച്ചില്ല . മാലിന്യവും പേറി പത്തിരുപതു ദിവസം മാലിന്യക്കൊട്ട തപ്പിനടന്ന ഞാനത് അവസാനം കേരളമെന്ന നാടു വിടും മുമ്പ് കത്തിച്ചു കളയേണ്ടിതന്നെ വന്നു.
ഉയർത്തിതന്നെ കെട്ടിക്കോളു നമ്മുടെ മണിമന്ദിരങ്ങൾ, ജീവനില്ലാ ആരാധനാലയങ്ങൾ …ആർഭാടമാക്കിക്കോളു നമ്മുടെ കല്യാണങ്ങൾ വിശേഷ ദിവസങ്ങൾ …അഹങ്കരിച്ചോളൂ നമ്മുടെ പേരക്കിടാങ്ങളുടെ വളർച്ചകളിൽ … സന്തോഷിച്ചോളു നാളെക്കൊരു നല്ലപിടി കാർബൺ ഫുട്പ്രിന്റ് വച്ച് പോകുന്നതിന് .
മലയാളിക്കെല്ലാം എന്നും വലുത് ആഘോഷങ്ങളാണ് , മറ്റുള്ളവരെക്കാൾ എന്തും കൂടുതൽ മേടിക്കുക എന്നതാണ് , പക്ഷെ വിസർജ്യം ചുറ്റുമെറിഞ്ഞു സ്വയം മണത്തു നാറി നടക്കാൻ ഒരു മടിയുമില്ല ….
ഞാനടങ്ങുന്ന പല പെൺകുട്ടികളും അനുഭവിക്കുന്ന, അടക്കിപിടിക്കുന്ന ഒരു യാഥാർഥ്യമാണിത് …
അതിനാൽ ഈ ഒരു നോട്ട് ജനനേതാക്കൻമാരിൽ ആരുടെയെങ്കിലുമൊക്കെ കണ്ണുതുറപ്പിക്കട്ടെ ,…നമ്മുടെ നാടുകളിലും , തെരുവോരങ്ങളിലും കൊണ്ടുവരുക മാലിന്യ നിർമാർജന ബക്കറ്റുകൾ ….
ഇത് മാണിസാറിന്റെ പാലായുടെ മാത്രം കാര്യമല്ല, നമ്മുടെ നടുമുഴുവന്റെയും കാര്യമാണ് . അതിനാൽ നല്ലൊരു നാളേയ്ക്കായി ഷെയർ ചെയ്യുക , നമ്മൾ ക്യൂ നിന്ന് നമ്മൾ ജയിപ്പിച്ച ഓരോ സ്ഥാനാർത്ഥികളും അറിയും വരെ ….
യു.കെ യിലെ പ്രമുഖ ചാരിറ്റി മലയാളി അസോസിയേഷനുകളിൽ ഒന്നായ സഹൃദയ, ദി കെന്റ് കേരളൈറ്റ്സ്, അതിന്റെ മഹത്തായ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാകുവാൻ പോകുന്ന ഒരു തീരുമാനം കൂടി എടുത്തിരിക്കുകയാണ്.
സഹൃദയ അഭിമാന പുരസരം അണിയിച്ചൊരുക്കുന്ന ആദ്യ അഖില യു. കെ ഡ്രാഗൺ ബോട്ട് റേസ് 2022 ” കെന്റ് ജലോത്സവം ” ഒക്ടോബർ ഒന്നാം തീയതി ശനിയാഴ്ച്ച കെന്റിലെ വാട്ട്ഹർസ്റ്റിൽ ഉള്ള ബിവൽ വാട്ടർ ജലാശയത്തിൽ നടക്കും.
ഏതാണ്ട് 800 ഏക്കർ വിസ്തീർണത്തിൽ കെന്റ്- ഈസ്റ്റ് സസക്സ് അതിരുകൾക്കിടയിൽ പ്രകൃതി സൗന്ദര്യത്തിന്റെ എല്ലാ വശ്യതകളും ആവാഹിച്ച് കാനന ഭംഗിയുടെ മനം കുളിരുന്ന കാഴ്ച ഒരുക്കുന്ന ബിവൽ വാട്ടറിന്റെ ഓളപ്പരപ്പിൽ സഹൃദയ പുതു ചരിത്രം രചിക്കുമ്പോൾ അത് ബ്രിട്ടണിൽ ഉള്ള എല്ലാ ജലോത്സവ പ്രേമികൾക്കും ആവേശം പകരുമെന്നതിൽ സംശയം ഇല്ല.
മുൻ കാലങ്ങളിൽ തുടർച്ചയായ അഞ്ചു വർഷം അഖില യു കെ വടം വലിയും, ഓൾ യു.കെ ക്രിക്കറ്റ് ടൂർണമെന്റും, ഓൾ യു.കെ അത്തപ്പൂക്കള മത്സരവും നടത്തി തഴക്കവും പഴക്കവും ഉള്ള വെസ്റ്റ് കെന്റിലെ ചുണക്കുട്ടന്മാർ വീണ്ടും വള്ളംകളി എന്ന ചിരകാല സ്വപ്നം യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ കടന്നു വരുമ്പോൾ യു കെയിലെ എല്ലാ വള്ളം കളി പ്രേമികളും സഹൃദയയോടൊപ്പം ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ്.
കെന്റ് ജലോത്സവത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ പ്രസിഡന്റ് അജിത് വെൺമണി, സെക്രട്ടറി ബിബിൻ എബ്രഹാം, പ്രോഗ്രാം കോർഡിനേറ്റർ വിജു വർഗീസ്, ട്രെഷറർ മനോജ് കോത്തൂർ , വൈസ് പ്രസിഡന്റ് ലിജി സേവ്യർ, ജോയിന്റ് സെക്രട്ടറി ബ്ലെസ്സൻ സാബു , സഹൃദയ ബോട്ട് ക്ലബ് ടീം ക്യാപ്റ്റൻ ജോഷി സിറിയക് , ബിജു ചെറിയാൻ, മജോ തോമസ് , ബേസിൽ ജോൺ, സ്‌നേഹ സുജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു.
ഈ ജലമാമാങ്കത്തിലേക്ക് യു. കെയിലെ എല്ലാ വള്ളംകളി പ്രേമികളെയും ടീമുകളെയും സഹൃദയ ഈ ഉദ്യാന നഗരത്തിലേക്ക് സഹർഷം സ്വാഗതം ചെയ്യുകയാണ്. ടീം രെജിസ്ട്രേഷനും ഉടൻ തന്നെ ആരംഭിക്കുന്നതായിക്കും.
മലയാളി വിദ്യാർഥിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം അതിരമ്പുഴ സ്വദേശിയായ മിലൻ ടോമി (24)യെയാണ് യോർക്ക്ഷെയറിലെ ഹാഡേഴ്സ് ഫീൽഡിലുള്ള വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ബ്രിട്ടനിലെ മലയാളി സമൂഹത്തെയാകെ ഞെട്ടിച്ച മരണവാർത്ത മിലന്റെ സുഹൃത്തുക്കളിലൂടെ പുറത്തറിഞ്ഞത്.
ആറുമാസം മുമ്പാണ് ഹാഡേഴ്സ് ഫീൽഡ് യൂണിവേഴ്സിറ്റിയിൽ ബിസിനസ് മാനേജ്മെന്റ് കോഴ്സ് പഠിക്കാനായി മിലൻ ബ്രിട്ടനിലെത്തിയത്. സഹതാമസക്കാരായ വിദ്യാർഥികളാണ് മരണവിവരം പൊലീസിനെ അറിയിച്ചത്.
മുറിയില്‍ കൂടെ താമസിച്ചിരുന്ന വിദ്യാര്‍ത്ഥി പുറത്തുപോയി വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പോലീസെത്തി പരിശോധനകൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. മിലന്റെ സഹോദരി ഓക്സ്ഫോർഡ് ബ്രൂക്ക്സ് യൂണിവേഴ്സിറ്റി വിദ്യാർഥിയാണ്.ഓക്സ്ഫോർഡ് ബ്രൂക്ക്സ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയായ ഏക സഹോദരി സഹോദരന്റെ മരണം അറിയാതെ നാട്ടിലേക്കുള്ള യാത്രയിലായിരുന്നു. നാട്ടിലെത്തിയശേഷം സഹോദരി സുഹൃത്തുക്കള്‍ വഴി അറിയിച്ചതിനെത്തുടർന്നാണ് വിദ്യാര്‍ത്ഥിയുടെ മരണം അവിടെയുള്ള മലയാളികളിൽ പലരും അറിഞ്ഞത്.
കഴിഞ്ഞ ജനുവരി ഇന്‍ ടേക്ക് വിദ്യാര്‍ത്ഥിയായാണ് യുവാവ് ഹാഡേഴ്‌സ് ഫീല്‍ഡിലെത്തിയത്. യുകെയില്‍ എത്തിയതിന് പിന്നാലെ നാട്ടില്‍ പിതാവ് രോഗബാധിതനായി കിടപ്പിലായത് വിദ്യാര്‍ത്ഥിയെ സമ്മര്‍ദ്ദത്തിലാക്കി. താമസവും ജോലിയും സംബന്ധിച്ചും ആശങ്കകളുണ്ടായിരുന്നു.
ഒരാഴ്ച മുമ്പ് അസ്വസ്ഥനായി കണ്ടതിനാല്‍ വിദ്യാര്‍ത്ഥിയെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചിരുന്നു. തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയി മുറിയിലെത്തിയ യുവാവ് അസ്വസ്ഥതയിലായിരുന്നു. കോഴ്‌സും ജോലി ഭാരവും താങ്ങാനായിരുന്നില്ലെന്നു പറയപ്പെടുന്നു.
കടുത്ത ഡിപ്രഷൻ മൂലം യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
ലോകകപ്പ് ഫുട്ബോളാണെന്നു കരുതി അടിച്ചുപൊളിക്കാന്‍ ഖത്തറിലേക്കു വരുന്നവര്‍ സൂക്ഷിക്കുക. ആഘോഷങ്ങള്‍ക്ക് അതിരുണ്ട്, ഖത്തര്‍ വരച്ച വര കടന്നാല്‍ എട്ടിന്റെ പണി കിട്ടും. ലൈംഗികനിയന്ത്രണവും മദ്യനിരോധനവും ഉള്‍പ്പെടെയുള്ള കടുത്ത നിയമങ്ങളുമായാണ് ഖത്തര്‍ ലോകകപ്പിനൊരുങ്ങുന്നത്. നിയമം ലംഘിക്കുന്നവര്‍ ജയിലിലാകാനും സാധ്യതയുണ്ട്. മയക്കുമരുന്നു കടത്തലും ഉപയോഗവും പോലെയുള്ള കാര്യങ്ങളാണ് ലോകകപ്പിനിടെ ചെയ്യുന്നതെങ്കില്‍ തലകാണില്ല എന്നാണ് സ്ഥിതി.
ലോകകപ്പ് നടക്കുന്ന സമയത്ത് കര്‍ശന ലൈംഗികനിയന്ത്രണം നടപ്പാക്കാനാണ് ഖത്തര്‍ അധികാരികളുടെ തീരുമാനം. വിവാഹത്തിനുമുമ്പ് ലൈംഗികബന്ധം വിലക്കുന്ന രാജ്യമാണ് ഖത്തര്‍. നിയമവിരുദ്ധമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായി തെളിഞ്ഞാല്‍ ഏഴുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കും. ലോകകപ്പിനെത്തുന്നവര്‍ക്കും ഇളവുണ്ടാകില്ലെന്നാണ് സൂചന. അവിവാഹിതരായ സ്ത്രീപുരുഷന്മാര്‍ താമസത്തിന് വാടകമുറി പങ്കിട്ടെടുക്കുന്നതിനും വിലക്കുണ്ട്. വ്യത്യസ്ത കുടുംബപ്പേരുകളുള്ള അവിവാഹിതരെ ബുക്കിങ്ങില്‍നിന്ന് വിലക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സ്വവര്‍ഗലൈംഗികതയ്ക്കും ശിക്ഷയുണ്ടാകും.
പൊതുസ്ഥലത്തെ മദ്യപാനത്തിന് വിലക്കുള്ള രാജ്യമാണ് ഖത്തര്‍. ലോകകപ്പിന്റെ ഭാഗമായുള്ള മദ്യപാനപാര്‍ട്ടികളും ഖത്തറില്‍ അനുവദിക്കില്ല. മദ്യപാനത്തിനു പിടിക്കപ്പെട്ടാല്‍ കര്‍ശനമായ പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. എന്നാല്‍, ലോകകപ്പിന്റെ സമയത്ത് യൂറോപ്യന്‍ രാജ്യങ്ങളടക്കമുള്ളവരുടെ താത്പര്യമനുസരിച്ച് പ്രത്യേക ഫാന്‍ സോണുകളില്‍ മദ്യം അനുവദിക്കാന്‍ ആലോചനയുണ്ട്. പൊതുസ്ഥലത്ത് ശരീരം ശരിയായി മറയ്ക്കാതെ വസ്ത്രം ധരിക്കുന്നവരും കുടുങ്ങും. പുരുഷന്മാരും സ്ത്രീകളും പരസ്യമായി സ്‌നേഹം പ്രകടിപ്പിക്കുന്നതിനും വിലക്കുണ്ടാകും.കൊക്കെയ്ന്‍ അടക്കമുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരോ കടത്തുന്നവരോ ദയവായി ലോകകപ്പിനു വരേണ്ടെന്നാണ് ഖത്തര്‍ പറയുന്നത്. ഖത്തറിലേക്ക് മയക്കുമരുന്ന് കടത്തുന്നവര്‍ക്ക് 20 വര്‍ഷംവരെ തടവും 1,00,000 റിയാല്‍ (ഏകദേശം 21.50 ലക്ഷം രൂപ) മുതല്‍ 3,00,000 റിയാല്‍ (ഏകദേശം 64.50 ലക്ഷം രൂപ) വരെ പിഴയും ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ ജീവപര്യന്തം തടവോ വധശിക്ഷയോവരെ ലഭിക്കാനും സാധ്യതയുണ്ട്.
മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായോ കള്ളക്കടത്തുകാരുമായോ അടുത്തബന്ധം പുലര്‍ത്തുന്നവരെയും കടുത്തശിക്ഷ കാത്തിരിക്കുന്നു. ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള ടീമുകള്‍ അവരുടെ ഫുട്ബോള്‍ ആരാധകരോട് ഖത്തറിലെത്തി മാന്യമായി പെരുമാറണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകകപ്പിനിടെ മയക്കുമരുന്ന് കടത്തുന്നവരെ പിടികൂടാന്‍ ഖത്തറിലെ ഉദ്യോഗസ്ഥരുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ബ്രിട്ടീഷ് പോലീസും അറിയിച്ചിട്ടുണ്ട്.
മലയാള സിനിമയിലെ യുവ തരംഗം ശ്രീനാഥ് ഭാസി ഭീഷ്മ പർവ്വം എന്ന മെഗാഹിറ്റ് ചിത്രത്തിനു ശേഷം മറ്റനവധി ചിത്രങ്ങളുടെ ഷൂട്ടിങ്ങിൽ നിന്നും ഒരു ചെറിയ ഇടവേളയെടുത്ത് അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ സംഗീത ആൽബം റീലീസ് ചെയ്യാനും ലൈവായി അത് ആദ്യമായി അവതരിപ്പിക്കുന്നതിനുമായി ജൂലൈ 2,3 തീയതികളിൽ യുകെയിൽ ലെസ്റ്റർ സിറ്റി, ലണ്ടൻ എന്നീ സ്ഥലങ്ങളിൽ എത്തി ച്ചേരുന്നു…
യുകെയിലെ ഇവൻ്റ് ഡാഡി എന്ന ഇവൻ്റ് മാനേജമെൻ്റ് കമ്പനിയും ശ്രീനാഥ് ഭാസിയുടെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ മോഷ പാറായുമായി ഒത്തു ചേർന്നാണ് ഇംഗ്ലണ്ടിൽ ഇരുതലപക്ഷി ശ്രീനാഥ് ഭാസി ലൈവ് യുകെ എന്ന പേരിൽ അവതരിപ്പിക്കുന്നത് വിദേശ പഠന ഏജൻസി ആയ ഗ്ലോബൽ സ്റ്റടി ലിങ്ക് ഇതിൻ്റെ മുഖ്യ സ്പോൺസറാണ്.
തിരക്ക് നിയന്ത്രിക്കുന്നതിനായി ഇവൻ്റ് ബ്രൈറ്റ് എന്ന ടിക്കറ്റിങ്ങ് പ്ലാറ്റ്ഫോമിൽ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ലെസ്റ്റർ ക്വാർട്ടർ 25 എന്ന ക്ലബിൽ ജൂലൈ രണ്ട് ശനിയാഴ്ച വൈകിട്ട് ഒമ്പത് മണി മുതലും ലണ്ടൻ നഗരത്തിൽ ആർച് വേയിൽ സ്ഥിതി ചെയ്യുന്ന ബോൺ ബോൺ ക്ലബിൽ ജൂലായ് മൂന്ന് ഞായറാഴ്ച വൈകിട്ട് ഒമ്പത് മണി മുതലുമാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്..
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- അമിതവേഗത്തിൽ വാഹനമോടിക്കുന്നവരുടെ പേടിസ്വപ്നമാണ് നിരീക്ഷണ ക്യാമറകൾ എന്നാൽ യാത്രക്കാരുടെ എല്ലാവരുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ ഇത്തരം ക്യാമറകൾ വഹിക്കുന്ന പങ്ക് വലുതാണ്. യുകെയിൽ ഏറ്റവും കൂടുതലുള്ള ഡ്രൈവിംഗ് കുറ്റകൃത്യം അമിതവേഗമാണ്. എന്നാൽ ഇത്തരം അമിതവേഗം അപകടങ്ങൾ ക്ഷണിക്കുമെന്നതിനാലാണ് സ്പീഡ് ക്യാമറകൾ എല്ലാ സ്ഥലങ്ങളിലും പ്രവർത്തിപ്പിക്കുന്നത്. നിലവിലെ ടെക്നോളജിയുടെ വളർച്ച മൂലം ഒരു കിലോമീറ്റർ മുൻപ് വരെയുള്ള വാഹനത്തിന്റെയും ഡ്രൈവർമാരുടെയും ചിത്രങ്ങൾ ഇപ്പോഴത്തെ ക്യാമറകൾക്ക് ലഭിക്കും. മിക്ക ക്യാമറകളും റോഡിലെ അടയാളങ്ങൾ ഉപയോഗിച്ച് , വാഹനം നിശ്ചിത സമയത്തിനുള്ളിൽ എത്ര ദൂരം സഞ്ചരിച്ചു എന്നത് ആശ്രയിച്ചാണ് സ്പീഡ് കണക്കാക്കുന്നത്. കാർ ലീസ് സ്പെഷ്യൽ ഓഫറസ് നടത്തിയ അന്വേഷണങ്ങൾ പ്രകാരം ഏറ്റവും കൂടുതൽ ആക്ടീവായ ക്യാമറകൾ വെസ്റ്റ് യോർക്ഷെയറിലാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
വിവരാവകാശ നിയമപ്രകാരം പോലീസ് അധികൃതർക്ക് നൽകിയ അപേക്ഷയിലാണ് ജനുവരി 2019 മുതൽ വെസ്റ്റ് യോർക്ഷെയറിൽ മാത്രം 1,005,830 ആക്ടിവേഷനുകളാണ് നടന്നതെന്ന് വെളിപ്പെട്ടിരിക്കുന്നത്. ഒരു ദിവസം ശരാശരി 848 ഫ്ലാഷുകൾ ഉണ്ടാകുന്നുണ്ട് എന്ന രീതിയിലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. മെട്രോപോളിറ്റൻ, സസ്സെക്സ്, വെസ്റ്റ് മിഡ്ലാൻഡ്സ്, കെന്റ്, സറെ, എന്നിവിടങ്ങളാണ് ലിസ്റ്റിൽ തൊട്ടുപുറകിൽ ഉള്ളത്. ദീർഘദൂര യാത്രകൾക്ക് പോകുന്നവർ ഇത്തരം ക്യാമറകൾ ശ്രദ്ധിച്ച് സ്പീഡ് ലിമിറ്റ് കുറയ്ക്കണമെന്നും സർവ്വേ ആവശ്യപ്പെടുന്നു.