UK

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെ മലയാളികൾക്ക് ദുഃഖം സമ്മാനിച്ച് രണ്ടു മലയാളികൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഗ്ലോസ്റ്ററിന് സമീപം ചെൽറ്റൻഹാമിലെ റൗണ്ട് എബൗട്ടിലുണ്ടായ അതിദാരുണമായ അപകടത്തിലാണ് മലയാളികൾ കൊല്ലപ്പെട്ടത്. കാറും ലോറിയും തമ്മിൽ ആണ് അപകടം ഉണ്ടായിരിക്കുന്നത്. അപകടത്തിൽ എറണാകുളം മൂവാറ്റുപുഴയ്ക്ക് സമീപം കുന്നയ്ക്കാൽ സ്വദേശി ബിൻസ് രാജൻ (32), കൊല്ലം സ്വദേശി അർച്ചന നിർമ്മൽ എന്നിവരാണ് മരണമടഞ്ഞത്.

 

ബിൻസ് രാജനും ഭാര്യ അനഘയും ഇവരുടെ കുട്ടിയും, സുഹൃത്ത് നിർമ്മൽ രമേഷ് ഭാര്യ അർച്ചനയും ലൂട്ടനിൽ നിന്നും ഗ്ലോസ്റ്റർഷെയറിലേക്കുള്ള യാത്രാമധ്യേയാണ് അപകടം നടന്നത്. സംഭവസ്ഥലത്ത് വച്ച് തന്നെ ബിൻസ് രാജൻ മരണമടഞ്ഞു. ഭാര്യ അനഘയും കുട്ടിയും ഓക്സ്ഫോർഡ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

കൂടെയുണ്ടായിരുന്ന അർച്ചനയെ ബ്രിസ്റ്റോൾ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അർച്ചന കൊല്ലം സ്വദേശിയാണ്. ഭർത്താവ് നിർമ്മൽ രമേഷ് പത്തനംതിട്ട വല്ലച്ചിറ സ്വദേശിയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിലാണ് ബിൻസ് രാജനും ഭാര്യ അനഘയും തങ്ങളുടെ ഒരു വയസുള്ള കുട്ടിയുമൊത്ത് യുകെയിലെത്തിയത്. അനഘ ലൂട്ടൺ യൂണിവേഴ്സിറ്റിയിൽ പഠിക്കുവാനാണ് കുടുംബസമേതം യുകെയിൽ എത്തിയത്.

ഈ അപകടത്തിന്റെ കാരണങ്ങൾ പോലീസ് അന്വേഷിക്കുന്നു. അപകടം ആർക്കും എവിടെ വച്ചും നടക്കാം എന്നിരുന്നാലും നമ്മുടെ അറിവില്ലായ്മകൊണ്ടും അശ്രദ്ധകൊണ്ടും വരുന്നത് ഒഴിവാക്കാൻ സാധിക്കണം. എങ്കിലും സമീപകാലത്തെ മലയാളികൾ ഉൾപ്പെട്ട അപകടങ്ങൾ നോക്കുകയാണെങ്കിൽ  എല്ലാ അപകടങ്ങളും നടന്നിരിക്കുന്നത് പുതുതായി യുകെയിൽ  എത്തിയിട്ടുള്ളവരാണ്. ദയവായി നാട്ടിലെ ഡ്രൈവിംഗ് വച്ച് യുകെയിൽ ഡ്രൈവ് ചെയ്യാതിരിക്കുക. കൃത്യമായ പരിശീലനം, നാവിഗേഷൻ സിസ്റ്റത്തെ കൂടുതലായി ആശ്രയിക്കാതെ, റോഡ് സുരക്ഷാ ബോർഡുകൾ വായിച്ചു ഡ്രൈവ് ചെയ്യാനുള്ള പരിശീലനം നേടുക. കാലാവസ്ഥ വ്യതിയാനങ്ങൾ മനസ്സിലാക്കുക. തണുപ്പ് കാലഘട്ടത്തിൽ വേണ്ട മുൻകരുതൽ എടുക്കുക. മോട്ടോർ വേ നിയമങ്ങൾ ഓരോ വർഷവും മാറുന്നു. ഇന്ത്യയിലെ ലൈസെൻസ് ഉപയോഗിച്ച് ഒരു വർഷം ഇവിടെ ഡ്രൈവ് ചെയ്യാം.

ഇപ്പോൾ യുകെയിലേക്ക് ഒരുപാട് പേർ വിദ്യാർത്ഥിയായും നഴ്സുമാരായും എത്തുന്നു. ഇത് വായിക്കുന്ന മാതാപിതാക്കൾ പഠിക്കാൻ യുകെയിലേക്ക് വരുന്ന മക്കളോട് പറയാൻ മടിക്കരുത്. ഡ്രൈവിംഗ് സ്കൂളിൽ പോയി, അല്ലെങ്കിൽ യുകെയിൽ ഡ്രൈവിംഗ് ലൈസെൻസ് ലഭിച്ച് മൂന്ന് വർഷമെങ്കിലും പരിചയമുള്ളവരോട് ഡ്രൈവിംഗ് ഉപദേശങ്ങൾ നേടുകയും ഓടിച്ചു പ്രാക്റ്റീസും ചെയ്‌തശേഷം തനിയെ ഡ്രൈവിംഗ് ചെയ്യാൻ ശ്രമിക്കുക.

ബിൻസ് രാജൻെറയും അർച്ചന നിർമ്മലിൻെറയും നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ വിദേശ രാജ്യങ്ങളിലെത്തി എന്ന വെളിപ്പെടുത്തലിന് പിന്നാലെ ദൃശ്യങ്ങള്‍ ബ്രിട്ടനില്‍ എത്തിയതായും വിവരം. അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും ഒരു തുമ്പും ഇതുവരെ കണ്ടെത്താനും ആയിട്ടില്ല. ദൃശ്യങ്ങള്‍ ബ്രിട്ടനില്‍ എത്തിയതായുള്ള സംശയം പറഞ്ഞത് സംവിധായകന്‍ ബാലചന്ദ്രകുമാറാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടുവെന്ന് ബ്രിട്ടനില്‍ നിന്ന് ആലുവ സ്വദേശി ഷെരീഫ് എന്ന് പരിചയപ്പെടുത്തുന്ന ആള്‍ ഫോണില്‍ വിളിച്ച് തന്നോട് പറഞ്ഞുവെന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്.

ദൃശ്യങ്ങള്‍ ലാപ്‌ടോപില്‍ ഉണ്ടെന്നും ഇത് അയച്ചുതരാമെന്നും ഇയാള്‍ പറഞ്ഞു. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭാര്‍ത്താവ് സുരാജ്, വിഐപി, ബൈജു എന്നിവരുള്‍പ്പെടെയുള്ളവരുടെ ശബ്ദമാണ് ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്നത്. ശബ്ദപരിശോധനയ്ക്ക് ഇവരെ വിളിച്ചുവരുത്തുക എന്നതാണ് അടുത്ത നടപടി. രണ്ടും തമ്മില്‍ സാമ്യം ഉണ്ടോ എന്നാണ് പരിശോധിക്കേണ്ടത്.

ഇതിനിടയില്‍ ദിലീപിന്റെ അടുത്ത സുഹൃത്തായ ശരത്തിനെ പിടികൂടാനുള്ള എല്ലാ അന്വേഷണവും നടക്കുന്നു. ഗൂഢാലോചനയില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന വിഐപി താനല്ലെന്ന് വ്യക്തമാക്കി മെഹബൂബ് രംഗത്തുവന്നിരുന്നു. എന്നാല്‍ ചോദ്യം ചെയ്യാന്‍ വിളിച്ച ശരത്ത് ഫോണ്‍ ഓഫാക്കി മുങ്ങി. ശരത്തിന്റെ പൊക്കിയാല്‍ പല നിര്‍ണായക വിവരങ്ങളും പുറത്തുവരുമെന്നാണ് പറയുന്നത്. ദിലീപിന്റെ അടുത്ത സുഹൃത്തെന്ന് അവകാശപ്പെടുന്ന ശരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം പുറത്തുവിട്ടിട്ടുമില്ല.

ഇവരുടെ ശബ്ദ സാംപിളുകള്‍ അന്വേഷണ സംഘം പരിശോധിക്കും. വിഐപിയെ കണ്ടുകിട്ടാതെ അന്വേഷണം മുന്നോട്ട് പോകുമെന്നും കരുതുന്നില്ല. 2017 നവംബര്‍ 15നു ദിലീപിന്റെ വീട്ടിലെത്തിയ ആറാം പ്രതി കൈമാറിയ പെന്‍ ഡ്രൈവില്‍ പള്‍സര്‍ സുനി നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശങ്ങളായിരുന്നുവെന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഉദ്യോഗസ്ഥരെ വകവരുത്താനുള്ള ഗൂഢാലോചനയ്ക്ക് പുറമെ നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ക്ക് കൈമാറിയത് ആരാണെന്നും കണ്ടത്തേണ്ടതുണ്ട്. തുടരന്വേഷണത്തിന്റെ റിപ്പോര്‍ട്ട് 20നു വിചാര കോടതിക്ക് കൈമാറണം.

പള്‍സര്‍ സുനി വെളിപ്പെടുത്തിയ മാഡം ആരാണെന്നും ഇതുവരെ പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഒരു സ്ത്രീയാണ് കേസില്‍ ശിക്ഷ അനുഭവിക്കേണ്ടിയിരുന്നതെന്ന് നടന്‍ ദിലീപ് സംസാരിക്കുന്നത് കേട്ടുവെന്നാണ് ബാലചന്ദ്രകുമാറും പറഞ്ഞിരുന്നത്. ഇതായിരിക്കാം ആ മാഡം എന്നാണ് സംശയം. ദിലീപ് സുഹൃത്ത് ബൈജുവിനോട് സത്യത്തില്‍ ഞാന്‍ ശിക്ഷ അനുഭവിക്കേണ്ടതല്ല എന്നും ഒരു പെണ്ണ് അനുഭവിക്കേണ്ടതാണ് എന്നും അവരെ രക്ഷിച്ചു കൊണ്ടുപോയി ഞാന്‍ ശിക്ഷിക്കപ്പെട്ടു എന്നും പറയുന്നത് കേട്ടുവെന്നാണ് വെളിപ്പെടുത്തല്‍. ഈ റെക്കോര്‍ഡും ബാലചന്ദ്രകുമാര്‍ നല്‍കിയിട്ടുണ്ട്.

മാഡം സിനിമയില്‍ നിന്നുള്ളയാളാണ് പ്രതി പള്‍സര്‍ സുനി ആദ്യം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കേസില്‍ മാഡത്തിന് വലിയ പങ്കില്ലെന്നാണ് പിന്നീട് സുനി പറഞ്ഞത്. എന്നാല്‍ മാഡത്തിന് ഗൂഢാലോചനയില്‍ വ്യക്തമായ പങ്കുണ്ടെന്ന് പുറത്തുവന്നതോടെ അന്വേഷണം മാഡത്തിലേക്കും നീങ്ങി. ക്രൈംബ്രാഞ്ചിന്റെ 13 പേരടങ്ങുന്ന സംഘം മൂന്നായി തിരിഞ്ഞാണ് കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. പല വെളിപ്പെടുത്തലുകളും പുറത്തുവരുമ്പോഴും മാഡം ആരാണെന്നും വിഐപി ആരാണെന്നുമുള്ള സംശയങ്ങള്‍ നിഴലിക്കുമ്പോള്‍ എന്താണ് ഇതില്‍ ഇത്ര പുകമറ എന്നാണ് ചോദിക്കാനുള്ളത്.

2020 ജനുവരി 31 നാണു യുകെയിൽ ആദ്യ കോവിഡ് രോഗിയെ കണ്ടെത്തുന്നത് , തൊട്ടു തലേന്നു കേരളത്തിലും . ആ വര്ഷം മാർച്ച് 25 ആയപ്പോഴേക്കും കേരളത്തിൽ 118 രോഗികളും ബ്രിട്ടനിൽ 465 മരണവും . പിന്നീട് ഇതുവരെ കേരളത്തിൽ അര ലക്ഷം കടന്നു മരണവും ബ്രിട്ടനിൽ ഒന്നര ലക്ഷവും . ലോകത്തിന്റെ രണ്ടു കോണുകളിൽ നിന്നുള്ള ഈ കണക്കുകൾ വച്ച് താരതമ്യ പഠനം നടത്തുന്നതിൽ കാര്യമില്ല . പക്ഷെ കേരളത്തേക്കാൾ മൂന്നിരട്ടി മരണം നടന്നിട്ടും കോവിഡിന്റെ നാൾ വഴികളിൽ ചരിത്രം രേഖപ്പെടുത്തിയാണ് ബ്രിട്ടൻറെ മുന്നോട്ടുള്ള യാത്ര .ലോകത്തിനായി കോവിഡ് മാർഗനിർദേശങ്ങളും ഐസലേഷനും ഉൾപ്പെടെ ഏതു ശാസ്ത്രീയ നിഗമനവും രൂപപ്പെടുത്തുന്നത് ബ്രിട്ടനാണ് എന്ന് നിസ്സംശയം പറയാം .ഇതിനു ബ്രിട്ടനെ പ്രാപ്തമാക്കുന്നത് ഒളിച്ചു വയ്ക്കാത്ത സ്ഥിതി വിവര കണക്കുകൾ തന്നെയാണ് .

കോവിഡിനെ തടയാൻ വാക്സിൻ ആണ് ഫലപ്രദമെന്ന് 2020 ഡിസംബർ എട്ടിന് ലോകത്തോട് പറഞ്ഞ ബ്രിട്ടൻ ഇപ്പോൾ പിസിആർ ടെസ്റ്റ് നടത്താതെ രാജ്യത്തിന് പുറത്തോട്ടും അകത്തോട്ടും യാത്ര വിപ്ലവകരമായ തീരുമാനമാണ് നടപ്പാക്കുന്നത് . അതോടൊപ്പം കോവിഡ് ക്വറന്റൈൻ കാലം വെറും അഞ്ചു ദിവസമാക്കി കുറയ്ക്കുകയും ചെയ്തിരിക്കുന്നു . ഏതാനും മാസം മുൻപ് വരെ ലോകം 28 ദിവസം വരെ ക്വറന്റിന് ഇരുന്നിടത്തു നിന്നുമാണ് ഈ മാറ്റം . ഇത്തരത്തിൽ ലോകത്തിനു ഫോളോ ചെയ്യാനുള്ള ഓരോ കോവിഡ് മാർഗ്ഗനിര്ദേശത്തിലും മുന്നിൽ നിൽക്കുന്ന ബ്രിട്ടന്റെ നാൾവഴികളിൽ ചരിത്രമായി മാറുന്ന പിസിആർ ടെസ്റ്റ് ഉപേക്ഷിക്കുന്നത് ലോകം ഇരുകയ്യും നീട്ടി സ്വീകരിക്കുക തന്നെ ചെയ്യും . ഇതേക്കുറിച്ചുള്ള ചെറു ചിന്തകളാണ് ഇന്നത്തെ ലിറ്റിൽ തിങ്‌സിൽ . മാറുന്ന കോവിഡ് കാഴ്ചകളെകുറിച്ചറിയാൻ വിഡിയോ കാണുമല്ലോ , ഇഷ്ടമായാൽ ഷെയർ ചെയ്യണേ . സ്നേഹത്തോടെ ടീം ലിറ്റിൽ തിങ്ങ്സ് .

മെയ്ഡ്സ്റ്റോൺ: കഴിഞ്ഞ ഡിസംബർ 29 -ന് വിട പറഞ്ഞ മോഹൻദാസ് കുന്നംചേരിക്ക് കെന്റിലെ മലയാളികൾ ബുധനാഴ്ച യാത്രാമൊഴി നൽകും. എയ്‌ൽസ്‌ഫോർഡ് ഡിറ്റൻ കമ്മ്യൂണിറ്റി ഹാളിൽ ജനുവരി 19 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ 5 വരെയാണ് പൊതു ദർശനം ക്രമീകരിച്ചിരിക്കുന്നത്. മെയ്ഡ്സ്റ്റോൺ മലയാളികളുടെ ജീവിതവുമായി അഭേദ്യം ബന്ധപ്പെട്ടു നിന്ന പ്രിയപ്പെട്ട ദാസേട്ടന്റെ പ്രവർത്തനമണ്ഡലത്തിൽ വച്ച് തന്നെയാണ് വിടപറയൽ ചടങ്ങും നടത്തപ്പെടുന്നത്. പൊതുദർശനത്തിന് ശേഷം വൈകിട്ട് 5 മണിക്ക് അനുശോചനയോഗവും നടത്തപ്പെടും. ദാസേട്ടന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും അനുശോചനയോഗത്തിൽ സംബന്ധിച്ച് സംസാരിക്കും.

കഴിഞ്ഞ ഡിസംബർ 29 ന് രാവിലെ മെയ്ഡ്സ്റ്റോണിലെ താമസസ്ഥലത്തു വച്ച് ഹൃദയാഘാതം മൂലമാണ് മോഹൻദാസ് വിടവാങ്ങിയത്. നാട്ടിലുള്ള കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം ശവസംസ്‌കാരം നാട്ടിൽ വച്ച് നടത്തുവാൻ തീരുമാനിക്കുകയായിരുന്നു. ഇതേതുടർന്ന് ഫ്യൂണറൽ ഡയറക്ടേഴ്സിന് മൃതദേഹം കൈമാറുകയും നാട്ടിലേക്ക് ബോഡി എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു. മറ്റു തടസങ്ങൾ ഒന്നും ഇല്ലെങ്കിൽ വ്യാഴാഴ്ച തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ പതിനഞ്ചു വർഷക്കാലം തങ്ങളോടൊപ്പം നിഴൽ പോലെ ഉണ്ടായിരുന്ന സുഹൃത്തിന്റെ ആകസ്മിക വേർപാടിൽ അതീവദുഃഖിതരാണ് മെയ്ഡ്സ്റ്റോണിലെ മലയാളികൾ. ദാസേട്ടന്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും ബന്ധപ്പെട്ട കാര്യങ്ങൾക്കുമായി സജീവ പ്രവർത്തനങ്ങളുമായി ഇവർ മുൻപന്തിയിൽ തന്നെ ഉണ്ട്. നാട്ടിലുള്ള അദ്ദേഹത്തിന്റെ ഭാര്യക്കും മക്കൾക്കും അവസാനമായി അന്തിമോപചാരം അർപ്പിക്കുവാൻ ഉള്ള അവസരം ഉണ്ടാക്കികൊടുക്കുവാൻ പ്രതിജ്ഞാബദ്ധരായി കെന്റിലെ മലയാളി സമൂഹവും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു.

പൊതുദർശനം നടക്കുന്ന ഹാളിന്റെ അഡ്രസ്: Ditton Community Centre, Ditton, Aylesford, Kent ME20 6AH

 

യുഎസ് കോടതിയില്‍ ലൈംഗിക പീഡനക്കേസ് വിചാരണ നേരിടുമ്പോള്‍ ആന്‍ഡ്രൂ രാജകുമാരന്‍ സാധാരണ പൗരനായി ഹാജരാകണം. ചാള്‍സം വില്യമും തള്ളിപ്പറഞ്ഞതോടെ ആന്‍ഡ്രൂ രാജകുമാരന്റെ രാജകീയ സംരക്ഷണചട്ട എടുത്തുമാറ്റാന്‍ രാജ്ഞിനിര്‍ബന്ധിതമായി. ഈ മാസം ആദ്യം ന്യൂയോര്‍ക്കില്‍ ലൈംഗിക പീഡന കേസുമായി മുന്നോട്ട് പോകാന്‍ കോടതി തീരുമാനിച്ചതോടെയാണ് 73-കാരനായ ചാള്‍സും, 39-കാരന്‍ വില്ല്യമും രാജ്ഞിക്ക് മുന്നില്‍ വിഷയം അവതരിപ്പിച്ചത്. തനിക്കും സമാനമായ നിലപാടാണുള്ളതെന്ന് രാജ്ഞി പ്രതികരിച്ചു.

ബുദ്ധിമുട്ടേറിയ തീരുമാനമാണെങ്കിലും മറ്റ് വഴികളൊന്നും ഇല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് എച്ച്ആര്‍എച്ച് ടൈറ്റില്‍ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കാന്‍ രാജ്ഞി ഉത്തരവ് നല്‍കിയത്. യോര്‍ക്ക് ഡ്യൂക്കിന്റെ സൈനിക, ചാരിറ്റിബിള്‍ അഫിലിയേഷനുകള്‍ ഇതുവരെ റദ്ദാക്കാതിരുന്നത് ഇതുവഴി ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ ശരിയാണെന്ന നില വരാതിരിക്കാനായിരുന്നു.

തനിക്കെതിരായ ആരോപണങ്ങള്‍ ആന്‍ഡ്രൂ ഇപ്പോഴും നിഷേധിക്കുന്നുണ്ട്. എന്നാല്‍ വിര്‍ജിനിയ റോബര്‍ട്‌സിന്റെ പരാതി ടെക്‌നിക്കല്‍ കാരണങ്ങളുടെ പേരില്‍ തള്ളിക്കളയണമെന്ന ആന്‍ഡ്രൂവിന്റെ ആവശ്യം കോടതി തള്ളിയതോടെ വിചാരണ നേരിടേണ്ടി വരുമെന്നതാണ് സ്ഥിതി.

ആരോപണങ്ങള്‍ ഉറപ്പാക്കുന്ന തരത്തിലുള്ള അവസ്ഥ ഒഴിവാക്കാനാണ് ഇതുവരെ ബക്കിംഗ്ഹാം കൊട്ടാരം ശ്രമിച്ച് വന്നിരുന്നതെന്ന് ഉറവിടം വ്യക്തമാക്കുന്നു. എന്നാല്‍ ഇത് തങ്ങളുടെ കടമയല്ല, മറിച്ച് കോടതി നടപടികളാണ് ഇതിന് ആവശ്യമെന്ന് തിരിച്ചറിഞ്ഞാണ് നിലപാട് മാറ്റിയത്. ആന്‍ഡ്രൂ ജയിച്ചാലും, തോറ്റാലും ചീത്തപ്പേര് ഒരിക്കലും മാറില്ലെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

ഇത്തരം ആരോപണങ്ങളില്‍ പേര് നന്നാക്കാന്‍ രാജകുടുംബത്തില്‍ നിന്നും രാജപദവികളുമായി ഒരാള്‍ എത്തുന്നത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യവുമാണ്, ഉറവിടം പറഞ്ഞു. ഈ ആഴ്ചയിലെ കോടതി വിധി ആന്‍ഡ്രൂവിന് മുന്നിലുള്ള എല്ലാ വഴികളും അടയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതേസമയം ആന്‍ഡ്രൂവിനെ റോയല്‍ ഹൈനസ് ടൈറ്റിലില്‍ നിന്നും പുറത്താക്കിയെങ്കിലും ഇദ്ദേഹത്തിന്റെ മുന്‍ ഭാര്യ ഡച്ചസ് പദവിയില്‍ തുടരും.

ലോക്ക്ഡൗണ്‍ കാലത്തെ ഡൗണിംഗ് സ്ട്രീറ്റ് ഗാര്‍ഡനിലെ വെള്ളമടി പാര്‍ട്ടി മൂലം പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കസേര ഇളകവേയാണ് ഫിലിപ്പ് രാജകുമാരന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് തലേന്ന് ‘വെള്ള പാര്‍ട്ടി’ നടന്നതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്. ഫിലിപ്പ് രാജകുമാരന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് തലേന്ന് രാത്രി 10-ാം നമ്പറില്‍ രണ്ട് സ്റ്റാഫ് പാര്‍ട്ടികള്‍ക്ക് ഡൗണിംഗ് സ്ട്രീറ്റ് വേദിയായെന്ന് ദ ടെലഗ്രാഫ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വിഷയത്തില്‍ ബക്കിംഗ്ഹാം കൊട്ടാരത്തോട് ക്ഷമാപണം നടത്തി. ദേശീയ ദുഃഖാചരണത്തിന്റെ സമയത്താണ് ഇത് സംഭവിച്ചത് എന്നത് വളരെ ഖേദകരമാണെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു.

2021 ഏപ്രില്‍ 16-ന് ആയിരുന്നു ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്ത ഒത്തുചേരലുകള്‍. ഇത് പുലര്‍ച്ചെ വരെ തുടര്‍ന്നു. പുലര്‍ച്ചെ വരെ മദ്യം കുടിച്ചും സംഗീതത്തില്‍ നൃത്തം ചെയ്തും 30 ഓളം ആളുകള്‍ ഒത്തുചേര്‍ന്നെന്ന് ടെലിഗ്രാഫ് പറയുന്നു. വ്യത്യസ്ത വീടുകള്‍ തമ്മിലുള്ള ഇന്‍ഡോര്‍ മിക്സിംഗ് നിരോധിച്ചിരുന്ന കാലത്താണ് അതും. അക്കാലത്തെ നിയന്ത്രണങ്ങള്‍ ഇപ്പോഴും ഉണ്ട്.

ബോറിസ് ജോണ്‍സന്റെ മുന്‍ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ജെയിംസ് സ്ലാക്ക്, ദി സണ്‍ ദിനപത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററായി പുതിയ റോള്‍ ഏറ്റെടുക്കുന്നതിന് മുന്നോടിയായി സഹപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ‘ഒരു വിടവാങ്ങല്‍ പാര്‍ട്ടി നടത്തി’ എന്ന് സ്ഥിരീകരിച്ചു.

തന്റെ കണ്‍ട്രി എസ്റ്റേറ്റായ ചെക്കേഴ്സില്‍ വാരാന്ത്യത്തില്‍ ചെലവഴിക്കുന്നതിനാല്‍ ബോറിസ് ജോണ്‍സണ്‍ ഒരു സമ്മേളനത്തിലും ഉണ്ടായിരുന്നില്ല. ആദ്യ ലോക്ക്ഡൗണ്‍ സമയത്ത് ഡൗണിംഗ് സ്ട്രീറ്റ് ഗാര്‍ഡനില്‍ വെള്ളമടി പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ബോറിസ് കുരുക്കിലായ സമയത്താണ് പുതിയ വെളിപ്പെടുത്തലുകള്‍.

ടെലിഗ്രാഫ് പറയുന്നതനുസരിച്ച്, സ്ലാക്കിന്റെ വിടവാങ്ങല്‍ പാര്‍ട്ടി പ്രധാനമന്ത്രിയുടെ സ്വകാര്യ ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളുടെ 10-ാം നമ്പര്‍ ബേസ്‌മെന്റില്‍ നടന്ന മറ്റൊരു ഒത്തുചേരലുമായി കൂടിച്ചേര്‍ന്നു . ഒരു സ്യൂട്ട്കേസുമായി ജീവനക്കാരെ അടുത്തുള്ള കടയിലേക്ക് അയച്ചു, അത് വൈന്‍ നിറച്ച് തിരികെ കൊണ്ടുവന്നതായി പത്രം പറഞ്ഞു.

ബേസ്‌മെന്റ് ഒത്തുചേരലിനിടെ, ഒരു ‘പാര്‍ട്ടി അന്തരീക്ഷം’ ഉണ്ടെന്ന് ഉറവിടങ്ങള്‍ അവകാശപ്പെട്ടു. 10-ാം നമ്പര്‍ പൂന്തോട്ടത്തില്‍ ഇരുപാര്‍ട്ടികളും ഒരുമിച്ച് ചേരുകയും അര്‍ദ്ധരാത്രി കഴിഞ്ഞിട്ടും അത് തുടരുകയും ചെയ്തു.

ആ സമയത്ത്, ഇംഗ്ലണ്ട് ‘ഘട്ടം രണ്ട്’ നിയന്ത്രണങ്ങള്‍ക്ക് കീഴിലായിരുന്നു, ആളുകള്‍ക്ക് അവരുടെ വീട്ടിലുള്ളവരുമായോ പിന്തുണയുള്ള ബബിളുമായോ അല്ലാതെ ഇടപഴകാന്‍ കഴിയില്ലെന്ന വ്യവസ്ഥ ഉള്ളപ്പോഴായിരുന്നു അത്. പുറത്തു ആറ് ആളുകളോ രണ്ട് വീടുകളോ ഉള്ള ഗ്രൂപ്പുകളായി മാത്രമേ ആളുകള്‍ക്ക് വെളിയില്‍ ഇടപഴകാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. അക്കാലത്തെ മറ്റ് നിയന്ത്രണങ്ങളില്‍ പബ്ബുകളും റെസ്റ്റോറന്റുകളും ഉപഭോക്താക്കള്‍ക്ക് പുറത്ത് സേവനം നല്‍കാന്‍ മാത്രമേ അനുവദിക്കുമായിരുന്നുള്ളൂ.

ലോക്ക്ഡൗണ്‍ കാലത്തെ വെള്ളമടി പാര്‍ട്ടിയില്‍ പാര്‍ലമെന്റില്‍ ക്ഷമാപണം നടത്തിയ ബോറിസിന്റെ രാജി ആവശ്യവുമായി പ്രതിപക്ഷം ശക്തമായി രംഗത്തുള്ളപ്പോഴാണ് ഫിലിപ്പ് രാജകുമാരന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് തലേന്നും പാര്‍ട്ടികള്‍ നടന്നതായി വാര്‍ത്ത പുറത്തുവന്നത്.

അതിനിടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് മദ്യസത്കാരങ്ങള്‍ നടത്തി വിവാദത്തില്‍പ്പെട്ടതോടെ പിന്‍ഗാമിയെ തേടി ബ്രിട്ടീഷ് മാധ്യമങ്ങള്‍. പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ത്യന്‍ വംശജനായ ചാന്‍സലര്‍ റിഷി സുനകിന് സാധ്യതയേറെയെന്ന് മാധ്യമങ്ങള്‍ പറയുന്നത്. ബോറിസിന്റെ രാജിയുണ്ടായാല്‍ നോര്‍ത്ത് യോര്‍ക്ഷറിലെ റിച്ച്മണ്ടില്‍ നിന്നുളള റിഷി പ്രധാനമന്ത്രി പദത്തിലെത്തുമെന്ന സൂചന ശക്തമാണ്.

ഫര്‍ലോ സ്കീമിലൂടെ സുനകിന്റെ ജനപ്രീതി വളരെയധികം കൂടി. നേരത്തെ തെരേസ മേ മന്ത്രിസഭയില്‍ ഭവനകാര്യ സഹമന്ത്രിയായിരുന്നു സുനക്. ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായിരുന്ന അദ്ദേഹം പ്രമുഖനായ ബാങ്കര്‍ കൂടെയാണ്. 41 കാരനായ സുനക് ഗോള്‍ഡ്മാന്‍ സാച്ചസില്‍ ആയിരുന്നു നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ധനമന്ത്രാലയത്തിന്റെ ചുമതലയില്‍ എത്തുന്ന പ്രായം കുറഞ്ഞവരില്‍ ഒരാള്‍ കൂടെയാണ് ഋഷി.

2015 ലാണ് അദ്ദേഹം പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. യുകെ ട്രഷറിയുടെ ചീഫ് സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ബിസിനസ്, ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി തുടങ്ങിയ വിഭാഗത്തിന്റെ പാര്‍ലമെന്ററി പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. റിച്ച്മണ്ടില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയാണ് സുനക്. പാര്‍ട്ടിയുടെ പ്രചാരണ പരിപാടികളുടെ സമയത്ത് ടിവി ഷോകളില്‍ ഉള്‍പ്പെടെ പ്രത്യക്ഷപ്പെട്ട് താരപരിവേഷം നേടിയ സുനക് രാഷ്ട്രീയത്തില്‍ എത്തുന്നതിന് മുമ്പ് വന്‍കിട നിക്ഷേപക കമ്പനിയുടെ അമരക്കാരനുമായിരുന്നു.

അന്യനാടുകളിൽ കാണുന്ന നൂറുകണക്കിന് നന്മകൾ നേരിട്ട് കാണുമ്പോൾ അവരോട് ഇടിച്ചു നിൽക്കാൻ നാളിതുവരെ സഹായിച്ചിരുന്നത് നമ്മുടെ നാട്ടിലെ കുടുംബകെട്ടുറപ്പും ഭാര്യാഭർത്താ ബന്ധങ്ങളുടെ ഊഷ്മതകളുമൊക്കെ ആയിരുന്നു . നമ്മുടെ നാട്ടിലെ ഭാര്യാഭർത്താക്കന്മാർ 50 -60 വർഷങ്ങളായി ഒരുമിച്ചു താമസിക്കുന്നു എന്നൊക്കെ കേൾക്കുമ്പോൾ തന്നെ ഒരു വർഷം കഷ്ടിച്ച് ഭാര്യഭർത്ത ബന്ധം കൊണ്ടുനടക്കുന്ന വെള്ളക്കാരുടെ കണ്ണ് തള്ളുമായിരുന്നു .

പക്ഷെ ഇന്ന് നമ്മളുടെ കേരളം സ്വന്തം ഇണയെ തന്നെ മാറ്റി വിറ്റു ജീവിതം അവരുടേതായ രീതിയിൽ കൊണ്ടാടുമ്പോൾ പലവിധ ത്യാഗങ്ങൾ സഹിച്ചും നമ്മുടെ അപ്പനമ്മമാർ വർഷങ്ങളോളം ഒറ്റകെട്ടായി നിലനിന്നിരുന്നതിന്റെ നാരങ്ങാ മുട്ടായി നമ്മളിന്നും നുകരുമ്പോൾ നമ്മൾ നമ്മുടെ മക്കൾക്കായി എന്ത് മൂല്യമാണ് അവശേഷിപ്പിക്കുന്നത് ?
അതിനാൽ നമുക്കു തോന്നുന്ന ഈ താത്കാലിക പ്രേമബന്ധങ്ങൾ ദൃഢതയുള്ളതാണോ ? നമുക്ക് നോക്കാം .

പ്രേമതിയറി അനുസരിച്ചു നമുക്കാരോടെങ്കിലും ഒരു പ്രണയം തോന്നുമ്പോഴെ അതൊരു യഥാർത്ഥ പ്രണയമാകുന്നില്ല എന്നതാണ് സത്യം . മറിച്ചു അതിന് കാരണം ലൈംഗികാഭിലാഷങ്ങൾ തോന്നുമ്പോൾ മാത്രം ഒരാൾക്ക് മറ്റൊരാളോട് കൂടുതൽ അടുക്കാൻ പ്രകൃതി തന്നെ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും കൊടുത്തിരിക്കുന്ന ഒരു അനുഗ്രഹം മാത്രമാണിത് . അതിശയകരമെന്നു പറയട്ടെ, കാമമെന്ന ഈ വികാരം മനുഷ്യരിൽ മാത്രം ഒതുങ്ങുന്നുമില്ല. ഈ ഒരു വികാരത്തിലൂടെയാണ് ഭൂമിയിലുള്ള ഓരോ ജീവജാലങ്ങളും അവരുടെ ജീനുകളെ പുനർനിർമ്മിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്ത്‌ അവയുടെ വംശം നിലനിർത്തുന്നത് . ഇത് പ്രകൃതി നിയമമനുസരിച്ചു പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് ആവശ്യമാണ്.

അല്ലാതെ ആരോടേലും അദ്യം തോന്നുന്ന ഒരടുപ്പം ഒരിക്കലുമൊരു യഥാർത്ഥ പ്രണയബന്ധം ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും മനുഷ്യർ ഈ ഘട്ടത്തിൽ അവർക്കുണ്ടാകുന്ന കലശലായ ലൈംഗിക ആഗ്രഹം നേടുന്നതിനായി പരസ്പരം ഒത്തിരി സംഭവിക്കാൻ സാധ്യതയില്ലാത്ത വാഗ്ദാനങ്ങൾ നൽകി വശീകരിച്ചേക്കാം.
മനുഷ്യരിൽ ഈ മോഹം ഉണ്ടാകാൻ കാരണം പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോൺ, സ്ത്രീകളിൽ ഈസ്ട്രജൻ എന്നീ ലൈംഗിക ഹോർമോണുകളിൽ നിന്നാണ്. ഹൈപ്പോതലാമസ് പുരുഷന്മാരിലെ വൃഷണങ്ങളിൽ നിന്ന് ടെസ്റ്റോസ്റ്റിറോൺ ഉൽപാദനത്തെയും സ്ത്രീകളിലെ ഓവറിസിൽ നിന്ന് ഈസ്ട്രജൻ ഉൽപാദനത്തെയും ക്രമീകരിപ്പിച്ചു ലിബിഡോ അല്ലെങ്കിൽ കാമം അനുഭവിക്കാൻ ഉത്തേജിപ്പിക്കുന്നു.

അടുത്ത ഘട്ടം ആകർഷണമാണ്. കാമത്തിനപ്പുറം മറ്റൊരാളോടു തോന്നുന്ന ശക്തമായ താൽപ്പര്യം. ഇത് വിജയകരമായ പ്രണയ ബന്ധങ്ങൾക്കിത് അത്യന്താപേക്ഷിതമായി കണക്കാക്കപ്പെടുന്നു. ഈ ഒരു ഘട്ടത്തിലാണ് വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ, ഹൃദയമിടിപ്പിന്റെ ദ്രുതഗതിയിലുള്ള വർദ്ധനവ് എന്നിവ ഉൾപ്പെടെയുള്ള പ്രണയത്തിന്റെ എല്ലാ ക്ലാസിക് അടയാളങ്ങളും ഒരാൾക്ക് അനുഭവപ്പെടുന്നത് ഈ ആകർഷണത്തിന്റെ ഘട്ടത്തിലാണ് . ഇവക്കെല്ലാം കുറ്റക്കാർ നമ്മുടെ ഡോപാമൈൻ, സെറോടോണിൻ എന്നീ ചില ഹോർമോണുകളാണ് . ഇവർ മൂലം നമ്മുടെ ശരീരത്തിനുണ്ടാകുന്ന ചില പ്രതികരണങ്ങളാണ് ഈ മേല്പറഞ്ഞവയെല്ലാം .

ഡോപാമൈൻ ആഹ്‌ളാദകരമായ  പ്രവർത്തനങ്ങളെ പുറത്തുകൊണ്ടുവരുന്നു . ഉദാഹരണത്തിന് നിങ്ങൾക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരോട് വളരെ ആകർഷണീയത തോന്നുക അവരുമായി കൂടുതൽ സമയം ചെലവഴിക്കാൻ തോന്നുക ഇവയെല്ലാം ഡോപാമിന്റെ അളവ് കൂടുന്നതിനാലാണ് .
ഡോപാമിൻ കൂടാതെ നോറെപിനെഫ്രിൻ എന്ന മറ്റൊരു രാസവസ്തുവും ശരീരത്തിൽ നിന്ന് പുറത്തുവിടുന്നു ഇവയുടെ സംയോജനം നിങ്ങളെ ആവേശഭരിതനാക്കുന്നത് കൂടാതെ പലപ്പോഴും നിങ്ങളുടെ പ്രിയപ്പെട്ടവരുമായി അടുത്തിരിക്കാൻ വിവിധ തരം ഐഡിയകൾ രൂപപ്പെടുത്തുക, ഹൃദയമിടിപ്പ് വർധിപ്പിക്കുന്നതിന് കാരണമാകുന്ന രാസവസ്തുക്കളുടെ അളവ് വർദ്ധിപ്പിക്കുക, രക്തസമ്മർദ്ദം കൂട്ടുക, ഊർജ്ജം വർദ്ധിപ്പിക്കുക എന്നിവക്കൊക്കെ കൂട്ടു നിൽക്കുന്നു .
അതിനാലാണ് സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ആരെങ്കിലുമായി ബന്ധം സ്ഥാപിക്കുകയോ പ്രണയത്തിലാകുകയോ ചെയ്യുമ്പോൾ ഹൃദയമിടിപ്പ് വർദ്ദിക്കുകയും വിയർക്കുകയും കൂടാതെ ചില അസ്വസ്ഥതകളും ഊർജ്ജത്തിന്റെ കുതിച്ചുചാട്ടവുമൊക്കെ അനുഭവപ്പെടുന്നത് .

അതിനാൽ നിങ്ങൾ ഒരാളുമായി പ്രണയത്തിലാകുന്നത് നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കില്ല, എന്നിരുന്നാലും ആകർഷണം പ്രാഥമികമായി വേണ്ടുന്ന ബന്ധങ്ങളിലെ ഒരു ശക്തിയാണ് .

ഈ ഘട്ടത്തിൽ ശരീരം സെറോടോണിന്റെ ഉത്പാദനം കുറക്കുകയും എന്തും സഹിച്ചും മാതാപിതാക്കളെ പോലും ഉപേക്ഷിച്ചും തങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് മാത്രമായി തിരിയാനും ഇത് പ്രേരിപ്പിക്കുകയും ചെയ്യുന്നു . കൂടാതെ ഇത് ഒരു വ്യക്തിയുടെ വിശപ്പിനെയും മറ്റുപല മാനസികാവസ്ഥയെയും ബാധിക്കുകയും ചെയ്യുന്നു . നിങ്ങളുടെ മനസ്സിൽ നിന്ന് ഒരാളെ പുറത്താക്കാൻ കഴിയില്ലെന്ന് നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയാൽ അത് നിങ്ങളുടെ തെറ്റല്ല, മറിച്ച് സെറോടോണിന്റെ താഴ്ന്ന അളവിനാണ് ഉത്തരവാദിത്തം.

അടുത്ത സ്റ്റേജിൽ കയറുമ്പോളും ജീവിതം മുഴുവൻ തങ്ങളുടെ ബന്ധം കഴിഞ്ഞ സ്റ്റേജുപോലെ തന്നെ ആഹ്ലാദകരമായിരിക്കുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നു.ഈ ഘട്ടത്തിലേക്ക് കയറുന്ന പങ്കാളികൾ തന്റെ പങ്കാളിയുമായി കൂടുതൽ കൂടുതൽ ദിനങ്ങൾ പങ്കിടുന്നതനുസരിച്ചു നിങ്ങൾ അവരെ കൂടുതൽ കൂടുതൽ അറിയുകയും പതുക്കെ ഡോപാമൈൻ തിരക്ക് സാവധാനം കുറയുകയും ചെയ്യുമ്പോൾ കുടുംബ പ്രശ്നങ്ങൾ ആരംഭിക്കുന്നു. അങ്ങനെ ആവുമ്പോൾ മനുഷ്യ മനസ്സ് ആ പഴയ സ്റ്റേജിലേക്ക് പോകാൻ കൊതിക്കുകയും അതിനായി ഇപ്പോഴുള്ള ബന്ധം ഉപേക്ഷിച്ചും പുതിയൊരു ബന്ധത്തിലേക്ക് പ്രേവേശിച്ച് സെക്കന്റ് സ്റ്റേജ് എന്നെന്നേക്കുമായി നിലനിർത്താമെന്നും കരുതുതുന്നു. പക്ഷെ എത്ര ബന്ധങ്ങൾ ഉണ്ടായാലും നമ്മൾ ഈ തേർസ് സ്റ്റേജിലേക്ക് വന്നേ പറ്റൂ എന്ന് ഓർമ വേണം . ഇത് തങ്ങളുടെ കുറ്റമല്ല ഹോര്മോണാണ് വില്ലൻ എന്ന് മനസിലാക്കി മുമ്പോട്ടു പോയാൽ പ്രണയത്തിന്റെ അടുത്ത സ്റ്റേജിലേക്ക് കടക്കാം .

ഈ ഘട്ടത്തിൽ, നിങ്ങളുടെ ബന്ധം കൂടുതൽ സ്ഥിരതയുള്ളതും എന്നാൽ ആവേശം കുറഞ്ഞതുമായിരിക്കും. പ്രണയം അവസാനിച്ചു, പക്ഷേ നിങ്ങൾ നിങ്ങളുടെ പങ്കാളിയുമായി വളരെയധികം പ്പ്രണയത്തിലാണ്. കാരണം നിങ്ങളിലെ ആഴത്തിലുള്ള വൈകാരിക ബന്ധം ഉറപ്പിക്കുന്നതിനു പുറമേ, നിങ്ങളും നിങ്ങളുടെ പങ്കാളിയും പരസ്പരം കൂടുതൽ മനസിലാക്കാൻ തുടങ്ങുന്നു. അതിലൂടെ നിങ്ങളുടെ ബന്ധത്തിൽ നിങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം തോന്നുകയും , ഒരുമിച്ച് കൂടുതൽ സമയം ചെലവഴിക്കുന്നതിൽ കുറവ് അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കിലും ഈ ഒരു സ്റ്റേജിൽ രണ്ടുപേരും അവർക്കിഷ്ടമുള്ള കാര്യങ്ങൾക്കായി വേറിട്ട് സമയം ചെലവഴിക്കുകയും അതിന് ശേഷം അവർക്ക് വീണ്ടും ഒരുമിച്ച് വരാൻ കഴിയുമെന്നും അവർ ഈ ഘട്ടത്തിൽ വിശ്വസിക്കുന്നു.
അല്ലങ്കിൽ ഒരുമിച്ചുള്ള കൂടിച്ചേരലിനായി അവർ പല പദ്ധതികളും പ്ലാൻ ചെയ്യുന്നു . ഉദാഹരണത്തിന് രണ്ടുപേരും കൂടി ഒരു ഹോളിഡേ അല്ലങ്കിൽ ഒരു സിനിമാ അങ്ങനെ ചെറിയ ചെറിയ കാര്യങ്ങൾക്കു പോലും ഈ അവരുടെ പ്രണയത്തെ വല്യ ആർഭാടങ്ങളില്ലാതെ തന്നെ നിലനിർത്തികൊണ്ടു പോകാൻ ഈ ഘട്ടത്തിൽ ആകുന്നു .

എങ്കിലും നിങ്ങളുടെ ബന്ധം പഴയത് പോലെ രസകരമായിരിക്കില്ല, നിങ്ങളുടെ വിവാഹത്തെക്കുറിച്ചു നിങ്ങൾ ശരിയായ തീരുമാനമെടുത്തോ അല്ലെങ്കിൽ നിങ്ങളുടെ ബന്ധം നിലനിൽക്കുമോ എന്ന്നൊക്കെ ഈ ഘട്ടത്തിൽ നിങ്ങൾ നിങ്ങളോടു തന്നെ ചോദ്യം ചെയ്യാൻ തുടങ്ങും. കാരണം ഈ ഘട്ടത്തിൽ രണ്ടുപേരുടെയും എല്ലാവിധ മുഖംമൂടികളും അഴിഞ്ഞു വീഴും. നിങ്ങളുടെ പങ്കാളിയുടെ ഏറ്റവും മോശമായ അവസ്ഥ നിങ്ങൾ കാണേണ്ടി വന്നേക്കാം.

പ്രണയത്തിന്റെ അവസാന ഘട്ടത്തിൽ പ്രണയം എന്ന പ്രതിഭാസം ചില റൊമാന്റിക് പ്രതികരണങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല, മറിച്ച് ലൈംഗികതക്ക് ഒരു സ്ഥാനവുമില്ലാത്ത എന്നാൽ പരസ്പരം അടുപ്പവും വാത്സല്യവും കൂട്ടുന്ന പ്രണയങ്ങളായി ഈ ഘട്ടങ്ങളിൽ കാണപ്പെടുന്നുവെങ്കിലും ചില വർഷങ്ങളായുള്ള ദമ്പതികളിൽ ആകർഷത ചിലപ്പോൾ ഈ ഘട്ടത്തിൽ കുറയുന്നത് അവരുടെ ഡോപാമൈൻ കുറഞ്ഞ അളവിൽ ആയതാണ് കരണം. എങ്കിലും അവരെ പിടിച്ചുനിർത്താൻ ഭാഗ്യവശാൽ ഇവിടെ ഓക്സിടോസിൻ എന്ന പുള്ളി ആലിംഗനം ചെയ്യുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു .
(ലൈംഗിക വേളയിലുള്ള അടുപ്പം കുട്ടിയെ പ്രസവിക്കുന്ന സമയത്തും മുലയൂട്ടുന്ന സമയത്തുമൊക്കെ ഈ ഹോർമോൺ കൂടുതലായി കാണപ്പെടുന്നു ) ഇവ ദമ്പതികൾക്കിടയിൽ റൊമാന്റിക് ബന്ധം ഇല്ലാതെതന്നെ അവരിലെ വൈകാരിക ബന്ധം കൂട്ടുന്നു. ഈ ആളു തന്നെ സ്നേഹ കൂടുതൽ കാരണം ഇവർക്കിടയിൽ അസൂയയുണ്ടാക്കാമെങ്കിലും വാസോപ്രസിൻ ഇവരിലെ ബന്ധം ശക്തിപ്പെടുത്തി മുൻപോട്ടു നയിക്കുന്നു .

പറഞ്ഞു പറഞ്ഞു കാടു കേറി … എന്തായാലും ഇവിടെ പറയാൻ ഉദ്ദേശിച്ചത് പയ്യെ തിന്നാൽ പനയും തിന്നാമെന്നാണ് . മനസ്സിൽ വരുന്നതും മറ്റുള്ളവർ കാണിച്ചു കൂട്ടുന്നതുമായ കാര്യങ്ങൾ കാട്ടാനുള്ള ആക്രാന്തം ഒഴിവാക്കി ജീവിതത്തെ പതുക്കെ പതുക്കെ മനസിലാക്കി അനുഭവിച്ചാൽ ജീവിതം സുന്ദരം .

ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️

പോപ് ഗായകൻ സെയ്ൻ മാലിക്കിന് (Zayn Malik)ഇന്ന് 29ാം പിറന്നാൾ. പ്രമുഖ ബ്രിട്ടീഷ് പോപ് ബാൻഡായ വൺ ഡയറക്ഷൻ (One Direction) മുൻ ഗായകനായ സെയ്ൻ മാലിക്കിന് ഇന്ത്യയിലും കേരളത്തിലുമടക്കം നിരവധി ആരാധകരാണുള്ളത്.

ബ്രിട്ടീഷ്-പാകിസ്ഥാനിയായ യാസർ മാലിക്കിന്റേയും ഐറിഷ് വംശജയായ ട്രിസിയ ബ്രന്നന്റേയും മകനായി 1993 ജനുവരി 12 നാണ് സെയ്നുൽ ജവാദ് മാലിക് എന്ന സെയ്ൻ മാലിക്കിന്റെ ജനനം. ബ്രാഡ്‌ഫോർഡിൽ ജനിച്ച് വളർന്ന മാലിക് 2010 ൽ ബ്രിട്ടീഷ് സംഗീത മത്സരമായ എക്സ് ഫാക്ടറിൽ മത്സരാർത്ഥിയായാണ് സംഗീത ലോകത്ത് എത്തുന്നത്.

എക്സ് ഫാക്ടറിൽ മത്സരിച്ച മറ്റ് നാല് പേർക്കൊപ്പമാണ് സെയ്‍ൻ വൺ ഡയറക്ഷൻ എന്ന ബോയ് ബാൻഡിൽ എത്തുന്നത്. പിന്നീട് ബാൻഡ് വിട്ട് സോളോ ഗാനങ്ങൾ പുറത്തിറക്കി തുടങ്ങി.

സൂപ്പർ മോഡൽ ജിജി ഹദീദിനൊപ്പമാണ് സെയ്ൻ മാലിക്കിന്റെ പേര് ഏറ്റവും കൂടുതൽ ഉയർന്നു കേട്ടത്. ഇരുവർക്കും ഖായ് എന്ന പേരിൽ ഒരു വയസ്സുള്ള മകളുമുണ്ട്. അടുത്തിടെയാണ് ഇരുവരും വേർപിരിഞ്ഞത്.

പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ആൾകൂട്ടത്തിൽ നിന്നും ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നതാണ് ആരാധകർ സീ എന്ന് വിളിക്കുന്ന സെയ്ൻ മാലിക്കിന്റെ ശീലം. ഇൻസ്റ്റഗ്രാമിൽ 44 മില്യൺ ആളുകളാണ് സെയിനെ ഫോളോ ചെയ്യുന്നത്.

ഉൾവലിഞ്ഞു നിൽക്കുന്ന സ്വഭാവമാണെങ്കിലും കരിയറിലും വ്യക്തിജീവിതത്തിലും വിവാദങ്ങൾ അദ്ദേഹത്തിനൊപ്പമുണ്ട്. 2015 ൽ വൺ ഡയറക്ഷനിൽ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചതാണ് ഇതിൽ പ്രധാനം. ഇതിനു ശേഷം ശ്രദ്ധേയമായ നിരവധി സംഗീതങ്ങളുമായി സെയ്ൻ ആരാധകർക്കരികിലേക്ക് എത്തി.

സെയ്നിന്റെ മൈൻഡ് ഓഫ് മൈൻ ആദ്യ ആൽബം യുകെയിലും യുഎസ്സിലും ഒന്നാമതായിരുന്നു. ഈ റെക്കോർഡ് നേടുന്ന ആദ്യ ബ്രിട്ടീഷ് ഗായകനാണ് സെയ്ൻ. പില്ലോ ടോക്ക്, ബ്ലൈൻഡിങ് ലൈറ്റ്സ് എന്നീ ഗാനങ്ങളും ആഗോള തലത്തിൽ തന്നെ സൂപ്പർഹിറ്റായിരുന്നു.

ബോളിവുഡ് ഗാനങ്ങളുടെ ആരാധകനാണ് താനെന്ന് നിരവധി അഭിമുഖങ്ങളിൽ സെയ്ൻ മാലിക് പറഞ്ഞിട്ടുണ്ട്. ടൈറ്റ് റോപ്പ് എന്ന ഗാനത്തിൽ ഹിന്ദി ഗാനമായ ചോദ് വീ കാ ചാന്ദ് ഹോ എന്ന ഗാനത്തിന്റെ കവർ സെയ്ൻ അവതരിപ്പിച്ചിരുന്നു. തന്റെ മുത്തശ്ശൻ പഴയ ഹിന്ദി ഗാനങ്ങളുടെ ആരാധകനാണെന്നും അദ്ദേഹത്തിന്റെ ഇഷ്ടഗാനമാണ് ഇതെന്നുമായിരുന്നു സെയ്ൻ പറഞ്ഞത്.

യുകെ -യില്‍ വ്യാപകമായി പുരുഷന്മാര്‍ പീഡിപ്പിക്കപ്പെടുകയാണ് എന്ന് റിപ്പോര്‍ട്ട്. ‘സേഫ്‍ലൈനി'(Safeline)ന്‍റെ പുരുഷ ഹെല്‍പ്‍ലൈനി(Male helpline)ലേക്ക് സഹായം അഭ്യര്‍ത്ഥിച്ച് ലഭിച്ചത് 7000 ഫോണ്‍കോളുകളും നിരവധിക്കണക്കിന് മെസേജുകളും ഈമെയിലുകളുമാണ് എന്നും പറയുന്നു. 2020 -ലെ കണക്കുകളുടെ ഇരട്ടി വരും ഇത്. സേഫ്‍ലൈന്‍ എന്ന ചാരിറ്റി നല്‍കുന്ന നിരവധി സേവനങ്ങളിലൊന്നാണ് ലൈംഗികപീഡനത്തെ അതിജീവിക്കേണ്ടി വരുന്ന പുരുഷന്മാര്‍ക്ക് നല്‍കുന്ന സഹായം.

ചാരിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് നീൽ ഹെൻഡേഴ്‌സൺ റേഡിയോ 1 ന്യൂസ്‌ബീറ്റിനോട് പറഞ്ഞത്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പുരുഷന്മാര്‍ ആക്രമിക്കപ്പെടുന്ന കേസുകളില്‍ 110% വർദ്ധനവുണ്ടായി എന്നാണ്. ഒരുപാട് യുവാക്കള്‍ സഹായം തേടി എത്തുന്നു എന്നും അദ്ദേഹം പറയുന്നു. നീൽ പറയുന്നതനുസരിച്ച്, ആറ് പുരുഷന്മാരിൽ ഒരാൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ, വളരെ കുറച്ചുപേർ മാത്രമേ സഹായം ആവശ്യപ്പെടുന്നുള്ളൂ.

photos of Stephen Port's four victims

കൂടുതൽ പുരുഷന്മാര്‍ സഹായം തേടി മുന്നോട്ട് വരുന്നത് പ്രോത്സാഹനാജനകമാണെന്ന് അദ്ദേഹം പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ബിബിസി ‘വണ്‍ ഡ്രാമ ഫോര്‍ ലൈവ്സ്’ എന്ന പരിപാടി സംപ്രേക്ഷണം ചെയ്‍തിരുന്നു. അതില്‍, സീരിയൽ കില്ലർ സ്റ്റീഫൻ പോർട്ടിന്റെയും അയാളുടെ ഇരകളായ ആന്റണി വാൽഗേറ്റ്, ഗബ്രിയേൽ കോവാരി, ഡാനിയൽ വിറ്റ്വർത്ത്, ജാക്ക് ടെയ്‌ലർ എന്നിവരുടെയും കഥ പറയുന്നുണ്ട്.

ഡേറ്റിംഗ് ആപ്പുകൾ വഴിയോ സൈറ്റുകൾ വഴിയോ പോർട്ട് നാല് പുരുഷന്മാരെ പരിചയപ്പെടുകയും ‘ഡേറ്റ് റേപ്പ്’ എന്ന ഡ്രഗ് GHB അമിതമായി നൽകി അവരെ കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. 2016 -ൽ ഇയാളെ ജീവപര്യന്തം തടവിലാക്കി. 2021 ഡിസംബറിൽ അവസാനിച്ച ഒരു ഇൻക്വസ്റ്റിൽ, മെട്രോപൊളിറ്റൻ പൊലീസിന്റെ പരാജയങ്ങൾ മൂന്ന് പുരുഷന്മാരുടെ മരണത്തിന് കാരണമായി എന്ന് പറയുന്നു.

പ്രോഗ്രാം സംപ്രേക്ഷണം ചെയ്തതിന് ശേഷമുള്ള ആഴ്‌ചയിൽ പുരുഷ ഹെൽപ്പ്‌ലൈനിലേക്കുള്ള കോളുകളിൽ 50% വർദ്ധനവ് കണ്ടതായി നീൽ പറയുന്നു. “ഒരു ഡേറ്റിംഗ് ആപ്പിലൂടെയോ സൈറ്റിലൂടെയോ പരിചയപ്പെട്ട ആരെങ്കിലും തങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി റിപ്പോർട്ട് ചെയ്യുന്ന ആളുകളുടെ എണ്ണത്തിലും വലിയ വർധനവുണ്ട്. ഈ ആളുകളെ സംരക്ഷിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്” എന്നും നീല്‍ പറയുന്നു.

ഡേറ്റിംഗ് ആപ്പിലൂടെ കണ്ടുമുട്ടിയ ഒരാളില്‍ നിന്നും ലൈംഗികാതിക്രമം അനുഭവിച്ചവരിൽ ഈ 28 -കാരനും പെടുന്നു. അവന്‍ പറയുന്നത്, “ഞാൻ അയർലണ്ടിൽ നിന്ന് ലണ്ടനിലേക്ക് മാറിയപ്പോൾ അത് എന്റെ ജീവിതത്തിലെ ഏറ്റവും ആവേശകരമായ സമയങ്ങളിൽ ഒന്നായിരുന്നു. എന്നാൽ ഏകാന്തത പോലെ ഒരുപാട് പ്രശ്നങ്ങൾ എന്നെ ബാധിച്ചു തുടങ്ങി” എന്നാണ്. യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നതിനായിട്ടാണ് അവൻ ലണ്ടനിലെത്തിയത്.

പിന്നീട്, എല്‍ജിബിടിക്യു ആളുകള്‍ക്ക് ഡേറ്റിംഗിന് വേണ്ടിയുള്ള ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. അവിടെവച്ചാണ് അയാളെ പരിചയപ്പെടുന്നത്. “ഒരു ഇരുണ്ട, ശീതകാല രാത്രിയിൽ, എനിക്ക് വിഷാദവും നിരാശയും തോന്നി. ആ സമയത്താണ് ആപ്പിലൂടെ കുറച്ച് പ്രായമുള്ള ഒരാളോട് സംസാരിക്കാൻ തുടങ്ങിയത്. അയാൾ എന്നെ അയാളുടെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു… എനിക്ക് ഭയമായിരുന്നു, പക്ഷേ അവന്റെ നിർബന്ധവും എന്‍റെ ഏകാന്തതയും എന്നെ അങ്ങോട്ട് ചെല്ലുന്നത് സമ്മതിക്കാൻ പ്രേരിപ്പിച്ചു.”

അവിടെയെത്തിയ അവനെ അയാള്‍ GHB എടുക്കാന്‍ നിര്‍ബന്ധിച്ചു. നോ എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചാണ് എടുപ്പിച്ചത്. പിന്നീട്, തനിക്ക് ബോധം മറഞ്ഞു തുടങ്ങി എന്നും ഒരു പട്ടം പോലെ ആയി എന്നും അവന്‍ പറയുന്നു. പിന്നീട്, അവന്‍റെ സമ്മതമില്ലാതെ തന്നെ ലൈംഗികാതിക്രമം നടന്നു. എന്നാല്‍, അയാളുടെ ഫ്ലാറ്റില്‍ പോകാന്‍ തീരുമാനിച്ചതില്‍ എല്ലാവരും തന്നെ കുറ്റപ്പെടുത്തും എന്ന് ഭയന്ന അവന് പൊലീസില്‍ കാര്യങ്ങളറിയിക്കാന്‍ ആശങ്ക തോന്നി.

ഇതുപോലെയുള്ള ആശങ്കകളാണ് പലപ്പോഴും യുവാക്കളെ ലൈംഗികാതിക്രമം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും സഹായം തേടുന്നതില്‍ നിന്നും വിലക്കുന്നത് എന്ന് നീല്‍ പറയുന്നു. മിക്കവാറും സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരാണ് അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നത്. അതുപോലെ തന്നെ പൊലീസില്‍ നിന്നുമുണ്ടാവുന്ന ചില പെരുമാറ്റങ്ങളും യുവാക്കളെ സഹായം തേടുന്നതില്‍ നിന്നും വിലക്കാറുണ്ട്. എന്തായാലും പുതിയ കണക്കുകൾ കാണിക്കുന്നത് കൂടുതൽ പുരുഷന്മാർ ലൈം​ഗികാതിക്രമം നേരിടേണ്ട അവസ്ഥയിലെത്തുന്നു എന്ന് തന്നെയാണ്. എന്നാൽ, മുൻകാലങ്ങളെ അപേക്ഷിച്ച് സഹായം തേടുന്നവരുടെ എണ്ണവും വർധിക്കുന്നു.

 

യുണൈറ്റഡ് കിംഗ്ഡം എലിസബത്ത് രാജ്ഞി അധികാരത്തിലേറിയിട്ട് എഴുപത് വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഭരണത്തിന്റെ പ്ലാറ്റിനം ജൂബിലി വിവിധ പരിപാടികളോടെ ബക്കിങ്ഹാം കൊട്ടാരത്തില്‍ ആഘേഷിക്കാനാണ് തീരുമാനം.ഈ അവസരത്തെ അടയാളപ്പെടുത്തുന്നതിനും ദേശീയ ഐക്യത്തിന്റെ മാനസികാവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഘോഷങ്ങൾക്കുള്ള രാജ്ഞിയുടെ ആഹ്വാനത്തെ പ്രതിഫലിപ്പിക്കുന്നതിനുമായി ബക്കിംഗ്ഹാം കൊട്ടാരം അധികൃതർ നിരവധി പരിപാടികൾ അനാവരണം ചെയ്തു.

വാര്‍ഷികത്തോടനുബന്ധിച്ച് പുഡ്ഡിംഗ് മത്സരങ്ങള്‍, സൈനിക പരേഡുകള്‍,പാര്‍ട്ടികള്‍ എന്നിവ സംഘടിപ്പിക്കുമെന്ന് ബക്കിംങ്ഹാം കൊട്ടാരം  തിങ്കളാഴ്ച പ്രഖ്യാപിച്ചു.ദേശീയ അഭിനിവേശങ്ങളെ പ്രതിഫലിപ്പിക്കുന്ന ആഘോഷങ്ങളിൽ പ്രധാനം പുതിയ ജൂബിലി പുഡ്ഡിംഗ് സൃഷ്ടിക്കുന്നതിനുള്ള മത്സരമാണ്, കൊട്ടാരത്തിലെ പ്രധാന പാചകക്കാരൻ ഉൾപ്പെടെയുള്ള വിധികർത്താക്കൾ വിജയിയെ തിരഞ്ഞെടുക്കുന്നു.

1952-ൽ തന്റെ പിതാവായ ജോർജ്ജ് ആറാമൻ രാജാവിന്റെ മരണശേഷം അവർ രാജ്ഞിയായി. 95 വയസ്സുള്ള രാജ്ഞി അധികാരത്തിലേറിയിട്ട് ഫെബ്രുവരി 6ന് 70 വര്‍ഷം തികയും. ഇതൊടെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച ബ്രിട്ടീഷ് രാജ്ഞി എന്ന പദവിയും എലിസബത്ത് രാജ്ഞിക്ക് സ്വന്തമായിരിക്കും. ജൂണ്‍ രണ്ട് മുതല്‍ അഞ്ച് വരെയുള്ള നാല് ദിവസത്തെ പരിപാടികളായിരിക്കും സംഘടിപ്പിക്കുക.

എട്ടുവയസ്സുമുതലുള്ള യുകെ സ്വദേശികള്‍ക്കു മത്സരത്തില്‍ പങ്കെടുക്കാം. ടെലിവിഷന്‍ കുക്കറി ഷോകളിലെ പ്രമുഖരായ മേരി ബെറി, മോണിക്ക ഗാലെറ്റി എന്നിവര്‍ മത്സരത്തില്‍ പങ്കെടുക്കും. ഒന്നാം സ്ഥാനം നേടുന്ന റെസിപ്പി ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കും.

ഏതൊക്കെ പരിപാടികളില്‍ രാജ്ഞി പങ്കെടുക്കുമെന്ന് വ്യക്തമായിട്ടില്ല. രാജ്ഞിയോടുള്ള ബഹുമാനാര്‍ത്ഥം രാജ്യത്ത് ഒരു പൊതു അവധി കൂടി വാരാന്ത്യത്തില്‍ ഉള്‍പെടുത്താന്‍ തീരുമാനിച്ചു. മറ്റു ചില രാജ്യങ്ങളില്‍ രാജ്ഞിയുടെ സേവനത്തെ ആദരിച്ചുകൊണ്ടുള്ള ചടങ്ങുകള്‍ നടത്തും. കൊട്ടാരത്തിലെ ആഘോഷങ്ങില്‍ പങ്കെടുക്കാന്‍ ഏകദേശം 1400 പേര്‍ ഇതിനോടകം പേരുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved