മത്സരാർത്ഥികളുടെ വചനത്തിലുള്ള അറിവും വിശ്വാസതീഷ്ണതയും ഏവരെയും അതിശയിപ്പിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ബൈബിൾ അപ്പസ്റ്റോലിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട സുവാറ 2021 ബൈബിൾ ക്വിസ് മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. വിവിധ ഗ്രൂപ്പുകളിലായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർ മെൽവിൻ ജെയ്മോനും , ആൽബർട്ട് ജോസിയും ,ഷോണാ ഷാജിയും സോണിയ ഷൈജുവും . ഓൺലൈനായി നടത്തപ്പെട്ട മത്സരത്തിൽ ആയിരത്തിൽപരം മത്സരാത്ഥികളാണ് പങ്കെടുത്തത്. ആദ്യ റൗണ്ട് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ അമ്പതുശതമാനം കുട്ടികൾ സെമി ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടുകയും തുടർന്ന് നടത്തപ്പെട്ട സെമി ഫൈനൽ മത്സരത്തിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ഓരോ എയ്ജ് ഗ്രൂപ്പിൽനിന്നുമുള്ള അഞ്ചു മത്സരാർത്ഥികൾ വീതം ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു . ഫൈനൽ മത്സരങ്ങൾ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ഓൺലൈനായി രാവിലെ ഒമ്പതുമണിമുതൽ നടത്തപെടുകയുണ്ടായി.
മത്സരങ്ങളുടെ ഔദ്യോഗികമായ ഉദ്ഘാടനം ഗ്രേറ്റ് ബ്രിട്ടൺ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് നിർവഹിച്ചു. ബൈബിൾ അപ്പസ്റ്റലേറ്റ് ഡയറക്ടർ ജോർജ് എട്ടുപറയിലച്ചനും ബൈബിൾ അപ്പസ്റ്റോലറ്റ് രൂപത കോ ഓർഡിനേറ്റർ ആന്റണി മാത്യുവും ഏവർക്കും വിജയാശംസകൾ നേർന്നു. മത്സരങ്ങളുടെ ഔദ്യോഗികഫലപ്രഖ്യാപനം രൂപതാ വികാരി ജനറാളും ബൈബിൾ അപ്പസ്റ്റലേറ്റ് കമ്മീഷൻ ചെയർമാനുമായ ബഹുമാനപെട്ട ജിനോ അരിക്കാട്ട് അച്ചൻ പ്രഖ്യാപിച്ചപ്പോൾ ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്കും വിശ്വാസ സമൂഹത്തിനും ഇത് അഭിമാനത്തിന്റെ നിമിഷമായിരുന്നു . രൂപതയിലെ വിശ്വാസസമൂഹം മുഴുവനും ഏറെ പ്രാർത്ഥനയോടെ കാത്തിരുന്ന ഫലപ്രഖ്യാപനത്തിൽ പങ്കെടുത്ത എല്ലാ മത്സരാത്ഥികളെയും രൂപതയുടെ പേരിൽ ബഹുമാനപെട്ട ജിനോ അച്ചൻ അഭിനന്ദിച്ചു.
എട്ടു മുതൽ പത്തുവരെ പ്രായത്തിലുള്ള ഗ്രൂപ്പിൽ മെൽവിൻ ജെയ്മോൻ ഒന്നാം സ്ഥാനം (പ്രെസ്റ്റൺ റീജിയൺ ) കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഇവനാ മേരി സിജിയും(ബ്രിസ്റ്റോൾ -കാർഡിഫ് റീജിയൺ) മൂന്നാം സ്ഥാനം മെലിസ റോസ് ജോണും(കേംബ്രിഡ്ജ് റീജിയൺ) നേടി.
പതിനൊന്നുമുതൽ പതിമൂന്നുവരെ പ്രായത്തിലുള്ള ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഷോണാ ഷാജി (പ്രെസ്റ്റൺ
റീജിയൺ ) കരസ്ഥമാക്കി. രണ്ടാം സ്ഥാനം ദിയ ദിലിപും (ഗ്ലാസ്കോ റീജിയൺ ) മൂന്നാം സ്ഥാനം ജോയൽ തോമസും (കോവെന്ററി റീജിയൺ ) നേടി.
പതിനാലുമുതൽ പതിനേഴുവരെ പ്രായത്തിലുള്ള ഗ്രൂപ്പിൽ ആൽബർട്ട് ജോസി (ഗ്ലാസ്കോ റീജിയൻ)ഒന്നാം സ്ഥാനം നേടിയപ്പോൾ ബിയൻകാ സിബിച്ചൻ (കോവെന്ററി റീജിയൻ)രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനം അന്നാ തോമസും (കോവെന്ററി റീജിയൺ) കരസ്ഥമാക്കി.
കഴിഞ്ഞ വർഷത്തിൽനിന്നും വ്യത്യസ്തമായി ഈ വർഷം മുതിർന്നവർക്കുവേണ്ടിയും മത്സരങ്ങൾ നടത്തപെടുകയുണ്ടായി . സോണിയ ഷൈജു (കോവെന്ററി റീജിയൻ) ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ രണ്ടാം സ്ഥാനം ക്രിസ് ട്രീസ ജോസഫും (ലണ്ടൻ റീജിയൺ) മൂന്നാം സ്ഥാനം റ്റിന്റു ജോസെഫും (ഗ്ലാസ്കോ റീജിയൺ) നേടി. ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് മത്സരങ്ങളുടെ നടത്തിപ്പിനായി ഒരുക്കിയിരുന്നത്. മത്സരത്തിൽ പങ്കെടുത്തവർക്കും വിജയിച്ചവർക്കും ബൈബിൾ അപ്പസ്റ്റോലറ്റ് ടീം അഭിനന്ദനങ്ങൾ അറിയിച്ചു.
ലിവർപൂളിലെ മലയാളികളുടെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്ന ജോറി ജോർജ് (65 ) നിര്യാതയായി . പരേത ലിവർപൂൾ കാർമേൽ മാർത്തോമ്മാ ഇടവകാംഗമായിരുന്നു. കേരളത്തിൽ കല്ലൂപ്പാറ പനച്ചയിൽ കുടുംബാംഗമാണ് . പരേതയ്ക്ക് മൂന്ന് പെൺകുട്ടികളാണുള്ളത്.
ജോറി ജോർജിൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഫാ. ഹാപ്പി ജേക്കബ്
സ്നേഹം എന്ന ആശയം ധാരാളം. നാം കേട്ടിട്ടുള്ളതും നാം അത് പരിപാലിക്കുന്നവരുമാണ് എന്നാണ് നാം ധരിച്ചിട്ടുള്ളത്. അഗാധമായി പലരോടും പലതിനോടും നാം സ്നേഹം കാണിക്കാറുമുണ്ട്. ശക്തി കൊണ്ടും ബലം കൊണ്ടും കീഴ്പ്പെടുത്തുവാൻ പറ്റാത്ത പല ഇടങ്ങളിലും സ്നേഹം അതിൻ്റെ ഭാവം പ്രകടിപ്പിക്കുന്നത് നാം അനുഭവിക്കുമാറുണ്ട്.
ക്രിസ്തുമസ് സ്നേഹത്തിൻ്റെ പ്രതീകമാണ് . തൻ്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ച് പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു (. യോഹന്നാൻ 3 : 16 ). ദൈവം നമ്മെ കരുതുകയും സ്നേഹിക്കുകയും ചെയ്യുന്നു എന്ന് ഇതിനേക്കാൾ വേറെ എന്ത് തെളിവ് നമുക്ക് വേണം. ഈ സ്നേഹമാണ് ക്രിസ്തു ജനനത്തിന് ആധാരം. ഈ സ്നേഹം തന്നെയാണ് ഇന്നും ക്രിസ്തുമസിന്റെ പ്രസക്തി .
നമ്മുടെ ജീവിതകാലത്ത് നാം പലതരം സ്നേഹബന്ധങ്ങളിൽ ആയി തീരാറുണ്ട്. ചിലത് ബന്ധനങ്ങളും ആവും . ആത്മാർത്ഥമായി നാം സ്നേഹിച്ച പലരും നമുക്ക് തിരികെ തരുന്നത് അവഗണനയും കണ്ണീരും ആയിരിക്കും. നമ്മുടെ സ്നേഹം ചിലപ്പോൾ അവർക്ക് ആവശ്യം വേണമെന്നില്ല; എന്നാൽ ചിലപ്പോഴാകട്ടെ സ്നേഹം നടിക്കുകയും ചെയ്യും. ഇങ്ങനെ ഏറ്റക്കുറച്ചിലുകൾ നിറഞ്ഞ സ്നേഹബന്ധങ്ങളിൽ ജീവിക്കുന്ന നാം അറിയണം ദൈവസ്നേഹം എന്താണ് എന്നും അതിൻറെ മഹത്വം എന്താണ് എന്നും . ആ സ്നേഹം നമുക്ക് മനസ്സിലാക്കി തരുന്ന അവസരമാണ് ക്രിസ്തുമസ്.
ക്രിസ്തുമസ് കാലയളവിൽ ഈ സ്നേഹ പ്രതീകങ്ങളായി നാം പങ്കുവയ്ക്കാറുണ്ട്. കാർഡുകൾ കൈമാറ്റം ചെയ്യും, സമ്മാനങ്ങൾ കൊടുക്കും, ഭക്ഷണങ്ങൾ പങ്കുവയ്ക്കും. എന്നാൽ ഇതെല്ലാം നാം ചെയ്യുന്നത് സ്നേഹം കൊണ്ടാണ് എന്ന് കരുതാൻ വയ്യ. കാരണം തിരികെ നമുക്ക് ലഭിക്കും എന്ന പ്രതീക്ഷയോടെ ആണ് നാം സമ്മാനങ്ങൾ നൽകുക. അല്ലാതെ ഒരാൾക്ക് സ്നേഹം പകരുക എന്ന ഭാവം നമ്മളിൽ ഉണ്ടാവുകയില്ല. എന്നാൽ നമ്മുടെ പങ്കുവയ്ക്കലിലൂടെ ഒരാളുടെ എങ്കിലും മനസ്സിൽ പ്രത്യാശ നിറയുകയും അല്ലായെങ്കിൽ ഒരാളുടെ എങ്കിലും മുഖത്ത് പുഞ്ചിരി വരുത്തുകയും ചെയ്താൽ നാം അറിയാതെ തന്നെ അവർക്ക് നമ്മിലൂടെ ദൈവസ്നേഹം ലഭിക്കും. ഇത് നാം അറിയണമെങ്കിൽ പ്രേക്ഷിത കാലത്ത് കർത്താവിന്റെ കൂടെ ഉണ്ടായിരുന്നവർ ആരൊക്കെയാണ് എന്ന് നോക്കിയാൽ മതി. ചുങ്കക്കാരും , വേശ്യമാരും , പാപികളും രോഗികളും സമൂഹത്തിന്റെ അടിത്തട്ടിൽ ഉള്ള എല്ലാവരും അവൻ്റെ സ്നേഹിതർ ആയിരുന്നു. അവർക്ക് ആവശ്യമായ സ്നേഹം, സമാധാനം , സൗഖ്യം എല്ലാം അവൻ നൽകി അവരെ തൃപ്തരാക്കി . അവർക്ക് വേണ്ടുന്ന സമ്മാനവും അത് തന്നെയായിരുന്നു.
മറ്റൊരു തരത്തിൽ നാം ചിന്തിക്കുമ്പോൾ ലോകത്തിന് മുഴുവനായി പിതാവ് തന്ന സ്നേഹമാണ്, സമ്മാനമാണ് ക്രിസ്തു എന്ന രക്ഷിതാവ് . ഈ സമ്മാനത്തെ ഭാഗമാക്കുവാനോ ആവശ്യാനുസരണം ഭിന്നിപ്പിക്കുവാനോ നമുക്ക് അവകാശമില്ല. ആയ തിനാലാണ് ഈ സ്നേഹം നമ്മളിൽ പിറക്കുകയും വളരുകയും ചെയ്യണമെന്ന് സഭ ആവശ്യപ്പെടുന്നത്. ഇങ്ങനെ നമ്മളിൽ ദാനമായി ലഭിച്ച സ്നേഹത്തെയാണ് ക്രിസ്തുമസ് സന്ദേശമായി നാം മറ്റുള്ളവരുടെ മുൻപിൽ അവതരിപ്പിക്കുന്നത്.
നമ്മുടെ സ്നേഹത്തിന് വില കല്പിക്കാൻ ആളില്ലാതിരിക്കട്ടെ, നമ്മുടെ കരുതലിനെ അവഗണിക്കട്ടെ, നമ്മെ ഒഴിവാക്കട്ടെ, നിരാശപ്പെടേണ്ട : കാരണം നമ്മെ കരുതുന്ന ദൈവസ്നേഹം ഇതിലും എത്രയോ വലുതാണ്. നമ്മെ നിലനിർത്തുന്ന കരുതൽ എത്രയോ ശ്രേഷ്ടമാണ്. സർവ്വചരാചരങ്ങൾക്കും സന്തോഷമായി ഈ ജനനം ഭവിക്കട്ടെ . ഇന്നും ഈ സദ്വാർത്ത ദാനം നമ്മളിലൂടെ മുഴങ്ങട്ടെ.
ഈ ക്രിസ്തുമസിൽ നാം തിരുത്തേണ്ടതായ ചില കാര്യങ്ങളും ഇതോടൊപ്പം ചേർത്ത് ചിന്തിക്കണം . 1 യോഹന്നാൻ 4 : 19 – 21 “അവൻ ആദ്യം സ്നേഹിച്ചത് കൊണ്ട് നാം സ്നേഹിക്കുന്നു . ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്ന് പറയുകയും തൻ്റെ സഹോദരനെ വെറുക്കുകയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന് കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുകയില്ല. ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനേയും സ്നേഹിക്കണം. ”
ഇതായിരിക്കണം ക്രിസ്തുമസ് . ദൈവം സ്നേഹിച്ചത് പോലെ നാമും നമ്മുടെ സഹജീവികളെ സ്നേഹിക്കുമ്പോൾ ക്രിസ്തുമസ് യാഥാർഥ്യമാകുന്നു. ചുറ്റുമുള്ള സഹജീവികളിൽ ദൈവസ്നേഹം നാം പകരുക. യാതൊരു പ്രതിഫലേച്ഛയും ഇല്ലാതെ തന്നെ സ്നേഹിക്കുക. ദൈവസ്നേഹം അനുഭവിച്ച് അറിയുകയും സഹജീവികളിൽ കാരുണ്യം വർഷിക്കുകയും ചെയ്തു കൊണ്ട് തിരുജനനത്തിന്റെ പ്രസക്തി നമുക്ക് ആചരിക്കാം.
സമാധാനത്തിന്റെ , സ്നേഹത്തിൻ്റെ, സൗഖ്യത്തിന്റെ, പാപമോചനത്തിന്റെ, ആസക്തികളിൽ നിന്നുള്ള മോചനത്തിന്റെ ക്രിസ്തുമസ് ആകട്ടെ ഈ വർഷം . ദൈവസ്നേഹം വാക്കുകളിലൂടെ പകർന്ന് കൊണ്ട്
കർതൃ ശുശ്രൂഷയിൽ
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം
വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ യുഎസിന് കൈമാറാമെന്ന് ലണ്ടൻ ഹൈക്കോടതി ഉത്തരവിട്ടു. അസാൻജിന്റെ മാനസികാരോഗ്യം പരിഗണിച്ച് അദ്ദേഹത്തെ യുഎസിനു കൈമാറരുതെന്ന കീഴ്ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി.
യുഎസ് അധികൃതർ നൽകിയ അപ്പീലിലാണിത്. നീതിയുടെ ലംഘനമാണിതെന്നും അപ്പീൽ നൽകുമെന്നും അസാൻജിന്റെ കാമുകി സ്റ്റെല്ല മോറിസ് അറിയിച്ചു. 175 വർഷം ജയിൽശിക്ഷ ലഭിക്കാവുന്ന 17 ചാരവൃത്തി കുറ്റങ്ങളാണ് യുഎസ് അസാൻജിനെതിരെ ചുമത്തിയിട്ടുള്ളത്. 2010–11 ലാണ് വിക്കിലീക്സ് യുഎസ് രഹസ്യരേഖകൾ പ്രസിദ്ധീകരിച്ചത്.
2007 ൽ ബഗ്ദാദിൽ യുഎസ് ആക്രമണത്തിൽ 2 റോയിട്ടേഴ്സ് റിപ്പോർട്ടർമാർ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ പൊരുളറിയിച്ചായിരുന്നു തുടക്കം. സ്വീഡനിൽ ലൈംഗിക ആരോപണം നേരിടുന്ന അസാൻജ് അവർക്കു കൈമാറുന്നത് ഒഴിവാക്കാൻ 2012 ൽ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ അഭയം തേടിയതാണ്. എംബസി വിട്ടു പുറത്തിറങ്ങാത്തതിനാൽ ബ്രിട്ടന് ഒന്നും ചെയ്യാനായില്ല. എന്നാൽ, ഇക്വഡോറുമായി ഇടഞ്ഞതോടെ 2019 ൽ അവരുടെ അനുമതിയോടെ ബ്രിട്ടിഷ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
മാനസികനില തകരാറിലായതിനാൽ ആത്മഹത്യ ചെയ്തേക്കും എന്ന വാദമാണ് കീഴ്ക്കോടതി വിധി അസാൻജിന് അനുകൂലമാക്കിയത്. എന്നാൽ, ഏറ്റവും കൂടുതൽ സുരക്ഷയുള്ള കൊളറാഡോ ജയിലിൽ അസാൻജിനെ സുരക്ഷിതമായി പാർപ്പിക്കുമെന്ന് യുഎസ് അപ്പീലിൽ ഉറപ്പുനൽകി. യുഎസ് ഭരണകൂടത്തിന്റെ അധികാര ദുരുപയോഗ നടപടികൾക്കെതിരെ പോരാടുന്ന അസാൻജിന് ലോകമെങ്ങും ആരാധകരുണ്ട്.
യുകെയിൽ 24 മണിക്കൂറിനിടെ 448 പുതിയ ഒമിക്രോൺ കേസുകൾ രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് മൊത്തം കേസുകൾ 1,265 ആയി. വ്യാഴാഴ്ച 249 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണിത്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് ഇംഗ്ലണ്ടിൽ 443 കേസുകളും സ്കോട്ട്ലൻഡിൽ ഒന്ന്, വെയിൽസിൽ നാല് കേസുകളും രേഖപ്പെടുത്തിയതായാണ്.
വടക്കൻ അയർലണ്ടിൽ കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. അതേസമയം യുകെയിലുടനീളം മൊത്തം 58,194 പുതിയ കോവിഡ് അണുബാധകളും പോസിറ്റീവ് പരിശോധനയുടെ 28 ദിവസത്തിനുള്ളിൽ 120 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ജനുവരി 9 ന് ശേഷമുള്ള കേസുകളുടെ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനവാണിത്, യുകെയിലെ റെക്കോർഡിലെ ആറാമത്തെ വലിയ വർദ്ധനവും.
വ്യഴാഴ്ച യുകെയിൽ 24,039 പേർക്ക് ആദ്യ വാക്സിൻ ലഭിച്ചു, ഇതോടെ വാക്സിൻ ലഭിച്ചവരുടെ എണ്ണം 51,207,496 ആയി. 33,824 പേർക്ക് രണ്ടാമത്തെ ഡോസ് ലഭിച്ചതോടെ ആകെ 46,674,061 പേർക്ക് ഇപ്പോൾ ഇരട്ട വാക്സിൻ ലഭിച്ചിട്ടുണ്ട്. മറ്റൊരു 469,479 ബൂസ്റ്റർ അല്ലെങ്കിൽ മൂന്നാം ജബ്സ് നൽകപ്പെട്ടു, അതായത് 22,184,983 ആളുകൾക്ക് ബൂസ്റ്റർ വാക്സിൻ ലഭിച്ചിട്ടുണ്ട്.
ഒമിക്രോണ്‍ ഈ രീതിയില്‍ വ്യാപിച്ചാല്‍ പ്രതിദിനം 10,000 ആശുപത്രി പ്രവേശനങ്ങള്‍ക്ക് കാരണമായേക്കാമെന്ന് പ്രൊഫ. നീല്‍ ഫെര്ഗൂസണ് മുന്നറിയിപ്പ് നൽകി. പുതിയ വേരിയന്റ് മൂലം യുകെ സ്ഫോടനാത്മകമായ നിലയില്‍ ഇന്ഫെക്ഷന് നേരിടുന്നുവെന്നാണ് ഫെര്‍ഗൂസന്റെ മുന്നറിയിപ്പ്. എന്‍എച്ച്എസിനെ പ്രതിസന്ധിയിലേക്ക് തള്ളിവിടാനും, പ്രതിദിനം 10,000 ആശുപത്രി പ്രവേശനങ്ങള്‍ക്കും ഇടയാക്കാന്‍ ഒമിക്രോണ്‍ വേരിയന്റിന് സാധിച്ചേക്കുമെന്ന്
ഫെര്ഗൂസണ് ഗാര്‍ഡിയനോട് വ്യക്തമാക്കി. ദിവസേന 10,000 പേരെങ്കിലും ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന അവസ്ഥയും വന്നേക്കും.
നിലവില്‍ ഏറ്റവും ഉയര്‍ന്ന തോതില്‍ രോഗികള്‍ ആശുപത്രിയിലെത്തിയ റെക്കോര്‍ഡ് ഈ വര്‍ഷം ജനുവരി 12ന് 4582 കോവിഡ് രോഗികള്‍ ചികിത്സ തേടിയതാണ്. ഒമിക്രോണിനെ നേരിടാന്‍ പുതിയ ദേശീയ ലോക്ക്ഡൗണ്‍ വന്നേക്കാമെന്ന് മുന്നറിയിപ്പ് നല്കി മൂന്ന് ദിവസത്തിന് ശേഷമാണ് രോഗികളുടെ ആശുപത്രി പ്രവേശനം അഞ്ചക്കം പിന്നിടുമെന്ന മുന്നറിയിപ്പ്. ബൂസ്റ്ററുകള്‍ ഉപയോഗിച്ച് സമയം നേടാനാണ് സാധിക്കുകയെന്നാണ് പ്രൊഫസര്‍ ഫെര്ഗൂസണ് വ്യക്തമാക്കുന്നത്. ഈ മാസം അവസാനത്തോടെ 1 മില്ല്യണ്‍ കേസുകളാണ് ഹെല്‍ത്ത് സെക്രട്ടറി പ്രവചിച്ചിരിക്കുന്നത്.
ലണ്ടനിലെ 30 ശതമാനം പുതിയ കോവിഡ് കേസുകള്‍ക്കും പിന്നിലുള്ളത് ഒമിക്രോണ്‍ ആണെന്നാണ് മറ്റൊരു സ്ഥിരീകരണം. മന്ത്രിമാര്‍ക്ക് നല്കിയ രഹസ്യ ഡാറ്റയിലാണ് ക്രിസ്മസിലേക്ക് നീങ്ങുമ്പോള്‍ ബ്രിട്ടന് നേരിടുന്ന വെല്ലുവിളി വ്യക്തമാക്കുന്നത്. ഇതോടെ കൂടുതല്‍ കര്‍ശനമായ വിലക്കുകള്‍ ആവശ്യമായി വന്നേക്കാമെന്ന ആശങ്കയും ഉയരുകയാണ്.
മഹാമാരിയ്ക്ക് എതിരായ പോരാട്ടത്തിന്റെ അടുത്ത ഘട്ടം തീരുമാനിക്കാന്‍ കഴിഞ്ഞ ദിവസം കോബ്രാ യോഗം ചേര്‍ന്നു. ഒമിക്രോണ്‍ വേരിയന്റിന് എതിരായ വിവരങ്ങള്‍ പരിശോധിക്കുകയും ചെയ്തു. പോസിറ്റീവായതിനെ തുടര്‍ന്ന് യോഗത്തില്‍ വിര്‍ച്വലായി പങ്കെടുത്ത കമ്മ്യൂണിറ്റീസ് സെക്രട്ടറി മൈക്കിള്‍ ഗോവ് നിലവിലെ സ്ഥിതി ആശങ്കാജനകമാണെന്ന് മുന്നറിയിപ്പ് നല്കി. ലണ്ടനും, സ്കോട്ട്ലണ്ടുമാണ് പുതിയ വേരിയന്റ് ഹോട്ട്സ്പോട്ടുകളെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ബിർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി അംഗവും മുൻ ബിസിഎംസി പ്രിസിഡന്റും , സിറോ മലബാർ സെന്റ് ബെനഡിക്ട് മിഷൻ സാറ്റിലി , കൊയർ ഗ്രൂപ്പ് അംഗവുമായ ജിബി ജോർജ് മട്ടക്കലിന്റ പിതാവ്
ജോർജ് മട്ടക്കൽ (75)ആലമറ്റം , കുണ്ടുർ ഇന്നലെ നാട്ടിൽ നിര്യാതനായി.
ജിബിയുടേയും , പോൺസിയുടെയും കുട്ടികൾക്കുമൊപ്പം ഈ കുടുംബത്തിന്റ ദുഃഖത്തിൽ ബിസിഎംസി കമ്മറ്റി അനുശോചനം അറിയിച്ചു .
ജിബി ജോർജ് മട്ടക്കലിന്റ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കഥ, തിരക്കഥ, നിർമാണം – ബിജുമോൻ പ്ലാത്തോട്ടത്തിൽ എന്ന പേര് സ്ക്രീനിൽ എഴുതി വരാൻ അധികം താമസമില്ല. ‘ജനറേഷൻസ്’ എന്ന സാമൂഹിക പ്രസക്തിയുള്ള സിനിമയുടെ നിർമ്മാതാവും, കഥാകാരനും, തിരക്കഥാകൃത്തുമാണ് യുകെ മലയാളിയായ ബിജുമോൻ പി.സി. പ്ലാത്തോട്ടത്തിൽ. പി & ബി മീഡിയ ക്രിയേഷൻ എന്ന സിനിമാ കമ്പനിയെയും സിനിമാ മോഹങ്ങളെയും അക്ഷരങ്ങളെയും നെഞ്ചോട് ചേർത്ത വ്യക്തിയാണ് ബിജുമോൻ. സിനിമാ നിർമ്മിച്ച് പണമുണ്ടാക്കുക, പ്രശസ്തി നേടുക എന്ന പതിവ് ലക്ഷ്യങ്ങളിൽ നിന്നകന്ന് കലയെ സ്നേഹിക്കുന്ന ഒരു ഡസനിലേറെ കലാകാരന്മാർക്ക് ബിജുമോൻ അവസരവും ജീവിതവും നൽകുകയായിരുന്നു. സിനിമയെ സ്നേഹിക്കുന്ന ഈ ചെറുപ്പക്കാരന്റെ മോഹങ്ങൾ ഇപ്പോൾ ‘ജനറേഷൻസ്’ എന്ന സിനിമയായി കേരളത്തിൽ തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുന്നു.
സ്റ്റോക്ക് ഓൺ ട്രെൻഡിൽ കുടുംബസമേതം താമസിക്കുന്നു. ഭാര്യ ഷിനി ബിജു നഴ്സായി സ്റ്റോക്ക് ഓൺ ട്രെൻഡ് ആശുപത്രിയിൽ ജോലി, രണ്ടുകുട്ടികൾ ഫിയോണ, ഫ്രേയ എന്നിവർ യഥാക്രമം ഒമ്പതിലും ആറിലും പഠിക്കുന്നു.
പിന്നിട്ട വഴികളെക്കുറിച്ച് ഓർത്തെടുക്കുമ്പോൾ ബിജുമോന്റെ മനസ്സിൽ സന്തോഷവും സങ്കടവും കലർന്ന സമ്മിശ്ര വികാരമാണ്. ഇല്ലായ്മയുടെ കുട്ടിക്കാലത്തുനിന്നും സിനിമയെന്ന വലിയ ലക്ഷ്യത്തിലെത്തുമ്പോൾ യു കെ മലയാളികൾക്കും അത് അഭിമാനകാരണമാണ്. ഇടുക്കി ജില്ലയിലെ തൊടുപുഴ-കാളിയാറിൽ ബാല്യം ചിലവഴിച്ച ബിജുമോൻ കുട്ടിക്കാലം മുതൽ കലാ-സാഹിത്യരംഗത്ത് സജീവമായിരുന്നു.
ആദ്യ ഷൂട്ടിംഗ് കട്ടപ്പന ഭാഗത്തു; ഷൂട്ടിങ് തുടങ്ങിയില്ല അതിനിപ്പറം കുറെ ഗുണ്ടകൾ എത്തി പണം ആവശ്യപ്പെടുന്നു. ആരാണ് എന്തിനാണ് എന്ന് പോലും അറിയുന്നതിന് മുൻപ് തന്നെ ആക്രമണം. സംഗതി പന്തികേടാണ് എന്ന് മനസ്സിലാക്കി സ്ഥലം കാലിയാക്കാൻ ശ്രമിക്കുന്നു. ഇവരെ ഒഴുവാക്കി രക്ഷപെടുവാനുള്ള ഓട്ടത്തിൽ വണ്ടി നിയന്ത്രണം വിട്ട് നിന്നത് വലിയ ഒരു കൊക്കയിലേക്ക് മറിയാൻ കണക്കെ… അദ്ഭുതമെന്നല്ലാതെ ഒന്നും പറയുവാനില്ലെന്ന് ബിജു. ഷൂട്ടിങ് ലൊക്കേഷൻ മാറ്റി വീണ്ടും ചിത്രീകരണം ആരംഭിക്കുന്നു.
നാട്ടുകാരനും കഥാകൃത്തും സംഗീത സംവിധായകനുമായ പയസ്സ് വണ്ണപ്പുറത്തെ കണ്ടുമുട്ടിയത് ചരിത്രനിമിഷമായി മാറി. ബിജുമോൻ എന്ന എഴുത്തുകാരന്റെയും നിർമ്മാതാവിന്റെയും മനസ്സിൽ സിനിമാ മോഹം ഉദിച്ചു. പയസ്സ് വണ്ണപ്പുറം ,റ്റിജോ തടത്തിൽ, നജീബ് ഫോണോ എന്നിവരുമായി ചേർന്ന് കലാ-സാഹിത്യ പ്രവർത്തനങ്ങളും, നിരവധി സംഗീത ആൽബങ്ങളും ഒരുക്കിക്കൊണ്ട് പി & ബി മീഡിയ ക്രിയേഷൻസ് എന്ന സിനിമ കമ്പനി ആരംഭിച്ചു. 2004 ൽ ‘ഓർമ്മയിൽ ഇന്നലെ’ എന്ന പേരിൽ പ്രണയഗാനങ്ങളുടെ ആൽബം പുറത്തിറക്കി. എം.ജി. ശ്രീകുമാർ, വിധു പ്രതാപ്, അഫ്സൽ, ജോത്സന, ഭാവന രാധാകൃഷ്ണൻ, ദലീമ ,കെസ്റ്റർ, കെ.ജി. മാർക്കോസ്, എലിസബത്ത് തുടങ്ങി പ്രശസ്തരായ ഗായകരെല്ലാം ബിജുമോന്റെ ആൽബത്തിൽ പാടി. ഹൃദയസ്പർശിയായ ഗാനസമാഹാരമായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടും മാർക്കറ്റിംഗ്-പരസ്യ രംഗങ്ങളിലെ നിസ്സഹായതയും തിരിച്ചടിയായി.
സാമ്പത്തിക നഷ്ടങ്ങളിലെ മനോവേദനയെക്കാൾ ഏറ്റവുമടുത്ത ചിലരിൽനിന്നും, നാട്ടുകാരിൽ നിന്നും നേരിടേണ്ടി വന്ന അപവാദ പ്രചരണങ്ങളും, അപമാനവും, കുറ്റപ്പെടുത്തലുകളുമാണ് തന്നെ ഏറെ വേദനിപ്പിച്ചതെന്ന് ബിജുമോൻ മലയാളംയുകെ യോട് വെളിപ്പെടുത്തി. തൊട്ടടുത്തവർഷം പയസ്സ് വണ്ണപ്പുറവുമായി ചേർന്ന് INRI എന്ന ആൽബം പുറത്തിറക്കിയെങ്കിലും വിതരണത്തിലെ അപാകതയും മറ്റുതടസ്സങ്ങളും കാരണം സമൂഹത്തിൽ കാര്യമായ തരംഗം സൃഷ്ടിക്കാൻ സാധിച്ചില്ല. അതോടെ ബിജുമോൻ വിമർശകരുടെയും ബന്ധുക്കളുടെയും കടുത്ത എതിർപ്പിന് പാത്രമായി. സാമ്പത്തിക തകർച്ചയും മനോവിഷമവും അപമാനവുമൊന്നും ബിജുമോൻ എന്ന എഴുത്തുകാരനെ തളർത്തിയില്ല. തനിക്കുനേരെയുള്ള ഒളിയമ്പുകളും കുറ്റപ്പെടുത്തലുകളുമെല്ലാം അദ്ദേഹത്തിന്റെ മുന്നോട്ടുള്ള ജീവിതയാത്രയ്ക്ക് ചവിട്ടുപടിയായി മാറി. ഓരോ പ്രതിസന്ധിയും ഓരോ വിജയക്കുതിപ്പാണെന്ന് അദ്ദേഹം വിശ്വസിച്ചു. തുടർന്ന് നിരവധി ആൽബങ്ങളും ടെലിഫിലിമുകളും ഷോട്ട് ഫിലിമുകളും ഒരുക്കി. ഇതിനിടയിൽ വിവാഹിതനായ ബിജുമോൻ യു.കെ യിലേയ്ക്ക് താമസം മാറിയെങ്കിലും കേരളത്തനിമയും അക്ഷരങ്ങളും സിനിമാ മോഹവുമെല്ലാം മനസ്സിൽ തളിർത്തുനിന്നു.
നീണ്ട 14 വർഷങ്ങൾക്കുശേഷം ബിജുമോൻ എന്ന നിർമ്മാതാവ് തന്റെ മനസ്സിലെ സ്വപ്നാക്ഷരങ്ങൾ കൊണ്ട് ജീവിതഗന്ധിയായ ഒരു കഥയ്ക്കും തിരക്കഥയ്ക്കും രൂപം നൽകി. പി & ബി മീഡിയ ക്രിയേഷൻ എന്ന തന്റെ സിനിമാ കമ്പനിയിലൂടെ ‘ജനറേഷൻസ്’ എന്ന സിനിമ ഒരുക്കി. പയസ്സ് വണ്ണപ്പുറം എന്ന സംഗീത സംവിധായകനും റ്റിജോ തടത്തിൽ എന്ന സിനിമാ സംവിധായകനും നജീബ് ഫോണോ എന്ന ക്യാമറാമാനും ഒത്തുചേർന്നപ്പോൾ ‘ജനറേഷൻസ്’ യാഥാർഥ്യമായി. ജനറേഷൻസിലൂടെ മുപ്പതോളം പുതുമുഖ കലാകാരന്മാർക്ക് ബിജുമോൻ അവസരവും ജീവിതവും നൽകി. ജനറേഷൻസിന്റെ ആദ്യ പോസ്റ്ററും ടീസറും ഇപ്പോൾ കേരളത്തിൽ റിലീസായി വൈറലായിരിക്കുകയാണ്.
കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിൽ വികസന പ്രവർത്തനങ്ങളേക്കാൽ വേഗത്തിലെത്തിയ അസന്മാർഗ്ഗിക പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയും അതിലൂടെ ആ നാട്ടിലെ ചെറുപ്പക്കാർക്ക് നേരിട്ട ദുരന്തങ്ങളും പ്രതികാരദാഹങ്ങളുമാണ് ജനറേഷൻസിന്റെ ഉള്ളടക്കം. കോവിഡ് പശ്ചാത്തലത്തിൽ വളരെ ബുദ്ധിമുട്ടിയാണ് ചിത്രീകരണം പൂർത്തിയാക്കിയത്. നിപ്പ, വൈറൽ രോഗങ്ങൾ, ആക്സിഡന്റ് തുടങ്ങിയവയെ അതിജീവിച്ച് മുന്നേറിയ തന്റെ സിനിമയുടെ അണിയറ പ്രവർത്തകരെ ഒരുകൂട്ടം അക്രമികൾ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് ബിജുമോൻ വെളിപ്പെടുത്തി. സംവിധായകൻ, സംഗീത സംവിധായകൻ, ക്യാമറമാൻ തുടങ്ങിയവർ മരണപ്പെട്ടേക്കാവുന്ന അവസ്ഥയിലൂടെ കടന്നുപോയിട്ടും ഓൺലൈനിൽ ബിജുമോൻ അവർക്ക് ആത്മധൈര്യം നൽകി സിനിമ നിർമ്മിച്ചു. അങ്ങനെ ‘ജനറേഷൻസ്’ പിറവിയെടുത്തിരിക്കുന്നു. ഓരോ പ്രതിസന്ധികളും തളർച്ചകളല്ല മറിച്ച് മുന്നോട്ടുള്ള ജീവിത വഴിയിൽ ഊർജ്ജം സമ്മാനിക്കുമെന്ന് ഏറെ ജീവിതാനുഭവങ്ങളുള്ള ബിജുമോൻ പറയുന്നു. നമ്മുടെ ഇടയിൽ ജീവിച്ച്, നമുക്ക് അഭിമാനമായി മാറിയ ബിജുമോന് ഒരായിരം വിജയാശംസകൾ.
കോവിഡിന്റെ തീവ്രവ്യാപന ശേഷിയുള്ള വകഭേദമായ ഒമിക്രോൺ ദക്ഷിണാഫ്രിക്കയേക്കാൾ വേഗത്തിൽ ഇംഗ്ലണ്ടിൽ പടരുന്നു. യുകെയിൽ ക്രിസ്മസോടെ ഒമിക്രോൺ കേസുകൾ 60,000 ആയി ഉയർന്നേക്കാമെന്ന് സാംക്രമികരോഗ വിദഗ്ധൻ ജോൺ എഡ്മണ്ട്സ്.
പരിശോധനകളിലൂടെ സ്ഥിരീകരിച്ചതിനേക്കാൾ കൂടുതൽ ഒമിക്രോൺ കേസുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിൽ ജോലി ചെയ്യുന്ന എഡ്മണ്ട്സിനെ ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. റോയൽ സൊസൈറ്റി ഓഫ് മെഡിസിൻ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ അവസ്ഥയിൽ ഡിസംബർ അവസാനത്തോടെ രാജ്യത്ത് ഒമിക്രോൺ കേസുകൾ ദശലക്ഷം കവിയുമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് ബുധനാഴ്ച ഹൗസ് ഓഫ് കോമൺസിൽ അറിയിച്ചിരുന്നു. ആ സമയത്ത് ഏകദേശം 10,000 കേസുകളാണ് നിലവിലുണ്ടായിരുന്നത്- ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ രണ്ടാഴ്ചത്തെ ഒമിക്രോണിന്റെ വളർച്ചാ നിരക്കും ഇരട്ടിയാകാൻ എടുക്കുന്ന സമയവും പരിശോധിച്ചാൽ വരുന്ന രണ്ട് മുതൽ നാല് ആഴ്ചകൾ വരെയുള്ള കോവിഡ് കേസുകളിൽ പകുതിയും ഒമിക്രോൺ ആയിരിക്കുമെന്ന് യുകെ ആരോഗ്യ സുരക്ഷാ ഏജൻസി പറയുന്നു. എത്രയും വേഗം ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ഒമിക്രോൺ വ്യാപനം തടയാനുള്ള മാർഗമെന്ന് എഡ്മണ്ട്സ് ചൂണ്ടിക്കാട്ടി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുകെയിലെ ഉപയോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിനായി ലൈസൻസ് നേടാൻ തയ്യാറായി ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് ആയ ബിനാൻസ്. എക്സ്ചേഞ്ചിന്റെ സിഇഒ ചാങ്പെങ് ഷാവോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രജിസ്ട്രേഷൻ ഇല്ലാതെ ബിനാൻസ് ക്രിപ്റ്റോ എക്സ്ചേഞ്ച് സേവനങ്ങൾ നടത്തിയത് വലിയ വിമർശനത്തിന് കാരണമായിരുന്നു. ലൈസൻസിനായി ബിനാൻസ് വീണ്ടും ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിയിൽ (എഫ്സിഎ) അപേക്ഷിക്കുമെന്ന് ഷാവോ വ്യക്തമാക്കി. ബ്രിട്ടീഷ് റെഗുലേറ്ററുമായുള്ള തന്റെ എക്സ്ചേഞ്ചിന്റെ ബന്ധം മെച്ചപ്പെട്ടതായി വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിനാൻസ് ഗ്രൂപ്പിലെ സ്ഥാപനങ്ങൾക്ക് യുകെയിൽ നിയന്ത്രിത പ്രവർത്തനങ്ങൾ നടത്താൻ അംഗീകാരമോ രജിസ്ട്രേഷനോ ലൈസൻസോ ഇല്ലെന്ന് ഓഗസ്റ്റിൽ എഫ്സിഎ പറഞ്ഞു. ക്രിപ്റ്റോ എക്സ്ചേഞ്ച് പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസിനായി കമ്പനി അപേക്ഷിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. എഫ്സിഎയുടെ മുന്നറിയിപ്പിനെത്തുടർന്ന്, ബാർക്ലേയ്സ്, എച്ച്എസ്ബിസി, നാറ്റ്വെസ്റ്റ്, സാന്റാൻഡർ എന്നിവയുൾപ്പെടെ യുകെയിലെ നിരവധി പ്രമുഖ ബാങ്കുകൾ ബിനാൻസിലേക്കുള്ള പേയ്മെന്റ് നിയന്ത്രിക്കാൻ തുടങ്ങി.
എഫ്സിഎയെ കൂടാതെ, യുഎസ്, ദക്ഷിണാഫ്രിക്ക, സിംഗപ്പൂർ, ഓസ്ട്രേലിയ, നോർവേ, നെതർലൻഡ്സ്, ഹോങ്കോംഗ്, ജർമ്മനി, ഇറ്റലി, ഇന്ത്യ, മലേഷ്യ, ലിത്വാനിയ എന്നിവിടങ്ങളിലെ റെഗുലേറ്റർമാരും ബിനാൻസിനെപറ്റിയുള്ള ആശങ്ക പങ്കുവെച്ചിരുന്നു. അതുകൊണ്ട് തന്നെ യുകെ ഉൾപ്പെടെ മിക്ക രാജ്യങ്ങളിലും യഥാർത്ഥ ഓഫീസുകൾ, നിയമപരമായ സ്ഥാപനങ്ങൾ, ബോർഡ് തുടങ്ങിയവ സ്ഥാപിക്കുന്ന പ്രക്രിയയിലാണ് ബിനാൻസ്.
കവൻട്രി : ദേവദൂതർ ആർത്തുപാടിയ ആമോദരാവിന്റെ അനുസ്മരണം. . ദൈവപുത്രന്റെ തിരുപ്പിറവിയുടെ വരവറിയിച്ചു കൊണ്ടുള്ള കരോൾസന്ധ്യക്ക് ഇനി രണ്ടു ദിവസം കൂടി. യുകെ മലയാളികൾക്കായി ഗർഷോം ടിവിയും അസാഫിയൻസും ചേർന്ന് നടത്തിവരുന്ന ക്രിസ്മസ് കരോൾ ഗാനമത്സരത്തിന്റെ നാലാം സീസൺ ആസ്വദിക്കാൻ കവൻട്രിയിലേക്ക് വരൂ. ഡിസംബർ11 ശനിയാഴ്ച കവൻട്രി വില്ലൻ ഹാൾ സോഷ്യൽ ക്ളിൽ വച്ച് ഉച്ചയ്ക്ക് 1 മണി മുതൽ സംഘടിപ്പിക്കുന്ന കരോൾ ഗാന മത്സരത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനഞ്ച് ഗായകസംഘങ്ങൾ മാറ്റുരക്കും. കരോൾ ഗാന മത്സരങ്ങൾക്ക് ശേഷം ലണ്ടനിലെ പ്രമുഖ സംഗീത ബാൻഡായ ലണ്ടൻ അസാഫിയൻസ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കൽ ഷോയും ഉണ്ടായിരിക്കും.
കരോൾ ഗാന മത്സരത്തിൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി അലൈഡ് മോർട്ഗേജ് സർവീസസ് നൽകുന്ന 1000 പൗണ്ടും ട്രോഫിയും, രണ്ടാം സമ്മാനമായി ലോ ആൻഡ് ലോയേഴ്സ് സോളിസിറ്റർസ് നൽകുന്ന 500 പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനമായി ഹോളിസ്റ്റിക് ഗാർമെൻറ്സ് നൽകുന്ന 250 പൗണ്ടും ട്രോഫിയുമാണ് വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക. നാലും അഞ്ചും സ്ഥാനം ലഭിക്കുന്ന ടീമുകൾക്ക് ട്രോഫികളും കൂടാതെ മികച്ച അവതരണത്തിനായി ഈ വർഷം പ്രത്യേക അവാർഡും ഏർപ്പെടുത്തിയിട്ടുണ്ട്.
കരോൾ ഗാന സന്ധ്യയിൽ സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ സിഞ്ചെല്ലൂസ് റെവ. ഫാ. ജോർജ് ചേലക്കൽ, ഐഎജി യുകെ & യൂറോപ്പ് ചെയർമാൻ റെവ. ബിനോയ് എബ്രഹാം എന്നിവർ പങ്കെടുത്ത ആശംസകൾ നേരും. പ്രോഗ്രാമിന് മിഴിവേകുവാൻ പ്ളേബാക്ക് സിങ്ങർ ഡെൽസി നൈനാൻ, ഗായകൻ ഡോ:ബ്ലെസ്സൺ മേമന, ഗായിക റോസ്മേരി ജോൺസൻ എന്നിവർ ജോയ് ടു ദി വേൾഡിന്റെ വേദിയിൽ എത്തും.
ഈ വർഷത്തിന്റെ ആരംഭത്തിൽ ഗർഷോം ടിവിയും ലണ്ടൻ അസാഫിയൻസും സംയുക്തമായി സംഘടിപ്പിച്ച കുട്ടികൾക്കായുള്ള ‘ഡിവോഷണൽ സിംഗിംഗ് കോണ്ടെസ്റ്റ് 2021’ ന്റെ ഗ്രാൻഡ് ഫിനാലെയും ഈ വേദിയിൽ വച്ച് തന്നെ നടക്കും. മൂന്ന് ക്യാറ്റഗറികളിയായി ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 15 ഗായകരാണ് ജോയ് ടു ദി വേൾഡിന്റെ വേദിയിൽ മത്സരിക്കുന്നത്. വിജയികൾക്ക് ക്യാഷ് അവാർഡുകളും ട്രോഫികളും ഏർപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം നടത്താൻ കഴിയാതെ വന്ന ജോയ് ടു ദി വേൾഡിന്റെ സീസൺ 4 ആണ് ഈ വർഷം നടത്തപ്പെടുക. ആദ്യ രണ്ടു വർഷങ്ങളിലും ആതിഥ്യമരുളിയ കവൻട്രിയിൽ തന്നെയാണ് ഈ വർഷവും പ്രോഗ്രാം നടക്കുന്നത്. ഇപ്പോഴത്തെ പ്രത്യേക സഹചര്യത്തിൽ ഗവണ്മെന്റ് അനുശാസിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പ്രോഗ്രാമിന് നടത്തപ്പെടുക. ഈ വർഷത്തെ മത്സരങ്ങളും സംഗീത സന്ധ്യയും കൂടുതൽ മികവുറ്റതാക്കാൻ ഗർഷോം ടിവിയോടൊപ്പം ദൃശ്യ ശ്രാവ്യ രംഗത്തെ പ്രഗത്ഭരായ ടെക്നീഷ്യന്മാരുൾപ്പെടുന്ന ടീമായിരിക്കും പ്രവർത്തിക്കുക. കുട്ടികൾക്കും മുതിർന്നവർക്കുമായി രുചികരമായ ഭക്ഷണ കൗണ്ടറുകൾ, കേക്ക് സ്റ്റാളുകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
പ്രവേശനം തികച്ചും സൗജന്യമായ ഈ അസുലഭ സംഗീതസായാഹ്നത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.