യുകെയിൽ എണ്ണവില കൈ പൊള്ളിക്കുമ്പോൾ സൗദിയും യുഎഇയും സന്ദർശിച്ച് ബോറിസ് ജോൺസൺ. റിയാദില്‍ സൗദി കിരീടവകാശിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കൂടികാഴ്ച്ച നടത്തി. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ സ്വീകരിച്ചു. തുടര്‍ന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാര്‍ രാജകുമാരനുമായി ബോറിസ് ജോണ്‍സണ്‍ കൂടിക്കാഴ്ച്ച നടത്തി.
യുക്രൈന്‍ റഷ്യ സംഘര്‍ഷം, അറബ് മേഖലയിലെ സ്ഥിതിഗതികള്‍, മറ്റു അന്താരാഷ്ട്ര വിഷയങ്ങള്‍ എന്നിവ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി. റഷ്യ യുക്രൈന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ എണ്ണ വിതരണം ഉറപ്പാക്കുന്നതിനും റഷ്യന് പ്രസിഡന്‍റ് വ്‌ളാഡ്മിര്‍ പുടിന്‍റെ മേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പര്യടനം നടത്തുന്ന ജോണ്‍സണ്‍ യു.എ.ഇ യില്‍ നിന്നാണ് സൗദിയിലെത്തിയത്.
ബുധനാഴ്ച ഉച്ചയോടെ യു.എ.ഇയിലെത്തിയ ജോൺസണെ യു.എ.ഇ പ്രസിഡന്‍റിെൻറ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷും മുതിര്‍ന്ന ഉേദ്യാഗസ്ഥരും അബുദബി വിമാനത്താവളത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് അബുദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീംകമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനുമായി ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും മേഖലയിലെയും ആഗോളതലത്തിലെയും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. അബുദബി അല്‍ ഷാദി പാലസിലായിരുന്നു ചർച്ച.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്നൂം ബിന്‍ സായിദ് ആല്‍ നഹ്യാനും ചർച്ചയില്‍ സംബന്ധിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക, മേഖലയിലും ആഗോളതലത്തിലും സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു ചർച്ച. യുെക്രയ്‌നിലെ പ്രതിസന്ധികളെ കുറിച്ച് ഇരുനേതാക്കളും വിശദ ചര്‍ച്ച നടത്തി. യുെക്രയ്‌നിലെ സിവിലിയന്‍മാര്‍ക്ക് മാനുഷിക പിന്തുണ നല്‍കുന്നത് സംബന്ധിച്ചും സംസാരിച്ചു. ആഗോള എണ്ണവിപണിയുടെ സ്ഥിരത സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. യുക്രൈയ്‌നില്‍ നടത്തുന്ന ആക്രമണങ്ങളുടെ പേരില്‍ യു.എസ് അടക്കമുള്ള രാജ്യങ്ങള്‍ റഷ്യയുടെ എണ്ണവിതരണം വിലക്കിയ സാഹചര്യത്തിലായിരുന്നു ഊര്‍ജ വിപണിയുടെ സ്ഥിരതയെക്കുറിച്ചുള്ള ചര്‍ച്ച ഉയര്‍ന്നുവന്നത്.
യുകെയിലെ ഇന്ധന പ്രതിസന്ധി മറികടക്കാന്‍ സൗദിയുടെ സഹകരണം കൂടിയേ തീരു എന്ന ഘട്ടത്തിലാണ് ജോൺസൻ്റെവ് തിരക്കിട്ട സന്ദർശനം. രാജ്യത്ത് ഇന്ധന പ്രതിസന്ധി സകല പരിധിയും വിട്ടു കുതിയ്ക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ വണ്ടി നിരത്തിലിറക്കുന്നതു കുറച്ചു. ചിലര്‍ വര്‍ക്ക് ഫ്രം ഹോമിലേയ്ക്ക് മാറി. മറ്റു ചിലര്‍ ഇന്ധന മോഷണത്തിനും തുനിഞ്ഞു. പെട്രോള്‍ വില റെക്കോര്‍ഡ് നിരക്കായ 1.65 പൗണ്ടിലേക്ക് ഉയര്‍ന്നതോടെ ജോലിക്കും, കുട്ടികളെ സ്‌കൂളില്‍ എത്തിക്കാനും ഡ്രൈവ് ചെയ്യുന്നത് താങ്ങാനാവാത്ത കാര്യമായി മാറിയെന്ന് ബ്രിട്ടനിലെ ജോലിക്കാര്‍ പറയുന്നു.
എനര്‍ജി പ്രതിസന്ധി ശക്തിയാര്‍ജ്ജിക്കുമ്പോള്‍ വാഹനങ്ങളില്‍ നിന്നും ഇന്ധന മോഷണവും വ്യാപകമാകുകയാണ്. ഇതോടെ കോവിഡ് നിയന്ത്രണ കാലത്തെ വര്‍ക്ക് ഫ്രം ഹോം പരിപാടി പലയിടത്തും ആരംഭിച്ചിട്ടുണ്ട്.എല്ലാവരോടും ഓഫീസുകളില്‍ മടങ്ങിയെത്താന്‍ ആവശ്യപ്പെട്ടിട്ടും ചിലര്‍ അതിനു തയാറായിട്ടില്ല. ഇന്ധനവില വര്‍ദ്ധനവാണ് കാരണം.
ജീവിതസാഹചര്യം കഠിനമായതോടെ ഇന്ധന ഡ്യൂട്ടി വെട്ടിക്കുറയ്ക്കാന്‍ സമ്മര്‍ദം നേരിടുകയാണ് ചാന്‍സലര്‍ സുനാക്. യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് മണ്ഡലത്തിലെ ജനങ്ങള്‍ക്കെന്ന് എംപിമാര്‍ ചൂണ്ടിക്കാണിക്കുന്നു. ജനങ്ങളെ രക്ഷിക്കാന്‍ ചാന്‍സലര്‍ സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ് ഉപയോഗിക്കണമെന്നാണ് റോഡ് ഹോളേജ് അസോസിയേഷനും, ആര്‍എസിയും, പെട്രോള്‍ റീട്ടെയിലേഴ്‌സ് അസോസിയേഷനും ആവശ്യപ്പെടുന്നത്.
ശരാശരി കാര്‍ ടാങ്ക് നിറയ്ക്കാന്‍ 90 പൗണ്ട് വരെ വേണ്ടിവരുന്ന അവസ്ഥയിലേക്കും സ്ഥിതി മാറി. ചില ഭാഗങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 2 പൗണ്ട് വരെ ഈടാക്കുകയാണ്. രക്ഷിതാക്കള്‍ ഹോം സ്‌കൂളിംഗ്പോലും ആലോചിക്കുന്നുവെന്ന് എംപിമാര്‍ പറയുന്നു.
അതിനിടെ കൂട്ട വധശിക്ഷ നടപ്പിലാക്കിയതിന് പിന്നാലെ എണ്ണക്കച്ചവടത്തിനായി സൗദി അറേബ്യ സന്ദര്‍ശിച്ച ജോണ്‍സനെതിരെ വിമര്‍ശനം ശക്തമാകുന്നു. ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരുമടക്കമുള്ളവരാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു 81 പേരുടെ വധശിക്ഷ സൗദി അറേബ്യ ഒറ്റയടിക്ക് നടപ്പിലാക്കിയത്.
ടോം ജോസ് തടിയംപാട്
1950 നു ശേഷം നടന്നിട്ടുള്ള കുടിയേറ്റ സമൂഹങ്ങൾക്ക് മറക്കാൻ കഴിയുന്ന ഒന്നല്ല JEEP എന്ന ഈ നാലക്ഷരം . ഭക്ഷണ സാധനങ്ങൾ നാട്ടിൽനിന്നും കൊണ്ടുവരാനും രോഗികളെ ആശുപത്രിയിൽ എത്തിക്കാനും ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാനും ഉൾപ്പെടെ ചെളികൊണ്ടു താഴ്ന്നുപോകുന്ന റോഡിലൂടെ കുടിയറ്റക്കാരുടെ സകലമാന സഹായത്തിനു൦ ഉണ്ടായിരുന്നത് ജീപ്പ് എന്ന ഈ ചെറിയ വാഹനം മാത്രമായിരുന്നു..
ഇന്ന് ടാർ റോഡുകൾ എല്ലായിടത്തും എത്തിയപ്പോൾ ബസുകളും കറുകളൂം ജീപ്പിന്റെ സ്ഥാനം ഏറ്റെടുത്തുവെങ്കിലും അതിജീവന കാലഘട്ടത്തിൽ കൂടെ നിന്നവൻ എന്ന ഖ്യാതി ഇപ്പോഴും ജീപ്പിനു തന്നെയാണ് . ഒരു കാലഘട്ടത്തിൽ ഹൈറേയിഞ്ചു മേഖലയിൽ ജീപ്പുള്ളവർ വലിയ ഭൂവുടമകൾ ആയിരുന്നു എന്നാൽ കാലം മാറിയപ്പോൾ സാധാരണക്കാർക്കും വാങ്ങാവുന്ന വാഹനമായി ജീപ്പ് മാറി .
കഴിഞ്ഞ ദിവസം ചെസ്റ്റർ വിമാന താവളത്തിനടുത്തു പഴയ മിലിട്ടറി വിമാനങ്ങൾ സൂക്ഷിച്ചിരുന്ന മ്യൂസിയം കാണാൻ അവസരം കിട്ടി അവിടെ സൂക്ഷിച്ചിരിക്കുന്ന രണ്ടാം ലോകയുദ്ധത്തിൽ ഉപയോഗിച്ച മിലിട്ടറി എയർ ക്രഫ്റ്റുകളും ബോംബുകളും കണ്ടു നടക്കുന്നതിനിടയിൽ ഒരു വില്ലിസ് ജീപ്പ് കാണുവാൻ ഇടയായി രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് മിലിട്ടറി ഉപയോഗിച്ച ജീപ്പ് ആയിരുന്നു അത് ,അവിടെനിന്നും ജീപ്പിന്റെ ചരിതം അന്വേഷിച്ചു പോയി .
യൂറോപ്പ് രണ്ടാം ലോകയുദ്ധത്തിൽ ആയിരുന്ന സമയത്തു യുദ്ധം മുന്നിൽ കണ്ടുകൊണ്ടു സൈനികരെയും ആയുധവും വഹിച്ചുകൊണ്ടു മലപ്രദേശത്തും കാട്ടിലും സഞ്ചരിക്കാൻ കഴിയുന്ന ഒരു ചെറു വാഹനം സൃഷ്ടിക്കുന്നതിനുള്ള അമേരിക്കൻ മിലട്ടറിയുടെ ചിന്തയുടെ ഭാഗമായിട്ടാണ് ജീപ്പ് കണ്ടുപിടിക്കുന്നത് . 1908 ൽ സ്ഥാപിതമായ ജോൺ വില്ലിസ് കമ്പനിയാണ് ജീപ്പ് കണ്ടുപിടിച്ചു അമേരിക്കൻ മിലട്ടറിക്കു നൽകിയത്

നിരവധി വ്യാഖ്യാനങ്ങൾക്ക് വിധേയമായ സങ്കീർണ്ണമായ ഒരു കഥയാണ് ജീപ്പിന്റെ ജനനം. എന്നാൽ 1941 ജൂലൈ 16-ന് ഓഹിയോയിലെ ടോളിഡോയിലെ വില്ലിസ്-ഓവർലാൻഡ് മോട്ടോർ കമ്പനിക്ക് അമേരിക്കൻ സൈന്യത്തിന് ഉപയോഗിക്കുന്നതിനായി ഒരു വാഹനം നിർമ്മിക്കാനുള്ള ആദ്യ കരാർ ലഭിച്ചു. ഫോർഡ് ഉൾപ്പെടെ മറ്റു രണ്ടുകമ്പനികൾ കൂടി കരാറിനു മൽസരിച്ചെങ്കിലും വില്ലിസ് കമ്പനി നിർമ്മിച്ചു പ്രദർശിപ്പിച്ച ജീപ്പിന്റെ എൻജിൻ( go devil engine )കൂടുതൽ ശക്തമായിരുന്നതുകൊണ്ടാണ് അവർക്കു കോൺട്രാക്ട് ലഭിച്ചത് .. ജീപ്പ് നിർമ്മിക്കാൻ സഹായിച്ചത് ടെൽമീർ ബാർഹൈ റൂസ് എന്ന എഞ്ചിനീയർ ആയിരുന്നു.
ജീപ്പിന്റെ ആദ്യകാല ചരിത്രം ഐതിഹാസികമാണ്. രണ്ടാം ലോകമഹായുദ്ധസമയത്ത് സഖ്യ കക്ഷികളെ വിജയിക്കാൻ സഹായിക്കുന്നതിൽ ജീപ്പിന്റെ പങ്ക് അനിഷേധ്യമാണ്. 1941 ഡിസംബർ മാസം ജപ്പാൻ നടത്തിയ പോൾ ഹാർബർ ആക്രമണത്തെ തുടർന്നു രണ്ടാം ലോകയുദ്ധത്തിൽ പ്രവേശിച്ച അമേരിക്ക അവർ ആദ്യ൦ നിർമിച്ച 8598 ജീപ്പുകളിൽ കുറെയെണ്ണം സഖ്യ കക്ഷികളായ ബ്രിട്ടൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവർക്ക് നൽകിയിരുന്നു.

യുദ്ധക്കളത്തിൽ, ജീപ്പ് വേഗതയേറിയതും കടുപ്പമുള്ളതുമായിരുന്നു. ഇതിന് ഏത് ഭൂപ്രദേശവും കിഴടക്കാൻ കഴിയും, എവിടെയെങ്കിലും കുടുങ്ങിപ്പോയാൽ , സൈനികർക്ക് സ്വതന്ത്രമാക്കാൻ കഴിയുന്നത്ര ഭാരം കുറഞ്ഞതായിരുന്നു. . വേഗത്തിൽ വിന്യസിക്കാൻ കഴിയുന്ന ടാങ്ക് വിരുദ്ധ ആയുധങ്ങൾ ഏതു മലമുകളിലും എത്തിക്കാനും , കാലാൾപ്പടയോട് പോരാടുന്നതിന് ഒരു മെഷീൻ ഗൺ ഘടിപ്പിക്കാനും ഇതിന് കഴിയും.

യുദ്ധഭൂമിയിൽ ആംബുലൻസായി ജീപ്പ് പ്രവർത്തിച്ചു. അത് നദികളിലൂടെയും തടാകങ്ങളിലൂടെയും സഞ്ചരിച്ചു, ഫ്രാൻസിൽ നടന്ന ഏറ്റവും ശക്തമായ ഡി-ഡേ യുദ്ധത്തിൽ വലിയ പങ്കാണ് ജീപ്പ് വഹിച്ചത് , സഖ്യകക്ഷികളെ ബെർലിനിലേക്കും ,ഗ്വാഡൽക്കനലിലേക്കും, ഇവോ ജിമയിലേക്കും, ഒടുവിൽ പരാജയപ്പെടുത്തിയ ജപ്പാന്റെ പ്രധാന കരകളിലേക്കും ജീപ്പ് എത്തിച്ചു . ഈ വാഹത്തിനു ജീപ്പ് എന്ന് പേരുകിട്ടാൻ കാരണം ജനറൽ പർപ്പസിന് ഉപയോഗിക്കുന്ന വാഹനം എന്നനിലയിൽ G P എന്ന ചുരുക്കപ്പേരിൽ നിന്നാണ് ജീപ്പ് ഉണ്ടായതു എന്നാണ് അനുമാനിക്കുന്നത് .
യുദ്ധാന്തര കാലഘട്ടത്തിൽ മിലിട്ടറി ഉപയോഗിച്ച ജീപ്പുകൾ 400 മുതൽ 600 പൗണ്ടുകൾക്കു ആളുകൾക്ക് വിറ്റു അങ്ങനെ സാധാരക്കാരുടെ കൈകളിൽ ജീപ്പ് എത്തി പിന്നീട് ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും ജീപ്പ് ഉൽപ്പാദിപ്പിക്കുന്ന കമ്പനികൾ നിലവിൽ വന്നു കാലക്രമേണ ജീപ്പിന്റെ രൂപങ്ങളും ഭാവങ്ങളും മാറി മാറി വന്നു അങ്ങനെ കാലത്തേ അതിജീവിച്ചു ജീപ്പ് അതിന്റെ ജൈത്രയാത്ര ഇന്നും തുടരുന്നു .
സ്കോട്ട്ലൻഡ് : കറുത്ത വർഗ്ഗക്കാരിയായ സ്കൂൾ വിദ്യാർഥിനിയുടെ തുണിയുരിഞ്ഞ് പരിശോധന നടത്തിയ പോലീസ് നടപടിക്കെതിരെ രൂക്ഷവിമർശനം. പെൺകുട്ടിയുടെ കൈവശം കഞ്ചാവുണ്ടെന്ന സംശയത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പെൺകുട്ടിയുടെ ആർത്തവസമയത്ത് പോലീസ് നടത്തിയ പരിശോധന ന്യായീകരിക്കാൻ കഴിയാത്തതാണെന് സേഫ്ഗാർഡിംഗ് റിപ്പോർട്ട് പറയുന്നു. പരിശോധന നേരിടേണ്ടി വന്ന കുട്ടി മാനസികമായി തകർന്ന അവസ്ഥയിലാണ്. പോലീസ്, സന്തോഷവതിയായ പെൺകുട്ടിയെ ഭീരുവാക്കിതീർത്ത് ഏകാന്തതയിലേക്ക് തള്ളിവിട്ടെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.

പെൺകുട്ടിയുടെ കയ്യിൽ മയക്കുമരുന്ന് ഉണ്ടെന്ന സംശയിച്ച അധ്യാപകർ പോലീസിനെ വിളിക്കുകയായിരുന്നു. രണ്ട് വനിതാ ഉദ്യോഗസ്ഥർ വിദ്യാർഥിയെ മെഡിക്കൽ റൂമിലേക്ക് കൊണ്ടുപോയി വസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തി. ആർത്തവമാണെന്ന് അറിഞ്ഞിട്ടും സാനിറ്ററി ടവൽ അഴിക്കാൻ ആവശ്യപ്പെട്ടു. പിന്നീട്, പരിശോധനയിൽ യാതൊന്നും ലഭിക്കാത്തതിനാൽ പെൺകുട്ടിയെ വീട്ടിലേക്ക് പറഞ്ഞയച്ചു. ഇതൊരു വംശീയ അതിക്രമം ആണെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. “അവൾ കറുത്തവളല്ലായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു.” അവർ പറഞ്ഞു.
2020 അവസാനമാണ് ഇത് നടന്നതെന്ന് ലോക്കൽ ചൈൽഡ് സേഫ്ഗാർഡിംഗ് പ്രാക്ടീസ് റിവ്യൂവിൽ പറയുന്നു. സംഭവം വിവാദമായതോടെ ക്ഷമാപണവുമായി സ്കോട്ട്ലൻഡ് യാർഡ് രംഗത്തെത്തി. പരിശോധന ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്ന് അവർ സമ്മതിച്ചു.
ഞെട്ടിപ്പിക്കുന്നതും അസ്വസ്ഥമാക്കുന്നതുമായ കേസാണിതെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ ഇന്നലെ വ്യക്തമാക്കി. ‘ഈ റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ ഞാൻ അങ്ങേയറ്റം ആശങ്കാകുലനാണ്- ഒരു കുട്ടിക്കും ഇത്തരമൊരു സാഹചര്യം നേരിടേണ്ടിവരരുത്.’ അദ്ദേഹം അറിയിച്ചു.
വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്‌ജെയെ യു.എസിലേക്ക് കൈമാറാനുള്ള ബ്രിട്ടീഷ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അനുമതിയില്ല. ചാരവൃത്തിക്കേസിലെ വിചാരണയ്ക്ക് വേണ്ടിയാണ് അസാഞ്‌ജെയെ അമേരിക്കയ്ക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതി അനുവദിച്ചത്.അദ്ദേഹത്തെ വിട്ടുനല്‍കാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിതമാകുമെന്നാണ് സൂചന.
യു.എസിന് കൈമാറുന്നതിനെതിരെ ബ്രിട്ടീഷ് സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാനുള്ള അസാഞ്‌ജെയുടെ അപേക്ഷ കോടതി തള്ളുകയായിരുന്നു.
കൈമാറ്റം ഒഴിവാക്കാനുള്ള അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ക്ക് കനത്ത പ്രഹരമായി ഈ തീരുമാനം. യു.എസിന്റെ കൈമാറല്‍ അഭ്യര്‍ത്ഥന വിലയിരുത്തിയ ജില്ലാ ജഡ്ജി വനേസ ബറൈറ്റ്സര്‍ ആയിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്.അസാഞ്‌ജെയെ ബ്രിട്ടനില്‍ നിന്നു വിട്ടു കിട്ടാന്‍ അമേരിക്ക നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ വിചാരണ നേരിടുന്നതില്‍ നിന്നും ഒഴിവാകാനുള്ള എല്ലാ തന്ത്രങ്ങളും തുടര്‍ന്നുപോന്നു അസാഞ്‌ജെ.
യു.എസിന്റെ മിലിറ്ററി ഡാറ്റാബേസുകള്‍ ഹാക്ക് ചെയ്ത് സെന്‍സിറ്റീവായ വിവരങ്ങള്‍ കൈക്കലാക്കാന്‍ ഗൂഢാലോചന നടത്തി എന്നാണ് അസാഞ്‌ജെക്കെതിരെ യു.എസില്‍ നിലവിലുള്ള കേസ്. 2010 ലും 2011 ലും ഇറാഖിലും അഫ്ഗാനിസ്ഥാനിലും യുഎസ് നടത്തിയ വിവിധ സൈനിക നീക്കങ്ങളുടെ രേഖകള്‍ വിക്കിലീക്‌സ് പുറത്തുവിട്ടിരുന്നു. അഫ്ഗാനിസ്ഥാനിലും ഇറാഖിലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത യുഎസ് സൈനിക നടപടികളില്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങളായിരുന്നു വിക്കിലീക്സ് പുറത്തുവിട്ടത്.
യുകെയിലെ അറിയപ്പെടുന്ന എഴുത്തുകാരനും നടനും സംവിധായകനുമായ ജെപിയുടെ (ജോജി പോൾ, ഹെമൽ ഹെംപ്സ്റ്റഡ് ) രണ്ടാമത്തെ ചെറുകഥാസമാഹാരമായ “നിങ്ങളെന്നെ കരിസ്മാറ്റിക്കാക്കി” എന്ന പുസ്തകം പുറത്തിറങ്ങി.
മനോഹരങ്ങളായ ഇരുപത്തിനാല് ചെറുകഥകളടങ്ങിയ ഈ പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത, യുകെയിലെത്തന്നെ ഏറ്റവും അനുഗ്രഹീതനായ ചിത്രകാരൻ, റോയ് സി ജെ വരച്ച അതിസുന്ദരങ്ങളായ ചിത്രങ്ങളാണ്.
ജെ പിയുടെയും റോയ് സി ജെയുടെയും രചനാപാഠവങ്ങൾ സംയോജിപ്പിച്ച ഈ പുസ്തകം വായനക്കാർക്ക് നല്ലൊരു മുതൽക്കൂട്ടാകും എന്ന് നിസ്സംശയം പറയാം.

ജെ പി യുടെ ആദ്യ പുസ്തകമായ “മാൻഷനിലെ യക്ഷികൾ” യുകെയിലിന്നും ലഭ്യമാണ്. ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് തർജ്ജമ പ്രസിദ്ധീകരണത്തിന് തയ്യാറായിക്കൊണ്ടിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ജെപി (07877 264255).

ജോജി പോൾ

റഷ്യന് ശതകോടീശ്വരനും ചെല്‍സി ഫുട്ബോള്‍ ക്ലബ്ബിന്റെ ഉടമയുമായ റോമാൻ അബ്രമോവിച്ചിന്റെ സ്വത്തുക്കൾ ബ്രിട്ടൻ മരവിപ്പിച്ചു. അബ്രമോവിച്ച് ഉൾപ്പെടെയുള്ള ഏഴു റഷ്യൻ കോടീശ്വരൻമാരുടെ സ്വത്തുക്കളാണ് ബ്രിട്ടൻ മരവിപ്പിച്ചത്. ഇഗോര്‍ സെച്ചിന്, ഒലെഗ് ഡെറിപാസ്ക, ആന്‍ഡ്രെ കോസ്റ്റിന്, അലെക്സി മില്ലര്‍, നികോളായി ടോക്കറേവ്, ദിമിത്രി ലെബെഡേവ് എന്നീ കോടീശ്വരന്മാരാണ് നടപടി നേരിട്ടത്.
റഷ്യക്കു മേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി പുട്ടിനുമായി അടുത്ത ബന്ധമുള്ള ആളുകൾക്കെതിരെ നടപടി സ്വീകരിക്കുന്ന ആദ്യത്തെ രാജ്യമാണ് ബ്രിട്ടൻ. ബ്രിട്ടനിലുള്ള അബ്രമോവിച്ചിന്റെ സ്വത്തുക്കൾ എല്ലാം മരവിപ്പിക്കപ്പെടും. ബ്രിട്ടീഷ് പൗരന്മാരുമായി പണമിടപാടുകൾ നടത്താൻ കഴിയില്ല. ബ്രിട്ടനിലേക്ക് അബ്രമോവിച്ചിന് പ്രവേശിക്കാൻ കഴിയില്ലെന്നതും ശിക്ഷാനടപടിയിൽ ഉൾപ്പെടുന്നു.
ഇതോടെ ചെൽസിയെ വിൽക്കാനുള്ള അബ്രമോവിച്ചിന്റെ നീക്കത്തിനും തിരിച്ചടി നേരിട്ടു. 2003ൽ ഏകദേശം 1500 കോടി രൂപയ്ക്കാണ് ചെൽസിയെ അബ്രമോവിച്ച് സ്വന്തമാക്കിയത്. ചെല്‍സിയുടെ ലൈസന്‍സ് റദ്ദാക്കിയിട്ടില്ലെങ്കിലും ടീം നിരീക്ഷണത്തിലായിരിക്കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിലക്ക് മുന്നില്‍ കണ്ട് ചെല്‍സിയുടെ നടത്തിപ്പ് അവകാശം അബ്രമോവിച്ച് കഴിഞ്ഞ മാസം ക്ലബിന്റെ ചാരിറ്റബിൾ ഫൗണ്ടേഷന് കൈമാറിയിരുന്നു. ചെല്‍സി വില്ക്കാന് തയാറാണെന്നും ക്ലബ്ബ് വിറ്റു കിട്ടുന്ന തുക യുദ്ധക്കെടുതി അനുഭവിക്കുന്ന യുക്രെയ്ന് നല്‍കുമെന്നും അബ്രമോവിച്ച് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുകെയിൽ ദുരന്തമായി വീശിയടിച്ച യൂനിസ് കൊടുങ്കാറ്റ്, ഒരു മലയാളി യുവാവിന്റെയും ജീവൻ അപഹരിച്ചാണ് മടങ്ങിയെതെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. കപ്പൽ ജീവനക്കാരനായ എറണാകുളം സ്വദേശി നിഖിൽ അലക്സ് (32) ആണ് മരണപ്പെട്ടത്. കപ്പല്‍ വലിച്ചു കെട്ടിയ കയര്‍ പൊട്ടി വീണാണ് അപകടം. ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലുകളില്‍ ഒന്നായ എവര്‍ ഗ്രേഡ് കപ്പല്‍ യുകെയില്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് നങ്കൂരമിട്ട വേളയിലാണ് അതിദാരുണ സംഭവം ഉണ്ടായത്.
ശക്തമായ കൊടുങ്കാറ്റിനെ തുടർന്ന് ഫെബ്രുവരി 18നാണ് എവര്‍ ഗ്രേഡ് ഫെലിക്‌സിസ്റ്റോവ് പോര്‍ട്ടില്‍ നങ്കൂരമിട്ടത്. അന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം ഉണ്ടായത്. വടം പൊട്ടിവീണ് തലയ്ക്കു മാരകമായി പരിക്കേറ്റ നിഖില്‍ അലക്‌സിനെ ഉടന്‍ എയര്‍ ലിഫ്റ്റ് ചെയ്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജപ്പാനിലെ സണ്‍ ലൈന്‍ കമ്പനിയുടെ ഉടമസ്ഥതതയില്‍ ഉള്ളതാണ് ഈ ചരക്കു കപ്പല്‍. അപകടമുണ്ടായ സാഹചര്യത്തെക്കുറിച്ച് കപ്പല്‍ കമ്പനി അധികൃതര്‍ അന്വേഷണം നടത്തുന്നുണ്ട്. കപ്പൽ, കടൽ വിശേഷങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന ആളായിരുന്നു നിഖിൽ. കടലിലെ മഞ്ഞുപാളിയില്‍ നടക്കുന്നത് ഉള്‍പ്പെടെയുള്ള സാഹസിക ചിത്രങ്ങൾ നിഖിൽ പങ്കുവെച്ചിട്ടുണ്ട്.
നിഖിലിന്റെ മരണത്തിൽ മലയാളംയുകെ ന്യൂസിൻെറ അനുശോചനം രേഖപ്പെടുത്തുന്നു.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
നീണ്ട ഒരു കൊറോണ ഇടവേളയ്ക്ക് ശേഷം സൗത്തെന്റിലെ സ്ത്രീകൾ സൗത്ത് എൻഡ് മലയാളി അസോസിയേഷൻ സംഘ ടിപ്പിച്ച പരിപാടിയിൽ ആട്ടവും പാട്ടും അന്താക്ഷരിയുമായി ഒത്തു കൂടി സന്തോഷം പങ്കിട്ടു ….
ഞങ്ങൾക്കെല്ലാം ഇന്ന് പൂമുഖ വാതിക്കൽ സ്നേഹം വിടർത്താൻ സമയമില്ല ….
കാരണം ഇന്ന് കുടുംബത്തിലെ ദുഃഖത്തിന്റെ മുള്ളുകൾ എടുത്തു കളയാൻ ഞങ്ങളും കൂടി അധ്വാനിക്കേണ്ടതുണ്ട് …
എങ്കിലും കാര്യത്തിൽ മന്ത്രിയും കർമത്തിൽ ദാസിയും രൂപത്തിൽ കഴിയാവുന്നത്ര ലക്ഷ്മിയും അകാൻ ശ്രമിക്കുന്നവരാണ് ഞങ്ങൾ …
ഈ ലക്ഷ്മി ഭാവം പൂർണമായി കളയാതിരിക്കാൻ ഞങൾ ഞങ്ങളെത്തന്നെ ബൂസ്റ്റപ്പ് ചെയ്യാൻ ഇടയ്ക്കിടെ ഈ കണ്ടുമുട്ടലുകൾ കളികൾ ചിരികൾ എല്ലാം ആവശ്യമാണ് ….

പെണ്ണെന്നും അപലകളാണ് എലകളാണ് ഇരകളാണ് എന്നൊക്കെ ആരോ പറഞ്ഞ പഴമൊഴിയിൽ പലവട്ടം തട്ടിവീണിട്ടുള്ളവരാണ് ഞങ്ങൾ പെണ്ണുങ്ങൾ . അതെ അത്രമാത്രം മൂർച്ചയുണ്ടായിരുന്നു ആ വാക്കുകൾക്ക് .
എന്നാൽ കുറച്ചു വൈകിയാണെങ്കിലും ഞങ്ങളാ പഴങ്കഥകളൊക്കെ ശുദ്ധ നുണയാണെന്ന് മനസിലാക്കി . ഞങ്ങളെ ഞങ്ങൾ തന്നെ പലതരത്തിൽ അണിയിച്ചൊരുക്കി മുന്നേറുന്നു.
ഒരു സ്ത്രീ മനുഷ്യവർഗ്ഗത്തിന്റെ പുഷ്പം പോലെയാണ്. വേരില്ലാതെ ചെടിയില്ല, പക്ഷേ പൂവില്ലാതെ ജീവിതത്തിൽ നിലനിൽപ്പില്ല .
അതെ ആ പുഷ്പം ഓരോ കുടുംബത്തിലും അനിവാര്യമാണ് . എന്നാൽ ഇക്കാലത്ത്, സ്ത്രീകൾ പുരുഷന്മാരെപ്പോലെയാകാൻ തീവ്രമായി ശ്രമിക്കുന്നു, കാരണം പുരുഷനെപ്പോലെയായാൽ പൂർണതയായി എന്നവൾ വിശ്വസിക്കുന്നു . ഉടുവസ്ത്രം വികൃതമാക്കുന്നതിലും പുരുഷനെപ്പോലെ സംസാരിക്കുന്നതിലുമൊക്കെ അവൾ തൃപ്തി കണ്ടെത്തുന്നു . എന്നാൽ സ്ത്രീ ജീവിതം മനോഹരമാകണമെങ്കിൽ, ഒരു സ്ത്രീ സമൂഹത്തിൽ അവളുടെ ശരിയായ സ്ഥാനം കണ്ടെത്തണം. അവൾ അവളായി തന്നെ നിന്ന് പ്രശോഭിക്കണം.

അതിനായി ജീവിതത്തിന്റെ സ്‌ത്രൈണ വശങ്ങളായ സംഗീതം, കല, സൗന്ദര്യശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവ അടങ്ങിയ ഒരു സ്ത്രീ സമൂഹത്തെ നാം സൃഷ്ടിക്കേണ്ടതുണ്ട്.
പണ്ടുള്ളവർ അവളുടെ സുരക്ഷയ്ക്കായി അവളെ വീട്ടിൽ തന്നെ ഒതുക്കിനിർത്താൻ തുടങ്ങി. സുരക്ഷയ്‌ക്കായി ചെയ്‌തത് പിന്നീടൊരു സാധാരണ സമ്പ്രദായമായി മാറി. ആ സമ്പ്രദായം പാടെ മാറ്റാൻ ഇന്ന് കാലം അതിക്രമിച്ചിരിക്കുന്നു . കാരണം സമൂഹത്തിൽ പുരുഷനും സ്ത്രീയും തുല്യ അനുപാതത്തിൽ ഉണ്ടായിരിക്കുക എന്നത് വളരെ പ്രധാനമാണ്. പൂക്കാൻ കഴിയാത്ത ഒരു വേരോ ചെടിയോ സ്വാഭാവികമായും വിഷാദാവസ്ഥയിലാകുന്നു. സ്ത്രീ അവളിലെ ആത്മാവടങ്ങിയ സ്ത്രൈണത പ്രകടിപ്പിക്കുന്നില്ലെങ്കിൽ, അത് തികച്ചും ഒരു സമൂഹത്തിനെ പ്രത്യേകിച്ച് പുരുഷനെ വിഷാദത്തിലേക്ക് നയിക്കാൻ കാരണമാകും .

If the feminine does not find expression, it will lead to depression. An absolutely masculine mind becomes dark, morbid, and depressed. This is what you see in the world today, particularly in the West.
ഉയർന്നതോതിലുള്ള വിവാഹ ബന്ധ വേർപിരിയലുകളും, സ്വാതന്ത്രത്തിനു വേണ്ടിയുള്ള ഒച്ചകളുമൊക്കെ പലതരത്തിൽ പാശ്ചാത്യ രാജ്യങ്ങളിൽ കൊട്ടി ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും അവിടെ
മനുഷ്യ മനസ്സ് പലതരത്തിൽ ഇരുണ്ടതും രോഗാതുരവും വിഷാദവുമാണ് എന്നതിന് നമുക്ക് പലർക്കും അറിയാത്ത നല്ല വ്യക്തമായ തെളിവുകൾ ഉണ്ട് . ഇന്ന് കൂടുതൽ ആണുങ്ങളും സ്വയംവർഗ രതിയിലേക്കും chemsex ലേക്കുമൊക്കെ പോകാനുള്ള പ്രധാന കാരണവും ഇവിടെ പെണ്ണുങ്ങളുടെ സ്ത്രൈണസൗന്ദര്യം നഷ്ടപ്പെടുത്തി എന്നത് തന്നെയാണ് .

സ്ത്രീകൾക്കായി മാറ്റിവയ്ക്കപ്പെട്ട ഈ ദിവസത്തിൽ എനിക്കൊന്നേ പറയാനുള്ളു, നിങ്ങളുടെ പെരുമാറ്റങ്ങളിലൂടെ, നടപ്പിലൂടെ നിങ്ങൾ നിങ്ങളിലെ സ്ത്രൈണ ഭാവം നഷ്ടപെടുത്തിയിട്ടുണ്ടെങ്കിൽ പുറമെ നമുക്ക് എല്ലാം തികഞ്ഞതായി തോന്നും പക്ഷേ അത് നമ്മളിൽ ശരിയായി പ്രവർത്തിക്കില്ല. അതിനാൽ നിങ്ങളിലെ സ്ത്രണതയെ നിലനിർത്തിക്കൊണ്ടു തന്നെ നമുക്ക് നമ്മുടെ സ്വാതന്ത്രത്തിനായി അവകാശങ്ങൾക്കായി വിദ്യാഭ്യാസത്തിനായി സാമ്പത്തിക ഭദ്രതയ്ക്കായി പൊരുതാം, നേടിയെടുക്കാം. അതിനാൽ നിങ്ങളിലെ സ്ത്രീത്വം ഒരു പുഷ്പം ഒരു ചെടിക്ക് അലങ്കാരമേകുന്നതുപോലെ നമ്മുടെ കുടുംബത്തിന്റെ നല്ലൊരു പൂക്കാലത്തിനായി നമ്മൾ സ്ത്രീകൾക്കത് തല്ലിക്കൊഴിക്കാതെ കാത്തു സൂക്ഷിക്കാം ….
സ്റ്റാഫോർഡ്/ സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റിനടുത്തുള്ള സ്റ്റാഫ്‌ഫോർഡ് മലയാളികൾക്ക് ഇന്ന് വരെ ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായിട്ടില്ല. ഇന്ന് രാവിലെ പത്തരയോടെ സ്റ്റോക്ക് ഓൺ ട്രെന്റ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിൽ ഇരുന്ന ബിജു സ്റ്റീഫെൻറെ (47) മരണവാർത്ത. കാരണം ഇന്ന് ഇവർ യുകെയിൽ എത്തിയിട്ട് ഒരു മാസം പൂർത്തിയായപ്പോൾ ഒരായിരം പ്രതീക്ഷകളുമായി യുകെയിൽ എത്തിയ കുടുംബത്തിന്റെ നാഥൻ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. ഇവരുടെ ജീവിതത്തിലെ പ്രതിസന്ധികളുടെ കണ്ണീർ കഥകൾ യുകെയിലെ ഒരു മലയാളിക്കും അനുഭവിക്കേണ്ടിവന്നിട്ടല്ല എന്ന് മലയാളം യുകെ ഉറപ്പിച്ചു പറയുന്നു.
ഭാര്യ ബിനു, ഒരാൺകുട്ടിയും പെൺകുട്ടിയും അടങ്ങുന്ന സാധാരണ കുടുംബം. ഫ്രബ്രുവരി ഏഴാം തിയതിയാണ് ഇവർ യുകെയിൽ എത്തിയത്. മുൻ സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി കരുണയില്ലാതെ ഇവരുടെ കയ്യിൽ നിന്നും വാങ്ങിയത് 15 ലക്ഷം രൂപ. വിമാനക്കൂലി, വാടക വീട് മറ്റ് ചെലവുകൾ എല്ലാം കൂടി ഏകദേശം 20 ലക്ഷം മുടക്കി സ്റ്റാഫോഡിൽ എത്തി.
കോവിഡ് മാനദണ്ഡങ്ങൾ നിലനിക്കെയാണ് നാട്ടിൽ നിന്നും യുകെക്ക് വിമാനം കയറുന്നത്. കോവിഡ് ടെസ്റ്റ് നടത്തി ഫലം നെഗറ്റീവ്. മുൻ കഷ്ടകാലങ്ങൾ മാറി എന്ന് വിചാരിച്ചു ഇരിക്കെ യുകെയിൽ ഇറങ്ങി ഇവിടുത്തെ കോവിഡ് നിയമം അനുസരിച്ചുള്ള കോവിഡ് ടെസ്റ്റ് വീണ്ടും. കരിനിഴൽ വീഴ്ത്തി ബിജുവിനും മൂത്ത ആൺകുട്ടിക്കും കൊറോണ ടെസ്റ്റ് പോസിറ്റീവ്. വാക്‌സിൻ എല്ലാം എടുത്തിരുന്നു എങ്കിലും കൊറോണ പിടിപെട്ടു. കോവിഡ് പിടിപെട്ടതോടെ ഭാര്യയായ ബിനു കുര്യന് ജോലിയിൽ ചേരുന്നതിനു കാലതാമസം ഉണ്ടാവുകയായിരുന്നു. എന്തായാലും രണ്ടാഴ്ച എടുത്തു കോവിഡ് മുകതമാകുവാൻ. തുടന്ന് ഭാര്യ കഴിഞ്ഞ ആഴ്ച്ച നഴ്സിംഗ് ഹോമിൽ ജോലിക്ക് കയറി.
25 തിയതി വെള്ളിയാഴ്ച്ച ബിനുവിന് ചെറിയ ഒരു ശ്വാസം മുട്ടൽ അനുഭവപ്പെടുകയും എന്ത് ചെയ്യണമെന്ന് അറിയാതെ വാടക വീട് കണ്ടെത്താൻ സഹായിച്ച സുഹൃത്തിനെ വിളിച്ചു. കാരണം മറ്റാരെയും അധികം പരിചയമില്ല. പെട്ടെന്ന് തന്നെ ആംബുലൻസ് വിളിക്കാൻ നിർദ്ദേശിച്ച കൂട്ടുകാരന്റെ വാക്കുകൾ അനുസരിക്കുകയും ആംബുലൻസ് പെട്ടെന്ന് തന്നെ എത്തുകയും ചെയ്‌തു. തുടർ പരിശോധനകളിൽ ശ്വാസം മുട്ടൽ കുറയുകയും ഉണ്ടായി. എന്നിരുന്നാലും ആംബുലൻസ് ടീം നടത്തിയ ഇ സി ജി ടെസ്റ്റ് വേരിയേഷൻ കാണിച്ചതോടെ സ്റ്റാഫോർഡ് ആശുപത്രിയിൽനിന്നും തുടർ ചെക്കപ്പിനായി സ്റ്റോക്ക് റോയൽ ആശയുപത്രിയിലേക്ക് അപ്പോൾത്തന്നെ മാറ്റുകയായിരുന്നു.
എക്കോ ചെയ്‌തെങ്കിലും കാരണങ്ങൾ അവ്യക്തമായതോടെ എം ആർ ഐ പരിശോധനയിൽ ഹാർട്ട് ബ്ലോക്ക് ഉണ്ടെന്ന് തിരിച്ചറിഞ്ഞ ഡോക്ടർമ്മാർ ഓപ്പറേഷൻ വേണ്ടിവരുമെന്ന് ബിജുവിനെ അറിയിക്കുകയായിരുന്നു. തീരുമാനം പിന്നീട് അറിയിച്ചാൽ മതി എന്നും ആശുപത്രി അധികൃതർ ബിജുവിനെ ധരിപ്പിച്ചു. ഇതറിഞ്ഞ ബിജു വളരെയധികം അസ്വസ്ഥനായിരുന്നു. കാരണം ഷുഗറിന്റെ പ്രശ്ങ്ങൾ തന്നെയാണ് ബിജുവിനെ അസ്വസ്ഥനാക്കിയത്. ഇവിടുത്തെ രീതികളെക്കുറിച്ച് വലിയ അറിവില്ലാതിരുന്ന ബിജു കൂട്ടുകാരോട് കാര്യങ്ങൾ തിരക്കുകയും വേണമെങ്കിൽ ഓപ്പറേഷൻ നടത്താൻ പേടിക്കേണ്ട ആവശ്യമില്ല എന്ന് കൂട്ടുകാർ അറിയിക്കുകയും ചെയ്തു.
ആശുപത്രി നിരീക്ഷണത്തിൽ ഇരുന്ന ബിജുവിന് ഇന്ന് രാവിലെ കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കാരണം ബിജുവിനെ സന്ദർശിക്കുവാൻ വിലക്കുകൾ ഉണ്ടായിരുന്നു. കാരണം ബിജുവിന്റെ ആരോഗ്യ നില ഗുരുതരമല്ലായിരുന്നു. ഈ പത്തുദിവസത്തിൽ ഒരു ദിവസം മാത്രമാണ് അനുവിന് ഭർത്താവിനെ കാണാൻ സാധിച്ചത്. ഇന്ന് ജോലിയിൽ ആയിരുന്ന ഭാര്യ ബിനുവിനെ മൂന്നരയോടെ ജോലിസ്ഥലത്തെത്തി സുഹൃത്ത് കൂട്ടിക്കൊണ്ടു ആശുപത്രിൽ എത്തിച്ചത് മരണവിവരം അറിയിക്കാതെയാണ്. കാരണം മരണം അറിയിക്കാനുള്ള വാക്കുകൾ പേടികൊണ്ട് പുറത്തേക്ക് വന്നില്ല എന്നത് തന്നെ ബിജുവിന്റെ മരണത്തിലെ ഷോക്ക് എത്രയധികമെന്ന് വിവരിക്കേണ്ടതില്ല.
യുകെയിൽ എത്തി ഒരുമാസം പൂർത്തിയപ്പോൾ ഈ മലയാളി കുടുംബം കടന്നു പോകുന്നത് വിവരണത്തിന് അതീതമായ വേദനകളിലൂടെ…. കാരണം ഇതിനു മുൻപ് 2010 ൽ സ്റ്റുഡന്റ് വിസയിൽ ബിനു യുകെയിൽ എത്തിയെങ്കിലും വർക്ക് പെർമിറ്റ് ലഭിക്കാതെ ഒന്നര വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങേണ്ടിവന്നു.
രണ്ട് കുട്ടികളെ വളർത്തണം. ബിജുവും ഭാര്യ ബിനുവും വീണ്ടും ശ്രമിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് ലിബിയയിലേക്ക് അവസരം ലഭിക്കുന്നത്. നല്ലതല്ല എന്ന അറിവോടെ തന്നെ ലിബിയയിലേക്ക് പുറപ്പെട്ട ബിനുവിന് രണ്ട് വർഷം പോലും പൂർത്തിയാക്കാൻ സാധിക്കുന്നതിന് മുൻപ് അവിടെ യുദ്ധം ഉണ്ടായതോടെ അവിടെനിന്നും പലായനം നടത്തേണ്ടിവന്നു. എല്ലാം കഴിഞ്ഞു ഇല്ലാത്ത പണം ഉണ്ടാക്കി കൊടുത്തു യുകെയിൽ എത്തിയപ്പോൾ തനിക്ക് താങ്ങാവേണ്ട ഭർത്താവ് എന്നന്നേക്കുമായി വിടപറഞ്ഞിരിക്കുന്നു… ബാക്കിയായത് യുകെയിൽ എത്തിയ ഭാരിച്ച ബാധ്യതയും കണ്ണിൽ ഇരുട്ടും… യുകെക്ക് പോവുകയാണെങ്കിൽ എല്ലാവരും ഒരുമിച്ചു എന്ന് വാശിപിടിച്ചു ബിജു ഈ കുടുംബത്തിന് നഷ്ടപ്പെട്ടിരിക്കുന്നു.
പ്രാദേശിക അസ്സോസിയേഷൻ ആയ സ്റ്റാഫോർഡ് കേരളൈറ്റ്സ് ഫണ്ട് ശേഖരത്തിനായുള്ള ശ്രമങ്ങൾ ആരംഭിച്ചതായി അറിയുന്നു. ഗോ ഫണ്ട് മീ വഴിയാണ് എന്നാണ് അറിയുന്നത്. അസ്സോസിയേഷൻ പ്രസിഡന്റ് അനീഷ്, ബിജു സ്റ്റീഫന്റെ അകാല വേർപാടിൽ അനുശോചനം അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ:- ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ലീഫി ഹെയിലിൽ വീടിനു മുമ്പിൽ പാർക്കു ചെയ്തിരുന്ന കാറിൽ വ്യാജ നമ്പർ പ്ലേറ്റ് കണ്ടെത്തി. കാറ് മോഷ്ടിക്കാനുള്ള ശ്രമമാണെന്ന് സംശയിക്കുന്നതായി കാറുടമ വ്യക്തമാക്കി. വീടിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന തന്റെ വാഹനത്തിലേക്ക് എത്തിയ കാറുടമ ഷാർലറ്റ് ഗ്രന്റി നമ്പർ പ്ലേറ്റിൽ വ്യത്യസ്ത കളർ ശ്രദ്ധിച്ചതിനെത്തുടർന്നാണ് വ്യാജ നമ്പർ പ്ലേറ്റ് ആണെന്ന് കണ്ടെത്തിയത്. കാർ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാകാം ഇത്തരത്തിൽ താൻ ഇത് ശ്രദ്ധിച്ചതെന്ന് അവർ വ്യക്തമാക്കി.

കാറിൽ സ്ഥാപിച്ച പുതിയ നമ്പർ പ്ലേറ്റ് ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസ് ഏജൻസിയുടെ അംഗീകൃത പ്ലേറ്റ് അല്ലെന്നും, അതിനാൽ തന്നെ ക്യാമറകളിൽ ഒന്നും തന്നെ ശ്രദ്ധിക്കപ്പെടാതെ കാർ കടത്തുവാൻ സഹായകരമാകുമെന്നും അധികൃതർ വിലയിരുത്തി. ഇതിനുമുൻപും തന്നെ വാഹനം മോഷ്ടിക്കപ്പെട്ടിട്ടുള്ളതായി ഷാർലറ്റ് പറഞ്ഞു. ഇതേ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമാണ് അധികൃതർ നൽകുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്നവരെ സംബന്ധിച്ച് ഉടൻതന്നെ പോലീസിനെ വിവരം കൈമാറണമെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്.