UK

ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷ ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി സമീക്ഷ പൂൾ ബ്രാഞ്ചിന്റെ പ്രധിനിധി സമ്മേളനം 15/8/2021 ൽ ചേരുകയുണ്ടായി. മുൻ ഭരണ സമിതി പ്രസിഡന്റ് സഖാവ് പോളി മാഞ്ഞൂരാൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സമീക്ഷ നാഷണൽ പ്രസിഡന്റ് സഖാവ് സ്വപ്ന പ്രവീൺ, നാഷണൽ കമ്മിറ്റി അംഗം സഖാവ് പ്രവീൺ രാമചന്ദ്രൻ എന്നിവർ നേരിട്ടും , നാഷണൽ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി ഓൺലൈൻ ആയും പങ്കെടുത്തു.

സ്ഥാനം ഒഴിയുന്ന ഭരണ സമിതിക്കുവേണ്ടി സെക്രട്ടറി സഖാവ് നോബിൾ തെക്കേമുറി റിപ്പോർട്ട് അവതരിപ്പിച്ചു. പൂൾ ബ്രാഞ്ചിനെ പ്രതിനിധീകരിച്ചു സഖാക്കൾ നോബിൾ തെക്കേമുറി , പോളി മാഞ്ഞൂരാൻ, റെജി കുഞ്ഞാപ്പി , എൽദോ, മനു പോൾ , ജോസ് ,റെന്നി ,സ്നേഹ,സനൽ ,ബേസിൽ എന്നിവർ പങ്കെടുത്തു. അടുത്ത രണ്ട് വർഷത്തേയ്ക്കുള്ള പുതിയ ഭരണ സമിതിയെയും ഏകകണ്ഠേന തെരഞ്ഞെടുത്തു.

സ:സനൽഏബ്രഹാം (പ്രസിഡന്റ് )
സ:റെജി കുഞ്ഞപ്പി (സെക്രട്ടറി )
സ :ജോസ് (ട്രഷറർ )
സ :മനു പോൾ (വൈസ് പ്രസിഡന്റ് )
സ :പോളി മാഞ്ഞൂരാൻ (ജോയിൻ സെക്രട്ടറി ) എന്നിവർ നയിക്കുന്ന പുതിയ ഭരണ സമിതിയിലേക്ക് എക്സിക്യൂട്ടീവ് അംഗങ്ങളെ പിന്നീട് തീരുമാനിക്കാം എന്നും യോഗം തീരുമാനിച്ചു. സമീക്ഷ യുകെയുടെ മുമ്പോട്ടുള്ള പ്രവർത്തനങ്ങൾക്കും വരാൻ പോകുന്ന ദേശീയ സമ്മേളനത്തിനും യോഗം പൂർണ്ണ പിന്തുണ അറിയിച്ചു.

 

കവി, കഥാകാരൻ, തിരക്കഥാകൃത്ത് എന്നിങ്ങനെ വിവിധ സാഹിത്യ രംഗങ്ങളിൽ ബഹുമുഖ പ്രതിഭയായിരുന്ന ഗാനരചയിതാവ് തന്റെ അതുല്യ പ്രതിഭയുടെ പൊൻ തിളക്കം മുഴുവൻ ചലച്ചിത്ര ഗാനരചനയ്ക്കായി മാറ്റിവച്ചു.

സൂര്യ കിരീടം വീണുടഞ്ഞു ,
പിന്നെയും പിന്നെയും , കളഭം തരാം ……,,
അമ്മ മഴക്കാറിന് , ഹരിമുരളീരവം തുടങ്ങി മലയാളി എന്നുമെപ്പോഴും മനസ്സിലോമനിക്കുന്ന പാട്ടുകളുടെ ചക്രവർത്തി 344 ചലച്ചിത്രങ്ങളിലായി 1600 ലേറെ ഗാനങ്ങളെഴുതിയിട്ടുണ്ട്.

ഏഴു തവണ കേരള സംസ്ഥാന അവാർഡ്, നാലു പ്രാവശ്യം ഏഷ്യാനെറ്റ് അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ് തുടങ്ങി നിരവധി പുരസ്ക്കാരങ്ങളുടെ അംഗീകാരം ലഭിച്ച ഗിരീഷ് പുത്തഞ്ചേരി കലാസപര്യയുടെ മധ്യാഹ്നത്തിൽ നിൽക്കുമ്പോൾ 49ാം വയസ്സിൽ 2010 ഫെബ്രുവരി 10 നാണ് വിട വാങ്ങിയത്.

പൂർത്തിയാകാതെ മറഞ്ഞുപോയ നിലാവിന്റെ നീലഭസ്മക്കുറിയുമണിഞ്ഞെത്തുന്ന ടീം നീലാംബരി കലാ സാംസ്ക്കാരിക രംഗത്തെ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചു കൊണ്ട് 2021 ഒക്ടോബർ 16ന് യുകെയിലെ ബോൺ മൂത്തിൽ ഗിരിഷ് പുത്തഞ്ചേരി നൈറ്റ് സംഘടിപ്പിക്കുന്നു എന്ന് ടീം നീലാംബരിയുടെ സാരഥികൾ വാർത്താ സമ്മേളത്തിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ദയവായി ബന്ധപ്പെടുക- മനോജ് മാത്രാടൻ +44 7474 803080, സത്യനാരായണൻ കിഴക്കിനയിൽ +44 7958 106310, ജെയ്സൺ ബത്തേരി +44 7872938694.

20 വർഷത്തെ അഫ്ഗാൻ ദൗത്യം അവസാനിപ്പിച്ച് യുകെ. അവസാന ബ്രിട്ടീഷ് സൈനികനും കാബൂൾ വിട്ടതായി ബ്രിട്ടീഷ് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശനിയാഴ്ച രാത്രി 9.25 ന് അവസാന ആർ എ എഫ് വിമാനം പുറപ്പെട്ടുവെന്ന് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് അറിയിച്ചു.

കഴിഞ്ഞ രാത്രി അഫ്ഗാൻ തലസ്ഥാനത്ത് നിന്ന് ഒഴിപ്പിക്കലിനുള്ള അവസാന വിമാനം യാത്രയയച്ചിന് ശേഷമാണ് ശേഷിക്കുന്ന സൈനികരും പിൻവാങ്ങിയത്. അമേരിക്കൻ സൈന്യം പിൻവലിക്കാൻ ജോ ബിഡൻ നിശ്ചയിച്ച ഓഗസ്റ്റ് 31ന് മുമ്പാണ് ബ്രിട്ടന്റെ സേനാപിന്മാറ്റം.

ഓപ്പറേഷൻ പിറ്റിംഗ് എന്നറിയപ്പെട്ട സൈനിക ഒഴിപ്പിക്കലിൽ, രണ്ടാഴ്ചയ്ക്കുള്ളിൽ കാബൂളിൽ നിന്ന് 15,000 പേരെ ബ്രിട്ടൻ ഒഴിപ്പിച്ചു. യുകെയിൽ ജോലി ചെയ്ത 5,000ത്തോളം ബ്രിട്ടീഷ് പൗരന്മാരും 8,000 ൽ അധികം അഫ്ഗാനികളും അവരുടെ കുടുംബങ്ങളും ഉൾപ്പെട്ട വലിയൊരു സംഘത്തെയാണ് ബ്രിട്ടീഷ് സൈന്യം കാബൂളിൽ നിന്ന് ഒഴിപ്പിച്ചത്.
ഇവരിൽ ഏകദേശം 2,200 കുട്ടികളും ഉണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യുകെയിലെ ഏറ്റവും വലിയ സൈനിക ഒഴിപ്പിക്കലാണിത്.

അഫ്ഗാൻ അഭയാർഥികളുടെ പുനരധിവാസ പദ്ധതി (ARAP) പ്രകാരം ഏകദേശം 10,000 പേരെ യുകെയിലേക്ക് കൊണ്ടുവന്നു, ഇത് സർക്കാർ ഈ വർഷം പ്രതീക്ഷിച്ചതിന്റെ ഇരട്ടിയാണ്. യുകെയിലെ നയതന്ത്ര, സുരക്ഷ, മാനുഷിക ഇടപെടൽ എന്നിവ വിദൂരമായി നയിക്കുന്നതിന് ബ്രിട്ടീഷ് എംബസിയും അഫ്ഗാനിസ്ഥാനിലെ അംബാസഡറുമായ ലോറി ബ്രിസ്റ്റോയെയും ഇപ്പോൾ താൽക്കാലികമായി ഖത്തറിലേക്ക് മാറ്റിയിട്ടുണ്ട്.

കാബൂളിൽ രാജ്യത്തിന്റെ സുരക്ഷയും രാഷ്ട്രീയ സാഹചര്യങ്ങളും അനുവദിക്കുന്ന മുറയ്ക്ക് നയതന്ത്ര സാന്നിധ്യം പുന:സ്ഥാപിക്കാൻ കഴിഞ്ഞേക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങൾ സൂചന നൽകി. ഓപ്പറേഷൻ പിറ്റിംഗിൽ ഉൾപ്പെട്ടവരുടെ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രശംസിച്ചു. ഇരുപത് വർഷങ്ങൾക്ക് മുമ്പ്, 9/11 ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ബ്രിട്ടീഷ് പട്ടാളക്കാർ രാജ്യത്തിന് ശോഭനമായ ഭാവി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ അഫ്ഗാൻ മണ്ണിൽ കാലുകുത്തി, എല്ലാ പ്രവർത്തനങ്ങളും വിജയമാക്കിയ ട്രൂപ്പിനെ അദ്ദേഹം അഭിനന്ദിച്ചു.

“അഫ്ഗാനിസ്ഥാനിലെ ഞങ്ങളുടെ ഇടപഴകലിന്റെ സ്വഭാവം മാറിയേക്കാം, പക്ഷേ രാജ്യത്തിനായുള്ള ഞങ്ങളുടെ ലക്ഷ്യങ്ങൾ മാറിയിട്ടില്ല. കഴിഞ്ഞ 20 വർഷത്തെ നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും അഫ്ഗാൻ ജനതയുടെ ഭാവി സുർക്ഷിതമാക്കാനും ഇപ്പോൾ നമ്മുടെ പക്കലുള്ള എല്ലാ നയതന്ത്ര, മാനുഷിക ഉപകരണങ്ങളും ഉപയോഗിക്കും. അവർ അത് അർഹിക്കുന്നു,“ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ആരോഗ്യ പരിപാലനവും കായിക ശേഷിയ്ക്കും കൂടുതൽ ശ്രദ്ധ പതിയുന്നത്തോടെ കബഡിയ്ക്കുള്ള പ്രധാന്യവും ഏറിവരികയാണ്. കായിക പ്രേമികൾക്കും കബഡി താരങ്ങൾക്കുമുള്ള മികച്ച അവസരമാണ് വേൾഡ് കബഡി ചാമ്പ്യൻഷിപ്പ്. കായിക വിനോദങ്ങളോട് താല്പര്യമുള്ള ആർക്കും കബഡിയിൽ ഒരു കൈ നോക്കാവുന്നതാണ്. ശരീരത്തിന് ഉണർവും മത്സര ക്ഷമതയും വാശിയും നൽകുന്ന കബഡി മത്സരത്തിന് പുതുമുഖങ്ങൾക്കും അവസരമുണ്ട്.

കളി നിയമങ്ങൾ

കബഡി കളി ആസ്വദിക്കുവാൻ തികച്ചും ലളിതമായ കളി നിയമങ്ങൾ അറിഞ്ഞിരിക്കണം. അന്താരാഷ്ട്ര തലത്തിൽ അംഗീകരിച്ചിരിക്കുന്ന കബഡി നിയമങ്ങളാണ്‌ ഇതോടൊപ്പം.

കളിയുടെ സമയം

20 മിനുട്ട് വീതമുള്ള രണ്ട് പകുതികളിലായി 40 മിനുട്ട് ആണ്‌ കബഡി കളിയുടെ ആകെ ദൈർഘ്യം. ആദ്യ 20 മിനുട്ടിന്‌ ശേഷം ഇരു ടീമുകളും കോർട്ടിലെ സ്ഥാനം പരസ്പരം മാറുന്നു.

കളിക്കളം

13 മീറ്റർ നീളവും 10 മീറ്റർ വീതിയുമാണ്‌ കബഡി കളിക്കുള്ള കളിക്കളത്തിന്‌ ഉണ്ടാകുക.

ബോൾക്ക് ലൈൻ: കളത്തിന്റെ ഓരോ പകുതിയിലും കുറുകെ രണ്ടു വരകൾ ഉണ്ടാകും. ഇതിൽ ആദ്യത്തെ വര ബോൾക്ക് ലൈൻ എന്നറിയപ്പെടുന്നു. റൈഡിന്‌ എത്തുന്ന കളിക്കാരൻ എതിർ ടീമിന്റെ കോർട്ടിലെ ഈ ബോൾക്ക് ലൈൻ മുറിച്ചു കടന്നാൽ മാത്രമേ റൈഡ് അംഗീകരിക്കുകയുള്ളൂ.
ബൊണസ് ലൈൻ: കളത്തിന്‌ കുറുകെയുള്ള രണ്ടാമത്തെ വരയാണ്‌ ബോണസ് ലൈൻ. എതിരാളിയുടെ കോർട്ടിൽ 6 അല്ലെങ്കിൽ അതിൽ കൂടുതൽ കളിക്കാർ ഉള്ളപ്പോൾ കളത്തിലെ രണ്ടാമത്തെ വരയായ ബോണസ് ലൈൻ ഭേദിച്ചാൽ ബോണസ് പോയിന്റ് ലഭിക്കും. എന്നാൽ ബോണസ് ലൈൻ ഭേദിക്കുമ്പോൾ കളിക്കാരന്റെ ഒരു കാൽ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുകയും വേണം.
ലോബി: കളത്തിന്റെ ഇരു വശത്തും മഞ്ഞ നിറത്തിലുള്ള ഭാഗമാണ്‌ ലോബി. റൈഡറായി വരുന്ന കളിക്കാരനും, എതിർ ടീമിലെ കളിക്കാരനും തമ്മിൽ സ്പർശിക്കുമ്പോൾ മാത്രമേ ഈ ഭാഗം കോർട്ടിന്റെ ഭാഗമായി കണക്കാക്കുകയുള്ളൂ. കളിക്കാർ സ്പർശിക്കാതെ ഈ ഭാഗത്തേക്ക് പോയാൽ കളിക്കളത്തിന്‌ വെളിയിൽ കടന്നതായി കണക്കാക്കും.

കളിക്കാർ

12 കളിക്കാരാണ്‌ ഓരോ ടീമിലും ഉണ്ടാകുക. എന്നാൽ 7 പേർ മാത്രമാണ്‌ കളിക്കളത്തിൽ ഉണ്ടാകുക. ഇരു ടീമിലേയും 14 കളിക്കാരുമായിട്ടാണ്‌ മത്സരം ആരംഭിക്കുക.

കോർണർ: ടീമിന്റെ കളത്തിൽ ഇരു വശത്തും നിൽക്കുന്ന കളിക്കാരെ കോർണർ എന്നാണ്‌ അറിയപ്പെടുക. ഒരു ടീമിൽ 2 കോർണർ കളിക്കാർ ഉണ്ടാകും. ടീമിന്റെ ഇരു വശത്തുമായി നിലയുറപ്പിക്കുന്ന ഇവരായിരിക്കും പ്രതിരോധം തീക്കുന്നതിൽ മുന്നിൽ നിൽക്കുക.
ഇൻസ്: കോർണർ കളിക്കർക്കൊപ്പം അവരോട് ചേർന്ന് 2 പേരുണ്ടാകും. ഇവരാണ്‌ ഇൻസ്. എതിർ ടീമിന്റെ കളത്തിലേക്ക് റൈഡിനായി പോകുന്നത് ഇവരായിരിക്കും.
കവർ: മധ്യഭാഗത്തുള്ള കളിക്കാരന്റെ ഇരു വശത്തുമായി നിലയുറപ്പിക്കുന്ന 2 കളിക്കാർ കവർ എന്നാണ്‌ അറിയപ്പെടുക.
സെന്റർ: കളിക്കാരുടെ മധ്യഭാഗത്ത് നിലയുറപ്പിക്കുന്നയാൾ സെന്റർ എന്നറിയപ്പെടുന്നു. ഇദ്ദേഹം ടീമിലെ ആൾ റൗണ്ടർ അല്ലെങ്കിൽ റൈഡർ ആയിരിക്കും.

റൈഡ്

ഒരു കളിക്കാരൻ എതിർടീമിന്റെ കളത്തിൽ പ്രവേശിക്കുന്നതിനെയാണ്‌ റൈഡ് എന്ന് പറയുന്നത്. എതിർ ടീമിന്റെ കളത്തിലെ ബോൾക്ക് ലൈൻ ഭേദിച്ച് പ്രതിരോധിക്കുന്ന കളിക്കാരെ സ്പർശിച്ച ശേഷമോ, അതല്ലെങ്കിൽ ബോണസ് ലൈൻ ഭേദിച്ച ശേഷമോ തിരികെ തന്റെ കളത്തിൽ എത്തുക എന്നതായിരിക്കും ഓരോ റൈഡറിന്റെയും ലക്ഷ്യം. 30 സെക്കന്റ് മാത്രമാണ്‌ ഒരു റൈഡിന്റെ ദൈർഘ്യം. മാത്രമല്ല റൈഡർ ഒരു ശ്വാസം മാത്രമേ എടുക്കാവൂ. ഇത് വ്യക്തമാക്കാൻ ‘കബഡി കബഡി’ എന്ന് ഉച്ഛരിച്ചു കൊണ്ടിരിക്കണം.

പോയിന്റുകൾ സ്വന്തമാക്കുന്ന വിധം
ബോണസ് പോയിന്റ്: എതിരാളിയുടെ കോർട്ടിൽ 6 അല്ലെങ്കിൽ അതിൽ കൂടുതൽ കളിക്കാർ ഉള്ളപ്പോൾ കളത്തിലെ രണ്ടാമത്തെ വരയായ ബോണസ് ലൈൻ ഭേദിച്ചാൽ ബോണസ് പോയിന്റ് ലഭിക്കും. എന്നാൽ ബോണസ് ലൈൻ ഭേദിക്കുമ്പോൾ കളിക്കാരന്റെ ഒരു കാൽ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുകയും വേണം.
ടച്ച് പോയിന്റ്: ഒരു റൈഡർ എതിർ ടീമിലെ ഒന്നോ അതിലധികമോ കളിക്കാരെ തൊട്ടതിനു ശേഷം തിരികെ സ്വന്തം കളത്തിലെത്തുമ്പോൾ ലഭിക്കുന്നതാണ്‌ ടച്ച് പോയിന്റ്. ഒരു കളിക്കാരന്‌ ഒരു പോയിന്റ് എന്ന രീതിയിലാണ്‌ സ്കോർ ലഭിക്കുക. മാത്രമല്ല, റൈഡർ തൊട്ട എതിർടീമിലെ കളിക്കാരൻ കളത്തിൽ നിന്ന് പുറത്തു പോകുകയും ചെയ്യും.
റിവൈവൽ: ഒരു റൈഡർ, എതിർ ടീമിലെ എത്ര അംഗങ്ങളെ പുറത്താക്കുന്നുവോ, അത്ര തന്നെ തന്റെ ടീമിൽ നിന്ന് പുറത്തായ കളിക്കാരെ കളത്തിൽ തിരികെയെത്തിക്കാം. ഇതിനെയാണ്‌ റിവൈവൽ എന്ന് പറയുന്നത്.
ട്രാക്കിൾ പോയിന്റ്: ഒരു റൈഡർ എതിർ ടീമിന്റെ കളത്തിൽ പ്രവേശിച്ച് കളിക്കാരെ സ്പർശിക്കുന്നതിൽ നിന്ന്, അല്ലെങ്കിൽ ബോണസ് ലൈൻ കടക്കാൻ ശ്രമിക്കുന്നതിൽ നിന്ന് റൈഡറെ പ്രതിരോധിക്കുക എന്നതാണ്‌ എതിർടീമിന്റെ ലക്ഷ്യം. അതിനു വേണ്ടി റൈഡറെ അവർ ട്രാക്കിൾ ചെയ്യുന്നു. കൈയിൽ അല്ലെങ്കിൽ കാലിൽ, പിടിച്ചാണ്‌ ട്രാക്കിൾ ചെയ്യുക. വസ്ത്രത്തിൽ പിടിച്ചു വലിക്കാൻ അനുമതിയില്ല. ഇങ്ങനെ നിലത്തു വീഴ്ത്തി റൈഡർ തന്റെ കോർട്ടിലേക്ക് മടങ്ങി പോകുന്നത് തടയുന്നു. അപ്പോൾ ആ ടീമിന്‌ ഒരു പോയിന്റ് ലഭിക്കുന്നു. ഇതാണ്‌ ട്രാക്കിൾ പോയിന്റ്.
ആൾ ഔട്ട്: റൈഡർ തൊടുന്നതനുസരിച്ച് എതിർ ടീമിലെ അംഗങ്ങൾ പുറത്താകും. ഇങ്ങനെ എല്ലാ അംഗങ്ങളും പുറത്താകുന്നതാണ്‌ ആൾ ഔട്ട്. ഒരു ടീമിലെ എല്ലാ കളിക്കാരെയും പുറത്താക്കുന്ന ടീമിന്‌ 2 പോയിന്റ് ലഭിക്കുന്നു.

സ്പെഷ്യൽ ഇവന്റ്സ്

എംറ്റി റൈഡ്: ഒരു റൈഡർ എതിർ ടീമിന്റെ ബോൾക്ക് ലൈൻ കടന്ന ശേഷം കളിക്കാരെ സ്പർശിക്കാതെയോ, ബോണസ് ലൈൻ കടക്കതെയോ തിരികെ എത്തിയാൽ ഇരു ടീമിനും പോയിന്റ് ലഭിക്കില്ല. ഇതിനെ എംറ്റി റൈഡ് എന്ന് പറയുന്നു.
ഡു ഓർ ഡൈ റൈഡ്: ഒരു ടീം അയക്കുന്ന റൈഡർ തുടർച്ചയായി രണ്ടു പ്രാവശ്യം പോയിന്റുകൾ ഒന്നും നേടാതെ തിരികെ എത്തിയാൽ, മൂന്നാമത്തെ റൈഡ് ഡു ഓർ ഡൈ റൈഡ് ആയി കണക്കാക്കും. ഇതിലും പോയിന്റ് ലഭിച്ചില്ലെങ്കിൽ റൈഡർ പുറത്താകുകയും എതിർ ടീമിന്‌ ഒരു പൊയിന്റ് ലഭിക്കുകയും ചെയ്യുന്നു.
സൂപ്പർ റൈഡ്: ഒരു റൈഡിൽ നിന്ന് തന്നെ റൈഡർ ടച്ച് പോയിന്റും ബോണസ് പോയിന്റുമായി 3 പോയിന്റ് നേടിയാൽ അതിനെ സൂപ്പർ റൈഡ് ആയി കണക്കാക്കുന്നു.
സൂപ്പർ ട്രാക്കിൾ: 3 അല്ലെങ്കിൽ അതിൽ താഴെ കളിക്കാർ ഉള്ള ടീം റൈഡിനു വരുന്ന കളിക്കാരനെ ട്രാക്കിൾ ചെയ്തു വീഴ്ത്തിയാൽ അത് സൂപ്പർ ട്രാക്കിൾ ആയി കാണുന്നു.

ചാത്തം (കെന്റ്) : ലൂട്ടൺ റോഡ് ചാത്തം കെന്റ് ME4 5BH ൽ താമസിക്കുന്ന വിജയമ്മ പിള്ള (76) 2021 ആഗസ്റ്റ് 28 ന് കെന്റിലെ മെഡ്‌വേ ആശുപത്രിയിൽ വച്ച് അന്തരിച്ചു.

ശ്രീമതി വിജയമ്മ പിള്ള മൂത്ത മകൾ അനിതാ ബാലഗോപാലിനൊപ്പമായിരുന്നു താമസം.

വിജയമ്മ പിള്ളയുടെ മക്കൾ അനിതാ ബാലഗോപാൽ, റീന പ്രേംകുമാർ; മരുമക്കള്‍ ബാലഗോപാൽ, പ്രേംകുമാർ; പേരക്കുട്ടിക്കള്‍ അഖിൽ ബാലഗോപാൽ, ലക്ഷ്മി ബാലഗോപാൽ, ഗോകുൽ പ്രേംകുമാർ, ഗോപിക പ്രേംകുമാർ, ഗൗരി പ്രേംകുമാർ.

ഇടവ മാന്തറ വാറുകിഴകത്തിൽ വീട്ടിൽ വാസു പിള്ളയുടെയും ഭാർഗവി അമ്മയുടെയും മകളാണ് ശ്രീമതി വിജയമ്മ പിള്ള.

ശ്രീമതി വിജയമ്മ പിള്ളയുടെ ഭർത്താവ് മാധവൻ പിള്ള ഈ വർഷം ജനുവരിയിൽ അന്തരിച്ചിരുന്നു.

വിജയമ്മ പിള്ളയുടെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ഓക്സ്ഫോർഡ്: യുകെയിലെ ഓക്സ്ഫോർഡിൽ താമസിക്കുന്ന മലയാളിയായ മൈക്കിൾ കുര്യന്റെ പിതാവ് പുള്ളോലിൽ കുര്യൻ  ഇന്ന് നാട്ടിൽ നിര്യാതനായി. 98 വയസ്സാണ് പ്രായം. കാസർഗോഡ്  ജില്ലയിലെ ചിറ്റാരിക്കൽ, മണ്ഡപം ആണ് സ്വദേശം. ഇന്ന് വൈകീട്ട് 9:30 ന് (ഇന്ത്യൻ സമയം) ആണ് മരണം സംഭവിച്ചത്. വാർദ്ധക്യ സഹജമായ അസുഖം ഉണ്ടായിരുന്നു.

പിതാവിന്റെ രോഗവിവരം അറിഞ്ഞു മൈക്കിൾ കുര്യൻ ഇന്നലെ നാട്ടിൽ എത്തിയിരുന്നു. സംസ്ക്കാര ചടങ്ങുകൾ നാളെ സെന്റ്ന ജോസഫ് പള്ളിയിൽ മൂന്ന് മണിക്ക് നടത്തപ്പെടുന്നു.

ഏഴ് മക്കളാണ് പരേതനുള്ളത്. ഓക്സ്ഫോർഡിൽ താമസിക്കുന്ന മൈക്കിൾ കുര്യനെ കൂടാതെ ജോസ് കുര്യൻ, മാത്യു കുര്യൻ, ജോസഫ് കുര്യൻ, തോമസ് കുര്യൻ, സിസ്റ്റർ ആനി (റാഞ്ചി ), റോസമ്മ സാബു എന്നിവർ.

 

 

 

യുകെ മലയാളികളുടെ മാതാവ് കത്രിക്കുട്ടി ജോൺ മാളിയേക്കൽ (86 ) നിര്യാതയായി. കേരളത്തിൽ തൊടുപുഴ മുതലക്കോടം ആണ് സ്വദേശം. മക്കളായ സോണി ജോണും ഭാര്യ സിജിയും മകളായ മോളി സിബിയും ഭർത്താവ് സിബി ജോണും സ്റ്റോക്ക് ഓൺ ട്രെൻഡ് നിവാസികളാണ്. മറ്റൊരു മകനായ ജോൺസൺ ജോൺ ബർമിംഗ്ഹാമിലാണ് താമസിക്കുന്നത്. പരേതയുടെ 9 മക്കളിൽ ഒരാൾ വൈദികനാണ്.

യുകെ മലയാളികളായ സോണിയുടെയും മോളിയുടെയും ജോൺസൻെറയും മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം അറിയിക്കുന്നു.

ഷിബു മാത്യൂ
ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തില്‍ എന്‍എച്ച്എസിനായി ഫണ്ട് ശേഖരണം നടത്തി ജനങ്ങളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് ലിങ്കണ്‍ഷയറിലെ സ്‌കന്‍തോര്‍പ്പിലുള്ള നവാഗതരായ മലയാളി നഴ്‌സുമാര്‍. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ രണ്ടു ബാച്ചുകളായി എത്തിയ ഇവര്‍ നോര്‍ത്തേണ്‍ ലിങ്കണ്‍ഷയര്‍ ആന്‍ഡ് ഗൂള്‍ എന്‍എച്ച്എസ് ട്രസ്റ്റിലാണ് ജോലി ചെയ്യുന്നത്. ബ്രിട്ടണില്‍ കൊറോണ വൈറസ് വ്യാപനം ഏറ്റവും രൂക്ഷമായിരുന്ന സമയത്താണ് എന്‍എച്ച്എസില്‍ സേവനത്തിനായി ഇവര്‍ എത്തിച്ചേര്‍ന്നത്. യുകെയില്‍ എത്തി ക്വാരന്റീനിനു ശേഷം OSCE എക്‌സാം എന്ന കടമ്പയും കടന്ന് രജിസ്റ്റേര്‍ഡ് നഴ്‌സുമാരായി സ്‌കന്‍തോര്‍പ്പ് ജനറല്‍ ഹോസ്പിറ്റലിന്റെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ സ്തുത്യര്‍ഹമായ സേവനമാണ് മലയാളി നഴ്‌സുമാര്‍ കാഴ്ചവയ്ക്കുന്നത്.

തികച്ചും പ്രതികൂലമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ വിന്ററിനു ശേഷം എത്തിയ ആദ്യ സമ്മറില്‍ത്തന്നെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നാന്ദി കുറിക്കുകയാണ് കേരളക്കരയുടെ അഭിമാനമായ നഴ്‌സുമാര്‍. സ്‌കന്‍തോര്‍പ്പ് ജനറല്‍ ഹോസ്പിറ്റലിനായി നിര്‍മ്മിക്കുന്ന പുതിയ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി യൂണിറ്റില്‍ രോഗികള്‍ക്കാവശ്യമായ പൊതുസൗകര്യങ്ങള്‍ ഒരുക്കുവാന്‍ ഫണ്ട് ശേഖരണം നടത്തുന്നതിനായി ട്രസ്റ്റിന്റെ ഔദ്യോഗിക ചാരിറ്റിയായ ദി ഹെല്‍ത്ത് ട്രീ ഫൗണ്ടേഷന്‍ ആഹ്വാനം ചെയ്തിരുന്നു.

നവാഗതരായ നഴ്‌സുമാര്‍ ഫണ്ട് റെയിസിംഗിനായി ചാരിറ്റി ക്രിക്കറ്റ് ഡേ സംഘടിപ്പിക്കുന്നുവെന്ന വാര്‍ത്തയോട് ഏറെ സന്തോഷത്തോടെയാണ് ചാരിറ്റി ഫൗണ്ടേഷന്‍ പ്രതികരിച്ചത്. ജീവിക്കുന്ന നാടിന്റെ സംസ്‌കാരത്തോട് ചേര്‍ന്ന് നിന്ന് കൊണ്ട് നടത്തുന്ന ഈ പ്രവര്‍ത്തനം തികച്ചും മാതൃകാപരമാണെന്ന് ഫൗണ്ടേഷന്‍ പറഞ്ഞു. സ്‌പോണ്‍സര്‍ഷിപ്പിലൂടെയും എന്‍ട്രി ഫീയിലൂടെയും സമാഹരിച്ച 750 പൗണ്ട് നഴ്‌സുമാരുടെ പ്രതിനിധികള്‍ ചാരിറ്റി ഫൗണ്ടേഷന് കൈമാറി.

 

ദീർഘ കാലത്തെ അടച്ചിടലിന് ശേഷം ഏകദേശം 500,000 ആളുകൾ യുകെയിൽ വാരാന്ത്യ ആഘോഷങ്ങൾക്കായി വിവിധ സംഗീതോത്സവങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമായി ഇടപഴകുമെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് വ്യാപനം പൂർണമായും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ ആളുകളുടെ ഈ ഒഴുക്ക് പ്രതിദിന കേസുകളിൽ കുതിച്ച് ചാട്ടമുണ്ടാക്കുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

ഈ മാസം ബോർഡ്‌മാസ്റ്റേഴ്സ് ഫെസ്റ്റിവലിന് ശേഷം കൗമാരക്കാർക്കിടയിൽ അണുബാധ നിരക്ക് അഞ്ച് മടങ്ങ് വർധിച്ചിരുന്നു. കോൺവാളിലെയും ഡെവോണിലെയും കേസുകൾ റെക്കോർഡ് നിലയിലേക്കെത്തിയതും ഈ ആഴ്ച തന്നെ. ഇതിന് പിന്നാലെയാണ് ബാങ്ക് ഹോളിഡേ ആഘോഷങ്ങൾക്കായി ജനക്കൂട്ടം ഒഴുകിയെത്തുന്നത്.

ഉയർന്ന മരണ നിരക്കും ഗുരുതരാവസ്ഥയിലാകുന്ന കോവിഡ് രോഗികളുടെ എണ്ണവും പിടിച്ചു നിർത്താൻ വാക്സിനേഷൻ പ്രോഗ്രാം സഹായിക്കുന്നുണ്ടെങ്കിലും, എൻഎച്ച്എസിന്റെ വിവിധ ഡിപ്പാർട്ടുമെന്റുകൾ ഇപ്പോൾ തന്നെ താങ്ങാനാവാത്ത ജോലി സമ്മർദ്ദത്തിലാണ്. മാത്രമല്ല അടുത്തയാഴ്ച കേസുകൾ ഉയർന്നാൽ അത് സ്കൂളുകൾ തുറക്കുന്നത് ഉൾപ്പെടെയുള്ള വിവിധ അൺലോക്ക് പരിപാടികൾ താളം തെറ്റിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഈ വേനൽക്കാലത്ത് കൊറോണ വൈറസ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതിന് ശേഷമുള്ള ആദ്യ ബാങ്ക് അവധി വാരാന്ത്യമായതിനാൽ തന്നെ ദശലക്ഷക്കണക്കിന് ജനങ്ങളാണ് വിവിധയിടങ്ങളിൽ അവധി ആഘോഷിക്കാൻ എത്തുന്നത്. റെയിൽ ഡെലിവറി ഗ്രൂപ്പിൽ നിന്നുള്ള കണക്കുകളും ബീച്ചുകളിലേക്കുള്ള ട്രെയിൻ ടിക്കറ്റ് വിൽപ്പനയും മഹാമാരിയ്ക്ക് മുമ്പുള്ള നിലയിലെത്തിയതായാണ് കണക്കുകൾ.

ലീഡ്സ് ആൻഡ് റീഡിംഗ്, ചെഷയറിലെ ക്രീംഫീൽഡ്സ്, പോർട്ട്സ്മൗത്തിലെ വിക്ടോറിയസ് എന്നിവയുൾപ്പെടെ ഇംഗ്ലണ്ടിലുടനീളം ഏകദേശം എട്ട് ഫെസ്റിവലുകളിലായി ഏകദേശം 500,000 ആളുകളെങ്കിലും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. കോവിഡ് കാരണം ഈ വാരാന്ത്യത്തിൽ ചില പരിപാടികൾ മാറ്റിവച്ചിട്ടുമുണ്ട്. മാഞ്ചസ്റ്ററിലെ തെരുവുകളിൽ മാത്രം പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ആഘോഷങ്ങളാണ് നടക്കുന്നത്. അതേസമയം യുകെയിൽ പ്രതിദിന കോവിഡ് കേസുകളിലും മരണങ്ങളിലുമുള്ള വർദ്ധനവ് തുടരുകയാണ്.

സൂപ്പർമാർക്കറ്റുകളിൽ ഭക്ഷ്യവസ്തുക്കളിൽ സിറിഞ്ച് ഉപയോഗിച്ച് വിഷം കുത്തിവച്ചുവെന്ന് സംശയിക്കുന്ന ഒരാൾ പിടിയിൽ. പടിഞ്ഞാറൻ ലണ്ടനിലെ ഫുൾഹാം പാലസ് റോഡിലുള്ള ടെസ്കോ, വെയിറ്ററോസ്‌, സെയ്ൻസ്ബറി എന്നീ മൂന്ന് സൂപ്പർ മാർക്കറ്റുകൾ സന്ദർശിച്ച പ്രതിയെന്ന് സംശയിക്കുന്നയാൾ നിരവധി സിറിഞ്ചുകൾ ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കളിൽ വിഷം കുത്തിവയ്ക്കുകയായിരുന്നു.

ഇയാൾ ഇതിനുശേഷം തെരുവിൽ ആളുകൾക്ക് നേരെ അധിക്ഷേപവും ആക്രോശങ്ങളും നടത്തിയതിനെ തുടർന്ന് പരിസരവാസികൾ പോലീസിൽ അറിയിച്ചു. തുടർന്ന് പോലീസെത്തി ഇയ്യാളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഹാമർസ്മിത്ത് & ഫുൾഹാം കൗൺസിൽ അധികൃതർ പറഞ്ഞു. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കുകയും പൊതുജനങ്ങളുടെ ജീവൻ അപകടപ്പെടുത്തുന്ന പ്രവർത്തി ചെയ്തുവെന്ന് ആരോപിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

സംഭവത്തെത്തുടർന്ന് മൂന്ന് സൂപ്പർ മാർക്കറ്റുകളും അടച്ചു, ബുധനാഴ്ച വൈകുന്നേരം കൗൺസിൽ സോഷ്യൽ മീഡിയയിലൂടെ “എമർജൻസി അലർട്ട്” പുറപ്പെടുവിച്ചു. സംഭവം നടന്ന സൂപ്പർ മാർക്കറ്റുകളിൽ നിന്ന് വാങ്ങിയ ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പാണ് കൗൺസിൽ അധികൃതർ നൽകിയിരിക്കുന്നത്. എച്ച് & എഫ് കൗൺസിലിന്റെ പരിസ്ഥിതി ആരോഗ്യ സംഘം സൂപ്പർമാർക്കറ്റ് ശാഖകളിൽ കൂടുതൽ പരിശോധനകൾ നടത്തുന്നുണ്ട്.

സംസ്കരിച്ച മാംസവും മൈക്രോവേവ് ചെയ്യാവുന്ന ഉൽപ്പന്നങ്ങളുമാണ് വിഷ ബാധയേറ്റതായി സംശയിക്കുന്നതെന്നും കൗൺസിൽ വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ ഏതെല്ലാം ഉൽപ്പന്നങ്ങളിലാണ് വിഷാംശം കണ്ടെത്തിയതെന്ന് കൗൺസിൽ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ ആളെ കൂടുതൽ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവിടൂ എന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കൗൺസിൽ അധികൃതർ അഭ്യർത്ഥിച്ചു.

RECENT POSTS
Copyright © . All rights reserved