മെയ്ഡ്സ്റ്റോൺ മലയാളികളുടെ സ്വന്തം ദാസേട്ടൻ ഓർമ്മയായി. തൃശൂർ മായന്നൂർ കുന്നൻചേരി മോഹൻദാസ് (65) ആണ് ആകസ്മികമായി ഇന്ന് വിടപറഞ്ഞത്. ഇന്നു രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു. ആംബുലൻസ് സർവ്വീസ് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് അറിയാൻ കഴിഞ്ഞത്. ശാരീരിക അസ്വാസ്ഥ്യത്തെതുടർന്ന് കഴിഞ്ഞയാഴ്ച ഹോസ്പിറ്റലിൽ പോയിരുന്നെങ്കിലും മറ്റു കുഴപ്പങ്ങൾ ഒന്നുമില്ലാത്തതിനാൽ തിരികെ വിട്ടിരുന്നു.
പതിനഞ്ചു വർഷത്തോളമായി യുകെയിൽ താമസിക്കുന്ന ദാസേട്ടന്റെ കുടുംബം നാട്ടിലാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്. മെയ്ഡ്സ്റ്റോൺ ഹോസ്പിറ്റലിൽ ഡൊമസ്റ്റിക് സർവ്വീസിൽ ജോലി ചെയ്തുവരികയായിരുന്നു.
മെയ്ഡ്സ്റ്റോൺ മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടൻ പൊതുരംഗത്ത് സജീവമായിരുന്നു. മലായാളികൂട്ടായ്മകളിലെ സ്ഥിരസാന്നിദ്ധ്യവും മികച്ച സംഘാടകനുമായിരുന്ന ദാസേട്ടന്റെ അകാലവിയോഗത്തിൽ അതീവദുഃഖിതരാണ് സുഹൃത്തുക്കൾ. ശവസംസ്കാരം സംബന്ധിച്ചുള്ള വിവരങ്ങൾ അറിവായിട്ടില്ല. നാട്ടിലുള്ള ബന്ധുക്കളുമായി ആലോചിച്ച് പിന്നീട് തീരുമാനം അറിയിക്കുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
മോഹൻദാസിന്റെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ബിർമിങ്ങ്ഹാം/വാൽസൽ : ബിർമിങ്ഹാമിനടുത്തുള്ള വാൽസലിൽ താമസിക്കുന്ന നഴ്‌സായ ഡയാസ് അജുവിന്റെ അമ്മയും, അജു തോമസിന്റെ ഭാര്യ മാതാവുമായ ലാലു ഫിലിപ്പ് (63) ഇന്ന് രാവിലെ മരണമടഞ്ഞത്. സാൻഡ്‌വെൽ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് ഇന്ന് മരണമടഞ്ഞത്. വളരെ അപ്രതീക്ഷിതമായ മരണത്തിൽ വാൽസാൽ മലയാളികൾ ദുഃഖിതരുമായി. പരേതയായ ലാലു ഫിലിപ്പ് ചിങ്ങവനം കെടായിത്തറ കുടുബാംഗം ആണ്.
ലോക്ക് ഡൗണിന് മുൻപാണ് ലാലു ഫിലിപ്പ് മകളെ സന്ദശിക്കാനായി യുകെയിൽ എത്തുന്നത്. അതുവരെ യാതൊരു രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളും ലാലു ഫിലിപ്പിന് ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് തോന്നിയ ചില അസ്വസ്ഥതകൾ കാരണം വിദഗ്‌ദ്ധ പരിശോധനകൾ നടത്തുകയായിരുന്നു. തുടർന്ന് ഹൃദയത്തിന് കാര്യമായ തകരാറ് കണ്ടെത്തുകയും തുടർ ചികിത്സ നൽകുകയുമായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ വഷളായപ്പോൾ വിമാനയാത്ര നടത്തുക അസാധ്യമെന്ന് ഡോക്ടർമ്മാർ അറിയിച്ചതോടെ നാട്ടിൽ തിരിച്ചുപോകാൻ സാധിക്കാതെ വരുകയായിരുന്നു.
തുടന്ന് ഡയാസും ഭർത്താവായ അജുവും ഹോം ഓഫീസിനെ സമീപിക്കുകയും, സ്ഥിതിഗതികൾ ആധികാരിക രേഖകളോടെ ഹോം ഓഫീസിനെ ബോധിപ്പിച്ചപ്പോൾ എല്ലാ ആറുമാസത്തിലും വിസ പുതുക്കി നൽകുകയാണ് ഉണ്ടായത്. രണ്ട് മക്കളാണ് പരേതയായ ലാലുവിന് ഉണ്ടായിരുന്നത്. മൂത്ത മകളും ലാലുവിന്റെ ഭർത്താവും കുറച്ചുകാലം മുൻപ് നാട്ടിൽ മരണപ്പെട്ടിരുന്നു.
യുകെയിലെ മകളെ സഹായിക്കാനെത്തിയ അമ്മയായ ലാലുവിന്റെ ഇന്നത്തെ മരണം എന്നത് ഈ മലയാളി കുടുംബത്തിന് താങ്ങാവുന്നതിനുമപ്പുറത്താണ്. അസോസിയേഷൻ മൈക്ക എല്ലാവിധ സഹകരണങ്ങളും ആയി ഒറ്റക്കെട്ടായി കുടുംബത്തെ സഹായിക്കുന്നു.
ലാലുവിന്റെ മരണത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
അന്തരിച്ച തൃക്കാക്കര എംഎല്‍എയും കെപിസിസിവര്‍ക്കിംഗ് പ്രസിഡന്റുമായ പിടി തോമസിന്റെദേഹവിയോഗത്തില്‍ അദാരാജ്‌ലികള്‍ അര്‍പ്പിക്കാന്‍ ഒഐസിസി യുകെ. ചൊവ്വാഴ്ച വൈകുന്നേരം (28/12/21 ) 6.30 ന് വെര്‍ച്വല്‍ പ്ലാറ്റ് ഫോമിലാണ് യോഗം നടക്കുക.പി.ടി യുടെ ഉറ്റ സുഹര്‍ത്ത് ഡിജോ കാപ്പന്‍ നാട്ടില്‍ നിന്നും പങ്കടുക്കും.
പിറ്റി യെ ഇഷ്ടപ്പെട്ടിരുന്ന കോണ്‍ഗ്രസ്,യുഡിഫ് പ്രവര്‍ത്തകര്‍ക്കും അദ്ദേഹത്തിന്റെ സുഹര്‍ത്തുക്കള്‍ക്കും സ്വാഗതം.നിലപാടുകളുടെ ചക്രവര്‍ത്തിയായിരുന്നു പിടി.പ്രകൃതിക്കു വേണ്ടിയുള്ള പിടിയുടെ പോരാട്ടമാണ് ഏറ്റവും കൂടുതല്‍ പലരേയും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത്. പിടിയാണ് ശരിയെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. നിത്യഹരിതയാം ഭൂമിക്കുവേണ്ടിയുള്ള പോരാട്ടം തുടരാനുള്ള ബാധ്യത കൈമാറിയാണ് പിടി കടന്നുപോകുന്നത്.അദ്ദേഹത്തിന്റെ വേര്‍പാടില്‍ നമുക്ക് അനുശോചിക്കാം, ആദരാഞാലികള്‍ അര്‍പ്പിയ്ക്കാം.
നാളെ 6.30 pm ന് താഴേ ക്കാണുന്ന link open ചെയ്ത് മീറ്റിംഗില്‍ പങ്കടുക്കണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു.
Join Zoom Meeting
https://us02web.zoom.us/j/83038469988
Meeting ID: 830 3846 9988
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധ പ്പെടുക
07737240192 ( ഡോ. ജോഷി ജോസ്)

ലണ്ടന്‍: ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെ ജാലിയന്‍ വാലാബാഗില്‍ 1919 ല്‍ നടന്ന കൂട്ടക്കൊലയ്ക്കു പകരം വീട്ടാന്‍ എലിസബേത്ത് രാജ്ഞിയെ വധിക്കുമെന്നു ഭീഷണി മുഴക്കുന്ന സിഖുകാരന്റെ വീഡിയോയെക്കുറിച്ച് സ്‌കോട്‌ലാന്‍ഡ് യാഡ് സന്വോഷണം നടത്തും. കഴിഞ്ഞ ദിവസം വിന്‍സര്‍ കൊട്ടാരത്തില്‍ 19 വയസ്സുകാരന്‍ ആയുധവുമായി അതിക്രമിച്ചു കടന്നതിനു 24 മിനിറ്റ് മുന്‍പാണ് ഈ വീഡിയോ പുറത്തുവിട്ടതെന്നു വ്യക്തമായി. വീഡിയോയിലുളളത് ഇയാള്‍ തന്നെയാണെന്നാണു സൂചന. ഇന്ത്യയില്‍ നിന്നുളള സിഖുകാരന്‍ എന്നു പരിചയപ്പെടുത്തിയാണ് രാജ്ഞിക്കെതിരെ വധഭീഷണി മുഴക്കുന്നത്.
പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഉറപ്പ് പാഴാകുമോ ? കോവിഡ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ വീണ്ടും സ്കൂളുകൾ അടച്ചു ഓണ്‍ലൈന്‍ പഠനത്തിലേയ്ക്ക് നീങ്ങുകയാണ് കാര്യങ്ങള്‍. പുതുവര്‍ഷത്തില്‍ എല്ലാ സ്‌കൂളുകളും റിമോട്ട് ലേണിംഗിലേക്ക് മടങ്ങാന്‍ ഇടയുണ്ടെന്നാണ് യൂണിയനുകള്‍ നല്‍കിയിട്ടുള്ള മുന്നറിയിപ്പ്.
എന്നാല്‍ കുട്ടികളെ ക്ലാസുകളിലേക്ക് മടക്കിയെത്തിക്കുകയും, സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് പ്രഥമിക ലക്ഷ്യമെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി നദീം സവാഹിയോട് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് ഹെഡ്ടീച്ചേഴ്‌സ് യൂണിയനുകള്‍ നല്‍കുന്ന മുന്നറിയിപ്പ്.
ദേശീയ വിലക്കുകള്‍ ഇല്ലെങ്കിലും ജീവനക്കാര്‍ രോഗബാധിതരാകുന്ന ഘട്ടത്തില്‍ ഇതിന് സാധ്യത നിലനില്‍ക്കുന്നുവെന്ന് യൂണിയനുകള്‍ ചൂണ്ടിക്കാണിക്കുന്നു. ക്രിസ്മസ് ഒത്തുകൂടല്‍ ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനത്തിന് വേഗത വര്‍ദ്ധിപ്പിക്കുമെന്നാണ് ആശങ്ക. പുതിയ ടേമിന്റെ ആരംഭത്തിന് മുന്‍പാണ് ഇത്.
ജനുവരിയില്‍ റിമോട്ട് ലേണിംഗ് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ നിരവധി സ്‌കൂളുകള്‍ ആരംഭിച്ചിട്ടുണ്ട്. ടെക്സ്റ്റ്ബുക്കുകളും, ഇലക്ട്രോണിക് ഡിവൈസുകള്‍ കുട്ടികള്‍ക്ക് കൊടുത്തയച്ച് ഇതിനുള്ള ഒരുക്കങ്ങളും സ്‌കൂളുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്ന വിഷയത്തില്‍ പ്രധാനമന്ത്രിയും, എഡ്യുക്കേഷന്‍ സെക്രട്ടറിയും ചര്‍ച്ച ചെയ്യുന്നതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ മിക്രോൺ വകഭേദം പടരുമെന്ന ആശങ്കയിൽ ഇറ്റാലിയൻ ഗവൺമെന്റ് കോവിഡ് നിയന്ത്രണങ്ങളും ഗ്രീൻ പാസ് നിയമങ്ങളും കർശനമാക്കി. പ്രധാനമന്ത്രി മാരിയോ ദ്രാഗി, ഇറ്റാലിയൻ കാബിനറ്റ്, സർക്കാർ ആരോഗ്യ ഉപദേഷ്ടാക്കൾ, പ്രാദേശിക നേതാക്കൾ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ആരോഗ്യമന്ത്രി റോബർതോ സ്പെറൻസയാണ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
പൊതുസ്ഥലങ്ങളിലും വേദികളിലും പ്രവേശനം അനുവദിക്കുന്ന ഗ്രീൻ പാസ് സർട്ടിഫിക്കറ്റിന്റെ കാലാവധി ഫെബ്രുവരി ഒന്നുമുതൽ ആറു മാസമായി കുറച്ചു. നിലവിൽ ഗ്രീൻപാസ്സ് കാലാവധി ഒൻപതു മാസമാണ്. നഴ്സിങ് ഹോമുകളിൽ പ്രവേശിക്കുന്നതിനു മൂന്നു ഡോസ് കോവിഡ് വാക്സിൻ അല്ലെങ്കിൽ രണ്ടു ഡോസുകളും കോവിഡ് നെഗറ്റീവ് പരിശോധനാ ഫലവും ഉണ്ടായിരിക്കണം.
വാക്‌സിനേഷൻ എടുക്കുകയോ കോവിഡിൽ നിന്നു സുഖം പ്രാപിക്കുകയോ ചെയ്തവർക്കു മാത്രം ലഭിക്കുന്ന സൂപ്പർ ഗ്രീൻപാസിന്റെ പരിധി മ്യൂസിയങ്ങൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, വെൽനസ് സെന്ററുകൾ, സ്പാകൾ, സോഷ്യൽ സെന്ററുകൾ എന്നിവയിലേക്കും വ്യാപിപ്പിക്കും.
ഡിസംബർ 30 മുതൽ മാർച്ച് 31വരെയുള്ള കാലയളവിൽ ബാറുകളിലും റസ്റ്ററന്റുകളിലും ഇൻഡോർ വേദികളിലും കൗണ്ടറിൽ നിന്നു ഭക്ഷണമോ പാനീയങ്ങളോ കഴിക്കുന്നതിന് സൂപ്പർ ഗ്രീൻപാസ് കാണിക്കേണ്ടതുണ്ട്. വാക്സിനേഷൻ നടത്താത്തവർക്കു റസ്റ്ററന്റുകൾക്കുള്ളിലിരുന്നു ഭക്ഷണം കഴിക്കാൻ അനുവാദമില്ല.
വെയിൽസിൽ ഇന്ന് മുതൽ നൈറ്റ്‌ക്ലബ്ബുകൾ അടയ്ക്കുകയും പബ്ബുകളിലും റെസ്റ്റോറന്റുകളിലും സിനിമാശാലകളിലും പരമാവധി ആറ് പേർക്ക് ഒരുമിച്ച് പങ്കെടുക്കാൻ അനുവദിക്കും. എന്നാൽ ഇൻഡോർ ഇവന്റുകളിൽ 30 പേരെ വരെ അനുവദിക്കും, അതേസമയം ഔട്ട്ഡോർ ഇവന്റുകളിൽ പരിധി 50 ആണ്. പൊതുസ്ഥലങ്ങളിലും ഓഫീസുകളിലും രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കണം. ഇന്ന് രാവിലെ 6 മണി മുതലാണ് നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്.
സ്കോട്ട്ലൻഡിൽ രാവിലെ അഞ്ചുമണി മുതലാണ് കർശന നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്. വലിയ പരിപാടികളിൽ ഒരു മീറ്റർ സാമൂഹിക അകലം ആവശ്യമാണ്, ആളുകൾ നിൽക്കുന്ന ഇൻഡോർ ഇവന്റുകളിൽ 100 പേർക്ക് അല്ലെങ്കിൽ ഇരിക്കുന്ന ഇവന്റുകൾക്ക് 200 പേർക്ക് വരെയാണ് അനുമതി. ഔട്ട്‌ഡോർ ഇവന്റുകൾക്ക്, പരിധി 500 ആളുകളാണ്.
തിങ്കളാഴ്ച പുലർച്ചെ 5 മണി മുതൽ, നൈറ്റ്ക്ലബ്ബുകൾ മൂന്നാഴ്ചത്തേക്ക് അടച്ചിടാൻ നിർബന്ധിതരാകും, മദ്യം വിളമ്പുന്ന ക്രമീകരണങ്ങളിൽ ടേബിൾ സേവനം ആവശ്യമാണ്. കൂടാതെ ഹോസ്പിറ്റാലിറ്റിക്കും ഒഴിവുസമയ ക്രമീകരണങ്ങൾക്കും ഒരു മീറ്റർ സാമൂഹിക അകലം നിയമം ബാധകമാകും.
വടക്കൻ അയർലൻഡിൽ നൈറ്റ് ക്ലബ്ബുകൾ അടച്ചിടും, ഹോസ്പിറ്റാലിറ്റി ക്രമീകരണങ്ങളിലെ ഇൻഡോർ സ്റ്റാൻഡിംഗ് ഇവന്റുകളും നൃത്തവും നിരോധിക്കും. നടപടികൾ നാളെ രാവിലെ 6 മണിക്ക് ആരംഭിക്കുന്നു. തിങ്കളാഴ്ച മുതൽ, ഇൻഡോർ ഹോസ്പിറ്റാലിറ്റി ക്രമീകരണങ്ങളിൽ ആറ് പേർക്ക് അല്ലെങ്കിൽ ഒരു വീട്ടിൽ നിന്ന് 10 ആളുകൾക്ക് ഒരുമിച്ച് കൂടാൻ അനുവദിക്കും.
കുട്ടികളെ മൊത്തത്തിൽ കണക്കാക്കില്ല. വിവാഹങ്ങളോ സിവിൽ പങ്കാളിത്ത ആഘോഷങ്ങളോ ഒഴിവാക്കും. ഓഫീസ് സ്ഥലങ്ങളിൽ രണ്ട് മീറ്റർ സാമൂഹിക അകലം നടപ്പിലാക്കുന്നതിന് ന്യായമായ നടപടികൾ സ്വീകരിക്കാൻ ബിസിനസുകളോട് പറയുമ്പോൾ, ഗാർഹിക മിശ്രണം പരമാവധി മൂന്ന് വീടുകളായി കുറയ്ക്കണമെന്ന് ശക്തമായി ശുപാർശ ചെയ്യും. സാധ്യമാകുന്നിടത്ത് വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് നിർദ്ദേശിക്കും.
ഇംഗ്ലണ്ടിൽ പുതിയ നടപടികളുടെ സാധ്യതകൾ ചർച്ച ചെയ്യാൻ മന്ത്രിമാർ തിങ്കളാഴ്ച യോഗം ചേരാനുള്ള സാധ്യത 10-ാം നമ്പർ നിരാകരിച്ചിട്ടില്ല. മന്ത്രിമാർ കൂടുതൽ ഡാറ്റയ്ക്കായി കാത്തിരിക്കുന്നതിനാൽ കോവിഡ് ഓ മീറ്റിംഗ് ഇതുവരെ ഷെഡ്യൂൾ ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
മലയാളം യു കെ ന്യൂസ് ടീം.
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയെന്ന് സ്വയം വിശേഷിപ്പിക്കുന്ന യുക്മയ്ക്കും അതിൻ്റെ ഭാരവാഹികൾക്കുമായി യുകെയിൽ മുൻനിരയിൽ നിൽക്കുന്ന ഓൺലൈൻ മാധ്യമം മലയാളം യുകെ ന്യൂസ് എഴുതുന്ന തുറന്ന കത്ത്.
പന്ത്രണ്ടാമത് യുക്മ കലാമേളയ്ക്ക് ഡിസംബർ പതിനെട്ടിന് തിരിതെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് യുക്മയുടെ മുഖപത്രത്തിൽ യുക്മയുടെ ഭാരവാഹികൾ എഴുതിവിട്ട ന്യൂസിൻ്റെ പ്രസക്തഭാഗങ്ങൾ ചുവടെ ചേർക്കുന്നു.
“ലോകമെങ്ങും കോവിഡിൻ്റെ ഭീതി ഏറ്റവും പാരമ്യത്തിലെത്തി വിറങ്ങലടിച്ച് നിന്ന കാലഘട്ടത്തിൽപ്പോലും യുക്മ കലാമേളകൾക്ക് മുടക്കം വന്നില്ല എന്നത് തികച്ചും അഭിനന്ദനാർഹമാണ്. യുകെയിലെ മലയാളി സമൂഹത്തിൻ്റെ ദൈനംദിന കാര്യങ്ങളിൽ സമയോജിതമായി ഇടപ്പെട്ടുകൊണ്ട് മുന്നേറുന്ന യുക്മ എന്ന പ്രസ്ഥാനത്തിൻ്റെ തലയിലെ പൊൻ തൂവലാണ് യുക്മ കലാമേളകൾ. ലോകമെമ്പാടുമുള്ള മനുഷ്യസമൂഹം വിഷമമേറിയ സാഹചര്യത്തിലും നിരാശയിലും മറ്റും കടന്നു പോയപ്പോഴും അവരെ അതിൽ നിന്നെല്ലാം മാറ്റി നിർത്തി യുകെ മലയാളികൾക്ക് പ്രതീക്ഷയുടെ അണയാത്ത പൊൻകിരണങ്ങൾ സമ്മാനിച്ച് കൊണ്ട് മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളാണ് യുക്മയുടെ നേതൃത്വത്തിൽ കോവിഡ് കാലത്ത് സംഘടിപ്പിച്ചത്”.
പ്രവാസി മലയാളികൾക്ക് ഇത്രയേറെ പ്രത്യാശയും ധൈര്യവും നൽകുന്ന ഒരു പ്രസ്ഥാവന ഇതിന് മുമ്പ് മറ്റൊരു പ്രവാസി മലയാളി സംഘടനകളിൽ നിന്നും യുകെ മലയാളി സമൂഹം കേൾക്കുവാനിടയായിട്ടില്ല എന്ന നഗ്നസത്യം യുക്മ ഭാരവാഹികൾ തിരിച്ചറിയണം. ഈ അവസരത്തിൽ കാരുണ്യത്തിനായി കേഴുന്ന ഒരു പ്രവാസി മലയാളി കുടുംബത്തിൻ്റെ കണ്ണീരിൽ കുതിർന്ന കഥ ഞങ്ങൾ നിങ്ങളുടെ മുമ്പിലവതരിപ്പിക്കുകയാണ്.
ഒക്ടോബർ 5, 2021. ആഗോള മലയാളികൾ ആഘോഷമാക്കിയ ആകാശ പ്രസവം നടന്ന ദിവസം. സുഖപ്രസവത്തിനായി നാട്ടിലേയ്ക്ക് പോയ മലയാളി കുടുംബം. യാത്രാമദ്ധ്യേ, ജെർമ്മനിക്ക് മുകളിൽ ഏകദേശം മുപ്പതിനായിരം അടിക്കു മുകളിൽ ഏയർ ഇന്ത്യാ വിമാനത്തിൽ മലയാളികളായ ആരോഗ്യ പ്രവർത്തകരുടെയും വിമാന ജോലിക്കാരുടെയും സമയോന്വിതമായ ഇടപെടലിലൂടെ അവർക്ക് ഒരു കുഞ്ഞു പിറന്നു. വിമാനത്തിലുള്ള പരിമിതമായ സൗകര്യം പ്രായം തികയാതെ പിറന്ന കുഞ്ഞിൻ്റെ ജീവന് അപകടമാകും എന്നതുകൊണ്ട് അടിയന്തിരമായി വിമാനം ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് ഏയർപോർട്ടിലിറക്കി. തുടർന്ന് അമ്മയേയും കുഞ്ഞിനേയും പിതാവിനൊപ്പം അടുത്തുള്ള ഒരു ഹോസ്പിറ്റലിലേയ്ക്ക് മാറ്റി വിമാനം വീണ്ടും കൊച്ചിയിലേയ്ക്ക് പറന്നു. ചൂടുള്ള വാർത്തയായി ലോക മാധ്യമങ്ങൾ അതാഘോഷിച്ചു.
പിന്നീട് സംഭവിച്ചതെന്ത്?
ജെർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ ചികിത്സയിലാണ് അമ്മയും കുഞ്ഞും.
യുകെയിലേയ്ക്ക് തിരിച്ചു വരാനുള്ള ശ്രമം നടക്കുകയാണിപ്പോൾ. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമല്ലാത്ത സാഹചര്യത്തിൽ വിമാനയാത്ര ഒഴിവാക്കാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. അതു കൊണ്ട് നാട്ടിലേയ്ക്ക് പോകുവാൻ നിർവ്വാഹമില്ല. യുകെയിലേയ്ക്ക് ട്രെയിൻ മാർഗ്ഗം എത്താനാണ് അവർ ശ്രമിക്കുന്നത്.
വേണ്ടെത്ര ശുശ്രൂഷ കിട്ടാതെ പ്രായം തികയാതെ പിറന്ന കുഞ്ഞിൻ്റെ ജീവൻ നിലനിർത്താൻ ആശുപത്രി അധികൃതർ ഒരു വശത്ത് കിണഞ്ഞു പരിശ്രമിക്കുമ്പോൾ മറുവശത്ത് വിസയില്ലാതെ താമസിക്കാനൊരു ഇടം തേടി ചികിത്സാ ചിലവുകൾക്കും ഭക്ഷണത്തിനും നിയ്മ പരമായ കാര്യങ്ങൾക്കും മറ്റും പണമില്ലാതെ വിഷമിക്കുകയാണവിരിപ്പോൾ. ആശുപത്രി ചിലവുകൾക്ക് NHSസഹായം ചെയ്തെങ്കിലും ഇനി മുന്നോട്ടുള്ള കാര്യങ്ങളാണ് കൂടുതൽ സങ്കീർണ്ണമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് സഹായമഭ്യർത്ഥിച്ച് മലയാളം യുകെ ന്യൂസ് വാർത്ത കൊടുത്തതിൻ്റെ അടിസ്ഥാനത്തിൽ ചെറിയ ചില സഹായങ്ങളുമായി കുറെയാളുകൾ രംഗത്ത് വന്നെങ്കിലും അവരുടെ ആവശ്യത്തിന് മുമ്പിൽ അത് ഒന്നിന്നും പര്യാപ്തമാവുന്നില്ല.
ആറാം മാസത്തിൽ ആദ്യ കുട്ടി നഷ്ടപ്പെട്ടവരാണിവർ. കോവിഡ് കാലത്ത് സുരക്ഷിതത്വം മുൻനിർത്തി നേരത്തേ നാട്ടിലേയ്ക്ക് യാത്ര ചെയ്ത അവസരത്തിലാണ് ഈ ദുരന്തം അവരെ പിടികൂടിയത്. വിമാന കമ്പനികൾ നേരത്തേ തന്നെ അവരെ കൈവിട്ടിരുന്നു. ഇനി അമ്മയേയും കുഞ്ഞിനേയും സുരക്ഷിതമായി യുകെയിൽ എത്തിക്കേണ്ട ധാർമ്മീകമായ ഉത്തരവാദിത്വം പ്രവാസികളായ നമുക്ക് ഓരോരുത്തർക്കുമില്ലേ??
ഇത്രയും അപകടകരമായി ആ കുടുംബത്തിൻ്റെ അവസ്ഥ തുടരുമ്പോൾ യുക്മ ഭാരവാഹികളോടായി ജനപക്ഷത്ത് നിന്ന് ചില ചോദ്യങ്ങൾ ചോദിക്കുകയാണ്.
യുകെയിലെ പ്രവാസി മലയാളികളുടെ കണ്ണീരൊപ്പാൻ യുക്മ എന്നും തുണയായി നിൽക്കുമെന്നവകാശപ്പെടുമ്പോൾ, സംഭവം നടന്ന് മൂന്നു മാസമായിട്ടും ഒരു ചെറുവിരലനക്കാൻ യുക്മയ്ക്ക് കഴിയാതെ പോയതെന്തുകൊണ്ട്? കുറഞ്ഞത് ഈ സംഭവത്തെക്കുറിച്ചൊന്നന്വേഷിക്കാൻ പോലും യുക്മ മുതിരാതിരുന്നത് എന്തുകൊണ്ട്??
യുക്മയുടെ കരുത്തുറ്റ പോഷക സംഘടനയായ നെഴ്സ്സസ് ഫോറം ഇക്കാര്യത്തിന് വേണ്ടി എന്തു ചെയ്തു? ഈ കുഞ്ഞിൻ്റെ അമ്മയും ഒരു നെഴ്സല്ലേ?? അടിയന്തിര ഘട്ടങ്ങളിൽ കുറഞ്ഞത് നെഴ്സുമാർക്ക് പോലും പ്രയോജനകരമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ നെഴ്സസ് ഫോറം എന്ന സംഘടനയുടെ ആവശ്യമെന്ത്?
യുകെയിലാകമാനമായി ചെറുതും വലുതുമായി നൂറിലധികം മലയാളി അസ്സോസിയേഷനുകൾ യുക്മയുടെ കീഴിലുണ്ട്. നിങ്ങൾ ഭാരവാഹികൾ ഈ അസ്സോസിയേഷനുകളുമായി ബന്ധപ്പെട്ട് ആത്മാർത്ഥമായി പ്രവർത്തിച്ചിരുന്നെങ്കിൽ ചുരുങ്ങിയത് ഒരമ്പത് പൗണ്ടെങ്കിലും ഒരസ്സോസിയേഷനിൽ നിന്ന് സംഭാവനയായി സ്വീകരിക്കാമായിരുന്നില്ലേ? അതു തന്നെ ഒരു വലിയ തുകയായി മാറുമായിരുന്നില്ലേ??
യുക്മയുടെ ഭരണം പിടിക്കാൻ, പനി പിടിച്ച് രോഗാവസ്ഥയിൽ കിടന്നവരെ ദൂരദേശങ്ങളിൽ നിന്നു പോലും വാഹനങ്ങളിൽ മറ്റും എത്തിച്ച് വോട്ട് ചെയ്യിപ്പിച്ച ചരിത്രവും നിലവിലെ യുക്മ ഭാരവാഹികൾക്കുണ്ടല്ലോ! ഈ ആത്മാർത്ഥത സഹായം അർഹിക്കുന്നവരുടെ കാര്യത്തിൽഎന്ത് കൊണ്ട് നിങ്ങൾ പ്രകടിപ്പിക്കുന്നില്ല?
ഈ സംഭവത്തെക്കുറിച്ചറിഞ്ഞില്ല എന്ന് പറഞ്ഞ് യുക്മ ഭാരവാഹികൾക്ക് ഒരിക്കലും ഒഴിഞ്ഞ് മാറാൻ സാധിക്കില്ല. സംഭവം നടന്ന ഒക്ടോബർ 5 ന് മലയാളത്തിലെ ഒട്ടുമിക്ക പത്രങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തതാണ്. പിന്നീട് ഈ സംഭവത്തിൻ്റെ നിജസ്ഥിതികൾ പ്രവാസി മലയാളികളെ അറിയ്ച്ചു കൊണ്ട് ഞങ്ങൾ മലയാളം യുകെ ന്യൂസ് തുടർ വാർത്തകൾ കൊടുത്തിരുന്നു. ( താഴെയുള്ള ലിങ്ക് കാണുക) അതിൻ്റെ വെളിച്ചത്തിൽ ചില നല്ല മനസ്സുകളുടെ സഹായം ഇവർക്ക് ലഭിക്കുകയും ചെയ്തിരുന്നു.
യുക്മ ചാരിറ്റി ഫൗണ്ടേഷൻ എന്ത് കൊണ്ട് ഈ വിഷയത്തിൽ ഇടപെട്ടില്ല? യുകെയിൽ മരണപ്പെട്ട പ്രവാസി മലയാളികളുടെ മൃതശരീരം നാട്ടിലെത്തിക്കുന്നതിന് 2500 പൗണ്ട് വീതം യുക്മയുടെ ചാരിറ്റി അക്കൗണ്ടിൽ നിന്നും കൊടുത്തിരുന്നു. നല്ല കാര്യം. എന്നാൽ ജീവിച്ചിരിക്കുന്നവർക്ക് ജീവിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്ന അവസരത്തിലല്ലെ യുക്മ ചാരിറ്റി ഫൗണ്ടേഷൻ കൂടുതൽ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കേണ്ടത്?
യുക്മ കലാമേളകളും, യുക്മ വള്ളംകളിയും കേരള പൂരവും, സ്പോട്സ് മേളകളും എല്ലാം ആധുനിക തലമുറയ്ക്ക് ആവശ്യമാണ്. വെറും ആഘോഷങ്ങളായി ഇതൊക്കെ നടത്തുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയുടെ തലപ്പത്തിരിക്കുന്ന ഭാരവാഹികളെ നിങ്ങളൊന്നോർക്കണം. നിങ്ങൾ ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനം പാലിക്കപ്പെടുന്നുണ്ടോ??
കോട്ടും സൂട്ടുമണിഞ്ഞ് യുകെയുടെ മുക്കിലും മൂലയിലുമുള്ള എല്ലാ അസ്സോസിയേഷനിലും പോയി നിറ ഭംഗിയാർന്ന സ്റ്റേജുകളിൽ നിന്ന് നിലവിളക്കു കൊളുത്തി ഉത്ഘാടന കർമ്മം നിർവ്വഹിച്ചും സ്വന്തം കൂടപ്പിറപ്പുകളുടെ പേരിൽ എവർറോളിംഗ് ട്രോഫികൾ വിതരണം ചെയ്തും അതിൻ്റെ ചിത്രങ്ങളെടുത്തും എടുപ്പിച്ചും സാമൂഹ്യ മാധ്യമങ്ങിൽ പ്രചരിപ്പിച്ച് കൈയ്യടി വാങ്ങുന്ന രീതി ഇനിയെങ്കിലും അവസാനിപ്പിക്കണം. പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ സമൂഹത്തിലെ നാനാതുറയിൽപ്പെട്ട സെലിബ്രെറ്റികളോടൊപ്പം തോളിൽ കൈയ്യിട്ടു പുഞ്ചിരിച്ചു നിൽക്കുന്ന നിങ്ങളുടെ ചിത്രങ്ങൾ ഇവിടെ ആർക്കും ആവശ്യമില്ല. ഭാരവാഹികളായ നിങ്ങളുടെ സ്വാർത്ഥ താല്പര്യത്തിനപ്പുറം ഒരു സാധാരണ പ്രവാസി മലയാളിക്ക് അതു കൊണ്ട് എന്താണ് ഗുണം?
നിങ്ങൾ ജനപ്രതിനിധികളാണ്. ആ ബോധം ആദ്യം നിങ്ങൾക്കുണ്ടാകണം. എങ്കിലേ നിങ്ങൾ ജനങ്ങൾക്ക് കൊടുത്ത പ്രതിജ്ഞ പാലിക്കാൻ സാധിക്കുകയുള്ളൂ.
ലോകമെമ്പാടുമുള്ള മനുഷ്യസമൂഹം വിഷമമേറിയ സാഹചര്യത്തിലും നിരാശയിലും മറ്റും കടന്നു പോയപ്പോഴും അവരെ അതിൽ നിന്നെല്ലാം മാറ്റി നിർത്തി യുകെ മലയാളികൾക്ക് പ്രതീക്ഷയുടെ അണയാത്ത പൊൻകിരണങ്ങൾ സമ്മാനിച്ച് കൊണ്ട് മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ കോവിഡ് കാലത്ത് സംഘടിപ്പിക്കുന്നു എന്ന് വാ തോരാതെ പ്രസംഗിക്കുന്നു. കലാമേളകൾ ഏതു വിധത്തിലാണ് വിഷമിക്കുന്നവരുടെ കണ്ണീരൊപ്പുന്നത്??
കോവിഡ് രാജ്യത്തെ കാർന്ന് തിന്നുമ്പേൾ മുൻതൂക്കം കൊടുക്കേണ്ടത് മനുഷ്യൻ്റെ ജീവനോ അതോ ആഘോഷങ്ങൾക്കോ? യുക്മയിൽ വിശ്വാസമർപ്പിച്ച് മുന്നോട്ട് പോകുന്ന പ്രവാസി മലയാളികളുടെ ജീവന് സംരക്ഷണം നൽകാൻ അതിൻ്റെ ഭാരവാഹികളെ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ പിന്നെ യുക്മ എന്ന പ്രവാസി മലയാളി ദേശീയ സംഘടനയുടെ ആവശ്യം എന്താണ്?
ഒരു കുരുന്നിൻ്റെ ജീവൻ നിലനിർത്താൻ കഷ്ടപ്പെടുന്ന കുടുംബത്തിൻ്റെ പ്രശ്നങ്ങളിൽ നിങ്ങൾ ഇടപെടണമെന്ന് ജനപക്ഷത്ത് നിന്ന് ഞങ്ങൾ ആവശ്യപ്പെടുകയാണ്. നിങ്ങൾ മുന്നിൽ നിന്ന് പ്രവർത്തിക്കുമ്പോൾ യുകെയിലെ നിലവിലുള്ള ഓരോ പ്രവാസി കുടുംബങ്ങളും പുതുതായി എത്തുന്നവരും എന്നും നിങ്ങളോടൊപ്പമുണ്ടാകും. അതല്ലാതെ കോട്ടും സൂട്ടുമിട്ട് വെള്ളിവെളിച്ചത്തിൽ തിളങ്ങാനാണ് ഇനിയും നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഒരു വലിയ ദുരന്തം തന്നെയാണ്. അവർ നിങ്ങളെ തള്ളിപ്പറയുന്ന കാലം വിദൂരമല്ല.
യുകെയിലെ ഒരു കെഎഫ്‌സി ഔട്ട്‌ലെറ്റിൽ ഒരു സ്ത്രീക്കുണ്ടായ ദാരുണമായ അനുഭവം നെറ്റിസൺമാരെ ഞെട്ടിച്ചിരിക്കുകയാണ്. ഗബ്രിയേൽ എന്നു പേരുള്ള സ്ത്രീ, അവളുടെ ചൂടുള്ള വിംഗ്സ് ഭക്ഷണത്തിൽ ഒരു വിചിത്രമായ മാംസം കണ്ടെത്തി, ഫ്രൈഡ് ചിക്കന്‍ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് കിട്ടിയത് കൊക്കുള്‍പ്പടെ കോഴിയുടെ പൊരിച്ച തല. ഗബ്രിയേല്‍ എന്ന യുവതിക്കാണ് ഓര്‍ഡര്‍ ചെയ്ത ഹോട്ട് വിങ്‌സിന് പകരം കോഴിയുടെ പൊരിച്ച തല കിട്ടിയത്.
കൊക്കുള്‍പ്പടെ ഒരു കോഴിയുടെ മുഴുവന്‍ തലയാണ് ഓര്‍ഡര്‍ ചെയ്ത പാക്കിനുള്ളില്‍ ഉണ്ടായിരുന്നത്. ഫോട്ടോ സഹിതം ഗബ്രിയേല്‍ റിവ്യൂ പങ്ക് വച്ചതോടെ നിരവധി ആളുകള്‍ കെഎഫ്‌സിയ്‌ക്കെതിരെ തിരിഞ്ഞു.ടേക്ക് എവേ ട്രോമാസ് എന്ന സംഘടന ഗബ്രിയേലിന് പിന്തുണ പ്രഖ്യാപിച്ച് റിവ്യൂ ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും ഷെയര്‍ ചെയ്യുകയും ചെയ്തതോടെ സംഭവം വന്‍ വിവാദമായി.
ഇതോടെ സംഭവത്തില്‍ ക്ഷമ പറഞ്ഞ് കെഎഫ്‌സി രംഗത്തെത്തി. തങ്ങള്‍ ഗുണമേന്മയുള്ള മികച്ച ഉത്പന്നങ്ങള്‍ മാത്രമാണ് വിതരണം ചെയ്യുന്നതെന്നും ടേക്ക് എവേ കൗണ്ടറുകളോടും ഫൂഡ് ആപ്പുകളോടും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ താക്കീത് നല്‍കിയിട്ടുണ്ടെന്നും ഇതിന് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കെഎഫ്‌സി ട്വീറ്റ് ചെയ്തു.
yum yum @KFC_UKI pic.twitter.com/hnTm8urQ3x
— Takeaway Trauma (@takeawaytrauma) December 20, 2021
യുകെയിൽ ആദ്യമായി പ്രതിദിന കോവിഡ് കേസുകൾ ലക്ഷത്തിന് മുകളിൽ. 1,06,122 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡിസംബർ 15ന് ശേഷം വൻതോതിൽ വർധനവാണ് രോഗികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച മാത്രം 8008 കോവിഡ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. നവംബർ 22ന് ശേഷമുള്ള കൂടിയ നിരക്കാണിത്.
അതേസമയം, ക്രിസ്മസിന് മുന്നോടിയായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. മറ്റ് നിരവധി യൂറോപ്യൻ രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പുന:സ്ഥാപിച്ചിരിക്കുകയാണ്. വാക്സിനേഷനിലൂടെ കോവിഡ് നിയന്ത്രണത്തിലാക്കി വലിയൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന ബിസിനസ് മേഖലയ്ക്ക് കനത്ത ആഘാതമായി ഒമിക്രോണ്‍- ഡെല്‍റ്റ വേരിയന്റുകളുടെ വ്യാപനം.
കോവിഡ് വ്യാപനം മൂലം വിനോദ, ഹോസ്പിറ്റാലിറ്റി മേഖല ഉള്‍പ്പെടെയുള്ള പ്രതിസന്ധിയിലായ ബിസിനസുകളെ സഹായിക്കാന്‍ ചാന്‍സലര്‍ റിഷി സുനക് 1 ബില്യണ്‍ പൗണ്ടിന്റെ പ്രത്യേക ഫണ്ട് രൂപീകരിച്ചതുതന്നെ മുന്നോട്ടുള്ള ദിവസങ്ങള്‍ കഠിനമാകുന്നതിന്റെ തെളിവാണ് . ക്രിസ്മസിന് പിന്നാലെ രാജ്യത്തു നിയന്ത്രണം കടുപ്പിക്കും. മറ്റൊരു അടച്ചിടലിലേയ്ക്ക് പോകണമെന്നാണ് ശാസ്ത്രജ്ഞരുടെ ഉപദേശം.
പൂര്‍ണ്ണമായി ഒരു അടച്ചിടല്‍ വന്നില്ലെങ്കിലും നിയന്ത്രണം കടുപ്പിക്കേണ്ടിവരുമെന്ന കാര്യം ഉറപ്പാണ്. ക്രിസ്മസിന് മുന്നോടിയായി ബിസിനസുകള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി സാഹചര്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അത് മറികടക്കാന്‍ ആവശ്യമായ വളരെ ഉദാരമായ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും സുനക് പറഞ്ഞു.
പുതിയ പദ്ധതിയില്‍ പബ്ബുകളും റെസ്റ്റോറന്റുകളും പോലുള്ള ഹോസ്പിറ്റാലിറ്റി ബിസിനസുകള്‍ക്ക് ഓരോ സ്ഥാപനത്തിനും 6,000 പൗണ്ട് വരെ ക്യാഷ് ഗ്രാന്റിനായി അപേക്ഷിക്കാന്‍ കഴിയും. കോവിഡ് മൂലം ജീവനക്കാര്‍ക്ക് ജോലിക്കെത്താന്‍ കഴിയാത്ത ചില സ്ഥാപനങ്ങളെ വേതനത്തോടെയുള്ള സിക്ക് ലീവ് നല്‍കാന്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും സുനക് പറഞ്ഞു. തിയേറ്ററുകളേയും മ്യൂസിയങ്ങളേയും സഹായിക്കാന്‍ 30 മില്യണ്‍ പൗണ്ട് അധികമായും അദ്ദേഹം പ്രഖ്യാപിച്ചു.
ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനത്തെക്കുറിച്ചുള്ള ജനങ്ങളുടെ ഭയം കാരണം ബുക്കിംഗിലെ തകര്‍ച്ചയും ആളുകള്‍ എത്താതെ വരികയും ചെയ്യുന്നത് ഹോസ്പിറ്റാലിറ്റി വിനോദ സ്ഥാപനങ്ങളേയും ദോഷകരമായി ബാധിച്ചു.