UK

ലോകകപ്പ് ക്രിക്കറ്റ് തുടങ്ങിയത് മുതല്‍ വില്ലനായിരിക്കുകയാണ് മഴ. ഏറെ കാത്തിരുന്ന ലോകകപ്പ് എത്തിയപ്പോഴാണ് മഴ കളിക്കുന്നതെന്നത് ആരാധകരെ ചെറുതായൊന്നുമല്ല വിഷമിപ്പിക്കുന്നത്. മൂന്ന് മത്സരങ്ങള്‍ ഇപ്പോൾ തന്നെ ഉപേക്ഷിക്കേണ്ടതായി വന്നു. ചൊവ്വാഴ്ച ശ്രീലങ്ക-ബംഗ്ലാദേശ് മത്സരമായിരുന്നു മഴ കളിച്ച അവസാനത്തെ മത്സരം. ഒരൊറ്റ പന്ത് പോലും എറിയാനാവാതെയാണ് ഈ മത്സരം ഉപേക്ഷിച്ചത്.

ഇത്ര വലിയ ടൂര്‍ണമെന്റ് ആയിട്ടും കാലാവസ്ഥ മുന്‍ കണക്കിലെടുക്കാതെ ഷെഡ്യൂള്‍ ചെയ്തതിനെ ആരാധകര്‍ ചോദ്യം ചെയ്യുന്നുണ്ട്. ഇംഗ്ലണ്ടില്‍ അല്ലാതെ മറ്റ് എവിടെയെങ്കിലും മത്സരം വയ്ക്കാമായിരുന്നെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

പലരും ഐസിസിക്കെതിരെ സോഷ്യൽ മീഡിയയില്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. കൂടാതെ ഐസിസിയെ ട്രോള്‍ ചെയ്തും പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. ഈ ലോകകപ്പില്‍ മഴയെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് ചിലര്‍ പറഞ്ഞത്. ലോകകപ്പ് ട്രോഫിക്ക് മുകളില്‍ കുട പിടിപ്പിച്ച പുതിയ ട്രോഫി രൂപകല്‍പന ചെയ്യണമെന്നും ചിലര്‍ പറയുന്നുണ്ട്.

കനത്ത മഴയില്‍ മത്സരം ഉപേക്ഷിക്കുന്നത് ടീമുകളുടെ സെമി സാധ്യതയെയും സാരമായി ബാധിക്കും. പ്രാഥമിക ഘട്ടത്തില്‍ റിസർവ് ദിനം ഒഴിവാക്കിയതാണ് ഫലമില്ലാ മത്സരങ്ങളുടെ എണ്ണം കൂടാന്‍ കാരണം. ഇതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.

ഇതാദ്യമായാണ് ഒരു ലോകകപ്പിലെ മൂന്ന് മത്സരങ്ങള്‍ ഫലമില്ലാതെ അവസാനിക്കുന്നത്. റൗണ്ട് റോബിന്‍ ഘട്ടത്തില്‍ മഴ മുടക്കുന്ന കളികളില്‍ പോയിന്റ് പങ്കുവയ്ക്കുക‌യാണ് ചെയ്യുന്നത്. എന്നാല്‍ സെമി ഫൈനലിനും ഫൈനലിനും റിസര്‍വ് ദിനമുണ്ട്. റിസര്‍വ് ദിനത്തിലും കളി നടന്നില്ലെങ്കില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയ ടീം ഫൈനലിന് യോഗ്യത നേടും. ഇനി സെമിഫൈനല്‍ സമനിലയിലായാല്‍ സൂപ്പര്‍ ഓവറിലൂടെയാകും വിജയികളെ കണ്ടെത്തുക.

മത്സരങ്ങള്‍ മഴയില്‍ മുങ്ങിയാല്‍ കൂടുതല്‍ ടീമുകള്‍ക്ക് ഒരേ പോയിന്റ് വരാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ വന്നാല്‍ കൂടുതല്‍ വിജയമുള്ള ടീമിനാണ് സെമി ഫൈനലിലേക്ക് പ്രഥമ പരിഗണന. പിന്നെ നെറ്റ് റണ്‍റേറ്റ് നോക്കും. ഇതുരണ്ടും തുല്യമാണെങ്കില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ജയിച്ച ടീം സെമിയില്‍ കടക്കും. ഇതിലും തുല്യമാണെങ്കില്‍ ലോകകപ്പിലെ സീഡിങ് ആകും പരിഗണിക്കുക.

ലോകകപ്പ് ഫൈനല്‍ ദിനവും റിസര്‍വ് ദിനവും കളി തടസപ്പെട്ടാല്‍ കിരീടം പങ്കുവയ്ക്കും. 2007 ലെ കരീബിയന്‍ ലോകകപ്പിലും 99 ല്‍ ഇംഗ്ലണ്ട് തന്നെ ആതിഥേയത്വം വഹിച്ച ലോകകപ്പിലും റിസര്‍വ് ദിനം ഏര്‍പ്പെടുത്തിയിരുന്നു.

 

 

ലണ്ടൻ ∙ ബ്രിട്ടനിലെ ഫോറിൻ ആൻഡ് കോമൺവെൽത് ഓഫിസ് (എഫ്സിഒ) ചീഫ് ഇക്കോണമിസ്റ്റായി സാമ്പത്തിക വിദഗ്ധൻ കുമാർ അയ്യർ നിയമിതനായി. അടുത്ത മാസം ചുമതലയേൽക്കും. ബ്രിട്ടിഷ് സർക്കാരിന്റെ വിദേശനയ രൂപീകരണത്തിനാവശ്യമായ സാമ്പത്തിക പഠനങ്ങളും വിശകലനങ്ങളും നൽകുന്നത് ചീഫ് ഇക്കോണമിസ്റ്റിന്റെ നേതൃത്വത്തിലുള്ള വിദഗ്ധരാണ്. കുമാർ അയ്യർ മുൻപു മുംബൈയിൽ ബ്രിട്ടന്റെ ഡപ്യൂട്ടി ഹൈ കമ്മിഷണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഗോർഡൻ ബ്രൗൺ ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സ്ട്രാറ്റജി യൂണിറ്റ് ഡപ്യൂട്ടി ഡയറക്ടറായിരുന്നു. ക്രിമിനൽ അഭിഭാഷകയായ കാത്റിൻ ആണു ഭാര്യ. രണ്ടു മക്കൾ.

രാജ്യത്തെ ബാങ്കുകളിൽ ശതകോടികളുടെ വായ്പ കുടിശിക വരുത്തിയശേഷം നാടുവിട്ട വിവാദ മദ്യവ്യവസായി വിജയ് മല്യയ്ക്ക് ഇന്ത്യക്കാരുടെ കൂക്കിവിളി. ലണ്ടനിൽ നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ലോകകപ്പ് മത്സരം കാണാനെത്തിയ മല്യയെ ആണ് ആള്‍ക്കൂട്ടം ‘കള്ളന്‍’ എന്ന് പറഞ്ഞ് കൂക്കി വിളിച്ചത്. ലണ്ടനിലെ കെന്നിങ്ടൺ ഓവൽ‌ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യയുടെ രണ്ടാം മത്സരം കാണാനായി ‌മല്യ എത്തുന്നതിന്‍റെ ദൃശ്യങ്ങൾ സഹിതം ദേശീയ വാർത്ത ഏജൻസിയായ എ.എൻ.ഐ ആണ് റിപ്പോർട്ട് ചെയ്തത്. കേസ് സംബന്ധിച്ച ചോദ്യങ്ങളിൽ നിന്നൊക്കെ ഒഴിഞ്ഞുമാറിയ മല്യ, ജൂലൈയിൽ നടക്കുന്ന വാദംകേൾക്കലിനുള്ള കാര്യങ്ങൾ ചെയ്തു വരികയാണെന്ന് വ്യക്തമാക്കി.

‘ഇയാളൊരു കളളനാണ്,’ എന്നാണ് ആള്‍ക്കൂട്ടം വിളിച്ച് പറയുന്നത്. എന്നാല്‍ മല്. കൂടുതലൊന്നും പ്രതികരിച്ചില്ല, തന്റെ മാതാവിന് ഒന്നും പറ്റുന്നില്ലെന്ന് ഉറപ്പാക്കുകയാണ് താനെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. ആള്‍ക്കൂട്ടം വിജയ് മല്യക്കെതിരെ മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയില്‍ കാണാം. ‘ഒരു ആണായി മാറി ഇന്ത്യയോട് ക്ഷമാപണം നടത്തു,’ എന്നും ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഒരാള്‍ വിളിച്ച് പറയുന്നുണ്ട്.

‘ഞാന്‍ ഇവിടെ മത്സരം കാണാനാണ് വന്നത്,’ എന്നും മല്യ പറയുന്നുണ്ട്. മകന്‍ സിദ്ധാര്‍ത്ഥ് മല്യയുടെ കൂടെ ഓവല്‍ സ്റ്റേഡിയത്തില്‍ നില്‍ക്കുന്ന ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ വിജയം കാണാനായതില്‍ സന്തോഷമുണ്ടെന്ന് മല്യ വ്യക്തമാക്കി. താന്‍ ലോകകപ്പ് മത്സരം കാണാനാണ് വന്നത് എന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി വിജയ് മല്യ പറഞ്ഞു. എന്നാല്‍ കേസ് സംബന്ധിച്ചുളള ചോദ്യങ്ങളില്‍ നിന്ന് മല്യ ഒഴിഞ്ഞ് മാറി. മല്യയുടെ കേസ് വരുന്ന ജൂലായില്‍ ആണ് വാദം കേള്‍ക്കുന്നത്. അതിന് വേണ്ടിയുളള തയ്യാറെടുപ്പുകള്‍ നടന്ന് വരുന്നതായി വിജയ് മല്യ പ്രതികരിച്ചു.

ഇത് ആദ്യമായല്ല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മല്യ കൂക്കി വിളിക്കപ്പെടുന്നത്. 2017 ജനുവരിയില്‍ ഇതേ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സ് ട്രോഫി മത്സരം കാണാനെത്തിയപ്പോഴും മല്യ ‘കളളന്‍’ വിളി കേള്‍ക്കേണ്ടി വന്നിരുന്നു. അന്നും യാതൊന്നും പ്രതികരിക്കാതെയാണ് മല്യ മടങ്ങിയത്.

രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ ഇരയല്ല താനെന്നു തെളിയിക്കാൻ മല്യക്ക് കഴിഞ്ഞിട്ടില്ലെന്നാണ് കഴിഞ്ഞ വർഷം ബ്രിട്ടീഷ് ആഭ്യന്തര വകുപ്പും വെസ്റ്റ്മിൻസ്റ്റർ കോടതിയും പറഞ്ഞത്. ഇന്ത്യയിലേക്ക് നാടുകടത്തുന്ന കാര്യത്തിൽ അപ്പീൽ നൽകാൻ അനുവദിക്കണമെന്ന മല്യയുടെ ആവശ്യം ഏപ്രിൽ എട്ടിന് കോടതി തള്ളുകയും ചെയ്തിരുന്നു. വായ്പയെടുത്ത ഒന്‍പതിനായിരം കോടി രൂപ തിരിച്ചടക്കാതെയാണ് വിജയ് മല്യ ലണ്ടനിലേക്ക് കടന്ന് കളഞ്ഞത്.

 

സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ആദ്യമായി ഒരു മിഷനിൽ മലയാളം സർട്ടിഫിക്കറ്റ് ക്ലാസ്സുകൾ ആരംഭിക്കുന്നു. സെന്റ്. മോണിക്കമിഷനിലെ സണ്ഡേസ്കൂൾ ആണ് ഈ ആശയത്തിന് പിന്നിൽ. കേരളാ ഗവണ്മെന്റിനു കീഴിലുള്ള മലയാളം മിഷനുമായി ചേർന്നാണ് പഠനം ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രശസ്ത മലയാളം നോവലിസ്റ്റും കവയത്രിയുമായ ആയ രശ്മി ആണ് ആദ്യ പാഠങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നത്. മലയാളം കുട്ടികളെ അവരുടെ നാട്ടിലെ വേണ്ടപ്പെട്ടവരോട് ബന്ധം കൂടുതൽ ഉറപ്പിക്കുന്നതോടൊപ്പം അവരുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും ഓർമപ്പെടുത്തുകയും ചെയ്യുക എന്നതാണ്‌ ലക്ഷ്യം. മലയാളം കുർബാന കുട്ടികൾക്ക് കൂടുതൽ അനുഭവവേദ്യമാകുവാൻ ഈ ക്ലാസ്സുകൾ സഹായകരമാവുമെന്നു ചാപ്ലിൻ ഫാ.ജോസ് അന്ത്യാംകുളം പ്രത്യാശ പ്രകടിപ്പിച്ചു.ഫാ.ജോസ് അന്ത്യാംകുളം ആത്മീയ നേതൃത്വം നൽകുന്ന മിഷനിൽ ട്രസ്റ്റീസ് ഷിജുവും ജീതുവും നിഷയും കമ്മറ്റി അംഗങ്ങളും, ജയ്‌മോന്റെ നേതൃത്വത്തിൽ സൻഡേസ്കൂൾ ടീമും പിന്തുണയുമായുണ്ട്.

മുൻ വിദേശകാര്യസെക്രട്ടറി ബോറിസ് ജോൺസന് എതിരെയുള്ള നിയമ നടപടി ഹൈക്കോടതി റദ്ദാക്കി. 2016ലെ യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ബ്രക്സിറ്റ് ആരോപണങ്ങളെ ചൊല്ലിയുള്ള വിവാദത്തെ തുടർന്നാണ് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്. ബ്രിട്ടൻ, 350 മില്യൺ പൗണ്ട് യൂറോപ്യൻ യൂണിയന് എല്ലാ ആഴ്ചയും നൽകിയെന്ന് അദ്ദേഹം രണ്ടു വർഷം മുമ്പത്തെ പ്രചാരണ ചടങ്ങുകൾക്കിടയിൽ പറയുകയുണ്ടായി. 350 മില്യൺ പൗണ്ട് എന്ന കണക്ക് പ്രോ -ബ്രെക്സിറ്റ് ക്യാമ്പയിനിൽ ഒരു പ്രധാന വിഷയം തന്നെയായി മാറി. ബ്രക്സിറ്റ് ക്യാമ്പയിൻ ബസ്സിൽ രേഖപ്പെടുത്തിയത് ഇപ്രകാരമായിരുന്നു “നമ്മൾ 350 മില്യൺ പൗണ്ട് ഓരോ വാരവും യൂറോപ്യൻ യൂണിയന് നൽകുന്നു. എൻ എച്ച് എസിനെ സഹായിക്കുവാൻ നാം മുൻകൈയെടുക്കണം.” ഇതിനെതിരെ പല പ്രമുഖരും രംഗത്തെത്തി. ഇത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് അവർ ആരോപിച്ചു.

ജോൺസന് എതിരെ നിയമ നടപടികൾ സ്വീകരിച്ചത് 29കാരനായ വ്യവസായി മാർക്കസ് ബോളാണ്. ബോളിന്റെ അഭിഭാഷകർ ജോൺസനെ ഉത്തരവാദിത്വമില്ലാത്തവനും അവിശ്വസ്തനുമായാണ് വിശേഷിപ്പിച്ചത്. ബ്രക്സിറ്റ് ജസ്റ്റിസ് എന്ന പേരിലുള്ള നിയമനടപടിക്ക് വേണ്ടി 2016 ജൂൺ മുതൽ ബോൾ പ്രവർത്തിക്കുകയുണ്ടായി. ബോൾ നിരന്തരമായി രാഷ്ട്രീയത്തിലെ അഴിമതിയെ വേരോടെ പിഴുതെറിയാൻ ശ്രമിച്ചുവെന്ന് ബ്രക്സിറ്റ് ജസ്റ്റിസ് വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ബോറിസ് ജോൺസന് എതിരെയുള്ള കേസ് റദ്ദാക്കിയതിലുള്ള കാരണങ്ങൾ കോടതി ഇനിയും വെളിപ്പെടുത്താനുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. വ്യക്തമായ കാരണങ്ങൾ ഇനിയും അറിയേണ്ടിയിരിക്കുന്നു. വിധിയെ തുടർന്ന് ബോൾ ഇങ്ങനെ അഭിപ്രായപ്പെട്ടു “നമ്മൾ രാഷ്ട്രീയ നേതാക്കൾക്ക് കള്ളത്തരങ്ങൾ പറയുവാൻ ഒരു പച്ചക്കൊടി കിട്ടിയിരിക്കുന്നു”. എന്നാൽ ആഭ്യന്തര സെക്രട്ടറി സായിദ് ജാവീദ് ഈ വിധിയെ അനുകൂലിച്ച് സംസാരിക്കുകയുണ്ടായി. “ബോറിസ് ജോൺസന് എതിരെ കോടതി വിധി അനുകൂലമായതിൽ സന്തോഷമുണ്ട്. നമ്മുടെ സംസാര സ്വാതന്ത്ര്യം കൂടുതൽ വെല്ലുവിളി നേരിടുകയാണ് ” അദ്ദേഹം ഇപ്രകാരം ട്വീറ്റ് ചെയ്തു.

തെരേസ മേയുടെ പടിയിറകത്തോടെ അടുത്ത പ്രധാനമന്ത്രിയാകാൻ ഏറ്റവും അധികം സാധ്യതയുള്ള വ്യക്തിയാണ് ബോറിസ് ജോൺസൺ എന്ന് രാഷ്ട്രീയ നീരിക്ഷകർ കരുതുന്നു. ഈ കോടതിവിധി അനുകൂലമായത് എന്തുകൊണ്ടും ജോൺസന് വരും തിരഞ്ഞെടുപ്പിൽ നേട്ടം തന്നെയാണ്.

 

ബ്രക്സിറ്റിനു ശേഷമുള്ള യുഎസ്- യുകെ വ്യാപാര ചർച്ചകളിൽ എൻ എച്ച് എസ് (നാഷണൽ ഹെൽത്ത് സർവീസ് ) ഒരു ചർച്ചാ വിഷയമായി മാറുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ ത്രിദിന ബ്രിട്ടൻ സന്ദർശനത്തിന്റെ രണ്ടാം ദിവസമാണ് വിവാദമായ ഈ പ്രസ്താവന അദ്ദേഹം നടത്തിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം മൂന്നിരട്ടിയായി വർദ്ധിപ്പിക്കാവുന്ന ഒരു “അസാധാരണ” കരാർ സാധ്യമാണ് . . വ്യാപാര ചർച്ചകളിലെല്ലാം എൻ എച്ച് എസ് വിഷയമാകും” എന്ന് അദ്ദേഹം പറഞ്ഞു. തെരേസ മേയോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ട്രംപ് വിവാദ വിഷയങ്ങളെ കുറിച്ചു പ്രസ്താവിച്ചത് . എന്നാൽ സമവായ ചർച്ചകൾ ഉള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞില്ല.

വാർത്താസമ്മേളനത്തിൽ കൂടെയുണ്ടായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ ഈ പ്രസ്താവന ആശ്ചര്യപ്പെടുത്തി. വ്യാപാര കരാറുകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര സമവായത്തിലൂടെ ആണ് എത്തിച്ചേരുന്നതെന്നും ഭാവി കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാം എന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ   തെരേസ മേയുടെ ഇത്തരത്തിലുള്ള പ്രതികരണം മൂലം ട്രംപ് പിന്നീട് തന്റെ പ്രസ്താവന തിരുത്തി. ഹെൽത്ത് സർവീസിന് ഒരു വാണിജ്യ വിഷയമായി കണ്ടിട്ടില്ല എന്നായിരുന്നു   ഗുഡ്മോർണിംഗ് ബ്രിട്ടണ് നൽകിയ അഭിമുഖത്തിൽ അദ്ദേഹം സംസാരിച്ചത്.

തെരേസ മേ യോടൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ബ്രിട്ടീഷ് പ്രധാനമന്ത്രിയെ പുകഴ്ത്താനും മറന്നില്ല. തന്നെക്കാൾ മികച്ച ഒരു നേതാവാണ് തെരേസ മേ എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ എൻ എച്ച് എസിനെ സംബന്ധിക്കുന്ന പ്രസ്താവനയാണ് വിവാദമായത്. ഇതിനെ തുടർന്ന് എൻ എച്ച്എസിനെ ഒരു വിൽപ്പനച്ചരക്കാക്കുക ഇല്ല എന്ന് പ്രതികരണവുമായി ബ്രിട്ടനിലെ പല പ്രമുഖരും മുന്നോട്ട് വന്നിട്ടുണ്ട്.

ബ്രിട്ടനിലെ പല പ്രമുഖ നേതാക്കളും വാർത്താ സമ്മേളനത്തിന് ശേഷം ട്രംപിനെ സന്ദർശിച്ചു. മുൻ ടോറി നേതാവ് ഡങ്കൻ സ്മിത്ത്, നിഗെൽ ഫരാജ് തുടങ്ങിയവർ ഇതിൽ പെടും. പിന്നീട് ചാൾസ് രാജകുമാരനും ഭാര്യക്കും അദ്ദേഹം വിരുന്ന് സൽക്കാരം നടത്തുകയും ചെയ്തു.

ആറു മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ഇരിക്കുന്നത് മൂലം യുകെയിൽ മരണപ്പെടുന്നത് 70,000 പേർ. ഇതുമൂലം വാർഷികമായി 700 മില്യൻ പൗണ്ട് എൻ.എച്.എസിന് ചെലവാകുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. ജേർണൽ ഓഫ് എപിഡമോളജി ആൻഡ് കമ്മ്യൂണിറ്റി ഹെൽത്ത് നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തൽ. അധിക നേരത്തെ ഇരിപ്പു മൂലം 2016 -17 വർഷത്തിൽ 424 മില്യൺ പൗണ്ട് രക്തസമ്മർദ്ദ രോഗങ്ങൾക്കും  281 പൗണ്ട് ടൈപ്പ് 2 ഡയബെറ്റിസ് നും 30 മില്യൺ പൗണ്ട് കുടലിലെ കാൻസറിനും ആയി ചെലവായിട്ടുണ്ട്. 2016 യുകെയിൽ നടന്ന മരണങ്ങളുടെ 11.6 ശതമാനവും(69, 000) അധിക നേരത്തെ ഇരുപ്പ് തടഞ്ഞാൽ ഒഴിവാക്കാമായിരുന്ന ആണെന്നും ഗവേഷണവിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.

2012 മുതലുള്ള കണക്കുകൾ ഉപയോഗിച്ച് നടത്തിയ വലിയ സർവേയുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തുടർച്ചയായ ഇരിപ്പ് ശീലങ്ങൾ ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. പുകവലി ഫിറ്റ്നസ് തുടങ്ങിയവ കണക്കാക്കിയാൽ തന്നെയും ആറ് മണിക്കൂറിൽ കുറവ് സമയം തുടർച്ചയായി ഇരിക്കേണ്ടി വരുന്നുള്ളൂവെങ്കിൽ ടൈപ്പ് 2 പ്രമേഹം 17 ശതമാനവും ശ്വാസകോശ ക്യാൻസർ 7.5 ശതമാനവും കുറയുമെന്നും അവർ പറയുന്നു. പഠനം ശാസ്ത്രീയമായി തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിലും കണ്ടെത്തലുകളുടെ ആധികാരികതയാണ് തങ്ങളെ പൊതു ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാൻ പ്രേരിപ്പിച്ചതെന്നും അവർ പറഞ്ഞു.

ക്യൂൻ യൂണിവേഴ്സിറ്റിയിലെ പ്രധാന എഴുത്തുകാരനായ ലിയോണി ഹെറോൺ പറയുന്നത് നിങ്ങൾ സ്ഥിരമായി വ്യായാമത്തിൽ ഏർപ്പെടുന്ന വ്യക്തി ആണെങ്കിൽ കൂടിയും( എൻ എച്ച് എസിന്റെ നിർദേശപ്രകാരം ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ്) നീണ്ട മണിക്കൂറുകൾ നിങ്ങൾ തുടർച്ചയായി കസേരയിൽ തന്നെ ചെലവാക്കുന്നുണ്ട് എങ്കിൽ നിങ്ങളുടെ ആരോഗ്യം അപകടത്തിൽ ആണെന്നാണ്.

എന്നാൽ ഈ പഠനത്തിൽ പങ്കാളി ആകാത്ത ഗ്ലാസ്ഗൗ യൂണിവേഴ്സിറ്റിയിലെ മെറ്റബോളിക് മെഡിസിൻ വിഭാഗം പ്രൊഫസറായ നവീദ് സതാർ പറയുന്നത് ജീവിതത്തിൽ മറ്റു മേഖലകളിലും സമയങ്ങളിലും നിങ്ങൾ വ്യാപൃതനാണ് എങ്കിൽ അധികനേരം ഇരിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്ക് വഴി വെക്കില്ല എന്നാണ്. ജോലി ആവശ്യങ്ങൾക്കായി തുടർച്ചയായി ഇരിക്കുന്നവർക്ക് ഭയക്കാൻ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശരീരത്തിന് അധികം ആയാസം നൽകാത്ത ജോലിചെയ്യുന്നവർ ജോലിക്ക് ശേഷമുള്ള സമയം വ്യായാമത്തിനായി ഉപയോഗിക്കണമെന്ന് എന്ന് ഈ രംഗത്തെ വിദ്ധഗ്ധർ അഭിപ്രായപ്പെടുന്നു .

 

ഗ്രൗണ്ടിലേക്ക് നഗ്നരായി യുവതികൾ ഓടിക്കയറുന്ന സംഭവം ഇതാദ്യമല്ല. ഇന്നലെ മാഡ്രിഡിലെ സ്‌റ്റേഡിയോ മെട്രോപൊളിറ്റാനോയില്‍ നടന്ന ലിവർപൂൾ– ടോട്ടനം മൽസരത്തിനിടയിലും അങ്ങനൊരാൾ ഗ്രൗണ്ടിലെത്തി. പക്ഷേ ആരാധകനൊന്നുമല്ല.

റഷ്യൻ മോഡലാണ് സ്വിം സ്യൂട്ട് ധരിച്ച് ഓടിക്കയറിയത്. അവർ ധരിച്ചിരുന്ന സ്വിം സ്യൂട്ടിൽ വൈറ്റലി ആൺസെൻസേർഡ് എന്ന് എഴുതിയിരുന്നു. കുറച്ചു സമയത്തേക്ക് ഗ്രൗണ്ടിനെയും ഗാലറിയെയും ഞെട്ടിച്ചാണ് ഇവർ ഗ്രൗണ്ട് വിട്ടത്.
കിൻസി വൊളാൻസ്കി എന്നാണ് ഇവരുടെ പേര്. കാമുകന്‍ ആരംഭിച്ചിരിക്കുന്ന പോൺ സൈറ്റിന്റെ പ്രമോഷനായിട്ടാണ് ഗ്രൗണ്ടിലേക്ക് ഇവർ ഇരച്ചു കയറിയത്. സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ ഇവരെ പുറത്താക്കി. കിൻസിയുടെ കാമുകൻ ഇക്കാര്യം ഇൻസ്റ്റ്ഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. നിന്നെക്കുറിച്ച് ഓർത്ത് അഭിമാനിക്കുന്നുവെന്നാണ് ഇയാൾ കുറിച്ചത്. സംഭവത്തിന്റെ ചിത്രങ്ങൾ വൈറലാണ്.

ലണ്ടൺ : മലങ്കര ഓർത്തഡോക്സ് സഭ യുകെ – യൂറോപ്പ് ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോക്ടർ മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനിയുടെ മെത്രാഭിഷേക ദശാബ്‌ധി ആഘോഷത്തിന്റെയും, പത്താമത് ഫാമിലി കോൺഫെറൻസിൻെറയും ഭാഗമായി പ്രസിദ്ധീകരിക്കുന്ന “ദശതാരക -സ്മരണിക 2019 ” -ൻെറ പ്രകാശനകർമ്മം സഭയുടെ കൽക്കട്ട ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ജോസഫ് മാർ ദിവന്ന്യാസോസ്‌ മെത്രാപ്പോലീത്താ തിരുമനസ്സ് കൊണ്ട് നിർവഹിച്ചു.


ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.മാത്യൂസ് മാർ തിമോത്തിയോസ് തിരുമനസ്സ് കൊണ്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ-മാനേജിങ് എഡിറ്റർ: റവ. ഫാ. ഹാപ്പി ജേക്കബ് (ഭദ്രാസന സെക്രട്ടറി), ചീഫ്‌ എഡിറ്റർ സോജി ടി മാത്യു (ഭദ്രാസന കൗൺസിലർ)അംഗങ്ങളായ ഫാ.മാത്യൂസ് കുര്യാക്കോസ് (ഭദ്രാസന കൗൺസിലർ), ഫാ.റ്റിജി തങ്കച്ചൻ (O.C.Y.M വൈസ് പ്രസിഡന്റ്),പി.എം രാജു (ഭദ്രാസന കൗൺസിലർ)രാജൻ ഫിലിപ്പ് (സഭാ മാനേജിങ് കമ്മിറ്റി അംഗം),സോഫി തോമസ്(മർത്താ മറിയം ജനറൽ സെക്രട്ടറി),സൈമൺ ചാക്കോ(സൺഡേസ്കൂൾ – ഡയറക്ടർ), ജോർജ് മാത്യു(മുൻ ഭദ്രാസന കൗൺസിലർ), റോജൻ തോമസ്,ബിനു ജോൺ (ഭദ്രാസന പ്രതിനിധികൾ ), സജി വർഗീസ്(P R O , സുനിൽ ജോർജ് (ഫാമിലി കോൺഫറൻസ്- കൺവീനർ) എന്നിവർ സാന്നിധ്യം വഹിച്ചു.

അലക്സ് പി എബ്രഹാം രചനയും ഈണവും നൽകി റവ.ഫാ.ജോർജ് തങ്കച്ചൻ ആലപിച്ച മെത്രാഭിഷേക ദശാബ്‌ദി മംഗളഗാനം യോഗത്തിൽ അവതരിപ്പിച്ചു. സ്മരണികയുടെ പ്രസിദ്ധീകരണത്തിന് ആശംസ നൽകിയവർ,ലേഖനങ്ങളും ചിത്രങ്ങളും നൽകി സഹായിച്ചവർ,എല്ലാ ഇടവകാംഗങ്ങൾ, വൈദികർ,എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ എന്നിവരോടുള്ള നന്ദി അറിയിക്കുന്നതായും എല്ലാ ഇടവകാംഗങ്ങൾക്കും സൗജന്യമായി ഭവനങ്ങളിൽ ഇതിൻെറ പതിപ്പ് നൽകുന്നതാണെന്നും മാനേജിങ് എഡിറ്റർ സോജി ടി മാത്യു  അറിയിച്ചു

.

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 12000 കോടി രൂപ വായ്പയെടുത്ത് ലണ്ടനിലേക്ക് മുങ്ങിയ രത്നവ്യാപാരി നീരവ് മോദിയുടെ റിമാന്‍റ് ജൂണ്‍ 27 വരെ നീട്ടി. നാലാം തവണയാണ് നീരവ് മോദിയുടെ ജാമ്യാപേക്ഷ യുകെയിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി തള്ളുന്നത്. കഴിഞ്ഞ ദിവസം നീരവ് മോദിയെ കോടതിയില്‍ ഹാജരാക്കി. 48 കാരനായ നീരവ് മോദി വാന്‍ഡ്സ് വര്‍ത്ത് ജയിലിലാണ് കഴിയുന്നത്. നീരവ് മോദിയെ വിട്ടു നല്‍കിയാല്‍ ഏത് ജയിലിലായിരിക്കും തടവിലിടുക എന്നതിനെ സംബന്ധിച്ച് 14 ദിവസത്തിനകം വിവരങ്ങള്‍ നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ബാങ്കിനെ കബളിപ്പിച്ചതിലൂടെ നീരവ് മോദിയാണോ പ്രധാന നേട്ടമുണ്ടാക്കിയതെന്ന് വിചാരണ വേളയില്‍ ജഡ്ജി ആരാഞ്ഞു. മാ​ർ​ച്ച് 19നാ​ണ് നീ​ര​വ് ല​ണ്ട​നി​ൽ സ്കോട്ട്ലന്‍ഡ് യാര്‍ഡിന്‍റെ അ​റ​സ്റ്റി​ലാ​യ​ത്.

Copyright © . All rights reserved