UK

ലണ്ടനിൽ അറസ്റ്റിലായ വിവാദ വ്യവസായി നീരവ് മോദിയ്ക്കു ജാമ്യമില്ല. വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് ജാമ്യം നിഷേധിച്ചത്. കേസ് മാര്‍ച്ച് 29ന് വീണ്ടും പരിഗണിക്കും.

ബ്രിട്ടനിലെ ഹോല്‍ബോര്‍ണ്‍ മെട്രോ സ്റ്റേഷനില്‍നിന്നാണ് ലണ്ടന്‍ പൊലീസ് അറസ്റ്റുചെയ്തത്. ഇന്ത്യയുടെ നിരന്തര സമ്മര്‍ദ്ദഫലമായി ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതി മോദിക്കെതിരെ അറസ്റ്റുവാറന്‍റ് പുറപ്പെടുവിച്ചിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുക്കേസിലെ മുഖ്യപ്രതി നീരവ് മോദി അടക്കമുള്ള സാമ്പത്തിക കുറ്റവാളികള്‍ക്ക് രാജ്യം വിടാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സഹായം നല്‍കി എന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കുന്നതിനിടയിലാണ് നിര്‍ണായക അറസ്റ്റ്. മോദിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കഴി‍ഞ്ഞ ഓഗസ്റ്റില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

നീരവ് മോദിയുടെ ലണ്ടനിലെ ആഡംബരജീവിതത്തിന്റെ ദൃശ്യങ്ങള്‍ രാജ്യാന്തര പത്രം പുറത്തുവിട്ടതോടെയാണ് വിഷയത്തില്‍ ഇന്ത്യ സമ്മര്‍ദം ശക്തമാക്കിയത്. ലണ്ടനില്‍ കഴിയുന്ന വിജയ് മല്യയ്ക്കെതിരായ കേസും ഇതേ കോടതിയില്‍ തന്നെയാണ്. ഇന്ത്യയുടെ നിരന്തരശ്രമത്തെ തുടര്‍ന്ന് ജൂലൈയില്‍ ഇന്റര്‍പോള്‍ മോദിക്കെതിരെ റെഡ്കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

അറസ്റ്റ് കേന്ദ്രസര്‍ക്കാരിന്റെ വിജയമാണെന്ന് ബി.ജെ.പി പ്രതികരിച്ചപ്പോള്‍, തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ നീളുമെന്നാണ് സൂചന. അതേസമയം, നീരവ് മോദിയുടെ ഭാര്യ അമി മോദിക്കെതിരെയും കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.

ന്യൂസ് ഡെസ്ക്

കവൻട്രിയിൽ മലയാളി യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവം അബദ്ധവശാൽ സംഭവിച്ചതാണെന്ന് പോലീസ് വ്യക്തമാക്കി. ഞായറാഴ്ച്ച വൈകുന്നേരം 5.30 ഓടെയാണ് 36 കാരനായ യുവാവിന് നെഞ്ചിൽ കത്തികൊണ്ടുള്ള മുറിവ് ഉണ്ടാവുകയും  ഗുരുതരാവസ്ഥയിൽ കവൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തത്. വിലെൻഹാൾ, സെഡ്ജ് മൂർ റോഡിലെ ഒരു വീട്ടിലായിരുന്നു സംഭവം നടന്നത്.

സംഭവം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ പോലീസ് സ്ഥലത്ത് എത്തുകയും സംഭവുമായി ബന്ധപ്പെട്ട് ഒരു 37 വയസുകാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് കവൻട്രി ലൈവിന് നല്കിയ സ്റ്റേറ്റ്മെൻറിൽ, യുവാവിന് പരിക്കേറ്റത് സുഹൃത്തിന്റെ കൈയബദ്ധം മൂലമാണെന്ന് വെസ്റ്റ് മിഡ്ലാൻഡ്സ് പോലീസ് അറിയിച്ചു. യുവാക്കൾ ദീർഘകാലമായി സുഹൃത്തുക്കളാണെന്നും അബദ്ധം പറ്റി പരിക്കേറ്റതാണെന്ന് ഇരുവരും സ്റ്റേറ്റ്മെൻറ് നല്കിയതായും പോലീസ് പറഞ്ഞു.

പരിക്കേറ്റ യുവാവ് കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലായ സുഹൃത്തിനെ പോലീസ് വിട്ടയയ്ക്കുകയും ചെയ്തു. സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തി കവൻട്രി ലൈവ് ഓൺലൈൻ ന്യൂസ് ഇന്നലെ 11:15 ന് ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു.

വായ്പ തട്ടിപ്പുകാരന്‍ നിരവ് മോദിക്കെതിരെ ലണ്ടന്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. നിരവ് മോദി ഏത് സമയവും അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. യുകെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് നിരവ് മോദിയെ എക്‌സട്രാഡിറ്റ് ചെയ്യാനുള്ള അപേക്ഷയില്‍ ഒപ്പ് വച്ചിട്ടുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 13,000 കോടി രൂപയിലധികം വായ്പയെടുത്ത് തിരിച്ചടക്കാതെ കഴിഞ്ഞ വര്‍ഷം നിരവ് മോദി ലണ്ടനിലേയ്ക്ക് മുങ്ങുകയായിരുന്നു.

അറസ്റ്റിന് പിന്നാലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ വിചാരണ തുടങ്ങും. കോടതി ഉത്തരവിട്ടാല്‍ നിരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള എക്‌സ്ട്രാഡിഷന്‍ ഉത്തരവില്‍ യുകെ ഗവണ്‍മെന്റ് ഒപ്പ് വയ്ക്കും. 2018 ജനുവരിയിലാണ് സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് നടപടികളും അറസ്റ്റും ഒഴിവാക്കാനായി നിരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും മുങ്ങിയത്.

മെഹുല്‍ ചോക്‌സി ആദ്യം യുഎസിലെത്തുകയും ഇവിടെ നിന്ന് ആന്റിഗ്വയിലേയ്ക്ക് കടക്കുകയും ചെയ്തു. നിരവ് മോദി ലണ്ടന്‍ തെരുവിലൂടെ നടക്കുന്നതിന്റെ ഫോട്ടോകള്‍ യുകെയിലെ ദ ടെലിഗ്രാഫ് പത്രം പുറത്തുവിട്ടിരുന്നു. സോഹോയില്‍ ഒരു വജ്രവ്യാപാര സംരംഭം നിരവ് മോദി തുടങ്ങിയതായി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ടോമി ജോസഫ് 

പ്രശസ്ത ചലച്ചിത്ര പിന്നണിഗായകന്‍ എം. ജി. ശ്രീകുമാറും സംഘവും നയിക്കുന്ന ഗാനമേള ശ്രീരാഗം 2019ന്‍റെ ലെസ്റ്റര്‍ ഷോയുടെ ഔപചാരിക ഉദ്ഘാടനം ലെസ്റ്ററില്‍ നടന്നു. ശ്രീരാഗം 2019ന്‍റെ സംഘാടകരായ യുകെ ഇവന്‍റ് ലൈഫ് ഡയറക്ടര്‍ സുദേവ് കുന്നത്ത് ആണ് ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ഭാരവാഹികള്‍ക്ക് ആദ്യടിക്കറ്റുകള്‍ കൈമാറിയത്. എല്‍കെസി പ്രസിഡന്റ് ബിന്‍സു ജോണ്‍, സെക്രട്ടറി ബിജു ചാണ്ടി, എക്സിക്യുട്ടീവ്‌ കമ്മറ്റി അംഗങ്ങളായ ടോമി ജോസഫ്, അജീഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ടിക്കറ്റുകള്‍ ഏറ്റുവാങ്ങിയത്.

ഗായകന്‍ എം.ജി. ശ്രീകുമാറിനെ കൂടാതെ ഗ്രാമി അവാര്‍ഡ് വിജയിയായ പ്രശസ്ത വയലിനിസ്റ്റ് മനോജ്‌ ജോര്‍ജ്ജ്, ഗായികമാരായ ടീനു ടെലന്‍സ്, ശ്രേയ തുടങ്ങിയവര്‍ അണിനിരക്കുന്ന ഗാനമേള കേരളത്തില്‍ നിന്നെത്തുന്ന ലൈവ് ഓര്‍ക്കസ്ട്രയുടെ പിന്‍ബലത്തില്‍ അരങ്ങേറുമ്പോള്‍ അത് യുകെ മലയാളികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി മാറുമെന്ന് ഉറപ്പാണ്. രണ്ടായിരത്തിലധികം ആളുകള്‍ക്ക് സൗകര്യപ്രദമായി പ്രോഗ്രാം വീക്ഷിക്കാന്‍ പറ്റുന്ന അത്യാധുനിക സജ്ജീകരണങ്ങള്‍ ഉള്ള ലെസ്റ്റര്‍ അഥീന തിയേറ്റര്‍ ആണ് ശ്രീരാഗം 2019ന് വേദിയാവുന്നത്‌ എന്നത് മറ്റൊരു ആകര്‍ഷണമാണ്.

കുടുംബസമേതം ആസ്വദിക്കാന്‍ ഒരുക്കിയിരിക്കുന്ന ശ്രീരാഗം 2019 ഷോയുടെ പ്രവേശനം വളരെ മിതമായ നിരക്കില്‍ നിര്‍ണ്ണയിച്ചിരിക്കുന്ന ടിക്കറ്റുകള്‍ വഴിയാണ്. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഷോയുടെ ടിക്കറ്റുകള്‍ എല്‍കെസി ഭാരവാഹികള്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് അസോസിയേഷന്‍ വക സ്പെഷ്യല്‍ ഡിസ്കൌണ്ട് നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.

ടിക്കറ്റ് നിരക്കുകള്‍

Diamond
Adults – £60
Kids – £50

Platinum
Adults – £40
Kids – £30

Gold
Adults – £30
Kids – £20

Silver
Adults – £20
Kids – £10

ഷിബു മാത്യൂ

കേംബ്രിഡ്ജ്: വാഴ കുലയ്ക്കുന്നത് സർവ്വസാധാരണമാണെങ്കിലും വീടിനുള്ളിലെ ചെടിച്ചട്ടിയിൽ അവിശ്വസനീയമായ ഉയരത്തിൽ ഒരു വാഴ കുലയ്ക്കുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമായിരിക്കും. ആറ് പടലകളോടുകൂടിയ വാഴക്കുല ഒമ്പതടി ഉയരത്തിലാണുള്ളത്. ഇലകളുടെ നീളം ഏഴടിയ്ക്കുംമേൽ. കൺസർവേറ്ററിയിലെ ചെടിച്ചട്ടിയിൽ വളരുന്ന വാഴയ്ക്ക് ഒരാൾ പൊക്കത്തോളമുള്ള രണ്ട് തൈകളും കൂടിയുണ്ട്. അമിത ഉയരത്തിലേയ്ക്ക് വളർന്ന വാഴയിലകൾ വളച്ച് നാലു സൈഡിലേയ്ക്കുമായി ഒതുക്കിയപ്പോൾ സാമാന്യം വലുപ്പമുള്ള ഒരു കൺസർവേട്ടറി ഒരു വാഴത്തോട്ടത്തിന്റെ പ്രതീതിയായി മാറി.

യുകെയിലെ കേംബ്രിഡ്ജിൽ താമസിക്കുന്ന ബിനോയ് തോമസ്സിന്റെ വീടിനുള്ളിലാണ് ആരെയും അമ്പരിപ്പിക്കുന്ന ഭീമൻ വാഴ കുലച്ചത്. മൂന്നു വർഷവും അഞ്ച് മാസവും എടുത്ത് കുലച്ച ഈ വാഴ റോഗസ്റ്റാ ഇനത്തിൽപ്പെട്ടതാണ്. 2015ൽ അടുത്ത ഒരു സുഹൃത്തിൽ നിന്നും സംഘടിപ്പിച്ച ടിഷ്യൂ കൾച്ചറൽ വാഴച്ചെടിയായിരുന്നു ഇത്. കൈയ്യിൽ കിട്ടുമ്പോൾ ഒരു ടേബിൾ സ്പൂണിന്റെ വലുപ്പമേയുണ്ടായിരുന്നുള്ളുവെന്ന് ബിനോയ് തോമസ് പറയുന്നു. മണ്ണ് നിറച്ച ഒരു ചെറിയ പ്ലാസ്റ്റിക് ബാഗിലാണ് വാഴത്തൈ കിട്ടിയത്. പിന്നീടത് ഒരു ചെറിയ ചെടി ചട്ടിയിലേയ്ക്ക് മാറ്റി. ഒരു ഭംഗിക്കെന്നുവോളം വീടിന്റെ കൺസർവേറ്ററിയിൽ മറ്റുള്ള ചെടികളോടൊപ്പം ഈ വാഴച്ചെടിയും പതിയെ വളർന്നുതുടങ്ങി. മറ്റുള്ള ചെടികൾക്കപ്പുറം പ്രത്യേകിച്ചൊരു പരിഗണന ഈ വാഴച്ചെടിയ്ക്ക് നൽകിയിരുന്നില്ല എന്ന് ബിനോയ് തോമസ്സ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. മുരടിച്ച അവസ്ഥയിലായിരുന്നു തുടക്കം. ഇതിനിടയിൽ മൂന്നു തണുപ്പുകാലവും കടന്നു പോയി. തണുപ്പ് കാലങ്ങളിൽ ചെടികൾക്ക് പൊതുവേ വളർച്ച കുറവാണല്ലോ! കൂടാതെ ഇടവിട്ടുള്ള നാട്ടിൽപോക്കും വാഴച്ചെടിയുടെ വളർച്ചയെ കാര്യമായി ബാധിച്ചു. അയൽപക്കക്കാരായ അനീഷും അനുവും പ്രകാശും ഡെന്നിയുമൊക്കെ ഇടയ്ക്കു വന്ന് അവധിക്കാലത്ത് വാഴയെ പരിചരിച്ചിരുന്നു. അവധിക്കാലം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ പലപ്പോഴും ഇലകൾ വാടി ഒടിഞ്ഞു വീണു കിടക്കുന്ന അവസ്ഥയിലായിരുന്നു. വെള്ളമൊഴിച്ച് വീണ്ടും പരിചരിക്കുമ്പോൾ വാഴ വീണ്ടും വളർന്നു തുടങ്ങും. എന്നാൽ കഴിഞ്ഞ വർഷത്തെ വേനൽക്കാലത്താണ് വാഴച്ചെടിയുടെ വളർച്ചയിൽ കാര്യമായ വ്യത്യാസം കണ്ടുതുടങ്ങിയതെന്ന് ബിനോയ് പറയുന്നു. ഇതിനോടകം ചെറിയ രണ്ടു വാഴച്ചെടികളും കൂടി പൊട്ടി മുളയ്ക്കാൻ തുടങ്ങി. തുടർന്ന് വാഴ ചെറിയ ചട്ടിയിൽ നിന്നും അല്പം കൂടി വലിയ ചട്ടിയിലേയ്ക്ക് മാറ്റേണ്ടതായി വന്നു. ചട്ടിയിൽ നിറച്ച സാധാരണ കിട്ടാറുള്ള കംമ്പോസ്ററും മണ്ണും ചേർന്ന മിശ്രിതത്തിലാണ് വാഴ വളരുന്നത്. ആവശ്യത്തിന് വെള്ളവുമൊഴിക്കും. കഴിഞ്ഞ ഒരു വർഷമായിട്ട് ക്രമാതീതമായ വളർച്ചയായി രുന്നു. ഏകദേശം എട്ടടിപ്പൊക്കത്തിന് മുകളിലായപ്പോൾ കുലയ്ക്കാനുള്ള ലക്ഷണങ്ങൾ കണ്ടുതുടങ്ങി. കഴിഞ്ഞ മാസം ആദ്യത്തോടെ വാഴ കുലച്ചു. ആറ് പടലകൾ. ഓരോ പടലയിലും പന്ത്രണ്ട് കായ്കൾ വീതമുണ്ട്. ദിവസങ്ങൾ പിന്നിടുമ്പോഴും കായ്കൾ വലുതായിക്കൊണ്ടിരിക്കുകയാണ്.

വാഴക്കുലയുടെ പ്രശക്തി കേംബ്രിഡ്ജിന് പുറത്തേയ്ക്കും വ്യാപിച്ച് തുടങ്ങി. കേംബ്രിഡ്ജിന് അകത്തും പുറത്തു നിന്നുമായി പാശ്ചാത്യർ ഉൾപ്പെടെ നിരവധിയാളുകൾ ഇതിനോടകം ബിനോയിയുടെ വീട്ടിലേയ്ക്ക് എത്തിക്കഴിഞ്ഞു. കുലച്ചു നിൽക്കുന്ന വാഴയോടൊപ്പം നിന്ന് ഫോട്ടോയെടുക്കുന്നവരും ധാരാളം. വാഴക്കുലയും വാഴച്ചുണ്ടും സ്വന്തമാക്കുന്നതിന് പലരും ഇതോടെ ശ്രമമാരംഭിച്ചു കഴിഞ്ഞു. വാഴത്തൈ ആവശ്യപ്പെടുന്നവരും ധാരാളം.ഈ വാഴയോട് ഒരു പ്രത്യേക മമതയുണ്ടെന്ന് തികഞ്ഞ കർഷക സ്നേഹിയായ ബിനോയ് തോമസ് പറയുന്നു. കഴിഞ്ഞ രണ്ടു വർഷമായി ഈ വാഴയുടെ ഇലയിലാണ് ബിനോയിയും കുടുംബവും ഓണസദ്യ ഉണ്ണുന്നത്. അത്യാവശ്യം സുഹൃത്തുകൾക്കും വാഴയില കൊടുക്കാറുണ്ട്. കോട്ടയം ജില്ലയിലെ വി. കന്തീശങ്ങളുടെ നാടായ കോതനല്ലൂർ വെള്ളാമറ്റം കുടുംബാംഗമാണ് ബിനോയ് തോമസ്സ്. ഐഡിയലിസ്റ്റിക് ഫൈനാൻഷ്യൽ സർവ്വീസ് അഡ്‌വൈസറായി ജോലി ചെയ്യുന്നു. മഞ്ചുവാണ് ഭാര്യ. ലിയോൺ, ക്രിസ് എന്നിവർ മക്കളാണ്. കൂടാതെ ബിനോയിയുടെ സഹോദരൻ സിനോയ് തോമസും കുടുംബവും കേംബ്രിഡ്ജിൽ തന്നെയാണ് താമസം.

പൂൾ:  യുകെയിലെ ഡോര്‍സെറ്റ് കൗണ്ടിയിലെ പൂളില്‍ കഴിഞ്ഞ ഞായറാഴ്ച അന്തരിച്ച റെയസ് റോബിന്‍സ് എന്ന ഒന്‍പതു വയസുകാരന്റെ സംസ്‌കാരം രാവിലെ 11 മണിക്ക് പൂളിലെ സെന്റ് മേരീസ് കാത്തലിക് ചര്‍ച്ചില്‍ ആണ് ശുശ്രൂഷകള്‍ ആരംഭിച്ചിരിക്കുന്നു. സീറോ മലബാര്‍ വികാരി ജനറല്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ മുഖ്യ കാര്‍മ്മികൻ. പൂള്‍ സെന്റ് മേരീസ് ഇടവക വികാരി ഫാ. കാനോന്‍ ജോണ്‍ വെബ്, കിന്‍സണ്‍ ക്രൈസ്റ്റ് കിംഗ് ഇടവക വികാരിയും സീറോ മലബാര്‍ ചാപ്ലയിനുമായ ഫാ: ചാക്കോ പനത്തറ എന്നിവര്‍ ഒപ്പം… സംസ്ക്കാര ചടങ്ങുകളുടെ തത്സമയം കാണാം

[ot-video][/ot-video]

ഒടുവില്‍ അതു സംഭവിച്ചു. കിംവദന്തിയെന്ന് രാജകൊട്ടാരവും യാഥാര്‍ഥ്യമെന്നു പാപ്പരാസികളും ആവർത്തിച്ചുകൊണ്ടിരുന്ന വേര്‍പിരിയല്‍ പൂര്‍ണം. സത്യമെന്നു സംശയിച്ചെങ്കിലും അങ്ങനെ സംഭവിക്കരുതേ എന്ന് ചിലരെങ്കിലും ആഗ്രഹിച്ചുവെങ്കിലും അനിവാര്യമായത് സംഭവിച്ചു. ബ്രിട്ടിഷ് രാജകുടുംബത്തിലെ ഇളമുറക്കാരുടെ വേര്‍പിരിയില്‍. അതും കൊട്ടാരത്തില്‍ നവവധുക്കള്‍ എത്തിയതുമുതലുള്ള അഭ്യൂഹങ്ങള്‍ യാഥാര്‍ഥ്യമാണെന്നു തെളിയിച്ചുകൊണ്ട്.

രാജകുടുംബത്തിലെ പുതിയ തലമുറക്കാരായ ഹാരി-മേഗന്‍ ദമ്പതികളും വില്യം -കേറ്റ് ദമ്പതികളുമാണ് കൊട്ടാരത്തിലെ ഒരുമിച്ചുള്ള താമസവും ഓഫിസ് പ്രവര്‍ത്തനവും അവസാനിപ്പിച്ച് സ്വതന്ത്ര വീടുകളുടെ ചുമതല ഏറ്റെടുക്കുന്നത്. ഇങ്ങനെയൊരു വേര്‍പിരിയല്‍ വാര്‍ത്ത ഒരുവര്‍ഷമായി മാധ്യമങ്ങള്‍ പ്രവചിക്കുകയായിരുന്നെങ്കിലും ഇന്നലെയാണ് ബക്കിങ്‍ഹാം കൊട്ടാരം വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഔദ്യോഗികമായി സസ്സക്സിലെ ഡ്യൂക്കും ഡച്ചസുമായ ഹാരിയും മേഗനും വിവാഹത്തിനുശേഷം വില്യം-കേറ്റ് ദമ്പതികള്‍ക്കൊപ്പം ഒരുമിച്ചായിരുന്നു താമസവും പ്രവര്‍ത്തനവും. പക്ഷേ ഇരുകൂട്ടര്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസമാണ് എലിസബത്ത് രാജ്ഞി ഇരുദമ്പതികള്‍ക്കും വെവ്വേറെ താമസിക്കാന്‍ അനുമതി കൊടുത്തത്. രാജകൊട്ടാരത്തില്‍ വധുക്കളായി എത്തിയ യുവതികളാണ് അഭിപ്രായവ്യത്യാസത്തിനു പിന്നിലെന്നാണ് സംസാരം.

2017 ല്‍ ഒരുമിച്ചുജീവിക്കാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന് ഹാരിക്കും മേഗനും സ്വതന്ത്രമായ ഓഫിസുകള്‍ ഉണ്ടായിരുന്നെങ്കിലും രാജകൊട്ടാരത്തോടു ചേര്‍ന്നായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇനി അവര്‍ ഫ്രോഗ്മോര്‍ കോട്ടേജിലേക്കു മാറുകയാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നു പറയപ്പെട്ടിരുന്നെങ്കിലും ഇതുവരെയും പരസ്യമായ ഒരു സൂചനയും രാജകൊട്ടാരത്തില്‍നിന്നു പുറത്തുവന്നിട്ടില്ല. ലണ്ടനില്‍ കഴിഞ്ഞയാഴ്ച നടന്ന കോമണ്‍വെല്‍ത്ത് ഡൈ സര്‍വീസിലും ഇരുദമ്പതികളും ഒരുമിച്ചു പങ്കെടുത്ത് അഭ്യൂഹങ്ങള്‍ തെറ്റാണെന്നു തെളിയിക്കാന്‍ ശ്രമിച്ചിരുന്നു. മുന്‍ അമേരിക്കന്‍ നടി കൂടിയായ മേഗന്‍ വരുന്ന വസന്തകാലത്ത് ഒരു കുട്ടിക്ക് ജന്‍മം കൊടുക്കും. അതിനോടനുബന്ധിച്ച് കെനിങ്സണ്‍ കൊട്ടാരത്തില്‍നിന്ന് അവര്‍ വിന്‍ഡ്സര്‍ എസ്റ്റേറ്റിലേക്കു മാറാന്‍ ഒരുക്കം തുടങ്ങിക്കഴിഞ്ഞു.

ന്യൂഡല്‍ഹി: വരുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് വിജയ സാധ്യത കല്‍പ്പിച്ച് മുന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍. കഴിഞ്ഞ രണ്ട് മൂന്ന് ലോകകപ്പുകളില്‍ ആതിഥേയര്‍ കപ്പുയര്‍ത്തിയത് ചൂണ്ടിക്കാണിച്ചായിരുന്നു സുനില്‍ ഗവാസ്‌കറിന്റെ പ്രസ്താവന.

കഴിഞ്ഞ രണ്ട് മൂന്ന് ലോകകപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സുനില്‍ ഗവാസ്‌കറിന്റെ പ്രതികരണം പുറത്തുവന്നത്. 2011 ല്‍ ഇന്ത്യ വീണ്ടും ലോകകപ്പ് ഉയര്‍ത്തി. ഇന്ത്യയായിരുന്നു ആതിഥേയര്‍. 2015ല്‍ ഓസ്‌ട്രേലിയയായിരുന്നു ആതിഥേയര്‍. ഇവിടെയും ആതിഥേയര്‍ക്ക് തന്നെയായിരുന്നു വിജയം. ഇതെല്ലാം കണക്കിലെടുത്ത് വരുന്ന ലോകകപ്പില്‍ ഇംഗ്ലണ്ടിന് ജയിക്കാനുളള സാധ്യത കൂടുതലാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

2019 ലോകകപ്പില്‍ ഇംഗ്ലണ്ട് വിജയകിരീടം ചൂടാന്‍ വലിയ സാധ്യതയുണ്ടെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. അവര്‍ ജയിക്കുമെന്ന്് താന്‍ പറയുന്നില്ല. ഇംഗ്ലണ്ടിന് അനുകൂലമായ സാഹചര്യം ഉണ്ടെന്നു മാത്രമേ പറയാന്‍ സാധിക്കുകയുളളുവെന്നും സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

യു.കെയിലെ കലാസ്‌നേഹികള്‍ ഉത്സാഹപൂര്‍വ്വം കാത്തിരിക്കുന്ന സമര്‍പ്പണ-2019, ഈ വരുന്ന ശനിയാഴ്ച്ച മാര്‍ച്ച് 16ന് ബെര്‍മിംഗ്ഹാമിലെ വീളി കാസില്‍ വര്‍ക്കിംഗ് മെന്‍സ് ക്ലബില്‍ വെച്ച് നടക്കുന്നതാണ്. 2016ല്‍ ആരംഭിച്ച ഈ കലാവിരുന്ന് തുടര്‍ച്ചയായ നാലാം വര്‍ഷമാണ് നമുക്ക് മുന്നിലെത്തുന്നത്. ബെര്‍മിംഗ്ഹാമിലെ സംഗീത അധ്യാപികയും നര്‍ത്തകിയുമായ ആരതി അരുണിന്റെ നേതൃത്വത്തില്‍, യു.കെയിലെ ഏറ്റവും മികച്ച കലാകരാന്മാരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട, തങ്ങളുടെ കലാമേഖലകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള കലാകാരന്മാരും കലാകാരികളുമാണ് സമര്‍പ്പണയില്‍ അണിനിരക്കുന്നത്.

പ്രശ്‌സ്ത നര്‍ത്തികമാരായ രശ്മി സുധീര്‍(ബ്രാഡ്‌ഫോര്‍ഡ്), ദിവ്യാ ഉണ്ണികൃഷ്ണന്‍(ഷെഫീല്‍ഡ്), ദീപാ നായര്‍(നോട്ടിംഗ്ഹാം), ആരതി അരുണ്‍(ബെര്‍മിംഗ്ഹാം) എന്നിവരോടപ്പം അറിയപ്പെടുന്ന നര്‍ത്തകനായ ലെസ്റ്ററില്‍ നിന്നുള്ള ഹിതേന്‍മിസ്ട്രിയും ഉണ്ട്. ഗായകരില്‍ പ്രമുഖര്‍ ഡോ. ഷെറിന്‍ ജോസ് പയ്യപ്പള്ളി(ബെര്‍മിംഗ്ഹാം), ബ്രയന്‍ എബ്രഹാം(ബ്ലാക്ക്പൂള്‍), അലന്‍ ആന്റണി(നോര്‍വിച്ച്), ശ്രീകാന്ത് നമ്പൂതിരി(ബെര്‍മിംഗ്ഹാം), വാറന്‍ വാസ്‌ബോസ് ഹേയ്‌സ്(വെസ്റ്റ് ബ്രോംവിച്ച്) എന്നിവരാണ്. കൂടാതെ യു.കെയിലെ ഇന്ത്യന്‍ യുവതലമുറയുടെ ഹരമായ സെല്ലിഹില്‍സ് എന്ന മ്യൂസിക് ബാന്‍ഡും സമര്‍പ്പണയുടെ മുന്‍നിരയിലുണ്ട്. സെല്ലിഹില്‍സ് ബാന്‍ഡ് അംഗങ്ങള്‍: ബാസില്‍ റെജി(സ്ലീവനേജ്), പ്രതീക് ആന്റണി(ന്യൂകാസില്‍), ബ്രയന്‍ എബ്രഹാം, അലന്‍ ആന്റണി എന്നിവരാണ്.

ഇവരെ കൂടാതെ ആരതി അരുണിന്റെ തെരഞ്ഞെടുക്കപ്പെട്ട ചില ശിഷ്യരും സമര്‍പ്പണയില്‍ പാടുന്നു. രശ്മി സുധീര്‍, ഹിതേന്‍മിസ്ട്രി എന്നിവരുടെ ശിഷ്യരും പരിപാടിയില്‍ നൃത്തം അവതരിപ്പിക്കുന്നു. പ്രമുഖ ഭരതനാട്യം നര്‍ത്തകനും അന്താരാഷ്ട്രതലത്തില്‍ പ്രശസ്തനായ നൃത്താദ്ധ്വാപകനുമായ സന്തോഷ് മേനോനാണ് സമര്‍പ്പണ 2019ന്റെ മുഖ്യ അതിഥി

പ്രശസ്ത നര്‍ത്തകിയും അവതാരകയുമായി ദീപാ നായര്‍, കലാ-സാംസ്‌കാരിക രംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വവും ഗായികയുമായി ആനി പാലിയത്ത് എന്നിവരാണ് സമര്‍പ്പണ 2019ന്റെ അവതാരകര്‍. മീഡിയ പാട്ണര്‍ ഗര്‍ഷം ടി.വി.

വിലാസം.

weoley Castle Working Men’s Club
158 Barnes Hill
Birmingham
B29 5TY

Sponsors: Arun Kumar and Jibi George(Ample Finance Ltd.)

കവന്‍ട്രി: മാര്‍ച്ച് പിറന്ന ഉടനെ യുകെ മലയാളികളെ തേടിയെത്തിയത് തിരുവനന്തപുരം കണ്ണമൂല സ്വദേശി രാജീവിന്റെ മരണമാണ്. പിന്നാലെ ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ ഡോര്‍സെറ്റിലെ പൂളില്‍ നിന്നും ഒന്‍പതുവയസുകാരന്‍ റെയ്‌സിന്റെ മരണമെത്തി. തൊട്ടു പിന്നാലെ ഇന്നലെ സ്‌കോട്ട്ലന്റിലെ ഫല്‍കിര്‍ക്കില്‍ നിന്നും റാന്നി സ്വദേശിയായ എബ്രഹാം ചാക്കോ മരണത്തിനു കീഴടങ്ങി എന്ന ദുരന്ത വാര്‍ത്തയും യുകെ മലയാളികളെ തേടി എത്തിയിരിക്കുകയാണ്. നീണ്ട പതിനൊന്നു മാസം രോഗത്തോട് പൊറുതിയായാണ് ഈ 48 കാരന്‍ ഭാര്യയെയും മൂന്നു മക്കളെയും തനിച്ചാക്കി യാത്ര ആയിരിക്കുന്നത്.

ഫല്‍കിര്‍ക്കില്‍ മരണമടഞ്ഞ എബ്രഹാം ചാക്കോ രോഗാവസ്ഥ കഠിനമായതോടെ വീടിനു സമീപമുള്ള ഹോസ്പീസില്‍ സാന്ത്വന ചികിത്സയില്‍ ആയിരുന്നു. അവിടെ വച്ച് തന്നെയാണ് അന്ത്യം ഉണ്ടായതും. ഇദ്ദേഹത്തിന്റെ സംസ്‌കാരം സംബന്ധിച്ച് കുടുംബം അന്തിമ തീരുമാനം പുറത്തു വിട്ടിട്ടില്ല. ഏവര്‍ക്കും സഹായമായിരുന്ന സൗമ്യനായ റാന്നിക്കാരനാണ് ഇവിടുത്തെ മലയാളികള്‍ക്ക് എബ്രഹാം. നീണ്ട കാലത്തേ പരിചയമുള്ളവര്‍ അദ്ദേഹത്തിന്റെ പൊടുന്നനെയുള്ള വേര്‍പാടില്‍ എന്തു പറയണം എന്നറിയാതെ വിഷമിക്കുകയാണ്. അവസാന നാളുകളില്‍ കുടുംബവുമായി ഏറെ സന്തോഷം പങ്കിട്ടാണ് അദ്ദേഹം യാത്ര ആയിരിക്കുന്നതെന്നും കുടുംബ സുഹൃത്തുക്കള്‍ സൂചിപ്പിക്കുന്നു.

പ്രിയതമന്റെ വിയോഗ വാര്‍ത്ത സൃഷ്ടിച്ച ഞടുക്കവും വേദനയും സുഹൃത്തുക്കളുമായി പങ്കിട്ടാണ് പത്നി ജിനി എബ്രഹാം ആശ്വാസം പങ്കിടുന്നത്. ഇനി പ്രതീക്ഷ വേണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് മാനസികമായി മരണത്തെ നേരിടാന്‍ ഉള്ള ഒരുക്കത്തിലായിരുന്നു ജിനിയെന്നു അവരുടെ സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ സൂചിപ്പിക്കുന്നു. വേദ പുസ്തകത്തിലെ മനോധൈര്യം നല്‍കുന്ന വാക്കുകള്‍ പങ്കിട്ടു ജീവിതത്തില്‍ ഒറ്റയാകുന്നതിന്റെ വേദന കുറയ്ക്കാനുള്ള ശ്രമം നടത്തുന്ന ജിനി ഭര്‍ത്താവിന്റെ മരണം പങ്കു വയ്ക്കുന്നതും ധീരത കൈവിടാതെയാണ്. വേദന കടിച്ചമര്‍ത്തി നീങ്ങിയ നാളുകള്‍ക്കു ശേഷം മക്കള്‍ക്ക് മുന്നില്‍ ധൈര്യം സംഭരിച്ചു നില്‍ക്കാനുള്ള ശ്രമമാണ് ഈ വീട്ടമ്മ നടത്തുന്നത്. മരണ വിവരമറിഞ്ഞു ഒട്ടേറെ ആളുകളാണ് ഇവരെ വീട്ടിലെത്തി ആശ്വസിപ്പിക്കുന്നത്. ഫോര്‍ത്ത് വലി റോയല്‍ ഹോസ്പിറ്റലിലെ നഴ്സാണ് ജിനി എബ്രഹാം.

കുട്ടികള്‍ മൂവരും കളിപ്രായം കഴിഞ്ഞിട്ടില്ലെങ്കിലും അതിന്റെ വേദനകള്‍ ഒന്നും പ്രകടിപ്പിക്കാതെയാണ് അദ്ദേഹം അവസാന സമയങ്ങളില്‍ പെരുമാറിയിരുന്നതെന്നും അടുത്ത സുഹൃത്തുക്കള്‍ ഓര്‍മ്മിക്കുന്നു. ഭര്‍ത്താവിന്റെ മനസിന് ആശ്വാസം നല്‍കാന്‍ കുട്ടികളും ഒത്തു സാധിക്കും വിധം ഉല്ലാസ യാത്രകളും മറ്റും നടത്തി ജിനിയും എബ്രഹാമിന് ജീവിതത്തിന്റെ അവസാന മുഹൂര്‍ത്തങ്ങളില്‍ താങ്ങും തണലുമായി കൂടെ നിന്നിരുന്നു. ജീവിതത്തിന്റെ നിറമുള്ള ഓര്‍മ്മകളില്‍ അദ്ദേഹത്തിന്റെ പുഞ്ചിരി മായാതെ നിര്‍ത്തുവാനുള്ള ശ്രമത്തിലായിരുന്നു ഈ കുടുംബമെന്നു അവരുടെ ചിത്രങ്ങള്‍ തന്നെ പറയുന്നു.

ജീവിതത്തില്‍ സന്തോഷവും സങ്കടവും സമപ്പെടുത്തി എല്ലാം ദൈവം തന്നെ സമ്മാനിക്കുമ്പോള്‍ അതില്‍ പതറാതെ നില്‍ക്കുക മാത്രമാണ് നമുക്കു ചെയ്യാനുള്ളത് എന്ന വേദ വചനം മുഖപുസ്തകത്തില്‍ കവര്‍ ചിത്രമാക്കിയിരിക്കുന്ന ജിനി താന്‍ ജീവിതത്തെ അതിന്റെ പ്രതിസന്ധികളില്‍ ഏതു വിധമാണ് നേരിടുകയെന്നും വ്യക്തമാണ്. അസാധാരണ ധീരത മുഖത്തു പ്രകടിപ്പിക്കുന്ന, ഫല്‍കിര്‍ക്കിലെ മലയാളി വനിതകളുടെ പ്രിയ ജിനി ചേച്ചിക്ക് കൂടുതല്‍ മനോധൈര്യം ധൈര്യം നല്‍കാന്‍ പ്രദേശത്തെ മലയാളികളും തദ്ദേശവാസികളായ വനിതകളും കൂടെയുണ്ട്.

RECENT POSTS
Copyright © . All rights reserved