ലണ്ടന്‍ : ഭക്ഷ്യ ധാന്യങ്ങളില്‍ പ്ലാസ്റ്റികിന്റെ അംശം കൂടുന്നതില്‍ ലോക വ്യാപകമായി ആശങ്കയുയരുന്നുണ്ട്. പ്ലാസ്റ്റിക് കലര്‍ന്ന മുട്ട ,അരി എന്നിവയൊക്കെ വളരെ നാളുകളായിസോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ പ്ലാസ്റ്റിക് ഭക്ഷണ ആശങ്ക യുകെയിലും എത്തുന്നു. ടെസ്‌കോയില്‍ നിന്നും വാങ്ങിയ കാബേജില്‍ പ്ലാസ്റ്റിക് അംശമുണ്ടെന്നാണ് പ്രചാരണം. കാബേജിന് തീകൊടുത്താല്‍ കത്തുന്നുവെന്നത് ഉപഭോക്താക്കക്കളെ ഭയപ്പെടുത്തുന്നു.
ഈ കാബേജിന് കട്ടി കൂടുതലാണെന്നും കത്തിയപ്പോള്‍ ഇതില്‍ നിന്നും പ്ലാസ്റ്റിക്കിന്റെ ഗന്ധം ഉയര്‍ന്നതായും ഉപഭോക്താവായ ടിന ഡെമിലി പറയുന്നു. ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ കാബേജ് പതിവില്ലാതെ കട്ടികൂടിയതായിരുന്നു. യഥാര്‍ത്ഥമല്ലെന്നും തോന്നിച്ചതോടെയാണ് ഇവര്‍ ഇത് മുറിച്ച് നോക്കിയത്. വിചിത്രമായ ഗന്ധത്തില്‍ സംശയം തോന്നി ഇവര്‍ കാബേജിന് തീകൊടുത്തു. തീകൊടുക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ സമാന അനുഭവങ്ങളുമായി നിരവധി പേര്‍ രംഗത്ത് വന്നു. സൂപ്പര്‍മാര്‍ക്കറ്റുകളെ താന്‍ ഉപേക്ഷിക്കുകയാണെന്ന് സോമര്‍സെറ്റിലെ വെസ്‌റ്റോണ്‍-സൂപ്പര്‍-മെയറില്‍ നിന്നുമുള്ള രണ്ട് മക്കളുടെ അമ്മയായ 52-കാരി ഡെമിലി പറഞ്ഞു. ഫ്രഷ് റെഡ്മീയര്‍ ഫാംസ് കാബേജ് ഇനത്തില്‍ നിന്നുമാണ് ഡെമിലി കാബേജ് വാങ്ങിയത്.
എന്നാല്‍ കാബേജില്‍ പൊതിഞ്ഞിട്ടുള്ള പ്ലാസ്റ്റിക്കാവാം പ്രശ്‌നം സൃഷ്ടിക്കുന്നതെന്ന് ഒരു കൂട്ടര്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത തീപോലെ പടര്‍ന്നുപിടിക്കുകയാണ്. എന്നാല്‍ ടെസ്‌കോ ആരോപണം തള്ളുകയാണ്. പ്ലാസ്റ്റിക് കാബേജ് വിവാദം മലയാളികളെയും ആശങ്കയിലാഴ്ത്തി. കാബേജിന്റെ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ മലയാളികളടക്കമുള്ളവരാണ്.
വിദേശികളുമായി നിര്‍ബന്ധിത വിവാഹത്തിനിരയായവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് ഹോം ഓഫീസ് വിസ അനുവദിക്കുന്നതായി റിപ്പോര്‍ട്ട്. വിസ നല്‍കരുതെന്ന് ഇവരുടെ ഭാര്യമാരുടെ അപേക്ഷ അധികൃതര്‍ നിരസിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. നിര്‍ബന്ധിത വിവാഹങ്ങളില്‍ കുടങ്ങിയ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ചാരിറ്റി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നത്. സമീപകാലത്ത് അധികൃതരുടെ മുന്നിലെത്തിയ നിരവധി കേസുകളില്‍ ഭാര്യമാരുടെ സമ്മതം ഇല്ലാതെയാണ് വിസ അനുവദിച്ചതെന്നും ചാരിറ്റി പറഞ്ഞു. നിര്‍ബന്ധിത വിവാഹത്തിനെതിരെ കടുത്ത നിയമങ്ങള്‍ നിലവിലുള്ള രാജ്യമാണ് ബ്രിട്ടണ്‍.
ഏതാണ്ട് 90 പേരാണ് ഭര്‍ത്താക്കന്മാര്‍ക്ക് വിസ നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹോം ഓഫീസിനെ സമീപിച്ചത്. എന്നാല്‍ ഇതില്‍ 50 ശതമാനത്തോളം പേര്‍ക്ക് വിസ അനുവദിച്ചു കഴിഞ്ഞതായി ചാരിറ്റിയുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കൂടാതെ പതിനാറോളം കേസുകള്‍ പരിഗണനയിലുമാണ്. തങ്ങളെ ലൈംഗികമായി ഉപദ്രവിക്കുകയും നിര്‍ബന്ധിതമായി വിവാഹം ചെയ്യുകയും ചെയ്തവര്‍ക്കെതിരെയാണ് ഭാര്യമാര്‍ ഹോം ഓഫീസിനെ സമീപിച്ചത്. ഇതില്‍ മിക്കവരും ഇന്ത്യ, പാകിസ്ഥാന്‍, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലുള്ളവരാണ്. ഭാര്യമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അധികൃതര്‍ നിരാകരിക്കുകയാണ് ചെയ്തിരിക്കുന്നത്.
ചില ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ സാംസ്‌കാരികവും മതപരവുമായ വികാരങ്ങളെ കണക്കിലെടുക്കുന്നില്ലെന്നും ഇത്തരക്കാര്‍ അന്ധന്മാരെപ്പോലെയാണ് പെരുമാറുന്നതെന്നും ചാരിറ്റി ആരോപിക്കുന്നു. ഇത്തരം കേസുകള്‍ സംബന്ധിച്ച് ഏതാണ്ട് 175ഓളം അന്വേഷണങ്ങളാണ് കഴിഞ്ഞ വര്‍ഷം ഹോം ഓഫീസിലെത്തിയതെന്ന് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ലോ പ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. നിര്‍ബന്ധിത വിവാഹമാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് അറിയാമെങ്കിലും ഇക്കാര്യത്തില്‍ അവര്‍ ഇരകള്‍ക്കെതിരായ തീരുമാനമെടുക്കുകയാണെന്ന് കര്‍മ്മ നിര്‍വാണ ചാരിറ്റി സ്ഥാപകന്‍ ജസ്‌വീന്ദര്‍ സംഘേരാ ആരോപിച്ചു. രാജ്യത്തെ നിരവധി ചാരിറ്റി സ്ഥാപനങ്ങള്‍ ഹോം ഓഫീസിന്റെ പ്രവൃത്തിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.
ലണ്ടന്‍: ബ്രിട്ടീഷ് സൈന്‍ ലാംഗ്വേജിലും ജി.സി.എസ്.ഇ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനം. കേള്‍ക്കാന്‍ കഴിവില്ലാത്ത 12കാരനായ ഡാനിയല്‍ ജില്ലിംഗ്‌സിന്റെ കുടുംബം ആരംഭിച്ച ക്യാംപെയിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നിരിക്കുന്നത്. ബ്രിട്ടീഷ് സൈന്‍ ലാംഗ്വേജില്‍ ഇതുവരെ ജി.സി.എസ്.ഇ കൊണ്ടുവന്നിരുന്നില്ല. പാര്‍ലമെന്റില്‍ നടന്ന ഒരു ചര്‍ച്ചയ്ക്കിടെ പുതിയ വിഷയങ്ങളില്‍ ജി.എസി.എസ്.ഇ കൊണ്ടുവരില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നിയമ പോരാട്ടത്തിന് പോകുമെന്ന് വ്യക്തമാക്കി ഡാനിയല്‍ ജില്ലിംഗ്‌സിന്റെ കുടുംബം രംഗത്തിറങ്ങിയതോടെ സര്‍ക്കാര്‍ നിലപാടില്‍ ഇളവ് വരുത്തുകയായിരുന്നു.
ജില്ലിംഗ്‌സിന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ നല്‍കിയ പരാതി പരിഗണനയിലാണെന്ന് ദി ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എജ്യൂക്കേഷന്‍(ഡി.എഫ്.ഇ) അറിയിച്ചു. നിലവില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എടുത്തിട്ടുള്ള തീരുമാനത്തില്‍ ഇളവ് വരുത്തുമെന്നും ഡി.എഫ്.ഇ വ്യക്തമാക്കി. ജില്ലിംഗ്‌സിന് പ്രായമാകുമ്പോള്‍ സൈന്‍ ലാംഗ്വേജില്‍ ജി.സി.എസ്.ഇ ക്ലാസുകളില്‍ ഇരിക്കാന്‍ ഇതോടെ സാധിക്കും. കേള്‍വി ശക്തിയില്ലാത്ത കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി ആരംഭിച്ച ഈ ക്യാംപെയിന്‍ ക്രൗഡ് ഫണ്ടിംഗിലൂടെ ഏതാണ്ട് 6000 പൗണ്ടോളം സമാഹരിച്ചിരുന്നു. നിയമ പോരാട്ടത്തിലൂടെ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാമെന്നതായിരുന്നു ക്യാംപെയിനേഴ്‌സിന്റെ ലക്ഷ്യം. എന്നാല്‍ അതിന് മുന്‍പ് തന്നെ ഇവരുടെ ആവശ്യങ്ങള്‍ ഡി.എഫ്.ഇ അംഗീകരിക്കുകയായിരുന്നു.
ഡാനിയലിനെപ്പോലെയുള്ള കുട്ടികള്‍ക്ക് മറ്റു കുട്ടികള്‍ക്ക് സമാനമായ പഠന സാഹചര്യമുണ്ടാക്കുകയെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അവര്‍ക്കതിനുള്ള അവകാശമുണ്ടെന്നും ഡാനിയലിന്റെ മാതാവ് ആന്‍ ജില്ലിംഗ്‌സ് പ്രതികരിച്ചു. ആയിരക്കണക്കിന് കുട്ടികളുടെ ഭാവിയെ പ്രതികൂലമായ ബാധിക്കുന്ന തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ മാറിയെന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് നിയമ വിദഗ്ദ്ധനായ അലക്‌സ് റുക്ക് വ്യക്തമാക്കി. പുതിയ തീരുമാനം ഡാനിയലിപ്പോലെയുള്ള നിരവധി കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുമെന്നാണ് പ്രതീക്ഷ. അവര്‍ അര്‍ഹിക്കുന്ന വിദ്യാഭ്യാസം ലഭിക്കുന്നുവെന്നതും സന്തോഷം തരുന്ന കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലിംഗ്‌സ് കുടുംബത്തിന് ആവശ്യമായ നിയമോപദേശം നല്‍കിയ വ്യക്തി കൂടിയാണ് റുക്ക്.
ന്യൂസ് ഡെസ്ക്
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വർദ്ധിപ്പിച്ചു. 0.5 ആയിരുന്ന നിരക്ക് 0.75 ശതമാനമായാണ് ഉയർത്തിയത്. മലയാളികൾ അടക്കമുള്ള 3.5 മില്യൻ റെസിഡെൻഷ്യൽ മോർട്ട്ഗേജ് കസ്റ്റമേർസിന് ഇതു മൂലം മാസം തോറും കൂടുതൽ തുക അടയ്ക്കേണ്ടി വരും. വേരിയബിൾ, ട്രാക്കർ റേറ്റ് മോർട്ട്ഗേജ് എടുത്തിട്ടുള്ളവർക്ക് വർദ്ധന അധിക സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കും. ഫിക്സഡ് മോർട്ട്ഗേജുകൾക്ക് വർദ്ധന ബാധകമാവില്ല. സേവിംഗ്സ് അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചിരിക്കുന്നവർക്ക് നിരക്ക് വർദ്ധന മൂലം കൂടുതൽ റിട്ടേൺ ലഭിക്കും.
2009 നു ശേഷമുള്ള ഏറ്റവും ഉയർന്ന പലിശ നിരക്കാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 2007 നവംബറിൽ 5.75 ശതമാനമായിരുന്ന പലിശ നിരക്ക് സാമ്പത്തികമാന്ദ്യത്തെ തുടർന്ന് പടിപടിയായി 2009 മാർച്ചിൽ 0.5 ശതമാനമാക്കുകയായിരുന്നു. തുടർന്ന് ഏഴു വർഷത്തിനുശേഷം 2016 ആഗസ്റ്റിൽ പലിശ നിരക്ക് 0.25 ലേക്ക് വീണ്ടും താഴ്ത്തിയ ബാങ്ക് ഓഫ് ഇംഗ്ലണ്ട് 2017 നവംബറിൽ 0.5 ശതമാനത്തിലേക്ക് നിരക്ക് ഉയർത്തിയിരുന്നു.
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഇന്നു നടന്ന പോളിസി കമ്മിറ്റിയാണ് പലിശ നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. കമ്മിറ്റി ഐകകണ്ഠ്യേന വർദ്ധനയെ പിന്തുണയ്ക്കുകയായിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ മാർക്ക് കാർണിയാണ് വർദ്ധന പ്രഖ്യാപിച്ചത്. നാണ്യപ്പെരുപ്പ നിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വർദ്ധനവെന്ന് ഗവർണർ പറഞ്ഞു. നിലവിൽ 2.4 ശതമാനമായ നാണ്യപ്പെരുപ്പം 2 ശതമാനത്തിലേക്ക് കൊണ്ടു വരുന്നതിനുള്ള ശ്രമത്തിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്.
സ്റ്റോക്ക് ഓൺ ട്രെൻറ്റിൽ റോയൽ സ്റ്റോക്ക് എന്ന പേരിൽ അൻപതോളം കുടുംബങ്ങൾ ഒത്തു ചേർന്ന് പുതിയ ഒരു മലയാളി ക്ലബ് രൂപീകരിച്ചു. മാതൃ സംഘടനയായ എസ് എം എ യുടെ നിലവിലെ ഏകാധിപത്യപരമായ സംവിധാനങ്ങളോടുള്ള വിയോജിപ്പിൻറ്റെ ആകെ തുകയാണ് പുതിയ സംഘടനയുടെ ആവിർഭാവം. എസ്എംഎയിലും യുക്മയിലും ഉള്ള തന്‍റെ അധികാരം നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി സംഘടനയ്ക്കകത്ത് ജനാധിപത്യ രീതി ഇല്ലാതാക്കിയ യുക്മ നേതാവിനോടുള്ള പ്രതിഷേധം കൂടിയാണ് പുതിയ സംഘടനയുടെ ആവിര്‍ഭാവത്തിന് പിന്നില്‍. നിലവിൽ എസ് എം എ യുടെ അംഗങ്ങളായ ഭൂരിഭാഗം പേരും മാതൃ സംഘടന വിട്ടു പുതിയ കൂട്ടായ്മമയിലേക്കു ചേക്കേറുമ്പോൾ എസ് എം എ നാമ മാത്രമായ അംഗങ്ങൾ ഉള്ള സംഘടനയായി ഒതുങ്ങുമെന്ന് പുതിയ സംഘടന രൂപീകരിച്ചവര്‍ അവകാശപ്പെട്ടു. സ്റ്റോക്ക് ഓണ്‍ ട്രെന്‍റ് മലയാളി അസോസിയേഷന്‍റെ സ്ഥാപക നേതാക്കളും മുന്‍ ഭാരവാഹികളും ഉള്‍പ്പെടെയുള്ളവര്‍ പുതിയ സംഘടനയുടെ ഭാഗമായി മാറി.
ഈ വര്‍ഷത്തെ സംഘടനാ തെരഞ്ഞെടുപ്പ് മുതലാണ് എസ്എംഎയില്‍ പ്രശ്നങ്ങള്‍ രൂക്ഷമായത്. യുക്മയിലും ഈ വര്‍ഷം തെരഞ്ഞെടുപ്പ് ഉള്ളതിനാല്‍ എസ്എംഎയെ തന്‍റെ വരുതിയില്‍ തന്നെ നിര്‍ത്തിയാല്‍ മാത്രമേ യുക്മയിലെ അധികാരക്കസേരായിലേക്ക് മറ്റൊരു ഊഴം കൂടി ലഭ്യമാകൂ എന്ന് മനസ്സിലാക്കിയ ഈ നേതാവ് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താതെ തന്‍റെ ഇഷ്ടക്കാരെ തിരുകിക്കയറ്റി പുതിയ നേതൃത്വത്തെ പ്രഖ്യാപിക്കുകയായിരുന്നു. ഇത് ഭൂരിഭാഗം അംഗങ്ങളും അംഗീകരിക്കാതെ വന്നതിനെ തുടര്‍ന്ന് വീണ്ടും കമ്മറ്റി കൂടി എല്ലാവരെയും ഉള്‍പ്പെടുത്തി ഭാരവാഹികളെ പ്രഖ്യാപിക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ ഈ നീക്കം വീണ്ടും അട്ടിമറിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പുതിയ സംഘടനയുടെ പിറവി.
റോയല്‍ സ്റ്റോക്ക് ക്ലബ്ബിന്റെ ഔദ്യോഗിക ഉത്‌ഘാടനം ഓഗസ്റ്റ് ഒൻപതിന് ന്യൂ കാസിൽ അണ്ടർ ലയിമിലെ റാംസെ ഹാളിൽ വൈകുന്നേരം ആറുമണിയോടുകൂടി നടക്കുന്നതായിരിക്കും .ക്ലബ്ബിന്റെ ഓണാഘോഷപരിപാടി സെപ്റ്റംബർ ഇരുപത്തിമൂന്നിനു നടത്തുവാനും തീരുമാനിക്കുകയുണ്ടായി.സ്വിൻഡൻ സ്റ്റാർസിൻറ്റെ ഗാനമേളയും ,തിരുവാതിര കളി,കുട്ടികളുടെയും മുതിർന്നവരുടെയും ഡാൻസുകൾ,ക്ലബ് മെമ്പേഴ്സിന്റെ നേതൃത്വത്തിൽ സ്വന്തം വീടുകളിൽ പാകപ്പെടുത്തുന്ന രുചിയൂറുന്ന ഓണസദ്യ എന്നിങ്ങനെ വൈവിധ്യങ്ങളായ പരിപാടികൾ ഓണാഘോഷത്തിന്റെ മാറ്റുകൂട്ടുന്നതായിരിക്കും.ഓണാഘോഷ പരിപാടി വരെയുള്ള ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഫെനിഷ് വിൽസൺ ,ജോമോൻ പള്ളി ,ജിലേഷ് തോമസ് ,ജോയ് ജോസഫ് ,സാജൻ മാടമന എന്നിവരുടെ നേതൃത്വത്തിലുള്ള തത്ക്കാലിക കമ്മറ്റിക്കായിരിക്കും.
എല്ലാ അംഗങ്ങൾക്കും തുല്യ പരിഗണന നൽകി, അംഗങ്ങളുടെ കലാ സാഹിത്യ അഭിരുചികളെയും മാനസീക ഉല്ലാസങ്ങളെയും മുൻ നിർത്തി ആയിരിക്കും പുതിയ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ . ക്ലബ്ബിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ എല്ലാ മൂന്നുമാസം കൂടുമ്പോഴും ഫാമിലി ഗെറ്റ്ടുഗെതെർ നടത്തുമെന്നും കുട്ടികൾക്കും സ്ത്രികൾക്കും വേണ്ടി എല്ലാമാസവും ഔട്ടിങ്ങുകൾ നടത്തുമെന്നും, ചാരിറ്റി പ്രവർത്തനങ്ങളിൽ കൂടുതൽ മുൻതൂക്കം നൽകുമെന്നും കമ്മറ്റി അറിയിച്ചു .
മമ്മൂട്ടി നായകനായ കേരളവര്‍മ്മ പഴശ്ശിരാജ എന്ന സിനിമയെ അഭിനന്ദിച്ച് ബ്രിട്ടീഷ് എംപി മാര്‍ട്ടിന്‍ ഡേ. പഴശ്ശിരാജ തന്നെ ആവേശഭരിതനാക്കിയെന്ന് എം.പി. ചിത്രത്തെക്കുറിച്ച് മാര്‍ട്ടിന്‍ ഡേ തന്‍റെ ഫേസ്ബുക്കില്‍ പോസ്റ്റും ചെയ്തിട്ടുണ്ട്. സ്‌കോട്ട്ലാന്‍റ് നാഷണല്‍ പാര്‍ട്ടിയുടെ പാര്‍ലമെന്‍റ് അംഗമാണ് ഇദ്ദേഹം. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സ്വാതന്ത്രസമര പോരാളി വില്യം വാലേസിന്‍റെ ജീവിതവുമായി പഴശ്ശിയുടെ ജീവിതത്തിന് സാമ്യമുണ്ടെന്ന് മാര്‍ട്ടിന്‍ ഡേ പറയുന്നു.
പഴശ്ശിരാജയെപ്പോലെ ഗറില്ലാ യുദ്ധതന്ത്രങ്ങള്‍ വാലേസും പ്രയോഗിച്ചിട്ടുണ്ടെന്ന് മാര്‍ട്ടിന്‍ വിവരിക്കുന്നു. വാലേസിനെക്കുറിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമായി സംസാരിച്ചിരുന്നു. അദ്ദേഹമാണ് പഴശ്ശിരാജയെക്കുറിച്ച് തനിക്ക് പറഞ്ഞുതന്നതെന്നും മമ്മൂട്ടിയുടെ സിനിമകാണാന്‍ തന്നെ നിര്‍ദ്ദേശിച്ചതെന്നും മാര്‍ട്ടിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പഴശ്ശിരാജയുടെ ഇംഗ്ലീഷ് ജീവചരിത്രം തേടിനടക്കുകയാണ് താനെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കി. മമ്മൂട്ടിയുടെ അംബേദ്ക്കര്‍ സിനിമയും ഇദ്ദേഹം കണ്ടിട്ടുണ്ട്. കൂടുതല്‍ ചിത്രങ്ങള്‍ കാണാനുള്ള തയ്യാറടുപ്പിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ബ്രിട്ടീഷുകാര്‍ ഇന്ത്യയോട് ചെയ്തത് എന്ത്’ എന്ന ശശി തരൂരിന്‍റെ പുസ്തകം പോസ്റ്റില്‍ കമന്റായി ഒരാള്‍ ചേര്‍ത്തപ്പോള്‍ താന്‍ ഈ പുസ്തകം വായിച്ചിട്ടുണ്ടെന്നും തനിക്ക് ഇത് സമ്മാനിച്ചത് തരൂര്‍ തന്നെയാണെന്നും മാര്‍ട്ടിന്‍ മറുപടിയായി പറഞ്ഞു.
ടോം ജോസ് തടിയംപാട്
മണിയാറന്‍കുടിയിലെ ഒരമ്മയുടെ ഏക ആഗ്രഹം കയറിക്കിടക്കാന്‍ മഴ നനയാതെ ഒരു കൂര ഉണ്ടാകുക, മകനെ എങ്ങനെയെങ്കിലും പൊളിടെക്‌നിക്കില്‍ പഠിപ്പിക്കാന്‍ കഴിയുക എന്നത് മാത്രമാണ്. അതിനു നിങ്ങള്‍ ഇടുക്കി ചാരിറ്റി നടത്തുന്ന ഓണം ചാരിറ്റിയെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു. ഇതുവരെ 705 പൗണ്ട് കളക്ഷന്‍ ലഭിച്ചു. അതിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു. ചാരിറ്റി കളക്ഷന്‍ തുടരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി, രോഗിയായ അമ്മ, ഒരു മകനുള്ളത് പൊളിടെക്‌നിക്കില്‍ പോകാന്‍ വണ്ടിക്കൂലി ഇല്ലാതെ പാടുപെടുന്നു, കയറിക്കിടക്കാന്‍ ഒരു വീടുപോലുമില്ല, ഇതാണ് മണിയറന്‍കുടിയില്‍ താമസിക്കുന്ന ബിന്ദു പി.വി. എന്ന വീട്ടമ്മയുടെ അവസ്ഥ.
അവരുടെ ഏറ്റവും വലിയ ആഗ്രഹം മഴ വരുന്നതിനു മുന്‍പ് നനയാതെ കയറിക്കിടക്കാന്‍ ഒരിടം വേണം എന്ന് മാത്രമണ്. ഇവരുടെ വേദന കണ്ടറിഞ്ഞു മണിയാറന്‍കുടി വികസന സമിതി എന്ന സംഘടന മുന്‍കൈയെടുത്തു അവര്‍ക്ക് വീടു പണിതു കൊടുക്കാന്‍ മുന്‍പിട്ട് ഇറങ്ങിയിട്ടുണ്ട്. അവരെ സഹയിക്കുന്നതിനും കൂടി വേണ്ടിയാണ് ഞങ്ങള്‍ ഈ ഓണം ചാരിറ്റി നടത്തുന്നത്. ഇവരെ സഹായിക്കണം എന്ന അഭ്യര്‍ത്ഥനയുമായി ഞങ്ങളെ സമീപിച്ചത് കെ കെ വിജയന്‍ കൂറ്റാംതടത്തില്‍ എന്ന സാമൂഹിക പ്രവര്‍ത്തകനാണ്യ. അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ 00919847494526, ബിന്ദുവിന്റെ ഫോണ്‍ നമ്പര്‍ 00919526216538
ചേര്‍ത്തല മുനിസിപ്പാലിറ്റി, 28ാം വാര്‍ഡില്‍ താമസിക്കുന്ന സാബു കുര്യന്‍ കൂലിപ്പണി ചെയ്ത് രണ്ടു പെണ്‍കുട്ടികളും ഭാര്യയും അമ്മയും അടങ്ങുന്ന കുടുംബം പുലര്‍ത്തിയിരുന്ന കാലത്താണ് രണ്ടു കിഡ്‌നിയും തകരാറിലായി ജീവിതം താളം തെറ്റി ജീവിതം ദുരിതപൂര്‍ണ്ണമായി തീര്‍ന്നത്. ഉണ്ടായിരുന്ന എല്ലാം വിറ്റു ചികിത്സിച്ചു. ഇനി ആകെ അവശേഷിക്കുന്നത് രണ്ടു സെന്റ് സ്ഥലവും അതില്‍ ലോണെടുത്തു പണിത ഒരു വീടും. പിതാവിന്റെ ആശുപത്രിക്കിടക്കയിലെ ദയനീയ അവസ്ഥ കണ്ട് മാനസികനില തെറ്റിയ 13 വയസുകാരിയെ ചാലക്കുടിയിലെ ഒരു മഠത്തില്‍ ഇപ്പോള്‍ താമസിപ്പിച്ചിരിക്കുകയാണ്. രണ്ടാമത്തെ കുട്ടിക്ക് ജന്മനാല്‍ തന്നെ കേള്‍വിയില്ല. അവരെ സ്‌പെഷ്യല്‍ സ്‌കൂളിലാണ് പഠിപ്പിക്കുന്നത്. ഇവരെയെല്ലാം നോക്കി പരിപാലിച്ച് ഭാര്യ ആന്‍സി തളരുകയാണ്. നമ്മള്‍ ഇവര്‍ക്ക് ഒരു കൈത്താങ്ങ് ആകണ്ടേ? ഇവരുടെ അവസ്ഥ ഇടുക്കി ചാരിറ്റിയെ അറിയിച്ചത് മാഞ്ചസ്റ്ററില്‍ നിന്നും ഇപ്പോള്‍ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ഇവരുടെ അയല്‍വാസി അജു അബ്രഹമാണ്. അജുവിന്റെ ഫോണ്‍ നമ്പര്‍ 0061468387245. ആന്‍സിയുടെ നമ്പര്‍ 9287966485. ഇവരെ സഹായിക്കണം എന്ന് അഭ്യര്‍ത്ഥിച്ച് ചേര്‍ത്തല മുട്ടം ഇടവക വികാരിയും ചേര്‍ത്തല കൗണ്‍സിലും ലെറ്റര്‍ നല്‍കിയിട്ടുണ്ട്
ഇടുക്കി ചുരുളിയിലുള്ള ഒരു കുടുമ്പത്തിന്റെ ഏക ആശ്രയമായിരുന്ന ഡെനിഷ് മാത്യവിനു 26ാം വയസില്‍ ഉണ്ടായ ഒരു വാഹനാപകടം ഒരു കുടുമ്പത്തെ തന്നെ നിത്യദുരിതത്തിലാഴ്ത്തി തലയ്ക്കു പരിക്കുപറ്റി അമൃത ആശുപത്രിയിലും കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും നടത്തിയ ചികിത്സയുടെ ഭാഗമായി 25 ലക്ഷം രൂപ ചിലവായി ചികിത്സക്കായി ഉള്ള വീടുംകൂടി വിറ്റു ഇപ്പോള്‍ ഭാരൃസഹോദരിയുടെകൂടെ താമസിക്കുന്നു .
ഇനി ഒരു ഓപ്പറെഷന്‍ കൂടി വേണം .
കൂലിപ്പണിക്കാരനായ ഡെനിഷിന്റെ പിതാവ് മാത്യുവിന് ഇപ്പോള്‍ മകനെ ശുശ്രൂഷിക്കേണ്ടതുള്ളത് കൊണ്ട് കൂലിപ്പണിക്കു പോകാന്‍പോലും കഴിയുന്നില്ല. അകെ കഷ്ടത്തിലായ ഈ കുടുംബത്തെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയെ സമീപിച്ചത് ടോര്‍ക്കെയില്‍ താമസിക്കുന്ന വാത്തിക്കുടി സ്വദേശി സണ്ണി ഫിലിപ്പ് തോട്ടത്തിലാണ്. സണ്ണിയുടെ ഫോണ്‍ നമ്പര്‍ 07833228534, ഡെനിഷ് മാത്യവിന്റെ ഫോണ്‍ നമ്പര്‍ 00919495880255. ഡെനിഷ് മാത്യവിന്റെ കദനകഥ വിവരിച്ചുകൊണ്ട് കഞ്ഞിക്കുഴി പഞ്ചായത്തില്‍ നിന്നും ചുരുളി പള്ളിയില്‍നിന്നും കത്ത് ലഭിച്ചിട്ടുണ്ട്. ലഭിക്കുന്ന മുഴുവന്‍ പണവും ഈ മൂന്നുപേര്‍ക്ക് തുല്യമായി വിഭജിച്ചു കൊടുക്കാനാണ് ഇടുക്കി ചാരിറ്റിയുടെ കമ്മറ്റി തീരുമാനിച്ചിരിക്കുന്നതെന്ന് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു .
ഞങ്ങള്‍ ഇതുവരെ നടത്തിയ സുതാര്യവും സത്യസന്ധവുമായ പ്രവര്‍ത്തനത്തിനു നിങ്ങള്‍ വലിയ പിന്തുണയാണ് നല്‍കിയത്. അതിനു ഞങ്ങള്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഇതുവരെ ഞങ്ങള്‍ നടത്തിയ 18 ചാരിറ്റിയിലൂടെ 45 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ കഴിഞ്ഞത് നിങ്ങളുടെ സഹായംകൊണ്ടാണ്. അതിനു ഞങ്ങള്‍ നിങ്ങളോട് നന്ദി പറയുന്നു.
പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. വിശദമായ ബാങ്ക് സ്റ്റേറ്റ്‌മെന്റ് മെയില്‍ വഴിയോ ഫേസ്ബുക്ക് മെസ്സേജ് വഴിയോ വാട്ട്‌സാപ്പ് വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്ന ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.
ദാരിദ്ര്യം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..
ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഏറ്റവും മുതിര്‍ന്ന അംഗവും ഇന്ത്യന്‍ വംശജനുമായ കീത്ത് വാസിനെതിരെ ആരോപണങ്ങള്‍ തുടരുന്നു. കോമണ്‍സിലെ ക്ലര്‍ക്കുമാരെ ഭീഷണിപ്പെടുത്തിയെന്നതാണ് ഇദ്ദേഹത്തിനെതിരെ ഉയരുന്ന പുതിയ ആരോപണം. കോമണ്‍സിലെ ചട്ടങ്ങളും രീതികളും വ്യക്തമാക്കാന്‍ ശ്രമിച്ചപ്പോളാണ് വാസ് തങ്ങളെ ഭീഷണിപ്പെടുത്തിയതെന്ന് ക്ലര്‍ക്കുമാര്‍ പറയുന്നു. ഒരു വനിതാ ജീവനക്കാരിയെ വംശീയമായി അധിക്ഷേപിക്കുകയും അവര്‍ക്ക് ഒരു അമ്മയാകാന്‍ കഴിയാത്തതിനാലാണ് ജോലിയില്‍ മോശമാകുന്നതെന്ന് പറയുകയും ചെയ്തുവെന്ന് പരാതിയുണ്ട്.
സഭയുടെ നിയമങ്ങളും സ്റ്റാന്‍ഡേര്‍ഡുകളും വാസ് അനുസരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചപ്പോളാണ് ഇവര്‍ക്ക് അധിക്ഷേപം നേരിടേണ്ടി വന്നത്. ലെസ്റ്ററില്‍ നിന്നുള്ള ലേബര്‍ പ്രതിനിധിയാണ് കീത്ത് വാസ്. പല തവണ എംപി തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ജെന്നി മക്കള്ളോ എന്ന സ്ത്രീ ബിബിസിയോട് പറഞ്ഞു. വാസിന്റെ ഈ സ്വഭാവം മൂലം താന്‍ ജോലി ഉപേക്ഷിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. മക് കള്ളോ കീത്ത് വാസ് 2007 മുതല്‍ 2016 വരെ അധ്യക്ഷനായിരുന്ന ഹോം അഫയേഴ്‌സ് സെലക്റ്റ് കമ്മിറ്റിയില്‍ സെക്കന്‍ഡ് ക്ലര്‍ക്ക് ആയിരുന്നു.
എന്നാല്‍ ആരോപണങ്ങള്‍ വാസ് നിഷേധിച്ചു. വിദേശങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ ബിസിനസ് ട്രിപ്പുകളായും ഹോളിഡേ യാത്രകളായും മാറ്റുന്ന രീതിക്കെതിരെയാണ് താന്‍ പ്രതികരിച്ചതെന്നാണ് മക് കള്ളോ അവകാശപ്പെടുന്നത്. റഷ്യ, യുക്രൈന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകളില്‍ വാസ് പലതവണ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്നാണ് അവര്‍ ചൂണ്ടിക്കാണിച്ചത്. ഇതേത്തുടര്‍ന്ന് ഹോട്ടല്‍ ലോബിയില്‍ വെച്ച് വാസ് തന്നെ ശകാരിച്ചതായും അവര്‍ പറഞ്ഞു. പുരുഷ വേശ്യകളുമായി ബന്ധപ്പെട്ടുവെന്നും അവര്‍ക്ക് കൊക്കെയിന്‍ വാങ്ങി നല്‍കി എന്നും ആരോപണമുയര്‍ന്നതോടെയാണ് 2016ല്‍ വാസ് ഹോം അഫയേഴ്‌സ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവെച്ചത്.
2030 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ആതിഥ്യമരുളാന്‍ നീക്കങ്ങള്‍ സജീവമാക്കി ഫുട്‌ബോള്‍ അസോസിയേഷന്‍. ഗവണ്‍മെന്റ് ബോഡിയായ ഫുട്‌ബോള്‍ അസോസിയേഷന്‍ ഇതിനായുള്ള അവകാശവാദം ഉന്നയിക്കുമെന്ന് വ്യക്തമാക്കി. ഈ നീക്കം വിജയിച്ചാല്‍ 64 വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ലോകകപ്പ് മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ നടക്കുന്നത്. 34 വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന പ്രമുഖ ടൂര്‍ണമെന്റ് കൂടിയായിരിക്കും ഇത്. യൂറോ 2020ന്റെ സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ വെംബ്ലിയില്‍ വെച്ചാണ് നടക്കുന്നത്. ഇതിനായി ഒരു സംയുക്ത ബിഡ് നല്‍കേണ്ടി വരും.
ഇംഗ്ലണ്ടിന്റെ നേതൃത്വത്തില്‍ ഒരു സംയുക്ത നീക്കം നടത്തിയാല്‍ അതിന് എല്ലാ വിധ സഹായങ്ങളും നല്‍കുമെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് അറിയിച്ചിട്ടുണ്ട്. ഏതു വിധത്തിലുള്ള നീക്കങ്ങള്‍ക്കും യുവേഫയുടെ നാമനിര്‍ദേശവും ഫിഫയില്‍ അംഗങ്ങളായ 211 രാജ്യങ്ങളുടെ പിന്തുണയും ആവശ്യമാണ്. ഈ നീക്കം നടത്താനുള്ള അന്തിമ തീരുമാനം അടുത്ത വര്‍ഷത്തോടെ ഉണ്ടാകുമെന്നാണ് കരുതുന്നത്. അങ്ങനെയാണെങ്കില്‍ അര്‍ജന്റീന, ഉറുഗ്വേ, പരാഗ്വേ എന്നീ രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ മത്സരിക്കേണ്ടി വരും.
മൊറോക്കോയും 2030 ലോകകപ്പിനായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ക്കൊപ്പം സംയുക്തമായി അപേക്ഷിക്കാനാണ് പദ്ധതി. 2018 ലോകകപ്പിനായി ഇംഗ്ലണ്ട് അവകാശവാദമുന്നയിച്ചിരുന്നെങ്കിലും ഒടുവില്‍ അത് റഷ്യക്ക് ലഭിക്കുകയായിരുന്നു. 2026ല്‍ അമേരിക്ക, ക്യാനഡ, മെക്‌സിക്കോ എന്നിവര്‍ ചേര്‍ന്ന് ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് സമാനമായ ഫോര്‍മാറ്റ് ആയിരിക്കും 2030ലും. 48 ടീമുകളും 80 മത്സരങ്ങളും നടക്കും.
ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ബ്രിട്ടന് ഇളവുകള്‍ നല്‍കിയില്ലെങ്കില്‍ 1.2 മില്യന്‍ യൂറോപ്യന്‍ പൗരന്‍മാരുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാകുമെന്ന് യൂറോപ്യന്‍ യൂണിയന് മുന്നറിയിപ്പ്. കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി ചീഫ് കരോളിന്‍ ഫാരിബെയണ്‍ ആണ് ഈ മുന്നറിയിപ്പ് നല്‍കിയത്. ഒരു ഇറ്റാലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കരോളിന്‍ ഇക്കാര്യം അറിയിച്ചത്. ഒരു നോ ഡീല്‍ ബ്രെക്‌സിറ്റാണ് ഉരുത്തിരിയുന്നതെങ്കില്‍ അത് യൂറോപ്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടാക്കുന്ന ആഘാതത്തെ വില കുറച്ചു കാണരുതെന്ന് അവര്‍ പറഞ്ഞു. യൂറോപ്പില്‍ 1.2 മില്യന്‍ ആളുകള്‍ക്ക് ജോലി നഷ്ടമാകും. ബ്രെക്‌സിറ്റിനു ശേഷമുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങള്‍ യുകെയ്ക്ക് മാത്രമല്ല ബാധകമാകുക.
യൂറോപ്യന്‍ യൂണിയന്‍ നേതൃത്വം ഇക്കാര്യം കണ്ണു തുറന്ന് കാണണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഡോവര്‍ തുറമുഖം തകരുമെന്നാണ് എല്ലാവവരും പറയുന്നത്. എന്നാല്‍ അതേ അവസ്ഥ ഫ്രാന്‍സിലെ കാലേയിലും സംജാതമാകും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെയിലെ ഗതാഗതത്തിന്റെ ഏറിയ പങ്കും ഇതു വഴിയാണ് നടക്കുന്നത്. ഡച്ച്, ജര്‍മന്‍ പോര്‍ട്ടുകളിലും സമാനമായ അവസ്ഥയുണ്ടാകും. നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ ഭക്ഷ്യവസ്തുക്കളും മരുന്നുകളും യുകെ ശേഖരിക്കേണ്ടി വരും എന്ന ആശങ്കകള്‍ അവര്‍ തള്ളി. എന്നാല്‍ ഏതു സാഹചര്യങ്ങളെയും നേരിടാന്‍ യുകെയിലെ വ്യവസായങ്ങള്‍ സജ്ജമായിരിക്കണമെന്ന് ഗവണ്‍മെന്റ് നിര്‍ദേശം നല്‍കണമെന്ന് അവര്‍ പറഞ്ഞു.
ചെറുകിട, മീഡിയം വ്യവസായങ്ങള്‍ ഇത്തരമൊരു സാഹചര്യത്തെ നേരിടാന്‍ ഇപ്പോഴും സജ്ജമല്ല. കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. ഒ രു ദുരന്തമാണ് സംഭവിക്കുകയെങ്കില്‍ അത് ഏകപക്ഷീയമായിരിക്കില്ല. ബ്രെക്‌സിറ്റ് ചര്‍ച്ചകളിലെ ഒറ്റപ്പെട്ട വിഷയങ്ങള്‍ വിമര്‍ശിക്കുന്ന ഹാര്‍ഡ് ബ്രെക്‌സിറ്റ് അനുകൂലികളെ വിമര്‍ശിക്കാനും അവര്‍ മറന്നില്ല. ഒരു നോ ഡീല്‍ ബ്രെക്‌സിറ്റായിരിക്കും ഉണ്ടാകുക എന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് സിബിഐ ചീഫിന്റെ ഈ മുന്നറിയിപ്പ്.