ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഏറ്റവും മുതിര്‍ന്ന അംഗവും ഇന്ത്യന്‍ വംശജനുമായ കീത്ത് വാസിനെതിരെ ആരോപണങ്ങള്‍ തുടരുന്നു. കോമണ്‍സിലെ ക്ലര്‍ക്കുമാരെ ഭീഷണിപ്പെടുത്തിയെന്നതാണ് ഇദ്ദേഹത്തിനെതിരെ ഉയരുന്ന പുതിയ ആരോപണം. കോമണ്‍സിലെ ചട്ടങ്ങളും രീതികളും വ്യക്തമാക്കാന്‍ ശ്രമിച്ചപ്പോളാണ് വാസ് തങ്ങളെ ഭീഷണിപ്പെടുത്തിയതെന്ന് ക്ലര്‍ക്കുമാര്‍ പറയുന്നു. ഒരു വനിതാ ജീവനക്കാരിയെ വംശീയമായി അധിക്ഷേപിക്കുകയും അവര്‍ക്ക് ഒരു അമ്മയാകാന്‍ കഴിയാത്തതിനാലാണ് ജോലിയില്‍ മോശമാകുന്നതെന്ന് പറയുകയും ചെയ്തുവെന്ന് പരാതിയുണ്ട്.
സഭയുടെ നിയമങ്ങളും സ്റ്റാന്‍ഡേര്‍ഡുകളും വാസ് അനുസരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചപ്പോളാണ് ഇവര്‍ക്ക് അധിക്ഷേപം നേരിടേണ്ടി വന്നത്. ലെസ്റ്ററില്‍ നിന്നുള്ള ലേബര്‍ പ്രതിനിധിയാണ് കീത്ത് വാസ്. പല തവണ എംപി തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ജെന്നി മക്കള്ളോ എന്ന സ്ത്രീ ബിബിസിയോട് പറഞ്ഞു. വാസിന്റെ ഈ സ്വഭാവം മൂലം താന്‍ ജോലി ഉപേക്ഷിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. മക് കള്ളോ കീത്ത് വാസ് 2007 മുതല്‍ 2016 വരെ അധ്യക്ഷനായിരുന്ന ഹോം അഫയേഴ്‌സ് സെലക്റ്റ് കമ്മിറ്റിയില്‍ സെക്കന്‍ഡ് ക്ലര്‍ക്ക് ആയിരുന്നു.
എന്നാല്‍ ആരോപണങ്ങള്‍ വാസ് നിഷേധിച്ചു. വിദേശങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ ബിസിനസ് ട്രിപ്പുകളായും ഹോളിഡേ യാത്രകളായും മാറ്റുന്ന രീതിക്കെതിരെയാണ് താന്‍ പ്രതികരിച്ചതെന്നാണ് മക് കള്ളോ അവകാശപ്പെടുന്നത്. റഷ്യ, യുക്രൈന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകളില്‍ വാസ് പലതവണ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്നാണ് അവര്‍ ചൂണ്ടിക്കാണിച്ചത്. ഇതേത്തുടര്‍ന്ന് ഹോട്ടല്‍ ലോബിയില്‍ വെച്ച് വാസ് തന്നെ ശകാരിച്ചതായും അവര്‍ പറഞ്ഞു. പുരുഷ വേശ്യകളുമായി ബന്ധപ്പെട്ടുവെന്നും അവര്‍ക്ക് കൊക്കെയിന്‍ വാങ്ങി നല്‍കി എന്നും ആരോപണമുയര്‍ന്നതോടെയാണ് 2016ല്‍ വാസ് ഹോം അഫയേഴ്‌സ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവെച്ചത്.
2030 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ആതിഥ്യമരുളാന്‍ നീക്കങ്ങള്‍ സജീവമാക്കി ഫുട്‌ബോള്‍ അസോസിയേഷന്‍. ഗവണ്‍മെന്റ് ബോഡിയായ ഫുട്‌ബോള്‍ അസോസിയേഷന്‍ ഇതിനായുള്ള അവകാശവാദം ഉന്നയിക്കുമെന്ന് വ്യക്തമാക്കി. ഈ നീക്കം വിജയിച്ചാല്‍ 64 വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ലോകകപ്പ് മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ നടക്കുന്നത്. 34 വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന പ്രമുഖ ടൂര്‍ണമെന്റ് കൂടിയായിരിക്കും ഇത്. യൂറോ 2020ന്റെ സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ വെംബ്ലിയില്‍ വെച്ചാണ് നടക്കുന്നത്. ഇതിനായി ഒരു സംയുക്ത ബിഡ് നല്‍കേണ്ടി വരും.
ഇംഗ്ലണ്ടിന്റെ നേതൃത്വത്തില്‍ ഒരു സംയുക്ത നീക്കം നടത്തിയാല്‍ അതിന് എല്ലാ വിധ സഹായങ്ങളും നല്‍കുമെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് അറിയിച്ചിട്ടുണ്ട്. ഏതു വിധത്തിലുള്ള നീക്കങ്ങള്‍ക്കും യുവേഫയുടെ നാമനിര്‍ദേശവും ഫിഫയില്‍ അംഗങ്ങളായ 211 രാജ്യങ്ങളുടെ പിന്തുണയും ആവശ്യമാണ്. ഈ നീക്കം നടത്താനുള്ള അന്തിമ തീരുമാനം അടുത്ത വര്‍ഷത്തോടെ ഉണ്ടാകുമെന്നാണ് കരുതുന്നത്. അങ്ങനെയാണെങ്കില്‍ അര്‍ജന്റീന, ഉറുഗ്വേ, പരാഗ്വേ എന്നീ രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ മത്സരിക്കേണ്ടി വരും.
മൊറോക്കോയും 2030 ലോകകപ്പിനായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ക്കൊപ്പം സംയുക്തമായി അപേക്ഷിക്കാനാണ് പദ്ധതി. 2018 ലോകകപ്പിനായി ഇംഗ്ലണ്ട് അവകാശവാദമുന്നയിച്ചിരുന്നെങ്കിലും ഒടുവില്‍ അത് റഷ്യക്ക് ലഭിക്കുകയായിരുന്നു. 2026ല്‍ അമേരിക്ക, ക്യാനഡ, മെക്‌സിക്കോ എന്നിവര്‍ ചേര്‍ന്ന് ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് സമാനമായ ഫോര്‍മാറ്റ് ആയിരിക്കും 2030ലും. 48 ടീമുകളും 80 മത്സരങ്ങളും നടക്കും.
ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ബ്രിട്ടന് ഇളവുകള്‍ നല്‍കിയില്ലെങ്കില്‍ 1.2 മില്യന്‍ യൂറോപ്യന്‍ പൗരന്‍മാരുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാകുമെന്ന് യൂറോപ്യന്‍ യൂണിയന് മുന്നറിയിപ്പ്. കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി ചീഫ് കരോളിന്‍ ഫാരിബെയണ്‍ ആണ് ഈ മുന്നറിയിപ്പ് നല്‍കിയത്. ഒരു ഇറ്റാലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കരോളിന്‍ ഇക്കാര്യം അറിയിച്ചത്. ഒരു നോ ഡീല്‍ ബ്രെക്‌സിറ്റാണ് ഉരുത്തിരിയുന്നതെങ്കില്‍ അത് യൂറോപ്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടാക്കുന്ന ആഘാതത്തെ വില കുറച്ചു കാണരുതെന്ന് അവര്‍ പറഞ്ഞു. യൂറോപ്പില്‍ 1.2 മില്യന്‍ ആളുകള്‍ക്ക് ജോലി നഷ്ടമാകും. ബ്രെക്‌സിറ്റിനു ശേഷമുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങള്‍ യുകെയ്ക്ക് മാത്രമല്ല ബാധകമാകുക.
യൂറോപ്യന്‍ യൂണിയന്‍ നേതൃത്വം ഇക്കാര്യം കണ്ണു തുറന്ന് കാണണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഡോവര്‍ തുറമുഖം തകരുമെന്നാണ് എല്ലാവവരും പറയുന്നത്. എന്നാല്‍ അതേ അവസ്ഥ ഫ്രാന്‍സിലെ കാലേയിലും സംജാതമാകും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെയിലെ ഗതാഗതത്തിന്റെ ഏറിയ പങ്കും ഇതു വഴിയാണ് നടക്കുന്നത്. ഡച്ച്, ജര്‍മന്‍ പോര്‍ട്ടുകളിലും സമാനമായ അവസ്ഥയുണ്ടാകും. നോ ഡീല്‍ ബ്രെക്‌സിറ്റ് സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ ഭക്ഷ്യവസ്തുക്കളും മരുന്നുകളും യുകെ ശേഖരിക്കേണ്ടി വരും എന്ന ആശങ്കകള്‍ അവര്‍ തള്ളി. എന്നാല്‍ ഏതു സാഹചര്യങ്ങളെയും നേരിടാന്‍ യുകെയിലെ വ്യവസായങ്ങള്‍ സജ്ജമായിരിക്കണമെന്ന് ഗവണ്‍മെന്റ് നിര്‍ദേശം നല്‍കണമെന്ന് അവര്‍ പറഞ്ഞു.
ചെറുകിട, മീഡിയം വ്യവസായങ്ങള്‍ ഇത്തരമൊരു സാഹചര്യത്തെ നേരിടാന്‍ ഇപ്പോഴും സജ്ജമല്ല. കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. ഒ രു ദുരന്തമാണ് സംഭവിക്കുകയെങ്കില്‍ അത് ഏകപക്ഷീയമായിരിക്കില്ല. ബ്രെക്‌സിറ്റ് ചര്‍ച്ചകളിലെ ഒറ്റപ്പെട്ട വിഷയങ്ങള്‍ വിമര്‍ശിക്കുന്ന ഹാര്‍ഡ് ബ്രെക്‌സിറ്റ് അനുകൂലികളെ വിമര്‍ശിക്കാനും അവര്‍ മറന്നില്ല. ഒരു നോ ഡീല്‍ ബ്രെക്‌സിറ്റായിരിക്കും ഉണ്ടാകുക എന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് സിബിഐ ചീഫിന്റെ ഈ മുന്നറിയിപ്പ്.
നിയന്ത്രണം നഷ്ടപ്പെട്ട് നിലത്തിറക്കിയ വിമാനം കത്തിയമര്‍ന്നു. മെക്‌സിക്കോയിലെ ദുരങ്കോയിലാണ് 103 യാത്രക്കാരുമായി പോയ വിമാനമാണ് അപകടത്തില്‍ പെട്ടത്. യാത്രക്കാരെല്ലാം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. 97 യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് നിസാരമാണെങ്കിലും പൈലറ്റിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.
ഗുവാഡലുപെ വിക്ടോറിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മെക്സിക്കോ സിറ്റിയിലേക്കു പോയ എംബ്രെയര്‍ ജെറ്റ് വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനം പറന്നുയര്‍ന്ന ഉടന്‍ ശക്തമായ കാറ്റില്‍പെട്ട് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കനത്ത കാറ്റിനൊപ്പം ആലിപ്പഴ വീഴ്ചയും ഉണ്ടായിരുന്നെന്നാണ് അധികൃതര്‍ പറയുന്നത്. തുടര്‍ന്ന് വിക്ടോറിയ വിമാനത്താവളത്തില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ വിമാനം അടിയന്തരമായി നിലത്തിറക്കി.
നിലത്തിറക്കിയ ഉടനെ വിമാനത്തിന് തീപിടിക്കുകയായിരുന്നു. യാത്രക്കാരില്‍ മിക്കവരും കത്തിക്കൊണ്ടിരിക്കുന്ന വിമാനത്തില്‍ നിന്നും സ്വന്തമായി പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. വിമാനം മുഴുവനായും കത്തിയമര്‍ന്നു.
സ്റ്റോക്ക് ഓൺ ട്രെന്റ്: 2001 കാലഘട്ടം…. നഴ്സുമാരുടെ കുറവ് യുകെയിൽ അനുഭവപ്പെട്ട കാലമെങ്കിൽ മലയാളികളുടെ നല്ലകാലം ആരംഭിച്ച വർഷം.. 2004 വരെ ഏകദേശം പതിനഞ്ചു കുടുംബങ്ങൾ മാത്രമുണ്ടായിരുന്ന സ്റ്റോക്ക് ഓൺ ട്രെന്റ് ഇന്ന് ഒരു കൊച്ചു കേരളമെന്ന് പറഞ്ഞാൽ അതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല.. കാരണം ഇത്രയധികം മലയാളികൾ എത്തിച്ചേരുന്ന മറ്റൊരു സ്ഥലം യുകെയിൽ ഉണ്ടോ എന്നതിൽ സംശയമുള്ളത് കൊണ്ട് തന്നെ.. താമസിക്കാതെ സ്റ്റോക്ക് ഓൺ ട്രെന്റിൽ മലയാളം കുർബാന എന്ന സ്റ്റോക്ക് മലയാളികളുടെ ആഗ്രഹ പൂർത്തീകരണമാണ് പിന്നീട് കണ്ടത്.. ഇന്ന് 300 റിൽ പരം കുട്ടികളുമായി വേദപാഠവും പെരുന്നാളും യൂണിറ്റ് പ്രാർത്ഥനകളും എല്ലാം വളരെ കേമമായി തന്നെ നടന്നു വരുന്നു… സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്റർ വളരുകയായിരുന്നു..
ഫാദർ സെബാസ്റ്റ്യൻ അരീക്കാട്ട്, ഫാദർ സോജി ഓലിക്കൽ, ഫാദർ ജോമോൻ തൊമ്മാന എന്നിവരുടെ പിന്തുടർച്ചയായി എത്തിയ ഫാദർ ജെയ്‌സൺ കരിപ്പായി പ്രശംസനീയമായ വിവിധങ്ങളായ പരിപാടികളിലൂടെ സ്റ്റോക്ക് വിശ്വാസി സമൂഹത്തെ ആത്മീയ വളർച്ചയുടെ
കാലങ്ങളായി സ്റ്റോക്ക് മലയാളി വിശ്വാസികളുടെ പ്രവർത്തനഫലമായി ഉരുത്തിരിഞ്ഞ ഫലം … ഒരു ഇടവക.. എന്ന സ്വപ്ന സാക്ഷാൽക്കാരത്തിനുള്ള ഇടവക രൂപീകരണ ഫണ്ടിന്റെ ഉത്ഘാടനവും ബഹുമാനപ്പെട്ട മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് നിർവഹിച്ചിരുന്നു… പിതാവിന്റെ മുഖ്യ കാര്‍മ്മീകത്വത്തില്‍ നടന്ന ഭക്തിസാന്ദ്രവും ആഘോഷപൂര്‍ണ്ണങ്ങളുമായ കുർബാനകൾ , യൂണിറ്റ് കുടുംബ കൂട്ടായ്‌മ, സ്നേഹവിരുന്ന് എന്നിവയിലൂടെ സ്റ്റോക്ക് ഓൺ ട്രെന്റിലെ വിശ്വാസി സമൂഹത്തിനു പുത്തന്‍ ഉണര്‍വ്വ് പകർന്നു നൽകുവാനും വിശ്വാസ ജീവിതത്തെ അരക്കിട്ടുറപ്പിക്കുവാനും, സഭാ സ്‌നേഹവും തീക്ഷ്ണതയും പരിപോഷിപ്പിക്കുവാനും ഭവന സന്ദര്‍ശനങ്ങള്‍ ആക്കം കൂട്ടി എന്ന കാര്യത്തിൽ രണ്ട് പക്ഷമില്ല. വളർന്ന് വരുന്ന പുതു തലമുറയ്ക്ക് വിശ്വാസം പകർന്നു നൽകുവാൻ കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമാണ് എന്ന് കണ്ട് സ്റ്റോക്ക് വിശ്വാസസമൂഹത്തിന് ഒരു അച്ചന്റെ സേവനം വാഗ്‌ദാനം നൽകിയിരുന്നു. അങ്ങനെ ഒരു വൈദികന്റെ പൂർണ്ണമായ സാന്നിധ്യം ആഗ്രഹിക്കുന്ന സ്റ്റോക്ക് മാസ്സ് സെന്ററിന് ( പുതിയ മിഷനിൽ ക്രൂ, സ്‌റ്റാഫോർഡ് എന്നിവ കൂടി ചേരുന്നു) ഇന്നലെ ആഗ്രഹ പൂർത്തീകരണമായിരിക്കുന്നു.
സ്റ്റോക്ക് മാസ്സ് സെന്റർ കാര്യനിർവഹണത്തിനായി നിയമിതനായ ഫാദർ ജോർജ് എട്ടുപറയിൽ ഇന്നലെ മാഞ്ചസ്റ്ററിൽ വന്നിറങ്ങിയപ്പോൾ പൂര്‍ത്തിയാവുന്നത് സ്റ്റോക്ക് മലയാളികളുടെ ആഗ്രഹം മാത്രമല്ല സ്രാമ്പിക്കൽ പിതാവിന്റെ പ്രവർത്തനങ്ങളുടെ ഫല പ്രാപ്തികൂടിയാണ്. റവ. ഫാ. മാത്യു ചൂരപ്പൊയ്കയില്‍, റവ. ഫാ. മാത്യു പിണക്കാട്ട്, റവ. ഫാ. ജോസ് അഞ്ചാനിക്കല്‍ എന്നിവര്‍ക്കൊപ്പം ട്രസ്റ്റിയായ സുദീപിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം സ്റ്റോക്ക് ഓൺ ട്രെന്റ് വിശ്വാസികളും ചേര്‍ന്ന് സ്‌നേഹനിർഭരമായ ഒരു വരവേൽപ്പ് നൽകുകയുണ്ടായി മാഞ്ചസ്റ്റർ എയർപോർട്ടിൽ. സെപ്റ്റംബർ ഒന്ന് മുതൽ സ്റ്റോക്ക് പള്ളിയുടെ ചാപ്ലയിൻ ആയി ചുമതല ഏൽക്കുന്നത്തിന് മുൻപേ ഫാദർ ജോർജ് സ്റ്റോക്ക് മലയാളി സമൂഹവുമായി കണ്ടുമുട്ടും എന്നാണ് അറിയുവാൻ കഴിയുന്നത്… തങ്ങളുടെ അജപാലകനെ സ്‌നേഹപൂര്‍വ്വം വരവേല്‍ക്കുവാന്‍ സ്റ്റോക്ക് ഓൺ ട്രെന്റിലെ ഓരോ യൂണിറ്റുകളും അതിലെ വിശ്വാസികളും ഒരുങ്ങി കാത്തിരിക്കുകയായി.
(ഫാദർ ജെയ്‌സൺ കരിപ്പായിയുടെ യാത്രയപ്പ് സമ്മേളനത്തിൽ സ്രാമ്പിക്കൽ പിതാവിനെയും ഒപ്പം വിശ്വാസ സമൂഹത്തെയും വിസ്മയിപ്പിച്ച സ്റ്റോക്ക് ഓൺ ട്രെന്റിലെ കൊച്ചു കുട്ടികൾ ആലപിച്ച ഗാനം കാണാം)[ot-video][/ot-video]
സജീവ് സെബാസ്റ്റ്യന്‍
ഓണത്തിനോടനുബന്ധിച്ചു കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി കേരളാ ക്ലബ് നനീട്ടന്‍ ബോയ്‌സ് അണിയിച്ചൊരുക്കുന്ന നാലാമത് ഓള്‍ യു കെ ചീട്ടുകളി മത്സരങ്ങള്‍ ഓഗസ്റ്റ് 17 ,18 ,19 തീയതികളില്‍ നടക്കും .യു കെ യിലെ ചീട്ടുകളി പ്രേമികള്‍ക്ക് വേണ്ടി മികച്ച സൗകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ടി ബിര്‍മിങ്ഹാമിന് അടുത്തുള്ള പത്തേക്കറില്‍ സ്ഥിതി ചെയ്യുന്ന വിശാലമായ ഫാം house ല്‍ ആയിരിക്കും ഈ വര്‍ഷത്തെ മത്സരങ്ങള്‍ നടക്കുക.
വിജയികളെ കാത്തിരിക്കുന്നത് ഏറ്റവും ആകര്‍ഷകമായ സമ്മാനങ്ങളാണ് റമ്മിയില്‍ ഒന്നാമത് എത്തുന്ന ടീമിന് £501 പൗണ്ടും ട്രോഫിയും .രണ്ടാമെത് എത്തുന്ന ടീമിന് £251 പൗണ്ടും ട്രോഫിയും ലഭിക്കും.റമ്മിയിലെ മൂന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് £101 പൗണ്ടും ട്രോഫിയുമാണ് . ലേലത്തില്‍ ഒന്നാമത് എത്തുന്ന ടീമിന് £501 പൗണ്ടും ട്രോഫിയും രണ്ടാമെത് എത്തുന്ന ടീമിന് £251 പൗണ്ടും ട്രോഫിയും ലഭിക്കും.റമ്മിയിലെ മൂന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് £101 പൗണ്ടും ട്രോഫിയും ലഭിക്കും. .
മത്സരത്തില്‍ എത്തുന്നവര്‍ക്ക് രുചികരമായ കേരളീയ ഭക്ഷണങ്ങളും ദുരെ നിന്നും വരുന്നവര്‍ക്ക് വിശ്രമിക്കാനായി എല്ലാ സൗകര്യങ്ങളും ക്ലബ് നനീട്ടന്‍ ബോയ്‌സ് പ്രത്യേകമായി ഈ വര്‍ഷം ഒരുക്കിയിട്ടുണ്ട് .ഈ ടൂര്‍ണമെന്റ് ഒരു വന്‍ വിജയമാക്കുവാന്‍ യു കെ യിലെ എല്ലാ നല്ലവരായ ചീട്ടുകളി പ്രേമികളെയും കേരള ക്ലബ് ബോയ്‌സ് ഹൃദയപൂര്‍വം ഈ അവസരത്തില്‍ ക്ഷണിക്കുകയാണ് .
ടൂര്‍ണമെന്റിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് ,ജിറ്റോ ജോണ്‍ 07405193061 ,ബിന്‍സ് ജോര്‍ജ് 07931329311 സജീവ് സെബാസ്റ്റ്യന്‍ 07886319132 സെന്‍സ് ജോസ് കൈതവേലില്‍ 07809450568
റോസ്ബിന്‍ രാജന്‍
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ബിസിനസും ഫീനിക്‌സ് ക്ലബ് നോര്‍ത്താംപ്ടനും ചേര്‍ന്ന് സംഘടിപ്പിച്ച ‘ക്രിക്കറ്റ് ഫെസ്റ്റ് 2018’ യുകെയിലെ കായിക പ്രേമികളുടെ മനസില്‍ മായ്ക്കാനാവാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച ഉജ്ജ്വല ചരിത്രമായി മാറി. ജൂലൈ 22 ഞായറാഴ്ച്ച നോര്‍ത്താംപടണിലെ വെല്ലിംഗ് ബോറോ ഓള്‍ഡ് ഗ്രാമേറിയന്‍സ് മെമ്മോറിയല്‍ സ്‌പോര്‍ട്‌സ് ഫീല്‍ഡില്‍ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റും അതിന് ശേഷം നടന്ന കലാ സായാഹ്നവും സമ്മാനദാന ചടങ്ങുകളും ഒക്കെ ഫീനിക്‌സ് നോര്‍ത്താംപ്ടന്‍ ക്ലബിന്റെ പ്രവര്‍ത്തകരുടെ സംഘടനാ പാടവം വിളിച്ചോതുന്നതായിരുന്നു.
ഞായറാഴ്ച്ച കാലത്ത് ഒന്‍പത് മണി മുതല്‍ സ്‌പോര്‍ട്‌സ് ഫീല്‍ഡില്‍ വിശാലമായ മൈതാനത്തെ രണ്ട് ക്രിക്കറ്റ് പിച്ചുകളിലായി വീറും വാശിയുമേറിയ മ്ത്സരങ്ങള്‍ അരങ്ങേറുകയായിരുന്നു. കവന്‍ട്രി ബ്ലൂസ്, ഫീനിക്‌സ് നോര്‍ത്താംപ്ടന്‍, റോയല്‍ സ്‌റ്റോക്ക്, ഇപ്‌സ്‌വിച്ച്, ഈസ്റ്റ് ബോണ്‍, ചിയേര്‍സ് നോട്ടിംഗ്ഹാം, മില്‍ട്ടണ്‍ കെയിന്‍സ്, സ്റ്റഫോര്‍ഡ് ക്രിക്കറ്റ് ക്ലബ് തുടങ്ങിയ ടീമുകള്‍ അണിനിരന്ന ആദ്യ റൗണ്ട് മത്സരങ്ങള്‍ തന്നെ ആവേശം നിറഞ്ഞതായിരുന്നു. ആവേശകരമായ പ്രാഥമിക റൗണ്ട് മത്സരങ്ങളില്‍ നിന്നും ഫൈനലില്‍ പ്രവേശിച്ചത് ആതിഥേരായ ഫീനിക്‌സ് നോര്ത്താംപ്ടന്, കവന്‍ട്രി ബ്ലൂസ് എന്നീ ടീമുകളാണ്.
അത്യന്തം ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ ആവനാഴിയിലെ അടവുകളെല്ലാം പുറത്തെടുത്ത കവന്‍ട്രി ബ്ലൂസ് ടീം വിജയ കിരീടം നേടി. കാണികളുടെ മികച്ച സപ്പോര്‍ട്ടും ഹോം ടീം എന്ന മുന്‍തൂക്കവും ഉണ്ടായിട്ടും ഫൈനലിലെ ആവേശപ്പോരാട്ടത്തില്‍ ഫീനിക്‌സ് നോര്ത്താംപ്ടന് കവന്‍ട്രി ബ്ലൂസിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. ക്യാപ്റ്റന്‍ ശിവചരണിന്‍റെ നേതൃത്വത്തില്‍ ആത്മവിശ്വാസത്തോടെ കളംനിറഞ്ഞ് കളിച്ച കവന്‍ട്രി ചാമ്പ്യന്മാരായത് മികച്ച പ്രകടനത്തിലൂടെയാണ്. ജയറാം ജയരാജ്, ഡോണ്‍ പൗലോസ് എന്നിവര്‍ ഫീനിക്സ് നോര്‍ത്താംപ്ടന്‍ ടീമിനെ നയിച്ചു.
കവന്‍ട്രി ബ്ലൂസ് ചാംമ്പ്യന്‍മാരും ഫീനിക്‌സ് നോര്‍ത്താംപ്ടന്‍ റണ്ണേഴ്‌സ് അപ്പുമായി അവസാനിച്ച ടൂര്‍ണമെന്റില്‍ മാന്‍ ഓഫ് ദി ടൂണ്‍ണമെന്റായി നാസ്‌വിപ് കുട്യാനെ തെരെഞ്ഞെടുത്തു. ഫൈനല്‍ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായി തെരെഞ്ഞൈടുക്കപ്പെട്ടത് ശ്രീകാന്ത് മുണ്ടെയാണ്. ടൂര്‍ണമെന്റ്ില്‍ ഏറ്റവുമധികം സിക്‌സറുകള്‍ അടിച്ചതിനുള്ള ബഹുമതിയും ശ്രീകാന്ത് മുണ്ടെയ്ക്കാണ്. അശ്വിന്‍ കെ ജോസാണ് മികച്ച എമര്‍ജിംഗ് പ്ലെയര്‍. ജിനോജ് ചെറിയാനാണ് ടൂര്‍ണമെന്റിലെ മികച്ച ബൗളര്‍.
ബീ വണ്‍ യുകെ, റൈറ്റിംഗ് ഹബ്, ലെജന്‍ഡ് സോളിസിറ്റര്‍സ്, ഗ്ലോബല്‍ സ്റ്റഡി ലിങ്ക്, അഫ്സല്‍ സോളിസിറ്റര്‍സ്, വൈസ് ലീഗല്‍, മിഡ്ലാന്‍ഡ്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, സിസിആര്‍ബി തുടങ്ങിയവര്‍ ആയിരുന്നു ക്രിക്കറ്റ് 2018ന്‍റെ സ്പോണ്‍സര്‍മാര്‍. മലയാളം യുകെ ഓണ്‍ലൈന്‍ ടൂര്‍ണമെന്റിന്റെ മീഡിയ പാര്‍ട്ണര്‍ ആയിരുന്നു.
മത്സരത്തിന് ശേഷംഓപ്പണ്‍ എയറില്‍ നടത്തിയ പൊതുസമ്മേളനത്തില്‍ വച്ച് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും, കാണികള്‍ക്കും, സ്പോണ്‍സര്‍മാര്‍ക്കും നന്ദി പറഞ്ഞ സംഘാടകര്‍ അടുത്ത വര്‍ഷം കൂടുതല്‍ മികച്ച ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിക്കുമെന്നും എല്ലാ കായിക പ്രേമികളും അകമഴിഞ്ഞ പ്രോത്സാഹനം നല്‍കണമെന്നും അഭ്യര്‍ഥിച്ചു. ടൂര്‍ണമെന്റില്‍ നിന്ന് ലഭിച്ച തുക യുകെയിലെയും കേരളത്തിലെയും ചാരിറ്റി സംരംഭങ്ങള്‍ക്ക് സംഭാവനയായി നല്‍കാനാണ് സംഘാടകരുടെ തീരുമാനം.
ഏകദിന പരമ്പരയിലെ വിജയം ടെസ്റ്റ് പരമ്പരയിലും ആവര്‍ത്തിക്കാനാണ് ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ ഇറങ്ങുന്നത്. അതിലുപരി ഓഗസ്റ്റ് ഒന്നിന് തുടങ്ങുന്ന ആദ്യ ടെസ്റ്റ് മത്സരത്തിന് ബര്‍മിംഗ്ഹാമിലിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇംഗ്ലണ്ട് ലക്ഷ്യമിടുന്നില്ല. ബര്‍മിംഗ്ഹാമിലേ മൈതാനത്ത് ഇംഗ്ലണ്ട് ഇറങ്ങുമ്പോള്‍ മറ്റൊരു ചരിത്രവും ഇംഗ്ലണ്ടിനൊപ്പമാകും. 1000 ടെസ്റ്റുകള്‍ കളിച്ച ആദ്യ ടീമെന്ന നേട്ടം ഇതോടെ ഇംഗ്ലീഷ് പട സ്വന്തമാക്കും.
1877 മാര്‍ച്ചിലാണ് ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ ടെസ്റ്റ് മത്സരം കളിച്ചത്. ആകെ കളിച്ച 999 ടെസ്റ്റ് മത്സരങ്ങളില്‍ 357 വിജയങ്ങളാണ് ഇംഗ്ലണ്ട് നേടിയത്. 297 ടെസ്റ്റ് മത്സരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ 345 എണ്ണം സമനിലയില്‍ അവസാനിച്ചു. ആയിരാമത്തെ ടെസ്റ്റ് മത്സരം കളിക്കുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് ഐ സി സി രംഗത്ത് വന്നു.
ക്രിക്കറ്റ് ലോകം ആകാംക്ഷയോടെയാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയെ നോക്കിക്കാണുന്നത്. 2014 ല്‍ ഇംഗ്ലണ്ടിന്റെ മണ്ണില്‍ ദയനീയമായി പരാജയപ്പെട്ട ഇന്ത്യ കണക്കു തീര്‍ക്കാന്‍ വേണ്ടിയാകും കളത്തിലിറങ്ങുക. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ഇംഗ്ലണ്ടാകട്ടെ അഞ്ചാമതും. എന്നാല്‍ ഇംഗ്ലണ്ടിലെ പരമ്പര ജയം ഇന്ത്യയ്ക്ക് അഭിമാന പ്രശ്‌നംകൂടിയാണ്. കോഹ്ലിയുടെ കീഴില്‍ മികച്ച പ്രകടനമാണ് സമീപ കാലങ്ങളില്‍ ഇന്ത്യ ടെസ്റ്റില്‍ കാഴ്ചവെയ്ക്കുന്നത്. നിലവില്‍ ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ
പിഞ്ചുകുഞ്ഞിനെ കാറിലടച്ച് രക്ഷിതാക്കൾ ഷോപ്പിങ്ങിന് പോയി. ചില്ലുപോലും തുറക്കാതെയാണ് രക്ഷിതാക്കൾ ഇൗ കടുംകൈ ചെയ്തത്. കാറിനകത്ത് വിയര്‍പ്പില്‍ മുങ്ങിയ കുഞ്ഞിനെ ഷോപ്പിംഗിനെത്തിയ മറ്റൊരു സ്ത്രീ കണ്ടതിനാല്‍ കുഞ്ഞ് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഷോപ്പിങ്ങിനെത്തിയ മറ്റൊരാളാണ് കാറിന്റെ പൂട്ട് കുത്തിത്തുറന്ന് കുഞ്ഞിനെ പുറത്തെടുത്തത്. ജോലിപോകുമെന്ന് ഭയന്ന് സെക്യൂരിറ്റിജീവനക്കാർ കാറിന്റെ പൂട്ട് തുറക്കാൻ ഭയന്നു. കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ വാഷിംഗ് മെഷീനില്‍ ഇട്ടത് പോലെയായിരുവെന്നാണ് രക്ഷിച്ചവര്‍ പറയുന്നത്.
രണ്ടുമാസം മാത്രമേ കുഞ്ഞിന് പ്രായമുണ്ടായിരുന്നുള്ളൂ. ബ്രിട്ടനിലെ ബര്‍മിംഗ്ഹാം ബാര്‍ണസ് ഹില്ലിലെ ആസ്ദയ്ക്ക് മുമ്പിലാണ് സംഭവം. സൂപ്പര്‍മാര്‍ക്കറ്റില്‍ പലവട്ടം ഇതേക്കുറിച്ച് അനൗണ്‍സ്‌മെന്റ് നടത്തിയെങ്കിലും കുട്ടിയുടെ അമ്മ 50 മിനിറ്റിന് ശേഷമാണ് തിരിച്ചെത്തുന്നത്.
ഇതിനുമുമ്പും പലഅപകടങ്ങളും കുട്ടികളെ കാറിൽ പൂട്ടിയിട്ട് പുറത്തുപോകുമ്പോൾ സംഭവിച്ചിട്ടുണ്ട്. തനിച്ചാക്കി വാഹനം പൂട്ടി പുറത്തുപോകുമ്പോൾ കാറിനുള്ളില്‍ ആവശ്യമായ ഓക്സിജൻ ലഭിക്കില്ല. പൂട്ടിയിട്ട ഒരു കാറിനുള്ളില്‍ 10 മിനിട്ടിനുള്ളില്‍ 20 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഉണ്ടാകുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ഇത് 40 ഡിഗ്രി ആയി ഉയരും. പുറത്തെ ചൂട് 70 ഡിഗ്രി ഫാരന്‍ ഹീറ്റിന് മുകളിലാണെങ്കില്‍ തന്നെ മനുഷ്യ ശരീരത്തിന് അപകടകരമാണ്. അപ്പോൾ കുഞ്ഞുങ്ങളുടെ കാര്യം പറയുകയേ വേണ്ട..
ജോജി തോമസ്
ദൈവത്തിന്റെ സ്വന്തം നാട്ടിലെ ജനതയില്‍ ഇന്ന് അന്തര്‍ലീനമായി കിടക്കുന്ന പ്രധാന ഭാവം ഭീതിയാണ്. തൊടിയില്‍ വളരുന്ന പേരയുടെയോ ചാമ്പയുടെയോ ഫലങ്ങള്‍ പോലും ഭക്ഷിക്കുവാന്‍ ഭയപ്പെടുകയാണ് ജനങ്ങള്‍. നിപ്പ വൈറസ് ഭീതി വിതച്ചതിന് ശേഷം വിട്ടുമുറ്റത്തെ പഴവര്‍ഗ്ഗങ്ങള്‍ പലവീടുകളിലും പാഴായി പോവുകയാണ്. മണ്‍സൂണ്‍ ആരംഭിക്കുന്നത് മുതലുള്ള നാല് മാസങ്ങള്‍ പനിയുടെയും മറ്റ് പകര്‍ച്ചവ്യാധികളുടെയും താണ്ഡവകാലമാണ്. ഇത്തവണത്തെ കാലവര്‍ഷത്തെ ശക്തമായ തുടര്‍ന്ന് വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന കുട്ടനാട് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വെള്ളമിറങ്ങി കഴിയുമ്പോള്‍ പകര്‍ച്ചവ്യാധികള്‍ പതിവിലും വ്യാപകമാവാനുള്ള സാധ്യതകള്‍ ഏറെയാണ്.
ഭയത്തോടെയാണ് ജനങ്ങള്‍ റോഡുകള്‍ ഉപയോഗിക്കുന്നത്. ഭക്ഷ്യ സാധനങ്ങളില്‍ മായം ചേര്‍ക്കുമെന്ന ഭയത്താല്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട പല ഭക്ഷണ പദാര്‍ത്ഥങ്ങളും ഇന്ന് തിന്‍ മേശയ്ക്ക് അന്യമാണ്. ഇതിനെല്ലാം പുറമെയാണ് കാലവര്‍ഷം ശകുനമാകുമ്പോഴെല്ലാം മുല്ലപ്പെരിയാര്‍ ഡാം എന്ന ഭീതി മുപ്പതുലക്ഷത്തോളം വരുന്ന മലയാളികളുടെ ഉറക്കം കെടുത്തുന്നത്. അടുത്തകാലത്ത് കേരളത്തെ പിടിച്ചുലച്ച നിപ്പാ വൈറസ് കേരളമൊട്ടാകെയും പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ വിതച്ച ഭീതി കുറച്ചൊന്നുമല്ല. നിപ്പാ വൈറസ് വവ്വാലുകളാണ് പരത്തുന്നതെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പേരയ്ക്കാ, ചാമ്പ തുടങ്ങി തൊടിയിലും മുറ്റത്തും സമൃദ്ധമായിരുന്ന പോഷക സമ്പുഷ്ടമായ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാന്‍ മലയാളികള്‍ക്ക് ഭയമായത്.
മണ്‍സൂണ്‍ ആരംഭിക്കുന്നത് മുതലുള്ള മൂന്നുനാലു മാസങ്ങള്‍ മലയാളികള്‍ പനിപ്പേടിയിലാണ് കഴിഞ്ഞുകൂടുന്നത്. ഒരോ വര്‍ഷവും പലരൂപത്തിലും ഭാവത്തിലുമുള്ള പകര്‍ച്ചവ്യാധികള്‍ നമ്മളെ പിടികൂടാറുണ്ട്. പല പകര്‍ച്ചവ്യാധികളുടെയും പേര് ആദ്യമായാണ് മലയാളികളില്‍ ഭൂരിഭാഗവും കേള്‍ക്കുന്നത് പോലും. കഴിഞ്ഞ വര്‍ഷം ആയിരങ്ങളാണ് പകര്‍ച്ചവ്യാധികളും അനുബന്ധ രോഗങ്ങളും മൂലം ചികിത്സ തേടിയത്. നിരവധിപേര്‍ മരണമടയുകയും ചെയ്തു. എല്ലാ വര്‍ഷവും സംവങ്ങള്‍ ഗുരുതരാവസ്ഥയിലാകുമ്പോള്‍ ചാനല്‍ ചര്‍ച്ചയും മന്ത്രിമാരുടെ പ്രസ്താവനകളും മുറയ്ക്ക് നടക്കുമെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ജനങ്ങളുടെ സ്വൈര്യജീവിതം താറുമാറാകാതിരിക്കാനുമുള്ള യാതൊരു മുന്‍കരുതലും ഉണ്ടാകുന്നില്ല. ശൂചികരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് യാതൊരു പരിഗണനയും ലഭിക്കുന്നില്ല.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യ നിര്‍മാര്‍ജനത്തിനായി ഒരുക്കിയ സൗകര്യങ്ങളെല്ലാം നിര്‍ത്തലാക്കിയിരിക്കുകയാണ്. ഒരോ വ്യക്തികളും അവരുടെ വീടുകളില്‍ മാലിന്യ നിര്‍മാര്‍ജനത്തിനായുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് സര്‍ക്കാരിന്റെ നയം. രണ്ടോ മൂന്നോ സെന്റ് സ്ഥലത്ത് താമസിക്കുന്നവര്‍ക്ക് സ്ഥലപരിമിതി മൂലം ഇത്തരം സൗകര്യങ്ങള്‍ ഒരുക്കാന്‍ പ്രായോഗികമായ പല ബുദ്ധിമുട്ടുകളും ഉണ്ട്. ഇതിന്റെ അനന്തരഫലമെന്നു പറയുന്നത് പൊതുസ്ഥലങ്ങളിലെ പല ഒഴിഞ്ഞ കോണുകളും മാലിന്യ കൂമ്പാരങ്ങളുണ്ടാവുകയും പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാവുകയും ചെയ്യുന്നു എന്നതാണ്. മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ സിസിടിവി സ്ഥാപിക്കുക തുടങ്ങിയ അപ്രായോഗിക കാര്യങ്ങളിലാണ് സര്‍ക്കാരിന്റെ ശ്രദ്ധ.
മായം ചേര്‍ന്ന ഭക്ഷ്യ വസ്തുക്കള്‍ ഇത്രയധികം കഴിക്കാന്‍ വിധിക്കപ്പെട്ട ഒരു ജനത ലോകത്ത് മറ്റൊരിടത്തും ഉണ്ടാവില്ല. മത്സ്യം കേടുകൂടാതെ സൂക്ഷിക്കുവാന്‍ മനുഷ്യശരീരത്തിന് വളരെയധികം ഹാനികരമായ ഫോര്‍മാലിന്‍ എന്ന രാസവസ്തു ഉപയോഗിക്കുന്നുവെന്ന് തെളിഞ്ഞതില്‍ പിന്നെ കടല്‍ മത്സ്യം മലയാളികളുടെ തീന്‍ മേശയ്ക്ക് അന്യമാവുകയാണ്. ശവശരീരം അഴുകാതെ സൂക്ഷിക്കുന്ന ഫോര്‍മാലിന്‍ മോര്‍ച്ചറിയിലെ ഉപയോഗത്തിന് ശേഷം മാനലിന്യ പുറന്തള്ളുമ്പോഴാണ് മായം ചേര്‍ക്കലുകാര്‍ ഇത് സംഭരിക്കുന്നതെന്ന കഥകള്‍ കൂടി പ്രചരിച്ചതോടെ തീന്‍മേശയില്‍ മത്സ്യം കാണുന്നത് തന്നെ ആരോഗ്യകാരണങ്ങളാലുള്ള ഭയത്തേക്കാള്‍ ഉപരി അറപ്പും വെറുപ്പുമാണ് ഉണ്ടാകുന്നത്. ഫോര്‍മാലിന്‍ കലര്‍ന്ന ടണ്‍ കണക്കിന് മത്സ്യം പിടിച്ചെടുത്തെങ്കിലും ഉത്തരവാദികള്‍ക്കെതിരെ യാതൊരു നിയമനടപടിയും സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ മുതിരുന്നില്ലെന്ന് തന്നെയല്ല് പലപ്പോഴും മായം കലര്‍ന്ന മത്സംയ തിരിച്ചയക്കുകയും ചെയ്യുന്നു. ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം വളരെനാള്‍ കേടാകാതെ ഇരിക്കുന്നതിനാല്‍ വ്യാപാരികള്‍ക്ക് ഇത് മറ്റൊരു സ്ഥലത്ത് വില്‍ക്കാന്‍ സഹായകരമാകുന്നു.
കേരളത്തിലെ റോഡുകളാണ് മറ്റൊരു പേടിസ്വപ്നം. കടല്‍ക്ഷോഭ സമയത്ത് മീന്‍ പിടിക്കാന്‍ പോകുന്നത് പോലെ അപകടരമാണ് കേരളത്തിലെ റോഡ് യാത്ര. സുരക്ഷിതമല്ലാത്ത റോഡുകളുടെ അവസ്ഥയും വാഹനപ്പെരുപ്പവും ട്രാഫിക്ക് നിയമങ്ങള്‍ കൂസാത്ത ജനങ്ങള്‍കൂടി ചേരുമ്പോള്‍ കേരളത്തിലെ റോഡുകള്‍ തികച്ചും ഭീതി ജനകമാണ്.
ഇതിനെല്ലാം പുറമെയാണ് ഒരോ കാലവര്‍ഷവക്കാലത്തും കേരള ജനതയുടെ ഉറക്കം കെടുത്തുന്ന മുല്ലപ്പെരിയാര്‍. കേന്ദ്ര ഗവണ്‍മെന്റിന്റെയും അയല്‍ സംസ്ഥാനമായ തമിഴ്‌നാടിന്റെയും സുപ്രീം കോടതിയുടെയും നിലപാടുകള്‍ മൂലം മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് സമീപ ഭാവിയിലെങ്ങും ഒരു ശാശ്വത പരിഹാര കാണാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.
ഇത്തരത്തില്‍ പലരൂപത്തിലും ഭാവത്തിലുമുള്ള ഭീതിയല്‍പ്പെട്ട് കഴിയേണ്ട ദയനീയാവസ്ഥയാണ് മലയാളികളിന്ന്. ഈ ഭീതികലില്‍ പലതും സര്‍ക്കാരിന്റെയും ജനങ്ങളുടെയും ഭാഗത്ത് നിന്ന് കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ ഒഴിവാക്കപ്പെടാവുന്നതേ ഉള്ളു. അതിന് സാധിക്കുന്നില്ലെങ്കില്‍ നമ്മുടെ കുട്ടികള്‍ക്ക് തൊടിയിലെ ഫലവര്‍ഗ്ഗങ്ങളും മാലയാളികളുടെ ഇഷ്ട ഭക്ഷണമായ കടല്‍ മത്സ്യങ്ങളുമെല്ലാം അന്യമാകും.
ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.