ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടും ഒരു മരണം കൂടി. ഫ്‌ളീറ്റ്‌വുഡില്‍ താമസിക്കുന്ന ഉമാ പിള്ളയാണ് (45) വിടവാങ്ങിയത്.ഉമയുടെ മരണ കാരണം വ്യക്തമായിട്ടില്ല. ഭര്‍ത്താവ് ജയന്‍ പിള്ള. ഗോപി പിള്ള – സാറാ ദമ്പതികളുടെ മരുമകളാണ്.
45-ാംവയസില്‍ സംഭവിച്ച അകാല വിയോഗത്തിൻെറ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.
ഉമാ പിള്ളയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
റ്റിജി തോമസ്
ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക് ക്ഷെയറിന്റെ ഭാഗമാണ് നൂറ്റാണ്ടുകളുടെ ചരിത്രം അവകാശപ്പെടാവുന്ന വെയ്ക്ക് ഫീൽഡ് പട്ടണം . ഡ്യൂക്ക് ഓഫ് യോർക്ക് പരാജയപ്പെടുകയും വധിക്കപ്പെടുകയും ചെയ്ത 1460-ലെ യുദ്ധം നടന്നത് വെയ്ക്ക് ഫീൽഡിൽ ആണ് . 18-ാം നൂറ്റാണ്ടിലും 19-ാം നൂറ്റാണ്ടിലുമായി ഇംഗ്ലണ്ടിൽ നടന്ന വ്യവസായ വിപ്ലവ കാലത്താണ് വെയ്ക്ക് ഫീൽഡ് വൻ പുരോഗതി ആർജ്ജിച്ചത്. അതിന് ഒരു പരുധിവരെ വെയ്ക്ക് ഫീൽഡിലെ കനാൽ സംവിധാനവും നിർണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. പ്രഭാത സവാരിയുടെ ഭാഗമായി രണ്ട് പ്രാവശ്യം വെയിക്ക് ഫീൽഡിലെ കനാലിന്റെ തീരത്ത് എത്തിച്ചേരാൻ എനിക്ക് സാധിച്ചു. അത് പിന്നീട് പറയാം.
20-ാം നൂറ്റാണ്ടിൽ വെയ്ക്ക് ഫീൽഡ് അറിയപ്പെടുന്ന ഒരു വ്യവസായ വാണിജ്യ കേന്ദ്രമായി വളർന്നു. 14-ാം നൂറ്റാണ്ടിൽ നിർമ്മിച്ച എല്ലാ വിശുദ്ധന്മാർക്കുമായി സമർപ്പിച്ചിരിക്കുന്ന വെയ്ക്ക് ഫീൽഡ് കത്തീഡ്രൽ, നാഷണൽ കോൾ മൈനിങ് മ്യൂസിയം തുടങ്ങി ഒട്ടേറെ സന്ദർശക പ്രാധാന്യമുള്ള സ്ഥലങ്ങൾക്ക് പ്രശസ്തമാണ് ഈ നഗരം . ഏകദേശം 150 ഓളം മലയാളി കുടുംബങ്ങളാണ് വെയ്ക്ക് ഫീൽഡിൽ ഉള്ളതെന്ന് ജോജി പറഞ്ഞു. വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷൻ , വെയ്ക്ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് എന്നീ അസോസിയേഷനുകളുടെ സാന്നിധ്യം പരസ്പരം സഹകരിക്കാനും സഹായിക്കാനും മലയാളികളെ ഒട്ടേറെ സഹായിക്കുന്നുണ്ട്.
രണ്ടായിരമാണ്ടിന്റെ ആരംഭത്തിലാണ് യുകെയുടെ ആരോഗ്യരംഗത്തേയ്ക്ക് മലയാളി നേഴ്സുമാരുടെ കുടിയേറ്റം ആരംഭിക്കുന്നത്. ആ സമയത്ത് വെയ്ക്ക് ഫീൽഡിൽ വന്ന ആദ്യ മലയാളിയാണ് സാജൻ സെബാസ്റ്റ്യനും ബിന്ദുവും . അതിനുമുമ്പ് കാഞ്ഞിരപ്പള്ളി സ്വദേശിനിയായ ഡോ. ഏലമ്മ മാത്യുവിനെ പോലുള്ള ചുരുക്കം ചില മലയാളികളെ വെയ്ക്ക് ഫീൽഡിൽ ഉണ്ടായിരുന്നുള്ളൂ.
സാജൻ സെബാസ്റ്റ്യനെയും ബിന്ദു സാജനെയും മക്കളായ ബിന്ദ്യയെയും മിയയെയും ജോജിയുടെയും മിനിയുടെയും സുഹൃത്തുക്കൾ എന്ന നിലയിൽ ഏറെ നാളായി എനിക്ക് പരിചയമുണ്ട്. കേരളത്തിൽ ചങ്ങനാശ്ശേരിയാണ് സാജൻ ചേട്ടൻറെ സ്വദേശം . യുകെയിൽ നിന്ന് അവധിക്ക് നാട്ടിൽ വരുമ്പോൾ പലപ്പോഴും ഞങ്ങൾ കണ്ടുമുട്ടാറുണ്ട്.
വളരെ അവിചാരിതമായിട്ടാണ് സാജൻ ചേട്ടനുമായി വെയ്ക്ക് ഫീൽഡിൽ ഒരു ഔട്ടിങ്ങിനു പോയത്.
യുകെയിലെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. വെയ്ക്ക് ഫീൽഡിൽ ഇത്രമാത്രം മലയാളികൾ ഉള്ളതിന്റെ പ്രധാന കാരണം പിൻറർ ഫീൽഡ് ഹോസ്പിറ്റൽ ആണെന്ന് സാജൻ ചേട്ടൻ പറഞ്ഞു . പിൻഡർ ഫീൽഡ് ഹോസ്പിറ്റൽ മിഡ് യോർക്ക് ക്ഷെയർ എൻ എച്ച് എസ് ട്രസ്റ്റിന്റെ ഭാഗമാണ്. ഹോസ്പിറ്റലിലെ വിശാലമായ സമുച്ചയം, ബസ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലൂടെ ഞങ്ങൾ കാറിൽ യാത്ര ചെയ്തു.
മനോഹരമായ ലാൻഡ്സ്കേപ്പ് ആണ് എന്നെ ആകർഷിച്ച പ്രധാന ഘടകം. പലപ്പോഴും ദൂരെ കാണാൻ പറ്റുന്ന രീതിയിലുള്ള ചക്രവാളത്തിന്റെയും നീലാകാശത്തിന്റെയും ഭംഗി നമുക്ക് അവിസ്മരണീയമായ അനുഭൂതി പ്രദാനം ചെയ്യും. പാതയുടെ ഇരുവശത്തുമുള്ള മനോഹരമായ വൃക്ഷങ്ങളുടെ ഭംഗി മോഹിപ്പിക്കുന്നതാണ്.
പല സ്ഥലങ്ങളെ കുറിച്ച് രസകരമായ വിവരങ്ങൾ നൽകിയത് അദ്ദേഹത്തോടൊപ്പമുള്ള യാത്ര അവിസ്മരണീയമാക്കി . സാജൻ ചേട്ടനുമായുള്ള സംസാരത്തിൽ എനിക്ക് കിട്ടിയ ഒരു പുതിയ അറിവ് നമ്മുടെ നാടിനെ അപേക്ഷിച്ച് യുകെയിൽ ഡിപ്രഷൻ റേറ്റ് വളരെ കൂടുതലാണ് എന്നുള്ളതാണ്. ബ്രിട്ടന്റെ കാലാവസ്ഥപരമായ പ്രത്യേകതകളാണ് അതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്.
യുകെയുടെ കാലാവസ്ഥ പലപ്പോഴും മേഘാവൃതമായതും മഴയുള്ളതുമാണ്. ഇതിനു പുറമേയാണ് പകൽ വെളിച്ചക്കുറവുള്ള ശൈത്യകാലം . സീസൺ അഫക്റ്റീവ് ഡിസോർഡർ പോലുള്ള വിഷാദരോഗങ്ങൾ കാലാവസ്ഥയുടെ പ്രത്യേകതകൾ കൊണ്ട് ഇവിടെയുള്ളവർക്ക് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. സൂര്യപ്രകാശം കുറയുന്നത് മാനസികാരോഗ്യത്തിൽ ഒരു പ്രധാന പങ്കുവയ്ക്കുന്ന വഹിക്കുന്ന വിറ്റാമിൻ ഡി യുടെ അളവ് കുറയ്ക്കുന്നതിന് കാരണമായേക്കും. പകലിന്റെ ദൈർഘകുറവാണ് യുകെയിലെ വിഷാദ രോഗനിരക്ക് കൂടുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇടയ്ക്ക് അദ്ദേഹത്തിന്റെ വീട്ടിലും ഞങ്ങളെത്തി. വീട് പുതുക്കിപ്പണിയുന്നതിനെ കുറിച്ചുള്ള തൻറെ മനസ്സിലുള്ള പദ്ധതികൾ അദ്ദേഹം എന്നോട് പറഞ്ഞു. സാജൻ ചേട്ടൻറെ മൂത്തമകൾ ബിന്ദ്യാ സാജൻ ഡോക്ടറാണ്. രണ്ടാമത്തെ മകൾ മിയ ഒമ്പതാം ക്ലാസിൽ പഠിക്കുന്നു. ഭാര്യ ജോലി ചെയ്യുന്നത് പിൻറർ ഫീൽഡ് ഹോസ്പിറ്റലിലാണ്.
സാജൻ ചേട്ടൻറെ വീട്ടിൽനിന്ന് അദ്ദേഹം എന്നെ കൂട്ടിക്കൊണ്ടുപോയത് മഞ്ജുഷിന്റെയും ബിന്ദുവിന്റെയും വീട്ടിലേയ്ക്കാണ് . മഞ്ജുഷിന്റെ സ്വദേശം കോട്ടയത്തിനടുത്തുള്ള പിറവമാണ്. ഷെഫായിട്ടാണ് മഞ്ജുഷ് ജോലി ചെയ്യുന്നത് . ബിന്ദു പിന്റർഫീൽഡ് ഹോസ്പിറ്റലിലെ നേഴ്സാണ് . പല സൗഹൃദ കൂട്ടായ്മകളിലും സ്വാദേറിയ വിഭവങ്ങൾ കൊണ്ടും സ്നേഹം കൊണ്ടും എല്ലാവരുടെയും ഹൃദയം കവരുന്ന മഞ്ജുഷിന്റെ വീട്ടിൽ നല്ലൊരു കോർട്ടിയാർഡുണ്ട്. മനോഹരമായ ആപ്പിൾ മരം കായ്ച്ച് നിൽക്കുന്ന കോർട്ടിയാർഡിൽ നിന്ന് ഞങ്ങൾ ഫോട്ടോ എടുത്തു.
മറ്റൊരവസരത്തിൽ എന്നെ കണ്ടപ്പോൾ ഒരു ദിവസം ലീഡ്സ് മുഴുവൻ ചുറ്റിക്കറങ്ങാമെന്ന് മഞ്ജുഷ് എന്നോട് പറഞ്ഞിരുന്നു. പക്ഷേ രണ്ടാഴ്ചക്കാലം മാത്രം യുകെയിലുണ്ടായിരുന്ന എനിക്ക് അതിന് സമയം കണ്ടെത്താനായില്ല. യുകെയിൽ നിന്ന് പോരുന്നതിന് ഏതാനും ദിവസം മുന്നെയും ജോജിയുടെയും ഭാര്യ മിനി ജോജിയുടെ ഒപ്പം ഞങ്ങൾ മഞ്ജുഷിനെയും ബിന്ദുവിനെയും സന്ദർശിച്ചു. അന്ന് അവരുടെ വീട്ടിൽ മക്കളായ ആൻമേരിയും അന്നയും ഉണ്ടായിരുന്നു .
തിരിച്ച് കേരളത്തിൽ വന്നതിനുശേഷം മഞ്ജുഷിന് രോഗം അധികരിച്ച് അത്യാസന്ന നിലയിലാണെന്ന് അറിഞ്ഞതിനെ തുടർന്ന് ഞാൻ മഞ്ജുഷിനോടും ബിന്ദുവിനോടും സംസാരിച്ചിരുന്നു . റ്റിജിയെ ഞാൻ വിളിക്കാൻ ഇരിക്കുകയായിരുന്നു എന്നു പറഞ്ഞാണ് മഞ്ജുഷ് സംസാരം ആരംഭിച്ചത്. എനിക്ക് സംസാരിക്കാൻ അധികം വാക്കുകളില്ലായിരുന്നു. ഒരു ആകുലതകളുമില്ലാതെ കേരളത്തിൽ വരുമ്പോൾ നേരിൽ കാണാമെന്ന് മഞ്ജുഷ് പറഞ്ഞു. മഞ്ജുഷിന്റെ രോഗവിവരം അറിഞ്ഞപ്പോഴും മരണശേഷവും എൻറെ മനസ്സിൽ ആ മനുഷ്യൻ പകർന്നു നൽകിയ സൗമ്യതയും സ്നേഹവും പുഞ്ചിരിയും മരിക്കാത്ത ഓർമ്മകളായി നിലനിന്നു . അവസാനം മഞ്ജുഷിനെ കാണുന്നത് അദ്ദേഹത്തിൻറെ മൃതസംസ്കാരത്തിന് പിറവത്തെ വീട്ടിലും പള്ളിയിലും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയപ്പോഴാണ് . തിരിച്ച് കേരളത്തിൽ വരുമ്പോൾ കാണാമെന്ന് പറഞ്ഞത് ഇത്തരത്തിൽ ഒരു കൂടിക്കാഴ്ച ആയിരിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല .
ഞാൻ യുകെയിൽ വച്ച് മഞ്ജുഷിനെ സന്ദർശിച്ചതിന് രണ്ടുവർഷം മുൻപേ അദ്ദേഹം രോഗബാധിതനായിരുന്നു. തൻറെ രോഗവിവരത്തെ കുറിച്ച് എല്ലാവിധ അറിവുകളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. പക്ഷേ അത് മഞ്ജുഷ് മറ്റാരോടും പങ്കുവച്ചിരുന്നില്ല , സ്വന്തം ഭാര്യയോടും മറ്റു കുടുംബാംഗങ്ങളോടു പോലും . ഉള്ളിന്റെ ഉള്ളിൽ മരണത്തിൻറെ കാലൊച്ചകൾ കേൾക്കുമ്പോഴും ചിരിച്ച് സന്തോഷിച്ച് സൗഹൃദത്തോടെ മറ്റുള്ളവരോട് ഒരു അവദൂതനെ പോലെ ഇടപെടാൻ ഈ ലോകത്തു തന്നെ ആർക്കാവും ? ഈ പാനപാത്രം എന്നിൽ നിന്ന് എടുത്തു മാറ്റണമെന്ന് കരഞ്ഞ് നിലവിളിക്കാത്ത ആരുണ്ടാവും ? അതായിരുന്നു മഞ്ജുഷിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകത.
അവിചാരിതമായി കണ്ടുമുട്ടുന്ന, പ്രകാശം പരത്തുന്ന ഇത്തരം സൗഹൃദത്തിന്റെ ഈ തുരുത്തുകൾ പലപ്പോഴും നമ്മൾക്ക് ഒരു വലിയ പ്രഹേളികയാണ് . പ്രിയ സുഹൃത്തിന് വിട.
യുകെ സ്മൃതികളുടെ കൂടുതൽ അനുഭവങ്ങൾ അടുത്തയാഴ്ച തുടരും….
യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….
എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി
റെജി, ബിർമിങ്ഹാം
ലോഗോസ് ഫിലിംസിന്റെ ബാനറിൽ ജോയ് കല്ലൂക്കാരൻ രചനയും സംവിധാനവും നിർവഹിച്ച് മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ പ്രധാന കഥാപാത്രങ്ങളാവുന്ന “The Hope” എന്ന മലയാളം സിനിമ യുകെയിലെ തിയേറ്ററുകളിലേയ്ക്ക് എത്തുകയാണ്
ഡോ. ജോൺ അബ്രഹാം എന്ന സിജോ വർഗീസ് ക്യാരക്ടറിലൂടെയാണ് ജീവിതത്തെക്കുറിച്ചും നിത്യജീവിതത്തെക്കുറിച്ചു മുള്ള ബോധ്യങ്ങളിലേക്ക് സിനിമാ പ്രേക്ഷകനെ ജോയ് കല്ലൂക്കാരൻ നയിക്കുന്നത്. ഈ ലോക ജീവിതത്തിനു വേണ്ടി മാത്രം അദ്ധ്വാനിക്കുന്നവരാകാതെ ക്രിസ്തു വാഗ്ദാനം ചെയ്യുന്ന നിത്യതയെക്കുറിച്ചും സിനിമാ ചില ചിന്തകളും അറിവുകളും പ്രേക്ഷകനുമായി പങ്കുവയ്ക്കുന്നു.
രണ്ടുകോടിയിലധികം മുതൽമുടക്കി സാങ്കേതിക തികവോടെ നിർമ്മിച്ചിരിക്കുന്ന ഈ സിനിമാ രണ്ടുമണിക്കൂർ സമയം കൊണ്ട് പ്രേക്ഷകന്റെ ചിന്താധാരകളെ മാറ്റിമറിക്കാൻ കെൽപ്പുള്ളതാണ്. ഒരു കൊമേഴ്സ്യൽ സിനിമയ്ക്കാവശ്യമായ ദൃശ്യഭംഗിയും , സംഘർഷ മുഹൂർത്തങ്ങളും , പാട്ടുകളും സൗണ്ട് ഇഫക്ടും The Hope എന്ന സിനിമയെ ഒരു ഫാമിലി മൂവി എന്ന കാറ്റഗറിയിൽ എത്തിക്കുന്നു.
മലയാളം മുഖ്യധാര സിനിമകളെ പോലെ തിയേറ്ററിൽ ഓടിക്കുവാൻ സജ്ജമായ ഈ സിനിമയ്ക്ക് കേരളത്തിലെ സിനിമാ മേഖലയിൽ പ്രോത്സാഹനം ലഭിച്ചില്ല എന്നത് , രാഷ്ട്രീയ സാമൂഹിക മാനങ്ങളോട് ചേർത്ത് വായിക്കേണ്ട വിഷയമാണ് .
ജൂൺ മാസം 4 -ാം തീയതി 6:00 മണിക്ക് ലെസ്റ്ററിലുള്ള പിക്കാഡലി സിനിമാസിൽ യുകെയിലെ പ്രഥമ ഷോ നടത്തി യുകെയിൽ എല്ലാ നഗരങ്ങളിലും ഈ സിനിമ എത്തിക്കാനുള്ള സെൻസറിങ് പരിപാടികൾ പുരോഗമിച്ചു വരുന്നതായി ഇതിൻറെ പിന്നാണി പ്രവർത്തകർ അറിയിക്കുന്നു.
ലണ്ടൻ: ഹൃദയഹാരിയായ ഒരുപിടി നല്ല ഗാനങ്ങള്‍ ആസ്വദിക്കാന്‍ വീണ്ടുമൊരു ഗാന സന്ധ്യ യുകെ മലയാളികളെ തേടിയെത്തിയിരിക്കുകയാണ്. ജോയ്‌സ് ലൈവ് ലണ്ടന്‍ ഒരുക്കുന്ന സ്വരരാഗ സന്ധ്യ യുകെയിലെ മൂന്നു ഭാഗങ്ങളില്‍ അരങ്ങേറുന്നു. ആസ്വാദക ഹൃദയങ്ങളെ കീഴടക്കാനായി മികച്ച ഗായകരും പരിപാടിയുടെ ഭാഗമാണ്.
മൂന്നു സ്ഥലങ്ങളിലാണ് നിലവില്‍ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. മേയ് 27 വൈകിട്ട് 5.30 ന് ടുഡര്‍ പാര്‍ക്ക് ലെഷര്‍ സെന്റര്‍ ഫെല്‍ത്താം, മേയ് 28 വൈകിട്ട് 5.30 ന് വീറ്റ്‌ലി പാര്‍ക്ക് സ്‌കൂള്‍ ,ഓക്‌സ്‌ഫോര്‍ഡ്, ജൂണ്‍ 3 വൈകിട്ട് 4 ന് ജോയ്‌സ് ലൈവ് ലണ്ടനും ട്രാഫോര്‍ഡ് മലയാളി അസോസിയേഷനും വിഥിൻഷോ ഫോറം സെന്ററിൽ വച്ച് പരിപാടി നടത്തുന്നു.
ഫ്‌ളവേഴ്‌സ് ടിവി കോമഡി ഉത്സവം ഫെയിം ഫാ. വില്‍സണ്‍ മെച്ചേരില്‍, ഗ്രാമി അവാര്‍ഡ് വിന്നര്‍ മനോജ് ജോര്‍ജ്, ബ്രിട്ടന്‍ ടാലന്റ് സവര്‍ണ നായര്‍, സോഷ്യല്‍മീഡിയ ഫെയിം ലാലു ടീച്ചറും ലൈവ് ബാന്‍ഡും പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. പാട്ടുകള്‍ മനസിനെ എന്നും ആഴത്തില്‍ സ്വാധീനിക്കുന്നവയാണ്… ഒരുപിടി നല്ല ഗാനങ്ങള്‍ ആസ്വദിക്കാന്‍ സ്വര രാഗസന്ധ്യയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
മാഞ്ചസ്റ്റര്‍ ; 07903748605, 07859816234
ഫെല്‍താം ; 07411899479, 07403474047, 07916350659
ഓക്‌സ്‌ഫോര്‍ഡ് ; 07828456564, 07423466188, 07428738476
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഷെഫീൽഡിൽ താമസിക്കുന്ന ജോസ്മോൻ ജില്ലിറ്റ് ദമ്പതികളുടെ മകൾ ഇസ മരിയയുടെ സംസ്കാര ശുശ്രൂഷകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി . മെയ് 23-ാം തീയതി രാവിലെ 10 മണിക്കാണ് പൊതുദർശനം ആരംഭിക്കുന്നത്.
8 മാസം മാത്രം പ്രായമായ ഇസ മരിയ ഹൃദയസംബന്ധമായ അസുഖം മൂലമാണ് നിര്യാതയായത്. നാട്ടിൽ കോട്ടയമാണ് പിതാവ് ജോസ് മോന്റെ സ്വദേശം .കൈറ്റാട്ട് പറമ്പിൽ കുടുംബാംഗമായ ജോസ് മോൻ കോട്ടയം ലൂർദ് മാതാ ചർച്ച് ഇടവകാംഗമാണ് .
പൊതുദർശനം നടക്കുന്ന സ്ഥലത്തിൻറെ മേൽവിലാസം .
JOHN FAIREST FUNERAL CARE,10-56 PENISTONE ROAD NORTH, SHEFFIELD, S6 1LQ
സംസ്കാര ശുശ്രൂഷകൾ നടക്കുന്ന സ്ഥലത്തിൻറെ വിലാസം
SHIREGREEN CEMETERY, SHIREGREEN LANE SHEFFIELD, S5 6AA
ജോസ്‌ന സാബു സെബാസ്റ്റ്യൻ
സൂട്ടും കോട്ടുമിട്ടാലും , തുണിയുടെ ഇറക്കം കുറച്ചാലും, ഇല്ലെങ്കിലും ആരും കാണാതെ കക്ഷം ചൊറിയേണ്ടി വന്നാൽ ചൊറിയുന്ന, മൂക്കിൽ കയ്യിടുന്ന , പല്ലിൽ ഒട്ടിയിരിക്കുന്ന പഴയ ഭക്ഷണങ്ങളെ നാക്കുകൊണ്ട് കോരി കോരി തിന്നിറക്കുന്ന നമ്മളൊക്കെ ഒളിഞ്ഞും പാത്തും മൃഗത്തിന് തുല്യമായ ജീവിതം നയിക്കുന്ന വെറും മനുഷ്യരാണ് .
പിന്നെ അല്ല നമ്മൾ മൃഗങ്ങളല്ല മനുഷ്യരാണ് എന്ന് കാണിക്കുന്ന ചില ആദിത്യ മര്യാദകൾ , മൂല്യങ്ങൾ, അച്ചടക്കം, ദൈവത്തോടുള്ള നന്ദി, ആത്മീയ ധാർമ്മികത ഇവയൊക്കെ നമ്മളെ ഒരു പരുധിവരെ മൃഗങ്ങളിൽ നിന്നും വ്യത്യസ്തരാക്കുന്നുണ്ട് .
സംസ്കാരം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സംസ്കാരത്തെക്കുറിച്ചു പറഞ്ഞിട്ട് കാര്യമില്ല . എങ്കിലും ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും എന്നും ആഴത്തിൽ വേരൂന്നിയതാണ്. അതിലൊന്നാണ് ദീപം അല്ലെങ്കിൽ വിളക്ക് ,ഇത് നമ്മുടെ ചുറ്റുപാടുകളിൽ സമൃദ്ധിയും ക്ഷേമവും പോസിറ്റിവിറ്റിയും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.
അപ്പോൾ ചോദിക്കും അതിനെന്താ തുണിയില്ലാതെ അല്ലെങ്കിൽ ചെരുപ്പ് ഊരാതെ നിന്ന് തിരികത്തിച്ചാൽ കത്തില്ലേ എന്ന് . നമ്മൾ ചിന്തിക്കുമ്പോൾ വിളക്കിന്റെ പ്രാധാന്യം ലളിതമാണ്, പക്ഷേ ആഴമേറിയതാണ് . വെളിച്ചമെന്നത് ആത്മീയ അറിവിന്റെ തെളിച്ചം കൂട്ടുന്നു .
അതിനാലാണ് എല്ലാ ഇന്ത്യൻ ആഘോഷങ്ങളിലും പൂജാവേളകളിലും വിളക്ക് തെളിയിക്കുന്നത് അനിവാര്യമായ ഒരു ആചാരമാകുന്നത് . പ്രഭാതത്തിലാണെങ്കിൽ ദിയ കത്തിക്കുന്നതിന്റെ പ്രാധാന്യം കൂടുതലാണ്. ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും പിന്തുടരുന്ന മിക്ക വീട്ടുകാരും ഇന്നും രാവിലെയും വൈകുന്നേരവും വിളക്ക് കത്തിക്കുന്നു. അത് മനസ്സിലെ നിഷേധാത്മകതകളെ നശിപ്പിച്ചു നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കാൻ ആത്മീയ അറിവിന് മാത്രമേ കഴിയൂ എന്ന സുപ്രധാന സന്ദേശം ഇത് നൽകുന്നു. അഗ്നി മനസ്സിലെ അഴുക്കുകൾ തീയിൽ ക്രമേണ അപ്രത്യക്ഷമാകുന്നു എന്ന സന്ദേശം തരുന്നത് കൂടാതെ നമ്മുടെ ഇഷ്‌ടദൈവത്തിനു മുന്നിൽ നമ്മുടെ അഹന്തയെ കത്തിച്ചു നാം വെറും മണ്ണാണ് മനുഷ്യരാണ് എന്ന് വീണ്ടും വീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്നു .
കൂടാതെ വീട്ടിൽ, പൂജാമുറിയിൽ വിളക്ക് കത്തിച്ചതിന് ശേഷം പോസിറ്റീവ് എനർജി നമുക്ക് അനുഭവിക്കാൻ കഴിയും. എല്ലാ ദിവസവും പൂജാമുറിയിൽ പതിവായി വിളക്ക് കത്തിച്ചാൽ വിളക്ക് കത്തിക്കുന്നതിന്റെ പ്രാധാന്യം എളുപ്പത്തിൽ അനുഭവപ്പെടും. സായാഹ്ന സമയം അന്തരീക്ഷത്തിൽ നെഗറ്റീവ് എനർജികൾ നിറഞ്ഞതാണെന്ന് ഹിന്ദുക്കൾക്കിടയിൽ ഒരു വിശ്വാസമുണ്ട്. ഈ സമയത്ത് ഭക്ഷണം കഴിക്കുന്നതും മറ്റ് വിനോദ പരിപാടികളിൽ ഏർപ്പെടുന്നതും മനസ്സിന് നല്ലതല്ല എന്നാണ് കരുതപ്പെടുന്നത്. അതിനാൽ വിളക്ക് കൊളുത്തി പൂജ നടത്താൻ ശുപാർശ ചെയ്യുന്ന സമയമാണിത്. ഇന്ത്യയിലെ എല്ലാ ക്ഷേത്രങ്ങളും ഈ സമയങ്ങളിൽ വിളക്ക് കൊളുത്തുന്നതിലൂടെ ആത്മീയമായി സജീവമാകും. പ്രധാന വിളക്ക് ഒരിക്കലും അണയ്ക്കാത്തതും തുടർച്ചയായി കത്തിക്കുന്നതുമായ ധാരാളം ക്ഷേത്രങ്ങൾ ഇന്നും ഇന്ത്യയിൽ ഉണ്ട്.
നിങ്ങൾക്ക് ദൈവത്തിൽ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം . പക്ഷെ ജീവന്റെ സോഴ്സ് അത് പ്രകാശമാണ് . പ്രകാശമില്ലങ്കിൽ ജീവനില്ല . ഒരു ചെടിയെ സൂര്യപ്രകാശത്തിൽ നിന്നും കുറച്ചു നാളത്തേക്ക് ഒന്ന് മാറ്റി വച്ച് നോക്കു , അത് കരിഞ്ഞില്ലാതാകുന്നത് കാണാം . അഗ്നി അല്ലെങ്കിൽ പ്രകാശം നമ്മുടെ കാഴ്ചകളെ കൂടുതൽ തെളിച്ചമുള്ളതാക്കുന്നു , അഗ്നി ഇല്ലങ്കിൽ നമ്മുടെ അടുപ്പ് , കാറിന്റെ എഞ്ചിൻ,അങ്ങനെ എല്ലാം തന്നെ നിശ്ചലമല്ലേ ?
വിശ്വസിച്ചാലും ഇല്ലെങ്കിലും നമ്മുടെ ജീവനെ പിടിച്ചു നിർത്തുന്നത് , നയിക്കുന്നതെല്ലാം
തീയാണ്. അതിനാലാണ് അഗ്നിയെ ജീവന്റെ ഉറവിടമായാണ് കാണുന്നത്. അഗ്നി ഇത് ഒരു ഒരു എതറിക് ഗോളം സൃഷ്ടിക്കുന്നു .അഗ്നി ഉള്ളിടത്തു ആശയവിനിമയങ്ങൾ മികച്ചതായിരിക്കുമെന്നതിനൊരു ഉദാഹരണമാണ് ക്യാമ്പ് ഫയർ . ക്യാമ്പ് ഫയറിനു ചുറ്റുമിരുന്നുള്ള സംസാരങ്ങൾ എപ്പോഴും ആളുകളിൽ പരമാവധി സ്വാധീനം ചെലുത്താൻ സാധിക്കുന്നവയാണ് .
അസതോ മാ സദ്-ഗമയ (അസത്യത്തിൽ നിന്ന് സത്യത്തിലേക്ക് ഞങ്ങളെ നയിക്കുക)
തമസോ മാ ജ്യോതിർ-ഗമയ (ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്)
മൃത്യോർ-മാ-മൃതൻ ഗമയ (മരണത്തിൽ നിന്ന് അമർത്യതയിലേക്ക്) അങ്ങനങ്ങനെ അഗ്നിയെകുറിച്ചറിയാൻ ഇനിയും ധാരാളം.
വിളക്കിന്റെ ജ്വാല എപ്പോഴും മുകളിലേക്ക് കത്തുന്നു. അത് പ്രാഥമികമായി അജ്ഞതയുടെ അന്ധകാരം നീക്കി അറിവിന്റെ പ്രകാശത്തെ ഉയർത്തുന്നതിനെ പ്രതിനിധീകരിക്കുന്നു. ഇന്ന് അറിവുകൾ കൂടിയപ്പോൾ തുണി ഇല്ലാതായി , വിനയം ഇല്ലാതായി , പകരം അഹന്ത , കഞ്ചാവ് എന്നിവയെല്ലാം കൂടി നമ്മുടെ ആല്മീയ അഗ്നിയെ അണച്ചുകളയുന്നു …
സ്റ്റോക്ക് ഓൺ ട്രെന്റ്: കൊറോണയുടെ നിയന്ത്രണങ്ങൾ അസ്തമിച്ചിട്ട് രണ്ടു വർഷങ്ങൾ പിന്നിട്ടപ്പോൾ സ്റ്റോക്ക് ഓൺ ട്രെന്റിൽ ആഘോഷങ്ങളുടെ പൂക്കാലം തീർത്ത എസ് എം എ യുടെ വാർഷിക ജനറൽ ബോഡിയും ഈസ്റ്റർ വിഷു പരിപാടിയും അരങ്ങിൽ എത്തിയത് ഈ കഴിഞ്ഞ ഏപ്രിൽ 29 ന് ആയിരുന്നു. സ്റ്റോക്ക് ഓൺ ട്രെന്റിലെ ‘ക്രവ്ഡ് പുള്ളർ’ എന്ന് അറിയപ്പെടുന്ന എസ് എം എ അക്ഷരാർത്ഥത്തിൽ ആ പേരിന് എസ് എം എ മാത്രമാണ് അർഹൻ എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു പ്രസ്തുത പരിപാടികൾ.
വൈകീട്ട് ആറരയോടെ ബ്രാഡ് വെൽ കമ്മ്യൂണിറ്റി ഹാളിൽ ആഘോഷങ്ങൾക്ക് തുടക്കമായി. ഐഡിയ സ്റ്റാർ സിംഗർ വില്യം ഐസക്, പിന്നണി ഗായിക ഡെൽസി നൈനാൻ എന്നിവരുടെ വിശേഷണങ്ങൾ ആവശ്യമില്ലാത്ത പ്രകടനം…
ഇടക്ക് വാർഷിക പൊതുയോഗം… ആഘോഷങ്ങളുടെ ഉദ്ഘാടനം പ്രസിഡൻറ് ശ്രീ വിൻസെൻറ് കുര്യാക്കോസ് നിർവഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ റോയ് ഫ്രാൻസിസ് സ്വാഗതവും 2022-2023 വർഷത്തെ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ ശ്രീമതി ഷിമ്മി വിനു വാർഷിക കണക്ക് അവതരിപ്പിച്ച് പാസ്സാക്കിയതോടെ വൈസ് പ്രസിഡൻറ് ജിജോ ജോസഫ് എല്ലാവർക്കും നന്ദി പറയുകയും ചെയ്‌തതോടെ പൊതുസമ്മേളനത്തിന് തിരശീല വീണു. തുടന്ന് വരണാധികാരിയായി പ്രസിഡന്റ് വിൻസെന്റ് കുര്യാക്കോസ് തിരഞ്ഞെടുപ്പിലേക്ക്…
തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ ആഘോഷപരിപാടികൾ പുനരാരംഭിക്കുകയും ചെയ്തു. നൂറുകണക്കിന് കുടുംബാംഗങ്ങൾ ആഘോഷ രാവിലേക്ക് ഒഴുകിയെത്തിയപ്പോൾ Bradwell എഡ്യൂക്കേഷൻ സെന്ററും പരിസരവും സെക്യൂരിറ്റി ഗാർഡ്സിന്റെ നിയന്ത്രണത്തിലായി.
SMA യുടെ ഡാൻസ് സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ചു
സിനിമാറ്റിക് /ഫ്യൂഷൻ ഡാൻസ് കളും, കാണികൾക്ക് ആവേശം പകർന്നു. ടാനിയ ക്രിസ്റ്റിയും ടീമും അവതരിപ്പിച്ച തീം ഡാൻസ് കാണികളെ പരിപാടിയുടെ ക്വാളിറ്റി വിളിച്ചറിയിക്കുന്നതായിരുന്നു.
പിന്നണി ഗായിക ഡെൽസി നൈനാനും, ഐഡിയ സ്റ്റാർ സിംഗർ ഫെയിം വില്യം ഐസക്കും, അവതരിപ്പിച്ച സ്വരരാഗം 2023 മ്യൂസിക്കൽ നൈറ്റും അതോടൊപ്പം അസോസിയേഷൻ അംഗങ്ങളും ചുവടുവെച്ചപ്പോൾ ബ്രോഡ്‌വെൽ ഹാൾ അക്ഷരാർത്ഥത്തിൽ ഒരു ഉത്സവ നഗരിയായി മാറി. വിഭവസമൃദ്ധമായ ഭക്ഷണം എല്ലാവരും ആസ്വദിച്ചു.
യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ സ്റ്റാഫ്‌ഫോർഡ്ഷയർ മലയാളി അസോസിയേഷൻറെ (SMA) യുടെ ഈസ്റ്റർ-വിഷു 2023 ആഘോഷങ്ങൾ രാത്രി പത്തരയോടെ സമാപിച്ചു.
2023-2024 വർഷത്തേക്ക് അസോസിയേഷന്റെ സാരഥികളായി തിരഞ്ഞെടുക്കപ്പെട്ടവർ ഇവർ.. പ്രസിഡന്റ് റോയി ഫ്രാൻസീസ്, ജനറൽ സെക്രട്ടറി ബേസിൽ ജോയി, ട്രഷറർ ബെന്നി പാലാട്ടി എന്നിവർക്കൊപ്പം വൈസ് പ്രെസിഡന്റുമാരായി ജേക്കബ് വർഗീസ് , രാജലക്ഷ്‌മി രാജൻ എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി വിനു ഹോർമിസ്, ലീന ഫെനീഷ് എന്നിവരും തിരഞ്ഞെടുക്കപ്പട്ടു.
എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് കൃപ കൃഷ്ണ, നാൻസി സിബി, എബിൻ ബേബി, അജി മംഗലത്ത്, ആന്റണി സെബാസ്റ്റ്യൻ, തോമസ് പോൾ, ജോബിൻസ് മേമന, സിറിൽ മാഞ്ഞൂരാൻ, ജോബി ജോസ് എന്നിവരും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.
എക്സ് ഒഫീഷ്യയോ അംഗമായി മുൻ പ്രസിഡന്റ് വിൻസെന്റ് കുര്യക്കോസും അടങ്ങുന്നതാണ് എസ് എം എ യുടെ പുതു നേതൃത്വനിര.
യുകെയിലുള്ള തൃശ്ശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ (ജിഇസി യുകെ) രണ്ടാമത് വാർഷിക ആഘോഷങ്ങൾ ഇംഗ്ലണ്ടിലെ ലെസ്റ്ററിൽ സംഘടിപ്പിച്ചു. മെയ് പതിമൂന്നിന് നടന്ന കൂട്ടായ്മയിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും അടക്കം നൂറ്റിയമ്പതോളം പേർ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഒത്തു ചേരലിനു മിഴിവേകി.
1986 മുതൽ 2021 വരെ ജിഇസിയിൽ നിന്നും പഠിച്ചിറങ്ങിയവർ ഈ കൂട്ടായ്മയുടെ അംഗങ്ങളാണ്. ഐ ടി, ബാങ്കിങ്ങ് , കൺസ്ട്രക്ഷൻ, ഓട്ടോമൊബൈൽ, എനർജി, ട്രാൻസ്പോർറ്റേഷൻ എന്നീ മേഖലകളിലെ വിദഗ്ദ്ധരെകൂടാതെ ഓക്സ്ബ്രിഡ്ജ് അധ്യാപകരും , വ്യവസായികളും യു കെയുടെ പ്രവർത്തന മണ്ഡലങ്ങളിൽ ജിഇസിയുടെ യശസ്സിന് മങ്ങലേൽപ്പിക്കാതെതന്നെ വ്യാപൃതരാണ്. എഞ്ചിനീയറിംഗ് രംഗത്തെ തങ്ങളുടെ അനുഭവപരിചയം യുവതലമുറക്ക് പകർന്നു നൽകാനായി യു കെയിലും ഇന്ത്യയിലുമുള്ള വിവിധ സംഘടനകളുമായി ചേരുന്നു വിവിധ ക്ലാസ്സുകളും, ജോലിസാധ്യത മാർഗനിദേശങ്ങളും നൽകുന്നതിൽ അംഗങ്ങൾ മുൻപന്തിയിലാണ്. പല അംഗങ്ങളും വിവിധ ചാരിറ്റി, സാമൂഹിക സംഘടനകളുടെ ഉപദേശകരോ പ്രവർത്തകരോ ആണ്. ഇതിലൂടെ സാമൂഹികനന്മക്കായി സേവനങ്ങൾ അർപ്പിക്കാൻ ഈ കൂട്ടായ്മയിലെ അംഗങ്ങൾ കൈകോർത്തു പ്രവർത്തിക്കുന്നു.
കോവിഡ് കാലത്തു ജിഇസി യുകെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലെ പൂർവ്വവിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു നടത്തിയ “ടെക്റ്റാൾജിയ” എന്ന വെർച്ച്വൽ കലാമേള വളരെ ശ്രദ്ധ നേടിയിരുന്നു. അടുത്ത ടെക്റ്റാൾജിയ സംഘടിപ്പിയ്ക്കുന്ന യുഎഇ ചാപ്റ്റർ (ട്രേസ്) പ്രസിഡൻ്റ് അഷറഫ്, ജിഇസി യുകെ ചാപ്റ്ററിലെ റെയ്മോൾ നിധിരിയ്ക്ക് കോളേജിന്റെ ഉപഹാരം സമർപ്പിച്ചു.
യു കെ യിൽ താമസിക്കുന്ന ജി ഇ സിലെ പൂർവവിദ്യാർത്ഥികൾക്കു ഈ കൂട്ടായ്മയെക്കുറിച്ചു കൂടുതൽ അറിയാനും ഭാഗമാകാനും ‘Tectalgia’ എന്ന ഫേസ്ബുക് പേജിലൂടെ ബന്ധപ്പെടാവുന്നതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
വാൾസാളിൽ താമസിക്കുന്ന യുകെ മലയാളിയും എം ഐ കെ സി എയുടെ മെമ്പറുമായ ശ്രീമതി സിന്ധു ടിന്റസിന്റെ പിതാവ് ടി. ആർ . വേലായുധൻ (81 ) നിര്യാതനായി. ഇന്നലെ ഹൃദയ സ്തംഭനം മൂലം ചെന്നൈയിൽ വച്ചായിരുന്നു മരണമടഞ്ഞത്. പരേതൻ ഡിസ്റ്റിക് റവന്യൂ ഓഫീസർ ആയിരുന്നു.
പരേതൻെറ ഭാര്യ അമൃത അമ്മ ചെന്നൈയിലാണ് താമസിക്കുന്നത് . ഇവർക്ക് മൂന്ന് പെൺമക്കളാണ്. ഉഷ (സ്കൂൾ ടീച്ചർ ചെന്നൈ), രമ (ഐ ടി പ്രൊഫഷണൽ ,യുഎസ്എ ) സിന്ധു (യു കെ ). മരുമക്കൾ: പ്രസാദ്, സെന്തിൽ, ടിന്റസ്. വാൾസാളിൽ താമസിക്കുന്ന സിന്ധു, ഫിസിയോതെറാപ്പിസ്റ്റും ഭർത്താവ് ടിന്റൻ എൻ എച്ച് എസിൽ നേഴ്സുമാണ് . കൊച്ചു മക്കൾ: കാർത്തിക്, കാവ്യ, നന്ദന, ആഞ്ജലി, ആര്യൻ
ടി. ആർ . വേലായുധൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.